വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബെലീസ്‌

ബെലീസ്‌

ബെലീസ്‌

യൂക്കാറ്റൻ ഉപദ്വീപിന്റെ മടിത്തട്ടിൽ മരതകക്കമ്പളം പുതച്ചു മയങ്ങുന്ന ഒരു കൊച്ചു രാജ്യമാണ്‌ ബെലീസ്‌. മെക്‌സിക്കോ, ഗ്വാട്ടിമാല, കരീബിയൻ കടൽ എന്നിവയാണ്‌ അതിരുകൾ. മുമ്പ്‌ ബ്രിട്ടീഷ്‌ ഹോണ്ടുറാസ്‌ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ രാജ്യം ഭാഷകൾ, സംസ്‌കാരങ്ങൾ, ആചാരങ്ങൾ, രുചിഭേദങ്ങൾ, മതവിശ്വാസങ്ങൾ എന്നിവകൊണ്ട്‌ വൈവിധ്യങ്ങളുടെ ഒരു ലോകംതന്നെ സൃഷ്ടിച്ചിരിക്കുന്നു.

മധ്യ അമേരിക്കയിലെ ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ ബെലീസിൽ ജനവാസം തീരെ കുറവാണ്‌. കഷ്ടിച്ച്‌ 3,00,000 ആളുകളേ ഇവിടെയുള്ളൂ. ഇവിടുത്തെ കൊടുങ്കാടുകൾ വൈവിധ്യമാർന്ന പക്ഷിമൃഗാദികളുടെ അധിവാസകേന്ദ്രമാണ്‌. അപൂർവമായിമാത്രം പ്രത്യക്ഷപ്പെടുന്ന ജഗ്വാർപുള്ളിപ്പുലികളുടെ ഒളിസങ്കേതമാണ്‌ ഈ ഉഷ്‌ണമേഖലാ വനങ്ങൾ. പുരാതന മായൻ സംസ്‌കാരത്തിന്റെ ധാരാളം ശേഷിപ്പുകൾ ഇവിടെയുണ്ട്‌. തലയെടുപ്പോടെ നിൽക്കുന്ന മാമലകൾ ബെലീസിന്റെ ഭൂപ്രകൃതിയെ പ്രൗഢമാക്കുന്നു. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കൂറ്റൻ പനമരങ്ങളും ഈ ഗിരിനിരകൾക്ക്‌ അലങ്കാരംചാർത്തുന്നു. ഗുഹാശൃംഖലകളാണ്‌ ബെലീസിലെ പ്രധാനപ്പെട്ട മറ്റൊരു ഭൂവിശേഷത. പാഞ്ഞൊഴുകുന്ന നദികൾ ഇവയിൽ ചിലതിനെ ബന്ധിപ്പിക്കുന്നു. പവിഴപ്പുറ്റുകളുടെ വിസ്‌മയക്കാഴ്‌ചയൊരുക്കുന്ന ബെലീസ്‌ ബാരിയർ റീഫ്‌ ബെലീസ്‌ തീരത്തിനു സമാന്തരമായി അത്രയുംതന്നെ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. പവിഴപ്പുറ്റുപടലങ്ങളും കീയ്‌കളും—പഞ്ചാരമണൽവിരിച്ച കടലോരങ്ങളും തെങ്ങുകളും നിറഞ്ഞ കടൽത്തുരുത്തുകൾ—ചേർന്നാണ്‌ ബെലീസ്‌ ബാരിയർ റീഫ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

ബെലീസിന്റെ ചരിത്രം

തെക്കേ അമേരിക്കയിൽനിന്ന്‌ കുടിയേറിയ അരവാക്ക്‌, കരീബ്‌ ഗോത്രക്കാരാണ്‌ ബെലീസിൽ ആദ്യം താമസമുറപ്പിച്ചത്‌. യൂറോപ്യന്മാർ വരുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പേ മായൻ സംസ്‌കാരത്തിന്റെ ഹൃദയഭൂമിയായിരുന്നത്രേ ബെലീസ്‌. ആചാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും പണ്ട്‌ ഇവിടെ പ്രൗഢിയോടെ നിലകൊണ്ടിരുന്നു.

ബെലീസിനെ കോളനിവത്‌കരിക്കാൻ യൂറോപ്യന്മാർ തുടക്കത്തിൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള കാര്യമായ രേഖകളൊന്നുമില്ല. മായന്മാരുടെമേൽ മേൽക്കോയ്‌മ സ്ഥാപിക്കാനുള്ള സ്‌പെയ്‌നിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു എന്നുമാത്രം ചരിത്രകാരന്മാർക്കറിയാം. 1638-ൽ ബ്രിട്ടീഷ്‌ കടൽക്കൊള്ളക്കാർ ബെലീസ്‌ തീരങ്ങളിൽ സ്ഥിരവാസമുറപ്പിച്ചു. 17-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ലോഗ്‌വുഡ്‌ (വിലകൂടിയ ചായം ഇതിൽനിന്ന്‌ ഉത്‌പാദിപ്പിച്ചിരുന്നു) മുറിച്ചുകടത്താനായി കോളനികൾ സ്ഥാപിക്കപ്പെട്ടു.

ലോഗ്‌വുഡും മഹാഗണിയും മുറിച്ചുകടത്തുന്നതിനായി ബ്രിട്ടീഷുകാർ ജമൈക്ക, ഐക്യനാടുകൾ, ആഫ്രിക്ക എന്നിവിടങ്ങളിലെ അടിമച്ചന്തകളിൽനിന്ന്‌ അടിമകളെ കൊണ്ടുവന്നു. അമേരിക്കയിലെ മറ്റിടങ്ങളെപ്പോലെ ചാട്ടവാറും ചുഴറ്റിനിൽക്കുന്ന അടിമക്കങ്കാണികൾ ഇവിടെ അത്ര സാധാരണമല്ലായിരുന്നെങ്കിലും അടിമകളുടെ സാഹചര്യം ശോചനീയംതന്നെയായിരുന്നു. പല അടിമകളും അതിനെതിരെ പ്രതികരിച്ചു. ചിലർ സമരം ചെയ്‌തു, വേറെ ചിലർ ആത്മഹത്യ ചെയ്‌തു, മറ്റുചിലരാകട്ടെ രക്ഷപ്പെട്ട്‌ സ്വതന്ത്ര സമാജങ്ങൾ സ്ഥാപിച്ചു. 1862-ൽ ബെലീസ്‌ ഒരു ബ്രിട്ടീഷ്‌ കോളനിയായി പ്രഖ്യാപിക്കപ്പെട്ടു. 1981-ൽ അതിന്‌ സ്വാതന്ത്ര്യം ലഭിച്ചു. a

സത്യത്തിന്റെ വിത്തുകൾ വേരെടുക്കുന്നു

ബെലീസിൽ കാലുകുത്തിയ ആദ്യ സാക്ഷികളിൽ (അന്ന്‌ സാക്ഷികൾ അറിയപ്പെട്ടിരുന്നത്‌ അന്താരാഷ്‌ട്ര ബൈബിൾ വിദ്യാർഥികൾ എന്നാണ്‌) ഒരാൾ ജെയിംസ്‌ ഗോർഡൻ ആയിരുന്നു. 1918-ൽ ജമൈക്കയിൽവെച്ചാണ്‌ അദ്ദേഹം സ്‌നാനമേറ്റത്‌. 1923-ൽ അദ്ദേഹം അവിടെനിന്ന്‌ ബെലീസിൽ വന്നു താമസമാക്കി. മെലിഞ്ഞ ശരീരപ്രകൃതമുള്ള ജെയിംസ്‌ ഒരു മൃദുഭാഷിയായിരുന്നു. ബോമ്പാ എന്ന ഒരു ഉൾനാടൻ മായൻഗ്രാമത്തിലാണ്‌ അദ്ദേഹം വാസമുറപ്പിച്ചത്‌. ഇവിടെവെച്ച്‌ അദ്ദേഹം വിവാഹിതനായി. ക്രിസ്‌തീയ സഹോദരന്മാരിൽനിന്ന്‌ അകലെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നെങ്കിലും അദ്ദേഹം സുഹൃത്തുക്കളോടും അയൽക്കാരോടും സുവാർത്ത അറിയിച്ചുകൊണ്ടിരുന്നു.

ബെലീസിന്റെ മറ്റുഭാഗങ്ങളിൽ രാജ്യവാർത്ത എത്തിയത്‌ എങ്ങനെയാണ്‌? 1931-ൽ ഫ്രീഡ ജോൺസൺ മധ്യ അമേരിക്കൻ പ്രദേശങ്ങളിൽ പ്രസംഗിക്കാൻതുടങ്ങി. 55 വയസ്സിനുമേൽ പ്രായമുള്ള പൊക്കംകുറഞ്ഞ ഒരു സഹോദരിയായിരുന്നു ഫ്രീഡ. ഒറ്റയ്‌ക്ക്‌ (ചിലപ്പോൾ കുതിരപ്പുറത്താണ്‌ അവർ സഞ്ചരിച്ചത്‌) അവർ കരീബിയൻ തീരത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും വാഴത്തോട്ടങ്ങളിലും സുവാർത്ത അറിയിച്ചു.

1933-ൽ ബെലീസ്‌ സിറ്റിയിലെത്തിയ ഫ്രീഡ ഒരു കൊച്ചു മുറി വാടകയ്‌ക്കെടുത്തു. രാവിലെ പുറത്തുപോകുന്നതിനുമുമ്പ്‌ എന്നും ഫ്രീഡ ബൈബിൾ വായിക്കുന്നതും പാട്ടുപാടുന്നതും ആ മുറിയുടെ ഉടമസ്ഥയായിരുന്ന ബീക്‌സ്‌ എന്ന സ്‌ത്രീ കേൾക്കാറുണ്ടായിരുന്നു. ഫ്രീഡയുടെ തീക്ഷ്‌ണത മറ്റു പലരും ശ്രദ്ധിച്ചു: ഉഷ്‌ണമേഖലയിൽ മിക്കവർക്കും ഉച്ചയ്‌ക്കൊരു വിശ്രമം പതിവുള്ളതാണ്‌; എന്നാൽ ഫ്രീഡയ്‌ക്ക്‌ വിശ്രമം ഇല്ലായിരുന്നു. ആറുമാസമേ അവർ ബെലീസിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും താഡിയസ്‌ ഹാജ്‌സൺ എന്നൊരു ജമൈക്കൻ ബേക്കറിക്കാരനിൽ സത്യത്തിന്റെ വിത്തുപാകാൻ അവർക്കു കഴിഞ്ഞു. ബെലീസ്‌ സിറ്റി കേന്ദ്രീകരിച്ചാണ്‌ ഫ്രീഡ പ്രവർത്തിച്ചിരുന്നത്‌. എന്നാൽ അവർ ചില ഉൾപ്രദേശങ്ങളും സന്ദർശിച്ചിരുന്നു. ബോമ്പായിൽ അവർ ജെയിംസ്‌ ഗോർഡനെ ചെന്നുകണ്ടു. സത്യത്തോടു താത്‌പര്യം കാണിച്ചവർക്കു തമ്മിൽ പരിചയപ്പെടാനും കൂടിവരാനും ഫ്രീഡയുടെ പ്രവർത്തനങ്ങൾ വഴിയൊരുക്കി.

കൂടുതൽ ആളുകൾ സത്യം അറിയാൻ ഇടയാകുന്നു

അക്കാലത്ത്‌ പരസ്‌പരം ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും ജെയിംസും താഡിയസും പരസ്‌പരം സമ്പർക്കം പുലർത്തുകയും അവരവരുടെ പ്രദേശങ്ങളിൽ സുവാർത്ത വ്യാപിപ്പിക്കുകയും ചെയ്‌തു. 1934-ൽ ഒരു ട്രാൻസ്‌ക്രിപ്‌ഷൻ മെഷീനും റെക്കോർഡുചെയ്‌ത ബൈബിൾ പ്രസംഗങ്ങളും ആവശ്യപ്പെട്ടുകൊണ്ട്‌ താഡിയസ്‌ ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ ഒരു കത്തെഴുതി.

ശനിയാഴ്‌ച രാത്രികളിൽ താഡിയസ്‌ സുപ്രീം കോടതിയുടെ മുമ്പിലുള്ള പാർക്കിൽ, റെക്കോർഡുചെയ്‌ത പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു. ഈ പാർക്കിലാണ്‌ സൈനികർ പരിശീലനം നടത്തിയിരുന്നത്‌. “ബാറ്റിൽ ഫീൽഡ്‌” എന്ന്‌ അറിയപ്പെട്ടിരുന്ന ഈ പാർക്ക്‌ പിന്നീട്‌ ഒരർഥത്തിൽ അങ്ങനെതന്നെയായിത്തീർന്നു. ഒരുവശത്ത്‌ താഡിയസ്‌, റഥർഫോർഡ്‌ സഹോദരന്റെ പ്രസംഗങ്ങൾ കേൾപ്പിക്കുമ്പോൾ മറുവശത്ത്‌ സാൽവേഷൻ ആർമിയുടെ ബാൻഡുമേളം പൊടിപൊടിക്കുകയായിരിക്കും. മേളം കൊഴുപ്പിക്കാൻ ചെണ്ടകൊട്ടിയിരുന്നത്‌ ബോമാന്റ്‌ ബോമൻ എന്ന ഒരാളായിരുന്നു. താമസിയാതെ ബോമാന്റ്‌ രാജ്യസന്ദേശത്തിനു ചെവികൊടുക്കുകയും താഡിയസിന്റെ പക്ഷം ചേരുകയും ചെയ്‌തു. “ആ ചെണ്ട താഴെവെക്കാൻ ഇടയാക്കിയതിന്‌ ഞാൻ എന്റെ ദൈവമായ യഹോവയ്‌ക്കു നന്ദിപറയുന്നു” എന്നാണ്‌ ബോമാന്റ്‌ പിന്നീടു പറഞ്ഞത്‌.

പ്രസംഗം നടത്താൻ പറ്റിയ മറ്റൊരു സ്ഥലമായിരുന്നു മ്യൂൾ പാർക്ക്‌. ഒരു ചന്തയുടെ മുൻവശത്തായിരുന്നു ഈ സ്ഥലം. ഇവിടെയായിരുന്നു പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ചരക്കു കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കോവർകഴുതകളെ കെട്ടിയിട്ടിരുന്നത്‌. താഡിയസ്‌ ഹാജ്‌സൺ ഇവിടെ പലപ്പോഴും പ്രസംഗങ്ങൾ നടത്തിയിരുന്നു. ഒത്ത ഉയരവും ഇരുനിറവുമുള്ള സുമുഖനായ താഡിയസ്‌ ഒന്നാന്തരമൊരു പ്രാസംഗികനുമായിരുന്നു. ബെലീസിൽ ക്രൈസ്‌തവസഭകൾക്ക്‌ വിശ്വാസികളുടെമേൽ വലിയ നിയന്ത്രണമുണ്ടായിരുന്നു. എങ്കിലും ദൈവവചനത്തെ സ്‌നേഹിച്ചിരുന്ന പലരും സുവാർത്തയ്‌ക്കു ചെവികൊടുത്തു. അവരിൽ രണ്ടുപേരായിരുന്നു ജമൈക്കക്കാരായ ജെയിംസ്‌ ഹയറ്റും ആർതർ റാൻഡലും.

ബെലീസ്‌ സിറ്റിയുടെ വടക്കൻ ഭാഗത്ത്‌ തന്റെ ബേക്കറിയിൽത്തന്നെ താഡിയസ്‌ ക്രിസ്‌തീയ യോഗങ്ങൾ നടത്താൻതുടങ്ങി. വളരെ രസകരമായ ഒരുവിധത്തിലാണ്‌ അദ്ദേഹം ഇരിപ്പിടങ്ങൾ ഒരുക്കിയത്‌. ബേക്കറിയിലെ സെർവിങ്‌ കൗണ്ടർ അദ്ദേഹം ഒരു വശത്തേക്കു മാറ്റിയിടും. എന്നിട്ട്‌ രണ്ടുകസേരകൾ അകത്തിയിട്ടിട്ട്‌ അതിന്മേൽ ഒരു പലക വെക്കും. ഒന്നാന്തരം ബെഞ്ച്‌ തയ്യാർ! ബെലീസ്‌ സിറ്റിയുടെ തെക്കൻ ഭാഗത്ത്‌ യോഗങ്ങൾ നടന്നിരുന്നത്‌ കോറ ബ്രൗണിന്റെ വീട്ടിലായിരുന്നു. നോറ ഫയാഡ്‌ എന്ന മറ്റൊരു സഹോദരി, താൻ ചെറുപ്പമായിരുന്നപ്പോൾ തന്റെ പ്രദേശത്തുള്ള സാക്ഷികൾ ആർതർ റാൻഡലിന്റെ വീട്ടുമുറ്റത്ത്‌ കൂടിവന്നിരുന്നതായി ഓർക്കുന്നു.

ഊർജിതമായ പ്രസംഗവേലയ്‌ക്ക്‌ ഫലമുണ്ടാകുന്നു

ബെലീസിലെ ആദ്യകാല സാക്ഷികളിൽ പലരും അതീവ തീക്ഷ്‌ണതയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അവരിൽ ഒരാളായിരുന്നു ജിമ്‌സി എന്നു മറുപേരുണ്ടായിരുന്ന ജെയിംസ്‌ ജെങ്കിൻസ്‌. അന്ധനായിരുന്നെങ്കിലും അദ്ദേഹം സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ ബെലീസ്‌ സിറ്റിയിലുടനീളം നടക്കുമായിരുന്നു. വടികൊണ്ട്‌ തപ്പിത്തപ്പിയാണ്‌ അദ്ദേഹം നടന്നിരുന്നത്‌. ജെയിംസ്‌ ചന്തയിൽനിന്നു പ്രസംഗിക്കുന്നത്‌ ദൂരേക്കുപോലും കേൾക്കാമായിരുന്നെന്ന്‌ മോളി ടില്ലെറ്റ്‌ പറയുന്നു. യോഗങ്ങളിൽ അതീവ ശ്രദ്ധയോടെയാണ്‌ അദ്ദേഹം ഇരുന്നിരുന്നതെന്നും പലരും അനുസ്‌മരിക്കുന്നു. വടിയൂന്നി അൽപ്പം മുന്നോട്ടാഞ്ഞ്‌ കാതുംകൂർപ്പിച്ചിരിക്കുന്ന ജെയിംസിന്റെ ചിത്രം എല്ലാവരുടെയും മനസ്സിലുണ്ട്‌. പല ബൈബിൾ വാക്യങ്ങളും അദ്ദേഹത്തിനു മനഃപാഠമായിരുന്നു. അദ്ദേഹം അവ പ്രസംഗവേലയിൽ ഉപയോഗിക്കുകയും ചെയ്‌തു.

ബോമ്പായ്‌ക്കടുത്തുള്ള ഗ്രാമങ്ങളിലായിരുന്നു ജെയിംസ്‌ ഗോർഡന്റെ പ്രവർത്തനം. അവിടെ കണ്ടുമുട്ടുന്ന എല്ലാവരോടും അദ്ദേഹം സുവാർത്ത അറിയിക്കുമായിരുന്നു. സാഹിത്യങ്ങൾ നിറച്ച മഹാഗണികൊണ്ടുള്ള പെട്ടി ഒരു കയ്യിലും ട്രാൻസ്‌ക്രിപ്‌ഷൻ മെഷീൻ മറ്റേ കയ്യിലുമായിട്ടാണ്‌ അദ്ദേഹം നടന്നിരുന്നത്‌. എല്ലാ ഞായറാഴ്‌ചയും വെളുക്കുന്നതിനുമുമ്പുതന്നെ അദ്ദേഹം വള്ളം തുഴഞ്ഞ്‌ തന്റെ പ്രദേശത്ത്‌ എത്തിയിരുന്നു. മൈലുകളോളം നടന്നാണ്‌ അദ്ദേഹം ആളുകളുമായി സുവാർത്ത പങ്കുവെച്ചിരുന്നത്‌. സന്ധ്യയാകുമ്പോൾ അരണ്ട വെളിച്ചത്തിൽ പുഴകടന്ന്‌ അദ്ദേഹം വീട്ടിലെത്തും. അത്താഴത്തിനുശേഷം ജെയിംസ്‌ തന്റെ ആറുമക്കൾക്കും ബൈബിളധ്യയനം എടുക്കും. അധ്യയനം തീരുമ്പോഴേക്കും പുസ്‌തകം കൈയിൽ പിടിക്കാനാവാത്തവിധം അദ്ദേഹം ക്ഷീണിച്ചിട്ടുണ്ടാകും.

ആ സമയത്ത്‌ ജെയിംസിന്റെ ഭാര്യ ഒരു സാക്ഷിയല്ലായിരുന്നു. ഒരു ദിവസം ജെയിംസ്‌ വീട്ടിലില്ലാത്ത തക്കംനോക്കി അവർ അദ്ദേഹത്തിന്റെ ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ ഒട്ടുമുക്കാലും കത്തിച്ചുകളഞ്ഞു. തിരിച്ചെത്തിയ ജെയിംസ്‌ തന്റെ ഭാര്യ ചെയ്‌തത്‌ എന്താണെന്നു മനസ്സിലാക്കിയെങ്കിലും സംയമനംപാലിച്ചു. എങ്കിലും, “ഇനി ഇത്‌ ആവർത്തിക്കരുത്‌” എന്നൊരു താക്കീത്‌ നൽകാൻ അദ്ദേഹം മറന്നില്ല. അദ്ദേഹം കാണിച്ച സംയമനം കുട്ടികളിൽ മതിപ്പുളവാക്കി. അമ്മയുടെ പ്രവൃത്തി തങ്ങളുടെ പിതാവിനെ എത്രയധികം വേദനിപ്പിച്ചുവെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.

യഹോവയുടെ ആത്മാവിനാൽ ആകർഷിക്കപ്പെടുന്നു

ഒരു ഞായറാഴ്‌ച രാവിലെ ജെയിംസ്‌ ആംഗ്ലിക്കൻ വിശ്വാസിയായ ഡറിൻ ലൈറ്റ്‌ബർണിനോട്‌ സാക്ഷീകരിച്ചു. അവർ ജെയിംസിൽനിന്ന്‌ ദൈവത്തിന്റെ കിന്നരം എന്ന പുസ്‌തകം സ്വീകരിച്ചു. അദ്ദേഹം പറഞ്ഞ എല്ലാമൊന്നും ഡറിനിനു കേൾക്കാനായില്ലെങ്കിലും അദ്ദേഹം പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന്‌ അവർക്കു മനസ്സിലായി. പിന്നീടൊരിക്കൽ ഡറിൻ, ബെലീസ്‌ സിറ്റിയിൽ തന്റെ വല്യമ്മയായ അൽഫോൻസിന റോബാറ്റോയോടൊപ്പം താമസിക്കുമ്പോൾ ഒരു മനുഷ്യൻ ഗേറ്റിനടുത്തു വന്നു. താൻ അകത്തേക്കു വരട്ടെ എന്ന്‌ അദ്ദേഹം അനുവാദം ചോദിച്ചു.

“എനിക്ക്‌ ആ പുസ്‌തകം കൊണ്ടുതന്നത്‌ ഇദ്ദേഹമാണെന്നു തോന്നുന്നു,” ഡറിൻ വല്യമ്മയോടു പറഞ്ഞു.

പുസ്‌തകം കൊടുത്തത്‌ വാസ്‌തവത്തിൽ ജെയിംസ്‌ ഗോർഡനായിരുന്നു. എന്നാൽ അവരുടെ വീട്ടിലേക്കിപ്പോൾ വന്നിരിക്കുന്നതാകട്ടെ ജെയിംസ്‌ ഹയറ്റായിരുന്നു. അദ്ദേഹം തന്റെ ട്രാൻസ്‌ക്രിപ്‌ഷൻ മെഷീൻ പ്രവർത്തിപ്പിച്ച്‌ ഇരുവരെയും പ്രസംഗങ്ങൾ കേൾപ്പിച്ചു. അൽഫോൻസിനയ്‌ക്ക്‌ അദ്ദേഹം ദൈവത്തിന്റെ കിന്നരം എന്ന പുസ്‌തകം സമർപ്പിച്ചു. രാഷ്‌ട്രീയ പ്രവർത്തകരായിരുന്നെങ്കിലും അൽഫോൻസിനയും അനിയത്തിയായ ഒക്‌റ്റാബെൽ ഫ്‌ളവേഴ്‌സും സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജെയിംസിന്റെ സാക്ഷീകരണം കേട്ട അൽഫോൻസിന അന്നുതന്നെ അനിയത്തിയോടു പറഞ്ഞു: “അറിയാമോ, ഒരു മനുഷ്യൻ ഇവിടെ വന്ന്‌ ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. നമ്മൾ അന്വേഷിക്കുന്ന സത്യം ഇതുതന്നെയാണ്‌.” ജെയിംസ്‌ തിരിച്ചുവരുമ്പോൾ അദ്ദേഹത്തെ കാണണമെന്ന്‌ ഒക്‌റ്റാബെൽ തീരുമാനിച്ചു. അവർ മൂന്നുപേരും—അൽഫോൻസിനയും ഒക്‌റ്റാബെല്ലും ഡറിനും—സത്യം സ്വീകരിച്ച്‌ 1941-ൽ സ്‌നാനമേറ്റു.

അൽഫോൻസിനയുടെയും ഒക്‌റ്റാബെല്ലിന്റെയും അമ്മ ആയിടയ്‌ക്കാണു മരിച്ചുപോയത്‌. മരിച്ച്‌ സ്വർഗത്തിൽ അമ്മയോടൊപ്പമായിരിക്കാൻ താൻ ആഗ്രഹിക്കുന്നതായി അൽഫോൻസിനയുടെ ഏറ്റവും ഇളയ സഹോദരിയായ ഏമിബെൽ അലൻ ദൈവത്തോടു പ്രാർഥിച്ചിരുന്നു. “മരിച്ചവർ എവിടെയാണ്‌?’ എന്ന പ്രസംഗം കേൾക്കാൻ ഒക്‌റ്റാബെൽ ഏമിബെല്ലിനെ ക്ഷണിച്ചു. ഏമിബെൽ ക്ഷണം സ്വീകരിച്ചു. അന്നുമുതൽ അവർ ക്രമമായി യോഗങ്ങൾക്കു പോകാൻതുടങ്ങി.

“പ്രസിദ്ധീകരണങ്ങൾ വായിക്കുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്‌താണ്‌ അവരെല്ലാവരും സത്യത്തിലേക്കു വന്നത്‌. അവരെ ആകർഷിച്ചത്‌ ദൈവാത്മാവാണ്‌,” ഡറിന്റെ മകളായ ഓൾഗ നൈറ്റ്‌ പറയുന്നു. “ഉത്സാഹഭരിതരായിരുന്ന അവർ, പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഒട്ടും അമാന്തിച്ചില്ല.”

