അൽബേനിയ
അൽബേനിയ
സംഭവബഹുലമായ നിരവധി കഥകൾ അൽബേനിയയ്ക്കു പറയാനുണ്ട്: ഗോത്രങ്ങളും രാഷ്ട്രങ്ങളും ചവിട്ടിമെതിച്ച, ലോകശക്തികളുടെ ബലപരീക്ഷണങ്ങളിൽ ഞെരിഞ്ഞമർന്ന, ദശകങ്ങളോളം അയൽരാജ്യങ്ങളുമായിപ്പോലും വലിയ ബന്ധമില്ലാതെ ഏകാകിനിയായി കഴിഞ്ഞ ഒരു കൊച്ചുരാജ്യം. യഹോവയുടെ സാക്ഷികൾക്ക് ഇവിടെ അനേകം വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും യഹോവ അവരെ പോറ്റിപ്പുലർത്തുകയും ആത്മീയ സമൃദ്ധി നൽകി അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ആവേശജനകമായ ആ ചരിത്രവും “യഹോവയുടെ കരം” ഈ രാജ്യത്തെ എളിയ ദാസന്മാരെ പിന്തുണച്ചവിധവും ഇവിടെ ചുരുക്കമായി വിവരിക്കുന്നു.—പ്രവൃ. 11:21.
അൽബേനിയയുടെമേൽ ആധിപത്യം ഉറപ്പിക്കുന്നതിനായി പല വിദേശശക്തികളും നൂറ്റാണ്ടുകളോളം കിണഞ്ഞു ശ്രമിച്ചു. ഇവരുടെ അധിനിവേശം മതപരമായ ഭിന്നതകൾക്കു വഴിവെച്ചു. 1500-കളുടെ ആരംഭത്തോടെ അവർ മൂന്നു മതവിഭാഗങ്ങളായി തിരിഞ്ഞു—ചിലർ മുസ്ലീങ്ങളാണെന്നും മറ്റുചിലർ ഓർത്തഡോക്സുകാരാണെന്നും ഇനിയും ചിലർ കത്തോലിക്കരാണെന്നും അവകാശപ്പെട്ടു.
1800-കളുടെ അവസാനമായപ്പോഴേക്കും ദേശീയചിന്താഗതികൾ അൽബേനിയയിലെങ്ങും ആളിപ്പടരുകയായിരുന്നു. അങ്ങനെ പല ദേശീയസംഘടനകളും നിലവിൽ വന്നു. ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ട കർഷകരായിരുന്നു. തങ്ങളുടെ കഷ്ടപ്പാടുകൾക്കെല്ലാം കാരണം വർഷങ്ങൾ നീണ്ടുനിന്ന വിദേശാധിപത്യമാണെന്ന് പലരും ആരോപിച്ചു. 1900-മായതോടെ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ത്വര കത്തിക്കാളുകയായി. അത് ഗ്രീസ്, സെർബിയ, ടർക്കി എന്നീ രാജ്യങ്ങളുമായുള്ള യുദ്ധങ്ങൾക്കു തിരികൊളുത്തി. അവസാനം, 1912-ൽ അൽബേനിയ ഒരു സ്വതന്ത്രരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു.
സംഘടിതമതം ആചരിക്കുന്നതിനെ ഗവൺമെന്റ് പിന്നീട് നിയമംമൂലം ഏതാണ്ട് നിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എല്ലാ മതങ്ങളെയും പാടേ തുടച്ചുനീക്കിയിട്ട് അൽബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിച്ചു.
‘സന്തോഷത്തോടെ സത്യം സ്വീകരിക്കുന്നു’
എ.ഡി. 56-നുമുമ്പ് താനും കൂട്ടാളികളും റോമൻ പ്രവിശ്യയായ “ഇല്ലൂര്യവരെ” ചുറ്റിസഞ്ചരിച്ച് സുവിശേഷം സമഗ്രമായി പ്രസംഗിച്ചുവെന്ന് പൗലോസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. (റോമ. 15:19) ഇന്നത്തെ അൽബേനിയയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു റോമൻ പ്രവിശ്യയായിരുന്നു ഇല്ലൂര്യ. ആ പ്രദേശത്തുനിന്നുള്ള ചിലരെങ്കിലും അന്ന് സത്യക്രിസ്ത്യാനികളായി തീർന്നിരിക്കാൻ സകല സാധ്യതയുമുണ്ട്; കാരണം, ഒന്നാം നൂറ്റാണ്ടിൽത്തന്നെ അൽബേനിയയിൽ ക്രിസ്ത്യാനിത്വം വേരുപിടിച്ചതായി ചരിത്രരേഖകൾ കാണിക്കുന്നു.
എന്നാൽ ഈ പ്രദേശത്തെ ആധുനികകാല സത്യാരാധനയെക്കുറിച്ചുള്ള ആദ്യരേഖ 1921-ലേതാണ്; അയോണിയയിൽ (ഇപ്പോൾ ഇത് വടക്കൻ ഗ്രീസിന്റെ ഭാഗമാണ്) വെച്ചുനടക്കുന്ന ബൈബിൾ പഠന ‘ക്ലാസ്സിൽ’ സംബന്ധിച്ചതായി ക്രേത്തയിൽനിന്ന് ജോൺ ബോസ്ഡോയാനിസ് എന്നയാൾ ബ്രുക്ലിൻ ബെഥേലിലേക്ക് എഴുതി. ഏതാണ്ട് ആ കാലത്തുതന്നെ നിരവധി അൽബേനിയക്കാർ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ടിൽ താമസമാക്കി. അക്കൂട്ടത്തിലുള്ള രണ്ടുപേരായിരുന്നു താനാസ് (നാഷോ) ഈഡ്രീസീയും കോസ്റ്റ മിഷലും. സത്യം പഠിച്ച ഉടനെ ഇരുവരും സ്നാനമേറ്റു. 1922-ൽ ഈഡ്രീസീ സഹോദരൻ അൽബേനിയയിലെ ജിറോകാസ്റ്ററിലേക്കു മടങ്ങി—ബൈബിൾ സത്യവുമായി സ്വദേശത്തേക്കു പോയ ആദ്യത്തെ അൽബേനിയക്കാരനാണ് അദ്ദേഹം. സഹോദരന്റെ ആത്മത്യാഗ മനോഭാവത്തെ യഹോവ അനുഗ്രഹിച്ചു. നല്ല പ്രതികരണമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. താമസിയാതെ അമേരിക്കയിൽനിന്ന് വിശ്വാസികളായ മറ്റ് അൽബേനിയക്കാരും തിരികെ പോയി. കോസ്റ്റ മിഷൽ സഹോദരനാകട്ടെ, ആ സമയത്ത് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ബോസ്റ്റണിൽ താമസിക്കുന്ന അൽബേനിയക്കാരോട് സുവിശേഷം അറിയിക്കുന്നതിൽ തുടർന്നു.
സോക്രാറ്റ് ഡ്യൂലീയും താനാസ് ഡ്യൂലീയും (ഏഥേൻ ഡ്യൂലീസ്) അൽബേനിയയിലാണു ജനിച്ചതെങ്കിലും കുട്ടികളായിരിക്കുമ്പോൾത്തന്നെ അവരെ തുർക്കിയിലേക്കു കൊണ്ടുപോയി. 1922-ൽ സോക്രാറ്റ് അൽബേനിയയിലേക്കു മടങ്ങി. പിറ്റേവർഷം തന്റെ ചേട്ടനെ അന്വേഷിച്ച് 14-കാരനായ താനാസും അങ്ങോട്ടു പോയി. അദ്ദേഹം എഴുതി: “ഞങ്ങളുടെ പഴയ വീട്ടിൽ എത്തിയെങ്കിലും ഉടനെയൊന്നും ചേട്ടനെ കണ്ടുമുട്ടാനായില്ല; കാരണം ചേട്ടൻ ജോലിചെയ്തിരുന്നത് ഏതാണ്ട് 200 കിലോമീറ്റർ ദൂരെയായിരുന്നു. എന്നാൽ വീക്ഷാഗോപുരം, ബൈബിൾ, വേദാദ്ധ്യയനങ്ങളുടെ ഏഴു വാല്യങ്ങൾ, ബൈബിൾ വിഷയങ്ങളെക്കുറിച്ചുള്ള ചില ലഘുലേഖകൾ എന്നിവയെല്ലാം അവിടെ കണ്ടു. ആ ഉൾപ്രദേശത്തുപോലും ശുഷ്കാന്തിയുള്ള ബൈബിൾ വിദ്യാർഥികൾ—അമേരിക്കയിൽ പോയി ബൈബിളിനെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുകയും അത് പ്രിയപ്പെടുകയും ചെയ്ത ചിലർ—ഉണ്ടായിരുന്നുവെന്നു വ്യക്തമായിരുന്നു.” സോക്രാറ്റ്, അപ്പോഴേക്കും സ്നാനമേറ്റ ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്നിരുന്നു. ഒടുവിൽ ചേട്ടനും അനുജനും പരസ്പരം കണ്ടുമുട്ടിയപ്പോൾ, സോക്രാറ്റ് താനാസിനെ ബൈബിൾ സത്യം പഠിപ്പിച്ചു.
അൽബേനിയയിൽ പുതുതായി ആരംഭിച്ച പ്രവർത്തനങ്ങളുടെ മേൽനോട്ടം 1924-ൽ റൊമാനിയ ഓഫീസിനായി. സാക്ഷീകരണവേല
അപ്പോഴും പരിമിതമായിരുന്നെങ്കിലും 1925 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ദൈവത്തിന്റെ കിന്നരം എന്ന പുസ്തകവും ഒരു അഭികാമ്യ ഗവൺമെന്റ് (ഇംഗ്ലീഷ്), ലോകാരിഷ്ടത (ഇംഗ്ലീഷ്) എന്നീ ചെറുപുസ്തകങ്ങളും പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി, അച്ചടിച്ചിരുന്നു . . . അവയിൽ നല്ലൊരു ശതമാനം, ആളുകളുടെ പക്കൽ എത്തിക്കാൻ [കഴിഞ്ഞിരിക്കുന്നു]. അത്യന്തം സന്തോഷത്തോടെയാണ് അൽബേനിയക്കാർ സത്യം സ്വീകരിക്കുന്നത്.”ആ സമയത്ത് രാഷ്ട്രീയ പോരാട്ടങ്ങളാൽ അൽബേനിയ പിച്ചിച്ചീന്തപ്പെട്ടിരുന്നു. എന്നാൽ യഹോവയുടെ ദാസന്മാരുടെ സ്ഥിതി എന്തായിരുന്നു? “1925-ൽ, അൽബേനിയയിൽ മൂന്നുസംഘടിത സഭകളും കൂടാതെ, അവിടവിടെയായി ഒറ്റപ്പെട്ടു കഴിയുന്ന മറ്റു ബൈബിൾ വിദ്യാർഥികളും ഉണ്ടായിരുന്നു,” താനാസ് എഴുതുന്നു. ശത്രുതയും സ്വാർഥതയും മത്സരവും എങ്ങും വ്യാപകമായിരുന്ന ആ സാഹചര്യത്തിൽ സഹോദരങ്ങളുടെ ഇടയിലെ സ്നേഹം അവരെ തികച്ചും വ്യത്യസ്തരാക്കിയതായും അദ്ദേഹം നിരീക്ഷിച്ചു. പല അൽബേനിയക്കാരും രാജ്യം വിട്ട് പോകുമ്പോൾ, സത്യം പഠിച്ചവർ അങ്ങോട്ടു മടങ്ങിവരുകയായിരുന്നു. ക്രിസ്തുവിന്റെ പുതുതായി സ്ഥാപിതമായ രാജ്യത്തെക്കുറിച്ച് ബന്ധുക്കളെ പഠിപ്പിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് അതിന് അവരെ പ്രേരിപ്പിച്ചത്.
അതേസമയം, ബോസ്റ്റണിൽ എല്ലാ ഞായറാഴ്ചയും രാവിലെ അൽബേനിയൻ ഭാഷയിൽ പരസ്യപ്രസംഗങ്ങൾ നടത്തിയിരുന്നു. 60-ഓളം പേർ അതിനു ഹാജരായിരുന്നു. വേദാദ്ധ്യയനങ്ങളുടെ വാല്യങ്ങൾ വായിച്ച് സുസൂക്ഷ്മം പഠിക്കാൻ ശുഷ്കാന്തിയുള്ളവരായിരുന്നു അവർ. ദൈവത്തിന്റെ കിന്നരം എന്ന പുസ്തകവും അവർ വിശദമായി പഠിച്ചിരുന്നു, ചില വിവർത്തനപ്പിശകുകൾ അതിലുണ്ടായിരുന്നെങ്കിലും. (ഉദാഹരണത്തിന്, അതിന്റെ ശീർഷകം ആദ്യം പരിഭാഷപ്പെടുത്തിയിരുന്നത് ദൈവത്തിന്റെ ഗിത്താർ എന്നാണ്.) ഏതായാലും ബൈബിൾ സത്യം മനസ്സിലാക്കുന്നതിനും ശക്തമായ വിശ്വാസം വളർത്തിയെടുക്കുന്നതിനും ഈ പുസ്തകം അനേകം അൽബേനിയക്കാരെ സഹായിച്ചു.
“അവരെ ശല്യം ചെയ്യാതെ വെറുതെ വിട്ടേക്കൂ!”
1926-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് അൽബേനിയയിൽ 13 പേർ ഹാജരായതായി വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്തു.
“അൽബേനിയയിൽ ഏതാണ്ട് 15 സമർപ്പിത സഹോദരന്മാരേ ഉള്ളൂ. രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിൽ അവർ കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നു,” എന്ന് വാർഷികപുസ്തകം 1927 പറയുകയുണ്ടായി. അത് ഇങ്ങനെയും കൂട്ടിച്ചേർത്തു: “അമേരിക്കയിൽ അൽബേനിയക്കാരായ ഏതാണ്ട് 30 സമർപ്പിത സഹോദരന്മാരുണ്ട്. സത്യത്തിന്റെ പരിജ്ഞാനം നേടുന്നതിന് തങ്ങളുടെ ദേശക്കാരെ സഹായിക്കാൻ അവർ അതിയായി വാഞ്ഛിക്കുന്നു.” 1927-ലെ സ്മാരകത്തിന് 27 പേർ ഹാജരായതിൽ അൽബേനിയയിലെ 15 സഹോദരന്മാരും അത്യന്തം സന്തോഷിച്ചു. തലേ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായിരുന്നു ആ ഹാജർ.1920-കളുടെ അവസാനത്തിലും അവിടെ രാഷ്ട്രീയ അരാജകത്വം കൊടികുത്തി വാഴുകയായിരുന്നു. ഓർത്തഡോക്സ് ബിഷപ്പായ ഫാൻ നോലീയുടെ നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് അധികാരത്തിൽ വന്നെങ്കിലും പെട്ടെന്നുതന്നെ, നാടുവാഴിയായിരുന്ന അഹമ്മദ് ബെഗ് സോഗ് അതിനെ മറിച്ചിട്ടുകൊണ്ട് അധികാരം പിടിച്ചെടുത്തു. അൽബേനിയയെ ഒരു രാജ്യമായി പ്രഖ്യാപിച്ച അദ്ദേഹം സോഗ് ഒന്നാമൻ രാജാവായി സ്വയം അഭിഷിക്തനാകുകയും ഒരു ഏകാധിപതിയായി ഭരിക്കുകയും ചെയ്തു.
1928-ൽ ലാസർ നോസോൻ, പെട്രോ സ്റ്റാവ്റോ എന്നിവരും മറ്റു രണ്ടുസഹോദരന്മാരും “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണിക്കുന്നതിനായി അമേരിക്കയിൽനിന്ന് അൽബേനിയയിൽ എത്തി. ആ സമയത്തുതന്നെയാണ് അമേരിക്കയിൽനിന്നുള്ള ഒരു കത്തോലിക്ക പുരോഹിതനും ഒരു ഓർത്തഡോക്സ് പുരോഹിതനും സോഗ് ഒന്നാമൻ രാജാവിനെ കാണാൻ അൽബേനിയയിൽ എത്തിയത്.
“സൂക്ഷിച്ചോ!” കത്തോലിക്ക പുരോഹിതൻ സോഗിനു മുന്നറിയിപ്പുനൽകി. “ഇവിടെ കുഴപ്പമുണ്ടാക്കാൻ അമേരിക്കയിൽനിന്ന് ആളുകൾ എത്തിയിട്ടുണ്ട്.”
എന്നാൽ ഓർത്തഡോക്സ് പുരോഹിതൻ അതിനോടു വിയോജിച്ചു. അദ്ദേഹത്തിന് ആ സഹോദരന്മാരെ നല്ല പരിചയമുണ്ടായിരുന്നു; അടുത്തകാലത്ത് ബോസ്റ്റണിൽ അദ്ദേഹത്തിന്റെ പള്ളി ഉപേക്ഷിച്ചു പോയവരായിരുന്നു അവർ. “അൽബേനിയയിലുള്ള എല്ലാവരും ഇവരെപ്പോലെ ആണെങ്കിൽ ഈ കൊട്ടാരത്തിന്റെ കതകുകൾപോലും അങ്ങേയ്ക്കു പൂട്ടേണ്ടി വരില്ല!” അദ്ദേഹം സോഗിനോടു പറഞ്ഞു.
“എങ്കിൽ അവരെ ശല്യം ചെയ്യാതെ വെറുതെ വിട്ടേക്കൂ!” സോഗ് പറഞ്ഞു.
അതേവർഷം അൽബേനിയൻ ഭാഷയിൽ, യഹോവയ്ക്കുള്ള സ്തുതിഗീതങ്ങൾ ബോസ്റ്റണിൽ അച്ചടിച്ചു. അങ്ങനെ,
അൽബേനിയയിലുള്ള സഹോദരങ്ങൾ ക്രമേണ അതിലെ ഗീതങ്ങളും അവയുടെ ഈണവും പഠിച്ചു. അവർക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുപാട്ടുകളായിരുന്നു, “ചെറിയ ആട്ടിൻകൂട്ടമേ, അവരെ ഭയപ്പെടേണ്ട” “വേലയ്ക്കായി!” എന്നിവ. വരാനിരുന്ന പ്രയാസമേറിയ അനുഭവങ്ങളെ നേരിടാൻ അതു സഹോദരങ്ങളെ ശക്തിപ്പെടുത്തി.അൽബേനിയക്കാർ പൊതുവെ കാര്യങ്ങൾ തുറന്നടിക്കുന്ന പ്രകൃതക്കാരാണ്. ‘നേരെവാ, നേരെപോ’ എന്ന രീതിയാണ് അവർക്കിഷ്ടം. അവർ ആവേശത്തോടെ സാധാരണ സംഭാഷണം നടത്തുന്നതു കേട്ടാൽ വഴക്കിടുകയാണോ എന്നു തോന്നിപ്പോകും. ഏതെങ്കിലും ഒരു കാര്യം ശരിയാണെന്നു തോന്നിയാൽ അതു സംബന്ധിച്ച തങ്ങളുടെ അഭിപ്രായം ആവേശത്തോടെ തുറന്നു പറയുമെന്നു മാത്രമല്ല ഉറച്ചബോധ്യത്തോടെ അതേക്കുറിച്ചു സംസാരിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. അവരുടെ ഈ സ്വഭാവവിശേഷം സുവിശേഷത്തോടുള്ള അവരുടെ പ്രതികരണത്തിലും ദൃശ്യമാണ്.
പ്രശ്നങ്ങളിന്മധ്യേയും സത്ഫലങ്ങൾ
രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങൾ വർധിച്ചപ്പോൾ കൂടുതൽ അൽബേനിയക്കാർ രാജ്യം വിട്ടുപോകാൻ തുടങ്ങി. അവരിൽ ചിലർ ന്യൂ ഇംഗ്ലണ്ടിലും ന്യൂയോർക്കിലും ചെന്ന് സത്യം പഠിച്ചു. അൽബേനിയക്കാർ എവിടെയൊക്കെ കൂട്ടമായി താമസിച്ചിരുന്നുവോ, അവിടെയെല്ലാം സത്യവിശ്വാസം തഴച്ചുവളർന്നു. കൂടുതൽ സാഹിത്യങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സന്തോഷത്തിനുള്ള വക നൽകിക്കൊണ്ട് രാജ്യം, പ്രതിസന്ധി എന്നീ ചെറുപുസ്തകങ്ങൾ അൽബേനിയൻ ഭാഷയിൽ ലഭ്യമായത്.
അതേസമയം, അൽബേനിയയിലെ അധികാരികൾ നമ്മുടെ ചില സാഹിത്യങ്ങൾ കണ്ടുകെട്ടി. എന്നിരുന്നാലും 1934-ൽ അൽബേനിയയിൽനിന്ന് ബുള്ളറ്റിൻ (ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ) ഇപ്രകാരം റിപ്പോർട്ടുചെയ്തു: “നമ്മുടെ എല്ലാ സാഹിത്യങ്ങളും ഇനിമുതൽ വിതരണംചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള ഒരു തീർപ്പ് നീതിന്യായ വകുപ്പു സെക്രട്ടറി എല്ലാ പ്രവിശ്യകളിലേക്കും അയച്ചിരിക്കുന്നു എന്ന് ഞങ്ങൾ സന്തോഷപൂർവം നിങ്ങളെ അറിയിക്കട്ടെ . . . അധികാരികൾ പിടിച്ചെടുത്ത എല്ലാ പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സഹോദരങ്ങൾക്കു തിരികെക്കിട്ടിയിരിക്കുന്നു . . . ഏഴുസഹോദരന്മാർ ഒരു വണ്ടി വിളിച്ച് പുസ്തകങ്ങളുമായി ദൂരെയുള്ള സ്ഥലങ്ങളിലേക്കു പോയിരിക്കുകയാണ്. മറ്റുള്ളവർ അടുത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.” ഈ സംഘടിത പ്രവർത്തനംമൂലം 1935-ലും 1936-ലുമായി സഹോദരങ്ങൾ 6,500-ലധികം സാഹിത്യങ്ങൾ സമർപ്പിച്ചു!
“ചരിത്രത്തിലേക്കും വലിയ പ്രക്ഷേപണം എന്നു വിശേഷിപ്പിക്കാവുന്നത്”
“ചരിത്രത്തിലേക്കും വലിയ പ്രക്ഷേപണം എന്നു വിശേഷിപ്പിക്കാവുന്നത്.” 1936-ന്റെ ആരംഭത്തിൽ ബ്രിട്ടീഷ് വർത്തമാനപത്രമായ ലീഡ്സ് മെർക്കുറിയിൽ വന്ന അറിയിപ്പായിരുന്നു അത്. പത്രം ഇങ്ങനെ കൂട്ടിച്ചേർത്തു: “സുവിശേഷകനായ ജഡ്ജ് റഥർഫോർഡ് ലോസ് ആഞ്ചലസിൽ നടത്തുന്ന പ്രഭാഷണത്തിന്റെ പ്രക്ഷേപണമായിരിക്കും ഇത്.” അക്കാലത്ത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നേതൃത്വംവഹിച്ചിരുന്ന ജെ. എഫ്. റഥർഫോർഡ് സഹോദരൻ നടത്തുന്ന ഒരു പ്രസംഗം, റേഡിയോ-ടെലിഫോൺ സംവിധാനംവഴി അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഉടനീളവും നിരവധി യൂറോപ്യൻ രാജ്യങ്ങളിലും പ്രക്ഷേപണം ചെയ്യാനായിരുന്നു പരിപാടി. എന്നാൽ “ഒരു യൂറോപ്യൻ രാജ്യത്ത് ആ പ്രസംഗം ഒരുകാരണവശാലും പ്രക്ഷേപണം ചെയ്യപ്പെടില്ല,” മെർക്കുറിയിലെ ലേഖനം വ്യക്തമാക്കി. “അൽബേനിയയാണ് ആ രാജ്യം; കാരണം, അവിടെ ടെലിഫോൺ സംവിധാനം ഉപയോഗത്തിലില്ല.”
എന്നാൽ ആ പ്രഭാഷണം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം, ബോസ്റ്റണിലുള്ള അൽബേനിയൻ സഭയിൽനിന്ന് നിക്കൊളാസ് ക്രീസ്റ്റോ ലോകാസ്ഥാനത്തേക്ക് ഇപ്രകാരം എഴുതി: “ജഡ്ജ് റഥർഫോർഡ് നടത്തിയ ‘ജാതികളെ വേർതിരിക്കൽ’ എന്ന പ്രസംഗം അൽബേനിയയിലുള്ളവർ കേട്ടതായി അവിടെനിന്ന് അടുത്തയിടെ ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്ന് സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ. അങ്ങനെ ആ പ്രസംഗം ശ്രവിച്ച രാജ്യങ്ങളുടെ നീണ്ട പട്ടികയിൽ പുതിയൊരു രാജ്യവുംകൂടി ഇടംകണ്ടെത്തുന്നു. . . . രണ്ടുസ്ഥലങ്ങളിലാണ് അത് കേൾക്കാനായത്, സാധ്യതയനുസരിച്ച് ഷോർട്ട് വേവ് പ്രക്ഷേപണത്തിലൂടെ. . . . ജഡ്ജ് റഥർഫോർഡിന്റെ സ്വരം ശ്രവിക്കാനായത് അവിടുള്ള ഞങ്ങളുടെ സ്നേഹിതരെ ഹർഷപുളകിതരാക്കി.”
അൽബേനിയൻ ഭാഷയിൽ വീക്ഷാഗോപുരം ലഭ്യമാകുന്നതിനുമുമ്പ് ആ സഹോദരങ്ങൾ എങ്ങനെയാണ് യോഗങ്ങൾ നടത്തിയിരുന്നത്? സത്യം സ്വീകരിച്ച അൽബേനിയക്കാരിൽ മിക്കവരും തെക്കൻ അൽബേനിയയിലെ ഗ്രീക്ക് സ്കൂളുകളിൽ പഠിച്ചിട്ടുള്ളവരായിരുന്നു. അതുകൊണ്ട് അവർക്ക് ഗ്രീക്ക് വീക്ഷാഗോപുരം പഠിക്കാനാകുമായിരുന്നു. മറ്റുള്ളവർ ഇറ്റാലിയനിലോ ഫ്രഞ്ചിലോ അതു പഠിച്ചു. യോഗങ്ങൾ നടത്തിയിരുന്നത് അൽബേനിയനിലായിരുന്നു. അതുകൊണ്ട് പരിപാടി നടത്തുമ്പോൾ സഹോദരങ്ങൾ അവ അൽബേനിയനിലേക്കു മൊഴിമാറ്റം ചെയ്തിരുന്നു.
ബോസ്റ്റണിലും, എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം അൽബേനിയൻ ഭാഷയിൽ വീക്ഷാഗോപുര അധ്യയനം നടത്തിയിരുന്നു, ഗ്രീക്ക് മാസിക ഉപയോഗിച്ച്. മിക്ക സഹോദരങ്ങളും തങ്ങളുടെ മക്കളെ നന്നായി സത്യം പഠിപ്പിച്ചു. വർഷങ്ങൾക്കുശേഷം അവരുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി അനേകർ മുഴുസമയസേവനം ഏറ്റെടുത്തു. അൽബേനിയക്കാരായ സഹോദരങ്ങളുടെ തീക്ഷ്ണമായ സാക്ഷീകരണം അവിടെയുള്ള ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. അതുകൊണ്ട് ഊഞ്ചീലോർ (സുവിശേഷകർ എന്നർഥം) എന്നാണ് ആളുകൾ അവരെ വിളിച്ചിരുന്നത്.
ഉന്നതസ്ഥാനീയരോട് സാക്ഷീകരിക്കുന്നു
1938-ൽ, സോഗ് രാജാവിന്റെ ഏകാധിപത്യം മറിച്ചിടപ്പെടുന്നതിന് ഒരു വർഷംമുമ്പ് അദ്ദേഹത്തിന്റെ പെങ്ങന്മാരിൽ രണ്ടുപേർ ബോസ്റ്റണിൽ പോയി. ആശ്വാസം (ഇംഗ്ലീഷ്) മാസികയുടെ (ഇപ്പോൾ ഉണരുക!) ഡിസംബർ ലക്കം ഇങ്ങനെ റിപ്പോർട്ട് ചെയ്യുകയുണ്ടായി: “അൽബേനിയൻ രാജകുമാരിമാർ ബോസ്റ്റണിൽ എത്തിയപ്പോൾ, ഞങ്ങൾ രണ്ടുപേർ അവരെ കാണാൻ ഹോട്ടലിൽ പോകുകയും അവരുമായി ദൈവരാജ്യ സന്ദേശം പങ്കുവെക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ ബോസ്റ്റൺ കമ്പനിയിലെ അൽബേനിയൻ യൂണിറ്റിൽനിന്നുള്ള ഞങ്ങളെ വളരെ സ്നേഹത്തോടെയാണ് അവർ സ്വീകരിച്ചത്.”
നിക്കൊളാസ് ക്രീസ്റ്റോയും അദ്ദേഹത്തിന്റെ മൂത്തപെങ്ങൾ ലീനായുമായിരുന്നു ആ രണ്ടു സാക്ഷികൾ. അവർ രാജകുമാരിമാരെ
മാത്രമല്ല, അമേരിക്കയിലെ അൽബേനിയൻ സ്ഥാനപതിയായ ഫേയീക് കോനീറ്റ്സ [കോനീക്ക] ഉൾപ്പെടെ വേറെ അഞ്ച് ഉന്നതോദ്യോസ്ഥന്മാരെയും കണ്ടു. അവരുമായുള്ള കൂടിക്കാഴ്ചയുടെ മുന്നോടിയായി, അൽബേനിയയിൽ എത്ര വ്യാപകമായി സത്യം പ്രസംഗിക്കപ്പെടുന്നുവെന്ന് വിശദീകരിക്കുന്ന അൽബേനിയൻ ഭാഷയിലുള്ള ഒരു സാക്ഷ്യക്കാർഡ് അവരെ വായിച്ചു കേൾപ്പിച്ചു. ആ സാക്ഷ്യക്കാർഡിൽ ഇങ്ങനെയും പറഞ്ഞിരുന്നു: “അനേക വർഷങ്ങളായി ഈ സന്ദേശം അൽബേനിയയിൽ ഘോഷിക്കപ്പെടുന്നുവെന്നും അൽബേനിയയിലെ അധികാരികൾക്കും സാധാരണക്കാർക്കും അറിവും ആശ്വാസവും പകർന്നുകൊണ്ട് പതിനായിരക്കണക്കിനു പുസ്തകങ്ങൾ അവരുടെ പക്കൽ എത്തിച്ചിട്ടുണ്ടെന്നും ഞങ്ങൾ സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.”സ്ഥാനപതിയായ കോനീറ്റ്സ രാജകുമാരിമാരോടു പറഞ്ഞു: “അൽബേനിയയിൽ തടസ്സംകൂടാതെ പ്രസംഗവേല നിർവഹിക്കാൻ, നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വേണ്ട സഹായം ചെയ്തുകൊടുക്കാൻ അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇതൊരു ‘പുതിയ’ മതവിശ്വാസമാണ്. ഈ ലോകം [നിലവിലുള്ള മനുഷ്യസംഘടനകൾ] പെട്ടെന്നുതന്നെ അവസാനിക്കുമെന്നും അതിനുശേഷം ക്രിസ്തു ഭരിക്കുമെന്നും അപ്പോൾ മരിച്ചവർപോലും ഉയിർപ്പിക്കപ്പെടുമെന്നുമാണ് അവർ വിശ്വസിക്കുന്നത്.”
ശ്രീ. കോനീറ്റ്സ രാജ്യസന്ദേശത്തെക്കുറിച്ച് ഇത്രയെല്ലാം മനസ്സിലാക്കിയത് എങ്ങനെയാണ്? അതിന്റെ കാരണം ആശ്വാസം മാസിക വിശദീകരിച്ചു: “വർഷങ്ങൾക്കുമുമ്പ് സത്യം സ്വീകരിച്ച, അദ്ദേഹത്തിന്റെ അടുത്ത പരിചയക്കാരനായിരുന്ന ഒരാൾ, പലതവണ സത്യത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്.”
