വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റഷ്യ

റഷ്യ

റഷ്യ

“സൂര്യന്റെ ഉദയംമുതൽ അസ്‌തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു.” (മലാ. 1:11) 2,450 വർഷം മുമ്പ്‌ യഹോവ അരുളിച്ചെയ്‌ത രോമാഞ്ചജനകമായ ആ പ്രവചനത്തിന്റെ സത്യത നമുക്കിന്ന്‌ റഷ്യ എന്ന മഹാരാജ്യത്തു കാണാനാകും. പടിഞ്ഞാറൻ നഗരമായ കാലിനിൻഗ്രാഡിൽ യഹോവയുടെ ദാസന്മാർ സൂര്യാസ്‌തമയം ദർശിക്കുമ്പോൾ, കിഴക്ക്‌ 10 സമയമേഖലകൾക്കുമപ്പുറമുള്ള ചുക്‌ചീ ഉപദ്വീപിലെ സാക്ഷികളെ ഉദയസൂര്യൻ വിളിച്ചുണർത്തിയിരിക്കും. ചുക്‌ചീക്കും അലാസ്‌കയ്‌ക്കുമിടയിലാണ്‌ ബറിങ്‌ കടലിടുക്ക്‌. അതേ, റഷ്യയിലെ രാജ്യഘോഷണ-ശിഷ്യരാക്കൽ വേലയെ രാത്രിയുടെ യാമങ്ങൾ തടസ്സപ്പെടുത്തുന്നില്ല. സോവിയറ്റ്‌ യുഗത്തിൽ ധൈര്യശാലികളായ സഹോദരീസഹോദരന്മാർ ചെയ്‌ത കഠിനാധ്വാനത്തെ യഹോവ അളവില്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. നിഷ്‌ഠുരമായ പീഡനത്തിലും അവർ പിടിച്ചുനിന്നു. ഫലമോ? അവരുടെ സഹനം ഇന്ന്‌ റഷ്യയിൽ 1,50,000-ത്തിലധികം പ്രസാധകർക്ക്‌ യഹോവയെ സേവിക്കാനുള്ള വഴിതുറന്നു. അത്‌ എങ്ങനെയെന്നു നമുക്കു കാണാം.

“റഷ്യൻ ഫെഡറേഷൻ” എന്നാണ്‌ റഷ്യ ഔദ്യോഗികമായി അറിയപ്പെടുന്നത്‌. ഇത്‌ ഒരൊറ്റ ജനതയോ വംശമോ അല്ല. പേരു സൂചിപ്പിക്കുന്നതുപോലെ പല ജനതകൾ ചേർന്ന ഒരു ഫെഡറേഷനാണിത്‌; തനതായ സംസ്‌കാര പൈതൃകമുള്ള വ്യത്യസ്‌ത ഗോത്രങ്ങൾ, ഭാഷകൾ, വംശങ്ങൾ എന്നിവയുടെ ഒരു സങ്കമം. കഥ തുടങ്ങുന്നത്‌ ഇന്നത്തെ ഡെമോക്രാറ്റിക്‌ റഷ്യയിലല്ല, പല വംശീയക്കൂട്ടങ്ങളും ഭാഷകളും മതഭേദങ്ങളും സമ്മേളിച്ച അതിവിശാലമായ ആ പഴയ റഷ്യൻ സാമ്രാജ്യത്തിലാണ്‌, നൂറിലേറെ വർഷം മുമ്പ്‌ സാർ ചക്രവർത്തിമാർ ഭരണംനടത്തിയ കാലത്ത്‌.

മോസ്‌കോയിലെ പുരോഹിതവർഗത്തോട്‌ സുധീരം സാക്ഷീകരിക്കുന്നു

മതത്തോടുള്ള താത്‌പര്യം ഉണർന്നെണീക്കുന്ന കാലം. മതകാര്യങ്ങളിൽ അതീവതത്‌പരനും റഷ്യൻ ഓർത്തഡോക്‌സ്‌ സെമിനാരിയിൽനിന്നുള്ള ബിരുദധാരിയുമായ സിമ്യോൻ കസ്ലിറ്റ്‌സ്‌കി എന്നയാൾ ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌—വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിനെ കണ്ടുമുട്ടി. സിമ്യോന്റെ കൊച്ചുമകൾ നീന ലുപ്പ്‌ പറയുന്നു: “എന്റെ വല്യപ്പച്ചൻ 1891-ൽ ഐക്യനാടുകളിലേക്കു പോയി റസ്സൽ സഹോദരനെ കണ്ടു. അവർ രണ്ടുപേരുംകൂടിയുള്ള ഒരു ഫോട്ടോയും വല്യപ്പച്ചൻ സ്വന്തമാക്കി. ‘എന്റെ സഹോദരൻ, എന്റെ സഹോദരൻ’ എന്നു പറഞ്ഞുകൊണ്ട്‌ എപ്പോഴും റസ്സൽ സഹോദരനെപ്പറ്റി സംസാരിക്കാനേ അദ്ദേഹത്തിനു നേരമുണ്ടായിരുന്നുള്ളൂ.” 1800-കളുടെ ഒടുവിൽ റസ്സൽ സഹോദരനും സഹകാരികളും ആളുകളിൽ അത്യുഗ്ര പ്രഭാവം ചെലുത്തുന്ന ബൈബിൾസത്യങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ സത്യാരാധന പുനഃസ്ഥാപിക്കുന്നതിനുള്ള വേലയ്‌ക്കു നേതൃത്വമെടുത്തു. ഇതിന്റെ ഭാഗമായി അവർ ക്രൈസ്‌തവ സഭകളുടെയും പുരോഹിതവർഗത്തിന്റെയും വ്യാജോപദേശങ്ങൾ തുറന്നുകാട്ടി. ബൈബിൾസത്യവും സത്യാരാധനയോടുള്ള റസ്സൽ സഹോദരന്റെയും സഹകാരികളുടെയും തീക്ഷ്‌ണതയും, മോസ്‌കോയിലെ പുരോഹിതവർഗത്തോടു സധൈര്യം പ്രസംഗിക്കാൻ സിമ്യോനെ പ്രചോദിപ്പിച്ചു. എന്തായിരുന്നു ഫലം?

“വിചാരണപോലും കൂടാതെ അദ്ദേഹത്തെ ഉടനടി വിലങ്ങുവെച്ച്‌ സൈബീരിയയിലേക്കു നാടുകടത്തി. മോസ്‌കോയിലെ ആർച്ചുബിഷപ്പിനെ അവഹേളിച്ചുവെന്നതായിരുന്നു ‘കുറ്റം.’ അങ്ങനെയാണ്‌ ബൈബിൾസന്ദേശം 1891-ൽ സൈബീരിയയിൽ എത്തിയത്‌,” നീന എഴുതി. കാലാന്തരത്തിൽ ഇന്നത്തെ കസാഖ്‌സ്ഥാന്റെ പരിധിയിലുള്ള, സൈബീരിയയിലെതന്നെ മറ്റൊരു ഭാഗത്തേക്ക്‌ സിമ്യോൻ കസ്ലിറ്റ്‌സ്‌കി മാറിത്താമസിച്ചു. അവിടെ അദ്ദേഹം ദൈവവചനം തീക്ഷ്‌ണമായി പ്രസംഗിച്ചു, 1935-ൽ മരിക്കുന്നതുവരെ.

‘റഷ്യയിൽ സത്യത്തിന്‌ ഇടമുണ്ടെന്നു തോന്നുന്നില്ല’

സിമ്യോൻ കസ്ലിറ്റ്‌സ്‌കി നാടുകടത്തപ്പെട്ട വർഷമാണ്‌ റസ്സൽ സഹോദരൻ ആദ്യമായി റഷ്യ സന്ദർശിക്കുന്നത്‌. “റഷ്യയിൽ സത്യം വളരാനുള്ള അനുകൂലസ്ഥിതിയോ സാധ്യതയോ ഒന്നും ഞങ്ങൾ കാണുന്നില്ല” എന്ന്‌ സഹോദരൻ അന്നു പറഞ്ഞിരുന്നു. ആ വാക്കുകൾ പലപ്പോഴും ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌. അവിടെയുള്ളവർക്കു സത്യം മനസ്സിലാക്കാൻ താത്‌പര്യമില്ലെന്നാണോ സഹോദരൻ അർഥമാക്കിയത്‌? അല്ല. അന്നത്തെ ഏകാധിപത്യ ഭരണകൂടം ആയിരുന്നു സത്യം ആളുകളിലെത്തുന്നതിനു വിലങ്ങുതടിയായി നിന്നത്‌.

ഈ സാഹചര്യത്തെക്കുറിച്ച്‌ റസ്സൽ സഹോദരൻ 1892 മാർച്ച്‌ 1 ലക്കം സീയോന്റെ വീക്ഷാഗോപുരത്തിൽ ഇപ്രകാരം എഴുതി: “റഷ്യൻ ഭരണകൂടം സാമ്രാജ്യത്തിലെ ഓരോ വ്യക്തിക്കും കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്‌. അവിടെയെത്തുന്ന അപരിചിതനായ ഏതൊരാളെയും അവർ സംശയിക്കുന്നു. ഹോട്ടലുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാസ്‌പോർട്ട്‌ നിർബന്ധമായും കാണിച്ചിരിക്കണം. ഹോട്ടലുടമ പാസ്‌പോർട്ട്‌ വാങ്ങി പോലീസ്‌ മേധാവിക്കു കൈമാറും. നിങ്ങൾ ആ സ്ഥലം വിട്ടുപോകുമ്പോഴേ അതു മടക്കിക്കിട്ടൂ. അപരിചിതർ എപ്പോൾ രാജ്യത്തു വന്നു, എപ്പോൾ പോയി എന്നെല്ലാം കൃത്യമായി കണ്ടുപിടിക്കാനായിരുന്നു ഇതൊക്കെ. ഉദ്യോഗസ്ഥന്മാരും അധികാരികളുമെല്ലാം ഒരു തണുപ്പൻമട്ടിൽ നിങ്ങളോട്‌ ഇടപെടും. നിങ്ങൾ വന്നതിൽ വലിയ സന്തോഷമൊന്നുമില്ല, പിന്നെ വന്നതല്ലേ എന്നുവെച്ച്‌ സഹിക്കുന്നു എന്ന ഭാവം. കൈവശമുള്ള പുസ്‌തകങ്ങളും കടലാസുകളുമൊക്കെ അരിച്ചുപെറുക്കി പരിശോധിക്കും, അവരുടെ ആദർശങ്ങൾക്കു തുരങ്കംവെക്കുന്ന എന്തെങ്കിലുമുണ്ടോയെന്നു കണ്ടുപിടിക്കാൻ.”

ഇത്തരമൊരു സാഹചര്യത്തിൽ പ്രസംഗവേലയുടെ ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു. പക്ഷേ, സത്യത്തിന്റെ വിത്തുകൾ റഷ്യൻമണ്ണിലും പൊട്ടിമുളച്ചു, അതു തടയാൻ ആർക്കുമായില്ല.

‘അൽപ്പകാര്യങ്ങളുടെ ദിവസം’ തുടങ്ങുന്നു

പല സ്ഥലങ്ങളിലേക്കും, എന്തിന്‌ “റഷ്യയിലേക്കുപോലും” സീയോന്റെ വീക്ഷാഗോപുരത്തിന്റെ ഒറ്റപ്രതികൾ അയച്ചുകൊണ്ടിരിക്കുന്ന കാര്യം 1887-ൽത്തന്നെ ആ മാസിക റിപ്പോർട്ടു ചെയ്‌തു. 1904-ൽ റഷ്യയിലെ ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയകൂട്ടത്തിന്റെ കത്തു വന്നു. തങ്ങൾക്ക്‌ ബൈബിൾ സാഹിത്യം ലഭിച്ചെന്നും എന്നാൽ വളരെ ബുദ്ധിമുട്ടിയാണ്‌ അതു കിട്ടിയതെന്നും അതിലുണ്ടായിരുന്നു. “[ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ] സാഹിത്യത്തിൽ നോട്ടമിട്ടിരുന്നു, അത്‌ കഷ്ടിച്ചു കടന്നുപോന്നു” എന്നും അതു കിട്ടിയതിൽ തങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്‌ എന്നും അവർ എഴുതിയിരുന്നു. “അത്‌ ഇവിടെ സ്വർണം പോലെയാണ്‌, കിട്ടാൻ എന്തു ബുദ്ധിമുട്ടാണെന്നോ,” അവർ എഴുതി. “കർത്താവ്‌ ഞങ്ങളെ അനുഗ്രഹിക്കുകയും ഈ സാഹിത്യം വിതരണം ചെയ്യാൻ അവസരമൊരുക്കിത്തരികയും ചെയ്യട്ടെ” എന്നും എഴുതിയപ്പോൾ ആ സാഹിത്യം അയച്ചുകൊടുത്തതിന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലായിരുന്നുവെന്നു വ്യക്തമാണ്‌.

അതേ, റഷ്യയിൽ സുവാർത്താ പ്രസംഗം തുടങ്ങിക്കഴിഞ്ഞിരുന്നു; സത്യാരാധനയ്‌ക്കായി നിസ്സാരമെങ്കിലും നിർണായകമായ ഒരു കാൽവെപ്പ്‌. ഇതൊരു ചെറിയ തുടക്കമായിരുന്നു. എന്നാൽ സെഖര്യാ പ്രവാചകൻ എഴുതിയതുപോലെ “അല്‌പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?”—സെഖ. 4:10.

തുടർന്നുവന്ന വർഷങ്ങളിൽ ജർമനിയിൽനിന്നുള്ള തീക്ഷ്‌ണരായ സഹോദരങ്ങൾ റഷ്യയിലേക്കു സാഹിത്യങ്ങൾ അയച്ചു. നല്ലൊരു പങ്കും ജർമൻ ഭാഷയിലുള്ളതായിരുന്നു. ജർമൻ സംസാരിക്കുന്ന പലരും സത്യം സ്വീകരിച്ചു. 1907-ൽ സഹസ്രാബ്ദവാഴ്‌ചയുടെ ഉദയം എന്ന പുസ്‌തകപരമ്പരയുടെ പ്രതികൾ റഷ്യയിലെ ജർമൻ ബാപ്‌റ്റിസ്റ്റ്‌ സഭാംഗങ്ങൾക്കു തപാലിൽ ലഭിച്ചു. അവരിൽ 15 പേർ സത്യാരാധനയുടെ പക്ഷത്തുചേർന്നപ്പോൾ സഭ അവരെ പുറത്താക്കി. ഇവരെ എതിർത്ത ശുശ്രൂഷകന്‌ പിന്നീട്‌ പ്രസ്‌തുത പുസ്‌തകത്തിലെ സത്യം ബോധ്യമായി.

1911-ൽ വേലയ്‌ക്ക്‌ ഒരു കുതിപ്പുണ്ടായി. കാരണമായതോ, ഒരു മധുവിധുയാത്രയും! ജർമനിയിൽനിന്ന്‌ ഹെർക്കെൻഡെൽ എന്ന നവദമ്പതികൾ റഷ്യയിലെ ജർമൻ സംസാരിക്കുന്നവരെ സഹായിക്കാനായി അവിടേക്കു യാത്രതിരിച്ചു. രാജ്യപ്രസാധകരുടെ ഒറ്റപ്പെട്ട കൂട്ടങ്ങളെ അവിടെ കണ്ടുമുട്ടിയ അവർ സന്തോഷപൂർവം അവരെ ആത്മീയമായി സഹായിച്ചു.

മുമ്പൊരു വായനക്കാരൻ ഇങ്ങനെ എഴുതിയിരുന്നു: “ജർമനിയിൽനിന്നുള്ള സാഹിത്യങ്ങൾ എനിക്ക്‌ ഇസ്രായേൽമക്കൾക്കു കിട്ടിയ സ്വർഗീയ മന്നാ പോലെയാണ്‌. . . . പക്ഷേ, റഷ്യൻ ഭാഷയിൽ സാഹിത്യങ്ങൾ ഇല്ലാത്തതിൽ ഞങ്ങൾക്കൊക്കെ സങ്കടമുണ്ട്‌! കിട്ടുന്ന പലതും ഞാൻ റഷ്യനിലേക്കു പരിഭാഷ ചെയ്യാൻ നോക്കാറുണ്ട്‌.” അങ്ങനെ, പരിഭാഷയും തുടങ്ങിക്കഴിഞ്ഞു. പരിഭാഷാവേലയിൽ ഇനിയും ധാരാളം ചെയ്യാനുണ്ടായിരുന്നു.

“ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട്‌ ആളുകളുണ്ട്‌”

1911-ൽ പോളണ്ടിലെ വാഴ്‌സോയിലുള്ള പോളണ്ടുകാരനായ ആർ. എച്ച്‌. ഒലെഷിൻസ്‌കീ സഹോദരൻ മരിച്ചവർ എവിടെ? എന്ന ലഘുലേഖ റഷ്യനിൽ അച്ചടിക്കാൻ ക്രമീകരണം ചെയ്‌തു. അന്ന്‌ പോളണ്ടിന്റെ ഒരു ഭാഗം റഷ്യൻസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റസ്സൽ സഹോദരനുള്ള ഒരു കത്തിൽ അദ്ദേഹംഎഴുതി: “ഒരു കോപ്പി ഞാൻ ഇതോടൊപ്പം അയയ്‌ക്കുന്നു. . . . പതിനായിരം കോപ്പികൾക്ക്‌ അവർ എഴുപത്തിമൂന്ന്‌ റൂബിൾ (റഷ്യൻ പണം) ഈടാക്കി. . . . ബുദ്ധിമുട്ടുകൾ പലതുണ്ട്‌, പക്ഷേ ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട്‌ ആളുകളുണ്ട്‌.” ഈ ലഘുലേഖയും മറ്റു സാഹിത്യങ്ങളും റഷ്യൻ സംസാരിക്കുന്ന ആളുകൾക്കു സമർപ്പിച്ചു. അവർ അത്‌ റഷ്യയിലേക്കു കൊണ്ടുപോയി. അങ്ങനെ പിച്ചവെച്ചുതുടങ്ങിയ ഈ ഭാഷാവയലിന്റെ കാര്യത്തിൽ ഇതൊരു നാഴികക്കല്ലായി. താമസിയാതെ ലഘുലേഖകൾ, ലഘുപത്രികകൾ, ചെറുപുസ്‌തകങ്ങൾ എന്നിവയെല്ലാം അച്ചടിക്കാൻ തുടങ്ങി. കാലം കടന്നുപോകവേ, പരിഭാഷാ ശ്രമങ്ങൾക്ക്‌ ആഴവും പരപ്പും ഏറി.

1912-ൽ റസ്സൽ സഹോദരൻ ഫിൻലൻഡ്‌ സന്ദർശിച്ചു, അപ്പോൾ അത്‌ റഷ്യാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. കാർലോ ഹാർട്ടേവാ സഹോദരന്‌ ഫിൻലൻഡിലെ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിക്കുവേണ്ടി പ്രവർത്തിക്കാനുള്ള പവർ ഓഫ്‌ അറ്റോർണി അഥവാ മുക്ത്യാർ ലഭിച്ചു. 1913 സെപ്‌റ്റംബർ 25-ന്‌ സാർ ചക്രവർത്തിയുടെ പ്രതിനിധിയായി ന്യൂയോർക്കിൽ സേവിക്കുന്ന റഷ്യൻ ഇംപീരിയൽ കോൺസെൽ ആ അധികാരപത്രത്തിൽ ഗവൺമെന്റ്‌ സ്റ്റാമ്പ്‌ പതിപ്പിച്ച്‌ ഒപ്പിട്ടു.

ഒരു ദ്വൈമാസ പ്രസംഗപര്യടനം നീണ്ടുപോയപ്പോൾ

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു കുറച്ചുനാൾ മുമ്പ്‌ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തിൽ ബ്രുക്ലിനിൽനിന്നു പുറപ്പെട്ടു. സംഘടനയെ പ്രതിനിധീകരിച്ചായിരുന്നു യാത്ര. യാത്രയ്‌ക്കിടയിൽ അദ്ദേഹം പോളണ്ടിലെ ലോഡ്‌സ്‌ നഗരത്തിൽ ഡോയിച്‌മാൻ എന്നൊരു ബൈബിൾ വിദ്യാർഥിയെ കണ്ടുമുട്ടി. താമസിയാതെ ഡോയിച്‌മാൻ സഹോദരൻ കുടുംബസമേതം റഷ്യയിലെമ്പാടുമായി രണ്ടുമാസത്തെ ഒരു പ്രസംഗപര്യടനത്തിനു പുറപ്പെട്ടു. പക്ഷേ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവരുടെ യാത്രയും നീണ്ടുപോയി.

ഏറെ കഷ്ടം സഹിക്കേണ്ടിവന്ന അവർ വോൾഗ നദീതീരത്തെ ഒരു കൊച്ചുപട്ടണത്തിൽ താമസമാക്കി. 1918 ആയപ്പോഴേക്കും പോളണ്ടിലേക്കു തിരിച്ചുപോകാൻ അവർ തീരുമാനിച്ചു. പക്ഷേ, വസൂരിബാധ പിന്നെയും അവരെ തടഞ്ഞു. അതുകഴിഞ്ഞപ്പോൾ ആഭ്യന്തര യുദ്ധംമൂലം അതിർത്തികൾ അടച്ചു. ആ വർഷങ്ങളിൽ കുട്ടികളിൽ മൂന്നുപേർ മരിച്ചു. അതിലൊരാൾ വസൂരി പിടിപെട്ടും മറ്റൊരാൾ ന്യൂമോണിയ ബാധിച്ചുമാണു മരിച്ചത്‌.

പോരാത്തതിന്‌ എവിടെയും പട്ടിണിയും പരിഭ്രാന്തിയും. പട്ടിണികൊണ്ട്‌ ആളുകൾ തെരുവീഥികളിൽ മരിച്ചുവീണു. ഒപ്പം ഒട്ടേറെപ്പേരെ, വിശേഷിച്ച്‌ അന്യനാട്ടുകാരെ “ശത്രുവിനോടു” കൂട്ടുപിടിക്കുന്നുവെന്ന്‌ വ്യാജാരോപണം നടത്തി വിചാരണകൂടാതെ ഉടനടി വധിക്കാൻ തുടങ്ങി. ഒരു ദിവസം ഒരാൾ ഒരു പട്ടാളക്കാരനെയും കൂട്ടി ഡോയിച്‌മാന്റെ വീട്ടിലേക്കു പാഞ്ഞുചെന്നു.

“ഇവൻ ശത്രുവാണ്‌, പിടിയിവനെ” അയാൾ ആക്രോശിച്ചു.

“എന്താണു കാരണം? അയാളെന്തു ചെയ്‌തു?” പട്ടാളക്കാരൻ ചോദിച്ചു.

വാസ്‌തവത്തിൽ സഹോദരൻ അയാൾക്കു ചെയ്‌തുകൊടുത്ത മരപ്പണിക്ക്‌ കൂലികൊടുക്കാതിരിക്കാൻ അയാൾ അവതരിപ്പിച്ച നാടകമായിരുന്നു ഇത്‌. ഇരുകക്ഷികളും പറഞ്ഞതുകേട്ട പട്ടാളക്കാരൻ അയാളുടെ ദുരുദ്ദേശ്യം മനസ്സിലാക്കി അയാളെ ഓടിച്ചു. മുമ്പ്‌ ഒരു ബൈബിൾ വിഷയത്തെക്കുറിച്ച്‌ സഹോദരനുമായി നടത്തിയ രസകരമായ ചർച്ച താൻ ഓർക്കുന്നുണ്ടെന്ന്‌ പട്ടാളക്കാരൻ പറഞ്ഞു. ആ ചർച്ചയായിരിക്കാം ഡോയിച്‌മാൻ സഹോദരന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ചത്‌. 1921-ൽ കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ്‌ വിപ്ലവകാരികളെ അടിച്ചമർത്തി, അങ്ങനെ ആഭ്യന്തര യുദ്ധം അവസാനിച്ചു. ഡോയിച്‌മാനും കുടുംബവും ഉടൻ പോളണ്ടിലേക്കു മടങ്ങി.

ബൈബിൾ വിദ്യാർഥികളും ബോൾഷെവിക്കുകളും

ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടതോടെ റഷ്യയിലും മറ്റിടങ്ങളിലുമുള്ള സഹോദരങ്ങൾ തമ്മിൽ ആകെയുണ്ടായിരുന്ന ബന്ധവും അറ്റുപോയി. ലോകമെമ്പാടുമുണ്ടായിരുന്ന ക്രിസ്‌തുശിഷ്യരെപ്പോലെ, ക്രിസ്‌തു രാജ്യാധികാരമേൽക്കുന്നതിന്റെ ഒരു പൂർണചിത്രം റഷ്യയിലുള്ളവർക്കും വ്യക്തമായിരുന്നില്ല. തങ്ങളുടെ രാജ്യം 20-ാം നൂറ്റാണ്ടിലെ അവിസ്‌മരണീയമായ ചില സംഭവങ്ങൾക്കു വേദിയാകാൻ പോകുകയാണെന്നും അത്‌ ബൈബിൾ പ്രവചനത്തിന്റെ ഭാഗമാണെന്നും അന്ന്‌ അവർക്കറിയില്ലായിരുന്നു.

1917-ന്റെ അവസാനത്തോടെ റഷ്യൻ വിപ്ലവം സാർ ചക്രവർത്തിമാരുടെ 370 വർഷം നീണ്ട ഭരണത്തിനു വിരാമമിട്ടു. കർത്താവായ യേശുക്രിസ്‌തുവിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ അജ്ഞരായ റഷ്യയുടെ പുതിയ ഭരണസാരഥികൾ, അതായത്‌ ബോൾഷെവിക്കുകൾ പുതിയൊരു മാനവഭരണകൂടത്തിന്റെ പണിപ്പുരയിലായിരുന്നു. മറ്റെല്ലാറ്റിൽനിന്നും വേറിട്ട ഒരു ഭരണരീതിയായിരുന്നു അവരുടെ മനസ്സിൽ. അങ്ങനെ ഏതാനും വർഷത്തിനുള്ളിൽ യൂണിയൻ ഓഫ്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌സ്‌ അഥവാ യുഎസ്‌എസ്‌ആർ പിറവിയെടുത്തു. ഇത്‌ ഭൂമുഖത്തിന്റെ ആറിൽ ഒന്നിന്റെ ആധിപത്യം ഏറ്റെടുത്തു.

സോവിയറ്റ്‌ യൂണിയന്റെ പ്രഥമ നേതാവ്‌ വ്‌ളാഡിമിർ ലെനിൻ റഷ്യൻ വിപ്ലവത്തിന്‌ ഏതാനും വർഷം മുമ്പ്‌ പറഞ്ഞ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌: “എല്ലാവർക്കും സമ്പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം, തനിക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ മാത്രമല്ല അതു പ്രചരിപ്പിക്കാനും മതംമാറാനുമുള്ള പരിപൂർണ സ്വാതന്ത്ര്യം. ഒരു ഉദ്യോഗസ്ഥനും ആരോടും അയാളുടെ മതമേതാണെന്നു ചോദിക്കുകപോലും അരുത്‌. അത്‌ ഓരോരുത്തരുടെയും മനസ്സാക്ഷിയുടെ കാര്യമാണ്‌, ആർക്കും അതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല.”

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആത്മാർഥഹൃദയർക്ക്‌ മറ്റുള്ളവരുമായി ബൈബിൾസത്യങ്ങൾ പങ്കുവെക്കാൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഈ തത്ത്വങ്ങൾ കളമൊരുക്കി. എന്നാൽ വാസ്‌തവത്തിൽ പുതിയ രാഷ്‌ട്രം തുടക്കംമുതൽത്തന്നെ നിരീശ്വരവാദത്തെ ഊട്ടിയുറപ്പിക്കുകയും മതത്തോടു വിദ്വേഷം പുലർത്തുകയും ചെയ്‌തുപോന്നു. മതം “മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌” എന്നായിരുന്നു അവരുടെ പക്ഷം. ബോൾഷെവിക്കുകളുടെ ആദ്യ നടപടി സഭയെയും രാഷ്‌ട്രത്തെയും വേർപെടുത്തുക എന്നതായിരുന്നു. മതപ്രബോധനം നിയമവിരുദ്ധമാക്കി, പള്ളിയുടെ വസ്‌തുവകകളെല്ലാം ദേശസാൽക്കരിക്കപ്പെട്ടു.

ദൈവരാജ്യത്തിനു കൂറു പ്രഖ്യാപിച്ച ബൈബിൾ വിദ്യാർഥികളുടെ ഒറ്റപ്പെട്ട കൂട്ടങ്ങളോടുള്ള ഈ പുതിയ ഭരണകൂടത്തിന്റെ സമീപനം എന്താകുമായിരുന്നു? 1917-ലെ വിപ്ലവത്തിന്‌ കുറെ നാളുകൾക്കുശേഷം സൈബീരിയയിൽനിന്ന്‌ ഒരു ബൈബിൾ വിദ്യാർഥിയുടെ കത്തുകിട്ടി. അതിൽ അദ്ദേഹം വ്യസനപൂർവം ഇങ്ങനെ പറഞ്ഞു: “ഇവിടെ റഷ്യയിലെ സ്ഥിതിഗതികൾ നിങ്ങൾ അറിയുന്നുണ്ടാകുമല്ലോ. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളിലൂന്നിയ ഒരു ഗവൺമെന്റാണ്‌ ഞങ്ങൾക്കുള്ളത്‌. സമത്വം കൊണ്ടുവരുക എന്ന നല്ല ലക്ഷ്യമൊക്കെ ഇതിനുണ്ടെങ്കിലും ദൈവവുമായി ബന്ധപ്പെട്ടുള്ള സകലത്തിനും ഇവിടെ ഭ്രഷ്ടുകൽപ്പിച്ചുവരികയാണ്‌.”

1923-ഓടെ ബൈബിൾ വിദ്യാർഥികളോടുള്ള എതിർപ്പു രൂക്ഷമായിക്കഴിഞ്ഞിരുന്നു. അവിടത്തെ സഹോദരങ്ങൾ എഴുതി: “റഷ്യയിൽ എന്താണു സംഭവിക്കുന്നതെന്ന്‌ നിങ്ങളെ അറിയിക്കാനാണ്‌ ഈ കത്തെഴുതുന്നത്‌. . . . ഞങ്ങൾക്ക്‌ ആഹാരവും വസ്‌ത്രവും തുടങ്ങി അത്യാവശ്യം വേണ്ടതൊക്കെയുണ്ട്‌, . . . പക്ഷേ ഞങ്ങൾ ആത്മീയമായി പട്ടിണിയിലാണ്‌. ഞങ്ങൾക്ക്‌ അയച്ചുതന്ന പുസ്‌തകങ്ങൾ ഗവൺമെന്റ്‌ കണ്ടുകെട്ടി. അതുകൊണ്ട്‌ റഷ്യൻ ഭാഷയിൽ നിങ്ങളുടെ പക്കലുള്ള സാഹിത്യങ്ങളിൽനിന്നു തിരഞ്ഞെടുത്ത ശകലങ്ങളെല്ലാം ഒരു കത്തുരൂപത്തിലാക്കി ഞങ്ങൾക്ക്‌ അയച്ചുതരാമോ? . . . സത്യവചനത്തിനായി വിശക്കുന്ന ഒട്ടേറെ പേർ ഇവിടെയുണ്ട്‌. കുറച്ചുനാൾ മുമ്പ്‌ അഞ്ചുപേർ സമർപ്പിച്ചു സ്‌നാനമേറ്റു. ബാപ്‌റ്റിസ്റ്റുകാരായ പതിനഞ്ചുപേർ ഇപ്പോൾ ഞങ്ങളോടൊപ്പം പഠിക്കുന്നുമുണ്ട്‌.”

1923 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “റഷ്യയിലേക്ക്‌ സാഹിത്യങ്ങൾ എത്തിക്കാൻ സൊസൈറ്റി ശ്രമിക്കുകയാണ്‌. കർത്താവിന്റെ കൃപയാൽ ഇനിയും അതു തുടരും.” 1925-ഓടെ വീക്ഷാഗോപുരം റഷ്യനിൽ ലഭ്യമായി. റഷ്യയിലെ സാക്ഷ്യവേലയിൽ ഇതിന്റെ പ്രഭാവം പെട്ടെന്നുതന്നെ കാണാനായി. ഉദാഹരണത്തിന്‌, ഇവാഞ്ചലിക്കൽ സഭയിലെ ഒരാൾക്ക്‌ അഗ്നിനരകം എന്ന ഉപദേശവും ദൈവം സ്‌നേഹമാകുന്നു എന്നുള്ള ആശയവും എങ്ങനെ ഒത്തുപോകുമെന്നു മനസ്സിലായില്ല. അദ്ദേഹം ഇതേക്കുറിച്ച്‌ സഹവിശ്വാസികളോടു ചോദിച്ചപ്പോൾ ഇത്തരം ചിന്തകളിൽനിന്നൊക്കെ അദ്ദേഹത്തെ രക്ഷിക്കണമേയെന്ന്‌ അവർ ദൈവത്തോടു പ്രാർഥിച്ചു. എന്നാൽ പിന്നീട്‌ വീക്ഷാഗോപുരത്തിന്റെ ചില പ്രതികൾ ലഭിച്ചപ്പോൾ അദ്ദേഹവും ഭാര്യയും പെട്ടെന്നുതന്നെ സത്യം മനസ്സിലാക്കി. കൂടുതൽ സാഹിത്യങ്ങൾക്കായി അദ്ദേഹം ഇങ്ങനെ എഴുതി: “കടലിനപ്പുറത്തുനിന്നുള്ള മന്നായ്‌ക്കായി ഞങ്ങൾ കാത്തിരിക്കുന്നു.” റഷ്യയിലെ മറ്റു സഹോദരങ്ങളും, “മന്നാ” കൈപ്പറ്റിയെന്ന്‌ അറിയിച്ചുകൊണ്ടും ക്രിസ്‌തീയ സ്‌നേഹത്തിനും വിശ്വാസത്തെ ബലപ്പെടുത്തുന്ന സാഹിത്യങ്ങൾക്കുമായി നന്ദിപറഞ്ഞുകൊണ്ടും ഐക്യനാടുകളിലെ സഹോദരങ്ങൾക്ക്‌ എഴുതുമായിരുന്നു.

“എല്ലാറ്റിൽനിന്നും കുറേശ്ശെ എനിക്ക്‌ അയച്ചുതരിക”

1925 സെപ്‌റ്റംബർ ലക്കം വീക്ഷാഗോപുരത്തിൽ സൈബീരിയയിൽനിന്നുള്ള ഹൃദയസ്‌പർശിയായ ഒരു കത്തുണ്ട്‌. ഒരു കർഷക കുടുംബത്തിലെ സ്‌കൂൾ അധ്യാപകന്റെ കത്ത്‌. അദ്ദേഹവും കുടുംബവും 1909-ൽ തെക്കൻ റഷ്യയിൽനിന്ന്‌ സൈബീരിയയിലേക്കു കുടിയേറി. നിറഞ്ഞ സന്തോഷത്തോടെയാണ്‌ പ്രസിദ്ധീകരണങ്ങൾ വായിച്ചതെന്ന്‌ അദ്ദേഹം എഴുതി. “എനിക്കു കൂടുതൽ ശക്തിയോടെയും പ്രാപ്‌തിയോടെയും ഇരുളിനോടു പോരാടണം. അതിന്‌ എനിക്കു ദൈവത്തിന്റെ വിശുദ്ധസത്യങ്ങളുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലണം, അതാണെന്റെ ഹൃദയാഭിലാഷം.” കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം ഒടുവിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദയവായി, എല്ലാറ്റിൽനിന്നും കുറേശ്ശെ എനിക്ക്‌ അയച്ചുതരിക.”

എഡിറ്ററുടെ പ്രതികരണവും അതേ ലക്കത്തിൽത്തന്നെ കൊടുത്തിരുന്നു. “കുറെ നാളുകളായി ഞങ്ങൾ റഷ്യയിലേക്ക്‌ സാഹിത്യങ്ങൾ അയയ്‌ക്കാൻ ശ്രമിക്കുന്നു. പക്ഷേ ഞങ്ങളുടെ എല്ലാ ശ്രമവും റഷ്യൻ ഗവൺമെന്റ്‌ തകിടംമറിക്കുകയാണ്‌. ഇതും ഇതുപോലെയുള്ള മറ്റു കത്തുകളും ‘മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക’ എന്ന അഭ്യർഥനപോലെയാണ്‌. (പ്രവൃ. 16:9) അവസരമുണ്ടായാലുടൻ കർത്താവിന്റെ ഹിതമെങ്കിൽ ഞങ്ങൾ വരും.”

റഷ്യൻ ഭാഷയിൽ സുവാർത്ത ഒരു “സാക്ഷ്യമായി” പ്രസംഗിക്കാൻ എത്ര ശക്തമായ ഉപകരണങ്ങളായിത്തീരുമായിരുന്നു വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും! (മത്താ. 24:14) 2006-ഓടെ റഷ്യൻ ഭാഷയിൽ യഹോവയുടെ സാക്ഷികൾ അതുവരെ പ്രസിദ്ധീകരിച്ച സാഹിത്യങ്ങളുടെ മൊത്തം എണ്ണം എത്രയെന്നോ? 69,12,43,952! ഇംഗ്ലീഷ്‌, പോർച്ചുഗീസ്‌, സ്‌പാനിഷ്‌ എന്നീ ഭാഷകളൊഴിച്ച്‌ മറ്റ്‌ ഏതൊരു ഭാഷയിലും ഉള്ളതിലധികം. രാജ്യഘോഷണവേലയിൽ യഹോവ തന്റെ ജനത്തിന്റെ ശ്രമങ്ങളെ അളവില്ലാതെ അനുഗ്രഹിച്ചു.

മറുനാടൻ റഷ്യക്കാരോടു സാക്ഷീകരിക്കുന്നു

ബോൾഷെവിക്കുകൾ അധികാരത്തിലേറുകയും ഒരു കമ്മ്യൂണിസ്റ്റു രാഷ്‌ട്രത്തിന്റെ സൃഷ്ടിനടക്കുകയും മറ്റും ചെയ്യുന്ന കാലയളവിൽ ഒട്ടേറെ റഷ്യക്കാർ മറ്റു രാജ്യങ്ങളിലേക്കു കുടിയേറി. റഷ്യനിലുള്ള വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും സോവിയറ്റു യൂണിയനു പുറത്താണ്‌ അച്ചടിച്ചിരുന്നത്‌. അതുകൊണ്ട്‌ മറ്റുരാജ്യങ്ങളിലേക്ക്‌ നിർവിഘ്‌നം ആത്മീയാഹാരം എത്തിക്കൊണ്ടിരുന്നു. അതിനു തടയിടാൻ സോവിയറ്റു ഭരണകൂടത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 1920-കളുടെ അന്ത്യപാദത്തിൽ റഷ്യൻ പ്രസിദ്ധീകരണങ്ങൾ ഭൂലോകമെങ്ങും എത്തിച്ചേർന്നു. ഓസ്‌ട്രേലിയ, ഫിൻലൻഡ്‌, ഫ്രാൻസ്‌, ലട്‌വിയ, പരാഗ്വേ, പോളണ്ട്‌, ഐക്യനാടുകൾ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ റഷ്യക്കാർ നന്ദിയറിയിച്ചുകൊണ്ട്‌ കത്തുകൾ അയച്ചുകൊണ്ടുമിരുന്നു.

ഇവയിൽ ചില പ്രദേശങ്ങളിൽ സഹോദരങ്ങൾ റഷ്യൻ ഭാഷയിൽ പ്രസംഗപ്രവർത്തനവും യോഗങ്ങളും സംഘടിപ്പിച്ചു. ഐക്യനാടുകളിലാകട്ടെ, റഷ്യനിലുള്ള ബൈബിൾ പ്രസംഗങ്ങൾ റേഡിയോയിൽ ക്രമമായി പ്രക്ഷേപണംചെയ്‌തു. പെൻസിൽവേനിയയിലെ ബ്രൗൺസ്‌വില്ലിയിലും മറ്റിടങ്ങളിലും റഷ്യൻ ഭാഷാ സഭകൾ രൂപീകരിച്ചു, കൺവെൻഷനുകൾ സംഘടിപ്പിച്ചു. ഉദാഹരണത്തിന്‌, 1925 മേയിൽ പെൻസിൽവേനിയയിലെ കാർനെഗിയിൽ നടത്തിയ ത്രിദിന റഷ്യൻ ഭാഷാ കൺവെൻഷനിൽ 250 പേർ ഹാജരായി, 29 പേർ സ്‌നാനമേറ്റു.

സാഹചര്യം മാറുന്നു

ലെനിന്റെ മരണശേഷം മതത്തിനെതിരെയുള്ള ഗവൺമെന്റിന്റെ ആക്രമണം കൂടുതൽ തീവ്രമായി. 1926-ൽ നിരീശ്വര തീവ്രവാദി സംഘം രൂപീകരിക്കപ്പെട്ടു. ഇതിന്റെ ഉദ്ദിഷ്ടലക്ഷ്യം പേരിൽത്തന്നെ വ്യക്തമാണ്‌. മനുഷ്യ മനസ്സിൽനിന്നു ദൈവവിശ്വാസം പിഴുതെറിയുക എന്ന ലക്ഷ്യത്തിൽ നിരീശ്വരവാദം എങ്ങും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. താമസംവിനാ ബൃഹത്തായ സോവിയറ്റ്‌ യൂണിയനിലുടനീളം നിരീശ്വരവാദം വേരുപിടിച്ചു. “യുവജനങ്ങൾക്ക്‌ ഒരു ഹരമായി മാറിയ ഈ പുതിയ വിശ്വാസം അവർ സത്യം പഠിക്കുന്നതിനുള്ള ഒരു വലിയ വിലങ്ങുതടിയാണെന്നതിനു സംശയമില്ല,” റഷ്യയിലെ ഒരു ബൈബിൾ വിദ്യാർഥി ലോകാസ്ഥാനത്തേക്ക്‌ എഴുതി.

നിരീശ്വര തീവ്രവാദി സംഘം തങ്ങളുടെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഇറക്കി. അതിലൊന്നായിരുന്നു ആന്റീറിലിജ്യോസ്‌നിക്‌ എന്ന മാസിക. “വെറൊനിഷ്‌ ഒബ്ലാസ്റ്റ്‌ നിറയെ മതങ്ങളാണ്‌” എന്ന്‌ 1928-ൽ ഈ മാസിക പറയുകയുണ്ടായി. a “വിശുദ്ധ തിരുവെഴുത്തുകളുടെ വിദ്യാർഥികളി”ൽപ്പെട്ട 48 പേരെക്കുറിച്ചും അവരുടെ നേതാക്കന്മാരായ സിൻചെൻക, മിട്രഫാൻ ബവിൻ എന്നിവരെക്കുറിച്ചും അതു പറഞ്ഞു. 1926 സെപ്‌റ്റംബറിലെ വീക്ഷാഗോപുരത്തിൽ റഷ്യയിലെ ഒരു മിഖായേൽ സിൻചെൻകയുടെ കത്ത്‌ ഉണ്ടായിരുന്നു എന്നതു ശ്രദ്ധേയമാണ്‌. അദ്ദേഹം എഴുതി: “ആത്മീയ ഭക്ഷണത്തിനായി ആളുകൾ കേഴുകയാണ്‌. . . . പരിമിതമായ സാഹിത്യങ്ങളേ ഞങ്ങൾക്കുള്ളൂ. ട്രുമ്പി സഹോദരനും കൂട്ടരും റഷ്യനിലേക്കു സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തി പകർപ്പുകളുണ്ടാക്കുന്നു. അങ്ങനെയാണു ഞങ്ങൾ ആത്മീയമായി പോഷിപ്പിക്കപ്പെടുന്നതും പരസ്‌പരം പിന്തുണയ്‌ക്കുന്നതും. റഷ്യക്കാരായ എല്ലാ സഹോദരങ്ങളുടെയും സ്‌നേഹാശംസകൾ.”

റഷ്യൻ ഭാഷയിലുള്ള സാഹിത്യങ്ങൾ കൈപ്പറ്റാൻ അധികാരികൾ സഹോദരങ്ങളെ അനുവദിച്ചേക്കുമെന്ന്‌ 1926 സെപ്‌റ്റംബറിൽ ട്രുമ്പി സഹോദരൻ ബ്രുക്ലിനിലേക്ക്‌ എഴുതി അറിയിച്ചു. അതുകൊണ്ട്‌ ലഘുലേഖകൾ, ചെറുപുസ്‌തകങ്ങൾ, പുസ്‌തകങ്ങൾ, വീക്ഷാഗോപുരത്തിന്റെ ബയന്റിട്ട വാല്യങ്ങൾ എന്നിവ ജർമനിയിലെ മാഗ്‌ഡെബർഗ്‌ ബ്രാഞ്ചുവഴി അയയ്‌ക്കാൻ അദ്ദേഹം അഭ്യർഥിച്ചു. അതേത്തുടർന്ന്‌, റഥർഫോർഡ്‌ സഹോദരൻ ജോർജ്‌ യങിനെ മോസ്‌കോയിലേക്ക്‌ അയച്ചു. 1928 ആഗസ്റ്റ്‌ 28-ന്‌ അദ്ദേഹം അവിടെയെത്തി. ഒരു കത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “രസകരമായ ചില നല്ല അനുഭവങ്ങൾ എനിക്ക്‌ ഉണ്ടായെങ്കിലും എത്രകാലം ഇവിടെ തുടരാൻ കഴിയുമെന്ന്‌ അറിയില്ല.” മോസ്‌കോയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്‌ച സാധ്യമായെങ്കിലും 1928 ഒക്ടോബർ 4 വരെ അവിടെ തുടരുന്നതിനുള്ള വിസയെ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.

പുതുതായി രൂപീകൃതമായ സോവിയറ്റ്‌ ഗവൺമെന്റിന്റെ, മതങ്ങളോടുള്ള വീക്ഷണം അവ്യക്തമായിരുന്നു. സോവിയറ്റ്‌ ലക്ഷ്യങ്ങൾ നേടുന്നതിന്‌ മതസമൂഹങ്ങളെ രാഷ്‌ട്രീയത്തിലേക്ക്‌ ആവാഹിച്ചിരുന്നെങ്കിൽ എന്ന ആശയം പല ഗവൺമെന്റ്‌ ലേഖനങ്ങളും മുന്നോട്ടുവെച്ചു. പിറ്റേ വർഷം ഇതൊരു പോളിസിയായി. യഹോവയുടെ ജനത്തിന്റെ കഥകഴിക്കുക എന്നതായിരുന്നില്ല സോവിയറ്റ്‌ യൂണിയന്റെ ലക്ഷ്യം എന്നതു ശ്രദ്ധേയമാണ്‌. മനസ്സോടെയോ ഗതികെട്ടിട്ടോ രാഷ്‌ട്രത്തോടുമാത്രം കൂറു പുലർത്താൻ അവരെ പ്രേരിപ്പിക്കുക—ഇതായിരുന്നു ഗവൺമെന്റിന്റെ ലക്ഷ്യം. ആരും ഒരു കാരണവശാലും യഹോവയെ ആരാധിക്കാൻ അവർ ആഗ്രഹിച്ചില്ല.

യങ്‌ സഹോദരൻ തിരിച്ചുപോന്നശേഷവും റഷ്യയിലെ സഹോദരങ്ങൾ രാജ്യസുവാർത്ത സതീക്ഷ്‌ണം പ്രസംഗിച്ചുകൊണ്ടിരുന്നു. റഷ്യയിൽ പ്രസംഗവേലയ്‌ക്കു നേതൃത്വം നൽകുന്നതിന്‌ പിന്നെ ഡാനിയിൽ സ്റ്റാരുഹിനെ നിയമിച്ചു. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും വേലയ്‌ക്ക്‌ ആക്കംകൂട്ടാനും സ്റ്റാരുഹ്‌ സഹോദരൻ റഷ്യയിലെയും യൂക്രെയിനിലെയും പല നഗരങ്ങളും സന്ദർശിച്ചു. മോസ്‌കോ, കുർസ്‌ക്‌, വെറൊനിഷ്‌ എന്നിവ അവയിൽ ചിലതാണ്‌. അദ്ദേഹവും മറ്റു സഹോദരങ്ങളും ബാപ്‌റ്റിസ്റ്റ്‌ വിശ്വാസികളോട്‌ അവരുടെ പ്രാർഥനാലയത്തിൽചെന്ന്‌ യേശുക്രിസ്‌തുവിനെയും ദൈവരാജ്യത്തെയും കുറിച്ചുള്ള ബൈബിൾസത്യം പ്രസംഗിക്കുമായിരുന്നു. പരസ്യമായി യോഗങ്ങൾ നടത്തുന്നതിന്‌ പ്രതിവർഷം 200 ഡോളർ കൊടുത്ത്‌ ഒരു പള്ളിക്കെട്ടിടം 1929 ജനുവരിയിൽ അവർ വാടകയ്‌ക്കെടുത്തു.

പിന്നീട്‌ ആ വർഷം, സോവിയറ്റ്‌ യൂണിയനിലേക്കു ബൈബിൾ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്‌ യുഎസ്‌എസ്‌ആർ-ന്റെ പീപ്പിൾസ്‌ കമ്മിസറിയറ്റ്‌ ഓഫ്‌ ട്രെയ്‌ഡിന്റെ അനുമതി വാങ്ങിയശേഷം ബ്രുക്ലിൻ ബെഥേലിലെ സഹോദരങ്ങൾ കുറച്ചു പ്രസിദ്ധീകരണങ്ങൾ അവിടേക്കു കയറ്റി അയച്ചു. അക്കൂട്ടത്തിൽ ദൈവത്തിന്റെ കിന്നരവും ഉദ്ധാരണവും 800 വീതവും 2,400 ചെറുപുസ്‌തകങ്ങളും ഉണ്ടായിരുന്നു. എന്നാൽ രണ്ടു മാസത്തിനുള്ളിൽ സാഹിത്യങ്ങൾ അതേപടി തിരിച്ചുവന്നു. “പ്രവേശനാനുമതിയില്ല—സാഹിത്യ മന്ത്രാലയം” എന്ന്‌ അതിൽ സ്റ്റാമ്പുചെയ്‌തിരുന്നു. എങ്കിലും സഹോദരങ്ങൾ നിരാശരായില്ല. പഴയ റഷ്യൻ ലിപിയിൽ അച്ചടിച്ചതിനാലായിരിക്കും അവ തിരിച്ചുവിട്ടതെന്ന്‌ ചിലർ വിചാരിച്ചു. അതുകൊണ്ടുതന്നെ പിന്നീട്‌ എല്ലാ റഷ്യൻ പ്രസിദ്ധീകരണങ്ങളും, ഭാഷയിലെ പുതിയപുതിയ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ കൃത്യതയോടെ പരിഭാഷപ്പെടുത്തി അച്ചടിക്കുന്നുവെന്ന്‌ സഹോദരങ്ങൾ ഉറപ്പുവരുത്തി.

നല്ല പരിഭാഷയുടെ ആവശ്യം

റഷ്യനും ഇംഗ്ലീഷും അറിയാവുന്ന യോഗ്യരായ പരിഭാഷകരെ ആവശ്യമുണ്ട്‌ എന്ന അറിയിപ്പ്‌ 1929 മുതലുള്ള പല വീക്ഷാഗോപുര ലക്കങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഉദാഹരണത്തിന്‌, 1930 മാർച്ച്‌ വീക്ഷാഗോപുരത്തിൽ വന്ന അറിയിപ്പാണിത്‌: “ഇംഗ്ലീഷിൽനിന്നു റഷ്യനിലേക്കു പരിഭാഷ നടത്താൻ യോഗ്യനായ ഒരു സമർപ്പിത സഹോദരനെ ആവശ്യമുണ്ട്‌. ഇംഗ്ലീഷ്‌ അറിഞ്ഞിരിക്കണം, റഷ്യനും നന്നായി കൈകാര്യം ചെയ്യാനാകണം.”

യഹോവയുടെ സഹായത്താൽ പല രാജ്യങ്ങളിലായി പരിഭാഷകരെ കണ്ടെത്തി. അലിക്‌സാണ്ടർ ഫോർസ്റ്റ്‌മെൻ ആയിരുന്നു അവരിൽ ഒരാൾ. 1931-നു മുമ്പുതന്നെ അദ്ദേഹം ലേഖനങ്ങൾ റഷ്യനിലേക്കു പരിഭാഷചെയ്‌തു കോപ്പെൻഹേഗനിലെ ഡെന്മാർക്ക്‌ ബ്രാഞ്ചിലൂടെ ലോകാസ്ഥാനത്തേക്ക്‌ അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ലട്‌വിയയിൽ താമസിച്ചിരുന്ന ഫോർസ്റ്റ്‌മെൻ സഹോദരൻ നല്ല ഉത്സാഹിയായിരുന്നു. ഇംഗ്ലീഷും റഷ്യനും നന്നായി അറിയാമായിരുന്ന വിദ്യാസമ്പന്നനായ അദ്ദേഹം മിന്നൽ വേഗത്തിൽ ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുമായിരുന്നു. അവിശ്വാസിയായ ഭാര്യയെയും കുട്ടിയെയും പോറ്റാൻ ജോലിചെയ്യേണ്ടിയിരുന്നതിനാൽ ആദ്യമൊക്കെ ആഴ്‌ചയിൽ ഏതാനും മണിക്കൂർ മാത്രമേ പരിഭാഷയ്‌ക്കായി ലഭിച്ചിരുന്നുള്ളൂ. എന്നാൽ 1932 ഡിസംബറിൽ അദ്ദേഹം ഒരു മുഴുസമയ പരിഭാഷകനായി. ലഘുലേഖകൾ, ചെറുപുസ്‌തകങ്ങൾ, പുസ്‌തകങ്ങൾ എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 1942-ൽ നിര്യാതനായി.

റഷ്യയിൽ താമസിയാതെ രാജ്യവേലയ്‌ക്കു നിയമാംഗീകാരം ലഭിക്കുമെന്നു കരുതിയതിനാൽ നല്ല ഗുണനിലവാരമുള്ള റഷ്യൻ പരിഭാഷയ്‌ക്കായി സഹോദരങ്ങൾ ശ്രമിച്ചിരുന്നു. ഉത്തര യൂറോപ്യൻ ഓഫീസിന്റെ മേൽനോട്ടം വഹിച്ചിരുന്ന വില്യം ഡേയ്‌, റഥർഫോർഡ്‌ സഹോദരനുള്ള ഒരു കത്തിൽ എഴുതി: “റഷ്യയിൽ നിയമാംഗീകാരം ലഭിക്കുമ്പോൾ—അതിന്‌ അധികം താമസമില്ല—ഇവിടത്തെ 18 കോടി ആളുകൾക്കു കൊടുക്കാനായി നല്ല റഷ്യൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ . . .”

റേഡിയോ പ്രക്ഷേപണം

വിസ്‌തൃതമായ റഷ്യയിലുടനീളം സുവാർത്ത എത്തിക്കാൻ റേഡിയോ ഉപയുക്തമായി. 1929 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിൽ ഈ അറിയിപ്പുണ്ടായിരുന്നു: “റഷ്യൻ ഭാഷയിലുള്ള പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടും.” എസ്‌തോണിയയിൽനിന്നു സോവിയറ്റ്‌ യൂണിയനിലേക്ക്‌ രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്‌ചകളിൽ പരിപാടികൾ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.

എസ്‌തോണിയ ബ്രാഞ്ച്‌ മേൽവിചാരകനായിരുന്ന വാലസ്‌ ബാക്‌സ്‌റ്റർ സഹോദരൻ പിന്നീടു പറയുകയുണ്ടായി: “എത്രനേരം പണിപ്പെട്ടിട്ടാണെന്നോ ഒരു വർഷത്തേക്കുള്ള ഒരു കോൺട്രാക്‌റ്റ്‌ 1929-ൽ അവർ ഒപ്പുവെച്ചത്‌. ലെനിൻഗ്രാഡിലുള്ളവർ നമ്മുടെ റഷ്യൻ ഭാഷാ സംപ്രേക്ഷണം ശ്രദ്ധിക്കുന്നു എന്ന വാർത്ത താമസിയാതെ ഞങ്ങൾക്കു കിട്ടി. എസ്‌തോണിയൻ വൈദികരുടെ അതേ മനോഭാവമായിരുന്നു സോവിയറ്റ്‌ ഭരണകൂടത്തിന്റെയും. ഇരുകൂട്ടരും രാജ്യദൂത്‌ കേൾക്കുന്നതിൽനിന്ന്‌ ആളുകളെ വിലക്കി.” 1931-ൽ ഒരു കൺവെൻഷൻ പരിപാടി വൈകിട്ട്‌ 5:30 മുതൽ 6:30 വരെ മീഡിയം ഫ്രീക്വൻസിയിൽ പ്രക്ഷേപണംചെയ്‌തു. മൂന്നര വർഷങ്ങൾക്കുശേഷം 1934 ജൂണിൽ റേഡിയോ പ്രക്ഷേപണം നിലച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചത്‌ ആരാണെന്നതു സംബന്ധിച്ച്‌ എസ്‌തോണിയ ബ്രാഞ്ചോഫീസിൽനിന്നു സഹോദരങ്ങൾ അയച്ച കത്ത്‌ വിശദീകരിക്കുന്നു: “കമ്മ്യൂണിസ്റ്റ്‌ ചായ്‌വുള്ളതും അരാജകത്വത്തിനു വളംവെക്കുന്നതുമാണ്‌ നമ്മുടെ റേഡിയോ പരിപാടികൾ എന്നും അതുകൊണ്ട്‌ അവ രാജ്യത്തിനു ദോഷമല്ലാതെ ഗുണമൊന്നും ചെയ്യില്ലെന്നും വൈദികർ [എസ്‌തോണിയ] ഗവൺമെന്റിനോടു പറഞ്ഞു.”

ഒരു മാറ്റം

ഒരു ബ്രാഞ്ചോഫീസ്‌ തുറക്കുക എന്ന ലക്ഷ്യത്തിൽ ബ്രുക്ലിനിലെ സഹോദരങ്ങൾ 1935-ൽ ആൻറ്റൻ കോയർബറെ സോവിയറ്റ്‌ യൂണിയനിലേക്ക്‌ അയച്ചു. ആയിടെ അഡോൾഫ്‌ ഹിറ്റ്‌ലർ അധികാരത്തിലേറിയ ജർമനിയിൽനിന്ന്‌ ഒരു അച്ചടിയന്ത്രം യുഎസ്‌എസ്‌ആർ-ലേക്ക്‌ അയയ്‌ക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ അതു നടന്നില്ല. എങ്കിലും കോയർബർ സഹോദരനു റഷ്യയിലെ പല സഹോദരങ്ങളെയും സന്ദർശിക്കാനായി.

തുടർന്നുള്ള ഏതാനും വർഷങ്ങളിൽ റഷ്യയിൽ പ്രസംഗവേല പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു. ലട്‌വിയ ബ്രാഞ്ചോഫീസിന്റെ മേൽനോട്ടത്തിൽ ബൈബിൾ സാഹിത്യങ്ങൾ റഷ്യനിലേക്കു പരിഭാഷപ്പെടുത്തി. എന്നാൽ അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ റഷ്യയിലേക്ക്‌ ഇറക്കുമതിചെയ്യുക അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ടുതന്നെ അവയിൽ നല്ലൊരു ശതമാനം അവിടെത്തന്നെ സൂക്ഷിച്ചുവെക്കേണ്ടിവന്നു.

1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതുവരെ അധികം സാക്ഷികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ സോവിയറ്റ്‌ ഗവൺമെന്റ്‌ അവരെ കൂട്ടാക്കിയതേയില്ല. എന്നാൽ അവസ്ഥകൾ മാറാൻ പോകുകയായിരുന്നു. 1939-ൽ നാസി ജർമനി പോളണ്ട്‌ ആക്രമിച്ച്‌ അധികം താമസിയാതെ സോവിയറ്റ്‌ യൂണിയൻ അതിന്റെ 15 റിപ്പബ്ലിക്കുകളിൽ അവസാനത്തെ നാലെണ്ണമായ എസ്‌തോണിയ, ലട്‌വിയ, ലിത്വാനിയ, മൊൾഡോവ എന്നിവ അതിന്റെ ഭാഗമാക്കി. ആയിരക്കണക്കിനു സാക്ഷികൾ പൊടുന്നനെ സോവിയറ്റ്‌ യൂണിയന്റെ അതിർത്തിക്കുള്ളിലായി. ഈ രാജ്യമാകട്ടെ, സ്വന്തം നിലനിൽപ്പിനായി ഉടൻതന്നെ കിരാതമായ ഒരു യുദ്ധത്തിലേക്കു കൂപ്പുകുത്താനിരിക്കയായിരുന്നു. കഷ്ടപ്പാടും ദുരിതവും ദശലക്ഷങ്ങൾക്കു കാഴ്‌ചവെക്കുന്ന ഒരു കാലഘട്ടം. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം, മൃഗീയമായ അടിച്ചമർത്തലിന്മധ്യേ യഹോവയോടുള്ള ദൃഢവിശ്വസ്‌തത തെളിയിക്കുന്നതിനുള്ള സമയം.

ഉറച്ചുനിൽക്കാൻ ദൃഢചിത്തർ

1941 ജൂണിൽ ജർമനി സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചു. സോവിയറ്റ്‌ നേതാവായ ജോസഫ്‌ സ്റ്റാലിന്‌ കിട്ടിയ ഒരു ഇരുട്ടടി ആയിരുന്നു ഇത്‌. ആ വർഷത്തിന്റെ അവസാനമായപ്പോഴേക്കും ജർമൻ സൈന്യം മോസ്‌കോയുടെ സമീപത്തെത്തി, സോവിയറ്റ്‌ യൂണിയന്റെ പതനം ഏതാണ്ട്‌ ഉറപ്പായിരുന്നു.

പോംവഴി അറിയാത്ത സ്റ്റാലിൻ, ‘മഹാ രാജ്യസ്‌നേഹ യുദ്ധം’ എന്നു റഷ്യക്കാർ വിളിക്കുന്ന ഒരു ഏറ്റുമുട്ടലിനായി രാഷ്‌ട്രത്തെ തയ്യാറാക്കാൻ ഒരുങ്ങി. അപ്പോഴും ദശലക്ഷക്കണക്കിന്‌ ആളുകൾ മതവിശ്വാസികളായിരുന്നതിനാൽ ക്രൈസ്‌തവ മതത്തിനു ചില ആനുകൂല്യങ്ങൾ അനുവദിച്ചാലേ യുദ്ധത്തിന്‌ അവരുടെ പിന്തുണ ലഭിക്കുകയുള്ളു എന്നു സ്റ്റാലിനു മനസ്സിലായി. 1943 സെപ്‌റ്റംബറിൽ റഷ്യൻ ഓർത്തഡോക്‌സ്‌ സഭയുടെ തലപ്പത്തുള്ളവരുടെ മൂന്നു പ്രതിനിധികളെ സ്റ്റാലിൻ ക്രെംലിനിൽവെച്ച്‌ പരസ്യമായി വരവേറ്റു. അങ്ങനെ രാഷ്‌ട്രവും മതവും തമ്മിൽ അനുരഞ്‌ജനത്തിലായി, വിശ്വാസികൾക്കായി നൂറുകണക്കിനു പള്ളികൾ തുറന്നുകൊടുത്തു.

ജർമനിയിലെ യഹോവയുടെ സാക്ഷികളെപ്പോലെതന്നെ റഷ്യയിലെ സഹോദരങ്ങളും യുദ്ധകാലത്ത്‌ പരിപൂർണ നിഷ്‌പക്ഷത പാലിച്ചു. പരിണതഫലം എന്തായാലും കർത്താവിന്റെ കൽപ്പന അനുസരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്‌തു. (മത്താ. 22:37-39) നിഷ്‌പക്ഷത പാലിച്ചതിന്റെ ഫലമായി 1940-നും 1945-നും ഇടയ്‌ക്ക്‌ ബാൾട്ടിക്‌ റിപ്പബ്ലിക്കുകൾ, മൊൾഡോവ, യൂക്രെയിൻ എന്നിവിടങ്ങളിലെ ആയിരത്തിലധികം സാക്ഷികളെ മധ്യ റഷ്യയിലെ തൊഴിൽപ്പാളയങ്ങളിലേക്ക്‌ അയച്ചു.

വാസീലി സവ്‌ചൂക്‌ ഓർമിക്കുന്നു: “1941-ൽ എനിക്കു 14 വയസ്സുള്ളപ്പോൾ യൂക്രെയിനിൽവെച്ചു ഞാൻ സ്‌നാനമേറ്റു. സജീവരായ മിക്കവാറും എല്ലാ സഹോദരങ്ങളെയും യുദ്ധകാലത്ത്‌ മധ്യ റഷ്യയിലെ പാളയങ്ങളിലേക്ക്‌ അയച്ചു. എങ്കിലും യഹോവയുടെ ഉദ്ദിഷ്ട വേല നിന്നുപോയില്ല. വിശ്വസ്‌തരായ സഹോദരിമാരും എന്നെപ്പോലുള്ള കൗമാരക്കാരും സഭയിലും ശുശ്രൂഷയിലും ഉള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഞങ്ങളുടെ ഗ്രാമത്തിലുള്ള ഒരു സഹോദരനു ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തെ തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചില്ല. ‘വാസീലി, ഞങ്ങൾക്കു നിന്റെ സഹായം വേണം,’ ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘ഒരു അതിപ്രധാന കാര്യം ചെയ്യാനുണ്ട്‌, പക്ഷേ അതിനുള്ള ആളുകളില്ല.’ അടിക്കടി അസുഖം ബാധിക്കുന്ന ആ സഹോദരന്‌ യഹോവയുടെ വേലയിലുള്ള താത്‌പര്യം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. എന്തു വേണമെങ്കിലും ചെയ്യാമെന്നു സന്തോഷപൂർവം ഞാൻ പറഞ്ഞു. ബെയ്‌സ്‌മെന്റിൽ താത്‌കാലികമായി ഉണ്ടാക്കിയെടുത്ത ചില ഓഫീസുകളിൽവെച്ച്‌ പ്രസിദ്ധീകരണങ്ങളും മറ്റും പകർത്തി സഹോദരങ്ങൾക്കു വിതരണം ചെയ്യാൻ നൽകി, പ്രത്യേകിച്ചും തടവിലുള്ളവർക്ക്‌.

സഹോദരിമാരും കൗമാരക്കാരും അഹോരാത്രം കഷ്ടപ്പെട്ടിട്ടും ആവശ്യത്തിന്‌ ആത്മീയാഹാരം പ്രദാനംചെയ്യാനായില്ല. റഷ്യയിൽനിന്നു കുടിയേറിവന്ന പോളിഷ്‌ സഹോദരങ്ങൾ പോളണ്ടിലെ ബ്രാഞ്ചോഫീസിനു വിവരങ്ങൾ കൈമാറിയപ്പോൾ ഇതിനൊരു പോംവഴി നിർദേശിച്ചു. അതനുസരിച്ച്‌ റഷ്യയിലേക്കു പോകുന്ന യൂക്രെയിനിയൻ, റഷ്യൻ സഹോദരങ്ങൾ അവിടെയുള്ള സഹോദരങ്ങൾക്കായി ആത്മീയാഹാരവും സ്റ്റെൻസിലും മഷിയും മറ്റുപകരണങ്ങളും കൂടെക്കൊണ്ടുപോയി.

‘അവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ’

1946-ൽ പോളണ്ടിലെ ചില സഹോദരങ്ങൾ സോവിയറ്റ്‌ യൂക്രെയിനിലേക്കു താമസം മാറ്റാൻ നിർബന്ധിതരായി. ഐവാൻ പാഷ്‌കോവ്‌സ്‌കി ഓർമിക്കുന്നു: “തങ്ങൾ ഇപ്പോൾ എന്തുചെയ്യണമെന്നു സഹോദരങ്ങൾ ലോഡ്‌സിലുള്ള ബ്രാഞ്ചോഫീസിൽ ചോദിച്ചു. മറുപടിയിൽ ന്യായാധിപന്മാർ 7:7 പരാമർശിച്ചിരുന്നു, അവർ ‘താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ’ എന്നാണ്‌ അവിടെ പറയുന്നത്‌. ദുർഘടം പിടിച്ച ഈ പ്രദേശങ്ങളിൽ ജ്ഞാനപൂർവം യഹോവ എങ്ങനെയാണു പ്രസംഗവേലയെ നയിച്ചതെന്നു പല വർഷങ്ങൾക്കുശേഷം എനിക്കു കാണാനായി. യഹോവ ഞങ്ങളെ അയച്ച ഇടമായിരുന്നു ഞങ്ങളുടെ ‘സ്ഥലം.’ അധികാരികളുടെ ആജ്ഞകൾ അനുസരിക്കുന്നതു പ്രധാനമാണെന്നു ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട്‌ നിരീശ്വരവാദം ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്തേക്കു മാറുന്നതിനായി ഞങ്ങൾ ഒരുക്കമാരംഭിച്ചു.

“ആദ്യമായി, സ്‌നാനപ്പെടാനിരുന്ന 18 പേരെ ഒരു സഹോദരന്റെ വീട്ടിൽ കൂട്ടിവരുത്തി അതിനായി അവരെ സജ്ജരാക്കി. റഷ്യനിലും ഉക്രേനിയനിലുമുള്ള സാഹിത്യങ്ങൾ സംഘടിപ്പിച്ച്‌, പരിശോധിച്ചാൽപോലും കണ്ടുപിടിക്കാത്ത വിധത്തിൽ പായ്‌ക്കുചെയ്‌തു. എത്രയും പെട്ടെന്നു പോകാൻ തയ്യാറായിക്കൊള്ളുക എന്ന ഉത്തരവുമായി പ്രഭാതമായപ്പോഴേക്കും പോളിഷ്‌ സൈനികർ ഞങ്ങളുടെ ഗ്രാമം വളഞ്ഞു. ഒരുമാസത്തേക്കുള്ള ആഹാരസാധനങ്ങളും അത്യാവശ്യമുള്ള വീട്ടുസാമാനങ്ങളും കൂടെക്കൊണ്ടുപോകാമായിരുന്നു. അവർ ഞങ്ങളെ റയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അങ്ങനെയാണ്‌ സോവിയറ്റ്‌ യൂക്രെയിൻ ഞങ്ങളുടെ ‘സ്ഥലമായി’ മാറിയത്‌.

“ഞങ്ങൾ അവിടെ എത്തിയതും നാട്ടുകാരും അവിടത്തെ അധികാരികളും ഞങ്ങൾക്കു ചുറ്റും കൂടി. അപ്പോൾത്തന്നെ സാക്ഷ്യം നൽകാൻ ആഗ്രഹിച്ചതിനാൽ സധൈര്യം ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന്‌ അവരോടു പറഞ്ഞു. പിറ്റേന്ന്‌ അപ്രതീക്ഷിതമായി അവിടത്തെ കാർഷിക കമ്മിറ്റിയുടെ സെക്രട്ടറി ഞങ്ങളെ സന്ദർശിക്കാനെത്തി. അമേരിക്കയിലേക്കു കുടിയേറിപ്പാർത്ത തന്റെ പിതാവ്‌ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തനിക്ക്‌ അയച്ചുതരാറുണ്ടെന്നു പറഞ്ഞു. ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല! ആ സാഹിത്യങ്ങൾ തരാമെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. കുടുംബത്തോടൊപ്പം അദ്ദേഹം യോഗങ്ങൾക്കു ഹാജരായപ്പോൾ, യഹോവയുടെ ‘മനോഹരവസ്‌തു’ക്കളായ അനേകർ ഈ രാജ്യത്തുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി. (ഹഗ്ഗാ. 2:7) ആ മുഴു കുടുംബവും യഹോവയുടെ സാക്ഷികളായി, വർഷങ്ങളോളം വിശ്വസ്‌തരായി സേവിച്ചു.”

ഇനിയും ധാരാളം ചെയ്യാനുണ്ടായിരുന്നു

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു ശേഷവും ഏറ്റവും ദുർഘടമായ സാഹചര്യങ്ങളിലാണ്‌ റഷ്യയിൽ വേല നിർവഹിക്കപ്പെട്ടുകൊണ്ടിരുന്നത്‌. 1947 ഏപ്രിൽ 10-ാം തീയതി പോളണ്ട്‌ ബ്രാഞ്ച്‌ ലോകാസ്ഥാനത്തേക്കയച്ച കത്തു പറയുന്നു: “യഹോവയുടെ സാക്ഷികളുടെ ലഘുലേഖകളോ വീക്ഷാഗോപുരമോ സ്വീകരിച്ചാൽ പത്തു വർഷത്തെ നിർബന്ധിത വേലയും നാടുകടത്തലും നിങ്ങളെ കാത്തിരിക്കുന്നു എന്നു മതനേതാക്കന്മാർ അവരുടെ ആളുകളോടു പറയുന്നു. ആത്മീയ വെളിച്ചത്തിനായി കേഴുന്നവരെങ്കിലും ഈ ദേശത്തെ ആളുകൾ ഭയന്നുവിറച്ചാണിരിക്കുന്നത്‌.”

വാർഷികപുസ്‌തകം 1947 ഇങ്ങനെ റിപ്പോർട്ടുചെയ്‌തു: “അച്ചടിച്ചതും ഭംഗിയുള്ളതുമായ വീക്ഷാഗോപുരമോ മറ്റു ബൈബിൾ സാഹിത്യങ്ങളോ സാക്ഷികൾക്കില്ല. . . . പലപ്പോഴും വളരെ കഷ്ടപ്പെട്ട്‌ കൈകൊണ്ടു പകർത്തി കൈമാറുകയാണു ചെയ്യുന്നത്‌. . . . കൊണ്ടുപോകുന്ന വഴിക്കു ചിലപ്പോൾ പിടിയിലാകുകയും വീക്ഷാഗോപുരം കണ്ടെത്തിയാൽ ജയിലിലടയ്‌ക്കപ്പെടുകയും ചെയ്യാറുണ്ട്‌.”

റെജീന ക്രിവകൂൽസ്‌കി പറയുന്നു: “രാജ്യാതിർത്തിക്കു ചുറ്റും ഇരുമ്പുവേലിയാണെന്നും അതുകൊണ്ട്‌ തടവിലല്ലെങ്കിൽപ്പോലും ഞങ്ങൾ തടവുകാരാണെന്നും എനിക്കു തോന്നി. യഹോവയെ തീക്ഷ്‌ണതയോടെ സേവിച്ചിരുന്ന ഞങ്ങളുടെ ഭർത്താക്കന്മാർ അവരുടെ ജീവിതം മിക്കവാറും തടവിലും തൊഴിൽപ്പാളയങ്ങളിലും കഴിച്ചുകൂട്ടി. സ്‌ത്രീകളായ ഞങ്ങൾ ഒരുപാടു സഹിച്ചു. സോവിയറ്റ്‌ രാഷ്‌ട്ര സുരക്ഷാ സമിതിയാലുള്ള (കെജിബി) സമ്മർദവും തൊഴിൽനഷ്ടവും ഉറക്കിളപ്പും മറ്റു പീഡനങ്ങളും ഞങ്ങൾ ഓരോരുത്തരും നേരിട്ടു. സത്യത്തിന്റെ മാർഗത്തിൽനിന്നു വ്യതിചലിപ്പിക്കാൻ അധികാരികൾ പഠിച്ചപണിയെല്ലാം പയറ്റിനോക്കി. (യെശ. 30:21) ഈ സാഹചര്യത്തെ ചൂഷണം ചെയ്‌തുകൊണ്ട്‌ സാത്താൻ പ്രസംഗവേലയ്‌ക്കു തടയിടാൻ ശ്രമിക്കുകയാണെന്ന കാര്യത്തിൽ ഞങ്ങൾക്കു യാതൊരു സംശയവുമില്ലായിരുന്നു. എന്നാൽ യഹോവ തന്റെ ജനത്തെ കൈവിട്ടില്ല. അവന്റെ പിന്തുണ പ്രകടമായിരുന്നു.

“കടത്തിക്കൊണ്ടുവരുന്ന ബൈബിൾ സാഹിത്യങ്ങൾ ഞങ്ങൾക്ക്‌ ‘അത്യന്തശക്തിയും’ ജ്ഞാനപൂർവം സാഹചര്യങ്ങളെ കൈകാര്യംചെയ്യാനുള്ള പ്രാപ്‌തിയും നൽകി. (2 കൊരി. 4:7) യഹോവയാണ്‌ തന്റെ ജനത്തെ നയിച്ചത്‌, ഗവൺമെന്റിന്റെ ശക്തമായ എതിർപ്പിന്മധ്യേയും പുതിയവർ സംഘടനയിലേക്കു വന്നുകൊണ്ടിരുന്നു. അതിശയകരമെന്നു പറയട്ടെ, യഹോവയുടെ ജനത്തോടൊപ്പം എതിർപ്പുകൾ നേരിടാൻ അവർ തുടക്കം മുതലേ തയ്യാറായിരുന്നു. യഹോവയുടെ ആത്മാവായിരുന്നു ഇതിനു പിന്നിലെന്നതിനു സംശയമില്ല.”

പറക്കുന്ന കത്തുകൾ

റെജീനയുടെ ഭാവിവരനായ പ്യോട്ടർ 1944-ൽ ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ ഗോർക്കി ഒബ്ലാസ്റ്റിലെ ഒരു പാളയത്തിൽ തടവിലായി. എന്നാൽ സുവിശേഷ ഘോഷണത്തിലെ അദ്ദേഹത്തിന്റെ തീക്ഷ്‌ണതയ്‌ക്ക്‌ ഇതു ഭംഗംവരുത്തിയില്ല. ഓരോ ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുമുള്ള ഹ്രസ്വ വിവരണം അടങ്ങുന്നതായിരുന്നു പ്യോട്ടർ എഴുതിയ കത്തുകളെല്ലാം. കത്തെഴുതി കവറിലാക്കി ഒട്ടിച്ചിട്ട്‌ അതിലൊരു കല്ലുകെട്ടി കമ്പിവേലിക്കു മുകളിലൂടെ പുറത്തേക്ക്‌ എറിയുമായിരുന്നു. ആരെങ്കിലും അവ വായിക്കുമെന്ന്‌ ആശിച്ചു, അതു സത്യവുമായി—ലിഡിയ ബൂലാറ്റവ എന്ന പെൺകുട്ടിക്കു കിട്ടി അതിലൊന്ന്‌. അവളെക്കണ്ട പ്യോട്ടർ അടുത്തുവിളിച്ച്‌ ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടോയെന്നു ചോദിച്ചു. അവൾക്കതിഷ്ടമായി, വീണ്ടും കാണാനുള്ള ഏർപ്പാടും ചെയ്‌തു. ആ വിലപ്പെട്ട കത്തുകൾ പെറുക്കാൻ ചെല്ലുക അവൾ പതിവാക്കി.

തീക്ഷ്‌ണതയുള്ള സഹോദരിയും സുവിശേഷ ഘോഷകയും ആയിത്തീർന്നു ലിഡിയ. താമസിയാതെ മരിയ സ്‌മിർനോവയും ഓൾഗ സവ്രൂഗിനയുമൊത്ത്‌ അവൾ ബൈബിളധ്യയനം ആരംഭിച്ചു. അവരും യഹോവയെ സേവിക്കാൻ തുടങ്ങി. സഹോദരിമാരുടെ ഈ ചെറിയ കൂട്ടത്തെ പരിപോഷിപ്പിക്കാനായി പാളയത്തിനുള്ളിൽനിന്നു സഹോദരന്മാർ അവർക്ക്‌ ആത്മീയാഹാരം നൽകി. ഇതിനായി പ്യോട്ടർ അടിയിൽ രണ്ടു പാളികളുള്ള ഒരു സ്യൂട്ട്‌കേസ്‌ ഉണ്ടാക്കി, അവിടെ മാസികകൾ കൊള്ളിച്ചു. ഇതു പുറത്തേക്കു കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും സാക്ഷികളോ തടവുകാരോ അല്ലാത്ത ചിലരെ ഉപയോഗിച്ചു. അതിലെ മേൽവിലാസം നോക്കി ആ സഹോദരിമാരിൽ ഒരാളുടെ പക്കൽ അവർ അത്‌ എത്തിക്കുമായിരുന്നു.

താമസിയാതെ സഹോദരിമാർ ആ പ്രദേശത്തു പ്രസംഗപ്രവർത്തനം ആരംഭിച്ചു. ഇതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അക്കാലത്തെ പതിവനുസരിച്ച്‌ ഒറ്റുനോക്കാനായി ഒരു ഏജന്റിനെ അയച്ചു. താത്‌പര്യം നടിച്ചുചെന്ന സ്‌കൂൾ അധ്യാപികയായ ആ ഏജന്റിനെ സഹോദരിമാർ വിശ്വസിച്ചു. ഇങ്ങനെ ഒരനുഭവം ഇതിനുമുമ്പ്‌ അവർക്കുണ്ടായിട്ടില്ലാഞ്ഞതിനാൽ ഈ പുതിയ ‘സഹോദരിയോട്‌’ അവർ ബൈബിൾസത്യം മാത്രമല്ല സാഹിത്യങ്ങൾ എങ്ങനെ എത്തുന്നുവെന്നും പിന്നീടു പറഞ്ഞു. പിറ്റേ പ്രാവശ്യം സ്യൂട്ട്‌കേസു വഴിക്കുവെച്ചു പിടിച്ചു, പ്യോട്ടറിനെ വീണ്ടും 25 വർഷത്തെ തടവിനു വിധിച്ചു. ആ മൂന്നു സഹോദരിമാർക്കും കിട്ടി 25 വർഷം വീതം.

‘അവരെ ബോധവത്‌കരിക്കേണ്ടിയിരിക്കുന്നു’

യുദ്ധകാലത്തും അതിനുശേഷവും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കെതിരെ സോവിയറ്റ്‌ ഗവൺമെന്റ്‌ ശക്തമായി പോരാടി. 1947-ന്റെ മധ്യത്തോടെ ഒരൊറ്റ യഹോവയുടെ സാക്ഷിപോലും അവിടെ കാണുകയില്ലെന്ന്‌ സോവിയറ്റ്‌ യൂണിയന്റെ പശ്ചിമഭാഗത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതായി പോളണ്ടിലുള്ള സഹോദരങ്ങൾ മാർച്ചിൽ റിപ്പോർട്ടുചെയ്‌തു. അവരുടെ കത്ത്‌ ഇപ്രകാരമായിരുന്നു: “ഒറ്റ ദിവസം 100 സഹോദരീസഹോദരന്മാരെ അറസ്റ്റുചെയ്‌തെന്ന്‌ ഈ കത്ത്‌ എഴുതിത്തുടങ്ങിയശേഷം ഞങ്ങൾക്കു വിവരം കിട്ടി.” തൊഴിൽപ്പാളയങ്ങളിലുള്ള സഹോദരങ്ങളെക്കുറിച്ചു മറ്റൊരു കത്തു പറഞ്ഞു: “അത്ഭുതകരമാംവിധം യഹോവയോട്‌ അവർ ദൃഢവിശ്വസ്‌തത കാക്കുന്നു. പലരും തങ്ങളുടെ ജീവൻനൽകി, തടങ്കൽപ്പാളയത്തിലെ സഹോദരങ്ങളെപ്പോലെതന്നെ അവരും യഹോവയാലുള്ള വിടുതലിനായി കാത്തിരിക്കുന്നു.”

ഇതുകൂടാതെ, സുവിശേഷ ഘോഷണത്തിനും വോട്ടുചെയ്യാത്തതിനും സാക്ഷികളെ അറസ്റ്റുചെയ്‌തു. 1947-ൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള സഹോദരങ്ങൾ എഴുതി: “ഇവിടത്തെ സഹോദരങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ റഷ്യയിലെ ഉന്നതാധികാരികൾക്ക്‌ ഒന്നുംതന്നെ അറിയില്ലെന്നാണു തോന്നുന്നത്‌. ഒരു കാര്യം സത്യമാണ്‌, നമ്മെ നശിപ്പിക്കുക എന്നൊരു ലക്ഷ്യം അവർക്കില്ല. നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും [അവരെ] ബോധവത്‌കരിക്കേണ്ടിയിരിക്കുന്നു.”

രജിസ്‌ട്രേഷൻ നേടാനുള്ള ശ്രമം

പെട്ടെന്നുതന്നെ റഷ്യയിലെ രണ്ടു സഹോദരന്മാർ പരിചയസമ്പന്നനായ ഒരു വക്കീലിന്റെ സഹായത്തോടെ സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം രജിസ്റ്റർ ചെയ്യാനാവശ്യമായ രേഖകൾ തയ്യാറാക്കണമെന്ന്‌ പോളണ്ട്‌ ബ്രാഞ്ച്‌ നിർദേശിച്ചു. പോളണ്ടിൽനിന്നു റഷ്യയിലെ സഹോദരങ്ങൾക്കയച്ച ഒരു കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: “ദൈവരാജ്യ സുവാർത്ത റഷ്യ ഉൾപ്പെടെ എല്ലായിടത്തും പ്രസംഗിക്കപ്പെടേണ്ടതുണ്ട്‌. (മർക്കൊ. 13:10)” ഇങ്ങനെ പറഞ്ഞുകൊണ്ട്‌ കത്ത്‌ ഉപസംഹരിച്ചു: “ക്ഷമയോടിരിക്കുക. നിങ്ങളുടെ കണ്ണുനീർ യഹോവ ആഹ്ലാദാരവമാക്കി മാറ്റും.—സങ്കീ. 126:2-6.”

1949 ആഗസ്റ്റിൽ മിക്കൊലാ പ്യാറ്റൊക്കാ, മിഖായിലൊ ചുമാക്ക്‌, ഈലീയ ബാബീച്ചുക്ക്‌ എന്നീ സഹോദരന്മാർ ചേർന്ന്‌ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചു. യഹോവയുടെ സാക്ഷികൾക്ക്‌ അംഗീകാരം നൽകാൻ ഗവൺമെന്റിനു സമ്മതമായിരുന്നു, പക്ഷേ, ചില വ്യവസ്ഥകളുണ്ടായിരുന്നു. സോവിയറ്റ്‌ യൂണിയനിലുള്ള എല്ലാ യഹോവയുടെ സാക്ഷികളുടെയും പേര്‌ കൈമാറണം എന്നതായിരുന്നു അവയിലൊന്ന്‌. അത്‌ ആ സഹോദരങ്ങൾക്ക്‌ അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു. എന്നിരുന്നാലും വേല തുടരുകതന്നെ ചെയ്‌തു, പ്രസാധകരുടെ എണ്ണം അടിക്കടി കൂടിവന്നു. അനേകരും തടവിലുമായി.

