മുഴുസമയ ശുശ്രൂഷകർ മുന്നണിയിൽനിന്ന് പ്രസംഗവേലയെ നയിക്കുന്നു
മുഴുസമയ ശുശ്രൂഷകർ മുന്നണിയിൽനിന്ന് പ്രസംഗവേലയെ നയിക്കുന്നു
നിങ്ങളെ സന്ദർശിച്ച ആദ്യത്തെ യഹോവയുടെ സാക്ഷി ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനോ ഒരു മിഷനറിയോ ആയിരിക്കാനിടയുണ്ട്. യഹോവയുടെ സാക്ഷികൾക്ക് ശമ്പളം പറ്റുന്ന ശുശ്രൂഷകവർഗ്ഗം ഇല്ലാത്തതിനാൽ ഈ ആളുകൾക്ക് മുഴുസമയവും ശുശ്രൂഷയിലേർപ്പെടാൻ എങ്ങനെ കഴിയുമെന്ന് നിങ്ങൾ അതിശയിച്ചിട്ടുണ്ടായിരിക്കാം.
സമർപ്പിതരും സ്നാപനമേറ്റവരുമായ എല്ലാ യഹോവയുടെ സാക്ഷികളും ശുശ്രൂഷകരാണ്. എന്നാൽ അധികം പേർക്കും കുടുംബ കടപ്പാടുകളോ മറ്റു കടപ്പാടുകളോ ഉണ്ട്. അവ വാരത്തിൽ ചുരുക്കം ചില മണിക്കൂറുകളിലധികം ശുശ്രൂഷയ്ക്ക് വിനിയോഗിക്കുന്നതിൽ നിന്ന് അവരെ തടയുന്നു. എന്നിരുന്നാലും, ലോകത്തിലെങ്ങുമുളള ആയിരക്കണക്കിന് സാക്ഷികൾ തങ്ങളുടെ ജീവിതനിലവാരം വെട്ടിച്ചുരുക്കിയിരിക്കുന്നതുകൊണ്ട് അവർക്ക് അംശകാല ജോലികൊണ്ട് തങ്ങളുടെ കുറഞ്ഞ ചെലവുകൾ വഹിക്കാനും അനന്തരം വർഷത്തിൽ ആയിരമോ അധികമോ മണിക്കൂർ ശുശ്രൂഷയ്ക്ക് വിനിയോഗിക്കാനും കഴിയും.
മുഴുസമയ പയനിയർ ശുശ്രൂഷകർക്ക് സ്വന്തമായി ചെലവഴിക്കാൻ അത്രതന്നെ പണം ഇല്ലെന്നുളളത് സത്യംതന്നെ. എന്നാൽ അവരെ സംബന്ധിച്ച് ഇത് ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നതിനുളള ഒരു മാർഗ്ഗമാണ്. അവർക്ക് അനേകം അനുഗ്രഹങ്ങളും ലഭിക്കുന്നു. മാസത്തിൽ 90 മണിക്കൂറോ അധികമോ ദൈവവചനത്തെക്കുറിച്ച് മറ്റുളളവരോട് സംസാരിക്കാൻ കഴിയുന്നതുതന്നെ നല്ല ഒരു അനുഭവമാണ്. മുഴുസമയ ശുശ്രൂഷകൻ ശുശ്രൂഷയിലെ തന്റെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നു. താത്പര്യത്തെ ഉചിതമായി പിന്തുടരുന്നതിനുളള സമയവും അയാൾക്കുണ്ട്. ഇതു വളരെ പ്രോത്സാഹജനകമായ ഫലങ്ങൾ ഉളവാക്കുന്നു. ഭൗതികമായി ആവശ്യമുളളത് അവർക്കുണ്ട്; തങ്ങൾക്കുളളതിനെ അവർ വളരെയധികം വിലമതിക്കുന്നു.—മത്തായി 6:33.
വാച്ച് റ്റവർ സൊസൈറ്റി 1943 ഫെബ്രുവരിയിൽ വാച്ച് റ്റവർ ഗിലയാദ് ബൈബിൾ സ്കൂൾ സ്ഥാപിച്ചു. അതിന്റെ ഉദ്ദേശ്യം വിദേശരാജ്യങ്ങളിൽ മിഷനറിമാരായി സേവിക്കുന്നതിന് പരിചയ സമ്പന്നരായ മുഴുസമയ പയനിയർ ശുശ്രൂഷകരെ പരിശീലിപ്പിക്കുകയെന്നതായിരുന്നു. അഞ്ചുമാസത്തെ പഠനപദ്ധതിയിൽ ബൈബിളിന്റെയും ബൈബിൾ ചരിത്രത്തിന്റെയും യഹോവയുടെ സ്ഥാപനത്തിന്റെയും ഒരു വിദേശ വയലിലെ സേവനത്തിന് ഒരുങ്ങുന്നതിനോട് ബന്ധപ്പെട്ട വിഷയങ്ങളുടെയും ഒരു ഗാഢമായ പഠനം ഉൾപ്പെടുന്നു.