രണ്ടാം ലോകമഹായുദ്ധവും പരിശോധനകളും
1930-കളിൽ, ഇറ്റലി അൽബേനിയ പിടിച്ചടക്കുകയും 1939-ൽ സോഗ് രാജാവും കുടുംബവും രാജ്യംവിട്ട് പോകുകയും ചെയ്തു. ഇറ്റലിയിൽനിന്നുള്ള, അതിക്രമിച്ചു കടന്ന ഫാസിസ്റ്റ് സൈന്യം നമ്മുടെ സാഹിത്യങ്ങൾ നിരോധിക്കുകയും അവിടെയുള്ള 50 പ്രസാധകർക്ക് പ്രസംഗിക്കാനുള്ള അനുവാദം നിഷേധിക്കുകയും ചെയ്തു. 1940-ലെ വേനൽക്കാലത്ത് 15,000-ത്തോളം സാഹിത്യങ്ങൾ കണ്ടുകെട്ടി. ആഗസ്റ്റ് 6-ാം തീയതി കീൽസിറീയിൽ ഒൻപതുസഹോദരന്മാരെ ഫാസിസ്റ്റുകൾ അറസ്റ്റു ചെയ്യുകയും 12 അടി നീളവും 6 അടി വീതിയുമുള്ള അറയിലാക്കുകയും ചെയ്തു. പിന്നീട് അവരെ ടിറാനയിലുള്ള ജയിലിലേക്കു മാറ്റി. വിചാരണകൂടാതെ എട്ടുമാസം തടങ്കലിൽ പാർപ്പിച്ചശേഷം, അവർക്ക് പത്തുമാസംമുതൽ രണ്ടരവർഷംവരെയുള്ള ശിക്ഷ വിധിച്ചു.
ജയിലിൽ കഴിയുന്ന ഇവർക്കുള്ള ആഹാരം വീട്ടിൽനിന്നു വേണമായിരുന്നു കൊണ്ടുവരാൻ; പക്ഷേ, ഇവരായിരുന്നു ജോലിചെയ്ത് കുടുംബംപുലർത്തിയിരുന്നത്; ഇപ്പോൾ ഇവർ ജയിലിലായ സ്ഥിതിക്ക് ആഹാരത്തിനുള്ള വക എങ്ങനെ കണ്ടെത്തുമായിരുന്നു?
“15 ദിവസം കൂടുമ്പോൾ ഞങ്ങൾക്ക് 800 ഗ്രാം ഉണക്കറൊട്ടിയും 3 കിലോഗ്രാം കൽക്കരിയും ഒരു സോപ്പ് കട്ടയും ലഭിച്ചിരുന്നു,” നാഷോ ഡോറി പറയുന്നു. “ജാനി കൊമിനൊയുടെയും എന്റെയും പക്കൽ ആകെ ഉണ്ടായിരുന്ന പണംകൊണ്ട് ഞങ്ങൾ ഒരു കിലോഗ്രാം പയർ വാങ്ങി. കൽക്കരി കത്തിച്ച് ഞങ്ങൾ ആ പയർ പുഴുങ്ങി. മറ്റു തടവുകാർ അതിൽനിന്ന് ഓരോ തവിവീതം വിലയ്ക്കു വാങ്ങി. ഇത്തരത്തിൽ ഞങ്ങൾക്ക് അഞ്ചുകലം പയർ ചെലവായി. അങ്ങനെ അൽപ്പം ഇറച്ചി വാങ്ങാൻമാത്രം പണം ഞങ്ങൾക്കു ലഭിച്ചു,” അദ്ദേഹം പറഞ്ഞു.
1940/1941-ലെ ശൈത്യകാലത്ത് ഗ്രീക്ക് സൈന്യം തെക്കൻ അൽബേനിയയിൽ കടക്കുകയും തങ്ങളുടെ പക്ഷംചേരാൻ അവിടെയുള്ള പുരുഷന്മാരെ നിർബന്ധിക്കുകയും ചെയ്തു. ഒരു ഗ്രാമത്തിൽ തന്റെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കിയ ഒരു സഹോദരനെ അവർ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ബോധംമറയുന്നതുവരെ തല്ലുകയും ചെയ്തു.
സഹോദരനു ബോധംതെളിഞ്ഞതും കമാൻഡിങ് ഓഫീസർ ആക്രോശിച്ചു: “ഇനിയും അനുസരണക്കേട് കാണിക്കാനാണോ ഭാവം?”
“എന്റെ നിഷ്പക്ഷ നിലപാടിന് ഒരു മാറ്റവുമില്ല!” ആ സഹോദരൻ പറഞ്ഞു.
രക്ഷയില്ലെന്നു കണ്ട് പട്ടാളക്കാർ അദ്ദേഹത്തെ പോകാൻ അനുവദിച്ചു.
കുറെദിവസങ്ങൾക്കുശേഷം ആ ഓഫീസർ താൻ ദണ്ഡിപ്പിച്ച സഹോദരന്റെ വീട്ടിൽച്ചെന്ന് അദ്ദേഹത്തിന്റെ ധൈര്യത്തെപ്രതി അദ്ദേഹത്തെ അഭിനന്ദിച്ചു. “ഏതാനും ദിവസംമുമ്പ് 12 ഇറ്റലിക്കാരെ കൊന്നതിന് എനിക്കൊരു മെഡൽ കിട്ടി. പക്ഷേ, ഞാൻ ചെയ്തതിനെക്കുറിച്ച് എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നു. ആ മെഡൽ ധരിക്കാൻതന്നെ എനിക്കു നാണക്കേടാണ്. അതുകൊണ്ട് ഞാനതു പോക്കറ്റിലിട്ടിരിക്കുകയാണ്. ഞാൻ കാണിച്ച കൊടുംക്രൂരതയുടെ അടയാളമാണ് അതെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.
പുതിയ ഭരണം—പക്ഷേ, പരിശോധനകൾ തുടരുന്നു
ഫാസിസ്റ്റുകൾ തങ്ങളുടെ അധികാരം നിലനിറുത്താൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ പോരാട്ടങ്ങളും തത്ഫലമായ അരാജകത്വവും
മുതലെടുത്തുകൊണ്ട് അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള കരുനീക്കങ്ങൾ നടത്തുകയായിരുന്നു. അങ്ങനെയിരിക്കെ, 1943-ൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ സൈനികർ ഒരു സഹോദരനെ പിടികൂടി ഒരു ട്രക്കിൽ കയറ്റി യുദ്ധമുന്നണിയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹത്തിന് ഒരു തോക്ക് നൽകാൻ ശ്രമിച്ചു. അദ്ദേഹം അതു വാങ്ങാൻ കൂട്ടാക്കിയില്ല.“നീയൊരു കമ്മ്യൂണിസ്റ്റുകാരനാണ്!” കമാൻഡർ സഹോദരന്റെ നേരെ അലറി. “ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിൽ പുരോഹിതന്മാരെപ്പോലെ നീയും പോരാട്ടത്തിൽ പങ്കുചേരുമായിരുന്നു!”
ആ സഹോദരനെ വെടിവെച്ചു കൊല്ലാൻ കമാൻഡർ പട്ടാളക്കാർക്ക് ആജ്ഞ നൽകി. അവർ വെടിവെക്കാൻ ഒരുങ്ങുമ്പോഴാണ് മറ്റൊരു ഓഫീസർ അതുവഴി വരുന്നത്. കാര്യമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു. സഹോദരന്റെ നിഷ്പക്ഷ നിലപാടിനെക്കുറിച്ചു മനസ്സിലാക്കിയ അദ്ദേഹം വെടിവെക്കാനുള്ള ഉത്തരവു റദ്ദുചെയ്യുകയും സഹോദരനെ വിട്ടയയ്ക്കുകയും ചെയ്തു.
1943 സെപ്റ്റംബറിൽ ഫാസിസ്റ്റുകൾ പിൻവാങ്ങിയപ്പോൾ, ഒറ്റ രാത്രിയിൽ ടിറാനയിലുള്ള 84 പേരെ വധിച്ചുകൊണ്ട് ജർമൻ സൈന്യം അധിനിവേശകരായി. നൂറുകണക്കിന് ആളുകളെ തടങ്കൽപ്പാളയങ്ങളിലാക്കി. ആ സമയത്ത് സഹോദരങ്ങൾ പ്രത്യാശയുടെയും പ്രോത്സാഹനത്തിന്റെയും ബൈബിൾ സന്ദേശം ടൈപ്പ്ചെയ്ത് ഉണ്ടാക്കി. ഓരോരുത്തരും അതു വായിച്ചിട്ട് അടുത്തയാൾക്കു കൈമാറാനായി തിരികെ നൽകണമായിരുന്നു. കൂടാതെ തങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്ന ഏതാനും ചെറുപുസ്തകങ്ങൾ ഉപയോഗിച്ച് അവർ പ്രസംഗവേലയും തുടർന്നു. ബൈബിളിലെ ചില പുസ്തകങ്ങൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അതാണ് പ്രസംഗപ്രവർത്തനത്തിൽ അവർ ഉപയോഗിച്ചിരുന്നത്. 1990-കളുടെ മധ്യത്തോടെയാണ് അവർക്ക് ഒരു സമ്പൂർണ ബൈബിൾ ലഭിച്ചത്.
1945 ആയപ്പോഴേക്കും 15 സഹോദരന്മാർ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. രണ്ടുപേരെ തടങ്കൽപ്പാളയത്തിലേക്ക് അയച്ചിരുന്നു; അവരിൽ ഒരാൾ അവിടെവെച്ച് ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. അൽബേനിയയിലുള്ള സഹോദരന്മാർ പീഡിപ്പിക്കപ്പെട്ടത് അച്ചുതണ്ടുശക്തികളുടെ (ഇറ്റലി, ജപ്പാൻ, ജർമനി) പക്ഷം ചേരാത്തതിന്റെ പേരിലായിരുന്നെങ്കിൽ, അമേരിക്കയിലുള്ള അൽബേനിയൻ സഹോദരന്മാർ
പീഡിപ്പിക്കപ്പെട്ടത് അച്ചുതണ്ടു ശക്തികൾക്ക് എതിരെ പോരാടാത്തതിനാൽ. എന്തൊരു വിരോധാഭാസം!യുദ്ധബാധിത അൽബേനിയയിൽ കണ്ടുകെട്ടിയ സാഹിത്യങ്ങളെല്ലാം സൂക്ഷിച്ചിരുന്നത് കസ്റ്റംസ് ഓഫീസിന്റെ ഒരു കെട്ടിടത്തിലായിരുന്നു. കടുത്ത പോരാട്ടത്തിൽ ആ കെട്ടിടം തകർന്നപ്പോൾ സാഹിത്യങ്ങളൊക്കെ തെരുവിൽ ചിതറിവീണു. അതുവഴി കടന്നുപോയ ആളുകൾ ജിജ്ഞാസതോന്നി ആ പുസ്തകങ്ങളും ചെറുപുസ്തകങ്ങളും എടുത്തുകൊണ്ടുപോയി വായിക്കാൻ തുടങ്ങി! ഒട്ടും സമയം പാഴാക്കാതെ സഹോദരങ്ങളും, മിച്ചം ഉണ്ടായിരുന്ന സാഹിത്യങ്ങളെല്ലാം പെറുക്കിയെടുത്തു.
1944-ൽ ജർമൻ സൈന്യം അൽബേനിയയിൽനിന്നു പിൻവാങ്ങുകയും കമ്മ്യൂണിസ്റ്റ് സൈന്യം താത്കാലികമായി ഒരു ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. പെട്ടെന്നുതന്നെ സഹോദരങ്ങൾ, ചെറുപുസ്തകങ്ങൾ വീണ്ടും അച്ചടിക്കുന്നതിനുള്ള അനുവാദം തേടിയെങ്കിലും അവരുടെ അപേക്ഷ തള്ളി. “ഞങ്ങൾ ഇപ്പോഴും അൽബേനിയയിൽ പുരോഹിതവർഗത്തെ അംഗീകരിക്കുന്നുണ്ട്; പക്ഷേ, വീക്ഷാഗോപുരം പുരോഹിതവർഗത്തിന് ഭീഷണി ഉയർത്തുന്നു” എന്ന മറുപടിയാണ് സഹോദരങ്ങൾക്കു ലഭിച്ചത്.
യുദ്ധം അവസാനിച്ചിട്ടും പീഡനം തുടരുന്നു
പുതിയ കമ്മ്യൂണിസ്റ്റ് ഭരണം ഉയർന്ന നികുതി ഈടാക്കിയതോടൊപ്പം വസ്തുവകകളും ഫാക്ടറികളും ബിസിനസ്സുകളും കടകളും സിനിമാതിയേറ്ററുകളും തങ്ങളുടെ നിയന്ത്രണത്തിലാക്കി. വസ്തു വാങ്ങാനോ വിൽക്കാനോ പാട്ടത്തിന് എടുക്കാനോ ഒന്നും ആർക്കും അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല, കൃഷിചെയ്ത് ഉണ്ടാക്കുന്നതെല്ലാം സർക്കാരിലേക്കു നൽകണമായിരുന്നു. 1946 ജനുവരി 11-ന് അൽബേനിയയെ ‘ജനകീയ റിപ്പബ്ലിക്’ ആയി പ്രഖ്യാപിച്ചു. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടുകയും എൻവർ ഹോജയുടെ നേതൃത്വത്തിൽ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്തു.
പുതിയ സ്കൂളുകൾ ആരംഭിച്ചു. കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. എന്നാൽ കമ്മ്യൂണിസത്തെ പിന്താങ്ങാത്ത ഒരു സാഹിത്യവും ആരും വായിക്കാൻ അധികാരികൾ ആഗ്രഹിച്ചില്ല. നമ്മുടെ സാഹിത്യങ്ങളും സഹോദരന്മാർ കൈവശം വെച്ചിരുന്ന ടൈപ്പ്റൈറ്ററുകളും കടലാസും എല്ലാം സർക്കാർ കണ്ടുകെട്ടി.
പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിന് അനുവാദം തേടിയപ്പോഴെല്ലാം സഹോദരങ്ങളുടെ അപേക്ഷ തള്ളിക്കളയുകയും
അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ അവർ ഉറച്ചുനിന്നു. “ദിവ്യോദ്ദേശ്യത്തെക്കുറിച്ച് അൽബേനിയക്കാരോട് അറിയിക്കാനുള്ള ഉത്തരവാദിത്വം യഹോവ ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നു; പക്ഷേ, നിങ്ങൾ അതിനു തടസ്സം സൃഷ്ടിക്കുന്നു. അതിനു നിങ്ങൾ കണക്കുബോധിപ്പിക്കേണ്ടിവരും,” അവർ അധികാരികളോടു പറഞ്ഞു.‘ഇവിടെ അൽബേനിയയിൽ കർത്താവ് ഞങ്ങളാണ്. ദിവ്യാധിപത്യത്തിന് ഇവിടെ സ്ഥാനമില്ല. നിങ്ങൾക്കോ നിങ്ങളുടെ ദൈവമായ യഹോവയ്ക്കോ യാതൊരു പരിഗണനയും നൽകാൻ ഞങ്ങളെ കിട്ടില്ല, ആ ദൈവത്തെ ഞങ്ങളൊട്ട് അംഗീകരിക്കുന്നുമില്ല’ എന്ന മട്ടിലായിരുന്നു അധികാരികളുടെ പ്രതികരണം. പക്ഷേ, സഹോദരങ്ങൾ നിർഭയരായി സാധിക്കുന്നിടത്തെല്ലാം, സാധിക്കുമ്പോഴെല്ലാം സുവിശേഷം പങ്കുവെച്ചുകൊണ്ടിരുന്നു.
1946-ൽ, നിർബന്ധിതമായി വോട്ടു ചെയ്യണമെന്നായി. ആരെങ്കിലും അതിനു വിരുദ്ധമായി നിലകൊള്ളാൻ ധൈര്യം കാണിച്ചാൽ അവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു. യോഗങ്ങൾ നടത്തുന്നതിനെ വിലക്കിക്കൊണ്ട് നിയമം ഉണ്ടാക്കി. പ്രസംഗവേല ചെയ്യുന്നതും കുറ്റകരമായിരുന്നു. അതിനെ സഹോദരങ്ങൾ എങ്ങനെ നേരിട്ടു?
ടിറാനയിലുള്ള 15-ഓളം വരുന്ന സഹോദരങ്ങൾ 1947-ൽ വ്യാപകമായ ഒരു പ്രസംഗപ്രവർത്തനം സംഘടിപ്പിച്ചു. ഉടനടി അവരെ അറസ്റ്റുചെയ്തു. അവരുടെ ബൈബിളുകൾ വലിച്ചുകീറി. അവർ പീഡനത്തിന് ഇരയായി. മോചിതരായപ്പോൾ പോലീസിന്റെ അനുവാദമില്ലാതെ എങ്ങും പോകരുതെന്ന് അവരോട് ആജ്ഞാപിച്ചു. വർത്തമാനപത്രങ്ങൾ യേശുവിനെയും യഹോവയെയും പരിഹസിച്ചു.
ഇതെല്ലാം അറിഞ്ഞ ബോസ്റ്റണിലെ അൽബേനിയൻ സഹോദരങ്ങൾ, അൽബേനിയയിലെ യഹോവയുടെ സാക്ഷികൾക്കുവേണ്ടി 1947 മാർച്ച് 22-ന്, വളരെ ആദരവോടെയുള്ള
രണ്ടുപുറം വരുന്ന ഒരു കത്ത് എൻവർ ഹോജയ്ക്ക് എഴുതി അയച്ചു. യഹോവയുടെ സാക്ഷികൾ ഗവൺമെന്റിന് ഒരു ഭീഷണിയല്ലെന്നും മതവിഭാഗങ്ങളുടെ ക്രിസ്തീയ വിരുദ്ധ നടപടികൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ തുറന്നുകാട്ടുന്നതിന്റെ പേരിൽ ആ മതവൈരികൾ വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നതാണെന്നും അവർ വിശദീകരിച്ചു. അവർ കത്ത് ഇങ്ങനെ ഉപസംഹരിച്ചു: “ശ്രീ. കാപോയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സംഘടനയിലേക്ക് അയച്ച, അൽബേനിയൻ പ്രതിനിധിസംഘം ബോസ്റ്റൺ സന്ദർശിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തെ ഹോട്ടലിൽ പോയി കണ്ടിരുന്നു. വളരെ ആദരവോടെയും താത്പര്യത്തോടെയുമാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. മുൻവിധികളൊന്നും കൂടാതെ ഞങ്ങളുടെ സന്ദേശം അദ്ദേഹം ശ്രദ്ധിച്ചു.” (വർഷങ്ങളോളം അൽബേനിയയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഹോസ്നി കാപോ.) ഇങ്ങനെയെല്ലാം ചെയ്തെങ്കിലും പ്രശ്നങ്ങൾ വർധിച്ചതേയുള്ളൂ.1947-ൽ അൽബേനിയ സോവിയറ്റ് യൂണിയനുമായും യൂഗോസ്ലാവിയയുമായും സഖ്യം ചേരുകയും ഗ്രീസുമായി ഇടയുകയും ചെയ്തു. പിറ്റേവർഷം അൽബേനിയ യൂഗോസ്ലാവിയയുമായുള്ള ബന്ധം അവസാനിപ്പിച്ച് സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുത്തു. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തെ പിന്താങ്ങാത്ത എല്ലാവർക്കും അവർ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തങ്ങളുടെ നിഷ്പക്ഷനിലപാടുനിമിത്തം സഹോദരങ്ങൾക്ക് കഠിനമായ പീഡനം നേരിടേണ്ടിവന്നു.
1948-ൽ ആറു സഹോദരീസഹോദരന്മാർക്ക് ഉണ്ടായ അനുഭവംതന്നെ അതിനൊരു ഉദാഹരണമാണ്. അവർ ഒരു ഗ്രാമത്തിൽ സ്മാരകത്തിനായി കൂടിവന്നിരിക്കുന്നുവെന്ന് മണത്തറിഞ്ഞ പോലീസ് പെട്ടെന്ന് അവിടെയെത്തി. മണിക്കൂറുകളോളം മർദിച്ചശേഷമാണ് അവർ സഹോദരങ്ങളെ പോകാൻ അനുവദിച്ചത്. ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ, സ്മാരകപ്രസംഗം നടത്തിയ സഹോദരനെ പോലീസ് അറസ്റ്റുചെയ്ത് 12 മണിക്കൂർ അദ്ദേഹത്തെ ഒരിടത്തു നിറുത്തി. അർധരാത്രിയായപ്പോൾ പോലീസ് മേധാവി സഹോദരന്റെ നേരെ അലറിക്കൊണ്ട് ചോദിച്ചു: “എന്തിനാണ് നിങ്ങൾ നിയമം ലംഘിച്ചത്?”
“രാജ്യത്തിന്റെ നിയമത്തെ കർത്താവിന്റെ നിയമത്തിന് ഉപരിയായി കാണാൻ ഞങ്ങൾക്കാവില്ല!” സഹോദരൻ പ്രതിവചിച്ചു.
ക്രോധംപൂണ്ട് ആ മേധാവി സഹോദരന്റെ ചെകിട്ടത്ത് അടിച്ചു. സഹോദരൻ പെട്ടെന്ന് തല മറുവശത്തേക്ക് തിരിക്കുന്നതു കണ്ട് “നിങ്ങൾ എന്താണീ കാണിക്കുന്നത്!” എന്ന് അദ്ദേഹം ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ, ഞങ്ങൾ ക്രിസ്ത്യാനികളാണ്. ആരെങ്കിലും
അടിച്ചാൽ മറ്റേ ചെകിടുംകൂടി കാണിച്ചുകൊടുക്കാനാണ് യേശു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്,” സഹോദരൻ പറഞ്ഞു.“അതുശരി, നിങ്ങളുടെ കർത്താവ് അങ്ങനെ കൽപ്പിച്ചിട്ടുണ്ടല്ലേ? എന്നാൽ ഞാനിപ്പോൾ നിങ്ങളെ അടിക്കുന്നില്ല. ഞാൻ അവനെ അനുസരിക്കില്ല. കടന്നുപോകുന്നുണ്ടോ എന്റെ മുമ്പിൽനിന്ന്!” കോപംകൊണ്ട് വിറച്ച ആ മേധാവി ആക്രോശിച്ചു.
“ഞാൻ ഇനിയും പ്രസംഗിക്കും”
ടിറാനയിൽ താമസിക്കുന്ന വലിയ ഓർത്തഡോക്സ് മതവിശ്വാസിയായിരുന്നു സോറ്റീർ റ്റ്സേചീ. കുട്ടിയായിരിക്കെ അസ്ഥികളിൽ ക്ഷയരോഗം ബാധിച്ച അദ്ദേഹത്തിന് കാലുകളിൽ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. 17-ാം വയസ്സിൽ കടുത്ത വിഷാദത്തിന് അടിമപ്പെട്ട അദ്ദേഹം ട്രയിനിനു മുമ്പിൽ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. എന്നാൽ അതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ ബന്ധു, ലാവോനീദ പോപ് അദ്ദേഹത്തെ സന്ദർശിക്കുന്നത്. സോറ്റീർ ചെയ്യാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ചൊന്നും അറിയാതെ അദ്ദേഹം, യേശു രോഗികളെ സുഖപ്പെടുത്തിയതിനെക്കുറിച്ചും ഭൂമി ഒരു പറുദീസയാകാൻ പോകുന്നതിനെക്കുറിച്ചും മറ്റും പറഞ്ഞു. ഗ്രീക്ക് തിരുവെഴുത്തുകളുടെ ഒരു പ്രതിയും അദ്ദേഹം സോറ്റീറിനു നൽകി; സോറ്റീർ ഉടനടി അതു വായിക്കാൻ തുടങ്ങി.
“വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുന്ന ഒരനുഭവമായിരുന്നു അതെനിക്ക്. ഞാൻ സത്യം കണ്ടെത്തിയിരുന്നു!” സോറ്റീർ പറയുന്നു.
ഏതാനും ദിവസം കഴിഞ്ഞ്, ലാവോനീദയുമായി വീണ്ടും കാണുന്നതിനുമുമ്പുതന്നെ, സോറ്റീർ ചിന്തിച്ചു: ‘യേശു പ്രസംഗിച്ചെന്നാണ് ബൈബിൾ പറയുന്നത്. അപ്പൊസ്തലന്മാരും ശിഷ്യന്മാരും എല്ലാം പ്രസംഗിച്ചു. അതുകാണിക്കുന്നത് ഞാനും അതുതന്നെ ചെയ്യണമെന്നാണ്.’
അങ്ങനെ സോറ്റീർ പ്രസംഗവേല ആരംഭിച്ചു. ഒരു കൈയിൽ ഗ്രീക്ക് തിരുവെഴുത്തുകളും മറുകൈയിൽ ഊന്നുവടിയുമായി അദ്ദേഹം ധൈര്യപൂർവം വീടുതോറും പോയി.
അക്കാലത്ത് ദേശീയസുരക്ഷ ഉറപ്പാക്കേണ്ട ചുമതല സീഗൂരീമീ എന്ന ദേശീയസുരക്ഷാ സംഘത്തിനായിരുന്നു. കമ്മ്യൂണിസത്തിനു ഭീഷണിയാകുന്ന എന്തും സംബന്ധിച്ച് അവർ സദാ ജാഗ്രതപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ സോറ്റീറിന്റെ പ്രസംഗപ്രവർത്തനം അവരുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. അവർ അദ്ദേഹത്തെ അറസ്റ്റുചെയ്തു,
മണിക്കൂറുകളോളം കസ്റ്റഡിയിൽ വെച്ചു, അടിച്ചു, അവസാനം മേലാൽ പ്രസംഗിക്കരുതെന്ന് ആവശ്യപ്പെട്ടു.മോചിതനായ ഉടനെ സോറ്റീർ ലാവോനീദയെ വിവരം അറിയിച്ചു. അദ്ദേഹം സോറ്റീറിനെ, സ്പീറോ കാറായേനീ എന്ന ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയി. വർഷങ്ങൾക്കുമുമ്പുതന്നെ സത്യം സ്വീകരിച്ച ആളാണ് അദ്ദേഹം. ഡോക്ടർ സോറ്റീറിനെ ചികിത്സിച്ചതിനു പുറമേ, സത്യത്തെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യം നേടാനും സഹായിച്ചു.
“ഇനി എപ്പോഴെങ്കിലും അറസ്റ്റുചെയ്യപ്പെടുന്നെങ്കിൽ എന്തിലെങ്കിലും ഒപ്പിടുന്നതിനുമുമ്പ് ഓരോ വാക്കും ഓരോ വരിയും എണ്ണി നോക്കിക്കൊള്ളണം. അവരുടെ വാക്കുകൾക്കുശേഷം ഒരു വര വരച്ചേക്കണം. അൽപ്പം പോലും ഇടം വിട്ടേക്കരുത്. എല്ലാം ശ്രദ്ധിച്ചു വായിക്കണം. നിങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കു മാത്രമേ ഒപ്പുവെക്കുന്നുള്ളൂ എന്നു ഉറപ്പുവരുത്തണം,” സ്പീറോ സോറ്റീറിനെ ഉപദേശിച്ചു.
വെറും രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും പ്രസംഗവേലയിൽ ഏർപ്പെട്ടതിന്റെ പേരിൽ പോലീസ് സോറ്റീറിനെ പിടിച്ചു. പോലീസ് സ്റ്റേഷനിൽവെച്ച് ഒരു റിപ്പോർട്ടിൽ ഒപ്പിടാൻ സോറ്റീറിനോട് ആവശ്യപ്പെട്ടു. ഒപ്പിടാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് സ്പീറോയുടെ വാക്കുകൾ അദ്ദേഹം ഓർമിച്ചു. വേഗം ഒപ്പിടാൻ പോലീസ് സമ്മർദം ചെലുത്തിയെങ്കിലും സോറ്റീർ സമയമെടുത്ത് ഓരോ വാക്കും ശ്രദ്ധാപൂർവം വായിച്ചു.
“ക്ഷമിക്കണം, ഇതിൽ ഒപ്പിടാൻ എനിക്കാവില്ല. ഞാൻ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞാൻ ഇതിൽ ഒപ്പിട്ടാൽ അത് നുണയായിരിക്കും. എനിക്കു നുണപറയാനാവില്ല,” അദ്ദേഹം പറഞ്ഞു.
കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി മണിക്കൂറുകളോളം
സോറ്റീറിനെ അടിച്ചുകൊണ്ടാണ് പോലീസ് അതിനോടു പ്രതികരിച്ചത്. എന്നിട്ടും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ നിർബന്ധപൂർവം രണ്ട് ഇലക്ട്രിക് വയറിൽ പിടിപ്പിച്ച് പല തവണ കഠിനമായി ഷോക്കടിപ്പിച്ചു.അതേക്കുറിച്ച് സോറ്റീർ പിന്നീട് പറയുകയുണ്ടായി: “വേദന ഒട്ടും താങ്ങാനാവാതെ വന്നപ്പോൾ കണ്ണീരോടെ ഞാൻ പ്രാർഥിച്ചു. പെട്ടെന്ന് വാതിൽ തള്ളിത്തുറന്ന് ഒരാൾ വന്നു; പ്രധാന മേലുദ്യോഗസ്ഥനായിരുന്നു അത്. എന്നെ പെട്ടെന്നൊന്നു നോക്കിയിട്ട് അദ്ദേഹം തല തിരിച്ചു. ‘നിറുത്തൂ! അതിനുള്ള അധികാരം നിങ്ങൾക്കില്ല!’ അദ്ദേഹം അവരോട് ആജ്ഞാപിച്ചു.” ഇത്തരത്തിലുള്ള ക്രൂരമർദനം നിയമവിരുദ്ധമാണെന്ന് അവർക്കെല്ലാം അറിയാമായിരുന്നു. മർദനം അവസാനിപ്പിച്ചെങ്കിലും ഒപ്പിടാൻ അവർ വീണ്ടുംവീണ്ടും സമ്മർദം ചെലുത്തി. പക്ഷേ, സോറ്റീർ വഴങ്ങിയില്ല.
“നീ ജയിച്ചിരിക്കുന്നു!” അവസാനം അവർ പറഞ്ഞു. മനസ്സില്ലാമനസ്സോടെ അവർ സോറ്റീർ പറഞ്ഞ കാര്യങ്ങൾമാത്രം എഴുതി. എന്നിട്ട് ആ കടലാസ് അദ്ദേഹത്തിനു കൊടുത്തു. അതിൽ അദ്ദേഹം നല്ലൊരു സാക്ഷ്യം നൽകിയിരുന്നു. മണിക്കൂറുകളോളം നീണ്ട അടിയും ഷോക്കടിപ്പിക്കലും സഹിക്കേണ്ടി വന്നിട്ടും സോറ്റീർ അതിലെ ഓരോ വാക്കും സശ്രദ്ധം വായിച്ചു. ഒരു വാചകം പേജിന്റെ പകുതികൊണ്ടു നിന്നിടത്ത് അദ്ദേഹം ഒരു വര വരച്ചു.
“എവിടെനിന്നു പഠിച്ചു ഈ വിദ്യയൊക്കെ?” അത്ഭുതത്തോടെ ആ ഓഫീസർമാർ ചോദിച്ചു.
“ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു പ്രസ്താവനയ്ക്കും ഒപ്പിടരുതെന്ന് യഹോവയാണ് എന്നെ പഠിപ്പിച്ചത്,” സോറ്റീർ പറഞ്ഞു.
“ശരി, അങ്ങനെയെങ്കിൽ ഇതാരാണ് തരുന്നത്?” ഒരു കഷണം റൊട്ടിയും ചീസും സോറ്റീറിനു കൊടുത്തുകൊണ്ട് ഒരു ഓഫീസർ ചോദിച്ചു. അപ്പോഴേക്കും സമയം രാത്രി 9 ആയിരുന്നു. പകൽ ഒന്നും കഴിക്കാതെ വിശന്നു തളർന്നിരുന്നു സോറ്റീർ. “യഹോവയാണോ? അല്ല, ഞങ്ങളാണ്.”
“യഹോവയ്ക്കതിനു പല മാർഗങ്ങളുണ്ട്. ഇതു തരാൻ തക്കവിധം അവൻ നിങ്ങളുടെ ഹൃദയങ്ങളെ മയപ്പെടുത്തി,” സോറ്റീർ പ്രതിവചിച്ചു.
മറ്റു മാർഗമൊന്നുമില്ലാതെ ഓഫീസർ പറഞ്ഞു: “തത്കാലം പൊയ്ക്കോ. എങ്ങാനും ഇനി പ്രസംഗിച്ചാൽ, അറിയാമല്ലോ എന്താ സംഭവിക്കുകയെന്ന്.”