ഓൾഗയുടെ പിതാവ്‌ ഹെർമൻ ലൈറ്റ്‌ബർൺ കുട്ടികൾ എന്ന പുസ്‌തകം വായിച്ചാണ്‌ സത്യത്തിലേക്ക്‌ ആകൃഷ്ടനായത്‌. ആശുപത്രിയിൽ കിടക്കുമ്പോഴാണ്‌ അദ്ദേഹം ആ പുസ്‌തകം വായിക്കുന്നത്‌. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തെ ആവേശഭരിതനാക്കി. എല്ലാ വെള്ളിയാഴ്‌ചയും അദ്ദേഹം ഒരു ട്രക്ക്‌ വാടകയ്‌ക്കെടുത്ത്‌ ഒരു സംഘം പ്രസാധകരെയും കൂട്ടി അടുത്തുള്ള ഗ്രാമങ്ങളിൽ പോയി സാക്ഷീകരിക്കുമായിരുന്നു. ബ്ലാക്ക്‌ ക്രീക്കിന്റെ ഉൾപ്രദേശങ്ങളിലും അദ്ദേഹം സമഗ്രമായ സാക്ഷീകരണം നടത്തി. അവിടെ അദ്ദേഹത്തിനൊരു ഫാം ഉണ്ടായിരുന്നു.

“എന്റെ മാതാപിതാക്കൾ ബെലീസ്‌ നദീതീരത്തുടനീളം സാക്ഷീകരിച്ചു,” ഓൾഗ അനുസ്‌മരിക്കുന്നു. “ആളുകൾ വൈകുന്നേരം റാന്തൽവിളക്കുകളുംകൊണ്ട്‌ പ്രസംഗം കേൾക്കാനെത്തും. ഫാമിൽ അവധിക്കാലം ചെലവഴിക്കാൻ ചെല്ലുമ്പോൾ രാവിലെതന്നെ ഞാനും എന്റെ മാതാപിതാക്കളും ഏമിബെൽ ആന്റിയും അവരുടെ മകൾ മോളി ടില്ലെറ്റും കൂടെ കുതിരപ്പുറത്ത്‌ വരിവരിയായി യാത്രയാകും. ഒടുവിൽ ഞങ്ങൾ ക്രുക്കഡ്‌ ട്രീയിലെത്തും. കുതിരകളെ മേയാൻ വിട്ടിട്ട്‌ ഞങ്ങൾ അവിടെയുള്ള ആളുകൾക്ക്‌ ബൈബിളധ്യയനമെടുക്കും. അതിൽ ചില കുടുംബങ്ങൾ സത്യം സ്വീകരിച്ചു.”

പുതിയ പ്രസാധകരുടെ ആദ്യ സംഘം 1941-ൽ ബെലീസ്‌ സിറ്റിയിൽവെച്ച്‌ സ്‌നാനമേറ്റു. അവരിൽ ഒരാളായിരുന്നു ജോർജ്‌ ലോങ്ങ്‌സ്‌വർത്ത്‌. ആ വർഷംമുതൽ 1967-ൽ മരിക്കുന്നതുവരെയും അദ്ദേഹം ഒരു പയനിയറായി സേവിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 87 വയസ്സായിരുന്നു. ഉൾനാടൻ പ്രദേശങ്ങളിലാണ്‌ അദ്ദേഹം പ്രധാനമായും സാക്ഷീകരിച്ചിരുന്നത്‌. പുതിയപുതിയ പ്രദേശങ്ങളിൽ അദ്ദേഹം സത്യം എത്തിച്ചു. കിലോമീറ്ററുകളോളം കുതിരപ്പുറത്തു സഞ്ചരിച്ചാണ്‌ അദ്ദേഹം പട്ടണങ്ങളിലും ഗ്രാമങ്ങളിലും സുവാർത്ത പ്രസംഗിച്ചിരുന്നത്‌. ശുശ്രൂഷയിലും യോഗങ്ങളിലും പങ്കെടുക്കാൻ ജോർജ്‌ കാണിച്ച സ്ഥിരോത്സാഹം പുതിയവർക്ക്‌ ഏറെ പ്രോത്സാഹനം പകർന്നു. തീക്ഷ്‌ണതയുള്ള ഈ വിശ്വസ്‌ത ദാസരെ ഉപയോഗിച്ച്‌ യഹോവ പരമാർഥഹൃദയരായ ആളുകളെ തന്റെ സംഘടനയിലേക്ക്‌ ആകർഷിച്ചു.

ആദ്യത്തെ മിഷനിമാർ എത്തുന്നു

1945 ഒക്‌ടോബർ 5-ന്‌ ഗിലെയാദ്‌ സ്‌കൂളിന്റെ ആദ്യ ബാച്ചിൽനിന്നുള്ള എൽമർ ഐറിഗും ചാൾസ്‌ ഹേയനും ബെലീസിലെത്തി. അവർ വന്നതിന്റെ തലേദിവസം ബെലീസ്‌ സിറ്റിയിൽനിന്ന്‌ 160 കിലോമീറ്റർ തെക്കുമാറി ഒരു കൊടുങ്കാറ്റുണ്ടായി. വിമാനത്താവളത്തിൽനിന്ന്‌ സിറ്റിയിലേക്കുള്ള റോഡ്‌ വെള്ളത്തിനടിയിലായി. അതുകൊണ്ട്‌ രണ്ടുമിഷനറിമാരും സൈനികരുടെ ട്രക്കിലാണ്‌ ബെലീസ്‌ സിറ്റിയിലെത്തിയത്‌. കാൽ നനയാതെ മിഷനറിമാർക്ക്‌ തന്റെ വീട്ടിലേക്കു നടന്നുവരാനായി താഡിയസ്‌ ഹാജ്‌സൺ വീടിനുമുമ്പിൽ സിമന്റ്‌ കട്ടകളും തടിപ്പെട്ടികളും നിരത്തി.

മിഷനറിമാരുടെ വരവും കാത്തിരിക്കുകയായിരുന്നു ബെലീസിലെ സഹോദരങ്ങൾ. പുതിയ മിഷനറിമാരെ വരവേൽക്കാനായി ജെയിംസ്‌ ഗോർഡനും ലേയോൺ റേക്കേനയും റാഫേൽ മെഡിനയും ബെലീസിന്റെ വടക്കുഭാഗത്തുനിന്ന്‌ ബെലീസ്‌ സിറ്റിയിലെത്തി. അന്ന്‌ അത്‌ അത്ര എളുപ്പമായിരുന്നില്ല. “രാജ്യത്തിന്റെ വടക്കുഭാഗത്തെയും ബെലീസ്‌ സിറ്റിയെയും ബന്ധിപ്പിക്കുന്ന ഹൈവേ അന്ന്‌ ഇല്ലായിരുന്നു,” റാഫേലിന്റെ കൊച്ചുമകനായ ഇസ്‌മയേൽ മെഡിന പറയുന്നു. “പിക്കാഡോസ്‌ അഥവാ നിരത്തുകൾ കുണ്ടും കുഴിയും നിറഞ്ഞവയായിരുന്നു. കോവർകഴുതകൾ വലിച്ചിരുന്ന വണ്ടികൾ മാത്രമേ ഈ വഴികളിലൂടെ ഓടിയിരുന്നുള്ളൂ. ആ വഴിക്കൊന്നും വീടുകളുണ്ടായിരുന്നില്ല. പാമ്പുകളുടെ ശല്യം ഉണ്ടായിരുന്നിട്ടും വഴിയോരത്ത്‌ അവർക്ക്‌ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. മിഷനറിമാരെ കണ്ട്‌ അവരിൽനിന്ന്‌ നിർദേശങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെ സ്വീകരിച്ചശേഷം മൂന്നുസഹോദരന്മാരും തിരിച്ച്‌ നടപ്പുതുടങ്ങി. തിരിച്ചെത്താൻ ദിവസങ്ങളെടുത്തു.”

മ്യൂൾ പാർക്കിൽവെച്ച്‌ അസാധാരണമായ ഒരു വിധത്തിലാണ്‌ മിഷനറിമാരെ പൊതുജനത്തിനു പരിചയപ്പെടുത്തിയത്‌. വ്യാജോപദേശങ്ങൾ പഠിപ്പിക്കുന്ന വൈദികരെ വിമർശിച്ചുകൊണ്ടാണ്‌ ജെയിംസ്‌ ഹയറ്റ്‌ പരിപാടി തുടങ്ങിയത്‌. ഇതു കേട്ടുകൊണ്ടുനിന്ന ചിലർ അദ്ദേഹത്തെ ചീത്തവിളിക്കാൻ തുടങ്ങി. പ്രസംഗത്തിന്റെ ഒടുവിൽ പുതിയ മിഷനറിമാരെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഈ രണ്ടുപേരെ ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു.” ആ സഹോദരന്മാരെക്കുറിച്ച്‌ അത്ര വിവരങ്ങളേ പൊതുജനത്തിനു ലഭിച്ചുള്ളൂ!

ആ ആദ്യകാല സാക്ഷികൾക്ക്‌ യഹോവയോടും ബൈബിൾസത്യത്തോടും കറയറ്റ സ്‌നേഹം ഉണ്ടായിരുന്നു, അതേസമയം വ്യാജോപദേശങ്ങളോട്‌ കടുത്ത വെറുപ്പും. അനുഭവസമ്പന്നരായ മിഷനറിമാരിൽനിന്ന്‌ പലതും പഠിക്കാൻ പ്രസാധകർക്കാകുമായിരുന്നു, അങ്ങനെ കൂടുതൽ ഫലപ്രദരായ ശുശ്രൂഷകരാകാനും.

ആ രണ്ടുമിഷനറിമാരും ബെലീസ്‌ സിറ്റിയിൽ പ്രവർത്തിക്കാൻതുടങ്ങി. അക്കാലത്ത്‌ അവിടെ 26,700-ഓളം പേർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കല്ലും മണ്ണുമൊക്കെയിട്ട്‌ നികത്തി സമുദ്രനിരപ്പിൽനിന്ന്‌ ഒരടി പൊക്കത്തിലായിരുന്നു ബെലീസ്‌ സിറ്റി പണിതുയർത്തിയിരുന്നത്‌. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങളും കുറവായിരുന്നു. ഇതിനുപുറമേ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരുന്നു അവിടെ. വീടുകളിൽ പൈപ്പ്‌ വെള്ളം ഇല്ലായിരുന്നു. എന്നാൽ എല്ലാ വീടുകളുടെയും മുറ്റത്ത്‌ മഴക്കാലത്തു വെള്ളം ശേഖരിക്കുന്നതിനായി തടികൊണ്ടുള്ള വലിയൊരു വീപ്പയുണ്ടായിരുന്നു. എന്നാൽ ചിലപ്പോൾ മഴ നാശം വിതയ്‌ക്കാറുണ്ട്‌. ഉദാഹരണത്തിന്‌ 1931-ൽ പേമാരിയും ചുഴലിക്കാറ്റും നഗരത്തെ കശക്കിയെറിഞ്ഞു. 2,000-ത്തിലധികം ആളുകൾക്ക്‌ അന്നു ജീവൻ നഷ്ടമായി.

വിലക്കുകൾക്കു മധ്യേയും പുരോഗതി

ബെലീസിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനെതിരെ ഒരിക്കലും നിരോധനം ഉണ്ടായിട്ടില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനിടയ്‌ക്ക്‌ കുറച്ചുകാലത്തേക്ക്‌ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ഗവൺമെന്റ്‌ നിരോധിച്ചു. മിഷനറിമാർ എത്തിച്ചേരുന്നതിനു കുറച്ചുകാലംമുമ്പ്‌ ഈ നിരോധനങ്ങൾ പിൻവലിച്ചു.

1946 ജൂലൈ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ബെലീസിലെ രണ്ടുമിഷനറിമാരുടെയും പ്രവർത്തനത്തെക്കുറിച്ച്‌ ഇപ്രകാരം റിപ്പോർട്ടുചെയ്‌തു: “തപാലിലൂടെ ലഭിക്കുന്ന സാഹിത്യങ്ങൾ തുടർന്നും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉൾനാടൻ പ്രദേശത്തുള്ള ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ അധികൃതരുടെമേൽ സമ്മർദം ചെലുത്തുന്നുണ്ട്‌. ഈ രണ്ടുമിഷനറിമാർ അവിടെയുള്ളത്‌ റോമൻ കത്തോലിക്കാ വൈദികർക്ക്‌ തീരെ സഹിക്കുന്നില്ല. ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ഈ മിഷനറിമാർക്ക്‌ പ്രവേശനാനുമതി നൽകിയതിൽ ഒരു ഐറിഷ്‌-അമേരിക്കൻ വൈദികൻ രോഷാകുലനാണ്‌. . . . വൈദികൻ ഒരു അമേരിക്കക്കാരനായതുകൊണ്ട്‌ അമേരിക്കൻ ജയിലുകളിൽ കഴിയുന്ന കുറ്റവാളികളുടെ എണ്ണം മിഷനറിമാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഐക്യനാടുകളിലെ പൗരന്മാരുടെ ധാർമിക അധഃപതനത്തിനു തടയിടാൻ റോമൻ കത്തോലിക്കാ സഭയ്‌ക്കു കഴിഞ്ഞിട്ടില്ലെന്ന്‌ അവർ തെളിയിച്ചപ്പോൾ വൈദികന്‌ തലകുനിച്ച്‌ ഇറങ്ങിപ്പോകേണ്ടിവന്നു.”

1944-ൽ ബെലീസിൽ ഏഴുപ്രസാധകർ ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. കൃത്യമായ ആദ്യത്തെ റിപ്പോർട്ടായിരുന്നു അത്‌. ഫലപ്രദമായ സാക്ഷ്യം നൽകുന്നതിന്‌ വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രസാധകർ സാക്ഷ്യക്കാർഡുകൾ ഉപയോഗിക്കാൻതുടങ്ങി. മിഷനറിമാർ എത്തി ഒരു വർഷത്തിനുള്ളിൽ പ്രസാധകരുടെ എണ്ണം 16 ആയി ഉയർന്നു.

1946-ൽ ലോകാസ്ഥാനത്തുനിന്നുള്ള നേഥൻ എച്ച്‌. നോറും ഫ്രെഡറിക്‌ ഡബ്ല്യു. ഫ്രാൻസും ബെലീസ്‌ സന്ദർശിച്ച്‌ അവിടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു. സംഘടനയെക്കുറിച്ച്‌ പ്രസംഗം നടത്തിയ നോർ സഹോദരൻ ഫാറങ്ങളിൽ വയൽസേവനം റിപ്പോർട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. രാജ്യവാർത്ത ഘോഷിച്ചുകൊണ്ട്‌ മറ്റുള്ളവരോട്‌ തുടർന്നും കരുണ കാണിക്കാൻ ഫ്രാൻസ്‌ സഹോദരൻ സഭയെ പ്രോത്സാഹിപ്പിച്ചു. അതേ ആഴ്‌ചതന്നെ 102 പേരെ സംബോധന ചെയ്‌തുകൊണ്ട്‌ ഫ്രാൻസ്‌ സഹോദരൻ മറ്റൊരു പ്രസംഗം നടത്തി. സത്യതത്‌പരരായ അനേകം ആളുകൾ സദസ്സിലുണ്ടായിരുന്നു. അവർ യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ നോർ സഹോദരൻ വിശദീകരിച്ചു. സാക്ഷികളോടൊപ്പം ക്രമമായി ബൈബിൾ പഠിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

അതേവർഷംതന്നെ ചാൾസ്‌ പാരിഷും ഭാര്യ ആനി രൂത്തും കോർഡിസ്‌ സോറെലും ഭാര്യ മിൽഡ്രഡും ബെലീസിൽ എത്തിച്ചേർന്നു. 1948-ൽ ട്രൂമാൻ ബ്രൂബാക്കറും ചാൾസ്‌ ഹോമോൽക്കയും ഭാര്യ ഫ്‌ളോറൻസും അവരോടു ചേർന്നു. അവർക്ക്‌ അവിടെ ചെയ്യാൻ വളരെയധികം കാര്യങ്ങളുണ്ടായിരുന്നു.

ചെയ്യാൻ ഏറെ

“അന്ന്‌ അവിടെ ചെറിയൊരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” എൽമർ ഐറിഗ്‌ എഴുതുന്നു. മറ്റിടങ്ങളിൽ സഭകളൊന്നും ഇല്ലായിരുന്നതിനാൽ ഞാൻ ഈ സ്ഥലങ്ങളിൽ പോയി രണ്ടോ മൂന്നോ ആഴ്‌ച അവിടെ താമസിച്ച്‌ പ്രസംഗവേല നടത്തുമായിരുന്നു. പുസ്‌തകങ്ങൾ സമർപ്പിക്കുകയും മാസികകളുടെ വരിസംഖ്യകൾ സ്വീകരിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്‌തുകൊണ്ട്‌ ഞാൻ അവിടെ സത്യത്തിന്റെ വിത്തുകൾ വിതച്ചു.” ആദ്യവർഷം ചാൾസ്‌ ഹേയൻ ഓറഞ്ച്‌ വാക്കിലേക്ക്‌ ട്രക്കിലാണ്‌ പൊയ്‌ക്കൊണ്ടിരുന്നത്‌. അദ്ദേഹം അവിടെ പ്രവർത്തിക്കുകയും ക്രമമായി യോഗങ്ങൾ നടത്താൻ അവിടെയുള്ള സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.

തെക്കുള്ള പട്ടണങ്ങളിലെത്താൻ ബോട്ടുകളെത്തന്നെ ആശ്രയിക്കണമായിരുന്നു. എൽമറും ചാൾസും ഹെറോൻ എച്ച്‌ എന്ന ബോട്ടിൽ സ്റ്റാൻ ക്രീക്കിലെയും (ഇപ്പോൾ ഡാൻഗ്രീഗ) പാന്റ ഗോർഡയിലെയും തീരദേശ പട്ടണങ്ങൾ സന്ദർശിക്കുമായിരുന്നു. ഗാരിഫ്യൂണ ഗോത്രക്കാർ വസിച്ചിരുന്ന ഈ പ്രദേശങ്ങളിൽ സുവാർത്തയുടെ വിത്തുപാകുകയായിരുന്നു അവരുടെ ലക്ഷ്യം. അന്നൊക്കെ ബെലീസ്‌ സിറ്റിയിൽനിന്ന്‌ പാന്റ ഗോർഡയിൽ എത്തണമെങ്കിൽ 30 മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണമായിരുന്നു. അവിടെ എത്തിയ എൽമർ ഒരു ഹോട്ടലിൽ താമസിച്ച്‌ അതിന്റെ ലോബിയിൽവെച്ച്‌ ഒരു പരസ്യപ്രസംഗം നടത്തി. അതു കേൾക്കാൻ 20-ഓളം പേർ എത്തിയിരുന്നു.

തന്റെ കുടുംബത്തോടൊപ്പം എൽമർ, ക്രുക്കഡ്‌ ട്രീയിലേക്ക്‌ വന്നിരുന്നത്‌ ഓൾഗ നൈറ്റ്‌ ഓർക്കുന്നു. അവിടെ അവരുടെ പിതാവ്‌ നദീതീരത്തുവെച്ച്‌ യോഗങ്ങൾ നടത്തിയിരുന്നു. മിഷനറിമാരുടെ കഠിനാധ്വാനത്തെയും താഴ്‌മയെയും സ്ഥലത്തെ സഹോദരങ്ങൾ വളരെ വിലമതിച്ചിരുന്നു.

1948-ഓടെ പ്രസാധകരുടെ എണ്ണം ഏതാണ്ട്‌ 38 ആയി. ബെലീസ്‌ സിറ്റിക്കു പുറത്ത്‌ നാലു പുതിയ സഭകൾ രൂപീകരിച്ചു. വിരലിലെണ്ണാവുന്ന പ്രസാധകരേ ഓരോ സഭയിലും ഉണ്ടായിരുന്നുള്ളൂ; ബ്ലാക്ക്‌ ക്രീക്കിൽ ലൈറ്റ്‌ബർൺ കുടുംബം; ബോമ്പായിൽ ഗോർഡൻ കുടുംബം; സാന്റാനായിൽ ഹ്യൂമ്‌സ്‌ കുടുംബവും ആൽഡാനാ കുടുംബവും; ഓറഞ്ച്‌ വാക്കിൽ ലേയോണും റാഫേലും. മിഷനറിമാരും പ്രത്യേക പയനിയർമാരും തങ്ങൾക്കു ലഭിച്ച നിർദേശമനുസരിച്ച്‌ ബെലീസ്‌ സിറ്റിയിലാണ്‌ മുഖ്യമായും പ്രവർത്തിച്ചിരുന്നത്‌. യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു. യഹോവയുടെ സംഘടനയിലേക്ക്‌ കൂടുതൽ ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

1949 ഡിസംബറിൽ നോർ സഹോദരൻ വീണ്ടും ബെലീസ്‌ സന്ദർശിച്ചു. സമയോചിതമായ ആ സന്ദർശനം സഹോദരന്മാർക്ക്‌ ഏറെ പ്രോത്സാഹനം നൽകി. ഒരു സായാഹ്നം അദ്ദേഹം മിഷനറി ഭവനത്തിൽ ചെലവഴിച്ചു. മിഷനറി വേലയുടെ വെല്ലുവിളികളെക്കുറിച്ച്‌ ആ അവസരത്തിൽ അദ്ദേഹം സംസാരിച്ചു. അന്നൊക്കെ യഹോവയെ സേവിക്കാൻ ആഗ്രഹിച്ച്‌ പലരും മുന്നോട്ടു വന്നെങ്കിലും സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ അവർ തയ്യാറല്ലായിരുന്നു. അതുകൊണ്ട്‌ ക്ഷമയും സഹിഷ്‌ണുതയും മിഷനറിമാർക്ക്‌ ആവശ്യമാണെന്ന്‌ നോർ സഹോദരൻ വ്യക്തമാക്കി. ആളുകളോടുള്ള സ്‌നേഹവും മിഷനറി വേലയിൽ പ്രധാനമാണെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. അവർക്ക്‌ നല്ല ഫലങ്ങൾ കൊയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന കാര്യവും അദ്ദേഹം അവരെ അനുസ്‌മരിപ്പിച്ചു.

മിഷനറിമാർക്ക്‌ പ്രവേശനം നിഷേധിക്കുന്നു

1957-ഓടെ, ബെലീസിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ഗവൺമെന്റ്‌ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ സഹോദരന്മാർക്കു മനസ്സിലായി. ഓറഞ്ച്‌ വാക്കിൽ സൊസൈറ്റിയുടെ ഒരു ഫിലിം പ്രദർശിപ്പിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ ബ്രാഞ്ചിൽനിന്നുള്ള സഹോദരന്മാരെ ഒരു പോലീസ്‌ ഓഫീസർ ചോദ്യം ചെയ്യാൻതുടങ്ങി. അവർ ഗ്രാമത്തിൽ എത്തിയത്‌ എപ്പോഴാണെന്നും എപ്പോഴായിരിക്കും മടങ്ങുന്നതെന്നുമൊക്കെ അയാൾ ചോദിച്ചു. പോലീസ്‌ സൂപ്രണ്ടിന്‌ റിപ്പോർട്ട്‌ ചെയ്യാനാണ്‌ ഈ വിവരങ്ങൾ ചോദിച്ചറിയുന്നതെന്ന്‌ അയാൾ പറഞ്ഞു. അടുത്തകാലത്തു നടന്ന ഒരു സമ്മേളനത്തിൽ ഒരു പോലീസ്‌ ഓഫീസർ മഫ്‌തിയിൽ സന്നിഹിതനായിരുന്നെന്നും വിവരങ്ങൾ ശേഖരിക്കാനാണ്‌ അയാളും എത്തിയതെന്നും ആ പോലീസുകാരൻ വെളിപ്പെടുത്തി.

1951-നും 1957-നും ഇടയ്‌ക്ക്‌ പത്തു മിഷനറിമാർക്കുകൂടെ രാജ്യത്തു പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. പെട്ടെന്ന്‌ 1957 ജൂണിൽ സഹോദരന്മാർക്ക്‌ ഇമിഗ്രഷേൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. അത്‌ ഇങ്ങനെയായിരുന്നു: “നിങ്ങളുടെ സൊസൈറ്റിയുടെ ശുശ്രൂഷകർക്ക്‌ മേലാൽ ബ്രിട്ടീഷ്‌ ഹോണ്ടുറാസിൽ [ഇന്നത്തെ ബെലീസ്‌] പ്രവേശനം അനുവദിക്കുന്നതല്ലെന്ന്‌ ബ്രിട്ടീഷ്‌ ഹോണ്ടുറാസ്‌ ഗവൺമെന്റ്‌ തീരുമാനിച്ചിരിക്കുന്നു. ഇത്‌ ഉടനടി പ്രാബല്യത്തിൽ വരുന്നതായിരിക്കും.” ഈ തീരുമാനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച്‌ ആരായുന്നതിന്‌ ഗവർണറെ കാണാൻ സഹോദരന്മാർ അപേക്ഷിച്ചെങ്കിലും അത്‌ നിരസിക്കപ്പെട്ടു.

പുതിയ മിഷനറിമാരെ കൊണ്ടുവരാനുള്ള അനുവാദം മറ്റുചില മതങ്ങൾക്കും നിഷേധിക്കപ്പെട്ടു. എന്നാൽ രാജ്യം വിട്ട മിഷനറിമാർക്കുപകരം വേറെ മിഷനറിമാരെ കൊണ്ടുവരാൻ അവർക്ക്‌ അനുവാദമുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾക്ക്‌ അതിനുപോലും അനുവാദം ലഭിച്ചില്ല. 1960-ൽ സഹോദരന്മാർ ബെലീസിലെയും ലണ്ടനിലെയും അധികൃതർക്ക്‌ കത്തെഴുതി. പുതിയ മിഷനറിമാർക്കു പ്രവേശനാനുമതി നൽകാനല്ല, മറിച്ച്‌ രാജ്യം വിടേണ്ടിവന്ന രണ്ടുമിഷനറിമാർക്കു പകരം രണ്ടുപേർക്ക്‌ പ്രവേശനാനുമതി നൽകാനാണ്‌ തങ്ങൾ അപേക്ഷിക്കുന്നത്‌ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

എന്നാൽ അവർക്കു ലഭിച്ച മറുപടി ഇതായിരുന്നു: “വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ മിഷനറിമാർക്ക്‌ ഇനിമേൽ ബ്രിട്ടീഷ്‌ ഹോണ്ടുറാസിൽ പ്രവേശിക്കാൻ അനുമതി നൽകേണ്ട എന്നാണ്‌ ഗവർണർ-ഇൻ-കൗൺസിലിന്റെ ഉറച്ച തീരുമാനം.”

