നിങ്ങളോട് അതു പറയാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ
നിങ്ങളോട് അതു പറയാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ
“എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ” ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. എന്നാൽ അവർ സമ്മർദം ഉപയോഗിക്കണമെന്നോ മററുളളവരെ മതപരിവർത്തനം ചെയ്യിക്കാൻ ബലപ്രയോഗം നടത്തണമെന്നോ അല്ല ഇതിന്റെ അർഥം. ‘സൗമ്യരോടു സുവാർത്ത പറയു’ക, ‘ഹൃദയം തകർന്നവരെ മുറികെട്ടു’ക, ‘വിലപിക്കുന്ന സകലരെയും ആശ്വസിപ്പിക്കു’ക എന്നിവയായിരുന്നു യേശുവിന്റെ നിയോഗം. (മത്തായി 28:19; യശയ്യാ 61:1, 2; ലൂക്കോസ് 4:18, 19) ബൈബിളിൽനിന്നുളള സുവാർത്ത പ്രസംഗിച്ചുകൊണ്ട് ഇതു ചെയ്യാൻ യഹോവയുടെ സാക്ഷികൾ പ്രയത്നിക്കുന്നു. പുരാതന കാലത്തെ യെഹെസ്കേൽ പ്രവാചകനെപ്പോലെ, “ചെയ്യപ്പെടുന്ന സകല മ്ലേച്ഛ കാര്യങ്ങളെയും ചൊല്ലി നെടുവീർപ്പിട്ടു കരയുന്ന”വരെ കണ്ടെത്താൻ ഇന്നു യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു.—എസെക്കിയേൽ 9:4.
ഇപ്പോഴത്തെ അവസ്ഥകൾ നിമിത്തം ദുഃഖിക്കുന്നവരെ കണ്ടെത്താൻ അവർ ഉപയോഗിക്കുന്ന ഏററവും അറിയപ്പെടുന്ന മാർഗം വീടുതോറും പോകുന്നതാണ്. അങ്ങനെ, “ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചുളള സുവാർത്ത പ്രസംഗിച്ചും പ്രഖ്യാപിച്ചും കൊണ്ട് . . . പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച”പ്പോൾ യേശു ചെയ്തതുപോലെതന്നെ ആളുകളുടെ അടുക്കൽ എത്തിച്ചേരാൻ അവർ ക്രിയാത്മകമായ ഒരു ശ്രമം നടത്തുന്നു. യേശുവിന്റെ ആദ്യകാല ശിഷ്യൻമാരും അങ്ങനെ ചെയ്തു. (ലൂക്കോസ് 8:1; 9:1-6; 10:1-9) ഇന്നു സാധ്യമാകുവോളം യഹോവയുടെ സാക്ഷികൾ വർഷത്തിൽ പല പ്രാവശ്യം ഓരോ ഭവനവും സന്ദർശിച്ച് വീട്ടുകാരനുമായി ഏതാനും മിനിററുകൾ അയാൾക്ക് താത്പര്യം തോന്നിക്കുന്നതോ, ഉത്കണ്ഠ ജനിപ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രാദേശികവിഷയങ്ങളോ ലോകവിഷയങ്ങളോ സംസാരിക്കുന്നതിനു ശ്രമിക്കുന്നു. ഒന്നോ രണ്ടോ തിരുവെഴുത്തുകൾ പരിചിന്തിച്ചേക്കാം, വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ കൂടുതൽ ചർച്ചയ്ക്കായി മടങ്ങിച്ചെല്ലുന്നതിനു സൗകര്യപ്രദമായ ഒരു സമയം സാക്ഷി ക്രമീകരിച്ചേക്കാം. ബൈബിളുകളും ബൈബിൾ വിശദീകരിക്കുന്ന സാഹിത്യങ്ങളും ലഭ്യമാക്കുന്നു, വീട്ടുകാരൻ ആഗ്രഹിക്കുന്നപക്ഷം സൗജന്യമായി ഒരു ഭവന ബൈബിളധ്യയനം നടത്തുന്നു. 1988-ൽ ലോകമെമ്പാടും ശരാശരി ഏതാണ്ട് 32,50,000 ബൈബിളധ്യയനങ്ങൾ ക്രമമായി നടത്തപ്പെട്ടു.