“അങ്ങനെയാണെങ്കിൽ എന്നെ വിടാതിരിക്കുന്നതായിരിക്കും നല്ലത്. പോയാൽ എന്തായാലും ഞാൻ പ്രസംഗിക്കും.”
“ഇവിടെ നടന്നതിനെക്കുറിച്ച് ആരോടും ഒരക്ഷരം മിണ്ടിയേക്കരുത്!” ഓഫീസർ അധികാരസ്വരത്തിൽ പറഞ്ഞു.
“പക്ഷേ, ആരെങ്കിലും ചോദിച്ചാൽ എനിക്കു നുണപറയാനാവില്ല,” സോറ്റീർ പറഞ്ഞു.
“കടന്നുപോകുന്നുണ്ടോ ഇവിടെനിന്ന്!” പോലീസ് ആക്രോശിച്ചു.
സോറ്റീറിനെപ്പോലെ അനേകർ ഇത്തരം ക്രൂരപീഡനത്തിന് ഇരയായി. വിശ്വാസത്തിന്റെ പരിശോധനയായിത്തീർന്ന ഈ സംഭവത്തിനു ശേഷമാണ് സോറ്റീർ സ്നാനമേറ്റത്.
അധികാരികൾ വർഷങ്ങളോളം കത്തുകളെല്ലാം പരിശോധിച്ചിരുന്നു. അതുകൊണ്ട് വ്യക്തമായ റിപ്പോർട്ടുകളൊന്നും അൽബേനിയയിൽനിന്നു ലഭിച്ചിരുന്നില്ല. യാത്ര ചെയ്യുന്നതും യോഗങ്ങൾക്കു ഹാജരാകുന്നതും കൂടുതൽക്കൂടുതൽ അപകടകരമായിത്തീർന്നതോടെ സഹോദരങ്ങൾ തമ്മിൽ വലിയ ബന്ധമില്ലെന്നായി. സംഘടിതമായ പ്രവർത്തനങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുക പ്രയാസമായിരുന്നു. എന്നിരുന്നാലും കൂടുതൽ ആളുകൾ സത്യം സ്വീകരിച്ചുകൊണ്ടിരുന്നു. 1940-ൽ 50 സഹോദരങ്ങൾ അൽബേനിയയിൽ ഉണ്ടായിരുന്നു, 1949-ൽ 71-ഉം.
സംഘർഷപൂരിതമായ അവസ്ഥയിലും പുരോഗതി
1950-കളിൽ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ വന്നു. അൽബേനിയയും ഗ്രീസുമായുള്ള രാഷ്ട്രീയബന്ധം വഷളാകുകയായിരുന്നു. അമേരിക്കയുമായും ഇംഗ്ലണ്ടുമായും ഉണ്ടായിരുന്ന നയതന്ത്രബന്ധങ്ങൾ പാടേ നിലച്ചു. സോവിയറ്റ് യൂണിയനുമായുള്ള ബന്ധവും തകർന്നു. അയൽരാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അൽബേനിയ ഒറ്റപ്പെട്ട ഒരു രാഷ്ട്രമായി ഉൾവലിയുകയായിരുന്നു. പുറംലോകവുമായുള്ള ആശയവിനിമയ ബന്ധങ്ങളെല്ലാം കടുത്ത നിരീക്ഷണത്തിലായി.
എന്നിരുന്നാലും, സ്വിറ്റ്സർലൻഡിലുള്ള സഹോദരങ്ങൾക്ക് ചില കത്തുകളും പോസ്റ്റ്കാർഡുകളും മറ്റും അയയ്ക്കുന്നതിന് അൽബേനിയയിലെ രണ്ടുസഹോദരന്മാർക്കു സാധിച്ചു. അവർ മറുപടി അയച്ചത് ഫ്രഞ്ചിലോ ഇറ്റാലിയനിലോ കോഡ് ഭാഷ ഉപയോഗിച്ചാണ്. ഈ കാർഡുകളിൽനിന്ന് 1955-ൽ ന്യൂറംബർഗിൽവെച്ചു നടന്ന കൺവെൻഷനെക്കുറിച്ച് അൽബേനിയൻ സഹോദരങ്ങൾക്ക് അറിയാനായി. ഹിറ്റ്ലറുടെ വാഴ്ച അവസാനിച്ചതോടെ ജർമൻ സഹോദരങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ച വാർത്ത, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അൽബേനിയൻ സഹോദരങ്ങൾക്കു പ്രചോദനമായി.
1957-ഓടെ അൽബേനിയയിൽ 75 പ്രസാധകർ ഉണ്ടായിരുന്നു. സ്മാരകഹാജർ കൃത്യം അറിയില്ലെങ്കിലും, “ഗണ്യമായ ഒരു സംഖ്യ” ഹാജരായതായും “അൽബേനിയൻ സഹോദരങ്ങൾ പ്രസംഗവേല തുടരുന്നതായും” വാർഷികപുസ്തകം 1958 റിപ്പോർട്ടുചെയ്തു.
വാർഷികപുസ്തകം 1959 ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “യഹോവയുടെ ഈ വിശ്വസ്ത സാക്ഷികൾ തങ്ങളാലാവുന്നത് ചെയ്തുകൊണ്ടിരിക്കുന്നു. അവർ ആളുകളോട് സത്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നു; ചില പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ ലഭിക്കുന്ന തക്ക സമയത്തെ ആഹാരത്തിനായി അവർ നന്ദിയുള്ളവരാണ്; പക്ഷേ, കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ വെളിയിൽനിന്നുള്ള ആശയവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുന്നു.” റിപ്പോർട്ട് ഇപ്രകാരം ഉപസംഹരിച്ചു: “ദേശത്തെ ഭരണാധികാരികൾ അൽബേനിയൻ സഹോദരങ്ങളെ പുതിയലോക സമുദായത്തിൽനിന്ന് ഒറ്റപ്പെടുത്തിയേക്കാമെങ്കിലും അവരുടെമേലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ വിച്ഛേദിക്കാൻ അവർക്കാവില്ല.”
ക്ലേശങ്ങൾ തുടരുന്നു
അക്കാലത്ത് എല്ലാവരും ഒരു സൈനിക തിരിച്ചറിയൽ കാർഡ് കൊണ്ടുനടക്കണമെന്നത് നിർബന്ധമായിരുന്നു. അതിനു വിസമ്മതിച്ചാൽ ജോലി നഷ്ടപ്പെടുകയോ ജയിലിലാകുകയോ ചെയ്തിരുന്നു. അങ്ങനെ, നാഷോ ഡോറിക്കും ജാനി കൊമിനൊയ്ക്കും വീണ്ടും കുറെ മാസത്തേക്ക് ജയിലിൽ കഴിയേണ്ടിവന്നു. ജോലി നഷ്ടപ്പെടുമെന്നു ഭയന്ന് ചിലർ വിട്ടുവീഴ്ചയ്ക്കു തയ്യാറായെങ്കിലും, നല്ലൊരു ശതമാനം വിശ്വസ്ത സഹോദരങ്ങൾ 1959-ൽ സ്മാരകം ആചരിക്കുകയും അനേകർ നിർഭയം പ്രസംഗവേലയിൽ തുടരുകയും ചെയ്തിരുന്നു.
1959-ൽ നീതിന്യായ മന്ത്രാലയം അടച്ചുപൂട്ടി. വക്കീലന്മാർക്ക് തങ്ങളുടെ തൊഴിൽ ചെയ്യാൻ അനുവാദമില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമം നിർമിച്ചതും നടപ്പിലാക്കിയതും. ഇലക്ഷനു
വോട്ടു ചെയ്യാത്തവരെയെല്ലാം ശത്രുക്കളായി മുദ്രകുത്തിയിരുന്നു. ഭീതി നിറഞ്ഞ അവസ്ഥ; അതുപോലെ, സംശയത്തോടെയാണ് ആളുകൾ പരസ്പരം വീക്ഷിച്ചിരുന്നതും.തങ്ങളുടെ ക്ലേശപൂർണമായ അവസ്ഥയെക്കുറിച്ച് അൽബേനിയൻ സഹോദരങ്ങൾ ചില സന്ദേശങ്ങൾ അയച്ചിരുന്നു, ഒപ്പം, വിശ്വസ്തരായി തുടരാനുള്ള തങ്ങളുടെ ഉറച്ച തീരുമാനത്തെക്കുറിച്ചും. അക്കാലത്ത്, അവരുടെ സ്ഥിതിഗതിയെപ്പറ്റി കൃത്യമായി മനസ്സിലാക്കാൻ ബ്രുക്ലിനിലെ ലോകാസ്ഥാനത്തുള്ള സഹോദരങ്ങളും ശ്രമം നടത്തുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി, തെക്കൻ അൽബേനിയയിൽ ജനിച്ച്, അപ്പോൾ അമേരിക്കയിൽ താമസമാക്കിയിരുന്ന ജോൺ മാർക്ക്സിനോട് ഒരു വീസ തരപ്പെടുത്തി അൽബേനിയയിലേക്കു പോകാൻ ആവശ്യപ്പെട്ടു.
ഒന്നരവർഷത്തെ ശ്രമംകൊണ്ട് ജോണിന് വീസ സംഘടിപ്പിക്കാനായി; പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ ഹെലന് വീസ കിട്ടിയില്ല. 1961 ഫെബ്രുവരിയിൽ അദ്ദേഹം ഡുറസിൽ എത്തി, അവിടെനിന്ന് ടിറാനയിലേക്കു പോയി. അവിടെ അദ്ദേഹം തന്റെ പെങ്ങളായ മേൽപോയെ കണ്ടുമുട്ടി. അവർ സത്യത്തോടു താത്പര്യം കാണിച്ചു. പിറ്റേന്നുതന്നെ സഹോദരങ്ങളെ കണ്ടുപിടിക്കാൻ മേൽപോ ജോണിനെ സഹായിച്ചു.
സഹോദരങ്ങളുമായി ജോൺ ദീർഘമായിത്തന്നെ സംസാരിച്ചു; കൂടാതെ തന്റെ സൂട്ട്കേസിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ചില സാഹിത്യങ്ങൾ അവർക്കു നൽകുകയും ചെയ്തു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. 24-ലേറെ വർഷത്തിനുശേഷം ആദ്യമായിട്ടാണ് പുറത്തുനിന്ന് ഏതെങ്കിലും സഹോദരങ്ങൾ അവരെ സന്ദർശിക്കുന്നത്!
അഞ്ചു പട്ടണങ്ങളിലായി 60 സഹോദരങ്ങൾ ഉണ്ടെന്ന് ജോൺ കണക്കാക്കി. കൂടാതെ ഏതാനും പേർ ചെറിയ ഗ്രാമങ്ങളിലും താമസിച്ചിരുന്നു. ടിറാനയിൽ, ഞായറാഴ്ചതോറും രഹസ്യമായി കൂടിവരാൻ സഹോദരങ്ങൾ ശ്രമംനടത്തിയിരുന്നു. 1938 മുതൽ ഒളിപ്പിച്ചുവെച്ചിരുന്ന ചില സാഹിത്യങ്ങളാണ് അവിടെ അവർ പഠിച്ചിരുന്നത്.
ദീർഘകാലമായി സംഘടനയുമായി വലിയ ബന്ധമൊന്നും ഇല്ലാതിരുന്നതിനാൽ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചും സത്യത്തെക്കുറിച്ചുതന്നെയും അൽബേനിയൻ സഹോദരങ്ങൾ പലതും മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്, സഹോദരന്മാരും സഹോദരിമാരും അവിടെ യോഗങ്ങൾ നടത്തിയിരുന്നു; എന്തിന്, സഹോദരിമാർ യോഗങ്ങളിൽ പ്രാർഥിക്കുകപോലും ചെയ്തിരുന്നു. ഇതേക്കുറിച്ച് ജോൺ പിന്നീട് എഴുതി: “ഈ പുതിയ ക്രമീകരണത്തോടുള്ള സഹോദരിമാരുടെ പ്രതികരണത്തെക്കുറിച്ച് സഹോദരന്മാർക്ക് അൽപ്പം ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് സഹോദരിമാരോട് തനിച്ച് കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാനങ്ങനെ ചെയ്തപ്പോൾ, സന്തോഷത്തോടെയാണ് ആ സഹോദരിമാർ അതിനോട് അനുകൂലിച്ചത്.”
ദരിദ്രരായിരുന്നെങ്കിലും ഈ വിശ്വസ്ത ദാസന്മാർ തീക്ഷ്ണതയോടെ രാജ്യവേലയെ പിന്തുണച്ചു. ജിറോകാസ്റ്ററിൽനിന്നുള്ള പ്രായമായ രണ്ടുസഹോദരന്മാരുടെ കാര്യം ജോൺ പറയുകയുണ്ടായി: “സൊസൈറ്റിക്ക് സംഭാവന അയയ്ക്കാനായി അവരുടെ ഇല്ലായ്മയിൽനിന്നു മിച്ചംവെച്ച് അവർ ഒരു തുക ശേഖരിച്ചിരുന്നു.” 4,800-ലേറെ രൂപ വിലവരുന്ന സ്വർണനാണയങ്ങളാണ് ഓരോരുത്തരും നീക്കിവെച്ചിരുന്നത്.
പ്രസംഗ-പഠിപ്പിക്കൽ വേലയിൽ—സമാധാനൈക്യത്തോടെ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം ലഭിച്ചത് ടിറാനയിലെ സഹോദരങ്ങൾ ഏറെ വിലമതിച്ചു. നിരോധനത്തിൻകീഴിൽപ്പോലും സഭകൾ എങ്ങനെ പ്രവർത്തിക്കണം എന്നതിനെപ്പറ്റിയുള്ള നിർദേശങ്ങൾ അതിൽ അടങ്ങിയിരുന്നു. ടിറാനയിൽ ലാവോനീദ പോപ്പിന്റെ വീട്ടിൽവെച്ച് മാർച്ചുമാസം ജോൺ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം നടത്തിയപ്പോൾ 37 പേർ ഹാജരായി. പ്രസംഗം നടത്തിയിട്ട് ഉടനെ ജോൺ ഒരു ബോട്ടിൽ ഗ്രീസിലേക്കു പോയി.
അൽബേനിയ സന്ദർശനത്തെക്കുറിച്ചുള്ള ജോണിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷം ലോകാസ്ഥാനത്തുള്ള സഹോദരന്മാർ, ടിറാന സഭയുടെയും അൽബേനിയയിലെ വേലയുടെയും ചുമതലയ്ക്കായി ലാവോനീദ പോപ്, സോറ്റീർ പാപ, ലൂചീ ജേകാ എന്നിവരെ നിയമിച്ചു. കൂടാതെ സ്പീറോ വ്രൂഹോ ഒരു സർക്കിട്ട് മേൽവിചാരകനായും
നിയമിതനായി. അദ്ദേഹം സഭകൾ സന്ദർശിക്കുകയും വൈകുന്നേരങ്ങളിൽ സഹോദരങ്ങളോടൊപ്പം കൂടിവന്ന് പ്രസംഗങ്ങൾ നടത്തുകയും പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള വിവരങ്ങൾ ചർച്ചചെയ്യുകയും ചെയ്യണമായിരുന്നു. ആത്മീയമായി കരുത്താർജിക്കാനും കാലാനുസൃതമായ വിവരങ്ങൾ മനസ്സിലാക്കാനും അൽബേനിയയിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് സംഘടന എല്ലാ ശ്രമവും ചെയ്തു.കത്തുകളൊക്കെ അധികാരികൾ പരിശോധിച്ചിരുന്നതിനാൽ ഇത്തരം നിർദേശങ്ങളൊന്നും കത്തുകളിലൂടെ എഴുതി അയയ്ക്കാനാകുമായിരുന്നില്ല. അതുകൊണ്ട് പ്രസിദ്ധീകരണങ്ങളുടെ പേജ് നമ്പർ ഉപയോഗിച്ചുള്ള കോഡു ഭാഷയുടെ സഹായത്താൽ ജോൺ അൽപ്പാൽപ്പമായി സഹോദരങ്ങൾക്ക് വിവരങ്ങൾ പകർന്നുകൊടുത്തു. സഹോദരങ്ങൾ കൃത്യമായിത്തന്നെ കാര്യങ്ങൾ മനസ്സിലാക്കിയെന്നു സൂചിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകൾ പെട്ടെന്നുതന്നെ ലഭിച്ചു. ടിറാനയിലെ മൂന്നുസഹോദരന്മാർ ഒരു കൺട്രി കമ്മിറ്റിയായി പ്രവർത്തിച്ചു, സ്പീറോ ക്രമമായി സഭകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
ലോകാസ്ഥാനത്തേക്ക് വയൽസേവന റിപ്പോർട്ട് അയയ്ക്കുന്നതിനായി അൽബേനിയൻ സഹോദരങ്ങൾക്ക് തികച്ചും വ്യത്യസ്തമായ മാർഗങ്ങൾ കണ്ടുപിടിക്കണമായിരുന്നു. വിദേശത്തുള്ള ചില സഹോദരന്മാർക്ക് അയയ്ക്കുന്ന പോസ്റ്റ് കാർഡിൽ അവ എഴുതിപ്പിടിപ്പിക്കുകയായിരുന്നു ഒരു മാർഗം. സ്റ്റാമ്പിന്റെ അടിയിൽ ഏറ്റവും ചെറുതായി എഴുതാൻ പറ്റുന്ന കൂർത്തമുനയുള്ള പേനകൊണ്ട് കോഡ് ഭാഷയിൽ റിപ്പോർട്ട് എഴുതിയിരുന്നു. ഉദാഹരണത്തിന് പ്രസംഗ-പഠിപ്പിക്കൽ ചെറുപുസ്തകത്തിലെ, “പ്രസാധകർ” എന്ന വിഷയമുള്ള പേജ് നമ്പർ എഴുതും, എന്നിട്ട് അതിനോടു ചേർന്ന് ആ മാസം റിപ്പോർട്ടു ചെയ്ത പ്രസാധകരുടെ എണ്ണവും. വർഷങ്ങളോളം ഇത്തരം മാർഗങ്ങളിലൂടെയാണ് അവർ വിവരങ്ങൾ കൈമാറിയിരുന്നത്.
നല്ല തുടക്കം, പക്ഷേ പെട്ടെന്നൊരു തിരിച്ചടി
ശുദ്ധാരാധന ഉന്നമിപ്പിക്കുന്നതിനായി കൺട്രി കമ്മിറ്റി ഏറെ യത്നിച്ചിരുന്നെങ്കിലും പെട്ടെന്നുതന്നെ ചില പ്രശ്നങ്ങൾ തലപൊക്കി. 1963-ൽ മേൽപോ മാർക്ക്സ് തന്റെ ആങ്ങളയായ ജോണിനുള്ള കത്തിൽ അവിടെ കാര്യാദികൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ച് എഴുതുകയുണ്ടായി. കൺട്രി കമ്മിറ്റിയിലെ അംഗങ്ങളായ ലാവോനീദ പോപ്പും ലൂചീ ജേകായും ‘വീട്ടിൽ ഇല്ലെന്നും’ അതുകൊണ്ട് യോഗങ്ങളൊന്നും നടക്കുന്നില്ലെന്നും അതിൽ പറഞ്ഞിരുന്നു. പിന്നീട്, പ്രവൃത്തികൾ 8:1, 3 വാക്യങ്ങൾ പരാമർശിച്ചുകൊണ്ട് സ്പീറോ ആശുപത്രിയിലായിരുന്നെന്നും ലാവോനീദ പോപ്പിനും ലൂചീ ജേകായ്ക്കും സുഖമില്ലായിരുന്നെന്നും അറിയിച്ചു; തർസൊസിലെ ശൗൽ ക്രിസ്ത്യാനികളെ തടവിലാക്കിയതിനെക്കുറിച്ചു പറയുന്ന വാക്യമായിരുന്നു അത്. എന്തായിരുന്നു സംഗതി?
ലാവോനീദ പോപ്പും ലൂചീ ജേകായും സോറ്റീർ റ്റ്സേചീയും ജോലിചെയ്യുന്ന ഫാക്ടറിയിൽ ജോലിക്കാർക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസംഗങ്ങൾ നടത്തി; കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതായിരുന്നു അവ. ഒരു ദിവസം പരിണാമത്തെക്കുറിച്ചുള്ള പ്രസംഗം നടക്കുമ്പോൾ ലാവോനീദയും ലൂചീയും എഴുന്നേറ്റുനിന്ന്, “അല്ല! മനുഷ്യൻ കുരങ്ങിൽനിന്നു വന്നതല്ല!” എന്നു പറഞ്ഞു. പിറ്റേന്ന് അവരെ രണ്ടുപേരെയും വീട്ടുകാരിൽനിന്നെല്ലാം അകലെ ദൂരെയുള്ള മറ്റൊരു നഗരത്തിൽ ജോലിചെയ്യുന്നതിനായി ‘നാടുകടത്തി.’ ഇന്റർണിം (രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ നൽകുന്ന ശിക്ഷ) എന്നാണ് അൽബേനിയക്കാർ ആ ശിക്ഷയെ വിളിച്ചിരുന്നത്. ലൂചീയെ ഗ്രാംഷിലുള്ള പർവതപ്രദേശത്തേക്കാണ് അയച്ചത്. എന്നാൽ ലാവോനീദയാണ് അവരുടെ ‘നേതാവ്’ എന്നു കണക്കാക്കി അദ്ദേഹത്തെ ചെങ്കുത്തായ മലനിരകളും കൊടുംശൈത്യവുമുള്ള ബുറേലിലേക്കും അയച്ചു. ഏഴുവർഷത്തിനു ശേഷമേ അദ്ദേഹത്തിനു വീട്ടിലേക്കു മടങ്ങാൻ കഴിയുമായിരുന്നുള്ളൂ.
1964 ആഗസ്റ്റ് ആയപ്പോഴേക്കും യോഗങ്ങളൊന്നും നടക്കുന്നില്ലായിരുന്നുവെന്നുതന്നെ പറയാം. അൽബേനിയയിൽനിന്നു കിട്ടിയ സൂചനയനുസരിച്ച് സഹോദരങ്ങൾ സീഗൂരീമീയുടെ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഒരു സ്റ്റാമ്പിന്റെ അടിയിൽ ഇങ്ങനെ എഴുതിയിരുന്നു: “ഞങ്ങൾക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കുക. വീടുകളിൽനിന്ന് സാഹിത്യങ്ങൾ കണ്ടുകെട്ടുന്നു. പഠിക്കാൻ അനുവദിക്കുന്നില്ല. മൂന്നുപേർ ഇന്റർണിമിൽ.” സ്റ്റാമ്പിന്റെ അടിയിലെ ഈ എഴുത്തു കണ്ടപ്പോൾ,
പോപ് സഹോദരനും ജേകാ സഹോദരനും മോചിതരായിരിക്കും എന്നാണ് ആദ്യം കരുതിയത്; കാരണം അവർക്കു മാത്രമേ സ്റ്റാമ്പിന്റെ അടിയിൽ എഴുതുന്ന കാര്യം അറിയാമായിരുന്നുള്ളൂ. എന്നാൽ ജേകായുടെ ഭാര്യ ഫ്രോസീനയാണ് ആ സന്ദേശം എഴുതി അയച്ചതെന്ന് പിന്നീടു മനസ്സിലായി.നേതൃത്വം വഹിച്ചിരുന്ന സഹോദരന്മാരെ ദൂരസ്ഥലത്തേക്ക് അയച്ചിരുന്നു. മറ്റുള്ളവർക്കാകട്ടെ, പരസ്പരം സംസാരിക്കാൻ പറ്റാത്തവിധം സീഗൂരീമീയുടെ ‘കഴുകൻ കണ്ണുകൾ’ എവിടെയുമുണ്ടായിരുന്നു. ഇന്റർണീമിലുള്ള സഹോദരന്മാർ പക്ഷേ, കണ്ടുമുട്ടുന്നവരോടെല്ലാം നല്ലരീതിയിൽ സാക്ഷീകരിച്ചു. “ഊഞ്ചീലോർ [സുവിശേഷകർ] വന്നിട്ടുണ്ട്. അവർ സൈന്യസേവനം ചെയ്യില്ല; പക്ഷേ, അവർ പാലങ്ങൾ പണിതുതരുകയും ഞങ്ങളുടെ ജനറേറ്ററുകൾ നന്നാക്കുകയും ചെയ്യും” എന്ന് ഗ്രാംഷ് നിവാസികൾ പറയുമായിരുന്നു. ഈ വിശ്വസ്ത സഹോദരന്മാർ നേടിയെടുത്ത സത്പേര് പതിറ്റാണ്ടുകളോളം ഓർമിക്കപ്പെട്ടു.
നിരീശ്വര രാഷ്ട്രം ഉടലെടുക്കുന്നു
രാഷ്ട്രീയ തലത്തിൽ അൽബേനിയ സോവിയറ്റ് യൂണിയനുമായി തെറ്റിയെങ്കിലും ചൈനയുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് ആക്കംവർധിച്ച് ചില അൽബേനിയക്കാർ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായ മാവോസെതുങ്ങിനെ അനുകരിച്ച് വസ്ത്രധാരണം ചെയ്യുകപോലും ചെയ്തിരുന്നു. 1966-ഓടെ എൻവർ ഹോജ സൈന്യത്തിലെ ഔദ്യോഗിക പദവിസ്ഥാനങ്ങൾ ഇല്ലാതാക്കി. പരസ്പരവിശ്വാസമില്ലാത്ത ഒരു സ്ഥിതിവിശേഷം നിലവിൽ വന്നതോടെ ആർക്കും എതിർത്ത് ഒരഭിപ്രായം പറയാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു.
സർക്കാർ പ്രസിദ്ധീകരിക്കുന്ന വർത്തമാനപത്രങ്ങളിൽ മതത്തെ എതിർത്തുകൊണ്ടുള്ള ലേഖനങ്ങൾ വരാൻ തുടങ്ങി. “അപകടകരമായ ഒരു ഘടകം” എന്നാണ് മതത്തെ വിശേഷിപ്പിച്ചത്. ഡുറസിൽ ഒരു കൂട്ടം വിദ്യാർഥികൾ ബുൾഡോസർ ഉപയോഗിച്ച് ഒരു പള്ളി തകർത്തു. അതേത്തുടർന്ന് പെട്ടെന്നുതന്നെ മറ്റു നഗരങ്ങളിലും ഒന്നിനുപുറകേ ഒന്നായി ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. മതവിരുദ്ധ വികാരങ്ങൾ ഗവൺമെന്റ് ആളിക്കത്തിച്ചതോടെ 1967-ൽ അൽബേനിയ ലോകത്തിലെ ആദ്യത്തെ സമ്പൂർണ നിരീശ്വര രാഷ്ട്രമായിത്തീർന്നു. മറ്റു കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ മതങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നേയുള്ളൂ; എന്നാൽ അൽബേനിയ അതിനെ ഒട്ടും വെച്ചുപൊറുപ്പിച്ചില്ല.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ ചില
മുസ്ലീം, ഓർത്തഡോക്സ്, കത്തോലിക്ക പുരോഹിതന്മാരെ ജയിലിലാക്കി. എന്നാൽ കമ്മൂണിസ്റ്റുകാരുടെ ഇംഗിതത്തിനു വഴങ്ങി മതവിശ്വാസങ്ങൾ പാടേ ഉപേക്ഷിച്ച നിരവധി പുരോഹിതന്മാരുമുണ്ടായിരുന്നു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ അവർക്ക് കഴിഞ്ഞുകൂടാനായി. ചരിത്രപ്രാധാന്യമുള്ള ചില ആരാധനാലയങ്ങൾ മ്യൂസിയങ്ങളാക്കി മാറ്റി. മതപരമായ ഒരു ചിഹ്നവും അനുവദിച്ചിരുന്നില്ല—കുരിശുകളോ പ്രതിമകളോ, മോസ്ക്കുകളോ അതിലെ മിനാരമോ ഒന്നും. “ദൈവം” എന്ന വാക്ക് ഉപയോഗിച്ചിരുന്നത് തരംതാഴ്ന്ന രീതിയിൽ മാത്രമാണ്.ഈ സ്ഥിതിവിശേഷം സഹോദരങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കി.1960-കളിൽ ചില സഹോദരങ്ങൾ മരണമടഞ്ഞു. അവിടെവിടെയായി ചിതറിപ്പാർത്തിരുന്ന മറ്റു പ്രസാധകർ പക്ഷേ, അപ്പോഴും സത്യത്തെക്കുറിച്ച് സാധിക്കുന്ന അളവിലെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ അൽപ്പം താത്പര്യം ഉള്ളവർക്കുപോലും ആ സന്ദേശത്തിനു ചെവികൊടുക്കാൻ ഭയമായിരുന്നു.
സത്യത്തോടുള്ള സ്നേഹം—ഒളിമങ്ങാതെ
1968-ൽ ഗോലേ ഫ്ളോക്കോ, തന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തെക്കുറിച്ച് ജോണിനും ഹെലനും എഴുതി. പ്രസംഗവേലയിൽ ഏർപ്പെടുന്നതും യോഗങ്ങൾ നടത്തുന്നതും നിയമവിരുദ്ധമാണെങ്കിലും താൻ എങ്ങനെയാണ് ക്രമമായി തന്റെ സ്നേഹിതരോടും, വ്യാപാരസ്ഥലത്തും പാർക്കിലും ചായക്കടയിലും മറ്റും കണ്ടുമുട്ടുന്നവരോടും സത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം അതിൽ പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് 80-നു മുകളിൽ പ്രായമുണ്ടായിരുന്നു. അതിനുശേഷം അധികം താമസിയാതെ ഗോലേ വിശ്വസ്തനായി മരിച്ചു. അൽബേനിയയിലുള്ള മറ്റനേകരുടെയും കാര്യത്തിലെന്നപോലെ യഹോവയോടും സത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അതിരറ്റ സ്നേഹം കെടുത്തിക്കളയാൻ ആർക്കും കഴിഞ്ഞില്ല.
പ്രായാധിക്യംമൂലം സ്പീറോ വ്രൂഹോയ്ക്ക് താൻ മുമ്പു ചെയ്തിരുന്നതുപോലെ സർക്കിട്ട് സന്ദർശനങ്ങൾ നടത്താൻ വയ്യെന്നായി. 1969-ന്റെ പ്രാരംഭത്തിൽ ഒരിക്കൽ അദ്ദേഹം ഒരു കിണറ്റിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് സീഗൂരീമീ റിപ്പോർട്ടു ചെയ്തു. എന്നാൽ അതു സത്യമായിരുന്നോ?
വിഷാദത്തിന് അടിമയായി താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം പറയുന്നതായുള്ള ഒരു കുറിപ്പ് ലഭിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ കൈപ്പടയിലുള്ളതായിരുന്നില്ല. മാത്രമല്ല, മരണത്തിനു തൊട്ടുമുമ്പുപോലും അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്ന്
സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ കഴുത്തിനു ചുറ്റും കാണപ്പെട്ട കറുത്ത അടയാളങ്ങൾ, അദ്ദേഹത്തെ ആരോ വകവരുത്തിയതാണ് എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അദ്ദേഹം തൂങ്ങിമരിച്ചതാണെങ്കിൽ അതിനുപയോഗിച്ച കയറൊന്നും കിണറ്റിങ്കൽ കണ്ടില്ല. കിണറ്റിൽ വീണ് വെള്ളം കുടിച്ചു മരിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.വോട്ടു ചെയ്തില്ലെങ്കിൽ സ്പീറോയെയും കുടുംബത്തെയും ജയിലിലാക്കുമെന്നും പട്ടിണിക്ക് ഇടുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്ന് വർഷങ്ങൾക്കുശേഷം അറിയാനിടയായി. തെരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹത്തെ കൊന്ന് കിണറ്റിൽ എറിഞ്ഞതാണെന്ന് ടിറാനയിലെ സഹോദരങ്ങൾ കണ്ടെത്തി. യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇത്തരത്തിലുള്ള വ്യാജ ആത്മഹത്യാ റിപ്പോർട്ടുകൾ വേറെയും വന്നിട്ടുണ്ട്.
