വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

യഹോവയുടെ സാക്ഷികൾ മുമ്പെന്നത്തെക്കാളും അടിയന്തിരതയോടെ രാജ്യത്തിന്റെ സുവിശേഷം ‘സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗി’ച്ചുകൊണ്ട്‌ മുന്നേറുന്നതായി ലോകവ്യാപക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. (മത്താ. 24:14) അവരുടെ സഹിഷ്‌ണുതയുടെയും ഒരുമയോടെയുള്ള നിസ്സ്വാർഥ പരിശ്രമത്തിന്റെയും ഫലമായി ‘യഹോവയുടെ വചനം പ്രതിധ്വനിക്കുകയും ദൈവത്തിലുള്ള അവരുടെ വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്‌തിരിക്കുന്നു.’—1 തെസ്സ. 1:8.

നവോന്മേഷം പകരുന്ന കുടുംബാരാധന

യഹോവയുടെ സാക്ഷികളുടെ സഭായോഗത്തിനുള്ള പ്രതിവാര പട്ടികയിൽ 2009 ജനുവരി 1-ന്‌ ശ്രദ്ധേയമായ ഒരു മാറ്റം വന്നു. സഭാപുസ്‌തകാധ്യയനത്തിന്റെ പേര്‌ സഭാ ബൈബിളധ്യയനം എന്നാക്കി മാറ്റുകയും അത്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനോടും സേവനയോഗത്തോടുമൊപ്പം നടത്താൻ തുടങ്ങുകയും ചെയ്‌തു. മുമ്പ്‌ സഭാ പുസ്‌തകാധ്യയനം നടന്നിരുന്ന സായാഹ്നം കുടുംബാരാധനയ്‌ക്കായി മാറ്റിവെക്കാൻ എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെട്ടു.

യഹോവയുടെ ജനം ഈ മാറ്റത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നുവെന്നാണ്‌ പല അഭിപ്രായങ്ങളും വ്യക്തമാക്കുന്നത്‌. ഒരു ഭർത്താവ്‌ ഇങ്ങനെ എഴുതി: “നന്ദി! നന്ദി! നന്ദി! കുടുംബാരാധനയിലൂടെ എനിക്കും ഭാര്യക്കും ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച്‌ എത്ര പറഞ്ഞാലും മതിയാവില്ല. അത്‌ യഹോവയോടുള്ള ഞങ്ങളുടെ സ്‌നേഹത്തിന്റെ ആഴം വർധിപ്പിച്ചിരിക്കുന്നു; അതുപോലെ, ഞങ്ങൾ തമ്മിലുള്ള അടുപ്പവും. എത്ര ഉത്‌കൃഷ്ടവും ജ്ഞാനപൂർവകവുമായ ഒരു ക്രമീകരണമാണ്‌ യഹോവ ചെയ്‌തിരിക്കുന്നത്‌!”

ഇപ്പോൾ ലഭ്യമായിരിക്കുന്ന അധികസമയം പരമാവധി പ്രയോജനപ്പെടുത്താൻ കുടുംബങ്ങൾ എന്താണ്‌ ചെയ്യുന്നത്‌? ഒരു കുടുംബനാഥ എഴുതിയത്‌ ഇങ്ങനെ: “കുടുംബാരാധനയ്‌ക്കുള്ള സായാഹ്നങ്ങളിൽ ചിലപ്പോൾ ഉണരുക!യുടെ 31-ാം പേജായിരിക്കും ഞങ്ങൾ നോക്കുന്നത്‌. മറ്റുചിലപ്പോൾ സംഘടനയുടെ ഏതെങ്കിലുമൊരു വീഡിയോ കാണും. കുട്ടികൾ സ്വന്തമായി ഗവേഷണം ചെയ്യുന്നതിനാൽ അവർക്കു പഠനം ഏറെ രസകരമായിത്തീരുന്നു. അവർ കുടുംബാരാധന വളരെയധികം ആസ്വദിക്കുന്നു. ഓരോ മാസവും ഓരോ ബൈബിൾ കഥാപാത്രത്തെക്കുറിച്ച്‌ ഗവേഷണം ചെയ്യാനും പിറ്റേ മാസം അതേക്കുറിച്ച്‌ ഒരു പ്രസംഗം നടത്താനുമുള്ള നിയമനം കുട്ടികൾക്കു നൽകിയിട്ടുണ്ട്‌. എനിക്കും ഭർത്താവിനും ഇതേ നിയമനംതന്നെയുണ്ട്‌. ഞങ്ങളുടെ പത്തുവയസ്സുകാരൻ മകൻ ആദ്യം ഗവേഷണം നടത്തിയത്‌ നോഹയെക്കുറിച്ചാണ്‌. ഗംഭീരമായിരുന്നു അവന്റെ പ്രസംഗം! ആ വിവരങ്ങൾ ഇന്ന്‌ എങ്ങനെ ബാധകമാക്കാമെന്നുപോലും അവൻ പറഞ്ഞു. നോഹയുടെ പെട്ടകത്തിന്റെ ഒരു ചെറുമാതൃകയും അവൻ കാണിച്ചു. അത്‌ അവൻതന്നെ ഉണ്ടാക്കിയതായിരുന്നു. തൊട്ടടുത്ത ആഴ്‌ച ഞങ്ങളുടെ മകൾ നടത്തിയ പ്രസംഗം, പൗലോസ്‌ അപ്പൊസ്‌തലന്റെ മിഷനറി യാത്രകളെക്കുറിച്ചായിരുന്നു. അവൾ പ്രസംഗം പൂർത്തിയാക്കിയപ്പോൾ ഞങ്ങളെല്ലാവരും കൈയടിച്ചു. പിന്നീട്‌ ‘നിങ്ങൾ ഓർമിക്കുന്നുവോ?’ എന്ന പേരിൽ അവളുടെ വക ക്വിസ്സും ഉണ്ടായിരുന്നു. കുടുംബാരാധനയ്‌ക്കുള്ള സായാഹ്നങ്ങൾ എത്ര രസകരമാണെന്നോ!” കുടുംബാരാധനയ്‌ക്കുവേണ്ടിയുള്ള ക്രമീകരണത്തെ ഈ കുടുംബം യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായി കരുതുന്നു. “എനിക്കും ഭർത്താവിനും പലതരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്ന ഒരു വർഷമാണ്‌ കടന്നുപോയത്‌. തളരാതെ മുന്നോട്ടുപോകാൻ കുടുംബാരാധന ഞങ്ങളെ ഏറെ സഹായിച്ചു,” ആ കുടുംബനാഥ പറയുന്നു.

മറ്റൊരു സഹോദരി പറയുന്നു: “ഈ ക്രമീകരണത്തിനായി എനിക്ക്‌ ഒരുപാടൊരുപാട്‌ നന്ദിയുണ്ട്‌. ആത്മീയമായി ഉണരാൻ അത്‌ എന്നെ സഹായിച്ചു. മക്കൾ വേറെ താമസിക്കാൻ തുടങ്ങിയതിൽപ്പിന്നെ ഞാനും ഭർത്താവും ക്രമമായി കുടുംബാധ്യയനം നടത്തുന്നില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾ അതു ചെയ്യുന്നു. മിക്കപ്പോഴും അധ്യയനം രണ്ടുമണിക്കൂർവരെ നീണ്ടുപോകുമെങ്കിലും സമയം പോകുന്നത്‌ അറിയാറേയില്ല!”

മഹാകഷ്ടം ഒന്നിനൊന്ന്‌ അടുത്തുവരവെ, ദൈവവചനം ആഴത്തിൽ പഠിച്ചുകൊണ്ട്‌ സാത്താന്റെ തന്ത്രങ്ങളെ ചെറുക്കാനുള്ള ആത്മീയബലം കൂടുതൽക്കൂടുതൽ നേടാൻ കുടുംബാരാധന നിങ്ങളെ സഹായിക്കട്ടെ. ‘ദൈവത്തോട്‌ അടുത്തു ചെല്ലുക’ എന്ന ലക്ഷ്യത്തിൽ കുടുംബാരാധനയ്‌ക്കായി ലഭ്യമായിരിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെയാകുമ്പോൾ ‘ദൈവവും നിങ്ങളോട്‌ അടുത്തു വരും.’—യാക്കോ. 4:7, 8.

കൂടുതൽ ബൈബിളധ്യയനങ്ങൾ

2009 ജനുവരിമുതൽ മറ്റൊരു പുതിയ ക്രമീകരണംകൂടെ നിലവിൽവന്നു. ബൈബിളധ്യയനം ആരംഭിക്കുന്നതിനുമാത്രമായി മാസത്തിലെ ഒരു ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ നീക്കിവെക്കാൻ സഭകൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതിന്റെ ഫലമെന്തായിരുന്നു? ബൈബിളധ്യയനം ആരംഭിക്കുന്നത്‌ വിചാരിച്ചതിനെക്കാൾ എളുപ്പമാണെന്നു പല പ്രസാധകരും കണ്ടെത്തിയിരിക്കുന്നു. വ്യത്യസ്‌ത തുറകളിലുള്ള ആളുകൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം സ്വീകരിക്കുന്നതും ബൈബിൾ പഠിക്കുന്നതും കാണുന്നതിന്റെ സന്തോഷവും അവർക്കുണ്ട്‌. ഈ പുതിയ ക്രമീകരണത്തെ സഹോദരങ്ങൾ ആവേശത്തോടെയാണ്‌ പിന്തുണയ്‌ക്കുന്നതെന്നും ഫലങ്ങൾ ആശാവഹമായിരുന്നെന്നും സഞ്ചാര മേൽവിചാരകന്മാർ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്‌, ഈ ക്രമീകരണം തുടങ്ങി ആദ്യത്തെ അഞ്ചുമാസംകൊണ്ടുതന്നെ ഇറ്റലിയിൽ 8,000-ത്തിലധികം ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു.

മുമ്പ്‌ ബൈബിളധ്യയനങ്ങൾ നടത്തിയിട്ടില്ലാത്ത പല പ്രസാധകരും ഇപ്പോൾ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നു. പെറുവിൽനിന്നുള്ള കരോലിന പറയുന്നു: “ഈ ക്രമീകരണം നിലവിൽവരുന്നതിനുമുമ്പ്‌ എനിക്ക്‌ ബൈബിളധ്യയനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മാസത്തിൽ ഒരു ദിവസം ബൈബിളധ്യയനം തുടങ്ങുന്നതിനുമാത്രമായി മാറ്റിവെക്കാനുള്ള നിർദേശം ലഭിച്ചതോടെ ഞാൻ ഒരുകൈ നോക്കാമെന്നുവെച്ചു. ബൈബിളധ്യയനം വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അതിന്‌ അധികം സമയമൊന്നും വേണ്ടെന്നും ആളുകളെ ബോധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞിരിക്കുന്നു. ലഭിച്ച നിർദേശങ്ങൾ പ്രായോഗികമാക്കിയതുകൊണ്ട്‌ നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്‌തു. ഞാനിപ്പോൾ രണ്ടുബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. സകലതിനുമുള്ള ബഹുമതി യഹോവയ്‌ക്കാണ്‌.”

