വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?

അധ്യായം 12

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?

“എനിക്ക്‌ എന്നെപ്പററിത്തന്നെ ഒരു മതിപ്പും തോന്നുന്നില്ല,” ലൂയിസ്‌ ആവലാതിപ്പെട്ടു. നിങ്ങൾക്കും ചിലപ്പോൾ നിങ്ങളെപ്പററി മോശമായ അഭിപ്രായം തോന്നാറുണ്ടോ?

വാസ്‌തവത്തിൽ, എല്ലാവർക്കും ഒരളവിലുളള ആത്മാഭിമാനം ആവശ്യമാണ്‌. “മനുഷ്യാസ്‌തിക്യത്തിന്‌ മാന്യത കൈവരുത്തുന്ന ഘടകം” എന്ന്‌ അതു വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ബൈബിൾ പറയുന്നു: “നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കണം.” (മത്തായി 19:19) നിങ്ങൾക്ക്‌ നിങ്ങളെപ്പററി മോശമായ അഭിപ്രായമാണുളളതെങ്കിൽ സാദ്ധ്യതയനുസരിച്ച്‌ നിങ്ങൾക്ക്‌ മററുളളവരെക്കുറിച്ചും മോശമായ അഭിപ്രായമേ ഉണ്ടായിരിക്കുകയുളളു.

‘എനിക്ക്‌ യാതൊന്നും ശരിയായി ചെയ്യാൻ കഴിവില്ല!’

നിങ്ങൾക്ക്‌ നിങ്ങളെപ്പററിത്തന്നെ ഈ നിഷേധാത്മക വിചാരങ്ങൾ ഉളളത്‌ എന്തുകൊണ്ടായിരിക്കാം? നിങ്ങളുടെ പരിമിതികൾ നിങ്ങളെ നിരാശരാക്കിയേക്കാം എന്നതാണ്‌ ഒരു സംഗതി. നിങ്ങൾ വളർച്ചയുടെ പ്രായത്തിലാണ്‌, ദിവസേന എന്തെങ്കിലും താഴെ ഇട്ടുകൊണ്ടോ ആരെങ്കിലുമായി കൂട്ടിയിടിച്ചുകൊണ്ടോ നിങ്ങൾക്ക്‌ അമ്പരപ്പുളവാക്കുന്ന ഒരു കാലഘട്ടം മിക്കപ്പോഴും ഉണ്ട്‌. കൂടാതെ ഒരു മുതിർന്നയാളിന്റെ സംഗതിയിലെന്നപോലെ ഒരു നിരാശയിൽ നിന്നു പെട്ടെന്നു കരകയറാനുളള ജീവിതാനുഭവവും നിങ്ങൾക്കില്ല. “ഉപയോഗത്താൽ” നിങ്ങളുടെ “ഗ്രഹണ പ്രാപ്‌തി” വേണ്ടത്ര പരിശീലിപ്പിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിങ്ങൾ എല്ലായ്‌പ്പോഴും ഏററം ജ്ഞാനപൂർവ്വകമായ തീരുമാനങ്ങളായിരിക്കില്ല ചെയ്യുന്നത്‌. (എബ്രായർ 5:14) ചിലപ്പോൾ നിങ്ങൾക്ക്‌ യാതൊന്നും ശരിയായി ചെയ്യാൻ കഴിവില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നിയേക്കാം!

ഒരുവന്റെ മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരാൻ കഴിയാത്തതും ആത്മാഭിമാനം കുറയുന്നതിന്‌ കാരണമായേക്കാം. ഒരു ചെറുപ്പക്കാരൻ പറയുന്നു: “എനിക്ക്‌ സ്‌കൂളിൽ ‘ഏ മൈനസ്‌’ ഗ്രെയിഡാണ്‌ കിട്ടുന്നതെങ്കിൽ അതു ‘ഏ’ ആകാഞ്ഞതെന്തുകൊണ്ടാണ്‌ എന്ന്‌ എന്റെ വീട്ടുകാർക്കറിയണം, ഞാൻ ഒരു പരാജയമാണെന്ന്‌ അവർ എന്നോട്‌ പറയുകയും ചെയ്യുന്നു.” തങ്ങളുടെ കുട്ടികൾ ഏററം നന്നായി ചെയ്യാൻ അവരെ പ്രേരിപ്പിക്കുക എന്നത്‌ തീർച്ചയായും മാതാപിതാക്കൾക്ക്‌ സഹജമായുളള ഒരു വാസനയാണ്‌. നിങ്ങൾ അവരുടെ ന്യായമായ പ്രതീക്ഷകൾക്കൊപ്പം പോലും എത്താതെ വരുമ്പോൾ നിങ്ങൾ അതെപ്പററി കേൾക്കേണ്ടിവരും എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ബൈബിളിന്റെ ബുദ്ധിയുപദേശം ഇതാണ്‌: “മകനെ [അല്ലെങ്കിൽ മകളെ] നിന്റെ പിതാവിന്റെ ശിക്ഷണത്തിന്‌ ചെവി കൊടുക്കുക; നിന്റെ മാതാവിന്റെ നിയമത്തെ ഉപേക്ഷിച്ചുകളയുകയുമരുത്‌.” (സദൃശവാക്യങ്ങൾ 1:8, 9) നിരാശ തോന്നുന്നതിനു പകരം വിമർശനത്തെ ഒരു സാധാരണ സംഗതിയായി വീക്ഷിക്കുകയും അതിൽ നിന്ന്‌ പഠിക്കുകയും ചെയ്യുക.