സഹോദരന്മാർ ഗവർണറുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക്‌ അഭ്യർഥിച്ചപ്പോൾ അവർക്ക്‌ ഇങ്ങനെയൊരു കത്ത്‌ ലഭിച്ചു: “നിങ്ങളുടെ സൊസൈറ്റിയുടെ മിഷനറിമാർക്ക്‌ മേലാൽ ബ്രിട്ടീഷ്‌ ഹോണ്ടുറാസിൽ പ്രവേശനം നൽകേണ്ട എന്ന്‌ 1957-ൽ ഗവർണർ-ഇൻ-കൗൺസിൽ ഉറച്ച തീരുമാനം കൈക്കൊണ്ടിരുന്നു. സാഹചര്യം ഇതായിരിക്കെ, നിങ്ങൾ അദ്ദേഹത്തെ കാണുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന്‌ അദ്ദേഹം കരുതുന്നില്ല.” ആകെ വഴിമുട്ടിയ അവസ്ഥയിലായിരുന്നു സഹോദരന്മാർ.

ഏതാണ്ട്‌ അഞ്ചുവർഷത്തെ തുടർച്ചയായ അഭ്യർഥനയ്‌ക്കുശേഷം 1961 ഒക്‌ടോബറിൽ ബെലീസ്‌ സെക്രട്ടറിയേറ്റിൽനിന്ന്‌ ബ്രാഞ്ച്‌ ഓഫീസിന്‌ ഒരു കത്തു ലഭിച്ചു: “അടുത്തിടെ ലഭിച്ച നിങ്ങളുടെ അപേക്ഷകൾ ബ്രിട്ടീഷ്‌ ഹോണ്ടുറാസ്‌ ഗവൺമെന്റ്‌ പരിഗണിച്ചിരിക്കുന്നു. ഇപ്പോഴുള്ള മിഷനറിമാരിലാരെങ്കിലും രാജ്യം വിടുന്നപക്ഷം പകരം പുതിയ മിഷനറിമാരെ അനുവദിക്കാൻ തത്‌കാലത്തേക്കു ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.” അങ്ങനെ 1962-ൽ മാർട്ടിൻ തോംപ്‌സണും ഭാര്യ ആലിസും ജമൈക്കയിൽനിന്ന്‌ ബെലീസിൽ മിഷനറിമാരായെത്തി.

പ്രസംഗവേല നിർബാധം തുടരുന്നു

നമ്മുടെ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ മതവൈരികൾ ശ്രമിച്ചുവെന്നുള്ളത്‌ വ്യക്തമായിരുന്നു. പക്ഷേ, അവർക്ക്‌ വിജയിക്കാനായോ? 1957-ലെ റിപ്പോർട്ട്‌ അനുസരിച്ച്‌ ബെലീസിൽ ഏഴുസഭകളിലായി 176 പ്രസാധകരുടെ അത്യുച്ചമുണ്ടായി. അന്ന്‌ ബെലീസിലെ ജനസംഖ്യ 75,000 ആയിരുന്നു; 400 പേർക്ക്‌ ഒരു പ്രസാധകൻ എന്ന അനുപാതം. 1961-ലെ റിപ്പോർട്ടനുസരിച്ച്‌ പ്രസാധകരുടെ എണ്ണം 236 ആയിരുന്നു; അതായത്‌ 34 ശതമാനം വർധന. 383 പേർക്ക്‌ ഒരു പ്രസാധകൻ എന്ന അനുപാതം. യഹോവ തന്റെ ജനത്തിനു നൽകിയ വാഗ്‌ദാനം സത്യമായി ഭവിച്ചു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും.” (യെശ. 54:17) പ്രസംഗവേല നിർബാധം തുടർന്നു.

ബൈബിൾ പഠിച്ചുകൊണ്ടിരുന്ന പലരും നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവരായിരുന്നു. ചിലരാകട്ടെ കൂടെക്കൂടെ പങ്കാളികളെ മാറുകയും ചെയ്‌തു. എന്നാൽ യഹോവയുടെ ഉന്നതനിലവാരങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിയ ഉടനെ പലരും വളരെ പണം ചെലവാക്കിയാണെങ്കിലും നിയമപരമായി വിവാഹിതരാകാനുള്ള നടപടികൾ സ്വീകരിച്ചു. അവരിൽ ചിലർക്ക്‌ 80-നുമേൽ പ്രായമുണ്ടായിരുന്നു!

പുതിയ രാജ്യഹാൾ ആവശ്യമായിവരുന്നു

ബെലീസ്‌ സിറ്റിയിലെ ലിബർട്ടി ഹാൾ വാടകയ്‌ക്കെടുക്കാനായി 1949 ഡിസംബറിൽ സഹോദരന്മാർ അഡ്വാൻസ്‌ നൽകി. 1950 ജനുവരിയിൽ നാലു പ്രത്യേക പ്രസംഗങ്ങൾ നടത്താനായിരുന്നു അത്‌. അവസാനത്തെ പ്രസംഗത്തിന്റെ തലേന്ന്‌ റേഡിയോയിലൂടെ ഒരു അറിയിപ്പുണ്ടായി. പിറ്റേന്ന്‌ അവിടെവെച്ച്‌ ഹാളിന്റെ അധികൃതരിൽ ഒരാളുടെ ശവസംസ്‌കാര ശുശ്രൂഷ നടക്കുമത്രേ. ആ ചടങ്ങ്‌ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന്‌ സഹോദരന്മാർ ഹാളുടമകളോട്‌ പലവട്ടം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രത്യേക പ്രസംഗം നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ ഹാളിലേക്ക്‌ ഇരച്ചുകയറി ശുശ്രൂഷയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്താൻതുടങ്ങി. ഹാളിലാകെ ഒച്ചപ്പാടും ബഹളവുമായി. ഒടുവിൽ സഹോദരന്മാർക്ക്‌ പോലീസിന്റെ സഹായം തേടേണ്ടിവന്നു. ബെലീസിൽ ഹാളുകളെല്ലാംതന്നെ ക്ലബ്ബുകളോ ഡാൻസ്‌ ഹാളുകളോ ആയിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌. വാടക താങ്ങാവുന്നതിലപ്പുറവുമായിരുന്നു. സ്വന്തമായി ഒരു രാജ്യഹാൾ ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ സഹോദരന്മാർക്കു ബോധ്യമായി.

“കഴിഞ്ഞ ഞായറാഴ്‌ച വീക്ഷാഗോപുര അധ്യയനത്തിന്‌ 174 പേർ ഹാജരുണ്ടായിരുന്നു,” ബ്രാഞ്ച്‌ മേൽവിചാരകനായി സേവിച്ചിരുന്ന ഡൊണാൾഡ്‌ സ്‌നൈഡർ എഴുതി. “അത്രയും ആളുകൾക്ക്‌ ഇരിക്കാനുള്ള സ്ഥലം ഹാളിലില്ലായിരുന്നു. അതുകൊണ്ട്‌ കുറെ പേർക്ക്‌ നിൽക്കേണ്ടിവന്നു. ഹാളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നതുകൊണ്ട്‌ ഭയങ്കര ചൂടുമായിരുന്നു.” ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും പലതവണ മാറ്റേണ്ടിവന്നിട്ടുണ്ട്‌, വാടകക്കെട്ടിടങ്ങളിലേക്ക്‌.

1958 സെപ്‌റ്റംബറിൽ ഒരു ഇരുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. താഴത്തെ നിലയിൽ ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും, മുകളിലത്തെ നിലയിൽ ഒരു വലിയ ഓഡിറ്റോറിയവും. 1959-ൽ പണി പൂർത്തിയായി. അങ്ങനെ ബെലീസ്‌ സിറ്റി സഭയ്‌ക്ക്‌ സ്വന്തമായി ഒരു രാജ്യഹാളുണ്ടായി.

സ്‌പാനിഷ്‌ വയലിൽ അഭൂതപൂർവമായ വളർച്ച

ബെലീസിൽ സ്‌പാനിഷ്‌ വയലിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. 1949-ൽ സ്‌പാനിഷ്‌ ഭാഷക്കാർ താമസിച്ചിരുന്ന ചില പ്രദേശങ്ങൾ ബെലീസിൽ ഉണ്ടായിരുന്നു. എന്നാൽ ആ ഭാഷ സംസാരിക്കുന്ന മിഷനറിമാർ ആരും അന്ന്‌ ഇല്ലായിരുന്നു. എന്നാൽ പിന്നീട്‌ സ്‌പാനിഷ്‌ അറിയാവുന്ന ചിലരെ ബെലീസിലേക്ക്‌ അയച്ചു. അവരിൽ ഒരാളായിരുന്നു 1955-ൽ അവിടെയെത്തിയ ലെസ്‌ലി പിച്ചർ. സ്‌പാനിഷ്‌ സംസാരിക്കുന്നവർ താമസിച്ചിരുന്ന ബെൻക്കി വ്യെഹോ എന്ന പട്ടണത്തിലാണ്‌ അദ്ദേഹത്തിനു നിയമനം ലഭിച്ചത്‌. ഗ്വാട്ടിമാലയുടെ അതിർത്തിക്കടുത്ത്‌ പശ്ചിമ ബെലീസിലായിരുന്നു ഈ പട്ടണം. അദ്ദേഹം എത്തിയപ്പോൾ സ്ഥലത്തെ ചിലയാളുകൾ അദ്ദേഹത്തെയും കാത്തുനിൽപ്പുണ്ടായിരുന്നു. കാരണം?

ബെൻക്കി വ്യെഹോയ്‌ക്ക്‌ കുറെ പടിഞ്ഞാറായി ഗ്വാട്ടിമാലയിൽ സ്ഥിതിചെയ്യുന്ന സാൻ ബെനീറ്റോ പട്ടണത്തിലുള്ള നതാലിയ കോൺട്രേറാസ്‌ ഒരു വർഷംമുമ്പ്‌ സത്യം സ്വീകരിച്ച്‌ സ്‌നാനമേറ്റിരുന്നു. ബെൻക്കി വ്യെഹോയിലുള്ള ബന്ധുക്കളോട്‌ സാക്ഷീകരിക്കാനായി അവർ ബെലീസിലെത്തി. അവരിലൊരാളായ സെർവില്യാനോ കോൺട്രേറാസിന്‌ വിഗ്രഹാരാധനയെക്കുറിച്ച്‌ ബൈബിളിൽനിന്നു നതാലിയ പറഞ്ഞ കാര്യങ്ങൾ നന്നേ ബോധിച്ചു. അദ്ദേഹം സത്യം സ്വീകരിച്ചു. 1998-ൽ മരിക്കുന്നതുവരെ അദ്ദേഹം വിശ്വസ്‌തനായി സേവിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്‌ 101 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ പലരും സാക്ഷികളാണ്‌. ബെൻക്കി വ്യെഹോയിലെ ചെറിയ കൂട്ടം പ്രസാധകർ പ്രവർത്തിക്കേണ്ടിയിരുന്ന പ്രദേശം രാജ്യത്തിന്റെ അതിർത്തിയും കടന്ന്‌ ഗ്വാട്ടിമാലയിലെ മെൽക്കോർ ഡെ മെൻക്കോസ്‌വരെയുണ്ടായിരുന്നു. അവിടെയാണ്‌ അവർ യോഗങ്ങൾ നടത്തിയിരുന്നത്‌. കാലാന്തരത്തിൽ മെൽക്കോർ ഡെ മെൻക്കോസിൽ ഒരു സഭ രൂപീകരിച്ചു. ബെൻക്കി വ്യെഹോ സഭയിലുള്ളവർ ഇന്നും അതേ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നു.

1956 മുതൽ ഡിസ്‌ട്രിക്‌റ്റ്‌, സർക്കിട്ട്‌ സമ്മേളന പരിപാടികളുടെ കുറെ ഭാഗങ്ങൾ സ്‌പാനിഷിൽ അവതരിപ്പിക്കാൻതുടങ്ങി. 1968 ഫെബ്രുവരിയിൽ സർക്കിട്ട്‌ സമ്മേളന പരിപാടികൾ മുഴുവനായി സ്‌പാനിഷ്‌ഭാഷയിൽ നടത്തി. ഓറഞ്ച്‌ വാക്കിലെ രാജ്യഹാളിൽവെച്ചാണ്‌ അതു നടന്നത്‌. 85 പേർ സന്നിഹിതരായിരുന്നു. നാലുപേർ സ്‌നാനപ്പെടുകയും ചെയ്‌തു.

ഓറഞ്ച്‌ വാക്കിൽ മാർസെലോ ഡോമിങ്കെസ്‌, റാഫേൽ മെഡിന, ഡിയോനിസ്യോ ടെക്ക്‌, ഭാര്യ കാറ്റാലീന തുടങ്ങി സ്‌പാനിഷ്‌ഭാഷക്കാരായ ഏതാനും സാക്ഷികൾ, ഇംഗ്ലീഷ്‌ പരിജ്ഞാനം കുറവായിരുന്നെങ്കിലും വിശ്വസ്‌തതയോടെ ഇംഗ്ലീഷിലുള്ള യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തുകൊണ്ടിരുന്നു. 1964 ഒക്‌ടോബറിൽ അവിടെ ഒരു സ്‌പാനിഷ്‌ സഭ സ്ഥാപിതമായി. ഇംഗ്ലീഷ്‌ സഭയോടൊത്ത്‌ സഹവസിച്ചിരുന്ന 20 പ്രസാധകരായിരുന്നു ആദ്യം ആ സഭയിലുണ്ടായിരുന്നത്‌.

1980-കളിൽ അയൽരാജ്യങ്ങളായ എൽ സാൽവഡോറിലും ഗ്വാട്ടിമാലയിലും ആഭ്യന്തരകലഹം കൊടുമ്പിരികൊണ്ടു. ഒട്ടനവധിപേർ ബെലീസിലേക്കു പലായനംചെയ്‌തു. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരുമൊക്കെയുള്ള സ്‌പാനിഷ്‌കുടുംബങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരും മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്‌പാനിഷ്‌ഭാഷക്കാരായ മിഷനറിമാരും ചേർന്ന്‌ സ്‌പാനിഷ്‌വയലിലെ സുവാർത്താവ്യാപനം ത്വരിതപ്പെടുത്തി.

“സത്യക്രിസ്‌ത്യാനികൾ വീടുതോറും പ്രസംഗിക്കും”

ഒരു ദിവസം അപരിചിതരായ രണ്ടുപേർ ഓറഞ്ച്‌ വാക്കിൽ മാർഗരീറ്റാ സലാസാറിന്റെ വീട്ടിൽ ചെന്നു. “മാർഗരീറ്റാ സലാസാർ എന്നു പേരുള്ള ഒരു സ്‌ത്രീയെ അറിയുമോ?” അവർ ചോദിച്ചു. “അവർ യഹോവയുടെ സാക്ഷിയാണ്‌” എന്നും അവർ കൂട്ടിച്ചേർത്തു. 23-കാരിയായ ടെയോഫീലാ മൈയും അമ്മയുമായിരുന്നു ആ വന്നവർ. ഓറഞ്ച്‌ വാക്കിനു തെക്കുപടിഞ്ഞാറ്‌ 34 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഓഗസ്റ്റ്‌ പൈൻ റിഡ്‌ജ്‌ എന്ന ഗ്രാമത്തിൽനിന്നാണ്‌ അവർ വന്നത്‌. ആകട്ടെ എന്തിനാണ്‌ അവർ മാർഗരീറ്റായെ അന്വേഷിച്ചെത്തിയത്‌?

ടെയോഫീലാ പറയുന്നു: “തലേവർഷം ഒമ്പതുമാസം പ്രായമുള്ള എന്റെ കുഞ്ഞിന്‌ അസുഖം പിടിപെട്ടു. അവനെ സാന്റാ ക്ലാരാ പുണ്യവാളത്തിക്ക്‌ ‘അടിമവെക്കാനായി’ ഞാൻ ബോട്ടെസ്‌ ഗ്രാമത്തിലേക്കു പോകുകയായിരുന്നു. ട്രക്കിൽ ഡ്രൈവറിന്റെ സീറ്റിനടുത്താണ്‌ ഞാൻ ഇരുന്നത്‌. ഡ്രൈവർ ഞങ്ങളുടെ സ്ഥലത്തുതന്നെയുള്ള ആളായിരുന്നു. അദ്ദേഹം എന്നോടു സാക്ഷീകരിക്കാൻതുടങ്ങി. കുഞ്ഞിനെ ബോട്ടെസ്സിലേക്കു കൊണ്ടുപോകുന്നത്‌ എന്തിനാണെന്നു ചോദിച്ചറിഞ്ഞ അദ്ദേഹം ബൈബിൾ വിഗ്രഹാരാധനയെ കുറ്റംവിധിക്കുന്നുവെന്നു പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അറിയാൻ എനിക്കു താത്‌പര്യം തോന്നി. പിന്നീട്‌ പല അവസരങ്ങളിലായി അദ്ദേഹം, യഹോവയുടെ സാക്ഷികളിൽനിന്നു മനസ്സിലാക്കിയ പല ബൈബിൾസത്യങ്ങളും എന്നോടു പറഞ്ഞു.

“ഒരു ദിവസം ട്രക്കിൽ യാത്രചെയ്യവെ, സത്യക്രിസ്‌ത്യാനികൾ വീടുതോറും പ്രസംഗിക്കുന്നവരായിരിക്കുമെന്ന്‌ ആ ഡ്രൈവർ എന്നോടു പറഞ്ഞു. യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യുന്നവരാണെന്നും വീടുകളിൽ പോകുമ്പോൾ അവർ സെഫന്യാവു 1:14; 2:2, 3 എന്നിങ്ങനെയുള്ള വാക്യങ്ങൾ ആളുകളെ വായിച്ചുകേൾപ്പിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ട്‌ മൂത്ത മകന്റെ കൈയും പിടിച്ച്‌ ഇളയ കുഞ്ഞിനെ എളിയിലുംവെച്ച്‌ ഞാൻ ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിലുള്ള വീടുകൾതോറും കയറിയിറങ്ങി ആ വാക്യങ്ങൾ ആളുകളെ വായിച്ചുകേൾപ്പിച്ചു. സത്യം അറിയണമെന്നുണ്ടെങ്കിൽ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കണമെന്ന്‌ പിന്നീടൊരിക്കൽ ആ ട്രക്ക്‌ ഡ്രൈവർ എന്നോടു പറഞ്ഞു. അദ്ദേഹമാണ്‌ സലാസാർ കുടുംബത്തെപ്പറ്റി എന്നോടു പറഞ്ഞത്‌. അവരുടെ മേൽവിലാസവും അദ്ദേഹം എനിക്കു പറഞ്ഞുതന്നു. ഞാൻ മുമ്പ്‌ ഓറഞ്ച്‌ വാക്കിൽ പോയിട്ടില്ലായിരുന്നു. അതുകൊണ്ടാണ്‌ അമ്മയെയുംകൂട്ടി ഞാൻ അവിടെ പോയത്‌.”

ടെയോഫീലായും അമ്മയുംകൂടെ തന്നെ കാണാൻ വന്ന ദിവസം മാർഗരീറ്റാ ഇന്നും മറന്നിട്ടില്ല. “ബൈബിൾവിഷയങ്ങളെക്കുറിച്ച്‌ അനേകം സംശയങ്ങൾ അവർക്കുണ്ടായിരുന്നു. കുറെസമയം ഞങ്ങൾ ചർച്ചചെയ്‌തു. എത്ര ദൂരം യാത്രചെയ്‌തിട്ടാണെങ്കിലും യഹോവയുടെ സാക്ഷികൾ ചെന്ന്‌ ആളുകളെ ബൈബിൾ പഠിപ്പിക്കും എന്നു പറഞ്ഞുകേട്ടത്‌ ശരിയാണോ എന്ന്‌ അവർ ചോദിച്ചു. ശരിയാണെന്നു ഞാൻ പറഞ്ഞു. ബൈബിൾ പഠിക്കുന്നതിന്‌ അവരെ സഹായിക്കാൻ രണ്ടാഴ്‌ച കൂടുമ്പോൾ അവരുടെ ഗ്രാമത്തിൽ ചെല്ലാമെന്ന്‌ ഞങ്ങൾ അവർക്കു വാക്കുകൊടുത്തു.”

മാർഗരീറ്റായും ഭർത്താവ്‌ റേമോണും ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ചെന്നപ്പോൾ ടെയോഫീലാ തന്റെ കുടുംബത്തിലെ ആറുപേരെ ബൈബിൾ പഠിക്കാനായി വിളിച്ചുവരുത്തിയിരുന്നു. പിന്നീട്‌ ഓറഞ്ച്‌ വാക്കിലെ മറ്റു പയനിയർമാരും സലാസാർ ദമ്പതികളോടൊപ്പം ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ക്രമമായി പ്രസംഗവേലയ്‌ക്കു പോകാൻതുടങ്ങി. കുണ്ടുംകുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ 34 കിലോമീറ്റർ യാത്രചെയ്‌ത്‌ വേണമായിരുന്നു അവർക്ക്‌ അവിടെയെത്താൻ. സലാസാർ ദമ്പതികൾ ടെയോഫീലയ്‌ക്കും കുടുംബത്തിനും അധ്യയനമെടുക്കുമ്പോൾ മറ്റുള്ളവർ അവിടെ പ്രസംഗവേലയിൽ ഏർപ്പെട്ടു. ബൈബിളധ്യയനങ്ങൾ നടത്തുന്നതിനായി പലപ്പോഴും ഏമിബെൽ അലൻ രാത്രിയിൽ അവിടെ തങ്ങുമായിരുന്നു. 1972-ൽ ടെയോഫീലാ സ്‌നാനമേറ്റു, ബൈബിളധ്യയനം തുടങ്ങി അഞ്ചുമാസത്തിനുശേഷം. 1980-ൽ ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ഒരു സഭ സ്ഥാപിതമായി. ടെയോഫീലയുടെ കുടുംബത്തിൽനിന്ന്‌ 37 പേരാണ്‌ സത്യം സ്വീകരിച്ചിട്ടുള്ളത്‌.

പ്രസംഗവേലയ്‌ക്കായി ‘കുറ്റിക്കാട്ടിലേക്ക്‌’

ബെലീസ്‌ സിറ്റിയിലും പ്രധാന പട്ടണങ്ങളിലും സമഗ്രമായ പ്രവർത്തനം നടന്നിരുന്നെങ്കിലും ഗ്രാമപ്രദേശങ്ങളിൽ അങ്ങനെ ക്രമമായ ഒരടിസ്ഥാനത്തിൽ ആരും പ്രവർത്തിച്ചിട്ടില്ലായിരുന്നു. ആദ്യകാല മിഷനറിമാർ ബോട്ടുമാർഗമാണ്‌ തെക്കൻ പട്ടണങ്ങളിൽ പോയിരുന്നത്‌. എന്നാൽ പിന്നീട്‌ തെക്കൻ ജില്ലകളായ സ്റ്റാൻ ക്രീക്കിനെയും റ്റെലീഡോയെയും രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഉണ്ടായി. 1971-ന്റെ ആരംഭത്തിൽ ബ്രാഞ്ച്‌ ഓഫീസ്‌ വാർഷിക പ്രസംഗപര്യടന പരിപാടി ക്രമീകരിച്ചു. ‘ബുഷ്‌ ട്രിപ്പ്‌’ എന്നാണ്‌ അതിനെ വിളിച്ചിരുന്നത്‌. ബെലീസിലെ മഴക്കാടുകളിൽ പാർക്കുന്ന മോപാൻ, കെക്‌ച്ചി-മായാ എന്നീ ഗോത്രക്കാരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുകയായിരുന്നു ലക്ഷ്യം.

വാടകയ്‌ക്കെടുത്ത വാഹനങ്ങളിലും ഒറ്റത്തടി വള്ളങ്ങളിലും യാത്രചെയ്‌ത്‌ ഡാൻഗ്രീഗമുതൽ പാന്റ ഗോർഡവരെയുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും, എന്തിന്‌, തെക്കേ അറ്റത്ത്‌ ഗ്വാട്ടിമാലയോട്‌ ചേർന്നുകിടക്കുന്ന ബാരാങ്കോവരെപോലും സഹോദരങ്ങൾ എത്തിയിരുന്നു. ചിലപ്പോൾ, കുറെപ്പേർ ഒരു വാനിലും അതിന്റെ പുറകേ മൂന്നോ നാലോ പേർ മോട്ടോർസൈക്കിളുകളിലുമായിട്ടാണ്‌ പോയിരുന്നത്‌. ഓരോ രാത്രിയിലും വെവ്വേറെ ഗ്രാമങ്ങളിലായിരുന്നു അവർ തങ്ങിയിരുന്നത്‌. എന്നിട്ട്‌ പകൽസമയത്ത്‌, വാനിൽ വന്ന വലിയ കൂട്ടം ആ ഗ്രാമത്തിൽ പ്രവർത്തിക്കും, ബൈക്കു യാത്രക്കാർ ഈരണ്ടുപേരായി ഒറ്റപ്പെട്ട കൃഷിയിടങ്ങളിലേക്കും പോകും.

പാന്റ ഗോർഡ പ്രദേശത്തും സഹോദരങ്ങൾ ഗ്രാമംതോറും പോയി പ്രവർത്തിച്ചു. മിക്കപ്പോഴും, ഗ്രാമവാസികളോടു സാക്ഷീകരിക്കുന്നതിനുമുമ്പ്‌ അവർ, ഗ്രാമത്തിലെ മൂപ്പന്മാർ കൂടിവരുന്ന കാബിൽഡോയിൽ ചെന്ന്‌ ആൽക്കാൽഡെയോട്‌ (മുഖ്യൻ) സംസാരിക്കണമായിരുന്നു.

മിഷനറിയായ റേയ്‌നർ തോംപ്‌സൺ പറയുന്നു: “സഹോദരങ്ങൾ ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ, അവിടത്തെ ആണുങ്ങളെല്ലാം കാബിൽഡോയിൽ കൂടിവന്ന്‌ ചോള വിളവെടുപ്പ്‌ എങ്ങനെ നടത്താമെന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യുകയായിരുന്നു. അവരുടെ യോഗം തീർന്നപ്പോൾ ഒരു രാജ്യഗീതം പാടാൻ അവർ സഹോദരങ്ങളോട്‌ ആവശ്യപ്പെട്ടു. സഹോദരങ്ങൾക്കാണെങ്കിൽ നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. മാത്രമല്ല, പാട്ടുപുസ്‌തകവും കൈവശമില്ലായിരുന്നു. എന്നിട്ടും അവർ ഹൃദയംഗമമായി പാടി. ആ പുരുഷന്മാർക്ക്‌ എത്ര സന്തോഷമായെന്നോ!” കാലാന്തരത്തിൽ മാങ്കോ ക്രീക്കിലും സാൻ അന്റോണിയോയിലും സഭകൾ സ്ഥാപിതമായി. വലിയൊരു മായൻ ഗ്രാമമാണ്‌ സാൻ അന്റോണിയോ.