ബ്രിട്ടനിലുള്ള ഒരു പയനിയറാണ്‌ സത്യ. ആദ്യസന്ദർശനത്തിൽ ആളുകളോട്‌ ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ ഈ സഹോദരിക്കു സങ്കോചമായിരുന്നു. അങ്ങനെയിരിക്കെ അതിനുവേണ്ടി നീക്കിവെച്ചിരുന്ന ദിവസം വന്നെത്തി. ഈ രീതി പരീക്ഷിച്ചുനോക്കാതെ താൻ വീട്ടിലേക്കു മടങ്ങുകയില്ലെന്ന തീരുമാനത്തോടെയാണ്‌ അന്ന്‌ സഹോദരി വയൽസേവനത്തിനു പോയത്‌. കണ്ടുമുട്ടിയ ഒരു സ്‌ത്രീയോട്‌ സത്യ ബൈബിളധ്യയനത്തെക്കുറിച്ച്‌ പറഞ്ഞു. ഉടനെതന്നെ അവർ അതിന്‌ സമ്മതിച്ചു. സത്യയ്‌ക്കുണ്ടായ ആശ്ചര്യം ഒന്ന്‌ ഊഹിച്ചുനോക്കൂ. അതെ, വിചാരിച്ചതിനെക്കാൾ എളുപ്പമായിരുന്നു കാര്യങ്ങൾ!

സിസിലിയിലെ പാലെർമോയിലുള്ള ചെറുപ്പക്കാരനായ ഒരു സഹോദരനാണ്‌ ലൂക്ക. അദ്ദേഹം ഒരു വിധവയ്‌ക്ക്‌ ക്രമമായി മാസികകൾ കൊണ്ടുപോയി കൊടുക്കുന്നുണ്ടായിരുന്നു. ഈ വിധവയ്‌ക്കാണെങ്കിൽ ആളുകളെ വീട്ടിൽ കയറ്റാൻ ഭയമായിരുന്നു. അങ്ങനെയിരിക്കെ, ബൈബിളധ്യയനം ആരംഭിക്കാൻ പട്ടികപ്പെടുത്തിയിരുന്ന ഒരു ശനിയാഴ്‌ച ആ സ്‌ത്രീയെ ചെന്നുകാണാൻ ലൂക്ക തീരുമാനിച്ചു. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകവും തുറന്നുപിടിച്ചാണ്‌ ലൂക്ക ആ സ്‌ത്രീയെ സമീപിച്ചതുതന്നെ. എന്നിട്ട്‌, പുസ്‌തകത്തിൽനിന്ന്‌ ഒരു ഭാഗം അവരെ വായിച്ചുകേൾപ്പിച്ചു. താത്‌പര്യം തോന്നിയ അവർ കുറച്ചുസമയം ലൂക്കയോടു സംസാരിച്ചു. മരിച്ചുപോയ ഭർത്താവിനെ ഇനി എന്നെങ്കിലും കാണാനാകുമോ എന്ന ചോദ്യം ഉൾപ്പെടെ ആ സ്‌ത്രീയെ അലട്ടിയിരുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്റെ പക്കലുണ്ടെന്ന്‌ ലൂക്ക പറഞ്ഞു. പുസ്‌തകത്തിലെ 72-ാം പേജിൽനിന്ന്‌ ആരൊക്കെയായിരിക്കും പുനരുത്ഥാനം പ്രാപിക്കുന്നതെന്ന്‌ ലൂക്ക അവർക്ക്‌ വിശദീകരിച്ചു കൊടുത്തു. അത്‌ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു. ഇപ്പോൾ അധ്യയനം ക്രമമായി നടക്കുന്നു. സാക്ഷികളെ വീട്ടിൽ കയറ്റാൻ അവർക്കിപ്പോൾ ഭയമില്ല!

“ഈ ക്രമീകരണം നിലവിൽവന്നതോടെ മിക്ക സഭകൾക്കും കൂടുതൽ ബൈബിളധ്യയനങ്ങൾ റിപ്പോർട്ടു ചെയ്യാൻ കഴിയുന്നു,” പെറുവിൽനിന്നുള്ള ഒരു സഞ്ചാരമേൽവിചാരകൻ പറയുന്നു. “ചിക്ലെയൊയിലെ ഒരു സഭ ഒരു മാസത്തിൽത്തന്നെ 25 പുതിയ അധ്യയനങ്ങൾ റിപ്പോർട്ടുചെയ്‌തു. ചേപ്പൻ സഭയും 24 പുതിയ അധ്യയനങ്ങൾ റിപ്പോർട്ടുചെയ്‌തു.”

ഈ ക്രമീകരണം നിലവിൽവന്നതോടെ ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ കുട്ടികൾക്കും സാധിച്ചിരിക്കുന്നു. ബ്രസീലിലെ സാവൊ പൗലോയിലുള്ള ജൊവാനയ്‌ക്ക്‌ 11 വയസ്സേയുള്ളൂ. അവൾ പറയുന്നു: “ഒരു ശനിയാഴ്‌ച ഞാനും എന്റെ അമ്മയും വയൽസേവനത്തിനു പോയി. പ്രമുഖനായ ഒരു ബിസിനസ്സുകാരന്റെ വീട്ടിലാണ്‌ ഞങ്ങൾ ആദ്യം ചെന്നത്‌. ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന്‌ വിശ്വസിക്കുന്നുണ്ടോ എന്ന്‌ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ‘ഉണ്ട്‌’ എന്നായിരുന്നു മറുപടി. തുടർന്ന്‌ ഞാൻ അദ്ദേഹത്തിന്‌ 2 തിമൊഥെയൊസ്‌ 3:16 കാണിച്ചുകൊടുത്തു. ഒരു കൊച്ചുകുട്ടി ഇതുപോലുള്ള കാര്യങ്ങൾ സംസാരിക്കുന്നത്‌ തന്നെ അതിശയിപ്പിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം സ്വീകരിച്ചു.

“അടുത്ത തവണ എന്റെ മുത്തച്ഛനെയും കൂട്ടിയാണ്‌ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നത്‌. മുത്തച്ഛന്‌ അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ അകത്തേക്കു ക്ഷണിച്ചിരുത്തി. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകത്തിന്റെ ഉള്ളടക്കം കാണിച്ചിട്ട്‌ അതിൽ ഏറ്റവും താത്‌പര്യം തോന്നുന്ന വിഷയം ഏതാണെന്ന്‌ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ‘ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?’ എന്ന 11-ാം അധ്യായമാണ്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌. ആദ്യത്തെ രണ്ടുഖണ്ഡികകൾ വായിച്ചു നിറുത്തിയപ്പോൾത്തന്നെ അദ്ദേഹത്തിനും ഭാര്യക്കും നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ഉത്തരങ്ങളെല്ലാം ബൈബിളിൽനിന്നു കാണിച്ചുകൊടുത്തപ്പോൾ അവർക്കു സന്തോഷമായി. അധ്യയനത്തിനു താത്‌പര്യമുണ്ടെന്നും പറഞ്ഞു. ചെന്ന ആദ്യ വീട്ടിൽത്തന്നെ ഒരു ബൈബിളധ്യയനം തുടങ്ങാനായതിൽ എനിക്ക്‌ എത്ര സന്തോഷമുണ്ടെന്നോ!”

എല്ലാവരും ബൈബിളധ്യയനത്തിനു സമ്മതിക്കുമെന്നോ പഠിച്ചുതുടങ്ങുന്ന എല്ലാവരും അതു തുടർന്നുകൊണ്ടുപോകുമെന്നോ നമുക്കു പ്രതീക്ഷിക്കാനാവില്ല. എങ്കിലും, സാത്താന്റെ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനുമുമ്പ്‌ ചെമ്മരിയാടുതുല്യരെ യഹോവ തന്റെ സംഘടനയിലേക്ക്‌ ആകർഷിക്കുകയാണെന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ ദൈവത്തിന്റെ കൂട്ടുവേലക്കാരായ നാം കഴിയുന്നത്ര ആളുകളോട്‌ ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ ശ്രമിക്കുന്നു.—യോഹ. 6:44; 1 കൊരി. 3:9.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘ശീഘ്രമായി നിവർത്തിക്കുന്നു’

“കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും” എന്ന പ്രവചനം നിവൃത്തിയേറി കാണുന്നതിന്റെ ആവേശത്തിലാണ്‌ യഹോവയുടെ ജനം. (യെശ. 60:22) ഈ നിർണായക കാലഘട്ടത്തിൽ യഹോവയുടെ ജനത്തിനിടയിലെ ആത്മീയവളർച്ച ത്വരിതഗതിയിലാണെന്നു സംശയലേശമെന്യേ പറയാനാകും. നൂതന സങ്കേതികവിദ്യകൾ അതിന്‌ വലിയൊരു സഹായമാണ്‌. ഭരണസംഘത്തിന്റെ അംഗീകാരത്തോടെ ഇപ്പോൾ, ലോകമെമ്പാടുമുള്ള ബ്രാഞ്ചുകൾക്ക്‌ പ്രയോജനപ്പെടുത്താനാകുന്ന ഒരു അഡ്‌മിനിസ്‌ട്രേഷൻ സോഫ്‌റ്റ്‌വെയർ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു.

ഇതിനുവേണ്ടി പ്രവർത്തിച്ച സംഘം ദക്ഷിണാഫ്രിക്ക ബ്രാഞ്ചിലായിരുന്നു. എന്നാൽ അടുത്തകാലത്ത്‌ അവരെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തേക്കു മാറ്റി. സോഫ്‌റ്റ്‌വെയർ സിസ്റ്റത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുകയും നവീകരിക്കുകയും മറ്റുമാണ്‌ അവരുടെ ചുമതല. റീജിയണൽ സപ്പോർട്ട്‌ സെന്ററുകളായി പ്രവർത്തിക്കുന്ന 20-ഓളം ബ്രാഞ്ചുകൾ അടുത്തുള്ള മറ്റു ബ്രാഞ്ചുകളെ പ്രസ്‌തുത സോഫ്‌റ്റ്‌വെയർ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു.

ഇതുകൊണ്ട്‌ എന്തു ഗുണമുണ്ടായി? എല്ലാ ബ്രാഞ്ചുകളും ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിനാൽ പരസ്‌പരം വിവരങ്ങൾ കൈമാറാൻ സാധിക്കുന്നു. ഉദാഹരണത്തിന്‌, മറ്റു ബ്രാഞ്ചുകളിൽ ഏതെല്ലാം സാഹിത്യങ്ങൾ സ്റ്റോക്കുണ്ടെന്ന്‌ പ്രിന്റിങ്‌ നടക്കുന്ന ബ്രാഞ്ചുകൾക്കെല്ലാം അറിയാനാകും. ഒരു ബ്രാഞ്ചിൽ ഏതെങ്കിലുമൊരു പ്രസിദ്ധീകരണത്തിന്റെ സ്റ്റോക്ക്‌ അധികം ഉണ്ടെങ്കിൽ മറ്റൊരു ബ്രാഞ്ചിന്‌ അത്‌ ആവശ്യപ്പെടാനാകും; പുതിയതായി അത്‌ അച്ചടിക്കേണ്ട കാര്യമില്ല! മുമ്പ്‌ വയലിൽനിന്നു ലഭിച്ചിട്ടുള്ള സാഹിത്യ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ ആവശ്യമായിവരുന്ന സാഹിത്യങ്ങൾ തിട്ടപ്പെടുത്താനും ഈ സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ സാധിക്കും. ബ്രാഞ്ചുകളിൽ സാഹിത്യങ്ങൾ കുന്നുകൂടുന്നതു തടയാൻ ഇതുമൂലം സാധിക്കുന്നു.