‘നിന്റെ യഹോവ നിന്നെ ഇവിടെനിന്നു മോചിപ്പിക്കില്ല’

1945-ലെ വേനൽക്കാലത്തു നടന്ന കാര്യങ്ങൾ പ്യോട്ടർ ക്രിവകൂൽസ്‌കി അനുസ്‌മരിക്കുന്നു: “വിചാരണയ്‌ക്കുശേഷം സഹോദരങ്ങളെ പല പാളയങ്ങളിലേക്കായി അയച്ചു. എന്നോടൊപ്പം തടവിലുണ്ടായിരുന്ന പലരും സത്യത്തോട്‌ ആത്മാർഥമായ താത്‌പര്യം കാണിച്ചു. ഒരാൾ ഒരു പുരോഹിതനായിരുന്നു. താൻ കേട്ടതു സത്യമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം സാക്ഷിയായി.

“എന്നാൽ സ്ഥിതി അൽപ്പം കഠിനമായിരുന്നു. ഒരിക്കൽ, നേരെ നിൽക്കാൻപോലും ഇടയില്ലാത്ത ഒരു സെല്ലിൽ എന്നെ അടച്ചു. അതിനെ മൂട്ടക്കൂട്‌ എന്നാണു വിളിച്ചിരുന്നത്‌. ഒരു മനുഷ്യന്റെ മുഴുവൻ രക്തവും അകത്താക്കാൻ പോന്നത്രയും മൂട്ടകൾ അവിടെ ഉണ്ടായിരുന്നു. ‘നിന്റെ യഹോവ നിന്നെ ഇവിടെനിന്നു മോചിപ്പിക്കില്ല,’ ഒരിക്കൽ സെല്ലിനു പുറത്തുനിന്ന്‌ കാവൽക്കാരൻ വിളിച്ചുപറഞ്ഞു. ദിവസം 300 ഗ്രാം ബ്രഡും ഒരു കപ്പു വെള്ളവുമായിരുന്നു ഭക്ഷണം. ശുദ്ധവായുവും ദുർലഭമായിരുന്നു. സെല്ലിന്റെ കൊച്ചുവാതിലിനോടു ചേർന്നുനിന്ന്‌, അതിന്റെ നേരിയ വിടവിലൂടെ കിട്ടുന്ന വായു ഞാൻ ആർത്തിയോടെ ശ്വസിക്കുമായിരുന്നു. മൂട്ടകൾ എന്റെ രക്തം ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. മൂട്ടക്കൂട്ടിലെ 10 ദിവസത്തെ ജീവിതത്തിനിടെ, സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി ഞാൻ പലവട്ടം യഹോവയോടു പ്രാർഥിച്ചു. (യിരെ. 15:15) 10-ാം ദിവസമായപ്പോഴേക്കും എന്റെ ബോധം മറഞ്ഞു, കണ്ണുതുറന്നപ്പോൾ മറ്റൊരു സെല്ലിൽ!

“അതിനുശേഷം തൊഴിൽപ്പാളയത്തിലെ കോടതി എനിക്കു 10 വർഷം കഠിന തടവു വിധിച്ചു. ‘സോവിയറ്റ്‌ ഭരണകൂടത്തിനെതിരായുള്ള വിപ്ലവവും കുപ്രചാരണവും’ ആയിരുന്നു എന്റെ പേരിലുള്ള കുറ്റം. കത്തെഴുതാനോ സ്വീകരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കൊലപാതകം പോലുള്ള കൊടിയ കുറ്റങ്ങൾക്കു ശിക്ഷ വിധിക്കപ്പെട്ടവരായിരുന്നു തടവുകാരിലേറെയും. ഞാൻ എന്റെ വിശ്വാസം തള്ളിക്കളഞ്ഞില്ലെങ്കിൽ അവരെക്കൊണ്ട്‌ എന്നെ എന്തുവേണമെങ്കിലും ചെയ്യിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയിരുന്നു. വെറും 36 കിലോ ആയിരുന്നു എന്റെ ഭാരം, നടക്കാൻപോലും പറ്റാത്ത സ്ഥിതി. എന്നിട്ടും സത്യത്തോടു താത്‌പര്യമുള്ള ആത്മാർഥഹൃദയരെ അവിടെയും എനിക്കു കണ്ടെത്താനായി.

“ഒരിക്കൽ കുറ്റിച്ചെടികൾക്കരികെ കിടന്നുകൊണ്ട്‌ ഞാൻ പ്രാർഥിക്കുകയായിരുന്നു. അപ്പോൾ പ്രായമായ ഒരു മനുഷ്യൻ അടുത്തുവന്ന്‌ ചോദിച്ചു, ‘നീ എങ്ങനെ ഈ നരകത്തിൽ എത്തിപ്പെട്ടു?’ ഞാൻ യഹോവയുടെ ഒരു സാക്ഷിയാണെന്നു കേട്ടപാടെ അദ്ദേഹം അരികിലിരുന്ന്‌ എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘മോനേ, എനിക്കു ബൈബിൾ പഠിക്കാനുള്ള മോഹമുദിച്ചിട്ട്‌ എത്ര നാളായെന്നോ! നിനക്കെന്നെ പഠിപ്പിക്കാമോ?’ എന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. സുവിശേഷ ഭാഗങ്ങളുടെ പഴയ തുണ്ടുകടലാസുകൾ ഞാൻ എന്റെ കീറിപ്പോയ വസ്‌ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ചിരുന്നു. ഞാൻ പെട്ടെന്ന്‌ അവ പുറത്തെടുത്തു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ വൈകുന്നേരം ഏറെനേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാളയത്തിലെ ഭക്ഷണശാലയിലാണു ജോലിയെന്നും ഇനിമുതൽ എനിക്കു വയറുനിറച്ചു ഭക്ഷണം തരാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളങ്ങനെ സുഹൃത്തുക്കളായി. അദ്ദേഹം ആത്മീയമായി വളർന്നു, ഞാനും ആരോഗ്യം വീണ്ടെടുത്തു. യഹോവയാണ്‌ ആ കരുതലിനു പിന്നിലെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടു, എന്നെ ഗോർക്കി ഒബ്ലാസ്റ്റിലേക്കു മാറ്റി.

“ഏറെ മെച്ചമായിരുന്നു അവിടത്തെ സാഹചര്യം. എന്നാൽ നാലു തടവുകാർക്കു ബൈബിളധ്യയനം നടത്താൻ കഴിഞ്ഞതാണ്‌ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്‌. 1952-ൽ കാവൽക്കാർ ഞങ്ങളുടെ പക്കലുള്ള സാഹിത്യം കണ്ടുപിടിച്ചു. വിചാരണയ്‌ക്കു മുമ്പുള്ള ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്നെ അൽപ്പംപോലും വായു കടക്കാത്ത ഒരു പെട്ടിക്കുള്ളിൽ അടച്ചു. ശ്വാസംമുട്ടി മരിക്കുമെന്നാകുമ്പോൾ അവർ പെട്ടിതുറക്കും, അൽപ്പനേരം ശ്വസിക്കാൻ അനുവദിക്കും, വീണ്ടും അടയ്‌ക്കും. ഞാൻ എന്റെ വിശ്വാസത്തെ തള്ളിപ്പറയണം, അതായിരുന്നു അവർക്കു വേണ്ടിയിരുന്നത്‌. ഞങ്ങളെല്ലാം കുറ്റക്കാരാണെന്നു വിധിച്ചു. വിധിന്യായം വായിച്ചു കേൾപ്പിച്ചപ്പോൾ എന്റെ ബൈബിൾ വിദ്യാർഥികളിലാരും പരിഭ്രാന്തരായില്ല. അതിലെനിക്ക്‌ അങ്ങേയറ്റം സന്തോഷം തോന്നി! നാലുപേർക്കും 25 വർഷം തടവു വിധിച്ചു. എനിക്കു കിട്ടിയ ശിക്ഷ കടുത്തതായിരുന്നു, പിന്നീട്‌ അതിലൽപ്പം ഇളവുവരുത്തി. ഒരു 25 വർഷം കൂടി കനത്ത സുരക്ഷാവലയമുള്ള ഒരു ജയിലിൽ കഴിയണം, തുടർന്ന്‌ 10 വർഷത്തേക്കു നാടുകടത്തും. മുറി വിടാൻനേരം തെല്ലൊന്നു നിന്ന്‌ ഞങ്ങൾക്കു നൽകുന്ന പിന്തുണയെപ്രതി യഹോവയ്‌ക്കു നന്ദിപറഞ്ഞു. ഞങ്ങളുടെ സന്തോഷം കണ്ടിട്ട്‌ ഗാർഡുകൾ അമ്പരന്നുപോയി. ഞങ്ങളെ ഓരോരുത്തരെയും വ്യത്യസ്‌ത പാളയങ്ങളിലേക്കു മാറ്റി. വൊർക്കൂറ്റയിലെ കനത്ത സുരക്ഷാവലയമുള്ള ജയിലിലേക്കാണ്‌ എന്നെ അയച്ചത്‌.”

ക്രിസ്‌തീയ നിഷ്‌പക്ഷത ജീവൻ രക്ഷിച്ചു

തൊഴിൽപ്പാളയത്തിലെ ജീവിതം ദുസ്സഹമായിരുന്നു. സാക്ഷികളല്ലാത്ത പല തടവുകാരും ആത്മഹത്യയിൽ അഭയംതേടി. ഇവാൻ ക്രിലോവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “കനത്ത സുരക്ഷാവലയമുള്ള തടവറയിൽനിന്നു മോചിതനായ ഞാൻ, നമ്മുടെ സഹോദരീസഹോദരന്മാർ നിർബന്ധിതവേല ചെയ്‌തിരുന്ന നിരവധി കൽക്കരി ഖനികൾ സന്ദർശിച്ചു. പരസ്‌പരം ബന്ധപ്പെടാനുള്ള മാർഗങ്ങൾ പറഞ്ഞൊത്തു. നമ്മുടെ ചില മാസികകൾ കൈകൊണ്ട്‌ പകർത്തിയെഴുതാൻ കഴിഞ്ഞവരെല്ലാം അവ മറ്റുള്ളവർക്കു കൈമാറുമായിരുന്നു. സാക്ഷികൾ പാളയങ്ങളിലെല്ലാം പ്രസംഗിച്ചു, അനേകർ താത്‌പര്യവും കാണിച്ചു. മോചിതരായശേഷം അവരിൽ ചിലർ വൊർക്കൂറ്റ നദിയിൽ സ്‌നാനമേറ്റു.

“യഹോവയിലും ദൈവരാജ്യത്തിലുമുള്ള വിശ്വാസം പരിശോധിക്കപ്പെടാത്ത ഒരു സമയവും ഞങ്ങൾക്ക്‌ ഉണ്ടായിട്ടില്ല. ഒരിക്കൽ വൊർക്കൂറ്റ പാളയത്തിലെ ചില തടവുകാർ ഒരു കലാപത്തിനുള്ള പദ്ധതിയൊരുക്കി. 1948-ലായിരുന്നു അത്‌. രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഓരോ കൂട്ടങ്ങളായി സംഘടിച്ചാൽ കലാപം വൻവിജയമായിരിക്കുമെന്ന്‌ ഈ വിമതർ മറ്റു തടവുകാരോടു പറഞ്ഞിരുന്നു. ആ സമയത്ത്‌ സാക്ഷികളായ 15 പേരുണ്ടായിരുന്നു അവിടെ. യഹോവയുടെ സാക്ഷികളായ തങ്ങൾ ക്രിസ്‌ത്യാനികളാണെന്നും ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും ഞങ്ങൾ ആ വിമതരോടു പറഞ്ഞു. റോമാക്കാർക്കെതിരെയുള്ള കലാപത്തിൽ ആദിമക്രിസ്‌ത്യാനികൾ പങ്കെടുത്തിരുന്നില്ലെന്ന്‌ ഞങ്ങൾ വ്യക്തമാക്കി. പലർക്കും അതൊരു പുതിയ കാര്യമായി തോന്നിയെങ്കിലും, ഞങ്ങൾ തീരുമാനത്തിൽ ഉറച്ചുനിന്നു.”

ആ കലാപം വലിയൊരു ദുരന്തത്തിലാണു കലാശിച്ചത്‌. ചെറുത്തുനിൽപ്പിനെ അടിച്ചമർത്തിയ സായുധ സൈന്യം കലാപകാരികളെ വേറെ ബാരക്കുകളിലേക്കു മാറ്റി. തുടർന്ന്‌ പെട്രോളൊഴിച്ച്‌ തീകൊടുത്തു. ബാരക്കുകളിലുണ്ടായിരുന്ന എല്ലാവരുംതന്നെ വലിയൊരു ആർത്തനാദത്തോടെ എരിഞ്ഞമർന്നു. സൈന്യം സഹോദരങ്ങളെ ഒന്നും ചെയ്‌തില്ല.

ഇവാൻ തുടരുന്നു: “25 വർഷത്തെ തടവിനു വിധിക്കപ്പെട്ട 8 സഹോദരങ്ങളെ ഞാൻ ഒരു പാളയത്തിൽവെച്ചു കണ്ടു, 1948 ഡിസംബറിൽ. കൊടുംതണുപ്പുള്ള സമയം, കൽക്കരി ഖനികളിലെ തൊഴിലാകട്ടെ അതികഠിനവും. എന്നിട്ടും, ഉറച്ച പ്രത്യാശയും ആത്മവിശ്വാസവും സ്‌ഫുരിക്കുന്നുണ്ടായിരുന്നു അവരുടെ കണ്ണുകളിൽ. അവരുടെ ആത്മവിശ്വാസം സാക്ഷികളല്ലാത്ത തടവുകാരെപ്പോലും ശക്തിപ്പെടുത്തി.”

സൈബീരിയയിലേക്കു നാടുകടത്തുന്നു

അധികാരികളുടെ ക്രൂരമായ എതിർപ്പുണ്ടായിരുന്നിട്ടും സാക്ഷികൾ യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ സതീക്ഷ്‌ണം തുടർന്നു. ഇത്‌ മോസ്‌കോയിലുള്ള കേന്ദ്ര ഗവൺമെന്റിനെ പ്രകോപിപ്പിച്ചു, പ്രത്യേകിച്ചും കെജിബി-യെ. ഈ ഏജൻസി 1951 ഫെബ്രുവരി 19-ന്‌ സ്റ്റാലിന്‌ അയച്ച ഒരു കത്തിലെ വാചകം ഇങ്ങനെ: “അധോലോക യഹോവക്കാരുടെ സോവിയറ്റ്‌ വിരുദ്ധമായ ഏതൊരു പ്രവർത്തനങ്ങളെയും അടിച്ചമർത്താൻ, യഹോവക്കാരെന്നു തിരിച്ചറിഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും ഇർക്കൂറ്റ്‌സ്‌ക്‌, റ്റോംസ്‌ക്‌ ഒബ്ലാസ്റ്റുകളിലേക്കു നാടുകടത്തേണ്ടത്‌ അനിവാര്യമാണെന്നു യുഎസ്‌എസ്‌ആർ-ലെ എംജിബി [ആഭ്യന്തര സുരക്ഷാ മന്ത്രാലയം, പിന്നീട്‌ കെജിബി എന്നറിയപ്പെട്ടു] കണ്ടിരിക്കുന്നു.” സാക്ഷികൾ ആരൊക്കെയാണെന്ന്‌ അറിയാമായിരുന്ന കെജിബി, സോവിയറ്റ്‌ യൂണിയന്റെ ആറു റിപ്പബ്ലിക്കുകളിൽനിന്നായി 8,576 പേരെ സൈബീരിയയിലേക്കു നാടുകടത്തുന്നതിന്‌ സ്റ്റാലിന്റെ അനുമതി തേടി. അതിന്‌ അംഗീകാരം ലഭിച്ചു.

മഗ്‌ദലിന ബെലഷിറ്റ്‌സ്‌കയയുടെ വാക്കുകൾ ശ്രദ്ധിക്കുക: “1951 ഏപ്രിൽ 8 ഞായറാഴ്‌ച വെളുപ്പിന്‌ 2 മണിക്ക്‌ വാതിലിൽ ആരോ ശക്തമായി മുട്ടുന്നതു കേട്ടാണ്‌ ഞങ്ങൾ ഉണർന്നത്‌. അമ്മ ഓടിച്ചെന്നു വാതിൽ തുറന്നു. ഒരു ഓഫീസറാണു വന്നിരിക്കുന്നത്‌. ‘ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങളെ സൈബീരിയയിലേക്കു നാടുകടത്താൻ പോകുകയാണ്‌. സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കാൻ രണ്ടു മണിക്കൂറുണ്ട്‌. മുറിയിലുള്ള എന്തും നിങ്ങൾക്ക്‌ എടുക്കാം. പക്ഷേ ധാന്യം, ധാന്യപ്പൊടി, സീരിയൽ എന്നിവ എടുക്കാൻ പാടില്ല. ഫർണിച്ചർ, തടിസാമാനങ്ങൾ, തയ്യൽമെഷീൻ എന്നിവയും പാടില്ല. മുറ്റത്തു കിടക്കുന്ന ഒരു സാധനത്തിലും തൊട്ടേക്കരുത്‌. കിടക്കവിരിയും വസ്‌ത്രങ്ങളും ബാഗുകളും എടുത്ത്‌ പുറത്തിറങ്ങുക,’ ഔപചാരികത കലർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു.

“രാജ്യത്തിന്റെ കിഴക്കു ഭാഗത്തായി ധാരാളം വേല ചെയ്യാനുണ്ടെന്ന്‌ ഞങ്ങൾ മുമ്പ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വായിച്ചിരുന്നു. ഇപ്പോൾ അതിനുള്ള സമയമായെന്നു ഞങ്ങൾ മനസ്സിലാക്കി.

“ഞങ്ങളാരും നെടുവീർപ്പിടുകയോ വിതുമ്പുകയോ ചെയ്‌തില്ല. ‘നിങ്ങളുടെ കണ്ണിൽനിന്ന്‌ ഒരുതുള്ളി കണ്ണീർപോലും വീണില്ലല്ലോ,’ അതിശയംപൂണ്ട ഓഫീസറുടെ പ്രതികരണം. 1948 മുതൽ ഇതു പ്രതീക്ഷിക്കുകയാണെന്ന്‌ ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. ഒരു കോഴിയെ ജീവനോടെ കൊണ്ടുപൊയ്‌ക്കോട്ടേ എന്നു ചോദിച്ചെങ്കിലും അനുവദിച്ചില്ല. അവയെയെല്ലാം ഓഫീസർമാർ വീതിച്ചെടുത്തു, ഞങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ. ഒരാൾക്ക്‌ അഞ്ചും മറ്റൊരാൾക്ക്‌ ആറും വേറൊരാൾക്ക്‌ മൂന്നോ നാലോ വെച്ചും കിട്ടി. ബാക്കി രണ്ടു കോഴികളേ കൂട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവയെ കൊന്ന്‌ ഞങ്ങൾക്കു തരാൻ ഓഫീസർ ഉത്തരവിട്ടു.

“എട്ടു മാസം പ്രായമായ എന്റെ മകൾ തടികൊണ്ടുള്ള തൊട്ടിലിൽ കിടക്കുകയായിരുന്നു. തൊട്ടിൽ എടുത്തോട്ടേയെന്നു ഞങ്ങൾ ചോദിച്ചു. പക്ഷേ, അതു പല ഭാഗങ്ങളായി വേർപെടുത്താനായിരുന്നു ഉത്തരവ്‌. പിന്നെ, കുട്ടിയെ കിടത്തുന്ന ആ ഭാഗം മാത്രം ഞങ്ങൾക്കുതന്നു.

“ഞങ്ങളെ നാടുകടത്തുകയാണെന്ന്‌ ഉടൻതന്നെ അയൽക്കാർക്കു മനസ്സിലായി. വണ്ടിയിൽ കയറ്റി ഞങ്ങളെ കൊണ്ടുപോകുമ്പോൾ ആരോ ഒരു പായ്‌ക്കറ്റ്‌ റസ്‌ക്‌ എറിഞ്ഞുതന്നു. ഞങ്ങൾക്കു കാവൽനിന്നിരുന്ന ഗാർഡ്‌ അതെടുത്ത്‌ തിരിച്ചെറിഞ്ഞു. ഞാനും ഭർത്താവും അമ്മയും രണ്ട്‌ ആങ്ങളമാരും എട്ടു മാസമായ മകളും ഉൾപ്പെടെ ആറുപേരുണ്ടായിരുന്നു ഞങ്ങൾ. ഗ്രാമത്തിൽനിന്നു പുറത്തുകടന്നപ്പോൾ ഞങ്ങളെയെല്ലാം ഒരു കാറിൽ കുത്തിനിറച്ച്‌ പ്രാദേശിക കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ ഞങ്ങളെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങളെല്ലാം രേഖകളിൽ ചേർത്തു. പിന്നീട്‌ ഞങ്ങളെ ലോറിയിൽകയറ്റി റയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി.

“നല്ല തെളിവുള്ള ഒരു ഞായറാഴ്‌ചയായിരുന്നു അത്‌. നാടുകടത്തപ്പെടുന്നവരെയും അവരെ കാണാൻ വന്നവരെയുംകൊണ്ട്‌ സ്റ്റേഷനിലാകെ വൻ തിരക്ക്‌. ഞങ്ങളുടെ ലോറി റെയിൽവേ കമ്പാർട്ടുമെന്റിന്‌ അരികിലെത്തി. നിരവധി സഹോദരങ്ങൾ ആ കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നു. ട്രെയിൻ നിറഞ്ഞുകഴിഞ്ഞപ്പോൾ സൈനികർ പേരുവിളിച്ച്‌ എല്ലാവരും ഉണ്ടെന്ന്‌ ഉറപ്പുവരുത്തി. 52 പേരുണ്ടായിരുന്നു ഞങ്ങളുടെ കമ്പാർട്ടുമെന്റിൽ. യാത്ര പറയാനെത്തിയവർ കരയാനും ഏങ്ങലടിക്കാനും തുടങ്ങി. അവരിൽ ചിലർ ആരാണെന്നുപോലും അറിയാൻപാടില്ലായിരുന്ന ഞങ്ങളെ ആ കാഴ്‌ച അമ്പരപ്പിച്ചു. എന്നാൽ ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും സൈബീരിയയിലേക്കു നാടുകടത്തപ്പെടുകയാണെന്നും അവർക്ക്‌ അറിയാമായിരുന്നു. ആവിയെഞ്ചിൻ ചൂളംവിളിച്ചു. അപ്പോൾ സഹോദരങ്ങൾ ഉക്രേനിയനിൽ ഈ പാട്ട്‌ പാടാൻ തുടങ്ങി: ‘ക്രിസ്‌തുവിന്റെ സ്‌നേഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ, യേശുക്രിസ്‌തുവിനു മഹത്ത്വമേറ്റിക്കൊണ്ട്‌ അവന്റെ രാജ്യത്തിൽ നാം പുനഃസംഗമിക്കും.’ മിക്കവർക്കും, യഹോവ തങ്ങളെ ഉപേക്ഷിക്കുകയില്ലെന്ന ഉറച്ച വിശ്വാസവും പ്രത്യാശയും ഉണ്ടായിരുന്നു. ഞങ്ങൾ പല പാട്ടുകൾ പാടി. അവ വളരെ ഹൃദയസ്‌പർശിയായിരുന്നു, അതുകേട്ട ചില സൈനികർപോലും കരഞ്ഞുപോയി. ട്രെയിൻ യാത്ര പുറപ്പെട്ടു.”

‘പ്രതീക്ഷിച്ചതിനു നേർവിപരീതം’

പീഡകർ നേടിയത്‌ എന്താണ്‌ എന്നതു സംബന്ധിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ഹെർസിൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. എൻ. എസ്‌. ഗർഡിയെൻക തന്റെ പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്‌. അദ്ദേഹം എഴുതി: “പ്രതീക്ഷിച്ചതിനു നേർവിപരീതമായിരുന്നു ഫലം; യുഎസ്‌എസ്‌ആർ-ലെ യഹോവയുടെ സാക്ഷികളുടെ സംഘടനയെ ദുർബലപ്പെടുത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ അതു സാക്ഷികളെ ശക്തിപ്പെടുത്തുകയേ ചെയ്‌തുള്ളൂ. തങ്ങളുടെ മതത്തെക്കുറിച്ച്‌ ആരും കേട്ടിട്ടില്ലാത്ത ഈ പുതിയ സ്ഥലത്ത്‌, അവരുടെ വിശ്വാസവും അതിനോടുള്ള കൂറും അവിടത്തുകാരുടെമേൽ ശക്തമായ പ്രഭാവം ചെലുത്തി.”

സാക്ഷികളായ പലരും പുതിയ ചുറ്റുപാടുകളുമായി വേഗം ഇണങ്ങി. അവർ ചെറിയ സഭകൾ രൂപീകരിച്ചു, അവയ്‌ക്ക്‌ പ്രദേശവും നിയമിച്ചുകൊടുത്തു. നിക്കൊലൈ കാലിബാബ പറയുന്നു: “സൈബീരിയയിൽ ഞങ്ങൾ വീടുതോറും പ്രസംഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു—കുറെക്കൂടെ വ്യക്തമായി പറഞ്ഞാൽ, രണ്ടോ മൂന്നോ വീട്‌ ഇടവിട്ട്‌ ഞങ്ങൾ പ്രവർത്തിക്കുമായിരുന്നു. പക്ഷേ അത്ര എളുപ്പമല്ലായിരുന്നു അത്‌. എങ്കിലും എങ്ങനെയാണ്‌ അതു ചെയ്‌തത്‌? ആദ്യസന്ദർശനത്തെത്തുടർന്ന്‌ ഏകദേശം ഒരു മാസത്തിനുള്ളിൽ മടക്കസന്ദർശനം നടത്താൻ ശ്രമിച്ചിരുന്നു ഞങ്ങൾ. ‘കോഴിയോ ആടോ പശുവോ വിൽക്കാനുണ്ടോ എന്നു ചോദിച്ചുകൊണ്ടാണു തുടങ്ങുക. പിന്നെ സാവധാനം സംഭാഷണം ദൈവരാജ്യത്തിലേക്കു കൊണ്ടുവരും. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഈ സൂത്രം മനസ്സിലാക്കിയ കെജിബി യഹോവയുടെ സാക്ഷികളോടു സംസാരിക്കരുതെന്ന്‌ പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകിക്കൊണ്ട്‌ പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു. ആടിനെയോ പശുവിനെയോ കോഴിയെയോ വിൽക്കാനുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ്‌ സാക്ഷികൾ വീടുതോറും വരുന്നതെന്ന്‌ ആ ലേഖനം പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്കു വേണ്ടിയിരുന്നത്‌ ‘ആടുകൾ’ മാത്രമായിരുന്നു!”

ഗവ്രീൽ ലീവീ പറയുന്നു: “കെജിബി-യുടെ ചാരക്കണ്ണുകൾ ഉണ്ടായിരുന്നിട്ടും പ്രസംഗവേലയിൽ ഏർപ്പെടാൻ സഹോദരങ്ങൾ ശ്രമിച്ചു. ആരെങ്കിലും മതപരമായ വിഷയങ്ങൾ തങ്ങളോടു സംസാരിക്കാൻ ശ്രമിക്കുന്നതായി സംശയം തോന്നിയാൽ ഉടനെ പോലീസിനെ വിവരം അറിയിക്കുക എന്നതായിരുന്നു സോവിയറ്റുകാരുടെ രീതി. എന്നിട്ടും ഞങ്ങൾ പ്രസംഗവേല തുടർന്നു. ആദ്യമൊന്നും അതിനു കാര്യമായ ഫലമുണ്ടായില്ല. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ സത്യം അവിടത്തുകാരായ ചിലരുടെ വ്യക്തിത്വത്തിനു മാറ്റംവരുത്തി. മുഴുക്കുടിയനായ ഒരു റഷ്യക്കാരനായിരുന്നു അതിലൊരാൾ. സത്യം പഠിച്ച അദ്ദേഹം ജീവിതത്തിൽ പാടേ മാറ്റങ്ങൾവരുത്തി തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായിത്തീർന്നു. പിന്നീട്‌ ഒരു കെജിബി ഓഫീസർ അദ്ദേഹത്തെ വിളിപ്പിച്ചിട്ടു പറഞ്ഞു: ‘നിങ്ങൾ ആരോടൊപ്പമാണു സമയംചെലവിടുന്നത്‌? ആ സാക്ഷികളെല്ലാം യൂക്രെയിൻകാരാ!’

“അപ്പോൾ സഹോദരൻ: ‘കുടിച്ചുപൂസായി വഴിയിൽ കിടക്കുമായിരുന്ന എന്നെ ഒന്നു തിരിഞ്ഞുനോക്കാൻപോലും ആരുമില്ലായിരുന്നു. ഞാൻ നിയമമനുസരിക്കുന്ന ഒരു നല്ല വ്യക്തിയായിത്തീർന്നപ്പോൾ നിങ്ങൾക്ക്‌ അതൊട്ട്‌ ഇഷ്ടവുമല്ല. സാക്ഷികളായ പല യൂക്രെയിൻകാരും സൈബീരിയ വിട്ടുപോകുകയാണ്‌. പക്ഷേ, ദൈവിക നിലവാരങ്ങളനുസരിച്ച്‌ ജീവിക്കാൻ ഒരുകൂട്ടം സൈബീരിയക്കാരെ പഠിപ്പിച്ചിട്ടായിരിക്കും അവർ പോകുക.’”

ഏതാനും വർഷം കഴിഞ്ഞപ്പോൾ ഇർക്കൂറ്റ്‌സ്‌കിലുള്ള ഒരു ഉദ്യോഗസ്ഥൻ മോസ്‌കോയിലേക്ക്‌ എഴുതി: “[യഹോവയുടെ സാക്ഷികളെ] ഒറ്റപ്പെടുത്തുന്നതിനും ബോധവത്‌കരണത്തിലൂടെ പുനരുദ്ധരിക്കുന്നതിനുമായി അവരെയെല്ലാം വടക്കുഭാഗത്തുള്ള എങ്ങോട്ടെങ്കിലും അയയ്‌ക്കണമെന്ന്‌ നാട്ടുകാരായ പലരും ആവശ്യമുന്നയിച്ചിരിക്കുകയാണ്‌.” എന്തു ചെയ്‌താലാണ്‌ യഹോവയുടെ സാക്ഷികളുടെ വായടയ്‌ക്കാനാകുക എന്നറിയാതെ സൈബീരിയയിലും മോസ്‌കോയിലും ഉള്ള ഉദ്യോഗസ്ഥർ കുഴങ്ങി.

“ഞങ്ങൾ നിങ്ങളെയെല്ലാം വെടിവെച്ചു കൊന്നേനെ”

യഹോവയുടെ സാക്ഷികൾക്കെതിരെ 1957-ൽ അധികാരികൾ വീണ്ടും സംഘടിച്ചു. അധികാരികളുടെ സൂക്ഷ്‌മനിരീക്ഷണത്തിലായി സഹോദരങ്ങൾ, അവരുടെ വീടുകളും അരിച്ചുപെറുക്കി. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “ഒരു ദിവസം വയൽസേവനത്തിനു പോയിട്ട്‌ വീട്ടിൽവന്നപ്പോൾ, എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നതാണു ഞാൻ കണ്ടത്‌. കെജിബി നമ്മുടെ സാഹിത്യങ്ങൾക്കുവേണ്ടി തിരഞ്ഞതാണത്രേ. അവർ എന്നെ അറസ്റ്റുചെയ്‌തു രണ്ടു മാസം ചോദ്യംചെയ്‌തു. അന്ന്‌ ഞങ്ങളുടെ മൂത്ത മകൾക്ക്‌ 2 വയസ്സും ഇളയ മകൾ യൂലിയയ്‌ക്ക്‌ 11 മാസവും പ്രായമായിരുന്നു.

“ചോദ്യംചെയ്യലിനിടയ്‌ക്ക്‌ ‘നീ ജർമൻകാരനല്ലേ’ എന്ന്‌ ഇൻസ്‌പെക്ടർ ചോദിച്ചു. അക്കാലത്ത്‌ ‘ജർമൻ’ എന്നു കേട്ടാൽ പലരും ‘ഫാസിസ്റ്റ്‌’ എന്നാണു ധരിച്ചിരുന്നത്‌. ജർമൻകാരെ അവർക്കു വെറുപ്പായിരുന്നു.

“‘ഞാനൊരു ദേശീയവാദിയല്ല. നാസികൾ തടങ്കൽപ്പാളയത്തിലടച്ച ജർമൻകാരെയാണു താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ അവരെപ്രതി എനിക്ക്‌ അഭിമാനമേയുള്ളൂ! അന്ന്‌ ബിബെൽഫോർഷർ എന്നാണ്‌ അവർ അറിയപ്പെട്ടിരുന്നത്‌, ഇന്ന്‌ യഹോവയുടെ സാക്ഷികളെന്നും. സാക്ഷികളിലാരും ഒരിക്കൽപ്പോലും യന്ത്രത്തോക്കോ പീരങ്കിയോ ഉപയോഗിച്ചിട്ടില്ല എന്നതിൽ ഞാൻ അഭിമാനംകൊള്ളുന്നു,’ ഞാൻ പറഞ്ഞു.

“ഇൻസ്‌പെക്ടർ ഒന്നും മിണ്ടിയില്ല. അതുകൊണ്ട്‌ ഞാൻ തുടർന്നു: ‘യഹോവയുടെ സാക്ഷികളിൽ ആരും യാതൊരുവിധ ലഹളയിലോ കലാപത്തിലോ ഉൾപ്പെട്ടിട്ടില്ലെന്ന്‌ എനിക്കു പൂർണ ബോധ്യമുണ്ട്‌. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു നിരോധനമുള്ളപ്പോഴും ദൈവത്തെ ആരാധിക്കുന്നതിൽ അവർ ഒരു മുടക്കവും വരുത്തിയിട്ടില്ല. അതേസമയം, സ്രഷ്ടാവിന്റെ ഉന്നതമായ നിയമങ്ങളുടെ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്തപ്പോഴെല്ലാം അവർ അധികാരികളെ അനുസരിക്കുകയും ചെയ്യുന്നു.’

“പെട്ടെന്ന്‌ ഇൻസ്‌പെക്ടർ ഇടയ്‌ക്കുകയറി പറഞ്ഞു: ‘സാക്ഷികളെയും അവരുടെ പ്രവർത്തനത്തെയുമാണ്‌ ഞങ്ങൾ ഇത്ര അടുത്തു പഠിച്ചിരിക്കുന്നത്‌. മറ്റാരുടെയും കാര്യത്തിൽ അങ്ങനെ ചെയ്‌തിട്ടില്ല. നിങ്ങൾക്കെതിരായി എന്തെങ്കിലും, ഒരു തുള്ളി രക്തം ചിന്തിയതായിപ്പോലും, ഞങ്ങളുടെ രേഖയിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെയെല്ലാം വെടിവെച്ചു കൊന്നേനെ.’

“അപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ലോകമെമ്പാടും യഹോവയെ സേവിക്കാൻ ധൈര്യമുള്ളവരാണ്‌ നമ്മുടെ സഹോദരങ്ങൾ. അവരുടെ മാതൃകയാണ്‌ സോവിയറ്റ്‌ യൂണിയനിൽ ഞങ്ങളുടെ ജീവൻ രക്ഷിച്ചത്‌. സമാനമായി, ഞങ്ങൾ ഇവിടെ ദൈവത്തെ സേവിക്കുന്നത്‌ മറ്റു സ്ഥലങ്ങളിലെ നമ്മുടെ സഹോദരങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചേക്കാം.’ യഹോവയുടെ വഴികളോടു പറ്റിനിൽക്കാനുള്ള കൂടുതലായ ശക്തി അതിലൂടെ എനിക്കു ലഭിച്ചു.”

സാക്ഷികൾ 50-ലധികം തൊഴിൽപ്പാളയങ്ങളിൽ

സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാടും തീക്ഷ്‌ണമായ ശുശ്രൂഷയും ഗവൺമെന്റിന്‌ ഒരു തലവേദനയായി തുടർന്നു. (മർക്കൊ. 13:10; യോഹ. 17:16) ഇക്കാര്യങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ നിലപാട്‌, അന്യായമായ നീണ്ട ജയിൽവാസത്തിൽ കലാശിക്കുന്നത്‌ അപൂർവമല്ലായിരുന്നു.

1956 ജൂൺ മുതൽ 1957 ഫെബ്രുവരി വരെ ലോകവ്യാപകമായി നടന്ന 199 കൺവെൻഷനുകളിൽ സന്നിഹിതരായ 4,62,936 പേർ അംഗീകരിച്ച ഒരു പരാതിയുടെ പകർപ്പുകൾ മോസ്‌കോയിലെ സോവിയറ്റ്‌ യൂണിയന്റെ മന്ത്രിസഭയ്‌ക്ക്‌ അയച്ചുകൊടുത്തു. അതിലെ ചില വാചകങ്ങൾ ഇങ്ങനെയാണ്‌: “യൂറോപ്യൻ റഷ്യ മുതൽ സൈബീരിയവരെയും വടക്ക്‌ ആർട്ടിക്‌ സമുദ്രംവരെയും ഉള്ള സ്ഥലങ്ങളിലും ആർട്ടിക്‌ ദ്വീപായ നൊവയ സെംലിയയിലുമായി 50-ലധികം തൊഴിൽപ്പാളയങ്ങളിൽ യഹോവയുടെ സാക്ഷികളുണ്ട്‌. . . . അമേരിക്കയിലും മറ്റ്‌ പാശ്ചാത്യനാടുകളിലും യഹോവയുടെ സാക്ഷികളെ കമ്മ്യൂണിസ്റ്റുകാർ എന്നും കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ അവരെ സാമ്രാജ്യവാദികൾ എന്നും വിളിച്ചിട്ടുണ്ട്‌. . . . കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങൾ അവരെ ‘സാമ്രാജ്യവാദികളുടെ ചാരന്മാർ’ ആണെന്ന കുറ്റംചുമത്തി വിചാരണചെയ്‌ത്‌ 20 വർഷംവരെ ജയിൽശിക്ഷയ്‌ക്കു വിധിച്ചിട്ടുണ്ട്‌. പക്ഷേ അവർ യാതൊരുവിധ വിധ്വംസക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ല.” എങ്കിലും, ആ പരാതി സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ സാഹചര്യത്തിനു മാറ്റംവരുത്തിയില്ല.

കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്നത്‌ റഷ്യയിലെ സാക്ഷി കുടുംബങ്ങൾക്ക്‌ പ്രത്യേകിച്ചൊരു വെല്ലുവിളിയായിരുന്നു. അക്കാലത്ത്‌ മൂന്ന്‌ ആൺകുട്ടികളെ വളർത്തിയ മോസ്‌കോയിൽനിന്നുള്ള വ്‌ളാഡിമിർ സസ്‌നീൻ പറയുന്നു: “കുട്ടികൾ സോവിയറ്റ്‌ സ്‌കൂളിൽ പോകണമെന്ന്‌ നിയമം അനുശാസിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം ഊട്ടിവളർത്താൻ ഉദ്ദേശിച്ചുള്ള സംഘടനകളിൽ ചേരാൻ അധ്യാപകരും മറ്റു കുട്ടികളും ഞങ്ങളുടെ മക്കളെ നിർബന്ധിക്കുമായിരുന്നു. കുട്ടികൾക്ക്‌ അവശ്യംവേണ്ട വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ പഠനകാര്യങ്ങളിൽ അവരെ ഞങ്ങൾ സഹായിച്ചു. കുട്ടികളുടെ മനസ്സിൽ യഹോവയോടുള്ള സ്‌നേഹം വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളായ ഞങ്ങൾ നന്നേ പാടുപെട്ടു. സോഷ്യലിസവും കമ്മ്യൂണിസവും വളർത്തുന്നതിനോടു ബന്ധപ്പെട്ട ആശയങ്ങൾക്ക്‌ ഒരു പഞ്ഞവും ഇല്ലായിരുന്നു സ്‌കൂളിൽ. അസാധാരണമായ ക്ഷമാശീലവും സഹനശക്തിയും മാതാപിതാക്കളായ ഞങ്ങളുടെ ഭാഗത്ത്‌ ആവശ്യമായിരുന്നു.”

മകളുടെ ചെവി കീറിപ്പറിച്ചെന്ന ആരോപണവുമായി

സിമ്യോൻ കോസ്റ്റിലേവും ഭാര്യ ഡാരിയയും സൈബീരിയയിൽ മൂന്നു മക്കളെ വളർത്തി. സിമ്യോൻ പറയുന്നു: “അക്കാലത്ത്‌ യഹോവയുടെ സാക്ഷികളെ മതഭ്രാന്തരായാണു കണ്ടിരുന്നത്‌. 1961-ൽ ഒരു സംഭവമുണ്ടായി. ഞങ്ങളുടെ രണ്ടാമത്തെ മകൾ ആല്ല ഒന്നാം ക്ലാസ്സിൽ പോയിത്തുടങ്ങിയ സമയം. ഒരുദിവസം, കളിക്കുന്നതിനിടയിൽ അവളുടെ ചെവിക്കു പരിക്കേറ്റു. കൂട്ടുകാരിയുടെ ഭാഗത്തായിരുന്നു തെറ്റ്‌. എങ്കിലും, എന്താണു സംഭവിച്ചതെന്ന്‌ പിറ്റേന്ന്‌ അധ്യാപിക ചോദിച്ചപ്പോൾ, കൂട്ടുകാരിയെ പഴിചാരേണ്ടല്ലോ എന്നുകരുതി അവൾ മിണ്ടാതിരുന്നു. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്ന്‌ അധ്യാപികയ്‌ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ബൈബിളനുസരിച്ച്‌ ജീവിക്കാനുള്ള സമ്മർദംചെലുത്തുന്നതിന്റെ ഭാഗമായി ഞങ്ങൾ കുട്ടിയെ അടിച്ചു പരിക്കേൽപ്പിച്ചതാണെന്ന്‌ അവർ നിഗമനം ചെയ്‌തു. സ്‌കൂളധികാരികൾ ഇക്കാര്യം നിയമകാര്യാലയത്തെ അറിയിച്ചു. ഞാൻ ജോലിനോക്കിയിരുന്ന കമ്പനിയും ഇക്കാര്യത്തിൽ ഉൾപ്പെടേണ്ടിവന്നു. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ എന്നോടു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. 1962 ഒക്ടോബറിലായിരുന്നു അത്‌.

“എന്നെ വിചാരണ ചെയ്യുന്നതിനു മുമ്പുള്ള രണ്ടാഴ്‌ച പിൻവരുന്ന വാചകങ്ങളോടെ ഒരു ബാനർ ‘പാലസ്‌ ഓഫ്‌ കൾച്ചർ’ എന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നു: ‘യഹോവക്കാർ എന്ന അപകടകാരികളായ വിഭാഗത്തെ ഉടൻ വിചാരണ ചെയ്യുന്നതായിരിക്കും.’ ബൈബിളനുസരിച്ചു മക്കളെ വളർത്തിയെന്നതായിരുന്നു എനിക്കും ഭാര്യയ്‌ക്കും എതിരെയുള്ള ആരോപണം, കൂടാതെ കണ്ണിൽച്ചോരയില്ലാതെ പ്രവർത്തിച്ചുവെന്ന കുറ്റവും. പ്രാർഥിക്കാൻ ഞങ്ങൾ കുട്ടിയെ നിർബന്ധിച്ചെന്നും ഒരു തൊട്ടിയുടെ വക്കുകൊണ്ട്‌ അവളുടെ ചെവി കീറിപ്പറിച്ചെന്നും കോടതി ആരോപിച്ചു! നടന്നത്‌ എന്താണെന്നു പറയാൻ കഴിയുന്നത്‌ ആല്ലയ്‌ക്കു മാത്രമായിരുന്നു. അവളാകട്ടെ, ഞങ്ങൾ താമസിച്ചിരുന്ന ഇർക്കൂറ്റ്‌സ്‌ക്കിന്‌ 700 കിലോമീറ്റർ വടക്കുള്ള കിറൻസ്‌കിലെ ഒരു അനാഥാലയത്തിലും.

“ലീഗ്‌ പ്രവർത്തകരായ ചെറുപ്പക്കാരെക്കൊണ്ട്‌ ഹാളാകെ നിറഞ്ഞിരുന്നു. കൂടിയാലോചനയ്‌ക്കായി കോടതി പിരിഞ്ഞ സമയത്ത്‌ ജനം വലിയ ഒച്ചപ്പാടുണ്ടാക്കി. അവർ ഞങ്ങളെ വിരട്ടുകയും ആക്ഷേപിക്കുകയും ചെയ്‌തു. ‘സോവിയറ്റ്‌’ വസ്‌ത്രം ഊരിമാറ്റാൻ ഞങ്ങളോട്‌ ആരോ ആവശ്യപ്പെട്ടു. ‘അവരെ കൊല്ലണം’ എന്ന്‌ എല്ലാവരും മുറവിളികൂട്ടിക്കൊണ്ടിരുന്നു, അവിടെവെച്ചുതന്നെ ഞങ്ങളെ വകവരുത്താനും ആരോ ശ്രമിച്ചു. ജനക്കൂട്ടം ഇളകിമറിഞ്ഞു, ന്യായാധിപന്മാർ ഒന്നെത്തിനോക്കുകപോലും ചെയ്‌തില്ല. അവരുടെ കൂടിയാലോചന ഒരു മണിക്കൂർ നീണ്ടുനിന്നു. ജനക്കൂട്ടം ഞങ്ങളുടെനേർക്ക്‌ അടുത്തപ്പോൾ സാക്ഷിയായ ഒരു സഹോദരിയും അവിശ്വാസിയായ ഭർത്താവും വന്ന്‌ ഞങ്ങൾക്കും ജനക്കൂട്ടത്തിനും മധ്യേനിന്നുകൊണ്ട്‌ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്‌ അഭ്യർഥിച്ചു. ആരോപണങ്ങളെല്ലാം വ്യാജമാണെന്നു വ്യക്തമാക്കാൻ ശ്രമിച്ച ഈ ദമ്പതികൾ അക്ഷരാർഥത്തിൽത്തന്നെ ഞങ്ങളെ ജനക്കൂട്ടത്തിന്റെ കയ്യിൽനിന്നു തട്ടിപ്പറിച്ചെടുത്തു.

“ഒടുവിൽ ഒരു ജഡ്‌ജി പീപ്പിൾസ്‌ കോർട്ടിലെ ഉപദേഷ്ടാക്കളുമായി വന്നിട്ട്‌ ഞങ്ങൾക്കുള്ള ശിക്ഷ വായിച്ചുകേൾപ്പിച്ചു: ‘മാതാപിതാക്കളായിരിക്കാനുള്ള അവകാശമില്ല.’ എന്നെ അറസ്റ്റുചെയ്‌തു തൊഴിൽപ്പാളയത്തിലാക്കി, രണ്ടുവർഷത്തേക്ക്‌. ‘നിന്റെ മാതാപിതാക്കൾ അപകടകരമായ ഒരു വിഭാഗത്തിലെ അംഗങ്ങളാണ്‌, അവർ നിന്നെ വളർത്തിയാൽ ശരിയാവില്ല’ എന്ന്‌ അവർ ഞങ്ങളുടെ മൂത്ത മകളോടു പറഞ്ഞിട്ട്‌ അവളെയും ഒരു അനാഥാലയത്തിലാക്കി.

ഞങ്ങളുടെ മകന്‌ മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അവനെ ഡാരിയയോടൊപ്പം താമസിക്കാൻ അനുവദിച്ചു. അവസാനം, രണ്ടു വർഷത്തെ ശിക്ഷകഴിഞ്ഞ്‌ ഞാൻ തിരിച്ചു വീട്ടിലെത്തി. മുമ്പത്തെപ്പോലെ അനൗപചാരികമായി മാത്രമേ ഞങ്ങൾക്കു സാക്ഷീകരിക്കാനായുള്ളൂ.”

‘കുട്ടികളെപ്രതി ഞങ്ങൾ അഭിമാനംകൊണ്ടു’

13 വയസ്സായപ്പോൾ ആല്ലയെ അനാഥാലയത്തിൽനിന്നു വിട്ടയച്ചു. പിന്നെയവൾ ഞങ്ങളോടൊപ്പമായിരുന്നു. യഹോവയ്‌ക്ക്‌ തന്നെത്തന്നെ സമർപ്പിച്ച്‌ 1969-ൽ അവൾ സ്‌നാനമേറ്റപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം അലതല്ലി. ഏതാണ്ട്‌ ഈ സമയത്ത്‌ മതത്തെക്കുറിച്ചുള്ള ഒരു പ്രസംഗ പരമ്പര ആ നഗരത്തിലെ ‘പാലസ്‌ ഓഫ്‌ കൾച്ചറിൽ’ നടത്തപ്പെട്ടു. ഇത്തവണ അവരെന്താണു പറയുന്നതെന്ന്‌ അറിയാൻ ഞങ്ങൾ അവിടെ പോയി. പതിവുപോലെ, യഹോവയുടെ സാക്ഷികളായിരുന്നു ചർച്ചയുടെ മുഖ്യ ഇനം. പ്രസംഗിച്ചവരിൽ ഒരാൾ ഒരു വീക്ഷാഗോപുരം ഉയർത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു: ‘നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഹാനികരവും അപകടകരവുമായ ഒരു മാസികയാണിത്‌.’ പിന്നെ ഇങ്ങനെയൊരു ഉദാഹരണവും: ‘ഈ കൂട്ടത്തിൽപ്പെട്ടവർ ഇത്തരം മാസികകൾ വായിക്കാനും പ്രാർഥിക്കാനും സ്വന്തം കുട്ടികളെ നിർബന്ധിക്കുന്നു. ഒരു കൊച്ചുകുട്ടി ഈ മാസിക വായിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പിതാവ്‌ അവളുടെ ചെവി കീറിപ്പറിച്ചത്രേ.’ ചെവിക്ക്‌ ഒരു കുഴപ്പവുമില്ലാതെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ആല്ലയ്‌ക്ക്‌ അതിശയംതോന്നി. മാതാപിതാക്കളിൽനിന്ന്‌ ഇനിയും അകന്നു കഴിയേണ്ടിവരുമല്ലോ എന്നു വിചാരിച്ച്‌ അവൾ ഒന്നും മിണ്ടിയില്ല.

“13 വയസ്സായപ്പോൾ ഞങ്ങളുടെ മകൻ ബോറിസ്‌ യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേറ്റു. ആ സമയത്ത്‌ നമ്മുടെ വേല നിരോധനത്തിലായിരുന്നു. എങ്കിലും ഒരവസരത്തിൽ, തരപ്പടിക്കാരായ ചില സാക്ഷികളുമൊത്ത്‌ തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവൻ. ബൈബിളോ സാഹിത്യങ്ങളോ ഒന്നും അവരുടെ കൈവശം ഇല്ലായിരുന്നു. പെട്ടെന്ന്‌ ഒരു കാർ വന്ന്‌ അവരെയെല്ലാം തൂക്കിയെടുത്ത്‌ പട്ടാള കേന്ദ്രത്തിലേക്കു കൊണ്ടുപോയി. ചോദ്യംചെയ്‌ത്‌ പരിശോധന നടത്തിയ പട്ടാളക്കാർക്ക്‌ കടലാസിൽ എഴുതിയ ഏതാനും ബൈബിൾ വാക്യങ്ങളല്ലാതെ ഒന്നും കിട്ടിയില്ല. അതുകൊണ്ട്‌ അവരെ വിട്ടയച്ചു. വീട്ടിൽവന്ന ബോറിസ്‌, യഹോവയുടെ നാമത്തെ പ്രതി തനിക്കും കൂട്ടുകാർക്കും എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടുവെന്ന്‌ വളരെ അഭിമാനത്തോടെ വിവരിച്ചു. പരിശോധനാകാലത്ത്‌ കുട്ടികൾക്ക്‌ യഹോവയുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ അവരെപ്രതി ഞങ്ങളും അഭിമാനംകൊണ്ടു. ഈ സംഭവത്തിനുശേഷം എന്നെയും ഡാരിയയെയും കെജിബി പലതവണ വിളിപ്പിച്ചിട്ടുണ്ട്‌. ‘ഈ കുട്ടികളെ ദുർഗുണ പാഠശാലയിലേക്ക്‌ അയയ്‌ക്കേണ്ടതാണ്‌. പക്ഷേ അവർക്ക്‌ 14 വയസ്സ്‌ ആയിട്ടില്ലല്ലോ,’ ഒരിക്കൽ ഒരു ഓഫീസർ പറഞ്ഞു. മകൻ സുവാർത്ത പ്രസംഗിച്ചതിന്‌ പിഴ അടയ്‌ക്കേണ്ടിവന്നു ഞങ്ങൾക്ക്‌.

“ഇപ്പോൾ മകനോടും കൊച്ചുമക്കളോടും ഒപ്പമാണു ഞാൻ. അവരും സത്യത്തിന്റെ പാതയിലാണു നടക്കുന്നത്‌. എന്റെ മൂത്തമകൾ ഉസ്‌ബക്കിസ്ഥാനിലാണ്‌. യഹോവയെ സേവിക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ഞങ്ങളോടും ബൈബിളിനോടും വലിയ കാര്യമാണ്‌ അവൾക്ക്‌, ഞങ്ങളെ കാണാനും വരാറുണ്ട്‌. ഡാരിയ 2001-ൽ മരിച്ചു. അവസാനത്തോളം അവൾ ദൈവത്തോടു വിശ്വസ്‌തയായിരുന്നു. സാധിക്കുമ്പോഴൊക്കെ ഞാൻ സഭയോടൊത്ത്‌ വിദൂരപ്രദേശങ്ങളിൽപ്പോയി, ‘നിത്യജീവന്നായി നിയമിക്കപ്പെട്ടവരെ’ കണ്ടെത്തുന്ന വേലയിൽ ഏർപ്പെടാറുണ്ട്‌. (പ്രവൃ. 13:48) യെശയ്യാവു 65:23-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യഹോവ ഉടൻതന്നെ നമ്മിൽ ഓരോരുത്തരുടെയും ആഗ്രഹം നിറവേറ്റുമെന്ന ബോധ്യം എനിക്കുണ്ട്‌.”

മാതാപിതാക്കൾ—ഉത്തമ മാതൃക

വ്‌ളാഡിസ്ലാവ്‌ അപാന്യുക്‌ ഇപ്പോൾ റഷ്യാ ബെഥേലിലാണ്‌. കുട്ടിക്കാലം മുതൽക്കേ തന്നിലും തന്റെ കൂടെപ്പിറപ്പുകളിലും മാതാപിതാക്കൾ ദൈവസ്‌നേഹം ഉൾനട്ടത്‌ എങ്ങനെയെന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളുടെ മാതാപിതാക്കളെ 1951-ൽ യൂക്രെയിനിൽനിന്നു സൈബീരിയയിലേക്കു നാടുകടത്തി. യഹോവയെ പ്രസാദിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. കുട്ടികളായ ഞങ്ങളുടെ മുമ്പിൽവെച്ച്‌ മാതാപിതാക്കൾ അവരുടെ തെറ്റുകൾ യാതൊരു കൂസലുമില്ലാതെ പറയുമായിരുന്നു. ഞാൻ വളരെ വിലമതിച്ചിരുന്ന ഒരു കാര്യമാണ്‌ അത്‌. തെറ്റുകൾ അവർ ഒരിക്കലും മറച്ചുവെച്ചിട്ടില്ല. യഹോവയോടുള്ള അവരുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു. എപ്പോഴുംതന്നെ സന്തോഷവും സംതൃപ്‌തിയും ദൃശ്യമായിരുന്നു അവരുടെ മുഖത്ത്‌, പ്രത്യേകിച്ച്‌ ആത്മീയ കാര്യങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യുമ്പോൾ. യഹോവയെക്കുറിച്ച്‌ ധ്യാനിക്കാനും സംസാരിക്കാനുമുള്ള മാതാപിതാക്കളുടെ ആത്മാർഥമായ ആഗ്രഹം ഞങ്ങൾ നേരിൽക്കണ്ടു. യഹോവയെക്കുറിച്ചു ധ്യാനിക്കാൻ ഞങ്ങളെയും അതു പ്രേരിപ്പിച്ചു. എവിടെയും പുതുമകൾ മാത്രമുള്ള, രോഗവും മരണവും ഇല്ലാത്ത പുതിയ ലോകം ഞങ്ങളുടെ മനോമുകുരത്തിൽ തെളിയുമായിരുന്നു.

“ഞാൻ മൂന്നാം ഗ്രേഡിലെത്തിയപ്പോൾ, ക്ലാസ്സിലുള്ള എല്ലാ വിദ്യാർഥികളും ‘പയനിയേഴ്‌സ്‌’ എന്നറിയപ്പെട്ട സോവിയറ്റ്‌ യുവജന സംഘടനയിൽ ചേരണമെന്ന അറിയിപ്പുണ്ടായി. സോവിയറ്റ്‌ യൂണിയനിലെ മിക്ക കുട്ടികളെയും സംബന്ധിച്ചിടത്തോളം, അതിലെ അംഗമായിരിക്കുന്നത്‌ വലിയൊരു ബഹുമതിയായിരുന്നു. ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്റെ സഹപാഠികൾ. കമ്മ്യൂണിസത്തിന്റെ ഭാവിവാഗ്‌ദാനങ്ങളായ ‘സോവിയറ്റ്‌ പയനിയേഴ്‌സിന്റെ’ അണിയിൽ ചേരാൻ തയ്യാറാണെന്ന ഒരു ഔദ്യോഗിക പ്രതിജ്ഞ എഴുതണമായിരുന്നു ഞങ്ങൾ ഓരോരുത്തരും. പക്ഷേ, ഞാൻ നിരസിച്ചു. ഇതിന്റെ പേരിൽ ശിക്ഷയെന്നോണം അധ്യാപിക എന്നെ ക്ലാസ്സ്‌മുറിയിൽ പൂട്ടിയിട്ടു. ‘പ്രതിജ്ഞ എഴുതിയാലേ നിന്നെ പുറത്തുവിടൂ,’ എന്നായി അധ്യാപിക. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ, സഹപാഠികളിൽ ചിലർ ജനലിനടുത്തു വന്നിട്ട്‌ കളിക്കാനായി അവരോടൊപ്പം ചെല്ലാൻ പറഞ്ഞു നിർബന്ധിച്ചു. പക്ഷേ, ഒരക്ഷരം എങ്കിലും എഴുതിയിട്ടു പുറത്തുപോകുന്ന പ്രശ്‌നമില്ല എന്ന ഉറച്ച തീരുമാനത്തോടെ ഞാൻ അവിടെത്തന്നെ ഇരുന്നു. വൈകുന്നേരം ആകാറായപ്പോൾ മറ്റൊരു അധ്യാപികയെത്തി. ഏകനായി ഇരിക്കുന്നതു കണ്ട അവർ എന്നെ ആശ്വസിപ്പിച്ചിട്ട്‌ വിട്ടയച്ചു. അതായിരുന്നു എന്റെ കന്നിവിജയം! യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാനായതിന്റെ നിർവൃതിയായിരുന്നു എനിക്ക്‌. (സദൃ. 27:11) വീട്ടിൽച്ചെന്നപ്പോൾ നടന്ന കാര്യങ്ങളെല്ലാം മാതാപിതാക്കളെ പറഞ്ഞുകേൾപ്പിച്ചു. അവർക്കും സന്തോഷമായി, കൂടെ പപ്പയുടെ അഭിനന്ദന വാക്കുകളും, ‘കൊള്ളാം മോനേ!’”

സോവിയറ്റ്‌ വിരുദ്ധ ഗ്രന്ഥം

ബൈബിൾ കൈവശംവെച്ചു എന്നതുകൊണ്ടുമാത്രം സഹോദരങ്ങളെ വിചാരണ ചെയ്‌ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്‌. നഡിയെഷ്‌ഡ വിഷ്‌ന്യാകിന്റെ വാക്കുകൾ: “ഞാനും ഭർത്താവും അപ്പോൾ യഹോവയുടെ സാക്ഷികൾ അല്ലായിരുന്നെങ്കിലും, സത്യം ഞങ്ങളുടെ ഹൃദയത്തിൽ ആഴ്‌ന്നിറങ്ങിയിരുന്നു. ഒരിക്കൽ പോലീസ്‌, ജോലിസ്ഥലത്തുവന്ന്‌ എന്നെ അതേ വസ്‌ത്രത്തോടെതന്നെ പിടിച്ചുകൊണ്ടുപോയി. എന്റെ ഭർത്താവായ പ്യോട്ടറിനെയും അവർ ജോലിസ്ഥലത്തുനിന്നു പിടികൂടി. ഇതു നടക്കുന്നതിനുമുമ്പ്‌ അവർ ഞങ്ങളുടെ വീട്‌ അരിച്ചുപെറുക്കി ഒരു ബൈബിളും അർമഗെദോനുശേഷം—ദൈവത്തിന്റെ പുതിയ ലോകം (ഇംഗ്ലീഷ്‌) എന്നൊരു ചെറുപുസ്‌തകവും കണ്ടുപിടിച്ചിരുന്നു. ഞാൻ ഏഴു മാസം ഗർഭിണി ആയിരുന്നതിനാൽ എന്നെ അറസ്റ്റു ചെയ്യുമെന്ന്‌ പ്യോട്ടർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

“സോവിയറ്റ്‌ അധികാരത്തിനെതിരെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഞങ്ങൾക്കെതിരെയുള്ള ആരോപണം. സോവിയറ്റ്‌ അധികാരത്തെക്കാളും ഉന്നതമായ, ബൈബിളാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്‌ എന്നു ഞങ്ങൾ അവരോടു പറഞ്ഞു.

“‘ബൈബിൾ ദൈവവചനമായതിനാലാണ്‌ അതിലെ തത്ത്വങ്ങളനുസരിച്ചു ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്‌,’ ഞാൻ പറഞ്ഞു.

“പ്രസവത്തിനു രണ്ടാഴ്‌ച മാത്രം ഉള്ളപ്പോഴായിരുന്നു ഞങ്ങളുടെ വിചാരണ. വാദം കേൾക്കുന്നതിനിടെ ജഡ്‌ജി ഇടവേളകൾ അനുവദിച്ചു, ഒരു സായുധ സൈനികന്റെ അകമ്പടിയോടെ ആ സമയത്ത്‌ എനിക്കു വെളിയിൽ നടക്കാമായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ, എന്താണു ഞാൻ ചെയ്‌ത കുറ്റം എന്ന്‌ സൈനികൻ എന്നോടു ചോദിച്ചു. അങ്ങനെ അദ്ദേഹത്തോടു സാക്ഷീകരിക്കാനുള്ള നല്ലൊരു അവസരം ലഭിച്ചു.

“കണ്ടുകെട്ടിയ ഞങ്ങളുടെ ബൈബിളും സാഹിത്യങ്ങളും ‘സോവിയറ്റ്‌ വിരുദ്ധ’മാണെന്നു ജഡ്‌ജി പ്രഖ്യാപിച്ചു. എന്നെയും ഭർത്താവിനെയും മാത്രമല്ല സാഹിത്യങ്ങളും ബൈബിളുംപോലും ‘സോവിയറ്റ്‌ വിരുദ്ധ’മായാണു കാണുന്നത്‌ എന്നറിഞ്ഞപ്പോൾ എനിക്കു സന്തോഷംതോന്നി! യഹോവയുടെ സാക്ഷികളുമായി പരിചയപ്പെട്ടത്‌ എവിടെവെച്ചാണെന്ന്‌ അവർ ഞങ്ങളോടു ചോദിച്ചു. വൊർക്കൂറ്റയിലെ തൊഴിൽപ്പാളയത്തിൽവെച്ചാണെന്നു ഞങ്ങൾ പറഞ്ഞപ്പോൾ ‘നമ്മുടെ പാളയങ്ങളിൽ നടക്കുന്നത്‌ എന്താണെന്നു കണ്ടോ!’ എന്ന്‌ ജഡ്‌ജി ദേഷ്യത്തോടെ പ്രതികരിച്ചു. ഒടുവിൽ ഞങ്ങളുടെ വിധി പ്രഖ്യാപിച്ചു—പത്തു വർഷം തൊഴിൽപ്പാളയങ്ങളിൽ കഴിയുക.

“പ്യോട്ടറെ മധ്യ റഷ്യയിലെ മോർഡ്‌വിനിയയിലുള്ള ഒരു പാളയത്തിലേക്കു കൊണ്ടുപോയി, എന്നെ ഏകാന്തതടവിലുമാക്കി. 1958 മാർച്ചിൽ ഞാൻ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. പ്രശ്‌നപൂരിതമായ ഈ കാലത്തെല്ലാം യഹോവയായിരുന്നു എന്റെ താങ്ങും തണലും. കുഞ്ഞിനെ എന്റെ അമ്മ കൊണ്ടുപോയി നോക്കി. എന്നെ സൈബീരിയയിലെ കിമിറോവോയിലേക്ക്‌ അയച്ചു, തൊഴിൽപ്പാളയമാകുന്ന തടങ്കലിലേക്ക്‌.

“എട്ടുവർഷം കഴിഞ്ഞപ്പോൾ, അതായത്‌ കാലാവധി തീരുന്നതിനുമുമ്പ്‌ ഞാൻ മോചിതയായി. ഞാൻ ‘സോവിയറ്റ്‌ വിരുദ്ധമായ’ ഒന്നും പറഞ്ഞിട്ടില്ലെന്നും നമ്മുടെ പ്രസിദ്ധീകരണങ്ങൾ തികച്ചും മതപരമാണെന്നും ഉള്ള കാര്യം, സ്‌ത്രീകളുടെ ബാരക്കിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥ പരസ്യമായി പറഞ്ഞത്‌ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്‌. 1966-ൽ ഞാൻ സ്‌നാനമേറ്റു.”

ജയിലുകളിലും പാളയങ്ങളിലും ബൈബിളും ബൈബിൾ സാഹിത്യങ്ങളും എത്ര വിലപ്പെട്ടതായിരുന്നെന്നു പറയേണ്ടതില്ലല്ലോ. 1958-ൽ മോർഡ്‌വിനിയയിലെ ഒരു പാളയത്തിൽ സഹോദരങ്ങൾ ക്രമമായി യോഗങ്ങൾ നടത്തിയിരുന്നു. പാളയത്തിന്റെ ചുമതലയുള്ളയാൾ അപ്രതീക്ഷിതമായി കടന്നുവരാതിരിക്കാനായി, വീക്ഷാഗോപുര അധ്യയനം നടക്കുമ്പോൾ വിളിപ്പാടകലെ കുറെ സഹോദരന്മാർ കാവൽനിൽക്കും. ആ ഉദ്യോഗസ്ഥനെ കണ്ടാൽ “വരുന്നുണ്ട്‌” എന്ന സന്ദേശം ഓരോരുത്തരും കൈമാറി യോഗസ്ഥലത്ത്‌ എത്തിക്കുകയായിരുന്നു പതിവ്‌. സന്ദേശം കിട്ടിയാലുടൻ എല്ലാവരും സ്ഥലം കാലിയാക്കും; മാസികകളും ഒളിപ്പിക്കും. പക്ഷേ പലപ്പോഴും അയാൾ അപ്രതീക്ഷിതമായി അവിടെ എത്തുമായിരുന്നു.

ഒരിക്കൽ ആ ഉദ്യോഗസ്ഥൻ സഹോദരങ്ങൾക്കു മുമ്പിൽ വന്നുപെട്ടപ്പോൾ, ബറിസ്‌ ക്രിൽറ്റ്‌സോവ്‌ അയാളുടെ ശ്രദ്ധതിരിച്ച്‌ മാസികകൾ ഒളിപ്പിക്കാനൊരു തന്ത്രമൊരുക്കി. കയ്യിൽ ഒരു പുസ്‌തകവുമായി ബാരക്കിൽനിന്നു പുറത്തേക്ക്‌ ഓടിയത്രേ. പുറകെ ആ ഉദ്യോഗസ്ഥനും വെച്ചുപിടിച്ചു, കുറെ നേരത്തേക്ക്‌. ഒടുവിൽ പിടിയിലായ ബറിസ്‌ സഹോദരന്റെ കയ്യിൽനിന്നു കിട്ടിയതോ, ലെനിന്റെ ഒരു പുസ്‌തകം. ശിക്ഷയായി ഏഴു ദിവസത്തെ ഏകാന്തതടവ്‌ അനുഭവിക്കേണ്ടിവന്നെങ്കിലും, മാസികകൾ സുരക്ഷിതമാക്കിയതിലുള്ള സംതൃപ്‌തിയിലായിരുന്നു അദ്ദേഹം.

മോസ്‌കോയിൽ സത്യത്തിന്റെ വിത്ത്‌ വിതയ്‌ക്കുന്നു

മോസ്‌കോയിൽ രാജ്യസുവാർത്താ പ്രസംഗത്തിനു തുടക്കംകുറിച്ചത്‌ ചെറിയൊരു കൂട്ടമാണ്‌. രാജ്യത്തിന്റെ തലസ്ഥാനത്ത്‌ ആദ്യകാലത്തു തീക്ഷ്‌ണതയോടെ പ്രവർത്തിച്ചിരുന്നവരിൽ ഒരാളാണ്‌ ബറിസ്‌ ക്രിൽറ്റ്‌സോവ്‌. അദ്ദേഹത്തിന്റെ വാക്കുകൾ: “നിർമാണ മേഖലയിലെ സൂപ്പർവൈസറായിരുന്നു ഞാൻ. ഒരുകൂട്ടം സഹോദരങ്ങളോടൊപ്പം ഞാൻ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കിയ കെജിബി 1957 ഏപ്രിലിൽ എന്റെ അപ്പാർട്ടുമെന്റ്‌ അരിച്ചുപെറുക്കി ബൈബിൾ സാഹിത്യങ്ങൾ കണ്ടുപിടിച്ചു, തുടർന്ന്‌ ഉടൻതന്നെ ഞാൻ അറസ്റ്റിലായി. രാജ്യത്തെ ഏറ്റവും അപകടകാരികളായ കൂട്ടമാണ്‌ യഹോവയുടെ സാക്ഷികൾ എന്ന്‌ ചോദ്യംചെയ്യലിനിടെ ഇൻസ്‌പെക്ടർ എന്നോടു പറഞ്ഞു. ‘നിന്നെ വിട്ടയച്ചാൽ, പല സോവിയറ്റ്‌ പൗരന്മാരും നിന്നോടുകൂടെ ചേരും. അതുകൊണ്ടാണ്‌ ഞങ്ങൾ നിന്നെ രാജ്യത്തിനൊരു ഭീഷണിയായി കാണുന്നത്‌.’

“ഞാൻ പറഞ്ഞു: ‘നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കാനാണു ബൈബിൾ പഠിപ്പിക്കുന്നത്‌. മാത്രമല്ല, ഒന്നാമത്‌ രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കണമെന്നും അതു പറയുന്നു. ലോകത്തൊരിടത്തും അധികാരം പിടിച്ചെടുക്കാൻ സത്യക്രിസ്‌ത്യാനികൾ ശ്രമിച്ചിട്ടില്ല.’

“‘ഈ പുസ്‌തകങ്ങളൊക്കെ തനിക്ക്‌ എവിടെനിന്നാടോ കിട്ടിയത്‌?’ ഇൻസ്‌പെക്ടർ ചോദിച്ചു.

“‘ഇവയ്‌ക്ക്‌ എന്താണു കുഴപ്പം? ബൈബിൾപ്രവചനങ്ങളാണ്‌ ഇതിൽ ചർച്ച ചെയ്‌തിരിക്കുന്നത്‌, രാഷ്ട്രീയ വിവാദങ്ങളല്ല,’ ഞാൻ പറഞ്ഞു.

“‘ശരിയാണ്‌, പക്ഷേ ഇത്‌ വിദേശത്ത്‌ അച്ചടിച്ചതാണ്‌,’ അദ്ദേഹം പറഞ്ഞു.

“ഞാൻ വ്‌ളഡിമിർ നഗരത്തിലെ കനത്ത കാവലുള്ള ജയിലിലായി. എന്നെ പൂർണമായി പരിശോധിച്ചെങ്കിലും കനംകുറഞ്ഞ കടലാസിൽ കൈകൊണ്ടു പകർത്തിയ വീക്ഷാഗോപുരത്തിന്റെ നാലു ലക്കങ്ങൾ പാളയത്തിനുള്ളിലേക്കു കൊണ്ടുപോകാൻ എനിക്കു കഴിഞ്ഞു! യഹോവ എന്നെ സഹായിച്ചു എന്നത്‌ പകൽപോലെ വ്യക്തം. സെല്ലിൽവെച്ച്‌ ഞാൻ ആ നാലു ലക്കങ്ങളുടെയും പകർപ്പുകളുണ്ടാക്കി. എന്നെക്കൂടാതെ മറ്റു സാക്ഷികളും അവിടെ ഉണ്ടെന്നും ഏഴു വർഷമായി അവർക്ക്‌ യാതൊരു ആത്മീയ ഭക്ഷണവുമില്ലെന്നും ഞാൻ മനസ്സിലാക്കി. കോണിപ്പടികൾ തുടച്ചുവൃത്തിയാക്കുന്ന ജോലിയുടെ മേൽനോട്ടമുള്ള ഒരു സഹോദരിവഴി ഞാൻ ഈ മാസികകൾ മറ്റുള്ളവർക്കു കൈമാറി.

“സഹോദരങ്ങളോടൊപ്പം ഒരു ഒറ്റുകാരൻ ഉണ്ടെന്ന വിവരം പിന്നീടാണ്‌ അറിഞ്ഞത്‌. ആരോ ബൈബിൾ സാഹിത്യങ്ങൾ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന്‌ അയാൾ ജയിൽ വാർഡൻമാർക്ക്‌ അറിവുകൊടുത്തു. അവർ മിന്നൽ പരിശോധന നടത്തി സാഹിത്യങ്ങളെല്ലാം പിടിച്ചെടുത്തു. ഉടൻതന്നെ എന്റെയടുത്തുംവന്നു പരിശോധിച്ച അവർക്ക്‌ കിടക്കയുടെ ഉള്ളിൽനിന്നു സാഹിത്യങ്ങൾ ലഭിച്ചു. 85 ദിവസത്തെ ഏകാന്തതടവാണ്‌ ശിക്ഷയായി എനിക്കു ലഭിച്ചത്‌. എങ്കിലും, മുമ്പത്തെപ്പോലെതന്നെ യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നുണ്ടായിരുന്നു.”

സത്യം പഠിക്കാൻ പ്രഭാഷണങ്ങൾ ചിലരെ സഹായിച്ചു

യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിനെതിരെ പോരാടുന്നതിനുള്ള സോവിയറ്റ്‌ യൂണിയന്റെ ഒരു ഉപാധിയായിരുന്നു പ്രഭാഷണങ്ങൾ. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നതിങ്ങനെ: “ഞങ്ങളുടെ പാളയത്തിൽ പ്രസംഗകർ വന്ന്‌ നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങൾ സ്ഥിരം നടത്തുമായിരുന്നു. സഹോദരങ്ങൾ എല്ലായ്‌പോഴും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏറ്റവും ലളിതമായ ചോദ്യങ്ങൾക്കുപോലും ഉത്തരം നൽകാൻ ചിലപ്പോൾ പ്രസംഗകർക്കു കഴിഞ്ഞിരുന്നില്ല. സാകൂതം ശ്രദ്ധിക്കുന്ന, നിറഞ്ഞ സദസ്സിലാണ്‌ മിക്കപ്പോഴും ഇത്തരം പ്രഭാഷണങ്ങൾ നടന്നിരുന്നത്‌. പ്രഭാഷണങ്ങളുടെ ഒടുവിൽ യഹോവയുടെ സാക്ഷികൾ പറയുന്നത്‌ എന്താണെന്ന്‌ അറിയാനുള്ള ആകാംക്ഷകൊണ്ടു മാത്രം പലരും എത്തുമായിരുന്നു.

“മുമ്പ്‌ റഷ്യൻ ഓർത്തഡോക്‌സ്‌ സഭയിലെ പുരോഹിതനായിരുന്ന ഒരു പ്രസംഗകൻ ഒരിക്കൽ ഞങ്ങളുടെ പാളയത്തിലെത്തി. അദ്ദേഹം ഒരു പാളയത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും ആ സമയത്ത്‌ വിശ്വാസം ത്യജിച്ച്‌ ഒരു നിരീശ്വരവാദിയായിത്തീർന്നതാണെന്നും എല്ലാവർക്കും അറിയാമായിരുന്നു.

“‘ജയിലിലാകുന്നതിനുമുമ്പ്‌ താങ്കൾ ഒരു നിരീശ്വരവാദിയായിരുന്നോ അതോ അതിനുശേഷം ആയിത്തീർന്നതാണോ?’ പ്രഭാഷണത്തിനൊടുവിൽ ഒരു സഹോദരൻ ചോദിച്ചു.

“‘ഇതൊന്നു ചിന്തിക്കൂ, ഒരു മനുഷ്യൻ ബഹിരാകാശത്തു പോയെങ്കിലും അവിടെയൊന്നും ദൈവത്തെ കണ്ടില്ല,’ അദ്ദേഹത്തിന്റെ മറുപടി.

“‘ഭൂമിയുടെ ഉപരിതലത്തിൽനിന്ന്‌ 200 കിലോമീറ്റിൽ അൽപ്പംകൂടെ ദൂരത്തുനിന്ന്‌ ദൈവം മനുഷ്യരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണോ താങ്കൾ ഒരു പുരോഹിതനായിരുന്നപ്പോൾ വിചാരിച്ചിരുന്നത്‌?’ സഹോദരൻ ചോദിച്ചു. പ്രസംഗകൻ മറുപടിയൊന്നും പറഞ്ഞില്ല. ഇത്തരം ചർച്ചകൾ തടവിലുള്ള അനേകർക്ക്‌ ചിന്തിക്കാൻ വക നൽകുകയും അവരിൽ ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു.

“ഇത്തരമൊരു പ്രഭാഷണം നടന്നുകൊണ്ടിരിക്കെ, ഒരു കാര്യമൊന്നു പറഞ്ഞോട്ടെയെന്ന്‌ നമ്മുടെ ഒരു സഹോദരി ചോദിച്ചു. ‘ആയിക്കോട്ടെ, നീയൊരു യഹോവാസാക്ഷി ആയിരിക്കും,’ പ്രസംഗകൻ പറഞ്ഞു.

“അടുത്തെങ്ങും ആരുമില്ലാത്ത ഒരു വെളിമ്പ്രദേശത്ത്‌ ഒറ്റയ്‌ക്കു നിന്നുകൊണ്ട്‌ ‘ഞാൻ നിന്നെ കൊല്ലും!’ എന്ന്‌ ആക്രോശിക്കുന്ന ഒരാളെ താങ്കൾ എന്തു വിളിക്കും?’ സഹോദരി ചോദിച്ചു.

“‘തലയ്‌ക്കു നല്ല സുഖമില്ലായിരിക്കും അയാൾക്ക്‌’ അദ്ദേഹം പറഞ്ഞു.

“‘ദൈവമില്ലെങ്കിൽ എന്തിനാണ്‌ അവനെതിരെ പോരാടുന്നത്‌? സ്ഥിതിചെയ്യാത്ത ഒരു ആളുമായി എങ്ങനെ പോരാടും?’ ഇതുകേട്ട സദസ്സ്‌ പൊട്ടിച്ചിരിച്ചു.’”

അയാൾ പിന്നെയും വരും

സോവിയറ്റ്‌ പ്രത്യയശാസ്‌ത്ര ക്ലാസ്സുകൾ പാളയങ്ങളിൽ മാത്രമല്ല നടന്നിരുന്നത്‌. വലിയ നഗരങ്ങളിൽ പൊതുജനത്തിനുവേണ്ടിയാണ്‌ മുഖ്യമായും അവ സംഘടിപ്പിച്ചിരുന്നത്‌. പരിചയസമ്പന്നരായ പ്രസംഗകർ പട്ടണങ്ങളും നഗരങ്ങളും സന്ദർശിച്ചിരുന്നു, പ്രത്യേകിച്ചും സാക്ഷികളുടെ എണ്ണം കൂടുതലുള്ള വൊർക്കൂറ്റ, ഇന്റ, ഉക്‌റ്റ, സിക്‌റ്റിഫ്‌കർ എന്നിവിടങ്ങളിൽ. ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “1957-ൽ ഇന്റയിലെ ഖനിത്തൊഴിലാളികൾക്കുവേണ്ടി ‘പാലസ്‌ ഓഫ്‌ കൾച്ചറിൽ’ ഒരു പ്രസംഗകൻ വന്നു. 300 പേരാണ്‌ അവിടെ കൂടിവന്നത്‌. യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെയും അവർ പ്രസംഗിക്കുന്ന വിധത്തെയും കുറിച്ച്‌ അയാൾ വിശദീകരിച്ചു. 15 തവണവരെ മടങ്ങിച്ചെല്ലുമ്പോൾ പറയുന്നത്‌ ഉൾപ്പെടെ നമ്മുടെ പ്രസംഗപ്രവർത്തനരീതി അതേപടി വിവരിച്ചിട്ട്‌ അയാൾ ഇങ്ങനെ തുടർന്നു: ‘എതിർപ്പിന്റേതായ യാതൊരു സൂചനയും നിങ്ങൾ കാണിക്കുന്നില്ലെങ്കിൽ അയാൾ പിന്നെയും വരും. രണ്ടാമത്തെ സന്ദർശനം കഴിഞ്ഞിട്ടും നിങ്ങൾക്ക്‌ എതിർപ്പൊന്നുമില്ലെങ്കിൽ, മൂന്നാമതും വരും.’

“രണ്ടു മണിക്കൂറുകൊണ്ട്‌ അദ്ദേഹം അവയിൽ ആറു സന്ദർശനങ്ങൾ അതേപടി അവതരിപ്പിക്കുകയും ഉപയോഗിച്ച എല്ലാ തിരുവെഴുത്തുകളും ഒരു കുറിപ്പിൽനോക്കി വായിച്ചുകേൾപ്പിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളും ആ പ്രസംഗം കേട്ട സഹോദരങ്ങൾ എത്ര അതിശയിച്ചുപോയെന്നും അപ്പോൾ ഒരു തൊഴിൽപ്പാളയത്തിലായിരുന്ന എന്നെ ഭാര്യ പോളിന എഴുതിയറിയിച്ചു. ഈ പ്രഭാഷണത്തിനുശേഷം സാക്ഷികളെക്കുറിച്ചു മോശമായ വാർത്തകൾ പത്രത്തിൽ വന്നു. എങ്കിലും, രാജ്യത്തെക്കുറിച്ചുള്ള നല്ലൊരു വിശദീകരണം അതിലുണ്ടായിരുന്നു. ഈ പ്രഭാഷണം മുഴുവൻ റേഡിയോവഴി പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. ആയിരക്കണക്കിന്‌ നഗരവാസികൾക്ക്‌ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയെയും അവരുടെ സന്ദേശത്തെയും കുറിച്ച്‌ കേൾക്കാൻ അതു വഴിതുറന്നു.

“1962-ൽ, യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഒരു പ്രഭാഷണം നടത്താൻ മോസ്‌കോയിൽനിന്ന്‌ ഒരു പ്രസംഗകനെത്തി. അവരുടെ ആധുനിക ചരിത്രം വിവരിച്ചശേഷം അദ്ദേഹം പറഞ്ഞു: ‘പല ദേശങ്ങളിൽ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ഉന്നമനത്തിനായി ദശലക്ഷക്കണക്കിനു ഡോളറാണ്‌ സ്വമേധാസംഭാവനയായി ഓരോ മാസവും ബ്രുക്ലിനിൽ എത്തുന്നത്‌. പക്ഷേ നേതാക്കളിൽ ആർക്കും വസ്‌ത്രം സൂക്ഷിക്കാനുള്ള ഇടംപോലുമില്ല. പ്രസിഡന്റും മുറി വൃത്തിയാക്കുന്നവരുമെല്ലാം ഒരേ തീൻമുറിയിൽ ഒന്നിച്ചിരുന്നാണു ഭക്ഷണം കഴിക്കുന്നത്‌. അവർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും പരസ്‌പരം സഹോദരൻ, സഹോദരി എന്നാണു വിളിക്കുന്നത്‌, നമ്മൾ സഖാവേ എന്നു വിളിക്കുന്നതുപോലെ.’

“കുറെസമയത്തേക്ക്‌ ഹാളാകെ നിശ്ശബ്ദമായി. അദ്ദേഹം തുടർന്നു: ‘പക്ഷേ എത്ര നല്ലതെന്നു തോന്നിയാലും നമ്മൾ അവരുടെ ആശയം സ്വീകരിക്കുകയില്ല, കാരണം, ഇതെല്ലാം ദൈവത്തെക്കൂടാതെ സ്വന്തം കൈകൊണ്ടും ബുദ്ധികൊണ്ടും സൃഷ്ടിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌.’

“യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള സത്യം ഇതാദ്യമായി അധികാരികളിൽനിന്നു കേട്ടതുകൊണ്ട്‌ ഞങ്ങൾക്ക്‌ എന്തെന്നില്ലാത്ത ധൈര്യവും പ്രോത്സാഹനവും തോന്നി. യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള സത്യം അധികാരികളിൽനിന്നുതന്നെ കേൾക്കാനുള്ള അവസരവും ഇത്തരം പ്രഭാഷണങ്ങളിലൂടെ മറ്റനേകർക്കു ലഭിച്ചു. എങ്കിലും ബൈബിളുപദേശങ്ങൾ എങ്ങനെയാണ്‌ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നത്‌ എന്ന്‌ ആളുകൾ നേരിൽ കാണേണ്ടതുണ്ടായിരുന്നു.”