അവർ തീർത്തും ഒറ്റപ്പെട്ടുപോയ ദശാബ്ദം
1971-ൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഭരണസംഘത്തിന്റെ അംഗസംഖ്യ വർധിച്ചപ്പോൾ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ സന്തോഷിച്ചു. മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നതിനുള്ള ക്രമീകരണത്തോടു ബന്ധപ്പെട്ട അറിയിപ്പ് വലിയ പ്രതീക്ഷ ഉണർത്തിയ ഒന്നായിരുന്നു. എന്നാൽ സംഘടനാപരമായ ഈ മാറ്റത്തെക്കുറിച്ച് അൽബേനിയയിലെ സഹോദരങ്ങൾ അറിയുന്നത് വർഷങ്ങൾക്കുശേഷമാണ്. അതറിഞ്ഞതാകട്ടെ, അമേരിക്കയിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ ചിലർ ടിറാനയിൽ താമസിക്കുന്ന ലോപീ ബ്ലാനീ എന്ന സഹോദരിയെ കണ്ടുമുട്ടിയതിനാലും. യോഗങ്ങളൊന്നും നടക്കുന്നില്ലെന്ന് അവർ മനസ്സിലാക്കി. ആ നഗരത്തിൽ ആകെ മൂന്നുസാക്ഷികളേ ഉള്ളുവെന്നാണ് അവർ അറിഞ്ഞത്. എന്നാൽ ശരിക്കും അതിൽക്കൂടുതൽ പേർ ഉണ്ടായിരുന്നു.
1966 മുതൽ ഗ്രീസിൽ താമസിക്കുന്ന കോസ്റ്റാ ഡാബേ തന്റെ സ്വന്തം നാടായ
അൽബേനിയയിലേക്കു മടങ്ങിവരാനുള്ള വീസയ്ക്കായി ശ്രമിച്ചു. 76-ാം വയസ്സിൽ തന്റെ മക്കളെ സത്യം പഠിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീസ കിട്ടാതെ വന്നപ്പോൾ കോസ്റ്റാ, അൽബേനിയൻ അതിർത്തിയിൽ തന്റെ അമേരിക്കൻ പാസ്പോർട്ട് ഏൽപ്പിച്ചിട്ട് രാജ്യത്തു കടന്നു; ഒരിക്കലും മടങ്ങിപ്പാകാൻ കഴിഞ്ഞേക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം അതുചെയ്തത്.1975-ൽ അമേരിക്കയിൽനിന്നുള്ള ഒരു അൽബേനിയൻ ദമ്പതികൾ വിനോദസഞ്ചാരികളായി അൽബേനിയനിൽ എത്തി. രാജ്യത്തുടനീളം നിരീക്ഷണം “മുമ്പ് എന്നത്തെയുംകാൾ ശക്തമാണ്” എന്നും യഹോവയുടെ സാക്ഷികളെ അടുത്തുനിരീക്ഷിക്കുന്നുണ്ടെന്നും അവർ എഴുതി. വിദേശികൾ ആരെങ്കിലും വന്നാൽ ഔദ്യോഗിക ടൂർ ഗൈഡുകൾ സദാ അവരോടൊപ്പം കാണുമായിരുന്നു. ഈ ഗൈഡുകളിൽ പലരും സീഗൂരീമീയുടെ ആൾക്കാരായിരുന്നു. വിദേശികൾ മടങ്ങിപ്പോയശേഷം, അവർ ആരെയൊക്കെ കണ്ടുമുട്ടിയോ അവരെല്ലാം സീഗൂരീമീയുടെ നിരീക്ഷണത്തിൽ ആയിരിക്കുമായിരുന്നു. സംശയദൃഷ്ടിയോടെയാണ് വിനോദസഞ്ചാരികളെ വീക്ഷിച്ചിരുന്നത്; അവരുടെ സന്ദർശനത്തെ അത്ര സ്വാഗതം ചെയ്തിരുന്നില്ല. വിദേശികളെ ആളുകൾ ഭയപ്പെട്ടിരുന്നു.
വ്ളോറിയിൽ സ്മാരകത്തിന് അഞ്ചുപേർ ഹാജരായതായി 1976 നവംബറിൽ കോസ്റ്റാ ഡാബേ അയച്ച കത്തിൽ പറഞ്ഞിരുന്നു. പെർമെറ്റിലും ഫിയെറിലും ഓരോരുത്തർ ഒറ്റയ്ക്ക് സ്മാരകം ആചരിച്ച കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ടിറാനയിൽ ഒരിടത്ത് രണ്ടുപേരും മറ്റൊരിടത്ത് നാലുപേരും സ്മാരകത്തിൽ സംബന്ധിച്ചു. അങ്ങനെ, 1976-ൽ അറിഞ്ഞിടത്തോളം 13 പേർ അൽബേനിയയിൽ സ്മാരകത്തിനു ഹാജരായി.
താൻ സ്മാരകം ആചരിച്ചതിനെക്കുറിച്ച് വർഷങ്ങൾക്കുശേഷം കൂള ജീദാറി പറയുകയുണ്ടായി: “രാവിലെ ഞാൻ അപ്പം ഉണ്ടാക്കി, വീഞ്ഞും ഒരുക്കിവെച്ചു. വൈകുന്നേരം കർട്ടൻ വലിച്ചിട്ടു, എന്നിട്ട് കക്കൂസിന്റെ മറവിൽ മത്തായി 26-ാം അധ്യായത്തിൽനിന്ന് യേശു സ്മാരകം ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ഭാഗം വായിച്ചു. അതിനുശേഷം അപ്പം ഉയർത്തിപ്പിടിച്ച് പ്രാർഥിച്ചു, എന്നിട്ട് അതു താഴെവെച്ചു. മത്തായിയുടെ സുവിശേഷത്തിൽനിന്ന് അൽപ്പംകൂടെ വായിച്ചിട്ട് വീഞ്ഞ് ഉയർത്തിപ്പിടിച്ച് വീണ്ടും പ്രാർഥിച്ചു, എന്നിട്ട് അതു താഴെവെച്ചു. അതിനുശേഷം ഒരു പാട്ടുപാടി. അവിടെ ഞാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ലോകമെമ്പാടുമുള്ള സഹോദരങ്ങളുമായി ഞാൻ ഐക്യത്തിലാണെന്ന് എനിക്ക് അറിയാമായിരുന്നു!”
സൂക്ഷിച്ചിരുന്ന ബൈബിൾ പുറത്തെടുത്ത്കൂളായ്ക്ക് അധികം ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ്, അതായത് അവൾ ചെറുപ്പമായിരുന്നപ്പോൾ സ്പീറോ കാറായേനീ അവളെ ദത്തെടുത്തു. അങ്ങനെ അവൾ അദ്ദേഹത്തോടും മകൾ പെനെലോപ്പിയോടും ഒപ്പം ടിറാനയിലാണ് താമസിച്ചിരുന്നത്. ഏതാണ്ട് 1950-ഓടെ സ്പീറോ മരിച്ചു.
അൽബേനിയ കൂടുതലായി ഒറ്റപ്പെടുന്നു
1978-ൽ, അൽബേനിയ ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ഒറ്റപ്പെടലിന്റെ ഒരു പുതിയ യുഗം ആരംഭിക്കുകയായി. അൽബേനിയയെ പൂർണമായും സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമാക്കിത്തീർക്കുക എന്ന ലക്ഷ്യത്തിൽ ഒരു പുതിയ ഭരണഘടന നിലവിൽവന്നു. തിയേറ്റർ, ബാലെ, സാഹിത്യം, കല തുടങ്ങിയവ ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ഭരിക്കുന്ന നിയമങ്ങൾ അതിലുണ്ടായിരുന്നു. രാജ്യത്തിന്റെ താത്പര്യത്തിനു വിരുദ്ധമെന്ന് കണക്കാക്കിയ ക്ലാസ്സിക്കൽ സംഗീതത്തെ അവർ നിരോധിച്ചിരുന്നു. അധികാരപ്പെടുത്തപ്പെട്ട എഴുത്തുകാർക്കു മാത്രമേ സ്വന്തമായി ടൈപ്പ്റൈറ്റർ കൈവശം വെക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിൽനിന്നുള്ള ടിവി പരിപാടി കാണുന്നത് കണ്ടുപിടിക്കപ്പെട്ടാൽ സീഗൂരീമീ അവരെ വിചാരണചെയ്തിരുന്നു.
കടുത്ത അടിച്ചമർത്തൽ നിലവിലിരുന്ന ആ സാഹചര്യത്തിൽ അവിടെയുള്ള സഹോദരങ്ങളെ കാണുക എന്ന ലക്ഷ്യത്തിൽ അമേരിക്ക, ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽനിന്നുള്ള സഹോദരങ്ങൾ വിനോദസഞ്ചാരികളെപ്പോലെ രാജ്യത്തു പ്രവേശിച്ചു. എങ്കിലും ചുരുക്കം ചിലരെമാത്രമേ അവർക്കു കാണാനായുള്ളൂ. ഈ സഹോദരങ്ങൾ ചെയ്ത ശ്രമത്തെ അവർ അങ്ങേയറ്റം വിലമതിച്ചു. സഹോദരങ്ങൾ പൊതുവെ പരസ്പരം കാണാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ ഇങ്ങനെ ആരെങ്കിലും വരുന്നകാര്യം ഏറെപ്പേരൊന്നും അറിയുമായിരുന്നില്ല.
1985-ൽ ദീർഘകാലം അൽബേനിയയെ അടക്കിവാണ ഏകാധിപതി, എൻവർ ഹോജ, മരിച്ചു. ഭരണപരവും സാമൂഹികവുമായ പല മാറ്റങ്ങളും പെട്ടെന്നുതന്നെ വരാനിരിക്കുകയായിരുന്നു. പിറ്റേവർഷം, ജോൺ മാർക്ക്സ് മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഹെലൻ (അപ്പോൾ 70-തിനോടടുത്തു പ്രായം ഉണ്ടായിരുന്നു) അൽബേനിയ സന്ദർശിക്കാൻ തീരുമാനിച്ചു. “അവിടെവെച്ച് വല്ലതും സംഭവിച്ചാൽ പുറംരാജ്യത്തുനിന്ന് സഹായം കിട്ടുമെന്നൊന്നും പ്രതീക്ഷിക്കേണ്ട,” വീസ കൈപ്പറ്റുമ്പോൾ അവരോട് അധികാരികൾ പറഞ്ഞു.
രണ്ടാഴ്ചത്തെ ഹെലന്റെ സന്ദർശനം അൽബേനിയയിലെ ഏതാനും വരുന്ന പ്രസാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു സംഗതിയായിരുന്നു. ഒടുവിൽ ഹെലൻ, തന്റെ ഭർതൃസഹോദരിയായ മേൽപോയെ കണ്ടുമുട്ടി. അവർ ജോണിൽനിന്ന് സത്യത്തെക്കുറിച്ച് അറിഞ്ഞിട്ട് 25 വർഷം കഴിഞ്ഞിരുന്നു. അതുവരെ സ്നാനമേറ്റിരുന്നില്ലെങ്കിലും സംഘടനയ്ക്ക് ബന്ധംപുലർത്തുന്നതിനുള്ള ഒരു മുഖ്യ കണ്ണിയായി അവർ വർഷങ്ങളോളം പ്രവർത്തിച്ചു.
ലാവോനീദ പോപ്പിനെയും 1960-ൽ സ്നാനമേറ്റ വാസിൽ ജോക്കയെയും ഹെലൻ കണ്ടുമുട്ടി. രാജ്യത്തിന്റെ പല ഭാഗത്തായി ഏഴു സാക്ഷികൾ അപ്പോഴും ജീവനോടെയുണ്ടെന്ന് അവർ മനസ്സിലാക്കി. സംഘടനയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ വേല എങ്ങനെ പുരോഗമിക്കുന്നുവെന്നും ഹെലൻ അവിടെയുള്ള സഹോദരങ്ങളോടു പറഞ്ഞു. കണ്ടുമുട്ടുന്നവരോടെല്ലാം സഹോദരി അനൗപചാരികമായി വളരെ ജാഗ്രതയോടെ പ്രസംഗിച്ചു. അൽബേനിയയിലെ സാമ്പത്തിക മേഖലയാകെ തകിടംമറിഞ്ഞിരിക്കുകയാണെന്ന് അവർ ശ്രദ്ധിച്ചു.
“അൽപ്പം പാലു മേടിക്കണമെങ്കിൽ വെളുപ്പിന് 3 മണിമുതൽ ക്യൂ നിൽക്കണമായിരുന്നു. മിക്ക കടകളിലും പാൽ കിട്ടാനില്ലായിരുന്നു,” ഹെലൻ പറയുന്നു.
1987-ൽ ഓസ്ട്രിയയിലെയും ഗ്രീസിലെയും ബ്രാഞ്ച് ഓഫീസുകൾ കൂടുതൽ സന്ദർശകരെ അൽബേനിയയിലേക്ക് അയയ്ക്കുന്നതിന് കൂട്ടായ ശ്രമം നടത്തി. 1988-ൽ ഓസ്ട്രിയയിൽനിന്നുള്ള പീറ്റർ മാലോബാബിറ്റ്സും ഭാര്യയും വിനോദസഞ്ചാരികളെപ്പോലെ അവിടെയെത്തി. അവർ മേൽപോയ്ക്ക് ഒരു ബ്ലൗസ് സമ്മാനിച്ചു. അവർ അതു സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന “ദൈവത്തിനു ഭോഷ്കുപറയുവാൻ അസാദ്ധ്യമായ കാര്യങ്ങൾ” എന്ന പുസ്തകം കണ്ടപ്പോൾ അവർക്ക് അതിലേറെ സന്തോഷമായി.
അതേവർഷംതന്നെ പിന്നീട്, കൂടുതൽ സാഹിത്യങ്ങളുമായി മറ്റൊരു ദമ്പതികൾ മേൽപോയെ കണ്ടുമുട്ടി. സീഗൂരീമീ അവരെ
അടുത്തു നിരീക്ഷിച്ചിരുന്നതിനാൽ വളരെ ജാഗ്രതയോടെ വേണമായിരുന്നു ഓരോ നീക്കവും. ഔദ്യോഗിക ടൂർ ഗൈഡ് കൂടെയില്ലാതിരുന്ന ഏതാനും മിനിട്ടു മാത്രമാണ് കൂടിക്കാഴ്ചയ്ക്കായി അവർക്കു ലഭിച്ചത്. ലാവോനീദയ്ക്കു നല്ല സുഖമില്ലെന്നും അൽബേനിയയിലെ മറ്റു പല സഹോദരന്മാർക്കും പ്രായമായി, പഴയതുപോലെയൊന്നും പ്രവർത്തിക്കാനാകുന്നില്ലെന്നും അവർ മനസ്സിലാക്കി.സാഹചര്യങ്ങൾ മാറുന്നു
1989-ൽ രാഷ്ട്രീയരംഗത്ത് ചില മാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങി. അൽബേനിയയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കു വധശിക്ഷ നൽകുന്ന രീതിക്കു മാറ്റംവന്നു. ആ വേനൽക്കാലത്ത് ഹെലൻ വീണ്ടും അൽബേനിയ സന്ദർശിച്ചു. തന്നെ ഭരമേൽപ്പിച്ചിരുന്ന വിവരങ്ങളും നിർദേശങ്ങളും കൈമാറുന്നതിന് അവർ മണിക്കൂറുകൾതന്നെ ചെലവഴിച്ചു. വാസിൽ ജോക്കയും അവിടെ തന്നെക്കൊണ്ട് ആകുന്നത്ര ഹ്രസ്വസന്ദർശനങ്ങൾ നടത്തി.
ഹെലൻ അവിടെ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ സീഗൂരീമീ അവരെ സന്ദർശിച്ചു. അവർ യാതൊരു പ്രശ്നവും സൃഷ്ടിച്ചില്ല. പകരം, അമേരിക്കയിൽനിന്നു കൊണ്ടുവന്നിട്ടുള്ള എന്തെങ്കിലും, സമ്മാനമായി കിട്ടിയാൽ മതിയായിരുന്നു അവർക്ക്. എത്ര പെട്ടെന്നാണ് ആളുകൾക്കു മാറ്റം വന്നത്!
1989 നവംബർ 9-ന് ബെർലിൻ മതിൽ തകർന്നു. അതിന്റെ അനന്തരഫലം പെട്ടെന്നുതന്നെ അൽബേനിയയിലും ദൃശ്യമായി. 1990 മാർച്ചിൽ കാവായെ പട്ടണത്തിൽ കമ്മ്യൂണിസത്തിന് എതിരെ വലിയ ലഹള പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ രാജ്യംവിട്ടു പോകുന്നതിനായി ടിറാനയിലുള്ള വിദേശ എംബസികളിൽ എത്തി. വിദ്യാർഥികൾ നവീകരണത്തിനായി മുറവിളി കൂട്ടി, നിരാഹാര സത്യാഗ്രഹങ്ങൾ നടത്തി.
1991 ഫെബ്രുവരിയിൽ വലിയൊരു ജനക്കൂട്ടം എൻവർ ഹോജയുടെ 10 മീറ്റർ ഉയരമുള്ള ഒരു പ്രതിമ മറിച്ചിട്ടു. വർഷങ്ങളായി ടിറാനയിലെ സ്കാൻഡർബേ ചത്വരത്തിൽ ഉണ്ടായിരുന്നതാണ് ആ പ്രതിമ. ജനങ്ങളുടെ വീക്ഷണത്തിൽ ആ സ്വേച്ഛാധിപതി ‘മൺമറഞ്ഞിരുന്നു.’ മാർച്ചിൽ ഏതാണ്ട് 30,000-ത്തോളം അൽബേനിയക്കാർ ഡുറസിൽനിന്നും വ്ളോറിയിൽനിന്നും കപ്പലുകൾ റാഞ്ചിയെടുത്ത് അഭയാർഥികളായി ഇറ്റലിയിലേക്കു പോയി. വർഷങ്ങൾക്കുശേഷം ആദ്യമായി, ആ മാസം ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടിയെങ്കിലും ആ ഗവൺമെന്റിന്റെ പ്രതാപം നഷ്ടപ്പെടുകയായിരുന്നു.
1991-ൽ ഹെലൻ മാർക്ക്സ് അവസാനമായി അൽബേനിയയിലേക്കു പോകുമ്പോൾ സ്ഥിതിഗതികളൊക്കെ പാടേ മാറിയിരുന്നു. അതിന് ഒരു മാസം മുമ്പാണ് ഗവൺമെന്റ്, മതസെക്രട്ടറിയുടെ ഓഫീസ് തുറന്നത്. അങ്ങനെ, 24 വർഷത്തിനുശേഷം മതപ്രവർത്തനങ്ങൾക്ക് നിയമാംഗീകാരം ലഭിച്ചു. പെട്ടെന്നുതന്നെ സഹോദരങ്ങൾ പ്രസംഗവേല ത്വരിതപ്പെടുത്തി, സഭായോഗങ്ങൾ സംഘടിപ്പിച്ചു.
വാസിൽ ജോക്ക ഗ്രീസിലേക്കു പോയി. ബ്രാഞ്ച് ഓഫീസിലായിരിക്കെ, പ്രസംഗവേല എങ്ങനെ സംഘടിപ്പിക്കാം എന്ന് കൂടുതലായി പഠിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന് ഗ്രീക്ക് അത്ര വശമില്ലായിരുന്നു. അതുകൊണ്ട് അൽപ്പം അൽബേനിയൻ അറിയാവുന്ന സഹോദരങ്ങൾ തങ്ങളാലാവുന്ന വിധത്തിൽ വാസിലിനെ പഠിപ്പിച്ചു. തിരിച്ച് ടിറാനയിൽ എത്തിയ വാസിൽ, താൻ പഠിച്ചതൊക്കെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിന് ശ്രമിച്ചു. രണ്ടു പ്രതിവാര യോഗങ്ങൾ മെച്ചമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായി. അതിലൊന്ന് ആയിടയ്ക്ക് പ്രകാശനം ചെയ്ത അൽബേനിയൻ ഭാഷയിലുള്ള വീക്ഷാഗോപുരത്തിന്റെ പഠനമായിരുന്നു.
“പണ്ടുള്ള സഹോദരന്മാർ പഠിപ്പിച്ച ഗീതങ്ങൾ പാടി പ്രാർഥനയോടെയാണ് ഞങ്ങളന്ന് യോഗങ്ങൾ ആരംഭിച്ചിരുന്നത്. പഠനം രസകരമായിരുന്നു. അവസാനവും ഒന്നോ, രണ്ടോ, മൂന്നോ ചിലപ്പോൾ അതിൽക്കൂടുതലോ പാട്ട് പാടും! ഒടുവിൽ, പ്രാർഥനയോടെ അവസാനിപ്പിക്കും,” ഒരു സഹോദരൻ പറയുന്നു.
1991 ഒക്ടോബറിലും 1992 ഫെബ്രുവരിയിലും തോമാ സാഫീറാസ്, സീലാസ് തോമായീഡീസ് എന്നിവർ ഗ്രീസിൽനിന്ന് അൽബേനിയയിലേക്ക് സാഹിത്യങ്ങൾ കൊണ്ടുവന്നു. അവർ ടിറാനയിലുള്ള സഹോദരങ്ങളുമായും ബെറാറ്റിലുള്ള സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകരുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ സഹായം ആവശ്യമുള്ള നിരവധി താത്പര്യക്കാരുടെ പേരുകളും ശേഖരിച്ചു. പതിറ്റാണ്ടുകളോളം ആത്മീയമായി ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നതിനാൽ അവരെല്ലാം കടുത്ത ആത്മീയ ദാരിദ്ര്യത്തിലായിരുന്നു. ഉദാഹരണത്തിന്, ബെറാറ്റിൽ സ്നാനമേറ്റ സഹോദരങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ താത്പര്യക്കാരാണ് യോഗങ്ങൾ നടത്തിയിരുന്നത്. അവരുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിന് എന്തു ചെയ്യാനാകുമായിരുന്നു?
അപ്രതീക്ഷിതമായ ഒരു നിയമനം
മൈക്കൾ ഡിഗ്രിഗോറിയോയും ലിൻഡയും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ മിഷനറിമാരായി സേവിക്കുകയായിരുന്നു. 1920-കളിൽ
ബോസ്റ്റണിൽവെച്ച് സ്നാനമേറ്റ അൽബേനിയക്കാരിൽ മൈക്കളിന്റെ വല്യപ്പനും വല്യമ്മയും ഉണ്ടായിരുന്നു. മൈക്കളിന് കുറച്ചൊക്കെ അൽബേനിയനും വശമായിരുന്നു. 1992-ൽ അവർ അൽബേനിയയിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ, അവിടെ ആയിരിക്കുന്ന മൂന്നുദിവസം അവിടെയുള്ള സഹോദരങ്ങളുമായി കൂടിക്കാണുന്നതിൽ കുഴപ്പമുണ്ടോ എന്ന് ഭരണസംഘത്തോട് ചോദിച്ചു. എന്നാൽ ഭരണസംഘത്തിന്റെ മറുപടിയോ? മൂന്നുമാസം അൽബേനിയയിൽ താമസിച്ച് സംഘടിതമായി പ്രസംഗവേല നടത്തുന്നതിന് ആവശ്യമായ സഹായം നൽകുക എന്നും.റോമിലെ ബ്രാഞ്ചോഫീസിൽവെച്ച് ഗ്രീസിൽനിന്നും ഇറ്റലിയിൽനിന്നും ഉള്ള സഹോദരന്മാർ അൽബേനിയയിലെ സ്ഥിതിഗതികളെക്കുറിച്ച് അവരോട് പലകാര്യങ്ങളും പറഞ്ഞു. കൂടാതെ വാസിൽ ജോക്ക ഉൾപ്പെടെയുള്ള ചില അൽബേനിയൻ സഹോദരങ്ങളുടെ ഫോട്ടോയും കാണിച്ചു. അവസാനം 1992 ഏപ്രിൽ മാസത്തിൽ മൈക്കളും ലിൻഡയും ടിറാനയിലേക്ക് പറന്നു. അങ്ങനെ വിദേശത്തുനിന്നുള്ള അൽബേനിയക്കാർക്ക് ഒരിക്കൽക്കൂടി രാജ്യത്ത് പ്രവേശനം ലഭിക്കുകയായിരുന്നു. പക്ഷേ, അപ്പോഴും പല ആഭ്യന്തരപ്രശ്നങ്ങളും അവിടെ നിലനിന്നിരുന്നു. എന്തു സംഭവിക്കും എന്ന ഭീതിയിലായിരുന്നു ആളുകൾ.
മൈക്കളും ലിൻഡയും എയർപോർട്ടിൽനിന്ന് പുറത്തുവന്ന ഉടനെ അവരെ അഭിവാദ്യം ചെയ്യാനായി മൈക്കളിന്റെ കുടുംബം ഓടിയെത്തി. അതേസമയം മൈക്കളിന്റെയും മറ്റും വരവിനെക്കുറിച്ച് അറിയിച്ചിരുന്നതിനാൽ വാസിൽ ജോക്കയും അവിടെ എത്തിയിരുന്നു. മൈക്കൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
“വീട്ടുകാരുടെ കൂടെ പതിയെ നീങ്ങിക്കോ, ഞാൻ ഇപ്പോൾ വരാം,” മൈക്കൾ ലിൻഡയോടു പറഞ്ഞു.
ലിൻഡയെ ആലിംഗനം ചെയ്തിട്ട് അവരുടെ സാധനസാമഗ്രികളുമായി ബന്ധുക്കൾ വണ്ടിയുടെ അടുത്തേക്കു നീങ്ങി. ആ തക്കത്തിന് മൈക്കിൾ വേഗം വാസിലിന്റെ അടുത്തെത്തി.
“ഞാൻ ഞായറാഴ്ച ടിറാനയിൽ വരും, അപ്പോൾ നമുക്കു കാണാം,” ധൃതിയിൽ മൈക്കൾ വാസിലിനോടു പറഞ്ഞു.
മൈക്കളും ലിൻഡയും യഹോവയുടെ സാക്ഷികളാണെന്ന് അറിയില്ലായിരുന്ന മൈക്കിളിന്റെ ബന്ധുവായ കോച്ചോ വേഗം അങ്ങോട്ടു ചെന്നിട്ട്, “എന്താ ഈ കാണിക്കുന്നത്? ഇവിടെ ഞങ്ങളാരും അപരിചിതരോടു സംസാരിക്കാറില്ല” എന്നു പറഞ്ഞു.
കോർച്ചെയിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴിയിലൂടെ പോകവെ, കരീബിയനിൽനിന്ന് എത്ര വ്യത്യസ്തമാണ് അവിടമെന്ന് അവർക്കു മനസ്സിലായി. “എല്ലാം പഴയതായിരുന്നു, പൊടിപിടിച്ച് തവിട്ടും ചാരവും നിറത്തിൽ. എല്ലായിടത്തും മുള്ളുകമ്പി ഇട്ടിരുന്നു. ആളുകൾ പൊതുവെ വിഷണ്ണരായി കാണപ്പെട്ടു. വളരെ അപൂർവമായി മാത്രമേ വാഹനങ്ങൾ കാണാനുണ്ടായിരുന്നുള്ളൂ. ജനാലകളെല്ലാം പൊട്ടിയിരുന്നു. കർഷകർ കൈകൊണ്ടാണ് കൃഷിയിടത്തിൽ പണിതിരുന്നത്. എന്റെ വല്യമ്മവല്യപ്പന്മാരുടെ നാളുകളിൽനിന്ന് കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല! കാലചക്രം പുറകോട്ടു തിരിഞ്ഞതുപോലെ എനിക്കു തോന്നി!” മൈക്കൾ പറയുന്നു.
“ദൈവമാണ് നിങ്ങളെ ഇങ്ങോട്ടു നയിച്ചത്”
കോച്ചോയുടെ കൈവശം വർഷങ്ങളോളം ഒളിച്ചുവെച്ച ഒരു സാധനമുണ്ടായിരുന്നു; അത് മൈക്കളിനെ കാണിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. മൈക്കളിന്റെ വല്യമ്മ മരിച്ചപ്പോൾ ബോസ്റ്റണിലുള്ള സ്വന്തക്കാർ അൽബേനിയയിലേക്ക് എഴുതിയ ദീർഘമായ ഒരു കത്തായിരുന്നു അത്. ആദ്യത്തെ പത്തുപേജിൽ മിക്കവാറും വീട്ടുകാര്യങ്ങളാണ് എഴുതിയിരുന്നത്. എന്നാൽ കത്തിന്റെ അവസാനഭാഗത്തായി പുനരുത്ഥാനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.
“പോലീസ് ഈ കത്തു പരിശോധിച്ചതാണ്. ആദ്യത്തെ ഏതാനും പേജുകൾ വായിച്ചപ്പോൾതന്നെ അവർക്ക് മടുത്തു. എന്നിട്ട് പറഞ്ഞു: ‘എടുത്തുകൊണ്ടു പോ! വീട്ടുകാര്യം മാത്രമേ ഇതിലുള്ളൂ!’ അതിന്റെ അവസാനഭാഗം വായിച്ചപ്പോൾ ദൈവത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷം തോന്നി,” കോച്ചോ മൈക്കിളിനോടു പറഞ്ഞു.
അതുകേട്ടപ്പോൾ, താനും ലിൻഡയും യഹോവയുടെ സാക്ഷികളാണെന്ന
കാര്യം മൈക്കൾ പറഞ്ഞു. മാത്രമല്ല, കോച്ചോയ്ക്ക് നല്ലൊരു സാക്ഷ്യം നൽകുകയും ചെയ്തു.ബൈബിൾ കാലങ്ങളിലെപ്പോലെ, തങ്ങളുടെ അതിഥികൾക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്ന് അൽബേനിയക്കാർ കരുതുന്നു. അതുകൊണ്ട് മൈക്കളിന്റെയും ലിൻഡയുടെയും കൂടെ ടിറാനയിലേക്ക് പോകുന്നതിന് കോച്ചോ നിർബന്ധംപിടിച്ചു.
“തെരുവുകളൊന്നും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ ടിറാനയിൽ വാസിലിന്റെ വീട് കണ്ടുപിടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതുകൊണ്ട് പോസ്റ്റോഫീസിൽ പോയി ചോദിക്കാമെന്ന് കോച്ചോ പറഞ്ഞു.”
“പോസ്റ്റോഫീസിൽനിന്നു മടങ്ങിവന്ന കോച്ചോ ആശ്ചര്യഭരിതനായി കാണപ്പെട്ടു. ഞങ്ങൾ നേരെ വാസിലിന്റെ അപ്പാർട്ടുമെന്റിൽ എത്തി,” ലിൻഡ തുടർന്നുപറഞ്ഞു.
കോച്ചോ പിന്നീട് അതേക്കുറിച്ചു പറഞ്ഞു: “ഞാൻ പോസ്റ്റോഫീസിൽ ചെന്ന് വാസിലിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘അദ്ദേഹം ഒരു വിശുദ്ധനാണ്! അദ്ദേഹം എന്തെല്ലാം കഷ്ടങ്ങളിലൂടെ കടന്നുപോയെന്നോ! ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യൻ ഈ ടിറാനയിലെങ്ങും വേറെയില്ല.’ അതു കേട്ടപ്പോഴെ എനിക്കു മനസ്സിലായി ദൈവമാണ് നിങ്ങളെ ഇങ്ങോട്ടു നയിച്ചത്! നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ഒരു തടസ്സം സൃഷ്ടിക്കാൻ എനിക്കാവില്ല!”
ടിറാനയിൽ വേല സംഘടിപ്പിക്കപ്പെടുന്നു
മൈക്കളിനെയും ലിൻഡയെയും കണ്ടപ്പോൾ വാസിലിനു വലിയ സന്തോഷമായി. മണിക്കൂറുകളോളം അവർ സംസാരിച്ചിരുന്നു. നാഷോ ഡോറിയോടൊപ്പം ജയിലിൽ കിടന്ന ജാനി കൊമിനൊ അന്നു രാവിലെ മരിച്ചകാര്യം വൈകുന്നേരമായപ്പോഴാണ് വാസിൽ പറയുന്നത്. എന്തുകൊണ്ടാണ് വാസിൽ തന്റെ ഉറ്റമിത്രമായ ആ പ്രിയ സഹോദരന്റെ ശവസംസ്കാരത്തിനു പോകാതിരുന്നത്? “ഭരണസംഘം അയച്ച ഒരാൾ വരുമ്പോൾ പോകുന്നതു ശരിയാണോ?” വാസിൽ പറഞ്ഞു.
മൈക്കളും ലിൻഡയും ടിറാനയിൽ താമസിക്കേണ്ടതുണ്ടായിരുന്നു; പക്ഷേ, വിദേശികളെ നഗരത്തിൽ തങ്ങാൻ ഭരണകൂടം അനുവദിച്ചിരുന്നില്ല. അവരിപ്പോൾ എന്തു ചെയ്യും?