സാഹിത്യത്തിന്റെയും മാസികയുടെയും മറ്റും ഓർഡറുകൾ കൈകാര്യംചെയ്യുക, വാർഷിക വയൽസേവന റിപ്പോർട്ടുകൾ ക്രോഡീകരിക്കുക, സമ്മേളനങ്ങളും കൺവെൻഷനുകളും ക്രമീകരിക്കുക, സഞ്ചാര മേൽവിചാരകന്മാരുടെയും പ്രത്യേക പയനിയർമാരുടെയും രേഖകളും മറ്റും കൈകാര്യം ചെയ്യുക തുടങ്ങി ബെഥേലിൽ നടക്കുന്ന മറ്റു ജോലികളും കാര്യക്ഷമമായി ചെയ്യാൻ ഈ പ്രോഗ്രാം സഹായിക്കുന്നു. സാധനസാമഗ്രികൾ വാങ്ങുക, കണക്കുകൾ കൈകാര്യം ചെയ്യുക, സാധനങ്ങളുടെ ഇനവിവരപ്പട്ടിക സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിലും ഈ സോഫ്‌റ്റ്‌വെയർ പ്രയോജനകരമാണ്‌. ഇതു വികസിപ്പിച്ചെടുത്തതുകൊണ്ട്‌ മാർക്കറ്റിൽ ലഭ്യമായ ചെലവേറിയ സോഫ്‌റ്റ്‌വെയറുകളെ നമുക്ക്‌ അധികം ആശ്രയിക്കേണ്ടിവരുന്നില്ല.

ആത്മീയ പ്രകാശം ഓൺലൈനിലൂടെ

സൂര്യപ്രകാശം ഭൂമിയുടെ മുക്കിലുംമൂലയിലും എത്തുന്നതുപോലെ, യഹോവയുടെ ജനം പ്രകാശിപ്പിക്കുന്ന ആത്മീയ “വെളിച്ചം” ഇന്ന്‌ ഭൂമിയുടെ അറ്റംവരെയും എത്തുന്നു. (മത്താ. 5:16) വിദൂരസ്ഥ പ്രദേശങ്ങളിൽ ആത്മീയ വെളിച്ചം എത്തിക്കുന്നതിൽ ഏറ്റവും ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു ഉപാധിയാണ്‌ നമ്മുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌, www.watchtower.org. ഏതാണ്ട്‌ 383 ഭാഷകളിൽ ലഘുലേഖകളും ലഘുപത്രികകളും മാസികകളിൽനിന്നുള്ള ലേഖനങ്ങളും 11 ഭാഷകളിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരവും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. മൊത്തം 700-ലധികം ലേഖനങ്ങൾ ഇതിലുണ്ട്‌. ആഴ്‌ചതോറും പുതുക്കുന്ന ഹോംപേജിൽ, പ്രസക്തമായ വിഷയങ്ങളെ ആധാരമാക്കി അടുത്തയിടെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കാണാം. വ്യത്യസ്‌ത ഭാഷകളിൽ അച്ചടിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്‌?

യു.എസ്‌.എ.-യിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന പാറ്റിന്റെ അഭിപ്രായത്തിൽ മറ്റുഭാഷകളിൽ സാഹിത്യങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗമാണ്‌ വെബ്‌സൈറ്റ്‌. അവർ പറയുന്നു: “സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയുടെ ഇംഗ്ലീഷിലുള്ള കോപ്പികൾ വിതരണംചെയ്‌തശേഷം, വെബ്‌സൈറ്റിൽനിന്ന്‌ ആ ലഘുലേഖയുടെ മറ്റു ഭാഷകളിലുള്ള പ്രിന്റുകൾ ഞാൻ എടുത്തു. ഇംഗ്ലീഷിലുള്ള കോപ്പികൾ സ്വീകരിച്ച ചിലർക്ക്‌ വേറെയും ഭാഷകൾ അറിയാമായിരുന്നു. അവർക്കു നൽകാനായിരുന്നു അത്‌.” എന്തായിരുന്നു ഫലം?

ഒരു ചെറിയ കട നടത്തുകയായിരുന്ന ഒരു സ്‌ത്രീക്ക്‌ പാറ്റ്‌ തായ്‌ ഭാഷയിലുള്ള ഒരു ലഘുലേഖ കൊടുത്തു. അത്ര വേഗം തായ്‌ ഭാഷയിലുള്ള ലഘുലേഖയുമായി പാറ്റ്‌ വരുമെന്ന്‌ അവർ പ്രതീക്ഷിച്ചതേയില്ല. സ്വന്തം ഭാഷയിലുള്ള ലഘുലേഖ കണ്ടപ്പോൾ അവർക്കു സന്തോഷമായി. വെബ്‌സൈറ്റ്‌ സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആ സ്‌ത്രീക്കും സാധനങ്ങൾ വാങ്ങാൻ വന്ന മറ്റുള്ളവർക്കും പാറ്റ്‌ നമ്മുടെ വെബ്‌സൈറ്റിന്റെ മേൽവിലാസം പറഞ്ഞുകൊടുത്തു. സംഭാഷണം തുടരേണ്ടതിന്‌ അവരിലൊരാൾ പാറ്റിനെ വീട്ടിലേക്കു ക്ഷണിക്കുകപോലും ചെയ്‌തു. വ്യത്യസ്‌ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളുടെ ഏതാനും പേജുകൾ വെബ്‌സൈറ്റിൽനിന്ന്‌ പ്രിന്റുചെയ്യുന്നത്‌ നല്ലതാണെന്ന്‌ പലരും കണ്ടെത്തിയിരിക്കുന്നു. ബൈബിളിൽ താത്‌പര്യം കാണിക്കുന്ന അന്യഭാഷക്കാരെ സഹായിക്കാൻ അതു പ്രയോജനകരമാണ്‌!

കഴിഞ്ഞ വർഷം 24 ദശലക്ഷത്തിലധികം പേരാണ്‌ നമ്മുടെ വെബ്‌സൈറ്റ്‌ സന്ദർശിച്ചത്‌. 2007 മുതലിങ്ങോട്ട്‌ സന്ദർശകരുടെ എണ്ണം 33 ശതമാനം വർധിച്ചിരിക്കുന്നു. ലോകത്തിന്റെ വ്യത്യസ്‌ത കോണുകളിൽനിന്നുള്ള നിരവധിപേർ, ആരെങ്കിലും തങ്ങളെ സന്ദർശിക്കുന്നതിനോ ഭവനബൈബിളധ്യയനത്തിനോ ഉള്ള കൂപ്പൺ പൂരിപ്പിച്ചയയ്‌ക്കുന്നുണ്ട്‌. ഒറ്റപ്പെട്ട ദ്വീപുകളിൽനിന്നുള്ളവരും അതിൽപ്പെടുന്നു. 2007 മുതലിങ്ങോട്ട്‌ ലഭിച്ച ഇലക്‌ട്രോണിക്‌ കൂപ്പണുകളുടെ എണ്ണത്തിൽ ഏതാണ്ട്‌ 55 ശതമാനത്തിന്റെ വർധനയുണ്ട്‌. അതെ, സ്വർഗസ്ഥനായ പിതാവിന്‌ മഹത്ത്വമേറ്റിക്കൊണ്ട്‌ ഇന്ന്‌ ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽപ്പോലും ആത്മീയ പ്രകാശം വിളങ്ങുകയാണ്‌.—മത്താ. 5:16.

www.watchtower.org എന്ന വെബ്‌സൈറ്റിനുപുറമേ നമുക്ക്‌ www.pr418.com എന്നൊരു വെബ്‌സൈറ്റുംകൂടെയുണ്ട്‌. ഇതിൽ പ്രധാനപ്പെട്ട ചില പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്‌. എന്താണ്‌ ഇതിന്റെ പ്രയോജനങ്ങൾ?

യു.എസ്‌.എ.-യിലെ മിസൗറിയിൽ താമസിക്കുന്ന ട്രിഷ പറയുന്നു: “വ്യാഴാഴ്‌ച ആകാൻ ഞാൻ കാത്തിരിക്കും.” കാരണം? സാധാരണഗതിയിൽ വ്യാഴാഴ്‌ചയാണ്‌ www.pr418.com -ൽനിന്ന്‌ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങളുടെ റെക്കോർഡിങ്ങുകൾ ഡൗൺലോഡ്‌ ചെയ്യാൻ അവൾക്കു സാധിക്കുന്നത്‌. ആത്മീയ വിഭവങ്ങളുടെ കലവറയായ ഈ വെബ്‌സൈറ്റ്‌ കൂടെക്കൂടെ സന്ദർശിക്കുന്ന ആയിരക്കണക്കിനു സഹോദരീസഹോദരന്മാരുണ്ട്‌. മാസികകൾ, ബൈബിൾ, നാടകങ്ങൾ, പുസ്‌തകങ്ങൾ, ലഘുപത്രികകൾ, ലഘുലേഖകൾ എന്നിവയുടെ ഓഡിയോ റെക്കോർഡിങ്ങുകൾ അവർ ഡൗൺലോഡ്‌ ചെയ്യുന്നു. 27 ഭാഷകളിൽ അവ ലഭ്യമാണ്‌. അമേരിക്കൻ ആംഗ്യഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും രണ്ടുതരം വീഡിയോ ഫോർമാറ്റിൽ ലഭ്യമാണ്‌.

ആരൊക്കെയാണ്‌ ഈ വെബ്‌സൈറ്റിൽനിന്ന്‌ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ്‌ ചെയ്യുന്നത്‌? മുഖ്യമായും 200-ലധികം രാജ്യങ്ങളിലുള്ള നമ്മുടെ സഹോദരീസഹോദരന്മാർ. സാക്ഷികളല്ലാത്തവരും ഇത്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. നമ്മുടെ വേലയ്‌ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ളവരും ഇതിൽപ്പെടുന്നു. പാപ്പുവ ന്യൂഗിനി, സെന്റ്‌ ഹെലീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരും ഈ സൈറ്റിന്റെ നിത്യസന്ദർശകരാണ്‌. ഈ സൈറ്റ്‌ സഹോദരങ്ങൾക്ക്‌ എങ്ങനെയാണ്‌ പ്രയോജനം ചെയ്യുന്നത്‌? ഫ്രഞ്ച്‌ പോളിനേഷ്യയുടെ കാര്യംതന്നെയെടുക്കാം. അവിടെ മാസികകൾ എത്തിച്ചേരുന്നതിന്‌ പലപ്പോഴും വളരെയധികം കാലതാമസം നേരിടാറുണ്ട്‌. എങ്കിലും, ഒറ്റപ്പെട്ട ദ്വീപുകളിലെ പ്രസാധകർക്കുപോലും അവിടെ ഇന്റർനെറ്റ്‌ ലഭ്യമാണ്‌. അതുകൊണ്ട്‌ ഏറ്റവും പുതിയ ലക്കങ്ങൾ സൈറ്റിൽ പോസ്റ്റുചെയ്യുന്ന ദിവസംതന്നെ അവർക്ക്‌ അതിന്റെ റെക്കോർഡിങ്ങുകൾ കേൾക്കാനാകുന്നു.