മററുളളവരോട് “രാജ്യത്തിന്റെ സുവാർത്ത” പറയുന്നതിനുളള മറെറാരു മാർഗം പ്രാദേശിക രാജ്യഹാളുകളിൽ നടത്തുന്ന യോഗങ്ങൾ മുഖാന്തരമാണ്. സാക്ഷികൾ അവിടെ വാരംതോറും യോഗങ്ങൾ നടത്തുന്നു. ആനുകാലിക താത്പര്യമുളള
ഒരു വിഷയത്തെക്കുറിച്ചു നടത്തുന്ന ഒരു പരസ്യപ്രസംഗമാണ് ഒരു യോഗം, അതിനെത്തുടർന്ന് വീക്ഷാഗോപുരം എന്ന പത്രികയിലെ വിവരങ്ങളെ ആധാരമാക്കി ഏതെങ്കിലുമൊരു ബൈബിൾ വിഷയത്തെയോ പ്രവചനത്തെയോ കുറിച്ചുളള ഒരു അധ്യയനം നടത്തുന്നു. സുവാർത്തയുടെ മെച്ചപ്പെട്ട പ്രഘോഷകരായിത്തീരാൻ സാക്ഷികളെ പരിശീലിപ്പിക്കുന്നതിനുളള ഒരു സ്കൂളാണ് മറെറാരു യോഗം, പ്രാദേശിക സ്ഥലത്തെ സാക്ഷീകരണ വേലയെക്കുറിച്ചു ചർച്ച ചെയ്യുന്ന ഒരു ഭാഗം അതിനെത്തുടർന്നു നടത്തുന്നു. കൂടാതെ, ബൈബിളധ്യയനങ്ങൾക്കായി സാക്ഷികൾ ആഴ്ചയിലൊരിക്കൽ സ്വകാര്യ ഭവനങ്ങളിൽ ചെറിയ കൂട്ടങ്ങളായി കൂടിവരുന്നു.ഈ യോഗങ്ങളിൽ ആർക്കും സംബന്ധിക്കാവുന്നതാണ്. യാതൊരു പണപ്പിരിവുകളും നടത്തുന്നില്ല. അത്തരം യോഗങ്ങൾ എല്ലാവർക്കും പ്രയോജനപ്രദമാണ്. ബൈബിൾ ഇപ്രകാരം പറയുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കാതെ, അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ടു മററുളളവരെ സ്നേഹത്തിലേക്കും ക്രിയാത്മക നൻമയിലേക്കും ഏററവും നന്നായി എങ്ങനെ ഉണർത്താം എന്നു നമുക്കോരോരുത്തർക്കും നോക്കാം, നാൾ അടുത്തുവരുന്നു എന്നു കാണുംതോറും അധികമധികമായി അങ്ങനെ ചെയ്യാം.” സ്വകാര്യ പഠനവും ഗവേഷണവും അനിവാര്യമാണ്, എന്നാൽ മററുളളവരോടൊത്തു കൂടിവരുന്നത് ഉത്തേജനാത്മകമാണ്: “ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നതുപോലെ ഒരു മനുഷ്യൻ മറെറാരുവന്റെ വൈഭവത്തിനു മൂർച്ച കൂട്ടുന്നു.”—എബ്രായർ 10:24, 25; സദൃശവാക്യങ്ങൾ 27:17, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
തങ്ങളുടെ അനുദിന ജീവിതത്തിൽ മററാളുകളുമായി സമ്പർക്കത്തിൽ വരുമ്പോഴും സുവാർത്തയെക്കുറിച്ചു സംസാരിക്കാനുളള അവസരങ്ങൾ സാക്ഷികൾ നന്നായി പ്രയോജനപ്പെടുത്തുന്നു. അയൽവാസിയുമായോ ഒരു ബസ്സിലെ അല്ലെങ്കിൽ വിമാനത്തിലെ സഹയാത്രികനുമായോ പങ്കിടുന്ന ചുരുങ്ങിയ വാക്കുകളോ ഒരു ബന്ധുവുമായോ സുഹൃത്തുമായോ നടത്തുന്ന ദീർഘമായ സംഭാഷണമോ അതുമല്ലെങ്കിൽ ഉച്ചഭക്ഷണസമയത്ത് ഒരു സഹജോലിക്കാരനുമൊത്തുളള ഒരു ചർച്ചയോ ആയിരിക്കാം ഇത്. ഭൂമിയിലായിരുന്നപ്പോൾ യേശു നടത്തിയ സാക്ഷീകരണത്തിലധികവും ഇത്തരത്തിലുളളതായിരുന്നു—കടൽത്തീരത്തു കൂടി നടന്നപ്പോൾ, ഒരു കുന്നിൻചെരുവിൽ ഇരുന്നപ്പോൾ, ഒരുവന്റെ വീട്ടിൽ ഭക്ഷണം കഴിച്ചപ്പോൾ, വിവാഹവിരുന്നിനു സംബന്ധിച്ചപ്പോൾ, അല്ലെങ്കിൽ ഗലീലാക്കടലിൽ ഒരു മത്സ്യബന്ധന പടകിൽ യാത്ര ചെയ്തപ്പോൾ അവിടുന്ന് ഇത്തരം സാക്ഷീകരണം നടത്തി. അവിടുന്ന് സിന്നഗോഗുകളിലും യരുശലേമിലെ ആലയത്തിലും പഠിപ്പിച്ചു. എവിടെയായിരുന്നാലും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാനുളള അവസരങ്ങൾ അവിടുന്ന് കണ്ടെത്തി. ഈ സംഗതിയിലും അവിടുത്തെ കാൽച്ചുവടുകൾ പിന്തുടരാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു.—മാതൃകയാൽ പ്രസംഗിക്കുന്നു