“ഞങ്ങൾ കാര്യങ്ങൾ യഹോവയിങ്കൽ ഭരമേൽപ്പിച്ചു.
അവസാനം ഞങ്ങൾക്ക് ഒരു ചെറിയ അപ്പാർട്ടുമെന്റ് കിട്ടി, അവിടെ താമസമാക്കി,” എന്ന് മൈക്കൾ.“ഉടമസ്ഥനാണ് അതിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അവർക്കു തോന്നുമ്പോഴൊക്കെ വീടിനകത്തു വരുകയും പോകുകയും ചെയ്യുമായിരുന്നു. അതുമാത്രമല്ല, മറ്റൊരാളുടെ അപ്പാർട്ടുമെന്റിൽക്കൂടി കടന്നുവേണമായിരുന്നു ഞങ്ങളുടെതിൽ എത്താൻ. ഞങ്ങളുടെത് ഉള്ളിലായിരുന്നു. എന്തായാലും അത് ഒരുകണക്കിനു നന്നായി, അധികം ആരുടെയും ശ്രദ്ധയിൽപ്പെടില്ലായിരുന്നു,” ലിൻഡ പറയുന്നു.
ടിറാനയിലുള്ള പ്രായമേറിയ സഹോദരങ്ങൾ, തങ്ങൾക്കു സഹിക്കേണ്ടിവന്ന പരിശോധനകളെക്കുറിച്ച് പറഞ്ഞപ്പോൾ മൈക്കളും ലിൻഡയും മണിക്കൂറുകളോളം കേട്ടിരുന്നു. അവിടെ പക്ഷേ, ഒരു പ്രശ്നമുണ്ടായിരുന്നു. ആ സഹോദരന്മാരിൽ ചിലർ പരസ്പരം വളരെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്.
“വ്യക്തിപരമായി അവരെല്ലാം വിശ്വസ്തരായിരുന്നു. പക്ഷേ, മറ്റുള്ളവർ അത്രത്തോളം വിശ്വസ്തരാണോ എന്ന ചിന്തയായിരുന്നു അവർക്ക്. എന്തായാലും, അവർ തമ്മിൽതമ്മിൽ അകൽച്ചയുണ്ടായിരുന്നെങ്കിലും അവർക്ക് ഞങ്ങളെ വലിയ കാര്യമായിരുന്നു. അവരുമായി കാര്യങ്ങളൊക്കെ മയത്തിൽ സംസാരിച്ചപ്പോൾ, യഹോവയുടെ നാമം പ്രസിദ്ധമാക്കുക എന്നതാണ് ഏറ്റവും പ്രധാന സംഗതി എന്ന് എല്ലാവരും സമ്മതിച്ചു. യഹോവയോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ അവർക്ക് ഒരേ മനസ്സായിരുന്നു. ഭാവിജീവിതത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരും.”
സംഘടിതമായി പ്രവർത്തിക്കുന്ന ഒരു സഭ ഇല്ലാത്തതിന്റെ പോരായ്മ കാണാനുണ്ടായിരുന്നു. ഉദാഹരണത്തിന്, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകം ആദ്യമായി കണ്ടപ്പോൾ കൂള ജീദാറിയും സ്റ്റാവ്റീ റ്റ്സേചീയും അതു കൗതുകത്തോടെ മറിച്ചു നോക്കി; പക്ഷേ, അതെന്താണ് എന്നതിനെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ലായിരുന്നു.
“ഓ, മന്നാ!” സ്റ്റാവ്റീ പെട്ടെന്ന് പറഞ്ഞു. അദ്ദേഹം സത്യം പഠിച്ച കാലത്ത് ഉപയോഗിച്ചിരുന്ന വിശ്വാസഭവനക്കാർക്കുള്ള ദൈനംദിന സ്വർഗീയ മന്ന എന്ന പുസ്തകമാണത് എന്ന ധാരണയിലാണ് അങ്ങനെ പറഞ്ഞത്.
“ആകട്ടെ, പ്രസിഡന്റായ നോർ സഹോദരന് എന്തുണ്ടു വിശേഷം? അദ്ദേഹത്തിന്റെ സ്നേഹിതൻ ഫ്രെഡ് ഫ്രാൻസിന് സുഖമാണോ?”
സംഘടനയുമായി കാര്യമായ ബന്ധമൊന്നുമില്ലാതെ എത്രയോ വർഷങ്ങൾ കടന്നുപോയി എന്നാണ് അതു സൂചിപ്പിച്ചത്!അവിസ്മരണീയമായ ഒരു സ്മാരകാചരണം!
വാസിൽ ജോക്കയുടെ വീട്ടിലെ 12 അടി നീളവും 9 അടി വീതിയുമുള്ള ഒരു മുറിയിലാണ് സാധാരണഗതിയിൽ യോഗങ്ങൾ നടത്തിയിരുന്നത്. പക്ഷേ, സ്മാരകം നടത്താൻ അതു പോരായിരുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമാഫീസിൽ അതു ക്രമീകരിച്ചു, 105 പേരാണ് അതിനു കൂടിവന്നത്. ടിറാനയിൽ അത്രയും കാലം വീടുകളിലേ സ്മാരകം നടത്തിയിട്ടുള്ളൂ, ആദ്യമായിട്ടാണ് മറ്റെവിടെയെങ്കിലും വെച്ച് അതു നടത്തുന്നത്. 1992-ൽ അൽബേനിയയിൽ ആകെ 30 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. സ്മാരകത്തിന് പക്ഷേ, 325 പേർ കൂടിവന്നു.
ടിറാനയിൽ താത്പര്യക്കാരുടെ എണ്ണം ക്രമമായി വർധിക്കുകയായിരുന്നു. വാസിലിന്റെ അപ്പാർട്ടുമെന്റിലെ യോഗഹാജർ 40 വരെ ആയി. പുതിയ ചിലർ പ്രസാധകരാകാൻ ആഗ്രഹിച്ചു. മറ്റുള്ളവർ സ്നാനമേൽക്കാനും. സ്നാനപ്പെടാൻ ആഗ്രഹിക്കുന്നവരോട് ചോദ്യം ചോദിക്കുന്നതിനായി സഹോദരന്മാർ അനേകം മണിക്കൂറുകൾ ചെലവഴിച്ചു; കാരണം, നമ്മുടെ ശുശ്രൂഷ ചെയ്യാൻ സംഘടിതർ എന്ന പുസ്തകം അൽബേനിയനിൽ ഇല്ലാതിരുന്നതുകൊണ്ട് ഓരോ ചോദ്യവും പരിഭാഷപ്പെടുത്തി വേണമായിരുന്നു ചോദിക്കാൻ. പുതുതായി പഠിച്ചുവന്ന ചിലർക്ക് സത്യത്തിന്റെ ശരിയായ ഗ്രാഹ്യം ലഭിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സമഗ്രമായിത്തന്നെ ചർച്ച നടത്തി. അവരിൽ ആർക്കുംതന്നെ ശരിക്കുള്ള ബൈബിളധ്യയനം ഉണ്ടായിരുന്നില്ലെങ്കിലും അവർ എത്രമാത്രം ബൈബിൾ പരിജ്ഞാനം നേടിയിരുന്നുവെന്നത് അതിശയകരമായിരുന്നു!
നിയമാംഗീകാരം!
രാജ്യപ്രസംഗവേലയ്ക്ക് നിയമാംഗീകാരം നേടിയെടുക്കുന്നതിനായി തുടർന്നുള്ള ഏതാനും ആഴ്ചകളിൽ അനേകം മണിക്കൂറുകൾ സഹോദരന്മാർ വക്കീലന്മാർ, ഉന്നതാധികാരികൾ എന്നിവരുമൊത്തു ചെലവഴിച്ചു. ടിറാനയിലെ സഹോദരന്മാരും താത്പര്യക്കാരും കൂടി ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷേ, പുതിയ സർക്കാർ അധികാരത്തിൽ വന്നിരുന്നതിനാൽ കൂടുതലായ ശ്രമം ആവശ്യമായിരുന്നു.
“എവിടെ പോകണമെങ്കിലും നടന്നുവേണമായിരുന്നു പോകാൻ,” ഒരു സഹോദരൻ പറയുന്നു. “നഗരത്തിലൂടെ അങ്ങനെ
പോകുന്നവഴി മനുഷ്യാവകാശം, ആഭ്യന്തരം, നീതിന്യായം എന്നീ വകുപ്പുകളുടെ മന്ത്രിമാരെയും പോലീസ് മേധാവിയെയും ഭരണഘടനാ കോടതിയിലെ അംഗങ്ങളെയും വലിയ പിടിപാടുള്ള മറ്റു പലരെയും കാണാനിടയാകുമായിരുന്നു. അവരെല്ലാം വളരെ ദയയോടെയാണ് പെരുമാറിയത്. മാത്രമല്ല, കാര്യങ്ങൾക്ക് അൽപ്പം അയവുവരുന്നതിൽ അവർക്ക് സന്തോഷവുമുണ്ടായിരുന്നു. ഊഞ്ചീലോറിനെ മിക്കവർക്കും അറിയാമായിരുന്നു. അൽബേനിയയിൽ യഹോവയുടെ സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് അതു കാണിക്കുന്നത്.”സർക്കാർ യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം നൽകുമെന്ന് ആഴ്ചകളായി അധികാരികൾ പറയുന്നുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാൽ അമേരിക്കയിൽനിന്ന് അൽബേനിയൻ പശ്ചാത്തലമുള്ള ആഞ്ചെലോ ഫേല്യോ സഹോദരൻ ടിറാനയിൽ തന്റെ കുടുംബക്കാരെ കാണാനെത്തിയപ്പോൾ പെട്ടെന്ന് കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടായി. നിയമാംഗീകാരം നൽകേണ്ട മന്ത്രിയുടെ നിയമോപദേഷ്ട്രിയെ കാണാൻ സഹോദരന്മാർ പോയപ്പോൾ ആഞ്ചെലോയും അവരോടൊപ്പം പോയി. അൽബേനിയയിൽ തന്റെ അതേ നാട്ടുകാരനാണ് ആഞ്ചെലോയും എന്നറിഞ്ഞപ്പോൾ അവർക്കു സന്തോഷമായി.
“ഏതു ഗ്രാമത്തിലാണ് നിങ്ങളുടെ വീട്ടുകാർ?” അവർ ആഞ്ചെലോയോടു ചോദിച്ചു. അവരും അതേ ഗ്രാമക്കാരിയായിരുന്നു!
“ഏതാണ് നിങ്ങളുടെ കുടുംബം?” അവർ ചോദിച്ചു.
ആഞ്ചെലോ വാസ്തവത്തിൽ അവരുടെ സ്വന്തത്തിൽപ്പെട്ട ആളായിരുന്നു! കുറെ വർഷങ്ങളായി ഇരുകുടുംബങ്ങളും തമ്മിൽ കണ്ടിട്ടില്ലായിരുന്നു.
“നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിക്കുന്ന ഈ ചാർട്ടർ എനിക്കു വളരെ ബോധിച്ചിരുന്നു, സഹായിക്കാനിരിക്കുകയുമായിരുന്നു. നിങ്ങളെ സഹായിക്കാൻ ഇപ്പോൾ എനിക്ക് കൂടുതൽ കടപ്പാടു തോന്നുന്നു; കാരണം, നിങ്ങൾ എന്റെ സ്വന്തക്കാരനല്ലേ!” അവർ പറഞ്ഞു.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ, അൽബേനിയയിൽ യഹോവയുടെ സാക്ഷികൾക്ക്
നിയമാംഗീകാരം നൽകിക്കൊണ്ടുള്ള ഉത്തരവ് (നമ്പർ 100) ആ നിയമോപദേഷ്ട്രി സഹോദരന്മാർക്കു നൽകി. അങ്ങനെ, 1939 മുതൽ നിരോധനത്തിലായിരുന്ന, സത്യദൈവമായ യഹോവയുടെ ആരാധനയ്ക്ക്, അവസാനം നിയമാംഗീകാരവും സ്വാതന്ത്ര്യവും ലഭിച്ചു! “അന്നേദിവസം ഞങ്ങൾക്കുണ്ടായ ആ വികാരം വർണിക്കാൻ വാക്കുകളില്ല!” ഡിഗ്രിഗോറിയോ ദമ്പതികൾ പറഞ്ഞു.ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ, അൽബേനിയയിലെ വേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്ന ഗ്രീസ് ബ്രാഞ്ച്, റോബർട്ട് കേണിനെ ടിറാനയിലേക്ക് അയച്ചു. വേലയ്ക്ക് നിയമാംഗീകാരം ലഭിച്ചതായും ടിറാനയിൽ സഭ രൂപീകരിച്ചതായും അദ്ദേഹം സഹോദരങ്ങളെ അറിയിച്ചു. അവരുടെ സഭയുടെ പ്രവർത്തനപ്രദേശം “അൽബേനിയ മുഴുവൻ” ആണെന്നും അദ്ദേഹം പറഞ്ഞു. നല്ല ഉത്സാഹത്തോടെ അവർ സംഘടിതമായ വീടുതോറുമുള്ള വേലയിൽ പങ്കെടുക്കണമായിരുന്നു. മിഷനറി ഭവനത്തിനും ഓഫീസിനും വേണ്ടി ടിറാനയിൽ മൂന്നുകിടപ്പുമുറിയും മറ്റൊരു വലിയ മുറിയുമുള്ള ഒരു വീട് വാടകയ്ക്കെടുത്തു. ആ വലിയ മുറി രാജ്യഹാളായി ഉപയോഗിക്കാനാകുമായിരുന്നു. അൽബേനിയയിലെ ആദ്യത്തെ രാജ്യഹാൾ!
ഒറ്റപ്പെട്ട ഒരു ആടിനെ കണ്ടെത്തുന്നു
“വ്ളോറിയിൽ സാക്ഷികൾ ആരെങ്കിലും ഉണ്ടോ?” അൽബേനിയയിലെ പ്രസംഗവേലയുടെ പുരോഗതിയെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ സഹോദരന്മാർ ചോദിച്ചു. വളരെ പ്രായമായ ഒരു സ്ത്രീയെക്കുറിച്ചുമാത്രം
ചിലർക്ക് അറിയാമായിരുന്നു. പ്രായാധിക്യത്താൽ സ്ഥിരബുദ്ധി നഷ്ടപ്പെട്ടവളായാണ് അവരെക്കുറിച്ച് ആളുകൾ പറഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് താനും കുടുംബവും ഊഞ്ചീലോർ ആണെന്നും വ്ളോറിയിലുള്ള ആറേറ്റി എന്നൊരു സ്ത്രീയാണ് തങ്ങളെ സത്യം പഠിപ്പിച്ചതെന്നും ഒരു സ്ത്രീ വന്നുപറയുന്നത്. അങ്ങനെ, ടിറാനയിലുള്ള സഹോദരന്മാർ ആറേറ്റിയെ കാണാനായി വ്ളോറിയിലേക്കു പോയി.പൊക്കം കുറഞ്ഞ, വയസ്സായ ഒരു സ്ത്രീയായിരുന്നു ആറേറ്റി പീനാ. അവർ ആ സഹോദരന്മാരെ അകത്തേക്കു ക്ഷണിച്ചെങ്കിലും അധികം സംസാരിക്കുന്നില്ലായിരുന്നു. അപ്പോൾ, തങ്ങൾ അവരുടെ ആത്മീയ സഹോദരന്മാരാണെന്ന് അവർ വിശദീകരിച്ചു. എന്നിട്ടും കാര്യമായ പ്രതികരണമൊന്നും ആറേറ്റിയുടെ ഭാഗത്ത് ഉണ്ടായില്ല.
“ഞാൻ ചില ചോദ്യങ്ങൾ ചോദിക്കുന്നതിൽ വിരോധമുണ്ടോ?” ഏതാനും മിനിട്ടുകൾക്കുശേഷം ആറേറ്റി പെട്ടെന്ന് പറഞ്ഞു. പിന്നീട് ഒന്നിനുപുറകേ ഒന്നായി ചോദ്യശരങ്ങളായിരുന്നു: “നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ? ദൈവത്തിന്റെ പേരെന്താണ്? അഗ്നിനരകത്തിൽ വിശ്വസിക്കുന്നുണ്ടോ? മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? ഭൂമിക്ക് എന്തു സംഭവിക്കും? എത്രപേർ സ്വർഗത്തിൽ പോകും?”
ചോദ്യങ്ങൾക്കെല്ലാം സഹോദരന്മാർ മറുപടി പറഞ്ഞു.
“നിങ്ങൾ പ്രസംഗവേല ചെയ്യാറുണ്ടോ?” ഉടനെ ആറേറ്റി ചോദിച്ചു.
“ഉണ്ട്, ഞങ്ങൾ ചെയ്യുന്നുണ്ട്,” ഒരു സഹോദരൻ പറഞ്ഞു.
“പക്ഷേ, എങ്ങനെയാണ് നിങ്ങൾ അതു ചെയ്യുന്നത്?” എന്നായി അവർ.
“ഞങ്ങൾ വീടുതോറും പോയി പ്രസംഗിക്കുന്നു,” ആ സഹോദരൻ പറഞ്ഞു.
പെട്ടെന്ന് ആറേറ്റി കരഞ്ഞുകൊണ്ട് തുള്ളിച്ചാടി, എന്നിട്ട് ആ സഹോദരനെ ആലിംഗനംചെയ്തു.
“ഇപ്പോൾ എനിക്കു മനസ്സിലായി നിങ്ങൾ എന്റെ സഹോദരന്മാരാണെന്ന്! കാരണം, യഹോവയുടെ സാക്ഷികൾ മാത്രമേ വീടുതോറും പോയി പ്രസംഗിക്കുന്നുള്ളൂ!” അവർ പറഞ്ഞു.
ആറേറ്റി വലിയ മതഭക്തയാണെന്ന് കേട്ടപ്പോൾ വ്ളോറിയിലുള്ള പല പ്രൊട്ടസ്റ്റന്റ് സഭക്കാരും തങ്ങളുടെ കൂടെ ചേരാൻ അവരോട് ആവശ്യപ്പെട്ടു. “പക്ഷേ, മഹതിയാം ബാബിലോണുമായി ഒരു ബന്ധവും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല! അതുകൊണ്ടാണ് നിങ്ങൾ ശരിക്കും എന്റെ ആത്മീയ സഹോദരന്മാർതന്നെയാണോയെന്ന് ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിച്ചത്!” അവർ സഹോദരന്മാരോടു പറഞ്ഞു.
1928-ൽ, 18-ാം വയസ്സിലാണ് ആറേറ്റി സ്നാനപ്പെട്ടത്. ബൈബിളും കൈയിലേന്തി കാൽനടയായി മല കയറിയിറങ്ങിയാണ് അവർ പ്രസംഗിച്ചിരുന്നത്. വർഷങ്ങളോളം സഹോദരങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും അവർ തനിച്ച് വിശ്വസ്തതയോടെ പ്രസംഗവേല തുടർന്നു.
“യഹോവ എത്ര നല്ലവനാണ്! എന്നെ അവൻ മറന്നുകളഞ്ഞില്ലല്ലോ!” കരച്ചിലിനിടയിൽ അവർ പറഞ്ഞു.
അൽബേനിയയിലെ കർക്കശമായ സ്വേച്ഛാധിപത്യത്തിൻകീഴിലും ദൈവത്തിൽ അടിയുറച്ച വിശ്വാസം പ്രകടമാക്കിയതിനാൽ, ആറേറ്റിക്ക് ഭ്രാന്താണെന്നാണ് ആളുകൾ വിചാരിച്ചിരുന്നത്. പക്ഷേ, അതു ശരിയല്ലായിരുന്നു. കാര്യങ്ങളെ ശരിയായി വിലയിരുത്താനും വ്യക്തമായി ചിന്തിക്കാനും അവർക്കു കഴിഞ്ഞിരുന്നു!
ചെയ്യാൻ ഇനിയുമേറെ. . .
അൽബേനിയയിൽ നമ്മുടെ വേലയ്ക്ക് നിയമാംഗീകാരം കിട്ടിയ സ്ഥിതിക്ക് രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി അവിടെ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. സഹോദരങ്ങളെ കാലാനുസൃതമായ വിവരങ്ങൾ പഠിപ്പിക്കുകയും ആത്മീയമായി ബലിഷ്ഠരാക്കുകയും ചെയ്യണമായിരുന്നു. സഹോദരങ്ങളുടെ ഉപയോഗത്തിനും വയലിൽ സമർപ്പിക്കുന്നതിനും സാഹിത്യങ്ങൾ വേണമായിരുന്നു. കൂടുതൽ പ്രസംഗകരുടെയും അടിയന്തിര ആവശ്യം നിലനിന്നിരുന്നു. ആർ സഹായിക്കും?
1992-ൽ ഇറ്റലിയിൽനിന്നും ഗ്രീസിൽനിന്നും പ്രത്യേക പയനിയർമാർ എത്തി. അവർ അൽബേനിയൻ ഭാഷാപഠന ക്ലാസ്സിൽ സംബന്ധിച്ചു. ആ കാലത്തുതന്നെ ചെറിയൊരു സംഘം പരിഭാഷാവേലയും ആരംഭിച്ചു. തുടർച്ചയായി 21 ദിവസത്തേക്കുപോലും വൈദ്യുതി ഇല്ലാതെ വന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കാതെ അവർ തിരക്കോടെ തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടു.
പരിഭാഷയ്ക്കു പുറമെ വേറെയും ധാരാളം ജോലികളുണ്ടായിരുന്നു. തണുപ്പുകാലത്ത് മിഷനറി ഭവനം ചൂടുപിടിപ്പിക്കണമായിരുന്നു. എന്നാൽ വിറകു വാങ്ങുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പിന്നെ, എന്തുചെയ്യും? ഗ്രീസിലെ സഹോദരങ്ങൾ സഹായത്തിനെത്തി. അവർ കുറെ വലിയ തടിക്കഷണങ്ങളും വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന ഒരു അറക്കവാളും നൽകി. പക്ഷേ, അപ്പോഴും പ്രശ്നം തീർന്നില്ല. അത്രയും വലിയ വിറകുകഷണംവെച്ചു കത്തിക്കാൻമാത്രമുള്ള വായ്വട്ടം ആ അടുപ്പിന് ഉണ്ടായിരുന്നില്ല; അറക്കവാൾ പ്രവർത്തിപ്പിക്കാനൊട്ട് വൈദ്യുതിയും ഇല്ലായിരുന്നു. എന്തായാലും, സഹോദരന്മാരിൽ ഒരാളുടെ സുഹൃത്ത് ടിറാനയുടെ മറ്റേ അറ്റത്ത് താമസിക്കുന്നുണ്ടായിരുന്നു; അദ്ദേഹത്തിന് ഒരു കോടാലിയുണ്ട്. ബസ് സൗകര്യം ഇല്ലാത്തതുകൊണ്ട് ആ കോടാലിയുമായി മിഷനറിഭവനത്തിൽ എത്താൻ രണ്ടുമണിക്കൂർ വേണ്ടിവന്നു. മാത്രമല്ല, ഇരുട്ടുന്നതിനുമുമ്പ് അത് മടക്കിക്കൊടുക്കുകയും വേണമായിരുന്നു. “അതുകൊണ്ട് ഉള്ള സമയംകൊണ്ട് ഞങ്ങൾ ഓരോരുത്തരും മാറിമാറി തടി മുറിച്ചു! അങ്ങനെ ചൂടു നിലനിറുത്താനായി.”
വിറകുവെട്ടും ഭാഷാപഠനവും മറ്റും നടന്നുകൊണ്ടിരിക്കുമ്പോഴാണ്, ഇപ്പോൾ ന്യൂയോർക്കിലെ പാറ്റേഴ്സണിൽ പ്രവർത്തിക്കുന്ന, പരിഭാഷാ സേവന ഡിപ്പാർട്ടുമെന്റിൽനിന്നും നിക്ക് അലാഡിസും എമിയും ആദ്യതവണ അൽബേനിയൻ പരിഭാഷാസംഘത്തെ സന്ദർശിക്കുന്നത്. ദയയോടെയും സമനിലയോടെയും ഉള്ള അവരുടെ സമീപനം പുതിയ പരിഭാഷകർക്ക് അങ്ങേയറ്റത്തെ സഹായമായിരുന്നു. അവർ പെട്ടെന്നുതന്നെ കാര്യങ്ങൾ പഠിച്ചു; തങ്ങളുടെ ജോലി നന്നായി നിർവഹിക്കുകയും ചെയ്തു. സാഹിത്യങ്ങൾ ഇറ്റലിയിൽ അച്ചടിച്ച് അൽബേനിയയിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
അവരുടെ കഠിനാധ്വാനത്തിന് നല്ല ഫലമുണ്ടായി. വയൽശുശ്രൂഷയിൽ പ്രസാധകർക്കുണ്ടായ നല്ല അനുഭവങ്ങൾ അതാണു കാണിക്കുന്നത്. പുതിയ പ്രസാധകർപോലും നല്ല ഉത്സാഹത്തിലായിരുന്നു. ലോലയുടെ കാര്യംതന്നെ എടുത്താൽ, അവർ പ്രസംഗവേല ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മാസന്തോറും 150-ഓ, 200-ഓ
അതിലധികമോ മണിക്കൂറാണ് ശുശ്രൂഷയിൽ ചെലവഴിച്ചിരുന്നത്! ഇത്രയും തിരക്കുകൂട്ടാതെ കുറെക്കൂടി സാവകാശം പ്രവർത്തിക്കാൻ പറഞ്ഞപ്പോൾ “ഇത്രയും കാലം ഞാനെന്റെ ജീവിതം പാഴാക്കി! ഇനിയുള്ളകാലം സമയം ചെലവഴിക്കാനായി ഇതിനെക്കാൾ മഹത്തായ മറ്റെന്താണുള്ളത്?” എന്നാണ് ലോല പറഞ്ഞത്.വേല പുരോഗമിക്കുന്നു
അൽബേനിയയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു മാസമായിരുന്നു 1993 മാർച്ച്. ആ മാസം ജിറോകാസ്റ്റർ, ടിറാന, ഡുറസ്, ബെറാറ്റ്, വ്ളോറി, ഷ്കോഡർ എന്നിവിടങ്ങളിലെല്ലാം പ്രത്യേക പയനിയർമാരെ നിയമിച്ചു; അൽബേനിയൻ പരിഭാഷാസംഘം തയ്യാറാക്കിയ ആദ്യ ലക്കം വീക്ഷാഗോപുരം മാർച്ച് 1-ലേത് ആയിരുന്നു; ആദ്യത്തെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തി, അങ്ങനെ ആദ്യമായി അഞ്ചുയോഗങ്ങളും നടത്തപ്പെട്ടു; ആദ്യത്തെ അൽബേനിയൻ നമ്മുടെ രാജ്യ ശുശ്രൂഷ പ്രസിദ്ധീകരിച്ചു; ടിറാനയിലെ സ്കാൻഡർബേയിലെ ഒരു തീയേറ്ററിൽവെച്ച് (സംഗീതനാടക-ബാലേ തീയേറ്റർ) ആദ്യമായി പ്രത്യേകദിന സമ്മേളനം നടന്നു.
ചരിത്രപ്രധാനമായ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഗ്രീസിൽനിന്നും ഇറ്റലിയിൽനിന്നും പ്രതിനിധികൾ എത്തിയിരുന്നു. തങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾക്ക് യഹോവയ്ക്കു നന്ദിയർപ്പിച്ചുകൊണ്ട് നാഷോ ഡോറി നടത്തിയ പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു. 585 പേർ അതിനു ഹാജരായി, 41 പേർ സ്നാനമേറ്റു! അൽബേനിയയിൽ വിശ്വസ്തമായി യഹോവയെ സേവിച്ച പലരുടെയും മക്കളും കൊച്ചുമക്കളും അവിടെ ഉണ്ടായിരുന്നു.
1993-ൽ, ആദ്യമായി ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനും അൽബേനിയയിൽ നടത്തി. അത്യന്തം ആവേശഭരിതമായ ഒരനുഭവമായിരുന്നു അത്. 600-ലധികം പേർ അതിനു ഹാജരായി. ഇറ്റലി, ഓസ്ട്രിയ, ഗ്രീസ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ അതിനായി എത്തിയിരുന്നു. വർഷങ്ങളോളം മറ്റുള്ളവരുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിട്ട്, ഇപ്പോൾ പല ദേശങ്ങളിൽനിന്നുള്ള സഹോദരങ്ങളുമായി സ്വതന്ത്രമായി കൂടിവരാൻ കഴിഞ്ഞപ്പോൾ ഉണ്ടായ ആ സന്തോഷം ഒന്നാലോചിച്ചു നോക്കൂ!
കൂടുതൽ സംഘടിതമായ വേലയ്ക്കുവേണ്ടി ഭരണസംഘം ഇറ്റലി ബ്രാഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കൺട്രി കമ്മിറ്റിയെ നിയമിച്ചു; നാഷോ ഡോറി, വിറ്റോ മാസ്ട്രോറോസേ, മൈക്കൾ ഡിഗ്രിഗോറിയോ എന്നിവരായിരുന്നു അതിലെ അംഗങ്ങൾ.
ഓഫീസിനും വളർന്നുകൊണ്ടിരിക്കുന്ന പരിഭാഷാസംഘത്തിനും വേണ്ടി ഒരിടം കണ്ടെത്തുക എന്നതായിരുന്നു അവരുടെ പ്രാഥമിക മുൻഗണനകളിൽ ഒന്ന്.അൽബേനിയൻ ഭാഷ പഠിക്കാൻ ആരംഭിച്ച പ്രത്യേക പയനിയർമാരുടെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു ഇറ്റലിയിൽനിന്നുള്ള സ്റ്റെഫാനോ അനാട്രെലി. അഞ്ചാഴ്ചത്തെ ഭാഷാപഠനം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ഓഫീസിലേക്കു വിളിപ്പിച്ചിട്ട് പറഞ്ഞു: “ഒരു സർക്കിട്ട് മേൽവിചാരകനെന്ന നിലയിൽ ഇവിടുള്ള പ്രത്യേക പയനിയർമാരെയും കൂട്ടങ്ങളെയും നിങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
“പക്ഷേ, എനിക്ക് നേരെചൊവ്വെ അൽബേനിയൻ സംസാരിക്കാൻപോലും അറിയില്ല!” എന്നായിരുന്നു സ്റ്റെഫാനോയുടെ ഉടനടിയുള്ള പ്രതികരണം. എന്നിരുന്നാലും അദ്ദേഹം ഇതിനെ മഹത്തായ ഒരു പദവിയായി വീക്ഷിച്ചു. പരസഹായത്തോടെ ചില പ്രസംഗങ്ങൾ തയ്യാറാക്കിയിട്ട് അദ്ദേഹം അൽബേനിയയുടെ വിദൂര പ്രദേശങ്ങളിലേക്ക് യാത്രയായി. നിരോധനകാലത്ത് ഒരു സർക്കിട്ട് മേൽവിചാരകനായി സ്പീറോ വ്രൂഹോ സഹോദരങ്ങളെ സന്ദർശിച്ചിട്ട് ഏകദേശം 30 വർഷം കഴിഞ്ഞിരുന്നു. 1995-ൽ സ്റ്റെഫാനോ കൺട്രി കമ്മിറ്റി അംഗമായി നിയമിതനായി.
1994-ൽ ഇറ്റലിയിൽനിന്ന് മൂന്നാമതൊരു കൂട്ടം പയനിയർമാർ അൽബേനിയയിൽ എത്തി. ഈ പയനിയർമാരുടെയെല്ലാം തീക്ഷ്ണത അൽബേനിയയിലെ പുതിയ പയനിയർമാർക്ക് വലിയൊരു പ്രോത്സാഹനമായി. സേവനവർഷം 1994-ന്റെ അവസാനമായപ്പോഴേക്കും 354 പ്രസാധകർ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നു.
പല പ്രസാധകർക്കും പക്ഷേ, വൈകാരികമായ പല വെല്ലുവിളികളെയും നേരിടേണ്ടിയിരുന്നു. അങ്ങേയറ്റം അടിച്ചമർത്തപ്പെട്ട ഒരു സാഹചര്യത്തിൽനിന്ന് തികച്ചും സ്വതന്ത്രമായ ഒന്നിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല. സ്വേച്ഛാധിപത്യത്തിൻകീഴിൽ ജീവിക്കുമ്പോൾ തങ്ങളുടെ വികാരങ്ങളും ചിന്തകളും ഒരിക്കലും മറ്റുള്ളവരോട്—പ്രത്യേകിച്ച് വിദേശികളോട്—തുറന്നു പ്രകടിപ്പിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു. അവരുടെ ഈ പ്രശ്നം മനസ്സിലാക്കിയ വിദേശികളായ സഹോദരീസഹോദരന്മാർ പുതിയവരായ ആളുകളുടെ വിശ്വാസം ആർജിക്കുന്നതിനായി ക്ഷമയോടെ യത്നിച്ചു.