യു.എസ്‌.എ.-യിലെ ഇല്ലിനോയിസ്സിലുള്ള ഒരു സഹോദരിയാണ്‌ ദെബോര. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾനിമിത്തം യോഗങ്ങൾക്കു പോകാൻ സഹോദരിക്കു ബുദ്ധിമുട്ടാണ്‌. വായിക്കുന്നത്‌ ഓർത്തിരിക്കാനും പ്രയാസമാണ്‌. സഹോദരി എങ്ങനെയാണ്‌ പ്രശ്‌നത്തിനു പരിഹാരം കാണുന്നത്‌? അവർ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡു ചെയ്‌ത്‌ അതു കേൾക്കുന്നു. സഹോദരി പറയുന്നു: “എന്റെ ഓർമശക്തി മെച്ചപ്പെട്ടിരിക്കുന്നു. മാത്രമല്ല, കേൾക്കുന്ന കാര്യങ്ങൾ ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി സംസാരിക്കാനും ഇപ്പോൾ എനിക്കു സാധിക്കുന്നു.”

യു.എസ്‌.എ.-യിലെ ടെക്‌സാസിലുള്ള ഒരു ദമ്പതികൾ സൈബീരിയയിൽനിന്നുള്ള ഒരു സ്‌ത്രീക്ക്‌ ബൈബിളധ്യയനം നടത്തുന്നുണ്ട്‌. റഷ്യൻ ഭാഷയിലുള്ള മാസികകളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ ഡൗൺലോഡ്‌ ചെയ്‌തുകിട്ടുന്നതിൽ ആ സ്‌ത്രീ ഏറെ സന്തുഷ്ടയാണ്‌. യു.എസ്‌.എ.-യിലെ കാലിഫോർണിയയിലുള്ള ഒരു സഹോദരൻ എന്താണ്‌ ചെയ്യുന്നതെന്നു നോക്കൂ. രാവിലെ ഓടാൻ പോകുന്നത്‌ സഹോദരന്റെ ഒരു പതിവാണ്‌. നമ്മുടെ മാസികകളുടെ റെക്കോർഡിങ്ങുകൾ കേട്ടുകൊണ്ടാണ്‌ സഹോദരൻ ഓടുന്നത്‌. അതിനായി സഹോദരൻ ഒരു ഡിജിറ്റൽ പ്ലെയറും ഇയർഫോണുകളും കൂടെക്കരുതുന്നു.

വടക്കൻ ന്യൂസിലൻഡിലുള്ള ഒരു ദമ്പതികൾ, വാരംതോറുമുള്ള യോഗങ്ങളിൽ ചർച്ചചെയ്യുന്ന വിവരങ്ങൾ ഡൗൺലോഡുചെയ്യാറുണ്ട്‌. വീക്ഷാഗോപുരത്തിലെ അധ്യയന ലേഖനം, “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ,” മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള അധ്യായങ്ങൾ, ബൈബിൾ വായനാ ഭാഗം തുടങ്ങിയവയുടെ ഓഡിയോ റെക്കോർഡിങ്‌ ഡൗൺലോഡുചെയ്‌ത്‌ ആഴ്‌ചയിലുടനീളം അവർ അത്‌ കേൾക്കുന്നു. ഭർത്താവ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌, “മുമ്പു ഞങ്ങൾ ഏറെ നേരവും സംസാരിച്ചിരുന്നത്‌ ജോലിയുടെ പിരിമുറുക്കങ്ങളെപ്പറ്റിയായിരുന്നു; ഇപ്പോഴാകട്ടെ ആത്മീയ കാര്യങ്ങളെക്കുറിച്ചും.” ലോകമെമ്പാടുമുള്ള അനേകം കുടുംബങ്ങൾ ഇതേ രീതി പിൻപറ്റുന്നു.

ഓരോ ആഴ്‌ചയും ആയിരക്കണക്കിന്‌ ആളുകളാണ്‌ ബൈബിൾ വായനാഭാഗം ഡൗൺലോഡു ചെയ്യുന്നത്‌. ചൊവ്വാഴ്‌ചകളിലാണ്‌ ഇതു കൂടുതൽ ഊർജിതമായി നടക്കുന്നത്‌. ഏറ്റവുമധികം ആളുകൾ ഡൗൺലോഡു ചെയ്യുന്നത്‌ പ്രസ്‌തുത ആഴ്‌ചയിൽ പഠിക്കാനുള്ള വീക്ഷാഗോപുര ലേഖനമാണ്‌. ഇത്‌ കൂടുതലും നടക്കുന്നത്‌ ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലുമാണ്‌. ഇതിനുപുറമേ, മൂപ്പന്മാർക്ക്‌ സംഘടനയുടെ ഫോറങ്ങളും പ്രസംഗങ്ങളുടെ ബാഹ്യരേഖകളും സൈറ്റിൽനിന്ന്‌ നേരിട്ട്‌ പ്രിന്റ്‌ ചെയ്‌തെടുക്കാനാകും. സംഘടനയ്‌ക്ക്‌ ഏറെ പണവും സമയവും അധ്വാനവും ലാഭിക്കുന്നതിന്‌ ഈ സൈറ്റുകൾ ഇടയാക്കുന്നു.

‘അത്‌ സാക്ഷ്യം നൽകാൻ അവസരമേകും’

“തികഞ്ഞ ദൈവഭക്തിയോടും കാര്യഗൗരവത്തോടുംകൂടെ ശാന്തതയും സമാധാനവുമുള്ള ജീവിതം നയിക്കാൻ” ശ്രമിക്കുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. എങ്കിലും നമുക്ക്‌ ഉപദ്രവങ്ങളും പീഡനങ്ങളും നേരിടേണ്ടിവരുന്നു. (1 തിമൊ. 2:1, 2) പക്ഷേ, അതു നമ്മെ തെല്ലും അതിശയിപ്പിക്കുന്നില്ല. കാരണം തന്റെ ശിഷ്യന്മാർ മറ്റുള്ളവരുടെ വിദ്വേഷത്തിനു പാത്രമാകുമെന്ന്‌ യേശു മുന്നറിയിപ്പു നൽകിയിരുന്നു. അവൻ പറഞ്ഞു: “എന്റെ നാമംനിമിത്തം ആളുകൾ നിങ്ങളെ പിടികൂടി പീഡിപ്പിക്കുകയും സിനഗോഗുകളിലും കാരാഗൃഹങ്ങളിലും ഏൽപ്പിച്ചുകൊടുക്കുകയും രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുമ്പാകെ കൊണ്ടുപോകുകയും ചെയ്യും.” എന്നാൽ യേശു അവിടംകൊണ്ട്‌ പറഞ്ഞുനിറുത്തിയില്ല. സത്യാരാധന തുടച്ചുനീക്കാനുള്ള ഉദ്ദേശ്യത്തിൽ അഴിച്ചുവിടുന്ന പീഡനങ്ങൾ വിപരീതഫലം ഉളവാക്കുമെന്നുംകൂടെ അവൻ സൂചിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങൾക്കത്‌ സാക്ഷ്യം നൽകാൻ അവസരമേകും.”—ലൂക്കോ. 21:12, 13, 17.

യേശു പറഞ്ഞതുപോലെതന്നെ ഇന്നു പലയിടത്തും യഹോവയുടെ സാക്ഷികൾക്ക്‌ അന്യായം നേരിടേണ്ടിവരുന്നു; എങ്കിലും പ്രത്യാശയ്‌ക്കു വക നൽകുന്ന കാര്യങ്ങളുമുണ്ട്‌. പല രാജ്യങ്ങളിലും സാക്ഷികൾക്ക്‌ അനുകൂലമായ കോടതി വിധികളുണ്ടായി. വീടുതോറും പ്രസംഗിക്കാനുള്ള അവകാശം, സ്വതന്ത്രമായി ആരാധനയ്‌ക്കു കൂടിവരാനുള്ള അവകാശം തുടങ്ങി തങ്ങളുടെ നിയമപരമായ അവകാശങ്ങൾ ആ സഹോദരങ്ങൾക്ക്‌ സ്ഥാപിച്ചുകിട്ടി. തടസ്സങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, നമ്മുടെ പ്രവർത്തനങ്ങൾ തികച്ചും മതപരമാണെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്ന ശ്രദ്ധേയമായ കോടതിവിധികളാണ്‌ ഈ വർഷം നമുക്കു ലഭിച്ചത്‌.

ഓസ്‌ട്രിയ

ഓസ്‌ട്രിയയിലെ വിദ്യാഭ്യാസ-കലാ-സാംസ്‌കാരിക വകുപ്പ്‌ 2009 മേയിൽ യഹോവയുടെ സാക്ഷികളെ ഒരു മതവിഭാഗമായി അംഗീകരിച്ചു—ലഭിക്കാവുന്നതിലേക്കും വലിയ അംഗീകാരമായിരുന്നു അത്‌. ഈ അംഗീകാരം നേടിയെടുക്കാൻ 30 വർഷമായി സഹോദരങ്ങൾ അക്ഷീണം യത്‌നിക്കുകയായിരുന്നു. ഓസ്‌ട്രിയയിൽ ഈ പദവി ലഭിക്കുന്ന 14-ാമത്തെ മതസംഘടനയാണ്‌ യഹോവയുടെ സാക്ഷികൾ. 2008 ജൂലൈയിൽ പുറപ്പെടുവിച്ച വിധിക്കുപുറമേ ഓസ്‌ട്രിയയിലെ സഹോദരങ്ങൾക്ക്‌ അനുകൂലമായ മൂന്നു വിധികൾകൂടി യൂറോപ്യൻ മനുഷ്യാവകാശ കോടതി പ്രസ്‌താവിച്ചു. യഹോവയുടെ സാക്ഷികൾ ഒരു അംഗീകൃത മതസംഘടനയാണെന്ന്‌ അസന്ദിഗ്‌ധമായി സ്ഥാപിക്കുന്നതാണ്‌ ഈ വിധികൾ.

ദക്ഷിണാഫ്രിക്ക

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ സൗത്ത്‌ ആഫ്രിക്കയ്‌ക്കും സൗത്ത്‌ ആഫ്രിക്ക ബെഥേലിൽ സേവിക്കുന്ന പ്രത്യേക മുഴുസമയ ശുശ്രൂഷകർക്കും വേണ്ടി 2005-ൽ അവിടത്തെ ലേബർ കോർട്ടിൽ ഒരു കേസ്‌ ഫയൽ ചെയ്‌തിരുന്നു. ദക്ഷിണ ആഫ്രിക്കയിലെ തൊഴിൽ വകുപ്പായിരുന്നു പ്രതിസ്ഥാനത്ത്‌. ബെഥേൽ അംഗങ്ങളെ വേതനംപറ്റി ജോലി ചെയ്യുന്നവരുടെ ഗണത്തിൽ പെടുത്തരുതെന്ന അഭ്യർഥനയുമായാണ്‌ കോടതിയെ സമീപിച്ചത്‌. അത്‌ ശരിവെച്ചുകൊണ്ട്‌ 2009 മാർച്ചിൽ ലേബർ കോർട്ടിൽനിന്ന്‌ അനുകൂലമായ വിധിയുണ്ടായി. ബെഥേലിൽ നടക്കുന്ന പ്രവർത്തനങ്ങൾ തികച്ചും മതപരമാണെന്നും വിധിന്യായത്തിൽ പ്രസ്‌താവിക്കുന്നുണ്ട്‌.