പലവട്ടം പാളിയ തന്ത്രം

ടെലിഫോൺ ചോർത്തുന്നതും കത്തുകൾ തടഞ്ഞുവെച്ചു പരിശോധിക്കുന്നതും മറ്റും വർഷങ്ങളോളം കെജിബി-യുടെ പതിവായിരുന്നു. സഭയിൽ നേതൃത്വമെടുക്കുന്ന സഹോദരന്മാരുടെ വീടുകളിൽ സംഭാഷണം പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ അവർ രഹസ്യമായി ഘടിപ്പിക്കുമായിരുന്നു. നിരോധനകാലത്ത്‌ 25 വർഷം ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായിരുന്ന ഗ്രിഗൊറി സിവുൽസ്‌കി, 1958-ൽ തന്റെ വീട്ടിൽ അത്തരമൊരു ഉപകരണം കണ്ടെത്തിയതിനെക്കുറിച്ചു പറയുന്നു: “സൈബീരിയയിലെ ടുലുൺ പ്രാന്തപ്രദേശത്തുള്ള ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണു ഞങ്ങൾ താമസിച്ചിരുന്നത്‌. ഒരു ദിവസം ഞാൻ വീട്ടിലെത്തിയപ്പോൾ, തട്ടിൻപുറത്തുനിന്നു തുളയ്‌ക്കുന്ന ശബ്ദംകേട്ടു. ഞങ്ങളുടെ സംഭാഷണം പിടിച്ചെടുക്കാനായി കെജിബി ഉപകരണം ഘടിപ്പിക്കുകയാണെന്ന്‌ എനിക്കു മനസ്സിലായി. അവരുടെ ഒരു സ്ഥിരം പരിപാടിയായിരുന്നു അത്‌. സാഹിത്യങ്ങൾ മിക്കതും തട്ടിൻപുറത്തും മേൽക്കൂരയുടെ ഇറമ്പിലുമാണു സൂക്ഷിച്ചിരുന്നത്‌.

“വൈകുന്നേരം കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുകൂടിയപ്പോൾ ഞാൻ ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി. കുറെ നാളത്തേക്കിനി വീട്ടിൽവെച്ച്‌ സഭാകാര്യങ്ങളൊന്നും സംസാരിക്കേണ്ടെന്നു ഞങ്ങൾ പറഞ്ഞൊത്തു. എന്നിട്ട്‌ ഒരാഴ്‌ചത്തേക്ക്‌ ഉച്ചത്തിൽ റേഡിയോ വെച്ചു. ഒരാഴ്‌ചകഴിഞ്ഞ്‌ ഞാനും വേറൊരു സഹോദരനും ഇഴഞ്ഞു മുകളിൽ കയറിനോക്കിയപ്പോൾ, ശബ്ദംപിടിച്ചെടുക്കുന്ന ഉപകരണവുമായി ഘടിപ്പിച്ചിരിക്കുന്ന ഒരു വയർ കണ്ടു. ഇറമ്പിനു ചുറ്റുമുള്ള രണ്ടു പലകകൾക്കിടയിലൂടെ ഇട്ടിരുന്ന അത്‌ നഗരത്തിലുള്ള കെജിബി-യുടെ ഓഫീസുകളിലേക്കാണു പോയിരുന്നത്‌. അവർ സകലതും പിടിച്ചെടുക്കുകയായിരുന്നു. പക്ഷേ കിട്ടിയതോ, റേഡിയോ പരിപാടികൾ!

കെജിബി-യുടെ നുഴഞ്ഞുകയറ്റം

സാക്ഷികളുടെ തീക്ഷ്‌ണതയ്‌ക്കു മുമ്പിൽ, നേരിട്ടുള്ള പീഡനങ്ങൾ വിലപ്പോവില്ലെന്നു കെജിബി-ക്കു മനസ്സിലായി. അതിനാൽ, മേൽനോട്ടം വഹിക്കുന്ന സഹോദരന്മാരെയും മൊത്തത്തിൽ സംഘടനയെയും സഹോദരങ്ങൾ സംശയിച്ചുതുടങ്ങാൻ തക്കവിധം അവർ കൗശലവും വഞ്ചനയും പ്രയോഗിച്ചു. അനുഭവസമ്പന്നരായ ചാരന്മാരെ സഭകളിലേക്കു കടത്തിവിടുക എന്നതായിരുന്നു അതിലൊന്ന്‌.

അത്തരം പല ചാരന്മാരും സംഘടനയിൽ മേൽവിചാരക സ്ഥാനത്തോളം എത്തി. നേതൃത്വമെടുക്കുന്ന സഹോദരന്മാരെ സംശയിച്ചുതുടങ്ങാനാവും വിധം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ പ്രസംഗവേലയെ മന്ദീഭവിപ്പിക്കാനുള്ള സകല ശ്രമവും ചെയ്‌തു ഈ കള്ളസഹോദരന്മാർ. കൂടാതെ സാഹിത്യങ്ങൾ പിടിച്ചുവെച്ച്‌ കെജിബി-ക്കു കൈമാറുകയും ചെയ്‌തിരുന്നു. ഒരു റിപ്പോർട്ടനുസരിച്ച്‌, 1957 മുതൽ 1959 വരെയുള്ള സമയത്തു പ്രവർത്തിച്ച രണ്ടു ചാരന്മാരിലൂടെ വീക്ഷാഗോപുരത്തിന്റെ 500-ലധികം പ്രതികളും മറ്റു പ്രസിദ്ധീകരണങ്ങളും കെജിബി-യുടെ കൈകളിലെത്തുകയുണ്ടായി.

1950-കളുടെ മധ്യത്തോടെ ചില സഹോദരന്മാർക്ക്‌ കൺട്രി കമ്മിറ്റിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. കൺട്രി കമ്മിറ്റിയിലെ ചില സഹോദരന്മാർ കെജിബി-യുടെ വലങ്കൈയാണെന്നും സാഹിത്യങ്ങളുടെ പകർപ്പുണ്ടാക്കുന്നവർ ഉൾപ്പെടെയുള്ള വിശ്വസ്‌തരായ സഹോദരങ്ങളെ അവർ ഒറ്റിക്കൊടുക്കുകയാണെന്നും ഉള്ള കിംവദന്തികളും പരന്നു. ഐവാൻ പാഷ്‌കോവ്‌സ്‌കിയുടെ വാക്കുകൾ: “1959-ൽ രൂപംകൊണ്ട ഒരു പുതിയ കൺട്രി കമ്മിറ്റിയിലെ അംഗമായിരുന്നു ഞാൻ. സഹോദരവർഗത്തെ ശിഥിലമാക്കാനുള്ള പിശാചിന്റെ ഏതൊരു ശ്രമത്തെയും തോൽപ്പിച്ച്‌ സത്യത്തിനുവേണ്ടി നിലകൊള്ളാൻ ദൃഢചിത്തരായിരുന്നു ഞങ്ങൾ. യുഎസ്‌എസ്‌ആർ-ലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ കറുത്ത അധ്യായം ആരംഭിച്ചിരുന്നു.”

സംശയങ്ങൾ കനത്തപ്പോൾ, ചില സഹോദരന്മാർ കൺട്രി കമ്മിറ്റിക്ക്‌ സഭാറിപ്പോർട്ടുകൾ അയയ്‌ക്കാതായി. സഭകളിലെ പ്രസാധകർ ശുശ്രൂഷയിൽ തീക്ഷ്‌ണമായി ഏർപ്പെടുകയും ക്രമമായി റിപ്പോർട്ടുകൾ നൽകുകയും ചെയ്‌തുകൊണ്ടിരുന്നെങ്കിലും അതൊന്നും കൺട്രി കമ്മിറ്റിക്കു ലഭിക്കുന്നില്ലെന്ന വിവരം അവരിൽ പലർക്കും അറിയില്ലായിരുന്നു. 1958-ഓടെ ആയിരക്കണക്കിനു സഹോദരങ്ങൾ കൺട്രി കമ്മിറ്റി വിട്ട്‌ പലകൂട്ടങ്ങളായി പിരിഞ്ഞുപോയി. സംഘടന വിട്ടുപോയ ഈ കൂട്ടങ്ങൾ ഇർക്കൂറ്റ്‌സ്‌ക്‌, റ്റോംസ്‌ക്‌ എന്നിവിടങ്ങളിലും പിന്നീട്‌ മറ്റ്‌ റഷ്യൻ നഗരങ്ങളിലും വളർന്നുകൊണ്ടിരുന്നു. 1958 മാർച്ചിൽ ഇവർ സ്വന്തം “കൺട്രി കമ്മിറ്റി”ക്കു രൂപംനൽകി, മറ്റു സഭകളുടെയെല്ലാം അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയോടെ.

യഹോവയെ ആരാധിക്കുന്നതിൽ ഐക്യം കൈവരിക്കാൻ സോവിയറ്റ്‌ യൂണിയനിലെ സഹോദരങ്ങളെ സഹായിക്കാനായി ഭരണസംഘം സാധ്യമായതെല്ലാം ചെയ്‌തു. അക്കാലത്ത്‌ സോവിയറ്റ്‌ യൂണിയനിലെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്ന ഉത്തര യൂറോപ്യൻ ഓഫീസിന്റെ ബ്രാഞ്ച്‌ മാനേജർ സ്വിറ്റ്‌സർലൻഡിലായിരുന്ന ആൽഫ്രറ്റ്‌ റൂടിമാൻ ആയിരുന്നു. ഐക്യം നിലനിറുത്തുകയും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ചെയ്യുന്നവരെ മാത്രമേ യഹോവ അനുഗ്രഹിക്കുകയുള്ളു എന്നു വ്യക്തമാക്കിക്കൊണ്ട്‌ 1959-ൽ അദ്ദേഹം റഷ്യയിലെ സഹോദരങ്ങൾക്ക്‌ ഒരു കത്തയച്ചു. പിരിഞ്ഞുപോയ ചിലർ അതിലെ നിർദേശങ്ങൾക്കു ചേർച്ചയിൽ കൺട്രി കമ്മിറ്റിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചു. എങ്കിലും അതു പൂർണമായും കൈവരിക്കാൻ വർഷങ്ങൾതന്നെയെടുത്തു. ഈ സമയമെല്ലാം രാജ്യമെമ്പാടും ബൈബിൾ സാഹിത്യങ്ങൾ കൊരിയർവഴി വിതരണം ചെയ്യുന്നുണ്ടായിരുന്നു കൺട്രി കമ്മിറ്റി. പിരിഞ്ഞുപോയവർ സാഹിത്യങ്ങൾ വായിച്ചുപഠിക്കുന്നുണ്ടായിരുന്നെങ്കിലും കൺട്രി കമ്മിറ്റിക്ക്‌ വയൽസേവന റിപ്പോർട്ടുകൾ അയച്ചുകൊടുക്കാൻ കൂട്ടാക്കിയില്ല.

കെജിബി, സഹോദരങ്ങളുടെ ഇടയിൽ അവിശ്വാസത്തിന്റെ വിത്തുകൾ വിതച്ചുകൊണ്ടിരുന്നു. ചിലരെ സ്വതന്ത്രരായി ജീവിക്കാൻ മനപ്പൂർവം അനുവദിക്കുകയും മറ്റുള്ളവരെ തടവിലാക്കുകയും ചെയ്‌തു. അതിനാൽ, സ്വതന്ത്രജീവിതം നയിക്കുന്നവർ കെജിബി-യുമായി സഹകരിക്കുന്നവരാണെന്ന ധാരണയാണു പൊതുവിലുള്ള സഹോദരങ്ങൾക്കു ലഭിച്ചത്‌. ഉത്തരവാദിത്വം വഹിക്കുന്ന സഹോദരന്മാർക്കുനേരെ അങ്ങനെ സംശയത്തിന്റെയും വിമർശനത്തിന്റെയും വിരലുകൾ നീണ്ടു.

വിചാരണയ്‌ക്കും പരസ്യം!

“[ഇർക്കൂറ്റ്‌സ്‌ക്കിലെ യഹോവയുടെ സാക്ഷികൾ] അതിവിപുലമായ അധോലോകപ്രവർത്തനം നടത്തിവരുകയാണ്‌. 1959-ന്റെ രണ്ടാം പാദത്തിൽ കെജിബി ഏജൻസികൾ അവരുടെ അഞ്ച്‌ രഹസ്യ അച്ചടികേന്ദ്രങ്ങൾ കണ്ടെത്തി,” ഇർക്കൂറ്റ്‌സ്‌ക്കിൽനിന്നു മോസ്‌കോയിലേക്ക്‌ അയച്ച റിപ്പോർട്ടിൽ ഒരു ഗവൺമെന്റ്‌ അധികാരി പറഞ്ഞതാണിത്‌. സിമാ, ടുലുൺ എന്നീ സൈബീരിയൻ പട്ടണങ്ങളും കിറ്റോയി, അക്‌റ്റ്യാബർസ്‌ക്കി, സലറി എന്നീ ഗ്രാമപ്രദേശങ്ങളുമായിരുന്നു അച്ചടികേന്ദ്രങ്ങൾ. ആ കണ്ടെത്തലിനെത്തുടർന്ന്‌ അതിലുൾപ്പെട്ടവരെല്ലാം അറസ്റ്റിലായി.

ആദ്യം അറസ്റ്റുചെയ്യപ്പെട്ട നാലു സഹോദരന്മാർ രഹസ്യ അച്ചടി സംബന്ധിച്ച്‌ ഒരു റിപ്പോർട്ട്‌ എഴുതിക്കൊടുത്തു. അപ്രകാരം ചെയ്യാൻ കെജിബി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം നിർബന്ധിക്കുകയായിരുന്നു. തുടർന്ന്‌ അവർ അതിലെ പ്രസ്‌താവനകൾ വളച്ചൊടിച്ച്‌ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ആ നാലു പേരെ വിട്ടയച്ചശേഷം വേറെ എട്ടു സഹോദരന്മാരെ വിലങ്ങുവെക്കുകയുണ്ടായി. 1960 ഏപ്രിലിൽ, ടുലുണിലാണ്‌ അവരെ വിചാരണ നടത്താനിരുന്നത്‌. കോടതി നടപടികൾക്കു വമ്പിച്ച പരസ്യം ലഭിക്കാൻ കെജിബി എല്ലാ തയ്യാറെടുപ്പും നടത്തി. തങ്ങൾ വിട്ടയച്ച നാലു സഹോദരന്മാരെക്കൊണ്ട്‌ വിസ്‌താരവേളയിൽ സാക്ഷിപറയിപ്പിക്കാനായിരുന്നു അവരുടെ പദ്ധതി. ആ നാലു പേരും കെജിബി-യുടെ പക്ഷത്തേക്കു കൂറുമാറിയതായി സഭയിൽ അനേകരും ചിന്തിക്കാൻ തുടങ്ങി.

സന്നിഹിതരാകുന്ന സാക്ഷികളുടെ വിശ്വാസം തകർക്കാനും ജനക്കൂട്ടത്തെ അവർക്കെതിരെ തിരിക്കാനുമായിരുന്നു ഈ പരസ്യവിചാരണയിലൂടെ കെജിബി ലക്ഷ്യമിട്ടത്‌. അതിനായി അവർ, സഹോദരന്മാർ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു രഹസ്യ താവളം സന്ദർശിക്കാൻ വിചാരണയ്‌ക്കുമുമ്പ്‌ പൊതുജനത്തിന്‌ അവസരമൊരുക്കി. പെട്ടെന്നുതന്നെ ഒരു ‘അധോലോക വർഗത്തിന്റെ’ പ്രവർത്തനങ്ങളെക്കുറിച്ച്‌ ആ പട്ടണവാസികളെല്ലാം സംസാരിക്കാൻ തുടങ്ങി. വിചാരണദിവസം കോടതിമുറിയിൽ 300-ലേറെപ്പേർ തിങ്ങിനിറഞ്ഞു. മോസ്‌കോയിൽനിന്നുപോലുമുള്ള മാധ്യമപ്രവർത്തകർ അക്കൂട്ടത്തിലുണ്ടായിരുന്നു. അനേകം യഹോവയുടെ സാക്ഷികളും എത്തിയിരുന്നു.

കോടതിയുടെ അങ്കലാപ്പ്‌

എന്നാൽ അപ്രതീക്ഷിതമായി കെജിബി-യുടെ പദ്ധതികൾ തകിടംമറിഞ്ഞു. മുമ്പു റിപ്പോർട്ടു നൽകിയ നാലു സഹോദരന്മാർ തങ്ങൾക്കു തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞു. യഹോവയ്‌ക്കു മഹത്ത്വം നൽകാൻ ആവുന്നതെല്ലാം ചെയ്യുമെന്ന്‌ വിചാരണയുടെ തലേനാൾ അവർ ദൃഢനിശ്ചയം ചെയ്‌തു. കെജിബി തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും തങ്ങൾ നൽകിയ മൊഴി അവർ വളച്ചൊടിച്ചെന്നും വിചാരണവേളയിൽ അവർ തുറന്നടിച്ചു. തുടർന്ന്‌, “കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന ഞങ്ങളുടെ സഹോദരന്മാരോടൊപ്പം നിൽക്കാൻ ഞങ്ങൾ തയ്യാറാണ്‌” എന്ന്‌ അവർ പ്രഖ്യാപിച്ചു. കോടതി ആകപ്പാടെ അങ്കലാപ്പിലായി.

തന്നെയല്ല, മറ്റു സഹോദരന്മാർക്കു യാതൊരു പ്രശ്‌നവും സൃഷ്ടിക്കാത്ത വിധത്തിൽ ഉത്തരം പറയാൻ ക്രോസ്‌-വിസ്‌താരത്തിനു വിധേയരായവർക്കു കഴിഞ്ഞു. ഉദാഹരണത്തിന്‌, തന്റെ വീട്ടിൽ അച്ചടിയന്ത്രം സ്ഥാപിച്ചത്‌ ആരാണെന്ന്‌ ജഡ്‌ജി ചോദിച്ചപ്പോൾ, ഗ്രിഗറി റ്റിംചൂക്‌ സഹോദരന്റെ മറുപടി “ഞാൻ” എന്നായിരുന്നു. “ആരാണ്‌ അച്ചടി നിർവഹിച്ചത്‌?” . . . “ഞാൻ.” “പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്‌തത്‌ ആരാണ്‌?” . . . “അതും ഞാൻ തന്നെ.” “കടലാസ്‌ വാങ്ങിയതും എത്തിച്ചുതന്നതുമോ?” . . . “അതും ഞാനാണ്‌.” ഉടനെ പ്രോസിക്യൂട്ടർ: “അപ്പോൾ താനാരാണ്‌? താൻ തന്നെയാണോ മുതലാളിയും ഇടനിലക്കാരനും തൊഴിലാളിയും എല്ലാം?”

“ആ കത്ത്‌ ഞങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കി!”

വിസ്‌താരം നടത്താൻ സാക്ഷികളില്ലെന്നു കണ്ടപ്പോൾ, സഹോദരന്മാർ വിദേശികളുമായി രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി പ്രോസിക്യൂട്ടർ ആരോപിച്ചു. ബ്രുക്ലിൻ ബെഥേലിലെ നേഥൻ എച്ച്‌. നോറിന്റെ ഒരു കത്ത്‌ അതിനുള്ള തെളിവായി ഹാജരാക്കി. വിചാരണ കേട്ട സഹോദരന്മാരിൽ ഒരാളായ മിഖായേൽ സവിറ്റ്‌സ്‌ക്കി പറയുന്നു: “സോവിയറ്റ്‌ യൂണിയനിലുള്ള സഹോദരങ്ങൾക്കു നോർ സഹോദരൻ അയച്ച ഒരു കത്ത്‌ കെജിബി പിടിച്ചെടുത്തിരുന്നു. പ്രോസിക്യൂട്ടർ അത്‌ ഉച്ചത്തിൽ വായിക്കാൻ തുടങ്ങി. സന്നിഹിതരായിരുന്നവരിൽ സാക്ഷികളായ ഞങ്ങളെല്ലാവരും അതിനെ യഹോവയിൽനിന്നുള്ള ഒരു പാരിതോഷികമായിട്ടാണു കണ്ടത്‌. ആ കത്ത്‌ ഞങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കി! സഹവിശ്വാസികളെ സസ്‌നേഹം സേവിക്കാനും പരിശോധനയിന്മധ്യേ വിശ്വസ്‌തരായി നിലകൊള്ളാനുമുള്ള തിരുവെഴുത്തധിഷ്‌ഠിതവും ജ്ഞാനപൂർണവുമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും അതിലൂടെ ഞങ്ങൾക്കു ലഭിച്ചു. കൂടാതെ എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും ജ്ഞാനത്തിനും വഴിനടത്തിപ്പിനുമായി അവനോട്‌ അപേക്ഷിക്കാനും നിയമിത സഹോദരന്മാരോടു പറ്റിനിൽക്കാനും നോർ സഹോദരൻ യഹോവയുടെ സാക്ഷികളെ ഉദ്‌ബോധിപ്പിച്ചു. ഒരക്ഷരംപോലും വിടാതെ പ്രോസിക്യൂട്ടർ ആ കത്തു വായിച്ചു. അതീവശ്രദ്ധയോടെ ഞങ്ങളതു കേട്ടുനിന്നു. ഒരു കൺവെൻഷനിൽ സംബന്ധിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങൾക്ക്‌!” കോടതി വ്യത്യസ്‌ത കാലഘട്ടങ്ങളിലേക്ക്‌ സഹോദരങ്ങൾക്കു തടവുശിക്ഷ വിധിച്ചെങ്കിലും സന്നിഹിതരായ സാക്ഷികളെല്ലാം യഹോവയെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിൽ ഉറച്ചുനിന്നു.

ആരാധനയിലെ സന്തുഷ്ടമായ പുനരേകീകരണം

സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു കൂച്ചുവിലങ്ങിടുന്നതിൽ തങ്ങൾ വിജയിച്ചതായി കെജിബി-ക്കു തോന്നി. അതിനാൽ അന്തിമ ആക്രമണത്തിനായി അവർ വട്ടംകൂട്ടി. 1960-ൽ 450-ലേറെ സഹോദരന്മാരെ അപ്രതീക്ഷിതമായി അറസ്റ്റുചെയ്‌ത്‌ മോർഡ്‌വിനിയയിലെ തൊഴിൽപ്പാളയത്തിലടച്ചു. അത്‌ സംഘടനയുടെ അന്തിമ ശിഥിലീകരണത്തിനിടയാക്കുമെന്ന്‌ കെജിബി വ്യാമോഹിച്ചു. കാരണം, സംഘടനയിൽനിന്നു വേർപിരിഞ്ഞവരും അല്ലാത്തവരുമായ സഹോദങ്ങൾക്കു നേതൃത്വം നൽകിയിരുന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ആര്‌ ആരോട്‌ ഏറ്റുമുട്ടുമെന്നു കാണിച്ചുകൊണ്ട്‌ ആക്ഷേപാർഹമായ ഒരു ലേഖനം പാളയത്തിലെ ദിനപ്പത്രത്തിൽ അവർ പ്രസിദ്ധീകരിച്ചു. എന്നാൽ തങ്ങൾ തുല്യദുഃഖിതരാണെന്നു മനസ്സിലാക്കിയ സഹോദരന്മാർ വൈരം മറന്ന്‌ ഒറ്റക്കെട്ടായി നിൽക്കാൻ തീരുമാനിച്ചു.

അയൻ അൻഡ്രോനിക്‌ അനുസ്‌മരിക്കുന്നു: “വേർപിരിഞ്ഞിരുന്നവർ ഉൾപ്പെടെയുള്ള എല്ലാ സഹോദരന്മാരോടും ഒന്നിച്ചുനിൽക്കാൻ, ഉത്തരവാദപ്പെട്ട സഹോദരന്മാർ അഭ്യർഥിച്ചു. 1961 സെപ്‌റ്റംബർ 1 ലക്കം റഷ്യൻ വീക്ഷാഗോപുരത്തിലെ ‘സന്മനസ്സുള്ളവരുടെ ഐക്യം സുനിശ്ചിതം’ എന്ന ലേഖനത്തിലേക്ക്‌ അവർ ശ്രദ്ധക്ഷണിച്ചു. പുരാതനകാലത്ത്‌ യഹോവ തന്റെ ജനത്തെ വഴിനടത്തിയതിന്റെ ദൃഷ്ടാന്തങ്ങളും ബന്ധപ്പെട്ട തത്ത്വങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. ക്രിസ്‌തീയ സഭയിലുള്ളവർ സമാധാനത്തിനും ഐക്യത്തിനുമായി പോരാടേണ്ടതിന്റെ ആവശ്യം അതിൽ ചർച്ചചെയ്‌തിരുന്നു. ലേഖനം ശ്രദ്ധാപൂർവം പഠിച്ചപ്പോൾ അനേകരും ദിവ്യാധിപത്യ ഐക്യത്തിന്റെ മൂല്യം തിരിച്ചറിയുകയും ജീവിതത്തിൽ മാറ്റംവരുത്തുകയും ചെയ്‌തു.”

സഹോദരങ്ങൾക്ക്‌ ആത്മീയസൗഖ്യം പകർന്ന ആഹാരം

ഐക്യം വീണ്ടെടുക്കാൻ വീക്ഷാഗോപുര ലേഖനങ്ങൾ ജയിലിനു പുറത്തുള്ള സാക്ഷികളെയും സഹായിച്ചു. അക്കാലത്ത്‌ “യഹോവയുടെ സംഘടനയെ ആദരിക്കുക” എന്ന തലക്കെട്ടിലുള്ള ലേഖനമടങ്ങിയ ഒരു വീക്ഷാഗോപുര പതിപ്പ്‌ സൈബീരിയയിലെ സഹോദരങ്ങൾക്കു ലഭിക്കുകയുണ്ടായി. നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന സഹോദരന്മാർ കൂടിവരുകയും പ്രാർഥിച്ചശേഷം അത്‌ ഒന്നിച്ചു വായിക്കുകയും ചെയ്‌തു. റഥർഫോർഡ്‌ സഹോദരന്‌ അസുഖമാണെന്നും 1941 ആഗസ്റ്റിൽ നടന്ന ഒരു കൺവെൻഷനിൽ അദ്ദേഹം തന്റെ അന്തിമ പ്രസംഗം നൽകിയതായും ലേഖനം വിശദീകരിച്ചു. യഹോവയുടെ സംഘടനയോടു പറ്റിനിൽക്കാനും മനുഷ്യനേതാക്കളെ പിൻപറ്റാതിരിക്കാനും സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: ‘ഏതൊരു പ്രസ്ഥാനവും പൊട്ടിമുളയ്‌ക്കുകയും വളർച്ചപ്രാപിക്കുകയും ചെയ്യുമ്പോൾ, പ്രഗത്ഭനായ ഒരു നേതാവ്‌ അതിനു പിന്നിലുണ്ടെന്ന്‌ ജനം പറയും. ഞാൻ കർത്താവിന്റെ ദാസന്മാരിൽ ഒരുവൻ മാത്രമാണെന്നും ദൈവത്തെയും ക്രിസ്‌തുവിനെയും സേവിച്ചുകൊണ്ട്‌ നാമെല്ലാവരും ഐക്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും ഇവിടെ കൂടിവന്നിരിക്കുന്ന നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ “ഉവ്വ്‌” എന്നു പറയുക.’ എല്ലാവരും ഏകസ്വരത്തിൽ “ഉവ്വ്‌!” എന്ന്‌ ഉച്ചൈസ്‌തരം വിളിച്ചുപറഞ്ഞു.

മിഖായേൽ സവിറ്റ്‌സ്‌ക്കി അനുസ്‌മരിക്കുന്നു: “അന്നാളിൽ സോവിയറ്റ്‌ യൂണിയനിലെ സാക്ഷികൾ ഒന്നിക്കേണ്ടത്‌ അത്യന്താപേക്ഷിതമായിരുന്നു. സ്‌നേഹത്തോടും ക്ഷമയോടും കൂടെ, ആവശ്യമായ ആത്മീയബലം നൽകിയതിൽ ഞങ്ങൾ യഹോവയോട്‌ എത്രയും നന്ദിയുള്ളവരായിരുന്നു. സംഘടനയിൽനിന്നു വേർപിരിഞ്ഞുപോയ ഒരു സഹോദരൻ പെട്ടെന്നുതന്നെ എന്നോട്‌ ആ മാസിക ചോദിച്ചു. ‘ബ്രാറ്റ്‌സ്‌ക്കിലും മറ്റിടങ്ങളിലുമുള്ള സഹോദരങ്ങളെ നമുക്കതു വായിച്ചുകേൾപ്പിക്കാമല്ലോ,’ അദ്ദേഹം പറഞ്ഞു. ഒരു മാസിക മാത്രമേ കൈവശമുള്ളുവെന്നു പറഞ്ഞപ്പോൾ ഒരാഴ്‌ചയ്‌ക്കുശേഷം മടക്കിത്തരാമെന്നായിരുന്നു മറുപടി. പറഞ്ഞതുപോലെ അദ്ദേഹം മാസിക മടക്കിത്തന്നു. ഒപ്പം, അനേകം സഭകളുടെ ഏറെക്കാലത്തെ വയൽസേവന റിപ്പോർട്ടും. നൂറുകണക്കിനു സഹോദരീസഹോദരന്മാർ യഹോവയുടെ ആരാധകരുടെ ഏകീകൃതകുടുംബത്തിലേക്കു മടങ്ങിയെത്തി.”

30 വർഷത്തിലേറെയായി കൺട്രി കമ്മിറ്റിയംഗമായി സേവിച്ച ഐവാൻ പാഷ്‌കോവ്‌സ്‌കി ഓർക്കുന്നു: “ഒരുമനപ്പെടാനും ദിവ്യാധിപത്യക്രമീകരണത്തിനു കീഴ്‌പെടാനും ഞങ്ങളുടെ രാജ്യത്തുള്ള എല്ലാ സഹോദരന്മാരോടും അഭ്യർഥിക്കാൻ, വിദേശത്തുനിന്നെത്തിയ ഒരു സഹോദരനിലൂടെ ഞങ്ങൾ നോർ സഹോദരനോട്‌ ആവശ്യപ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്‌തു. 1962-ൽ, ഇംഗ്ലീഷിലും റഷ്യനിലുമായി അദ്ദേഹത്തിന്റെ കത്തിന്റെ 25 കോപ്പികൾ ഞങ്ങൾക്കു ലഭിച്ചു. സംഘടനയോടു പറ്റിനിൽക്കേണ്ടതിന്റെ ആവശ്യം കാണാൻ ആ കത്ത്‌ അനേകരെ സഹായിച്ചു.”

ആടുകൾ ഇടയന്റെ ശബ്ദം കേൾക്കുന്നു

സഹോദരങ്ങളെ ഏകീകരിക്കാൻ കൺട്രി കമ്മിറ്റി അഹോരാത്രം അധ്വാനിച്ചു. അന്നത്തെ സാഹചര്യത്തിൽ അതത്ര എളുപ്പമായിരുന്നില്ല. 1962-ലെ വേനലായപ്പോഴേക്കും ഒരു ഡിസ്‌ട്രിക്‌റ്റിലുള്ളവരെല്ലാം സംഘടയിലേക്കു മടങ്ങിവന്നിരുന്നു. ആത്മീയ പക്വതയുള്ള സഹോദരങ്ങളടങ്ങിയ ഒരു പ്രത്യേക കമ്മിറ്റിതന്നെ അതിനായി രൂപീകരിക്കുകയുണ്ടായി. ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നൽകിക്കൊണ്ട്‌ യഹോവ ആ സഹോദരന്മാരെ അനുഗ്രഹിച്ചു. (യാക്കോ. 3:17) 1986-1995 കാലഘട്ടത്തിൽ സർക്കിട്ട്‌ മേൽവിചാരകനായിരുന്ന അലിക്‌സെ ഗബുര്യാക്‌ പറയുന്നു: “1965-ൽ ഞങ്ങൾ ഉസോലി-സിബിർസ്‌കൊയിയിലുള്ള കൺട്രി കമ്മിറ്റിയുമായി കണ്ടുമുട്ടി. നാടുകടത്തലും തടവും ചേരിതിരിവും നിമിത്തം പലവഴിക്കായ സഹോദരീസഹോദരന്മാരെ കണ്ടെത്താനും അവരെ പുനരേകീകരിക്കാനും കമ്മിറ്റി ഞങ്ങളോടാവശ്യപ്പെട്ടു. തുടക്കമെന്ന നിലയിൽ ചിലരുടെ മേൽവിലാസവും നൽകി. റ്റോംസ്‌ക്‌, കിമിറോവോ ഒബ്ലാസ്റ്റുകളിലും നൊവകൂസ്‌നെറ്റ്‌സ്‌ക്‌, നൊവസൈബിർസ്‌ക്‌ നഗരങ്ങളിലുമായിരുന്നു എന്റെ നിയമനം. മറ്റു സഹോദരന്മാർക്കു വേറെ പ്രദേശങ്ങളും കിട്ടി. സഭകളും കൂട്ടങ്ങളും സംഘടിപ്പിക്കുകയും സഭകളിൽ മേൽവിചാരകന്മാരെ നിയമിച്ചു പരിശീലിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്വം. കൂടാതെ നിരോധനത്തിൻകീഴിലെ പ്രത്യേക സാഹചര്യത്തിൽ സാഹിത്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള മാർഗം കണ്ടെത്തുകയും സഭായോഗങ്ങൾ ക്രമീകരിക്കുകയും ചെയ്യണമായിരുന്നു. അൽപ്പകാലത്തിനുള്ളിൽ, സംഘടനയുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്ന 84 സഹോദരീസഹോദരന്മാരെ ഞങ്ങൾ സന്ദർശിച്ചു. യഹോവയുടെ ആടുകൾ നല്ല ഇടയന്റെ ശബ്ദത്തിനു ചെവികൊടുത്തുകൊണ്ട്‌ ദൈവജനത്തോടൊപ്പം വീണ്ടും അവനെ സേവിക്കാനിടയായപ്പോൾ ഞങ്ങൾക്ക്‌ എന്തു സന്തോഷം തോന്നിയെന്നോ!—യോഹ. 10:16.

പെട്ടെന്നുതന്നെ, വേർപിരിഞ്ഞുപോയവരിൽ അധികവും കൺട്രി കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ട്‌ വയൽസേവന റിപ്പോർട്ടുകൾ അയച്ചുകൊടുക്കാൻ തുടങ്ങി. 1971 ആയപ്പോഴേക്കും 4,500-ലധികം പ്രസാധകർ യഹോവയുടെ സംഘടനയിലേക്കു തിരിച്ചുവന്നു. നിരോധനത്തിൽ മാറ്റമില്ലാതിരുന്നിട്ടും 80-കളുടെ മധ്യമായപ്പോഴും പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ടിരുന്നു, പുതിയവർ സഭകളിൽ വന്നുകൊണ്ടുമിരുന്നു.

അമൂല്യമായ ഫിലിംതുണ്ടുകൾ

ആത്മീയ വിവരങ്ങൾ പുനരുത്‌പാദിപ്പിക്കാൻ സോവിയറ്റ്‌ യൂണിയനിലെ ജാഗരൂകരും ധീരരുമായ സഹോദരന്മാർ കഠിനാധ്വാനം ചെയ്‌തു. എന്നാൽ അവർക്കെങ്ങനെയാണ്‌ അത്തരം വിവരങ്ങൾ ലഭിച്ചത്‌?

മൈക്രോഫിലിമിന്റെ ഉപയോഗമായിരുന്നു സർവസാധാരണമായ ഒരു മാർഗം. അയൽരാജ്യത്തു കേന്ദ്രീകരിച്ചുകൊണ്ട്‌ സഹോദരന്മാർ, മുഖ്യമായും റഷ്യനിലും ഉക്രേനിയനിലും കൂടാതെ മറ്റു ചില ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട മാസികകളും പുസ്‌തകങ്ങളും ലഘുപത്രികകളും ഒരു പേജുപോലും വിടാതെ ക്യാമറയിൽ പകർത്തി. 30 മീറ്റർ ദൈർഘ്യമുള്ള ഫിലിംറോൾ നിറയ്‌ക്കാവുന്ന മൈക്രോഫിലിം ക്യാമറ ഉപയോഗിച്ചാണ്‌ അവരതു ചെയ്‌തത്‌. എളുപ്പം വിതരണംചെയ്യാനായി എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ധാരാളം ഫിലിംകോപ്പികൾ ആ വിധത്തിൽ നിർമിച്ചു. വർഷങ്ങളോളമുള്ള അത്തരം ഫിലിംകോപ്പികൾ ചേർത്തുവെച്ചാൽ അതിന്റെ നീളം അനേകം കിലോമീറ്ററുകൾ വരുമായിരുന്നു. കൈകാര്യംചെയ്യാനുള്ള എളുപ്പത്തിനായി സഹോദരന്മാർ അത്‌ 20 സെ.മീ. നീളംവെച്ച്‌ മുറിക്കുകയും കൊരിയർ വഴി സോവിയറ്റ്‌ യൂണിയനിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു.

സൈബീരിയയിലെ രഹസ്യ അച്ചടികേന്ദ്രങ്ങൾ

പ്രസിദ്ധീകരണങ്ങളുടെ പകർപ്പെടുപ്പ്‌ ദുഷ്‌കരമായിരുന്നെങ്കിലും യഹോവ ആ വേലയെ അനുഗ്രഹിച്ചു. 1949-നും 1950-നും ഇടയിലായി വ്യത്യസ്‌ത പ്രസിദ്ധീകരണങ്ങളുടെ 47,165 പകർപ്പുകൾ നിർമിച്ച്‌ സഭകൾക്ക്‌ അയച്ചുകൊടുത്തു. കഠിനമായ എതിർപ്പിന്മധ്യേയും ആ കാലയളവിൽ രാജ്യത്തുടനീളം 31,488 യോഗങ്ങൾ നടന്നതായും കൺട്രി കമ്മിറ്റി റിപ്പോർട്ടുചെയ്‌തു.

പ്രസിദ്ധീകരണങ്ങളുടെ ആവശ്യം കുതിച്ചുയരുകയായിരുന്നു, അതുകൊണ്ടുതന്നെ പുതിയ അച്ചടിസൗകര്യങ്ങൾ അനിവാര്യമായിത്തീർന്നു. സ്റ്റാക്ക്‌ സാവിറ്റ്‌സ്‌കി പറയുന്നു: “1955-ൽ ഞങ്ങളുടെ വീട്ടിൽ ഒരു അച്ചടിയന്ത്രം രഹസ്യമായി സ്ഥാപിച്ചു. ഡാഡി യഹോവയുടെ സാക്ഷിയല്ലാതിരുന്നതിനാൽ അതിനായി അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ടിയിരുന്നു. രണ്ടുമാസംകൊണ്ട്‌ ഞങ്ങൾ വീടിന്റെ പോർച്ചിനടിയിലായി ഒരു മുറി കുഴിച്ചുണ്ടാക്കി. 4 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ആ അറ നിർമിക്കാൻ 30 ഘനമീറ്റർ മണ്ണു നീക്കേണ്ടിവന്നു. ആരും കാണാത്ത വിധത്തിൽ വേണമായിരുന്നു മണ്ണു ചുമന്നുനീക്കാൻ. ഒന്നര മീറ്റർ കുഴിച്ചുകഴിഞ്ഞപ്പോൾ പിന്നെയുണ്ടായിരുന്നത്‌ തണുത്തുറഞ്ഞ്‌ കല്ലുപോലെ കിടക്കുന്ന മണ്ണായിരുന്നു. അതുകൊണ്ട്‌ ഞങ്ങൾ ജോലിക്കു പോകുന്ന സമയത്ത്‌ ആരുടെയും ശ്രദ്ധയാകർഷിക്കാത്തവിധം മമ്മി ആ കുഴിക്കുള്ളിൽ തീകത്തിച്ച്‌ മണ്ണു മയമുള്ളതാക്കുമായിരുന്നു. അടുത്ത പടിയായി ഞങ്ങൾ മുറിയുടെ തറയും മേൽക്കൂരയും ഭംഗിയാക്കി. എല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോൾ ഒരു ദമ്പതികളെ അതിനുള്ളിലാക്കി! അവിടെ താമസിച്ചുകൊണ്ട്‌ അവർ അച്ചടി നടത്തി. അവർക്കുവേണ്ടി ഭക്ഷണമുണ്ടാക്കുന്നതും അവരുടെ തുണി കഴുകുന്നതുമെല്ലാം മമ്മിയായിരുന്നു. 1959 വരെ പ്രവർത്തനത്തിലിരുന്നു ആ അച്ചടികേന്ദ്രം.

“1957-ൽ, പ്രസിദ്ധീകരണങ്ങളുടെ പകർപ്പെടുപ്പുവേലയ്‌ക്കു മേൽനോട്ടംവഹിക്കുന്ന സഹോദരൻ എന്നോടു ചോദിച്ചു: ‘അച്ചടിവേല ഏറ്റെടുക്കാനാകുമോ? പ്രതിമാസം കുറഞ്ഞത്‌ 200 മാസികയെങ്കിലും നമുക്കു വേണം.’ ഞാൻ സമ്മതിച്ചു. താമസിയാതെ ഉത്‌പാദനം 200-ൽനിന്ന്‌ 500 ആയി. അപ്പോഴും ആവശ്യം കൂടിക്കൊണ്ടേയിരുന്നു. എന്നാൽ രാത്രിയിൽവേണമായിരുന്നു ഇതുചെയ്യാൻ. കാരണം, ഞങ്ങൾ പ്രവാസികളായതിനാൽ തൊഴിൽസ്ഥലത്ത്‌ മേൽനോട്ടംവഹിക്കാൻ ആളുണ്ടായിരുന്നു, ഓരോ ദിവസത്തെയും ഉത്‌പാദനത്തിന്റെ കാര്യത്തിലും നിബന്ധനയുണ്ടായിരുന്നു. ആഴ്‌ചയിൽ ആകെയുള്ളത്‌ ഒരൊഴിവും.

“തൊഴിൽസ്ഥലത്തുനിന്നു വന്നശേഷം ഞാൻ നേരെ അച്ചടിമുറിയിലേക്കിറങ്ങുമായിരുന്നു. അച്ചടി തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ അതു തീരുന്നതുവരെ പണി തുടരേണ്ടിയിരുന്നതിനാൽ ഒട്ടുംതന്നെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇടയ്‌ക്കുവെച്ച്‌ പണി നിറുത്തിയാൽ മഷി ഉണങ്ങിപ്പോകും. ചിലപ്പോഴൊക്കെ 500 പേജുകൾ അച്ചടിച്ചശേഷം അക്ഷരങ്ങളുടെ വ്യക്തതയ്‌ക്കായി സൂചിയുപയോഗിച്ച്‌ അവയോരോന്നിലും ചില തിരുത്തലുകളും വരുത്തിയിരുന്നു. വായുസഞ്ചാരമില്ലാത്തതിനാൽ അച്ചടിച്ച താളുകൾ ഉണങ്ങാൻ പ്രയാസമായിരുന്നു.

“അച്ചടി പൂർത്തിയായ മാസികകൾ രാത്രിയിൽത്തന്നെ 20 കിലോമീറ്റർ അകലെയുള്ള ടുലുൺ പട്ടണത്തിലെത്തിക്കും. അവിടെനിന്ന്‌ അതു പിന്നെ എവിടേക്കാണു പോകുന്നതെന്ന്‌ കൃത്യമായി എനിക്കറിയില്ലായിരുന്നെങ്കിലും ക്രാസ്‌നയാർസ്‌ക്‌, ബ്രാറ്റ്‌സ്‌ക്‌, ഉസോലി-സിബിർസ്‌കൊയി എന്നിവിടങ്ങളിലും മറ്റു നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സാക്ഷികൾ അവ ഉപയോഗിച്ചിരുന്നു.

“വേലയ്‌ക്കു മേൽനോട്ടംവഹിച്ച സഹോദരന്മാർ 1959-ൽ, ടുലുണിലെ റെയിൽവേസ്റ്റേഷനു സമീപം ഒരു പുതിയ അച്ചടികേന്ദ്രം നിർമിക്കാൻ എന്റെ സഹായംതേടി. ആദ്യകേന്ദ്രത്തിനായി ചെയ്‌തതുപോലെ ഞാൻ സമർഥമായി മണ്ണു നീക്കംചെയ്യുകയും വെളിച്ചത്തിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്‌തു. ആവശ്യമായ ജ്ഞാനം യഹോവ നൽകി. ഒരു കുടുംബം അതിൽ താമസമാക്കുകയും ഒരു വർഷത്തോളം അച്ചടി നടത്തുകയും ചെയ്‌തു. ഒടുവിൽ അച്ചടികേന്ദ്രം കെജിബി-യുടെ കണ്ണിൽപ്പെട്ടു. ‘വിദഗ്‌ധരായ ഇലക്‌ട്രീഷ്യന്മാർക്കുപോലും കണ്ടുപിടിക്കാനാകാത്ത വിധത്തിലായിരുന്നു വയറിങ്‌ നിർവഹിച്ചിരുന്നത്‌’ എന്ന്‌ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടുചെയ്‌തു.

“എന്റെ കുടുംബത്തിനുവെളിയിൽ ഏതാനും സഹോദരന്മാർക്കു മാത്രമേ ഞാൻ അച്ചടി നടത്തുന്ന കാര്യം അറിയാമായിരുന്നുള്ളൂ. യോഗങ്ങൾക്ക്‌ ഒരിക്കലും എന്നെ കാണാതായപ്പോൾ ഞാൻ ആത്മീയമായി തണുത്തുപോയോയെന്ന്‌ സഹോദരങ്ങൾ ഉത്‌കണ്‌ഠപ്പെട്ടു. എന്നെ പ്രോത്സാഹിപ്പിക്കാനായി അവർ വീട്ടിൽ വരുമായിരുന്നെങ്കിലും ഞാൻ അവിടെ ഉണ്ടായിരിക്കുമായിരുന്നില്ല. ശക്തമായ പോലീസ്‌ നിരീക്ഷണത്തിന്റെ അക്കാലത്ത്‌ പരമരഹസ്യമായിട്ടേ അച്ചടി നടത്താനാകുമായിരുന്നുള്ളൂ.”

മോസ്‌കോയിൽ പ്രസിദ്ധീകരണങ്ങളുടെ പകർപ്പുണ്ടാക്കുന്നു

യഹോവയുടെ സാക്ഷികൾക്ക്‌ ബൈബിളും ബൈബിൾ സാഹിത്യങ്ങളും അടിയന്തിരമായി ആവശ്യമുണ്ടെന്ന്‌ അധികാരികൾക്ക്‌ നന്നായി അറിയാമായിരുന്നു. ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കാനോ ഇറക്കുമതി ചെയ്യാനോ വേണ്ടി ഭരണസംഘം പലവട്ടം അനുമതി ചോദിച്ചിരുന്നു. എന്നാൽ അതെല്ലാം നിഷേധിക്കപ്പെട്ടു. സാഹിത്യങ്ങളുടെ ദൗർലഭ്യം സഹോദരങ്ങളെ വലച്ചു. അതുകൊണ്ട്‌ സഭകൾക്കും കൂട്ടങ്ങൾക്കും ആത്മീയ ആഹാരം പ്രദാനംചെയ്യേണ്ടതിന്‌, മോസ്‌കോ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗത്തും സാഹിത്യങ്ങളുടെ പകർപ്പെടുക്കുന്നതിനുള്ള സാധ്യതകൾ അവർ നിരന്തരം ആരാഞ്ഞുകൊണ്ടിരുന്നു.

വീക്ഷാഗോപുരത്തിന്റെ ഒരു ലക്കം കൈവശം വെച്ചതിന്‌ 1957-ൽ സ്റ്റെപാൻ ലവിറ്റ്‌സ്‌കിയെ 10 വർഷത്തെ തടവിനു ശിക്ഷിച്ചു. ഊണുമേശയുടെ വിരിപ്പിനടിയിൽ നിന്നാണ്‌ അധികാരികൾ അത്‌ കണ്ടെത്തിയത്‌. അദ്ദേഹം പറയുന്നു: “മൂന്നര വർഷത്തിനുശേഷം സുപ്രീം കോടതി ശിക്ഷ റദ്ദാക്കി. ഞാൻ മോസ്‌കോയ്‌ക്ക്‌ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു താമസിച്ച്‌ പ്രസംഗപ്രവർത്തനത്തിലും മറ്റ്‌ ആത്മീയ പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന്‌ തടവിൽനിന്നു വിടുന്നതിനുമുമ്പുതന്നെ സഹോദരന്മാർ എന്നെ ഉപദേശിച്ചു. മോസ്‌കോയിൽനിന്നു രണ്ടു മണിക്കൂർ അകലെയുള്ള ഒരു സ്ഥലത്തു താമസിച്ചുകൊണ്ട്‌ തലസ്ഥാനനഗരിയുടെ പല ഭാഗങ്ങളിലും ഞാൻ പ്രസംഗിക്കാൻ തുടങ്ങി. എന്റെ പ്രവർത്തനങ്ങളെയെല്ലാം യഹോവ അനുഗ്രഹിച്ചു, ഏതാനും വർഷങ്ങൾക്കുശേഷം സഹോദരീസഹോദരന്മാരുടെ ഒരു കൂട്ടത്തെ മോസ്‌കോയിൽ സംഘടിപ്പിക്കാനായി. 1970-ൽ എന്നെ മോസ്‌കോ, ലെനിൻഗ്രാഡ്‌, ഗോർക്കി, ഒറെൽ, റ്റൂള എന്നിവയുൾപ്പെടുന്ന ഒരു സർക്കിട്ടിൽ നിയമിച്ചു. സഭകൾക്കു സാഹിത്യം എത്തിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ചുമതല.

മോസ്‌കോയിലും റഷ്യയുടെ മറ്റു ഭാഗങ്ങളിലും പര്യാപ്‌തമായ അളവിൽ ബൈബിൾ സാഹിത്യങ്ങൾ എത്തിക്കുന്നത്‌ യഹോവയുടെ ഇഷ്ടമാണെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും ചെയ്യാനുള്ള എന്റെ താത്‌പര്യം പ്രാർഥനയിൽ ഞാൻ യഹോവയോടു പറഞ്ഞു. താമസിയാതെ മോസ്‌കോയിലെ പല അച്ചടിശാലകളുമായി ബന്ധമുള്ള ഒരു അച്ചടിവിദഗ്‌ധനെ പരിചയപ്പെടാനിടയായി. സംശയമുണർത്താത്ത വിധത്തിൽ ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “മോസ്‌കോയിലെ ഏതെങ്കിലും ഒരു പ്രസ്സിൽ ഒരു പുസ്‌തകത്തിന്റെ കുറച്ചു പ്രതികൾ അച്ചടിക്കാൻ സാധിക്കുമോ?”

“‘ഏതു പുസ്‌തകം?’ അദ്ദേഹം ചോദിച്ചു.

നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക്‌,” പരിഭ്രമത്തോടെ ഞാൻ.

“അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്തിനു പ്രസ്സിലായിരുന്നു ജോലി. കമ്യൂണിസ്റ്റുകാരനും പാർട്ടിയുടെ പോഷക സംഘടനാ നേതാവുമായിരുന്ന അയാൾ, പണം കൊടുത്താൽ പുസ്‌തകത്തിന്റെ കുറെ പതിപ്പുകൾ അടിക്കാമെന്നേറ്റു. ഈ ബൈബിൾ പഠന സഹായി സഹോദരങ്ങൾക്ക്‌ എത്രവലിയ അനുഗ്രഹമായെന്നോ!

“നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഇവ്വിധം അച്ചടിക്കുന്നത്‌ എനിക്കും അവ അച്ചടിക്കുന്ന വ്യക്തിക്കും അപകടകരമായിരുന്നു. ഒരോ പ്രാവശ്യവും അച്ചടി കഴിഞ്ഞ പുസ്‌തകങ്ങൾ ആരും കാണാതെ രാത്രിയിൽ വേണമായിരുന്നു പ്രസ്സിൽനിന്നും പുറത്തുകൊണ്ടുവരാൻ. ഈ ക്രമീകരണത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു, ഏറെ ബൈബിൾ സാഹിത്യങ്ങൾ ഇവിടെ അച്ചടിക്കുകയും ചെയ്‌തു. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും,” “നിത്യജീവനിലേക്കു നയിക്കുന്ന സത്യം,” എന്തിന്‌, പാട്ടു പുസ്‌തകംപോലും അവിടെ അച്ചടിക്കുകയുണ്ടായി. തീർച്ചയായും ഇതു ഞങ്ങൾക്കു തക്ക സമയത്തെ ഭക്ഷണമായിരുന്നു. (മത്താ. 24:45) ഒമ്പതു വർഷം ഈ പ്രസ്സിൽ അച്ചടി നടത്തി.

“എന്നാൽ ഒരു ദിവസം പ്രസ്സിന്റെ സൂപ്പർവൈസർ അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തി, അപ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങളാണ്‌ അച്ചടിച്ചുകൊണ്ടിരുന്നത്‌. ഓപ്പറേറ്റർ പെട്ടെന്ന്‌ ഒരു ആരോഗ്യമാസിക അച്ചടിക്കുന്നതിനായി പ്രസ്സ്‌ ക്രമീകരിച്ചു. എന്നാൽ തിടുക്കത്തിൽ അതു ചെയ്‌തതിനാൽ അബദ്ധത്തിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ആറു പേജുകൾ അതിൽപ്പെട്ടു. ആ ആരോഗ്യമാസികയുടെ ഒരു കോപ്പി സൂപ്പർവൈസർ ഓഫീസിലേക്കു കൊണ്ടുപോയി. മാസിക വായിച്ചപ്പോൾ, അതിന്റെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങൾ കണ്ട്‌ സൂപ്പർവൈസർ അത്ഭുതപ്പെട്ടു. ഓപ്പറേറ്ററെ വിളിച്ച്‌ ഇതെങ്ങനെ സംഭവിച്ചുവെന്നതിനു വിശദീകരണം ആവശ്യപ്പെട്ടു. പിന്നീട്‌ ഈ കേസ്‌ കെജിബി-ക്കു വിട്ടു. നീണ്ട തടവുശിക്ഷ പേടിച്ച്‌ ഓപ്പറേറ്റർ തനിക്കറിയാവുന്നതെല്ലാം അവരോടു പറഞ്ഞു. കെജിബി എന്നെത്തേടിയെത്തി, യഹോവയുടെ സാക്ഷിയായി ഞാൻ മാത്രമേ മോസ്‌കോയിലുള്ളുവെന്ന്‌ അവർക്കു നന്നായി അറിയാമായിരുന്നു. അഞ്ചര വർഷത്തെ തടവുശിക്ഷയ്‌ക്ക്‌ എന്നെ വിധിച്ചു.” ഓപ്പറേറ്റർക്കു മൂന്നു വർഷവും.

“അർമഗെദോൻ വരുമാറാകട്ടെ!”

അനേകം സഹോദരീസഹോദരന്മാരും ദീർഘകാലം ജയിൽവാസമനുഭവിച്ചു. 15 വർഷം തടവിൽക്കഴിഞ്ഞ ഗ്രിഗറി ഗറ്റിലഫ്‌ ഓർക്കുന്നു: “ഞാൻ അവസാനം കിടന്ന ജയിലിനു പ്രിയങ്കരമായ ഒരു പേരാണുണ്ടായിരുന്നത്‌: വെള്ളരയന്നം. കൗക്കാസസിലെ പ്രകൃതിരമണീയമായ ഒരു സ്ഥലത്തായിരുന്നു അത്‌, തലയുയർത്തിനിൽക്കുന്ന അഞ്ചു മലകളിലൊന്നിന്റെ തുഞ്ചത്ത്‌. ആ മലനിരകൾ മടിയിലിരുത്തി താലോലിക്കുന്ന പിറ്റിഗോർസ്‌ക്‌ ടൂറിസ്റ്റു പട്ടണം താഴെ. ഒരു വർഷക്കാലം പലരുമായി സത്യം പങ്കുവെക്കാനുള്ള അവസരം ആ ജയിലിൽ എനിക്കു ലഭിച്ചു. എന്റെ ജയിലറ ഒന്നാന്തരമൊരു ‘പ്രവർത്തന പ്രദേശമായിരുന്നു.’ വേറൊരിടത്തും എനിക്കു പോകേണ്ടിവന്നില്ല. വാർഡന്മാർ പുതിയവരെ എന്റെ സെല്ലിൽ കൊണ്ടുവരുകയും ഏതാനും ദിവസങ്ങൾക്കുശേഷം അവരെ അവിടെനിന്നു മാറ്റുകയും ചെയ്‌തെങ്കിലും ഞാൻ എന്നും അവിടെത്തന്നെയായിരുന്നു. അപൂർവമായിമാത്രമേ എനിക്കു മാറ്റംകിട്ടിയിരുന്നുള്ളൂ. യഹോവയുടെ രാജ്യത്തെക്കുറിച്ചു സകലർക്കും ഒരു സമഗ്രസാക്ഷ്യം നൽകാൻ ഞാൻ ശ്രമിച്ചു. പലരും അർമഗെദോനെപ്പറ്റി കൂടുതലായി ചോദിച്ചു. വിശ്വാസത്തിന്റെ പേരിൽ ഇത്ര ദീർഘകാലം തടവിൽക്കഴിയാൻ ഞാൻ തയ്യാറായതിൽ ചില തടവുകാർ അത്ഭുതപ്പെട്ടുപോയി. ‘വിശ്വാസം തള്ളിക്കളഞ്ഞിട്ടു വീട്ടിൽപ്പൊയ്‌ക്കൂടേ?’ അവരും വാർഡന്മാരും ചിലപ്പോഴൊക്കെ ചോദിക്കും. അവരിലാരെങ്കിലും സത്യത്തോട്‌ ആത്മാർഥ താത്‌പര്യം കാട്ടുമ്പോൾ എനിക്കു സന്തോഷമായിരുന്നു. ഒരിക്കൽ, ജയിലറയുടെ ഭിത്തിയിൽ ആരോ ‘അർമഗെദോൻ വരുമാറാകട്ടെ!’ എന്നു കോറിയിട്ടിരിക്കുന്നതു ഞാൻ കണ്ടു. ജയിൽവാസം സന്തോഷകരമായ ഒരനുഭവമല്ലെങ്കിലും സത്യത്തെക്കുറിച്ചു സംസാരിക്കാനായതിൽ ഞാൻ സന്തുഷ്ടനായിരുന്നു.”

“ഇക്കൂട്ടത്തിൽ യോനാദാബുകൾ ആരെങ്കിലുമുണ്ടോ?”

തീക്ഷ്‌ണമായി ദൈവസേവനത്തിലേർപ്പെട്ട പല സഹോദരിമാരും തൊഴിൽപ്പാളയങ്ങളിലെത്തി. (സങ്കീ. 68:11) സഹോദരിമാർ അന്യോന്യവും സാക്ഷികളല്ലാത്ത തടവുകാരോടും സ്‌നേഹം പ്രകടമാക്കിയതിനെക്കുറിച്ച്‌ സിനിഡ കോസിരിവ പറയുന്നു: “എന്റെ സ്‌നാനത്തിനുശേഷം ഒരു വർഷം തികയുന്നതിനുമുമ്പ്‌ 1959-ൽ, എന്നോടൊപ്പം വേര മിഖായിലവ, ല്യൂഡ്‌മില യിഫ്‌സ്റ്റാഫ്യെവ എന്നിവരെ സൈബീരിയയിലുള്ള കിമിറോവോ തൊഴിൽപ്പാളയത്തിലാക്കി. അവിടെ മൊത്തം 550 തടവുകാരുണ്ടായിരുന്നു. ഞങ്ങളെത്തിയപ്പോൾ സ്‌ത്രീകളിൽ പലരും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.

“‘ഇക്കൂട്ടത്തിൽ യോനാദാബുകൾ ആരെങ്കിലുമുണ്ടോ?’ അവർ ചോദിച്ചു.

“അവർ നമ്മുടെ പ്രിയ സഹോദരിമാരാണെന്നു പെട്ടെന്നു ഞങ്ങൾക്കു മനസ്സിലായി. പിന്നെ താമസിച്ചില്ല. ഭക്ഷണവും ചോദ്യങ്ങളുമായി അവർ ഞങ്ങളെ പൊതിഞ്ഞു. കുടുംബത്തിൽപ്പോലും അനുഭവിച്ചിട്ടില്ലാത്ത സ്‌നേഹപരിലാളനം! ഞങ്ങൾ നവാഗതരായിരുന്നതിനാൽ എല്ലാക്കാര്യത്തിലും അവർ ഞങ്ങളുടെ സഹായത്തിനെത്തി. (മത്താ. 28:20) ആത്മീയ പോഷണത്തിനായുള്ള അവിടത്തെ ക്രമീകരണങ്ങൾ സുസംഘടിതമാണെന്ന്‌ പെട്ടെന്നുതന്നെ ഞങ്ങൾക്കു ബോധ്യമായി.

“സ്വന്തം കുടുംബാംഗങ്ങളെപ്പോലെയായിരുന്നു ഞങ്ങൾ. നെൽപ്പാടം കൊയ്യുന്ന വേനൽക്കാലത്തു നല്ല രസമായിരുന്നു. ഞങ്ങൾ ഓടിപ്പോകുമെന്നോ നിയമം ലംഘിക്കുമെന്നോ ഒന്നും അധികാരികൾ ഉത്‌കണ്‌ഠപ്പെട്ടിരുന്നില്ല. 20-ഓ 25-ഓ സഹോദരിമാർക്കായി ഒരു പട്ടാളക്കാരൻ കാവൽനിൽക്കുമായിരുന്നെങ്കിലും യഥാർഥത്തിൽ ഞങ്ങളാണ്‌ അദ്ദേഹത്തിനു കാവൽനിന്നിരുന്നത്‌! ആരെങ്കിലും വരുന്നതു കാണുമ്പോൾ വേഗം അദ്ദേഹത്തെ വിളിച്ചെഴുന്നേൽപ്പിക്കും, അല്ലെങ്കിൽ ജോലിസമയത്ത്‌ ഉറങ്ങിയതിന്റെ പേരിൽ ആളുടെ പണി പോയതുതന്നെ. കാവൽക്കാരൻ ഉറങ്ങിക്കിടക്കുമ്പോൾ, വിശ്രമവേളകളിൽ ഞങ്ങൾ ആത്മീയവിവരങ്ങൾ ചർച്ചചെയ്യും. അദ്ദേഹത്തിനും ഞങ്ങൾക്കും ഒരുപോലെ സഹായകമായിരുന്നു ഈ സംവിധാനം.

“1959 കഴിയാറായപ്പോൾ ചില സഹോദരിമാരെയും എന്നെയും കനത്ത സുരക്ഷാസംവിധാനങ്ങളുള്ള ഒരു ജയിലിലേക്കു മാറ്റി. ചില്ലില്ലാത്ത ജനലോടുകൂടിയ, തണുത്തുമരച്ച ഒരു സെല്ലിലായിരുന്നു ഞങ്ങളുടെ താമസം. രാത്രിയിൽ പലകയിൽ കിടന്നായിരുന്നു ഉറക്കം. പച്ചക്കറികൾ ഇനംതിരിക്കാനുള്ള പണി നൽകിയശേഷം അധികാരികൾ ഞങ്ങളുടെ പെരുമാറ്റം നിരീക്ഷിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാരെപ്പോലെ മോഷ്ടിക്കുന്ന സ്വഭാവക്കാരല്ല ഞങ്ങളെന്ന്‌ പെട്ടെന്നുതന്നെ ബോധ്യപ്പെട്ട അവർ കിടന്നുറങ്ങാൻ ഞങ്ങൾക്കു വൈക്കോൽ കൊണ്ടുവന്നുതരുകയും ജനലിനു ചില്ലു പിടിപ്പിക്കുകയും ചെയ്‌തു. ഒരു വർഷം അങ്ങനെ നീങ്ങി. തുടർന്ന്‌ എല്ലാ സഹോദരിമാരെയും ഇർക്കൂറ്റ്‌സ്‌ക്കിലുള്ള ഒരു സാധാരണ പാളയത്തിലേക്കു കൊണ്ടുപോയി.

“120-ഓളം സഹോദരിമാരുണ്ടായിരുന്നു അവിടെ. 15 മാസം അവിടെ ചെലവഴിച്ചു. ആദ്യ ശിശിരം അത്യന്തം തണുപ്പുള്ളതായിരുന്നു, എങ്ങും കനത്ത മഞ്ഞുവീഴ്‌ച. തടിമില്ലിലായിരുന്നു ഞങ്ങൾക്കു ജോലി. ശരിക്കും കഷ്ടപ്പെട്ടു. പ്രസിദ്ധീകരണങ്ങൾ കണ്ടെടുക്കാൻ സൂപ്പർവൈസർമാർ മിക്കപ്പോഴും ഞങ്ങളെ പരിശോധിച്ചിരുന്നു—നേരമ്പോക്കിന്‌ അവർക്കു മറ്റൊരു മാർഗവും ഇല്ലെന്നപോലെ! പക്ഷേ എന്തു പ്രയോജനം? പ്രസിദ്ധീകരണങ്ങളെല്ലാം അതിവിദഗ്‌ധമായി ഒളിപ്പിക്കാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞിരുന്നു. ഒരിക്കൽ ഞാനും വേരയും ഏതാനും കടലാസുകളും ദിനവാക്യവും നന്നായി പൊതിഞ്ഞ്‌ ജോലിസമയത്തു ധരിക്കാറുള്ള ജാക്കറ്റിനുള്ളിൽ വെച്ചു. ഞങ്ങൾക്കുപോലും അതു കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല! പക്ഷേ സൂപ്പർവൈസർ അതു കണ്ടുപിടിക്കുകയും ഞങ്ങളെ അഞ്ചുദിവസം ഏകാന്തതടവിലേക്കു മാറ്റുകയും ചെയ്‌തു. അവിടെ അതിശൈത്യമായിരുന്നു, താപനില പൂജ്യത്തിലും 40 ഡിഗ്രി താഴെ. ചൂടുപിടിപ്പിക്കാനുള്ള ക്രമീകരണമൊന്നുമില്ലാഞ്ഞ ആ സെല്ലിന്റെ ചുവരാകെ തണുത്തുറഞ്ഞു കിടന്നു.

“കഷ്ടിച്ച്‌ ഇരിക്കാൻമാത്രം വലുപ്പമുള്ള ചെറിയ കോൺക്രീറ്റ്‌ ഷെൽഫുകൾ അവിടെയുണ്ടായിരുന്നു. അസഹ്യമായ തണുപ്പുതോന്നുമ്പോൾ ഞങ്ങൾ കാലുകൾ ഭിത്തിക്കുനേരെ വെച്ച്‌ പരസ്‌പരം ചാരിയിരുന്ന്‌ ഉറങ്ങുമായിരുന്നു. ഉറക്കത്തിൽ തണുത്തു വിറങ്ങലിച്ചു മരിച്ചുപോകുമോയെന്നു പേടിച്ച്‌ ചാടിയെഴുന്നേറ്റിട്ടുണ്ട്‌. ഒരു ഗ്ലാസ്‌ ചൂടു വെള്ളവും 300 ഗ്രാം കറുത്ത ബ്രഡുമായിരുന്നു ഒരു ദിവസത്തെ ഭക്ഷണം. എന്നിട്ടും യഹോവ പകർന്നുനൽകിയ ‘അത്യന്തശക്തി’ മൂലം ഞങ്ങൾ സന്തോഷമുള്ളവരായിരുന്നു. (2 കൊരി. 4:7) സഹോദരിമാർ ദയയുള്ളവരായിരുന്നു. ബാരക്കുകളിലേക്കു മടങ്ങിച്ചെന്ന ഞങ്ങൾക്കായി അവർ ആവിപറക്കുന്ന ഭക്ഷണവും കുളിക്കാൻ ചൂടുവെള്ളവും ഒരുക്കിവെച്ചിരുന്നു.”

‘മറ്റുള്ളവരുമായി ഇണങ്ങിപ്പോകുന്നവൾ’

സിനിഡ തുടരുന്നു: “ആ പാളയത്തിൽ പ്രസംഗിക്കുക അൽപ്പം ബുദ്ധിമുട്ടായിരുന്നു. കാരണം അവിടെ ഏതാനും തടവുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉള്ളവർക്കെല്ലാം സാക്ഷികളെ അറിയുകയും ചെയ്യാം. 1 പത്രൊസ്‌ 3:1-ലെ തത്ത്വമാണ്‌ അവിടെ ബാധകമാക്കാൻ കഴിഞ്ഞത്‌. വാക്കുകളില്ലാതെയുള്ള പ്രസംഗം, അങ്ങനെയാണ്‌ ഞങ്ങൾ അതിനെ വിളിച്ചിരുന്നത്‌. ഞങ്ങൾ ആ ബാരക്കുകൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിച്ചു, പരസ്‌പരം ഉറ്റ സൗഹൃദം നിലനിറുത്തുകയും ചെയ്‌തിരുന്നു. (യോഹ. 13:34, 35) തന്നെയുമല്ല സാക്ഷികളല്ലാത്തവരോടും ഞങ്ങൾ നല്ല ബന്ധത്തിലായിരുന്നു. ദൈവവചനത്തിനു ചേർച്ചയിൽ മറ്റുള്ളവരോടു പെരുമാറാനും അവരുടെ ആവശ്യങ്ങളിൽ സഹായിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സാക്ഷികളല്ലാത്തവരെ ഞങ്ങൾ പലവിധങ്ങളിൽ സഹായിച്ചു. ഉദാഹരണത്തിന്‌, തന്റെ സഹതടവുകാർക്കു കണക്കുകൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഒരു സഹോദരി മനസ്സോടെ അവരെ സഹായിക്കുമായിരുന്നു. യഹോവയുടെ സാക്ഷികൾ മറ്റു വിശ്വാസത്തിലുള്ളവരിൽനിന്നു വ്യത്യസ്‌തരാണെന്ന്‌ അനേകരും തിരിച്ചറിഞ്ഞു.

“1962-ൽ ഇർക്കൂറ്റ്‌സ്‌ക്കിൽനിന്നും ഞങ്ങളെ മൊർഡ്‌വിനിയയിലുള്ള ഒരു പാളയത്തിലേക്കു മാറ്റി. അവിടെയും വ്യക്തി ശുചിത്വത്തിനു പ്രാധാന്യം കൽപ്പിച്ചിരുന്ന ഞങ്ങൾ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞങ്ങളുടെ കിടക്കകൾ വൃത്തിയായി വിരിച്ചിട്ടിരിക്കും. ഏതാണ്ട്‌ 50 തടവുകാർ ഞങ്ങളുടെ ബാരക്കുകളിൽ ഉണ്ടായിരുന്നു, നമ്മുടെ സഹോദരിമാരായിരുന്നു അധികവും. അവരായിരുന്നു അവിടമാകെ വൃത്തിയാക്കിയിരുന്നത്‌, മറ്റുള്ളവർക്ക്‌ അതിലൊന്നും താത്‌പര്യമുണ്ടായിരുന്നില്ല. സഹോദരിമാർ ബാരക്കുകളുടെ തറ കൂടെക്കൂടെ കഴുകുകയും മണൽകൊണ്ട്‌ ഉരച്ചു മിനുക്കുകയും ചെയ്‌തിരുന്നു. അതിനാവശ്യമായതൊക്കെ അധികാരികൾ നൽകുമായിരുന്നു. ഞങ്ങളോടൊപ്പം അവിടെയുണ്ടായിരുന്ന കന്യാസ്‌ത്രീകളും ബുദ്ധിജീവികളും ശുചീകരണത്തിൽ ചേരാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ബാരക്കുകളിലെ ശുചിത്വം ഞങ്ങളുടെ കയ്യിലായിരുന്നെന്നു പറയാം. ‘വഴക്കമുള്ളവളും മറ്റുള്ളവരുമായി ഇണങ്ങിപ്പോകുന്നവളും’ എന്ന്‌ മോചിതരാകുന്ന സഹോദരിമാരുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു.”

മറതീർത്ത നീളൻ പൂക്കൾ

സിനിഡ പറയുന്നു: “വലിയ പൂക്കൾ ഉണ്ടാകുന്ന ചെടികളുടെ വിത്തുകൾ അയച്ചുതരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ഒരിക്കൽ കുറെ സഹോദരിമാർ, അവരവരുടെ വീടുകളിലേക്കു കത്തുകളെഴുതി. എന്നിട്ട്‌, തങ്ങൾക്കു കുറച്ചു പൂച്ചെടികൾ നട്ടാൽ കൊള്ളാമെന്നുണ്ടെന്നും അതിനായി വളക്കൂറുള്ള കുറച്ചു കറുത്ത മണ്ണെത്തിക്കാമോ എന്നും ഞങ്ങൾ അധികാരികളോടു ചോദിച്ചു. അവർ സമ്മതംമൂളിയപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. ബാരക്കിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ഞങ്ങൾ പൂന്തോട്ടമുണ്ടാക്കി, പൂക്കൾ അതിരൊരുക്കിയ വഴിത്താരകളും. താമസിയാതെ നീളൻ തണ്ടുകളുള്ള റോസാപ്പൂക്കൾ കൂട്ടത്തോടെ വിരിയാൻ തുടങ്ങി. സ്വീറ്റ്‌ വില്യംസ്‌ അടക്കമുള്ള പൂക്കൾ മനോഹരവും അതിലും പ്രധാനമായി നീളമുള്ളതുമായിരുന്നു. മധ്യഭാഗത്തായുള്ള പൂന്തോട്ടത്തിൽ വലിയ ഡാലിയാ പൂക്കളും പല നിറങ്ങളിലുള്ള നീളൻ ഡെയ്‌സി പുഷ്‌പങ്ങളും കൂട്ടമായി വിരിഞ്ഞുനിന്നു. ഞങ്ങൾ അവയ്‌ക്കിടയിലൂടെ നടക്കും, പൂക്കൾക്കു പിന്നിലിരുന്ന്‌ ബൈബിൾ പഠിക്കും, റോസാച്ചെടികൾക്കിടയിൽ പ്രസിദ്ധീകരണങ്ങൾ ഒളിപ്പിച്ചുവെക്കും.

“നടക്കുന്നതിനിടയിൽ യോഗങ്ങളും നടത്തിയിരുന്നു. ഞങ്ങൾ അഞ്ചുപേർ വീതമുള്ള കൂട്ടങ്ങളായി തിരിയും. സഹോദരിമാർ ഓരോരുത്തരും ഒരു പ്രസിദ്ധീകരണത്തിന്റെ അഞ്ചു ഖണ്ഡിക വീതം മനപ്പാഠമാക്കിവരും. പ്രാരംഭ പ്രാർഥനയ്‌ക്കു ശേഷം, മനപ്പാഠമാക്കിയിരിക്കുന്ന ഖണ്ഡികകൾ ഓരോരുത്തരായി ഉരുവിടും, അതു ചർച്ചചെയ്യുകയും ചെയ്യും. സമാപന പ്രാർഥനയ്‌ക്കുശേഷം ഞങ്ങൾ നടപ്പു തുടരും. ചെറുപുസ്‌തകത്തിന്റെ രൂപത്തിലായിരുന്നു വീക്ഷാഗോപുരം മാസിക. [161-ാം പേജിലെ ചിത്രം കാണുക.] ദിവസവും ഞങ്ങൾ എന്തെങ്കിലുമൊക്കെ പഠിച്ചിരിക്കും. വിശേഷിച്ച്‌ ദിനവാക്യവും ആഴ്‌ചയിൽ മൂന്നു ദിവസം നടക്കുന്ന യോഗത്തിനായി മനപ്പാഠമാക്കേണ്ട ഖണ്ഡികകളും. അതു മാത്രമല്ല, ബൈബിൾ ഹൃദിസ്ഥമാക്കാനും പരസ്‌പരം ബലപ്പെടുത്തുന്നതിനായി അവ ഉരുവിടാനും ഞങ്ങൾ ശ്രമിച്ചിരുന്നു. അതുകൊണ്ട്‌ അധികാരികൾ അന്വേഷണം നടത്തി സാഹിത്യം പിടിച്ചെടുക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ആകുലരായിരുന്നില്ല.

“പാളയത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണു നടക്കുന്നതെന്നറിയാൻ അധികാരികൾ മറ്റു തടവുകാരിലൂടെ ശ്രമംനടത്തിയിട്ടുണ്ട്‌. സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവും പ്രശസ്‌ത കവിയും എഴുത്തുകാരനുമായ ബോറിസ്‌ പസ്റ്റർനാക്കിന്റെ സഹകാരിയായ ഓൾഗ ഇവിൻസ്‌കയ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരു എഴുത്തുകാരിയായിരുന്ന അവർക്കു ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു, സാക്ഷികൾക്കിടയിലെ സംഘാടനം കണ്ട്‌ അവർ അത്ഭുതംകൂറി. യഹോവ നൽകിയ ജ്ഞാനം നിമിത്തം ഞങ്ങൾക്ക്‌ ആത്മീയ ഭക്ഷണം മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്നു.”—യാക്കോ. 3:17.

“മതി, ഒന്നു നിറുത്തുന്നുണ്ടോ?”

സിനിഡ തുടരുന്നു: “സാഹിത്യം പല മാർഗങ്ങളിലാണ്‌ ഞങ്ങളുടെ കൈകളിലെത്തിയത്‌. ‘ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്ന തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ യഹോവതന്നെയാണ്‌ അതിനു മേൽനോട്ടംവഹിച്ചതെന്നു വ്യക്തമായിരുന്നു. (എബ്രാ. 13:5) ചില സന്ദർഭങ്ങളിൽ അവൻ കാവൽക്കാരെ അന്ധരാക്കിയെന്നുതന്നെ പറയാം. ഒരിക്കൽ ജോലി കഴിഞ്ഞു മടങ്ങിവരുകയായിരുന്നു ഞങ്ങൾ ഒരു കൂട്ടം തടവുകാർ. പതിവുപോലെ ഗേറ്റിനകത്തേക്കു കടത്തിവിടുന്നതിനുള്ള പരിശോധന നടക്കുന്നു. അതിനായി വസ്‌ത്രങ്ങൾ മുഴുവനും അഴിച്ചു മാറ്റണം. ഏറ്റവും പുറകിലാണു ഞാൻ, രണ്ടു ട്രൗസറിനുള്ളിലായി ഏറ്റവും പുതിയ സാഹിത്യം ഒളിപ്പിച്ചിരിക്കുന്നു.—മത്താ. 24:45-47.

“തണുപ്പായതിനാൽ ഉള്ളിയുടെ അടുക്കുകൾ പോലെ ഒന്നിനുമേൽ ഒന്നായി പല വസ്‌ത്രങ്ങൾ അന്നു ഞാൻ ധരിച്ചിരുന്നു. ആദ്യം കാവൽക്കാരി എന്റെ കോട്ടു പരിശോധിച്ചു, പിന്നെ അതിനടിയിലിട്ടിരുന്ന കയ്യില്ലാത്ത, കട്ടിയുള്ള ജാക്കറ്റും. അവർ മടുത്ത്‌ ഇട്ടിട്ടുപോകട്ടെ എന്നു കരുതി തിരച്ചിൽ എങ്ങനെയെങ്കിലും നീട്ടിക്കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ സാവധാനം കമ്പിളിയുടുപ്പുകൾ ഒന്നൊന്നായി അഴിച്ചുനീക്കി. അവർ അവ പരിശോധിക്കുന്നതിനിടയിൽ കുറെ സ്‌കാർഫും ഒരു ഉടുപ്പും പിന്നെ ഒന്നിനു പുറകെ ഒന്നായി രണ്ടു ഷർട്ടുകളും ഞാൻ ഊരിക്കൊടുത്തു. അവശേഷിക്കുന്നത്‌ രണ്ടു ട്രൗസറും ബൂട്‌സും മാത്രം. തുടർന്ന്‌ ‘സ്ലോമോഷൻ’ സീനുകളിലെന്നപോലെ ആദ്യം ഒരു ബൂട്ട്‌സും പിന്നീട്‌ രണ്ടാമത്തേതും അഴിച്ചു. രണ്ടു ട്രൗസറുകളിലൊന്ന്‌ അഴിക്കാനായി എന്റെ അടുത്ത ശ്രമം. ‘ഇനി എന്തു ചെയ്യും? അടുത്തതും കൂടെ ഊരാൻ പറഞ്ഞാൽ! ഓടിച്ചെന്ന്‌ എങ്ങനെയും സാഹിത്യം സഹോദരിമാരെ ഏൽപ്പിക്കണം’ ഞാൻ മനസ്സിൽക്കരുതി. ആദ്യത്തേത്‌ അഴിച്ചതും കാവൽക്കാരി അലറി: ‘മതി, ഒന്നു നിറുത്തുന്നുണ്ടോ? കടന്നുപോകൂ എന്റെ മുന്നിൽനിന്ന്‌!’ പെട്ടെന്ന്‌ വസ്‌ത്രങ്ങളെല്ലാം ധരിച്ച്‌ ഞാൻ പാളയത്തിലേക്കോടി.

“ഞങ്ങൾക്ക്‌ എവിടെ നിന്നാണു സാഹിത്യം കിട്ടിയിരുന്നതെന്നോ? മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു സ്ഥലത്ത്‌ സഹോദരന്മാർ അവ എത്തിക്കും, ഞങ്ങൾ ഓരോരുത്തരും മാറിമാറി അതു പാളയത്തിലെത്തിക്കും. അവിടെ എത്തിക്കഴിഞ്ഞാൽ സുരക്ഷിതമായ ഒരു സ്ഥലത്ത്‌ ഒളിപ്പിക്കും. ആ സ്ഥലവും ഇടയ്‌ക്കൊക്കെ മാറ്റിക്കൊണ്ടിരിക്കും. പ്രസിദ്ധീകരണങ്ങൾ കിട്ടുന്ന മുറയ്‌ക്ക്‌ അവയുടെ കയ്യെഴുത്തു പ്രതികൾ ഉണ്ടാക്കിയും ഒളിപ്പിച്ചുവെക്കുമായിരുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന വഴിവിളക്കിന്റെ പ്രകാശത്തിൽ പുതപ്പിനുള്ളിൽ കിടന്നുകൊണ്ടാണ്‌ ഞങ്ങൾ പകർപ്പെഴുത്തു നടത്തിയിരുന്നത്‌. ഒരു നിമിഷംപോലും പാഴാക്കിയിരുന്നില്ല. ഭക്ഷണത്തിനായി ഒത്തുചേരുമ്പോഴും തിരുവെഴുത്ത്‌ എഴുതിയ തുണ്ടുകടലാസ്‌ ഓരോരുത്തരുടെയും കയ്യിലുണ്ടാകും.”

“നിന്റെ ആഗ്രഹം സഫലമായിരിക്കുന്നു”

1949-1951 കാലഘട്ടത്തിൽ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട യഹോവയുടെ സാക്ഷികളെയെല്ലാം മോചിപ്പിച്ചിരിക്കുന്നതായി 1965-ൽ സോവിയറ്റ്‌ ഗവൺമെന്റ്‌ അപ്രതീക്ഷിതമായി ഒരു ഉത്തരവിറക്കി. എന്നാൽ സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങാൻ മിക്ക സഹോദരങ്ങളെയും അനുവദിച്ചില്ല. സൈബീരിയയിൽ തുടരാൻ താത്‌പര്യപ്പെടാഞ്ഞവർ കൂടുതൽ ശുശ്രൂഷകരെ ആവശ്യമുള്ള സ്ഥലങ്ങളിലേക്കു പോയി.

മഗ്‌ദലീന ബെലോഷിറ്റ്‌സ്‌കായ പറയുന്നു: “നാടുകടത്തപ്പെട്ട ഞങ്ങൾ 15 വർഷത്തോളം സൈബീരിയയിൽ പ്രവാസികളായി കഴിഞ്ഞു. ശീതകാലത്ത്‌ താപനില പൂജ്യത്തിലും 60 ഡിഗ്രി സെൽഷ്യസ്‌ താഴെയായിരുന്നെങ്കിൽ വേനൽക്കാലത്ത്‌, കണ്ണിൽപ്പോലും കുത്തുന്ന നായീച്ചകളുടെയും കൊതുകിന്റെയും വിളയാട്ടമായിരുന്നു. യഹോവയുടെ സഹായത്താൽ എല്ലാം ഞങ്ങൾ അതിജീവിച്ചു. കുളിരാർന്ന ആ സൈബീരിയൻ പ്രദേശത്ത്‌ സത്യത്തിന്റെ വിത്തു പാകാനായത്‌ മഹത്തായ ഒരനുഭവമായിരുന്നു! ആ 15 വർഷക്കാലം, ഓരോ മാസവും സൂപ്പർവൈസറുടെ ഓഫീസിൽച്ചെന്ന്‌ അവിടംവിട്ട്‌ ഓടിപ്പോകില്ലെന്ന പ്രസ്‌താവനയിൽ ഒപ്പിട്ടുകൊടുക്കണമായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം രാത്രിയിൽ ഞങ്ങളുടെ വീട്ടിൽവന്ന്‌ ബൈബിളിനെക്കുറിച്ചും അതിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കാൻ എങ്ങനെ കഴിയുമെന്നതിനെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ കൂടുതൽ ദയയോടെയാണ്‌ അദ്ദേഹം ഞങ്ങളോട്‌ ഇടപെട്ടിരുന്നത്‌. പീഡനം നേരിടേണ്ടിവരുമെന്ന്‌ അറിഞ്ഞിട്ടും ഇങ്ങനെയൊരു ജീവിതം സ്വീകരിക്കാൻ തയ്യാറായത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹം ചോദിക്കുമായിരുന്നു. അവിടെനിന്ന്‌ എന്നെങ്കിലും ഒരു മോചനമുണ്ടാകുമോ എന്ന്‌ ഒരിക്കൽ ഞങ്ങൾ ആരാഞ്ഞു. ഉള്ളംകൈ കാട്ടിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു: ‘ഇവിടെ രോമം വളരുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’

“‘ഇല്ല,’ ഞാൻ പറഞ്ഞു.

“‘നിങ്ങളുടെ കാര്യവും അതുപോലെയാണ്‌.’ എന്തോ ആലോചിച്ചശേഷം അദ്ദേഹം തുടർന്നു: ‘അല്ലെങ്കിൽപ്പിന്നെ നിങ്ങളുടെ ദൈവം ഇടപെട്ട്‌ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കണം.’

“1965-ലെ വേനൽക്കാലം. ഒരു കത്തു പോസ്റ്റുചെയ്യാൻ ഞാൻ റെയിൽവേ സ്റ്റേഷനിൽ ചെന്നു. ദൂരെനിന്നുതന്നെ എന്നെക്കണ്ട സൂപ്പർവൈസർ വിളിച്ചു ചോദിച്ചു: ‘ആരുമില്ലാത്ത നേരത്തു കടന്നുകളയാനാണോ പ്ലാൻ?’

“‘ഞാൻ ഓടിപ്പോകുകയൊന്നുമല്ല, ഒരു കത്തു പോസ്റ്റുചെയ്യാൻ വന്നതാണ്‌.’ ഉടനെ അടുത്തുവന്ന്‌ അദ്ദേഹം പറഞ്ഞു: ‘നിന്റെ ആഗ്രഹം സഫലമായിരിക്കുന്നു. ഇന്നു നിങ്ങൾ സ്വതന്ത്രരാകും.’ തുടർന്ന്‌ അദ്ദേഹം അർഥഗർഭമായി എന്നെയൊന്നു നോക്കി, ‘ദൈവമാണു നിങ്ങളെ മോചിപ്പിച്ചത്‌’ എന്നു പറയുംപോലെ. എനിക്കു വിശ്വസിക്കാനായില്ല!