ആ വർഷം ആദ്യമായി ഒരു ഭരണസംഘാംഗം—തിയോഡർ ജാരറ്റ്സ്—അൽബേനിയ സന്ദർശിച്ചു. പ്രായമായ സഹോദരീസഹോദരന്മാരും
പുതിയ പ്രസാധകരും ആ സന്ദർശനം അത്യന്തം വിലമതിച്ചു. ടിറാനയിൽ അദ്ദേഹം നടത്തിയ പ്രസംഗം കേൾക്കാൻ 600-ലേറെപ്പേർ കൂടിവന്നു.അതിനിടെ, ഓഫീസിനുവേണ്ടി ടിറാനയിൽ ഒരു പഴയകെട്ടിടം വാങ്ങാനായി. കഠിനാധ്വാനികളായ, വിദേശസഹോദരങ്ങളുടെ ഒരു സംഘം ആറുമാസത്തിൽ കുറഞ്ഞ സമയംകൊണ്ട് ആ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകളാക്കി മാറ്റി. കൂടാതെ, 24 പേർക്കു താമസിക്കാനുള്ള ഒരു കെട്ടിടവും പണിതു. ഭരണസംഘത്തിൽനിന്നുള്ള മിൽട്ടൺ ഹെൻഷൽ അൽബേനിയ സന്ദർശിച്ച സമയത്ത് 1996 മേയ് 12-ന് അതിന്റെ സമർപ്പണം നടന്നു.
അവർ തനിയെ പ്രസംഗിച്ചു
കോർച്ചെയിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു ആർബെൻ. അദ്ദേഹത്തിന്റെ മൂത്ത പെങ്ങൾ അയച്ചുകൊടുത്ത ചില ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വായിച്ചപ്പോൾ ഇതാണ് സത്യമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം അൽബേനിയ ഓഫീസിലേക്ക് ഒരു കത്തെഴുതി. കുറെക്കാലത്തേക്ക് കത്തുമുഖേന അദ്ദേഹം സത്യം പഠിച്ചു. അദ്ദേഹത്തിന് കൂടുതലായ ആത്മീയ സഹായം നൽകുന്നതിന് രണ്ടുസഹോദരന്മാർ അദ്ദേഹത്തെ കാണാനായിത്തന്നെ അങ്ങോട്ടു പോയി. ആർബെനുമായി സംസാരിച്ചപ്പോൾ പ്രസാധകനാകാൻ അദ്ദേഹം യോഗ്യനാണെന്ന് അവർക്കു മനസ്സിലായി.
തുടർന്ന് അവർ അദ്ദേഹത്തെയും കൂട്ടി കോർച്ചെ പട്ടണത്തിന്റെ കേന്ദ്രഭാഗത്തു പോയിട്ട് അതുവഴി കടന്നുപോകുന്നവരോട് സാക്ഷീകരിക്കുന്ന വിധം കാണിച്ചുകൊടുത്തു.ആർബെൻ പറയുന്നു: “തുടർന്ന് അവർ ഏതാനും മാസികകൾ തന്നിട്ട്, ‘ഇനി താങ്കളുടെ ഊഴമാണ്’ എന്നു പറഞ്ഞു. എന്നോടു തനിയെ പോകാൻ അവർ ആവശ്യപ്പെട്ടു, ഞാനങ്ങനെ ചെയ്തു.”
ഏതാനും മാസങ്ങൾക്കു ശേഷമാണ് അദ്ദേഹത്തെ സഹായിക്കാനായി പ്രത്യേകപയനിയർമാർ അവിടെ എത്തുന്നത്. അതിനോടകം പലരും നന്നായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് പ്രത്യേക പയനിയർമാർ എത്തി ഏറെത്താമസിയാതെ അവിടെ ഒരു ഗ്രൂപ്പ് രൂപീകരിക്കാനായി.
ആ വർഷാവസാനമായപ്പോഴേക്കും ആറേറ്റി പീനയ്ക്കു നല്ല സുഖമില്ലെന്നും ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരിൽ ആരെയെങ്കിലും കാണാൻ അവർ ആഗ്രഹിക്കുന്നുവെന്നും വ്ളോറിയിലെ പയനിയർമാർ ഓഫീസിൽ വിളിച്ചുപറഞ്ഞു. സഹോദരൻ ചെന്നപ്പോൾ, ഒറ്റയ്ക്കു സംസാരിക്കാനായി സഹോദരി ബാക്കിയെല്ലാവരെയും മുറിയിൽനിന്നു പുറത്താക്കി.
“ഞാൻ ഇനി ഏറെക്കാലം ജീവിച്ചിരിക്കില്ല,” ശ്വസിക്കാൻ പ്രയാസപ്പെട്ടുകൊണ്ട് അവർ പറഞ്ഞു. “ഞാൻ ആലോചിക്കുകയായിരുന്നു, അല്ല, എനിക്കൊരു കാര്യം അറിയണമായിരുന്നു. എല്ലാമൊന്നും എനിക്കു മനസ്സിലാകില്ലായിരിക്കാം, പക്ഷേ, വെളിപാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതൊക്കെ നിവൃത്തിയായോ?”
“മിക്കവാറും എല്ലാംതന്നെ നിവൃത്തിയായി,” ആ സഹോദരൻ പറഞ്ഞു. എന്നിട്ട്, നിവൃത്തിയേറാനുള്ള ഏതാനും കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പറഞ്ഞ ഓരോ വാക്കും ആറേറ്റി ശ്രദ്ധയോടെ കേട്ടു.
“ഇനിയെനിക്കു സമാധാനത്തോടെ മരിക്കാമല്ലോ. അന്ത്യത്തോട് നമ്മൾ എത്ര അടുത്താണെന്ന് അറിയണമെന്നുണ്ടായിരുന്നു, അത്രേയുള്ളൂ,” സഹോദരി പറഞ്ഞു.
വർഷങ്ങളോളം തീക്ഷ്ണതയുള്ള പ്രസാധികയായി അവർ പ്രവർത്തിച്ചു; മലയോരങ്ങളിൽ ഒറ്റയ്ക്ക് പ്രസംഗിച്ചപ്പോഴും പിന്നീട് രോഗിയായി കിടക്കയിൽ ആയിരുന്നപ്പോഴുമൊന്നും അവർ തന്റെ തീക്ഷ്ണത കൈവിട്ടില്ല. ആ കൂടിക്കാഴ്ചയ്ക്കുശേഷം താമസിയാതെ ആറേറ്റി വിശ്വസ്തതയോടെ തന്റെ ഭൗമികജീവിതം പൂർത്തിയാക്കി.
അവസാനത്തോളം അടിയുറച്ച വിശ്വാസം പ്രകടമാക്കി
80-നുമേൽ പ്രായമുള്ള നാഷോ ഡോറി രോഗിയായി; അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുവരുകയായിരുന്നു. എന്നാൽ ഒരു കൂട്ടം സഹോദരന്മാർക്ക് അദ്ദേഹത്തിന്റെ പ്രോത്സാഹനം വിശേഷാൽ ആവശ്യമായിരുന്നു; സൈനികസേവനത്തിനു വിളിക്കപ്പെടുന്ന ചെറുപ്പക്കാരായ സഹോദരന്മാരായിരുന്നു അവർ. യഹോവയുടെ സാക്ഷികളുടെ പുരോഗതി ബെറാറ്റിലെ ഓർത്തഡോക്സ് പുരോഹിതന്മാർക്ക് തീരെ പിടിച്ചില്ല. അതുകൊണ്ട് ഈ ചെറുപ്പക്കാരെ കുറ്റക്കാരായി മുദ്രകുത്തി ശിക്ഷിക്കുന്നതിന് അവർ അധികാരികളുടെമേൽ സമ്മർദം ചെലുത്തി.
സൈനികസേവനത്തിനു വിസമ്മതിച്ച ആറുയുവസഹോദരന്മാരെ കാത്തിരുന്നത് പല മാസങ്ങൾ നീളുന്ന ജയിൽശിക്ഷയായിരുന്നു. അവർക്ക് പ്രോത്സാഹനം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ നാഷോ കിടക്കയിൽ എഴുന്നേറ്റിരുന്ന് അവർക്കുവേണ്ടി ഒരു സന്ദേശം വീഡിയോയിൽ റെക്കോർഡു ചെയ്തു.
നാഷോ അവരെ ഉദ്ബോധിപ്പിച്ചു: “ഭയപ്പെടരുത്. മുമ്പ് ഞങ്ങളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. യഹോവ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ജയിലിൽ പോകേണ്ടിവന്നാലും വിഷമിക്കരുത്. അത് യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിൽ കലാശിക്കും.”
നാഷോയുടെ ആരോഗ്യം ക്ഷയിച്ചുവരവെ, അദ്ദേഹം സഹോദരന്മാരെ അരികെ വിളിച്ചിട്ട് പറഞ്ഞു: “ക്ഷമയ്ക്കായി എനിക്കു പ്രാർഥിക്കണം. കഴിഞ്ഞയാഴ്ച വേദന സഹിക്കവയ്യാതായപ്പോൾ മരിക്കാൻവേണ്ടി ഞാൻ പ്രാർഥിച്ചു. പിന്നീടാണ് ഞാൻ ആലോചിച്ചത്, ‘യഹോവേ, നീയാണല്ലോ ജീവന്റെ ഉടമസ്ഥൻ. ജീവനുവേണ്ടി നിലകൊള്ളുന്നവനാണല്ലോ നീ. നിന്റെ ഇഷ്ടത്തിനു വിരുദ്ധമായ ഒന്നാണല്ലോ ഞാൻ ആവശ്യപ്പെട്ടത്. എന്നോടു ക്ഷമിക്കേണമേ!”
അൽബേനിയയിൽ പ്രസാധകരുടെ എണ്ണം 942 ആയെന്ന് അറിഞ്ഞപ്പോൾ നാഷോ പറഞ്ഞു: “അൽബേനിയയിൽ നമുക്കിപ്പോൾ ഒരു മഹാപുരുഷാരംതന്നെ ഉണ്ടല്ലോ!” ഏതാനും ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭൗമികജീവിതം അവസാനിച്ചു.
ട്രാസീറാ—അരാജകത്വത്തിന്റെ സമയം
1997 ആയപ്പോഴേക്കും ചൂഷണവും കൈക്കൂലിയും അഴിമതിയും വ്യാപകമായി. പല അൽബേനിയക്കാരും ഉള്ളതെല്ലാം വിറ്റ് ആ പണമെല്ലാം, പെട്ടെന്നു ധനികരാക്കാമെന്നു വാഗ്ദാനം ചെയ്യുന്ന പിരമിഡ് പദ്ധതികളിൽ നിക്ഷേപിച്ചു. ആ നിക്ഷേപമെല്ലാം നഷ്ടപ്പെട്ടപ്പോൾ അതിൽ ക്ഷുഭിതരായ ആളുകൾ പ്രതിഷേധപ്രകടനങ്ങളുമായി തെരുവിലിറങ്ങി.
ആ സമയത്ത് പ്രത്യേക സമ്മേളന ദിന പരിപാടി നടക്കുകയായിരുന്നു. അപ്പോൾ, ഒരു ഉന്നതോദ്യോഗസ്ഥന്റെ കീഴിൽ ജോലിചെയ്യുന്ന ഒരു സഹോദരി വന്ന് സഹോദരന്മാരോട്, പ്രധാനമന്ത്രി രാജിവെക്കാൻപോകുന്നുവെന്നു പറഞ്ഞു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ അക്രമം പൊട്ടിപ്പുറപ്പെടാൻ പോകുന്നുവെന്നും അവർക്കു വിവരം ലഭിച്ചിരുന്നു. സഹോദരങ്ങൾക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്താൻ കഴിയേണ്ടതിന് സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. സമ്മേളനം തീർന്ന് രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിയിലായി കാര്യങ്ങൾ. നിശാനിയമവും നിലവിൽവന്നു.
എന്താണ് സംഭവമെന്ന് ആർക്കും അത്ര നിശ്ചയമില്ലായിരുന്നു. പല കിംവദന്തികളും പരന്നു. വിദേശ രാജ്യങ്ങളുടെ കടന്നാക്രമണമാണോ? അതോ ആഭ്യന്തര രാഷ്ട്രീയക്കളികളോ? പിരമിഡ് പദ്ധതികൾ പൊളിഞ്ഞിരുന്നു. മിക്കവർക്കും തങ്ങളുടെ മുഴുവൻ നിക്ഷേപവും നഷ്ടപ്പെട്ടു. വ്ളോറിയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തെ ആയുധശാലയിൽ കടന്നുകയറിയ ആളുകൾ ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. സ്ഥിതിഗതികളെക്കുറിച്ച് വാർത്താ റിപ്പോർട്ടുകൾ പറഞ്ഞത് നഗരങ്ങൾ തോറും ആളുകൾ അക്രമം അഴിച്ചുവിടുന്നു എന്നാണ്. രാജ്യവ്യാപകമായി പ്രക്ഷുബ്ധാവസ്ഥയായിരുന്നു. പോലീസിന് ഒന്നും ചെയ്യാനായില്ല. ആയുധമേന്തിയുള്ള പോരാട്ടവും അരാജകത്വവുമായിരുന്നു എവിടെയും.
അൽബേനിയയിലുണ്ടായിരുന്ന 125 വിദേശ മുഴുസമയ സേവകരിൽ മിക്കവരും സുരക്ഷയെപ്രതി ടിറാനയിലേക്കു പോയി. സ്ഥിതിഗതികൾ ഇത്തരത്തിലായതിന് പല അൽബേനിയക്കാരും വിദേശികളെ പഴിചാരി. അതുകൊണ്ട് വിദേശികളായ പയനിയർമാർ
രാജ്യംവിട്ട് പോകുന്നതായിരുന്നു ബുദ്ധി. വിമാനത്താവളം അടച്ചുപൂട്ടിയതുകൊണ്ട് ഇറ്റലിയിൽനിന്നുള്ള ചില പയനിയർമാരെ ഒട്ടും സമയം പാഴാക്കാതെ ഡുറസിലെത്തിച്ചു. എന്നാൽ ആയുധധാരികളായ നാട്ടുകാർ ആ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. സംഘർഷഭരിതമായ 12 മണിക്കൂറിനുശേഷം ഒടുവിൽ, ആ പയനിയർമാർക്ക് സ്വന്തം രാജ്യത്തേക്കു പോകാൻ ബോട്ടിൽ ഇടം ലഭിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദരങ്ങളുമായി കൺട്രി കമ്മിറ്റി ദിവസവും ടെലിഫോണിലൂടെ ബന്ധംപുലർത്തിക്കൊണ്ടിരുന്നു. ദിവസവും രാവിലെ എല്ലാം ശാന്തമായിരിക്കും. ഒരു കുഞ്ഞിനെപ്പോലും വഴിയിലെങ്ങും കാണില്ല. എന്നാൽ ഉച്ചകഴിയുമ്പോഴേക്ക് ആളുകൾ വെടിവെക്കാൻ തുടങ്ങും, അത് വെളുപ്പിനുവരെ തുടരുകയും ചെയ്യും. ചിലരുടെ കൈവശം വിമാനവേധ പടക്കോപ്പുകൾവരെ ഉണ്ടായിരുന്നു. ഈ പോരാട്ടമാണ് ട്രാസീറാ (പ്രക്ഷുബ്ധാവസ്ഥ) എന്ന് അറിയപ്പെട്ടത്.
യഹോവയുടെ നാമമഹത്ത്വത്തിനായി
ബെറാറ്റിൽ നിഷ്പക്ഷതയുടെ പേരിൽ ജയിലിലായ ആറുസഹോദരന്മാരിൽ ഒരാളാണ് ആർബെൻ മാർക്കോ. അദ്ദേഹം പറയുന്നു: “എന്നെ പാർപ്പിച്ച അറയുടെ ഭിത്തിയിൽ ഒരു ചെറിയ ദ്വാരമുണ്ടായിരുന്നു. അപ്പുറത്തെ അറയിൽ കിടന്നിരുന്നയാൾ ഞാൻ ആരാണെന്നു ചോദിച്ചു.” ആർബെൻ ആഴ്ചകളോളം അദ്ദേഹത്തോടു സാക്ഷീകരിച്ചു. അതിനുശേഷം ഒരുദിവസം ആ ശബ്ദം കേൾക്കാതായി.
ആർബെൻ ജയിൽമോചിതനായശേഷം ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ വീട്ടിൽവന്നു. ആർബെന് ആളെ മനസ്സിലായില്ലെങ്കിലും ആ ശബ്ദം പരിചയമുണ്ടായിരുന്നു—തൊട്ടടുത്ത ജയിലറയിൽ കിടന്ന ആളായിരുന്നു അത്.
“ഞാൻ ഇതു തരാൻ വന്നതാണ്,” ഒരു ഉച്ചഭാഷിണി ആർബെനെ ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ട്രാസീറായുടെ സമയത്ത് ഞാൻ ഇത് നിങ്ങളുടെ രാജ്യഹാളിൽനിന്നു മോഷ്ടിച്ചതാണ്. പക്ഷേ, ജയിലിൽവെച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ദൈവമുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇതു നിങ്ങൾക്കു മടക്കിത്തരാമെന്നു ഞാൻ തീരുമാനിച്ചത്,” അദ്ദേഹം ആർബെനോടു പറഞ്ഞു.
നിർമലതാപാലകരായ ആ ഒരുകൂട്ടം ചെറുപ്പക്കാരോടുള്ള
നാഷോ ഡോറിയുടെ അന്തിമ സന്ദേശം ആർബെൻ ഓർത്തു: “അത് യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിൽ കലാശിക്കും.”യഹോവയുടെ ആടുകളെ പരിപാലിക്കുന്നു
വിദേശികളായ മൂപ്പന്മാരെല്ലാം പോയതോടെ മിക്ക സഭകളുടെയും കൂട്ടങ്ങളുടെയും ചുമതല 19-ഉം 20-ഉം ഒക്കെ വയസ്സുള്ള ശുശ്രൂഷാദാസന്മാർക്കായി. ഒരുദിവസം അവരിൽ മൂന്നുപേർ വ്ളോറിയിൽനിന്ന് ടിറാനയിലേക്കു പുറപ്പെട്ടു, അത് ഒട്ടും സുരക്ഷിതമായിരുന്നില്ലെങ്കിലും. ഭക്ഷ്യദൗർലഭ്യം നിലനിന്നിരുന്നതിനാൽ, അവർക്ക് ഭൗതികമായി സഹായമെന്തെങ്കിലും വേണമോയെന്ന് കൺട്രി കമ്മിറ്റിയംഗങ്ങൾ ചോദിച്ചു.
“വയൽസേവന റിപ്പോർട്ട് എഴുതാനുള്ള ഫാറം മുഴുവൻ തീർന്നുപോയി,” ആ ചെറുപ്പക്കാർ പറഞ്ഞു. വർഷങ്ങൾക്കു മുമ്പുള്ള ആ പ്രായമായ വിശ്വസ്ത സഹോദരന്മാരെപ്പോലെ ഇവരും ഭൗതികാവശ്യങ്ങളെക്കാൾ ആത്മീയാവശ്യങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. ഭയവും അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നതിനാൽ അനേകരും സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സ്മാരകത്തെ തുടർന്ന് ഓഫീസിലേക്ക് ഒരു ഫോൺവന്നു. ക്യൂക്സിലുള്ള സഹോദരിമാരായിരുന്നു അത്. “പയനിയർമാർ പോയതോടെ ഞങ്ങൾ തനിച്ചാണ് യോഗങ്ങൾ നടത്തുന്നത്,” അവരിൽ ഒരാൾ പറഞ്ഞു.
പ്രക്ഷുബ്ധാവസ്ഥനിമിത്തം ക്യൂക്സിലുള്ള പ്രസാധകരുമായി ബന്ധംപുലർത്താൻ ടിറാനയിലുള്ള സഹോദരന്മാർക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും സ്നാനമേറ്റിട്ടില്ലാത്ത ഏഴുപ്രസാധകരുടെ ഒരു കൂട്ടം രണ്ടിടത്തായി സ്മാരകം നടത്തി. സ്മാരകം ശരിയായ രീതിയിൽത്തന്നെ നടത്തിയിരിക്കുമോ എന്നൊരു ശങ്ക അവർക്കുണ്ടായിരുന്നു. ഏതായാലും രണ്ടിടത്തുംകൂടെ 19 പേർ ഹാജരായി! മോശമായ സാഹചര്യങ്ങളും കർഫ്യൂവും ഒക്കെ ഉണ്ടായിരുന്നിട്ടും, അതിശയകരമെന്നു പറയട്ടെ, 1997-ൽ അൽബേനിയയിലെ സ്മാരകഹാജർ 3,154 ആയിരുന്നു. അരാജകത്വം നിലനിന്നിരുന്നെങ്കിലും പ്രസാധകർ ആളുകൾക്ക് ആശ്വാസമേകിക്കൊണ്ട് വളരെ ജാഗ്രതയോടെ പ്രസംഗവേല തുടർന്നു.
ജിറോകാസ്റ്ററിലുള്ള സഹോദരങ്ങൾക്ക് ആഹാരവും സാഹിത്യവും ആവശ്യമാണെന്നു കണ്ടപ്പോൾ, ഒരു ട്രക്കുനിറയെ സാധനങ്ങൾ അങ്ങോട്ട് അയയ്ക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് കൺട്രി കമ്മിറ്റി ചർച്ചചെയ്തു. എന്നാൽ അവർ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ, സഹോദരന്മാരെ കാണാനായി ഒരു വാർത്താപ്രക്ഷേപകൻ വന്നിട്ടുണ്ടെന്നും സഹായകമായ വല്ല വിവരവും നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കുമെന്നും ഒരു സഹോദരി വന്നുപറഞ്ഞു.
ആ സഹോദരന്മാർ ചർച്ചചെയ്യുന്നത് എന്താണെന്നുപോലും അറിയാതെ അദ്ദേഹം പറഞ്ഞു: “ഒരുകാരണവശാലും നാളെ തെക്കോട്ടുമാത്രം പോയേക്കരുത്. ടേയ്പേയ്ലേയ്നിൽ അപകടകരമായ എന്തിനോ ഉള്ള പദ്ധതിയിട്ടിരിക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടു കിട്ടിയിട്ടുണ്ട്.” ജിറോകാസ്റ്ററിലേക്കുള്ള ട്രക്ക് ടേയ്പേയ്ലേയ്നിൽക്കൂടി പോകേണ്ടിയിരുന്നതിനാൽ ആ പരിപാടി റദ്ദുചെയ്യാൻ സഹോദരന്മാർ തീരുമാനിച്ചു.
ടേയ്പേയ്ലേയ്നിൽ കടുത്ത അക്രമവും രക്തച്ചൊരിച്ചിലും ഉണ്ടായതായും നഗരത്തിലെ പാലം തീവെച്ചു നശിപ്പിച്ചതായും പിറ്റേന്ന് 11 മണിയോടെ പ്രത്യേക വാർത്താബുള്ളറ്റിൻ റിപ്പോർട്ടു ചെയ്തു. അന്ന് അതുവഴി പോകുന്നതിൽനിന്നു തങ്ങളെ തടഞ്ഞതിന് സഹോദരങ്ങൾ യഹോവയോട് അത്യന്തം നന്ദിയുള്ളവരായിരുന്നു!
തുടർന്ന് ആഴ്ചകളോളം രാത്രിമുഴുവൻ വെടിയൊച്ച കേട്ടാണ് ബെഥേൽ കുടുംബം ഉറങ്ങിയത്. മിക്കപ്പോഴും പ്രഭാതാരാധനയുടെ സമയത്ത് പശ്ചാത്തലത്തിൽ യന്ത്രത്തോക്കുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ശബ്ദം മുഴങ്ങിയിരുന്നു. യാതൊരു ലക്ഷ്യബോധവുമില്ലാതെ വെറുതെ നിറയൊഴിച്ചിരുന്നു, അതുകൊണ്ടുതന്നെ വെടിയുണ്ടയേറ്റ് അപകടമുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ടായിരുന്നു. സുരക്ഷയെക്കരുതി ബെഥേൽ അംഗങ്ങൾ പുറത്തുപോയതേയില്ല. പരിഭാഷകർ ജനാലയിങ്കൽനിന്ന് അകലെ, തറയിലിരുന്ന് തങ്ങളുടെ ജോലി തുടർന്നു.
രാജ്യത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിനായി 1997 ഏപ്രിൽമാസം ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 7,000-ത്തോളംവരുന്ന സായുധസേന അവിടെയെത്തി. ആഗസ്റ്റോടെ സൈന്യം തിരിച്ചുപോയി. അതുകൊണ്ട് സഹോദരങ്ങൾക്കു ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടത്താനാകുമായിരുന്നു. സഹോദരങ്ങൾക്ക് സന്തോഷമായി; കാരണം, മാസങ്ങളായി ചെറിയ കൂട്ടങ്ങളായാണ് അവർ കൂടിവന്നിരുന്നത്.
കൺവെൻഷൻ സ്ഥലത്തേക്കു വരുന്നവഴി, സഹോദരന്മാർ
വാടകയ്ക്കെടുത്ത ചില ബസ്സുകൾ സായുധകൊള്ളക്കാർ തടഞ്ഞു. എന്നാൽ അതിലെ യാത്രക്കാർ യഹോവയുടെ സാക്ഷികളാണെന്നു കണ്ടപ്പോൾ അവർ പറഞ്ഞു: “നിങ്ങൾ മറ്റുള്ളവരിൽനിന്നെല്ലാം വ്യത്യസ്തരാണ്! നിങ്ങളെ ഉപദ്രവിക്കാൻ ഞങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല.”ട്രാസീറാ പ്രസംഗവേലയെ എങ്ങനെ ബാധിച്ചു? പുരോഗതിക്ക് ഒരു തടസ്സവും ഉണ്ടായില്ല. ആകുലതകളും നിലവിലിരുന്ന അപകടസാഹചര്യങ്ങളും, ആത്മീയാവശ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിത്തീരാൻ അനേകരെ സഹായിച്ചെന്നു തോന്നുന്നു. തത്ഫലമായി വെറും 15 മാസംകൊണ്ട് 500 പേർ പുതുതായി പ്രസാധകരായിത്തീർന്നു. അങ്ങനെ പ്രസാധകരുടെ എണ്ണം 1,500-ൽ കവിഞ്ഞു.
കൊസോവോ ശ്രദ്ധാകേന്ദ്രമാകുന്നു
ട്രാസീറായ്ക്കുശേഷം വെടിയൊച്ച നിലച്ചു. സഭകൾ വളർന്നുകൊണ്ടിരുന്നു. എന്നാൽ അയൽരാജ്യമായ കൊസോവോയിൽ പ്രശ്നങ്ങളുടെ കാർമേഘം ഉരുണ്ടുകൂടുകയായിരുന്നു. അവിടത്തെ യുദ്ധത്തിന്റെ പരിണതഫലങ്ങൾ അൽബേനിയയിലും അനുഭവപ്പെട്ടു, അഭയാർഥികൾ കൂട്ടത്തോടെ വരാൻ തുടങ്ങി. അഭയാർഥികളോട് പ്രത്യാശാദൂത് പങ്കുവെച്ചുകൊണ്ടും ആശ്വാസമേകുന്ന സാഹിത്യങ്ങൾ വിതരണം ചെയ്തുകൊണ്ടും അൽബേനിയയിലെ പ്രസാധകർ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. കൂടാതെ, യഹോവയുടെ സാക്ഷികളും അവരുടെ കുട്ടികളും അടങ്ങുന്ന 22 പേരുടെ ഒരു കൂട്ടത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അവർ ചെയ്തുകൊടുത്തു.
ആഗസ്റ്റിൽ യുദ്ധം അവസാനിച്ചപ്പോൾ കൊസോവോയിൽനിന്നുള്ള ആ സഹോദരങ്ങൾ തിരിച്ചുപോയി. എന്നാൽ അവർ ഒറ്റയ്ക്കായിരുന്നില്ല; പത്തു പ്രത്യേക പയനിയർമാർ ഉൾപ്പെടെ, അൽബേനിയക്കാരും ഇറ്റലിക്കാരുമായ സഹോദരങ്ങൾ അവരോടൊപ്പം പോയി. അവർക്ക് ആവശ്യമായ ആത്മീയ സഹായം നൽകുന്നതിനായിരുന്നു അത്. സേവനവർഷം 1999-ന്റെ അവസാനത്തോടെ അൽബേനിയയിൽ 1,805 പ്രസാധകരും കൊസോവോയിൽ 40-ഉം ഉണ്ടായിരുന്നു.
ആത്മീയഭദ്രതയ്ക്കായി. . .
“നമ്മൾ വളരെയധികം പരിഭാഷ നിർവഹിക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷേ, നമുക്ക് ഏറ്റവും ആവശ്യം പുതിയ ലോക ഭാഷാന്തരമാണ്—നമ്മുടെ വിശ്വാസം കെട്ടുപണിചെയ്യാൻ ഉപകരിക്കുന്ന
ഗുണനിലവാരമുള്ള ഒരു ബൈബിൾ,” മരിക്കുന്നതിനുമുമ്പ് നാഷോ ഡോറി സഹോദരൻ പറഞ്ഞിരുന്നു. നാഷോ മരിച്ച് വെറും മൂന്നുവർഷം കഴിഞ്ഞപ്പോൾ, 1999-ൽ, പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ അൽബേനിയനിലേക്കു പരിഭാഷചെയ്യുന്നതിന് ഭരണസംഘം അനുമതി നൽകി.2000-ത്തിലെ കൺവെൻഷൻ അൽബേനിയയിലെ സഹോദരങ്ങൾക്ക് അവിസ്മരണീയമായ ഒന്നായിരുന്നു—പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ അൽബേനിയൻ ഭാഷയിൽ പ്രകാശനം ചെയ്തു! കഠിനാധ്വാനികളായ പരിഭാഷാസംഘം അക്ഷീണം പ്രവർത്തിച്ച് ഒരുവർഷത്തിലും കുറഞ്ഞ സമയംകൊണ്ടാണ് അതു പൂർത്തിയാക്കിയത്. മുമ്പ് പാർലമെന്റിലെ കമ്മ്യൂണിസ്റ്റ് അംഗമായിരുന്ന ഒരു സാധാരണ പയനിയർ ഇപ്രകാരം എഴുതി: “എത്ര മഹത്തരമായ ഒരു ഭാഷാന്തരമാണിത്! ബൈബിളിന്റെ ഗദ്യഭാഗവും പദ്യഭാഗവും വിവരണങ്ങളും എല്ലാം ഇത്ര രസകരമാണെന്ന് ഈ ബൈബിൾഭാഷാന്തരം പഠിച്ചപ്പോൾ മാത്രമാണ് എനിക്കു മനസ്സിലായത്. യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും അവനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതിനെക്കുറിച്ചും വായിച്ചപ്പോൾ ഞാൻ അത്യന്തം വികാരഭരിതയായി; മുമ്പെങ്ങും എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ടിട്ടില്ല. ഹൃദയസ്പർശിയായ ഓരോ രംഗവും വ്യക്തമായി എനിക്കു ഭാവനയിൽ കാണാനായി!”
ആ സമയമായപ്പോഴേക്ക് അൽബേനിയയിൽ 2,200 പ്രസാധകരുണ്ടായിരുന്നു. അതുപോലെ ബെഥേലിൽ 40 പേരും. അപ്പാർട്ടുമെന്റുകൾ വാടകയ്ക്കെടുത്തു. പക്ഷേ, അതും പോരായിരുന്നു. അതുകൊണ്ട് ടിറാനയുടെ പ്രാന്തപ്രദേശത്തുള്ള മുസേസിൽ ഏഴ് ഏക്കർ സ്ഥലം വാങ്ങാൻ ഭരണസംഘം അനുമതി നൽകി. അൽബേനിയയിലെയും കൊസോവോയിലെയും വർധിച്ചുവരുന്ന വേലയ്ക്ക് നേതൃത്വം നൽകുന്നതിനായി 2000-ത്തിൽ കൺട്രി കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റിയായി പ്രവർത്തിക്കാൻ തുടങ്ങി.