“ചിലപ്പോഴൊക്കെ ഞങ്ങൾ ഒരു ഗ്രാമത്തിൽനിന്ന്‌ അടുത്തതിലേക്കു പോയിരുന്നത്‌ രാത്രിയിലാണ്‌; എങ്കിലേ ഉദ്ദേശിച്ച അത്രയും പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നുള്ളൂ. വഴിയുടെ ഒത്ത നടുക്കുകൂടി ഒരാളുടെ പുറകെ മറ്റൊരാൾ എന്ന കണക്കെ, വരിവരിയായി നടക്കാൻ ഞങ്ങൾ പഠിച്ചു. കാരണം, വശങ്ങളിലുള്ള കുറ്റിക്കാടുകളിൽ നിറയെ പാമ്പുകളുണ്ടായിരുന്നു. വെള്ളം തീർന്നുപോകുമ്പോൾ ‘വാട്ടർ വൈൻ’ എന്ന വള്ളിച്ചെടിയിൽനിന്ന്‌ വെള്ളം കുടിക്കാനും ഞങ്ങൾ പഠിച്ചു,” സാന്റ്യാഗോ സോസാ പറയുന്നു.

ചിലപ്പോൾ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നതിന്‌ കൂട്ടത്തെ രണ്ടോ നാലോ ഒക്കെയായി തിരിക്കും; എന്നിട്ട്‌ വൈകുന്നേരമാകുമ്പോൾ എല്ലാവരും വീണ്ടും കൂടിക്കാണുകയാണ്‌ പതിവ്‌. എല്ലാവരും പോകുമ്പോൾ ആഹാരമുണ്ടാക്കാനായി രണ്ടുപേരെ നിയമിക്കും. “പാചകത്തിന്റെ ‘എ-ബി-സി-ഡി’ പോലും അറിയില്ലാത്തവരായിരിക്കും ചിലപ്പോൾ അതു ചെയ്യുന്നത്‌. അതൊരു ദുരന്തംതന്നെയായിരിക്കും,” ചെറുചിരിയോടെ സാന്റ്യാഗോ പറയുന്നു. “ഒരിക്കൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ആഹാരം കണ്ടിട്ട്‌ ‘എന്താണിത്‌?’ എന്നു ഞാൻ ചോദിച്ചുപോയി. പാചകക്കാരൻ പറഞ്ഞു, ‘എന്താണെന്ന്‌ എനിക്കും അറിയില്ല, പക്ഷേ, ആഹാരമാണ്‌.’ എന്താണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ പാചകക്കാരനുപോലും പറയാൻ പറ്റാത്ത സ്ഥിതിക്ക്‌ അതുവഴി വന്ന ഒരു ചാവാലിപ്പട്ടിക്ക്‌ അതിൽ കുറെ ആദ്യം കൊടുത്തുനോക്കാമെന്ന്‌ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ, വിശന്നുവലഞ്ഞിരുന്ന ആ തെരുവുപട്ടിപോലും അത്‌ തിരിഞ്ഞു നോക്കിയില്ലെന്നതാണ്‌ സത്യം!”

കെക്‌ച്ചി സത്യം സ്വീകരിക്കുന്നു

കൊറോസലിൽനിന്ന്‌ റോഡൊൾഫോ കോക്കൊമും ഭാര്യ ഓഫേല്യായും തെക്കുള്ള കെക്‌ച്ചി ഗ്രാമമായ ക്രീക്കെ സാർക്കോയിലേക്കു താമസംമാറ്റി. ഈ ഗ്രാമത്തിലാണ്‌ ഓഫേല്യാ വളർന്നത്‌. വർഷന്തോറും നടത്തിയിരുന്ന ബുഷ്‌ ട്രിപ്പിന്റെ സമയത്തു മാത്രമാണ്‌ സാക്ഷികൾ അവിടം സന്ദർശിച്ചിരുന്നത്‌. ഓഫേല്യായ്‌ക്ക്‌ 14 വയസ്സുള്ളപ്പോൾ ഒരിക്കൽ ഒരു ഓറഞ്ച്‌ മരത്തിന്റെ ചുവട്ടിൽനിന്ന്‌ അവർക്ക്‌ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം കിട്ടി; അവർ അതു വായിക്കാൻ തുടങ്ങി. അതേക്കുറിച്ച്‌ കൂടുതൽ അറിയാൻ ഓഫേല്യാ ആഗ്രഹിച്ചെങ്കിലും, പിന്നീട്‌ വിവാഹിതയായി കൊറോസലിൽ താമസിക്കുമ്പോഴാണ്‌ അവരും ഭർത്താവ്‌ റോഡൊൾഫോയും ബൈബിൾ പഠിക്കുന്നത്‌. പ്രത്യേക പയനിയർമാരായ മാർത്യാൽ കേയും മാന്വെലായും ആണ്‌ അധ്യയനം നടത്തിയിരുന്നത്‌.

1981-ൽ, ക്രീക്കെ സാർക്കോയിലേക്കു താമസം മാറിയ റോഡൊൾഫോയും ഓഫേല്യായും സാക്ഷികളെ വീണ്ടും കണ്ടുമുട്ടാൻ ആഗ്രഹിച്ചു. റോഡൊൾഫോ അവരെ തേടി പാന്റ ഗോർഡയിലേക്കു പോയി. കാൽനടയായും പിന്നെ നദിയിലൂടെയും കടലിലൂടെയും ബോട്ടിൽ യാത്രചെയ്‌തും ഏതാണ്ട്‌ ആറുമണിക്കൂർകൊണ്ടാണ്‌ അദ്ദേഹം അവിടെ എത്തിയത്‌. അവിടെ അദ്ദേഹം ഡോണൾഡ്‌ നീബ്രൂജീ എന്നൊരു പയനിയറെ കണ്ടുമുട്ടി. അദ്ദേഹം അവർക്ക്‌ തപാൽവഴി അധ്യയനം നടത്താമെന്നു സമ്മതിച്ചു. എന്നാൽ ക്രീക്കെ സാർക്കോയിൽ പോസ്റ്റോഫീസ്‌ ഇല്ലാതിരുന്നതിനാൽ അതും അത്ര എളുപ്പമായിരുന്നില്ല.

ഡോണൾഡ്‌ പറയുന്നു: “പാന്റ ഗോർഡയിലെ പോസ്റ്റോഫീസിൽ ചെന്നിട്ട്‌ ക്രീക്കെ സാർക്കോയിലേക്ക്‌ കത്തയയ്‌ക്കാൻ എന്താണു മാർഗം എന്നു ഞാൻ ആരാഞ്ഞു. ആഴ്‌ചതോറും ഒരു പുരോഹിതൻ അവിടെ പോകാറുണ്ടെന്ന്‌ അവർ എന്നോടു പറഞ്ഞു.” അങ്ങനെ, യഹോവയുടെ സാക്ഷികൾക്കുവേണ്ടി കൊരിയർ സർവീസ്‌ നടത്തുകയാണെന്ന്‌ അറിയാതെയാണെങ്കിലും അടുത്ത ആറുമാസക്കാലം ആ പുരോഹിതൻ അവരുടെ കത്തുകൾ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്‌തു.

“പിന്നീട്‌ ആ കത്തുകൾ എന്താണെന്ന്‌ മനസ്സിലായപ്പോൾ പുരോഹിതനു വലിയ ദേഷ്യമായി; തുടർന്ന്‌ അതു കൊണ്ടുപോകാൻ അദ്ദേഹം വിസമ്മതിച്ചു,” ഡോണൾഡ്‌ പറയുന്നു.

അതുകൊണ്ട്‌ റോഡൊൾഫോയ്‌ക്കും ഓഫേല്യായ്‌ക്കും അധ്യയനം നടത്തുന്നതിനായി ഡോണൾഡിന്‌ പല പ്രാവശ്യം ക്രീക്കെ സാർക്കോയിലേക്കു പോകേണ്ടിവന്നു. അടുത്ത ‘ബുഷ്‌ ട്രിപ്പ്‌’ ക്രമീകരിച്ചപ്പോൾ റോഡൊൾഫോയും വയലിൽ പ്രവർത്തിക്കാൻ തുടങ്ങി. “അദ്ദേഹം നാലുദിവസം ഞങ്ങളോടൊപ്പം പ്രവർത്തിച്ചു. പല ഗ്രാമങ്ങളിലും ഞങ്ങൾ പോയി. ആ സമയത്തെ സഹോദരങ്ങളുമൊത്തുള്ള സഹവാസം, പുരോഗമിക്കാൻ അദ്ദേഹത്തെ ഏറെ സഹായിച്ചു,” ഡോണൾഡ്‌ തുടരുന്നു.

“ഓഫേല്യായും ഞാനും കൂടി, പഠിച്ച കാര്യങ്ങളെല്ലാം ഞങ്ങളുടെ പ്രദേശത്തുള്ള ആളുകളുടെ അടുക്കൽപോയി പറയുമായിരുന്നു. ഞങ്ങൾ അധ്യയനം നടത്തിയ പലർക്കും ഞങ്ങൾക്കു നേരിട്ടതിനെക്കാൾ എതിർപ്പ്‌ നേരിടേണ്ടിവന്നു. ആ ഗ്രാമത്തിൽ, സംഭാവനയായി വസ്‌ത്രവും മരുന്നും ആഹാരസാധനങ്ങളുമൊക്കെ ലഭിച്ചിരുന്നു. എന്നാൽ ബൈബിൾ പഠിക്കുന്നതിന്റെപേരിൽ ചിലർക്ക്‌ അവ നിഷേധിക്കപ്പെട്ടു. ഞങ്ങളുടെ പ്രവർത്തനത്തെ എന്റെ അമ്മായിയമ്മയും ശക്തമായി എതിർത്തു. ക്രീക്കെ സാർക്കോയിൽ തുടർന്നാൽ ആത്മീയ പുരോഗതി കൈവരിക്കാനാവില്ലെന്ന്‌ ഓഫേല്യായും ഞാനും തിരിച്ചറിഞ്ഞു. ഞങ്ങൾ യോഗങ്ങളിൽ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ ഞങ്ങൾ അധ്യയനം തുടരുന്നതിനായി പാന്റ ഗോർഡയിലേക്കു മാറി. അവിടെവെച്ച്‌ ആത്മീയമായി പുരോഗമിച്ച ഞങ്ങൾ 1985-ൽ സ്‌നാനമേറ്റു,” റോഡൊൾഫോ പറയുന്നു. ഇപ്പോൾ അവർ ലേഡിവില്ലെ സഭയോടൊത്താണ്‌ പ്രവർത്തിക്കുന്നത്‌. അവിടെ റോഡൊൾഫോ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.

ഫലമണിഞ്ഞ സമുദ്രയാത്രകൾ

കടൽത്തുരുത്തുകളിലും തീരദേശ ഗ്രാമങ്ങളിലും ഉള്ള ആളുകളോടു പ്രസംഗിക്കുന്നതിനായി വർഷന്തോറും സമുദ്രയാത്രകൾ ക്രമീകരിച്ചിരുന്നു. അക്കാലത്ത്‌ ഹോപ്‌കിൻസ്‌, സേൻ ബൈറ്റ്‌, പ്ലാസെൻസ്യാ, പാന്റ നെഗ്രാ എന്നിവിടങ്ങളിലും അതുപോലെ മങ്കി റിവർ ടൗണിലും കരമാർഗം എത്താനാകുമായിരുന്നില്ല. പോലീറ്റോ ബെവൻസ്‌ കൊഞ്ചു പിടിക്കാൻ ഉപയോഗിക്കുന്ന തന്റെ ബോട്ടിൽ, അത്ര ജോലിത്തിരക്ക്‌ ഇല്ലാത്ത സമയംനോക്കി രണ്ടാഴ്‌ചത്തെ ഒരു യാത്ര ക്രമീകരിച്ചു. അദ്ദേഹത്തോടൊപ്പം രണ്ടു പയനിയർമാരും രണ്ടു മിഷനറിമാരും ഉണ്ടായിരുന്നു. വടക്കേ അറ്റംമുതൽ തെക്കേ അറ്റംവരെയുള്ള ആ യാത്രയിൽ വഴിക്കുള്ള ഓരോ സ്ഥലത്തും ബോട്ടു നിറുത്തിനിറുത്തിയാണ്‌ അവർ പോയത്‌.

വർഷന്തോറും ക്രമീകരിച്ചിരുന്ന ബുഷ്‌ ട്രിപ്പിലും സമുദ്രയാത്രയിലും മിക്കപ്പോഴും പങ്കെടുക്കാറുണ്ടായിരുന്ന ഡോണൾഡ്‌ നീബ്രൂജീ അത്തരമൊരു യാത്രയെക്കുറിച്ച്‌ കൗതുകത്തോടെ ഓർക്കുന്നു. ആമ്പ്രോൻസ്യോ ഹെർനാൻഡെസിന്റെ പായ്‌ കെട്ടിയ ബോട്ട്‌ വാടകയ്‌ക്ക്‌ എടുത്തായിരുന്നു ആ സമുദ്രയാത്ര. അതിന്റെ ഫലമായി ആമ്പ്രോൻസ്യോ (അദ്ദേഹത്തെ സ്‌നേഹപൂർവം ബോച്ചോ എന്നാണു വിളിച്ചിരുന്നത്‌) ബൈബിൾ പഠിക്കാൻതുടങ്ങി.

ഡോണൾഡ്‌ പറയുന്നു: “പിറ്റേവർഷം ഞങ്ങൾ നാലുപേർ രണ്ടാഴ്‌ചത്തെ സമുദ്രയാത്രയ്‌ക്കു പരിപാടിയിട്ടു. പക്ഷേ, അപ്പോഴേക്കും ബോച്ചോ തന്റെ ബോട്ട്‌ വിറ്റിരുന്നു. എന്നാൽ മറ്റൊരു ബോട്ടുടമയുടെ കാര്യം ബോച്ചോ പറഞ്ഞു; അദ്ദേഹവും കൂട്ടാളിയും ബോച്ചോയോടൊപ്പം ഞങ്ങളെ കൊണ്ടുപോകാൻ തയ്യാറാണത്രേ. അങ്ങനെ, പ്രത്യേക പയനിയർമാരായ രണ്ടുദമ്പതികൾ ആ മൂന്നുപേരോടൊപ്പം യാത്രയായി. ആ യാത്രയ്‌ക്കിടയിൽ ബോച്ചോ വയൽസേവനം ആരംഭിച്ചു. ഞങ്ങൾ പ്ലാസെൻസ്യാ തുറമുഖത്ത്‌ എത്തിയപ്പോൾ ധാരാളം ബോട്ടുകൾ അവിടെ തീരത്ത്‌ കെട്ടിയിട്ടിരുന്നു. ഞങ്ങൾ ബോട്ടുകൾതോറും പോയി പ്രസംഗിച്ചു. സാക്ഷികളല്ലായിരുന്നെങ്കിലും ആ ബോട്ടുടമയും കൂട്ടാളിയും രണ്ടാഴ്‌ചക്കാലം ഞങ്ങൾക്ക്‌ വലിയ സഹായമായിരുന്നു. ഒരുദിവസം പകൽ മുഴുവൻ ഒരു ഗ്രാമത്തിൽ പ്രസംഗിച്ചിട്ട്‌ ഞങ്ങൾ മടങ്ങിയെത്തിയപ്പോഴേക്കും അവർ രണ്ടുപേരുംകൂടി കോഴിയെയൊക്കെ വാങ്ങി മണ്ണെണ്ണ സ്റ്റൗവിൽ ഞങ്ങൾക്കുവേണ്ടി ആഹാരം പാകംചെയ്‌തു വെച്ചിരുന്നു.” പിറ്റേവർഷത്തെ സമുദ്രയാത്രയുടെ സമയമായപ്പോഴേക്കും ബോച്ചോ സ്‌നാനമേറ്റിരുന്നു. കഴിഞ്ഞ 18 വർഷമായി അദ്ദേഹം ബെലീസ്‌ സിറ്റി സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

നിയമിച്ചുകൊടുക്കാത്ത പ്രദേശത്തുനിന്നും സത്‌ഫലങ്ങൾ

കുന്നിൻനിരകളും ഇടതൂർന്ന മഴക്കാടുകളും നിറഞ്ഞ പ്രദേശമാണ്‌ തെക്കൻ ബെലീസിലെ റ്റെലീഡോ ജില്ല. നിരവധി മോപാൻ, കെക്‌ച്ചി-മായാ ഗ്രാമങ്ങൾ അവിടെയുണ്ട്‌. പുല്ലുമേഞ്ഞതും മെഴുകിയ തറയോടുകൂടിയതുമായ വീടുകളാണ്‌ എല്ലാം. മിക്കയിടങ്ങളിലും ജീവിതം വളരെ കഷ്ടപ്പാടു നിറഞ്ഞതാണ്‌; മൺവെട്ടികൊണ്ടാണ്‌ ഗ്രാമവാസികൾ കൃഷിപ്പണിയത്രയും ചെയ്യുന്നത്‌. വറുതിയുടെ സമയത്ത്‌ ചോളം, പയർ, കൊക്കോ തുടങ്ങിയവയ്‌ക്കുള്ള വെള്ളമെല്ലാം ചുമന്നുകൊണ്ടു പോകണം. സ്‌ത്രീകളിൽ പലരും പരമ്പരാഗതമായ കെക്‌ച്ചി എംബ്രോയിഡറി വേലയിലും രാജ്യത്തെങ്ങുമുള്ള, സ്‌മരണികകൾ വിൽക്കുന്ന കടകൾക്കുവേണ്ടി ബാസ്‌കറ്റുകൾ ഉണ്ടാക്കുന്ന തൊഴിലിലും ഏർപ്പെടുന്നു. വളരെയധികം ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ഗ്രാമങ്ങൾ വിട്ട്‌ നഗരങ്ങളിലേക്കു ചേക്കേറുന്നുണ്ട്‌.

1995-ൽ, ഏപ്രിൽ, മേയ്‌ മാസങ്ങളിൽ താത്‌കാലിക പ്രത്യേക പയനിയർമാരായി സേവിക്കുന്നതിന്‌ ഫ്രാങ്ക്‌ കാർഡോസയ്‌ക്കും ആലീസിനും ക്ഷണം ലഭിച്ചു. “ജീവിതം ഇത്ര പ്രശ്‌നപൂരിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന രാജ്യവാർത്ത നമ്പർ 34 ലഘുലേഖ റ്റെലീഡോ ജില്ലയിൽ വിതരണം ചെയ്യുകയായിരുന്നു അവരുടെ ദൗത്യം. “ബുഷ്‌ ട്രിപ്പിന്റെ സമയത്ത്‌ ഒരിക്കൽ ഞാൻ അവിടെ പോയിട്ടുള്ളതാണ്‌. സാക്ഷികളിൽ ആരെങ്കിലും അവിടെ താമസമാക്കിയാൽ, സത്യം പഠിക്കുന്നതിന്‌ മായാ വിഭാഗക്കാരെ കുറെക്കൂടെ സഹായിക്കാനാകുമെന്ന്‌ എനിക്കന്ന്‌ തോന്നിയിരുന്നു. അവിടെ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തി, ഒരു ബൈബിളധ്യയനക്കൂട്ടം തുടങ്ങാനും സാൻ അന്റോണിയോയിൽ ഒരു പ്രത്യേക പ്രസംഗം നടത്താനും ബ്രാഞ്ച്‌ എന്നോട്‌ ആവശ്യപ്പെട്ടു. അവിടെയും വേറെ എട്ടുഗ്രാമങ്ങളിലും രാജ്യവാർത്ത വിതരണം ചെയ്യേണ്ടതുമുണ്ടായിരുന്നു,” ഫ്രാങ്ക്‌ പറയുന്നു.

ഫ്രാങ്കും ആലീസും വാടകയ്‌ക്കെടുത്ത, ബേസ്‌മെന്റിലെ ഒറ്റമുറിവീട്ടിൽവെച്ച്‌ പ്രതിവാര ബൈബിളധ്യയനം ആരംഭിച്ചു. ഏതാനും ആഴ്‌ചകൾക്കുള്ളിൽത്തന്നെ മൂന്നോ നാലോ കുടുംബങ്ങൾ അതിൽ സംബന്ധിക്കാൻതുടങ്ങി. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലും സേവനയോഗത്തിലും സംബന്ധിക്കുന്നതിനായി ഈ താത്‌പര്യക്കാർ ഫ്രാങ്കിനോടും ആലീസിനോടുമൊപ്പം പാന്റ ഗോർഡവരെ പോയിരുന്നു—കുണ്ടും കുഴിയും നിറഞ്ഞ മൺറോഡിലൂടെ ഒരു പഴഞ്ചൻ പിക്ക്‌-അപ്‌ വാനിൽ ഒരു മണിക്കൂർ യാത്രചെയ്‌തു വേണമായിരുന്നു അവിടെ എത്താൻ. ഏപ്രിൽമാസത്തിൽത്തന്നെ സാൻ അന്റോണിയോയിൽ ഫ്രാങ്ക്‌ പ്രത്യേക പ്രസംഗം നടത്തി. നാസറീൻ സഭക്കാരനായ ഹാസ്യൂസ്‌ ഈച്ച്‌ എന്നൊരാൾ പ്രസംഗം കേൾക്കാനെത്തിയിരുന്നു. അദ്ദേഹം ആ പ്രസംഗം നന്നായി ശ്രദ്ധിച്ചു. നരകാഗ്നിയെക്കുറിച്ചുള്ള പഠിപ്പിക്കൽ പുറജാതിമതത്തിൽനിന്നു വന്നിരിക്കുന്നതാണെന്നും ബൈബിളിൽ പറയുന്ന നരകം മനുഷ്യവർഗത്തിന്റെ ശവക്കുഴിയാണെന്നും മനസ്സിലാക്കിയത്‌ അദ്ദേഹത്തിൽ അങ്ങേയറ്റം മതിപ്പുളവാക്കി. യോഗം കഴിഞ്ഞ ഉടനെ അദ്ദേഹം ഫ്രാങ്കിനെ വിളിച്ചു മാറ്റിനിറുത്തി അതേപ്പറ്റി കുറെയധികം ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന്‌ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ഒരു വർഷത്തിനുശേഷം സ്‌നാനമേൽക്കുകയും ചെയ്‌തു.

രണ്ടുമാസം താത്‌കാലിക പ്രത്യേക പയനിയർമാരായി പ്രവർത്തിച്ചശേഷം ഫ്രാങ്കിനും ആലീസിനും സുപ്രധാനമായ ഒരു തീരുമാനം എടുക്കേണ്ടിവന്നു. “ഞങ്ങൾ നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിച്ചിരുന്നു, ഞങ്ങൾക്കു കൈകാര്യം ചെയ്യാൻ കഴിയാത്തത്ര അധ്യയനങ്ങൾ! ലേഡിവില്ലെയിലെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ സ്വന്തം വീട്ടിലേക്കു മടങ്ങാൻ മനസ്സാക്ഷി ഞങ്ങളെ അനുവദിച്ചില്ല. സാൻ അന്റോണിയോയിൽ താമസമാക്കാൻ തീരുമാനിക്കുന്നപക്ഷം, ബേസ്‌മെന്റിൽ താമസിക്കാതെ മുകളിലത്തെ നിലയിലുള്ള കുറെക്കൂടി സൗകര്യങ്ങളുള്ള ഒരു വീട്‌ വാടകയ്‌ക്കെടുക്കാമായിരുന്നു. അവിടെ ചെറിയൊരു വാഷ്‌ബേസിനും മഴവെള്ളം ശേഖരിക്കാൻ സൗകര്യത്തിനുള്ള ഒരു പാത്തിയും കാലക്രമേണ ഒരുപക്ഷേ, ഫ്‌ളഷ്‌ടാങ്കുള്ള കക്കൂസ്‌, വൈദ്യുതിക്കുള്ള സംവിധാനം എന്നിവയും ക്രമീകരിക്കാനാകുമായിരുന്നു. യഹോവയുടെ അനുഗ്രഹത്താൽ അവിടെ ഒരു സഭ സ്ഥാപിക്കാനാകുമെന്ന ഉറച്ചബോധ്യത്തോടെതന്നെ ഞങ്ങൾ അതേക്കുറിച്ച്‌ പ്രാർഥിച്ചു. എന്നിട്ട്‌, സാൻ അന്റോണിയോയിൽ സാധാരണ പയനിയർമാരായി പ്രവർത്തിക്കാൻ ഒരുക്കമാണെന്നു പറഞ്ഞ്‌ ബ്രാഞ്ചിലേക്ക്‌ കത്തെഴുതി,” ഫ്രാങ്ക്‌ പറയുന്നു.

അവരുടെ തീരുമാനത്തിന്മേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നുവെന്ന്‌ പെട്ടെന്നുതന്നെ തെളിഞ്ഞു. വെറും ആറുമാസത്തിനുള്ളിൽ, അതായത്‌ നവംബറിൽ, തങ്ങളുടെ വാടകവീട്ടിൽ അവർ ആദ്യമായി പരസ്യയോഗം നടത്തി. പിറ്റേവർഷം ഏപ്രിൽ ആയപ്പോഴേക്ക്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും സേവനയോഗവും നടത്താൻതുടങ്ങി. അവിടെയുള്ള ആ കൊച്ചുകൂട്ടത്തിന്‌, അങ്ങോട്ടുമിങ്ങോട്ടുംകൂടെ ഏതാണ്ട്‌ 65 കിലോമീറ്റർ യാത്രചെയ്‌തു വേണമായിരുന്നു പാന്റ ഗോർഡയിലെ യോഗങ്ങളിൽ സംബന്ധിക്കാൻ. ഇനിയിപ്പോൾ അങ്ങനെയൊരു യാത്രയുടെ ആവശ്യമില്ലായിരുന്നു. എന്തൊരാശ്വാസം!