യുഗാണ്ട

2007-ൽ യുഗാണ്ട റവന്യൂ അതോറിറ്റി (യുആർഎ) ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചു: യുഗാണ്ടയിലെ ആദായനികുതി നിയമപ്രകാരം വേതനംപറ്റി ജോലിചെയ്യുന്നവരുടെ ഗണത്തിൽപ്പെടുന്നവരാണ്‌ യുഗാണ്ട ബെഥേലിൽ സേവിക്കുന്ന പ്രത്യേക മുഴുസമയ ശുശ്രൂഷകർ. ഈ ഉത്തരവിനെതിരെ ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ (ഐബിഎസ്‌എ) യുഗാണ്ടയിലെ ഹൈക്കോടതിയെ സമീപിച്ചു. യുഗാണ്ട ബെഥേലിൽ സേവിക്കുന്നവർ വേതനംപറ്റി ജോലി ചെയ്യുന്നവരല്ലെന്ന്‌ കണ്ടെത്തിയ കോടതി 2009 ജൂണിൽ ഐബിഎസ്‌എയ്‌ക്ക്‌ അനുകൂലമായ വിധി പുറപ്പെടുവിച്ചു. ബെഥേലിൽ അവർ ഏതു ജോലി ചെയ്‌താലുംശരി ഒരേ ഭക്ഷണവും താമസസൗകര്യവും മറ്റുമാണ്‌ അവർക്കു ലഭിക്കുന്നതെന്ന കാര്യം കോടതി പ്രത്യേകം പരിഗണിച്ചു. ബെഥേലംഗങ്ങൾ മതപരമായ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏർപ്പെടുന്ന മതശുശ്രൂഷകരെന്നനിലയിൽ അവരുടെ അത്യാവശ്യങ്ങൾ നടന്നുപോകുന്നതിനുമാത്രമുള്ള സഹായമേ അവർക്കു ലഭിക്കുന്നുള്ളൂ എന്നും കോടതി എടുത്തുപറഞ്ഞു.

അർമേനിയ

മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനത്തിനു വിസമ്മതിക്കുന്ന സഹോദരന്മാരെ അറസ്റ്റുചെയ്‌ത്‌ ജയിലിലടയ്‌ക്കുന്ന രീതി അധികാരികൾ ഇപ്പോഴും തുടരുന്നു. 2009 ആഗസ്റ്റിലെ കണക്കനുസരിച്ച്‌ 74 സഹോദരന്മാരാണ്‌ ജയിൽവാസമനുഭവിക്കുന്നത്‌. അർമേനിയയിലെ കോടതികൾ പുറപ്പെടുവിച്ച വിധികളെല്ലാം സഹോദരന്മാർക്ക്‌ എതിരായിരുന്നതിനാൽ പരിഹാരം തേടി യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നാലുനിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന സാഹിത്യങ്ങളുടെമേൽ ഗവൺമെന്റ്‌ അന്യായ നികുതിയാണ്‌ ചുമത്തുന്നത്‌. ഈ സ്ഥിതിക്ക്‌ മാറ്റംവന്നാലും ഇല്ലെങ്കിലും നമ്മുടെ സഹോദരങ്ങൾക്ക്‌ സമൃദ്ധമായ ആത്മീയഭക്ഷണം തുടർന്നും ലഭിക്കുമെന്ന്‌ നമുക്കുറപ്പുണ്ട്‌.—യെശ. 65:13.

അസർബൈജാൻ

ഇവിടെ സഹോദരങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിന്മേലുള്ള ഗവൺമെന്റിന്റെ കൈകടത്തൽ കൂടിക്കൂടിവരുകയാണ്‌. തത്‌ഫലമായി ആരാധനയ്‌ക്കായി കൂടിവരുന്നതും സാഹിത്യങ്ങൾ ലഭിക്കുന്നതുമെല്ലാം സഹോദരങ്ങൾക്ക്‌ ഒന്നിനൊന്ന്‌ ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു. സ്വകാര്യഭവനങ്ങളിൽവെച്ചു നടത്തുന്ന യോഗങ്ങൾ പോലീസ്‌ റെയ്‌ഡു ചെയ്യുന്നതും സഹോദരങ്ങളെ മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുന്നതുമെല്ലാം ഇവിടെ തുടർക്കഥയായിരിക്കുകയാണ്‌. തലസ്ഥാനമായ ബാക്കൂവിലൊഴികെ മറ്റു നഗരങ്ങളിലൊന്നും സാക്ഷികൾക്ക്‌ നിയമാംഗീകാരമില്ല എന്ന ന്യായമാണ്‌ പോലീസ്‌ അതിനു പറയുന്നത്‌. എന്നാൽ സ്വകാര്യഭവനങ്ങളിൽ ആരാധനയ്‌ക്കായി കൂടിവരുന്നതിന്‌ നിയമപ്രകാരം റജിസ്‌ട്രേഷൻ ആവശ്യമില്ല എന്നതാണ്‌ വാസ്‌തവം. സാക്ഷികൾക്ക്‌ രാജ്യമെങ്ങും നിയമാംഗീകാരം ലഭിക്കുന്നതിനുള്ള ഒരു അപേക്ഷ 2009 ഏപ്രിൽ 9-ന്‌ ഗവൺമെന്റിനു സമർപ്പിച്ചു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന്‌ അനുകൂലമായ നടപടിയുണ്ടാകുമെന്നും അവിടത്തെ സഹോദരങ്ങളുടെ ദുരിതങ്ങൾക്ക്‌ ഒരയവ്‌ വരുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ ഞങ്ങൾ.

ഈജിപ്‌റ്റ്‌

നമ്മുടെ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം നേടിയെടുക്കാൻ, കഴിഞ്ഞ മൂന്നുവർഷമായി പ്രാദേശിക സഹോദരന്മാരും അതുപോലെതന്നെ ബെൽജിയം, ഇറ്റലി, ഐക്യനാടുകൾ എന്നിവിടങ്ങളിലെ സഹോദരന്മാരും നിരന്തരം ശ്രമിക്കുകയായിരുന്നു. പലപ്രാവശ്യം അവർ അധികാരികളെ ചെന്നുകണ്ട്‌ സംസാരിച്ചു. തത്‌ഫലമായി, സ്വകാര്യഭവനങ്ങളിൽ ആരാധനയ്‌ക്കായി കൂടിവരാനുള്ള സ്വാതന്ത്ര്യം ഈജിപ്‌റ്റിലെ സഹോദരങ്ങൾക്ക്‌ അനുവദിച്ചുകിട്ടി. (കൂടിവരുന്നവരുടെ എണ്ണം 30-ൽ കവിയാൻ പാടില്ലെന്നുമാത്രം.) എങ്കിലും ഇപ്പോഴും സഹോദരങ്ങൾക്ക്‌ ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്‌. ദേശീയ സുരക്ഷാ വകുപ്പ്‌ സഹോദരങ്ങളുടെ നീക്കങ്ങൾ അടുത്തു നിരീക്ഷിക്കുകയും നിനച്ചിരിക്കാതെ അവരെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നു. ഈ സാഹചര്യത്തിൽ സഹോദരന്മാർ അധികൃതരെ നേരിൽ കണ്ട്‌ സംസാരിക്കുകയുണ്ടായി. കൂടാതെ കോടതി മുഖേന നിയമാംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

എറിട്രിയ

2009 ജൂൺ 28-ന്‌ ഇവിടെയുള്ള ഒരു സഭയിലെ 23 പേരെ അധികാരികൾ അറസ്റ്റുചെയ്‌തു. പ്രായംചെന്ന സഹോദരിമാരും രണ്ടിനും നാലിനും ഇടയ്‌ക്ക്‌ പ്രായമുള്ള മൂന്നുകുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്ന ഒരു നടപടിയായിരുന്നു അത്‌. പ്രായംചെന്ന സഹോദരിമാരെ പിന്നീട്‌ മോചിപ്പിച്ചെങ്കിലും കുഞ്ഞുങ്ങൾ ഇപ്പോഴും അവരുടെ അമ്മമാരോടൊപ്പം ജയിലിലാണ്‌. അവരുടെ അച്ഛന്മാരാകട്ടെ ജയിലിലായിട്ട്‌ വളരെക്കാലമായി. അങ്ങനെ ഒന്നൊഴിയാതെ എല്ലാ കുടുംബാംഗങ്ങളും ഇപ്പോൾ ജയിൽവാസമനുഭവിക്കുകയാണ്‌. ഇതോടെ തടവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരുടെ എണ്ണം 64 ആയി. അക്കൂട്ടത്തിൽ, സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ 1994 മുതൽ ജയിൽവാസമനുഭവിക്കുന്ന 3 സഹോദരന്മാരുമുണ്ട്‌. ഏതു നിയമം ലംഘിച്ചതിന്റെ പേരിലാണ്‌ ശിക്ഷ അനുഭവിക്കുന്നതെന്ന്‌ അവരോടു വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ

പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ ജനക്കൂട്ടം കയ്യേറ്റംചെയ്‌ത പല സംഭവങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇവിടെ ഉണ്ടായി. പോരാത്തതിന്‌ വാക്കാലുള്ള അധിക്ഷേപം, ശാരീരിക ഉപദ്രവങ്ങൾ, തടവുശിക്ഷ എന്നിങ്ങനെ പലതും അവർക്കു സഹിക്കേണ്ടിവന്നിട്ടുണ്ട്‌. സഹോദരങ്ങളുടെ കൈവശമുണ്ടായിരുന്ന സാഹിത്യങ്ങൾ ചിലപ്പോൾ കത്തിച്ചുകളഞ്ഞിട്ടുമുണ്ട്‌. പ്രശ്‌നങ്ങളുണ്ടായ മിക്ക അവസരങ്ങളിലും ജനക്കൂട്ടത്തിന്റെ മർദനമേറ്റ സഹോദരങ്ങളെ അറസ്റ്റുചെയ്‌ത്‌ ജയിലിലാക്കുകയും അവർക്കെതിരെ ക്രിമിനൽകേസ്‌ ചാർജുചെയ്യുകയും ചെയ്‌തു. സാക്ഷികൾ നിയമലംഘനം നടത്തുന്നു എന്ന വ്യാജാരോപണങ്ങൾ ഉന്നയിച്ച്‌ അതിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ നടപടിയെടുക്കാൻ ജനക്കൂട്ടം അധികാരികളെ സ്വാധീനിക്കുന്നു.

2008 ഡിസംബറിൽ ഉണ്ടായ ഒരു സംഭവമാണിത്‌. കർണാടകയിലെ കുന്താപുരയിലുള്ള മൂന്നുസാക്ഷികൾ (അമ്മയും മകളും പത്തുവയസ്സുള്ള പേരക്കുട്ടിയും) ബൈബിൾ പഠിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച ഒരു സ്‌ത്രീക്ക്‌ മടക്കസന്ദർശനം നടത്തുകയായിരുന്നു. (കോനി ഗ്രാമത്തിലായിരുന്നു ആ സ്‌ത്രീയുടെ വീട്‌.) കുറെക്കഴിഞ്ഞപ്പോൾ അഞ്ചാറ്‌ പുരുഷന്മാർ അവിടെയെത്തി. അവർ ഈ സഹോദരിമാരെ ബലംപ്രയോഗിച്ച്‌ പോലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി. താമസിയാതെതന്നെ ജനം അവിടെ തടിച്ചുകൂടി. പോലീസ്‌ ആ സഹോദരിമാർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. അതിക്രമിച്ചു കടന്നു, ജാതിസ്‌പർധ ഊട്ടിവളർത്തുന്നു, മറ്റു മതങ്ങളെ അവഹേളിക്കുന്നു എന്നിവയായിരുന്നു സഹോദരിമാരുടെ പേരിലുള്ള കുറ്റം. ഏതായാലും പിന്നീട്‌ അവരെ വിട്ടയച്ചു. ഇന്ത്യയിൽ ഇത്തരം പ്രശ്‌നങ്ങളിൽ അകപ്പെട്ടിട്ടുള്ള സഹോദരീസഹോദരന്മാർക്ക്‌ നിയമസഹായം നൽകിവരുകയാണ്‌.