“സോവിയറ്റ്‌ യൂണിയനിൽ എവിടേക്കും ഞങ്ങൾക്കു പോകാമായിരുന്നു, ജനിച്ചുവളർന്ന സ്ഥലമൊഴികെ. ‘ചിതറിപ്പോയി എങ്ങും പ്രസംഗിക്കുക. ഇന്ന്‌ ഇതാണാവശ്യം, വൈകിക്കൂടാ’ എന്ന്‌ യഹോവ നിർദേശിക്കുന്നതുപോലെയാണ്‌ ഞങ്ങൾക്കു തോന്നിയത്‌. വീട്ടിലേക്കു മടങ്ങാൻ അനുവാദം ലഭിച്ചിരുന്നെങ്കിൽ ഞങ്ങളിൽ പലരും അങ്ങനെ ചെയ്യുമായിരുന്നു. അതിനു കഴിയാതെ വന്നതിനാൽ എല്ലാവരും പുതിയ സ്ഥലങ്ങളിൽ താമസമാക്കി. ഞങ്ങളുടെ കുടുംബം കൗക്കാസസിൽ താമസമാക്കാൻ തീരുമാനിച്ചു.”

അങ്ങനെ സോവിയറ്റ്‌ യൂണിയന്റെ എല്ലാ ഭാഗങ്ങളിലേക്കുമായി ആയിരക്കണക്കിനു സാക്ഷികൾ ചിതറിപ്പോയി. ആ വർഷം നടന്ന ഒരു ഉന്നതതല യോഗത്തിൽ ഒരു ഉദ്യോഗസ്ഥൻ ആശ്ചര്യത്തോടെ ചോദിച്ചു: “നമ്മുടെ ചുണക്കുട്ടന്മാർ പണികഴിപ്പിച്ച ഈ പുതിയ നഗരത്തിൽ യഹോവാസാക്ഷികൾ എത്തിയത്‌ എങ്ങനെയെന്ന്‌ ആർക്കെങ്കിലും അറിയാമോ? ഒരു പ്രശ്‌നവുമില്ലാത്ത പ്രശാന്തമായ നഗരമായിരുന്നു! എത്ര പെട്ടെന്നാണ്‌ ഇക്കൂട്ടർ ഇവിടെ പൊട്ടിമുളച്ചത്‌!” യഹോവയുടെ സാക്ഷികളെക്കൊണ്ട്‌ എന്തുചെയ്യണമെന്ന്‌ അധികാരികൾക്ക്‌ ഒരു രൂപവുമില്ലായിരുന്നു. “യഹോവയുടെ പരിജ്ഞാനംകൊണ്ടു” ഭൂമി നിറയുമെന്ന ദിവ്യവാഗ്‌ദാനത്തിന്റെ നിവൃത്തിക്കു തടയിടാൻ ഒരുത്തർക്കുമാവില്ല.—യെശ. 11:9.

“നിങ്ങളുടെ പക്കൽ ‘തീർഥജലം’ ഉണ്ടെന്നു കേട്ടല്ലോ”

പ്രസംഗപ്രവർത്തനം നിമിത്തം സാക്ഷികളെ തൊഴിൽപ്പാളയങ്ങളിലാക്കി. അനേകവർഷം അത്തരം പാളയങ്ങളിൽ കഴിഞ്ഞ നിക്കൊലൈ കാലിബാബ അനുസ്‌മരിക്കുന്നു: “ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിലെ വീക്കറെവ്‌ക ഗ്രാമത്തിലുള്ള തൊഴിൽപ്പാളയത്തിലേക്ക്‌ ഞങ്ങളെ നാലുപേരെ അയച്ചു. അവിടെ 70-ഓളം സഹോദരങ്ങളുണ്ടായിരുന്നു. കുടിവെള്ളം ലഭ്യമായിരുന്നില്ല, ആകെയുള്ള പൈപ്പ്‌ മലിനജല നിർഗമന സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നതിനാൽ ആ വെള്ളം സുരക്ഷിതമല്ലായിരുന്നു. ഭക്ഷണവും ഭക്ഷ്യയോഗ്യമായിരുന്നില്ല, എന്നാൽ യഹോവ ഞങ്ങളെ പിന്തുണച്ചു. സാക്ഷികൾക്കല്ലാതെ മറ്റാർക്കും ജോലിചെയ്യാൻ മനസ്സില്ലായിരുന്നു. ഞങ്ങൾ നന്നായി ജോലിചെയ്യുന്നവരാണെന്ന്‌ പെട്ടെന്നുതന്നെ അധികാരികൾ കണ്ടെത്തി. അവർ ഞങ്ങളുടെ ജോലി മറ്റു പാളയങ്ങളിലേക്കു മാറ്റി. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ഞങ്ങൾ ബക്കറ്റുകളിൽ കുടിവെള്ളം കൊണ്ടുവരുമായിരുന്നു. അപ്പോൾ തടവുകാരിൽ പലരും ഞങ്ങളെ സമീപിച്ച്‌ ‘നിങ്ങളുടെ പക്കൽ “തീർഥജലം” ഉണ്ടെന്നു കേട്ടല്ലോ. അതിൽ അര ഗ്ലാസെങ്കിലും ഞങ്ങൾക്കു തരൂ,’ എന്നു പറയും. ഒരു മടിയും കൂടാതെ ഞങ്ങൾ അവർക്കും കൊടുത്തു.

“തടവുകാരിൽ നല്ല മനുഷ്യരും ഉണ്ടായിരുന്നു. അവരിൽ ചിലർ മുമ്പു കള്ളന്മാരും അക്രമികളുമൊക്കെ ആയിരുന്നു. സത്യം പഠിച്ച്‌ അവർ സാക്ഷികളായി. മറ്റു ചിലരാകട്ടെ ഞങ്ങളെ പരസ്യമായി എതിർത്തു. അവർക്കു സത്യത്തോട്‌ ഒട്ടും താത്‌പര്യമില്ലെന്നുതന്നെ ഞങ്ങൾ കരുതി. എന്നാൽ ഒരിക്കൽ ഒരു പ്രസംഗകൻ പാളയത്തിലെത്തി യഹോവയുടെ സാക്ഷികൾക്കെതിരായി സംസാരിച്ചപ്പോൾ, അതെല്ലാം പച്ചക്കള്ളമാണെന്നു പറഞ്ഞുകൊണ്ട്‌ അവർ ഞങ്ങൾക്കായി വാദിച്ചു.”

“ഞങ്ങൾ . . . നിങ്ങളുടെ അടുക്കൽ വരാം”

ജ്ഞാനത്തിനായി യഹോവയോട്‌ അപേക്ഷിച്ചുകൊണ്ട്‌, രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി തങ്ങളുടെ സാഹചര്യം എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലായിരുന്നു സഹോദരങ്ങൾ എപ്പോഴും. നിക്കൊലൈ തുടരുന്നു: “മോസ്‌കോയിൽനിന്നു ദൂരെയല്ലാത്ത മോർഡ്‌വിനിയയിലേക്കു ഞങ്ങളെ ഉടൻ മാറ്റുമെന്നു വിവരം ലഭിച്ചു. എന്നാൽ അവിടേക്കു പോകുന്നതിനു മുമ്പായി രസകരമായ ഒരു സംഭവമുണ്ടായി. വർഷങ്ങളോളം യഹോവയുടെ സാക്ഷികൾക്കു കാവൽനിന്ന ചില ഓഫീസർമാരും വാർഡന്മാരും ഞങ്ങളുടെ അടുത്തുവന്ന്‌ പറഞ്ഞു: ‘നിങ്ങളുടെ പാട്ടുകൾ ഒരിക്കൽക്കൂടി കേൾക്കാനും നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു കൂടുതൽ അറിയാനും ഞങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌. ഞങ്ങൾ 10-ഓ 20-ഓ പേർ വീതം നിങ്ങളുടെ അടുക്കൽ വരാം, ചിലപ്പോൾ സംഖ്യ അതിലും കൂടിയെന്നു വരും.’

“ഇരുകൂട്ടരുടെയും സുരക്ഷയെപ്രതി, കൂടിവരേണ്ട സ്ഥലത്ത്‌ കാവൽക്കാരെ ഏർപ്പെടുത്താമെന്ന്‌ അവർ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അനുഭവജ്ഞാനമുള്ളതിനാൽ ഞങ്ങളും കാവൽക്കാരെ നിറുത്താമെന്ന്‌ ഏറ്റു. ഓഫീസ്‌ കെട്ടിടത്തിനും യോഗസ്ഥലത്തിനും ഇടയിൽ പല സ്ഥാനങ്ങളിലായി നിലയുറപ്പിച്ചുകൊണ്ട്‌ അവരുടെ പട്ടാളക്കാർ നമ്മുടെ കാവൽക്കാരെപ്പോലെതന്നെ പ്രവർത്തിച്ചു. ഒരു കൂട്ടം സാക്ഷികൾ ഒരു സംഘം ഓഫീസർമാർക്കും വാർഡന്മാർക്കും മുമ്പാകെ ഗീതങ്ങൾ ആലപിക്കുന്നു, അതിനുശേഷം ഒരു സഹോദരൻ ഹ്രസ്വമായ ബൈബിൾ പ്രസംഗം നടത്തുന്നു! ആ രംഗം ഭാവനയിൽ കാണാൻ നിങ്ങൾക്കാകുന്നുണ്ടോ? രാജ്യഹാളിലാണു ഞങ്ങളെന്നു തോന്നിപ്പോയി! ആ വിധത്തിൽ താത്‌പര്യക്കാരുമൊത്ത്‌ ഞങ്ങൾ പല യോഗങ്ങൾ നടത്തി. ഞങ്ങൾക്കായും ആത്മാർഥഹൃദയരായ ആ മനുഷ്യർക്കായുമുള്ള യഹോവയുടെ കരുതൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞു.

“ഇവിടെനിന്ന്‌ മോർഡ്‌വിനിയയിലെ പാളയത്തിലേക്ക്‌ ഞങ്ങൾ ധാരാളം മാസികകൾ കൊണ്ടുപോയി. അവിടെ നിരവധി സാക്ഷികളുണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങൾ വെക്കാൻ കഴിയുന്ന രണ്ടു തട്ടുകളുള്ള ഒരു സ്യൂട്ട്‌കേസ്‌ സഹോദരന്മാർ എനിക്കു തന്നു. വാർഡന്മാർക്കു സംശയം തോന്നാതിരിക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്‌തിരുന്നു. മോർഡ്‌വിനിയയിലെ പാളയത്തിൽവെച്ച്‌ ഞങ്ങളെ അടിമുടി പരിശോധിച്ചു. എന്റെ സ്യൂട്ട്‌കേസ്‌ പൊക്കിനോക്കിയ ഒരു വാർഡൻ അതിശയത്തോടെ ഇങ്ങനെ പറഞ്ഞു: ‘എന്തൊരു കനം, വല്ല നിധിയോ മറ്റോ ആണോ?’ അപ്രതീക്ഷിതമായി അദ്ദേഹം എന്റെ സ്യൂട്ട്‌കേസും മറ്റു സാധനങ്ങളും ഒരു വശത്തേക്കു നീക്കിവെച്ചിട്ട്‌ മറ്റുള്ളവരുടെ സാധനങ്ങൾ പരിശോധിക്കാൻ തുടങ്ങി. അതു കഴിഞ്ഞപ്പോൾ ‘തന്റെ സാധനങ്ങൾ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളൂ’ എന്ന്‌ മറ്റൊരു വാർഡൻ പറഞ്ഞു. അങ്ങനെ വിലയേറിയ ആത്മീയ ആഹാരവുമായി എനിക്കു പാളയത്തിനുള്ളിൽ കടക്കാനായി.

“അതു മാത്രമല്ല, പകർത്തിയെഴുതിയ ലഘുലേഖകൾ ഒന്നിലധികം പ്രാവശ്യം ഞാൻ ബൂട്‌സിനുള്ളിൽവെച്ചു കൊണ്ടുപോയിട്ടുണ്ട്‌. പാദങ്ങൾക്കു നല്ല വലുപ്പമുള്ളതിനാൽ ബൂട്‌സിനുള്ളിൽ എനിക്കു കുറെയേറെ കടലാസുകൾ വെക്കാൻ കഴിഞ്ഞിരുന്നു. ബൂട്‌സിന്റെ അകത്തെ സോളിനടിയിലായാണ്‌ ഞാൻ അവ പൊതിഞ്ഞുവെച്ചിരുന്നത്‌, എന്നിട്ട്‌ ബൂട്‌സിൽ നന്നായി ഗ്രീസും പുരട്ടും. അതിനാണെങ്കിൽ വഴുവഴുപ്പും വല്ലാത്ത നാറ്റവുമായിരുന്നു. അതിനാൽ വാർഡന്മാർ എന്നിൽനിന്ന്‌ എപ്പോഴും ഒരടി അകലം സൂക്ഷിച്ചിരുന്നു.”

ഞങ്ങളെ നോക്കാൻ കാവൽക്കാരും കാവൽക്കാരെ നോക്കാൻ ഞാനും

നിക്കൊലൈ തുടരുന്നു: “മോർഡ്‌വിനിയയിലെ പാളയത്തിൽ പ്രസിദ്ധീകരണങ്ങളുടെ പകർപ്പെടുപ്പിനു മേൽനോട്ടം വഹിക്കാൻ സഹോദരങ്ങൾ എന്നെയാണു നിയമിച്ചത്‌. കാവൽക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു എന്റെ ഉത്തരവാദിത്വങ്ങളിൽ ഒന്ന്‌. അങ്ങനെയാകുമ്പോൾ പകർപ്പെഴുതുന്ന സഹോദരങ്ങൾക്ക്‌ അവ ഒളിപ്പിക്കാൻ ആവശ്യത്തിനു സമയം കിട്ടുമായിരുന്നു. ഞങ്ങളെ നോക്കാൻ കാവൽക്കാരും കാവൽക്കാരെ നോക്കാൻ ഞാനും. ഞങ്ങളെ കയ്യോടെ പിടികൂടാൻ കച്ചകെട്ടിയിറങ്ങിയിരുന്ന ചില കാവൽക്കാരുണ്ട്‌. ഓർക്കാപ്പുറത്തെന്നപോലെ കൂടെക്കൂടെ അവർ ബാരക്കിലേക്കു വരും. അവരെ നിരീക്ഷിക്കുന്ന പണി വല്ലാത്ത പാടുതന്നെയായിരുന്നു. മറ്റുള്ള കാവൽക്കാർ ദിവസം ഒരു തവണ മാത്രമേ അവിടേക്കു വന്നിരുന്നുള്ളൂ. അതത്ര കുഴപ്പമുള്ള കാര്യമായിരുന്നില്ല.

പകർപ്പെഴുത്തിന്‌ ഉപയോഗിച്ചിരുന്ന സാഹിത്യം സുരക്ഷിതമായ ഇടങ്ങളിൽ ഒളിപ്പിച്ചിരുന്നു. പലതും സ്റ്റൗവിനുള്ളിലാണ്‌ ഒളിപ്പിച്ചിരുന്നത്‌, അഡ്‌മിനിസ്‌ട്രേറ്ററുടെ ഓഫീസിലുള്ള സ്റ്റൗവിൽപ്പോലും! മുറി ചൂടുപിടിപ്പിക്കുന്നതിനുള്ള ഈ സ്റ്റൗ വൃത്തിയാക്കിയ സഹോദരങ്ങൾ അതിൽ ഒരു പ്രത്യേക അറ നിർമിച്ചിരുന്നു. അമൂല്യമായ നമ്മുടെ വീക്ഷാഗോപുരം മാസികകൾ ഞങ്ങൾ അതിൽ സൂക്ഷിച്ചു. കാവൽക്കാർ എത്ര കാര്യമായി തിരച്ചിൽ നടത്തിയാലും അതു കണ്ടെത്താനാകുമായിരുന്നില്ല, അവ അഡ്‌മിനിസ്‌ട്രേറ്ററുടെ മുറിയിൽ സുരക്ഷിതമായിരുന്നു.”

സാഹിത്യം ഒളിപ്പിക്കുന്നതിൽ സഹോദരങ്ങൾ സമർഥരായിത്തീർന്നു. ജനാലപ്പടിയായിരുന്നു ഏറ്റവും പറ്റിയ സ്ഥലം. ടൂത്ത്‌പേസ്റ്റിന്റെ ട്യൂബിനുള്ളിൽപ്പോലും സാഹിത്യം ഒളിപ്പിക്കാൻ സഹോദരങ്ങൾ പഠിച്ചു. അസ്സൽ കോപ്പികൾ എവിടെയാണു വെക്കുന്നതെന്ന്‌ ഒന്നോ രണ്ടോ സഹോദരങ്ങൾക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ആവശ്യമനുസരിച്ച്‌ അവരിലൊരാൾ അതെടുത്ത്‌ പകർപ്പുണ്ടാക്കിയിട്ട്‌ തിരികെ വെക്കും. അതുകൊണ്ട്‌ അസ്സൽ മാസികകൾ എപ്പോഴും സുരക്ഷിതമായിരുന്നു. 15 ദിവസം ഏകാന്തതടവു ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും പകർപ്പെടുക്കുക എന്നത്‌ ഒരു പദവിയായിട്ടാണ്‌ സഹോദരങ്ങളിൽ അധികവും കണ്ടിരുന്നത്‌. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ അനുസ്‌മരിക്കുന്നു: “പത്തു വർഷത്തെ ജയിൽജീവിതത്തിൽ മൂന്നു വർഷത്തോളം ഞാൻ ഏകാന്തതടവ്‌ അനുഭവിച്ചിട്ടുണ്ട്‌.”

എട്ടുകാലിവലപോലുള്ള വീക്ഷാഗോപുരങ്ങൾ

സാക്ഷികളുടെ സാഹിത്യം പിടിച്ചെടുക്കാൻ അധികാരികൾ ഒരു പ്രത്യേക സംവിധാനം വികസിപ്പിച്ചിരിക്കുന്നതായി സഹോദരങ്ങൾക്കു തോന്നി. ചില ഉദ്ദ്യോഗസ്ഥന്മാർ ഇക്കാര്യത്തിൽ സമർഥരായിരുന്നു. ഐവാൻ ക്ലിംകോ പറയുന്നു: “മോർഡ്‌വിനിയയിലെ 19-ാം നമ്പർ പാളയത്തിൽ ഒരിക്കൽ നായ്‌ക്കളുമായെത്തിയ പട്ടാളക്കാർ സഹോദരങ്ങളെയെല്ലാം അവിടെനിന്നു മാറ്റിക്കൊണ്ടുപോയി സൂക്ഷ്‌മ പരിശോധന നടത്തി. സാക്ഷികളിൽ ഓരോരുത്തരുടെയും വസ്‌ത്രമെല്ലാം, കാലിലിട്ടിരുന്ന പരുപരുത്ത തുണിവരെ, അഴിച്ച്‌ പരിശോധിച്ചു. എന്നാൽ പകർത്തിയെഴുതിയ ചില കടലാസുകൾ ബൂട്ട്‌സിന്റെ സോളിനുള്ളിൽ ഒട്ടിച്ചുവെച്ചിരുന്നത്‌ അവരുടെ കണ്ണിൽപ്പെട്ടില്ല. കൈവിരലുകൾക്കിടയിൽ ഒളിപ്പിക്കാൻ പാകത്തിന്‌ തീരെച്ചെറിയ പുസ്‌തകങ്ങളും അവർ ഉണ്ടാക്കിയിരുന്നു. എല്ലാവരും കൈകളുയർത്താൻ ആവശ്യപ്പെട്ടപ്പോൾ ആ ചെറുപുസ്‌തകങ്ങൾ വിരലുകൾക്കിടയിൽ സുരക്ഷിതമായിരുന്നു.”

ആത്മീയാഹാരം സൂക്ഷിക്കാൻ വേറെയും മാർഗങ്ങളുണ്ടായിരുന്നു. അലിക്‌സെ നെപ്പോച്ചാട്ടോ പറയുന്നു: “എട്ടുകാലിവലപോലെ നേർത്ത അക്ഷരത്തിൽ എഴുതാൻ ചില സഹോദരങ്ങൾക്ക്‌ അറിയാമായിരുന്നു. അതിനായി പേനയുടെ നിബ്ബ്‌ അതിലോലമായി കൂർപ്പിച്ചെടുക്കും. ഗ്രാഫ്‌ പേപ്പറിലെപോലെ വരകളുള്ള ബുക്കിലായിരുന്നു എഴുത്ത്‌. അതിന്റെ ഓരോ ചതുരത്തിലും മൂന്നോ നാലോ വരികൾ എഴുതാം. ഇപ്രകാരം നേർത്തതായി എഴുതിയ അഞ്ചോ ആറോ വീക്ഷാഗോപുരങ്ങൾ ഒരു തീപ്പെട്ടിക്കുള്ളിൽ ഒതുക്കാനാകുമായിരുന്നു. അത്രയും നേർത്ത അക്ഷരത്തിൽ എഴുതാൻ നല്ല ശ്രമവും കാഴ്‌ചശക്തിയും വേണം. വിളക്കുകളെല്ലാം അണഞ്ഞ്‌, മറ്റെല്ലാവരും ഉറക്കംപിടിച്ചു കഴിഞ്ഞുവേണം പുതപ്പിനുള്ളിലിരുന്ന്‌ സഹോദരങ്ങൾക്ക്‌ അവ എഴുതാൻ. ബാരക്കിന്റെ കവാടത്തിലുള്ള ബൾബായിരുന്നു ഏക ആശ്രയം, അതാണെങ്കിൽ കത്തിയാലായി. ഏതാനും മാസങ്ങൾ ഈ പണി തുടർന്നാൽ കാഴ്‌ചപോയതുതന്നെ. ‘എഴുത്തുതന്നെ എഴുത്ത്‌—എപ്പോഴാ ഉറക്കം?’ ഞങ്ങളെ വലിയ കാര്യമായിരുന്ന ഒരു ഗാർഡ്‌ ചോദിക്കുമായിരുന്നു.”

ക്ലിംകോ സഹോദരൻ ഓർമിക്കുന്നു: “ഒരിക്കൽ ഞങ്ങളുടെ കുറെയേറെ സാഹിത്യവും ബൈബിളും നഷ്ടപ്പെട്ടു. എങ്ങനെയെന്നോ? അവയെല്ലാം ഒരു സഹോദരന്റെ കൃത്രിമക്കാലിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അതു നിർബന്ധിച്ച്‌ ഊരിവാങ്ങിയശേഷം ഗാർഡുകൾ അതു തല്ലിപ്പൊളിച്ചു. ചിതറിവീണ താളുകൾ ക്യാമറയിൽ പകർത്തി പാളയത്തിലെ പത്രത്തിൽ പരസ്യപ്പെടുത്തി. അതു ഗുണംചെയ്‌തു; യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം തികച്ചും മതപരമാണെന്ന കാര്യം ഒരിക്കൽക്കൂടി മനസ്സിലാക്കാൻ സകലരെയും അതു സഹായിച്ചു. ഏതായാലും പാളയത്തിന്റെ മേധാവി ‘വിജയശ്രീലാളിതനായി’ സഹോദരങ്ങളോടു പറഞ്ഞു: ‘ഇന്നു നിങ്ങളുടെ അർമഗെദോനാണ്‌!’ എന്നാൽ യഹോവയുടെ സാക്ഷികൾ കൂടിവന്നു പാട്ടു പാടുകയും പതിവുപോലെ വായിക്കുകയും പഠിക്കുകയും ഒക്കെയാണെന്നു പിറ്റെ ദിവസം അദ്ദേഹത്തിന്‌ അറിവുകിട്ടി.”

പ്രോസിക്യൂട്ടർ ജനറലുമായുള്ള സംഭാഷണം

1961-ന്റെ അവസാനത്തോടെ, മുഖ്യ പ്രോസിക്യൂട്ടർ ജനറൽ മോർഡ്‌വിനിയയിലെ പാളയത്തിൽ പരിശോധനയ്‌ക്കെത്തി. നടന്നു നടന്ന്‌ സാക്ഷികളുടെ ബാരക്കുകളിലെത്തിയ അദ്ദേഹം, ഏതാനും ചോദ്യങ്ങൾ ചോദിക്കാൻ സഹോദരന്മാരെ അനുവദിച്ചു. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ അനുസ്‌മരിക്കുന്നു: “‘യഹോവയുടെ സാക്ഷികളുടെ മതം സോവിയറ്റ്‌ സമൂഹത്തിനു ഭീഷണിയാണെന്നു സാർ കരുതുന്നുണ്ടോ?’ ഞാൻ ചോദിച്ചു.

“‘ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല,’ പ്രോസിക്യൂട്ടർ പ്രതിവചിച്ചു. എന്നാൽ സംഭാഷണത്തിനിടെ അറിയാതെ അദ്ദേഹം പറഞ്ഞു: ‘യഹോവയുടെ സാക്ഷികളെപ്രതി 1959-ൽ മാത്രം ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിന്‌ 50 ലക്ഷം റൂബിൾ അനുവദിക്കുകയുണ്ടായി.’

“യഹോവയുടെ സാക്ഷികളെക്കുറിച്ചു പഠിക്കാൻ ഗവൺമെന്റ്‌ ഖജനാവിൽനിന്ന്‌ 50 ലക്ഷം റൂബിൾ ചെലവഴിച്ച സ്ഥിതിക്ക്‌, നമ്മൾ ആരാണെന്ന്‌ അധികാരികൾക്കു നല്ലവണ്ണം അറിയാമെന്നാണ്‌ അതിലൂടെ അദ്ദേഹം അർഥമാക്കിയത്‌. അന്ന്‌ അത്രയും കാശുകൊണ്ട്‌ നല്ലൊരു കാറോ വീടോ വാങ്ങാൻ കഴിയുമായിരുന്നു എന്നോർക്കണം. യഹോവയുടെ സാക്ഷികൾ അപകടകാരികളല്ലെന്ന്‌ മോസ്‌കോയിലെ അധികാരികൾക്ക്‌ ഇപ്പോൾ നിശ്ചയമായും അറിയാമായിരിക്കണം.

“‘സാക്ഷികളെ എന്തുവേണമെങ്കിലും ചെയ്‌തുകൊള്ളൂ എന്ന്‌ സോവിയറ്റ്‌ ജനതയോടു ഞങ്ങൾ പറഞ്ഞാൽ ആ നിമിഷം അവർ നിങ്ങളെ നാമാവശേഷമാക്കും,’ അദ്ദേഹം തുടർന്നു. സാക്ഷികളെ അവർക്ക്‌ അത്രമേൽ അനിഷ്ടമാണുപോലും! ദൈവവിരുദ്ധ പ്രത്യയശാസ്‌ത്രങ്ങൾ ആളുകളെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

“‘മോസ്‌കോ മുതൽ വ്‌ളാഡിവസ്റ്റോക്ക്‌ വരെ റഷ്യയിലുടനീളം യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾ നടക്കുന്നതു കാണുമ്പോൾ യഥാർഥ ചിത്രം മനസ്സിലാക്കാൻ സാറിനു കഴിയും’ എന്നായിരുന്നു ഞങ്ങളുടെ മറുപടി.

“‘5 ലക്ഷം പേർ നിങ്ങളുടെ കൂടെ കൂടിയേക്കാം. എന്നാലും ബാക്കിയുള്ളവർ ഞങ്ങളോടൊപ്പമുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

“ആ സംഭാഷണം അവിടംകൊണ്ട്‌ അവസാനിച്ചു. അദ്ദേഹം പറഞ്ഞത്‌ ഏറെക്കുറെ ശരിയായിരുന്നു. ഇന്ന്‌ മുൻ സോവിയറ്റ്‌ യൂണിയന്റെ രാജ്യങ്ങളിലുടനീളമായി 7 ലക്ഷത്തിലധികം പേർ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നു. അവിടെ അവർ കേൾക്കുന്നത്‌ ബൈബിൾസത്യത്തിന്റെ നിർമലവചസ്സുകളാണ്‌, പ്രത്യയശാസ്‌ത്രമല്ല.”

“സാക്ഷികൾക്ക്‌ നിങ്ങൾ ഒരു സുഖവാസകേന്ദ്രം ഒരുക്കിക്കൊടുത്തിരിക്കുകയാണ്‌”

വിക്ടർ തുടരുന്നു: “സാക്ഷികൾ നട്ടുവളർത്തിയ പൂച്ചെടികളും മരങ്ങളും പാളയത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റർ, പ്രോസിക്യൂട്ടർ ജനറലിനു കാണിച്ചുകൊടുത്തു. ആരെങ്കിലും മോഷ്ടിക്കുമെന്ന ഭയമൊന്നും കൂടാതെ, പാർസലിൽ ലഭിച്ച പല സാധനങ്ങളും അവർ ബാരക്കുകളിൽ സൂക്ഷിച്ചിരുന്നതും അദ്ദേഹം കണ്ടു. അതെല്ലാം അദ്ദേഹത്തിനൊരു വിസ്‌മയക്കാഴ്‌ചയായിരുന്നു! എന്നാൽ എല്ലാ പൂച്ചെടികളും മരങ്ങളും നശിപ്പിച്ചുകളയാൻ അദ്ദേഹം ഓർഡർ കൊടുത്തതായി പിന്നീടു ഞങ്ങളറിഞ്ഞു. ‘തൊഴിൽപ്പാളയത്തിനു പകരം സാക്ഷികൾക്ക്‌ നിങ്ങൾ ഒരു സുഖവാസകേന്ദ്രം ഒരുക്കിക്കൊടുത്തിരിക്കുകയാണ്‌’ എന്നായിരുന്നു ജനറൽ അദ്ദേഹത്തോടു പറഞ്ഞത്‌. ലഭിക്കുന്ന പാർസലുകളൊന്നും സാക്ഷികൾക്കു കൊടുക്കരുതെന്നും അദ്ദേഹം കൽപ്പിച്ചു. അവർ കൂടുതൽ ഭക്ഷണം വാങ്ങുന്ന തട്ടുകടയും അദ്ദേഹം പൂട്ടിച്ചു.

“സന്തോഷകരമെന്നു പറയട്ടെ അധികാരി അതപ്പാടെ നടപ്പിൽവരുത്തിയില്ല. ഉദാഹരണത്തിന്‌, പൂച്ചെടികൾ നട്ടുവളർത്താൻ സഹോദരിമാരെ തുടർന്നും അനുവദിച്ചു. ശരത്‌കാലത്ത്‌ അവർ വലിയ പൂച്ചെണ്ടുകളുണ്ടാക്കി ഉദ്യോഗസ്ഥർക്കും അവരുടെ മക്കൾക്കും നൽകുമായിരുന്നു. കുട്ടികൾ ഗേറ്റിനടുത്തു വന്ന്‌ അച്ഛന്മാരുടെ കയ്യിൽനിന്നു പൂച്ചെണ്ടുകൾ വാങ്ങി പ്രസന്നവദനരായി സ്‌കൂളിലേക്ക്‌ ഓടിപ്പോകുന്ന കാഴ്‌ച പ്രത്യേകിച്ചും ഹൃദയഹാരിയായിരുന്നു. ആ കുരുന്നുകൾക്ക്‌ സാക്ഷികളെ വലിയ ഇഷ്ടമായിരുന്നു.”

വിക്ടർ ഓർക്കുന്നു: “യഹോവയുടെ സാക്ഷികൾക്കെതിരായി വലിയ ഒരു ദേശീയനീക്കം സംഘടിപ്പിക്കപ്പെട്ടുവരികയാണെന്ന്‌ 1964-ന്റെ പ്രാരംഭകാലത്ത്‌ ഒരു കെജിബി ഉദ്യോഗസ്ഥന്റെ സഹോദരനായ ഒരു വാർഡൻ ഞങ്ങളെ അറിയിച്ചു. എന്നാൽ ആ വർഷം പാതികഴിഞ്ഞപ്പോൾ നികിയ ക്രൂഷ്‌ചോഫിന്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായി. അങ്ങനെ ആ പീഡനതരംഗത്തിനു വഴിമുട്ടി.”

കനത്ത സുരക്ഷാവലയമുള്ള പാളയത്തിൽ രാജ്യഗീതങ്ങൾ

1960-ൽ, മോർഡ്‌വിനിയയിലെ കനത്ത സുരക്ഷാവലയമുള്ള ഒരു പാളയം വർഷത്തിലൊരിക്കൽമാത്രം പാർസലുകൾ സ്വീകരിക്കാൻ തടവുകാർക്ക്‌ അനുവാദം നൽകി. അതും പക്ഷേ, ‘മാതൃകായോഗ്യരായവർക്കു’ മാത്രം. പരിശോധന നിർബാധം തുടർന്നു. ബൈബിൾവാക്യമെഴുതിയ ഒരു തുണ്ടുകടലാസ്‌ ഒരു സഹോദരന്റെയോ സഹോദരിയുടെയോ കയ്യിൽനിന്നു പിടിച്ചെടുത്താൽ പത്തു ദിവസത്തെ ഏകാന്തതടവായിരുന്നു ശിക്ഷ. മറ്റു ജയിലുകളെ അപേക്ഷിച്ച്‌ ഇവിടെയുള്ളവർക്കു കുറച്ചു ഭക്ഷണമേ നൽകിയിരുന്നുള്ളൂ, ജോലിയോ ഭാരിച്ചതും. കൂറ്റൻ വൃക്ഷങ്ങളുടെ കുറ്റികൾ കുഴിച്ചെടുക്കുന്നതും അതിൽപ്പെട്ടിരുന്നു. അലിക്‌സെ നെപ്പോച്ചാട്ടോ പറയുന്നു: “ചിലപ്പോഴൊക്കെ ഞങ്ങൾ ശാരീരികമായി തളർന്നുപോകുമായിരുന്നു. പക്ഷേ പിടിച്ചുനിന്നു. രാജ്യഗീതങ്ങളായിരുന്നു ഞങ്ങളെ അതിനു സഹായിച്ച ഒരു സംഗതി. സ്വരഭേദമുള്ള സഹോദരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഞങ്ങൾ ഒരു കോറസ്സിനു രൂപംനൽകി. സ്‌ത്രീശബ്ദമില്ലാതിരുന്നിട്ടും അവർണനീയമാംവിധം ശ്രുതിമധുരമായിരുന്നു ആ ഗീതങ്ങൾ! സാക്ഷികൾക്കു മാത്രമല്ല, ഉദ്യോഗസ്ഥർക്കും അത്‌ ഉത്സാഹം പകർന്നു. ജോലിസമയത്തു പാട്ടുപാടാൻ അവർ ഞങ്ങളോടു പറയുമായിരുന്നു. ഒരിക്കൽ മരം മുറിച്ചുകൊണ്ടിരുന്നപ്പോൾ പട്ടാളമേധാവി ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: ‘നിങ്ങളുടെ പാട്ടുകൾ ഒന്നു കേൾക്കട്ടെ, ഡിവിഷണൽ ഓഫീസർ തന്നെയാണ്‌ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.’

“സഹോദരന്മാർ ഗീതമാലപിക്കുന്നത്‌ ആ ഓഫീസർ പലപ്പോഴും കേട്ടിട്ടുള്ളതാണ്‌. ഏതായാലും തക്കസമയത്തുതന്നെയായിരുന്നു ഈ അഭ്യർഥന—തളർന്നുവീഴുമെന്ന നിലയിലായിരുന്നു ഞങ്ങളപ്പോൾ! യഹോവയെ മഹത്ത്വപ്പെടുത്താൻ സന്തോഷപൂർവം ഞങ്ങൾ ശബ്ദമുയർത്തി. ഞങ്ങൾ പാട്ടു പാടുമ്പോഴെല്ലാം സമീപത്തുള്ള തങ്ങളുടെ വീട്ടിൽനിന്ന്‌ ഉദ്യോഗസ്ഥരുടെ ഭാര്യമാർ വരാന്തയിലേക്കിറങ്ങിവന്ന്‌ ഏറെ നേരം പാട്ടു കേട്ടു നിൽക്കുമായിരുന്നു. പഴയ ഒരു പാട്ടുപുസ്‌തകത്തിലെ ‘ഭൂമി ദൈവത്തെ മഹത്ത്വപ്പെടുത്തട്ടെ’ എന്ന ആറാമത്തെ ഗീതത്തിന്റെ വരികൾ അവർക്ക്‌ എത്രയും പ്രിയമായിരുന്നു. അതിന്റെ വാക്കുകൾ മാത്രമല്ല ഈണവും അതിമനോഹരമായിരുന്നു.”

ഇത്‌ “മറ്റൊരു ലോകം”

അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിൽപ്പോലും യഹോവയുടെ സാക്ഷികൾ തങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചിട്ടുണ്ട്‌. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “അതൊരു വാരാന്തമായിരുന്നു, ഞങ്ങളെല്ലാം പൂന്തോട്ടത്തിൽ സൊറ പറഞ്ഞിരിക്കുന്ന സമയം. ഞങ്ങളുടെ പാളയത്തിലേക്കു വിലപിടിപ്പുള്ള കുറെ വൈദ്യുതോപകരണങ്ങളുമായി ഒരു ട്രക്ക്‌ വന്നു. വണ്ടി ഓടിച്ചിരുന്നത്‌ ഞങ്ങളുടെ പാളയത്തിൽനിന്നുതന്നെയുള്ള ഒരു തടവുപുള്ളിയാണ്‌, സാക്ഷിയല്ല. കൂടെയുണ്ടായിരുന്ന, സാധനങ്ങൾ വാങ്ങുന്നതിനു ചുമതലപ്പെട്ട പർച്ചേസിങ്‌ മാനേജരാകട്ടെ മറ്റൊരു പാളയത്തിൽനിന്നുള്ള ആളും. സ്റ്റോർ റൂം അടവായിരുന്നു, അതിന്റെ ചുമതലക്കാരൻ അവധിയിലും. അതുകൊണ്ട്‌ സാധനങ്ങൾ കൈപ്പറ്റി അവ ഇറക്കി സൂക്ഷിക്കാൻ സാക്ഷികളോട്‌ ആവശ്യപ്പെട്ടു.

“ഞങ്ങൾ സാധനങ്ങളെല്ലാം ഇറക്കി, സഹോദരങ്ങൾ താമസിച്ചിരുന്നിടത്തുനിന്ന്‌ അത്ര അകലെയല്ലാതെ സ്റ്റോർ റൂമിനോടു ചേർന്ന്‌ എല്ലാം അടുക്കിവെച്ചു. സ്റ്റോറിന്റെ മാനേജരിൽനിന്ന്‌ രസീത്‌ ഒപ്പിട്ടു വാങ്ങാതെ സാധനങ്ങൾ ഇറക്കിയിട്ടു പോകാൻ പർച്ചേസിങ്‌ മാനേജർക്കു ഭയമായിരുന്നു. എന്നാൽ ഡ്രൈവർ അദ്ദേഹത്തോടു പറഞ്ഞു: ‘ഒന്നും പേടിക്കേണ്ട. ഇവിടെ ആരും ഇതിലൊന്നു തൊടുകപോലുമില്ല. വാസ്‌തവത്തിൽ ഇത്‌ “മറ്റൊരു ലോകം” ആണ്‌. പാളയത്തിനു പുറത്ത്‌ എന്തു നടക്കുന്നു എന്നതു മറന്നുകള. ഇവിടെ പക്ഷേ അങ്ങനെയല്ല; നിങ്ങളുടെ കയ്യിൽക്കിടക്കുന്ന ആ വാച്ച്‌ അഴിച്ച്‌ എവിടെ വേണമെങ്കിലും വെച്ചിട്ടു പൊയ്‌ക്കൊള്ളൂ; നാളെ വരുമ്പോൾ അത്‌ അവിടെത്തന്നെ ഉണ്ടാകും.’ ആ സാധനങ്ങളെല്ലാം കൂടി 5,00,000 റൂബിൾ വില വരുന്നതായതുകൊണ്ട്‌ രസീത്‌ ഒപ്പിട്ടുകിട്ടാതെ തനിക്കു പോകാനാവില്ല എന്നായി മാനേജർ.

“അപ്പോൾ പാളയത്തിലെ മേലുദ്യോഗസ്ഥർ രംഗത്തെത്തി, ട്രക്ക്‌ എത്രയും വേഗം അവിടം വിട്ടുപോകണമെന്ന്‌ ആവശ്യപ്പെട്ടു. ഇറക്കിയ സാധനങ്ങളുടെ ലിസ്റ്റ്‌ ഏൽപ്പിച്ചിട്ടു പോകാനും ഒപ്പിട്ട രേഖകൾ പിറ്റേന്നു വന്നു വാങ്ങിക്കൊള്ളാനും അവരിൽ ഒരാൾ പർച്ചേസിങ്‌ മാനേജരോടു പറഞ്ഞു. മനസ്സില്ലാമനസ്സോടെ അദ്ദേഹം സ്ഥലംവിട്ടു. പിറ്റേന്നു രാവിലെതന്നെ അദ്ദേഹം എത്തി, എന്നാൽ അതിനോടകം രേഖകളെല്ലാം ഒപ്പിട്ട്‌ ഗാർഡിനെ ഏൽപ്പിച്ചിരുന്നതിനാൽ മാനേജർക്ക്‌ അകത്തേക്കു വരേണ്ടതായിപ്പോലും വന്നില്ല.

“പർച്ചേസിങ്‌ മാനേജർ കുറെസമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ടാണു പോയതെന്ന്‌ ഗാർഡ്‌ പിന്നീടു ഞങ്ങളോടു പറഞ്ഞു. അരമണിക്കൂറോളം അദ്ദേഹം ഗേറ്റിലേക്കും രേഖകളിലേക്കും മിഴിച്ചുനോക്കി അവിടെത്തന്നെ നിന്നുപോലും. എന്നിട്ട്‌ പോകാനായി തിരിഞ്ഞെങ്കിലും വീണ്ടും തിരിഞ്ഞ്‌ ഗേറ്റിലേക്കു നോക്കി നിന്നുവത്രേ. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും അദ്ദേഹത്തിന്‌ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്‌. ഇത്ര വിലപിടിപ്പുള്ള സാധനങ്ങൾ, യാതൊരു രേഖയും വാങ്ങാതെ ഇറക്കിയിട്ടു പോകുക, പിറ്റേന്നു വരുമ്പോൾ എല്ലാ രേഖകളും സത്യസന്ധമായി ഒപ്പിട്ടു തിരികെ നൽകുക! ഇതൊക്കെ നടക്കുന്നതോ, ‘ഏറ്റവും അപകടകാരികളായ കുറ്റവാളികൾ’ എന്നു മുദ്രകുത്തിയിട്ടുള്ള തടവുകാരെ പാർപ്പിച്ചിരുന്ന കനത്ത സുരക്ഷാസന്നാഹങ്ങളുള്ള തൊഴിൽപ്പാളയത്തിലും. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ എന്തൊക്കെ ദുഷ്‌പ്രചാരണങ്ങൾ ഉണ്ടായിട്ടും, അവർ വാസ്‌തവത്തിൽ എങ്ങനെയുള്ളവരാണെന്നു മനസ്സിലാക്കാൻ ഇത്തരത്തിലുള്ള പല സംഭവങ്ങളും ആളുകളെ സഹായിച്ചിട്ടുണ്ട്‌.”

“അവർ വീണ്ടും പ്രസംഗപ്രവർത്തനം തുടങ്ങിയിരിക്കുന്നു”

വർഷം 1960. സാക്ഷികളായ എല്ലാവരെയും ഒരുമിച്ച്‌ മോർഡ്‌വിനിയയിലെ പാളയത്തിലായിരുന്നു ആദ്യം പാർപ്പിച്ചിരുന്നത്‌. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവരിൽനിന്നു നൂറിലധികം പേരെ 10-ാം നമ്പർ പാളയത്തിലേക്കു മാറ്റിപ്പാർപ്പിച്ചു. അത്‌ തൊട്ടടുത്തുള്ള യുഡർനി ഗ്രാമത്തിലെ ഒരു പ്രത്യേക ജയിലായിരുന്നു. സാക്ഷികളെ ‘മെരുക്കിയെടുക്കാനായി’ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ശ്രമമായിരുന്നു അവിടെ നടന്നിരുന്നത്‌. നാസി തടവുകാർക്ക്‌ ഉണ്ടായിരുന്നതുപോലുള്ള വരയൻ യൂണിഫോം ആയിരുന്നു അവർക്കും. മറ്റു ജോലികളോടൊപ്പം സാക്ഷികൾക്ക്‌ ഒരു പ്രത്യേക നിയമനവും ഉണ്ടായിരുന്നു: കാട്ടിൽ നിന്നിരുന്ന വലിയ മരക്കുറ്റികൾ വേരോടെ കിളച്ചുമാറ്റുക. ഓരോരുത്തരും ദിവസവും 11-ഓ 12-ഓ മരക്കുറ്റികളെങ്കിലും ഇങ്ങനെ പറിക്കേണ്ടിയിരുന്നു. കൂറ്റൻ ഓക്കു മരങ്ങളുടേതാണെങ്കിൽ, പലപ്പോഴും അവർ കൂട്ടത്തോടെ ദിവസം മുഴുവൻ പണിയെടുത്താലാകും ഒരെണ്ണമെങ്കിലും പറിച്ചു മാറ്റാനാകുക. പരസ്‌പരം ഉന്മേഷം പകരാനായി ജോലിക്കിടയിൽ അവർ രാജ്യഗീതങ്ങൾ പാടിയിരുന്നു. അവരുടെ പാട്ട്‌ പാളയത്തിലെ മേലധികാരിയെ പലപ്പോഴും ദേഷ്യംപിടിപ്പിച്ചിരുന്നു. ‘നിങ്ങൾക്ക്‌ ഇന്ന്‌ അത്താഴം തരുന്ന പ്രശ്‌നമില്ല; നിങ്ങളുടെ പാട്ടു നിറുത്തിക്കാൻ ഇതൊരൊറ്റ വഴിയേ ഉള്ളൂ. നിങ്ങളെക്കൊണ്ടു പണിയെടുപ്പിക്കാമോ എന്നു ഞാനൊന്നു നോക്കട്ടെ,’ അയാൾ ചിലപ്പോഴൊക്കെ ആക്രോശിക്കും. ആ പാളയത്തിലുണ്ടായിരുന്ന ഒരു സഹോദരൻ പറയുന്നു: “എന്നാൽ യഹോവ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ക്ലേശങ്ങളുടെ നടുവിലും ആത്മീയമായി ഞങ്ങൾ ഉണർവുള്ളവരായിരുന്നു. അഖിലാണ്ഡ പരമാധികാരത്തിന്റെ വിവാദവിഷയത്തിൽ ഞങ്ങൾ യഹോവയുടെ പക്ഷത്താണല്ലോ എന്ന ചിന്ത ഞങ്ങൾക്ക്‌ എപ്പോഴും സന്തോഷം നൽകി.”—സദൃ. 27:11.

പാളയത്തിലെ മൊത്തത്തിലുള്ള ‘അധ്യാപന പരിപാടിക്കു’ മേൽനോട്ടം വഹിച്ചിരുന്ന ഏതാനും പേരെ കൂടാതെ ഓരോ സെല്ലിനും പ്രത്യേകം ‘അധ്യാപകർ’ ഉണ്ടായിരുന്നു. ഈ ചുമതല വഹിച്ചിരുന്നതാകട്ടെ, ക്യാപ്‌റ്റന്റെ തസ്‌തികയിലോ അതിലും ഉയർന്ന പദവിയിലോ ഉള്ള ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. സാക്ഷികളെ അവരുടെ മതവിശ്വാസത്തിൽനിന്നു പിന്തിരിപ്പിക്കുക, ഇതായിരുന്നു അവരുടെ ഏകലക്ഷ്യം. വിശ്വാസം ത്യജിക്കാൻ തയ്യാറാകുന്നവർക്കുള്ള പ്രതിഫലമോ, തടവിൽനിന്നുള്ള മോചനവും. ഓരോ മാസവും ഈ അധ്യാപകർ സാക്ഷികളിൽ ഓരോരുത്തരുടെയും സ്വഭാവസർട്ടിഫിക്കറ്റ്‌ തയ്യാറാക്കി, നിരവധി ജയിൽ ജീവനക്കാരെക്കൊണ്ട്‌ അതിൽ ഒപ്പുവെപ്പിക്കും. “അധ്യാപനത്തോടു വേണ്ടവിധം പ്രതികരിക്കുന്നില്ല; സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു” എന്നായിരുന്നു അവർ എപ്പോഴും എഴുതിയിരുന്നത്‌. ഐവാൻ ക്ലിംകോ പറയുന്നു: “പത്തു വർഷത്തെ ജയിൽവാസത്തിൽ ആറു വർഷവും ഞാൻ ഇവിടെയായിരുന്നു. മറ്റു സഹോദരന്മാരെപ്പോലെതന്നെ എന്നെയും ‘ഏറ്റവും അപകടകാരികളും കടുംപിടുത്തക്കാരുമായ കുറ്റവാളികളുടെ’ ഗണത്തിലാണു പെടുത്തിയിരുന്നത്‌. ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതനുസരിച്ച്‌ മേലധികാരികൾ മനപ്പൂർവം സാക്ഷികളെ ബുദ്ധിമുട്ടിക്കുകയായിരുന്നു, അങ്ങേയറ്റം ദുഷ്‌കരമായ അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നു കാണാൻ.”

അഞ്ചു വർഷം ഈ ജയിലിൽ കഴിഞ്ഞ യോവ്‌ അൻഡ്രോനിക്‌ ഒരിക്കൽ അവിടത്തെ കമാൻഡറോട്‌ “ഇനി എത്രകാലം ഇവിടെ കഴിയേണ്ടിവരും” എന്നു ചോദിച്ചു. കാട്ടിലേക്കു ചൂണ്ടിക്കൊണ്ട്‌ അയാൾ പറഞ്ഞു, “നിങ്ങളെ എല്ലാറ്റിനെയും ദാ, അങ്ങോട്ട്‌ എടുക്കുന്നതുവരെ.” യോവ്‌ വിവരിക്കുന്നു: “ഞങ്ങൾ പ്രസംഗപ്രവർത്തനം നടത്താതിരിക്കാൻ ഓരോരുത്തരെയും ഒറ്റയ്‌ക്കാണു പാർപ്പിച്ചത്‌. ഞങ്ങൾ അവരുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു. പാളയത്തിൽ എവിടെപ്പോയാലും അകമ്പടിയായി ഒരാൾ കൂടെ ഉണ്ടായിരിക്കും. ഏതാനും വർഷങ്ങൾക്കുശേഷം സുരക്ഷാസന്നാഹങ്ങൾ കുറവായിരുന്ന ഒരു പാളയത്തിലേക്കു ഞങ്ങളെ മാറ്റി. അപ്പോൾ സാക്ഷികളല്ലാത്ത തടവുകാർ മേലധികാരികളോട്‌, ‘നിങ്ങൾ സാക്ഷികളെ തനിച്ചു പാർപ്പിച്ചിട്ടും ജയിച്ചത്‌ അവർതന്നെ. അവർ വീണ്ടും പ്രസംഗപ്രവർത്തനം തുടങ്ങിയിരിക്കുന്നു’ എന്നു പറഞ്ഞു.”

ബൈബിൾ എത്തിച്ചുകൊടുത്തത്‌ ഓഫീസർ!

പത്താം നമ്പർ പാളയത്തിലേക്കു സാഹിത്യങ്ങൾ കടത്തിക്കൊണ്ടു വരുന്നത്‌ അത്ര എളുപ്പമായിരുന്നില്ല; ബൈബിളിന്റെ കാര്യമൊട്ടു പറയുകയും വേണ്ട; അത്‌ ഏതാണ്ട്‌ അസാധ്യം എന്നുതന്നെ സഹോദരങ്ങൾ കരുതി. കുറെ വർഷം ഈ പാളയത്തിൽ കഴിയേണ്ടിവന്ന ഒരു സഹോദരൻ പറയുന്നു, “ദൈവത്തിന്നു സകലവും സാദ്ധ്യം.” ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. പാളയത്തിൽ കഴിയുന്ന നൂറു സാക്ഷികൾക്ക്‌ ഒരു ബൈബിൾ, അതു മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ. എന്നാൽ കിട്ടിയതോ, രണ്ടെണ്ണം! (മത്താ. 19:26) എങ്ങനെയെന്നോ?

പാളയത്തിലെ അധ്യാപനവൃത്തിക്കായി ഒരു കേണൽ നിയമിതനായി. എന്നാൽ ബൈബിളിനെക്കുറിച്ച്‌ ഒരറിവുമില്ലാത്ത ആൾ സാക്ഷികൾക്ക്‌ ‘അധ്യാപകൻ’ ആകുന്നതെങ്ങനെ? ഏതായാലും ഒരു ബൈബിൾ സംഘടിപ്പിക്കാൻതന്നെ പുതിയ അധ്യാപകൻ തീരുമാനിച്ചു. അവസാനം ഒരെണ്ണം കിട്ടി, കുത്തുവിട്ടു തുടങ്ങിയ ഒരു ബൈബിൾ! അവധിക്കു പോകുന്നതിനു മുമ്പായി, ആ ബൈബിൾ ബയൻഡു ചെയ്യാൻ അദ്ദേഹം ബാപ്‌റ്റിസ്റ്റു മതവിശ്വാസിയായ ഒരു വൃദ്ധതടവുപുള്ളിയെ ഏൽപ്പിച്ചു, ഒപ്പം അത്‌ ആരും അപഹരിക്കാതെ സൂക്ഷിച്ചുകൊള്ളണം എന്നൊരു മുന്നറിയിപ്പും. എന്നാൽ അയാൾ സാക്ഷികളുടെ അടുത്തുചെന്ന്‌ തനിക്ക്‌ ഒരു ബൈബിൾ കിട്ടിയിട്ടുണ്ടെന്നു വീമ്പടിച്ചു. എപ്പോൾ വേണമെങ്കിലും അവർക്കതു വാങ്ങിനോക്കാമെന്നു പറയുകയും ചെയ്‌തു. ആ അമൂല്യ നിധി കൈയിൽ കിട്ടേണ്ട താമസം സഹോദരങ്ങൾ അതിന്റെ കുത്തിക്കെട്ടു വിടുവിച്ച്‌ അതു പകർത്തിയെഴുതുന്നതിനായി പേജുകൾ സാക്ഷികളായ തടവുകാർക്കെല്ലാം വീതിച്ചു കൊടുത്തു. അടുത്ത ഏതാനും ദിവസത്തേക്ക്‌ ആ തടവറ ഒരു പകർപ്പെഴുത്തു കേന്ദ്രമായി മാറി. ഓരോ പേജിന്റെയും രണ്ടു പകർപ്പുകൾ വീതം അവർ എഴുതിയുണ്ടാക്കി. സഹോദരന്മാരിൽ ഒരാൾ പറയുന്നു, “പേജുകളെല്ലാം കൂടി ഒന്നിച്ചു ചേർത്തപ്പോഴോ, മൂന്നു ബൈബിളുകൾ! കേണലിന്‌ തന്റെ ബൈബിൾ ബയൻഡു ചെയ്‌തു കിട്ടി, ഞങ്ങൾക്ക്‌ രണ്ടു ബൈബിളുകളും. ഒരെണ്ണം ഞങ്ങൾ വായിക്കാൻ ഉപയോഗിച്ചു. മറ്റേത്‌ ‘സേഫിൽ’ സൂക്ഷിച്ചു, ഉയർന്ന വോൾട്ടേജുള്ള കേബിൾ കടന്നുപോകുന്ന പൈപ്പുകൾക്കിടയിൽ അതിനായി ഞങ്ങളൊരു സ്ഥലം ഒരുക്കി. അതിനടുത്തേക്കു പോകാൻതന്നെ ആളുകൾക്കു ഭയമായിരുന്നതിനാൽ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ അതവിടെ സുരക്ഷിതമായിരുന്നു. ഞങ്ങളുടെ ബൈബിളിനു കാവൽക്കാരനായത്‌ ഹൈ വോൾട്ടേജ്‌!”

എന്നാൽ ഒരു ദിവസം, കൈകൊണ്ട്‌ എഴുതിയുണ്ടാക്കിയ ബൈബിളിന്റെ ഒരു പേജ്‌ കേണൽ കണ്ടുപിടിച്ചു. എന്താണുണ്ടായതെന്ന്‌ അറിഞ്ഞപ്പോൾ സ്വയം ശപിച്ചു, “ഛെ, ഞാൻതന്നെ ഇവിടെ എത്തിച്ച ബൈബിളിന്റെ ഭാഗമാണല്ലോ ഇത്‌!”

സ്‌മാരകാചരണം

വർഷംതോറും പാളയത്തിൽ സ്‌മാരകാചരണം നടത്താൻ സഹോദരങ്ങൾ ശ്രമം ചെയ്‌തിരുന്നു. മോർഡ്‌വിനിയയിലെ പാളയത്തിൽ കഴിഞ്ഞ അത്രയും വർഷക്കാലം സഹോദരന്മാരിൽ ഒരാൾക്കുപോലും ഹാജരാകാൻ കഴിയാതെ വന്നിട്ടില്ല. എങ്ങനെയും സ്‌മാരകാചരണം തടയാൻ പാളയത്തിലെ മേലധികാരികൾ ശ്രമിച്ചിരുന്നു. സ്‌മാരകത്തീയതി അവർക്കറിയാമായിരുന്നു, സാധാരണഗതിയിൽ അന്നേദിവസം ഗാർഡുകൾക്കു പ്രത്യേക നിർദേശങ്ങൾ നൽകി അവരെ സജ്ജരാക്കി നിറുത്തിയിരിക്കും. ഇങ്ങനെ സഹോദരങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച്‌ സന്ധ്യയാകുമ്പോഴേക്കും മിക്ക ഗാർഡുകളും തളർന്നിട്ടുണ്ടാവും; സ്‌മാരകാചരണം എവിടെ, എപ്പോഴാണു നടക്കുന്നതെന്ന്‌ അവർക്കറിയില്ലല്ലോ.

വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും സംഘടിപ്പിക്കാൻ സഹോദരങ്ങൾ എപ്പോഴും ശ്രമിച്ചിരുന്നു. ഒരു തവണ സ്‌മാരകദിവസം സഹോദരങ്ങളെ നിരീക്ഷിക്കാൻ നിയമിച്ചിരുന്ന ഗാർഡുകൾ അവർ ഒരു മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അപ്പവും വീഞ്ഞും കണ്ടുപിടിച്ച്‌ എടുത്തുകൊണ്ടു പോയി. കുറെക്കഴിഞ്ഞ്‌ വേറൊരു കൂട്ടം ഗാർഡുകൾ ഡ്യൂട്ടിക്കെത്തി. ആ സമയത്താണ്‌ കമാൻഡറുടെ ഓഫീസ്‌ ശുചിയാക്കാൻ ഒരു സഹോദരൻ പോയത്‌. ആദ്യത്തെ ഗാർഡുകൾ കൊണ്ടുപോയ അപ്പവും വീഞ്ഞും അവിടെയുണ്ടായിരുന്നു. അദ്ദേഹം അത്‌ ആരും കാണാതെ സഹോദരങ്ങളുടെ അടുത്തെത്തിച്ചു. അന്നേദിവസം സന്ധ്യക്ക്‌ മൂന്നാമതൊരു കൂട്ടം ഗാർഡുകൾ ഡ്യൂട്ടിയിലായിരിക്കെ സഹോദരങ്ങൾ സ്‌മാരകാചരണം നടത്തി. സഹോദരങ്ങളിൽ ഒരാൾ അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്ന ആളായിരുന്നതിനാൽ അവ ഉണ്ടായിരിക്കേണ്ടതു വളരെ ആവശ്യമായിരുന്നുതാനും.

സ്‌ത്രീകളുടെ പാളയത്തിൽ സ്‌മാരകാചരണം

മറ്റു പാളയങ്ങളിലുമുണ്ടായിരുന്നു ഇതുപോലുള്ള പ്രശ്‌നങ്ങൾ. കിമിറോവോയിലെ സ്‌ത്രീകളുടെ പാളയത്തിൽ സ്‌മാരകാചരണം നടത്തുന്നത്‌ എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന്‌ വലന്റിനാ ഗാർനോഫ്‌സ്‌കയ ഓർക്കുന്നു. അവർ പറയുന്നു: “180-ഓളം സഹോദരിമാരാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ഞങ്ങൾക്ക്‌ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടായിരുന്നില്ല. പത്തു വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമാണ്‌ ഞങ്ങൾക്കു സ്‌മാരകം ആചരിക്കാൻ കഴിഞ്ഞത്‌. ഒരിക്കൽ ഞങ്ങൾ ഒരു ഓഫീസിൽവെച്ച്‌ സ്‌മാരകം ആചരിക്കാൻ തീരുമാനിച്ചു, അവിടത്തെ ശുചീകരണച്ചുമതല എനിക്കായിരുന്നു. 80-ഓളം സഹോദരിമാർ രഹസ്യമായി അവിടെ ഒത്തുകൂടി. എല്ലാവരും എത്തിച്ചേരാൻ മണിക്കൂറുകൾ വേണ്ടിവന്നു, കാരണം ആരുടെയും കണ്ണിൽപ്പെടാതെ ഒറ്റയ്‌ക്കൊറ്റയ്‌ക്കു വേണമായിരുന്നു വരാൻ. പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഞങ്ങൾ മേശപ്പുറത്ത്‌ ഒരുക്കിവെച്ചു.

“ഗീതം ആലപിക്കാതെ പരിപാടികൾ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു സഹോദരി പ്രാർഥിച്ചു, എല്ലാം വിചാരിച്ചതുപോലെ ഭംഗിയായി മുന്നോട്ടുപോയി. പെട്ടെന്ന്‌ എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടു. ഓഫീസർമാർ ഞങ്ങളെ അന്വേഷിക്കുകയാണെന്നു മനസ്സിലായി. പെട്ടെന്നു തലയുയർത്തി നോക്കിയപ്പോൾ കമാൻഡർ ജനാലയിലൂടെ ഞങ്ങളെ തുറിച്ചുനോക്കുന്നതാണു കണ്ടത്‌. ഒപ്പം, വാതിൽ തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ആരോ ശക്തിയായി ഇടിക്കുന്നതും കേട്ടു. വാതിൽ തുറന്നപ്പോൾ ഓഫീസർമാർ അകത്തേക്കു പാഞ്ഞുവന്ന്‌ പ്രസംഗം നടത്തിക്കൊണ്ടിരുന്ന സഹോദരിയെ പിടിച്ചുകൊണ്ടുപോയി. സഹോദരിയെ അവർ ഏകാന്തതടവിലാക്കി. പ്രസംഗം നടത്താൻ മറ്റൊരു സഹോദരി ധൈര്യത്തോടെ മുന്നോട്ടു വന്നെങ്കിലും അവർ ആ സഹോദരിയെയും പിടിച്ചുകൊണ്ടുപോയി. പ്രസംഗം തുടരാൻ മൂന്നാമതൊരാൾ കൂടി മുന്നോട്ടു വന്നതോടെ അവർ ഞങ്ങളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി മറ്റൊരു മുറിയിലാക്കി. എല്ലാവരെയും ഏകാന്തതടവിലാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. അവിടെ ഞങ്ങൾ ഗീതം പാടി പ്രാർഥനയോടെ സ്‌മാരകാചരണം പൂർത്തിയാക്കി.

“തിരിച്ചു ബാരക്കുകളിലേക്കു ചെന്നപ്പോൾ മറ്റു തടവുകാർ സന്തോഷത്തോടെ ഞങ്ങളെ വരവേറ്റു. അവർ പറഞ്ഞു, ‘നിങ്ങളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായപ്പോൾ ഞങ്ങൾ കരുതിയത്‌, അർമഗെദ്ദോൻ വന്നിട്ടുണ്ടാവും എന്നാണ്‌. ഞങ്ങളെയെല്ലാം നശിക്കാൻ ഇവിടെ വിട്ടിട്ട്‌ നിങ്ങളെയെല്ലാവരെയും ദൈവം സ്വർഗത്തിലേക്കു കൊണ്ടുപോയിരിക്കും എന്നും.’ ഇവർ കുറെ വർഷങ്ങളായി ഞങ്ങളോടൊപ്പം കഴിയുന്നവരായിരുന്നെങ്കിലും സത്യം സ്വീകരിച്ചിരുന്നില്ല. എന്നാൽ ഈ സംഭവത്തിനുശേഷം പലരും ഞങ്ങൾ പറയുന്നതു ശ്രദ്ധിക്കാൻ തുടങ്ങി.”

“ഞങ്ങളെല്ലാവരുംകൂടെ പറ്റിച്ചേർന്നു നിന്നു”

വൊർക്കൂറ്റയിലെ ഒരു പാളയത്തിൽ യൂക്രെയിൻ, മൊൾഡോവ, ബാൾട്ടിക്കുകൾ തുടങ്ങി സോവിയറ്റ്‌ യൂണിയനിലെ പല റിപ്പബ്ലിക്കുകളിൽനിന്നുമുള്ള ഒട്ടനവധി സാക്ഷികളെ പാർപ്പിച്ചിരുന്നു. ഐവാൻ ക്ലിംകോ പറയുന്നു: “1948-ലെ ശൈത്യകാലമായിരുന്നു അത്‌. ബൈബിൾ സാഹിത്യങ്ങളൊന്നും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞങ്ങൾ പണ്ട്‌ മാസികകളിൽ വായിച്ചിട്ടുള്ള വിവരങ്ങൾ ഓർമയിലുള്ളത്‌ തുണ്ടുകടലാസുകളിൽ എഴുതി ഓഫീസർമാർ കാണാതെ സൂക്ഷിച്ചു. എന്നാൽ അവർക്ക്‌ ഈ വിവരം അറിയാമായിരുന്നു. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന്‌ ഉറപ്പായി. ആ കൊടുംതണുപ്പത്ത്‌ അവർ ഞങ്ങളെ കൂട്ടത്തോടെ പുറത്തുകൊണ്ടുപോയി നിറുത്തും, ഓരോ നിരയിലും അഞ്ചുപേർ വീതം. ഇത്തരം സന്ദർഭങ്ങളിൽ അവർ വീണ്ടുംവീണ്ടും ഞങ്ങളുടെ എണ്ണമെടുക്കും. പുറത്തു തണുത്തുമരവിച്ചു നിൽക്കുന്നതിനെക്കാൾ ഭേദം ആ കടലാസുതുണ്ടുകൾ ഏൽപ്പിച്ചുകൊടുക്കുന്നതാണെന്നു ഞങ്ങൾ ചിന്തിക്കുമെന്ന്‌ അവർ പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഇങ്ങനെ എണ്ണമെടുത്തുകൊണ്ടിരിക്കുമ്പോൾ ഞങ്ങളെല്ലാവരുംകൂടെ പറ്റിച്ചേർന്നു നിന്ന്‌ ഏതെങ്കിലുമൊരു ബൈബിൾ വിഷയം ചർച്ചചെയ്യും. ആത്മീയവിഷയങ്ങളാൽ മനസ്സു നിറയ്‌ക്കാൻ ഞങ്ങൾ സദാ ശ്രദ്ധിച്ചിരുന്നു. യഹോവയോടുള്ള നിർമലത കാക്കാൻ അവൻ ഞങ്ങളെ സഹായിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പാളയത്തിലേക്ക്‌ ഒരു ബൈബിൾ കടത്തിക്കൊണ്ടുവരാൻപോലും സഹോദരന്മാർക്കു കഴിഞ്ഞു. ഞങ്ങൾ അതു പല ഭാഗങ്ങളായി വേർപെടുത്തി സൂക്ഷിച്ചു, ഒരന്വേഷണം ഉണ്ടാകുമ്പോൾ മുഴു ബൈബിളും നഷ്ടപ്പെടരുതല്ലോ.

“യഹോവയുടെ സാക്ഷികൾ തൊഴിൽപ്പാളയങ്ങളിൽ എത്തിപ്പെടേണ്ടവരല്ലെന്ന്‌ ഗാർഡുകളിൽ ചിലരെങ്കിലും കരുതിയിരുന്നു. ഈ നല്ല മനുഷ്യർ അവരാൽ ആകുന്ന വിധത്തിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഞങ്ങൾക്ക്‌ എന്തെങ്കിലും പാഴ്‌സൽ ലഭിക്കുമ്പോൾ ചില ഗാർഡുകൾ അതു കണ്ടില്ലെന്നു നടിക്കും. പലപ്പോഴും ഈ പാഴ്‌സലുകളിൽ വീക്ഷാഗോപുരത്തിന്റെ ഒന്നോ രണ്ടോ പേജുകൾ ഒളിപ്പിച്ചിട്ടുണ്ടാകും. കിലോക്കണക്കിനുവരുന്ന ആഹാരസാധനങ്ങളെക്കാൾ വിലപ്പെട്ടതായിരുന്നു ഏതാനും ഗ്രാം മാത്രം തൂക്കംവരുന്ന ഈ താളുകൾ! ഭൗതികമായി ഞങ്ങൾക്കു മുട്ടുണ്ടായിരുന്നെങ്കിലും ആത്മീയമായി സുഭിക്ഷരായിരുന്നു.”—യെശ. 65:13, 14.

“അയാളത്‌ 50 കഷണമാക്കി പങ്കുവെക്കും!”

സത്യത്തിൽ താത്‌പര്യം കാണിച്ചവരുമൊത്ത്‌ സഹോദരങ്ങൾ വാരംതോറും ബൈബിളധ്യയനങ്ങൾ നടത്തി. 7 മണിക്കുശേഷം ബാരക്കുകളിൽ ബൈബിളധ്യയനം നടക്കുന്ന വിവരം പല തടവുകാർക്കും അറിയാമായിരുന്നു. ഇവരിൽ ബൈബിളിൽ താത്‌പര്യം ഇല്ലാത്തവർപോലും ആ സമയത്ത്‌ നിശ്ശബ്ദതപാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യോവ്‌ അൻഡ്രോനിക്‌ പറയുന്നു: “യഹോവ ഞങ്ങൾക്കായി കരുതുന്നുണ്ടെന്നും തന്റെ വേലയുടെ പുരോഗതിക്കായി ഞങ്ങളെ സഹായിക്കുന്നുണ്ടെന്നും വളരെ വ്യക്തമായിരുന്നു. ബൈബിൾതത്ത്വങ്ങൾ പിൻപറ്റിക്കൊണ്ട്‌ പരസ്‌പരം ക്രിസ്‌തീയ സ്‌നേഹം കാണിക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. അതിനു നല്ലൊരു ഉദാഹരണമാണ്‌, ഞങ്ങൾക്കു പാഴ്‌സലായി കിട്ടുന്ന ആഹാരസാധനങ്ങൾ അന്യോന്യം പങ്കുവെച്ചിരുന്നത്‌; അവിടെ മറ്റാരും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്‌.

“ഒരു പാളയത്തിൽ സഹോദരങ്ങൾക്കിടയിൽ ആഹാരം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം മിക്കൊലാ പ്യാറ്റൊക്കായ്‌ക്ക്‌ ആയിരുന്നു. ഒരിക്കൽ ഒരു കെജിബി ഓഫീസർ പറഞ്ഞു, ‘മിക്കൊലായ്‌ക്ക്‌ ഒരു മിഠായി കൊടുത്തു നോക്കൂ, അയാളത്‌ 50 കഷണമാക്കി പങ്കുവെക്കും!’ അങ്ങനെയായിരുന്നു സഹോദരങ്ങൾ. കിട്ടുന്നതെന്തും, ഭൗതിക ആഹാരമായാലും ആത്മീയ ആഹാരമായാലും ശരി, ഞങ്ങൾ അതു പങ്കുവെക്കുമായിരുന്നു. അത്‌ ഞങ്ങൾക്കു പ്രയോജനകരമായിരുന്നു, മാത്രമല്ല നല്ലൊരു സാക്ഷ്യവും. ആത്മാർഥഹൃദയമുള്ള പലരും സത്യം സ്വീകരിക്കാൻ അത്‌ ഇടയാക്കി.”—മത്താ. 28:19 20; യോഹ. 13:34, 35.

സത്‌സ്വഭാവത്തിന്‌ കൂടുതൽ വേതനം

ഒരു പാളയത്തിൽ, യഹോവയുടെ സാക്ഷികളുമായി നേരിട്ട്‌ ഇടപാടുകൾ ഉണ്ടായിരുന്ന ജോലിക്കാർക്ക്‌ ശമ്പളത്തിന്റെ 30 ശതമാനം ബോണസ്‌ ആയി ലഭിച്ചിരുന്നു. എന്തായിരുന്നു കാരണം? വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ വിവരിക്കുന്നു: “കൂടുതൽ സാക്ഷികളെ പാർപ്പിച്ചിരുന്ന പാളയങ്ങളിൽ ജോലി നോക്കുന്നവർക്ക്‌ ഒരു പ്രത്യേക നിർദേശം നൽകിയിരുന്നുവത്രേ, അവർ ദേഷ്യപ്പെടുകയോ ചീത്ത വിളിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. പകരം എപ്പോഴും നയവും മര്യാദയും ഉള്ളവരായിരിക്കണമായിരുന്നു. പാളയത്തിലെ പണം കൈകാര്യം ചെയ്‌തിരുന്ന ഒരു സ്‌ത്രീയാണ്‌ എന്നോടിതു പറഞ്ഞത്‌. ഇങ്ങനെ നല്ല പെരുമാറ്റം കാഴ്‌ചവെക്കുന്നവർക്കു കൂടുതൽ വേതനം ലഭിച്ചിരുന്നുപോലും. യഹോവയുടെ സാക്ഷികൾ മാത്രമല്ല മാതൃകാപരമായ ജീവിതം നയിക്കുന്നത്‌, അവരും മറ്റുള്ളവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നൊക്കെ കാണിക്കുന്നതിനായിരുന്നു അത്‌. ഈ നല്ല പെരുമാറ്റത്തിന്‌ അവർക്കു കൂലി ലഭിച്ചിരുന്നു. ഡോക്ടർമാർ, അക്കൗണ്ടന്റ്‌, മറ്റു തൊഴിൽ ചെയ്യുന്നവർ തുടങ്ങി പല വകുപ്പുകളിലായി നൂറോളം പേർ ഇങ്ങനെ പാളയത്തിൽ ജോലിക്ക്‌ എത്തിയിരുന്നു. കൂടുതലായി കിട്ടുന്ന പണം നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിച്ചില്ല.

“ഒരിക്കൽ ഒരു സഹോദരൻ പാളയത്തിനു പുറത്തു ജോലിചെയ്യുമ്പോൾ, ഒരു ഓഫീസർ ഉച്ചത്തിൽ ചീത്ത വിളിക്കുന്നതു കേൾക്കാൻ ഇടയായി. അടുത്തദിവസം സഹോദരൻ അദ്ദേഹത്തെ പാളയത്തിൽവെച്ചു കണ്ടുമുട്ടിയപ്പോൾ പറഞ്ഞു: ‘ഗാർഡുകളിൽ ആരെങ്കിലും താങ്കളെ വല്ലാതെ ദേഷ്യംപിടിപ്പിച്ചിരിക്കണം. താങ്കൾ വളരെ ഉറക്കെയാണു സംസാരിച്ചിരുന്നത്‌!’ ‘ഏയ്‌, അങ്ങനെയൊന്നുമുണ്ടായില്ല. ദിവസം മുഴുവൻ ദേഷ്യമെല്ലാം ഉള്ളിൽ അടക്കിവെച്ചിട്ട്‌ സഹിക്കവയ്യാതായി. അതെല്ലാം പുറത്തു ചാടിക്കാനായി അപ്പോൾ പാളയത്തിനു വെളിയിൽ പോയി,’ അദ്ദേഹം പറഞ്ഞു. യഹോവയുടെ സാക്ഷികളെപ്പോലെ ആയിരിക്കാനുള്ള മറ്റുള്ളവരുടെ ശ്രമം ശരിക്കും അവർക്കൊരു ഭാരംതന്നെ ആയിരുന്നു.”

സുവിശേഷിക്കൽ—ഗ്ലാസിന്റെ മറവിൽ

സാക്ഷീകരിക്കാനുള്ള അവസരങ്ങളൊന്നും സഹോദരങ്ങൾ പാഴാക്കിയില്ല, അതിന്‌ തക്ക ഫലവും ഉണ്ടായി. നിക്കലൈ ഗുറ്റ്‌സല്യാക്‌ ഓർമിക്കുന്നു: “പാളയത്തിൽ ആഹാരസാധനങ്ങൾ സൂക്ഷിച്ചിരുന്നിടത്തുനിന്ന്‌ ആഹാരം കൊണ്ടുവരാൻ ഞങ്ങൾ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അതിനുള്ള ഊഴം വരുമ്പോഴൊക്കെ ബൈബിളിൽനിന്ന്‌ എന്തെങ്കിലും സംസാരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. സാധനങ്ങൾ എടുത്തുതരുന്ന സ്‌ത്രീ ഞാൻ പറയുന്നതൊക്കെ നന്നായി കേട്ടിരുന്നു. ഒരിക്കൽ അവർ എന്നോട്‌ എന്തെങ്കിലും വായിച്ചു കേൾപ്പിക്കാൻ പറഞ്ഞു. മൂന്നു ദിവസത്തിനുശേഷം ഒരു ഓഫീസർ എന്നെ ഗേറ്റിങ്കലേക്കു വിളിപ്പിച്ചു. കമാൻഡറുടെ വീട്ടിൽ ജനാലയുടെ ഒരു ഗ്ലാസ്‌ പിടിപ്പിക്കാൻ അദ്ദേഹം എന്നോടും മറ്റൊരു സാക്ഷിയോടും ആവശ്യപ്പെട്ടു.

“പട്ടാളക്കാരുടെ അകമ്പടിയോടെ ഞാനും സഹോദരനും പട്ടണത്തിൽ കമാൻഡറുടെ വീട്ടിലെത്തി. കതകു തുറന്നത്‌ ആഹാരസാധനങ്ങൾ എടുത്തുതന്നിരുന്ന ആ സ്‌ത്രീ ആയിരുന്നു. കമാൻഡറുടെ ഭാര്യയായിരുന്നു അവർ! ഒരു പട്ടാളക്കാരൻ അകത്തും മറ്റു രണ്ടു പേർ തെരുവിൽ ജനാലയുടെ അടുത്തായും നിലയുറപ്പിച്ചു. ഞങ്ങൾക്ക്‌ ചായയും മറ്റും തരുന്ന സമയത്ത്‌ ബൈബിളിനെക്കുറിച്ചു പറയാൻ ആ സ്‌ത്രീ ആവശ്യപ്പെട്ടു. അന്നു ഞങ്ങൾ അവരുടെ ജനാലയ്‌ക്കു ഗ്ലാസ്‌ പിടിപ്പിച്ചു, ഒപ്പം അവർക്ക്‌ ഒരു സമഗ്ര സാക്ഷ്യവും നൽകി. സംഭാഷണത്തിനൊടുവിൽ അവർ പറഞ്ഞു: ‘ഒന്നും പേടിക്കേണ്ട, എന്റെ മാതാപിതാക്കളും നിങ്ങളെപ്പോലെ ദൈവഭയമുള്ള ആളുകളായിരുന്നു.’ ആ സ്‌ത്രീ ഭർത്താവ്‌ അറിയാതെ രഹസ്യമായി നമ്മുടെ സാഹിത്യങ്ങൾ വായിച്ചിരുന്നു. ഭർത്താവിന്‌ സാക്ഷികളെ അങ്ങേയറ്റം വെറുപ്പായിരുന്നു.”

“തിരികെ ജോലിയിൽ പ്രവേശിക്കുക”

സാക്ഷികളോട്‌ അനുകൂല മനോഭാവം പുലർത്തിയിരുന്ന, അവർക്കുവേണ്ടി സംസാരിച്ചിരുന്ന അധികാരികളും ഉണ്ടായിരുന്നു. 1970-ൽ, ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിലെ ബ്രാറ്റ്‌സ്‌ക്കിലുള്ള ഒരു തടി ഫാക്ടറിയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസ്‌ ഒരു തീരുമാനം എടുത്തു, യഹോവയുടെ സാക്ഷികളായ എല്ലാ ജോലിക്കാരെയും പിരിച്ചുവിടുക. “നിങ്ങൾ സോവിയറ്റ്‌ ഭരണത്തെ പിന്തുണയ്‌ക്കാത്തതിനാൽ അത്‌ നിങ്ങളുടെ കാര്യവും നോക്കില്ല. നിങ്ങൾക്ക്‌ ഇഷ്ടം നിങ്ങളുടെ യഹോവയെ അല്ലേ, അവൻ നോക്കട്ടെ നിങ്ങളുടെ കാര്യം” എന്ന്‌ സഹോദരങ്ങളോടു പറഞ്ഞു. ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം പരസ്യമായി പ്രസംഗിക്കുക എന്നതാണെന്ന്‌ പിരിച്ചുവിടപ്പെട്ടവർ തീരുമാനിച്ചു. അങ്ങനെ അവർ വീടുതോറും പോകാൻ തുടങ്ങി. ഒരിടത്ത്‌ ഒരു സ്‌ത്രീ വന്ന്‌ വാതിൽ തുറന്നു. സഹോദരന്മാർ തങ്ങൾ ആരാണെന്നും എന്തിനു ചെന്നുവെന്നും ചുരുക്കമായി വിശദീകരിച്ചു. പെട്ടെന്ന്‌ അടുക്കളയിൽനിന്ന്‌ ഒരു പുരുഷശബ്ദം: “ആരോടാണവിടെ സംസാരിക്കുന്നത്‌? അവരെ അകത്തേക്കു വിളിക്ക്‌.” സഹോദരന്മാർ അകത്തു ചെന്നപ്പോൾ, “ഇന്നൊരു പ്രവൃത്തിദിവസമായിട്ട്‌ നിങ്ങളെന്താ ജോലിക്കു പോകാത്തത്‌” എന്ന്‌ അദ്ദേഹം ആരാഞ്ഞു. തങ്ങൾക്കു ജോലി നഷ്ടപ്പെടാനിടയായതിനെക്കുറിച്ച്‌ സഹോദരന്മാർ പറഞ്ഞു.

അദ്ദേഹം ഒരു പബ്ലിക്‌ പ്രോസിക്യൂട്ടർ ആയിരുന്നു. ഉച്ചയ്‌ക്ക്‌ ഊണു കഴിക്കാൻ വീട്ടിൽ വന്നതാണ്‌. വിവരം അറിഞ്ഞ്‌ അദ്ദേഹത്തിനു വല്ലാതെ ദേഷ്യം വന്നു. നേരെ തടി ഫാക്ടറിയുടെ ഓഫീസിലേക്കു വിളിച്ച്‌ യഹോവയുടെ സാക്ഷികളെയെല്ലാം പിരിച്ചുവിട്ടു എന്നതു നേരാണോ എന്ന്‌ അദ്ദേഹം അന്വേഷിച്ചു. സംഗതി നേരാണെന്ന്‌ അറിഞ്ഞപ്പോൾ പ്രോസിക്യൂട്ടർ പറഞ്ഞു: “എന്തടിസ്ഥാനത്തിലാണ്‌ നിങ്ങളിതു ചെയ്‌തത്‌? ഇതു നിയമലംഘനമാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കിതിനു യാതൊരു അവകാശവുമില്ല! സാക്ഷികളെയെല്ലാം തിരികെ ജോലിയിൽ നിയമിക്കാനും നിങ്ങളുടെ തീരുമാനത്തിന്റെ പേരിൽ മൂന്നുമാസം ജോലി ചെയ്യാൻ കഴിയാതെ വന്നതിനുള്ള നഷ്ടപരിഹാരം നൽകാനും ഞാൻ പറയുന്നു.” പ്രോസിക്യൂട്ടർ ഫോൺ വെച്ചു, എന്നിട്ട്‌ സഹോദരന്മാരോടു പറഞ്ഞു: “നാളെത്തന്നെ പോയി തിരികെ ജോലിയിൽ പ്രവേശിക്കുക, അവിടെത്തന്നെ തുടരുകയും വേണം.”

“ഞാൻ 1947 മുതൽ സാഹിത്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നതാണ്‌”

1970-കൾ ആയപ്പോഴേക്കും സാഹിത്യങ്ങളുടെ ഉത്‌പാദനം, വിതരണം, അവ രഹസ്യമായി സൂക്ഷിക്കൽ എന്നിവയിലെല്ലാം സഹോദരങ്ങൾ വൈദഗ്‌ധ്യം നേടിയിരുന്നു. എന്നിരുന്നാലും പെട്ടെന്നു തീരുമാനമെടുക്കേണ്ട സാഹചര്യങ്ങൾ ചിലപ്പോഴൊക്കെ സംജാതമായിരുന്നു. അതേക്കുറിച്ച്‌ ഗ്രിഗൊറി സിവുൽസ്‌കി പറയുന്നു: “1976-ലാണ്‌ അത്‌. ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ പരിശോധന നടക്കുകയാണ്‌. തലേ വൈകുന്നേരമാണ്‌ സഹോദരന്മാരുടെ വയൽസേവന റിപ്പോർട്ടും മേൽവിലാസവും മറ്റും എഴുതിയ കുറെ കടലാസുകൾ ഞാൻ ഒരു തടിപ്പെട്ടിയുടെ അടിയിലേക്ക്‌ വെറുതെ ഇട്ടത്‌. പരിശോധനയ്‌ക്കിടയിൽ കെജിബി-യുടെ മട്ടും ഭാവവും കണ്ടാൽ എവിടെ, എന്ത്‌ അന്വേഷിക്കണം എന്ന്‌ നല്ല നിശ്ചയമുള്ളതുപോലെ ആയിരുന്നു. കെജിബി ഏജന്റുമാരിൽ ഒരാൾ എന്നോട്‌, ‘കൊടിലും സ്‌ക്രൂഡ്രൈവറും മറ്റും കൊണ്ടുവരൂ, ഈ സോഫ ഒന്നഴിച്ചു നോക്കട്ടെ’ എന്നു പറഞ്ഞു. ഒന്നു പ്രാർഥിച്ചിട്ട്‌ ശാന്തനായി ഞാൻ പറഞ്ഞു:

“‘മറ്റു സാക്ഷികളുടെ വീടുകളിൽ നടത്തിയതുപോലെ മിന്നൽ പരിശോധന നടത്തിയിരുന്നെങ്കിൽ ഇവിടെനിന്നു നിങ്ങൾക്ക്‌ എന്തെങ്കിലും കിട്ടുമായിരുന്നു. പക്ഷേ അൽപ്പം വൈകിപ്പോയി. ഇനി ഏതായാലും നിങ്ങൾക്ക്‌ ഒന്നും കിട്ടാൻ പോകുന്നില്ല.’