‘ഡാഡിയുടെ ഭീഷണിയൊന്നും എന്റെയടുത്തു ഫലിച്ചില്ല’

സാൻ അന്റോണിയോയിലെ ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികളുടെ കൂട്ടം പെട്ടെന്നുതന്നെ നല്ല പുരോഗതി കൈവരിക്കാൻതുടങ്ങി. സത്യത്തോടുള്ള അവരുടെ സ്‌നേഹം ശരിക്കും ഹൃദയസ്‌പർശിയായിരുന്നു. “ഈ ഗ്രാമങ്ങളിൽ പ്രത്യേകിച്ച്‌ സ്‌ത്രീകൾ നാണംകുണുങ്ങികളാണ്‌. പിതാവിനും ഭർത്താവിനും കീഴ്‌പെട്ടിരിക്കുന്നതാണ്‌ അവരുടെ പാരമ്പര്യം. അപരിചിതരോട്‌ അവർ സാധാരണഗതിയിൽ സംസാരിക്കാറുമില്ല. അതുകൊണ്ടുതന്നെ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നത്‌ അവർക്ക്‌ വളരെ ബുദ്ധിമുട്ടായിരുന്നു,” ഫ്രാങ്ക്‌ പറയുന്നു.

അന്ന്‌ സ്‌നാനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയായിരുന്നു 20 വയസ്സുള്ള പ്രീസീല്യൻ ഷോ തന്റെ അയൽക്കാരോടു പ്രസംഗിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു. ഒരിക്കൽ, നാത്തൂനായ ആമാല്യാ ഷോയോടൊപ്പം മടക്കസന്ദർശനം നടത്തുകയായിരുന്ന പ്രീസീല്യൻ ഒരു വിഷമസന്ധിയിലായി.

പ്രീസീല്യൻ പറയുന്നു: “പ്രസംഗവേലയ്‌ക്കു പോകുന്ന കാര്യം ഞാൻ ഡാഡിയോടു പറഞ്ഞിരുന്നില്ല; കാരണം അതു പാടില്ലെന്ന്‌ അദ്ദേഹം വിലക്കിയിട്ടുണ്ടായിരുന്നു. എനിക്കാണെങ്കിൽ അദ്ദേഹത്തെ വല്ലാത്ത പേടിയുമായിരുന്നു. ആ ഞായറാഴ്‌ച രാവിലെ ഞങ്ങൾ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഓർക്കാപ്പുറത്താണ്‌ ഡാഡിയെ, അദ്ദേഹം പോകുന്ന ബാപ്‌റ്റിസ്റ്റ്‌ പള്ളിയുടെ മുമ്പിൽ കണ്ടത്‌. ഡാഡിയുടെ കണ്ണിൽപ്പെടാതിരിക്കാൻ ആദ്യം ഞങ്ങൾ പുല്ലിനിടയിൽ പമ്മിയിരുന്നു. പക്ഷേ, പെട്ടെന്നുതന്നെ ഞാൻ പറഞ്ഞു, ‘ആമാല്യാ, യഹോവ നമ്മെ കാണുന്നുണ്ട്‌. ഇങ്ങനെ ഡാഡിയെ പേടിക്കുന്നത്‌ ശരിയല്ല. നമ്മൾ ഭയപ്പെടേണ്ടത്‌ യഹോവയെയാണ്‌.’”

പ്രീസീല്യന്റെ ഡാഡി അങ്ങേയറ്റം രോഷാകുലനായി. എന്നാൽ അതിലും വലിയ പ്രശ്‌നം വരാനിരിക്കുകയായിരുന്നു; കാരണം, അവൾ സ്‌നാനമേറ്റ്‌ ഒരു യഹോവയുടെ സാക്ഷിയാകുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. ദിവസങ്ങളോളം അവൾ ഈ വിഷയത്തെക്കുറിച്ച്‌ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട്‌ സമ്മേളനത്തിന്റെ തലേന്ന്‌ ധൈര്യം സംഭരിച്ച്‌ ഡാഡിയോടു ചെന്ന്‌ സംസാരിച്ചു.

“നാളെ ഞാൻ ബെലീസ്‌ സിറ്റിയിലേക്കു പോകുകയാണ്‌,” അവൾ ഡാഡിയോടു പറഞ്ഞു.

“അവിടെ എന്താ പരിപാടി?” അദ്ദേഹം ആരാഞ്ഞു.

“ഞാൻ സ്‌നാനപ്പെടാൻ പോകുകയാണ്‌. യഹോവ എന്നോട്‌ ആവശ്യപ്പെടുന്നതാണ്‌ ഞാൻ ചെയ്യുന്നത്‌. എനിക്കു ഡാഡിയോടു സ്‌നേഹമുണ്ട്‌. അതേസമയം യഹോവയെയും ഞാൻ സ്‌നേഹിക്കേണ്ടതുണ്ട്‌,” പ്രീസീല്യൻ പറഞ്ഞു.

“നീ ശരിക്കും അങ്ങനെ ചെയ്യാൻപോകുകയാണോ?” ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു.

“അതെ. മനുഷ്യനെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌ എന്നാണ്‌ പ്രവൃത്തികൾ 5:29 പറയുന്നത്‌,” പ്രീസീല്യൻ.

പ്രീസീല്യന്റെ ഡാഡി അങ്ങേയറ്റം രോഷത്തോടെ അവിടെനിന്നു പോയി. “സമ്മേളനത്തിനു പോകാനായി വണ്ടിയിൽ കയറിപ്പറ്റുന്നതുവരെ എന്താകുമെന്ന പേടിയായിരുന്നു എനിക്ക്‌. സമ്മേളനം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. പക്ഷേ ഒരു കാര്യം ഓർത്തപ്പോൾ എനിക്ക്‌ ആശ്വാസം തോന്നി: എന്തായാലും സ്‌നാനമേറ്റിട്ടായിരിക്കും ഞാൻ വീട്ടിൽ മടങ്ങിച്ചെല്ലുന്നത്‌. അതുകൊണ്ട്‌ അദ്ദേഹം എന്നെ കൊന്നാൽത്തന്നെ ചെയ്യേണ്ട കാര്യം ഞാൻ ചെയ്‌തുകഴിഞ്ഞിരിക്കുമല്ലോ,” പ്രീസീല്യൻ പറയുന്നു.

സമ്മേളനം കഴിഞ്ഞു വന്നപ്പോൾ ഡാഡി അവളെ ഒന്നും ചെയ്‌തില്ല. പക്ഷേ, പിന്നീട്‌ അദ്ദേഹം അവളെ കൊന്നുകളയുമെന്ന്‌ ഭീഷണിമുഴക്കി. “എന്നാൽ ആ ഭീഷണിയൊന്നും എന്റെയടുത്തു ഫലിക്കില്ലെന്നു കണ്ടതോടെ അദ്ദേഹം അൽപ്പം മയപ്പെട്ടു,” പ്രീസീല്യൻ പറയുന്നു.

ഒരു എതിരാളി യഹോവയുടെ പക്ഷം ചേരുന്നു

തീക്ഷ്‌ണരായ പ്രസാധകരുടെ പുതിയതായി രൂപീകൃതമായ കൂട്ടം സാൻ അന്റോണിയോയിൽ ആത്മീയാഭിവൃദ്ധി കൈവരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ട്‌ പെട്ടെന്ന്‌ ഫ്രാങ്കിനും ആലീസിനും ഗ്രാമസമിതിയിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. ഫ്രാങ്ക്‌ മുമ്പൊരിക്കൽ ഫീസ്‌ അടച്ച്‌ ആ ഗ്രാമത്തിൽ താമസിക്കാനുള്ള അനുവാദം സമിതിയിൽനിന്നു നേടിയതാണ്‌. എന്നാൽ ഇപ്പോൾ ആ ഗ്രാമത്തിലെ ഒരു പ്രമാണി ഇവരെ അവിടെനിന്ന്‌ തുരത്താൻ ശ്രമിക്കുകയായിരുന്നു. ഗ്രാമസമിതിയുടെ ഒരു യോഗത്തിൽ ഫ്രാങ്കിന്റെ അധ്യയനത്തിലുള്ള മൂന്നുപേർ അദ്ദേഹത്തിനുവേണ്ടി വാദിച്ചു. തുടർന്ന്‌ ഫ്രാങ്കിന്റെ വീട്ടുടമസ്ഥനും അദ്ദേഹത്തിനുവേണ്ടി സംസാരിച്ചു, ഫ്രാങ്കിനെയും ഭാര്യയെയും അവിടെനിന്ന്‌ ഓടിച്ചാൽ അവർ തനിക്കു നൽകിക്കൊണ്ടിരിക്കുന്ന വാടക സമിതി തരേണ്ടിവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ലാൻഡ്‌ ഡിപ്പാർട്ടുമെന്റിൽനിന്നുള്ള ഒരു കത്ത്‌ ഫ്രാങ്കും നൽകി, സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്‌ക്കു താമസിക്കുന്നവരോട്‌ ഇത്തരത്തിൽ പോകാൻ ആവശ്യപ്പെടാനാവില്ല എന്ന്‌ അതിൽ വ്യക്തമായി പറഞ്ഞിരുന്നു. അവസാനം, ഫ്രാങ്കിനും ആലീസിനും അവിടെത്തന്നെ താമസിക്കാൻ സമിതി അനുവാദം നൽകി.

മുമ്പ്‌ ഒരു ആൽക്കാൽഡെ (മുഖ്യൻ) ആയിരുന്ന ബാസീല്യോ എന്നയാളാണ്‌ ഫ്രാങ്കിനെയും ഭാര്യയെയും അവിടെനിന്നു തുരത്താൻ ശ്രമിച്ചത്‌. വലിയ രാഷ്‌ട്രീയ പ്രമുഖനായിരുന്നു അദ്ദേഹം. സാൻ അന്റോണിയോയിൽ തന്റെ സ്വാധീനം ഉപയോഗിച്ച്‌ എങ്ങനെയും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ എതിർക്കാൻ ബാസീല്യോ ശ്രമിച്ചു. ഒരു രാജ്യഹാൾ പണിയാനാനായി അവിടത്തെ ചെറിയ കൂട്ടം സ്ഥലം വാങ്ങാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഈ ഗ്രാമത്തിൽ ഒരു രാജ്യഹാൾ പണിയാമെന്ന്‌ നിങ്ങൾ ഒരുകാലത്തും മോഹിക്കേണ്ട!” പക്ഷേ, സഹോദരങ്ങൾ അവിടെ സ്ഥലം വാങ്ങി ലളിതവും ആകർഷകവുമായ രാജ്യഹാൾ പണിതു. അതിശയകരമെന്നു പറയട്ടെ, 1998 ഡിസംബറിൽ ആ രാജ്യഹാളിന്റെ സമർപ്പണത്തിനു ഹാജരായവരിൽ ബാസീല്യോയും ഉണ്ടായിരുന്നു! അതെങ്ങനെ സംഭവിച്ചു?

ബാസീല്യോയുടെ വിവാഹിതരായ രണ്ട്‌ ആൺമക്കൾക്കും കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അവരെ സഹായിക്കാമോയെന്ന്‌ രണ്ടുപ്രാവശ്യം അദ്ദേഹം തന്റെ പള്ളിക്കാരോടു ചോദിച്ചു. പക്ഷേ, ആരും തിരിഞ്ഞുനോക്കിയില്ല. തുടർന്ന്‌ ആ രണ്ടുമക്കളും യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻതുടങ്ങി. ഇരുവരും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതും അവരുടെ കുടുംബജീവിതം സന്തോഷപൂർണമാകുന്നതും ബാസീല്യോയുടെ ഭാര്യ മാരീയാ ശ്രദ്ധിച്ചു. അതോടെ മാരീയായ്‌ക്കും സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കണമെന്നായി.

“യഹോവയാംദൈവത്തെക്കുറിച്ച്‌ ശരിക്കും അറിയാൻ ഞാൻ ആഗ്രഹിച്ചു; അതുകൊണ്ട്‌ ദൈവത്തെക്കുറിച്ചു കൂടുതലായി പഠിക്കാൻ രാജ്യഹാളിൽ പോകണമെന്ന്‌ ഞാൻ എന്റെ ഭർത്താവിനോടു പറഞ്ഞു,” മാരീയാ പറയുന്നു. യഹോവയുടെ സാക്ഷികളോടും ഫ്രാങ്ക്‌ കാർഡോസയോടും (“ആ വിദേശി” എന്നാണ്‌ അദ്ദേഹത്തെ ബാസീല്യോ വിശേഷിപ്പിച്ചിരുന്നത്‌) ഉള്ള ബാസില്യോയുടെ മനോഭാവം അത്ര പെട്ടെന്നൊന്നും മാറിയില്ലെങ്കിലും, ബൈബിൾ സത്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ തുടങ്ങിയതോടെ തന്റെ പുത്രന്മാരിൽ ഉണ്ടായ മാറ്റം അദ്ദേഹത്തിൽ വളരെ മതിപ്പുളവാക്കി. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഒന്നു പഠിക്കാമെന്നുതന്നെ ബാസീല്യോ തീരുമാനിച്ചു. ഏതാനും ചർച്ചകൾക്കുശേഷം ഒരു ബൈബിളധ്യയനത്തിന്‌ അദ്ദേഹം സമ്മതിച്ചു. ആരാണ്‌ അത്‌ നടത്തിയതെന്നോ? “ആ വിദേശി”തന്നെ, അതായത്‌ ഫ്രാങ്ക്‌ കാർഡോസ!

ബാസീല്യോ പറയുന്നു: “ബൈബിളിൽ വായിച്ച കാര്യങ്ങൾ എന്റെ മനോഭാവത്തിനു മാറ്റം വരുത്തി. 60 വർഷമായി ഞാൻ കത്തോലിക്കാസഭയിലായിരുന്നു. പള്ളിയിൽ പോകുകയും വിഗ്രഹത്തിന്റെ മുമ്പിൽ കുന്തിരിക്കം കത്തിക്കുകയും ഒക്കെ ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ യഹോവയെക്കുറിച്ചു പഠിക്കുന്നു. അതാകട്ടെ, അവന്റെ പുസ്‌തകമായ ബൈബിളിൽനിന്നും. ഫ്രാങ്ക്‌ കാർഡോസയോട്‌ കാണിച്ചതെല്ലാം ഓർക്കുമ്പോൾ എനിക്ക്‌ ലജ്ജ തോന്നുന്നു. അദ്ദേഹം ഇന്ന്‌ എന്റെ സഹോദരനാണ്‌. ഞാൻ ചെയ്‌തത്‌ തെറ്റായിരുന്നുവെന്ന്‌ തുറന്നു പറയാൻ എനിക്ക്‌ മടിയില്ല. എന്റെ ഗ്രാമത്തിനും മതത്തിനും വേണ്ടി, ശരിയെന്നു വിശ്വസിച്ച കാര്യങ്ങൾ ചെയ്യാൻ ഞാൻ തീക്ഷ്‌ണതയുള്ളവനായിരുന്നു. എന്നാൽ ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ, ഭൂതവിദ്യയിലൂടെയുള്ള രോഗശാന്തിയും മറ്റും ഉൾപ്പെട്ട മായാ പാരമ്പര്യങ്ങൾ പിൻപറ്റുന്നത്‌ ഞാൻ ഉപേക്ഷിച്ചു. അതുപോലെ മായാ രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽ പങ്കുചേരുന്നതും ഞാൻ നിറുത്തി.” ഇന്ന്‌ ബാസീല്യോയും ഭാര്യ മാരീയായും സ്‌നാനമേറ്റ സാക്ഷികളായി സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു.

യഹോവയുടെ ദാസന്മാർ തങ്ങളുടെ സ്‌നേഹത്തിനും സന്തോഷത്തിനും തീക്ഷ്‌ണതയ്‌ക്കും പേരുകേട്ടവരാണ്‌. ബെലീസിലെ ഉൾപ്രദേശങ്ങളിൽ പ്രസംഗവേല ചെയ്യുമ്പോൾ, കുത്തനെയുള്ള കുന്നിൻപുറങ്ങളിലൂടെ മൂന്നോ അതിലേറെയോ മണിക്കൂറുകൾ നടന്നാണ്‌ അവർ ഓരോ വീടുകളിലും എത്തുന്നത്‌. ഈ സഹോദരങ്ങൾ യോഗങ്ങളും മുടക്കാറില്ല. ഉദാഹരണത്തിന്‌, ഒരു ദിവസം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ വീട്ടുകാരിയായി ആൻഡ്രേ ഈച്ചിനു നിയമനം ഉണ്ടായിരുന്നു. അന്നു പകൽ അവർ തന്റെ പുത്രന്മാരുടെകൂടെ വെണ്ണപ്പഴം പറിക്കാനായി കാട്ടിലൂടെ നാലഞ്ചു കിലോമീറ്റർ നടന്നതാണ്‌. അതിനിടെ 23 പ്രാവശ്യം അവരെ കടന്നൽ കുത്തി. പക്ഷേ, അവർ വീട്ടിൽ ചെന്ന്‌ ആഹാരം ഉണ്ടാക്കി; എന്നിട്ട്‌ നേരെ യോഗത്തിനു പോയി തന്റെ നിയമനം നിർവഹിച്ചു. കടന്നൽ കുത്തി മുഖം നീരുവെച്ചിരുന്നു; പക്ഷേ, ആ മുഖത്തെ സന്തോഷത്തിന്‌ ഒരു മങ്ങലുമേറ്റിരുന്നില്ല. സമ്മേളനത്തിലും കൺവെൻഷനിലും മറ്റും സംബന്ധിക്കുന്നതിനായി മായാ സഹോദരങ്ങൾ ഒരു ദിവസം മുഴുവൻ ട്രക്കിലോ ബസ്സിലോ യാത്ര ചെയ്‌താണ്‌ എത്താറുള്ളതെങ്കിലും, സത്യദൈവമായ യഹോവയെ ഐക്യത്തിൽ ആരാധിക്കുന്നതിലെ അവരുടെ സന്തോഷം കാണുന്നത്‌ അത്യന്തം പ്രോത്സാഹജനകമാണ്‌.

പ്രകൃതി വിപത്തുകളുടെ പ്രഹരം

കഴിഞ്ഞ 115 വർഷത്തിനുള്ളിൽ ബെലീസിൽ 51 ചുഴലിക്കൊടുങ്കാറ്റും ഉഷ്‌ണമേഖലാ കൊടുങ്കാറ്റും ഉണ്ടായി. 1930 മുതൽ 12 ചുഴലിക്കൊടുങ്കാറ്റുകൾ ബെലീസിൽ നേരിട്ട്‌ അടിക്കുകയോ ജീവനും വസ്‌തുവകകൾക്കും ഏറെ നാശം വിതച്ചുകൊണ്ട്‌ സമീപത്തുകൂടി കടന്നുപോകുകയോ ചെയ്‌തിട്ടുണ്ട്‌. 1961 ഒക്‌ടോബർ 31-നു പുലർച്ചയ്‌ക്കാണ്‌ അതിഭീകരമായ ഹാറ്റി ചുഴലിക്കൊടുങ്കാറ്റ്‌ വീശിയത്‌. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിലും ഉയർന്നുപൊങ്ങിയ തിരയിലുംപെട്ട്‌ നൂറുകണക്കിനു ജീവൻ പൊലിഞ്ഞു. സമുദ്രനിരപ്പിൽനിന്ന്‌ വെറും ഒരടിമാത്രം ഉയർന്നു നിൽക്കുന്ന ബെലീസ്‌ സിറ്റിയിൽ ഒരടിയോളം കനത്തിൽ ചെളിനിറഞ്ഞു. ബ്രാഞ്ചിൽനിന്നുള്ള ഒരു റിപ്പോർട്ട്‌ ഇപ്രകാരം പറയുകയുണ്ടായി: “[ബെലീസ്‌ സിറ്റിയിലെ] സഹോദരങ്ങളിൽ മിക്കവരുടെയും വീടുകൾക്ക്‌ കനത്തനാശം സംഭവിക്കുകയോ അവ പൂർണമായി നശിക്കുകയോ ചെയ്‌തെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. അവരുടെ വസ്‌ത്രങ്ങൾ നഷ്ടപ്പെടുകയോ വെള്ളം കയറി നശിക്കുകയോ ചെയ്‌തു.

“ബുൾഡോസർ ഉപയോഗിച്ച്‌ തെരുവുകൾ യാത്രായോഗ്യമാക്കുന്നു. തകർന്നുപോയ വീടുകളുടെ അവശിഷ്ടങ്ങളെല്ലാം വലിയ ആഴികൂട്ടി ചുട്ടുകളയുകയാണ്‌. ഇവിടെ [മിഷനറി] ഭവനത്തിൽ രണ്ടടിയോളം വെള്ളം ഉണ്ടായിരുന്നു; തത്‌ഫലമായി കുറെയധികം നാശനഷ്ടമുണ്ടായി. പുറത്ത്‌ ഒമ്പതടിയോളം വെള്ളം പൊങ്ങിയിരുന്നു, . . . മിഷനറി ഭവനം പണിതിരിക്കുന്നത്‌ വഴിനിരപ്പിൽനിന്ന്‌ ഉയരത്തിലായതു നന്നായി. . . . ആഹാരസാധനങ്ങളും കിട്ടാനില്ല . . . , പലയിടത്തും ഇപ്പോഴും ശവങ്ങൾ കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്‌.”

പത്തുദിവസം കഴിഞ്ഞ്‌ ബ്രാഞ്ച്‌ ഇങ്ങനെ റിപ്പോർട്ടുചെയ്‌തു: “[ഡാൻഗ്രീഗയിലെ] സ്ഥിതി [ബെലീസ്‌ സിറ്റിയിലെക്കാൾ] മോശമാണ്‌. സാധനങ്ങൾ വാങ്ങാനുള്ള കൂപ്പൺ കിട്ടണമെങ്കിൽ എട്ടുമണിക്കൂർ ജോലിചെയ്യണം. എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്‌, പണംകൊടുത്ത്‌ ഒന്നും വാങ്ങാനാവില്ല.” ഒരു വീടു തകർന്ന്‌ രണ്ട്‌ ആൺകുട്ടികൾ മരിച്ചു; അവരുടെ പിതാവിന്റെ കാലു രണ്ടും ഒടിഞ്ഞു. കുട്ടികൾ രണ്ടുപേരും നല്ല ശുഷ്‌കാന്തിയുള്ള പ്രസാധകരായിരുന്നു. അവരിൽ ഒരാളായ പന്ത്രണ്ടുവയസ്സുകാരൻ, സ്‌കൂളിൽ അധ്യാപകരോടുംമറ്റും സാക്ഷീകരിക്കുന്നതിൽ മിടുക്കനായിരുന്നു.

ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദു (eye) ബെലീസ്‌ സിറ്റിക്കും ഡാൻഗ്രീഗയ്‌ക്കും ഇടയിലൂടെയാണ്‌ കടന്നുപോയത്‌. ഈ രണ്ടുസ്ഥലങ്ങളിലും മിക്ക സഹോദരങ്ങൾക്കും വീടുകളും വസ്‌തുവകകളും പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടു. ചുഴലിക്കാറ്റിനെ തുടർന്ന്‌ ഗവർണർ അടിയന്തിരാവസ്ഥയും നിശാനിയമവും പ്രഖ്യാപിച്ചു. അതു നടപ്പാക്കുന്നതിനായി ബ്രിട്ടീഷ്‌ സൈന്യത്തെ ചുമതലപ്പെടുത്തി. കവർച്ചക്കാരെ വെടിവെക്കാനും ഉത്തരവിട്ടു. നിശാനിയമം ലംഘിക്കുന്നതായി കാണുന്ന പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും രാത്രിമുഴുവൻ തടവിൽ പാർപ്പിച്ചിരുന്നു.

സ്ഥിതിഗതികൾ ഇത്രയെല്ലാം വഷളായിരുന്നെങ്കിലും സഭായോഗങ്ങളും വയൽപ്രവർത്തനങ്ങളും പെട്ടെന്നുതന്നെ പുനരാരംഭിച്ചു. ഇത്‌ അത്ര എളുപ്പമായിരുന്നില്ല; കാരണം, ഭൂരിഭാഗം ആളുകളും താത്‌കാലികമായി ഒരുക്കിയ താമസകേന്ദ്രങ്ങളിലാണ്‌ കഴിഞ്ഞിരുന്നത്‌; പരിസരമാണെങ്കിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയിലും. എന്നാൽ ആളുകൾക്ക്‌ ആശ്വാസദൂതിന്റെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട്‌ രാജ്യസുവിശേഷം ആളുകളുടെ പക്കൽ എത്തിക്കുന്നതിനായി എന്തു ത്യാഗവും ചെയ്യാൻ യഹോവയുടെ സാക്ഷികൾ മനസ്സൊരുക്കമുള്ളവരായിരുന്നു.

ജീവിതസാഹചര്യങ്ങൾ തികച്ചും ശോചനീയമായിരുന്നു. എന്നാൽ അന്യരാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ സ്‌നേഹവും ഔദാര്യവും ബെലീസിലെ സഹോദരങ്ങൾക്ക്‌ അത്യന്തം പ്രോത്സാഹനമേകി. മറ്റു ബ്രാഞ്ചുകളിൽനിന്നും അയച്ച 25 പെട്ടി തുണികളും ഇതര സാധനങ്ങളും സാക്ഷികൾക്കും സാക്ഷികളല്ലാത്ത അവരുടെ അയൽക്കാരിൽ അനേകർക്കുമായി വിതരണംചെയ്‌തു. ബ്രാഞ്ച്‌ ഓഫീസും രാജ്യഹാളും ഉൾപ്പെടെ ചുരുക്കം ചില കെട്ടിടങ്ങളേ ചുഴലിക്കാറ്റിൽ നശിക്കാത്തതായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ദുരിതാശ്വാസകേന്ദ്രമായി ഉപയോഗിക്കുന്നതിനായി രാജ്യഹാൾ വിട്ടുകൊടുക്കുമോ എന്ന്‌ ഗവണ്മെന്റ്‌ ചോദിച്ചപ്പോൾ സഹോദരന്മാർ ഒരു മടിയും കൂടാതെ അതിനു തയ്യാറായി. b

“മിസ്സിസ്‌ പ്രാറ്റ്‌, ഞങ്ങൾക്കുവേണ്ടിയൊന്നു പ്രാർഥിക്കുമോ?”