2003 സെപ്റ്റംബറിൽ പുതിയ ബ്രാഞ്ചിന്റെ പണി തുടങ്ങിയപ്പോഴേക്ക് അൽബേനിയയിലെ പ്രസാധകരുടെ എണ്ണം 3,122 ആയി. കൂടാതെ, അൽബേനിയനിലേക്കുള്ള എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷയും നന്നായി പുരോഗമിക്കുകയായിരുന്നു. പ്രസംഗവേല ത്വരിതഗതിയിൽ പുരോഗമിക്കുന്നതോടൊപ്പം പ്രസാധകർ അഭിനന്ദനാർഹമായ ആത്മീയ പുരോഗതിയും കൈവരിക്കുകയായിരുന്നു. 2004 ആഗസ്റ്റിൽ അൽബേനിയയിൽ നടന്ന ആദ്യത്തെ ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിച്ച 20 ചെറുപ്പക്കാരിൽ പലരും, ഏതാനും വർഷംമുമ്പ് ട്രാസീറായുടെ സമയത്ത് കൗമാരപ്രായത്തിൽത്തന്നെ സഭാ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുള്ളവരായിരുന്നു. ഇപ്പോൾ കൂടുതലായ ദിവ്യാധിപത്യ പരിശീലനം നേടുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു!
‘സാത്താന് ഇത് സഹിക്കുമോ?’
“യഹോവ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു!” 2005 ഫെബ്രുവരിയിൽ പത്രങ്ങളിലെ പ്രധാനതലക്കെട്ടായിരുന്നു അത്. ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടി യഹോവയുടെ സാക്ഷിയാണെന്ന് ടെലിവിഷനിലും പത്രങ്ങളിലും വാർത്ത വന്നു. ആ പെൺകുട്ടി നമ്മോടൊപ്പം ബൈബിൾ പഠിക്കുകയോ യോഗങ്ങൾക്ക് വരുകയോ ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം. യഹോവയുടെ സാക്ഷികളെ കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യത്തിൽ എതിരാളികൾ ഈ സംഭവത്തെ വളച്ചൊടിച്ചു.
സാക്ഷികളായ കുട്ടികൾക്ക് അധ്യാപകരിൽനിന്ന് പരിഹാസം നേരിടേണ്ടി വന്നു. സഹോദരങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. നമ്മുടെ വേല നിരോധിക്കണമെന്ന് ആളുകൾ മുറവിളികൂട്ടി. മാധ്യമങ്ങളോട് കാര്യങ്ങളുടെ നിജസ്ഥിതി വിവരിക്കാൻ സഹോദരങ്ങൾ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായതേയുള്ളൂ.
ഈ പുതിയ പ്രശ്നത്തെ കൈകാര്യം ചെയ്യാൻ തീർച്ചയായും ദൈവദാസന്മാർക്ക് മാർഗനിർദേശവും പിന്തുണയും ആവശ്യമായിരുന്നു. അതുകൊണ്ട് വിഷലിപ്തമായ നുണയെ ചെറുത്തുനിൽക്കുന്നതിനായി സത്യം പ്രസംഗിക്കുന്നതിൽ തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പ്രത്യേക പ്രസംഗം ബ്രാഞ്ച് ക്രമീകരിച്ചു. മാനുഷഭയം വെടിഞ്ഞ് ആളുകളുമായി ന്യായവാദം ചെയ്യാൻ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധന ഉണ്ടായിട്ടുണ്ടെന്നും സാക്ഷികൾ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിൽ അതുണ്ടാകുമായിരുന്നില്ലെന്നും അവർക്ക് ആത്മാർഥഹൃദയരായ ആളുകളോടു പറയാനാകുമായിരുന്നു. ഇതൊരു പുതിയ ആക്രമണമാർഗം അല്ലെന്നും 1960-കളിൽ സ്പീറോ വ്രൂഹോയെക്കുറിച്ചും ഇത്തരത്തിൽ വ്യാജമായി ആത്മഹത്യാവാർത്ത പ്രചരിപ്പിച്ചിരുന്നുവെന്നുമുള്ള കാര്യം സഹോദരങ്ങളുടെ ശ്രദ്ധയിൽക്കൊണ്ടുവന്നു. ഇതും അതുപോലെ തനിയെ കെട്ടടങ്ങുമെന്ന് അവരോടു പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചതും.
ഏതാനും മാസത്തിനുശേഷം ആഗസ്റ്റിൽ ഭരണസംഘാംഗമായ ഡേവിഡ് സ്പ്ലെയ്ൻ അവിടെ ഡിസ്ട്രിക്റ്റ് കൺവെൻഷന് എത്തി. അൽബേനിയയിൽനിന്നും കൊസോവോയിൽനിന്നുമായി 4,675 പേർ അതിൽ പങ്കെടുത്തു. അൽബേനിയനിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം സമ്പൂർണ പതിപ്പ് സ്പ്ലെയ്ൻ സഹോദരൻ പ്രകാശനം ചെയ്തപ്പോൾ സദസ്സിന് സന്തോഷം അടക്കാനായില്ല!
“വെറുതെയല്ല, സാത്താൻ ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കിയത്! യഹോവയുടെ ജനത്തിന്റെ ഇടയിൽ ഇത്തരം മഹത്തായ കാര്യങ്ങൾ സംഭവിക്കുമ്പോൾ അവനു സഹിക്കുമോ?” അനേക വർഷമായി വിശ്വാസത്തിലുള്ള ഒരു സഹോദരൻ പറഞ്ഞു.
മാധ്യമങ്ങൾ മോശമായ വാർത്തകൾ പ്രചരിപ്പിച്ചിരുന്നെങ്കിലും അൽബേനിയയിലെ സഹോദരങ്ങൾ കൂടുതൽ കരുത്തോടെ മുന്നേറി. വ്യാജമായ വാർത്തകളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ അവിശ്വാസികളായ പല ഭർത്താക്കന്മാരും ബന്ധുക്കളും ബൈബിൾ പഠിച്ച് പ്രസാധകരായി. സാത്താൻ ഇത്ര ഉഗ്രമായ ആക്രമണം അഴിച്ചുവിട്ടിട്ടും യഹോവയുടെ ഇഷ്ടം നിറവേറുകയായിരുന്നു. ബെഥേൽ കുടുംബം പുതിയ ബ്രാഞ്ചിലേക്ക് മാറി; ശുശ്രൂഷാ പരിശീലന സ്കൂളിന്റെ രണ്ടാമത്തെ ക്ലാസ്സ് ആരംഭിച്ചു.
ബ്രാഞ്ച് സമർപ്പണം
2006 ജൂണിൽ, പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തിനായി 32 രാജ്യങ്ങളിൽനിന്ന് എത്തിയ 350 പ്രതിനിധികളോടൊപ്പം ഭരണസംഘാംഗങ്ങളായ തിയോഡർ ജാരറ്റ്സും ഗെരിറ്റ് ലോഷും ഉണ്ടായിരുന്നു. 1940-ൽ ഷോക്കടിപ്പിച്ചുള്ള പീഡനത്തിനു വിധേയനായ സോറ്റീർ റ്റ്സേചീയും സമർപ്പണത്തിന് എത്തിയിരുന്നു. ഇപ്പോൾ 80-നടുത്ത് പ്രായമുള്ള അദ്ദേഹം സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു.
“എന്റെ സ്വപ്നം പൂവണിഞ്ഞല്ലോ!” പതിറ്റാണ്ടുകളോളം കഠിനപീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടും വിശ്വസ്തമായി സേവിച്ചുകൊണ്ടിരുന്ന ഫ്രോസീന ജേക്കാ പറഞ്ഞു. സമർപ്പണ പരിപാടിയിൽ സംബന്ധിച്ച മറ്റൊരാളാണ് മരിച്ചുപോയ ജാനി കൊമിനൊയുടെ ഭാര്യ പോളീക്റ്റ്സേനീ. അവർ, സാധാരണ പയനിയർമാരായി സേവിക്കുന്ന തന്റെ പെൺമക്കളെയും കൊച്ചുമകളെയും കുറിച്ച് പറഞ്ഞു. കൂടാതെ വർഷങ്ങളോളം സഹിച്ച പീഡനത്തിന്റെ ആഘാതവും പേറി വാസിൽ ജോക്കയും അവിടെ എത്തിയിരുന്നു. ലാവോനീദ പോപ്പിനെ സന്ദർശിച്ചതിനെപ്പറ്റിയും രഹസ്യമായി 1960-ൽ സ്നാനമേറ്റ കാര്യവും വിവരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ടിറാനയിലെ പഴയ ബ്രാഞ്ചിനെ മൂന്നുഹാളുകൾ ചേർന്ന ഒരു രാജ്യഹാൾ സമുച്ചയവും 14 പേർക്കുള്ള ഒരു മിഷനറി ഭവനവും ആക്കി
മാറ്റി. അൽബേനിയൻ വയലിന് വലിയൊരു മുതൽക്കൂട്ടാണ് ആറ് ശുശ്രൂഷാ പരിശീലന സ്കൂൾ വാർത്തെടുത്ത വിശ്വസ്തരും ആത്മത്യാഗ മനോഭാവം ഉള്ളവരുമായ അനവധി പ്രത്യേക പയനിയർമാർ. 950-ലേറെ വരുന്ന പ്രാദേശിക സാധാരണ-പ്രത്യേക പയനിയർമാരുടെ ശുശ്രൂഷയിലെ തീക്ഷ്ണത എടുത്തു പറയേണ്ടതുതന്നെ.ഭാവി എന്തായിരിക്കും?
അൽബേനിയയിലെ സഹോദരീസഹോദരന്മാർ തങ്ങളുടെ മാതൃഭാഷയിലുള്ള ബൈബിളും സാഹിത്യങ്ങളും അങ്ങേയറ്റം വിലമതിക്കുന്നു. ഇവിടെയും യഹോവയുടെ വേല അടിക്കടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പരിശീലനം നേടിയിട്ടുള്ള ഉത്സാഹികളും പ്രാപ്തരുമായ പുരുഷന്മാർക്കു പുറമേ, ‘സുവാർത്താദൂതികളുടെ വലിയൊരു ഗണവും’ ഇവിടെയുണ്ട്.—സങ്കീ. 68:11.
“നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ” എന്ന നിശ്വസ്ത വചനത്തിന്റെ സത്യതയ്ക്കുള്ള ജീവിക്കുന്ന സാക്ഷ്യമാണ് അൽബേനിയയിലെ യഹോവയുടെ സാക്ഷികൾ. (യെശ. 54:17) സ്വേച്ഛാധിപത്യ ഭരണം, പീഡനം, ഒറ്റപ്പെടുത്തൽ, ദ്രോഹകരമായ വ്യാജവാർത്താ പ്രചാരണങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടായിട്ടും അവർക്ക് തകർന്നുപോകാതെ പിടിച്ചുനിൽക്കാനായത് യഹോവയുടെ കൃപയാലും ശക്തിയാലും മാത്രമാണ്.
ദൈവത്തിന്റെ വിശ്വസ്ത സ്നേഹവും അനുഗ്രഹങ്ങളും എന്നും തങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്ന ഉറച്ച ബോധ്യത്തോടെയാണ് അൽബേനിയയിലെ യഹോവയുടെ ജനം ഭാവിയിലേക്ക് നോക്കുന്നത്. പ്രയാസങ്ങളൊക്കെ ഉണ്ടെങ്കിലും, തങ്ങളുടെ സ്വർഗീയ പിതാവിന്റെ ഹൃദയം സന്തോഷിപ്പിക്കാൻ കഴിയുന്നതിലും തങ്ങൾക്കായി കരുതിയിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രത്യാശയിലും അവർ ആഹ്ലാദിക്കുന്നു. (സദൃ. 27:11; എബ്രാ. 12:1, 2) അൽബേനിയയുടെ ദിവ്യാധിപത്യ ചരിത്രത്തിൽ ഉടനീളം സത്യമെന്ന് ആവർത്തിച്ചു തെളിയിക്കപ്പെട്ടിട്ടുള്ള ഒരു സുപ്രധാന കാര്യം ഇതാണ്: പ്രായഭേദമെന്യേ തന്റെ വിശ്വസ്ത ദാസന്മാർ ചെയ്യുന്ന ചെറുതും വലുതുമായ ത്യാഗങ്ങൾ യഹോവ ഒരിക്കലും മറന്നുകളയില്ല.—എബ്രാ. 6:10; 13:16.
[130-ാം പേജിലെ ആകർഷക വാക്യം]
ദൈവത്തിന്റെ ഗിത്താർ എന്നായിരുന്നു ആദ്യപരിഭാഷ
[140-ാം പേജിലെ ആകർഷക വാക്യം]
“ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിൽ പുരോഹിതന്മാരെപ്പോലെ നീയും പോരാട്ടത്തിൽ പങ്കുചേരുമായിരുന്നു!”
[189-ാം പേജിലെ ആകർഷക വാക്യം]
“വയൽസേവന റിപ്പോർട്ട് എഴുതാനുള്ള ഫാറം മുഴുവൻ തീർന്നുപോയി”
[132-ാം പേജിലെ ചതുരം/ ചിത്രം]
അൽബേനിയ—ഒരു ആകമാനവീക്ഷണം
ഭൂപ്രകൃതി
തെക്കുകിഴക്കൻ യൂറോപ്പിൽ ഗ്രീസിനു വടക്കും ഇറ്റലിയുടെ (ഒരു ഷൂവിന്റെ ആകൃതിയിൽ കാണപ്പെടുന്ന ആ രാജ്യത്തിന്റെ ഉപ്പൂറ്റി ഭാഗത്തിനു) കിഴക്കും ആയാണ് അൽബേനിയയുടെ സ്ഥാനം. 28,750 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 362 കിലോമീറ്റർ ദൈർഘ്യമുള്ള ഇതിന്റെ തീരദേശം അഡ്രിയാറ്റിക് കടൽമുതൽ അയോണിയൻ കടൽവരെ എത്തുന്നു. വെള്ളമണൽവിരിച്ച കടലോരവും പച്ചകലർന്ന നീലനിറത്തിലുള്ള വെള്ളവും, അവയ്ക്കു പശ്ചാത്തലമൊരുക്കുന്ന ചെങ്കുത്തായ പർവതങ്ങളും എല്ലാം വ്ളോറിമുതൽ സരൻഡവരെ നീണ്ടുകിടക്കുന്ന അൽബേനിയൻ തീരദേശത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. വടക്കുഭാഗവും രാജ്യത്തിന്റെ ഉൾപ്രദേശങ്ങളും ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. എന്നാൽ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള താഴ്വാര പ്രദേശങ്ങൾ വളക്കൂറുള്ള കൃഷിയിടങ്ങളാണ്.
ജനങ്ങൾ
ജനസംഖ്യ 36,00,000-ത്തോളം വരും. അവരിൽ ഭൂരിപക്ഷവും അൽബേനിയൻ വംശജരാണ്. ചെറിയൊരു ശതമാനം റോമ, ഗ്രീക്ക്, സെർബിയൻ വംശക്കാരുമാണ്.
കാലാവസ്ഥ
തെക്കൻ തീരദേശ മേഖലകളിൽ, വേനൽക്കാലത്ത് ശരാശരി 26 ഡിഗ്രി സെൽഷ്യസ് ചൂടുണ്ട്. എന്നിരുന്നാലും വടക്കുള്ള ഡിബർ പർവതപ്രദേശത്ത് ശൈത്യകാലത്തെ താപനില പൂജ്യത്തിന് 25 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.
ആഹാരം
പാൽക്കട്ടി, വശളച്ചീര, തക്കാളി, സവാള എന്നിവയോ മറ്റു പച്ചക്കറികളോ ഇറച്ചിയോ നിറച്ച സമോസപോലുള്ള ഭക്ഷണമാണ് ബൈറക്ക്. കോഴിയിറച്ചിയോ ആട്ടിറച്ചിയോ തൈരും ചതകുപ്പയും ചേർത്തുണ്ടാക്കിയ രുചികരമായ മിശ്രിതത്തിൽ മുക്കി മൊരിച്ചെടുക്കുന്നതാണ് റ്റാവാ എ കോസിറ്റ്. സൂപ്പുകളും സ്റ്റ്യൂവും അൽബേനിയക്കാരുടെ ഭക്ഷണത്തിൽ സാധാരണമായതിനാൽ പൊതുവെ സ്പൂണുകൊണ്ടു കഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു. വിശേഷാവസരങ്ങളിൽ ആട്ടിറച്ചി ഉണ്ടാക്കുമ്പോൾ വിശിഷ്ടാതിഥിക്ക് ആടിന്റെ തല കൊടുക്കും! അവരുടെ മധുരപലഹാരങ്ങളിൽ ചിലതാണ് ബാക്ലാവാ, (വലത്തുവശത്തെ ചിത്രം) കാഡൈഫ് എന്നിവ. പേസ്ട്രിയുടെ മുകളിൽ സിറപ്പോ തേനോ ഒഴിച്ച് വിവിധയിനം അണ്ടിപ്പരിപ്പുകൾ വിതറി അവ്നിൽ വെച്ച് മൊരിച്ചെടുക്കുന്നതാണ് കാഡൈഫ്. അവരുടെ മുഖ്യാഹാരം റൊട്ടിയാണ്. ആഹാരം കഴിച്ചെന്നു പറയണമെങ്കിൽ “ഹെങ്ക്ര ബൂക്ക് (ഞാൻ റൊട്ടി കഴിച്ചു) എന്നു പറഞ്ഞാൽ മതി.
[134-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]
ആദ്യകാല കൺവെൻഷനുകൾ
ഞായറാഴ്ചതോറും നടത്തിയിരുന്ന അൽബേനിയൻ ഭാഷയിലുള്ള യോഗങ്ങൾ ഒഴിച്ചാൽ, അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന അൽബേനിയക്കാർ സാധാരണഗതിയിൽ ഇംഗ്ലീഷ് സഭകളോടോ ഗ്രീക്ക് സഭകളോടോ ഒത്താണു സഹവസിച്ചിരുന്നത്. 1920-കളിലും 1930-കളിലും അവർ ഗ്രീക്ക് ഭാഷാ കൺവെൻഷനുകളിൽ സംബന്ധിച്ചിരുന്നു. പക്ഷേ, അപ്പോഴും “അൽബേനിയൻ ബൈബിൾ വിദ്യാർഥികളുടെ ത്രിദിന കൺവെൻഷൻ” എന്നെഴുതിയ അൽബേനിയൻ ഭാഷയിലുള്ള ബാഡ്ജ് ഉണ്ടായിരുന്നതിൽ അവർ അതീവ സന്തോഷമുള്ളവരായിരുന്നു!
[ചിത്രങ്ങൾ]
1920-കളുടെ ഒടുവിൽ ബോസ്റ്റണിൽ നടന്ന കൺവെൻഷനിൽ അൽബേനിയൻ സഹോദരങ്ങൾ (താഴെ) ധരിച്ച ബാഡ്ജ് (വലത്ത്)
[151, 152 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
“യഹോവ ഞങ്ങളെ ഒരിക്കലും കൈവിട്ടില്ല”
ഫ്രോസീന ജേകാ
ജനനം 1926
സ്നാനം 1946
സംക്ഷിപ്ത വിവരം കൗമാരത്തിലാണ് ഫ്രോസീന സത്യം പഠിക്കുന്നത്. മാതാപിതാക്കൾ എതിർത്തു, അധികാരികൾ ഒറ്റപ്പെടുത്തി. എന്നിട്ടും യഹോവയോടും അവന്റെ സംഘടനയോടും ഉള്ള ഉറ്റബന്ധം അവർ സദാ കാത്തുസൂക്ഷിച്ചു. 2007-ൽ വിശ്വസ്തയായി മരിച്ചു.
◼ തന്റെ മൂത്ത ആങ്ങളമാരിൽനിന്ന് 1940-കളിലാണ് ഫ്രോസീന സത്യം പഠിക്കുന്നത്. സാക്ഷികളല്ലാത്ത മാതാപിതാക്കൾ തീരുമാനിച്ച ഒരു വിവാഹത്തിനു സമ്മതിക്കാഞ്ഞതിനാൽ സഹോദരിയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. എന്നാൽ ഗോലേ ഫ്ളോക്കോ എന്ന സഹോദരൻ തന്റെ വീട്ടിൽ സ്വന്തം മകളെപ്പോലെ ഫ്രോസീനയെ സ്വീകരിച്ചു.
“ഒരിക്കൽ വോട്ടുചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ എന്നെ അറസ്റ്റുചെയ്തു,” ഫ്രോസീന പറയുന്നു. “30-ഓളം ഓഫീസർമാരുടെ നടുവിൽ ഞാൻ തനിച്ചായിരുന്നു. ‘ഞങ്ങൾക്കു നിന്നെ എന്തു ചെയ്യാനാകുമെന്ന് അറിയാമോ?’ ഒരാൾ അലറി. യഹോവ എന്നോടൊപ്പം ഉള്ളതായി എനിക്കു തോന്നി. ഞാൻ പറഞ്ഞു: ‘പരമാധീശ കർത്താവായ യഹോവ അനുവദിക്കുന്നതല്ലാതെ ഒന്നും ചെയ്യാൻ നിങ്ങൾക്കാവില്ല!’ എനിക്ക് ഭ്രാന്താണെന്ന് അവർ കരുതി. അതുകൊണ്ട് ‘അവളെ ഇവിടെനിന്ന് കൊണ്ടുപോകൂ’ എന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു. അതെ, യഹോവ എന്നോടൊപ്പം ഉണ്ടായിരുന്നു!”
1957-ൽ ലൂചീ ജേകാ, ഫ്രോസീനയെ വിവാഹം കഴിച്ചു, അവർക്ക് മൂന്നുമക്കളും ജനിച്ചു. 1960-കളുടെ ആരംഭത്തിൽ അൽബേനിയയിലെ വേലയ്ക്കു മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച കൺട്രി കമ്മിറ്റിയിൽ ഒരംഗമായിരുന്നു ലൂചീ. താമസിയാതെ അദ്ദേഹത്തെ അഞ്ചുവർഷത്തെ ഇന്റർണിമിനു (രാഷ്ട്രീയ കാരണങ്ങളുടെ പേരിലുള്ള
ജയിൽശിക്ഷ) വിധിച്ചു. അങ്ങനെ അദ്ദേഹത്തിന് ഫ്രോസീനയെയും മക്കളെയും വിട്ട് ദൂരെയുള്ള ഗ്രാംഷിലേക്കു പോകേണ്ടിവന്നു. അവിടെ ലൂചീ പ്രസംഗവേലയിൽ തുടരുകയും സംഘടനയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഗ്രാംഷ് നിവാസികൾ ഇന്നും അദ്ദേഹത്തെ ഓർക്കുന്നുണ്ട്.ലൂചീ ഇന്റർണിമിൽ ആയിരുന്നതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഫ്രോസീനയെയും കുറ്റവാളികളുടെ പട്ടികയിൽപ്പെടുത്തി. അതുകൊണ്ട് അവർക്ക് ഔദ്യോഗികമായി ആഹാരം വാങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. “അതു വലിയൊരു പ്രശ്നമായിരുന്നില്ല. സഹോദരങ്ങൾ തങ്ങൾക്കുള്ളതിൽ ഒരോഹരി തന്നു. ഞങ്ങൾക്ക് അതിജീവിക്കാനായി; കാരണം യഹോവ ഞങ്ങളെ ഒരിക്കലും കൈവിട്ടില്ല!” ഫ്രോസീന പറയുന്നു.
ലൂചീയുടെ മരണശേഷം വളരെ അപൂർവമായി മാത്രമേ സഹോദരങ്ങളുമായി കണ്ടുമുട്ടിയിരുന്നുള്ളൂ. പക്ഷേ, ഫ്രോസീന അപ്പോഴും തന്റെ പ്രസംഗപ്രവർത്തനം തുടർന്നു. അവർ പറയുന്നു: “1960-കളിൽ ജോൺ മാർക്ക്സ് ഞങ്ങളെ സന്ദർശിച്ചു. ഒടുവിൽ 1986-ൽ, അദ്ദേഹത്തിന്റെ ഭാര്യയായ ഹെലനെ ആദ്യമായി കണ്ടപ്പോൾ, വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ ഞങ്ങൾക്കു തോന്നി! ലൂചീയും ഞാനും മാർക്ക്സ് ദമ്പതികൾക്ക് രഹസ്യമായി സന്ദേശങ്ങൾ അയച്ചിരുന്നു. അവർ അത് ബ്രുക്ലിനിലെ സഹോദരങ്ങളെ അറിയിക്കുമായിരുന്നു.”
1992-ൽ നിരോധനം നീങ്ങിയപ്പോൾ അൽബേനിയയിൽ ഉണ്ടായിരുന്ന സ്നാനമേറ്റ ഒൻപതു സാക്ഷികളിൽ ഒരാളായിരുന്നു ഫ്രോസീന. 2007-ൽ മരിച്ച ആ ദിവസംവരെ അവർ യോഗങ്ങളിലും വയൽസേവനത്തിലും ക്രമമായി പങ്കുപറ്റിയിരുന്നു. മരണത്തിനു തൊട്ടുമുമ്പായി ഫ്രോസീന പറഞ്ഞു: “ഞാൻ മുഴുഹൃദയാ യഹോവയെ സ്നേഹിക്കുന്നു! വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. ലോകവ്യാപകമായി എനിക്ക് വലിയൊരു കുടുംബം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ, ഇന്ന് അൽബേനിയയിലെ ദിവ്യാധിപത്യ കുടുംബത്തിന്റെ വളർച്ച കാണാനാകുന്നത് എന്നെ അത്യന്തം സന്തുഷ്ടയാക്കുന്നു. യഹോവ എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവൻ തന്റെ സ്നേഹപൂർവകമായ കരങ്ങളാൽ ഞങ്ങളെ ഇപ്പോഴും താങ്ങുന്നു!”
[ചിത്രം]
ഫ്രോസീന ജേകാ, 2007-ൽ
[159, 160 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
സാഹിത്യങ്ങൾ—ഇന്ന് ഏറെ സമൃദ്ധം
വാസിൽ ജോക്ക
ജനനം 1930
സ്നാനം 1960
സംക്ഷിപ്ത വിവരം സ്വേച്ഛാധിപത്യ ഭരണത്തിൻകീഴിൽ സത്യത്തിനുവേണ്ടി ഉറച്ചനിലപാട് സ്വീകരിച്ചു. ഇന്ന് ടിറാനയിൽ ഒരു മൂപ്പനായി സേവിക്കുന്നു.
◼ എന്റെ ഗ്രാമമായ ബർമാഷിൽ 1930-കളിൽ ഗ്രീക്ക് വീക്ഷാഗോപുരം കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു. ആ മാസികയിൽ ചൂണ്ടി എന്റെ പിതാവ് പറഞ്ഞു: “അവർ പറയുന്നതാണ് സത്യം!” എന്നാൽ വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം പറഞ്ഞതിന്റെ അർഥം എനിക്കു മനസ്സിലായത്. ബൈബിൾ കൈവശംവെക്കുന്നത് അപകടകരമായിരുന്നെങ്കിലും അതു വായിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്റെ സഹോദരന്റെ ഭാര്യാപിതാവിന്റെ ശവസംസ്കാര ചടങ്ങിൽവെച്ച് ടിറാനയിൽനിന്നുള്ള ഒരു സഹോദരനെ ഞാൻ കണ്ടുമുട്ടി. മത്തായി 24-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന, “യുഗസമാപ്തിയുടെ” അടയാളത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം അതെനിക്കു വിശദീകരിച്ചുതന്നു. അപ്പോൾത്തന്നെ കഴിയുന്നത്ര ആളുകളോട് പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞു.
1959-ൽ, ലാവോനീദ പോപ്പിന്റെ വീട്ടിൽ നടത്തിയ ഒരു യോഗത്തിൽ ഞാൻ സംബന്ധിച്ചു. ഞാൻ വെളിപാടു പുസ്തകം വായിക്കാറുണ്ടായിരുന്നതിനാൽ അതിൽപ്പറഞ്ഞിരിക്കുന്ന കാട്ടുമൃഗവും മഹതിയാം ബാബിലോണും ഒക്കെ എന്താണെന്ന് ഞാൻ ചോദിച്ചു. സഹോദരന്മാർ അതെല്ലാം വിശദീകരിച്ചു തന്നപ്പോൾ, ഇതാണ് സത്യം എന്ന് എനിക്കു മനസ്സിലായി! ഒരു വർഷത്തിനുശേഷം ഞാൻ സ്നാനമേറ്റു.
പ്രസംഗവേലയിൽ ഞാൻ തീക്ഷ്ണമായി പങ്കുപറ്റിയതിനാൽ എനിക്ക് ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ ഇളകിപ്പറിഞ്ഞുകിടന്ന പഴയ ഒരു ഉന്തുവണ്ടി വാങ്ങി, ടിറാനയിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പണി തുടങ്ങി. വളരെ അപൂർമായി മാത്രമേ സഹോദരങ്ങളെ കണ്ടുമുട്ടാൻ സാധിച്ചിരുന്നുള്ളൂ; സാഹിത്യങ്ങളും കൈവശം ഉണ്ടായിരുന്നില്ല; പക്ഷേ, ഞാൻ പ്രസംഗവേല തുടർന്നു.
അൽബേനിയയിലേക്ക് ഒളിച്ചു കടത്തിയിരുന്ന ചില ഗ്രീക്ക് സാഹിത്യങ്ങൾ കൈക്കലാക്കാൻ (1960-കളുടെ ആരംഭത്തിൽ ഇന്റർണിമിൽ
പോകുന്നതിനു മുമ്പായി) ലാവോനീദ പോപ്പിനു സാധിച്ചു. അദ്ദേഹം അത് അൽബേനിയനിലേക്കു പരിഭാഷപ്പെടുത്തി പറഞ്ഞുതരും, ഞാൻ അതെല്ലാം ഒരു നോട്ടുബുക്കിൽ എഴുതുകയും ചെയ്യുമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞാൻ അവയുടെ ഏതാനും പ്രതികൾ ഉണ്ടാക്കി ബെറാറ്റ്, ഫിയെർ, വ്ളോറി എന്നിവിടങ്ങളിലുള്ള ചില സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു.എന്നാൽ 1990-കളിൽ ഉണ്ടായ മാറ്റം വളരെ ശ്രദ്ധേയമായിരുന്നു. എത്രയെത്ര സാഹിത്യങ്ങളാണ് യഹോവ ഞങ്ങൾക്കുവേണ്ടി പ്രദാനം ചെയ്തതെന്നോ! 1992 മുതൽ ഇക്കാലംവരെ അൽബേനിയനിലുള്ള 1 കോടി 70 ലക്ഷത്തിലധികം മാസികകൾ ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പുതിയ പ്രസിദ്ധീകരണങ്ങളെല്ലാം അൽബേനിയനിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പും ഞങ്ങളുടെ ഭാഷയിലുണ്ട്! സാഹിത്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന വർഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നെനിക്ക് സന്തോഷംകൊണ്ട് കണ്ണുനിറയുന്നു! ഏറെക്കാലത്തേക്ക് അധികം സാഹിത്യങ്ങൾ ഇല്ലാതിരുന്നത് ഇന്ന് കൂടുതൽ വിലമതിപ്പുള്ളവരായിരിക്കാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു!
[163, 164 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
സ്വന്തം നാട്ടിൽ ഞാൻ ശരിക്കുള്ള വേല കണ്ടെത്തി
ആർഡിയൻ ടൂട്ര
ജനനം 1969
സ്നാനം 1992
സംക്ഷിപ്ത വിവരം ഇറ്റലിയിൽവെച്ചു സത്യം പഠിച്ച അദ്ദേഹം അതിനുശേഷം അൽബേനിയയിലേക്കു മടങ്ങി. അൽബേനിയ ബ്രാഞ്ച് കമ്മിറ്റിയിലെ അംഗമാണ് ഇപ്പോൾ.
◼ ആയിരക്കണക്കിന് അഭയാർഥികളോടൊപ്പം 1991-ൽ അൽബേനിയ വിടുമ്പോൾ എനിക്ക് 21 വയസ്സായിരുന്നു. ഒരു കപ്പൽ റാഞ്ചിയെടുത്ത് ഞങ്ങൾ ഇറ്റലിയിലേക്കു പോയി. അൽബേനിയയിലെങ്ങും ദാരിദ്ര്യമായിരുന്നു. അതുകൊണ്ട് അവിടെനിന്നു രക്ഷപ്പെടാനായതിൽ എനിക്കു വളരെ സന്തോഷം തോന്നി. ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു അത്.