“‘ഞങ്ങൾക്ക്‌ എന്തു കിട്ടുമായിരുന്നു?’ ഏജന്റ്‌ ചോദിച്ചു.

‘വീക്ഷാഗോപുരവും ഉണരുക!യും. പക്ഷേ ഇന്നിനി ഒന്നും കിട്ടില്ല.’

“സോഫ അഴിക്കാനുള്ള ഉപകരണങ്ങൾ അവരെ ഏൽപ്പിച്ചിട്ടു ഞാൻ പറഞ്ഞു, ‘അന്വേഷണമൊക്കെ കഴിയുമ്പോൾ സോഫ ഇതുപോലെതന്നെ ആക്കിത്തന്നിട്ടു വേണം പോകാൻ.’

“ഒരു നിമിഷത്തേക്ക്‌ എന്തു ചെയ്യണമെന്നറിയാതെ അവർ നിന്നു. അവരുടെ വിഷമസ്ഥിതി മനസ്സിലാക്കിക്കൊണ്ട്‌ ഞാൻ അവരിൽ ചെറുപ്പക്കാരനായ ഒരാളുടെ നേരേ തിരിഞ്ഞിട്ടു പറഞ്ഞു: ‘നിങ്ങൾ യഹോവയുടെ സാക്ഷികളുടെ സാഹിത്യത്തിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്‌ കൂടിവന്നാൽ മൂന്നു വർഷം ആയിട്ടുണ്ടാകും. എന്നാൽ ഞാൻ 1947 മുതൽ സാഹിത്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നതാണ്‌. എന്തിനാ വെറുതെ സമയംകളയുന്നത്‌? സാഹിത്യങ്ങളൊക്കെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെയുണ്ട്‌.’

“അതിശയകരമെന്നു പറയട്ടെ, അവർ അന്വേഷണം മതിയാക്കി പോയി. റിപ്പോർട്ടും സഹോദരന്മാരുടെ മേൽവിലാസവും ആർക്കും കണ്ടുപിടിക്കാവുന്നതുപോലെയാണു കിടന്നിരുന്നത്‌.”

പെരിസ്‌ത്രോയിക്ക—മാറ്റത്തിന്റെ കാലം

1985-ൽ പ്രഖ്യാപിച്ച പെരിസ്‌ത്രോയിക്ക, ഉടനെയൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ചിലയിടങ്ങളിൽ സാക്ഷികളെ അപ്പോഴും കുറ്റവാളികളെന്നു മുദ്രകുത്തി ജയിലിൽ അടച്ചിരുന്നു. എന്നിരുന്നാലും 1988-ൽ ജർമനി ബ്രാഞ്ചോഫീസ്‌ ലോകാസ്ഥാനത്തേക്ക്‌ എഴുതി: “സേവനവർഷത്തിന്റെ ആരംഭത്തിൽ അധികാരികളുടെ മനോഭാവത്തിൽ അൽപ്പം അയവു വരുന്നതു വ്യക്തമായിരുന്നു. പ്രാദേശികമായി രജിസ്റ്റർ ചെയ്യുന്നപക്ഷം [യുഎസ്‌എസ്‌ആർ-ലെ സഹോദരങ്ങൾക്ക്‌] യോഗങ്ങളോടും സാഹിത്യങ്ങളോടുമുള്ള ബന്ധത്തിൽ അൽപ്പംകൂടെ സ്വാതന്ത്ര്യം അനുവദിക്കാൻ അധികാരികൾ സന്നദ്ധത കാണിച്ചു. യാതൊരു തടസ്സവും കൂടാതെ മിക്കയിടങ്ങളിലും സ്‌മാരകം ആചരിക്കാൻ കഴിഞ്ഞു. തങ്ങളോടുള്ള അധികാരികളുടെ മനോഭാവത്തിൽ വലിയ മാറ്റംതന്നെ ഉണ്ടായിട്ടുള്ളതായി അവിടത്തെ സഹോദരങ്ങൾക്കു തോന്നുന്നു.”

ക്രമേണ, ആത്മീയാഹാരത്തിന്റെ പാഴ്‌സൽ കൈപ്പറ്റാൻ മനസ്സൊരുക്കമുള്ള ആളുകളുടെ മേൽവിലാസം നിയമിത സഹോദരന്മാർ ജർമനി ബ്രാഞ്ചിലേക്ക്‌ അയച്ചുകൊടുത്തു. ലഭിക്കുന്ന പാഴ്‌സൽ അവർ മൂപ്പന്മാരെ ഏൽപ്പിക്കും. അവർ അത്‌ എല്ലാവർക്കും എത്തിച്ചുകൊടുത്തുകൊണ്ട്‌ സകലർക്കും ആത്മീയ പ്രയോജനം ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തിയിരുന്നു. 1990 ഫെബ്രുവരിയോടെ അത്തരം 1,600 മേൽവിലാസങ്ങൾ ലഭിച്ചു. മാസത്തിൽ ഒരിക്കൽ അവരുടെ വിലാസത്തിൽ ആത്മീയാഹാരം അയച്ചുകൊടുക്കുമായിരുന്നു.

1989-ൽ സോവിയറ്റ്‌ യൂണിയനിൽനിന്നുള്ള ആയിരക്കണക്കിനു സഹോദരങ്ങൾക്ക്‌ പോളണ്ടിലെ പ്രത്യേക കൺവെൻഷനു ഹാജരാകാനായി. നബരിഷ്‌നിഖെൽനി നഗരത്തിൽനിന്നുള്ള യെഫ്‌ഡക്കിയ എന്ന സാക്ഷി സ്‌മരിക്കുന്നു: “ആദ്യമായി ഞങ്ങൾ ശരിക്കുള്ള ഒരു കൺവെൻഷനു ഹാജരാകാൻ പോകുകയാണ്‌, ഞങ്ങളെ സഹായിക്കണമേ എന്നു ഞങ്ങൾ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. ഞാൻ വിദേശത്തേക്കു പോകുന്നുവെന്ന്‌ അറിഞ്ഞ എന്റെ ഡയറക്ടർ അത്ഭുതംകൂറി. അദ്ദേഹം ചോദിച്ചു: ‘എന്താണീ പറയുന്നത്‌! നിങ്ങൾ ടെലിവിഷനൊന്നും കാണുന്നില്ലേ? അതിർത്തി അടച്ചിരിക്കുകയാണ്‌, ആരെയും കടത്തിവിടുന്നില്ല!’

“ഉറച്ച ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു, ‘അതിർത്തി തുറന്നുകിട്ടും.’ സംഭവിച്ചതും അതുതന്നെയാണ്‌. ബ്രെസ്റ്റിലെ കസ്റ്റംസ്‌ പരിശോധനാകേന്ദ്രം യഹോവയുടെ സാക്ഷികൾക്കു മാത്രമേ പോകാനുള്ള അനുവാദം നൽകിയുള്ളൂ. ഞങ്ങളെ ആരും പരിശോധിച്ചതുപോലുമില്ല. വളരെ മാന്യതയോടെയാണ്‌ ഞങ്ങളോട്‌ ഇടപെട്ടത്‌. സാക്ഷിയല്ലാത്ത ഒരാൾ കൺവെൻഷനു പോകുന്ന ആളാണെന്ന ഭാവേന ഞങ്ങളുടെ കൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചു. എന്നാൽ കസ്റ്റംസുകാർ അയാളെ കയ്യോടെ പിടികൂടി. എങ്ങനെയാണ്‌ അവർ അതു കണ്ടുപിടിച്ചത്‌? കൺവെൻഷനു പോകുന്നവരുടെ കൈവശം കൊച്ചുകൊച്ചു ബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കൂടാതെ അവരുടെ നിറചിരിയും അവരെ വ്യത്യസ്‌തരാക്കി.”

മോസ്‌കോയിൽ ഉജ്ജ്വല വരവേൽപ്പ്‌

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമസാധുത ലഭിക്കേണ്ടതിന്‌ 1949-ൽ മോസ്‌കോയിൽ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. അന്നു നിലവിലിരുന്ന സ്റ്റാലിൻ സർക്കാരിന്റെ വ്യവസ്ഥകൾ മനസ്സാക്ഷിപൂർവം പാലിക്കാൻ സഹോദരങ്ങൾക്കു കഴിയുമായിരുന്നില്ല. അപേക്ഷ സമർപ്പിച്ച്‌ 40 വർഷത്തിനുശേഷം, 1990 ഫെബ്രുവരി 26-ന്‌ മോസ്‌കോയിലെ മതകാര്യ കമ്മിറ്റിയുടെ ചെയർമാൻ യഹോവയുടെ സാക്ഷികളുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക്‌ ഏർപ്പാടു ചെയ്‌തു. രണ്ടു വൈസ്‌ ചെയർമാന്മാരും അവരുടെ മൂന്നു സഹപ്രവർത്തകരും യോഗത്തിന്‌ എത്തിയിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രതിനിധികളായി 14 പേരാണ്‌ ഉണ്ടായിരുന്നത്‌: റഷ്യയിൽനിന്നും സോവിയറ്റ്‌ യൂണിയന്റെ മറ്റു റിപ്പബ്ലിക്കുകളിൽനിന്നുമായി 11 പേർ; ബ്രുക്ലിനിൽനിന്ന്‌ മിൽട്ടൺ ഹെൻഷലും തിയോഡർ ജാരറ്റ്‌സും; ജർമനി ബ്രാഞ്ചിൽനിന്ന്‌ വില്ലി പോളും നികീറ്റ കാൾസ്‌ട്രോമും.

ചെയർമാൻ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യോഗം ആരംഭിച്ചു: “യഹോവയുടെ സാക്ഷികളുമായി ഇങ്ങനെയൊരു കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്‌. നിങ്ങളെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണു നേരിൽ കാണുന്നത്‌. തുറന്ന മനസ്സോടെയുള്ള ഒരു ചർച്ചയാണു ഞങ്ങൾ ആഗ്രഹിക്കുന്നത്‌.” സോവിയറ്റ്‌ യൂണിയനിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം രജിസ്റ്റർ ചെയ്യാനുള്ള ആഗ്രഹം സഹോദരന്മാർ പ്രകടിപ്പിച്ചു. ചെയർമാൻ തുടർന്നു: “അതറിയാൻ കഴിഞ്ഞതിൽ സന്തോഷം; സമയം അനുകൂലമാണുതാനും. വസന്തം വരവായി, വിത്തു വിതയ്‌ക്കാനുള്ള സമയം. അതുകൊണ്ട്‌ നല്ല ഫലങ്ങളും നല്ല വിളവും നമുക്കു പ്രതീക്ഷിക്കാം.”

കൂടിവന്നിരുന്ന സാക്ഷികളോട്‌ തങ്ങളെത്തന്നെ പരിചയപ്പെടുത്താൻ ചെയർമാൻ ആവശ്യപ്പെട്ടു. കാലിനിൻഗ്രാഡ്‌ മുതൽ ഏറ്റവും കിഴക്കേ അറ്റംവരെ രാജ്യത്തിന്റെ സകല മുക്കിലും മൂലയിലും സാക്ഷികൾ ഉണ്ടെന്നുള്ളതു വ്യക്തമായിരുന്നു. ഒരു സർക്കിട്ടു മേൽവിചാരകൻ പറഞ്ഞു: “ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിലെ നാലു സഭകളെയാണു ഞാൻ പ്രതിനിധീകരിക്കുന്നത്‌. എന്നാൽ ഖബറഫ്‌സ്‌ക്‌, ക്രാസ്‌നയാർസ്‌ക്‌ എന്നീ പ്രദേശങ്ങളും നൊവസൈബിർസ്‌ക്‌, ഓംസ്‌ക്‌ ഒബ്ലാസ്റ്റുകളും അടങ്ങുന്ന വിദൂരപൂർവഭാഗങ്ങളും എന്റെ പ്രവർത്തനപരിധിയിൽ വരുന്നുണ്ട്‌. അതുകേട്ട്‌ ചെയർമാൻ പ്രതിവചിച്ചു: “എത്ര വലിയൊരു പ്രദേശമാണ്‌ നിങ്ങൾക്കുള്ളത്‌, പല രാഷ്‌ട്രങ്ങൾക്കും ഉള്ളതിനെക്കാൾ വിസ്‌തൃതമായ ഒന്ന്‌!”

വൈസ്‌ ചെയർമാന്മാരിൽ ഒരാൾ പറഞ്ഞു: “നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു ഞങ്ങൾ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു, ചിലതൊന്നും ഞങ്ങൾക്കു മനസ്സിലാകുന്നില്ല. ഉദാഹരണത്തിന്‌, ദൈവം ഭൂമിയെ ശുദ്ധീകരിച്ച്‌ നിലവിലുള്ള ഗവൺമെന്റുകളെ നീക്കംചെയ്യുമെന്നു നിങ്ങളുടെ ഒരു പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്നു. ഞങ്ങൾക്കതു മനസ്സിലാകുന്നില്ല.” അപ്പോൾ പോൾ സഹോദരൻ ഇങ്ങനെ മറുപടി പറഞ്ഞു: “യഹോവയുടെ സാക്ഷികൾ യാതൊരുവിധ അക്രമപ്രവർത്തനങ്ങളിലും പങ്കെടുക്കുന്നില്ല. ഏതെങ്കിലും പുസ്‌തകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അതു ചില ബൈബിൾ പ്രവചനങ്ങളെ പരാമർശിച്ചിരിക്കുന്നതാണ്‌. യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നത്‌ ദൈവരാജ്യത്തെയും പറുദീസാഭൂമിയിലെ നിത്യജീവനെയും കുറിച്ചാണ്‌.”

“അതിൽ യാതൊരു തെറ്റുമില്ല,” വൈസ്‌ ചെയർമാൻ പ്രതിവചിച്ചു.

ചർച്ചയുടെ അവസാനം ചെയർമാൻ പറഞ്ഞു: “നിങ്ങളുമായി ഇങ്ങനെയൊരു കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്‌. എത്രയും പെട്ടെന്ന്‌ നിങ്ങൾക്കു നിയമാംഗീകാരം ലഭിക്കട്ടെ.”

1991 മാർച്ച്‌ മാസത്തിൽ റഷ്യയിൽ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിച്ചു. അന്ന്‌ റഷ്യയിലെ ജനസംഖ്യ 15 കോടിയിലേറെ ആയിരുന്നു. രാജ്യഘോഷകരുടെ എണ്ണം 15,987-ഉം. ഈ മാറിയ സാഹചര്യത്തിൽ റഷ്യയിലെ സഹോദരങ്ങൾക്ക്‌ യഹോവയിൽനിന്നുള്ള കൂടുതലായ മാർഗനിർദേശങ്ങൾ ആവശ്യമായിരുന്നു.—മത്താ. 24:45; 28:19, 20.

“എത്ര സന്തോഷം, എന്തോരു സ്വാതന്ത്ര്യം!”

1992 ജൂൺ 26 മുതൽ 28 വരെ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ നടത്താൻ തീരുമാനമായി. ഫിൻലൻഡ്‌ റഷ്യയുടെ അയൽരാജ്യമായതിനാൽ കൺവെൻഷന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട്‌ ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ ഭരണസംഘം ഫിൻലൻഡ്‌ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. 50 വർഷത്തിലേറെ നിരോധനത്തിൽ കഴിഞ്ഞിട്ട്‌ സ്വതന്ത്രമായി കൂടിവന്നപ്പോൾ സഹോദരങ്ങളുടെ വികാരം എന്തായിരുന്നു? ഒരു സഹോദരൻ പറയുന്നു: “ആയിരങ്ങൾ സ്റ്റേഡിയത്തിൽ ഒത്തുകൂടി. ആനന്ദാശ്രുക്കൾ അണപൊട്ടിയൊഴുകി. എത്ര സന്തോഷം, എന്തോരു സ്വാതന്ത്ര്യം! ഈ വ്യവസ്ഥിതിയിൽ ഇങ്ങനെയൊരു സ്വാതന്ത്ര്യം ഞങ്ങൾ സ്വപ്‌നത്തിൽപ്പോലും വിചാരിച്ചതല്ല. എന്നാൽ യഹോവ അതു സാധ്യമാക്കി. ഉയർന്ന വേലിക്കെട്ടുകളുള്ള പാളയത്തിലെ ഏകാന്ത തടവറയിൽ ഞങ്ങൾ അഞ്ചുപേർ കഴിഞ്ഞതും തണുത്തു മരവിച്ചുപോകാതെ ഒരാളെ ചൂടാക്കി നിറുത്താൻ ബാക്കി നാലുപേരുംകൂടി മാറിമാറി ശ്രമിക്കുന്നതുമൊക്കെ ഞങ്ങൾ ഓർത്തുപോയി. സ്റ്റേഡിയത്തിനുമുണ്ടായിരുന്നു ഉയരമുള്ള ചുറ്റുമതിൽ. എന്നാൽ കഴിയുന്നത്ര സമയം ഇവിടെ, ഈ മതിൽക്കെട്ടിനുള്ളിൽ ആയിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതൊന്നും വാക്കുകളിൽ വിവരിക്കാനാവില്ല.

“കൺവെൻഷൻ സമയത്ത്‌ ഉടനീളം ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഇങ്ങനെയൊരു അത്ഭുതം നേരിൽക്കണ്ട്‌ സന്തോഷത്താൽ ഞങ്ങൾ കരഞ്ഞുപോയി. പ്രായം 70 കടന്നിരുന്നെങ്കിലും ചിറകു മുളച്ചതുപോലെ ഞങ്ങൾ സ്റ്റേഡിയത്തിലെങ്ങും പാറിനടന്നു. ഈ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ കാത്തിരുന്നത്‌ 50 വർഷമാണ്‌. ആദ്യം സൈബീരിയയിലേക്കു നാടുകടത്തപ്പെടാൻ യഹോവ അനുവദിച്ചു. പിന്നെ ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും എത്തിപ്പെട്ടു. എന്നാൽ ഇപ്പോഴോ, സ്റ്റേഡിയത്തിൽ! മറ്റാരെക്കാളും ശക്തനാണു യഹോവ. ഞങ്ങൾ പരസ്‌പരം നോക്കിനിന്നു വിതുമ്പി. ഇതൊക്കെ യാഥാർഥ്യമാണെന്നു വിശ്വസിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ചില യുവസഹോദരന്മാർ ഞങ്ങളെ സമീപിച്ച്‌, ‘എന്തുപറ്റി? സുഖമില്ലേ? അതോ ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ?’ എന്നൊക്കെ അന്വേഷിച്ചു. എന്നാൽ വിതുമ്പലിനിടയിൽ ഞങ്ങൾക്കു സംസാരിക്കാനായില്ല. അവസാനം കരച്ചിലിനിടയിൽ ഒരാൾ പറഞ്ഞു, ‘സന്തോഷംകൊണ്ടാണു ഞങ്ങൾ കരയുന്നത്‌!’ നിരോധനത്തിൻകീഴിൽ അനേകവർഷം യഹോവയെ സേവിച്ചത്‌ എങ്ങനെയെന്ന്‌ ഞങ്ങൾ അവരോടു വിവരിച്ചു. എന്നാൽ ഇത്രപെട്ടെന്ന്‌ യഹോവ എല്ലാം മാറ്റിമറിച്ചതു ഞങ്ങൾക്കു വിശ്വസിക്കാനായില്ല.”

അവിസ്‌മരണീയമായ ആ കൺവെൻഷനെ തുടർന്ന്‌ റഷ്യയിലേക്കു 15 പ്രത്യേക പയനിയർമാരെ അയയ്‌ക്കാൻ ഫിൻലൻഡ്‌ ബ്രാഞ്ചിനോട്‌ ആവശ്യപ്പെട്ടു. 1992 ജൂലൈ 1-ന്‌ ഹാനു റ്റാനിനെനും ഭാര്യ ഏയയും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ തങ്ങളുടെ നിയമിത സ്ഥലത്ത്‌ എത്തിച്ചേർന്നു. ഫിൻലൻഡിൽനിന്നുള്ള തീക്ഷ്‌ണരായ പയനിയർമാരായിരുന്നു അവർ. ആദ്യംതന്നെ, ഭാഷ പഠിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യത്തെ ഭാഷാപഠന ക്ലാസ്സിനുശേഷം അവർ വയൽസേവനത്തിനു പോയി, ബൈബിളധ്യയന പരിപാടിയെക്കുറിച്ചു സംസാരിച്ചു. ഹാനു പറയുന്നു: “1990-കളുടെ ആരംഭത്തിൽ നഗരത്തിൽ മിക്കവാറും എല്ലാവരുംതന്നെ ബൈബിൾ പഠനത്തിനു താത്‌പര്യമുള്ളവരായിരുന്നു. തെരുവു സാക്ഷീകരണ സമയത്ത്‌ ഒരു മടിയും കൂടാതെയാണ്‌ ആളുകൾ മേൽവിലാസങ്ങൾ തന്നിരുന്നത്‌. എല്ലാവർക്കും സാഹിത്യവും വേണമായിരുന്നു. തെരുവിൽ ഒരാൾക്ക്‌ ഒരു മാസികയോ ലഘുലേഖയോ കൊടുത്താൽ മതി, വേറെ പത്തുപേർ സാഹിത്യവും ആവശ്യപ്പെട്ട്‌ വരുകയായി. സാഹിത്യം വാങ്ങുക മാത്രമല്ല ഉടനടി, അവിടെ നിന്നുകൊണ്ടുതന്നെയോ ട്രെയിൻ യാത്രയ്‌ക്കിടയിലോ അതു വായിക്കുകയും ചെയ്യുമായിരുന്നു.”

1992 ഒക്ടോബറോടെ പോളണ്ടിൽനിന്നും ധാരാളം പ്രത്യേക പയനിയർമാർ വന്നുതുടങ്ങി. ആദ്യം വന്നവരിൽ ഒറ്റക്കാരായ കുറെ സഹോദരിമാരും ഉണ്ടായിരുന്നു. പോളണ്ടിൽനിന്നു വന്ന അടുത്ത കൂട്ടത്തെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലേക്ക്‌ അയച്ചു, ഒരു വർഷത്തിനുശേഷം കുറെ പയനിയർമാരെ മോസ്‌കോയിലേക്കും. പിന്നീടുള്ള വർഷങ്ങളിൽ പോളണ്ടിൽനിന്നുള്ള 170-ലേറെ സ്വമേധാസേവകരെ റഷ്യയിൽ നിയമിച്ചു, മിക്കവരും ശുശ്രൂഷാ പരിശീലന സ്‌കൂൾ (എംടിഎസ്‌) ബിരുദധാരികളായിരുന്നു.

വർധിച്ച പ്രവർത്തനത്തിലേക്കുള്ള വലിയ വാതിൽ

അവസാനം റഷ്യയിൽ ഒരു ബെഥേൽ നിർമാണത്തിനുള്ള സമയം വന്നെത്തി. അതിനായി, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ അന്താരാഷ്‌ട്ര കൺവെൻഷനെ തുടർന്ന്‌ സ്ഥലം വാങ്ങാനുള്ള അനുവാദം ഭരണസംഘം സഹോദരങ്ങൾക്കു നൽകി. നഗരത്തിൽനിന്ന്‌ അത്ര അകലെയല്ലാതെ സോൽനിക്‌നയ എന്ന ഗ്രാമത്തിൽ കുറെ പഴയ കെട്ടിടങ്ങൾ സഹിതമുള്ള 17 ഏക്കർ സ്ഥലം. നിർമാണവേലയിൽ സഹായിക്കാൻ ഫിൻലൻഡ്‌ ബ്രാഞ്ചിനോട്‌ ആവശ്യപ്പെട്ടു. 1992 സെപ്‌റ്റംബറിൽ ഫിൻലൻഡിൽനിന്നുള്ള സ്വമേധാസേവകരുടെ ആദ്യ കൂട്ടം സോൽനിക്‌നയയിൽ എത്തി. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന, പിന്നീട്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിത്തീർന്ന ഔലിസ്‌ ബെർഗ്‌ഡാൽ പറയുന്നു: “റഷ്യയിലെ ബെഥേൽ നിർമാണത്തിൽ സഹായിക്കാനുള്ള ക്ഷണം ഞാനും ഭാര്യ ഇവാലീസയും സസന്തോഷം സ്വീകരിച്ചു. യഹോവയാണു വേലയെ നയിക്കുന്നത്‌ എന്നു വളരെ വ്യക്തമായിരുന്നു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ ആ വേലയെ പിന്തുണച്ചിരുന്നു.”

നിർമാണവേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ഫിൻലൻഡിൽനിന്നുള്ള അൽഫ്‌ സാഡെർലോഫും ഭാര്യ മാര്യ-ലാനായും വേലയിൽ പങ്കെടുത്തിരുന്നവർക്കു നല്ലൊരു പ്രോത്സാഹനമായിരുന്നു. അങ്ങനെതന്നെയായിരുന്നു ഫിൻലൻഡിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളും. നിർമാണവേലയുടെ സമയത്ത്‌ ബ്രുക്ലിനിലെ ലോകാസ്ഥാനത്തുനിന്നു സഹോദരന്മാർ സോൽനിക്‌നയ സന്ദർശിച്ചിരുന്നു. ഔലിസ്‌ പറയുന്നു: “1993-ൽ മോസ്‌കോയിലെ അന്താരാഷ്‌ട്ര കൺവെൻഷനുശേഷം മിൽട്ടൺ ഹെൻഷൻ അവിടെ വന്നു. നിർമാണവേലയിൽ ഏർപ്പെട്ടിരുന്നവർക്കായി നടത്തിയ പ്രസംഗവും അവരോട്‌ അദ്ദേഹം നടത്തിയ വ്യക്തിപരമായ സംഭാഷണവുമെല്ലാം അത്യന്തം പ്രോത്സാഹജനകമായിരുന്നു.”

സ്‌കാൻഡിനേവിയ, യൂറോപ്പ്‌, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കിലെ മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 700-ലേറെ സന്നദ്ധസേവകരാണ്‌ ബെഥേൽ നിർമാണവേലയിൽ പങ്കെടുത്തത്‌. വിവിധ സംസ്‌കാരത്തിൽനിന്നും പശ്ചാത്തലത്തിൽനിന്നും ഉള്ള ആളുകൾ. അവർ ജോലിചെയ്യുന്ന വിധവും വ്യത്യസ്‌തമായിരുന്നു. എന്നിട്ടും വേല പൂർത്തിയായി; സെഖര്യാവു 4:6 പറയുന്നതുപോലെ, “‘സൈന്യത്താലല്ല ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” ഈ “വീടു” പണിതത്‌ യഹോവയായിരുന്നു. (സങ്കീ. 127:1) റഷ്യയിൽനിന്നുള്ള സഹോദരങ്ങൾ രാജ്യവേലയ്‌ക്കായി മനസ്സോടെ തങ്ങളെത്തന്നെ അർപ്പിച്ചു. മിക്കവരും സത്യത്തിൽ പുതിയവരും ചെറുപ്പക്കാരും ആയിരുന്നു. എന്നാൽ അവരിലനേകരും പയനിയർമാരായിരുന്നു. ഉയർന്ന നിലവാരം പുലർത്തുന്ന നിർമാണം എങ്ങനെ വേഗത്തിൽ ചെയ്യാമെന്നും ദിവ്യാധിപത്യപരമായി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പഠിക്കാൻ അവർ ഉത്സുകരായിരുന്നു.

വേലയുടെ സംഘാടനം

1993-ന്റെ അവസാനത്തോടെ റഷ്യയിലെ കൺട്രി കമ്മിറ്റി അംഗങ്ങൾ സോൽനിക്‌നയയിൽ എത്തി. ഐവാൻ പാഷ്‌കോവ്‌സ്‌കി, ഡിമീട്രീ ലീവീ, വാസിലി കലിൻ, അലിക്‌സെ വെർഷ്‌ബിറ്റ്‌സ്‌കി, അനറ്റോളി പ്രീബിറ്റ്‌കോവ്‌, ഡിമീട്രീ ഫെഡനീഷിൻ എന്നിവരായിരുന്നു അവർ. ഏതാണ്ട്‌ ഒരു വർഷത്തിനുശേഷം മിഖായേൽ സവിറ്റ്‌സ്‌ക്കിയും വന്നു.”

വേലയുടെ സംഘാടനത്തിൽ സഹോദരങ്ങളെ സഹായിക്കുന്നതിന്‌ ജർമനി ബ്രാഞ്ചിൽനിന്നുള്ള ഹോസ്റ്റ്‌ ഹെൻഷലിനെ ഭരണസംഘം നിയമിച്ചു.

സഞ്ചാരവേല സംഘടിപ്പിക്കുകയായിരുന്നു പ്രഥമമായി ചെയ്യേണ്ടിയിരുന്നത്‌. തുടക്കത്തിൽ, രാജ്യത്തെ അഞ്ചു സർക്കിട്ടുകളായി തിരിച്ചിരുന്നു, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ രണ്ടും, മോസ്‌കോയും ചുറ്റുമുള്ള പ്രദേശങ്ങളും ചേർന്ന്‌ മൂന്നും. മോസ്‌കോയിൽ സേവിച്ചിരുന്ന ആർതർ ബവുർ, പവിൽ ബഗൈസ്‌കി, റോയ്‌ ഓസ്റ്റർ എന്നിവരും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ സേവിച്ചിരുന്ന ക്ഷിഷ്‌റ്റോവ്‌ പൊപ്ലാവ്‌സ്‌കി, ഹാനു റ്റാനിനെൻ എന്നിവരും ആയിരുന്നു ആദ്യത്തെ അഞ്ച്‌ മുഴുസമയ സർക്കിട്ടു മേൽവിചാരകന്മാർ. പിന്നീട്‌ റോമൻ സ്‌കീബയെയും സർക്കിട്ടു മേൽവിചാരകനായി നിയമിച്ചു. 1992-ൽ ഐക്യനാടുകളിൽനിന്ന്‌ എംടിഎസ്‌ ബിരുദം നേടിയ മാത്യു കെലി അംശകാല ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായും നിയമിതനായിരുന്നു.

1990-കളുടെ പ്രാരംഭത്തിലെ ആദ്യകാല സർക്കിട്ട്‌ സന്ദർശനങ്ങളെക്കുറിച്ച്‌ ഹാനു റ്റാനിനെൻ പറയുന്നു: “കരീലിയയിലെ പിറ്റ്രസവോറ്റ്‌സ്‌കിലുള്ള ഒരു സഭയ്‌ക്ക്‌ സർക്കിട്ട്‌ സന്ദർശനത്തെക്കുറിച്ച്‌ അറിയിക്കാനായി ഞാനൊരു കത്തയച്ചു. ആ വാരത്തിൽ എങ്ങനെയാണു യോഗങ്ങൾ ക്രമീകരിക്കേണ്ടത്‌ എന്ന്‌ കത്തിൽ വിവരിച്ചിരുന്നു. ഞാനും ഭാര്യയും അവിടെ എത്തിയപ്പോൾ ഞങ്ങളെ സ്വീകരിക്കാൻ ഒരു മൂപ്പൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു, അദ്ദേഹം ഞങ്ങളെ നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഞാൻ അയച്ച കത്തു കാണിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു, ‘ഈ കത്തു കിട്ടി, പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്നത്‌ എന്താണെന്നൊന്നും ഒരു പിടിയും കിട്ടിയില്ല. അതുകൊണ്ട്‌ സഹോദരൻ വന്ന്‌ കാര്യങ്ങൾ വിശദീകരിച്ചു തന്നിട്ട്‌ എന്തെങ്കിലും ചെയ്യാമെന്നു ഞങ്ങൾ തീരുമാനിച്ചു.’

“മുർമാൻസ്‌കിലെ ആദ്യ സർക്കിട്ട്‌ സന്ദർശനത്തിന്റെ സമയത്ത്‌ അവിടെ 385 പ്രസാധകർ 1,000-ത്തിലേറെ ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും ബൈബിൾ പഠിക്കുന്നവരുടെ എണ്ണം നോക്കിയാൽ അത്‌ അതിലൊക്കെ വളരെ കൂടുതലായിരുന്നു, കാരണം പല അധ്യയനങ്ങളും നടത്തിയിരുന്നത്‌ താത്‌പര്യക്കാരുടെ ഒരു കൂട്ടത്തിനാണ്‌. ഒരു പയനിയർ സഹോദരി 13 ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നു, 50-ലേറെ ആളുകളാണ്‌ അവരോടൊത്തു ബൈബിൾ പഠിച്ചിരുന്നത്‌!

“വോൾഗൊഗ്രാഡിലും റൊസ്റ്റോവ്‌ ഒബ്ലാസ്റ്റിലും ആയിരുന്നു ഞങ്ങളുടെ രണ്ടാമത്തെ നിയമനം. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള വോൾഗൊഗ്രാഡിൽ നാലു സഭകളേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ യോഗങ്ങളും ബൈബിളധ്യയനങ്ങളും നടത്തണം, എങ്ങനെ വീടുതോറും പ്രസംഗിക്കണം എന്നെല്ലാം പഠിക്കാൻ സഹോദരങ്ങൾ അത്യന്തം ഉത്സുകരായിരുന്നു. ഓരോ സന്ദർശന സമയത്തും ഒരു പുതിയ സഭ വീതം രൂപീകരിച്ചിരുന്നു. സർക്കിട്ട്‌ മേൽവിചാരകന്റെ റിപ്പോർട്ടിൽ മുൻ സന്ദർശനത്തിനുശേഷം പുതുതായി എത്രപേർ സ്‌നാനമേറ്റു എന്നു കാണിക്കണമായിരുന്നു. മിക്ക സഭകളിലും അത്‌ 50-ഓ, 60-ഓ, 80-ഓ ഒക്കെയായിരുന്നു. ഒരു സഭയിലാണെങ്കിൽ 100-ലധികവും! തത്‌ഫലമായി വെറും മൂന്നു വർഷംകൊണ്ട്‌ നഗരത്തിൽ 16 പുതിയ സഭകൾ രൂപീകരിച്ചു.”

1996 ജനുവരിയിൽ റഷ്യയിൽ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയെ നിയമിച്ചു, കൂടാതെ ആദ്യമായി മുഴുസമയ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരെയും. അവരിൽ ചിലരായിരുന്നു റോമൻ സ്‌കീബ [സൈബീരിയ, വിദൂരപൂർവഭാഗങ്ങൾ], റോയ്‌ ഓസ്റ്റർ [ബിലേറസ്‌, മോസ്‌കോ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ (യുറൽ മലകൾവരെ)], ഹാനു റ്റാനിനെൻ [കൊകേഷ (വോൾഗ നദിവരെ)], ആർതർ ബവുർ [കസാഖ്‌സ്ഥാൻ, മധ്യേഷ്യ]. അക്കാലത്ത്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർക്കെല്ലാം തങ്ങളുടെ ഡിസ്‌ട്രിക്‌റ്റിനു പുറമേ ഒരു ചെറിയ സർക്കിട്ടിലുംകൂടെ സേവിക്കേണ്ടതുണ്ടായിരുന്നു.

ദീർഘമായ യാത്രകൾ

1993-ന്റെ പ്രാരംഭത്തിൽ പോളണ്ടിൽനിന്നു റഷ്യയിൽ എത്തിച്ചേർന്ന ആദ്യകാല പ്രത്യേക പയനിയർമാരിൽ ഒരാളായിരുന്നു റോമൻ സ്‌കീബ. അദ്ദേഹം സ്‌മരിക്കുന്നു: “1993 ഒക്ടോബറിൽ സർക്കിട്ടു വേലയ്‌ക്കുള്ള നിയമനം എനിക്കു ലഭിച്ചു. എന്റെ ആദ്യ സർക്കിട്ടിൽ തെക്കൻ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെയും പസ്‌കൊഫ്‌ ഒബ്ലാസ്റ്റിലെയും സഭകളും ബിലേറസിലെ മൊത്തം സഭകളും ഉണ്ടായിരുന്നു. അപ്പോൾപ്പോലും റഷ്യയിലെ ഏറ്റവും വലിയ സർക്കിട്ട്‌ ആയിരുന്നില്ല അത്‌. എന്തായാലും താമസിയാതെതന്നെ ഞാൻ ദീർഘദൂര യാത്രകളുമായി പരിചിതനായി. 1995 നവംബറിൽ യുറൽ പർവതപ്രദേശത്തെ ഒരു സർക്കിട്ടിൽ എന്നെ നിയമിച്ചു, ഒപ്പം പകര ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായുള്ള നിയമനവും ലഭിച്ചു. യുറലും മുഴു സൈബീരിയയും വിദൂരപൂർവഭാഗങ്ങളും ചേർന്നതായിരുന്നു എന്റെ പ്രവർത്തന പ്രദേശം. പോളണ്ടിന്റെ വലിപ്പമുള്ള 38 രാജ്യങ്ങൾ ചേരുന്നത്ര വിസ്‌താരമുള്ളതാണ്‌ ഈ ഡിസ്‌ട്രിക്‌റ്റ്‌ എന്ന്‌ ഒരു സഹോദരൻ കണക്കുകൂട്ടി പറഞ്ഞു! ഈ പ്രദേശത്തെല്ലാംകൂടെ എട്ടു സമയമേഖലകൾ ഉണ്ടായിരുന്നു. ഏതാണ്ട്‌ രണ്ടു വർഷം കഴിഞ്ഞപ്പോൾ മംഗോളിയയുടെ തലസ്ഥാനമായ യൂലാൻബാറ്റൊറിലെ ഒരു കൂട്ടത്തെ സന്ദർശിക്കാൻ ബ്രാഞ്ച്‌ എന്നോട്‌ ആവശ്യപ്പെട്ടു.”

സ്‌കീബ സഹോദരൻ തുടരുന്നു: “ഒരിക്കൽ ഉത്തരധ്രുവരേഖയ്‌ക്കു വടക്കുള്ള നോറിൽസ്‌ക്കിൽനിന്ന്‌ യികാറ്റിറീംബുർക്കിൽ എത്താൻ എനിക്ക്‌ രണ്ടു വിമാനങ്ങളിൽ കയറേണ്ടി വന്നു, ആദ്യം നോറിൽസ്‌ക്കിൽനിന്ന്‌ നൊവസൈബിർസ്‌ക്‌ വരെയും തുടർന്ന്‌ അവിടെനിന്ന്‌ യികാറ്റിറീംബുർക്കിലേക്കും. ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല, അനന്തമായ യാത്രപോലെ അനുഭവപ്പെട്ടു അത്‌. നോറിൽസ്‌ക്കിൽനിന്നുള്ള വിമാനം 12 മണിക്കൂർ വൈകിയാണു പുറപ്പെട്ടത്‌. എനിക്കും ഭാര്യക്കും ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടിവന്നു. എന്നാൽ ഇത്തരം ദീർഘയാത്രയ്‌ക്കിടയിൽ വ്യക്തിപരമായ പഠനം നടത്താൻ ഞങ്ങൾ പഠിച്ചു എന്നതാണ്‌ ഒരു വലിയ നേട്ടം.

“ചിലപ്പോൾ എത്ര ശ്രമം ചെയ്‌താലും സഭാസന്ദർശനത്തിനു സമയത്ത്‌ എത്തിച്ചേരാൻ ഞങ്ങൾക്കു സാധിച്ചിരുന്നില്ല. ഒരിക്കൽ അൽറ്റായിയിലെ പർവതഗ്രാമമായ യുസ്റ്റ്‌കാനിലുള്ള സഭയിൽ എത്താൻ കുണ്ടുംകുഴിയുമായി കിടക്കുന്ന മലമ്പാതയിലൂടെ ഞങ്ങൾക്ക്‌ കാറോടിച്ചു പോകണമായിരുന്നു. വഴിക്ക്‌ കാർ കേടായി. സഭാ രേഖകൾ പരിശോധിക്കാനുള്ള സമയം പോയിട്ട്‌ യോഗത്തിനുപോലും സമയത്ത്‌ എത്താനായില്ല. രണ്ടു മണിക്കൂർ വൈകി. ഞങ്ങൾക്ക്‌ ആകപ്പാടെ നിരാശ തോന്നി. എല്ലാവരും പോയിക്കാണും എന്നുതന്നെ ഞങ്ങൾ വിചാരിച്ചു. എന്നാൽ വാടകയ്‌ക്ക്‌ എടുത്ത ഒരു ഹാളിൽ 175 പേർ കാത്തിരിക്കുന്നതു കണ്ട്‌ ഞങ്ങൾ അതിശയിച്ചുപോയി, അവിടത്തെ പ്രസാധകരുടെ എണ്ണം 40-ൽ താഴെയാണെന്ന്‌ ഓർക്കണം! ഞങ്ങൾ എത്താൻ വൈകിയതുകൊണ്ട്‌ മറ്റ്‌ പർവതഗ്രാമങ്ങളിലുള്ള താത്‌പര്യക്കാർക്കുംകൂടെ യോഗത്തിനു വന്നുചേരാനായത്രേ.” b

അവിസ്‌മരണീയ കൺവെൻഷനുകൾ

ചില വൻനഗരങ്ങളിൽ ആദ്യമായി ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ എങ്ങനെയൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച്‌ അവിടത്തെ സഹോദരങ്ങൾക്കു യാതൊരു രൂപവുമില്ലായിരുന്നു. 1996-ൽ യികാറ്റിറീംബുർക്കിലെ ഒരു സ്റ്റേഡിയത്തിൽവെച്ച്‌ കൺവെൻഷൻ നടത്താൻ സഹോദരങ്ങൾ തീരുമാനിച്ചു. റോമൻ സ്‌കീബ പറയുന്നു: “ഇരിപ്പിടങ്ങളിൽ മുഴുവൻ പുല്ലു വളർന്നിരുന്നു, സ്റ്റേഡിയത്തിന്‌ അകത്താണെങ്കിൽ ഏഴ്‌ അടി ഉയരത്തിൽ ബിർച്ച്‌ മരങ്ങളും. കൺവെൻഷന്‌ വെറും മൂന്നാഴ്‌ച കൂടി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി മൂന്നു സഭകൾ മാത്രം. എന്തായാലും സ്റ്റേഡിയത്തിന്റെ ഡയറക്ടർ സഹകരിക്കാൻ തയ്യാറായിരുന്നു, പക്ഷേ ആ അവസ്ഥയിൽ അവിടെവെച്ച്‌ എങ്ങനെ കൺവെൻഷൻ നടത്തുമെന്ന്‌ അദ്ദേഹത്തിനു യാതൊരു നിശ്ചയവുമില്ലായിരുന്നു. സഹോദരങ്ങൾ പണി തുടങ്ങി, കൺവെൻഷന്റെ ദിവസമായപ്പോൾ അവിടം വെട്ടിത്തിളങ്ങുകയായിരുന്നു. ഡയറക്ടർക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!” നന്ദിസൂചകമായി, സ്റ്റേഡിയത്തിലെ ഒരു കെട്ടിടത്തിൽവെച്ച്‌ പയനിയർ സ്‌കൂൾ നടത്താനുള്ള അനുവാദം അദ്ദേഹം നൽകി. “കൺവെൻഷനെ തുടർന്ന്‌ ആ സ്റ്റേഡിയം വീണ്ടും സ്‌പോർട്‌സ്‌ പരിപാടികൾക്ക്‌ ഉപയോഗിക്കാൻ തുടങ്ങി. നഗരത്തിനു നല്ലൊരു വരുമാന മാർഗമായിരുന്നു അത്തരം പരിപാടികൾ,” ഒരു സഹോദരൻ പറയുന്നു.

ചിലപ്പോഴൊക്കെ സമ്മേളനങ്ങളും കൺവെൻഷനുകളും നടത്തുന്നതിന്‌ നല്ല വഴക്കവും സഹിഷ്‌ണുതയും ആവശ്യമായിരുന്നു. 1999-ൽ വ്‌ളാഡികഫ്‌കാസിൽ സർക്കിട്ട്‌ സമ്മേളനത്തിനായി ഒരു സ്റ്റേഡിയം വാടകയ്‌ക്ക്‌ എടുക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞില്ല. 5,000-ത്തോളം പേരെ ആ സമ്മേളനത്തിനു പ്രതീക്ഷിച്ചിരുന്നു. സഹോദരന്മാർ പെട്ടെന്നുതന്നെ ഒരു പകരം ക്രമീകരണം ചെയ്‌തു. വ്‌ളാഡികഫ്‌കാസിലെ ഒരു സിനിമാ തീയേറ്ററിൽവെച്ച്‌ ഒരു ദിവസം മാത്രമുള്ള ഹ്രസ്വ സമ്മേളനപരിപാടി അഞ്ചു പ്രാവശ്യം നടത്തി. അതിനുശേഷം വാരാന്തത്തിൽ നൽചിക്‌ നഗരത്തിൽ ഏതാണ്ട്‌ രണ്ടു കിലോമീറ്ററിന്റെ ദൂരവ്യത്യാസത്തിലുള്ള രണ്ടു സ്ഥലത്തുവെച്ച്‌ രണ്ടു ദിവസത്തെ മുഴു സർക്കിട്ട്‌ സമ്മേളനപരിപാടിയും നടത്തി. ഒരു ഹാളിൽ പരിപാടി തുടങ്ങി രണ്ടു മണിക്കൂറിനുശേഷമാണ്‌ അടുത്ത സ്ഥലത്ത്‌ തുടങ്ങിയത്‌. പ്രസംഗകർക്ക്‌ ഒരു സ്ഥലത്തുനിന്നു മറ്റേ സ്ഥലത്ത്‌ എത്തിച്ചേരുന്നതിനായിരുന്നു അത്‌. ചില സഞ്ചാരമേൽവിചാരകന്മാർക്ക്‌ സമ്മേളനം തീരുന്നതിനുമുമ്പുതന്നെ ശബ്ദമൊക്കെ പോയി. ആ വാരത്തിൽ താൻ 35 പ്രസംഗങ്ങൾ നടത്തിയെന്ന്‌ ഒരു സഹോദരൻ പറയുകയുണ്ടായി! എല്ലാം ഭംഗിയായി പോകുകയായിരുന്നു. എന്നാൽ ശനിയാഴ്‌ച ഉച്ചയോടടുത്ത്‌ ഒരു ഹാളിലെ പരിപാടിക്ക്‌ അൽപ്പം തടസ്സം നേരിട്ടു. യൂണിഫോം ധാരികളായ ചിലർ ഒരു നായയെയുംകൊണ്ട്‌ ഹാളിൽവന്ന്‌ ചില സാങ്കേതിക കാരണങ്ങളാൽ എല്ലാവരും ഹാൾ വിട്ടു പോകണമെന്ന്‌ ആവശ്യപ്പെട്ടു. സഹോദരങ്ങൾ സാധാരണപോലെ ശാന്തരായി പുറത്തുപോയി ഭക്ഷണം കഴിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്‌തു. ഒരു മതതീവ്രവാദി അധികാരികൾക്കു ഫോൺചെയ്‌ത്‌ കെട്ടിടത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന്‌ അറിയിച്ചത്രേ. കെട്ടിടം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ട്‌ സമ്മേളനപരിപാടി തുടരാൻ അവർ അനുവദിച്ചു. പരിപാടിയിൽ അല്ലറചില്ലറ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. എല്ലാവർക്കും പരിപാടിയിൽനിന്നു പ്രയോജനം ആസ്വദിക്കാനും അവസരം ലഭിച്ചു.

കല്ലുകൾ, പരിചകൾ, വാളുകൾ

സത്യത്തിന്റെ വിത്തുകൾ പെട്ടെന്നുതന്നെ രാജ്യമെമ്പാടും വിതയ്‌ക്കപ്പെട്ടു. ഏയ റ്റാനിനെൻ പറയുന്നു: “1998-ൽ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽനിന്ന്‌ അടുത്തതിലേക്കു ഞങ്ങൾ 15 മണിക്കൂർ ദീർഘിക്കുന്ന ട്രെയിൻ യാത്രയ്‌ക്കുള്ള ഒരുക്കത്തിലായിരുന്നു. കൺവെൻഷൻ ഡ്രാമയ്‌ക്ക്‌ ആവശ്യമായ കുറെയധികം സാധനങ്ങളുംകൂടെ കൊണ്ടുപോകാമോ എന്നു സഹോദരങ്ങൾ ചോദിച്ചു. അതത്ര എളുപ്പമായിരുന്നില്ല, കാരണം വളരെയേറെ സാധനങ്ങളുമായി എത്തുന്നവരോട്‌ ടിടിഇ സാധാരണഗതിയിൽ അത്ര മമത കാണിക്കാറില്ല. ഏതായാലും സഹോദരന്മാരുടെ സഹായത്താൽ ഞങ്ങൾ ധൈര്യം സംഭരിച്ച്‌ കല്ലുകളും പരിചകളും വാളുകളും വേഷഭൂഷാദികളുമെല്ലാം നാലു യാത്രക്കാർക്കുള്ള ഞങ്ങളുടെ കമ്പാർട്ടുമെന്റിൽ എത്തിച്ചു. ആ കമ്പാർട്ടുമെന്റിൽ മറ്റ്‌ രണ്ടു യാത്രക്കാർകൂടെ ഉണ്ടായിരുന്നു.

“ടിടിഇ ടിക്കറ്റ്‌ പരിശോധിക്കാൻ വന്നപ്പോൾ എന്താണ്‌ ഇത്രമാത്രം ലഗേജ്‌ എന്ന്‌ ആരാഞ്ഞു. യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലെ ഡ്രാമയ്‌ക്കുള്ള സാമഗ്രികളാണിവ എന്നു ഞങ്ങൾ പറഞ്ഞു. ആ സ്‌ത്രീ വളരെ ദയയുള്ളവളായിരുന്നു. അവരുടെ നാട്ടിലെ സഭ സന്ദർശിക്കവേ എന്റെ ഭർത്താവു നടത്തിയ ഒരു പരസ്യപ്രസംഗത്തിന്‌ അവർ ഹാജരായിരുന്നത്രേ. യഹോവ ഞങ്ങളെ തുണച്ചത്‌ ഞങ്ങൾക്കു തിരിച്ചറിയാനായി.”

അധ്യയന നിരീക്ഷകർ

സഹോദരിമാർക്ക്‌ പരസ്‌പര സഹായത്താൽ പലതും പഠിക്കാനായി. ഏയ പറയുന്നു: “റഷ്യയിൽ ഞങ്ങൾ ശുശ്രൂഷ ആരംഭിച്ചപ്പോൾ നമ്മുടെ സഹോദരിമാർ എത്രമാത്രം ക്ഷമയും താഴ്‌മയും പ്രകടമാക്കിയെന്നോ! കാരണം എനിക്കു നേരാംവണ്ണം അവരുടെ ഭാഷ സംസാരിക്കാൻ അറിയില്ലായിരുന്നു. എന്നാൽ ബൈബിളധ്യയനങ്ങൾ നടത്തേണ്ടത്‌ എങ്ങനെയെന്നു പഠിക്കാനുള്ള സഹോദരിമാരുടെ ഉത്സാഹം എന്റെ ഹൃദയത്തെ സ്‌പർശിച്ചു. പലരും പുതുതായി സത്യം സ്വീകരിച്ചവരാണ്‌. ചിലരാകട്ടെ നിരോധനത്തിൻകീഴിൽ പ്രവർത്തിച്ചിരുന്നവരും. അക്കാലത്ത്‌ യഹോവയുടെ സംഘടനയിലൂടെ വരുന്ന നിർദേശങ്ങളൊന്നും എപ്പോഴും അവർക്കു ലഭിച്ചിരുന്നില്ല.

“1995 മുതൽ 1996 വരെ ഞങ്ങൾ വോൾഷ്‌കീ പട്ടണത്തിലാണു പ്രവർത്തിച്ചിരുന്നത്‌. മിക്കപ്പോഴും സഹോദരിമാരിൽ ആരെങ്കിലും ബൈബിളധ്യയനത്തിനു കൂടെ ചെല്ലാൻ എന്നെ ക്ഷണിക്കുമ്പോൾ വേറെ കുറെ സഹോദരിമാർ തങ്ങളും വരട്ടേ എന്നു ചോദിക്കുമായിരുന്നു. ആദ്യമൊക്കെ എനിക്കതു വിചിത്രമായി തോന്നി. എന്നാൽ ബൈബിളധ്യയനം നടത്തുന്ന വിധം കണ്ടുപഠിക്കാൻ ആഗ്രഹിക്കുന്നതിനാലാണത്‌ എന്ന്‌ അവർ വിശദീകരിച്ചു. ബൈബിൾ പഠിക്കുന്നവർക്കു വിരോധമില്ലെങ്കിൽ, എല്ലാവരെയുംകൂടെ കാണുമ്പോൾ പരിഭ്രമം തോന്നില്ല എന്നുണ്ടെങ്കിൽ പോരാൻ ഞാൻ അവരോടു പറഞ്ഞു. സാധാരണഗതിയിൽ ആറുമുതൽ പത്തുവരെ പേർ കൂടെ പോരുമായിരുന്നു, വിദ്യാർഥിക്കു ശല്യമാകില്ല എന്ന വിശ്വാസത്തോടെ. അതു ശരിയായിരുന്നുതാനും. ഏതാനും മാസം കഴിഞ്ഞപ്പോൾ ബൈബിൾ വിദ്യാർഥികളിൽത്തന്നെ പലരും സ്വന്തമായി ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. അന്ന്‌ വോൾഷ്‌കീയിൽ രണ്ടു സഭകളെ ഉണ്ടായിരുന്നുള്ളൂ. പത്തു വർഷത്തിനുശേഷം അവിടെ 11 സഭകൾ രൂപീകരിക്കപ്പെട്ടു.”

പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു

ദിവ്യാധിപത്യ നിർദേശങ്ങൾ സത്യത്തിൽ പുതിയവർക്കു മാത്രമല്ല നിരോധനത്തിൻകീഴിൽ വർഷങ്ങളോളം യഹോവയെ സേവിച്ചിരുന്ന സഹോദരങ്ങൾക്കും പ്രയോജനം ചെയ്‌തു. ഹാനു റ്റാനിനെൻ സ്‌മരിക്കുന്നു: “ദൂതന്മാരുടെ വഴിനടത്തിപ്പ്‌ അനുഭവപ്പെട്ട വ്യത്യസ്‌ത സാഹചര്യങ്ങൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്‌; മനസ്സിൽ മായാത്ത മുദ്രപതിപ്പിച്ച പല സംഭവങ്ങൾക്കും ഞങ്ങൾ ദൃക്‌സാക്ഷികളുമായി. 1994-ൽ നവ്‌ഗരഡിലെ ഒരു പുതിയ സഭയിൽ ഞങ്ങൾ എത്തി. വിലീക്കീ നവ്‌ഗരഡ്‌ എന്നും അതിനെ ഇപ്പോൾ വിളിക്കാറുണ്ട്‌. ആ ആഴ്‌ച ഞങ്ങൾ താമസിക്കുന്ന അപ്പാർട്ടുമെന്റിലേക്ക്‌ സഹോദരന്മാർ ഞങ്ങളെ കൊണ്ടുപോയി. ആ അപ്പാർട്ടുമെന്റിൽ സന്ദർശകയായി എത്തിയ മരിയ എന്ന പ്രായമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. സന്ദർശനവാരം പ്രമാണിച്ച്‌ 50 കിലോമീറ്റർ യാത്രചെയ്‌ത്‌ എത്തിയതായിരുന്നു അവർ. 50 വർഷമായി അവർ സത്യത്തിൽ വന്നിട്ട്‌. നിരോധനത്തിനുശേഷം വന്ന ആദ്യകാല സർക്കിട്ടു മേൽവിചാരകന്മാരിൽ ഒരാളെ നേരിൽ കാണാനുള്ള ആഗ്രഹം നിമിത്തമാണ്‌ അവർ ഇത്ര ദൂരെനിന്നു വന്നത്‌. എങ്ങനെയാണു സത്യം പഠിച്ചതെന്ന്‌ ഞങ്ങൾ അവരോടു ചോദിച്ചു. 17-ാം വയസ്സിൽ ജർമനിയിലെ ഒരു തടങ്കൽപ്പാളയത്തിൽ എത്തിപ്പെട്ടുവെന്നും അവിടെവെച്ചാണ്‌ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നതെന്നും അവർ പറഞ്ഞു. പാളയത്തിൽവെച്ച്‌ സത്യം സ്വീകരിച്ച അവരെ അഭിഷിക്തയായ ഒരു സഹോദരിയാണ്‌ സ്‌നാനപ്പെടുത്തിയത്‌. പിന്നീട്‌ മരിയ മോചിതയായി. രാജ്യസുവാർത്ത പ്രസംഗിക്കാനായി റഷ്യയിലേക്കു തിരികെ വന്നു. കുറെ നാളുകൾക്കുശേഷം പ്രസംഗപ്രവർത്തനത്തിന്റെ പേരിൽ അവരെ അറസ്റ്റുചെയ്‌ത്‌ ജയിലിലാക്കി. അനേക വർഷം അവർ സോവിയറ്റ്‌ തൊഴിൽപ്പാളയങ്ങളിലായിരുന്നു.

“തന്റെ കഥ മുഴുവൻ വിവരിച്ചശേഷം ആ സഹോദരി താഴ്‌മയോടെ പറഞ്ഞ ഒരു കാര്യം ഞങ്ങളുടെയെല്ലാം ഹൃദയത്തെ അതിയായി സ്‌പർശിച്ചു. യഹോവയ്‌ക്കുള്ള തന്റെ ആരാധനയിൽ എന്തെങ്കിലും പോരായ്‌മയുണ്ടോ എന്നു കാണിച്ചുതരാൻ ഏതാനും ആഴ്‌ചയായി അവർ യഹോവയോടു പ്രാർഥിക്കുകയായിരുന്നുപോലും. അന്നു വൈകുന്നേരം, വളരെക്കാലം മുമ്പ്‌ വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ വന്ന ഒരു ലേഖനത്തെക്കുറിച്ച്‌ ഞാൻ ആ സഹോദരിയോടു പറഞ്ഞു. സ്‌നാനത്തിനു സാധുതയുണ്ടാകാൻ അത്‌ ഒരു ക്രിസ്‌തീയ സഹോദരൻ നിർവഹിക്കേണ്ടതുണ്ടെന്ന്‌ അതിൽ പ്രസ്‌താവിച്ചിരുന്നു. അതു കേട്ടപ്പോൾ മരിയക്കു വലിയ സന്തോഷമായി, തന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരം കിട്ടിയതായി അവർക്കു തോന്നി. സന്തോഷത്തോടെ അവർ ഒരു കുളിത്തൊട്ടിയിൽ സ്‌നാനമേറ്റു. 1944-ൽ തന്നെത്തന്നെ സമർപ്പിച്ചിട്ട്‌ അപ്പോൾ 50 വർഷം പിന്നിട്ടിരുന്നു.”

11 സമയമേഖലകൾ കടന്ന്‌ ആത്മീയാഹാരം

1991-ന്റെ ആരംഭംമുതൽ ജർമനിയിൽനിന്നോ ഫിൻലൻഡിൽനിന്നോ ചെറിയ പായ്‌ക്കറ്റുകളിലാക്കി സാഹിത്യം അയച്ചുകൊടുക്കുകയായിരുന്നു പതിവ്‌. എന്നാൽ 1993 ജൂലൈയിൽ 20 ടൺ സാഹിത്യവുമായി ജർമനിയിൽനിന്ന്‌ ആദ്യമായി ഒരു ട്രക്ക്‌ സോൽനിക്‌നയയിൽ എത്തി. റഷ്യാ ബ്രാഞ്ചിൽനിന്നുള്ള ട്രക്കുകൾ അവ മോസ്‌കോയിലും ബിലേറസിലും കസാഖ്‌സ്ഥാനിലും വിതരണം ചെയ്‌തു. അത്‌ അത്ര നിസ്സാര കാര്യമായിരുന്നില്ല. കസാഖ്‌സ്ഥാനിൽ സാഹിത്യം എത്തിക്കുന്നതിന്‌ സഹോദരന്മാർക്ക്‌ ഒരു വശത്തേക്കു മാത്രം 5,000 കിലോമീറ്റർ വണ്ടി ഓടിക്കണമായിരുന്നു. അതിർത്തിയിൽ പലപ്പോഴും കുറെനേരം കാത്തുനിൽക്കണമായിരുന്നു. ശൈത്യകാലത്ത്‌ മഞ്ഞുവീഴ്‌ചയും യാത്രയ്‌ക്കു തടസ്സം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ 200 ടൺ സാഹിത്യമാണ്‌ മാസംതോറും സോൽനിക്‌നയയിൽ എത്തുന്നത്‌. അതിർത്തിയിലെ ഗാർഡിനോടും കസ്റ്റംസ്‌ ഓഫീസിലെ ഉദ്യോഗസ്ഥന്മാരോടും സാക്ഷീകരിക്കാൻ കിട്ടുന്ന ഒരവസരവും ബെഥേലിൽനിന്നുള്ള ഡ്രൈവർമാർ പാഴാക്കാറില്ല. ഇങ്ങനെ കണ്ടുമുട്ടിയവരിൽ ചിലർ ബൈബിൾ സാഹിത്യങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ്‌. ഒരിക്കൽ ഇങ്ങനെ പരിശോധിക്കുന്നതിനിടയിൽ പ്രസ്‌തുത ട്രക്ക്‌ ഒരു മതസംഘടനയുടേതാണെന്ന്‌ ഒരു പോലീസുകാരൻ അറിയാനിടയായി. അദ്ദേഹം മതങ്ങളെ ഒന്നടങ്കം വിമർശിക്കാൻ തുടങ്ങി. ഗതാഗതനിയമം തെറ്റിച്ച ഒരു പുരോഹിതനെ തടഞ്ഞു നിറുത്തിയപ്പോൾ അയാൾ തന്നെ ചീത്തവിളിച്ചതും മറ്റും അദ്ദേഹം വിവരിച്ചു. സഹോദരന്മാർ അപ്പോൾ അദ്ദേഹത്തോട്‌, ദൈവം എങ്ങനെയാണ്‌ ആളുകളോട്‌ ഇടപെടുന്നത്‌, ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌ എന്നെല്ലാം വിശദീകരിച്ചു. പെട്ടെന്നുതന്നെ പോലീസുകാരന്റെ ദേഷ്യമടങ്ങി, സൗഹൃദഭാവം കൈവന്നു. അദ്ദേഹം ചില ചോദ്യങ്ങൾ ചോദിക്കാൻപോലും തുടങ്ങി. സഹോദരന്മാർ ബൈബിളിൽനിന്ന്‌ ഉത്തരം നൽകി, നല്ലൊരു ചർച്ചതന്നെ അവർക്ക്‌ ആസ്വദിക്കാനായി. അത്‌ പോലീസുകാരന്റെ ചിന്താഗതിയെ അപ്പാടെ മാറ്റിമറിച്ചു. അദ്ദേഹം പറഞ്ഞു, “എനിക്ക്‌ ചർച്ച തുടരണം, ഞാൻ എങ്ങനെയെങ്കിലും സാക്ഷികളെ കണ്ടുപിടിക്കും.”

വിദൂരപൂർവഭാഗങ്ങളിലെ വ്‌ളാഡിവസ്റ്റോക്കിലുള്ള സഭകളിൽ 1995-നും 2001-നും ഇടയിൽ സാഹിത്യങ്ങൾ എത്തിച്ചുകൊടുത്തിരുന്നത്‌ ജപ്പാൻ ബ്രാഞ്ച്‌ ആണ്‌. അവിടെനിന്നു കടൽമാർഗം കംചട്‌കയിലുള്ള സഭകളിലേക്കും സാഹിത്യം എത്തിച്ചിരുന്നു. കംചട്‌കയിലേക്കുള്ള കപ്പലുകളുടെ കപ്പിത്താന്മാരുമായി വ്‌ളാഡിവസ്റ്റോക്കിലുള്ള സഹോദരന്മാർ പരിചയത്തിലായി. അവരിൽ ഒരാൾ യാതൊരു കൂലിയും ഈടാക്കാതെ തന്റെ ക്യാബിനിൽ നമ്മുടെ സാഹിത്യം കൊണ്ടുപോകാമെന്നു സമ്മതിച്ചു. സാഹിത്യം കപ്പലിൽ കയറ്റാൻപോലും അദ്ദേഹം സഹായിച്ചു. “ഞാൻ ഒരു വിശ്വാസിയല്ല. പക്ഷേ എന്തെങ്കിലും നല്ലകാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം സഹോദരന്മാരോടു പറഞ്ഞു. “എനിക്കു നിങ്ങളെ ഇഷ്ടമാണ്‌. അതുപോലെ നിങ്ങളുടെ സംഘാടനത്തെയും. കപ്പൽ അവിടെ എത്തുമ്പോൾ സാഹിത്യം ഇറക്കാനായി എനിക്ക്‌ ഒട്ടും കാത്തുനിൽക്കേണ്ടി വരുന്നില്ല. പക്ഷികളെപ്പോലെയാണ്‌ നിങ്ങളുടെ ആളുകൾ; നിമിഷനേരംകൊണ്ടാണ്‌ അവർ ഇതെല്ലാം തൂക്കിയെടുത്തുകൊണ്ടു പോകുന്നത്‌.”

വളർച്ചയ്‌ക്ക്‌ അനുസൃതമായി മാറ്റങ്ങളും

അനേകവർഷം റഷ്യൻ ഭാഷയിലുള്ള വീക്ഷാഗോപുരം ഇപ്പോഴത്തെ മാസികയെക്കാൾ അൽപ്പംകൂടെ വലിയ കടലാസിൽ അച്ചടിച്ച 16 പേജുള്ള പ്രതിമാസപതിപ്പ്‌ ആയിരുന്നു. എല്ലാ അധ്യയന ലേഖനങ്ങളും റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി സോവിയറ്റ്‌ യൂണിയനിലുള്ള സഹോദരങ്ങൾക്കു ലഭ്യമാക്കിയിരുന്നു. എന്നാൽ ഇംഗ്ലീഷിൽ അവ പുറത്തിറങ്ങി ഏറെക്കാലത്തിനു ശേഷമാണ്‌ റഷ്യനിൽ പ്രസിദ്ധീകരിച്ചിരുന്നതെന്നുമാത്രം. അധ്യയന ലേഖനങ്ങൾക്ക്‌ ആറു മാസംമുതൽ രണ്ടു വർഷംവരെ കാലതാമസം നേരിട്ടിരുന്നു, മറ്റു ലേഖനങ്ങൾക്കാകട്ടെ അതിൽക്കൂടുതലും. 1981-ന്റെ ആരംഭത്തിൽ റഷ്യനിലുള്ള വീക്ഷാഗോപുരം 24 പേജുള്ള പ്രതിമാസപ്പതിപ്പ്‌ ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1985 മുതൽ അർധമാസപ്പതിപ്പായും. 1990 ജൂൺ 1-നാണ്‌ ആദ്യമായി 32 പേജുള്ള ചതുർവർണ പതിപ്പ്‌ ഇംഗ്ലീഷിനൊപ്പം ഏകകാലികമായി അച്ചടിച്ചത്‌.

പരിഭാഷകരിൽ ഒരാളായ റ്റാന്യ പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങൾ അന്നു പരിഭാഷപ്പെടുത്തി അച്ചടിച്ചവയൊന്നും ലളിതമോ തനിമയാർന്ന ഭാഷയിലുള്ളതോ ആയിരുന്നില്ല. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഏറ്റവും നല്ലതായിരുന്നു എന്നുമാത്രം. ആത്മീയമായി വിശന്നു വലയുന്നവർക്കുള്ള ഭക്ഷണമായിരുന്നു അത്‌.”

മുൻ സോവിയറ്റ്‌ യൂണിയന്റെ പ്രദേശങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നതോടെ സാഹിത്യങ്ങൾ ധാരാളമായി വിതരണം ചെയ്യപ്പെടുമായിരുന്നു. ജർമനിയിലെ റഷ്യൻ പരിഭാഷകർ സഹായം സ്വീകരിക്കാൻ സന്നദ്ധരായിരുന്നു. പരിഭാഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ രണ്ടു കാര്യങ്ങൾ സഹായിച്ചു. ഒന്നാമത്‌, റഷ്യയിൽനിന്നും യൂക്രെയിനിൽനിന്നും ഉള്ള അനേകം സഹോദരീസഹോദരന്മാർക്ക്‌ ജർമനി ബ്രാഞ്ചിൽ പോയി പരിഭാഷാ പരിശീലനം നേടുന്നതിനു കഴിഞ്ഞു. 1991 സെപ്‌റ്റംബർ 27-ന്‌ അഞ്ചുപേർ എത്തി, പിന്നീട്‌ മറ്റുചിലരും. അങ്ങനെ റഷ്യൻ പരിഭാഷാ സംഘത്തിൽ അഴിച്ചുപണികൾ തുടങ്ങി. അതത്ര എളുപ്പമായിരുന്നില്ല. അവരുടെ ‘മരവും കല്ലും’ അത്ര പെട്ടെന്നൊന്നും “സ്വർണം” ആയി മാറിയില്ല, യെശയ്യാവു 60:17-ൽ പറഞ്ഞിരിക്കുന്ന എല്ലാ ഘട്ടങ്ങളിലൂടെയും അതു കടന്നുപോയി.

രണ്ടാമതായി, ഏതാണ്ട്‌ ആ സമയത്ത്‌ നിലവിൽവന്ന ‘പരിഭാഷാ സേവന വിഭാഗ’ത്തിന്റെ സഹായവും റഷ്യൻ പരിഭാഷകർക്കു ലഭ്യമായി. റഷ്യയിൽനിന്നുള്ള ആദ്യത്തെ പരിഭാഷാ സംഘം ജർമനിയിലെ സെൽറ്റേഴ്‌സിൽ എത്തിയ സമയത്ത്‌ പരിഭാഷകർക്കായി ജർമനി ബ്രാഞ്ചിൽ ഒരു സെമിനാറും നടത്തുകയുണ്ടായി.

ഓരോ ഭാഷയിലേക്കുമുള്ള പരിഭാഷ അതാതു ഭാഷക്കാർ വസിക്കുന്ന സ്ഥലത്തുവെച്ചു നടത്തുന്നതാണ്‌ അഭികാമ്യം. അതുകൊണ്ട്‌ 1994 ജനുവരിയിൽ റഷ്യൻ പരിഭാഷാ സംഘം ജർമനി ബ്രാഞ്ചിനോടു വിടവാങ്ങി; അന്ന്‌ നിർമാണം നടന്നുകൊണ്ടിരുന്ന സോൽനിക്‌നയയിലെ ബെഥേലിൽ താമസിച്ച്‌ ജോലി ചെയ്യുന്നതിനായിരുന്നു അത്‌.

‘ഇരുമ്പുമറയ്‌ക്കു’ പിന്നിൽ ദശകങ്ങളോളം രഹസ്യമായി പരിഭാഷ ചെയ്‌തിരുന്ന സഹോദരങ്ങളെ വിട്ടുപിരിയുക അത്യന്തം ദുഃഖകരമായിരുന്നു; അവരിൽ പലർക്കും റഷ്യൻ പരിഭാഷകരോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല. 1994 ജനുവരി 23 ഞായറാഴ്‌ച അത്യധികം ഹൃദയവേദനയോടും കണ്ണീരോടുംകൂടെ അവർ വിടവാങ്ങി. പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ട രണ്ടു സഹോദരന്മാരും മറ്റു 17 സഹോദരീസഹോദരന്മാരുമാണ്‌ ആ സംഘത്തിൽ ഉണ്ടായിരുന്നത്‌.

“രോഗിക്കു ദൈവം ഞാനാണ്‌”

റഷ്യയിൽ ദശകങ്ങളോളം ഡോക്ടർമാരും വൈദ്യശാസ്‌ത്രരംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവരും രോഗികളുടെ മതവിശ്വാസങ്ങൾക്കു വലിയ മൂല്യം കൽപ്പിച്ചിരുന്നില്ല. നിരീശ്വര ചിന്താഗതിയും സോവിയറ്റ്‌ ചികിത്സാരീതിയിൽ വ്യാപകമായിരുന്ന രക്തത്തിന്റെ ഉപയോഗവും അവരുടെ മനോഭാവത്തെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ സാക്ഷികൾ രക്തരഹിത ചികിത്സ ആവശ്യപ്പെടുമ്പോൾ ഡോക്ടർമാർക്ക്‌ അത്‌ ഉൾക്കൊള്ളാനായില്ല, പലപ്പോഴും അവർ പരുഷമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു.

“രോഗിക്കു ദൈവം ഞാനാണ്‌” എന്നുപോലും ഡോക്ടർമാർ മിക്കപ്പോഴും പറഞ്ഞിരുന്നു. ഡോക്ടർമാർ പറയുന്നത്‌ അംഗീകരിക്കാത്ത രോഗികളെ അപ്പോൾത്തന്നെ ആശുപത്രിയിൽനിന്നു ഡിസ്‌ചാർജ്‌ ചെയ്യുമായിരുന്നു. കൂടാതെ, രക്തപ്പകർച്ച സംബന്ധിച്ച സാക്ഷികളുടെ ബൈബിളധിഷ്‌ഠിത നിലപാട്‌ റഷ്യയിൽ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കുന്നതിന്‌ എതിരാളികൾ കരുവാക്കിയിരുന്നു.

1995-ൽ റഷ്യാ ബ്രാഞ്ചിൽ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ ഡസ്‌ക്‌ പ്രവർത്തനം ആരംഭിച്ചു. യഹോവയുടെ സാക്ഷികളുടെ ചികിത്സാ സംബന്ധമായ നിലപാടിനെക്കുറിച്ച്‌ വൈദ്യശാസ്‌ത്രരംഗത്തു പ്രവർത്തിക്കുന്നവർക്കു കൃത്യമായ വിവരങ്ങൾ പ്രദാനംചെയ്യുക എന്നതാണ്‌ അവരുടെ ജോലിയിൽ മുഖ്യമായും ഉൾപ്പെട്ടിരിക്കുന്നത്‌. പല സെമിനാറുകൾ സംഘടിപ്പിച്ചു, അവയിൽ ‘ആശുപത്രി ഏകോപന സമിതി’കളിൽനിന്നുള്ള 60 മൂപ്പന്മാർ പങ്കെടുക്കുകയുണ്ടായി. ഡോക്ടർമാർക്കും വൈദ്യശാസ്‌ത്ര വിദഗ്‌ധർക്കും ആവശ്യമായ വിവരങ്ങൾ എങ്ങനെ എത്തിച്ചുകൊടുക്കാം, സാക്ഷികളായ രോഗികൾക്ക്‌ രക്തരഹിത ചികിത്സ നൽകാൻ തയ്യാറുള്ള ഡോക്ടർമാരെ എങ്ങനെ കണ്ടുപിടിക്കാം എന്നീ വിഷയങ്ങളിൽ അവർക്കു പരിശീലനം ലഭിച്ചു.

റഷ്യൻ ഡോക്ടർമാരും അവരുടെ വിദേശ സഹപ്രവർത്തകരും ചേർന്ന്‌ 1998-ൽ മോസ്‌കോയിൽവെച്ച്‌ ഒരു അന്താരാഷ്‌ട്ര കോൺഫറൻസ്‌ നടത്തുകയുണ്ടായി. “ശസ്‌ത്രക്രിയയിൽ രക്തപ്പകർച്ചാ പകര സംവിധാനങ്ങൾ” എന്നതായിരുന്നു അതിന്റെ വിഷയം. റഷ്യയിൽ ആദ്യമായിട്ടാണ്‌ ഇങ്ങനെയൊന്നു നടക്കുന്നത്‌. റഷ്യയുടെ പല ഭാഗങ്ങളിൽനിന്നുള്ള 500-ലേറെ ഡോക്ടർമാർ അതിൽ പങ്കെടുത്തു. 1998-നും 2002-നും ഇടയ്‌ക്ക്‌ റഷ്യയിലെ നിരവധി പ്രമുഖ നഗരങ്ങളിൽ ഇത്തരം പല കോൺഫറൻസുകൾ നടത്താൻ റഷ്യൻ ഡോക്ടർമാർക്കു കഴിഞ്ഞു. അവയ്‌ക്കു നല്ല ഫലമുണ്ടായി.

സാക്ഷികളായ രോഗികളുടെ അവകാശങ്ങൾക്കായി വാദിച്ചിരുന്ന അഭിഭാഷകർക്കുള്ള ഒരു ഔദ്യോഗിക കത്തിൽ പ്രമുഖ രക്തശാസ്‌ത്ര വിദഗ്‌ധനും റഷ്യൻ ഫെഡറേഷന്റെ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ. ഐ. വരബിയോഫ്‌ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത്‌, ഡോക്ടർമാർ രക്തപ്പകർച്ച സംബന്ധിച്ച തങ്ങളുടെ നിലപാട്‌ പുനഃപരിശോധിച്ചതിന്റെ ഫലമായി “പ്രസവത്തോട്‌ അനുബന്ധിച്ചുള്ള അമ്മമാരുടെ മരണനിരക്കിന്‌ നമ്മുടെ രാജ്യത്ത്‌ 34 ശതമാനംകണ്ട്‌ കുറവു വന്നിരിക്കുന്നു” എന്നാണ്‌. ഇങ്ങനെയും കൂട്ടിച്ചേർത്തു: “യൂറോപ്പിലുള്ളവരുടേതിനോടുള്ള താരതമ്യത്തിൽ, കുഞ്ഞുങ്ങൾക്കു ജന്മമേകുന്ന അമ്മമാരുടെ മരണനിരക്ക്‌ മുമ്പ്‌ ഇവിടെ എട്ടു മടങ്ങായിരുന്നു. കാരണം മിഡ്‌വൈഫുകൾ അമ്മമാർക്ക്‌ ആവശ്യമില്ലാതെ രക്തം കുത്തിവെച്ചിരുന്നു.”

2001-ൽ റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ വകുപ്പ്‌ രാജ്യമെമ്പാടുമുള്ള ‘ആരോഗ്യകാര്യാലയ’ങ്ങൾക്ക്‌ നിർദേശങ്ങളുടെ ഒരു പട്ടിക അയച്ചുകൊടുക്കുകയുണ്ടായി. മതകാരണങ്ങളാൽ ഒരു രോഗി രക്തം സ്വീകരിക്കാൻ വിസമ്മതിച്ചാൽ ഡോക്ടർമാർ അതു മാനിക്കണം എന്ന്‌ അതിൽ പ്രസ്‌താവിച്ചിരുന്നു. 2002-ൽ റഷ്യൻ ‘ആരോഗ്യ മന്ത്രാലയം’ രക്തഘടകങ്ങളുടെ ഉപയോഗം സംബന്ധിച്ച നിർദേശങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. രോഗി രേഖാമൂലം സമ്മതം നൽകിയാൽ മാത്രമേ രക്തനിവേശനം നടത്താവൂ എന്ന്‌ അതിൽ വ്യക്തമായി നിർദേശിച്ചിരുന്നു. മതകാരണങ്ങളാൽ രക്തഘടകങ്ങളുടെ നിവേശനത്തിനു രോഗി വിസമ്മതിച്ചാൽ ‘പകരചികിത്സ’ നൽകണമെന്നും അതിൽ സൂചിപ്പിച്ചിരുന്നു.

ഹോസ്‌പിറ്റൽ ഇൻഫർമേഷൻ ഡസ്‌ക്കിലെ സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ചതിനെ തുടർന്ന്‌ അനേകം ഡോക്ടർമാർ രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച തങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്തിയിരിക്കുന്നു. ഒരു സർജൻ പറഞ്ഞത്‌, “രക്തനിവേശനത്തിനുള്ള നിങ്ങളുടെ വിസമ്മതം വെറും തോന്നലിന്റെ പേരിലുള്ളതല്ല, മറിച്ച്‌ ബൈബിൾ കൽപ്പനയിൽ അധിഷ്‌ഠിതമാണെന്ന്‌ സാക്ഷികളായ രോഗികളും നിങ്ങളും എന്നോടു പറഞ്ഞു. അതു ശരിയാണോ എന്ന്‌ പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു. നിങ്ങൾ തന്ന രേഖകളിൽ പരാമർശിച്ചിരുന്ന എല്ലാ തിരുവെഴുത്തുകളും ഞാൻ വായിച്ചുനോക്കി. അവയെക്കുറിച്ച്‌ ആലോചിച്ചപ്പോൾ, നിങ്ങളുടെ നിലപാട്‌ തികച്ചും തിരുവെഴുത്തധിഷ്‌ഠിതമാണെന്ന്‌ എനിക്കു മനസ്സിലായി. പക്ഷേ, ഞങ്ങളുടെ പുരോഹിതന്മാർ ഇക്കാര്യത്തിൽ നിശ്ശബ്ദതപാലിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇപ്പോൾ, രക്തത്തോടു ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടാകുമ്പോൾ ഞാൻ മറ്റു ഡോക്ടർമാരോടു പറയാറുണ്ട്‌, ബൈബിൾ അനുസരിക്കുന്നവർ വാസ്‌തവത്തിൽ യഹോവയുടെ സാക്ഷികളാണെന്ന്‌.” ഇന്നിപ്പോൾ റഷ്യയിൽ 2,000-ത്തിലധികം ഡോക്ടർമാർ സാക്ഷികളായ രോഗികൾക്ക്‌ രക്തരഹിത ചികിത്സ നൽകാൻ സന്നദ്ധരായി ഉണ്ട്‌.

നിയമനങ്ങളിൽ സന്തോഷചിത്തരായി സേവിക്കുന്നു

ജർമനിയിൽ നടന്ന ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂളിൽനിന്നുള്ള ബിരുദധാരികളാണ്‌ ആർനോ റ്റ്വിങ്കിളും ഭാര്യ സോണിയയും. 1993 ഒക്ടോബർ മുതൽ റഷ്യയിലെ പല നഗരങ്ങളിലായി സേവനമനുഷ്‌ഠിക്കുന്നു. അവരുടെ പ്രവർത്തന പ്രദേശങ്ങളിൽ യഹോവയുടെ വേലയ്‌ക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച്‌ എന്തു പറയാനാകും? അവർ തങ്ങളുടെ അനുഭവം പങ്കിടുന്നതു ശ്രദ്ധിക്കൂ.

ആർനോ: “മോസ്‌കോയിലായിരുന്നു ആദ്യ നിയമനം. അവിടെയെത്തി ഏതാനും ആഴ്‌ചകൾക്കുള്ളിൽത്തന്നെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ഞങ്ങൾ പ്രസംഗങ്ങൾ നടത്തി. റഷ്യയിലെത്തി ആറാമത്തെ ആഴ്‌ച ആദ്യമായി സമ്മേളന പ്രസംഗവും. സ്‌നാനമേറ്റ 140 പ്രസാധകരുള്ള ഒരു സഭയോടൊത്തായിരുന്നു ഞങ്ങളുടെ നിയമനം. സഭാപ്രദേശമാണെങ്കിൽ ജർമനിയിലെ ഒരു സർക്കിട്ടിന്റെ അത്രയും വലുതും! ഞങ്ങളുടെ പയനിയർ ഹോമിന്റെ അടുത്തുതന്നെയായിരുന്നു ആദ്യം ഞങ്ങൾ പ്രവർത്തിച്ചത്‌. ആ പ്രദേശത്ത്‌ വീടുതോറും പ്രസംഗിക്കുന്ന പ്രഥമ സാക്ഷികൾ എന്ന ചിന്തതന്നെ ഞങ്ങളെ അത്യധികം ഉത്സാഹഭരിതരാക്കി.”

സോണിയ: “റഷ്യൻ ഒട്ടുംതന്നെ സംസാരിക്കാൻ അറിയില്ലായിരുന്നെങ്കിലും ആളുകളോടു സംസാരിച്ച്‌ അവർക്കു ലഘുലേഖയും സാഹിത്യങ്ങളും കൊടുത്തുകൊണ്ട്‌ ഇടയ്‌ക്കൊക്കെ ഞങ്ങൾ തനിയെ തെരുവുസാക്ഷീകരണം നടത്തുമായിരുന്നു. പ്രാദേശിക സഹോദരങ്ങൾ ഞങ്ങളെ വളരെയേറെ പിന്തുണച്ചു. വയൽശുശ്രൂഷയ്‌ക്ക്‌ ഒരുമിച്ചു പോകാൻ എപ്പോൾ വിളിച്ചാലും വരാൻ അവർ സന്നദ്ധരായിരുന്നു. നല്ല ദയയും ക്ഷമയും ഉള്ളവർ, തെറ്റു വരുത്തിയിരുന്നെങ്കിൽപ്പോലും അറിയാവുന്ന റഷ്യൻ സംസാരിക്കാൻ അവർ ഞങ്ങളെ അനുവദിച്ചിരുന്നു. വീട്ടുകാരും ക്ഷമയുള്ളവരായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ ആളുകൾ മതകാര്യങ്ങളിൽ അതീവ താത്‌പര്യം കാണിക്കാൻ തുടങ്ങി.”

ആർനോ: “വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതും ബൈബിളധ്യയനങ്ങൾ നടത്തുന്നതും ഭാഷ പഠിക്കുന്നതിൽ വലിയ സഹായമായിരുന്നു. റഷ്യയിലെത്തി ഏകദേശം നാലു മാസം ആയപ്പോഴേക്കും, അതായത്‌ 1994 ജനുവരിയോടെ ഞങ്ങൾ 22 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ആളുകൾ സാധാരണ സംസാരിക്കുന്ന ഭാഷ കേൾക്കാനും സംസാരിക്കാനുമുള്ള ധാരാളം അവസരങ്ങൾ അതിലൂടെ ഞങ്ങൾക്കു ലഭിച്ചു.

“അന്നൊക്കെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ധാരാളം ആളുകൾ സ്‌നാനമേൽക്കാൻ ഉണ്ടായിരുന്നു; മൊത്തം ഹാജരിന്റെ 10 ശതമാനമോ അതിൽ കൂടുതലോപോലും. മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ഉത്തരവാദിത്വം വഹിക്കാൻ യോഗ്യരായ ആളുകൾ ആവശ്യത്തിന്‌ ഇല്ലായിരുന്നു. ഒരു മൂപ്പനാണെങ്കിൽ അഞ്ചു സഭകളുടെ അധ്യക്ഷമേൽവിചാരകൻ ആയിരുന്നു! ആ സഭകളിലൊന്നിൽ സ്‌മാരകപ്രസംഗം നടത്താൻ അദ്ദേഹം എന്നോട്‌ ആവശ്യപ്പെട്ടു. സ്‌മാരകഹാജർ 804. പരിപാടിക്കുശേഷം എല്ലാവരും ഉടനെ സ്ഥലംവിടണമായിരുന്നു, കാരണം തൊട്ടുപുറകെ മറ്റൊരു സഭയ്‌ക്ക്‌ ആ ഹാൾ വേണമായിരുന്നു. എന്നാൽ അടുത്തതായി പ്രസംഗം നടത്താൻ എത്തേണ്ടിയിരുന്ന സഹോദരൻ വരുന്നവഴിക്ക്‌ ഒരു കാറപകടത്തിൽപ്പെട്ടു, സമയത്ത്‌ എത്താനായില്ല. അതുകൊണ്ട്‌ ഞാൻതന്നെ രണ്ടാമതും പ്രസംഗം നടത്തേണ്ടി വന്നു. അപ്പോഴത്തെ ഹാജർ 796! അങ്ങനെ രണ്ടു സഭയിലെയുംകൂടി സ്‌മാരകഹാജർ 1,600! അക്കാലത്ത്‌ സത്യത്തോടുള്ള ആളുകളുടെ താത്‌പര്യം എത്രമാത്രം ആയിരുന്നുവെന്നാണ്‌ അതു കാണിക്കുന്നത്‌.”