മൊൾഡോവ

ട്രാൻസ്‌നിസ്‌ട്രിയയിൽ (ഇത്‌ മോൾഡോവയിലെ ഒരു തർക്കപ്രദേശമാണ്‌) സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കുമെന്ന ഭീഷണി 12 വർഷമായി നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും അവിടെയുള്ള സഹോദരങ്ങളുടെ തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽപ്പിച്ചിട്ടില്ല. ഒട്ടനവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും യഹോവയുടെ അനുഗ്രഹത്താൽ പല കേസുകളിലും അവർക്ക്‌ അനുകൂലമായ വിധി നേടിയെടുക്കാനായി. അതിന്റെ മൂന്ന്‌ ഉദാഹരണങ്ങളാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌: ഒർഡാഷെ ഗ്രാമത്തിൽ പ്രസംഗപ്രവർത്തനത്തിലേർപ്പെട്ടിരുന്ന രണ്ടുസഹോദരിമാരെ അവഹേളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌ത ഒരു ഓർത്തഡോക്‌സ്‌ പുരോഹിതനെ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി പിഴ ഈടാക്കി; സാക്ഷികൾക്കു നിയമാംഗീകാരം ലഭിക്കുന്നതിനോടു ബന്ധപ്പെട്ട്‌ അനുകൂലമായ ഒരു ഉത്തരവ്‌ ടിറാസ്‌പോളിലെ കോടതി പുറപ്പെടുവിക്കുകയുണ്ടായി; കൂടാതെ, രാജ്യഹാൾ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സ്വമേധാസേവകർക്കുള്ള ഭക്ഷണസാധനങ്ങളുടെമേൽ നിയമവിരുദ്ധമായി നികുതി ചുമത്തിയ ഇൻസ്‌പെക്‌ടർമാരുടെ (റിബ്‌നിറ്റ സിറ്റി ടാക്‌സ്‌ ഇൻസ്‌പെക്‌ടറേറ്റ്‌) നടപടിക്കെതിരെയും കോടതി വിധി പ്രഖ്യാപിച്ചു.

കസാഖ്‌സ്ഥാൻ

ഇവിടുത്തെ ജനറൽ പ്രോസിക്യൂട്ടേഴ്‌സ്‌ ഓഫീസ്‌ ഉയർത്തിയ പ്രതിഷേധം നമ്മുടെ സഹോദരങ്ങൾക്ക്‌ അനുകൂലമായ ഉത്തരവുകൾ ലഭിക്കുന്നതിലാണ്‌ കലാശിച്ചത്‌. മുമ്പ്‌ ആറുമാസത്തേക്ക്‌ നമ്മുടെ മതപരമായ പ്രവർത്തനങ്ങൾ നിറുത്തിവെക്കാൻ കിസിലോർഡ, ഷിംകെന്റ്‌, സാര്യാഗാഷ്‌ എന്നിവിടങ്ങളിലെ കോടതികൾ ഉത്തരവിട്ടിരുന്നു. എന്നാൽ 2008 നവംബറിൽ കോടതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കിസിലോർഡയിലും ഷിംകെന്റിലും അതുപോലെ കസാഖ്‌സ്ഥാന്റെ തെക്കൻ പ്രദേശങ്ങളിലും നമുക്ക്‌ മതസ്വാതന്ത്ര്യം വീണ്ടും അനുവദിച്ചുകിട്ടി. കൂടാതെ 2008 ഡിസംബറിൽ, യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന്‌ അറ്റേറാ കോടതി വിധിച്ചു. നിയമാംഗീകാരത്തിനുള്ള നിവേദനങ്ങൾ ഗവൺമെന്റ്‌ 7 വർഷം തുടർച്ചയായി നിരസിച്ചതിനൊടുവിലാണ്‌ ഈ അനുകൂല വിധി.

റഷ്യ

കഴിഞ്ഞ സേവനവർഷം റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ഭരണകേന്ദ്രത്തിൽ, പ്രോസിക്യൂട്ടറിന്റെയും മറ്റ്‌ സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പല തവണ പരിശോധനകൾ നടന്നു. നമ്മുടെ മതപരമായ പ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു അവരുടെ ഗൂഢലക്ഷ്യം. റഷ്യയിലെ നമ്മുടെ സഹോദരങ്ങൾക്ക്‌ ദേഹോപദ്രവം സഹിക്കേണ്ടിവരുന്നതോടൊപ്പം നൂറുകണക്കിനു പ്രാവശ്യം അടിസ്ഥാനരഹിതമായ ചോദ്യംചെയ്യലുകൾക്കും വിധേയരാകേണ്ടിവരുന്നു. അധികാരികളിൽനിന്ന്‌ അവർക്ക്‌ വളരെയേറെ ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുന്നുണ്ട്‌. ഒരിക്കൽ പോലീസ്‌ ഒരു യോഗസ്ഥലം അനധികൃതമായി റെയ്‌ഡു ചെയ്‌തതിനെത്തുടർന്ന്‌ ഒരു സഹോദരിയുടെ ഗർഭം അലസിപ്പോയി. യോഗത്തിൽ സംബന്ധിക്കാനെത്തിയ ഒരു 15 വയസ്സുകാരനെ പോലീസ്‌ അന്യായമായി തടഞ്ഞുവെച്ചു. തീവ്രവാദപ്രവർത്തനങ്ങൾക്കു തടയിടാൻ ഉദ്ദേശിച്ചുള്ള ഒരു നിയമത്തിന്റെ മറപിടിച്ചാണ്‌ അധികാരികൾ പ്രാദേശിക സഭകൾ പിരിച്ചുവിടുകയും നമ്മുടെ സാഹിത്യങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നത്‌. അതിന്റെപേരും പറഞ്ഞ്‌ അന്യായമായ അറസ്റ്റുകളും നാടുകടത്തലുമൊക്കെ നടന്നു. നിയമസഹായം നൽകാൻ വിദേശത്തുനിന്നെത്തിയ നാലുപ്രതിനിധികൾക്ക്‌ രാജ്യത്തു പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതും അവരിലൊരാളെ മോസ്‌കോയിൽ 23 മണിക്കൂർ കസ്റ്റഡിയിൽ വെച്ചതും ഇതിന്റെ പേരുംപറഞ്ഞാണ്‌.

പലയിടത്തും വാടകക്കെട്ടിടങ്ങളിലാണ്‌ യോഗങ്ങളും കൺവെൻഷനുകളും നടക്കുന്നത്‌. എന്നാൽ ഫെഡറൽ സെക്യൂരിറ്റി സർവീസ്‌ ഇടപെട്ട്‌ പല വാടക കരാറുകളും റദ്ദാക്കുകയാണ്‌. പുതിയ രാജ്യഹാളുകൾ പണിയുന്നതിനും അധികൃതർ വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുന്നു. സഹോദരങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ച്‌ അവരെ കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലായിരിക്കെ അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത്‌ ഇവിടെ സാധാരണമാണ്‌.

ദക്ഷിണ കൊറിയ

മനസ്സാക്ഷിപരമായ കാരണത്താൽ സൈനികസേവനം തിരസ്‌കരിക്കുന്നവർക്ക്‌, പകരംപൊതുജനസേവനം അനുവദിച്ചുകൊടുക്കുമെന്ന്‌ 2008 മേയ്‌ 7-ന്‌ ഗവൺമെന്റ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട്‌ ഗവൺമെന്റിന്റെ നിലപാടിൽ മാറ്റംവന്നു. ജൂൺ 16-ന്‌ ഗവൺമെന്റ്‌ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: ‘ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഏകകണ്‌ഠമായ ഒരു തീരുമാനത്തിനാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌.’ പൊതുജനസേവനത്തെക്കുറിച്ചുള്ള ബില്ല്‌ കൊറിയൻ നാഷണൽ അസംബ്ലി ഇതുവരെയും പരിഗണനയ്‌ക്കെടുത്തിട്ടില്ല. മുമ്പ്‌ ഇതിനോടു ബന്ധപ്പെട്ട രണ്ടുനിവേദനങ്ങൾക്ക്‌ ഐക്യരാഷ്‌ട്രങ്ങളുടെ മനുഷ്യാവകാശ കമ്മിറ്റി അനുകൂല വിധി പ്രസ്‌താവിച്ചിരുന്നു. കമ്മിറ്റിയുടെ തീരുമാനവും കാത്തിരിക്കുകയാണ്‌ ഇപ്പോൾ ഇവിടുത്തെ സഹോദരങ്ങൾ. സൈന്യത്തിലെ ദുരൂഹമരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ കൊറിയൻ പ്രസിഡന്റ്‌ അധികാരപ്പെടുത്തിയ കമ്മിഷൻ 2009 ജനുവരിയിൽ ഒരു കാര്യം വെളിപ്പെടുത്തി: 1970-കൾക്കും 1980-കൾക്കും മധ്യേ നിർബന്ധിച്ച്‌ സൈന്യത്തിൽ ചേർത്ത അഞ്ച്‌ യഹോവയുടെ സാക്ഷികളുടെ ദാരുണമായ മരണത്തിനു പിന്നിൽ കൊറിയൻ ഗവൺമെന്റായിരുന്നു. ആദ്യമായിട്ടാണ്‌, സൈന്യത്തിലെ ഇത്തരം മരണങ്ങൾക്ക്‌ ഗവൺമെന്റിനെ ഉത്തരവാദിയാക്കുന്ന വളരെ നിർണായകമായ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്‌.

തജികിസ്ഥാൻ

ഇവിടെ 2007-ൽ യഹോവയുടെ സാക്ഷികളുടെ മതസംഘടനയെ നിരോധിച്ചു. ജർമനിയിൽനിന്നു വന്ന സാഹിത്യങ്ങൾ കസ്റ്റംസ്‌ ഓഫീസർമാർ കണ്ടുകെട്ടുകയും ചെയ്‌തു. സൈനിക കോടതിയിൽ അപ്പീലിനു പോയെങ്കിലും 2008 സെപ്‌റ്റംബറിൽ അതു തള്ളി. സുപ്രീം കോടതിയിൽ മറ്റൊരു അപ്പീലിനു പോയി; പക്ഷേ, വിധി നമുക്ക്‌ എതിരായിരുന്നു. നിരോധനത്തിനും സാഹിത്യങ്ങളുടെ കണ്ടുകെട്ടലിനുമെല്ലാം അനുവാദം നൽകുന്നതാണ്‌ ഈ വിധികൾ. ഇവിടെയുള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള മറ്റു വഴികൾ തേടുകയാണ്‌ ഇപ്പോൾ.