2000 ഒക്‌ടോബറിൽ ആംബെർഗ്രിസ്‌ കേ ദ്വീപിലെ സാൻ പെഡ്രോയിൽ കീത്ത്‌ ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു. മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ ചീറിയടിക്കുന്ന കാറ്റ്‌, ഒപ്പം കോരിച്ചൊരിയുന്ന മഴയും. ബെലീസ്‌ സിറ്റിക്ക്‌ 16 കിലോമീറ്റർ വടക്കുള്ള ലേഡിവില്ലെയിൽ മൂന്നുദിവസംകൊണ്ട്‌ 80 സെന്റിമീറ്റർ മഴപെയ്‌തു. എങ്ങും വെള്ളം പൊങ്ങി. 42 സഹോദരങ്ങൾ ലേഡിവില്ലെയിലെ സമ്മേളനഹാളിൽ അഭയംതേടി. കേ കോക്കറിലെ മിക്കവാറും വീടുകളൊക്കെ നശിച്ചു. ആംബെർഗ്രിസ്‌ കേയിലെയും കേ കോക്കറിലെയും 57 പ്രസാധകരുടെ വസ്‌തുവകകളെല്ലാം ഏതാണ്ട്‌ മുഴുവനായുംതന്നെ നശിച്ചു. രണ്ടുസ്ഥലങ്ങളിലും വൈദ്യുതി-ജലവിതരണ സംവിധാനങ്ങളും ടെലിഫോൺ സൗകര്യങ്ങളും ആഴ്‌ചകളോളം അവതാളത്തിലായി. ബെലീസ്‌, ഓറഞ്ച്‌ വാക്ക്‌, കൊറോസൽ, ആംബെർഗ്രിസ്‌ കേ, കേ കോക്കർ എന്നിവയെ ദുരന്തബാധിത മേഖലകളായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കവർച്ച തടയുന്നതിനായി ആ പ്രദേശങ്ങളിലെല്ലാം നിശാനിയമവും പ്രാബല്യത്തിൽ കൊണ്ടുവന്നു.

കേ കോക്കറിൽനിന്നുള്ള ഒരു പ്രത്യേക പയനിയറാണ്‌ സിസീല്യ പ്രാറ്റ്‌. ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞയുടൻ അവർ, കൊടുങ്കാറ്റ്‌ ഉണ്ടാകുന്നപക്ഷം അഭയാർഥി കേന്ദ്രത്തിലേക്കു പോകാൻ തയ്യാറായി തന്റെ ബാഗ്‌ ഒരുക്കിവെച്ചു. അന്നാണ്‌ അവർ 12 സഹോദരിമാരുടെ വയൽസേവന റിപ്പോർട്ട്‌ ശേഖരിച്ചത്‌. അതുമായി ഉച്ചകഴിഞ്ഞുള്ള ബോട്ടിൽ ബ്രാഞ്ച്‌ ഓഫീസിലേക്കു പോകാനിരിക്കുകയായിരുന്നു. സിസീല്യ ആ റിപ്പോർട്ടുകൾ പ്ലാസ്റ്റിക്കുകൊണ്ടു പൊതിഞ്ഞ്‌ സുരക്ഷിതമായി തന്റെ ബാഗിൽ വെച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ, രാത്രിയിൽ സിസീല്യക്കും സഹോദരിമാരിൽ ചിലർക്കും സുരക്ഷിതമായ ഒരു സ്‌കൂൾ കെട്ടിടത്തിൽ അഭയംതേടേണ്ടതായി വന്നു. ബാക്കി സഹോദരിമാർ ഒരു കമ്മ്യൂണിറ്റി സെന്ററിലേക്കും പോയി.

സിസീല്യ പറയുന്നു: “ഞങ്ങൾ ഇരുന്നിരുന്ന ക്ലാസ്‌ മുറിയുടെ തകരംകൊണ്ടുള്ള മേൽക്കൂര കാറ്റത്ത്‌ പറന്നുപോയി. സാധനങ്ങളെല്ലാം എടുത്തുകൊണ്ട്‌ ഞങ്ങൾ അടുത്ത മുറിയിലേക്ക്‌ ഓടി. നല്ല ബലിഷ്‌ഠമായ കെട്ടിടമായിരുന്നെങ്കിലും അതു കാറ്റത്ത്‌ ഇളകുന്നതായി തോന്നി. പുറത്തേക്കു നോക്കിയപ്പോൾ ചുറ്റും കടൽപോലെ കാണപ്പെട്ടു, കര കാണാനേ ഇല്ലായിരുന്നു. ഞങ്ങൾ സഹോദരിമാരെല്ലാവരും മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ട്‌ ഒരുമിച്ചുതന്നെ കഴിഞ്ഞു. പല മതപശ്ചാത്തലങ്ങളിൽനിന്നുള്ള 40 പേർ ആ മുറിയിൽ ഉണ്ടായിരുന്നു. എല്ലാവരും ഭയന്നുവിറയ്‌ക്കുകയായിരുന്നു. ‘ഇത്‌ ദൈവം വരുത്തിയതാണ്‌’ എന്ന്‌ ചിലർ പറയുന്നുണ്ടായിരുന്നു. കത്തോലിക്കസഭയിലെ ഒരു അൽമായ പ്രസംഗകൻ എന്നെ സമീപിച്ചിട്ട്‌, ‘മിസ്സിസ്‌ പ്രാറ്റ്‌, ഞങ്ങൾക്കുവേണ്ടിയൊന്നു പ്രാർഥിക്കുമോ?’ എന്നു ചോദിച്ചു. ‘ഞാനൊരു സ്‌ത്രീയായതിനാൽ എനിക്കത്‌ ചെയ്യാനാവില്ല, പ്രാർഥിക്കുമ്പോൾ തലയിൽ വെക്കാനായി എന്റെ കൈവശം തൊപ്പിയുമില്ല’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ, തന്റെ കൈവശം ഒരു തൊപ്പിയുണ്ട്‌ എന്നായി അദ്ദേഹം. ഇത്രയും വലിയൊരു കൂട്ടത്തെ പ്രതിനിധീകരിച്ചു പ്രാർഥിക്കുന്നത്‌ ശരിയാണോയെന്ന്‌ എനിക്കറിയില്ലായിരുന്നു. എന്നാൽ ഈ ചുഴലിക്കൊടുങ്കാറ്റ്‌ വരുത്തിയത്‌ യഹോവയല്ലെന്ന്‌ എല്ലാവരും അറിയാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ സഹോദരിമാരുടെ ചെറിയ കൂട്ടത്തിനുവേണ്ടി എന്നതുപോലെ, എന്നാൽ ആ മുറിയിലുള്ള എല്ലാവർക്കും കേൾക്കാൻ തക്കവിധത്തിൽ, ഞാൻ പ്രാർഥിച്ചു. പ്രാർഥിച്ചു തീർന്നതും അവിടെ ഉണ്ടായിരുന്ന എല്ലാവരും ‘ആമേൻ’ പറഞ്ഞു; പെട്ടെന്ന്‌ കാറ്റും അടങ്ങി! ആ സ്ഥലത്തെ കേന്ദ്രമാക്കി വീശിയിരുന്ന കാറ്റ്‌ മെല്ലെ അവിടെനിന്ന്‌ നീങ്ങുകയായിരുന്നു. ‘ആ പ്രാർഥന വളരെ നന്നായിരുന്നു. നിങ്ങളുടെ ദൈവമാണ്‌ ശരിക്കും സത്യദൈവം,’ ആ കത്തോലിക്ക പ്രസംഗകൻ പറഞ്ഞു. അതിനുശേഷം, ഞങ്ങൾ അഞ്ചുസാക്ഷികളും അവരെവിട്ട്‌ എങ്ങോട്ടും പോകരുതെന്ന്‌ അവർ പറഞ്ഞു. അടുത്ത മൂന്നുദിവസത്തേക്ക്‌ അവർ ഞങ്ങൾക്ക്‌ ആഹാരവും കാപ്പിയും തന്നു.

“മറ്റു പ്രസാധകർക്ക്‌ എന്തു സംഭവിച്ചിരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്‌. പിറ്റേന്നു രാവിലെ കാറ്റ്‌ നിലച്ചപ്പോൾ അവരെ അന്വേഷിച്ച്‌ ഞാൻ ഇറങ്ങി. അവിടവിടെയായി മരങ്ങൾ കടപുഴകിയിരുന്നു. എങ്ങും നാശനഷ്ടങ്ങൾ! ചില വീടുകൾ കാറ്റടിച്ച്‌ 40 മുതൽ 50 അടിവരെ മാറിയിരുന്നു. കമ്മ്യൂണിറ്റി സെന്ററിൽ ചെന്നപ്പോൾ അവിടെ രണ്ടുസഹോദരിമാരും അവരുടെ മക്കളും ഉണ്ടായിരുന്നു. മറ്റൊരു സഹോദരിയുടെ വീട്‌ പൂർണമായും നശിച്ചിരുന്നു; പക്ഷേ, അവർ സുരക്ഷിതയായിരുന്നു”

ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന്‌, കൊടുങ്കാറ്റ്‌ നാശം വിതച്ച പ്രദേശങ്ങളിലെ സഭകളിൽനിന്ന്‌ വയൽസേവന റിപ്പോർട്ട്‌ ശേഖരിക്കാൻ ബ്രാഞ്ചിന്‌ എളുപ്പമായിരുന്നില്ല. കേ കോക്കറിൽനിന്നുള്ള റിപ്പോർട്ടാണ്‌ ആദ്യം കിട്ടിയത്‌. സിസീല്യ അവ ശേഖരിച്ച്‌ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്നു; എന്നിട്ട്‌ സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കാനായി ബ്രാഞ്ചിൽനിന്ന്‌ സഹോദരന്മാർ വന്നപ്പോൾ അവ അവരുടെ കൈയിൽ കൊടുത്തു.

തുടർന്നുള്ള ആഴ്‌ചകളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ സഹോദരങ്ങൾക്ക്‌ ദുരിതാശ്വാസ സാധനങ്ങൾ ലഭിച്ചു. കൂടാതെ, സ്വമേധാസേവകർ സഹോദരങ്ങളുടെ വീടുകളും ആംബെർഗ്രിസ്‌ കേയിലെ രാജ്യഹാളും ശുചിയാക്കാനും കേടുപോക്കാനും സഹായിച്ചു.

കേ കോക്കറിലെ ദുരിതാശ്വാസസംഘത്തോടൊപ്പം പ്രവർത്തിച്ച മെർൽ റിച്ചർട്ട്‌ ഇങ്ങനെ പറയുന്നു: “ആദ്യം പുതിയ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഉള്ള ഏർപ്പാടുചെയ്‌തു. പിറ്റേന്ന്‌ പ്രസാധകരുടെ വീടുകളുടെ കേടുപോക്കാൻതുടങ്ങി. ഞായറാഴ്‌ച രാവിലെ ഞങ്ങൾ എല്ലാവരും വയൽസേവനത്തിനു പോയി. അതിനുശേഷം ഒരു സഹോദരിയുടെ വീട്ടുമുറ്റത്ത്‌ യോഗം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. സദസ്യർക്ക്‌ ഇരിക്കാനായി ബെഞ്ചുകളും പഴയ ഒരു തെങ്ങിൻ തടികൊണ്ട്‌ പ്രസംഗപീഠവും ഉണ്ടാക്കി. രാത്രി എട്ടുമണിമുതൽ നിശാനിയമം പ്രാബല്യത്തിൽ വരുമായിരുന്നതിനാൽ അതിനനുസൃതമായി യോഗസമയത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി. പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും 43 പേർ ഹാജരുണ്ടായിരുന്നു.”

യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനായി കൂടിവരുന്നു

1960-കളുടെ അവസാനഭാഗത്ത്‌ കൂടാരങ്ങളിൽ സമ്മേളനങ്ങൾ നടത്തിയിരുന്നതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതു ക്രമീകരിക്കാനായി. എന്നാൽ വലിയൊരു കൂടാരം ഉണ്ടാക്കുന്നതിന്‌ ദിവസങ്ങളോളം നന്നായി കഷ്ടപ്പെടണമായിരുന്നു. സാന്റ്യാഗോ സോസാ പറയുന്നു: “ആഴ്‌ചയുടെ തുടക്കത്തിൽത്തന്നെ ഞങ്ങൾ പണി തുടങ്ങുമായിരുന്നു: കൂടാരം ഉണ്ടാക്കുക, രാജ്യഹാളിൽനിന്ന്‌ ബെഞ്ചുകൾ കൊണ്ടുവരുക, കസേരകൾ വാടകയ്‌ക്കെടുക്കുക അങ്ങനെ ഓരോരോ പണികൾ. അന്നൊക്കെ സമ്മേളനത്തോടനുബന്ധിച്ച്‌ ലഘുഭക്ഷണശാലയും ഉണ്ടായിരുന്നു. അതിനുള്ള പാത്രങ്ങൾ വാടകയ്‌ക്കെടുത്ത്‌ മിക്കപ്പോഴും രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നാണ്‌ ഓരോ സാധനങ്ങളും ഉണ്ടാക്കിയിരുന്നത്‌. ചിലപ്പോൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിയുമ്പോഴായിരിക്കും എല്ലാം നശിപ്പിച്ചുകൊണ്ട്‌ രാത്രിയിൽ ഒരു കൊടുങ്കാറ്റ്‌ വീശുന്നത്‌. പിറ്റേന്ന്‌ എല്ലാം വീണ്ടും ചെയ്യേണ്ടിവരും. പക്ഷേ, ആരും ഒരു പരാതിയും പറഞ്ഞിരുന്നില്ല.”

ബെലീസ്‌ സിറ്റിക്കും ഓറഞ്ച്‌ വാക്കിനും ഇടയ്‌ക്കുള്ള ഒരു ഉൾനാടൻപ്രദേശത്ത്‌ ഒരു കൺവെൻഷൻ നടന്ന കാര്യം ജീനീ തോംസൺ ഓർക്കുന്നു. കൂടാരം ഉണ്ടാക്കുന്നതിനും ബെഞ്ചുകൾ നിരത്തുന്നതിനുമായി രാജ്യഹാളിനോടു ചേർന്നുള്ള സ്ഥലത്തെ കാടുംപടലുമെല്ലാം തെളിക്കണമായിരുന്നു. “കൺവൻഷൻ പരിപാടി നടന്ന സമയം മുഴുവൻ മഴയായിരുന്നു. കൂടാരത്തിനകത്തുപോലും വെള്ളം കയറി. അതുകൊണ്ട്‌ തൊട്ടുമുമ്പിലുള്ള ബെഞ്ചിൽ കാലുകയറ്റിവെച്ചാണ്‌ ഞങ്ങൾ ഇരുന്നത്‌. ആ പ്രദേശത്ത്‌ ധാരാളം പാമ്പുകളുണ്ടായിരുന്നു. മഴ പെയ്‌തത്‌ ഏതായാലും നന്നായി. അതുകൊണ്ട്‌ പുറത്തുപോകാതെ കൂടാരത്തിൽ, രാജ്യഹാളിനടുത്തുതന്നെ ആയിരിക്കാൻ എല്ലാവരും നിർബന്ധിതരായി. കുറ്റിച്ചെടികൾക്കിടയിലൂടെ പോയിരുന്നെങ്കിൽ അപകടമായിരുന്നു.”

1970-കളിൽ ബെലീസ്‌ സിറ്റിയുടെ തെക്കുകിഴക്കേ അറ്റത്തുനിന്ന്‌ ഏതാണ്ട്‌ 120 മീറ്റർ മാറിയുള്ള ഒരു ചെറിയ ഉഷ്‌ണമേഖലാ ദ്വീപായ ബേർഡ്‌സ്‌ ദ്വീപിൽവെച്ച്‌ സമ്മേളനങ്ങൾ നടത്താൻ തുടങ്ങി. വിനോദപരിപാടികൾ നടത്താനുള്ള ഉദ്ദേശ്യത്തിൽ പണിത പുല്ലുമേഞ്ഞ ഒരു ഓഡിറ്റോറിയം അവിടെ ഉണ്ടായിരുന്നു. വെള്ളവും വൈദ്യുതിയും കക്കൂസ്‌ സൗകര്യങ്ങളുമെല്ലാം സഹിതമുള്ള ഒരു ഓഡിറ്റോറിയം. സഹോദരങ്ങൾ കരയിൽനിന്ന്‌ ആ ദ്വീപിലേക്ക്‌ തടികൊണ്ടുള്ള ഒരു പാലം പണിതു. അങ്ങനെ ആളുകൾക്ക്‌ എളുപ്പത്തിൽ അവിടെ എത്താനാകുമായിരുന്നു. പ്രശാന്തസുന്ദരമായ ആ സ്ഥലത്ത്‌ പിന്നീട്‌ നിരവധി സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്‌.

1983 മാർച്ചിൽ, ലേഡിവില്ലെയിൽ ഒരു സമ്മേളനഹാൾ പണിയുന്നതിനായി ഗവണ്മെന്റിൽനിന്ന്‌ കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു. സർക്കിട്ട്‌ സമ്മേളനങ്ങളും എന്തെങ്കിലും പ്രത്യേക പരിപാടികളും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും നടത്തുന്നതിന്‌ ആദ്യം അവിടെ താത്‌കാലിമായ ഒരു കെട്ടിടം ഉണ്ടാക്കി. പിന്നീട്‌ 1988-ൽ ഗ്വാട്ടിമാലയിൽനിന്ന്‌ ഒരു സ്റ്റീൽ കെട്ടിടം വാങ്ങി, സ്ഥിരമായ സമ്മേളനഹാളായി ഉപയോഗിക്കുന്നതിന്‌ അതു കൊണ്ടുവന്ന്‌ ലേഡിവില്ലെയിലെ സ്ഥലത്ത്‌ സ്ഥാപിച്ചു.

ചൈനീസ്‌ വയലിലെ പുരോഗതി

ചൈനക്കാർ 1920-കൾ മുതൽതന്നെ ബെലീസിൽ വന്നു താമസമാക്കാൻ തുടങ്ങിയിരുന്നു. അവരിൽ പലർക്കും സ്വന്തം ഭാഷയിൽ നമ്മുടെ സാഹിത്യങ്ങൾ വായിക്കാൻ ഇഷ്ടമാണ്‌. അതേക്കുറിച്ചു റോബെർട്ടാ ഗോൺസാലിസ്‌ പറയുന്നു: “ബേക്കറി നടത്തിക്കൊണ്ടിരുന്ന ഒരു തായ്‌വാൻകാരിയോടു സാക്ഷീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. വളരെ സൗഹൃദമനസ്‌കയാണെങ്കിലും അവർക്ക്‌ മതകാര്യങ്ങളിൽ തീരെ താത്‌പര്യമില്ലെന്ന്‌ എനിക്കറിയാമായിരുന്നു; മാത്രമല്ല, എപ്പോഴും നല്ല തിരക്കും. അവർക്ക്‌ കൗമാരപ്രായത്തിലുള്ള രണ്ടുമക്കൾ ഉണ്ടെന്ന്‌ അറിയാമായിരുന്നതിനാൽ ഒരിക്കൽ ബേക്കറിയിൽ ചെന്നപ്പോൾ ഞാൻ ചൈനീസ്‌ ഭാഷയിലുള്ള യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം അവർക്കു കൊടുത്തു. എന്നിട്ട്‌ അതു സംബന്ധിച്ച അവരുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ്‌ ആ ബേക്കറിയുടെ മുമ്പിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ അവർ കൈവീശി എന്നെ വിളിച്ചു. ഞാൻ വണ്ടി നിറുത്തി. ആ പുസ്‌തകം കൊടുത്തിട്ടു പോയപ്പോൾമുതൽ എന്നെ കാണാൻ കാത്തിരിക്കുകയായിരുന്നുവെന്ന്‌ അവർ ആവേശത്തോടെ പറഞ്ഞു. ബെലീസിലേക്കു കുടിയേറിയ തായ്‌ കുടുംബങ്ങളിലെ മിക്ക ചെറുപ്പക്കാർക്കും പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ അവർ പറഞ്ഞു. അവരൊക്കെ യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം വായിക്കണമെന്നായിരുന്നു അവരുടെ പക്ഷം. കൗമാരക്കാരായ മക്കളുള്ള തായ്‌ കുടുംബങ്ങളുടെ എണ്ണമെടുക്കാൻ അവർ തന്റെ മകനോടു പറഞ്ഞത്രേ. 16 പുസ്‌തകങ്ങൾ വേണമെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. ആ വീട്ടുകാർക്കെല്ലാം ഓരോ പുസ്‌തകം സമ്മാനമായി കൊടുക്കാനായിരുന്നു അത്‌.”

2000 ഒക്‌ടോബറിൽ, പ്രദേശത്തെ ചൈനക്കാരെ സഹായിക്കാൻ ആഗ്രഹമുള്ള പയനിയർമാരെയും പ്രസാധകരെയും മാൻഡറിൻ ഭാഷ പഠിപ്പിക്കുന്നതിനായി ബ്രാഞ്ച്‌ മൂന്നുമാസത്തെ ഭാഷാപരിശീലന പരിപാടി ക്രമീകരിച്ചു. അതിന്റെ ഫലമോ? നിരവധി പയനിയർമാരുള്ള ഒരു ചൈനീസ്‌ കൂട്ടം രൂപീകൃതമായി. പിന്നീട്‌ അതൊരു സഭയായിത്തീർന്നു. കടുത്ത എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും ചിലർ സുവാർത്തയോടും സഭയിൽ ലഭിച്ച സ്‌നേഹത്തോടും നന്നായി പ്രതികരിച്ചു.

അതിനൊരു ഉദാഹരണമാണ്‌ മോൻജെ ചെനിന്റെ അനുഭവം. 2006-ൽ അദ്ദേഹം ബൈബിൾ പഠിക്കാൻതുടങ്ങി. ആദ്യം വീട്ടുകാർക്കു വലിയ പ്രശ്‌നമൊന്നും ഇല്ലായിരുന്നെങ്കിലും താമസിയാതെ അവർ അദ്ദേഹത്തെ പരിഹസിക്കാനും എതിർക്കാനും തുടങ്ങി. പെട്ടെന്നൊരു ദിവസം, മോൻജെ നോക്കിനടത്തിയിരുന്ന കട ഉൾപ്പെടെ, കുടുംബവക സ്വത്തു മുഴുവൻ അവർ വിറ്റു. തന്റെ മതം ഉപേക്ഷിച്ച്‌ അവരോടൊപ്പം മറ്റൊരു രാജ്യത്തേക്കു പോകുന്നതിന്‌ അവർ അദ്ദേഹത്തിന്‌ ഒരു മണിക്കൂർ സമയം അനുവദിച്ചു. എന്നാൽ തന്റെ പുതിയ മതവിശ്വാസങ്ങൾ ഉപേക്ഷിക്കാൻ മോൻജെ തയ്യാറായില്ല. അതുകൊണ്ട്‌ ഒന്നും കൊടുക്കാതെ അദ്ദേഹത്തെ അവിടെ വിട്ടിട്ട്‌ ആ കുടുംബം അവിടെനിന്ന്‌ താമസംമാറി. മോൻജെ ഒരു സഹോദരന്റെകൂടെ താമസിച്ച്‌ അധ്യയനം തുടർന്നു, യോഗങ്ങൾക്കും ക്രമമായി ഹാജരായിക്കൊണ്ടിരുന്നു. “ഞാൻ യഹോവയുമായി ഉറ്റബന്ധം വളർത്തിയെടുത്തു; അവൻ എന്നെ പരിപാലിച്ചു. ബൈബിളിന്റെ പഠനവും തിരുവെഴുത്തുകളെക്കുറിച്ചുള്ള ധ്യാനവും സഹോദരങ്ങളിൽനിന്നുള്ള പ്രോത്സാഹനവും എല്ലാം എന്നെ സഹായിച്ചു,” മോൻജെ പറയുന്നു.

2008 നവംബറിൽ മോൻജെ സ്‌നാനമേറ്റു. അദ്ദേഹത്തിന്റെ സ്വഭാവത്തിലും സംസാരത്തിലും വന്ന മാറ്റം കണ്ട്‌ കുടുംബത്തിന്‌ അദ്ദേഹത്തോടുള്ള മനോഭാവം മെച്ചപ്പെട്ടു. “യഹോവയെ അനുസരിച്ചതിന്റെ പേരിൽ എനിക്കു പട്ടിണി കിടക്കേണ്ടി വന്നില്ല. മാത്രമല്ല അത്‌ എന്റെ സന്തോഷം ഇരട്ടിയാക്കുകയും ചെയ്‌തു! യഹോവ എന്നെ കൈവിട്ടില്ല, പകരം, ഐക്യവും സ്‌നേഹവുമുള്ള സഹോദരവർഗത്തോടൊപ്പം വസിക്കാൻ എന്നെ അനുവദിച്ചു,” മോൻജെ കൂട്ടിച്ചേർക്കുന്നു.

ബെലീസിലെ വേലയ്‌ക്ക്‌ മെക്‌സിക്കോ ബ്രാഞ്ചിന്റെ മേൽനോട്ടം

ബെലീസിലെ രാജ്യവേലയെക്കുറിച്ച്‌ ബെലീസിലെയും മെക്‌സിക്കോയിലെയും ബ്രാഞ്ച്‌ കമ്മിറ്റികളുമായി വിശദമായി ചർച്ചചെയ്‌തശേഷം, അവിടത്തെ വേലയ്‌ക്ക്‌ മേൽനോട്ടം വഹിക്കാൻ ഭരണസംഘം മെക്‌സിക്കോ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. 2001 ജനുവരി 1-ന്‌ അതു പ്രാബല്യത്തിൽ വന്നു. അത്‌ അവിടത്തെ സഹോദരങ്ങൾക്ക്‌ വലിയ സന്തോഷവും പ്രയോജനങ്ങളും കൈവരുത്തി.

അതേത്തുടർന്ന്‌ ബെലീസിൽ നിരവധി രാജ്യഹാളുകളുടെ പണിക്ക്‌ മെക്‌സിക്കോ ബ്രാഞ്ച്‌ മേൽനോട്ടം വഹിച്ചു. 2002 മാർച്ച്‌ 16-ന്‌ ബെലീസ്‌ സിറ്റിയിൽ മനോഹരമായ ഒരു ഇരട്ട രാജ്യഹാളിന്റെ സമർപ്പണം നടന്നു. പിറ്റേന്ന്‌ പുതിയ മിഷനറി ഭവനത്തിന്റെയും ലേഡിവില്ലെയിലെ പുതുക്കിയ സമ്മേളനഹാളിന്റെയും സമർപ്പണവും ഉണ്ടായിരുന്നു. ഭരണസംഘാംഗമായ ഗെരിറ്റ്‌ ലോഷ്‌ നടത്തിയ സമർപ്പണ പ്രസംഗം കേൾക്കാൻ അൻപതോ അറുപതോ വർഷമായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന പലരും എത്തിയിരുന്നു. രാജ്യഹാൾ നിർമാണ സംഘത്തിന്റെ പ്രവർത്തനം തുടങ്ങിയതോടെ നല്ല പുരോഗതി കൈവന്നിട്ടുണ്ട്‌; രാജ്യത്തെങ്ങുമായി 20 രാജ്യഹാൾ പണിയാൻ അവർ സഹായിച്ചിരിക്കുന്നു.

2007-ൽ, അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്തു പ്രസംഗിക്കുന്നതിൽ സഹായിക്കുന്നതിന്‌ 325 പയനിയർമാർ മെക്‌സിക്കോയിൽനിന്ന്‌ ബെലീസിൽ എത്തി. അവരുടെ സന്ദർശനം പ്രസംഗവേലയിലുള്ള ബെലീസിലെ സഹോദരങ്ങളുടെ ഉത്സാഹം വർധിപ്പിച്ചു. തത്‌ഫലമായി, പയനിയർമാരുടെ എണ്ണം ശ്രദ്ധേയമാംവിധം വർധിച്ചു.