യഹോവ കൊയ്‌ത്തുവേല ‘ത്വരിതപ്പെടുത്തു’ന്നു

‘അഭികാമ്യ വസ്‌തുക്കളുടെ’ കൂട്ടിച്ചേർപ്പു ‘ത്വരിതപ്പെടുത്തു’മെന്ന്‌ യഹോവ തന്റെ വചനത്തിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (യെശയ്യാവു 60:22; ഹഗ്ഗായി 2:7; NW) 1980-ൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ പ്രസാധകരുടെ എണ്ണം 65 ആയിരുന്നു. കെജിബി-യുടെ സൂക്ഷ്‌മനിരീക്ഷണത്തിൻകീഴിൽ ആയിരുന്നെങ്കിലും നഗരവാസികളുമായി ബൈബിൾ വിഷയങ്ങൾ സംസാരിക്കാൻ അവർ ശ്രമിച്ചിരുന്നു. 1990 ആയപ്പോഴേക്കും 170 സാക്ഷികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനൗപചാരിക തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്നു. 1991 മാർച്ചിൽ, റഷ്യയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം രജിസ്റ്റർ ചെയ്യപ്പെട്ടു. താമസിയാതെ നഗരത്തിൽ അഞ്ച്‌ സഭകൾ സജീവമായി പ്രവർത്തിച്ചുതുടങ്ങി. 1992-ൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനും മറ്റു ദിവ്യാധിപത്യ സംഭവങ്ങളും പുരോഗതിക്ക്‌ ആക്കംകൂട്ടി. 2006-ൽ സജീവമായി പ്രവർത്തിക്കുന്ന 70-ലേറെ സഭകൾ ഉണ്ടായിരുന്നു സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ.

1995-ൽ കസാഖ്‌സ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അസ്‌ട്രക്കനിൽ ഒരു സഭയേ ഉണ്ടായിരുന്നുള്ളൂ. മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ അവിടെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സഹോദരങ്ങൾ പ്രത്യേക സമ്മേളന ദിനവും സർക്കിട്ട്‌ സമ്മേളനവും നടത്തുകയുണ്ടായി. സമ്മേളന പ്രസംഗങ്ങൾ നടത്തുന്നതിന്‌ കാബർഡിനോ-ബോൾക്കാരിയയിൽനിന്ന്‌ മൂപ്പന്മാർ 700 കിലോമീറ്ററിലേറെ യാത്ര ചെയ്‌താണ്‌ അവിടെയെത്തിയത്‌. സമ്മേളനത്തിൽ സ്‌നാനാർഥികളായി എത്രപേർ കാണുമെന്ന്‌ ഈ സഹോദരന്മാർക്ക്‌ ഒരു ഊഹവുമില്ലായിരുന്നു. റോമൻ സ്‌കീബ പറയുന്നു: “ഒരു സമ്മേളനത്തിനു രണ്ടാഴ്‌ചമുമ്പ്‌ ഞാനും മറ്റൊരു മൂപ്പനുംകൂടെ അവിടെയെത്തി. അവിടത്തെ സഭയോടൊത്തു വയൽസേവനത്തിൽ ഏർപ്പെടുക, സ്‌നാനാർഥികളോടു ചോദ്യങ്ങൾ ചോദിക്കുക, ഇതായിരുന്നു ഉദ്ദേശ്യം. പക്ഷേ വയൽസേവനത്തിൽ ഏർപ്പെടാൻ ഞങ്ങൾക്കു സമയം കിട്ടിയതേയില്ല. 20 സ്‌നാനാർഥികളോടു ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമേ ഞങ്ങൾക്കു ലഭിച്ചുള്ളൂ!”

1999-ൽ യികാറ്റിറീംബുർക്കിലെ ചന്തയിലെ പല കച്ചവടക്കാരെയും സഹോദരങ്ങൾ സ്‌മാരകാചരണത്തിനു ക്ഷണിച്ചു. തങ്ങളുടെ സുഹൃത്തുക്കളെക്കൂടി ക്ഷണിക്കുന്നതിനു വിരോധമുണ്ടോ എന്ന്‌ അവർ ചോദിച്ചു. അവരിൽപ്പെട്ട നൂറോളം പേരാണു സ്‌മാരകത്തിന്‌ എത്തിയത്‌! വാടകയ്‌ക്ക്‌ എടുത്ത ഹാൾ വലുതായിരുന്നെങ്കിലും പലർക്കും ഇരിപ്പിടം കിട്ടിയില്ല.

ഒരു അധ്യയനം 50 പേർക്ക്‌

മോസ്‌കോയിൽനിന്നു വലിയ ദൂരമില്ല ഇവാനവ ഒബ്ലാസ്റ്റിലേക്ക്‌. 1991-ന്റെ അവസാനത്തോടെ പവിൽ ഡീമോവും ഭാര്യ അനസ്റ്റസീയയും എത്തിയതോടെയാണ്‌ അവിടെ പ്രസംഗപ്രവർത്തനം ആരംഭിച്ചത്‌. പത്തു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്ത്‌ പ്രസംഗവേല ചെയ്യുക എന്ന ദുഷ്‌കരമായ വേലയാണ്‌ അവർക്കുണ്ടായിരുന്നത്‌. എങ്ങനെ, എവിടെ തുടങ്ങുമായിരുന്നു? ലളിതമെങ്കിലും ഫലപ്രദമായ ഒരു പദ്ധതി അവർ ആലോചിച്ചു. ഒരു പുസ്‌തക സ്റ്റാൾ! നഗരത്തിലെ മുഖ്യചത്വരത്തിൽ അവർ ഒരു പുസ്‌തകപ്രദർശനം നടത്തി—ലഘുപത്രികകൾ, മാസികകൾ, പുസ്‌തകങ്ങൾ എല്ലാം ഉണ്ടായിരുന്നു. വഴിപോക്കർ അത്‌ എന്താണെന്ന്‌ അറിയാൻ നിൽക്കും, പലരും ആത്മാർഥമായ താത്‌പര്യം കാണിച്ചു. താത്‌പര്യം കാണിച്ചവരെയെല്ലാം ഒരു ബൈബിളധ്യയന യോഗത്തിനു ക്ഷണിച്ചു. ഭവന ബൈബിളധ്യയനം എന്നൊന്നും അതിനെ വിളിക്കാൻ കഴിയില്ല, കാരണം വാടകയ്‌ക്ക്‌ എടുത്ത ഹാളിലാണ്‌ അതു നടത്തിയിരുന്നത്‌. ഹാജരാകട്ടെ, മിക്കപ്പോഴും അമ്പതോളവും. യോഗങ്ങൾക്കു സമാനമായ വിധത്തിൽ രണ്ടു ഭാഗങ്ങളായിട്ടാണ്‌ ഇത്തരം അധ്യയനങ്ങൾ നടത്തിയിരുന്നത്‌. ആദ്യം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകത്തിൽനിന്നുള്ള പഠനം; അതിനുശേഷം ഒരു വീക്ഷാഗോപുര ലേഖനത്തിന്റെയും. ആഴ്‌ചയിൽ മൂന്നു തവണ ഇത്തരം അധ്യയനങ്ങൾ നടത്തിയിരുന്നു, മൂന്നു മണിക്കൂർ വീതം. നഗരത്തിന്റെ പല ഭാഗങ്ങളിലായി മൂന്ന്‌ അധ്യയനയോഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. മൂന്നു ബൈബിളധ്യയനങ്ങൾ മാത്രമേ പവിൽ റിപ്പോർട്ടുചെയ്‌തിരുന്നുള്ളൂ. മിക്ക പ്രസാധകരും 10 മുതൽ 20 വരെ അധ്യയനങ്ങൾ നടത്തുമ്പോൾ അദ്ദേഹം ഇത്ര കുറച്ചു മാത്രം അധ്യയനങ്ങൾ നടത്തുന്നതിന്റെ കാരണം ആരാഞ്ഞപ്പോഴല്ലേ സത്യം മനസ്സിലായത്‌, ഏതാണ്ട്‌ 50 താത്‌പര്യക്കാർ വീതം ഹാജരാകുന്ന അധ്യയനമാണ്‌ ഓരോന്നും! ആ ക്രമീകരണത്തെ യഹോവ അനുഗ്രഹിച്ചു എന്നു വ്യക്തമായിരുന്നു; കാരണം പെട്ടെന്നുതന്നെ അവരിൽ പലരും പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു അധ്യയനത്തെ തുടർന്ന്‌, പ്രസാധകരാകാൻ താത്‌പര്യമുള്ളവർ മാത്രം നിന്നിട്ട്‌ ബാക്കിയുള്ളവർക്കു പോകാം എന്ന്‌ പവിൽ പറഞ്ഞു. ആരും പോയില്ല, എല്ലാവരും പ്രസാധകരായി. നഗരത്തിലെ പുസ്‌തക സ്റ്റാളുകളുടെ എണ്ണം കൂടി. നഗര ചത്വരങ്ങളിലും പാർക്കുകളിലും പ്രത്യക്ഷപ്പെട്ട സ്റ്റാളുകൾ പുസ്‌തകങ്ങൾകൊണ്ടു നിറഞ്ഞു.

വീടുതോറുമുള്ള ശുശ്രൂഷ ആരംഭിക്കാനുള്ള സമയമായി. പക്ഷേ അത്‌ എങ്ങനെ തുടങ്ങും, കാരണം പ്രസാധകർക്ക്‌ അതേക്കുറിച്ചു യാതൊരു നിശ്ചയവുമില്ലായിരുന്നു. വീടുതോറും പ്രസംഗിക്കുന്നത്‌ എങ്ങനെയെന്നു പഠിക്കാൻ ആഗ്രഹിച്ചവർ പവിലിനോടൊപ്പം വയൽസേവനത്തിനു പോയി. മിക്കപ്പോഴും അങ്ങനെ പഠിക്കാൻ ആഗ്രഹമുള്ള നിരവധി പ്രസാധകർ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ പവിൽ ഒരു വീട്ടിൽ ചെല്ലുന്നത്‌ പത്തു പ്രസാധകരോടൊപ്പമായിരുന്നു! എന്നാൽ വീട്ടുകാർക്ക്‌ അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല, അത്രയും പേരോടു സംസാരിക്കാൻ അവർക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ചിലർ എല്ലാവരെയുംകൂടെ അകത്തേക്കു ക്ഷണിക്കുകപോലും ചെയ്‌തു.

താമസിയാതെ, ഇവാനവനഗരം വിട്ട്‌ മറ്റു സ്ഥലങ്ങളിൽ പോയി പ്രസംഗിക്കാനും പുതിയ പ്രസാധകർ താത്‌പര്യം കാണിച്ചു. അതുകൊണ്ട്‌ ഇവാനവ ഒബ്ലാസ്റ്റിലെ മറ്റു നഗരങ്ങളിലേക്കും പോകാൻ ക്രമീകരണങ്ങൾ ചെയ്‌തു. 50 പേരുള്ള കൂട്ടങ്ങളായി ട്രെയിനിൽ കയറും. അവിടെവെച്ചുതന്നെ സാക്ഷീകരണം തുടങ്ങും. എന്നിട്ട്‌ സ്ഥലത്ത്‌ എത്തിക്കഴിയുമ്പോൾ ഈരണ്ടു പേരായി പിരിയും. വീടുതോറും പോകുമ്പോൾ അവർ ആളുകളെ അന്നു വൈകുന്നേരം നടക്കുന്ന ഒരു യോഗത്തിനു ക്ഷണിച്ചിരുന്നു. യോഗത്തിൽ യഹോവയുടെ സാക്ഷികൾ നിർമിച്ച വീഡിയോയുടെ പ്രദർശനവും ഒരു പ്രസംഗവും ഉണ്ടായിരുന്നു. യോഗത്തിന്റെ അവസാനം ഹാജരായവരോട്‌ ഭവന ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ചു പറഞ്ഞിരുന്നു. പഠിക്കാൻ താത്‌പര്യമുള്ളവർ തങ്ങളുടെ മേൽവിലാസം സഹോദരങ്ങളെ ഏൽപ്പിക്കും. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഇവാനവ ഒബ്ലാസ്റ്റിലെ പല നഗരങ്ങളിലും അഞ്ചു സഭകൾവരെ സ്ഥാപിതമായി.

1994-ൽ ഇവാനവയിൽ മാത്രം 125 പ്രസാധകരുണ്ടായിരുന്നു, സ്‌മാരക ഹാജരാകട്ടെ 1,008-ഉം. അതേ വർഷംതന്നെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ ഇവാനവയിൽനിന്നുള്ള 62 പേർ സ്‌നാനമേറ്റു. ഒറ്റ ദിവസംകൊണ്ട്‌ ഒരു പുതിയ സഭ! ഇപ്പോൾ ഇവാനവ ഒബ്ലാസ്റ്റിൽ കർത്താവിന്റെ വേലയിൽ സജീവമായി പങ്കെടുക്കുന്ന 1,800 രാജ്യഘോഷകരുണ്ട്‌.

എതിർപ്പിൻ മധ്യേയും കൂടിവരുന്നു

പല നഗരങ്ങളിലും കൺവെൻഷൻ നടത്താനായി സ്റ്റേഡിയങ്ങൾ കിട്ടുക എളുപ്പമായിരുന്നില്ല. അതിനൊരു ഉദാഹരണമാണ്‌ നൊവസൈബിർസ്‌ക്കിലുണ്ടായ ഒരു സംഭവം. അവിടെ കൺവെൻഷൻ നടക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിങ്കൽത്തന്നെ പുരോഹിതന്മാർ ഇളക്കിവിട്ട ഒരുകൂട്ടം ആളുകൾ സംഘടിച്ച്‌ ആരെയും അകത്തേക്കു പോകാൻ സമ്മതിച്ചില്ല. “യഹോവയുടെ സാക്ഷികളെ സൂക്ഷിക്കുക” എന്നതായിരുന്നു ആ എതിരാളികൾ എഴുതിവെച്ചിരുന്ന ഒരു ബോർഡ്‌. എന്നാൽ റഷ്യനിൽ എഴുതിയ ആ ബോർഡിലെ അവസാനത്തെ രണ്ട്‌ അക്ഷരങ്ങൾ ശരിക്കു തെളിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ അതിന്റെ അർഥം“യഹോവയുടെ സാക്ഷികളെ പരിപാലിക്കുക” എന്നായി.

1998-ൽ ഓംസ്‌ക്കിൽ ഒരു സർക്കിട്ട്‌ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ പ്രശ്‌നം തലപൊക്കി. ഹാൾ സാക്ഷികൾക്കു വാടകയ്‌ക്കു നൽകാൻ ചെയ്‌ത കരാർ റദ്ദു ചെയ്യാൻ അവസാന നിമിഷം പ്രാദേശിക അധികാരികൾ ഡയറക്ടറോട്‌ ആവശ്യപ്പെട്ടു. എതിരാളികളുടെ സമ്മർദമായിരുന്നു അതിനു പിന്നിൽ. സമ്മേളനത്തിനു വന്ന നൂറുകണക്കിന്‌ ആളുകൾ ഹാളിനോടു ചേർന്ന്‌ ഒന്നിച്ചു കൂടി. തന്റെയും ഹാളിന്റെയും സുരക്ഷിതത്വത്തെക്കുറിച്ചു ഡയറക്ടർക്കു ഭയമായി. കൂടിവന്നിരിക്കുന്നവരോട്‌ അക്രമം ഒന്നും കാട്ടരുതെന്നു പറയാൻ അദ്ദേഹം സഹോദരന്മാരോടു കേണപേക്ഷിച്ചു. വന്നിരിക്കുന്നവരാരും അത്തരക്കാരല്ലെന്നു പറഞ്ഞ്‌ സഹോദരന്മാർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആ സംഭവത്തിന്റെ ഓർമയ്‌ക്കായി ഫോട്ടോകൾ എടുത്തിട്ട്‌ എല്ലാവരും പിരിഞ്ഞുപോയി. യഹോവയുടെ സാക്ഷികൾ സമാധാനപ്രിയരാണെന്ന്‌ ഡയറക്ടർക്കു ബോധ്യമായി. രണ്ടാഴ്‌ച കഴിഞ്ഞ്‌ മറ്റൊരു ഹാളിൽവെച്ച്‌ സമ്മേളനം നടന്നു. എതിരാളികൾ സമ്മേളനത്തെക്കുറിച്ച്‌ അറിഞ്ഞത്‌ ഏറെ വൈകിയാണ്‌. അവർ എത്തിയപ്പോഴേക്കും പരിപാടി ഏതാണ്ടു തീരാറായിരുന്നു.

“താരശോഭയിൽ” ഒരു കൺവെൻഷൻ

2003 ആഗസ്റ്റ്‌ 22-24 തീയതികളിൽ കൗക്കാസസിലെ സ്റ്റാവ്‌റോപ്പൽ നഗരത്തിൽ ആംഗ്യഭാഷാ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ഒന്നു നടക്കാനിരിക്കുകയായിരുന്നു. റഷ്യയിലെ 70 നഗരങ്ങളിൽനിന്നുള്ള ആളുകൾ അവിടെ കൂടിവന്നിരുന്നു. നഗരാധികാരികളുടെ കടുത്ത എതിർപ്പുമൂലം കൺവെൻഷൻ ഏതു നിമിഷവും റദ്ദു ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. കൺവെൻഷന്റെ തലേന്ന്‌ ഹാളിന്റെ ഡയറക്ടർ ഹാൾ നൽകില്ല എന്നു പറഞ്ഞു. എന്നാൽ ആഗസ്റ്റ്‌ 22 വെള്ളിയാഴ്‌ച സഹോദരന്മാർ ഒരു സർക്കസ്‌ കമ്പനിയുടെ അധികാരികളെ സമീപിച്ച്‌ അവരുടെ കെട്ടിടം കൺവെൻഷനുവേണ്ടി വാടകയ്‌ക്ക്‌ എടുത്തു.

ഉച്ചകഴിഞ്ഞ്‌ 3 മണിയോടെ പരിപാടികൾ ആരംഭിച്ചു. എന്നാൽ ഇടവേളയ്‌ക്കുശേഷം താമസിയാതെ അപ്രതീക്ഷിതമായി ആ കെട്ടിടത്തിലെ കറന്റു പോയി. കൂടിവന്നവരാരും ഇരിപ്പിടങ്ങളിൽനിന്ന്‌ അനങ്ങിയതേയില്ല. ഒരു മണിക്കൂറിനുശേഷം കറന്റു വന്നപ്പോൾ പരിപാടി തുടർന്നു. പരിപാടി തീർന്നപ്പോൾ രാത്രി ഒമ്പതര.

രണ്ടാം ദിവസം രാവിലെ ഒമ്പതരയ്‌ക്കുതന്നെ കറന്റു പോയി. തുടർന്ന്‌ വെള്ളവും ഇല്ലായിരുന്നു. വെള്ളവും വെളിച്ചവും ഇല്ലാതെ എങ്ങനെ പരിപാടി നടത്തും? 10:50 ആയപ്പോഴേക്കും കെട്ടിടത്തിന്റെ വാതിലുകളെല്ലാം തുറന്നിടാൻ കൺവെൻഷൻ കമ്മിറ്റി തീരുമാനിച്ചു. നല്ല വെയിലുള്ള ഒരു ദിവസമായിരുന്നു അത്‌. അതുകൊണ്ട്‌ സഹോദരന്മാർ പുതിയൊരു മാർഗം പരീക്ഷിച്ചു, പുറത്ത്‌ വഴിയിൽ വലിയ കണ്ണാടികൾ സ്ഥാപിച്ച്‌ ഹാളിലേക്കും പ്രസംഗകന്റെ ദേഹത്തേക്കും പ്രകാശം പ്രതിഫലിപ്പിക്കുക. സദസ്സിനു പ്രസംഗകനെ കാണാൻ കഴിഞ്ഞെങ്കിലും ആ ഉജ്ജ്വല പ്രകാശത്തിൽ പ്രസംഗകനു തന്റെ നോട്ട്‌ വായിക്കാൻ കഴിയുന്നില്ലായിരുന്നു. അതുകൊണ്ട്‌ സഹോദരന്മാർ മറ്റു കണ്ണാടികൾ ഉപയോഗിച്ച്‌ ഹാളിന്റെ അർധഗോളാകൃതിയിലുള്ള മേൽക്കൂരയിൽനിന്ന്‌ തൂങ്ങിക്കിടന്നിരുന്ന ഒരു ഗോളത്തിലേക്കു സൂര്യപ്രകാശം പതിപ്പിച്ചു. ആ ഗോളത്തിൽ നിരവധി ചെറിയ കണ്ണാടികൾ ഉണ്ടായിരുന്നു. അതോടെ ഹാളിനുള്ളിൽ മിന്നിമിന്നി പ്രകാശിക്കുന്ന ധാരാളം ലൈറ്റുകൾ. പ്രസംഗകനും സദസ്സിനും പരിപാടിയിൽ ശ്രദ്ധയൂന്നാൻപറ്റി. ആ ഇരുണ്ട ഹാളിൽ പലസ്ഥലത്തായി മിന്നുന്ന ലൈറ്റുകൾ ഉണ്ടായിരുന്നതിനാൽ “താരശോഭയിൽ” നടന്ന അനുപമ കൺവെൻഷൻ എന്നാണ്‌ ഹാജരായവർ അതിനെ വിശേഷിപ്പിച്ചത്‌.

താമസിയാതെ മേയറും കുറെ ഓഫീസർമാരും അവിടെ പാഞ്ഞെത്തി. സാക്ഷികൾ കൺവെൻഷൻ പരിപാടികളുമായി മുന്നോട്ടു പോകുന്നതുകണ്ട്‌ അവർ അത്ഭുതംകൂറി. കൂടിവന്നിരിക്കുന്നവരുടെ പെരുമാറ്റമാണ്‌ അവരെ ഏറെ അതിശയിപ്പിച്ചത്‌. യാതൊരു എതിർപ്പോ പരാതിയോ കൂടാതെ എല്ലാവരും ശാന്തരായിരുന്ന്‌ പരിപാടി ശ്രദ്ധിക്കുന്നു. മുമ്പ്‌ സാക്ഷികളോടു വലിയ ദേഷ്യമുണ്ടായിരുന്ന മുഖ്യ പൊലീസ്‌ ഓഫീസർ എല്ലാം കണ്ടിട്ട്‌ ഇങ്ങനെ പറയാൻ പ്രേരിതനായി: “ഉള്ളിന്റെയുള്ളിൽ ഞാനും നിങ്ങളുടെ കൂടെയാണ്‌. പക്ഷേ എന്തു ചെയ്യാം, ഈ ലോകത്തിനു നിങ്ങളെ ഇഷ്ടമില്ല.”

ഓഫീസർമാർ പോയി താമസിയാതെ കറന്റ്‌ വന്നു. ആദ്യ രണ്ടു ദിവസങ്ങളിലും വൈകിയാണു പരിപാടി അവസാനിച്ചതെങ്കിലും സമാപന പ്രാർഥനവരെ എല്ലാവരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരുന്നു. എതിർപ്പുകളിൻ മധ്യേപോലും ഓരോ ദിവസവും ഹാജർ കൂടിക്കൂടി വന്നു. വെള്ളിയാഴ്‌ച 494 ആയിരുന്നത്‌ ശനിയാഴ്‌ച 535-ഉം ഞായറാഴ്‌ച 611-ഉം ആയി! സമാപന പ്രാർഥനയിൽ, ഇങ്ങനെയൊരു കൺവെൻഷൻ നടത്താൻ സഹായിച്ചതിന്‌ യഹോവയ്‌ക്കു നന്ദി പറഞ്ഞു. തങ്ങളുടെ സ്വർഗീയ പിതാവിന്റെ നാമത്തിനു സ്‌തുതി കരേറ്റിക്കൊണ്ട്‌ അവനെ സേവിക്കാൻ ദൃഢചിത്തരായി അത്യധികം സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞുപോയി.

ബധിരർ യഹോവയെ സ്‌തുതിക്കുന്നു

1990-ൽ പോളണ്ടിൽ നടന്ന പ്രത്യേക കൺവെൻഷനുവേണ്ടി സോവിയറ്റു യൂണിയനിൽനിന്നു വന്നവരിൽ അനേകം ബധിരരും ഉണ്ടായിരുന്നു. കൺവെൻഷനിൽ ലഭിച്ച ആത്മീയ പ്രോത്സാഹനം നിമിത്തം ഈ ആദ്യ “വിതക്കാർ” കൂടുതൽ ഉത്സാഹത്തോടെ പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി. വയലിന്റെ ഈ ഭാഗവും കൊയ്‌ത്തിനു പാകമായിരിക്കുന്നതായും വലിയ കൊയ്‌ത്തു നടക്കുമെന്നുള്ളതും 1992-ൽത്തന്നെ വ്യക്തമായിരുന്നു. (മത്താ. 9:37) 1997-ൽ ആദ്യത്തെ ആംഗ്യഭാഷാ സഭ സ്ഥാപിതമായി. കൂടാതെ രാജ്യമെമ്പാടുമായി നിരവധി ആംഗ്യഭാഷാ കൂട്ടങ്ങളും ഉണ്ടായിരുന്നു. 2002-ൽ ആംഗ്യഭാഷാ സർക്കിട്ട്‌ രൂപീകരിച്ചു. വിസ്‌തൃതിവെച്ചു നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സർക്കിട്ട്‌. 2006-ൽ രാജ്യത്തെ ബധിരരുടെ ഇടയിലെ പ്രസാധക നിരക്ക്‌ 300-ന്‌ 1 ആയിരുന്നു. അല്ലാത്തവരുടേതാകട്ടെ 1,000-ത്തിന്‌ 1-ഉം.

ഗുണനിലവാരമുള്ള ആംഗ്യഭാഷാ പ്രസിദ്ധീകരണങ്ങളുടെ ആവശ്യം വർധിച്ചു. 1997-ൽ റഷ്യാ ബ്രാഞ്ചിൽ ആംഗ്യഭാഷയിലേക്കുള്ള പരിഭാഷ തുടങ്ങി. ആംഗ്യഭാഷാ പരിഭാഷാ സംഘത്തിലെ യെഫ്‌ഡക്കിയ എന്ന ബധിര സഹോദരി പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം ബെഥേലിൽ സേവിക്കുന്നതും നമ്മുടെ സാഹിത്യങ്ങൾ ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്താനാകുന്നതും വലിയൊരു പദവിതന്നെയാണ്‌. പുറത്ത്‌, ബധിരരെ ആരും ആശ്രയയോഗ്യരായി കണക്കാക്കുന്നില്ല, അവർ പൊതുവെ ഒരു തരംതാഴ്‌ന്ന ഗണമാണ്‌. എന്നാൽ ദൈവത്തിന്റെ സംഘടനയിൽ കാര്യങ്ങൾ എത്ര വ്യത്യസ്‌തമാണ്‌! ആദ്യംതന്നെ, യഹോവ ബധിരരായ ഞങ്ങളെ ആശ്രയയോഗ്യരായി വീക്ഷിക്കുന്നുണ്ട്‌, അതുകൊണ്ടല്ലേ ഞങ്ങളുടെ ഭാഷയിൽ സത്യം കൈമാറാൻ അവൻ ഞങ്ങളെ ഉപയോഗിക്കുന്നത്‌. രണ്ടാമത്‌, യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കുന്നത്‌ ഞങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്നു; ഈ വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ!”

സുവാർത്ത, സകല ഭാഷയിലും

സോവിയറ്റ്‌ യൂണിയനിൽ വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലെ മുഖ്യ ഭാഷ റഷ്യൻ ആയിരുന്നെങ്കിലും വേറെ 150-ഓളം ഭാഷ അവിടത്തെ ആളുകൾ സംസാരിച്ചിരുന്നു. 1991-ൽ സോവിയറ്റ്‌ യൂണിയൻ 15 രാജ്യങ്ങളായി വിഭജിതമായശേഷം അത്തരം ഭാഷക്കാരുടെ ഇടയിൽ സത്യത്തോടുള്ള താത്‌പര്യം വർധിച്ചു, പ്രത്യേകിച്ച്‌ പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിൽ. വെളിപ്പാടു 14:6-നു ചേർച്ചയിൽ ഈ വിസ്‌തൃത പ്രദേശത്തുള്ള “സകലജാതിയും ഗോത്രവും ഭാഷയും വംശവും” ആയവരുടെ ഇടയിൽ എത്തിപ്പെടാൻ പ്രത്യേക ശ്രമം നടന്നു. അതോടെ പതിനായിരക്കണക്കിനു പുതുശിഷ്യർക്ക്‌ ആത്മീയാഹാരം പ്രദാനംചെയ്യുന്നതിന്‌ റഷ്യാ ബ്രാഞ്ചിനു കീഴിലുള്ള പ്രദേശത്ത്‌ 14 പുതിയ ഭാഷകളിൽ വീക്ഷാഗോപുരം എത്തിക്കേണ്ടതായി വന്നു. സുവാർത്തയുടെ വ്യാപനത്തെ ത്വരിതപ്പെടുത്താൻ ഇപ്പോൾ റഷ്യാ ബ്രാഞ്ച്‌ 40-ലധികം ഭാഷകളിലേക്കുള്ള പരിഭാഷയുടെ മേൽനോട്ടം വഹിക്കുന്നു. ബൈബിൾ സത്യം കൂടുതൽ വേഗത്തിലും ആഴത്തിലും ആളുകളുടെ ഹൃദയത്തെ സ്‌പർശിക്കാൻ അതിടയാക്കുന്നു.

ഇവയിൽ മിക്കവയും റഷ്യൻ ഫെഡറേഷനിൽത്തന്നെയുള്ള ഭാഷകളാണ്‌. ബിസ്‌ലാനിലും വ്‌ളാഡികഫ്‌കാസിലും ഒസിഷ്യൻ സംസാരിക്കുന്നവരെയും ബൈക്കാൽ തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ മംഗോളിയനോടു സാമ്യമുള്ള ബുറിയാറ്റ്‌ സംസാരിക്കുന്നവരെയും കാണാനാകും; റയിൻഡിയറിനെ വളർത്തുന്നവരും വിദൂരപൗരസ്‌ത്യ നിവാസികളും ആൽറ്റൈ-ടർക്കി ഭാഷയായ യകൂറ്റ്‌സ്‌ സംസാരിക്കുന്നു. മറ്റു മുപ്പതോളം ഭാഷകൾ കൊകേഷയിലാണ്‌. റഷ്യൻ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഭാഷ ടാറ്റർ ആണ്‌; 50 ലക്ഷത്തിലേറെ പേർ അതു സംസാരിക്കുന്നുണ്ട്‌, പ്രത്യേകിച്ച്‌ ടാറ്റർസ്ഥാൻ എന്നറിയപ്പെടുന്ന പ്രദേശത്ത്‌.

ടാറ്റർ ഭാഷക്കാർ പൊതുവെ സ്വന്തം ഭാഷയിലുള്ള സാഹിത്യം വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ്‌, ചിലർ റഷ്യൻ സാഹിത്യങ്ങൾ സ്വീകരിക്കാറുണ്ടെങ്കിലും. രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണകാലത്ത്‌ ഉൾപ്രദേശത്തു താമസിക്കുന്ന ഒരു സ്‌ത്രീക്ക്‌ ഒരു ലഘുലേഖ കിട്ടി. അവർ ടാറ്ററിലുള്ള ആവശ്യം ലഘുപത്രിക ചോദിച്ചുകൊണ്ട്‌ കത്തെഴുതി. ഒരു സഹോദരി ലഘുപത്രികയും ഒരു കത്തും അയച്ചു, മറുപടിയായി ആവേശം തുളുമ്പുന്ന, എട്ടു പേജുള്ള ഒരു കത്താണു വന്നത്‌. പെട്ടെന്നുതന്നെ ടാറ്റർ ഭാഷയിലുള്ള സാഹിത്യങ്ങൾ ഉപയോഗിച്ച്‌ ആ സ്‌ത്രീ ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ടാറ്ററിലുള്ള ലഘുപത്രിക ലഭിച്ച ഒരു മനുഷ്യൻ പറഞ്ഞത്‌, ലോകാവസ്ഥകളെ വ്യത്യസ്‌തമായി കാണാൻ അതു തന്നെ സഹായിച്ചു എന്നാണ്‌. ടാറ്ററിൽ സാഹിത്യങ്ങൾ ലഭ്യമായതുകൊണ്ടു മാത്രമാണ്‌ ഈ നല്ല ഫലങ്ങളുണ്ടായത്‌.

മാരി ഭാഷക്കാരിയായ ഒരു സ്‌ത്രീക്ക്‌ രാജ്യവാർത്ത നമ്പർ 35-ന്റെ ഒരു പ്രതി കിട്ടി. അതു വായിച്ചശേഷം കൂടുതൽ അറിയണമെന്നായി. പക്ഷേ, അവർ താമസിക്കുന്ന കുഗ്രാമത്തിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽ നഗരത്തിലേക്കു പോകവേ വഴിക്കുവെച്ച്‌ അവർ സാക്ഷികളിൽ ഒരാളെ കണ്ടുമുട്ടി. അവരുടെ പക്കൽനിന്ന്‌ റഷ്യൻ ഭാഷയിലുള്ള പരിജ്ഞാനം പുസ്‌തകവും മറ്റു സാഹിത്യങ്ങളും വാങ്ങി. സ്വന്തമായി അതു പഠിച്ച അവർ തുടർന്ന്‌ തന്റെ പ്രദേശത്തു പ്രസംഗിക്കാൻ തുടങ്ങി. താമസിയാതെ താത്‌പര്യക്കാരുടെ ഒരു കൂട്ടത്തോടൊപ്പം അവർ പഠനം ആരംഭിച്ചു. പിന്നീട്‌, ഈഴെഫ്‌സ്‌കിൽ ഒരു പ്രത്യേക സമ്മേളന ദിനം ഉണ്ടെന്നറിഞ്ഞ്‌ അവർ അവിടെയെത്തി, സ്‌നാനമേൽക്കണം എന്ന ഉദ്ദേശ്യത്തോടെയാണു പോയത്‌. അവിടെ ചെന്നപ്പോഴാണു മനസ്സിലായത്‌ സ്‌നാനമേൽക്കുന്നതിനുമുമ്പ്‌ ശരിയാംവണ്ണം ബൈബിൾ പഠിക്കേണ്ടത്‌ ആവശ്യമാണെന്ന്‌. സഹോദരന്മാർ ബൈബിളധ്യയനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുകൊടുത്തു. മാതൃഭാഷയിലുള്ള ആ രാജ്യവാർത്ത വായിച്ചതിന്റെ ഫലമായിരുന്നു ഇതത്രയും.

വ്‌ളാഡികഫ്‌കാസിൽ ഒസിഷ്യൻ ഭാഷയിലുള്ള ഒരു സഭയേ ഉണ്ടായിരുന്നുള്ളൂ. സർക്കിട്ട്‌ സമ്മേളനങ്ങളിലും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലും പ്രസംഗങ്ങളൊന്നും ഒസിഷ്യനിലേക്കു പരിഭാഷപ്പെടുത്തിയിരുന്നില്ല. എന്നാൽ 2002-ൽ ആദ്യമായി പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി. ഒസിഷ്യൻ ഭാഷക്കാരുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു! റഷ്യൻ അറിയാവുന്നവർപോലും പറഞ്ഞത്‌ മാതൃഭാഷയിൽ ബൈബിൾ സന്ദേശം കേട്ടത്‌ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു എന്നാണ്‌. ഇത്‌ ആത്മീയമായി വളരാൻ സഭയെ സഹായിച്ചു; കൂടുതൽ പേർ സത്യം സ്വീകരിക്കാനും ഇടയായി. 2006-ൽ ഒസിഷ്യൻ ഭാഷാ സർക്കിട്ട്‌ രൂപീകൃതമായി. ആദ്യമായി ഒസിഷ്യനിലുള്ള സർക്കിട്ട്‌ സമ്മേളനങ്ങൾ നടന്നു.

ഒരിക്കൽ സഞ്ചാരമേൽവിചാരകന്മാർ അൽറ്റായിയിലുള്ള അക്‌റ്റാഷ്‌ ഗ്രാമത്തിലെ ഒരു കൂട്ടത്തെ സന്ദർശിക്കുകയായിരുന്നു. 30-ഓളം പേർ ഒരു അപ്പാർട്ടുമെന്റിൽ കൂടിവന്നു. അവരിൽ പ്രസാധകർ വിരലിൽ എണ്ണാൻ മാത്രം. എല്ലാവരും പരസ്യപ്രസംഗം മുഴുവൻ കേട്ടു. എന്നാൽ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ സേവനപ്രസംഗം തുടങ്ങിയപ്പോൾ പകുതിയോളം പേർ എഴുന്നേറ്റു പോയി. യോഗത്തിനുശേഷം, ഇത്രയേറെപേർ ഇറങ്ങിപ്പോകാനുള്ള കാരണമെന്താണെന്ന്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ സഹോദരന്മാരോടു ചോദിച്ചു. വയസ്സായ ഒരു ആൽറ്റൈക്കുകാരി തനിക്കറിയാവുന്ന ‘മുറി’റഷ്യനിൽ പറഞ്ഞു, “കാര്യം നിങ്ങളു ചെയ്യുന്ന വേലയൊക്കെ വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷേ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ലെന്നു മാത്രം!” അടുത്ത തവണ സർക്കിട്ട്‌ മേൽവിചാരകൻ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി, എല്ലാവർക്കും മുഴു പരിപാടിയും ആസ്വദിക്കാനുമായി.

വെറൊനിഷ്‌ നഗരത്തിൽ പഠനത്തിനായി വിദേശത്തുനിന്നു വന്നിരിക്കുന്ന ധാരാളം പേരുണ്ട്‌. 2002-ൽ, ചൈനീസ്‌ ഭാഷക്കാരനായ ഒരു ശുശ്രൂഷാദാസൻ വെറുതെ ചൈനീസ്‌ ഭാഷാപഠന പരിപാടികൾ സംഘടിപ്പിച്ചു. പല സാക്ഷികളും ഭാഷ പഠിക്കാൻ തയ്യാറായി മുന്നോട്ടു വന്നു, ചൈനീസ്‌ വിദ്യാർഥികളുടെ ഇടയിൽ പ്രസംഗിക്കാൻ തുടങ്ങി. പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ്‌ ചൈനീസ്‌. എന്നാൽ അതൊന്നും സഹോദരന്മാരെ പിന്തിരിപ്പിച്ചില്ല. 2004 ഫെബ്രുവരിയിൽ നഗരത്തിൽ ആദ്യത്തെ ചൈനീസ്‌ പുസ്‌തകാധ്യയനക്കൂട്ടം രൂപീകൃതമായി. ആ ഏപ്രിലിൽ ആദ്യത്തെ ചൈനീസ്‌ ബൈബിൾ വിദ്യാർഥി സ്‌നാനമേറ്റു, രണ്ടു മാസത്തിനുശേഷം മറ്റൊരാളും. ഇപ്പോൾ താത്‌പര്യക്കാരുടെ കൂട്ടങ്ങൾതന്നെ ക്രമമായി പുസ്‌തകാധ്യയനത്തിനു ഹാജരാകുന്നുണ്ട്‌. ചൈനീസ്‌ ഭാഷയിലുള്ള 15 ബൈബിളധ്യയനങ്ങളും നടക്കുന്നു. ഈ വിസ്‌തൃത വയലിന്റെ മുക്കിലും മൂലയിലും സുവാർത്ത എത്തിച്ചേരവേ, ഇനിയും കൂടുതൽ ഭാഷകളിൽ കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ റഷ്യാ ബ്രാഞ്ചിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. അവർ അതു സംബന്ധിച്ച്‌ വേണ്ടതു ചെയ്യുന്നുമുണ്ട്‌.

പയനിയർമാർക്കു പരിശീലനം

വർഷങ്ങളായി റഷ്യയിൽ പയനിയർ സേവന സ്‌കൂൾ നടക്കുന്നുണ്ട്‌. ഓരോ ക്ലാസ്സിലും 20 മുതൽ 30 വരെ പയനിയർമാരുണ്ട്‌. ഏറെയും പ്രാദേശിക പയനിയർമാർ. സ്‌കൂളിൽ സംബന്ധിക്കുന്നതിനായി അവർക്ക്‌ ഏറെ ദൂരം യാത്ര ചെയ്യേണ്ടതില്ല. റഷ്യയിൽ ആദ്യത്തെ സ്‌കൂൾ നടന്നപ്പോൾ, പക്ഷേ സ്ഥിതി ഇതായിരുന്നില്ല. റോമൻ സ്‌കീബ പറയുന്നു: “1996-ൽ യികാറ്റിറീംബുർക്കിൽ നടന്ന പയനിയർ സ്‌കൂൾ ഞാൻ ഒരിക്കലും മറക്കില്ല. 40-ലേറെ സഹോദരീസഹോദരന്മാർ ആ സ്‌കൂളിൽ സംബന്ധിച്ചു. അതിനായി അനേകർക്കും വളരെ ദൂരം യാത്ര ചെയ്യേണ്ടിവന്നു, ചിലർക്ക്‌ ഏതാണ്ട്‌ 1,000 കിലോമീറ്റർവരെ.”

സ്വിറ്റ്‌ലാന 1997 മുതൽ ആംഗ്യഭാഷാ വയലിൽ ഒരു സാധാരണ പയനിയറായി സേവിക്കുകയാണ്‌. 2000 ജനുവരിയിൽ അവർ ആംഗ്യഭാഷാ പയനിയർ സ്‌കൂളിൽ പങ്കെടുത്തു. ശുശ്രൂഷയിലെ തന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കുടുംബത്തിലും സഭയിലും ഒരു യഥാർഥ ക്രിസ്‌ത്യാനി ആയിരിക്കുക എന്നാൽ എന്താണെന്നു മനസ്സിലാക്കാനും സ്‌കൂൾ തന്നെ സഹായിച്ചത്‌ എങ്ങനെയെന്ന്‌ സ്വിറ്റ്‌ലാന പറയുകയുണ്ടായി. അവർ പറയുന്നു: “മറ്റുള്ളവരോടുള്ള എന്റെ സ്‌നേഹം വർധിച്ചു. സഹോദരീസഹോദരന്മാരോട്‌ ഒത്തുപോകേണ്ടതിന്റെ പ്രാധാന്യം എനിക്കു മനസ്സിലായി. ഇപ്പോൾ, ലഭിക്കുന്ന ബുദ്ധിയുപദേശം യാതൊരു മടിയും കൂടാതെ ഞാൻ സ്വീകരിക്കുന്നു. എന്റെ ബൈബിളധ്യയനങ്ങളുടെ ഗുണനിലവാരവും ശ്രദ്ധേയമാംവിധം മെച്ചപ്പെട്ടിരിക്കുന്നു, കാരണം ഇപ്പോൾ അധ്യയനത്തിൽ ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാറുണ്ട്‌.”

ഖബറഫ്‌സ്‌ക്കിലെ ഒരു പയനിയറാണ്‌ അല്യോന. വിദൂരപൗരസ്‌ത്യ ദേശത്തെ ആ നഗരത്തിൽ ബധിരരെ സത്യം പഠിപ്പിക്കുന്നതിലാണ്‌ അവർ മുഴുകിയിരിക്കുന്നത്‌. കൂടുതൽ ഫലകരമായി ഇതു ചെയ്യുന്നതിന്‌ ആംഗ്യഭാഷയിലുള്ള പയനിയർ സ്‌കൂളിൽ പങ്കെടുക്കാൻ അവർ ആഗ്രഹിച്ചു. അതിനായി എന്തെല്ലാം പ്രശ്‌നങ്ങളെ തരണം ചെയ്യണമായിരുന്നു? അല്യോന പറയുന്നു, “ഏറ്റവും അടുത്തുള്ള ആംഗ്യഭാഷാ പയനിയർ സ്‌കൂൾ നടക്കുന്നത്‌ മോസ്‌കോയിലായിരുന്നു, ഖബറഫ്‌സ്‌ക്കിൽനിന്ന്‌ 9,000 കിലോമീറ്റർ അകലെ. അതിൽ സംബന്ധിക്കുന്നതിന്‌ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടുംകൂടെ 16 ദിവസത്തെ യാത്ര.” പക്ഷേ അതു സംബന്ധിച്ച്‌ അവർക്ക്‌ അശേഷം വിഷമമില്ല!

ആംഗ്യഭാഷാ വയലിലുള്ളവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള സ്‌കൂളുകൾക്കു പുറമേ 1996 മുതൽ 2006 വരെ റഷ്യയിൽ നൂറുകണക്കിനു പയനിയർ സേവന സ്‌കൂളുകൾ നടക്കുകയുണ്ടായി. പ്രസംഗവേലയിലെ പുരോഗതിക്കും സഭകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനയ്‌ക്കും ഈ പരിശീലനം വളരെയേറെ സംഭാവന ചെയ്‌തിരിക്കുന്നു. ഇപ്പോൾ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുന്ന മാർച്ചിൻ പറയുന്നു: “1995-ൽ ഞാൻ മോസ്‌കോയിലെ കുണ്ട്‌സവ സഭയിൽ ഒരു പ്രത്യേക പയനിയറായി നിയമിതനായി. പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഞാൻ ഹാജരായി, ഒരു സമ്മേളനംപോലെ ഉണ്ടായിരുന്നു അത്‌! ആ ഹാളിൽ ഏതാണ്ട്‌ 400 പേർ കൂടിവന്നിരുന്നു. സഭയിലെ പ്രസാധകരുടെ എണ്ണമാണെങ്കിൽ 300-ഉം. പത്തു വർഷംപോലും ആയില്ല, അതിനുള്ളിൽ ആ ഒരു സഭയിൽനിന്നു പത്തു പുതിയ സഭകളാണു രൂപംകൊണ്ടത്‌!

“1996-97 കാലഘട്ടത്തിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കവേ, സർക്കിട്ടിൽ ഉണ്ടായ അമ്പരപ്പിക്കുന്ന വളർച്ച എനിക്കു നേരിൽ കാണാനായി. വോൾഗൊഗ്രാഡ്‌ ഒബ്ലാസ്റ്റിലെ വോൾഷ്‌കീയിലുള്ള ഒരു സഭ സന്ദർശിച്ച്‌ ആറു മാസത്തിനുശേഷം വീണ്ടും അവിടെ ചെന്നു. അതിനുള്ളിൽ ആ സഭയിൽ 75 പുതിയ പ്രസാധകർ. ഒരു പുതിയ സഭയ്‌ക്കു തുല്യം! ഉത്സാഹികളായ ആ പുതിയ പ്രസാധകരുടെ തീക്ഷ്‌ണത വാക്കുകളിൽ വർണിക്കാനാവില്ല. ഒരു ബഹുനില കെട്ടിടത്തിലെ അപ്പാർട്ടുമെന്റിൽവെച്ചു നടത്തിയിരുന്ന വയൽസേവന യോഗങ്ങളിൽ എന്നും 80-ഓളം പേർ ഹാജരാകുമായിരുന്നു. മുറിക്കുള്ളിൽ ഇടം ഇല്ലാതിരുന്നതിനാൽ പലർക്കും നടയിലും താഴെയും ഒക്കെയായി നിൽക്കേണ്ടി വന്നു.”

യഹോവയ്‌ക്കു മഹത്ത്വംകരേറ്റുന്ന ചെറുപ്പക്കാർ

മാതാപിതാക്കളുടെ എതിർപ്പുകൾ വകവെക്കാതെ അനേകം ചെറുപ്പക്കാർ രാജ്യസന്ദേശത്തിൽ താത്‌പര്യം കാണിക്കുന്നുണ്ട്‌. 20 വയസ്സുള്ള ഒരു സഹോദരി പറയുന്നു: “1995-ൽ എനിക്ക്‌ ഒമ്പതു വയസ്സുള്ളപ്പോൾ യഹോവയുടെ സാക്ഷികൾ എന്റെ മാതാപിതാക്കളോടു സംസാരിച്ചെങ്കിലും അവർ സത്യം സ്വീകരിച്ചില്ല. എന്നാൽ ദൈവത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു. സന്തോഷകരമെന്നു പറയട്ടെ, എന്റെ കൂട്ടുകാരി—അവൾ എന്റെ സഹപാഠിയുമായിരുന്നു—ബൈബിൾ പഠനം ആരംഭിച്ചു. ഞാനും അവളുടെകൂടെ അധ്യയനത്തിനു പോകാൻ തുടങ്ങി. എന്റെ മാതാപിതാക്കൾ ഇതറിഞ്ഞപ്പോൾ സാക്ഷികളുമായി യാതൊരു ഇടപാടും പാടില്ല എന്നു വിലക്കി. അധ്യയനത്തിനു പോകാതിരിക്കാനായി അവർ ചിലപ്പോൾ എന്നെ വീട്ടിൽ ഒറ്റയ്‌ക്കു പൂട്ടിയിടുമായിരുന്നു. എനിക്കു പ്രായപൂർത്തിയാകുന്നതുവരെ ഇതു തുടർന്നു. മറ്റൊരു പട്ടണത്തിലെ സ്‌കൂളിൽ പഠിക്കുന്നതിനായി ഞാൻ വീട്ടിൽനിന്നു മാറിത്താമസിച്ചു. അവിടെവെച്ച്‌ സാക്ഷികളെ കണ്ടുമുട്ടി. വീണ്ടും ബൈബിളധ്യയനം തുടങ്ങാൻ കഴിഞ്ഞതിൽ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! ഞാൻ മുഴുഹൃദയത്തോടെ യഹോവയെ സ്‌നേഹിക്കാൻ തുടങ്ങി. 2005-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സ്‌നാനമേറ്റു. പെട്ടെന്നുതന്നെ ഞാൻ സഹായ പയനിയറിങ്‌ ആരംഭിച്ചു. ചെറുപ്പംമുതൽ മൂല്യവത്തായി ഞാൻ കണക്കാക്കിയ ഈ സത്യത്തോട്‌ എന്റെ മാതാപിതാക്കളും ഇപ്പോൾ അനുകൂല മനോഭാവം കാണിക്കുന്നുണ്ട്‌.”

മറ്റൊരു സഹോദരി പറയുന്നു: “1997-ൽ എനിക്കു 15 വയസ്സുള്ളപ്പോൾ സാക്ഷികൾ എനിക്ക്‌ ഒരു ഉണരുക! മാസിക തന്നു. മാസികയുടെ പേരും അതിലെ ലേഖനങ്ങളും എനിക്കിഷ്ടമായി. ക്രമമായി അതു കിട്ടാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഈ മാസിക വായിക്കുന്നുണ്ടെന്ന്‌ അറിഞ്ഞ പിതാവ്‌ സാക്ഷികൾ വീട്ടിൽ വരുന്നതു വിലക്കി. കുറെനാൾ കഴിഞ്ഞ്‌ എന്റെ ഒരു ബന്ധു യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. 2002-ന്റെ ആരംഭത്തിലായിരുന്നു അത്‌. ഞാനും അവളുടെകൂടെ രാജ്യഹാളിൽ പോകാൻ തുടങ്ങി. അവിടെവെച്ച്‌ യഹോവയുടെ സാക്ഷികൾ മിഷനറിമാരായി സേവിക്കുന്നതിനെപ്പറ്റി ഞാൻ കേട്ടു. ദൈവത്തെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള ശക്തമായ ആഗ്രഹം ഞാനും വളർത്തിയെടുത്തു. എന്നാൽ അതിനുമുമ്പ്‌ ഞാൻ പുകവലി ഉപേക്ഷിക്കുകയും ജീവിതം ദൈവേഷ്ടത്തിനു ചേർച്ചയിലാക്കുകയും ദൈവത്തിന്റെ ഒരു ദാസിയായിത്തീരുകയും മറ്റും ചെയ്യേണ്ടതുണ്ടെന്ന്‌ അവൾ എനിക്കു വിശദീകരിച്ചുതന്നു. ആ ഉപദേശം ഞാൻ കൈക്കൊണ്ടു. ആറു മാസത്തിനുശേഷം ഞാൻ സ്‌നാനമേറ്റു, പെട്ടെന്നുതന്നെ സഹായ പയനിയറിങ്ങും തുടങ്ങി. എന്റെ ജീവിതത്തിന്‌ യഥാർഥ ഉദ്ദേശ്യം കൈവന്നതിൽ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.”

“അഭികാമ്യ വസ്‌തുക്കൾ” തേടി സാകയിൽ

ആമുർ ഒബ്ലാസ്റ്റും സാക മുഴുവനും ഉൾപ്പെടുന്നതാണ്‌ ഒരു സർക്കിട്ട്‌. സേവനവർഷം 2005-ൽ സാകയുടെ തലസ്ഥാനമായ യകൂറ്റ്‌സ്‌ക്കിൽവെച്ച്‌ ആദ്യമായി പ്രത്യേക സമ്മേളന ദിനവും സർക്കിട്ട്‌ സമ്മേളനവും നടന്നു. തദ്ദേശീയരായ ആളുകൾ ഈ സമ്മേളനങ്ങൾക്കു ഹാജരാകുന്നതു കാണുന്നതു വിശേഷാൽ സന്തോഷകരമായിരുന്നു.

സഹോദരങ്ങളുടെ സൗകര്യാർഥം സർക്കിട്ടിനെ അഞ്ചായി തിരിച്ച്‌ വെവ്വേറെ സമ്മേളനങ്ങൾ നടത്തി. ഒരു സമ്മേളനസ്ഥലത്തുനിന്ന്‌ അടുത്ത സ്ഥലത്ത്‌ എത്താൻ 24 മണിക്കൂർ ട്രെയിനിലും പിന്നെ 15 മണിക്കൂർ കാറിലും അതിനുശേഷം 3 മണിക്കൂർ വിമാനത്തിലും ആയി യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു.

ഈ പ്രദേശത്ത്‌ ശൈത്യകാലം അതികഠിനമാണ്‌. താപനില പൂജ്യത്തിലും താഴെ 50 ഡിഗ്രി സെൽഷ്യസോ അതിലും കുറവോ ആകുമായിരുന്നു. ഈ അവസ്ഥയിലും പ്രസാധകർ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നു, ബഹുനില കെട്ടിടങ്ങളിലെ അപ്പാർട്ടുമെന്റുകളിൽ മാത്രമല്ല, വീടുവീടാന്തരവും.

2005-ന്റെ ആരംഭത്തിൽ പ്രസാധകരുടെ രണ്ടു കൂട്ടത്തെ സംഘടിപ്പിച്ചു. ഉത്തരധ്രുവരേഖയ്‌ക്കു മുകളിലുള്ള ലാപ്‌ടെഫ്‌ കടലിന്റെ തീരത്തുനിന്ന്‌ 80 കിലോമീറ്റർ ഉള്ളിലുള്ള ഖൈയിർ ഗ്രാമത്തിലായിരുന്നു ഒരു കൂട്ടം. 500 പേരാണ്‌ ആ ഗ്രാമത്തിലുള്ളത്‌, അവരിൽ 4 പേർ സാക്ഷികളും. 2004-ൽ അവിടെ നടത്തിയ സ്‌മാരകാചരണത്തിന്‌ 76 പേർ ഹാജരായിരുന്നു. അവിടെയുള്ള ഈ കൂട്ടത്തെ സന്ദർശിക്കുന്നതിന്‌ സർക്കിട്ട്‌ മേൽവിചാരകന്‌ ആദ്യം 900 കിലോമീറ്റർ വിമാനത്തിലും അതിനുശേഷം മഞ്ഞു മൂടിക്കിടക്കുന്ന റോഡിലൂടെ 450 കിലോമീറ്റർ കാറിലും യാത്ര ചെയ്യണമായിരുന്നു.

മറ്റൊരു കൂട്ടം ഐമികോൻ ഗ്രാമത്തിൽനിന്നു 100 കിലോമീറ്റർ ഉള്ളിലുള്ള യൂസ്‌നെറ ഗ്രാമത്തിലായിരുന്നു. ശൈത്യകാലത്ത്‌ ഇവിടത്തെ താപനില ചിലപ്പോൾ പൂജ്യത്തിലും താഴെ 60 ഡിഗ്രി സെൽഷ്യസ്‌വരെ എത്തും. കഴിഞ്ഞവർഷം സർക്കിട്ട്‌ സമ്മേളനത്തിനു ഹാജരാകുന്നതിന്‌ ഈ കൂട്ടത്തിലെ പ്രസാധകർ രണ്ടു വാഹനങ്ങളിലായി യാത്ര പുറപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടുംകൂടെ അവർക്ക്‌ ഏതാണ്ട്‌ 4,000 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. ഏറെയും ആൾവാസമൊന്നും ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ. താപനിലയാണെങ്കിൽ പൂജ്യത്തിലും താഴെ 50 ഡിഗ്രി സെൽഷ്യസും.

സമുദ്രനിരപ്പിൽനിന്ന്‌ 13,000 അടി ഉയരത്തിൽവെച്ച്‌ ഉണ്ടായ രസകരമായ ഒരു സംഭവം ഒരു സർക്കിട്ട്‌ മേൽവിചാരകൻ വിവരിക്കുന്നു. “ജാഗരൂകർ ലഘുപത്രികയുടെ വിതരണകാലത്ത്‌ ഞങ്ങളുടെ സർക്കിട്ടിൽ പല സമ്മേളനങ്ങൾ ഉണ്ടായിരുന്നു. ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനും ഞാനുംകൂടെ അടുത്ത സമ്മേളനസ്ഥലത്തേക്കുള്ള യാത്രയിലാണ്‌. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ജാഗരൂകർ ലഘുപത്രിക തീർന്നുപോയി. അതുകൊണ്ട്‌ വിമാനത്തിലെ എയർഹോസ്റ്റസിന്‌ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക നൽകി. ചില ബൈബിൾ സാഹിത്യങ്ങൾ തനിക്കു ലഭിച്ചതായി അവരപ്പോൾ പറഞ്ഞു. എന്നിട്ടു കാണിച്ചതോ? ജാഗരൂകർ ലഘുപത്രിക. സഹോദരങ്ങൾ പ്രസംഗവേലയിൽ സജീവമായി പങ്കുപറ്റുന്നതിൽ ഞങ്ങൾക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ സഹപൈലറ്റ്‌ അതുവഴി വന്നു. അദ്ദേഹവും ചേർന്നു സംഭാഷണത്തിൽ. അങ്ങനെ ഏതാണ്ട്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നതുവരെ ഞങ്ങൾ സംഭാഷണം തുടർന്നു. കേട്ട കാര്യങ്ങളിൽ താത്‌പര്യം തോന്നിയ അദ്ദേഹം സഹജോലിക്കാർക്കുകൂടെ നൽകാനായി കുറെ മാസികകൾ സ്വീകരിക്കുകയും ചെയ്‌തു.”

സാകലീനിൽ സുവാർത്ത എത്തുന്നു

ജപ്പാന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹൊക്കൈഡോയ്‌ക്കു മുകൾഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്‌ സാകലീൻ. ഇവിടെ ആദ്യമായി സാക്ഷികൾ എത്തിയത്‌ 1970-കളുടെ അവസാനത്തോടെയാണ്‌. വ്‌ളാഡിവസ്റ്റോക്കിൽനിന്ന്‌ ഇവിടത്തെ പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന സഹോദരന്മാർ, ശുശ്രൂഷ വികസിപ്പിക്കാനും ദ്വീപുവാസികളോടു പ്രസംഗിക്കാനുമായി അങ്ങോട്ടു മാറാനും സെർഗെയ്‌ സാജിനെ പ്രോത്സാഹിപ്പിച്ചു. തുറമുഖത്ത്‌ ഒരു ജോലി തരപ്പെടുത്തിയ അദ്ദേഹം സഹജോലിക്കാരോടു ബൈബിൾ വിഷയങ്ങൾ സംസാരിക്കാൻ ശ്രമിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം പല ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. പിന്നീട്‌ സെർഗെയ്‌ക്ക്‌ ദ്വീപ്‌ വിട്ടു പോകേണ്ടിവന്നെങ്കിലും സത്യത്തിന്റെ വിത്ത്‌ കാലാന്തരത്തിൽ ഫലം കായ്‌ക്കുകതന്നെ ചെയ്‌തു.

1989-ലും 90-ലും പോളണ്ടിൽ നടന്ന കൺവെൻഷനുകൾ, ശുശ്രൂഷ വികസിപ്പിക്കുന്നതിനും ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുന്നതിനും റഷ്യക്കാരായ പല സാക്ഷികൾക്കും പ്രേരണയേകി. 1990-ൽ സെർഗെയ്‌ അവെറിനും ഭാര്യ ഗലീനയും ഖബറഫ്‌സ്‌ക്കിൽനിന്നു സാകലീനിലെ കൊർസക്കഫിലേക്കു മാറി. ഏതാനും മാസത്തിനുശേഷം രണ്ടു പയനിയർമാരും കുറെ പ്രസാധകരും ഒരു സാക്ഷി മാത്രം ഉള്ള യൂഷ്‌ന-സഖലിൻസ്‌ക്കിലേക്കു താമസം മാറി.

മുമ്പു പരാമർശിച്ച പവിൽ സിവുൽസ്‌കിയുടെ മകനായ പവിൽ സിവുൽസ്‌കിയും ആ രണ്ടു പയനിയർമാരിൽ ഒരാളും ഇപ്പോൾ ബെഥേലിൽ സേവിക്കുന്നു. അദ്ദേഹം പറയുന്നു: “യൂഷ്‌ന-സഖലിൻസ്‌ക്കിൽ എത്തിയശേഷം ഞാനും മറ്റൊരു സഹോദരനുംകൂടെ ആദ്യം ഒരു ഹോട്ടലിൽ താമസിച്ചു. കാരണം പെട്ടെന്നൊന്നും ഒരു താമസസൗകര്യം കണ്ടെത്താനായില്ല. ഹോട്ടലിന്റെ തൊട്ടടുത്തുള്ള വീടുമുതൽത്തന്നെ ഞങ്ങൾ പ്രസംഗവേല ആരംഭിച്ചു. സംഭാഷണത്തിനിടയ്‌ക്ക്‌ വാടകയ്‌ക്കു വീടുണ്ടോ എന്ന്‌ അന്വേഷിക്കാനും മറന്നില്ല. ബൈബിൾ ചർച്ചകൾ എവിടെവെച്ചു തുടരാനാകുമെന്ന്‌ ചിലർ ഞങ്ങളോടു ചോദിച്ചു. തത്‌കാലം ഒരു ഹോട്ടലിലാണു താമസമെന്നും ഒരു വീടു ശരിയായാൽ അവർക്ക്‌ അവിടെ വരാമെന്നും ഞങ്ങൾ പറഞ്ഞു. ഒരു വീടും ജോലിയും കണ്ടെത്താൻ സഹായിക്കണമേ എന്നു ഞങ്ങൾ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു. താമസിയാതെതന്നെ ഒരു അപ്പാർട്ടുമെന്റും ജോലിയും ശരിയായി. ഒരു വീട്ടുകാരി തന്റെ അപ്പാർട്ടുമെന്റിൽ താമസിച്ചുകൊള്ളാൻ ഞങ്ങളോടു പറഞ്ഞു. വാടകയൊന്നും വാങ്ങിയതുമില്ല. മാത്രമല്ല, ഞങ്ങൾക്ക്‌ ആഹാരവും ഉണ്ടാക്കിത്തന്നു. അതുകൊണ്ട്‌ ഞങ്ങൾക്കു കൂടുതൽ സമയം ശുശ്രൂഷയിൽ ചെലവഴിക്കാനായി. യഹോവ ഞങ്ങളോടുകൂടെ ഉണ്ടെന്ന്‌ അവൻ ഞങ്ങൾക്കു കാണിച്ചുതന്നു. പെട്ടെന്നുതന്നെ ഞങ്ങൾ ധാരാളം ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. പുസ്‌തകാധ്യയന കൂട്ടങ്ങളും രൂപീകരിച്ചു. രണ്ടു മാസത്തിനുശേഷം ഒരു വീടു വാടകയ്‌ക്കെടുത്തു യോഗങ്ങൾ നടത്താൻ തുടങ്ങി.”

സഭ വളർന്നതോടെ പുതിയ പ്രസാധകരിൽ പലരും പയനിയറിങ്‌ തുടങ്ങി. തീക്ഷ്‌ണരായ ശുശ്രൂഷകരായിരുന്നു അവർ. പലരും ദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്കുകൂടെ സത്യം എത്തിക്കുന്നതിനായി അങ്ങോട്ടു മാറിത്താമസിച്ചു. ധ്രുതഗതിയിൽ വളരുന്ന ഈ സഭയുടെ തീക്ഷ്‌ണമായ ശുശ്രൂഷയെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. മൂന്നു വർഷത്തിനുശേഷം, 1993 ആയപ്പോഴേക്കും ആദ്യത്തെ ഒരു സഭയിൽനിന്ന്‌ എട്ടു പുതിയ സഭകൾ രൂപംകൊണ്ടിരുന്നു!

കാലാന്തരത്തിൽ പല പ്രസാധകരും ദ്വീപു വിട്ടുപോയി, സാമ്പത്തിക ബുദ്ധിമുട്ടു മൂലവും ശുശ്രൂഷ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലും ആയിരുന്നു അത്‌. മുമ്പത്തെപ്പോലെതന്നെ അതെല്ലാം കൂടുതൽ വളർച്ചയ്‌ക്ക്‌ ഇടയാക്കി. ഇപ്പോൾ യൂഷ്‌ന-സഖലിൻസ്‌ക്‌ പട്ടണത്തിന്റെ നടുവിൽത്തന്നെ മനോഹരമായ ഒരു രാജ്യഹാളുണ്ട്‌. ദ്വീപിൽ ആകെയുള്ള ഒമ്പതു സഭകളും നാലു കൂട്ടങ്ങളും കൂടെ ചേർന്ന്‌ ഒരു സർക്കിട്ടാകുകയും ചെയ്‌തു.

ശക്തമായ എതിർപ്പിൻ മധ്യേയും വാതിലുകൾ തുറക്കപ്പെടുന്നു

ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്‌.” (1 കൊരി. 16:9) രണ്ടായിരം വർഷത്തിനുശേഷവും എതിരാളികളുടെ എണ്ണം കുറഞ്ഞിട്ടില്ല. 1995-നും 1998-നും ഇടയ്‌ക്ക്‌ മോസ്‌കോയിലെ പ്രോസിക്യൂട്ടറുടെ കാര്യാലയം നാലു പ്രാവശ്യം സാക്ഷികൾക്കെതിരെ കുറ്റാരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ആളുകളെ മതസഹിഷ്‌ണുത ഇല്ലാത്തവരാക്കുന്നു, കുടുംബങ്ങളെ തകർക്കുന്നു, രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, മറ്റു പൗരന്മാരുടെ അവകാശങ്ങളിൽ കൈകടത്തുന്നു എന്നിവയായിരുന്നു യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ. ഈ ആരോപണങ്ങളൊന്നും തെളിയിക്കാൻ കഴിഞ്ഞില്ല. അപ്പോൾ 1998-ൽ അതേ അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരിൽ സാക്ഷികൾക്കെതിരെ ഒരു സിവിൽ കേസ്‌ കൊണ്ടുവന്നു.

ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞപ്പോൾ നീതിന്യായ മന്ത്രാലയം, റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ഭരണകേന്ദ്രത്തിന്‌ വീണ്ടും രജിസ്‌ട്രേഷൻ നൽകി. യഹോവയുടെ സാക്ഷികൾ ആളുകളിൽ മതവിദ്വേഷം ജനിപ്പിക്കുന്നവരോ കുടുംബങ്ങളെ തകർക്കുന്നവരോ മനുഷ്യാവകാശങ്ങളിൽ കൈകടത്തുന്നവരോ അല്ല എന്നു മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു അത്‌. സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളും ഇത്തരത്തിലുള്ളവ അല്ലെന്ന്‌ അവർക്കു മനസ്സിലായി. എന്നിരുന്നാലും പ്രോസിക്യൂട്ടറുടെ കാര്യാലയം വീണ്ടും അതേ ആരോപണങ്ങൾത്തന്നെ ഉന്നയിച്ചു!

യഹോവയുടെ സാക്ഷികളുടെ വിശ്വാസം പൂർണമായി ബൈബിളധിഷ്‌ഠിതമാണെന്ന്‌ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗത്തിലെ ചില പ്രൊഫസർമാർക്ക്‌ അറിയാം. സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുള്ള ഹെർസിൻ റഷ്യൻ സ്റ്റേറ്റ്‌ പെഡഗോജിക്കൽ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗ പ്രൊഫസറായ ഡോ. എൻ. എസ്‌. ഗോർഡീൻകോ പറയുന്നു: “മതപഠിപ്പിക്കലിന്റെ പേരിൽ യഹോവയുടെ സാക്ഷികൾക്കെതിരെ ആരോപണം ഉന്നയിക്കുന്ന വിദഗ്‌ധന്മാർ വാസ്‌തവത്തിൽ ബൈബിളിന്‌ എതിരെയാണ്‌ ആരോപണം ഉന്നയിക്കുന്നതെന്ന്‌ മനസ്സിലാക്കുന്നില്ല.”

എന്നിരുന്നാലും മോസ്‌കോയിലെ യഹോവയുടെ സാക്ഷികൾക്കുള്ള നിയമാംഗീകാരം റദ്ദാക്കാൻ മോസ്‌കോ സിറ്റി കോടതി വിധിച്ചു. എന്നാൽ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുക എന്ന ബൈബിൾ കൽപ്പന നിവർത്തിക്കുന്നതിൽനിന്ന്‌ ഇതൊന്നും സഹോദരങ്ങളെ തടയുന്നില്ല. മതവിശ്വാസത്തിന്റെ കാര്യത്തിൽ മോസ്‌കോയിലുള്ള ആളുകൾ സ്വന്തമായി തീരുമാനം എടുക്കണമെന്ന്‌ യഹോവയുടെ സാക്ഷികൾ ഉറച്ചു വിശ്വസിക്കുന്നു. അതിന്‌ അവരെ അനുവദിക്കാത്തത്‌ വാസ്‌തവത്തിൽ അവരുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണ്‌. അതുകൊണ്ട്‌ മോസ്‌കോയിലുള്ള സാക്ഷികൾ പ്രസംഗിക്കാനും ശിഷ്യരാക്കാനുമുള്ള യേശുവിന്റെ കൽപ്പന തുടർന്നും അനുസരിക്കും. (മത്താ. 28:19, 20) മോസ്‌കോ സിറ്റി കോടതിയുടെ തീരുമാനത്തെ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഇപ്പോൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌.

1998 സെപ്‌റ്റംബറിൽ, മോസ്‌കോയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയപ്പോൾ അവിടെ 43 സഭകളാണ്‌ ഉണ്ടായിരുന്നത്‌. എട്ടു വർഷത്തിനുശേഷം അത്‌ 93 ആയി! “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന്‌ തന്റെ ജനത്തോടു യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. (യെശ. 54:17) മുമ്പ്‌ ഒളിമ്പിക്‌സ്‌ നടന്നിട്ടുള്ള മോസ്‌കോയിലെ ലൂഷ്‌നിക്കീ സ്റ്റേഡിയത്തിൽവെച്ച്‌ 2007-ൽ യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടന്നു. 29,040 പേർ അവിടെ ഹാജരായി. 655 സ്‌നാനവും.

റഷ്യയിൽ ദൈവനാമം വലിയത്‌

മലാഖി 1:11-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യഹോവയാം ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സൂര്യന്റെ ഉദയംമുതൽ അസ്‌തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു.” ഓരോ സൂര്യോദയവും, ഈ വിസ്‌തൃത രാജ്യത്ത്‌ ചെമ്മരിയാടു തുല്യനായ പുതിയൊരാളെ കണ്ടെത്താനുള്ള അവസരമൊരുക്കുന്നു. കഴിഞ്ഞ ഒരു സേവനവർഷത്തിൽ മാത്രം, റഷ്യയിൽ 7,000-ത്തിലധികം പേർ സ്‌നാനമേറ്റു. ഈ വേലയുടെ നിർവഹണത്തിൽ “ചക്രവർത്തിമാരുടെ ചക്രവർത്തി” ആയ യേശുക്രിസ്‌തു—റഷ്യൻ ബൈബിളിൽ അവനെ അങ്ങനെയാണു വിളിച്ചിരിക്കുന്നത്‌—തന്റെ പ്രജകളോടൊപ്പം ഉണ്ട്‌ എന്നതിന്റെ അനിഷേധ്യമായ തെളിവാണിത്‌.—മത്താ. 24:14; വെളി. 19:16.

“കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറഞ്ഞു. (2 പത്രൊ. 3:10) അതുകൊണ്ട്‌ സകല രാഷ്‌ട്രങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും നിന്നുള്ള ശരിയായ ഹൃദയനിലയുള്ളവരെ അന്വേഷിച്ചു കണ്ടെത്തുന്നതിന്‌ ശേഷിക്കുന്ന സമയം ഉപയോഗപ്പെടുത്താൻ റഷ്യയിലെ യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്‌.

[അടിക്കുറിപ്പുകൾ]

a ഒരു ഉപഭരണപ്രദേശമാണ്‌ ഒബ്ലാസ്റ്റ്‌.

b 1999 ജൂൺ 22 ലക്കം ഉണരുക!-യിലെ “ആൽറ്റൈക്കുകാർ—ഞങ്ങൾ സ്‌നേഹിക്കാനിടയായ ഒരു കൂട്ടം ആളുകൾ” എന്ന ലേഖനം കാണുക.

[110-ാം പേജിലെ ആകർഷക വാക്യം]

“നിങ്ങൾക്കെതിരായി എന്തെങ്കിലും, ഒരു തുള്ളി രക്തം ചിന്തിയതായിപ്പോലും, ഞങ്ങളുടെ രേഖയിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെയെല്ലാം വെടിവെച്ചു കൊന്നേനെ”

[128-ാം പേജിലെ ആകർഷക വാക്യം]

“നിന്നെ വിട്ടയച്ചാൽ, പല സോവിയറ്റ്‌ പൗരന്മാരും നിന്നോടുകൂടെ ചേരും. അതുകൊണ്ടാണ്‌ ഞങ്ങൾ നിന്നെ രാജ്യത്തിനൊരു ഭീഷണിയായി കാണുന്നത്‌”

[219-ാം പേജിലെ ആകർഷക വാക്യം]

“പക്ഷികളെപ്പോലെയാണ്‌ നിങ്ങളുടെ ആളുകൾ; നിമിഷനേരംകൊണ്ടാണ്‌ അവർ ഇതെല്ലാം തൂക്കിയെടുത്തുകൊണ്ടു പോകുന്നത്‌”

[69-ാം പേജിലെ ചതുരം/ ചിത്രം]

സൈബീരിയ

സൈബീരിയ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ എന്താണ്‌? കൃഷിയോഗ്യമല്ലാത്ത, ശൈത്യമായാൽ മഞ്ഞുമൂടിക്കിടക്കുന്ന, ഒരു നിർജ്ജനപ്രദേശമോ? അതോ, അനഭിമതരെ നാടുകടത്താൻ സോവിയറ്റ്‌ ഭരണകൂടം തിരഞ്ഞെടുത്ത കൊടുംശൈത്യഭൂമിയോ? ഇത്‌ പക്ഷേ, ചിത്രത്തിന്റെ ഒരു വശം മാത്രം!

വലുപ്പത്തിൽ ലോകത്ത്‌ രണ്ടാം സ്ഥാനത്തുള്ള കാനഡയെക്കാൾ ഭൂവിസ്‌തൃതിയുണ്ട്‌ സൈബീരിയയ്‌ക്ക്‌. ഇത്‌ യുറൽ മലനിരകളിൽനിന്ന്‌ കിഴക്കോട്ട്‌ പസിഫിക്‌ സമുദ്രംവരെയും മംഗോളിയയിൽനിന്നും ചൈനയിൽനിന്നും വടക്കോട്ട്‌ ആർട്ടിക്‌ സമുദ്രംവരെയും 1 കോടി 30 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. പ്രകൃതിവാതകം, എണ്ണ, തടി തുടങ്ങിയ പ്രകൃതി വിഭവങ്ങളാൽ സമ്പന്നവും പർവതനിരകൾ, താഴ്‌വരകൾ, ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, വൻനദികൾ എന്നിവയാൽ സമൃദ്ധവുമാണ്‌ ഇവിടം.

ഏതാണ്ട്‌ ഒന്നരനൂറ്റാണ്ടു കാലത്ത്‌, നാടുകടത്തലിന്റെയും നിർബന്ധിത വേലയുടെയും ഇരുമ്പഴികളുടെയും നാടായിരുന്നു സൈബീരിയ. ജോസഫ്‌ സ്റ്റാലിൻ 1930-കളിലും 40-കളിലും അടിമപ്പണി ചെയ്യിക്കുന്നതിനായി ദശലക്ഷങ്ങളെ ഇവിടത്തെ പാളയങ്ങളിലേക്ക്‌ അയച്ചു. 1949-ലും 1951-ലും മൊൾഡോവ, ബാൾട്ടിക്‌ റിപ്പബ്ലിക്കുകൾ, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നുള്ള 9,000-ത്തോളം യഹോവയുടെ സാക്ഷികൾ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു.

[72-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ഭൂവിസ്‌തൃതിയിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ കിഴക്കുനിന്ന്‌ പടിഞ്ഞാറുവരെ 7,700 കിലോമീറ്റർ നീളത്തിലും വടക്കുനിന്ന്‌ തെക്കുവരെ 3,000 കിലോമീറ്റർ വീതിയിലുമായി മൊത്തം 1,70,75,400 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. 11 സമയമേഖലകൾ ഉൾക്കൊള്ളുന്ന ഈ രാജ്യം ഉത്തരാർധഗോളത്തിന്റെ ഏതാണ്ട്‌ പകുതിയോളംവരും. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകവും യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഏറ്റവും നീളമുള്ള നദിയും ഇവിടെയാണ്‌.

ജനങ്ങൾ

ജനസംഖ്യയുടെ 80 ശതമാനവും റഷ്യക്കാരാണ്‌. 70-ലേറെ ഇതര ഗോത്രങ്ങളും റഷ്യയിൽ കുടിപാർക്കുന്നു. ചില ഗോത്രങ്ങളുടെ അംഗബലം ഏതാനും ആയിരങ്ങൾ മാത്രമാണെങ്കിൽ മറ്റുചിലതിന്റേത്‌ ദശലക്ഷം കവിയും.

ഭാഷ

ഏതാണ്ട്‌ എല്ലാവർക്കുംതന്നെ ഔദ്യോഗിക ഭാഷയായ റഷ്യൻ അറിയാം. കൂടാതെ, 100-ലധികം ഇതര ഭാഷകളും ഉപയോഗത്തിലുണ്ട്‌, പത്തുലക്ഷത്തോളം വീതം ജനസംഖ്യയുള്ള ഏതാനും ഗോത്രങ്ങളുടെ മാതൃഭാഷകളും അവയിൽപ്പെടുന്നു.

സമ്പദ്‌ഘടന

എണ്ണയും പ്രകൃതിവാതകവും ഉത്‌പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ റഷ്യ. തടിവ്യവസായം, ഖനനം, പലതരം ഉത്‌പന്നങ്ങൾ എന്നിവയ്‌ക്കും പ്രസിദ്ധമാണ്‌ ഇവിടം.

ഭക്ഷണം

തൈര്‌ ചേർത്തുണ്ടാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങൾ, മാംസം, മത്സ്യം, കാബേജ്‌ എന്നിവ ഉരുളക്കിഴങ്ങ്‌, റൈ (വരക്‌) ബ്രഡ്‌, ബക്ക്‌വീറ്റ്‌ (ഒരു തരം ഗോതമ്പ്‌) ബ്രഡ്‌ എന്നിവയോടൊപ്പം കഴിക്കുന്നു. കൊഴുപ്പും കാർബോഹൈഡ്രേറ്റും സമൃദ്ധമായുള്ള റഷ്യൻ ഭക്ഷണം സുദീർഘമായ ശൈത്യകാലത്തെ നേരിടാൻ ആവശ്യമായ ഊർജം പ്രദാനംചെയ്യുന്നു. പുളിപ്പിച്ച ക്രീം പുരട്ടിയതോ സൂപ്പിലിട്ടതോ ആയ പെൽമെനിയും (ധാന്യമാവുകൊണ്ടുള്ള ഒരു വിഭവം) കാബേജ്‌, മാംസം, ചീസ്‌, ഉരുളക്കിഴങ്ങ്‌ എന്നിവയിലേതെങ്കിലും ബണ്ണിനകത്തുവെച്ചുണ്ടാക്കുന്ന പിറോഷ്‌കിയും തനത്‌ വിഭവങ്ങളാണ്‌. ബോർഷും (ബീറ്റ്‌റൂട്ട്‌ സൂപ്പ്‌) ഷീയുമാണ്‌ (കാബേജു സൂപ്പ്‌) ജനപ്രിയ സൂപ്പുകൾ.

കാലാവസ്ഥ

വേനൽക്കാലത്ത്‌ താപനില ഉയരും. ശൈത്യകാലം തണുപ്പേറിയതും ഇരുണ്ടതുമാണ്‌. വസന്തവും ശരത്തും മറ്റു രണ്ട്‌ ഋതുക്കൾക്കായി വേഗം രംഗമൊഴിഞ്ഞുകൊടുക്കുന്നു.

(റഷ്യയുടെ ഭൂപടങ്ങൾ; 116, 167 പേജുകളിൽ)

[ചിത്രങ്ങൾ]

ക്രെംലിൻ

എൽബ്രൂസ്‌ പർവതം, കാബർഡിനോ-ബോൾക്കാരിയ

ചെങ്കരടി, കംചട്‌ക ഉപദ്വീപ്‌

[92, 93 പേജുകളിലെ ചതുരം]

മനസ്സും ഹൃദയവും വെട്ടിപ്പിടിക്കാൻ

സാക്ഷികളെ നിർമൂലമാക്കുകയല്ല, പിന്നെയോ വശീകരണത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ സോവിയറ്റ്‌ പ്രത്യയശാസ്‌ത്രമെന്ന മൂശയിലേക്ക്‌ അവരെ തള്ളിക്കയറ്റുക എന്നതായിരുന്നു സോവിയറ്റ്‌ ഗവൺമെന്റിന്റെ പ്രഖ്യാപിതലക്ഷ്യം. ആ ലക്ഷ്യം സാധിക്കുന്നതിനായി അവർ ഉപയോഗിച്ചതോ രാഷ്‌ട്ര സുരക്ഷാ സമിതിയായ കെജിബി-യെയും. കെജിബി പയറ്റിയ വ്യത്യസ്‌ത അടവുകളാണു ചുവടെ.

തിരച്ചിൽ: രാത്രിയിൽപ്പോലും സാക്ഷികളുടെ ഭവനങ്ങളിൽ തിരച്ചിൽ നടന്നു. കൂടെക്കൂടെയുള്ള തിരച്ചിലുകൾ കാരണം ചില കുടുംബങ്ങൾക്ക്‌ മാറിത്താമസിക്കേണ്ടിവന്നു.

രഹസ്യ നിരീക്ഷണം: ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതും കത്തുകൾ പൊട്ടിച്ചുവായിക്കുന്നതും ശബ്ദം പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ വീടുകളിൽ സ്ഥാപിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.

പിഴയും സഭായോഗങ്ങൾ തടസ്സപ്പെടുത്തലും: യോഗസ്ഥലങ്ങൾ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. സന്നിഹിതരാകുന്ന എല്ലാവരിൽനിന്നും പിഴ ഈടാക്കി. പലപ്പോഴും ആ തുക ശരാശരി മാസശമ്പളത്തിന്റെ പകുതിയോ അതിലേറെയോ ആയിരുന്നു.

മോഹനവാഗ്‌ദാനങ്ങളും ഭീഷണികളും: സഹകരിച്ചാൽ പ്രതിഫലമെന്നനിലയിൽ കാറും മോസ്‌കോ നഗരഹൃദയത്തിൽത്തന്നെ അപ്പാർട്ടുമെന്റും നൽകാമെന്ന്‌ കെജിബി ചില സഹോദരങ്ങളോടു വാഗ്‌ദാനംചെയ്‌തു. നിസ്സഹകരിച്ചാൽ തൊഴിൽപ്പാളയങ്ങളിലെ നിരവധി വർഷത്തെ കഠിനയാതനയായിരിക്കും ഫലമെന്നും ഭീഷണി മുഴക്കി.

കുപ്രചാരണം: സിനിമകളും ടെലിവിഷൻ പരിപാടികളും പത്രങ്ങളും സാക്ഷികൾ സമൂഹത്തിനൊരു ഭീഷണിയാണെന്ന സന്ദേശം പ്രചരിപ്പിച്ചു. ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും നടത്തിയ പ്രഭാഷണങ്ങളിൽ, സാക്ഷികൾ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള മറയായി ബൈബിൾ ഉപയോഗിക്കുന്നു എന്നതുപോലുള്ള ആരോപണങ്ങൾ ഉയർന്നുകേട്ടു. ഇത്തരം കുപ്രചാരണങ്ങൾ വിവേചനയ്‌ക്കു വളംവെച്ചു; അധ്യാപകർ സാക്ഷികളുടെ മക്കൾക്ക്‌ കുറഞ്ഞ ഗ്രേഡുകൾ നൽകി, തൊഴിലുടമകൾ സഹോദരങ്ങൾക്ക്‌ ന്യായമായും അവകാശപ്പെട്ട ആനുകൂല്യങ്ങളും ഒഴിവുകളും നിഷേധിച്ചു.