ടർക്കി

സൈനിക സേവനത്തോടു ബന്ധപ്പെട്ട വെല്ലുവിളികളാണ്‌ ഇവിടെയുള്ള സഹോദരങ്ങൾ നേരിടുന്നത്‌. സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെപേരിൽ ഒരു സഹോദരൻ രണ്ടുവർഷമായി ജയിലിലാണ്‌. ജയിൽവാസവും ജോലിനഷ്ടവുമൊക്കെ നേരിടേണ്ടിവരുമോ എന്ന ഭീതിയിലാണ്‌ മറ്റു സഹോദരന്മാരും. ഐക്യരാഷ്‌ട്രങ്ങളുടെ മനുഷ്യാവകാശ കമ്മിറ്റി യഹോവയുടെ സാക്ഷികൾ സമർപ്പിച്ച രണ്ടുപരാതികൾ പരിഗണനയ്‌ക്കെടുത്തിരിക്കുന്നുവെന്ന്‌ 2009 മാർച്ചിൽ സഹോദരങ്ങൾക്ക്‌ അറിവു കിട്ടി.

കൂടാതെ, തീർപ്പുകൽപ്പിക്കാതിരുന്ന മൂന്നുനിവേദനങ്ങൾ ഒരുമിച്ചു പരിഗണിക്കാൻ 2009 മേയിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി തീരുമാനിച്ചു. ജയിൽവാസമനുഭവിച്ച നാലുപേർ ഉൾപ്പെടെ ആറുസഹോദരന്മാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാണ്‌ കോടതി അന്വേഷിക്കുന്നത്‌. ഈ രണ്ടുനീതിപീഠങ്ങളും ഈ കേസുകളിൽ താത്‌പര്യമെടുക്കുന്നതിൽ യഹോവയുടെ സാക്ഷികൾ നന്ദിയുള്ളവരാണ്‌. വേഗംതന്നെ തങ്ങളുടെ ദുരിതങ്ങൾക്ക്‌ ഒരയവു വരുമെന്ന പ്രതീക്ഷയിലാണ്‌ ഇവിടുത്തെ സഹോദരങ്ങൾ.

ഉസ്‌ബക്കിസ്ഥാൻ

ഇവിടെ യഹോവയുടെ സാക്ഷികളുടെ സ്ഥിതി ഒന്നിനൊന്ന്‌ വഷളാകുകയാണ്‌. നമ്മുടെ സഹോദരങ്ങൾക്കെതിരെയുള്ള രാഷ്‌ട്രീയപ്രേരിതമായ പീഡനങ്ങൾ ഏറിവരുന്നു. മതത്തെക്കുറിച്ചു പഠിപ്പിച്ചു എന്ന കുറ്റം ചുമത്തി രണ്ടുവർഷം ജയിലിലടച്ചിരുന്ന ഒരു സഹോദരനെ 2009 മേയ്‌ 14-ന്‌ മോചിപ്പിച്ചു. പിറ്റേന്നുതന്നെ അദ്ദേഹത്തെ മാതൃരാജ്യമായ തജികിസ്ഥാനിലേക്കു നാടുകടത്തി. അദ്ദേഹത്തിന്‌ ഭാര്യയും രണ്ടുകുട്ടികളുമുണ്ട്‌. വേറെ മൂന്നുസഹോദരന്മാരും ജയിൽവാസമനുഭവിക്കുന്നുണ്ട്‌. “നിയമവിരുദ്ധമായ മതപ്രവർത്തനങ്ങൾ” സംഘടിപ്പിച്ചു എന്നതാണ്‌ അവരുടെ പേരിലുള്ള കുറ്റം. ഈ സഹോദരന്മാർക്കുവേണ്ടി ഉസ്‌ബക്കിസ്ഥാനിലെ സുപ്രീം കോടതിയിൽ അപ്പീലിനു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്‌. പ്രശ്‌നങ്ങൾക്ക്‌ ഒരു പരിഹാരം തേടി പ്രാദേശിക സഹോദരന്മാരും വിദേശത്തുനിന്നുള്ള സഹോദരന്മാർ അടങ്ങുന്ന ഒരു പ്രതിനിധിസംഘവും ഉസ്‌ബക്കിസ്ഥാനിലെ മതകാര്യവകുപ്പുമായും അതിന്റെ പ്രതിനിധികളുമായും പലവട്ടം ചർച്ച നടത്തിക്കഴിഞ്ഞു.

യൂറോപ്യൻ മനുഷ്യാവകാശ കോടതി

അർമേനിയ, അസർബൈജാൻ, ഓസ്‌ട്രിയ, ജോർജിയ, ടർക്കി, ഫ്രാൻസ്‌, സെർബിയ, സൈപ്രസ്‌, റഷ്യ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികളുടെ 22 നിവേദനങ്ങൾ ഫ്രാൻസിലെ സ്‌ട്രാസ്‌ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ പരിഗണനയിൽ ഇപ്പോഴുമുണ്ട്‌. യൂറോപ്യൻ മനുഷ്യാവകാശ കരാറിന്റെ പരിധിയിൽ വരുന്ന എല്ലാ പൗരന്മാർക്കും അനുവദിച്ചുകൊടുത്തിട്ടുള്ള അടിസ്ഥാന അവകാശങ്ങളോടു ബന്ധപ്പെട്ടതാണ്‌ ഈ നിവേദനങ്ങളിൽ ചിലത്‌. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനം നിരസിക്കാനുള്ള അവകാശത്തോടു ബന്ധപ്പെട്ട്‌ ഒമ്പതും മതത്തിന്റെ പേരിലുള്ള പീഡനം, വിവേചനം എന്നിവയോടു ബന്ധപ്പെട്ട്‌ ഏഴും വേലയുടെ സംഘാടനത്തിനായി യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമാനുസൃത കോർപ്പറേഷന്റെ റജിസ്‌ട്രേഷൻ റദ്ദാക്കുകയോ നിരോധിക്കുകയോ ചെയ്‌തതിനോടു ബന്ധപ്പെട്ട്‌ നാലും സമാധാനപരമായി ആരാധനയ്‌ക്ക്‌ കൂടിവരാനുള്ള അവകാശത്തിന്മേലുള്ള ഗവൺമെന്റിന്റെ കൈകടത്തലിനോടു ബന്ധപ്പെട്ട്‌ രണ്ടും കേസുകളാണ്‌ ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്‌.

ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ സംഘടന (എറ്റിജെ) ഫ്രഞ്ച്‌ ഗവൺമെന്റിന്‌ എതിരെ സമർപ്പിച്ച നിവേദനം 2008 ജൂൺ 17-ന്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഫയലിൽ സ്വീകരിച്ചു. 1993 മുതൽ 1996 വരെ എറ്റിജെ-ക്ക്‌ ലഭിച്ച മതപരമായ സംഭാവനകളുടെമേൽ ഗവൺമെന്റ്‌ അന്യായമായി 60 ശതമാനം നികുതി ചുമത്തിയതിനെതിരെയാണ്‌ നിവേദനം നൽകിയിരിക്കുന്നത്‌. മനുഷ്യാവകാശ കരാറിലെ, മതസ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട 9-ാം വകുപ്പിന്റെ ലംഘനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ കോടതി പ്രസ്‌താവിച്ചു. ഫ്രാൻസിലെയും യൂറോപ്യൻ കൗൺസിലിലെ മറ്റു രാജ്യങ്ങളിലെയും യഹോവയുടെ സാക്ഷികൾ ഈ കേസ്‌ പരിഗണനയ്‌ക്കെടുക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്‌.

‘നിയമംവഴി ദുരിതമുണ്ടാക്കിക്കൊണ്ട്‌’ സത്യാരാധനയ്‌ക്ക്‌ തടയിടാൻ സാത്താൻ കിണഞ്ഞ്‌ ശ്രമിക്കുന്നുണ്ടെങ്കിലും യഹോവയുടെ ദാസന്മാർ ‘ലോകമെങ്ങുമുള്ള അവരുടെ സഹോദരവർഗത്തിനും ഇതേ കഷ്ടതകൾ നേരിടേണ്ടിവരുന്നുവെന്ന്‌ അറിഞ്ഞ്‌ വിശ്വാസത്തിൽ ഉറപ്പുള്ളവരായി’ മുന്നോട്ടു പോകുന്നു. സത്യാരാധകരായ നിങ്ങൾ തുടർന്നും സാത്താനെതിരെ അചഞ്ചലരായി നിലകൊള്ളുകയും നിങ്ങളുടെ ഉത്‌കണ്‌ഠകൾ യഹോവയുടെമേൽ ഇടുകയും ചെയ്യുക. കൃപാനിധിയായ ദൈവം തീർച്ചയായും നിങ്ങൾക്കായി കരുതുകയും നിങ്ങളെ ഉറപ്പിക്കുകയും ശക്തരാക്കുകയും ചെയ്യും.—സങ്കീ. 94:20; 1 പത്രോ. 5:7-11.

‘മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജർ’

പരിശീലനം നൽകുകയെന്നത്‌ തുടക്കംമുതൽതന്നെ ക്രിസ്‌തീയസഭയുടെ ഒരു സവിശേഷതയായിരുന്നു. പൗലോസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനോടു പറഞ്ഞു: ഈ “കാര്യങ്ങൾ വിശ്വസ്‌തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക; അങ്ങനെ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.” (2 തിമൊ. 2:2) യഹോവയുടെ സംഘടന ഇന്നും പല പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, 2008 മുതൽ അലാസ്‌ക, ടർക്കസ്‌ & കേക്കസ്‌ ദ്വീപുകൾ, ബെർമുഡ എന്നിവ ഉൾപ്പെടെ, ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ പരിധിയിൽവരുന്ന പ്രദേശങ്ങളിൽനിന്നുള്ള മൂപ്പന്മാർക്കുവേണ്ടി ന്യൂയോർക്കിലെ പാറ്റേഴ്‌സണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച്‌ ‘സഭാമൂപ്പന്മാർക്കുള്ള സ്‌കൂൾ’ നടത്തുകയുണ്ടായി. 6,528 മൂപ്പന്മാരാണ്‌ 70 ക്ലാസ്സുകളിലായി പങ്കെടുത്തത്‌.

മൂപ്പന്മാരുടെ ജീവിതത്തിന്റെ സമസ്‌തമേഖലകളെയും സ്‌പർശിക്കുന്നതാണ്‌ ഈ സ്‌കൂൾ: പ്രസംഗവേലയിൽ നേതൃത്വമെടുക്കാനും സഭയിൽ വൈദഗ്‌ധ്യത്തോടെ പഠിപ്പിക്കാനുമുള്ള പരിശീലനം ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഈ സ്‌കൂളിലൂടെ മൂപ്പന്മാർക്കു ലഭിക്കുന്നു. (2 തിമൊ. 4:5; 1 പത്രോ. 5:2, 3) സ്വന്തം ആത്മീയതയും കുടുംബത്തിന്റെ ആത്മീയതയും കരുത്തുറ്റതാക്കാനും സ്‌കൂൾ മൂപ്പന്മാരെ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുമ്പോൾ “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യം” ചെയ്യാൻ ആവശ്യമായ പരിശീലനവും സ്‌കൂളിലൂടെ ലഭിക്കുന്നു. (2 തിമൊ. 2:15) സ്‌കൂളിൽ പങ്കെടുത്ത മൂപ്പന്മാരിൽ ചിലരുടെ അഭിപ്രായങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:

“അധ്യാപകർ എത്ര താഴ്‌മയുള്ളവരായിരുന്നു! സഭയിലെ സഹോദരങ്ങളോട്‌ ഇടപെടുന്ന കാര്യത്തിൽ അവർ ഞങ്ങൾക്ക്‌ നല്ലൊരു മാതൃകയാണ്‌. ഭരണസംഘത്തോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്കു ലഭിച്ചിട്ടുള്ളതിലേക്കും അതിമഹത്തായ പരിശീലന പരിപാടിയാണിത്‌. ഇതിൽ പങ്കെടുക്കാനായത്‌ ഒരു വലിയ ബഹുമതിയായി ഞാൻ കാണുന്നു.”