ചുഴലിക്കൊടുങ്കാറ്റിൽനിന്ന്‌ ബെലീസിനെ കാത്തുകൊള്ളേണമേ എന്ന്‌ വർഷന്തോറും മതനേതാക്കന്മാർ പ്രാർഥന നടത്താറുണ്ട്‌. എന്നാൽ തികച്ചും വ്യത്യസ്‌തമായിരുന്നു യഹോവയുടെ സാക്ഷികളുടെ സമീപനം. 2007-ലെ ചുഴലിക്കാറ്റിനു തൊട്ടുമുമ്പാണ്‌ അടിയന്തിര സാഹചര്യങ്ങളിൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ച പ്രായോഗികമായ നിർദേശങ്ങൾ സഹോദരങ്ങൾക്കു ലഭിച്ചത്‌. ആഗസ്റ്റ്‌ മാസത്തിൽ ഡീൻ ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടായപ്പോൾ ഈ നിർദേശങ്ങൾ മുൻകൂട്ടി ലഭിച്ചതിൽ അവർ അങ്ങേയറ്റം നന്ദിയുള്ളവരായിരുന്നു. അപകടമേഖലയിലുള്ള സഹോദരങ്ങളെയെല്ലാം സുരക്ഷിതമായ ഇടങ്ങളിൽ താമസിക്കുന്ന സഹോദരങ്ങളുടെ വീടുകളിലേക്കു മാറ്റി. കാറ്റ്‌ അടങ്ങിയശേഷം രാജ്യത്തെമ്പാടുനിന്നുമുള്ള സാക്ഷികൾ വീടുകളും രാജ്യഹാളുകളും കേടുപോക്കാൻ സഹായിച്ചു. യഹോവയുടെ സാക്ഷികളുടെ ഈ മാതൃകയെ പ്രശംസിച്ച പ്രാദേശിക റേഡിയോ നിലയം എല്ലാവരും അത്‌ അനുകരിക്കേണ്ടതാണെന്നും പറഞ്ഞു.

സകല ജനതകളിൽനിന്നുമുള്ളവർ ഐക്യത്തോടെ

യഹോവയുടെ അനുഗ്രഹത്താൽ ബെലീസിലെ പ്രസാധകരുടെ എണ്ണം ഇപ്പോൾ 1,800-ലധികമായിരിക്കുന്നു—149 പേർക്ക്‌ 1 പ്രസാധകൻ എന്നതാണ്‌ അവിടത്തെ അനുപാതം. കൂടുതലായ വളർച്ചയ്‌ക്കുള്ള സാധ്യതയുമുണ്ട്‌; കാരണം, 2009-ലെ സ്‌മാരകത്തിന്‌ 39 ബെലീസുകാരിൽ ഒരാൾവീതം ഹാജരായി!

കഴിഞ്ഞ 80-ലധികം വർഷമായി തുടരുന്ന ബെലീസിലെ ശിഷ്യരാക്കൽവേല സത്‌ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു—പല പശ്ചാത്തലങ്ങളിൽനിന്നുള്ള ആത്മീയമനസ്‌കരായ ആളുകൾ, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യമാകുന്ന ‘നിർമല ഭാഷ’യാൽ ഏകീഭവിച്ചിരിക്കുന്നു. ഭൂവ്യാപകമായുള്ള തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം “തോളോടുതോൾ ചേർന്ന്‌” ബെലീസിലെ യഹോവയുടെ സാക്ഷികളും, പരസ്യ സാക്ഷീകരണത്തിലൂടെ നിർമല ഭാഷ നന്നായി ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ സ്‌നേഹവാനാം ദൈവമായ യഹോവയ്‌ക്ക്‌ മഹത്ത്വം കരേറ്റുന്നു.—സെഫ. 3:9.

[അടിക്കുറിപ്പുകൾ]

a 1973 വരെ ബെലീസ്‌ ബ്രിട്ടീഷ്‌ ഹോണ്ടുറാസ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നതെങ്കിലും ഈ പുസ്‌തകത്തിൽ മിക്കവാറും എല്ലാ സന്ദർഭങ്ങളിലും ബെലീസ്‌ എന്നാണ്‌ അതിനെ പരാമർശിച്ചിരിക്കുന്നത്‌.

b ഈ ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി തലസ്ഥാനം ബെലീസ്‌ സിറ്റിയിൽനിന്ന്‌ രാജ്യത്തിന്റെ ഉൾഭാഗത്തുള്ള ബെൽമോപാനിലേക്കു മാറ്റി.

[224-ാം പേജിലെ ആകർഷക വാക്യം]

“സത്യക്രിസ്‌ത്യാനികൾ വീടുതോറും പ്രസംഗിക്കുന്നവരായിരിക്കുമെന്ന്‌ ആ ഡ്രൈവർ എന്നോടു പറഞ്ഞു”

[234-ാം പേജിലെ ആകർഷക വാക്യം]

“ഡാഡിയെ ഇങ്ങനെ പേടിക്കുന്നത്‌ ശരിയല്ല. നമ്മൾ ഭയപ്പെടേണ്ടത്‌ യഹോവയെയാണ്‌”

[208-ാം പേജിലെ ചതുരം]

ബെലീസ്‌—ഒരു ആകമാനവീക്ഷണം

ഭൂപ്രകൃതി

വടക്കുഭാഗം സമുദ്രതീരമാണ്‌. ഈ നിമ്‌നമേഖല പിന്നിട്ടാൽ പീഠഭൂമി തുടങ്ങുകയായി. ഇത്‌ തെക്കുള്ള മായാ പർവതനിരയിൽ ചെന്നെത്തുന്നു. ജഗ്വാറുകൾ, പ്യൂമകൾ, ബബൂണുകൾ, പെക്രികൾ, പച്ച ഇഗ്വാനകൾ, മുതലകൾ എന്നിവയ്‌ക്കുപുറമേ കൊടുംവിഷമുള്ള കുഴിയൻ അണലി ഉൾപ്പെടെ 60-ഓളം ഇനം പാമ്പുകളും ബെലീസിലെ വനങ്ങളിലുണ്ട്‌. കീൽ ബിൽ ടൂക്കൻ, വംശനാശ ഭീഷണി നേരിടുന്ന സ്‌കാർലറ്റ്‌ മാക്കൗ തുടങ്ങി ഏതാണ്ട്‌ 600 ഇനം പക്ഷികളും ഈ വനമേഖലയിലെ വാസക്കാരാണ്‌. പവിഴപോളിപ്പുകൾ, സ്‌പോഞ്ചുകൾ, പാരറ്റ്‌ മത്സ്യം, മനാറ്റികൾ, ബാരക്കൂഡ, തിമിംഗലസ്രാവുകൾ എന്നിവ സമുദ്രസമ്പത്തിൽ ഉൾപ്പെടുന്നു.

ജനങ്ങൾ

മായന്മാർ (കെക്‌ച്ചികൾ), മോപന്മാർ, യൂക്കാറ്റെക്കുകൾ, ക്രിയോളുകൾ (ആഫ്രിക്കൻ-യൂറോപ്യൻ സങ്കരവംശം), മെസ്റ്റിസോകൾ (സ്‌പാനിഷ്‌-മായൻ സങ്കരവംശം), ഗാരിഫ്യൂണകൾ (ആഫ്രിക്കൻ-കരീബ്‌ സങ്കരവംശം), ഈസ്റ്റ്‌ ഇൻഡ്യന്മാർ, ലെബനീസുകൾ, ചൈനക്കാർ, ജർമൻ-ഡച്ച്‌ മെനനൈറ്റുകാർ ഉൾപ്പെടെയുള്ള യൂറോപ്യന്മാർ എന്നിവരാണ്‌ ബെലീസിലെ നിവാസികൾ.

ഭാഷ

ഇംഗ്ലീഷാണ്‌ ഔദ്യോഗിക ഭാഷ. എങ്കിലും ബെലീസ്‌ ക്രിയോൾ, സ്‌പാനിഷ്‌, ഗാരിഫ്യൂണ, കെക്‌ച്ചി, മായൻ, ജർമൻ, മാൻഡറിൻ എന്നീ ഭാഷകളും ഇവിടെ സംസാരിച്ചുകേൾക്കാം.

ഉപജീവനമാർഗം

ഇവിടെ മിക്കവരും തൊഴിൽ കണ്ടെത്തുന്നത്‌ കാർഷിക, കയറ്റുമതി മേഖലയിലാണ്‌. കരിമ്പും ഉഷ്‌ണമേഖലാ ഫലവർഗങ്ങളുമാണ്‌ ഇവിടെ കൃഷി ചെയ്‌ത്‌ കയറ്റി അയയ്‌ക്കുന്നത്‌. മത്സ്യബന്ധനവും ടൂറിസവുമാണ്‌ മറ്റൊരു വരുമാനമാർഗം.

ഭക്ഷണം

വിവിധ സംസ്‌കാരങ്ങളുടെ സംഗമസ്ഥലമായ ബെലീസ്‌ രുചിഭേദങ്ങളുടെ കലവറയാണ്‌. തേങ്ങാപ്പാലിൽ അരിയും പയറും വേവിച്ചെടുത്തത്‌ ഒരു ജനപ്രിയവിഭവമാണ്‌. പൊരിച്ച അല്ലെങ്കിൽ കറിവെച്ച കോഴിയിറച്ചി, മാട്ടിറച്ചി, മത്സ്യം, പൊരിച്ച വാഴപ്പഴം എന്നിവയാണ്‌ അകമ്പടിവിഭവങ്ങൾ. കൊതിയൂറുന്ന കടൽവിഭവങ്ങളും ബെലീസിലെ തീൻമുറികളെ സമ്പന്നമാക്കാറുണ്ട്‌.

കാലാവസ്ഥ

മധ്യ അമേരിക്കയുടെ കരീബിയൻ തീരത്ത്‌ സ്ഥിതിചെയ്യുന്ന ബെലീസിൽ ചൂടും ഈർപ്പവുമുള്ള മിതോഷ്‌ണ കാലാവസ്ഥയാണ്‌. ചുഴലിക്കൊടുങ്കാറ്റുകളുടെ ഭീഷണിയും ഇവിടെ ഉണ്ടാകാറുണ്ട്‌.

[215-ാം പേജിലെ ചതുരം/ ചിത്രം]

ഗാരിഫ്യൂണ വംശജർ സത്യം സ്വീകരിക്കുന്നു

ബെവർളി ആൻ ഫ്‌ളോറസ്‌

ജനനം 1961

സ്‌നാനം 1993

സംക്ഷിപ്‌ത വിവരം ഗാരിഫ്യൂണ വംശജയായ ബെവർളി ആൻ സത്യം സ്വീകരിച്ചു. ഇപ്പോൾ അവർ യഹോവയെക്കുറിച്ചു പഠിക്കാൻ സ്വന്തം വംശജരെ സഹായിച്ചുകൊണ്ടിരിക്കുന്നു.

◼ 17-ാം നൂറ്റാണ്ടുമുതൽ തുടങ്ങുന്നു ഗാരിഫ്യൂണകളുടെ ചരിത്രം. അന്ന്‌ ബെലീസിലെത്തിയ അടിമകൾ തദ്ദേശീയരായ കരീബുകളെ വിവാഹംചെയ്‌തു. അവരിൽ നിന്നുളവായ സങ്കരവംശമാണ്‌ ഗാരിഫ്യൂണകൾ. ഫ്രഞ്ചിന്റെയും സ്വാഹിലിയുടെയും സ്വാധീനമുള്ള ഒരു അരവാക്കൻഭാഷയാണ്‌ ഗാരിഫ്യൂണ.

ആഫ്രിക്കൻ, അമരേന്ത്യൻ പാരമ്പര്യങ്ങളുടെ മിശ്രിതമാണ്‌ ഗാരിഫ്യൂണ മതം, ശക്തമായ കത്തോലിക്കാ സ്വാധീനവുമുണ്ട്‌. ഗാരിഫ്യൂണകളുടെ ഒരു ആചാരമാണ്‌ ഡൂഗു. മരിച്ചുപോയ പൂർവികരെ പ്രസാദിപ്പിക്കാനായി ഭക്ഷണപാനീയങ്ങൾ നിവേദിക്കുന്ന ഒരു ചടങ്ങാണിത്‌. “എന്റെ അമ്മയ്‌ക്ക്‌ ഈ ആചാരത്തിൽ തെല്ലും വിശ്വാസമില്ലായിരിന്നു,” ബെവർളി പറയുന്നു. ഇത്രയധികം ആഹാരസാധനങ്ങൾ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നത്‌ ദൈവം അംഗീകരിക്കുന്ന ഒരു കാര്യമാണെന്ന്‌ അമ്മയ്‌ക്കു തോന്നിയിരുന്നില്ല. അമ്മ പറയുമായിരുന്നു: ‘ആഹാരം മനുഷ്യർക്ക്‌ കഴിക്കാനുള്ളതാണ്‌. മാത്രമല്ല, ജീവിച്ചിരുന്നപ്പോൾ നമ്മെ സ്‌നേഹിച്ചിരുന്നവർ മരിച്ചുകഴിയുമ്പോൾ നമ്മെ എന്തിന്‌ ഉപദ്രവിക്കണം?’”

തനിക്ക്‌ സത്യം ലഭിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ ബെവർളി വിവരിക്കുന്നു: “ഗാരിഫ്യൂണ വംശജയായിരുന്നതുകൊണ്ട്‌ ഡാൻഗ്രീഗയിൽപോയി അവിടെയുള്ള എന്റെ ആളുകളോടു പ്രസംഗിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. സ്വന്തം വംശത്തിൽനിന്ന്‌ ഒരാൾ ബൈബിൾസന്ദേശം അറിയിക്കുമ്പോൾ ഗാരിഫ്യൂണകളിൽ പലരും അനുകൂലമായി പ്രതികരിക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ഗാരിഫ്യൂണഭാഷയിൽ ഞാൻ സംസാരിക്കുന്നതു കേൾക്കുമ്പോൾ മിക്ക ആളുകളും ഞാൻ പറയുന്നത്‌ ശ്രദ്ധിക്കാറുണ്ട്‌. നിരവധിപേർ സഭയോടൊത്ത്‌ സഹവസിക്കുന്നുണ്ട്‌. തങ്ങളുടെ ആചാരങ്ങൾ തിരുവെഴുത്തുവിരുദ്ധമാണെന്നും അവ ഉപേക്ഷിച്ചാൽ ദുഷ്ടാത്മാക്കളുടെ ഉപദ്രവമൊന്നും ഉണ്ടാകാൻപോകുന്നില്ലെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.”

[218-ാം പേജിലെ ചതുരം/ ചിത്രം]

“യഹോവ എപ്പോഴും ഞങ്ങൾക്കായി കരുതി”

ലില്ലി മില്ലർ

ജനനം 1928

സ്‌നാനം 1960

സംക്ഷിപ്‌ത വിവരം ഒറ്റയ്‌ക്ക്‌ ആറു മക്കളെ വളർത്തിക്കൊണ്ടു വന്ന ലില്ലി 47 വർഷമായി മുഴുസമയ ശുശ്രൂഷകയാണ്‌.

◼ “1959-ൽ ഏമിബെൽ അലൻ എന്നോടു സാക്ഷീകരിച്ചു,” ലില്ലി ഓർക്കുന്നു. “വീടുതോറും പോകുന്ന സാക്ഷികൾ ‘കള്ളപ്രവാചകന്മാരാ’ണെന്ന്‌ പള്ളിയിൽനിന്ന്‌ എല്ലാവർക്കും അറിയിപ്പു ലഭിച്ചിരുന്നു. ബൈബിളിൽനിന്നാണെങ്കിൽമാത്രം പറയുന്നത്‌ ശ്രദ്ധിക്കാമെന്ന്‌ ഞാൻ സമ്മതിച്ചു. ഞാൻ സത്യം സ്വീകരിച്ചു, പിറ്റേവർഷം സ്‌നാനപ്പെടുകയും ചെയ്‌തു.

“ആദ്യമൊക്കെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു. കൈ വിറച്ചിട്ട്‌ എനിക്ക്‌ ബൈബിൾ പിടിക്കാൻപോലും സാധിച്ചിരുന്നില്ല. പക്ഷേ, എന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ആഗ്രഹം യിരെമ്യാവു പറഞ്ഞതുപോലെ “എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ” ആയിരുന്നു. അതുകൊണ്ട്‌ ആളുകൾ കേട്ടാലുമില്ലെങ്കിലും അത്‌ എനിക്കു പറയാതെ വയ്യായിരുന്നു.—യിരെ. 20:9.

എങ്ങനെയാണ്‌ ലില്ലി ആറുമക്കളെ തനിച്ച്‌ വളർത്തിക്കൊണ്ടുവരുന്നതോടൊപ്പം പയനിറിങ്‌ ചെയ്‌തത്‌? “ഞാൻ യഹോവയോടു പ്രാർഥിച്ചു, അവൻ അത്‌ സാധിപ്പിച്ചുതന്നു,” ലില്ലി പറയുന്നു. “ആഴ്‌ചയിൽ മൂന്നുദിവസം രാവിലെ മൂന്നരയ്‌ക്ക്‌ എഴുന്നേറ്റ്‌ ഞാൻ ബിസ്‌ക്കറ്റുകൾ ഉണ്ടാക്കും. എന്നെ സഹായിക്കാൻ മക്കളും കൂടും. ചൂടോടെ ബിസ്‌ക്കറ്റ്‌ വാങ്ങിക്കൊണ്ടുപോകാനായി ആളുകളെത്തും. ബിസ്‌ക്കറ്റുകളെല്ലാം വിറ്റുതീരുമ്പോൾ കുട്ടികൾ സ്‌കൂളിലേക്കു പോകും, ഞാൻ വയൽസേവനത്തിനും. യഹോവ എപ്പോഴും ഞങ്ങൾക്കായി കരുതി.”

1969 മുതൽ ലില്ലി കൊറോസലിൽ പയനിയറിങ്‌ ചെയ്യുകയാണ്‌. അവരുടെ മൂത്ത മകനും രണ്ടുപെൺമക്കളും ഇപ്പോൾ മുഴുസമയ ശുശ്രൂഷകരാണ്‌. 69 പേരെ സ്‌നാനത്തിന്റെ പടിയിലെത്താൻ ലില്ലി സഹായിച്ചിട്ടുണ്ട്‌.

[227, 228 പേജുകളിലെ ചതുരം/ ചിത്രം]

ബുഷ്‌ ട്രിപ്‌—പ്രസംഗവേലയ്‌ക്കായി മഴക്കാടുകളിലേക്ക്‌. . .

മാർത്ത സൈമൻസ്‌ പറയുന്നു: “1991 മാർച്ചിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 23 സഹോദരീസഹോദരന്മാർ പാന്റ ഗോർഡയിൽ കൂടിവന്നു. പ്രസംഗവേലയ്‌ക്കായി മഴക്കാടുകളിലേക്ക്‌ പത്തുദിവസത്തെ ഒരു സാഹസികയാത്ര! അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വസ്‌ത്രം, കമ്പിളിപ്പുതപ്പ്‌, മരങ്ങൾക്കിടയിൽ കെട്ടിയിടാവുന്ന തൂക്കുമഞ്ചം എന്നിവയും ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, കെക്‌ച്ചി ഭാഷകളിലുള്ള സാഹിത്യങ്ങളും ഉണ്ടായിരുന്നു കൊണ്ടുപോകാൻ. കുറെദിവസത്തേക്ക്‌ കേടാകാതെ ഇരിക്കുന്ന 200 കേക്കുകൾ ഉൾപ്പെടെ, 10 ദിവസത്തേക്കുള്ള ആഹാരവും ഞങ്ങൾ കൂടെ കരുതിയിരുന്നു.

“പിറ്റേന്നു രാവിലെ ഇളകിമറിയുന്ന കടലിലൂടെ ഒരു വഞ്ചിയിൽ ഞങ്ങൾ യാത്രയാരംഭിച്ചു. വലിയൊരു പരുത്തിമരംകൊണ്ട്‌ ഉണ്ടാക്കിയ വഞ്ചിയായിരുന്നു അത്‌. ക്രീക്കെ സാർക്കോയിൽ എത്തിയപ്പോൾ സാധനങ്ങളൊക്കെ ഇറക്കിയിട്ട്‌ ഞങ്ങൾ അവിടെ താവളമടിച്ചു. സഹോദരന്മാർ കിടക്കാനുള്ള തൂക്കുമഞ്ചങ്ങൾ വലിച്ചുകെട്ടിയപ്പോൾ സഹോദരിമാർ ഞങ്ങളുടെ ഒരു ഇഷ്ടവിഭവം (പിഗ്‌ടെയ്‌ൽ ബോയ്‌ൽഅപ്‌) ഉണ്ടാക്കി—കപ്പ, ചേന, പച്ച ഏത്തക്കാ, തേങ്ങ, പുഴുങ്ങിയ മുട്ട എന്നിവയും ഒപ്പം പന്നിയുടെ വാലും ചേർത്ത്‌ ഉണ്ടാക്കുന്ന ഒരു സ്റ്റ്യൂ ആണത്‌. ഞങ്ങൾ എത്തിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെ കെക്‌ച്ചികൾ ഓരോരുത്തരായി ഞങ്ങളെ അഭിവാദ്യം ചെയ്യാനെത്തി. അങ്ങനെ രണ്ടുമണിക്കൂർകൊണ്ട്‌ ആ ഗ്രാമക്കാരോടു മൊത്തം സാക്ഷീകരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളെല്ലാവരും അന്തിയുറങ്ങിയത്‌ എവിടെയാണെന്നോ? അവിടെ, ഒരു പോലീസ്‌ സ്റ്റേഷനുണ്ടായിരുന്നു. തൂണുകൾ ഉണ്ടാക്കി അതിനു മുകളിലാണ്‌ ആ സ്റ്റേഷൻ പണിതിരുന്നത്‌. സഹോദരന്മാർ അതിന്റെ അടിവശത്ത്‌ തൂക്കുമഞ്ചങ്ങൾ കെട്ടി അവിടെ കിടന്നുറങ്ങി. സഹോദരിമാരാകട്ടെ, ഗ്രാമമുഖ്യന്മാർ യോഗംചേരുന്ന, പുല്ലു മേഞ്ഞ കാബിൽഡോയിലും.

“പിറ്റേന്ന്‌ വീണ്ടും വള്ളത്തിൽ സാധനങ്ങൾ കയറ്റി ഞങ്ങൾ യാത്ര തുടർന്നു. ചില സ്ഥലങ്ങൾ കണ്ടൽക്കാടുകൾ തിങ്ങിവളർന്ന്‌ ഭയാനകമാംവിധം ഇരുണ്ടുമൂടിക്കിടന്നിരുന്നു. അരമണിക്കൂർ യാത്രയ്‌ക്കുശേഷം ഞങ്ങൾ വള്ളത്തിൽനിന്ന്‌ ഇറങ്ങി കുറ്റിച്ചെടികൾക്കിടയിലൂടെ ഒന്നരമണിക്കൂർ നടന്ന്‌ സൺഡേവുഡ്‌ ഗ്രാമത്തിലെത്തി. ഞാവൽപ്പഴത്തിന്റ നിറമുള്ള ത്വക്കും കറുത്ത കോലൻമുടിയും ഉള്ള കുറിയ മനുഷ്യരായിരുന്നു ആ ഗ്രാമക്കാർ. മിക്കവരും ചെരിപ്പ്‌ ധരിച്ചിരുന്നില്ല. സ്‌ത്രീകൾ അവരുടെ പരമ്പരാഗത രീതിയിലുള്ള പാവാടയും മുത്തുകൊണ്ടുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. പുല്ലു മേഞ്ഞ വീടുകളുടെ തറ മണ്ണുകൊണ്ടുള്ളതായിരുന്നു. മുറികൾ വേർതിരിച്ചിരുന്നില്ല. തൂക്കുമഞ്ചം ഒഴികെ മറ്റ്‌ ഗൃഹോപകരണങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വീടുകളുടെ സമീപത്തുതന്നെ ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പാകത്തിനുള്ള പൊതു അടുപ്പ്‌ ഉണ്ടായിരുന്നു.

“ആളുകൾ പൊതുവെ സൗഹൃദമനസ്‌കരായിരുന്നു. അവർ സുവാർത്തയോട്‌ നല്ല താത്‌പര്യം കാണിച്ചു. കെക്‌ച്ചി ഭാഷയിലുള്ള സാഹിത്യങ്ങളും കെക്‌ച്ചി ബൈബിളിൽനിന്ന്‌ തിരുവെഴുത്തുകൾ കാണിച്ചതും അവർക്ക്‌ ഏറെ ഇഷ്ടമായി.

“കോഴിപ്പൂവന്റെ കൂകലും കാട്ടുപക്ഷികളുടെയും കുരങ്ങന്മാരുടെയും ശബ്ദവും കേട്ടാണ്‌ പിറ്റേന്ന്‌ ഞങ്ങൾ ഉണർന്നത്‌. നല്ലൊരു പ്രാതൽ കഴിച്ചശേഷം, തലേന്നു താത്‌പര്യം കാണിച്ച എല്ലാവരെയും ഞങ്ങൾ വീണ്ടും സന്ദർശിച്ചു. നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. പിറ്റേവർഷം ഞങ്ങൾ മടങ്ങിച്ചെല്ലുന്നതുവരെ സ്വന്തമായി പഠിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചിട്ടാണ്‌ ഞങ്ങൾ മടങ്ങിയത്‌. മഴക്കാടുകൾക്കുള്ളിലെ വിദൂര ഗ്രാമങ്ങൾ സന്ദർശിച്ചുകൊണ്ട്‌ തുടർന്നുള്ള ദിവസങ്ങളിലും ഞങ്ങൾ അതേ രീതി തുടർന്നു.

“അത്യന്തം സന്തോഷകരമായിരുന്നു ആ കാട്ടിൽ ചെലവഴിച്ച പത്തുദിവസം; ആ ദീർഘയാത്രയെയും സന്ദർശിച്ച ഗ്രാമങ്ങളെയും കണ്ടുമുട്ടിയ ആളുകളെയും കുറിച്ചുള്ള മധുരസ്‌മരണകൾ ഞങ്ങളുടെ മനസ്സിലങ്ങനെ മായാതെനിന്നു. പിറ്റേവർഷം മടങ്ങിച്ചെല്ലുന്നതുവരെ ഞങ്ങൾ പാകിയ സത്യത്തിന്റെ വിത്തുകൾ യഹോവ സംരക്ഷിക്കട്ടെ എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന. ഞങ്ങളുടെ കാലുകൾ വീങ്ങി, വല്ലാത്ത ക്ഷീണവും അനുഭവപ്പെട്ടു; പക്ഷേ, ആ വർഷത്തെ ബുഷ്‌ ട്രിപ്പിൽ പങ്കെടുക്കാനായതിന്റെ സന്തോഷത്താലും യഹോവയോടുള്ള കൃതജ്‌ഞതയാലും ഞങ്ങളുടെ ഹൃദയം തുടിക്കുകയായിരുന്നു.”