നുഴഞ്ഞുകയറ്റം: രാജ്യസന്ദേശത്തിൽ താത്‌പര്യമുണ്ടെന്നു നടിച്ച കെജിബി ഏജന്റുമാർ ബൈബിൾ പഠിക്കുകയും സ്‌നാനമേൽക്കുകയും ചെയ്‌തു. ചിലർ സംഘടനയിലെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽപോലും എത്തിപ്പെട്ടു. സംശയത്തിന്റെ വിത്തുകൾ പാകിക്കൊണ്ട്‌ സാക്ഷികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും അങ്ങനെ പ്രസംഗപ്രവർത്തനത്തിനു തടയിടുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

നാടുകടത്തൽ: സാക്ഷികളെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു നാടുകടത്തി. അവിടെ, ദിവസവും 12 മണിക്കൂർ എല്ലുമുറിയെ പണിയെടുത്താണ്‌ സഹോദരങ്ങൾ അഷ്ടിക്കു വക കണ്ടെത്തിയിരുന്നത്‌. ശൈത്യകാലത്ത്‌ കൊടുംതണുപ്പും വേനൽക്കാലത്ത്‌ കൊതുകുകളുടെയും കുതിരയീച്ചകളുടെയും ശല്യവും അവർക്കു സഹിക്കേണ്ടിവന്നു.

കണ്ടുകെട്ടലും വേർപെടുത്തലും: വസ്‌തുവകകൾ, ഭവനങ്ങൾ, സാധനസാമഗ്രികൾ എന്നിവയെല്ലാം കണ്ടുകെട്ടി. ചിലപ്പോൾ കുട്ടികളെ മാതാപിതാക്കളിൽനിന്നു നിഷ്‌കരുണം പറിച്ചുമാറ്റുകപോലുമുണ്ടായി.

പരിഹാസവും മർദനവും: സ്‌ത്രീകൾ ഉൾപ്പെടെ പല സാക്ഷികളും അപമാനിക്കപ്പെട്ടു. ചിലർ മൃഗീയമായ മർദനത്തിന്‌ ഇരയായി.

തടവുശിക്ഷ: വിശ്വാസം ത്യജിക്കാൻ സാക്ഷികളെ പ്രേരിപ്പിക്കുക, സഹോദരങ്ങളിൽനിന്ന്‌ അവരെ ഒറ്റപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അതിന്റെ പിന്നിൽ.

തൊഴിൽപ്പാളയങ്ങൾ: ഇത്തരം പാളയങ്ങളിലെ കഠിനാധ്വാനം സാക്ഷികളുടെ ഊർജംമുഴുവൻ ഊറ്റിയെടുത്തു. പലപ്പോഴും ഭീമൻ മരങ്ങളുടെ കുറ്റികൾപോലും കുഴിച്ചെടുക്കണമായിരുന്നു. കൽക്കരി ഖനികളിലും റയിൽവേ പാളങ്ങളുടെയും റോഡുകളുടെയും നിർമാണത്തിലും അവർ വിയർപ്പൊഴുക്കി. സ്വന്തം കുടുംബങ്ങളിൽനിന്നു പറിച്ചുമാറ്റപ്പെട്ട അവരുടെ താമസം ബാരക്കുകളിലായിരുന്നു.

[96, 97 പേജുകളിലെ ചതുരം/ ചിത്രം]

രണ്ടു പ്രാവശ്യം വധശിക്ഷ!

പ്യോട്ടർ ക്രിവകൂൽസ്‌കി

ജനനം 1922

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം സത്യം പഠിക്കുന്നതിനുമുമ്പ്‌ ഒരു സെമിനാരിയിൽ പഠിച്ചിരുന്നു. ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും 22 വർഷം ചെലവഴിച്ചു. 1988-ൽ മരിച്ചു.

പോളണ്ടുകാരായ സാക്ഷികൾ യൂക്രെയിനിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്ത്‌ 1940-ൽ സുവാർത്ത പ്രസംഗിക്കാൻ ആരംഭിച്ചു. കർന്യ എന്ന ഒരു അഭിഷിക്ത സഹോദരൻ എന്നെ സന്ദർശിച്ചു. രാത്രിമുഴുവനും ഞങ്ങൾ സംസാരിച്ചു. അദ്ദേഹം എന്നോടു പറഞ്ഞതാണ്‌ ദൈവത്തെക്കുറിച്ചുള്ള സത്യം എന്ന്‌ എനിക്കു ബോധ്യമായി.

1942-ൽ ജർമൻ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടർന്ന്‌ സോവിയറ്റ്‌ സൈന്യം പോളണ്ടിൽനിന്നു പിൻവാങ്ങി. അരാജകത്വത്തിന്റെ ഒരു കാലമായിരുന്നു അത്‌. ജർമനിക്കും സോവിയറ്റ്‌ യൂണിയനും എതിരെയുള്ള പോരാട്ടത്തിൽ അവരോടൊപ്പം ചേരണമെന്ന്‌ യൂക്രെയിൻ ദേശീയവാദികൾ എന്നെ നിർബന്ധിച്ചു. ഞാൻ വിസമ്മതിച്ചപ്പോൾ, ബോധം നഷ്ടപ്പെടുന്നതുവരെ അവരെന്നെ അടിച്ചു, തുടർന്ന്‌ തെരുവിലേക്കു വലിച്ചെറിഞ്ഞു. ആ രാത്രിയിൽത്തന്നെ അവരെന്നെ വധശിക്ഷ നടപ്പാക്കുന്നിടത്തേക്ക്‌ എടുത്തുകൊണ്ടുപോയി. യൂക്രെനിയൻ ജനതയെ സേവിക്കാൻ തയ്യാറാണോയെന്ന്‌ അവിടെവെച്ച്‌ വീണ്ടും എന്നോടു ചോദിച്ചു. ഉച്ചത്തിൽ വ്യക്തമായി ഞാൻ മറുപടി പറഞ്ഞു: “ഞാൻ യഹോവയെ മാത്രമേ സേവിക്കൂ!” അവർ എന്നെ വധശിക്ഷയ്‌ക്കു വിധിച്ചു. എന്നെ വെടിവെക്കാൻ പടയാളികളിലൊരാൾ ഉത്തരവിട്ടപ്പോൾ, മറ്റൊരുവൻ തോക്കു തട്ടിപ്പറിച്ചിട്ട്‌ “വെടിവെക്കരുത്‌, അവനെക്കൊണ്ട്‌ നമുക്ക്‌ ഉപയോഗമുണ്ട്‌” എന്നലറി. അരിശംമൂത്ത്‌ മറ്റൊരുവൻ എന്നെ പൊതിരെത്തല്ലി; ഒരാഴ്‌ചയ്‌ക്കുള്ളിൽ ഞാൻതന്നെ നിന്നെ വെടിവെക്കും എന്ന്‌ അയാൾ വീമ്പുമുഴക്കി. എന്നാൽ സംഭവിച്ചതോ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ കൊല്ലപ്പെട്ടു.

1944 മാർച്ചിൽ സോവിയറ്റ്‌ സൈന്യം ഞങ്ങളുടെ പ്രദേശത്ത്‌ തിരിച്ചെത്തി, ഞാൻ ഉൾപ്പെടെ എല്ലാ പുരുഷന്മാരെയും പിടിച്ചുകൊണ്ടുപോയി. ഇത്തവണ അവർക്കായിരുന്നു പടയാളികളുടെ ആവശ്യമുണ്ടായിരുന്നത്‌. അവർ ഞങ്ങളെയെല്ലാം ഒരു സ്ഥലത്തു കൂട്ടിവരുത്തി. അവിടെവെച്ച്‌, എനിക്കു സത്യം കാണിച്ചുതന്ന കർന്യയെ കണ്ടു. മറ്റ്‌ 70 സാക്ഷികളും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ ഒരു കൂട്ടമായി മാറിനിന്ന്‌ പരസ്‌പരം പ്രോത്സാഹിപ്പിച്ചു. ഇതുകണ്ട ഒരു ഓഫീസർ അടുത്തുവന്ന്‌ ഞങ്ങൾ എന്തുകൊണ്ടാണു മാറിനിൽക്കുന്നതെന്നു ചോദിച്ചു. ഞങ്ങൾ ക്രിസ്‌ത്യാനികളാണെന്നും അവരോടൊപ്പം ചേർന്ന്‌ യുദ്ധം ചെയ്യാനാവില്ലെന്നും കർന്യ വിശദീകരിച്ചു. ഉടൻതന്നെ പടയാളികൾ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. അദ്ദേഹത്തെ വെടിവെക്കും എന്ന്‌ അവർ ഞങ്ങളോടു പറഞ്ഞു. പിന്നീടൊരിക്കലും ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല. കർന്യയെ കൊന്നതുപോലെ ഞങ്ങളെയും വെടിവെച്ചു കൊല്ലുമെന്നു പറഞ്ഞ്‌ അവർ ഭീഷണിപ്പെടുത്താൻ തുടങ്ങി. സൈന്യത്തിൽ ചേരാൻ തയ്യാറാണോയെന്ന്‌ ഓരോരുത്തരോടായി ചോദിച്ചു. ഞാൻ വിസമ്മതിച്ചപ്പോൾ ഒരു ഓഫീസറും മൂന്നു പട്ടാളക്കാരും ചേർന്ന്‌ എന്നെ കാട്ടിലേക്കു കൊണ്ടുപോയി. മിലിട്ടറി കോടതിയിൽനിന്നുള്ള ഉത്തരവ്‌ കമാൻഡർ വായിച്ചു: “സൈന്യത്തിൽ ചേരാനും യുദ്ധം ചെയ്യാനും വിസമ്മതിച്ചതിനാൽ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു.” ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. സ്‌നാനമേൽക്കാനുള്ള അവസരം ലഭിക്കാതിരുന്നതിനാൽ എന്റെ സേവനം യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ഉടൻതന്നെ, “ശത്രുവിനെ വെടിവെക്കുക” എന്ന ഉത്തരവ്‌ ഞാൻ കേട്ടു. എന്നാൽ സൈനികർ വെടിവെച്ചത്‌ ആകാശത്തേക്കാണ്‌. അപ്പോൾ ഓഫീസർ എന്നെ അടിക്കാൻ തുടങ്ങി. 10 വർഷത്തെ ജയിൽശിക്ഷയ്‌ക്ക്‌ എന്നെ വിധിച്ചു, അങ്ങനെ ഞാൻ മധ്യ റഷ്യയിലെ ഗോർക്കി ഒബ്ലാസ്റ്റിലുള്ള തൊഴിൽപ്പാളയത്തിലെത്തി.

1956-ൽ എന്നെ വിട്ടയച്ചു, പിന്നീട്‌, ഒരു വിശ്വസ്‌ത സാക്ഷിയായ റെജീനയെ ഞാൻ വിവാഹം കഴിച്ചു. എന്നാൽ ആറു മാസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി എന്നെ അറസ്റ്റുചെയ്‌ത്‌ 10 വർഷത്തെ തടവിനു വിധിച്ചു.

ഒടുവിൽ ഞാൻ സ്വതന്ത്രനായപ്പോൾ ഒരു ഓഫീസർ എന്നോടു പറഞ്ഞു: “സോവിയറ്റ്‌ യൂണിയനിൽ നിനക്കു യാതൊരു സ്ഥാനവുമില്ല.” അയാൾക്കു തെറ്റിപ്പോയി! ഭൂമി യഹോവയുടേതാണെന്നും അവിടെ ശാശ്വതമായി വസിക്കേണ്ടത്‌ ആരാണെന്നു തീരുമാനിക്കുന്നത്‌ അവനാണെന്നും അറിയുന്നത്‌ എത്ര വലിയ സന്തോഷമാണ്‌!—സങ്കീ. 37:18.

[104, 105 പേജുകളിലെ ചതുരം/ ചിത്രം]

“ഇക്കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ ആരെങ്കിലുമുണ്ടോ?”

യിഫ്‌ജെനിയ റൈബാക്‌

ജനനം 1928

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം യൂക്രെയിനിൽ ജനനം; ജർമനിയിലേക്കു പിടിച്ചുകൊണ്ടുപോയി, അവിടെവെച്ചു സത്യം പഠിച്ചു. ഇന്നിപ്പോൾ റഷ്യയിൽ വിശ്വസ്‌തതയോടെ യഹോവയെ സേവിക്കുന്നു.

അന്നൊരു ഞായറാഴ്‌ചയായിരുന്നു. ജനലിലൂടെ ഒഴുകിയെത്തിയ ശ്രുതിമധുരമായ സംഗീതം ശ്രദ്ധിക്കാതിരിക്കാൻ എനിക്കായില്ല. യഹോവയുടെ സാക്ഷികളായിരുന്നു ആ സ്വരത്തിന്റെ ഉടമകൾ. പിന്നെ വൈകിയില്ല, ഞാൻ അവരുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. വിശ്വാസത്തെപ്രതി ജർമൻകാർ ജർമൻകാരെ ഉപദ്രവിക്കുന്നതിന്റെ കാരണം എനിക്കു പിടികിട്ടിയില്ല. ജർമനിയിലേക്കു കൊണ്ടുപോയപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ യൂക്രെയിനിയൻ കൂട്ടുകാർക്ക്‌ ഞാൻ ജർമൻകാരുമായി ഇടപഴകുന്നത്‌ ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം അവരിലൊരുവൾ അലറിക്കൊണ്ട്‌ മുഖമടച്ച്‌ എനിക്കിട്ടൊന്നു തന്നു. എന്റെ പഴയ കൂട്ടുകാരികൾ എന്നെ കളിയാക്കി.

1945-ൽ സ്വതന്ത്രയാക്കപ്പെട്ടതിനെത്തുടർന്ന്‌ ഞാൻ യൂക്രെയിനിലേക്കു മടങ്ങി. “നിന്റെ മമ്മയ്‌ക്കു സ്ഥിരത നഷ്ടപ്പെട്ടു. അവൾ വിഗ്രഹങ്ങളൊക്കെ വലിച്ചെറിഞ്ഞു, ഇപ്പോ പുതിയ ഏതോ ദൈവത്തെയാണ്‌ ആരാധിക്കുന്നത്‌.” മുത്തച്ഛന്റെ വാക്കുകളായിരുന്നു അത്‌. ഞങ്ങൾ തനിച്ചായപ്പോൾ മമ്മ ഒരു ബൈബിളെടുത്ത്‌ ദൈവത്തിനു വിഗ്രഹാരാധന ഇഷ്ടമല്ലെന്ന്‌ എന്നെ വായിച്ചു കേൾപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ടെന്ന കാര്യം മമ്മ എന്നോടു പറഞ്ഞു. മമ്മയെ കെട്ടിപ്പുണർന്നിട്ട്‌ നിറകണ്ണുകളോടെ ഞാൻ പതിയെപ്പറഞ്ഞു, “ഞാനും ഇപ്പോൾ യഹോവയുടെ സാക്ഷിയാണ്‌!” സന്തോഷം കണ്ണുനീരായി ഞങ്ങളുടെ കവിൾത്തടങ്ങളിലൂടെ ഒഴുകിയിറങ്ങി.

ശുശ്രൂഷയിൽ നല്ല തീക്ഷ്‌ണതയുണ്ടായിരുന്നു മമ്മയ്‌ക്ക്‌. സഹോദരന്മാർ എല്ലാവരുംതന്നെ തൊഴിൽപ്പാളയങ്ങളിൽ തടവിലായിരുന്നതിനാൽ മമ്മയെ ഗ്രൂപ്പ്‌ സേവകയായി (ഇന്നത്തെ പുസ്‌തകാധ്യയന മേൽവിചാരകൻ) നിയമിച്ചു. മമ്മയുടെ തീക്ഷ്‌ണത എന്നിലേക്കും പകർന്നു.

1950-ൽ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിന്‌ എന്നെ അറസ്റ്റുചെയ്‌തു. കോടതി എനിക്ക്‌ പാളയത്തിൽ പത്തു വർഷത്തെ തടവു വിധിച്ചു. ഞാനുൾപ്പെടെ അഞ്ചു സഹോദരിമാരെ സൈബീരിയയിലെ ഉസോലി-സിബിർസ്‌കൊയി പട്ടണത്തിലേക്കു കൊണ്ടുപോയി. 1951 ഏപ്രിൽ മുതൽ ഞങ്ങൾ റെയിൽപ്പാതയുടെ പണിയിൽ ഏർപ്പെട്ടു. റെയിൽപ്പാതയ്‌ക്കു കുറുകെ വെക്കുന്ന തടി ചുമന്നു കൊണ്ടുപോകണമായിരുന്നു ഞങ്ങൾ. ഈരണ്ടുപേർ ചേർന്ന്‌ നല്ല കനമുള്ള തടി ചുമക്കണമായിരുന്നു. ലോഹംകൊണ്ടുള്ള ട്രാക്കുകളും കൈകൊണ്ട്‌ നീക്കുകയും ഉറപ്പിക്കുകയും ചെയ്യണം. 10 മീറ്റർ നീളമുണ്ടായിരുന്ന ഓരോന്നിനും 320 കിലോ തൂക്കം വരുമായിരുന്നു. ഇതു ഞങ്ങളെ എത്ര ക്ഷീണിപ്പിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഒരിക്കൽ ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു പോകുകയായിരുന്നു ഞങ്ങൾ. തടവുകാരെയും കയറ്റിവന്ന ഒരു ട്രെയിൻ ഞങ്ങളുടെ അടുത്തായി നിറുത്തി. ജനലിലൂടെ ഒരു മനുഷ്യൻ വിളിച്ചു ചോദിച്ചു, “ഇക്കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ ആരെങ്കിലുമുണ്ടോ?” ഞങ്ങളുടെ ക്ഷീണം പമ്പകടന്നു. “ഞങ്ങൾ അഞ്ചു സഹോദരിമാരുണ്ട്‌!” ഞങ്ങൾ വിളിച്ചു പറഞ്ഞു. യൂക്രെയിനിൽനിന്നു നാടുകടത്തിയ ഞങ്ങളുടെ പ്രിയസഹോദരങ്ങളായിരുന്നു ആ തടവുകാർ. എന്താണു സംഭവിച്ചതെന്നും അവർ നാടുകടത്തപ്പെട്ടത്‌ എങ്ങനെയാണെന്നും ഞങ്ങളോടു വിവരിക്കുമ്പോൾ അവരുടെ ആവേശം ഒന്നു കാണേണ്ടതായിരുന്നു. കുട്ടികൾ ഞങ്ങളെ പാട്ടുപാടി കേൾപ്പിച്ചു; സഹോദരങ്ങൾ തന്നെ എഴുതിയതായിരുന്നു അവ. ഞങ്ങൾക്കു പരസ്‌പരം സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി; പട്ടാളക്കാർപോലും ഞങ്ങൾക്കു തടസ്സം സൃഷ്ടിച്ചില്ല.

ഉസോലി-സിബിർസ്‌കൊയിയിൽനിന്ന്‌ ഞങ്ങളെ അങ്കാർസ്‌കിനടുത്തുള്ള വലിയൊരു പാളയത്തിലേക്കു മാറ്റി. അവിടെ 22 സഹോദരിമാരുണ്ടായിരുന്നു. പ്രസംഗപ്രദേശം ഉൾപ്പെടെ എല്ലാം അവർ സംഘടിപ്പിച്ചിരുന്നു. ആത്മീയമായി ഉറച്ചുനിൽക്കാൻ ഇതു ഞങ്ങൾക്കു സഹായമായി.

[108-ാം പേജിലെ ചതുരം/ ചിത്രം]

ഒന്നല്ല, പലതവണ എന്നെ “അഞ്ചാം മൂല”യിലേക്ക്‌ അയച്ചിട്ടുണ്ട്‌

നിക്കൊലൈ കാലിബാബ

ജനനം 1935

സ്‌നാനം 1957

സംക്ഷിപ്‌ത വിവരം 1949-ൽ അദ്ദേഹത്തെ സൈബീരിയയിലെ കുർഗൻ ഒബ്ലാസ്റ്റിലേക്കു നാടുകടത്തി.

സോവിയറ്റ്‌ യൂണിയനിലെ ഓരോ സാക്ഷിയും നിരീക്ഷണ വലയത്തിലായിരുന്ന കാലം. ജീവിതം അത്ര സുഗമമായിരുന്നില്ല; പക്ഷേ യഹോവ ഞങ്ങൾക്ക്‌ ആവശ്യത്തിനു വിവേകം തന്നു. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതിന്റെ പേരിൽ 1959 ഏപ്രിലിൽ ഞാൻ അറസ്റ്റിലായി. എന്റെ സഹോദരങ്ങളെ ഒറ്റിക്കൊടുക്കാൻ ആഗ്രഹമില്ലായിരുന്നതിനാൽ ഒന്നും അറിയില്ലെന്നു പറയാൻ ഞാൻ മനസ്സിലുറച്ചു. സഹോദരന്മാരുടെ ഫോട്ടോ കാണിച്ചിട്ട്‌ അവരുടെ പേരു പറയാൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞു. ആരെയും തിരിച്ചറിയാനാകുന്നില്ല എന്നായിരുന്നു എന്റെ മറുപടി. അപ്പോൾ അദ്ദേഹം എന്റെ അനുജന്റെ ഫോട്ടോ കാണിച്ചിട്ട്‌ “ഇത്‌ തന്റെ സഹോദരനാണോ?” എന്നു ചോദിച്ചു. “ഇതെന്റെ സഹോദരനാണോ അല്ലയോ എന്നു പറയാൻ എനിക്കാവില്ല; കാരണം, എനിക്കറിയില്ല,” ഞാൻ പറഞ്ഞു. ഉദ്യോഗസ്ഥനുണ്ടോ വിടുന്നു. പെട്ടെന്ന്‌ എന്റെ ഒരു ഫോട്ടോ കാണിച്ചിട്ട്‌ “ഇതു താനാണോ?” എന്നായി അടുത്ത ചോദ്യം. എന്റെ ഉത്തരവും പെട്ടെന്നായിരുന്നു. “കണ്ടിട്ട്‌ എന്നെപ്പോലിരിക്കുന്നു. പക്ഷേ ഞാനാണോ എന്നറിയില്ല.”

എന്നെ സെല്ലിലടച്ചു; രണ്ടു മാസത്തിലധികം സമയം. ദിവസവും രാവിലെ ഉറക്കമുണരുമ്പോൾ ഞാൻ യഹോവയുടെ മഹാദയയെപ്രതി അവനു നന്ദി പറയുമായിരുന്നു. അതിനുശേഷം ബൈബിളിൽനിന്ന്‌ ഒരു തിരുവെഴുത്ത്‌ ഓർക്കും. എന്നിട്ട്‌ ഞാൻതന്നെ അതിനെക്കുറിച്ചു ചർച്ചചെയ്യും. തുടർന്ന്‌ രാജ്യഗീതം. പതുക്കെയാണു കേട്ടോ, കാരണം ജയിലിൽ പാട്ടുപാടുന്നതു നിരോധിച്ചിരുന്നു. അതുകഴിഞ്ഞ്‌ ഒരു ബൈബിൾ വിഷയത്തെക്കുറിച്ചു ചിന്തിക്കും.

എന്നെ വിട്ട പാളയത്തിൽ ചെന്നപ്പോൾ അവിടെ ധാരാളം സാക്ഷികളുണ്ടായിരുന്നു. തടവറയിലെ അവസ്ഥ പരിതാപകരമായിരുന്നു. സംസാരിക്കാൻ ഞങ്ങൾക്ക്‌ അനുവാദമില്ലായിരുന്നു. സഹോദരന്മാരെ ഏകാന്തവാർഡിലേക്ക്‌ അയയ്‌ക്കുന്നതു പതിവായിരുന്നു. അഞ്ചാമത്തെ മൂല എന്നാണ്‌ അവർ അതിനെ വിളിച്ചിരുന്നത്‌. പല തവണ എന്നെ “അഞ്ചാം മൂല”യിലേക്ക്‌ അയച്ചിട്ടുണ്ട്‌. അവിടെ തടവുകാരുടെ ഒരു ദിവസത്തെ ആഹാരം എന്നുപറയുന്നത്‌ വെറും 200 ഗ്രാം ബ്രഡ്‌. ഇരുമ്പു പൊതിഞ്ഞ ഒരു മരത്തടിയിലാണ്‌ ഞാൻ ഉറങ്ങിയിരുന്നത്‌. ജനൽപ്പാളികൾ പൊട്ടിയിരുന്നതിനാൽ കൊതുകുകളുടെ ബഹളമായിരുന്നു സെല്ലിലാകെ. എന്റെ ബൂട്ടുകൾ എനിക്കു തലയിണയായി.

പ്രസിദ്ധീകരണങ്ങൾ ഒളിപ്പിക്കാനുള്ള സ്ഥലം ഓരോരുത്തരും കണ്ടുപിടിക്കണമായിരുന്നു. ഞാനെന്തായാലും ചൂലിന്റെയുള്ളിൽ ഒളിച്ചുവെക്കാൻ തീരുമാനിച്ചു. അന്വേഷണത്തിനു വരുന്ന ഉദ്യോഗസ്ഥൻ എല്ലാം അരിച്ചുപെറുക്കി പരിശോധിക്കുമായിരുന്നു; പക്ഷേ ചൂലിനുള്ളിൽ പ്രസിദ്ധീകരണം ഉണ്ടായിരിക്കുമെന്ന്‌ അദ്ദേഹം സ്വപ്‌നത്തിൽപ്പോലും കരുതിയില്ല. ഭിത്തിക്കുള്ളിലും ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ ഒളിപ്പിക്കുമായിരുന്നു. യഹോവയുടെ സംഘടനയിലുള്ള എന്റെ വിശ്വാസം ഒന്നിനൊന്നു ശക്തിപ്പെട്ടു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന യഹോവ തന്റെ ഓരോ ദാസന്മാരെയും താങ്ങിക്കൊണ്ട്‌ അവരുടെ കൂടെത്തന്നെയുണ്ട്‌. എന്നും അവനെന്നെ സഹായിച്ചിട്ടേയുള്ളൂ.

1949-ലാണ്‌ ഞങ്ങളുടെ കുടുംബത്തെ നാടുകടത്തിയത്‌. എന്നാൽ അങ്ങകലെ സൈബീരിയയിലുള്ളവരുടെ അടുത്തു സത്യം എത്താൻ തക്കവണ്ണം കാര്യങ്ങളുടെ ഗതിതിരിച്ചുവിടാൻ യഹോവയ്‌ക്കു സാധിക്കുമെന്ന്‌ അതിനുമുമ്പേ ഡാഡി പറഞ്ഞിട്ടുണ്ട്‌. ‘പക്ഷേ അതെങ്ങനെ?’ ഞങ്ങൾ ചിന്തിച്ചു. എന്നിട്ടോ, സൈബീരിയയിലെ ആത്മാർഥഹൃദയരായ ആയിരങ്ങൾ സത്യമറിയാൻ അധികാരികൾതന്നെ നിമിത്തമായില്ലേ?

രാജ്യത്തെ സ്ഥിതിഗതികൾ കീഴ്‌മേൽ മറിഞ്ഞതോടെ, 1989-ലെ അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാനായി സഹോദരങ്ങൾ പോളണ്ടിലേക്കു പോയി. അവിസ്‌മരണീയമായിരുന്നു ആ ദിനങ്ങൾ. ഉപസംഹാര പ്രാർഥന കഴിഞ്ഞിട്ടും ഞങ്ങളാരും ഇരുന്നില്ല. കരഘോഷം നിലയ്‌ക്കാൻ സമയം ഒരുപാടെടുത്തു. അപ്പോഴത്തെ ഞങ്ങളുടെ വികാരങ്ങൾ വർണിക്കാൻ വാക്കുകളില്ല! ഞാൻ അനുഭവിക്കാത്ത കഷ്ടതകളില്ല, ക്ലേശങ്ങളില്ല. പക്ഷേ കരയേണ്ടിവന്നിട്ടുള്ള സാഹചര്യങ്ങൾ വളരെ വിരളം. എന്നാൽ പോളണ്ടിലെ ഞങ്ങളുടെ പ്രിയസഹോദരങ്ങളെ പിരിയേണ്ടിവന്നപ്പോൾ കണ്ണുനീരിന്റെ ഒരു പ്രവാഹമായിരുന്നു. അതു പിടിച്ചു നിറുത്താൻ ആർക്കുമായില്ല; അതോ, ആരും അതിനു ശ്രമിച്ചില്ല എന്നു പറയുന്നതാകുമോ കൂടുതൽ ശരി?

[112, 113 പേജുകളിലെ ചതുരം/ ചിത്രം]

എല്ലാം സുവാർത്തയ്‌ക്കുവേണ്ടി

പ്യോട്ടർ പാർറ്റ്‌സേ

ജനനം 1926

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം 1943-ൽ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. രണ്ടു നാസി തടങ്കൽപ്പാളയങ്ങളിലും റഷ്യയിലെ ഒരു തൊഴിൽപ്പാളയത്തിലും കഴിഞ്ഞിട്ടുണ്ട്‌. പിന്നീട്‌ നിരോധനകാലത്ത്‌ സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു.

നാസി ജർമനിയിൽവെച്ച്‌ ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങളെക്കുറിച്ചു പഠിച്ച ഉടനെതന്നെ ഞാനതു പരിചയക്കാരുമായി പങ്കുവെക്കാൻ തുടങ്ങി. പലരും സത്യാരാധനയിൽ എന്നോടു ചേർന്നു. 1943-ൽ ഒരു പുരോഹിതൻ എന്നെ ഗസ്റ്റപ്പോയ്‌ക്ക്‌ ഒറ്റിക്കൊടുത്തതിനെ തുടർന്ന്‌ ഞാൻ അറസ്റ്റിലായി. യുവാക്കളെ ഗവൺമെന്റിനെതിരെ തിരിക്കുന്നു എന്നതായിരുന്നു ആരോപണം. അധികം കഴിഞ്ഞില്ല, ഞാൻ പോളണ്ടിലെ മൈഡാനെക്‌ വംശവിച്ഛേദ പാളയത്തിലെത്തി. സഹോദരീസഹോദരന്മാരുമായുള്ള സഹവാസം വളരെ വിലപ്പെട്ടതായിരുന്നു. അവിടെയായിരിക്കെ, സുവാർത്ത പ്രസംഗിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഒന്നുകൂടെ ശക്തിപ്പെട്ടു. പലരും സത്യത്തോടു താത്‌പര്യം കാണിച്ചു; യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സാക്ഷ്യം നൽകാൻ ഞങ്ങൾ അവസരങ്ങൾ തേടി. ഒരിക്കൽ ഒരു ഇരട്ട ചാട്ടകൊണ്ട്‌ എനിക്ക്‌ 25 അടി കിട്ടി. ഉടനെ എഴുന്നേറ്റുനിന്നിട്ട്‌ ജർമൻ ഭാഷയിൽ ഞാൻ ഉറക്കെ പറഞ്ഞു, “ഡാങ്ക ഷോൻ!” (“നന്ദി!”) “പയ്യന്റെ ചങ്കൂറ്റം കണ്ടോ! നമ്മുടെ അടികൊണ്ടിട്ട്‌ അവൻ നമ്മളോടു നന്ദിപറയുന്നു!” ഒരു ജർമൻകാരൻ അത്ഭുതംകൂറി. ചാട്ടയടി എന്റെ പുറംപൊളിച്ചു.

ജോലിയാണെങ്കിൽ കഠിനമായിരുന്നു. ഞങ്ങൾ തളർന്ന്‌ അവശരായി. മരിച്ചവരെ, രാവും പകലും പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്‌മശാനത്തിൽ ദഹിപ്പിച്ചു. അധികം താമസിയാതെ ഞാനും ശ്‌മശാനത്തിലെ ചൂളയിൽ എരിഞ്ഞടങ്ങുമെന്നുതന്നെ ഞാൻ കരുതി. പാളയത്തിൽനിന്നു ജീവനോടെ പുറത്തു കടക്കാനാവില്ലെന്ന്‌ എനിക്ക്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. അങ്ങനെയിരിക്കെ എനിക്ക്‌ ചെറിയൊരു അപകടം പറ്റിയതു രക്ഷയായി. കുറച്ചൊക്കെ ആരോഗ്യമുണ്ടായിരുന്ന എല്ലാവരെക്കൊണ്ടും നിർബന്ധിച്ചു ജോലിചെയ്യിച്ചു. ബാക്കിയുള്ളവരെ മറ്റു പാളയങ്ങളിലേക്ക്‌ അയച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ എന്നെ റാവൻസ്‌ബ്രൂക്‌ തടങ്കൽപ്പാളയത്തിലേക്കു മാറ്റി.

യുദ്ധം അവസാനിക്കാറായപ്പോൾ, ജർമൻകാർ ഞങ്ങളെയെല്ലാം വെടിവെച്ചു കൊല്ലുമെന്ന ശ്രുതിപരന്നു. അപ്പോഴാണു കാവൽക്കാർ സ്ഥലംവിട്ടെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കിയത്‌. ഇതറിഞ്ഞ തടവുകാർ തങ്ങളുടെ വഴിക്കുപോയി. ഞാൻ ഓസ്‌ട്രിയയിലാണ്‌ എത്തിപ്പെട്ടത്‌, അവിടെ സൈന്യത്തിൽ ചേരാൻ എന്നോട്‌ ആവശ്യപ്പെട്ടു. മതവിശ്വാസങ്ങളെപ്രതി ഞാൻ തടങ്കൽപ്പാളയത്തിൽ കിടന്നതാണെന്നു പറഞ്ഞ്‌ സൈന്യത്തിൽ ചേരാൻ ഞാൻ വിസമ്മതിച്ചു. അങ്ങനെ യൂക്രെയിനിലെ വീട്ടിലേക്കു മടങ്ങിപ്പോകാൻ എന്നെ അനുവദിച്ചു. അപ്പോഴേക്കും സോവിയറ്റ്‌ യൂണിയന്റെ ഭാഗമായി മാറിയിരുന്നു യൂക്രെയിൻ. 1949-ൽ യികറ്റെറീന എന്റെ ജീവിതസഖിയായി, പിന്നീടങ്ങോട്ട്‌ നിഴൽപോലെ എന്നും കൂടെയുണ്ടായിരുന്നു അവൾ. 1958-ൽ എന്നെ അറസ്റ്റുചെയ്‌ത്‌ മോർഡ്‌വിനിയൻ തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചു.

വിട്ടയച്ചശേഷം ഞാൻ ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ അച്ചടിയിൽ സഹായിച്ചു. ഒരു രാത്രി ഉറക്കമിളച്ചിരുന്ന്‌ ഞങ്ങൾ 1,200 പേജുകൾ പ്രിന്റുചെയ്‌തു, 1986-ൽ ആയിരുന്നു അത്‌. തറയിലും കിടക്കകളിലും എന്നുവേണ്ട പറ്റുന്നിടത്തൊക്കെ ഞങ്ങളത്‌ അടുക്കിവെച്ചു. അപ്പോഴാണ്‌ നിനച്ചിരിക്കാതെ ഒരു കെജിബി ഏജന്റ്‌ കയറിവന്നത്‌. “വെറുതെയൊന്നു സംസാരിക്കാൻ” ആയിരുന്നത്രേ. എവിടെയിരുന്നു സംസാരിക്കണമെന്ന്‌ യികറ്റെറീന ചോദിച്ചു. അകത്തിരുന്നു സംസാരിക്കാമെന്ന്‌ അദ്ദേഹം പറയുമോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല. ഭാഗ്യവശാൽ വീടിനു പുറത്തുള്ള അടുക്കളയിൽവെച്ചു സംസാരിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. വീടിനകത്തേക്കു വന്നിരുന്നെങ്കിൽ ഞങ്ങൾ അറസ്റ്റിലാകുമായിരുന്നു.

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും എല്ലാം സുവാർത്തയ്‌ക്കുവേണ്ടി ചെയ്യാനും ഇന്നോളം ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. ഞങ്ങളുടെ 6 മക്കളും 23 പേരക്കുട്ടികളും ഒരു പേരക്കുട്ടിയുടെ രണ്ടു മക്കളും വിശ്വസ്‌തതയോടെ യഹോവയെ സേവിക്കുന്നു. ഞങ്ങളുടെ കുട്ടികൾ സത്യത്തിൽ നടക്കുന്നതു കാണുമ്പോൾ യഹോവയോടുള്ള കൃതജ്ഞതയാൽ നിറഞ്ഞുതുളുമ്പുകയാണ്‌ ഞങ്ങളുടെ ഹൃദയം.

[122-ാം പേജിലെ ചതുരം]

ഏകാന്തതടവ്‌

സോവിയറ്റ്‌ ശിക്ഷാനിയമപ്രകാരം മതപരമായ സാഹിത്യങ്ങൾ മനസ്സോടെ അധികാരികൾക്കു കൈമാറാൻ വിസമ്മതിക്കുന്നതുപോലുള്ള കുറ്റങ്ങൾക്കു സാധാരണ നൽകുന്ന ശിക്ഷയായിരുന്നു ഏകാന്തതടവ്‌. സെല്ലിലടച്ചിരുന്ന ഇത്തരം തടവുകാർക്ക്‌ കൊടുംതണുപ്പുള്ളപ്പോഴും ധരിക്കാനുണ്ടായിരുന്നത്‌ കീറിപ്പറിഞ്ഞ കോട്ടൺ വസ്‌ത്രങ്ങളാണ്‌.

ഒരു സെൽ എങ്ങനെയിരിക്കുമെന്ന്‌ ഒന്നു സങ്കൽപ്പിക്കാമോ? ഏകദേശം 10 അടി നീളവും 10 അടി വീതിയും. ഇരുട്ടും ഈർപ്പവും അഴുക്കും കെട്ടുപിണഞ്ഞുകിടക്കുന്ന അന്തരീക്ഷം. പോരാഞ്ഞിട്ട്‌ കൊടുംതണുപ്പും, ശൈത്യകാലമാണെങ്കിൽ പറയുകയേ വേണ്ട. പരുപരുത്ത കോൺക്രീറ്റ്‌ ഭിത്തികൾ. ഒരു മീറ്റർ കനമുള്ള ഭിത്തിയുടെ ഉള്ളിലായി വെച്ചിരിക്കുന്ന ഒരു കൊച്ചുജനാല. ഗ്ലാസ്‌പാളികളിൽ ചിലത്‌ പൊട്ടിയിട്ടുണ്ട്‌. ഒരു ഇലക്‌ട്രിക്‌ ബൾബ്‌ കനിഞ്ഞുനൽകുന്ന ഒരൽപ്പം വെളിച്ചം. ചെറിയ സുഷിരങ്ങളുള്ള ഒരു ഇരുമ്പു തകിടുകൊണ്ടു പൊതിഞ്ഞ ഈ വിളക്ക്‌ ഭിത്തിയോടു ചേർന്നുള്ള ഒരു പഴുതിലായി വെച്ചിരിക്കുന്നു. കോൺക്രീറ്റ്‌ തറ കൂടാതെ ഇരിക്കാൻ ആകെയുള്ളത്‌ ചുവരിനോടുചേർന്ന്‌ അതിന്റെ ഭാഗമായിത്തന്നെ ഉണ്ടാക്കിയിരിക്കുന്ന ബെഞ്ചുപോലുള്ള ഒന്നാണ്‌. അതിൽ അധികസമയം ഇരിക്കാൻ പറ്റില്ല. കാലും പുറത്തെ പേശികളും വലിഞ്ഞു വേദനിക്കും. പരുപരുത്ത ഭിത്തിയാണെങ്കിൽ നടുവ്‌ കുത്തിത്തുളയ്‌ക്കും.

രാത്രിയാകുമ്പോൾ കാവൽക്കാർ ഒരു മരപ്പെട്ടി അകത്തേക്കുതള്ളും. ലോഹപ്പാളികൾകൊണ്ട്‌ ഉറപ്പിച്ച ആ പെട്ടിയുടെ മുകളിലാണു കിടന്നുറങ്ങേണ്ടത്‌. അതിന്റെ പുറത്തു കിടക്കുന്നതിൽ കുഴപ്പമൊന്നുമില്ല; പക്ഷേ തണുപ്പ്‌ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെന്നു മാത്രം. കമ്പിളി പേരിനുപോലുമില്ലായിരുന്നു. ദിവസം 300 ഗ്രാം ബ്രഡ്‌; മൂന്നുദിവസം കൂടുമ്പോൾ സൂപ്പെന്നപേരിൽ കുറച്ചു വെള്ളം.

തറയിൽ ഒരു കുഴലിനോളംമാത്രം വലുപ്പമുള്ള ടോയ്‌ലറ്റ്‌. അതിൽനിന്നു വമിക്കുന്ന ദുർഗന്ധം തലപെരുപ്പിക്കുന്നതായിരുന്നു. ചില സെല്ലുകളിൽ ഫാൻ ഘടിപ്പിച്ചിരുന്നു. എന്തിനെന്നോ? ഈ അഴുക്കുകുഴലിലെ ദുർഗന്ധംകൊണ്ട്‌ സെല്ലു നിറയ്‌ക്കാൻ. തടവുകാരുടെ ചുമതലയുണ്ടായിരുന്നവർ ചിലപ്പോഴൊക്കെ ശിക്ഷയ്‌ക്ക്‌ ആക്കംകൂട്ടുന്നതിനായി ഫാൻ ഓൺചെയ്‌ത്‌ അതിലെ തടവുകാരനെ ‘കൊല്ലാതെകൊല്ലുമായിരുന്നു.’

[124, 125 പേജുകളിലെ ചതുരം/ ചിത്രം]

മോർഡ്‌വിനിയൻ പാളയം #1

1959-നും 1966-നും ഇടയ്‌ക്ക്‌ 450 സഹോദരങ്ങൾ ഈ പാളയത്തിൽ കിടന്നിട്ടുണ്ട്‌. ഒരു സമയത്ത്‌ മൊത്തം 600 പേരെ ഇവിടെ പാർപ്പിക്കാനാകും. മോർഡ്‌വിനിയൻ ഭാഗത്ത്‌, തടവുകാരെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന 19 തൊഴിൽപ്പാളയങ്ങളിൽ ഒന്നായ ഇതിനുചുറ്റുമായി 10 അടി ഉയരത്തിൽ വൈദ്യുതകമ്പികൊണ്ട്‌ വേലികെട്ടിയിട്ടുണ്ട്‌. ഇതിനുപുറമേ, ചുറ്റും 13 കമ്പിവേലികൾ കൂടിയുണ്ട്‌. പാളയത്തിനു ചുറ്റുമുള്ള സ്ഥലം എപ്പോഴും ഉഴുതുമറിച്ചിടും; ചാടിപ്പോകുന്നവരുടെ കാലടയാളം മണ്ണിൽ പതിയാനാണിത്‌.

സാക്ഷികളെ പുറംലോകത്തുനിന്നു പറിച്ചെടുത്തുകൊണ്ട്‌ അധികാരികൾ ശാരീരികമായും മാനസികമായും അവരെ അടിച്ചമർത്താൻ നോക്കി. ഇങ്ങനെയൊക്കെയാണെങ്കിലും പാളയത്തിനുള്ളിൽ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനു സഹോദരങ്ങൾക്കു കഴിഞ്ഞു.

പാളയംതന്നെ ഒരു സർക്കിട്ടായി; ഒരു സർക്കിട്ട്‌ മേൽവിചാരകനും ഉണ്ടായിരുന്നു. 28 പുസ്‌തകാധ്യയന ഗ്രൂപ്പുകളുള്ള 4 സഭകൾ ചേർന്നതായിരുന്നു സർക്കിട്ട്‌. ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാൻ ഏവരെയും സഹായിക്കുന്നതിനുവേണ്ടി ആഴ്‌ചയിൽ ഏഴു യോഗങ്ങൾ നടത്താൻ സഹോദരങ്ങൾ തീരുമാനിച്ചു. തുടക്കത്തിൽ ഒരു ബൈബിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ഒന്നിനു പുറകേ ഒന്നായി എല്ലാ സഭകൾക്കും ബൈബിൾ വായിക്കാനാകുംവിധം ഒരു പട്ടിക തയ്യാറാക്കി. ബൈബിൾ പകർത്തിയെഴുതാൻ തക്കംപാർത്തിരുന്ന അവർ കിട്ടിയ ആദ്യ അവസരംതന്നെ പ്രയോജനപ്പെടുത്തി. ഓരോ ബൈബിൾപുസ്‌തകത്തിനും ഒരു നോട്ടുബുക്ക്‌. അസ്സൽകോപ്പി ആരുടെയും കണ്ണിൽപ്പെടാതെ സുരക്ഷിതമായ ഒരിടത്ത്‌ ഒളിച്ചുവെച്ചു. അങ്ങനെ ആ ബൈബിൾവായനാപ്പട്ടിക പിൻപറ്റാൻ സഹോദരങ്ങൾക്കായി. വീക്ഷാഗോപുര അധ്യയനവും ഉണ്ടായിരുന്നു. ഭർത്താക്കന്മാരെ കാണാൻ വന്ന സഹോദരിമാർ മാസികകളുടെ കൊച്ചുപതിപ്പുകളും കൂടെക്കൊണ്ടുവന്നു. വായിലിട്ടോ ഷൂസിന്റെ ഹീലിനുള്ളിൽവെച്ചോ നേരിയ ഷീറ്റുകളാക്കി മുടിയിഴയോടു ചേർത്തു പിന്നിയോ ഒക്കെയാണ്‌ മാസികകൾ അകത്തുകടത്തിയിരുന്നത്‌. പ്രസിദ്ധീകരണങ്ങൾ പകർത്തിയെഴുതിയതിന്റെ പേരിൽ പല സഹോദരന്മാർക്കും പതിനഞ്ചുദിവസംവരെ ഏകാന്തതടവിൽ കഴിയേണ്ടിവന്നിട്ടുണ്ട്‌.

മറ്റു ജയിൽപ്പുള്ളികളെ ഇട്ടിരുന്നിടത്തുനിന്ന്‌ അകലെയായിരുന്നു ഈ പാളയം. അവിടെയുള്ള സാക്ഷികൾ ഒന്നുംതന്നെ വായിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി ചുമതലപ്പെട്ടവർ തങ്ങളുടെ ‘രണ്ടുകണ്ണും സംഭാവന ചെയ്‌തിരുന്നു.’ പക്ഷേ അപ്പോഴും അവർക്ക്‌ ആത്മീയ ഭക്ഷണമെത്തിക്കാൻ വഴികൾ തേടിക്കൊണ്ടിരുന്നു മറ്റു സഹോദരങ്ങൾ. ഒരു സഹോദരൻ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറും; അവിടെനിന്നു നോക്കിയാൽ ഏകാന്തതടവുകാരെ പതിവായി നടക്കാൻ കൊണ്ടുപോകുന്ന സ്ഥലം വ്യക്തമായി കാണാം. തിരുവെഴുത്തുകൾ കൊച്ചുകൊച്ചു കടലാസിൽ എഴുതി ഒരു സെന്റിമീറ്റർ വ്യാസത്തിൽ ഉരുട്ടി ഉണ്ടകളാക്കും. ഈ ഉണ്ട കുഴലിന്റെ അറ്റത്തുവെച്ചിട്ട്‌ താഴെ സാക്ഷികൾ നടക്കുന്ന ദിശ ലക്ഷ്യമാക്കി ഊതും. നടക്കുന്നതിനിടയിൽ ഷൂസിന്റെ വള്ളി കെട്ടാനെന്നപോലെ കുനിഞ്ഞിട്ട്‌ ആരും കാണാതെ ആ ആത്മീയ ഭക്ഷണം അവർ കൈക്കലാക്കും.

പരുത്തിക്കുരുവിന്റെ എണ്ണ ചേർത്ത ധാന്യക്കുറുക്ക്‌—അതായിരുന്നു പ്രാതലും അത്താഴവും. ഉച്ചഭക്ഷണമാണെങ്കിലോ വെള്ളംപോലിരിക്കുന്ന ബീറ്റ്‌റൂട്ട്‌ സൂപ്പ്‌, അല്ലെങ്കിൽ മറ്റെന്തെങ്കിലും സൂപ്പ്‌. പ്രധാന വിഭവമെന്നു പറയുന്നത്‌ ലഘുവായ എന്തെങ്കിലും ആയിരിക്കും. തടവുകാരുടെ ബ്രഡ്‌ കാഴ്‌ചയ്‌ക്ക്‌ ബൂട്ട്‌സ്‌ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തുണിപോലിരുന്നു! “പാളയത്തിൽ ഞാൻ ഏഴുവർഷം ഉണ്ടായിരുന്നു; കടുത്ത വയറുവേദന ഞങ്ങളുടെ കൂടപ്പിറപ്പായിരുന്നു,” ഓർമകൾ അയവിറക്കുകയാണ്‌ ഐവാൻ മിക്കിറ്റോവ്‌.

സഹോദരങ്ങൾ വിശ്വാസത്തിൽ പതറാതെ ഉറച്ചുതന്നെ നിന്നു. ഏകാന്തവാസം ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാരുടെ ആത്മീയതയ്‌ക്കു തെല്ലും മങ്ങലേൽപ്പിച്ചില്ല. ദൈവത്തെയും അയൽക്കാരെയും സ്‌നേഹിക്കുന്നതിൽ തുടരുകതന്നെ ചെയ്‌തു അവർ.—മത്താ. 22:37-39.

[131, 132 പേജുകളിലെ ചതുരം/ ചിത്രം]

“എന്തിനാ കരയുന്നത്‌?” അവൾ ചോദിച്ചു

പോളിന ഗറ്റ്‌ഷ്‌മീറ്റ്‌

ജനനം 1922

സ്‌നാനം 1962

സംക്ഷിപ്‌ത വിവരം വിക്ടർ ഗറ്റ്‌ഷ്‌മീറ്റിന്റെ ഭാര്യയായി. ജയിലിൽവെച്ച്‌ യഹോവയുടെ സാക്ഷികളുടെ ദയാപൂർവകമായ പെരുമാറ്റം ശ്രദ്ധിക്കാതിരിക്കാൻ അവർക്കായില്ല.

കമ്മ്യൂണിസ്റ്റ്‌ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ച്‌ അതിനായി നിലകൊണ്ട വ്യക്തിയായിരുന്നു ഞാൻ. എന്നിട്ടും 1944 മേയിൽ കമ്മ്യൂണിസ്റ്റുകാർ അറസ്റ്റുചെയ്‌ത്‌ എന്നെ വൊർക്കൂറ്റ തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചു. അറസ്റ്റിന്റെ കാരണമെന്താണെന്ന്‌ മൂന്നു വർഷത്തേക്ക്‌ എന്നോടു പറഞ്ഞില്ല. ആദ്യമൊക്കെ അവർക്ക്‌ എന്തെങ്കിലും പിശകുപറ്റിയതാണെന്നാണു ഞാൻ കരുതിയത്‌; മോചിപ്പിക്കപ്പെടുന്ന ദിവസത്തിനായി ഞാൻ കാത്തിരുന്നു. എന്നാൽ അതു സംഭവിച്ചില്ലെന്നു മാത്രമല്ല, സോവിയറ്റ്‌ യൂണിയനെതിരെ ശബ്ദമുയർത്തിയെന്ന്‌ ആരോപിച്ച്‌ എന്നെ പാളയത്തിൽ പത്തുവർഷത്തെ തടവിനു വിധിക്കുകയും ചെയ്‌തു.

മെഡിക്കൽരംഗത്ത്‌ അനുഭവപരിചയം ഉണ്ടായിരുന്നതിനാൽ ആദ്യത്തെ ഏതാനും വർഷം ഞാൻ പാളയത്തിലെ ആശുപത്രിയിൽ ജോലിനോക്കി. 1949-ൽ ഇന്റയിലെ രാഷ്‌ട്രീയ തടവുകാർക്കായുള്ള ഒരു പാളയത്തിലേക്ക്‌ എന്നെ മാറ്റി. അവിടത്തെ ചിട്ടകളൊക്കെ അങ്ങേയറ്റം കണിശമായിരുന്നു. തടവുകാർക്കിടയിൽ നീരസവും വിദ്വേഷവും പരുക്കൻമട്ടിലുള്ള പെരുമാറ്റവും അധാർമികതയും കൊടികുത്തിവാണു. പാളയത്തിലുള്ളവരെയൊക്കെ വെടിവെക്കുകയോ ജീവപര്യന്തം തടവിനു വിധിക്കുകയോ ചെയ്യാൻ പോകുന്നുവെന്ന കിംവദന്തി പരന്നതോടെ പ്രക്ഷുബ്ധമായിരുന്ന അന്തരീക്ഷം ഒന്നുകൂടെ മോശമായി. പിരിമുറുക്കം ഏറിയപ്പോൾ പലർക്കും മനസ്സിന്റെ സമനില നഷ്ടപ്പെട്ടു. പാളയത്തിലുണ്ടായിരുന്ന ചാരന്മാരെപ്രതി തടവുകാർ പരസ്‌പരം അവിശ്വസിക്കാനും വെറുക്കാനും തുടങ്ങി. എല്ലാവരും തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ ശ്രമിച്ചു. സ്വാർഥതയും അത്യാഗ്രഹവും പ്രകടമായിരുന്നു എവിടെയും.

എന്നാൽ 40 തടവുകാരികൾ എല്ലാവരിൽനിന്നും വ്യത്യസ്‌തരായി നിലകൊണ്ടു. അവർ എപ്പോഴും ഒരുമിച്ചായിരുന്നു. വൃത്തിയും ദയയും ഉണ്ടായിരുന്ന സൗഹൃദമനസ്‌കരായ അവർ കാഴ്‌ചയ്‌ക്കും സുന്ദരികളായിരുന്നു, മിക്കവരും യുവതികൾ. ഏതാനും പെൺകുട്ടികളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അവർ യഹോവയുടെ സാക്ഷികളാണെന്ന കാര്യം എനിക്കു മനസ്സിലായി. അവരോടുള്ള തടവുകാരുടെ പെരുമാറ്റം പല വിധത്തിലായിരുന്നു. ചിലർക്ക്‌ വിദ്വേഷമായിരുന്നു. മറ്റുചിലർക്ക്‌ അവരുടെ പെരുമാറ്റവും പ്രത്യേകിച്ച്‌ അവർക്കിടയിലെ സ്‌നേഹവും നന്നേ ബോധിച്ചു. ഉദാഹരണത്തിന്‌, അവരിൽ ഒരാൾക്ക്‌ അസുഖം വന്നാൽ മറ്റുള്ളവർ മാറിമാറി അവരുടെ കിടക്കയ്‌ക്ക്‌ അരികിലിരുന്ന്‌ അവരെ ശുശ്രൂഷിക്കുമായിരുന്നു. പാളയത്തിൽ ഇത്തരമൊരു സംഗതി തികച്ചും അസാധാരണമായിരുന്നു.

ദേശീയ അതിർത്തികൾ അതിലംഘിച്ചുകൊണ്ടുള്ള അവരുടെ സൗഹൃദം എന്നെ ആശ്ചര്യപ്പെടുത്തി. ജീവിക്കാനുള്ള ആശപോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ. ഒരിക്കൽ, സങ്കടം ഉറഞ്ഞുകൂടി മനസ്സിനു കനംവെച്ചപ്പോൾ കണ്ണുനീർ പിടിച്ചുനിറുത്താൻ എനിക്കായില്ല. അതുകണ്ട ഒരു പെൺകുട്ടി എന്റെ അടുത്തുവന്നിട്ടു ചോദിച്ചു: “പോളിന, എന്തിനാ കരയുന്നത്‌?”

“എനിക്കു ജീവിക്കണ്ട,” ഞാൻ പറഞ്ഞു.

ലീഡിയ നിക്കൂലിന ആയിരുന്നു ആ പെൺകുട്ടി. അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ജീവിതത്തിന്റെ ഉദ്ദേശ്യം, ദൈവം മാനവരാശിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിധം തുടങ്ങി ഒത്തിരി കാര്യങ്ങൾ അവളെന്നോടു പറഞ്ഞു. 1954 ജൂലൈയിൽ ഞാൻ മോചിതയായി. അപ്പോഴേക്കും ഞാൻ സാക്ഷികളിൽനിന്ന്‌ ഏറെ പഠിച്ചു കഴിഞ്ഞിരുന്നു; അവരിൽ ഒരാളായിത്തീരാൻ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

[140, 141 പേജുകളിലെ ചതുരം/ ചിത്രം]

സൈനിക എഞ്ചിനീയർ സുവാർത്താ ഘോഷകനാകുന്നു

വ്‌ളാഡിമിർ നിക്കലായെഫ്‌സ്‌കി

ജനനം 1907

സ്‌നാനം 1955

സംക്ഷിപ്‌ത വിവരം വിവിധ തൊഴിൽ പ്പാളയങ്ങളിലേക്കും തടവറകളിലേക്കുമായി 256 പ്രാവശ്യം സ്ഥലംമാറ്റം. 1999-ൽ മരണമടഞ്ഞു.

മോസ്‌കോ എഞ്ചിനീയറിങ്‌ കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ 1932-ൽ ഞാൻ ബിരുദം നേടി. 1941 വരെ മോസ്‌കോയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ എഞ്ചിനീയറായും പ്രധാന ആർക്കിടെക്‌റ്റായും ജോലി ചെയ്‌തു. യുദ്ധക്കപ്പലുകൾക്കായി പല ഉപകരണങ്ങളും ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്യുമായിരുന്നു. യുദ്ധകാലത്ത്‌ കസ്റ്റഡിയിലെടുത്ത എന്നെ ഒടുവിൽ മധ്യ കസാഖ്‌സ്ഥാനിലെ കെഞ്ചിർ ഗ്രാമത്തിലുള്ള ഒരു പാളയത്തിലേക്കയച്ചു.

അവിടെയുണ്ടായിരുന്ന ഒരുകൂട്ടം യഹോവയുടെ സാക്ഷികൾ എന്റെ ശ്രദ്ധയാകർഷിച്ചു. മറ്റു തടവുകാരിൽനിന്നു വ്യത്യസ്‌തരായിരുന്നു അവർ. മൂന്നു വാർഡുകളിലായുള്ള 15,000 ജയിൽപ്പുള്ളികളിൽ ഉദ്ദേശം 80 സാക്ഷികളുണ്ടായിരുന്നു. 1954-ൽ കെഞ്ചിർ ഗ്രാമത്തിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർക്കും മറ്റു തടവുപുള്ളികൾക്കുമിടയിലെ അന്തരം കൂടുതൽ വ്യക്തമായി. യഹോവയുടെ സാക്ഷികൾ അതിൽനിന്നു വിട്ടുനിൽക്കുകയും അതിനായി തയ്യാറെടുക്കാൻപോലും വിസമ്മതിക്കുകയും ചെയ്‌തു. അവർക്കിടയിലെ പ്രശാന്തത വിസ്‌മയാവഹമായിരുന്നു, തങ്ങളുടെ നിലപാടു മറ്റു തടവുകാർക്കു വിശദീകരിച്ചുകൊടുക്കാൻ അവർ ശ്രമിക്കുകയും ചെയ്‌തു. സ്‌തുത്യർഹമായ അവരുടെ പെരുമാറ്റംകണ്ട്‌ അവരുടെ വിശ്വാസങ്ങളെക്കുറിച്ചു ഞാൻ ചോദിച്ചു. അൽപ്പകാലത്തിനുശേഷം ഞാനെന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. പാളയത്തിലായിരിക്കെ—പ്രത്യേകിച്ച്‌ ടാങ്കുകളുമായെത്തിയ സായുധസേന വിപ്ലവം അടിച്ചമർത്തിയ സന്ദർഭത്തിൽ—സാക്ഷികളുടെ വിശ്വാസം പരിശോധിക്കപ്പെട്ടു.

എന്നെ സന്ദർശിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തിൽ മോസ്‌കോയിൽനിന്നു രണ്ടു ജനറൽമാർ വന്നിരിക്കുന്നതായി ഒരിക്കൽ ഞാനറിഞ്ഞു. അവരിലൊരാൾ എന്നോട്‌: “വ്‌ളാഡിമിർ, ഇതിവിടംകൊണ്ടവസാനിപ്പിച്ചോളൂ. താനൊരു സൈനിക എഞ്ചിനീയറും ആർക്കിടെക്‌റ്റുമാണ്‌. മാതൃരാജ്യത്തിനു തന്നെ ആവശ്യമുണ്ട്‌. ചെയ്‌തുകൊണ്ടിരുന്ന തൊഴിൽ താൻ ഏറ്റെടുക്കണം. വിദ്യാഭ്യാസമില്ലാത്തവരുമായുള്ള ഈ സഹവാസംകൊണ്ട്‌ തനിക്കെന്തു പ്രയോജനം കിട്ടാനാ?”

എന്റെ മറുപടി: “ഇക്കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. മനുഷ്യനുള്ള സകല പ്രാപ്‌തിയും ദൈവത്തിൽനിന്നുള്ളതാണ്‌. അവനെ അനുസരിക്കുന്നവർ, ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്ത്‌ പ്രയോജനമനുഭവിക്കും. അന്നു മനുഷ്യവർഗം പൂർണരും വിദ്യാസമ്പന്നരുമായിത്തീരും.”

സത്യത്തെക്കുറിച്ച്‌ ആ ജനറൽമാരോടു സംസാരിക്കാനായതിൽ എന്തെന്നില്ലാത്ത ചാരിതാർഥ്യം തോന്നി. പഴയ ജോലിയിൽ പ്രവേശിക്കാൻ പലപ്പോഴും അവർ എന്നോട്‌ അഭ്യർഥിച്ചുകൊണ്ടിരുന്നു. എന്നാൽ ഇനിയുമെന്നെ ശല്യപ്പെടുത്തരുതെന്നും, ഞാൻ അതിയായി സ്‌നേഹിക്കുന്ന ആത്മീയ സഹോദരങ്ങളോടൊപ്പം പാളയത്തിൽക്കഴിയാൻ എന്നെ അനുവദിക്കണമെന്നും ഞാനവരോടു പറഞ്ഞു.

1955-ൽ ഞാൻ സ്വതന്ത്രനായി. സൈന്യവുമായി ബന്ധമില്ലാത്ത ഒരു കമ്പനിയിൽ ജോലിയുമാരംഭിച്ചു. സമൃദ്ധമായി സത്യത്തിന്റെ വിത്തു വിതയ്‌ക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി ഒരു എഞ്ചിനീയറിന്റെ കുടുംബവുമായി ഞാൻ ബൈബിൾപഠനം ആരംഭിച്ചു. താമസിയാതെ അദ്ദേഹവും കുടുംബവും യഹോവയുടെ സാക്ഷികളായിത്തീരുകയും സതീക്ഷ്‌ണം സുവാർത്ത ഘോഷിക്കാൻ തുടങ്ങുകയും ചെയ്‌തു. എന്നാൽ കെജിബി-യുടെ ചാരക്കണ്ണുകൾ എന്റെ പിന്നാലെയുണ്ടായിരുന്നു. എന്റെ താമസസ്ഥലത്ത്‌ അന്വേഷണം നടത്തിയ അവർ കുറെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ കണ്ടെടുത്തു. കോടതി എന്നെ 25 വർഷത്തെ തടവിനു വിധിച്ചു, അങ്ങനെ സൈബീരിയയിലെ ക്രാസ്‌നയാർസ്‌ക്‌ നഗരത്തിലുള്ള തൊഴിൽപ്പാളയത്തിൽ എത്തിപ്പെട്ടു. പലപല തൊഴിൽപ്പാളയങ്ങളിലേക്കും തടവറകളിലേക്കും എന്നെ മാറ്റിക്കൊണ്ടിരുന്നു. അത്തരം 256 സ്ഥലംമാറ്റങ്ങൾ എനിക്കു കിട്ടിയതായി ഒരിക്കൽ ഞാൻ കണക്കുകൂട്ടി.

[147, 148 പേജുകളിലെ ചതുരം/ ചിത്രം]

സാഹിത്യം സ്യൂട്ട്‌കേസിൽ . . .

നഡിയെഷ്‌ഡ യാരഷ്‌

ജനനം 1926

സ്‌നാനം 1957

സംക്ഷിപ്‌ത വിവരം റാവെൻസ്‌ബ്രൂക്ക്‌ തടങ്കൽപ്പാളയത്തിൽവെച്ചാണ്‌ നഡിയെഷ്‌ഡ സത്യം പഠിക്കുന്നത്‌. സോവിയറ്റ്‌ യൂണിയനിൽ തിരിച്ചെത്തിയശേഷം അവർ വർഷങ്ങളോളം, സഹോദരങ്ങൾക്കു പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കുന്ന വേലയിലേർപ്പെട്ടു. ഇപ്പോൾ കൊകേഷയിൽ താമസിക്കുന്നു.

തടങ്കൽപ്പാളയത്തിൽ എത്തിയതോടെ ജീവിതം എനിക്ക്‌ അരോചകമായിത്തീർന്നു. 1943-ലായിരുന്നു അത്‌. യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നതുവരെ ആ അവസ്ഥ തുടർന്നു. ഒരു പറുദീസാഭൂമിയിൽ നിത്യം ജീവിക്കാൻ കഴിയുമെന്ന അടിയുറച്ച പ്രത്യാശയോടെ ഒടുവിൽ യൂക്രെയിനിലെ വസതിയിലേക്കു മടങ്ങുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു! ആ സന്തോഷവും പ്രത്യാശയും കൈവിട്ടുപോകാതിരിക്കാൻ അവിടെയുള്ള നമ്മുടെ സഹോദരിമാരുമായി ഞാൻ കത്തിലൂടെ ബന്ധപ്പെടാൻ തുടങ്ങി. എന്നാൽ കെജിബി ആ കത്തുകൾ പിടിച്ചെടുത്തു, വൈകാതെ എന്നെ 15 വർഷത്തെ തടവിനും വിധിച്ചു.

1947 നവംബറിൽ എന്നെ കാലമായിലുള്ള ഒരു പാളയത്തിലേക്കയച്ചു. ശിക്ഷാകാലമത്രയും ഒരൊറ്റ സാക്ഷിയെപ്പോലും കാണാനായില്ല. പക്ഷേ, സാക്ഷ്യംനൽകാൻ യഹോവ എന്നെ ശക്തിപ്പെടുത്തി. തടവിൽക്കഴിഞ്ഞിരുന്ന യെഫ്‌ഡക്കിയ എന്ന സ്‌ത്രീ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. സുഹൃത്തുക്കളായിത്തീർന്ന ഞങ്ങൾ ആത്മീയമായും വൈകാരികമായും അന്യോന്യം പിന്തുണച്ചു. എന്റെ ബൈബിൾപരിജ്ഞാനം വളരെ പരിമിതമായിരുന്നെങ്കിലും യഹോവയോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ അതെന്നെ പ്രാപ്‌തയാക്കി.

മോചിപ്പിക്കപ്പെട്ട്‌ ഒരു വർഷത്തിനുശേഷം, 1957-ൽ ഞാൻ ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിലുള്ള സൂയെറ്റിഖയിലേക്കു പോയി. സഹോദരങ്ങൾ എന്നെ ഊഷ്‌മളമായി വരവേറ്റു; ജോലിയും താമസസൗകര്യവും കണ്ടെത്താൻ സഹായിച്ചു. ഞാൻ സ്‌നാനമേറ്റിട്ടില്ലായിരുന്നെങ്കിലും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അവരെന്നെ പ്രോത്സാഹിപ്പിച്ചതാണ്‌ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്‌. തുടർന്ന്‌ ഞാൻ സ്‌നാനമേറ്റു, ഒരു വലിയ ചെരുവത്തിൽ! അങ്ങനെ യഹോവയുടെ സംഘടനയിൽ ചില ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. കത്തുകളും പ്രസിദ്ധീകരണങ്ങളും എത്തിച്ചുകൊടുക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു.

സൈബീരിയയുടെ എല്ലാ ഭാഗങ്ങളിലേക്കും മധ്യ റഷ്യയിലേക്കും പശ്ചിമ യൂക്രെയിനിലേക്കും പ്രസിദ്ധീകരണങ്ങൾ എത്തിക്കേണ്ടിയിരുന്നു. എല്ലാം സുസൂക്ഷ്‌മം മുൻകൂട്ടി ആസൂത്രണം ചെയ്യണമായിരുന്നു. വലിയ സ്യൂട്ട്‌കേസുകളിലാണ്‌ പശ്ചിമ യൂക്രെയിനിലേക്കു സാഹിത്യം അയച്ചിരുന്നത്‌. ഒരിക്കൽ മോസ്‌കോയിലെ യാരസ്ലാവ്‌ സ്റ്റേഷനിൽവെച്ച്‌ ഒരു സ്യൂട്ട്‌കേസിന്റെ പൂട്ടുതുറന്ന്‌ പ്രസിദ്ധീകരണങ്ങളെല്ലാം ചിതറിവീണു. യാതൊരു പരിഭ്രമവും കൂടാതെ, എന്നാൽ ദൈവത്തോടു പ്രാർഥിച്ചുകൊണ്ട്‌ അതെല്ലാം ഒരുവിധത്തിൽ പെട്ടിക്കുള്ളിലാക്കി പെട്ടെന്നുതന്നെ ഞാൻ സ്ഥലംവിട്ടു. ഭാഗ്യത്തിന്‌ ആരും എന്നെ ശ്രദ്ധിച്ചില്ല.

മറ്റൊരവസരത്തിൽ, പ്രസിദ്ധീകരണങ്ങൾ നിറച്ച രണ്ടു സ്യൂട്ട്‌കേസുകളുമായി യൂക്രെയിനിൽനിന്നു ഞാൻ ട്രെയിൻ കയറി. മോസ്‌കോ വഴി സൈബീരിയയിലേക്കു പോകാനായിരുന്നു പരിപാടി. ഒരു പെട്ടി സീറ്റിനടിയിൽ വെച്ചപ്പോഴേക്കും കെജിബി ഉദ്യോഗസ്ഥന്മാരായ രണ്ടു യാത്രക്കാർ ആ കമ്പാർട്ടുമെന്റിലേക്കു വന്നു. മറ്റു കാര്യങ്ങൾക്കൊപ്പം സാക്ഷികളെക്കുറിച്ചും അവർ സംസാരിച്ചുകൊണ്ടിരുന്നു. സാക്ഷികൾ “പ്രസിദ്ധീകരണങ്ങൾ വിതരണംചെയ്യുന്നതായും ജനങ്ങളെ സോവിയറ്റ്‌ ഭരണകൂടത്തിനെതിരെ തിരിക്കുന്നതായും” അവർ പറഞ്ഞു. ഞാനാകട്ടെ ഒരു കൂസലുമില്ലാതെ ഇരുന്നു, അല്ലെങ്കിൽ അവർക്കു സംശയം തോന്നിയാലോ. അവർ ഇരിക്കുന്നതിന്റെ നേരെ അടിയിലാണ്‌ സ്യൂട്ട്‌കേസ്‌ എന്നും ഓർക്കണം!

ഏതുസമയത്തും പിടിക്കപ്പെടാമെന്ന അറിവോടെയാണ്‌ ഞാൻ സാഹിത്യം എത്തിച്ചുകൊടുക്കുകയും മറ്റ്‌ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്‌തിരുന്നത്‌. ഏതു കാര്യത്തിലും യഹോവയിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിച്ച നിരവധി സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്‌.

[158, 159 പേജുകളിലെ ചതുരം/ ചിത്രം]

“നിന്റെ സഹചാരികൾ . . . തികച്ചും വ്യത്യസ്‌തരാണ്‌”

സിനിഡ കോസിരിവ

ജനനം 1919

സ്‌നാനം 1958

സംക്ഷിപ്‌ത വിവരം വർഷങ്ങളോളം വിവിധ തൊഴിൽപ്പാളയങ്ങളിൽ ശിക്ഷ അനുഭവിച്ചു. 2002-ൽ മരണം.

യഹോവയെ സേവിക്കുകയെന്നത്‌ ചെറുപ്പംമുതലേ എന്റെ ആഗ്രഹമായിരുന്നു. എന്നോട്‌ ആത്മാർഥ സ്‌നേഹമുണ്ടായിരുന്ന, റഷ്യൻ ഓർത്തഡോക്‌സ്‌ വിശ്വാസിയായ എന്റെ സ്‌നേഹിത 1942-ൽ എന്നെ അവളുടെ പള്ളിയിൽ കൂട്ടിക്കൊണ്ടുപോയി. അല്ലെങ്കിൽ ഞാൻ ‘നരകത്തിൽപ്പോകും’ എന്ന പേടിയായിരുന്നു അവൾക്ക്‌. ഞാനൊരു ഓസിഷ്യൻ വംശജയാണെന്നു മനസ്സിലാക്കിയ പുരോഹിതൻ എന്നെ സ്‌നാനപ്പെടുത്താൻ വിസമ്മതിച്ചു. എന്നാൽ സ്‌നേഹിത കുറച്ചു കാശു കൊടുത്തപ്പോൾ അദ്ദേഹം സമ്മതിച്ചു. സത്യം കണ്ടെത്താനായി അഡ്‌വെന്റിസ്റ്റ്‌, പെന്തെക്കൊസ്‌ത്‌, ബാപ്‌റ്റിസ്റ്റ്‌ എന്നീ സഭകളുമായി ഞാൻ അടുത്തിടപഴകി. തത്‌ഫലമായി അധികാരികൾ എന്നെ നിർബന്ധിതവേലയ്‌ക്കു വിധിച്ചു. തൊഴിൽപ്പാളയത്തിൽ സാക്ഷികളെ കണ്ടുമുട്ടിയപ്പോൾ എന്റെ സത്യാന്വേഷണം വിജയംകണ്ടു. 1952-ൽ സ്വതന്ത്രയായശേഷം വീട്ടിൽ മടങ്ങിച്ചെന്ന്‌ സുവാർത്താഘോഷണം ആരംഭിച്ചു.

1958 ഡിസംബറിലെ ഒരു പ്രഭാതം. ആരോ വാതിലിൽ ശക്തമായി മുട്ടുന്നു. പെട്ടെന്ന്‌ പട്ടാളക്കാർ വീട്ടിലേക്ക്‌ ഇരച്ചുകയറി എല്ലാടവും പരിശോധിക്കാൻ തുടങ്ങി. രണ്ടുപേർ എന്നെ ഒരു മൂലയിൽ പിടിച്ചുനിറുത്തിയിരുന്നു. ഞെട്ടിയുണർന്ന ഡാഡി കുടുംബത്തിന്റെ—പ്രത്യേകിച്ച്‌ ആൺമക്കളുടെ—ഭാവിയോർത്ത്‌ വല്ലാതെ ഭയപ്പെട്ടുപോയി. അഞ്ച്‌ ആൺമക്കളായിരുന്നു ഡാഡിക്ക്‌, ഞാൻ ഒരേയൊരു മകളും. എല്ലാ മുറികളിലും മാളികയിലും പട്ടാളക്കാർ ഓടിനടന്നു തിരച്ചിൽ നടത്തുന്നതു കണ്ടപ്പോൾ, എന്റെ വിശ്വാസവുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നമാണെന്ന്‌ ഡാഡിക്കു മനസ്സിലായി. എന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ട്‌ ഡാഡി അലറി: “അമേരിക്കയുടെ ചാരപ്രവർത്തക!” എന്നെ വെടിവെക്കാൻ തുനിഞ്ഞെങ്കിലും പട്ടാളക്കാർ തോക്കു പിടിച്ചുവാങ്ങി. ഡാഡി എന്നെ വെടിവെക്കാൻ ശ്രമിച്ചുവെന്നത്‌ എനിക്കു വിശ്വസിക്കാനായില്ല. പരിശോധനയ്‌ക്കൊടുവിൽ പട്ടാളക്കാർ എന്നെയൊരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയെങ്കിലും മരണത്തിൽനിന്നു രക്ഷപ്പെട്ടതിൽ ഞാൻ ആശ്വസിച്ചു. മതപ്രവർത്തനത്തിന്റെ പേരിൽ പത്തുവർഷം എന്നെ തടവിനു വിധിച്ചു.

കാലാവധി പൂർത്തിയാകുന്നതിനുമുമ്പ്‌, 1965 ഡിസംബറിൽ എന്നെ വിട്ടയച്ചു. മാതാപിതാക്കൾക്കു സന്തോഷമായെങ്കിലും ഞാൻ വീട്ടിൽ താമസിക്കേണ്ട എന്നായിരുന്നു ഡാഡിയുടെ തീരുമാനം. എന്നാൽ അത്ഭുതമെന്നു പറയട്ടെ, കെജിബി എന്റെ സഹായത്തിനെത്തി. ഞാൻ ഡാഡിയോടൊപ്പം താമസിക്കുന്നുവെന്ന്‌ രേഖാമൂലം ഉറപ്പുവരുത്താനും ഒരു ജോലി കണ്ടെത്താനുംപോലും അവരെനിക്കു തുണനിന്നു. ഡാഡിയുടെ ശത്രുത തുടർന്നെങ്കിലും പിന്നീടു മനോഭാവത്തിനു മാറ്റംവന്നു. എന്നെക്കാണാൻ വന്ന സഹോദരീസഹോദരന്മാരുമായി ഡാഡി ഇടപഴകി. എന്റെ ആങ്ങളമാർ അലസന്മാരും മദ്യപാനികളും വഴക്കാളികളുമായിരുന്നു. ഒരിക്കൽ ഡാഡിപറഞ്ഞു: “ഞാൻ വിചാരിച്ചതുപോലെയല്ല നിന്റെ സഹചാരികൾ. അവർ തികച്ചും വ്യത്യസ്‌തരാണ്‌. നിങ്ങൾക്കു യോഗം നടത്താൻ ഞാനൊരു മുറി വിട്ടുതരാം.” എനിക്കതു വിശ്വസിക്കാനായില്ല! വലിയൊരു മുറി അനുവദിച്ചുകൊണ്ട്‌ ഡാഡിപറഞ്ഞു: “പേടിക്കേണ്ട. നിങ്ങൾ യോഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ ആരും കയറിവരാതെ ഞാൻ കാവൽനിന്നോളാം.” അതേതായാലും നന്നായി; ഡാഡിയുടെ തനിസ്വഭാവം അറിയാമായിരുന്നതിനാൽ ഒരു കുഞ്ഞുപോലും അവിടേക്ക്‌ എത്തിനോക്കിയില്ല!

അങ്ങനെ സ്വന്തം വീട്ടിൽ, യഹോവയുടെയും ഡാഡിയുടെയും സംരക്ഷണത്തിൽ ഞങ്ങൾ യോഗങ്ങൾ നടത്തി. 30-ഓളം പേർ ഹാജരാകുമായിരുന്നു. അന്ന്‌ അത്രയും സാക്ഷികളേ ഓസിഷ്യയിൽ ഉണ്ടായിരുന്നുള്ളൂ. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ, ഡാഡിയും മമ്മിയും ഞങ്ങൾക്കായി വഴിയിൽ കാവലിരിക്കുന്ന കാഴ്‌ചയാണു കാണുന്നത്‌. അത്‌ എനിക്കെന്ത്‌ ഉത്സാഹം പകർന്നെന്നോ! ഇന്ന്‌ ഓസിഷ്യയിൽ തീക്ഷ്‌ണരായ 3,000-ത്തിലേറെ പ്രസാധകർ യഹോവയുടെ രാജ്യത്തെക്കുറിച്ചു ഘോഷിക്കുന്നു.—യെശ. 60:22.

[162, 163 പേജുകളിലെ ചതുരം/ ചിത്രം]

പാളയത്തിൽ ശേഷിച്ച ഒരേയൊരു സാക്ഷിയായിരുന്നു ഞാൻ

കോൺസ്റ്റാന്റിൻ സ്‌ക്രിപ്‌ചൂക്‌

ജനനം 1922

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം തടങ്കൽപ്പാളയത്തിലായിരിക്കെ 1953-ൽ സത്യം പഠിക്കുകയും 1956-ൽ അവിടെവെച്ചുതന്നെ സ്‌നാനമേൽക്കുകയും ചെയ്‌തു. 25 വർഷം തുടർച്ചയായി തടവിൽക്കഴിഞ്ഞു, 2003-ൽ മരണമടഞ്ഞു.

ജയിലിൽവെച്ച്‌ ഞാൻ വാസിലി എന്ന സഹോദരനെ കണ്ടുമുട്ടിയത്‌ 1953-ലായിരുന്നു. ദൈവവിശ്വാസത്തിന്റെ പേരിലാണു താൻ തടവിലാക്കപ്പെട്ടതെന്ന്‌ അദ്ദേഹം പറഞ്ഞപ്പോൾ എനിക്കത്‌ ഉൾക്കൊള്ളാനായില്ല. വിശ്വാസത്തിന്റെ പേരിൽ ഒരാളെ തടവിലാക്കുകയോ! അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. പിറ്റേന്ന്‌ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. ക്രമേണ, ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു പുസ്‌തകമാണെന്ന്‌ എനിക്കു ബോധ്യമായി.

1956-ലായിരുന്നു എന്റെ സ്‌നാനം. ആ വർഷാവസാനം, വാർഡന്മാർ ഒരു തിരച്ചിൽ നടത്തുകയും ഞങ്ങളുടെ പക്കൽ ധാരാളം ബൈബിൾ പ്രസിദ്ധീകരണങ്ങളുണ്ടെന്നു കണ്ടെത്തുകയും ചെയ്‌തു. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ, 1958-ൽ മതപ്രവർത്തനത്തിന്റെ പേരിൽ എനിക്ക്‌ 23 വർഷത്തെ ശിക്ഷവിധിച്ചു. അപ്പോഴേക്കും തടവിൽ അഞ്ചര വർഷം ചെലവഴിച്ചുകഴിഞ്ഞിരുന്നു. അതുൾപ്പെടെയുള്ള 28.5 വർഷവും സ്വാതന്ത്ര്യം എനിക്ക്‌ അന്യമായിരുന്നു.

1962 ഏപ്രിലിൽ “അങ്ങേയറ്റം അപകടകാരിയായ കുറ്റപ്പുള്ളി” എന്നു മുദ്രകുത്തി, കനത്ത കാവലുള്ള ഒരു പാളയത്തിലേക്ക്‌ എന്നെ മാറ്റി; 11 വർഷം ഞാൻ അവിടെക്കഴിഞ്ഞു. അത്തരം പാളയങ്ങൾ പലതുകൊണ്ടും “വിശേഷപ്പെട്ടവ” ആയിരുന്നു. ഉദാഹരണത്തിന്‌, 11 കോപ്പെക്ക്‌ (റഷ്യൻ പണം) ആയിരുന്നു ഓരോരുത്തർക്കുമുള്ള പ്രതിദിന ഭക്ഷണബത്ത. ഒരു റൊട്ടി വാങ്ങാൻപോലും തികയുമായിരുന്നില്ല അന്നത്‌. 192 സെ.മീ. ഉയരമുള്ള എന്റെ തൂക്കം വെറും 59 കിലോ ആയിത്തീർന്നു. ചുക്കിച്ചുളുങ്ങിയ ത്വക്കിൽനിന്നു ശൽക്കങ്ങൾ അടർന്നുവീഴാൻ തുടങ്ങി!

നല്ലൊരു മേസ്‌തിരിയായിരുന്ന എന്നെ മിക്കപ്പോഴും ഓഫീസർമാരുടെ അപ്പാർട്ടുമെന്റുകളുടെ അറ്റകുറ്റം തീർക്കാൻ വിടുമായിരുന്നു. അവിടെയുള്ള ആർക്കും പക്ഷേ ഒരു ഭയവും തോന്നിയില്ല. എന്തെങ്കിലുമൊക്കെ ഞാൻ അടിച്ചുമാറ്റിയെങ്കിലോയെന്നു വിചാരിച്ച്‌ ഒരു സാധനവും അവർ ഒളിപ്പിച്ചുവെച്ചതുമില്ല. ഒരിക്കൽ, ഒരു ഓഫീസറുടെ വീടിന്റെ ചില പണികൾക്കായി ഞാൻ ചെല്ലുമെന്നറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യ ആറുവയസ്സുള്ള അവരുടെ മകനെ അന്നു നഴ്‌സറിയിൽ വിട്ടില്ല. ഒന്നോർത്തുനോക്കൂ: “അങ്ങേയറ്റം അപകടകാരിയായ [ഒരു] കുറ്റപ്പുള്ളി” ആറുവയസ്സുള്ള ഒരു കുഞ്ഞിനൊപ്പം മറ്റാരുമില്ലാത്ത ഒരു അപ്പാർട്ടുമെന്റിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കുക! വ്യക്തമായും, ആരും എന്നെ “അങ്ങേയറ്റം അപകടകാരി”യായി എന്തിന്‌, ഒരു കുറ്റപ്പുള്ളിയായിപ്പോലും വീക്ഷിച്ചിരുന്നില്ല.

കാലക്രമത്തിൽ ഞങ്ങളുടെ പാളയത്തിലുള്ള എല്ലാ സഹോദരന്മാരും ജയിൽമോചിതരായി. 1974-ൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു സാക്ഷി ഞാനായിരുന്നു. 1981 ആഗസ്റ്റിൽ മോചിപ്പിക്കപ്പെടുന്നതുവരെ ഏഴു വർഷംകൂടി ഞാനവിടെ കഴിഞ്ഞു. അക്കാലമത്രയും യഹോവ എന്നെ പിന്തുണച്ചു. എങ്ങനെ? ആ ഏഴു വർഷവും കത്തുകളുടെ രൂപത്തിൽ വീക്ഷാഗോപുരം കിട്ടിക്കൊണ്ടിരുന്നു. ഒരു സഹോദരൻ പുതിയ ലക്കത്തിൽനിന്നുള്ള ലേഖനങ്ങൾ ഭംഗിയായി പകർത്തിയെഴുതി സ്ഥിരം എനിക്ക്‌ അയച്ചുതരുമായിരുന്നു. ഓരോ പ്രാവശ്യവും, ബന്ധപ്പെട്ട അധികാരി അതു തുറന്നുനോക്കിയശേഷം എന്നെയേൽപ്പിക്കും. കത്തിൽ എന്താണെന്നു കൃത്യമായി അദ്ദേഹത്തിനറിയാമായിരുന്നു. എന്നിട്ടും അത്തരമൊരു സാഹസം കാട്ടാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്‌ എന്താണെന്ന്‌ ഇന്നും എനിക്കറിയില്ല. ഏതായാലും ആ ഏഴു വർഷക്കാലവും അദ്ദേഹമവിടെ ജോലിനോക്കിയത്‌ എനിക്ക്‌ അനുഗ്രഹമായി. എല്ലാറ്റിലുമുപരി ഞാൻ യഹോവയ്‌ക്കു നന്ദിപറയുന്നു. യഹോവയിൽ ആശ്രയിക്കാൻ പഠിക്കുകയും അവന്റെ ശക്തി ലഭിക്കുകയും ചെയ്‌ത വർഷങ്ങളായിരുന്നു അവ.—1 പത്രൊ. 5:7.