“നമുക്ക്‌ എപ്പോൾ, എന്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ നമ്മുടെ ദൈവമായ യഹോവയ്‌ക്ക്‌ അറിയാം. എന്റെ വിശ്വാസം പുതുക്കാനും ആത്മീയമായി കൂടുതൽ കരുത്താർജിക്കാനും ഈ സ്‌കൂൾ എന്നെ സഹായിച്ചു. തന്റെ സംഘടനയുടെ ദൃശ്യഭാഗം മുഖാന്തരം യഹോവ ചെയ്‌തിരിക്കുന്ന കാര്യങ്ങളും തന്റെ ജനത്തെ അവൻ പരിപാലിക്കുന്ന വിധവും മനസ്സിലാക്കാൻ ഈ സ്‌കൂൾ എനിക്ക്‌ അവസരമേകി.”

“അതുല്യമായ ഒരനുഭവമായിരുന്നു അത്‌. പഠിക്കുന്തോറും എന്റെ അറിവ്‌ എത്ര പരിമിതമാണെന്ന്‌ എനിക്കു ബോധ്യമായി. ഇപ്പോൾ വ്യക്തിപരമായ പഠനത്തെ ഞാൻ തികഞ്ഞ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. പഠിക്കുന്ന കാര്യങ്ങളെല്ലാം സ്വന്തം ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തേണ്ടതിന്റെ പ്രാധാന്യവും എനിക്കു മനസ്സിലായി.”

“ക്രിസ്‌തുവിന്റെ അതേ മനസ്സോടെ സ്വന്തം കുടുംബത്തെയും സഭയെയും പരിപാലിക്കാൻ സ്‌കൂളിൽനിന്നു ലഭിച്ച പരിശീലനം എന്നെ സജ്ജനാക്കി. (1 കൊരി. 2:16) ഞാൻ ഏതുതരം വ്യക്തിയാണെന്ന്‌ ആത്മപരിശോധന നടത്താനും അത്‌ എന്നെ സഹായിച്ചു.”

“ഈ ഒരാഴ്‌ച യഹോവയിൽനിന്നു ലഭിച്ച പ്രബോധനത്തിനു പകരംവെക്കാവുന്ന ഒരു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസവുമില്ല.”

“നിരുപമമായ ഒരു അനുഭവമായിരുന്നു അത്‌! യഹോവയുടെ സേവനത്തിൽ തുടരാനുള്ള ശക്തി അത്‌ എനിക്കു നൽകി. ആത്മത്യാഗ മനോഭാവം ഉള്ളവനായിരിക്കേണ്ടതിന്റെയും സഹോദരീസഹോദരന്മാർക്കു നവോന്മേഷം പകരേണ്ടതിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞു. (യെശ. 32:2) യഹോവയോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!”

“യഹോവ എത്ര സ്‌നേഹവാനാണെന്ന്‌ രുചിച്ചറിയാനുള്ള അവസരമാണ്‌ ഈ കോഴ്‌സിലൂടെ ലഭിച്ചത്‌. യഹോവ ഒരു ഇടയസന്ദർശനം നടത്തിയതുപോലെയാണ്‌ അനുഭവപ്പെട്ടത്‌.”

“യഹോവയ്‌ക്ക്‌ മഹത്ത്വവും സ്‌തുതിയും കരേറ്റുന്ന വിധത്തിൽ എന്റെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഈ സ്‌കൂളിലൂടെ പഠിക്കാൻ കഴിഞ്ഞു. ഈയൊരു അവസരം നൽകിയതിന്‌ എനിക്ക്‌ യഹോവയോട്‌ അത്യധികം നന്ദിയുണ്ട്‌.”

മറ്റിടങ്ങളിലുള്ള മൂപ്പന്മാർക്കുവേണ്ടിയും ഈ സ്‌കൂൾ നടത്തുന്നതായിരിക്കും. അതേക്കുറിച്ച്‌ ഭരണസംഘം പിന്നീട്‌ അറിയിക്കുന്നതാണ്‌.

ബ്രാഞ്ച്‌ സമർപ്പണങ്ങൾ

2009 ജനുവരി 24-ന്‌ ഭരണസംഘാംഗമായ സാമുവെൽ ഹെർഡ്‌, പൂർവാഫ്രിക്കയിലെ ടാൻസാനിയയിൽ പുതുതായി പണിത ബ്രാഞ്ചിന്റെ സമർപ്പണപ്രസംഗം നടത്തി. 25 വർഷംമുമ്പ്‌ ബ്രാഞ്ച്‌ പ്രവർത്തിച്ചുതുടങ്ങിയത്‌ ഒരു മൂന്നുമുറി കെട്ടിടത്തിലാണ്‌. ഹൗസ്‌ നമ്പർ 46, മാഗോമീനീ ക്വാർട്ടേഴ്‌സ്‌ എന്നാണ്‌ സാക്ഷികൾക്കിടയിൽ അത്‌ അറിയപ്പെട്ടിരുന്നത്‌. 22 രാജ്യങ്ങളിൽനിന്ന്‌ 779 പേർ സമർപ്പണത്തിന്‌ അതിഥികളായെത്തിയിരുന്നു. 1987-ൽ നിരോധനം നീക്കിയതിൽപ്പിന്നെ ഉണ്ടായ പുരോഗതിയെക്കുറിച്ചു കേട്ടപ്പോൾ അവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. “ഈ നാട്ടിൽ ഇതുപോലൊരു വളർച്ച സാധ്യമാക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ,” വർഷങ്ങളായി സത്യത്തിലുള്ള ഒരു സഹോദരൻ പറഞ്ഞു. പ്രസംഗവേല അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇവിടെയിപ്പോൾ 14,000-ത്തിലധികം പ്രസാധകരുണ്ട്‌. യഹോവയുടെ പ്രവൃത്തികണ്ട്‌ സന്തോഷിക്കുന്ന അവർ അവന്‌ സ്‌തോത്രം ചെയ്യുകയും അവന്റെ നാമത്തെ കീർത്തിക്കുകയും ചെയ്യുന്നതിൽ തുടരുന്നു.—സങ്കീ. 92:1, 4.

2009 മേയ്‌ 2 ശനിയാഴ്‌ച, നെതർലൻഡ്‌സ്‌ ബ്രാഞ്ചിൽ ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്‌സ്‌ നടത്തിയ സമർപ്പണപ്രസംഗം കേൾക്കാനായി 31 രാജ്യങ്ങളിൽനിന്നുള്ള 600 സഹോദരീസഹോദരന്മാർ കൂടിവന്നു. 1983-ൽ പണിത കെട്ടിടത്തിന്റെ കൂടെ, ബെഥേൽ അംഗങ്ങൾക്ക്‌ താമസിക്കുന്നതിനായി ഒരു കെട്ടിടംകൂടെ പണിതു. മാസികകൾ അച്ചടിച്ചിരുന്ന സ്ഥലം പുനഃക്രമീകരിച്ച്‌ ഓഫീസുകളും റീജിയണൽ ഓഡിയോ-വീഡിയോ സെന്ററിന്റെ (ആർഎവിസി) വീഡിയോ സ്റ്റുഡിയോയും ആക്കിമാറ്റി. 24 ഭാഷകളിൽ സിഡി-കളും ഡിവിഡി-കളും തയ്യാറാക്കുന്നതിൽ (മിക്കതും യൂറോപ്പിലെ ഭാഷകളാണ്‌) ആർഎവിസി സഹായിക്കുന്നു. കൂടാതെ 20-ഓളം ആംഗ്യഭാഷകളിൽ വീഡിയോകൾ നിർമിക്കുന്നതിലും അവർ സഹായിക്കുന്നു. ലോകമെമ്പാടുമായി നടക്കുന്ന ഡിവിഡി നിർമാണവും യൂറോപ്പിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും നടക്കുന്ന സിഡി നിർമാണവും ഏകോപിപ്പിക്കേണ്ട ചുമതലയും ഇവർക്കാണ്‌. നെതർലൻഡ്‌സ്‌ ബ്രാഞ്ച്‌ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ബ്രാഞ്ചുകൾക്ക്‌ ആവശ്യമായ സാധനങ്ങൾ വാങ്ങി കയറ്റി അയയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. പുനഃക്രമീകരിച്ച കെട്ടിടത്തിലാണ്‌ ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്‌.

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ”

നമുക്ക്‌ സന്തോഷിക്കാൻ തീർച്ചയായും പല കാരണങ്ങളുമുണ്ട്‌. ഈ നിർണായക കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നതുതന്നെ വലിയൊരു പദവിയാണ്‌. എങ്കിലും ഈ ‘അന്ത്യകാലം’ “വിശേഷാൽ ദുഷ്‌കരമായ” സമയമാണെന്നുള്ളതിൽ സംശയമില്ല. (2 തിമൊ. 3:1) അന്ത്യം ആസന്നമായിരിക്കുന്ന ഈ കാലത്ത്‌ നാമോരോരുത്തരും യൂദായുടെ പിൻവരുന്ന ഉദ്‌ബോധനം അനുസരിക്കാൻ ദൃഢചിത്തരായിരിക്കണം: “നിങ്ങളോ പ്രിയരേ, നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കരുണയ്‌ക്കായി കാത്തിരിക്കവെ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മീയവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചുംകൊണ്ട്‌ ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”—യൂദാ 20, 21.

[13-ാം പേജിലെ ഗ്രാഫ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

നിത്യവും www.watchtower.org സന്ദർശിക്കുന്നവർ

70,000

50,000

30,000

10,000

1999 2001 2003 2005 2007 2009

[21-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സുപ്രധാനമായ നിയമപോരാട്ടങ്ങൾ നടക്കുന്ന രാജ്യങ്ങൾ

ഓസ്‌ട്രിയ

ഈജിപ്‌റ്റ്‌

എറിട്രിയ

യുഗാണ്ട

ദക്ഷിണാഫ്രിക്ക

മൊൾഡോവ

അർമേനിയ

ടർക്കി

അസർബൈജാൻ

റഷ്യ

കസാഖ്‌സ്ഥാൻ

ഉസ്‌ബക്കിസ്ഥാൻ

തജികിസ്ഥാൻ

ഇന്ത്യ

ദക്ഷിണ കൊറിയ

[11-ാം പേജിലെ ചിത്രം]

കുട്ടികൾക്കുപോലും ബൈബിളധ്യയനങ്ങൾ തുടങ്ങാനാകുന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

സഭാമൂപ്പന്മാർക്കുള്ള സ്‌കൂൾ, ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ മൂപ്പന്മാരെ സജ്ജരാക്കുന്നു

[28-ാം പേജിലെ ചിത്രങ്ങൾ]

നെതർലൻഡ്‌സ്‌ ബ്രാഞ്ചിൽ ജാരറ്റ്‌സ്‌ സഹോദരൻ സമർപ്പണപ്രസംഗം നടത്തുന്നു

[29-ാം പേജിലെ ചിത്രങ്ങൾ]

ടാൻസാനിയ ബ്രാഞ്ചിൽ സാമുവെൽ ഹെർഡ്‌ സഹോദരൻ സമർപ്പണപ്രസംഗം നടത്തുന്നു