ഇറ്റലിയിലെ ബ്രിൻഡിസിയിലുള്ള അഭയാർഥി പാളയത്തിൽ രണ്ടുദിവസം കഴിഞ്ഞു. എന്നിട്ട് ജോലി തേടി മെല്ലെ അവിടെനിന്ന് പുറത്തുകടന്നു. ഒരാൾ അൽബേനിയൻ ഭാഷയിലുള്ള ബൈബിൾ സന്ദേശത്തിന്റെ ഒരു ചെറിയ ഫോട്ടോക്കോപ്പി തന്നിട്ട് അന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന ഒരു യോഗത്തിന് എന്നെ ക്ഷണിച്ചു. ‘ങാ, പോയേക്കാം, വല്ല ജോലിയും തരപ്പെട്ടാലോ!’ ഞാൻ ചിന്തിച്ചു.
ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്നേഹപൂർവകമായ സ്വീകരണമാണ് എനിക്കവിടെ ലഭിച്ചത്. യോഗത്തിനുശേഷം എല്ലാവരും വന്ന് സംസാരിച്ചു. വളരെ സൗഹാർദവും സ്നേഹവും ഉള്ളവർ. ഒരു കുടുംബം എന്നെ അത്താഴത്തിനു ക്ഷണിച്ചു. മുഷിഞ്ഞ വസ്ത്രം ധരിച്ച, അനധികൃത അൽബേനിയൻ അഭയാർഥിയായ എന്നോട് എന്തൊരു ദയയും മാന്യതയുമാണ് അവർ കാണിച്ചതെന്നോ!
അടുത്ത യോഗത്തിനു ചെന്നപ്പോൾ വിറ്റോ മാസ്ട്രോറോസേ ഒരു ബൈബിളധ്യയനം വാഗ്ദാനംചെയ്തു. ഞാൻ അതിനു സമ്മതിച്ചു. പെട്ടെന്നുതന്നെ ഇതാണ് സത്യമതമെന്ന് എനിക്കു മനസ്സിലായി. 1992 ആഗസ്റ്റിൽ ഇറ്റലിയിൽവെച്ച് ഞാൻ സ്നാനമേറ്റു.
ഒടുവിൽ, നിയമാനുസൃതം ഇറ്റലിയിൽ താമസിക്കുന്നതിനുള്ള രേഖകളെല്ലാം ഞാൻ ശരിയാക്കി. നല്ലൊരു ജോലിയും കണ്ടെത്താനായി; അൽബേനിയയിൽ താമസിക്കുന്ന വീട്ടുകാർക്ക് ഞാൻ പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു. ‘എന്നാൽ അൽബേനിയയിൽ നമ്മുടെ പ്രവർത്തനം സുഗമമായി നടക്കുന്നസ്ഥിതിക്ക് അവിടെ ധാരാളം വേല ചെയ്യാനുണ്ട്. അതുകൊണ്ട്
അങ്ങോട്ടു തിരിച്ചുപോയി അവിടെ പ്രവർത്തിക്കണോ? പക്ഷേ, അതിനോട് എന്റെ കുടുംബം അനുകൂലിക്കുമോ? ഞാൻ അയച്ചുകൊടുക്കുന്ന പണം അവർക്ക് ആവശ്യമാണ്. ഇനി, മറ്റാളുകൾ എന്തു പറയും?’ ഇങ്ങനെയെല്ലാം ഞാൻ ചിന്തിക്കാൻ തുടങ്ങി.അങ്ങനെയിരിക്കെ, ടിറാനയിലുള്ള ഓഫീസിൽനിന്ന് എനിക്ക് ഒരു ഫോൺവന്നു. നവംബറിൽ അൽബേനിയയിലേക്കു പോകുന്ന ഇറ്റലിയിൽനിന്നുള്ള ഒരു കൂട്ടം പ്രത്യേക പയനിയർമാരെ അൽബേനിയൻ ഭാഷ പഠിപ്പിക്കാൻ സാധിക്കുമോ എന്ന് ആരാഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവരുടെ ആ നല്ല മാതൃക അൽബേനിയയിലേക്കു മടങ്ങുന്നതിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ‘ഞാൻ ഉപേക്ഷിച്ചുപോന്ന പ്രദേശത്തേക്കാണ് അവരിപ്പോൾ പോകുന്നത്. ഭാഷ അറിയില്ലെങ്കിലും പോകാൻ സന്തോഷമുള്ളവർ. ഞാനാണെങ്കിൽ അൽബേനിയയിൽനിന്നുള്ള അൽബേനിയൻ ഭാഷ സംസാരിക്കുന്നയാൾ. എനിക്ക് ഈ ഇറ്റലിയിൽ എന്താ കാര്യം?’
അങ്ങോട്ടു പോകാൻതന്നെ ഞാൻ തീരുമാനിച്ചു. ആ പ്രത്യേക പയനിയർമാരോടൊപ്പം അതേ ബോട്ടിൽ ഞാനും പുറപ്പെട്ടു. അവിടെ എത്തിയ ഉടനെ അവിടത്തെ ചെറിയ ബെഥേലിൽ സേവിക്കാൻ തുടങ്ങി. രാവിലെതോറും അൽബേനിയൻ പഠിപ്പിക്കും. ഉച്ചകഴിഞ്ഞ് പരിഭാഷാ വേലയും. എന്റെ വീട്ടുകാർക്ക് ആദ്യം അതത്ര ഇഷ്ടപ്പെട്ടില്ല. എന്നാൽ ഞാൻ അൽബേനിയയിലേക്കു വന്നതിന്റെ കാരണം മനസ്സിലാക്കിയപ്പോൾ അവർ സുവിശേഷത്തിനു ചെവികൊടുക്കാൻ തുടങ്ങി. താമസിയാതെ എന്റെ മാതാപിതാക്കളും ചേട്ടനും രണ്ടുചേച്ചിമാരും സ്നാനമേറ്റു.
ഇറ്റലിയിലെ നല്ല ജോലിയും പണവും എല്ലാം ഉപേക്ഷിച്ചുപോന്നതിൽ ഞാൻ എന്നെങ്കിലും ദുഃഖിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല! അൽബേനിയയിൽ ഞാൻ ശരിക്കുള്ള വേല കണ്ടെത്തി! എന്നെ സംബന്ധിച്ചിടത്തോളം എനിക്കുള്ള സകലതുംകൊണ്ട് യഹോവയെ സേവിക്കുന്നതാണ് ശാശ്വത സന്തോഷം കൈവരുത്തുന്ന ശരിക്കുള്ള വേല!
[ചിത്രം]
ആർഡിയനും ഭാര്യ നോവേദ്യേയും
[173, 174 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
രഹസ്യയോഗങ്ങൾക്ക് അവസാനം
ആഡ്രീയാന മാമൂറ്റൈ
ജനനം 1971
സ്നാനം 1993
സംക്ഷിപ്ത വിവരം ഒരു രഹസ്യയോഗത്തിന് ക്ഷണിക്കപ്പെട്ടു, അതിനുശേഷം പെട്ടെന്നുതന്നെ കാര്യങ്ങൾ പാടേ മാറി. ഇപ്പോൾ ഒരു പ്രത്യേക പയനിയറായി സേവിക്കുന്നു.
◼ 1991-ൽ എന്റെ കസിൻ മരിച്ചപ്പോൾ ബാരീയ എന്നൊരു സ്ത്രീ ബൈബിളിൽനിന്ന് ചില കാര്യങ്ങൾ പറഞ്ഞ് എന്റെ ആന്റിയെ ആശ്വസിപ്പിക്കുന്നത് ഞാൻ കേൾക്കാനിടയായി. പെട്ടെന്നുതന്നെ ഞാൻ പല ചോദ്യങ്ങളും അവരോടു ചോദിച്ചു. അപ്പോൾ തന്റെ കൂട്ടുകാരിയായ രാജ്മോൻഡയെ അവർ ജോലിചെയ്യുന്നിടത്തു പോയി കാണാമെന്ന് ബാരീയ പറഞ്ഞു. രാജ്മോൻഡയുടെ കുടുംബം ‘ക്ലാസ്സിൽ’ കൂടിവരുന്നവരായിരുന്നു. എന്നാൽ കുറച്ചുകാലത്തേക്ക് ബൈബിൾ ചർച്ചകൾ നടത്തിയശേഷം മാത്രമേ പുതിയവർക്ക് ക്ലാസ്സിൽ സംബന്ധിക്കാനാവൂ എന്ന് രാജ്മോൻഡ പറഞ്ഞു. പഠിക്കുന്ന കാര്യങ്ങളത്രയും എനിക്ക് ഇഷ്ടമായി; താമസിയാതെ ക്ലാസ്സിൽ സംബന്ധിക്കാൻ എന്നെ അനുവദിച്ചു.
ആ ക്ലാസ്സിൽ സംബന്ധിക്കുന്ന ആരും സ്നാനമേറ്റിരുന്നില്ല. അവർ മുമ്പ് സോറ്റീർ പാപയുടെയും സൂലോ ഹാസാനിയുടെയും ഒപ്പം കൂടിവന്നിരുന്നവരാണ്. വർഷങ്ങൾക്കുമുമ്പ് ക്ലാസ്സിൽ സീഗൂരീമീ നുഴഞ്ഞുകയറി ആ സഹോദരന്മാരെ പോലീസിൽ ഏൽപ്പിച്ചു. അതുകൊണ്ടാണിപ്പോൾ എല്ലാവരും വളരെ ജാഗ്രതപുലർത്തിയിരുന്നത്; വളരെ ആലോചിച്ചു മാത്രമേ ആരെയെങ്കിലും യോഗങ്ങൾക്കു ക്ഷണിച്ചിരുന്നുള്ളൂ!
സ്നേഹിതരുടെയൊക്കെ ഒരു പട്ടിക ഉണ്ടാക്കി, പഠിക്കുന്ന കാര്യങ്ങൾ അവരോടു പറയണമെന്ന് ആദ്യയോഗത്തിൽതന്നെ ഞാൻ പഠിച്ചു. അതുകൊണ്ട് ഞാൻ ഉടനെതന്നെ ഈൽമ റ്റാനീയോടു സംസാരിച്ചു. താമസിയാതെ അവരും ക്ലാസ്സിനു വരാൻ തുടങ്ങി. 15 പേരുള്ള ഞങ്ങളുടെ ക്ലാസ്സ് പെട്ടെന്നുതന്നെ വലുതായി.
1992 ഏപ്രിലിൽ മൈക്കൾ ഡിഗ്രിഗോറിയോയും ഭാര്യ ലിൻഡയും ബെറാറ്റിൽ വന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളാൻ ഞങ്ങളോടു പറഞ്ഞു. അങ്ങനെ, 54 പേർ ഹാജരായി. ഞങ്ങളാരും സ്നാനമേറ്റിരുന്നില്ല. യോഗത്തെ തുടർന്ന് മണിക്കൂറുകളോളം ചോദ്യവർഷങ്ങളായിരുന്നു. എങ്ങനെ യോഗങ്ങൾ നടത്തണം,
പ്രസംഗവേല ചെയ്യണം എന്നെല്ലാം ഡിഗ്രിഗോറിയോ ദമ്പതികൾ ഞങ്ങൾക്കു വിശദീകരിച്ചുതന്നു.അധികം താമസിയാതെ യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം ലഭിച്ചു. എങ്ങനെയാണ് വീടുതോറുമുള്ള വേല ചെയ്യേണ്ടത് എന്നു പഠിക്കുന്നതിനായി ഈൽമയും ഞാനുംകൂടി രണ്ടുസഹോദരന്മാരോടൊപ്പം ടിറാനയ്ക്കു പോയി. ഞങ്ങൾ പഠിച്ചത് ബെറാറ്റിലുള്ള മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാൻ ഞങ്ങളോട് പറഞ്ഞു. സാധിക്കുന്നത്ര നന്നായി അതു ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. 1993 മാർച്ചിൽ, ഇറ്റലിയിൽനിന്നുള്ള നാലു പ്രത്യേക പയനിയർമാർ ബെറാറ്റിൽ നിയമിതരായി. അതോടെ ആഴ്ചതോറും പരസ്യമായിത്തന്നെ രണ്ടുയോഗങ്ങൾ നടത്തിത്തുടങ്ങി. സഭ നന്നായി പുരോഗമിച്ചു.
ആ മാർച്ചിൽ, ടിറാനയിൽ ആദ്യമായി നടന്ന പ്രത്യേക സമ്മേളന ദിനത്തിൽ ഈൽമയും ഞാനും സ്നാനമേറ്റു; 585 പേർ സന്നിഹിതരായിരുന്നു. ഞങ്ങൾ സാധാരണ പയനിയർ സേവനം ആരംഭിച്ചു. പെട്ടെന്നുതന്നെ പ്രത്യേക പയനിയർ സേവനത്തിനു ഞങ്ങളെ ക്ഷണിച്ചു. അൽബേനിയക്കാരായ ആദ്യത്തെ പ്രത്യേക പയനിയർമാരായിരുന്നു ഞങ്ങൾ. സ്വതന്ത്രമായി പ്രവർത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കോർച്ചെയിലേക്കാണ് ഞങ്ങളെ നിയമിച്ചത്.
ഈൽമ പിന്നീട് വിവാഹിതയായി. ഞങ്ങൾ എത്തുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോർച്ചെയിൽ ഒറ്റയ്ക്കു പ്രസംഗവേല ചെയ്തിരുന്ന ആർബെൻ ലൂബോന്യയാണ് അവരുടെ ഭർത്താവ്. പിന്നീട് സർക്കിട്ട് വേല ചെയ്ത അവർ ഇരുവരും ഇപ്പോൾ ബെഥേലിൽ സേവിക്കുന്നു. അന്ന് ഈൽമയെ ആ ക്ലാസ്സിനു ക്ഷണിച്ചത് എത്ര നന്നായി!
അടുത്തയിടെ 5,500-ലധികം ആളുകളോടൊത്ത് ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ ഞങ്ങളുടെ രഹസ്യ ക്ലാസ്സിനെക്കുറിച്ച് ഞാൻ ഓർത്തുപോയി. യഹോവയുടെ സഹായത്താൽ എത്ര വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്! ഇന്ന് യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും സ്വതന്ത്രമായി കൂടിവരാനാകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുനിമിത്തം നൂറുകണക്കിനു സഹോദരങ്ങൾ ബെറാറ്റിൽനിന്നു പോയെങ്കിലും ഞങ്ങളുടെ ആ ചെറിയ ക്ലാസ്സ് ഇപ്പോൾ തഴച്ചുവളരുന്ന അഞ്ചുസഭകളായി തീർന്നിരിക്കുന്നു!
[ചിത്രം]
ഈൽമ (റ്റാനീ), ആർബെൻ ലൂബോന്യ
[183-ാം പേജിലെ ചതുരം/ ചിത്രം]
“ശരി, പോയേക്കാം!”
ആൽട്ടിൻ ഹോജാ, ആഡ്രിയൻ ഷ്കെമ്പി
ഇരുവരുടെയും ജനനം 1973
ഇരുവരുടെയും സ്നാനം 1993
സംക്ഷിപ്ത വിവരം പയനിയർ സേവനം ആരംഭിക്കുന്നതിനായി കോളെജ് പഠനം നിറുത്തി. ഇപ്പോൾ ഇരുവരും സഭാ മൂപ്പന്മാരായി സേവിക്കുന്നു.
◼ 1993-ന്റെ പ്രാരംഭകാലം. ഇരുവരും ടിറാനയിലെ കോളെജിൽ പഠിക്കുകയായിരുന്നു. യഹോവയുടെ സാക്ഷികളിൽനിന്ന് താൻ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു സുഹൃത്ത് മണിക്കൂറുകളോളം അവരുമായി സംസാരിച്ചു. ബൈബിൾ തെളിവുകൾ സഹിതമാണ് എല്ലാം പറഞ്ഞത്. പിന്നീട് അവർ കൂടുതൽ പഠിച്ചു, പഠിച്ചത് ബാധകമാക്കി, അതേവർഷംതന്നെ സ്നാനമേൽക്കുകയും ചെയ്തു. ആ വേനൽക്കാലത്ത് അവർ, പ്രസാധകരൊന്നും ഇല്ലാത്ത കൂച്ചോവിൽ പോയി പ്രസംഗവേല ചെയ്തു.
ടിറാനയിൽ മടങ്ങിയെത്തിയപ്പോൾ ആഡ്രിയൻ ആൽട്ടിനോട് പറഞ്ഞു: “എന്തിന് ഇനിയും പഠനം തുടരണം? കൂച്ചോവിൽ പോയി പ്രസംഗവേല ചെയ്യുകയല്ലേ വേണ്ടത്!”
“ശരി, പോയേക്കാം!” ആൽട്ടിൻ പറഞ്ഞു. സ്നാനമേറ്റ് ഏഴുമാസം കഴിഞ്ഞപ്പോൾ അവർ കൂച്ചോവിൽ മടങ്ങിയെത്തി.
അവരുടെ ഈ ശ്രമത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. ഇന്ന് കൂച്ചോവിൽ 90-ലധികം സജീവപ്രസാധകരുണ്ട്. 25-ഓളം പേർ പയനിയർമാരായി പ്രവർത്തിക്കുന്നതിനോ ബെഥേലിൽ സേവിക്കുന്നതിനോ ആയി അവിടെനിന്നും പോയിട്ടുണ്ട്. ആഡ്രിയനും ആൽട്ടിനും അധ്യയനം നടത്തിയിട്ടുള്ളവരാണ് അവരിൽ പലരും.
കോളെജിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ആൽട്ടിൻ പറയും: “ഒരു ലൗകിക ജീവിതവൃത്തി തേടേണ്ട എന്ന് പൗലോസ് അപ്പൊസ്തലൻ തീരുമാനിച്ചു. സമാനമായ ഒരു തീരുമാനം 1993-ൽ ഞാനും എടുത്തു. ‘ശരി, പോയേക്കാം!’ എന്ന് അന്നു പറഞ്ഞതിനെക്കുറിച്ച് എനിക്ക് ഒരിക്കലും ഖേദം തോന്നിയിട്ടില്ല.”
[191, 192 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
നിരീശ്വരവാദം പഠിപ്പിച്ചിരുന്ന അധ്യാപകൻ ഇന്ന് സത്യം പഠിപ്പിക്കുന്നു
ആനാസ്റ്റാസ് റൂവീനാ
ജനനം 1942
സ്നാനം 1997
സംക്ഷിപ്ത വിവരം സൈന്യത്തിലുള്ള കീഴുദ്യോഗസ്ഥന്മാരെ നിരീശ്വരവാദം പഠിപ്പിച്ചിരുന്നു. പിന്നീട് മക്കളിൽനിന്ന് സത്യം പഠിച്ചു. ഇപ്പോൾ പ്രത്യേക പയനിയറും മൂപ്പനുമാണ്.
◼ 1971-ൽ, സൈനിക വിദ്യാപീഠത്തിൽനിന്ന് ബിരുദം നേടിയശേഷം ഞാൻ രാഷ്ട്രീയ സേനാവ്യൂഹ കമ്മീഷണറായി. 1966-ൽ സർക്കാർ, സൈന്യത്തിലെ വിവിധ പദവികളെക്കുറിക്കുന്ന പേരുകൾ നീക്കംചെയ്തതുകൊണ്ടാണ് അങ്ങനെയൊരു സ്ഥാനപ്പേര് ഉപയോഗത്തിൽവന്നത്. ദൈവം ഇല്ല എന്ന പ്രത്യയശാസ്ത്രം കീഴ്ജീവനക്കാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഉത്തരവാദിത്വവും എനിക്കുണ്ടായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന തത്ത്വശാസ്ത്രം ഞാൻ അവർക്കു വിശദീകരിച്ചുകൊടുത്തിരുന്നു.
എനിക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്. 1992-ൽ, എന്റെ മകൻ ആർട്ടൻ ടിറാനയിലുള്ള യഹോവയുടെ സാക്ഷികളുടെ മതയോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. താമസിയാതെ അവൻ തന്റെ പെങ്ങളായ ആനീലായെയും കൂടെ കൊണ്ടുപോയി. എന്റെ നോട്ടത്തിൽ വെറുതെ സമയംകളയുന്ന ശുദ്ധമണ്ടത്തരമായിരുന്നു അത്. അതുകൊണ്ട് അതിന്റെപേരിൽ വീട്ടിൽ പലപ്പോഴും വാഗ്വാദങ്ങൾ ഉണ്ടായി.
ഒരുദിവസം, വെറുതെ ജിജ്ഞാസ തോന്നിയിട്ട് ഞാനൊരു വീക്ഷാഗോപുരം എടുത്തു നോക്കി. ഞാൻ പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായി, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ ന്യായമായ കാര്യങ്ങളാണെന്ന് എനിക്കു തോന്നി. എന്നിരുന്നാലും, ബൈബിൾ പഠിക്കാനൊന്നും ഞാൻ കൂട്ടാക്കിയില്ല, ആർട്ടനും ആനീലായും അതിനായി നിരന്തരം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും. ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരാളെങ്ങനെ ബൈബിൾ പഠിക്കും എന്നായിരുന്നു എന്റെ വാദം. 1995-ൽ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം അൽബേനിയനിൽ പ്രസിദ്ധീകരിച്ചു. അതിന്റെ ഒരു പ്രതി ആർട്ടനും ആനീലായും എനിക്കു തന്നു. അതു വായിച്ചപ്പോഴേ ദൈവം ഉണ്ടെന്ന വസ്തുത എനിക്കു ബോധ്യമായി! അതോടെ ബൈബിൾ പഠിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായി.
പെട്ടെന്നുതന്നെ ഭാര്യ ലീറീയെയും എന്നോടൊപ്പം പഠിക്കാൻ തുടങ്ങി. ഇത് സത്യമാണെന്ന് ഞങ്ങൾക്കു ബോധ്യമായി.എന്നാൽ പുരോഗമിക്കുന്നതിന് ഞാൻ വളരെയേറെ സമയമെടുത്തു. എനിക്ക് 53 വയസ്സുണ്ടായിരുന്നു. എന്റെ രാഷ്ട്രീയ-സൈനിക ചിന്താഗതികൾ വിട്ടുകളയാൻ അത്ര എളുപ്പമായിരുന്നില്ല. സ്രഷ്ടാവായ യഹോവയാണ് പുരോഗതി വരുത്താൻ സഹായിച്ചതെന്ന് ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു.
ഒരു പ്രസാധകനാകാൻ ഞാൻ ആഗ്രഹിച്ചില്ല; കാരണം ഞാൻ നിരീശ്വരവാദം പഠിപ്പിച്ച അതേ ആളുകളോട് പ്രസംഗിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അവരെന്തു വിചാരിക്കും? ഒരു ദിവസം അധ്യയനസമയത്ത് വിറ്റോ മാസ്ട്രോറോസേ തർസൊസിലെ ശൗലിനെക്കുറിച്ചുള്ള വിവരണം വായിച്ചു കേൾപ്പിച്ചു. അതെന്റെ ഉള്ളിൽ തട്ടി! ശൗൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു, പിന്നീട് സത്യം പഠിച്ചു, തുടർന്ന് പ്രസംഗവേലയിൽ ഏർപ്പെട്ടു. യഹോവയുടെ സഹായത്താൽ എനിക്കും അങ്ങനെ ചെയ്യാനാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ആജ്ഞകൾ നൽകുന്ന കർക്കശക്കാരനായ ഈ സൈനിക ഉദ്യോഗസ്ഥനെ താഴ്മയും വഴക്കവും പഠിപ്പിച്ച് യഹോവ ‘മെരുക്കി’യെടുക്കുന്നതോർത്ത് എനിക്കു ചിരിവരാറുണ്ട്. മെല്ലെമെല്ലെ ഞാൻ ‘മെരുങ്ങിവരുകയാണ്.’
സത്യത്തെക്കുറിച്ച് ഞാനിപ്പോൾ എന്റെ മക്കളുമായി തർക്കിക്കാറില്ല. വാസ്തവത്തിൽ, അവരെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനംതോന്നുന്നു. ആർട്ടൻ ഒരു പ്രത്യേക പയനിയറും മൂപ്പനുമാണ്. എന്റെ പെൺമക്കളായ ആനീലായും എല്യോനായും ടിറാനയിലെ ബെഥേലിൽ സേവിക്കുന്നു.
ലീറീയെയും ഞാനും പ്രത്യേക പയനിയർമാരാണ്. നമ്മുടെ മഹാസ്രഷ്ടാവിനെക്കുറിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കാൻ കഴിയുന്നതും അവർ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് കാണുന്നതും ഒരു പദവിയായി ഞങ്ങൾ കണക്കാക്കുന്നു. ജീവനുള്ള ഏകസത്യദൈവമായ യഹോവയുടെ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ യഥാർഥ പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്നത് എത്ര സന്തോഷകരമാണെന്നോ!
[ചിത്രം]
ഇടത്തുനിന്ന് വലത്തോട്ട്: ആർട്ടൻ, ആനീലാ, ലീറീയെ, ആനാസ്റ്റാസ്, എല്യോനാ, അവളുടെ ഭർത്താവ് റിനാൽഡോ ഗല്ലി
[176, 177 പേജുകളിലെ ചാർട്ട്/ ഗ്രാഫ്]
അൽബേനിയ സുപ്രധാന സംഭവങ്ങൾ
1920-1922 അൽബേനിയക്കാർ അമേരിക്കയിൽവെച്ച് സത്യം പഠിക്കുന്നു.
1922 താനാസ് ഈഡ്രീസീ ജിറോകാസ്റ്ററിലേക്ക് സത്യം കൊണ്ടുവരുന്നു.
1925 അൽബേനിയയിൽ മൂന്നുബൈബിളധ്യയന ക്ലാസ്സുകൾ നടക്കുന്നു.
1928 “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പല നഗരങ്ങളിലും കാണിക്കുന്നു.
1930
1935-1936 വ്യാപകമായ പ്രസംഗവേല നടക്കുന്നു.
1939 യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നു.
1940
1940 നിഷ്പക്ഷതയുടെ പേരിൽ ഒൻപതു സഹോദരന്മാരെ ജയിലിലാക്കുന്നു.
1946 കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തുടക്കം.
1950
1960
1960 ഒരു കൺട്രി കമ്മിറ്റി അൽബേനിയയിലെ വേലയ്ക്കു മേൽനോട്ടം വഹിക്കുന്നു
1962 കമ്മിറ്റിയംഗങ്ങളെ തൊഴിൽപ്പാളയങ്ങളിലേക്ക് അയയ്ക്കുന്നു.
1967 അൽബേനിയ ഔദ്യോഗികമായി നിരീശ്വര രാഷ്ട്രമായി മാറുന്നു.
1980
1990
1992 യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം ലഭിക്കുന്നു.
1996 ആദ്യത്തെ ബെഥേൽ സമർപ്പണത്തിന് മിൽട്ടൺ ഹെൻഷൽ എത്തുന്നു.
1997 ട്രാസീറായുടെ തുടക്കം.
2000
2005 അൽബേനിയനിൽ സമ്പൂർണ പുതിയ ലോക ഭാഷാന്തരത്തിന്റെ പ്രകാശനം.
2006 ടിറാനയിലെ മുസേസിലുള്ള ബ്രാഞ്ച് ഓഫീസിന്റെ സമർപ്പണം.
2010
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
4,000
3,000
2,000
1,000
1930 1940 1950 1960 1980 1990 2000 2010
[133-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മോൺടേനേഗ്രോ
കൊസോവോ
മാസിഡോണിയ
ഗ്രീസ്
അയോണിയ
സ്കൂട്ടാരി തടാകം
ഓഹ്റിഡ് തടാകം
പ്രേസ്പ തടാകം
അഡ്രിയാറ്റിക് കടൽ
അൽബേനിയ
ടിറാന
ഷ്കോഡർ
ക്യൂക്സ്
ബുറേൽ
മുസേസ്
ഡുറസ്
കാവായെ
ഗ്രാംഷ്
കൂച്ചോവ്
ഫിയെർ
ബെറാറ്റ്
കോർച്ചെ
വ്ളോറി
ടേയ്പേയ്ലേയ്ൻ
കീൽസിറീ
ബർമാഷ്
പെർമെറ്റ്
ജിറോകാസ്റ്റർ
സരൻഡ
[126-ാം പേജിലെ ചിത്രം]
[128-ാം പേജിലെ ചിത്രം]
അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിൽവെച്ച് സത്യം പഠിച്ച താനാസ് ഈഡ്രീസീ അൽബേനിയയിലെ ജിറോകാസ്റ്ററിൽ സുവിശേഷം എത്തിച്ചു
[129-ാം പേജിലെ ചിത്രം]
സോക്രാറ്റ് ഡ്യൂലീ തന്റെ അനുജനെ സത്യം പഠിപ്പിച്ചു
[137-ാം പേജിലെ ചിത്രം]
നിക്കൊളാസ് ക്രീസ്റ്റോ അൽബേനിയയിൽനിന്നുള്ള ഉന്നതോദ്യോഗസ്ഥരെ സുവിശേഷം അറിയിച്ചു
[142-ാം പേജിലെ ചിത്രം]
ബോസ്റ്റണിലുള്ള അൽബേനിയൻ സഹോദരങ്ങൾ എൻവർ ഹോജയ്ക്ക് എഴുതിയ രണ്ടുപേജുള്ള കത്ത്
[145-ാം പേജിലെ ചിത്രം]
ലാവോനീദ പോപ്
[147-ാം പേജിലെ ചിത്രം]
“ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു പ്രസ്താവനയ്ക്കും ഒപ്പിടരുതെന്ന് യഹോവയാണ് എന്നെ പഠിപ്പിച്ചത്.”—സോറ്റീർ റ്റ്സേചീ
[149-ാം പേജിലെ ചിത്രം]
ഹെലനും ജോൺ മാർക്ക്സും, അദ്ദേഹം അൽബേനിയയിലേക്കു മടങ്ങുന്നതിനുമുമ്പ്
[154-ാം പേജിലെ ചിത്രം]
സ്പീറോ വ്രൂഹോ ഒരു സഞ്ചാരമേൽവിചാരകനായി സേവിച്ചു
[157-ാം പേജിലെ ചിത്രം]
ലോപീ ബ്ലാനീ
[158-ാം പേജിലെ ചിത്രം]
തനിച്ചായിരുന്നെങ്കിലും കൂള ജീദാറി സ്മാരകം ആചരിച്ചു
[167-ാം പേജിലെ ചിത്രം]
മൈക്കൾ ഡിഗ്രിഗോറിയോയും ലിൻഡയും
[172-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരം നൽകിക്കൊണ്ടുള്ള ഉത്തരവ് (നമ്പർ 100)
[175-ാം പേജിലെ ചിത്രം]
ടിറാനയിൽ ആദ്യത്തെ രാജ്യഹാളിൽ നടത്തിയ യോഗം, 1992
[178-ാം പേജിലെ ചിത്രം]
ആറേറ്റി പീന ഒറ്റയ്ക്ക് വിശ്വസ്തയായി പ്രസംഗവേല ചെയ്തു
[184-ാം പേജിലെ ചിത്രങ്ങൾ]
പഴയ ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകളാക്കി
[186-ാം പേജിലെ ചിത്രം]
“ജയിലിൽ പോകേണ്ടിവന്നാലും വിഷമിക്കരുത്.”—നാഷോ ഡോറി
[194-ാം പേജിലെ ചിത്രങ്ങൾ]
അൽബേനിയനിലുള്ള സമ്പൂർണ “പുതിയ ലോക ഭാഷാന്തരം” ഡേവിഡ് സ്പ്ലെയ്ൻ പ്രകാശനംചെയ്യുന്നു
[197-ാം പേജിലെ ചിത്രം]
ഇപ്പോൾ അൽബേനിയയിൽ സേവിക്കുന്ന മിഷനറിമാർ
[199-ാം പേജിലെ ചിത്രങ്ങൾ]
അൽബേനിയ ബ്രാഞ്ച്:
ബ്രാഞ്ച് കമ്മിറ്റി: ആർട്ടൻ ഡ്യൂക്കാ, ആർഡിയൻ ടൂട്ര,മൈക്കൾ ഡിഗ്രിഗോറിയോ, ഡാവീഡെ ആപീന്യാനേസീ, സ്റ്റെഫാനോ അനാട്രെലി