[235, 236 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

യഹോവയെ സ്‌നേഹിക്കുന്ന മായാകൾ

ഹോർഹേ ഷോ, നിക്കോളാസ്‌ ഷോ (അവരുടെ സഹോദരി പ്രീസീല്യനോടൊപ്പം)

ജനനം 1969, 1971

സ്‌നാനം 1997

പശ്ചാത്തലം മാതാപിതാക്കളോടുള്ള സമ്പൂർണ അനുസരണത്തിനും അവരെ ബഹുമാനിക്കുന്നതിനും മായാ പാരമ്പര്യം ഊന്നൽനൽകുന്നു. വിവാഹിതരായ മുതിർന്ന മക്കളിൽനിന്നുപോലും അതു പ്രതീക്ഷിക്കുന്നുണ്ട്‌.

◼ നിക്കോളാസും ഹോർഹേയും യഹോവയെ അറിഞ്ഞ്‌ സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ക്രിസ്‌തീയ പ്രവർത്തനങ്ങളെ പിതാവ്‌ ശക്തമായി എതിർത്തു.

നിക്കോളാസ്‌ പറയുന്നു: “വളരെയധികം ഗുണംചെയ്യുന്ന കാര്യങ്ങളാണ്‌ പഠിക്കുന്നതെന്ന്‌ ഞാൻ ഡാഡിയോടു പറഞ്ഞു. ബാപ്‌റ്റിസ്റ്റ്‌ സഭാംഗമായിരുന്ന അദ്ദേഹത്തിനു പക്ഷേ, എന്റെ ആ ഉത്സാഹമൊന്നും ഉൾക്കൊള്ളാനായില്ല. ഡാഡിയെ വിഷമിപ്പിക്കാൻ എനിക്കിഷ്ടമില്ലായിരുന്നു. അതുകൊണ്ട്‌ പലതവണ ഞാൻ ബൈബിൾ പഠനം ഉപേക്ഷിച്ചു. അന്നൊക്കെ ഡാഡിയുടെ കൂടെയിരുന്ന്‌ മത്തുപിടിക്കുന്നതുവരെ ഞാൻ കുടിക്കാറുണ്ടായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോഴൊക്കെ എന്റെ മക്കൾക്ക്‌ നല്ലൊരു മാതൃകയല്ല ഞാൻ വെക്കുന്നതെന്ന്‌ എനിക്കറിയാമായിരുന്നു. എന്റെ ഭാര്യയും മക്കളും ഒട്ടും സന്തുഷ്ടരായിരുന്നില്ല, അവരൊന്ന്‌ ചിരിക്കുകപോലും ഇല്ലായിരുന്നു.

“എന്നാൽ ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ക്രമമായി ഹാജരാകാനും തുടങ്ങിയതോടെ മോശമായ ശീലങ്ങൾ ഉപേക്ഷിക്കാൻ എനിക്കായി. കുടുംബത്തിനുവേണ്ടി ഞാൻ നന്നായി അധ്വാനിച്ചു. കിട്ടുന്ന പണമെല്ലാം അവർക്കുവേണ്ടി ചെലവഴിക്കാൻതുടങ്ങി. ഇപ്പോൾ ഞങ്ങൾ കുടുംബം ഒത്തൊരുമിച്ച്‌ യഹോവയുടെ സേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നു. സന്തോഷവും ചിരിയുമെല്ലാം ഞങ്ങളുടെ വീട്ടിൽ നിറഞ്ഞുനിൽക്കുന്നു.”

ഹോർഹേയുടെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. കുടിയും മോശമായ സംസാരവും കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. വാരാന്തത്തിൽ അദ്ദേഹത്തെ വീട്ടിൽ കാണാറേയില്ലായിരുന്നു. എന്നാൽ ബൈബിൾ പഠിച്ചതോടെ ആ സ്വഭാവമെല്ലാം പാടേ മാറി.

ഹോർഹേ പറയുന്നു: “ഞാൻ സത്യത്തിൽ പുരോഗമിക്കുന്തോറും ഡാഡിയുടെ എതിർപ്പും കൂടിക്കൂടി വന്നു. കള്ളപ്രവാചകന്മാർ എന്നാണ്‌ അദ്ദേഹം ഞങ്ങളെ വിളിച്ചിരുന്നത്‌. പലതവണ കഠാര കാണിച്ച്‌ അദ്ദേഹം ഞങ്ങളെ ഭീഷണിപ്പെടുത്തി. എനിക്ക്‌ അധ്യയനം എടുത്തിരുന്ന കാർഡോസ സഹോദരൻ, ഉണ്ടാകാവുന്ന അനന്തരഫലങ്ങളെ നേരിടാൻ നേരത്തെതന്നെ ഞങ്ങളെ മാനസികമായി ഒരുക്കി. ‘ഒരുപക്ഷേ, കിട്ടേണ്ട സ്വത്തൊന്നും തരില്ലെന്ന്‌ ഡാഡി പറഞ്ഞാൽ എന്തുചെയ്യും?’ അദ്ദേഹം ചോദിച്ചു. ‘ഡാഡിക്ക്‌ എന്നെ വലിയ കാര്യമാണ്‌; അങ്ങനെയൊന്നും അദ്ദേഹം ചെയ്യില്ല,’ ഞാൻ പറഞ്ഞു. എന്നാൽ വാസ്‌തവത്തിൽ സംഭവിച്ചത്‌ അതുതന്നെയാണ്‌.

ഹോർഹേ തുടരുന്നു: “പഠിക്കുന്ന കാര്യങ്ങൾ പക്ഷേ, എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു. എന്റെ ജീവിതം മെച്ചപ്പെട്ടു. എന്റെ പുതിയ ക്രിസ്‌തീയ വ്യക്തിത്വം കുടുംബത്തിനും അനുഗ്രഹമായി. ഞങ്ങൾ പരസ്‌പരം ബഹുമാനിക്കുകയും ഒരുമിച്ചായിരിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്‌തു. പ്രസംഗവേല ഞാൻ വളരെയധികം ആസ്വദിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ ഞാൻ ഒരു സാധാരണ പയനിയറായി പ്രവർത്തിക്കുകയാണ്‌.”

[ചിത്രം]

ഫ്രാങ്ക്‌ കാർഡോസ ഹോർഹേയോടു സാക്ഷീകരിച്ചു

[238, 239 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]

ആവശ്യം അധികമുള്ളിടത്ത്‌ സന്തോഷത്തോടെ സേവിക്കുന്നു

രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള ഒരു രാജ്യത്തേക്കു മാറിത്താമസിക്കുക എന്നത്‌ അത്ര എളുപ്പമല്ല. വർഷങ്ങളോളം ഒരു വിദേശ വയലിൽ പ്രവർത്തിക്കുന്നതിന്‌ വളരെ ശ്രമവും ആത്മത്യാഗവും ആവശ്യമാണ്‌. നമ്മുടെ സഹോദരീസഹോദരന്മാരിൽ പലരും അതിന്റെ വെല്ലുവിളികൾ സന്തോഷത്തോടെ, ധീരമായി തരണംചെയ്‌തിരിക്കുന്നു.

1989-ൽ, ആർതർ ഗോൺസാലിസും റോബെർട്ടായും മൂന്നുവയസ്സുള്ള മകൻ ഡാൽറ്റണോടൊപ്പം അമേരിക്കയിൽനിന്ന്‌ ബെലീസിൽ എത്തി. “നല്ല ശമ്പളമുള്ള സ്ഥിരമായ ജോലി വിട്ടിട്ട്‌ അത്ര തൊഴിൽ സാധ്യതയില്ലാത്ത ഒരു രാജ്യത്തു പോയി താമസിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം,” റോബെർട്ടാ പറയുന്നു.

“അതിന്‌ യഹോവയിൽ അടിയുറച്ച ആശ്രയംവെക്കണം. അബ്രാഹാമിനെക്കുറിച്ചുള്ള ബൈബിൾ വിവരണം വായിച്ചപ്പോൾ, സ്വന്തം വീട്‌, ബന്ധുജനങ്ങൾ, പരിചയമുള്ള ജീവിതസാഹചര്യങ്ങൾ എന്നിവയെല്ലാം ഉപേക്ഷിച്ച്‌ അവൻ പോയതിനെക്കുറിച്ച്‌ ഓർത്ത്‌ എനിക്ക്‌ അതിശയം തോന്നി. എന്നാൽ യഹോവ അവനെ കാത്തുപരിപാലിച്ചു. ഞങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ഒരു വെല്ലുവിളി ബെലീസ്‌ ക്രിയോൾ പഠിച്ചെടുക്കുകയായിരുന്നു. എന്നാൽ ഞങ്ങൾ യഹോവയിൽ ആശ്രയംവെച്ചു; അവൻ ഞങ്ങളെ കാത്തുപരിപാലിക്കുകയും ചെയ്‌തു,” ആർതർ പറയുന്നു.

1991-ൽ, കാലിഫോർണിയയിൽനിന്ന്‌ ഫ്രാങ്ക്‌ കാർഡോസയും ആലീസും പയനിയറിങ്‌ ചെയ്യുന്നതിനായി ബെലീസിൽ എത്തി. “പ്രവൃത്തികളുടെ പുസ്‌തകം വായിച്ചപ്പോൾ എനിക്കും ഒരു മിഷനറിയാകണമെന്നു തോന്നി. എന്നാൽ ഞങ്ങൾക്ക്‌ നാലുമക്കൾ ഉണ്ടായിരുന്നതുകൊണ്ട്‌ ഗിലെയാദ്‌ പരിശീലനത്തെക്കുറിച്ച്‌ സ്വപ്‌നംകാണാൻപോലും കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ ഇളയമകളുടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ മറ്റൊരു രാജ്യത്തു പോയി പ്രവർത്തിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചു. വീക്ഷാഗോപുരത്തിൽ ബെലീസിനെക്കുറിച്ചു വായിച്ചതോടെ അങ്ങോട്ടു പോകാമെന്നായി ഞങ്ങളുടെ തീരുമാനം,” ഫ്രാങ്ക്‌ പറയുന്നു.

“ഒരു മൂന്നുവർഷത്തേക്കു നോക്കാം എന്നായിരുന്നു എന്റെ അഭിപ്രായം. എന്നാലിപ്പോൾ 18 വർഷമായി ഞങ്ങൾ ഇവിടെയാണ്‌. എനിക്ക്‌ ഇവിടം എത്ര ഇഷ്ടമാണെന്നോ!” ആലീസ്‌ പറയുന്നു.

“ആളുകളോടു ഞങ്ങൾക്കു സ്‌നേഹമുണ്ട്‌; കഷ്ടപ്പെടാനൊട്ടു മടിയുമില്ല. യഹോവയെ സ്‌നേഹിക്കുന്ന ആളുകളുമായി അടുപ്പം വളർത്തിയെടുക്കാൻ ഇത്‌ ഞങ്ങളെ സഹായിക്കുന്നു. ആളുകൾ സത്യത്തോടു നല്ലരീതിയിലാണ്‌ പ്രതികരിക്കുന്നത്‌. നടത്താൻ പറ്റുന്നതിൽ കൂടുതൽ അധ്യയനങ്ങൾ ഞങ്ങൾക്കു ലഭിക്കുന്നുണ്ട്‌; അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം എന്ന്‌ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാനാകും. ലോകത്തിലെ സമ്പത്തു മുഴുവൻ നൽകാമെന്നു പറഞ്ഞാലും ഈ പദവി വിട്ടുകളയാൻ ഞങ്ങൾ തയ്യാറല്ല,” ഫ്രാങ്ക്‌ കൂട്ടിച്ചേർക്കുന്നു.

1988-ൽ കാൾ സൈമൻസും മാർത്തയും ടെക്‌സാസിൽനിന്ന്‌ ബെലീസിലെത്തി. മാർത്ത പറയുന്നു: “ഞങ്ങൾ വരുമ്പോൾ കുട്ടികൾക്ക്‌ പത്തും എട്ടും വീതമായിരുന്നു പ്രായം. സഭയോടൊപ്പം വിദൂരഗ്രാമങ്ങളിൽ പോയി പകലന്തിയോളം ഞങ്ങൾ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നു. സമ്മേളനഹാളിന്റെ പണിയിലും ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു. സമ്മേളനസമയത്ത്‌ ഞങ്ങളുടെകൂടെ താമസിക്കാൻ എല്ലായ്‌പോഴും ധാരാളം സഹോദരീസഹോദരന്മാർ ഉണ്ടാകും. ഞങ്ങളുടെ മക്കൾ ഇവിടെ വളരാൻ ഇടയായത്‌ എത്ര നന്നായെന്നോ! കാരണം പ്രത്യേക പയനിയർമാരുമായും മിഷനറിമാരുമായും ഒക്കെ സഹവസിക്കാൻ അത്‌ അവർക്ക്‌ അവസരമേകി. ഒരു വിമാനത്തിൽ കയറി എത്രയും പെട്ടെന്ന്‌ ഇവിടെനിന്ന്‌ പോകണം എന്നു തോന്നിയിട്ടുള്ള സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്‌—വൈദ്യുതിയും പൈപ്പുവെള്ളവും ബാറ്ററിയും ടെലിഫോണും ഒന്നും ഇല്ലാതെവരുന്ന സമയങ്ങളിൽ. ഇത്രയേറെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ഇനിയൊരു തിരഞ്ഞെടുപ്പു നടത്താൻ അവസരം ലഭിച്ചാൽ ഈ ജീവിതഗതിതന്നെയായിരിക്കും ഞങ്ങൾ തിരഞ്ഞെടുക്കുക. ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ തയ്യാറായതിനാൽ ഞങ്ങളുടെ ജീവിതം ഇന്ന്‌ എത്ര ധന്യമാണെന്നോ!”

[ചിത്രങ്ങൾ]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: ഡാൽറ്റൺ, റോബെർട്ടാ, ആർതർ, അദ്ദേഹത്തിന്റെ അമ്മ മാർത്ത ഗോൺസാലിസ്‌

ആലീസും ഫ്രാങ്ക്‌ കാർഡോസയും

കാൾ സൈമൻസും ഭാര്യ മാർത്തയും

[250-ാം പേജിലെ ചതുരം]

“ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ ആളുണ്ട്‌!”

അലേഹാൻഡ്രോ ലാക്കൈയോ, റിബേക്ക (ബെക്കി)

ജനനം 1950, 1949

സ്‌നാനം 1966, 1959

സംക്ഷിപ്‌ത വിവരം 1972-ൽ ഗിലെയാദ്‌ ബിരുദം നേടിയശേഷം അവർ എൽ സാൽവഡോർ, ബെലീസ്‌, നിക്കരാഗ്വ, മെക്‌സിക്കോ, ഹോണ്ടുറാസ്‌ എന്നിവിടങ്ങളിൽ മിഷനറിമാരായി സേവിച്ചു. ഇപ്പോൾ അമേരിക്കയിൽ സർക്കിട്ട്‌ വേലയിലാണെങ്കിലും, ബെലീസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ഓർമ ഇന്നും അവരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

◼ “കീത്ത്‌ ചുഴലിക്കൊടുങ്കാറ്റിന്റെ പിടിയിലാണ്‌ ഞങ്ങൾ!” 2000 ഒക്‌ടോബർ 2 തിങ്കളാഴ്‌ച ബെക്കി എഴുതി. “രണ്ടര ദിവസത്തോളമായി മഴ തകർത്തു പെയ്യുകയാണ്‌.”

അടുത്ത ദിവസം കാറ്റും മഴയും തെല്ലൊന്നു ശമിച്ചപ്പോൾ അലേഹാൻഡ്രോയും പ്രത്യേക പയനിയറായ ഡോണൾഡ്‌ നീബ്രൂജീയും കൂടെ ആംബെർഗ്രിസ്‌ കേയിലേക്ക്‌ കുറെ അവശ്യ സാധനങ്ങളുമായി പോയി. അവരും അവിടെനിന്നുള്ള രണ്ടുമൂപ്പന്മാരും ചേർന്ന്‌ രണ്ടുസഭകളിലുള്ള എല്ലാ പ്രസാധകരെയും സന്ദർശിച്ച്‌ അവർ സുരക്ഷിതരാണെന്ന്‌ ഉറപ്പുവരുത്തി.

“ബുധനാഴ്‌ച, രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങൾ, ദ്വീപുകളിൽ താമസിക്കുന്ന സഹോദരങ്ങൾക്കു നൽകാനായി ആഹാരവും വെള്ളവും വസ്‌ത്രങ്ങളും ബ്രാഞ്ചിൽ എത്തിച്ചു. ചുരുങ്ങിയ സമയംകൊണ്ട്‌ സ്വീകരണമുറിയും ലൈബ്രറിയുമെല്ലാം സാധനങ്ങൾകൊണ്ടു നിറഞ്ഞു,” ബെക്കി പറയുന്നു.

അതിനിടെ, അലേഹാൻഡ്രോയും മറ്റു മൂന്നുപേരുംകൂടി സാധനങ്ങളുമായി കേ കോക്കറിലേക്കു പോയി. അവർ അവിടെയുള്ള ആ ചെറിയ കൂട്ടത്തോടൊപ്പം പ്രാർഥിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. സഹോദരന്മാർ കാണിച്ച സ്‌നേഹവും പരിഗണനയും സാക്ഷികളല്ലാത്തവരുടെ ഹൃദയത്തെപ്പോലും സ്‌പർശിച്ചു. “വർഷങ്ങളായി ഞാൻ ഞങ്ങളുടെ പള്ളിയിൽ സംഭാവന നൽകുന്നതാണ്‌. എന്നാൽ എനിക്ക്‌ എങ്ങനെയുണ്ടെന്ന്‌ അന്വേഷിക്കാൻ ഒരാൾപോലും തിരിഞ്ഞുനോക്കിയില്ല,” ഒരു സ്‌ത്രീ പരാതിപറഞ്ഞു.

“പുറത്തുള്ളവരുടെ സ്ഥിതി എത്ര പരിതാപകരമാണ്‌! എന്നാൽ ഞങ്ങൾ ഇക്കാര്യത്തിൽ അനുഗൃഹീതരാണ്‌, ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ ആളുണ്ട്‌!” സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട്‌ ഒരു സഹോദരി പറഞ്ഞു.

[244, 245 പേജുകളിലെ ചാർട്ട്‌/ ഗ്രാഫ്‌]

ബെലീസ്‌ സുപ്രധാന സംഭവങ്ങൾ

1923 ജെയിംസ്‌ ഗോർഡൻ ബോമ്പായിൽ സാക്ഷീകരിക്കുന്നു.

1930

1933 ഫ്രീഡ ജോൺസൺ ബെലീസ്‌ സിറ്റിയിൽ പ്രസംഗവേല ചെയ്യുന്നു.

1934 താഡിയസ്‌ ഹാജ്‌സൺ തന്റെ ബേക്കറിയിൽവെച്ച്‌ യോഗങ്ങൾ നടത്തുന്നു.

1940

1941 ബെലീസ്‌ സിറ്റിയിൽ ആദ്യമായി പ്രസാധകർ സ്‌നാനമേൽക്കുന്നു.

1945 ആദ്യത്തെ മിഷനറിമാർ എത്തുന്നു.

1946 ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമാകുന്നു.

1950

1957 മിഷനറിമാർക്കു പ്രവേശനം നിഷേധിക്കുന്നു.

1959 ബ്രാഞ്ച്‌ ഓഫീസ്‌, മിഷനറി ഭവനം, രാജ്യഹാൾ എന്നിവ നിർമിക്കപ്പെടുന്നു.

1960

1961 മിഷനറിമാർക്ക്‌ വീണ്ടും പ്രവേശനം അനുവദിക്കുന്നു.

1961 ഹാറ്റി ചുഴലിക്കൊടുങ്കാറ്റ്‌ ബെലീസിനെ തകർത്തെറിയുന്നു.

1971 ബേർഡ്‌സ്‌ ദ്വീപിലെ ആദ്യത്തെ സമ്മേളനം.

1980

1988 ലേഡിവില്ലെയിൽ സമ്മേളനഹാൾ.

1990

2000 കീത്ത്‌ ചുഴലിക്കൊടുങ്കാറ്റ്‌ നാശം വിതയ്‌ക്കുന്നു.

2001 ബെലീസിലെ വേലയുടെ മേൽനോട്ടം മെക്‌സിക്കോ ബ്രാഞ്ചിന്‌.

2002 ഒരു ഇരട്ട രാജ്യഹാൾ (ഇടത്ത്‌), മിഷനറി ഭവനം, പുതുക്കിപ്പണിത സമ്മേളനഹാൾ എന്നിവയുടെ സമർപ്പണം.

2010

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

1,800

1,200

400

1930 1940 1950 1960 1980 1990 2000 2010

[ചിത്രം]

സഹോദരങ്ങൾ ഒരു ബോട്ടിൽ സമ്മേളനത്തിനു പോകുന്നു

[209-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മെക്‌സിക്കോ

ഗ്വാട്ടിമാല

മെൽക്കോർ ഡെ മെൻക്കോസ്‌

കരീബിയൻ കടൽ

ബെലീസ്‌

ആംബെർഗ്രിസ്‌ കേ

സാൻ പെഡ്രോ

കേ കോക്കർ

കൊറോസൽ ഡിസ്‌ട്രിക്‌റ്റ്‌

കൊറോസൽ

ഓറഞ്ച്‌ വാക്ക്‌ ഡിസ്‌ട്രിക്‌റ്റ്‌

ഓറഞ്ച്‌ വാക്ക്‌

ഓഗസ്റ്റ്‌ പൈൻ റിഡ്‌ജ്‌

ബെലീസ്‌ ഡിസ്‌ട്രിക്‌റ്റ്‌

ബോമ്പാ

സാന്റാനാ

ക്രുക്കഡ്‌ ട്രീ

ബ്ലാക്ക്‌ ക്രീക്ക്‌

ലേഡിവില്ലെ

ബെലീസ്‌ സിറ്റി

കയോ ഡിസ്‌ട്രിക്‌റ്റ്‌

ബെൽമോപാൻ

ബെൻക്കി വ്യെഹോ

സ്റ്റാൻ ക്രീക്ക്‌ ഡിസ്‌ട്രിക്‌റ്റ്‌

സ്റ്റാൻ ക്രീക്ക്‌ വാലി

ഡാൻഗ്രീഗ

ഹോപ്‌കിൻസ്‌

സേൻ ബൈറ്റ്‌

റ്റെലീഡോ ഡിസ്‌ട്രിക്‌റ്റ്‌

മാങ്കോ ക്രീക്ക്‌

പ്ലാസെൻസ്യാ

മങ്കി റിവർ ടൗൺ

പാന്റ നെഗ്രാ

സാൻ അന്റോണിയോ

പാന്റ ഗോർഡ

സൺഡേവുഡ്‌

ബാരാങ്കോ

ക്രീക്കെ സാർക്കോ

ബെലീസ്‌ നദി

മായൻ പർവതനിര

[200-ാം പേജിലെ ചിത്രം]

[206-ാം പേജിലെ ചിത്രം]

അൽഫോൻസിന റോബാറ്റോയും ഏമിബെൽ അലനും പ്രത്യേക പയനിയർമാരായ മൂന്ന്‌ സഹോദരന്മാരോടൊപ്പം

[207-ാം പേജിലെ ചിത്രം]

ഹെർമൻ ലൈറ്റ്‌ബർൺ, ഭാര്യ ഡറിൻ, മകൻ സ്റ്റീഫൻ

[210-ാം പേജിലെ ചിത്രം]

ഉച്ചഭാഷിണി ഘടിപ്പിച്ച വണ്ടിയിൽ ഒരു കൂട്ടം സാക്ഷികൾ, ബെലീസ്‌ സിറ്റി, 1940-കളിൽ; (1) താഡിയസ്‌ ഹാജ്‌സൺ, (2) ജോർജ്‌ ലോങ്ങ്‌സ്‌വർത്ത്‌

[213-ാം പേജിലെ ചിത്രം]

എൽമർ ഐറിഗ്‌ ദൂരെയുള്ള പ്രദേശങ്ങളിലേക്ക്‌ സുവാർത്ത വ്യാപിപ്പിച്ചു

[214-ാം പേജിലെ ചിത്രം]

യോഗങ്ങൾ ക്രമമായി നടത്താൻ ചാൾസ്‌ ഹേയൻ സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു

[221-ാം പേജിലെ ചിത്രം]

ബെലീസ്‌ സിറ്റിയിലെ ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും രാജ്യഹാളും

[223-ാം പേജിലെ ചിത്രം]

മുഴുവനായും സ്‌പാനിഷ്‌ ഭാഷയിൽ നടത്തിയ സർക്കിട്ട്‌ സമ്മേളനം, ഓറഞ്ച്‌ വാക്കിലെ രാജ്യഹാൾ, 1968

[229-ാം പേജിലെ ചിത്രം]

പ്രത്യേക പയനിയർമാരായ മാർത്യാൽ കേയും മാന്വെലായും

[230-ാം പേജിലെ ചിത്രം]

ഒരു സാധാരണ മായാ ഗ്രാമം, റ്റെലീഡോ ജില്ല

[240-ാം പേജിലെ ചിത്രം]

മാരീയായും ബാസീല്യോ ആയും

[246-ാം പേജിലെ ചിത്രം]

സിസീല്യ പ്രാറ്റ്‌

[249-ാം പേജിലെ ചിത്രം]

പാന്റ ഗോർഡയിൽ ഒരു കൂടാരത്തിലെ സർക്കിട്ട്‌ സമ്മേളനം, 1960-കളിൽ

[251-ാം പേജിലെ ചിത്രം]

ബെക്കിയും അലേഹാൻഡ്രോ ലാക്കൈയോയും

[252, 253 പേജുകളിലെ ചിത്രങ്ങൾ]

താഴെയുള്ള സ്റ്റീൽനിർമിത കെട്ടിടം ഇപ്പോൾ സമ്മേളനഹാളായി ഉപയോഗിക്കുന്നു (വലത്ത്‌ )

പുതുക്കിപ്പണിത സമ്മേളനഹാൾ

[254-ാം പേജിലെ ചിത്രം]

ബെലീസ്‌ സിറ്റിയിലെ ഇരട്ട രാജ്യഹാളിന്റെ നിർമാണവേളയിൽ