നിങ്ങളോടു സുവാർത്ത പറയുന്ന വ്യക്തി ഉപദേശങ്ങൾ സ്വയം ബാധകമാക്കിയില്ലെങ്കിൽ സുവാർത്ത പറയുന്നതിനവലംബിച്ച ഈ മാർഗങ്ങളൊന്നും നിങ്ങളെ സംബന്ധിച്ച് അർഥവത്തായിരിക്കില്ല. ഒന്നു പറയുകയും മറെറാന്നു പ്രവർത്തിക്കുകയും ചെയ്യുന്നതു കാപട്യമാണ്, മതപരമായ കാപട്യം ദശലക്ഷങ്ങളെ ബൈബിളിൽനിന്ന് അകററിക്കളഞ്ഞിരിക്കുന്നു. ബൈബിളിനെ കുററപ്പെടുത്തുന്നതു ന്യായമല്ല. ശാസ്ത്രിമാർക്കും പരീശൻമാർക്കും എബ്രായ തിരുവെഴുത്തുകൾ ഉണ്ടായിരുന്നു, എന്നാൽ അവരെ കപടഭക്തരായി യേശു കുററപ്പെടുത്തി. അവർ മോശയുടെ ന്യായപ്രമാണത്തിൽനിന്നു വായിക്കുന്നതിനെക്കുറിച്ചു സംസാരിച്ചിട്ട് തന്റെ ശിഷ്യൻമാരോട് അവിടുന്ന് ഇങ്ങനെ പറഞ്ഞു: “അവർ നിങ്ങളോടു പറയുന്ന എല്ലാ കാര്യങ്ങളും അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്യുവിൻ, എന്നാൽ അവരുടെ പ്രവൃത്തികളിൻ പ്രകാരം ചെയ്യരുത്. എന്തെന്നാൽ അവർ പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല.” (മത്തായി 23:3) മണിക്കൂറുകൾ നീണ്ട പ്രസംഗത്തെക്കാൾ ഏറെ വാചാലമായിരിക്കുന്നത് ഒരു ക്രിസ്ത്യാനിയുടെ മാതൃകാജീവിതമാണ്. അവിശ്വാസികളായ ഭർത്താക്കൻമാരുണ്ടായിരുന്ന ക്രിസ്തീയ ഭാര്യമാരെ ഇതു ചൂണ്ടിക്കാണിച്ചിരിക്കുന്നു: “. . . നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ [അവർ] ചേർന്നുവരുവാൻ ഇടയാകും.”—1 പത്രൊസ് 3:1, 2, സത്യവേദ പുസ്തകം.
അതുകൊണ്ട്, മററുളളവർക്കു സുവാർത്ത ശുപാർശ ചെയ്യാൻ യഹോവയുടെ സാക്ഷികൾ ഈ വിധത്തിലും ശ്രമിക്കുന്നു: അവർ മററുളളവർക്കു ശുപാർശ ചെയ്യുന്ന ക്രിസ്തീയ നടത്തയിൽ സ്വയം മാതൃക പുലർത്തുകവഴി. ‘അന്യർ തങ്ങൾക്കു ചെയ്യണമെന്നു മററുളളവർ ആഗ്രഹിക്കുന്നതുപോലെ അവർക്കു ചെയ്യാൻ’ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. (മത്തായി 7:12) സഹസാക്ഷികൾ, സ്നേഹിതർ, അയൽക്കാർ, അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരോടു മാത്രമല്ല സകല മനുഷ്യരോടും ഈ വിധത്തിൽ പെരുമാറാൻ അവർ ശ്രമിക്കുന്നു. അപൂർണരായിരിക്കെ, അവർ എപ്പോഴും 100 ശതമാനം വിജയിക്കുന്നില്ല. എന്നാൽ രാജ്യത്തെക്കുറിച്ചുളള സുവാർത്ത പറയുന്നതിൽ മാത്രമല്ല സാധ്യമാകുമ്പോഴെല്ലാം സഹായഹസ്തം നീട്ടിക്കൊടുക്കുന്ന കാര്യത്തിലും എല്ലാവർക്കും നൻമ ചെയ്യുകയെന്നുളളതാണ് അവരുടെ ഹൃദയാഭിലാഷം.—യാക്കോബ് 2:14-17.
[21-ാം പേജിലെ ആകർഷകവാക്യം]
ഒരു വാക്കും കൂടാതെ നേടുന്നു
[20-ാം പേജിലെ ചിത്രങ്ങൾ]
പ്രായോഗികമായി രൂപകൽപ്പന ചെയ്ത രാജ്യഹാളുകൾ ബൈബിൾ ചർച്ചയ്ക്കുളള സ്ഥലങ്ങളാണ്
[22-ാം പേജിലെ ചിത്രങ്ങൾ]
തങ്ങളുടെ സ്വന്തം കുടുംബജീവിതത്തിലും അതുപോലെതന്നെ മററാളുകളുമായുളള സമ്പർക്കത്തിലും മററുളളവർക്കു തങ്ങൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ സ്വയം പ്രാവർത്തികമാക്കാൻ സാക്ഷികൾ ആത്മാർഥമായി ശ്രമിക്കുന്നു