[168, 169 പേജുകളിലെ ചതുരം/ ചിത്രം]

യുദ്ധശേഷം റഷ്യയിലേക്ക്‌

അലിക്‌സെ നെപ്പോച്ചാട്ടോ

ജനനം 1921

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം 1943-ൽ, ബൂകെൻവൊൾഡ്‌ തടങ്കൽപ്പാളയത്തിലായിരിക്കെ സത്യം പഠിച്ചു. റഷ്യയിൽ 19 വർഷം തടവിൽക്കഴിഞ്ഞു. 30-ലധികം വർഷം—അതിലേറെയും നിരോധനകാലമായിരുന്നു—സാധാരണ പയനിയറായി സേവിച്ചു.

അലിക്‌സെയെ നാസി ജർമനിയിലെ ഓഷ്‌വിറ്റ്‌സ്‌ തടങ്കൽപ്പാളയത്തിലേക്ക്‌ അയയ്‌ക്കുമ്പോൾ അദ്ദേഹത്തിന്‌ 20 വയസ്സായിരുന്നു. തുടർന്ന്‌ ബൂകെൻവൊൾഡിലേക്കു മാറ്റി. അവിടെവെച്ചാണു സത്യം പഠിക്കുന്നത്‌. മോചിതനാകുന്നതിനു തൊട്ടുമുമ്പ്‌ രണ്ട്‌ അഭിഷിക്ത സഹോദരന്മാർ അദ്ദേഹത്തോടു പറഞ്ഞു: “യുദ്ധത്തിനുശേഷം അലിക്‌സെ റഷ്യയിലേക്കു മടങ്ങിയാൽ നന്നായിരിക്കും. ധാരാളം കൊയ്‌ത്തുകാരെ ആവശ്യമുള്ള ഒരു വൻരാജ്യമാണത്‌. അവിടത്തെ സാഹചര്യം അത്ര നന്നല്ല, അതുകൊണ്ട്‌ പരിശോധനകൾ നേരിടാൻ ഒരുങ്ങിക്കൊൾക. സഹോദരനെയും സുവാർത്തയോടു പ്രതികരിക്കുന്നവരെയും ഞങ്ങൾ പ്രാർഥനയിൽ ഓർക്കും.”

1945-ൽ ബ്രിട്ടീഷുകാർ അലിക്‌സെയെ വിട്ടയച്ചു. റഷ്യയിലേക്കു മടങ്ങിയ അദ്ദേഹത്തെ, വോട്ടുചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ കയ്യോടെ അറസ്റ്റുചെയ്‌ത്‌ 10 വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹം പറയുന്നു: “ആദ്യം എന്നെക്കൂടാതെ ഒരു സാക്ഷിപോലുമുണ്ടായിരുന്നില്ല ജയിലിൽ. ചെമ്മരിയാടുകളെ കണ്ടെത്താൻ സഹായിക്കണമേയെന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. അങ്ങനെ സാക്ഷികളുടെ എണ്ണം പെട്ടെന്നുതന്നെ 13 ആയി! അപ്പോഴൊന്നും ഞങ്ങൾക്ക്‌ ഒരു ബൈബിൾ പ്രസിദ്ധീകരണംപോലും ഉണ്ടായിരുന്നില്ല. ജയിലിലെ ലൈബ്രറിയിൽനിന്നെടുക്കുന്ന നോവലുകളിലെ തിരുവെഴുത്തുകൾ ഞങ്ങൾ പകർത്തിയെടുക്കുമായിരുന്നു.”

അലിക്‌സെ 10 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി. യേശുവിൽ വിശ്വസിക്കുന്ന നിരവധി ആളുകൾ പാർക്കുന്നതായി തനിക്കറിയാവുന്ന ഒരു സ്ഥലത്തേക്കാണ്‌ മോചിപ്പിക്കപ്പെട്ടശേഷം അദ്ദേഹം പോയത്‌. “നല്ല ആത്മീയ വിശപ്പുള്ളവരായിരുന്നു അവർ. രാവും പകലും അവരെന്നെ സന്ദർശിച്ചു, കൂട്ടത്തിൽ അവരുടെ മക്കളുമുണ്ടായിരുന്നു. കേട്ടകാര്യങ്ങളെല്ലാം അവർ ബൈബിൾ തുറന്നു പരിശോധിച്ചുനോക്കി,” അദ്ദേഹം പറഞ്ഞു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, സ്‌നാനത്തിനു യോഗ്യത നേടാൻ 70-ലേറെപ്പേരെ അലിക്‌സെ സഹായിച്ചു. അവരിലൊരാളായിരുന്നു പിന്നീട്‌ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന മരിയ. അലിക്‌സെ ഓർക്കുന്നു: “കെജിബി എന്നെ തേടുകയായിരുന്നു. അവരെന്നെ അറസ്റ്റുചെയ്‌ത്‌ 25 വർഷത്തെ തടവിനു ശിക്ഷിച്ചു. തുടർന്ന്‌ മരിയയും അറസ്റ്റിലായി. വിചാരണയ്‌ക്കുമുമ്പ്‌ അവൾ ഏഴു മാസം ഏകാന്തതടവിലായിരുന്നു. യഹോവയെ തള്ളിപ്പഞ്ഞാൽ ഉടൻ വിട്ടയയ്‌ക്കാമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. തൊഴിൽപ്പാളയങ്ങളിൽ ഏഴു വർഷത്തെ തടവിനു കോടതി ശിക്ഷിച്ചു. കൈക്കുഞ്ഞായിരുന്ന ഞങ്ങളുടെ മകളെ ഒരു സഹോദരിയാണു പരിപാലിച്ചത്‌.”

കാലാവധി തീരുംമുമ്പേ അലിക്‌സെയും മരിയയും സ്വതന്ത്രരായി. അവർ റ്റ്‌വെർ ഒബ്ലാസ്റ്റിലേക്കു താമസംമാറി. അവിടത്തെ അധികാരികളും നാട്ടുകാരും അവർക്കെതിരായിരുന്നു. ഒരു അയൽക്കാരൻ അവരുടെ വീടു ചുട്ടുചാമ്പലാക്കി. തുടർന്നുവന്ന വർഷങ്ങളിൽ പല സ്ഥലങ്ങളിലേക്കും താമസംമാറാൻ നിർബന്ധിതരായെങ്കിലും അവിടങ്ങളിലെല്ലാം അവർ പുതുശിഷ്യരെ ഉളവാക്കി.

അലിക്‌സെ പറയുന്നു: “തടവിലായിരുന്ന വർഷങ്ങളിലൊന്നും ദൈവവചനം വായിക്കാൻ ഞങ്ങൾക്കായില്ല. അതിൽപ്പിന്നെ ദിവസവും ബൈബിൾ വായിക്കാൻ ഞങ്ങൾ ലക്ഷ്യംവെച്ചു. ഇപ്പോൾ 40-ലേറെ പ്രാവശ്യം ഞങ്ങൾ രണ്ടുപേരും ബൈബിൾ പൂർണമായി വായിച്ചിരിക്കുന്നു. ശുശ്രൂഷയിൽ ഞങ്ങൾക്കു ശക്തിയും തീക്ഷ്‌ണതയും പകർന്നുതന്നതു ദൈവവചനമാണ്‌.”

അലിക്‌സെ മൊത്തം നാലു വർഷം നാസി തടങ്കൽപ്പാളയങ്ങളിലും 19 വർഷം റഷ്യയിലെ ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും ശിക്ഷ അനുഭവിച്ചു. പയനിയർ സേവനത്തിലെ 30 വർഷത്തിനിടയിൽ അദ്ദേഹവും ഭാര്യയും, യഹോവയെ അറിയാനും സ്‌നേഹിക്കാനും നിരവധിപ്പേരെ സഹായിച്ചു.

[177, 178 പേജുകളിലെ ചതുരം/ ചിത്രം]

ആ പട്ടാളക്കാരൻ പറഞ്ഞതു സത്യമായിരുന്നു!

റെജീന കുകൂഷ്‌കിന

ജനനം 1914

സ്‌നാനം 1947

സംക്ഷിപ്‌ത വിവരം സഭയുമായി ബന്ധപ്പെടാനാകാതെ വർഷങ്ങളോളം കഴിയേണ്ടിവന്നെങ്കിലും, സവിശ്വസ്‌തം സുവാർത്ത ഘോഷിച്ചു.

ചന്തയിൽവെച്ചാണ്‌ ഒരു സാക്ഷി എന്നോടു സംസാരിക്കുന്നത്‌; വർഷം 1947. അന്നു വൈകിട്ട്‌ ഞാൻ അവരുടെ വീട്ടിൽച്ചെന്നു, ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അവരെപ്പോലെ തീക്ഷ്‌ണതയോടെ യഹോവയെ സേവിക്കുമെന്ന്‌ അവിടെവെച്ചു ഞാൻ തീരുമാനിച്ചു! “നിങ്ങളെപ്പോലെ എനിക്കും സുവാർത്ത ഘോഷിക്കണം,” ഞാൻ പറഞ്ഞു.

സുവിശേഷവേല നിമിത്തം 1949-ൽ യൂക്രെയിനിലെ ലവിഫിൽവെച്ച്‌ ഞാൻ അറസ്റ്റിലായി. അങ്ങനെ ഭർത്താവിൽനിന്നും രണ്ടു കുഞ്ഞുപെൺമക്കളിൽനിന്നും വേർപിരിഞ്ഞു. മൂന്നു ജഡ്‌ജിമാർ ഉൾപ്പെട്ട ട്രോയിക്ക എന്ന രഹസ്യവിചാരണക്കോടതി എന്നെ വെടിവെച്ചുകൊല്ലാൻ വിധിച്ചു. ശിക്ഷാവിധി വായിക്കവേ, ഒരു വനിതാ ജഡ്‌ജി ഇപ്രകാരം കൂട്ടിച്ചേർത്തു: “രണ്ടു മക്കളുള്ള സ്ഥിതിക്ക്‌ വധശിക്ഷയ്‌ക്കു പകരം നിങ്ങൾക്ക്‌ 25 വർഷത്തെ തടവുശിക്ഷ വിധിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.”

പുരുഷന്മാർ മാത്രമുള്ള ഒരു ജയിലിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. ഞാൻ യഹോവയുടെ സാക്ഷിയാണെന്ന്‌ അവർക്കറിയാമായിരുന്നു. 25 വർഷത്തെ തടവിനു വിധിക്കപ്പെട്ടിട്ടും ഞാൻ യാതൊരു ക്ഷോഭവുമില്ലാതെ നിലകൊള്ളുന്നതു കണ്ട്‌ അവർ അതിശയിച്ചുപോയി. പാളയത്തിലേക്കു നീക്കാനായി എന്നെ ജയിലിൽനിന്നു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ഒരു യുവ പട്ടാളക്കാരൻ ഒരു ഭക്ഷണപ്പൊതി നൽകിക്കൊണ്ട്‌ ദയാപൂർവം എന്നോടു പറഞ്ഞു: “പേടിക്കേണ്ട; എല്ലാം നേരെയാകും.”

1953 വരെ ഉത്തര റഷ്യയിലുള്ള ഒരു പാളയത്തിൽ ശിക്ഷാകാലം ചെലവഴിച്ചു. സോവിയറ്റ്‌ യൂണിയനിലെ വിവിധ റിപ്പബ്ലിക്കുകളിൽനിന്നുള്ള പല സഹോദരിമാരും അവിടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളെപ്പോലെ ഞങ്ങൾ അന്യോന്യം സ്‌നേഹിച്ചു.

നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്കു സാക്ഷ്യംനൽകാൻ ഞങ്ങൾ ശ്രമിച്ചു; ദൈവത്തെ സേവിക്കാൻ അതവരെ പ്രചോദിപ്പിക്കുമെന്നു ഞങ്ങൾ ആശിച്ചു. പാളയത്തിൽ ഞങ്ങൾ ദീർഘനേരം കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു. കാലാവധി തീരുംമുമ്പ്‌ എന്നെ വിട്ടയച്ചെങ്കിലും തുടർന്നുള്ള അഞ്ചു വർഷത്തേക്ക്‌ സഭയുമായി ബന്ധംപുലർത്താൻ എനിക്കായില്ല. ആ സാഹചര്യം തടവിലേതിലും പരിതാപകരമായിരുന്നു. എങ്കിലും യഹോവയുടെ പിന്തുണയും അഭംഗുരമായ സ്‌നേഹവും എപ്പോഴും ഞാൻ അനുഭവിച്ചു. മിക്കപ്പോഴും ബൈബിൾ വായിക്കുകയും വായിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്‌തു. അതെന്നെ ആത്മീയമായി വളരെ ബലപ്പെടുത്തി.

അസാധാരണമായ ഒരു വിധത്തിലായിരുന്നു സാക്ഷികളുമായി സംഗമിക്കാൻ യഹോവ എന്നെ സഹായിച്ചത്‌. തെക്കുപടിഞ്ഞാറൻ റഷ്യയിലെ ഓസിഷ്യയിലുള്ള നമ്മുടെ സഹോദരങ്ങളെ മോശമായി ചിത്രീകരിച്ചുകൊണ്ട്‌ സോവിയറ്റ്‌ റഷ്യ ദിനപ്പത്രത്തിൽ വന്ന ഒരു ലേഖനം ഞാൻ വായിക്കാനിടയായി. സോവിയറ്റ്‌ സമൂഹത്തിനെതിരെയാണ്‌ യഹോവയുടെ സാക്ഷികൾ പ്രവർത്തിക്കുന്നതെന്ന്‌ ലേഖനം ആരോപിച്ചു. സഹോദരീസഹോദരന്മാരുടെ പേരുവിവരങ്ങളും അതിലുണ്ടായിരുന്നു. എനിക്കു സന്തോഷമായി! അവരെ കാണണമെന്ന്‌ അറിയിച്ചുകൊണ്ട്‌ ഞാൻ കത്തുകളയച്ചു. അങ്ങനെ സഹോദരങ്ങളെ കണ്ടുമുട്ടിയപ്പോൾ അവരെന്നെ അതിയായി സഹായിക്കുകയും, തന്റെ ജനവുമായി കൂടിച്ചേരാൻ കഴിയേണ്ടതിന്‌ യഹോവയാണ്‌ ആ ലേഖനം പ്രസിദ്ധീകരിക്കപ്പെടാൻ ഇടയാക്കിയതെന്നു പറയുകയും ചെയ്‌തു.

ഇപ്പോൾ എനിക്ക്‌ 92 വയസ്സുണ്ട്‌. “എല്ലാം നേരെയാകും” എന്ന്‌ ദയാവായ്‌പോടെ ആ പട്ടാളക്കാരൻ പറഞ്ഞതു സത്യമായിരുന്നു! ക്ലേശങ്ങൾ നേരിട്ടെങ്കിലും തികച്ചും ധന്യമായിരുന്നു എന്റെ ജീവിതം.

[188, 189 പേജുകളിലെ ചതുരം/ ചിത്രം]

‘കൂടാരത്തിന്റെ കുറ്റികൾ’ കഴിയുന്നത്ര ഉറപ്പിക്കുന്നു

ഡിമീട്രീ ലീവീ

ജനനം 1921

സ്‌നാനം 1943

സംക്ഷിപ്‌ത വിവരം 20-ലധികം വർഷം റഷ്യയിലെ കൺട്രി കമ്മിറ്റിയിൽ ഒരംഗമായിരുന്നു. ഇപ്പോൾ സൈബീരിയയിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു.

വർഷം 1944. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിന്‌ ആറുമാസം മുമ്പാണത്‌. ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ ഞാൻ ഒരു കോടതിയിൽ പട്ടാള ജഡ്‌ജിയുടെ മുമ്പാകെ നിന്നു. എന്നെ വെടിവെച്ചു കൊല്ലാൻ തീരുമാനമായെങ്കിലും ശിക്ഷ പത്തു വർഷത്തെ തടവായി ഇളവുചെയ്‌തു. ആളുകളെ ‘മെരുക്കിയെടുക്കാൻ’ ഉദ്ദേശിച്ചുള്ള തൊഴിൽപ്പാളയത്തിലായിരുന്നു അത്‌.

1945 ജനുവരിയിൽ വടക്കൻ റഷ്യയിലെ കോമീ റിപ്പബ്ലിക്കിലുള്ള പിച്ചോറ പട്ടണത്തിലെ ഒരു പാളയത്തിലേക്ക്‌ എന്നെ കൊണ്ടുപോയി. പാളയത്തിലെ നൂറുകണക്കിനു തടവുകാരിൽ പത്തുപേർ നമ്മുടെ സഹോദരന്മാരായിരുന്നു. സങ്കടകരമെന്നുപറയട്ടെ, എന്റെ കയ്യിൽ ആകെക്കൂടെ ഉണ്ടായിരുന്ന ഒരു വീക്ഷാഗോപുരം മാസിക പിടിച്ചെടുത്തു, അതോടെ ആത്മീയ ആഹാരത്തിനുള്ള അവസാന വഴിയും അടഞ്ഞു. ശാരീരികമായി പരിക്ഷീണനായിരുന്ന എനിക്ക്‌ ജോലിചെയ്യാനും കഴിയാത്ത സ്ഥിതി. ഞങ്ങൾ കുളിക്കുന്നതിനിടയിൽ ഒരു സഹോദരൻ എന്നെ കണ്ടിട്ട്‌ ‘ആകെപ്പാടെ അസ്ഥിപഞ്‌ജരംപോലെ ആയല്ലോ’ എന്നു പറഞ്ഞു. എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നതിനാൽ എന്നെ വൊർക്കൂറ്റയിലുള്ള, വൈദ്യസഹായം കിട്ടാൻ സൗകര്യമുള്ള പാളയത്തിലേക്കു കൊണ്ടുപോയി.

അൽപ്പകാലം കഴിഞ്ഞ്‌ ആരോഗ്യം ഒട്ടൊന്നു മെച്ചപ്പെട്ടപ്പോൾ എന്നെ മണൽവാരുന്ന സ്ഥലത്ത്‌ ജോലിക്ക്‌ അയച്ചു. ഒരു മാസംപോലും ആയില്ല, എന്റെ അവസ്ഥ പഴയപടിയായി. ഞാൻ എന്റെ ആഹാരവിഹിതം കൊടുത്ത്‌ പകരം പുകയില വാങ്ങുന്നു എന്നാണു ഡോക്ടർ കരുതിയത്‌. എന്നാൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും പുകവലിക്കില്ല എന്നുമുള്ള കാര്യം അദ്ദേഹത്തോടു പറഞ്ഞു. രണ്ടിലേറെ വർഷം ഞാൻ ആ പാളയത്തിൽ ചെലവഴിച്ചു. സാക്ഷിയായി ഞാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സത്യത്തെക്കുറിച്ചു കേൾക്കാൻ താത്‌പര്യമുള്ളവരെ എപ്പോഴും കണ്ടെത്താനായി, ചിലർ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു.

ഒരിക്കൽ കൈകൊണ്ട്‌ എഴുതിയ, വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി സ്വന്തക്കാർ എനിക്ക്‌ അയച്ചുതന്നു. വരുന്ന പാഴ്‌സലുകൾ അരിച്ചുപെറുക്കി പരിശോധിച്ചിരുന്നതിനാൽ എങ്ങനെയാണ്‌ എനിക്കതു നഷ്ടപ്പെടാതെ കൈപ്പറ്റാനായത്‌? താളുകൾ രണ്ടായി മടക്കി, അടിഭാഗത്തു രണ്ടു തട്ടുകളുള്ള ഒരു തകരപ്പാത്രത്തിന്റെ അടിത്തട്ടിൽ അതു നിക്ഷേപിച്ചു. എന്നിട്ട്‌ മുകളിൽ കൊഴുപ്പു നിറച്ചു. പാത്രം തുളച്ചുനോക്കിയ ഉദ്യോഗസ്ഥന്‌ സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല. “ജീവനുള്ള വെള്ള”ത്തിന്റെ ഈ ശേഖരം കുറെക്കാലത്തേക്ക്‌ എന്നെ പുലർത്തി.—യോഹ. 4:10.

1949 ഒക്ടോബറിൽ, ശിക്ഷയുടെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ ഞാൻ സ്വതന്ത്രനായി. നവംബറിൽ ഞാൻ യൂക്രെയിനിലുള്ള വീട്ടിലേക്കു മടങ്ങി. നമ്മുടെ പ്രവർത്തനം രജിസ്റ്റർ ചെയ്യുന്നതിനായി പല സഹോദരന്മാരും മോസ്‌കോയിലേക്കു പോയെന്നും എന്നാൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമാംഗീകാരം നൽകാൻ സോവിയറ്റ്‌ യൂണിയനിലെ അധികാരികൾ തയ്യാറല്ലായിരുന്നുവെന്നും ഞങ്ങൾ കേട്ടു.

ആറു മാസത്തിനുശേഷം എല്ലാം പെട്ടെന്നു മാറിമറിഞ്ഞു. 1951 ഏപ്രിൽ 8-ന്‌ രാത്രി ഞങ്ങളെ മറ്റു സാക്ഷിക്കുടുംബങ്ങളോടൊപ്പം ട്രെയിനിൽ കയറ്റി സൈബീരിയയിലേക്ക്‌ അയച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഞങ്ങൾ സൈബീരിയയുടെ മധ്യഭാഗത്ത്‌ എത്തിച്ചേർന്നു, ഇർക്കൂറ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിലെ ഖാസൻ ഗ്രാമത്തിൽ.

“നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക” എന്ന യെശയ്യാവു 54:2-ലെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തെ സ്‌പർശിച്ചു. ആ പ്രവചനവാക്കുകൾ ഞങ്ങളുടെ കാര്യത്തിൽ അന്വർഥമാകുന്നതുപോലെ തോന്നി. സ്വമേധയാ സൈബീരിയയിലേക്കു പോകാൻ ഞങ്ങളിൽ എത്രപേർ തയ്യാറാകുമായിരുന്നു? ഞങ്ങളുടെ കൂടാരത്തിന്റെ കുറ്റികൾ കഴിയുന്നത്ര ഉറപ്പിക്കണമെന്ന്‌ എനിക്കു തോന്നി. ഇപ്പോൾ 55-ലേറെ വർഷമായി ഞാൻ സൈബീരിയയിലാണു താമസിക്കുന്നത്‌.

[191, 192 പേജുകളിലെ ചതുരം/ ചിത്രം]

തല ചായ്‌ക്കാൻ ഒരിടം ഇല്ലായിരുന്നു

വലന്റിനാ ഗാർനോഫ്‌സ്‌കയ

ജനനം 1924

സ്‌നാനം 1967

സംക്ഷിപ്‌ത വിവരം 21 വർഷം ജയിലിലും തൊഴിൽപ്പാളയങ്ങളിലും ചെലവഴിച്ചു, അതിൽ 18-ഉം സ്‌നാനത്തിനു മുമ്പായിരുന്നു. സത്യം പഠിക്കാൻ 44 പേരെ സഹായിച്ചു. 2001-ൽ മരിച്ചു.

ഞാനും അമ്മയും താമസിച്ചിരുന്നത്‌ പടിഞ്ഞാറൻ ബിലേറസിലാണ്‌. 1945 ഫെബ്രുവരിയിൽ ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. ഒരു സഹോദരൻ മൂന്നു പ്രാവശ്യം ഞങ്ങളുടെ വീട്ടിൽവന്ന്‌ ബൈബിളിൽനിന്നു ചിലതൊക്കെ കാണിച്ചുതന്നു. അദ്ദേഹത്തെ പിന്നീട്‌ ഒരിക്കലും കണ്ടില്ലെങ്കിലും അയൽക്കാരോടും സുഹൃത്തുക്കളോടും ഞാൻ പ്രസംഗിക്കാൻ തുടങ്ങി. അധികാരികൾ എന്നെ അറസ്റ്റുചെയ്‌ത്‌ ശിക്ഷവിധിച്ചു, എട്ടു വർഷം തൊഴിൽപ്പാളയത്തിൽ. അവർ എന്നെ യുല്യാനഫ്‌സ്‌ക്‌ ഒബ്ലാസ്റ്റിലേക്ക്‌ (ഇപ്പോഴത്തെ സിമ്പിർസ്‌ക്‌) അയച്ചു.

പാളയത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരെയെങ്കിലും കണ്ടുമുട്ടാനാകും എന്ന പ്രതീക്ഷയിൽ ഞാൻ മറ്റു തടവുകാരെ നിരീക്ഷിക്കുകയും അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. 1948-ൽ ഒരു തടവുകാരി ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നതു കേൾക്കാനിടയായി. ആസ്യ എന്നായിരുന്നു അവരുടെ പേര്‌. ആത്മീയവിഷയങ്ങളെക്കുറിച്ച്‌ അവരുമായി സംസാരിക്കാനാകുന്നതിൽ എനിക്കു വലിയ സന്തോഷംതോന്നി. താമസിയാതെ മൂന്നു സഹോദരിമാരെക്കൂടെ ആ പാളയത്തിലേക്കു കൊണ്ടുവന്നു. സാഹിത്യങ്ങളൊന്നുംതന്നെ കൈവശമില്ലായിരുന്നതിനാൽ കഴിയുന്നത്ര പരസ്‌പരം കൂടിക്കാണാൻ ഞങ്ങൾ ശ്രമിച്ചു.

1953-ൽ ഞാൻ സ്വതന്ത്രയായി. എന്നാൽ പ്രസംഗവേലയിൽ ഏർപ്പെട്ടതിന്റെ പേരിൽ മൂന്നര വർഷത്തിനുശേഷം എന്നെ വീണ്ടും ശിക്ഷിച്ചു, 10 വർഷത്തേക്ക്‌. 1957-ൽ എന്നെ കിമിറോവോയിലുള്ള പാളയത്തിലേക്കു മാറ്റി. ഏതാണ്ട്‌ 180 സഹോദരിമാരുള്ള സ്ഥലമായിരുന്നു അത്‌. അവിടെ ഞങ്ങൾക്ക്‌ എപ്പോഴും എന്തെങ്കിലും ബൈബിൾ സാഹിത്യങ്ങൾ കൈവശമുണ്ടായിരുന്നു. മഞ്ഞുകാലത്ത്‌ സാഹിത്യങ്ങൾ മഞ്ഞിൽ പൂഴ്‌ത്തിവെച്ചിരുന്നു, വേനൽക്കാലത്ത്‌ പുല്ലിനിടയിൽ അല്ലെങ്കിൽ മണ്ണിൽ. ഗാർഡുകൾ പരിശോധനയ്‌ക്ക്‌ എത്തുമ്പോൾ കയ്യെഴുത്തു പ്രതികൾ രണ്ടു കൈകളിലുമായി ഒളിച്ചുവെച്ച്‌ ഒരു ഷാൾ പുതച്ചു നിൽക്കുമായിരുന്നു. ഒരു പാളയത്തിൽനിന്നു മറ്റൊന്നിലേക്ക്‌ എന്നെ മാറ്റിയപ്പോഴൊക്കെ ഞാൻ ഒരു തൊപ്പി ധരിച്ചിരുന്നു. വീക്ഷാഗോപുരത്തിന്റെ പല പ്രതികൾ അകത്തുവെച്ച്‌ ഞാൻ സ്വന്തമായി തയ്‌ച്ചെടുത്ത തൊപ്പിയായിരുന്നു അത്‌.

പിന്നീട്‌ എന്നെ മോർഡ്‌വിനിയ പാളയത്തിലേക്ക്‌ അയച്ചു. അവിടെ ഒരു ബൈബിൾ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ചിരുന്നു. അതിന്റെ സൂക്ഷിപ്പു ചുമതല ഉണ്ടായിരുന്ന സഹോദരിയുടെ സാന്നിധ്യത്തിൽ മാത്രമേ ഞങ്ങൾക്ക്‌ അതു വായിക്കാനാകുമായിരുന്നുള്ളൂ. അതിനുമുമ്പ്‌ ഞാൻ ആകെക്കൂടി ഒരു ബൈബിൾ കണ്ടിട്ടുള്ളത്‌, 1945-ൽ ആദ്യമായി സത്യത്തെക്കുറിച്ച്‌ എന്നോടു സംസാരിച്ച സഹോദരന്റെ കൈവശമാണ്‌.

1967-ൽ സ്വതന്ത്രയായപ്പോൾ ഞാൻ ഉസ്‌ബക്കിസ്ഥാനിലുള്ള അൻഗ്രിയനിലേക്കു പോയി. അവിടെവെച്ച്‌ യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്‌നാനമേറ്റു. ആദ്യ സന്ദർശനത്തിനുശേഷം പിന്നീട്‌ അപ്പോഴാണ്‌ ഞാൻ സഹോദരന്മാരെ കണ്ടുമുട്ടുന്നത്‌. അതുവരെ ഞാൻ സ്‌ത്രീകളുടെ തൊഴിൽപ്പാളയങ്ങളിലായിരുന്നു. സഭയിലെ സഹോദരീസഹോദരന്മാർ തീക്ഷ്‌ണതയുള്ള ശുശ്രൂഷകരായിരുന്നു. അവരെ എനിക്കു വളരെ ഇഷ്ടമായി. 1969 ജനുവരിയിൽ ഞങ്ങളുടെ സഭയിലെ എട്ടു സഹോദരന്മാരും അഞ്ചു സഹോദരിമാരും പ്രസംഗവേലയുടെ പേരിൽ അറസ്റ്റുചെയ്യപ്പെട്ടു, കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. “അങ്ങേയറ്റം അപകടകാരിയായ കുറ്റവാളി” എന്ന മുദ്രകുത്തി എനിക്ക്‌ മൂന്നു വർഷത്തെ ശിക്ഷവിധിച്ചു. പ്രസംഗിക്കുന്നതു നിമിത്തം പലതവണ എന്നെ ഏകാന്തതടവിലാക്കി.

പുതപ്പിനടിയിൽ ഒളിച്ചിരുന്ന്‌ താത്‌പര്യക്കാരുമായി ഞാൻ അധ്യയനം നടത്തിയിരുന്നു. നടക്കാൻ പോകുമ്പോൾ പരസ്‌പരം സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. സംസാരിക്കുന്നതു കണ്ടുപിടിച്ചാൽ ഏകാന്തതടവ്‌ ആയിരുന്നു ശിക്ഷ. കൈകൊണ്ട്‌ എഴുതിയുണ്ടാക്കിയ പ്രസിദ്ധീകരണങ്ങൾ മാത്രമേ ഞങ്ങൾ ഉപയോഗിച്ചുള്ളൂ. ഞങ്ങൾ അവ വീണ്ടും വീണ്ടും പകർത്തിയെഴുതിയിരുന്നു.

തല ചായ്‌ക്കാൻ ഒരിടം എനിക്കില്ലായിരുന്നു. ഒരു സ്യൂട്ട്‌കേസിൽ കൊള്ളാനുള്ള സാധനങ്ങളെ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവയെ സേവിക്കുന്നതിൽ ഞാൻ സന്തുഷ്ടയും സംതൃപ്‌തയുമായിരുന്നു.

[200, 201 പേജുകളിലെ ചതുരം/ ചിത്രം]

എന്റെ വിശ്വാസം ബലിഷ്‌ഠമാക്കിയ ഉദ്യോഗസ്ഥൻ

പവിൽ സിവുൽസ്‌കി

ജനനം 1933

സ്‌നാനം 1948

സംക്ഷിപ്‌ത വിവരം പവിലിന്റെ ചിന്താഗതി സോവിയറ്റ്‌ ആദർശങ്ങളുമായി പൊരുത്തപ്പെടുത്താൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു ശ്രമിച്ചു. ഇപ്പോൾ അദ്ദേഹം റഷ്യയിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നു.

മതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമൂലം 1958-ൽ എന്നെ അറസ്റ്റുചെയ്‌തു. ട്രെയിനിലേക്കു കൊണ്ടുപോകുന്ന വഴി ഓഫീസർ പറഞ്ഞു, “ഭാര്യയെ അവസാനമായി ഒന്നു കണ്ടുകൊള്ളൂ, കാരണം ഇനിയൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല.”

ഇർക്കൂറ്റ്‌സ്‌ക്കിൽ എന്നെ, കഷ്ടിച്ച്‌ എഴുന്നേറ്റുനിൽക്കാൻ മാത്രം ഇടമുള്ള ഒരു പ്രത്യേക അറയിലാക്കി. അതിനുശേഷം വിചാരണയ്‌ക്കുമുമ്പ്‌ ആറുമാസം ഏകാന്തതടവിലായിരുന്നു. ചോദ്യംചെയ്‌തിരുന്നത്‌ രാത്രികാലങ്ങളിലായിരുന്നു. ആ സമയത്ത്‌ ബൈബിളിലും ദൈവത്തിന്റെ സംഘടനയിലും എനിക്കുള്ള വിശ്വാസം തകർക്കാനുള്ള എല്ലാ ശ്രമവും ഉണ്ടായി. യഹോവയുടെ സാക്ഷികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതായി എനിക്കെതിരെ ആരോപണം ഉന്നയിച്ചു. ചിലപ്പോൾ അക്രമമുറ സ്വീകരിച്ചിരുന്നെങ്കിലും സമ്മർദതന്ത്രങ്ങളിലൂടെ ഒരുവന്റെ ചിന്താഗതി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ഏറെയും. ഉറച്ചുനിൽക്കാനുള്ള ശക്തിക്കായി ഞാൻ യഹോവയോട്‌ അപേക്ഷിച്ചു. അവൻ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു.

ഒരിക്കൽ, ചോദ്യംചെയ്യുന്നതിനിടെ ഓഫീസർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു: “നിങ്ങളുടെ സംഘടന ചെയ്യുന്നതെന്താണെന്നു ഞാൻ കാണിച്ചുതരാം. അപ്പോൾ മനസ്സിലാകും ഇതു ദൈവത്തിന്റെ വേലയാണോ അല്ലയോ എന്ന്‌!”

എന്നെത്തന്നെ നോക്കിക്കൊണ്ട്‌ അദ്ദേഹം തുടർന്നു: “ഈ വർഷം ന്യൂയോർക്കിൽ രണ്ടു സ്റ്റേഡിയങ്ങളിലായി നടന്ന നിങ്ങളുടെ കൺവെൻഷന്‌ 2,53,000 പേർ ഹാജരായി. എഫ്‌ബിഐ-യുടെ പിന്തുണയാൽ മാത്രമാണ്‌ ഇത്ര വലിയ ഒരു കൺവെൻഷൻ സാധ്യമായത്‌. എട്ടു ദിവസത്തെ കൺവെൻഷനായിരുന്നു അത്‌. പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾ വിമാനത്തിലും ട്രെയിനിലും കപ്പലിലും മറ്റുമായി അവിടെ വന്നുചേർന്നു. അധികാരികളുടെ സഹകരണം ഇല്ലായിരുന്നെങ്കിൽ ഇതു വല്ലതും നടക്കുമായിരുന്നോ? ഇത്ര വലിയ സ്റ്റേഡിയങ്ങളിൽ എട്ടു ദിവസത്തെ കൺവെൻഷൻ നടത്താനുള്ള ചെലവു താങ്ങാൻ ആർക്കു കഴിയും?”

കൺവെൻഷന്റെ ഫോട്ടോകൾ മേശപ്പുറംനിറയെ ഉണ്ടായിരുന്നു. വർണോജ്ജ്വലമായ ദേശീയ വസ്‌ത്രങ്ങൾ അണിഞ്ഞ സഹോദരങ്ങൾ പരസ്‌പരം ആലിംഗനം ചെയ്യുന്നതിന്റേതായിരുന്നു അവയിലൊന്ന്‌. മറ്റൊരെണ്ണം നോർ സഹോദരൻ പ്രസംഗിക്കുന്നതിന്റേത്‌. സ്‌നാനത്തിന്റെയും സ്‌നാനമേറ്റവർക്ക്‌ നോർ സഹോദരൻ “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടും” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം നൽകുന്നതിന്റെയും ഫോട്ടോകളും ഉണ്ടായിരുന്നു. ഞങ്ങൾക്ക്‌ ആ പുസ്‌തകം ലഭിച്ചിരുന്നില്ല. അതിനെക്കുറിച്ച്‌ ഞങ്ങൾ പിന്നീട്‌ വീക്ഷാഗോപുരത്തിലൂടെ അറിഞ്ഞു. എന്നെത്തന്നെ നോക്കിക്കൊണ്ട്‌ ഉദ്യോഗസ്ഥൻ പറഞ്ഞു: “ഈ പുസ്‌തകത്തിൽ ചർച്ചചെയ്‌തിരിക്കുന്നത്‌ എന്താണ്‌? വടക്കേ ദേശത്തെ രാജാവിനെയും അവനു സംഭവിക്കാൻ പോകുന്നതിനെയും കുറിച്ച്‌. യഹോവയുടെ സാക്ഷികൾക്ക്‌ എങ്ങനെയാണ്‌ തനിയെ ഇതുപോലൊന്നു സംഘടിപ്പിക്കാനാകുന്നത്‌? സൈനിക പ്രവർത്തനങ്ങൾ എങ്ങനെ മെച്ചമായി സംഘടിപ്പിക്കണമെന്ന്‌ നിങ്ങളിൽനിന്നു പഠിക്കുന്നതിനായി അമേരിക്കൻ പട്ടാളവും ഇതിൽ ഹാജരായിരുന്നു. കൂടാതെ കൺവെൻഷന്റെ ചെലവിലേക്ക്‌ ഒരു കോടീശ്വരൻ ഒരു വലിയ തുക സംഭാവന നൽകി. കോടീശ്വരന്മാർ ഒന്നുംകാണാതെ അങ്ങനെ പണം മുടക്കില്ല!”

ഇതൊക്കെ കേട്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത്‌ എന്താണെന്ന്‌ ആ ഓഫീസർക്ക്‌ ഊഹിക്കാൻപോലും കഴിഞ്ഞിട്ടുണ്ടാവില്ല. ജയിലിൽത്തന്നെ ആയിരുന്നുകൊണ്ട്‌ കൺവെൻഷൻ കൂടുന്ന പ്രതീതിയായിരുന്നു എനിക്ക്‌. കൂടുതൽ ശക്തി ആർജിച്ചതുപോലെ എനിക്ക്‌ അനുഭവപ്പെട്ടു. എനിക്കത്‌ ഏറെ ആവശ്യമായിരുന്നുതാനും! ഒരു പ്രത്യേകവിധത്തിൽ യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. ഇനിയും കൂടുതലായി സഹിക്കാൻ ഞാൻ സജ്ജനായിക്കഴിഞ്ഞിരുന്നു.

[214, 215 പേജുകളിലെ ചതുരം/ ചിത്രം]

തീയേറ്റർ നിറയെ യഹോവയുടെ സാക്ഷികൾ

വിനെറ ഗ്രിഗോറിവ

ജനനം 1936

സ്‌നാനം 1994

സംക്ഷിപ്‌ത വിവരം 1960-കളിൽ ഒരു നടിയായിരുന്നു. സാക്ഷികളെ കരിതേച്ചുകാണിക്കാനായി നിർമിച്ച സിനിമയിലും അഭിനയിച്ചു. 1995 മുതൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

ഞാൻ അഭിനയം തുടങ്ങിയ കാലം, 1960-തിലാണത്‌. സോവിയറ്റ്‌ സിനിമാശാലകളിൽ റിലീസ്‌ ചെയ്‌ത ദൈവത്തിന്റെ സാക്ഷികൾ എന്ന സിനിമയിലെ നായികയുടെ വേഷമായിരുന്നു എനിക്ക്‌. “യഹോവയുടെ സാക്ഷികൾ എന്ന ഭീകര മതവിഭാഗം” നായികയായ റ്റാന്യയുടെ മരണത്തിനു കാരണക്കാരാകുന്നതായി ചിത്രീകരിക്കുന്നതായിരുന്നു ആ സിനിമ. സ്‌ക്രിപ്‌റ്റിൽ പറഞ്ഞിരിക്കുന്നപ്രകാരം, റ്റാന്യ ആ “മതവിഭാഗ”ത്തിൽനിന്ന്‌ ഒരു രാത്രി ഓടി രക്ഷപ്പെടുന്നു, പുറത്ത്‌ വീശിയടിക്കുന്ന മഞ്ഞുകാറ്റ്‌, അവൾക്കു ധരിക്കാൻ ഒരു കോട്ടുപോലുമില്ല. അവൾ മഞ്ഞിനിടയിൽ അപ്രത്യക്ഷയാകുന്നു; അപ്പോൾ നരേറ്ററുടെ ശബ്ദം, “അതോടെ റ്റാന്യ വെസെലോവയുടെ ജീവിതത്തിനു തിരശ്ശീലവീണു.” എനിക്കു കഥ ഇഷ്ടമായി. യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള പോരാട്ടത്തിൽ ഒരു പങ്കുവഹിക്കാനാകുന്നത്‌ ഒരു ബഹുമതിയായി ഞാൻ കണക്കാക്കി, സ്‌ക്രിപ്‌റ്റിൽ പറഞ്ഞിരിക്കുന്നതല്ലാതെ മറ്റൊന്നും അവരെക്കുറിച്ച്‌ അറിയില്ലായിരുന്നെങ്കിലും.

സോവിയറ്റ്‌ യൂണിയനിലെ പല നഗരങ്ങളിലും ഉള്ള സിനിമാശാലകളിലും ക്ലബ്ബുകളിലും അതു പ്രദർശിപ്പിച്ചു. പുതുതായി അതു പ്രദർശിപ്പിക്കുന്നിടത്തൊക്കെ പോയി, പ്രദർശനത്തിനുശേഷം ഞാൻ സ്റ്റേജിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടിരുന്നു. ആ സമയത്ത്‌, തങ്ങൾ കണ്ടതൊക്കെ സത്യമാണെന്ന്‌ സോവിയറ്റുകാർ ഉറച്ചു വിശ്വസിച്ചു. എന്നെ സ്റ്റേജിൽ കാണുന്നതോടെ എല്ലാവരും ആശ്വാസനിശ്വാസം ഉതിർത്തിരുന്നു, “ഓ, അവൾ ജീവനോടെ ഉണ്ടല്ലോ!” തുടർന്ന്‌, ആ പടം ഷൂട്ട്‌ ചെയ്‌ത വിധവും ഞാൻ വിവരിക്കുമായിരുന്നു; ശക്തമായ മഞ്ഞുകാറ്റ്‌ എന്നെ ഒരു മലയിടുക്കിലേക്കു കൊണ്ടുപോകുന്നതും ഞാൻ മഞ്ഞിൽ പുതഞ്ഞുപോകുന്നതും മറ്റും സംവിധായകനും കൂട്ടരും എങ്ങനെയാണു ചിത്രീകരിച്ചത്‌ എന്നെല്ലാം.

ഒരിക്കൽ കാലിനിൻ ഒബ്ലാസ്റ്റിലെ (ഇപ്പോൾ റ്റ്‌

വെർ) വീഷ്‌നീവലച്ചോക്കിലുള്ള തീയേറ്റർ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ പതിവിനു വിപരീതമായിരുന്നു അവിടെ നടന്ന കാര്യങ്ങൾ. പ്രദർശനത്തെ തുടർന്ന്‌ പ്രായമായ ഒരാൾ എന്നോടു കുറെ ചോദ്യങ്ങൾ ചോദിച്ചു, എല്ലാം മതത്തെക്കുറിച്ചുള്ളതായിരുന്നു. ഭൂമിയിലെ ജീവന്റെ ഉത്‌പത്തിയെ സംബന്ധിച്ചുള്ള നിരീശ്വരവാദ ചിന്താഗതിക്ക്‌ അനുസൃതമായി ഞാൻ മറുപടി പറഞ്ഞു. സിനിമയെക്കുറിച്ചാകട്ടെ, ആരും ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ സ്റ്റേജിനു പുറകിലേക്കു വലിഞ്ഞു, എന്നിട്ട്‌ സംഘാടകനോട്‌, “സ്റ്റേജിൽനിന്നു ഞാൻ സംസാരിച്ച വ്യക്തി ആരാണ്‌?” എന്ന്‌ അന്വേഷിച്ചു.

“യഹോവയുടെ സാക്ഷികൾ എന്ന മതവിഭാഗത്തിന്റെ ചീഫ്‌ ആണത്‌. തീയേറ്ററിൽ സാക്ഷികൾ മാത്രമേ ഉള്ളൂ,” അദ്ദേഹം പറഞ്ഞു.

അങ്ങനെയാണ്‌ അറിയാതെയാണെങ്കിലും ഞാൻ യഹോവയുടെ സാക്ഷികളെ കാണുന്നത്‌. അതേ തുടർന്ന്‌ ബൈബിൾ വായിക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും എനിക്ക്‌ ഒരെണ്ണം കണ്ടെത്താനായില്ല. പോളണ്ടുകാരനായ ഒരാളെ വിവാഹം കഴിച്ചശേഷം ഞാൻ അങ്ങോട്ടു താമസം മാറി. 1977-ൽ രണ്ടു സഹോദരിമാർ എന്റെ വീട്ടുവാതിൽക്കൽ മുട്ടി. പെട്ടെന്നുതന്നെ ഞാൻ അവരോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. എനിക്കു ബൈബിളിനോട്‌ അതിയായ താത്‌പര്യം തോന്നി, ഞാനും ഭർത്താവും സാക്ഷികളുമായി സൗഹൃദത്തിലായി. 1985-ൽ ലെനിൻഗ്രാഡിൽ താമസിച്ചിരുന്ന എന്റെ പിതാവിന്‌ സുഖമില്ലാതായപ്പോൾ ഞാനും ഭർത്താവും അങ്ങോട്ടു പോയി. ലെനിൻഗ്രാഡിൽ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടാൻ സഹായിക്കേണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു.

ഒടുവിൽ ഞാനും യഹോവയുടെ സാക്ഷിയായി. കഴിഞ്ഞ 12 വർഷമായി ഒരു സാധാരണ പയനിയറായി സേവിക്കുന്നു. എന്റെ ഭർത്താവ്‌ ജീസ്വാഫ്‌, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ഒരു സഭയിൽ ശുശ്രൂഷാദാസനാണ്‌.

എന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ എനിക്ക്‌ ഒരു കാര്യം മനസ്സിലായി, ‘ഉപായത്താൽ തെറ്റിച്ചു കളയുന്ന തന്ത്രങ്ങളാൽ’ അനേകരെ വഴിതെറ്റിക്കാൻ സിനിമാ നിർമാതാക്കൾക്കു കഴിയും. (എഫെ. 4:14) ആ സിനിമയിൽ അഭിനയിച്ചപ്പോൾ ഞാനൊരിക്കലും ഓർത്തില്ല, 30 വർഷത്തിനുശേഷം ഞാനും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുമെന്ന്‌.

[237-ാം പേജിലെ ചതുരം]

പുതിയലോക ഭാഷാന്തരം റഷ്യൻ ഭാഷയിൽ

റഷ്യയിലെ യഹോവയുടെ സാക്ഷികൾ ഒരു നൂറ്റാണ്ടിലധികം പല റഷ്യൻ ബൈബിളുകളും നന്നായി പ്രയോജനപ്പെടുത്തുകയുണ്ടായി. സുന്നഹദോസ്‌ പരിഭാഷയാണ്‌ അതിലൊന്ന്‌. ഇത്‌ പഴയ ഭാഷയിലുള്ളതാണ്‌; ദൈവനാമം അപൂർവമായി മാത്രമേ കാണുന്നുള്ളൂ. എങ്കിലും ദൈവോദ്ദേശ്യം മനസ്സിലാക്കാൻ ആയിരക്കണക്കിന്‌ റഷ്യക്കാരെ അതു സഹായിച്ചു. 3,000-ത്തോളം തവണ ദൈവനാമം ഉപയോഗിക്കുന്ന മാകാര്യോസ്‌ പരിഭാഷയും വലിയൊരു സഹായമായിരുന്നു. എന്നാൽ റഷ്യയിൽ സാക്ഷികളുടെ എണ്ണം വർധിച്ചതോടെ, കൃത്യവും വ്യക്തവും ആധുനികവുമായ ഒരു പരിഭാഷയും ആവശ്യമായിത്തീർന്നു.

പുതിയലോക ഭാഷാന്തരം റഷ്യനിലേക്കു പരിഭാഷപ്പെടുത്താൻ ഭരണസംഘം അനുമതി നൽകി. റഷ്യാ ബ്രാഞ്ച്‌ ഒരു പതിറ്റാണ്ടിലധികം അതിനായി ചെലവിട്ടു.

2001-ൽ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം റഷ്യനിൽ പ്രകാശനം ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള റഷ്യൻ വായനക്കാർക്ക്‌ അഭിമാനിക്കാൻ വക നൽകിക്കൊണ്ട്‌, 2007-ൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പ്‌ പുറത്തിറങ്ങി. ഈ പുതിയ പ്രകാശനം ആദ്യം നിർവഹിച്ചത്‌ ഭരണസംഘാംഗങ്ങളാണ്‌; സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ തിയോഡർ ജാരറ്റ്‌സും മോസ്‌കോയിൽ സ്റ്റീഫൻ ലെറ്റും. സദസ്സ്‌ ഇടിമുഴക്കംപോലെ കരഘോഷം മുഴക്കി. ഈ പതിപ്പിന്റെ ഒരു പ്രതി ലഭിച്ചവർക്ക്‌ ആകാംക്ഷയും ജിജ്ഞാസയും അടക്കാനായില്ല. “എത്ര വ്യക്തവും സുഗ്രഹവുമായ ഭാഷയാണ്‌ ഇതിലേത്‌. വിശുദ്ധ തിരുവെഴുത്തുകളുടെ വായന ഇപ്പോൾ ഏറെ ആനന്ദദായകമാണ്‌,” ഒരു സഹോദരി എഴുതി. “യഹോവയിൽനിന്നുള്ള എത്ര വിലയേറിയ ഒരു സമ്മാനമാണിത്‌,” “ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി” എന്നതുപോലുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ അനേകരും സംഘനടയെ വിലമതിപ്പ്‌ അറിയിച്ചു. റഷ്യൻ ഭാഷ സംസാരിക്കുന്ന സത്യസ്‌നേഹികളെ സംബന്ധിച്ചിടത്തോളം പുതിയലോക ഭാഷാന്തരത്തിന്റെ പ്രകാശനം ഒരു നാഴികക്കല്ലാണ്‌.

[244, 245 പേജുകളിലെ ചതുരം/ ചിത്രം]

ഒരേ ദിവസംതന്നെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം

ഐവാൻ സ്ലാവയും ഭാര്യനറ്റാലിയയും

ജനനം 1966-ലും 1969-ലും

സ്‌നാനം 1989

സംക്ഷിപ്‌ത വിവരം പയനിയർമാരെന്നനിലയിൽ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിച്ചു. ഐവാൻ ഇപ്പോൾ റഷ്യാ ബ്രാഞ്ച്‌ കമ്മിറ്റിയിൽ അംഗമാണ്‌.

ഞാനും നറ്റാലിയയും 1990-ന്റെ ആരംഭത്തിൽ യൂക്രെയിനിൽനിന്നു റഷ്യയിലേക്കു താമസം മാറാൻ തീരുമാനിച്ചു. ഏതാണ്ട്‌ 15 ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ബെൽഗൊറോഡ്‌ ഒബ്ലാസ്റ്റിൽ അന്ന്‌ പ്രസാധകരുടെ എണ്ണം പത്തിൽ താഴെ മാത്രം. ‘കൊയ്‌ത്തു വളരെയും വേലക്കാർ ചുരുക്കവും’ ഉള്ള സ്ഥലമായിരുന്നു അത്‌ എന്നതിനു രണ്ടു പക്ഷമില്ല.—മത്താ. 9:37.

ഞങ്ങൾ നവദമ്പദികളായിരുന്നു. മാത്രമല്ല ജീവിക്കാൻ ഒരു മാർഗവും കണ്ടെത്തേണ്ടിയിരുന്നു. എന്നാൽ രാജ്യത്തെ സാമ്പത്തികസ്ഥിതി വഷളായി; പലർക്കും ജോലി നഷ്ടപ്പെട്ടു. ആളുകൾക്ക്‌ അവശ്യം വേണ്ട ആഹാരസാധനങ്ങൾ ലഭ്യമാക്കാനായി ഗവൺമെന്റ്‌ കൂപ്പണുകൾ നൽകി; ജോലിസ്ഥലത്താണ്‌ അവ വിതരണം ചെയ്‌തത്‌. ഞങ്ങൾക്കു ജോലി ഇല്ലായിരുന്നതിനാൽ കൂപ്പൺ കിട്ടിയില്ല. അതുകൊണ്ട്‌ ചന്തയിൽനിന്നു വലിയ വിലകൊടുത്തു വേണമായിരുന്നു ആഹാരം വാങ്ങാൻ. താമസിക്കാൻ വീടു കിട്ടാഞ്ഞതിനാൽ ഹോട്ടലിൽ താമസവും. 20 ദിവസം വാടക കൊടുത്തതോടെ പേഴ്‌സ്‌ കാലിയായി. ഞങ്ങൾ ദിവസവും യഹോവയോടു പ്രാർഥിച്ചു, ഒരു ജോലിയും വാടക കുറവുള്ള താമസസൗകര്യവും കണ്ടെത്താൻ സഹായിക്കണമേ എന്ന്‌. എന്നാൽ അപ്പോഴും ആത്മാർഥഹൃദയരായ ആളുകളെ അന്വേഷിച്ചുകൊണ്ടു ഞങ്ങൾ ഉത്സാഹത്തോടെ പ്രസംഗവേല തുടർന്നു. ഹോട്ടൽമുറിയിലെ താമസത്തിന്റെ അവസാനദിവസം. മിച്ചം ഉണ്ടായിരുന്ന പണംകൊണ്ട്‌ ഒരു റൊട്ടിയും ഒരു ടിൻ പാലും വാങ്ങി. അന്നു രാത്രി ഉറങ്ങാൻ പോകുമ്പോൾ ഞങ്ങൾ വീണ്ടും യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു, ജോലിക്കും താമസസൗകര്യത്തിനുംവേണ്ടി. കാരണം, പിറ്റേന്ന്‌ ഹോട്ടൽ മുറി ഒഴിഞ്ഞുകൊടുക്കേണ്ടതാണ്‌.

പിറ്റേന്നു രാവിലെ ടെലിഫോൺ ബെൽ അടിക്കുന്നതു കേട്ടാണു ഞങ്ങൾ ഉണർന്നത്‌. എന്റെ ഒരു അടുത്ത ബന്ധു കാണാൻ വന്നിരിക്കുന്നുവെന്ന്‌ ഹോട്ടൽ മാനേജർ വിളിച്ചു പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്‌. അദ്ദേഹം എനിക്കു കുറച്ചു പണം തന്നിട്ട്‌, അടുത്തയിടെ ബോണസായി കുറച്ചു പണം കിട്ടിയെന്നും അതിൽ കുറെ ഞങ്ങൾക്കു തരാൻ ആഗ്രഹിച്ചെന്നും പറഞ്ഞു. അവിടംകൊണ്ടു തീർന്നില്ല. ഏതാനും മിനിറ്റു കഴിഞ്ഞപ്പോഴതാ ഒരു സഹോദരന്റെ ഫോൺ; വാടക തീരെ കുറവുള്ള ഒരു അപ്പാർട്ടുമെന്റ്‌ ഞങ്ങൾക്കായി കണ്ടുപിടിച്ചിട്ടുണ്ടത്രേ. അന്നുതന്നെ ജോലിയും ശരിയായി; ഒരു നേഴ്‌സറി സ്‌കൂളിൽ പൂന്തോട്ടത്തിന്റെയും കളിസ്ഥലത്തിന്റെയും പരിപാലനം. ഒരേ ദിവസംതന്നെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി—കുറച്ചു പണം, താമസിക്കാൻ ഒരിടം, പിന്നെ ജോലിയും. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു.

1991-ൽ ബെൽഗൊറോഡിലെ സ്‌മാരക ഹാജർ 55 ആയിരുന്നു. ഒരു വർഷത്തിനുശേഷം അത്‌ 150 ആയി. അതിനടുത്ത വർഷം 354. 2006 ആയപ്പോഴേക്കും ആ നഗരത്തിൽ ആറു സഭകൾ ഉണ്ടായിരുന്നു. ബെൽഗൊറോഡ്‌ ഒബ്ലാസ്റ്റിൽ 2,200-ലധികം പ്രസാധകരും.

[250-ാം പേജിലെ ചതുരം]

ഈയിടെയുണ്ടായ നിയമപരമായ സംഭവവികാസങ്ങൾ

യൂറോപ്യൻ മനുഷ്യാവകാശ കോടതി 2007 ജനുവരിയിൽ നമുക്ക്‌ അനുകൂലമായി ഐകകണ്‌ഠ്യേന ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. അധികാരികളുടെ കൈകടത്തലുകളില്ലാതെ, സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശം നമുക്ക്‌ അങ്ങനെ ലഭിച്ചു. വിധിന്യായത്തിൽ ഇങ്ങനെ പ്രസ്‌താവിച്ചിരുന്നു: “യഹോവയുടെ സാക്ഷികൾ എന്ന മതവിഭാഗത്തിൽപ്പെട്ടവർ കൂടിവന്ന്‌ മതപരമായ കാര്യങ്ങൾ പഠിക്കുന്നതും ചർച്ചചെയ്യുന്നതും അവരുടെ ആരാധനയുടെയും പഠിപ്പിക്കലിന്റെയും അംഗീകരിക്കപ്പെട്ട വിധമാണ്‌.”

മോസ്‌കോ നഗരത്തിൽ നമ്മുടെ പ്രവർത്തനത്തിന്‌ 2004 മുതൽ ഔദ്യോഗിക വിലക്കുണ്ടെങ്കിലും, ആരാധനയ്‌ക്കായി സഹോദരങ്ങൾ പരസ്യമായി കൂടിവരുകയും പ്രസംഗവേലയിൽ സാധ്യമാകുന്നത്ര ഏർപ്പെടുകയും ചെയ്യുന്നു. 2007-ൽ യാതൊരു തടസ്സവുംകൂടാതെ റഷ്യയിലുടനീളം സ്‌മാരകവും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും നടത്താൻ കഴിഞ്ഞതിൽ സഹോദരങ്ങൾ അതീവ സന്തുഷ്ടരാണ്‌.

നിയമക്കുരുക്കുകൾ പൂർണമായും അഴിഞ്ഞിട്ടില്ലെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സഹോദരങ്ങൾ ധീരമായിത്തന്നെ അവയെ നേരിടുന്നു. ഉദാഹരണത്തിന്‌, 2006 ഏപ്രിൽ 12-ന്‌ ല്യൂബ്ലിനൊയിലെ പോലീസ്‌ ഡിപ്പാർട്ടുമെന്റ്‌ മോസ്‌കോയിലെ സ്‌മാരകാചരണം അലങ്കോലപ്പെടുത്തി. പോലീസ്‌ 14 സഹോദരന്മാരെ തടഞ്ഞുവെക്കുകയും അവരുടെ അഭിഭാഷകനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഒരു പ്രാദേശിക കോടതി നമുക്ക്‌ അൽപ്പം അനുകൂലമായാണ്‌ വിധിച്ചത്‌. പക്ഷേ അപ്പീലിനു പോയപ്പോൾ വിധി നമുക്ക്‌ എതിരായി. ഇതു സംബന്ധിച്ച്‌ മനുഷ്യാവകാശ കോടതിയിൽ സഹോദരങ്ങൾ പരാതി നൽകിയിട്ടുണ്ട്‌. മറ്റൊരു സന്ദർഭത്തിൽ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ നമ്മുടെ മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച്‌ അനാവശ്യമായും വിപുലമായും അന്വേഷണം നടത്തിക്കൊണ്ടിരുന്ന വ്യത്യസ്‌ത ഗവൺമെന്റ്‌ ഉദ്യോഗസ്ഥർക്കെതിരെ 2007 ജൂലൈയിൽ ഒരു പരാതി സമർപ്പിക്കുകയുണ്ടായി.

[228-230 പേജുകളിലെ ചാർട്ട/ ഗ്രാഫ്‌]

റഷ്യ സുപ്രധാന സംഭവങ്ങൾ

1890

1891 ധീരമായി പ്രസംഗവേലയിൽ ഏർപ്പെട്ടതുമൂലം സിമ്യോൻ കസ്ലിറ്റ്‌സ്‌കിയെ റഷ്യൻ സാമ്രാജ്യത്തിന്റെ പൂർവഭാഗത്തേക്കു നാടുകടത്തി.

1904 ബൈബിൾ സാഹിത്യങ്ങൾക്കു നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ റഷ്യയിൽനിന്നുള്ള കത്തുകൾ ജർമനി ബ്രാഞ്ചിൽ വരുന്നു

1910

1913 ബൈബിൾ വിദ്യാർഥികളുടെ ഫിൻലൻഡിലെ ഓഫീസിന്‌ റഷ്യൻ ഗവൺമെന്റ്‌ അംഗീകാരം നൽകുന്നു; അന്നു ഫിൻലൻഡ്‌ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

1923 റഷ്യയിലേക്കു ബൈബിൾ സാഹിത്യങ്ങൾ അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി കത്തുകൾ വാച്ച്‌ടവർ സൊസൈറ്റിക്കു ലഭിച്ചു തുടങ്ങുന്നു.

1928 റഷ്യയിൽ ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനത്തിന്‌ അനുമതി തേടിക്കൊണ്ട്‌ ജോർജ്‌ യങ്‌ മോസ്‌കോയിൽ അപേക്ഷ സമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ വീസ നീട്ടിക്കൊടുക്കാൻ അധികാരികൾ വിസമ്മതിക്കുന്നു.

1929 എസ്‌തോണിയയിലെ റ്റാലനിലുള്ള ഒരു റേഡിയോ സ്റ്റേഷനുമായി കരാർ ഉണ്ടാക്കുന്നു. ലെനിൻഗ്രാഡിലും മറ്റു നഗരങ്ങളിലും ബൈബിൾ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നു.

1930

1939-40 പശ്ചിമ യൂക്രെയിൻ, മൊൾഡോവ, ബാൾട്ടിക്‌ റിപ്പബ്ലിക്കുകൾ എന്നിവയുടെ നിയന്ത്രണംയുഎസ്‌എസ്‌ആർ ഏറ്റെടുക്കുന്നു. അതോടെ ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽ ഒതുക്കപ്പെടുന്നു.

1944 നൂറുകണക്കിനു സാക്ഷികളെ റഷ്യയിൽ ഉടനീളമുള്ള ജയിലുകളിലേക്കും തൊഴിൽപ്പാളയങ്ങളിലേക്കും അയയ്‌ക്കുന്നു.

1949 യഹോവയുടെ സാക്ഷികളെ മൊൾഡോവയിൽനിന്നു സൈബീരിയയിലേക്കും വിദൂരപൗരസ്‌ത്യദേശത്തേക്കും നാടുകടത്തുന്നു.

1950

1951 പശ്ചിമ യൂക്രെയിൻ, ബിലേറസ്‌, ലട്‌വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവിടങ്ങളിൽനിന്നുള്ള 8,500-ലധികം സാക്ഷികളെ സൈബീരിയയിലേക്കു നാടുകടത്തുന്നു.

1956/57 ലോകമെമ്പാടുമുള്ള 199 ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ പ്രതിനിധികൾ മതസ്വാതന്ത്ര്യത്തിനായി സോവിയറ്റ്‌ ഗവൺമെന്റിനോട്‌ അപേക്ഷിക്കുന്നു.

1950-കളുടെ അവസാനം 600-ലധികം സാക്ഷികളെ മോർഡ്‌വിനിയയിലുള്ള പ്രത്യേക തൊഴിൽപ്പാളയത്തിൽ കടുത്ത ഏകാന്തതടവിൽ ആക്കുന്നു.

1965 സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടവരെ മറ്റു പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാൻ അനുവദിച്ചുകൊണ്ട്‌ സോവിയറ്റ്‌ ഗവൺമെന്റ്‌ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുന്നു. സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട സാക്ഷികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പാർക്കുന്നു.

1970

1989-90 ഭരണസംഘാംഗങ്ങൾ ആദ്യമായി റഷ്യയിലെ സഹോദരങ്ങളുമായി കൂടിക്കാഴ്‌ച നടത്തുന്നു. യുഎസ്‌എസ്‌ആർ-ൽനിന്നുള്ള സാക്ഷികൾ പ്രത്യേക കൺവെൻഷനുകൾക്കുവേണ്ടി പോളണ്ടിലേക്കു യാത്രയാകുന്നു.

1990

1991 മാർച്ച്‌ 27-ന്‌ റഷ്യയിൽ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിക്കുന്നു.

1992/93 സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലും മോസ്‌കോയിലും അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടക്കുന്നു.

1997 സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിനടുത്ത്‌ സോൽനിക്‌നയ ഗ്രാമത്തിലുള്ള റഷ്യാ ബ്രാഞ്ചിന്റെ സമർപ്പണം.

1999 സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ സ്ഥിതിചെയ്യുന്ന, റഷ്യയിലെ ആദ്യത്തെ സമ്മേളനഹാളിന്റെ സമർപ്പണം.

2000

2003 ബ്രാഞ്ച്‌ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണം.

2007 റഷ്യയിൽ 2,100-ലധികം സഭകളും പ്രസാധകരുടെ ഒറ്റപ്പെട്ട കൂട്ടങ്ങളും സജീവമായി പ്രവർത്തിക്കുന്നു.

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

മുൻ യുഎസ്‌എസ്‌ആർ-ലെ 15 രാജ്യങ്ങളിലുംകൂടെ ആകെയുള്ള പ്രസാധകർ

3,60,000

3,00,000

2,40,000

1,80,000

1,20,000

60,000

40,000

20,000

1890 1910 1930 1950 1970 1990 1990 2000

[218-ാം പേജിലെ രേഖാചിത്രം/ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

രാജ്യമെമ്പാടുമുള്ള സാഹിത്യവിതരണത്തിൽ മറ്റു ബ്രാഞ്ചുകൾ സഹായിച്ചിട്ടുണ്ട്‌

ജർമനി ഫിൻലൻഡ്‌

↓ ↓

സോൽനിക്‌നയ

↓ ↓ ↓ ↓

ബിലേറസ്‌ കസാഖ്‌സ്ഥാൻ മോസ്‌കോ റഷ്യ

ജപ്പാൻ

വ്‌ളാഡിവസ്റ്റോക്ക്‌

കംചട്‌ക

[116, 117 പേജുകളിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

[66-ാം പേജിലെ ചിത്രം]

ചുക്‌ചീ ഉപദ്വീപിലെ സൂര്യോദയം

[68-ാം പേജിലെ ചിത്രങ്ങൾ]

റഷ്യൻ, കസഖ്‌ ഭാഷകളിലുള്ള ഈ ബോർഡ്‌ സൈബീരിയൻ ഗ്രാമമായ ഉസ്റ്റ്‌-ബുഖ്‌റ്റാർമയിലേക്കുള്ള വഴി ചൂണ്ടിക്കാട്ടുന്നു, സിമ്യോൻ കസ്ലിറ്റ്‌സ്‌കിയെ നാടുകടത്തിയത്‌ അവിടേക്കാണ്‌

[71-ാം പേജിലെ ചിത്രങ്ങൾ]

ഹെർക്കെൻഡെൽ ദമ്പതികൾ റഷ്യയിലെ ജർമൻ സംസാരിക്കുന്നവരെ സഹായിച്ചുകൊണ്ടു മധുവിധു ആഘോഷിച്ചു

[74-ാം പേജിലെ ചിത്രങ്ങൾ]

കാർലോ ഹാർട്ടേവാ സഹോദരന്‌ (വലത്ത്‌) ന്യൂയോർക്കിലെ റഷ്യൻ ഇംപീരിയൽ കോൺസെൽ, ഗവൺമെന്റ്‌ സ്റ്റാമ്പ്‌ പതിച്ചുനൽകിയ പവർ ഓഫ്‌ അറ്റോർണി

[80-ാം പേജിലെ ചിത്രം]

1925 മേയിൽ പെൻസിൽവേനിയയിലെ കാർനെഗിയിൽ നടന്ന ഈ കൺവെൻഷനിൽ 250 പേർ ഹാജരായി, 29 പേർ സ്‌നാനമേറ്റു

[81-ാം പേജിലെ ചിത്രം]

“വെറൊനിഷ്‌ ഒബ്ലാസ്റ്റ്‌ നിറയെ മതങ്ങളാണ്‌” എന്നു പറഞ്ഞ മാസിക

[82-ാം പേജിലെ ചിത്രം]

ജോർജ്‌ യങ്‌

[84-ാം പേജിലെ ചിത്രങ്ങൾ]

അലിക്‌സാണ്ടർ ഫോർസ്റ്റ്‌മെൻ പത്തു വർഷത്തോളം ലഘുലേഖകളും ചെറുപുസ്‌തകങ്ങളും പുസ്‌തകങ്ങളും റഷ്യനിലേക്കു പരിഭാഷപ്പെടുത്തി

[90-ാം പേജിലെ ചിത്രം]

റെജീനയും പ്യോട്ടർ ക്രിവകൂൽസ്‌കിയും, 1997-ൽ

[95-ാം പേജിലെ ചിത്രങ്ങൾ]

പ്യോട്ടറുടെ ‘പറക്കുംകത്തുകളാണ്‌’ ഓൾഗ സവ്രൂഗിനയെ യഹോവയുടെ സാക്ഷിയാകാൻ സഹായിച്ചത്‌

[100-ാം പേജിലെ ചിത്രം]

ഇവാൻ ക്രിലോവ്‌

[101-ാം പേജിലെ ചിത്രങ്ങൾ]

നാടുകടത്തപ്പെട്ട സാക്ഷികൾ സൈബീരിയയിൽ സ്വന്തമായി വീടുകൾ നിർമിച്ചു

[102-ാം പേജിലെ ചിത്രം]

മഗ്‌ദലിന ബെലഷിറ്റ്‌സ്‌കയയെയും കുടുംബത്തെയും സൈബീരിയയിലേക്കു നാടുകടത്തി

[110-ാം പേജിലെ ചിത്രം]

വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌

[115-ാം പേജിലെ ചിത്രം]

ആല്ല 1964-ൽ

[118-ാം പേജിലെ ചിത്രം]

സിമ്യോൻ കോസ്റ്റിലേവ്‌ ഇന്ന്‌

[120-ാം പേജിലെ ചിത്രം]

വ്‌ളാഡിസ്ലാവ്‌ അപാന്യുകിനു ലഭിച്ച ബൈബിളധിഷ്‌ഠിത പരിശീലനം വിശ്വാസത്തിന്റെ പരിശോധനയെ അതിജീവിക്കാൻ സഹായിച്ചു

[121-ാം പേജിലെ ചിത്രങ്ങൾ]

നഡിയെഷ്‌ഡ വിഷ്‌ന്യാകിന്റെ വീട്ടിൽനിന്ന്‌ പോലീസ്‌ “അർമഗെദോനു ശേഷം—ദൈവത്തിന്റെ പുതിയ ലോകം” എന്ന ചെറുപുസ്‌തകം കണ്ടെടുത്തു

[126-ാം പേജിലെ ചിത്രം]

ബറിസ്‌ ക്രിൽറ്റ്‌സോവ്‌

[129-ാം പേജിലെ ചിത്രം]

1957-ൽ അറസ്റ്റുചെയ്യപ്പെടുന്നതിന്‌ ഒരു മാസത്തോളംമുമ്പ്‌ വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ കുടുംബത്തോടൊപ്പം. സഹോദരിയും (മുകളിൽ) ഭാര്യ പോളിനയും പുത്രിമാരും

[134-ാം പേജിലെ ചിത്രം]

ഐവാൻ പാഷ്‌കോവ്‌സ്‌കി

[136-ാം പേജിലെ ചിത്രം]

വൈക്കോൽക്കൂനയിൽനിന്നു കണ്ടെടുത്ത ഈ പ്രസിദ്ധീകരണങ്ങളുടെ ചിത്രം 1959-ൽ “മുതല” എന്ന മാസിക പ്രസിദ്ധീകരിച്ചു

[139-ാം പേജിലെ ചിത്രം]

1959-ൽ കെജിബി കണ്ടുപിടിച്ച അച്ചടികേന്ദ്രങ്ങളിലൊന്ന്‌ ഈ വീടിനടിയിലായിരുന്നു

[142-ാം പേജിലെ ചിത്രം]

ചിതറിപ്പോയവരെ പുനരേകീകരിക്കാൻ അലിക്‌സെ ഗബുര്യാക്‌ മുന്നോട്ടുവന്നു

[150-ാം പേജിലെ ചിത്രങ്ങൾ]

നാടൻ അച്ചടിയന്ത്രങ്ങൾ

റോട്ടറി പ്രസ്സ്‌

പേപ്പർ പ്രസ്സ്‌

ട്രിമ്മർ

സ്റ്റെയ്‌പ്ലർ

[151-ാം പേജിലെ ചിത്രം]

ട്രാം ഡ്രൈവറായ സ്റ്റെപാൻ ലവിറ്റ്‌സ്‌കി, നമ്മുടെ പ്രസിദ്ധീകരണം അച്ചടിക്കാനുള്ള അഭ്യർഥനയുമായി ധൈര്യപൂർവം ഒരു പ്രസ്സുടമയെ സമീപിച്ചു

[153-ാം പേജിലെ ചിത്രം]

ജയിലിലും മറ്റുള്ളവരോടു സാക്ഷീകരിച്ച ഗ്രിഗറി ഗറ്റിലഫ്‌

[157-ാം പേജിലെ ചിത്രങ്ങൾ]

ഉയരമുള്ള പൂച്ചെടികൾക്കിടയിൽ ആരും കാണാതെ ബൈബിൾപഠനവും ചർച്ചയും നടത്താമായിരുന്നു

[161-ാം പേജിലെ ചിത്രം]

തീരെച്ചെറിയ ലഘുപത്രികയുടെ രൂപത്തിൽ നിർമിക്കപ്പെട്ട ഒരു “വീക്ഷാഗോപുര”ത്തിന്റെ യഥാർഥ വലുപ്പം

[164-ാം പേജിലെ ചിത്രം]

“ഓർഡർ ഓഫ്‌ ദ പ്രെസിഡിയം ഓഫ്‌ ദ സുപ്രീം കോർട്ട്‌ ഓഫ്‌ ദ യുഎസ്‌എസ്‌ആർ”

[170-ാം പേജിലെ ചിത്രം]

രണ്ടു തട്ടുള്ള സ്യൂട്ട്‌കേസുകളിലും ബൂട്‌സിന്റെ സോളിനുള്ളിലുമായി സഹോദരന്മാർ “നിധികൾ” ഒളിപ്പിച്ചിരുന്നു

[173-ാം പേജിലെ ചിത്രം]

ഐവാൻ ക്ലിംകോ

[175-ാം പേജിലെ ചിത്രം]

നേർത്ത അക്ഷരത്തിൽ എഴുതിയ അഞ്ചോ ആറോ “വീക്ഷാഗോപുരം” ഒരു തീപ്പെട്ടിക്കുള്ളിൽ ഒതുങ്ങുമായിരുന്നു

[184, 185 പേജുകളിലെ ചിത്രം]

മോർഡ്‌വിനിയയിലെ പാളയത്തിൽ കഴിഞ്ഞ അത്രയും വർഷം സഹോദരന്മാരിൽ ഒരാൾക്കുപോലും സ്‌മാരകത്തിനു ഹാജരാകാൻ കഴിയാതെ വന്നിട്ടില്ല

[194-ാം പേജിലെ ചിത്രം]

പാളയത്തിലെ കമാൻഡറുടെ ഭാര്യയോട്‌ നിക്കലൈ ഗുറ്റ്‌സല്യാക്‌ അനൗപചാരികമായി സാക്ഷീകരിച്ചു

[199-ാം പേജിലെ ചിത്രങ്ങൾ]

അന്താരാഷ്‌ട്ര കൺവെൻഷനുകൾ

1989-ൽ റഷ്യയിൽനിന്നുള്ള പ്രതിനിധികൾ പോളണ്ടിലെ മൂന്ന്‌ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ സംബന്ധിച്ചു

വാഴ്‌സോ

കൊഷൂഫ്‌

പോസ്‌നാൻ

[202-ാം പേജിലെ ചിത്രം]

വേല രജിസ്റ്റർ ചെയ്യപ്പെട്ടശേഷം, ഇടത്തുനിന്ന്‌: തിയോഡർ ജാരറ്റ്‌സ്‌, മീഖായേൽ ദാസ്‌വിഷ്‌, ഡിമീട്രീ ലീവീ, മിൽട്ടൺ ഹെൻഷൽ, നീതിന്യായ മന്ത്രാലയ ജോലിക്കാരൻ, അനാനി ഗ്രോഗുൽ, അലിക്‌സെ വെർഷ്‌ബിറ്റ്‌സ്‌കി, വില്ലി പോൾ

[205-ാം പേജിലെ ചിത്രങ്ങൾ]

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ കീറോഫ്‌ സ്റ്റേഡിയത്തിൽ 1992-ൽ നടന്ന “പ്രകാശവാഹകർ” അന്താരാഷ്‌ട്ര കൺവെൻഷനിൽ മിൽട്ടൺ ഹെൻഷൽ പ്രസംഗിക്കുന്നു

[206-ാം പേജിലെ ചിത്രം]

റഷ്യയിലെ സോൽനിക്‌നയയിൽ വാങ്ങിയ സ്ഥലം

[207-ാം പേജിലെ ചിത്രം]

സോൽനിക്‌നയയിൽ ആദ്യം എത്തിയ സ്വമേധാസേവകരിൽ രണ്ടുപേർ, ഔലിസ്‌ ബെർഗ്‌ഡാലും ഭാര്യ ഇവാലീസയും

[208-ാം പേജിലെ ചിത്രം]

ഹാനു റ്റാനിനെനും ഏയയും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നിയമിതരായി

[210-ാം പേജിലെ ചിത്രം]

ഡിസ്‌ട്രിക്‌റ്റ്‌ വേലയ്‌ക്കായി റോമൻ സ്‌കീബയും ല്യുഡ്‌മീലയും ദീർഘയാത്രകൾ നടത്തി

[220-ാം പേജിലെ ചിത്രം]

വ്‌ളാഡിവസ്റ്റോക്കിലെ കപ്പൽത്തുറയിൽ സാഹിത്യങ്ങളുമായി സഹോദരന്മാർ

[224-ാം പേജിലെ ചിത്രം]

ആർനോ റ്റ്വിങ്കിളും ഭാര്യ സോണിയയും റഷ്യയിൽ പല സേവനപദവികളും ആസ്വദിച്ചു

[226, 227 പേജുകളിലെ ചിത്രം]

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിനടുത്ത്‌ വനത്തിൽ ഒരു യോഗം, 1989

[238-ാം പേജിലെ ചിത്രം]

റഷ്യാ ബ്രാഞ്ചിനു കീഴിൽ 40-ലേറെ ഭാഷകളിലേക്കു പരിഭാഷ നടക്കുന്നു

[243-ാം പേജിലെ ചിത്രം]

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന ആദ്യ പയനിയർ സ്‌കൂൾ, 1996 ജൂൺ

[246-ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗവേല, റഷ്യയിൽ

പെറം ഒബ്ലാസ്റ്റിലെയും നർക്കലയിലെയും വയലുകളിൽ

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ തെരുവുകളിൽ

യകൂറ്റ്‌സ്‌ക്കിൽ വീടുതോറും

സരാറ്റഫിലെ ചന്തസ്ഥലത്ത്‌

[252, 253 പേജുകളിലെ ചിത്രങ്ങൾ]

റഷ്യാ ബ്രാഞ്ച്‌

പാർപ്പിടസമുച്ചയവും ചുറ്റുമുള്ള സ്ഥലങ്ങളും, വിഹഗവീക്ഷണം

[254-ാം പേജിലെ ചിത്രം]

2006-ൽ മോസ്‌കോയിൽവെച്ചു നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ 23,537 പേർ ഹാജരായി

[254-ാം പേജിലെ ചിത്രം]

ലൂഷ്‌നിക്കീ സ്റ്റേഡിയം

[167-ാം പേജിലെ ചിത്രം]

പസ്‌കൊഫ്‌

റ്റ്‌വെർ

മോസ്‌കോ

ബെൽഗൊറോഡ്‌

വെറൊനിഷ്‌

റൊസ്റ്റോവ്‌

വോൾഗൊഗ്രാഡ്‌

കാബർഡിനോ-ബോൾക്കാരിയ

അലേനിയ

ഇവാനവ

നിഷഗൊറോഡ്‌

മോർഡ്‌വിനിയ

യുല്യാനഫ്‌സ്‌ക്‌

ടാറ്റർസ്ഥാൻ

പെറം

കോമീ റിപ്പ.

മുർമാൻസ്‌ക്‌

കുർഗൻ

ഓംസ്‌ക്‌

റ്റോംസ്‌ക്‌

നൊവസൈബിർസ്‌ക്‌

അൽറ്റായ്‌

കിമിറോവോ

ക്രാസ്‌നയാർസ്‌ക്‌

ഇർക്കൂറ്റ്‌സ്‌ക്‌

സാക റിപ്പബ്ലിക്‌

ആമുർ

ഖബറഫ്‌സ്‌ക്‌

കംചട്‌ക

സൈ ബീ രി യ

ബാൾട്ടിക്‌ കടൽ

കാസ്‌പിയൻ കടൽ

ബാരന്റ്‌സ്‌ കടൽ

കാരാ കടൽ

ലാപ്‌ടെഫ്‌ കടൽ

പൂർവ സൈബീരിയൻ കടൽ

ചുക്‌ചീ കടൽ

ബറിങ്‌ കടലിടുക്ക്‌

ഒക്കോട്ട്‌സ്‌ക്‌ കടൽ

ജപ്പാൻ കടൽ

കസാഖ്‌സ്ഥാൻ

മംഗോളിയ

യുറൽ മലകൾ

ആർട്ടിക്‌ സമുദ്രം

ഉത്തരധ്രുവം

ചെല്യാബിൻസ്‌ക്‌

അൽറ്റായ്‌ റിപ്പ.

റ്റുവ റിപ്പ.

കകേസ്യ റിപ്പ.

യികാറ്റിറീംബുർക്‌

ബുര്യേഷിയ

ചിറ്റാ

പ്രിമോർസ്‌കി ക്രൈ

സാകലീൻ

ട്യൂമെൻ

ചൈന

[116-ാം പേജിലെ ചിത്രം]

ജർമനി

ഡെന്മാർക്ക്‌

നോർവേ

കോപ്പൻഹേഗൻ

സ്വീഡൻ

പോളണ്ട്‌

ലോഡ്‌സ്‌

കാലിനിൻഗ്രാഡ്‌

ഫിൻലൻഡ്‌

എസ്‌തോണിയ

വാഴ്‌സോ

ലിത്വാനിയ

ലട്‌വിയ

നവ്‌ഗരഡ്‌

ലവിഫ്‌

വീഷ്‌നീവലച്ചോക്‌

സോൽനിക്‌നയ

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌

പിറ്റ്രസവോറ്റ്‌സ്‌ക്‌

നൊവയ സെംലിയ

ബിലേറസ്‌

മൊൾഡോവ

ബ്രെസ്റ്റ്‌

മോസ്‌കോ

യൂക്രെയിൻ

ഒറെൽ

കുർസ്‌ക്‌

വെറൊനിഷ്‌

റ്റൂള

വ്‌ളഡിമിർ

നാർറ്റ്‌കല

ഇവാനവ

സിക്‌റ്റിഫ്‌കർ

നിഷ്‌നിയ്‌ നവ്‌ഗരഡ്‌

കാസ്‌പിയൻ കടൽ

പിച്ചോറ

ഉക്‌റ്റ

ബാരന്റ്‌സ്‌ കടൽ

ഇന്റ

വൊർക്കൂറ്റ

സരാറ്റഫ്‌

യുറൽ മലകൾ

വോൾഗ നദി

ഈഴെഫ്‌സ്‌ക്‌

നബരിഷ്‌നിഖെൽനി

കൗക്കാസസ്‌ മലകൾ

യുഡർനി

വോൾഷ്‌കീ

സ്റ്റാവ്‌റോപ്പൽ

പിറ്റീഗോർസ്‌ക്‌

നൽചിക്‌

ബിസ്‌ലാൻ

വ്‌ളാഡികഫ്‌കാസ്‌

അസ്‌ട്രക്കൻ

യികാറ്റിറീംബുർക്‌

അക്‌റ്റാഷ്‌

കസാഖ്‌സ്ഥാൻ

ആസ്റ്റാനാ

കെഞ്ചിർ

നൊവസൈബിർസ്‌ക്‌

റ്റോംസ്‌ക്‌

കാരാ കടൽ

യുസ്റ്റ്‌കാൻ

കിമിറോവോ

ക്രാസ്‌നയാർസ്‌ക്‌

നൊവകൂസ്‌നെറ്റ്‌സ്‌ക്‌

ഉസ്‌ബക്കിസ്ഥാൻ

റ്റാഷ്‌കെന്റ്‌

അൻഗ്രിയൻ

ചൈന

ബാൾട്ടിക്‌ കടൽ

എൽബ്രൂസ്‌ പർവതം

ആ ർ ട്ടി ക്‌

സമുദ്രം

ഉത്തര ധ്രുവം

നോറിൽസ്‌ക്‌

ലാപ്‌ടെഫ്‌ കടൽ

ഖൈയിർ

ചുക്‌ചീ കടൽ

ഐമികോൻ

കാലമാ നദി

ബറിങ്‌ കടലിടുക്ക്‌

കിഴക്കേ സൈബീരിയൻ കടൽ

ചുക്‌ചീ ഉപദ്വീപ്‌

ഉത്തരധ്രുവരേഖ

യൂസ്‌നെറ

ബറിങ്‌ കടൽ

കാംചട്‌ക

യകൂറ്റ്‌സ്‌ക്‌

ഒക്കോട്ട്‌സ്‌ക്‌ കടൽ

അക്‌റ്റ്യാബർസ്‌ക്കി

ടുലുൺ

ബിറൂസിൻസ്‌ക്ക്‌

കിറൻസ്‌ക്‌

ബ്രാറ്റ്‌സ്‌ക്‌

വിഖോറഫ്‌ക

ബൈക്കാൽ തടാകം

മധ്യ ഖാസൻ

സിമാ

ഉസോലി-സിബിർസ്‌കൊയി

കിറ്റോയി

സലറി

ഇർക്കൂറ്റ്‌സ്‌ക്‌

അങ്കാർസ്‌ക്‌

സാകലീൻ

യൂഷ്‌ന-സഖലിൻസ്‌ക്‌

ഖബറഫ്‌സ്‌ക്‌

കൊർസക്കഫ്‌

ഹൊക്കൈഡോ

ചൈന

യൂലാൻബാറ്റൊർ

മംഗോളിയ

വ്‌ളാഡിവസ്റ്റോക്ക്‌

ജപ്പാൻ

ടോക്കിയോ

ജപ്പാൻ കടൽ

[218-ാം പേജിലെ ചിത്രം]