മിഷനറിനിയമനസ്ഥലത്തേക്കുളള യാത്രച്ചെലവ് സൊസൈറ്റി വഹിക്കുന്നു. മിഷനറി ഭവനങ്ങളിൽ ആരോഗ്യപ്രദമായ ഭക്ഷണവും മിതമായ താമസസൗകര്യങ്ങളും സൊസൈറ്റി പ്രദാനം ചെയ്യുന്നു. വ്യക്തിപരമായ ചെലവുകൾ വഹിക്കുന്നതിന് ഓരോ മിഷനറിക്കും ഒരു മിതമായ പ്രതിപൂരണവും സൊസൈറ്റി കൊടുക്കുന്നു. ഷോപ്പിംഗ്, പാചകം, ശുചീകരണം
എന്നിവ നടത്തിക്കൊണ്ട് മിഷനറിമാർ മിഷനറിഭവനത്തിന്റെ പ്രവർത്തനത്തിൽ തവണകളായി സേവിക്കുന്നു. ഈ ന്യായമായ പരിപാലനം ലഭിക്കുന്നതിനാൽ മാസത്തിൽ കുറഞ്ഞത് 140 മണിക്കൂർ വീടുതോറും പ്രസംഗിക്കുന്നതിനും താത്പര്യക്കാരുമായി ബൈബിളദ്ധ്യയനം നടത്തുന്നതിനും വിനിയോഗിക്കുന്നതിന് മിഷനറിമാർക്ക് സാധിക്കുന്നു.ഈ മിഷനറിമാരിൽ അനേകർ തങ്ങളുടെ ഭവനത്തിൽ നിന്നും കുടുംബത്തിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് നിയമിക്കപ്പെടുന്നത്. അവർക്ക് വ്യത്യസ്ത ജീവിത നിലവാരത്തോടും സംസ്ക്കാരത്തോടും പുതിയ ആഹാര ശീലങ്ങളോടും വ്യത്യസ്ത കാലാവസ്ഥയോടും മറ്റൊരു ഭാഷ സംസാരിക്കുന്നതിനോടും പൊരുത്തപ്പെടേണ്ടിവന്നിട്ടുണ്ട്. ആളുകളെ സ്നേഹിക്കുന്നതുകൊണ്ടും ദൈവരാജ്യത്തെക്കുറിച്ച് പഠിക്കാൻ അവരെ സഹായിക്കുന്നതിനുളള ശക്തമായ ആഗ്രഹമുളളതുകൊണ്ടുമാണ് അവർ ഈ വേല ചെയ്യുന്നത്.
വാച്ച് റ്റവർ ഗിലയാദ് ബൈബിൾ സ്കൂൾ 1943 മുതൽ 1992 വരെ 93 ക്ലാസ്സുകൾ നടത്തുകയും 6,500-ലധികം മിഷനറിമാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആഫ്രിക്കയിലും മദ്ധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും പൗരസ്ത്യദേശത്തും ദക്ഷിണ പസഫിക്കിലും ഉടനീളം ഇവർ ബൈബിൾ വിദ്യാഭ്യാസ വികസനത്തെ മുന്നണിയിൽ നിന്ന് നയിച്ചിരിക്കുന്നു. അവർ യൂറോപ്പിലും വളരെയധികം വേല നിർവ്വഹിച്ചിട്ടുണ്ട്.
യഹോവയുടെ സാക്ഷികൾ പയനിയർമാരോ മിഷനറിമാരോ എന്ന നിലയിൽ മുഴുസമയവും ശുശ്രൂഷയിലേർപ്പെട്ടാലും അംശികമായി ഏർപ്പെട്ടാലും അവർ സാമ്പത്തികനേട്ടം ഇല്ലാതെയാണ് സേവിക്കുന്നത്. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം നേടാൻ മറ്റുളളവരെ സഹായിക്കുന്നതിന് അവർ സ്വന്തം സമയവും പണവും തങ്ങളേത്തന്നെയും ചെലവഴിക്കുന്നു.—യോഹന്നാൻ 17:3.
• യഹോവയുടെ സാക്ഷികളിൽ ചിലർ തങ്ങളുടെ മുഴുസമയവും ശുശ്രൂഷയ്ക്ക് വിനിയോഗിക്കാൻ പ്രാപ്തരായിരിക്കുന്നതെങ്ങനെ, അവർ ഇതു ചെയ്യുന്നതെന്തുകൊണ്ട്?
• മിഷനറിവേലക്കുവേണ്ടി ശുശ്രൂഷകർ പരിശീലിപ്പിക്കപ്പെടുന്നതെങ്ങനെ?
• മിഷനറിമാർ തങ്ങളുടെ വിദേശനിയമനത്തിൽ പിന്തുണയ്ക്കപ്പെടുന്നതെങ്ങനെ?
[22-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: ഗിലയാദ് സ്കൂൾ ക്ലാസ്മുറി, ബ്രൂക്ലിൻ, ന്യൂയോർക്ക്, യു. എസ്. എ.
വലത്ത്: പാപ്പുവാ ന്യൂഗിനിയിൽ മിഷനറി ദൈവവചനം പഠിപ്പിക്കുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
പയനിയർ ശുശ്രൂഷകരും മിഷനറിമാരും വിവിധരാജ്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുന്നു
ബ്രസീൽ
ഡൊമിനിക്കൻ റിപ്പബ്ലിക്ക്
സ്പെയിൻ
സീരാ ലിയോൺ, ആഫ്രിക്കാ