ഒരുവന്റെ മാതാപിതാക്കൾ ന്യായമല്ലാത്ത വിധത്തിൽ താരതമ്യം ചെയ്യുന്നുവെങ്കിലെന്ത്‌? (“നിനക്ക്‌ നിന്റെ ജ്യേഷ്‌ഠൻ പോളിനെപ്പോലെയായിരിക്കാൻ കഴിയാത്തതെന്തുകൊണ്ട്‌? അവൻ എന്നും ക്ലാസ്സിൽ ഒന്നാമനായിരുന്നു.”) അത്തരം താരതമ്യങ്ങൾ ചിലപ്പോൾ മുറിപ്പെടുത്തുന്നതായി തോന്നിയേക്കാമെങ്കിലും അതിൽ അല്‌പം കാര്യമുണ്ട്‌. നിങ്ങൾക്ക്‌ ഏററം നല്ലതു സംഭവിച്ചു കാണാനാണ്‌ നിങ്ങളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്‌. അവർ നിങ്ങളെ വല്ലാതെ ഭാരപ്പെടുത്തുന്നതായി നിങ്ങൾക്ക്‌ തോന്നുന്നുവെങ്കിൽ എന്തുകൊണ്ട്‌ അവരോട്‌ കാര്യങ്ങൾ ശാന്തമായി ചർച്ചചെയ്‌തുകൂടാ?

ആത്മാഭിമാനം വളർത്തൽ

തളരുന്ന ആത്മാഭിമാനത്തെ നിങ്ങൾക്ക്‌ എങ്ങനെ താങ്ങി നിർത്താൻ കഴിയും? ഒന്നാമതായി, നിങ്ങളുടെ ആസ്‌തികളും ബാദ്ധ്യതകളും സത്യസന്ധമായി ഒന്നു വിലയിരുത്തുക. ബാദ്ധ്യതകളെന്ന്‌ നിങ്ങൾ വിളിക്കുന്ന പലതും വെറും നിസ്സാര കാര്യങ്ങളാണെന്ന്‌ നിങ്ങൾ കണ്ടെത്തും. ക്ഷിപ്രകോപമോ സ്വാർത്ഥതയോ പോലുളള ഗൗരവതരമായ കുറവുകൾ സംബന്ധിച്ചെന്ത്‌? ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മനസ്സാക്ഷിപൂർവ്വം ശ്രമിക്കുക, നിങ്ങളുടെ ആത്മാഭിമാനം തീർച്ചയായും വളർന്നുവരും.

കൂടാതെ നിങ്ങൾക്കിപ്പോൾത്തന്നെ ചില ആസ്‌തികളുണ്ട്‌ എന്ന വസ്‌തുതയ്‌ക്കു നേരെ കണ്ണടയ്‌ക്കരുത്‌! ഭക്ഷണം പാകം ചെയ്യാനും കാററുപോയ ഒരു ടയർ ശരിയാക്കാനും കഴിയുക എന്നത്‌ അത്ര പ്രധാനമല്ല എന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ വിശപ്പുളള ഒരു മനുഷ്യനോ വഴിയിൽ കുടുങ്ങിപ്പോയ ഒരു മോട്ടോർ വാഹനക്കാരനോ അത്തരം പ്രാപ്‌തികളുണ്ടായിരിക്കുന്നതിൽ നിങ്ങളെ ആദരിക്കും! നിങ്ങൾക്കുളള ഗുണവശങ്ങളെപ്പററിയുംകൂടെ ചിന്തിക്കുക. നിങ്ങൾ പഠനത്തിൽ ഉത്സാഹമുളളയാളാണോ? നിങ്ങൾക്ക്‌ ക്ഷമയുണ്ടോ? സഹാനുഭൂതിയുണ്ടോ? ഔദാര്യമുണ്ടോ? ദയയുണ്ടോ? ഈ ഗുണങ്ങൾ നിസ്സാരമായ കുറവുകളേക്കാൾ വളരെ ഈടുളളവയാണ്‌.

ഹ്രസ്വമായ ഈ ലിസ്‌ററ്‌ പരിശോധിക്കുന്നതും സഹായിച്ചേക്കാം:

യാഥാർത്ഥ്യബോധത്തോടെയുളള ലാക്കുകൾ വയ്‌ക്കുക: നിങ്ങൾ എല്ലായ്‌പ്പോഴും നക്ഷത്രങ്ങളിലാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ തിക്തമായ നിരാശയായിരിക്കും അനുഭവപ്പെടുക. നേടാവുന്ന ലാക്കുകൾ വയ്‌ക്കുക. ടൈപ്പ്‌ ചെയ്യുന്നതുപോലെ എന്തെങ്കിലും വൈദഗ്‌ദ്ധ്യം നേടുന്നതു സംബന്ധിച്ചെന്ത്‌? ഒരു സംഗീതോപകരണം വായിക്കാനോ മറെറാരു ഭാഷ സംസാരിക്കാനോ പഠിക്കുക. നിങ്ങളുടെ വായന മെച്ചപ്പെടുത്തുകയോ അതിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യുക. ആത്മാഭിമാനം എന്നത്‌ നേട്ടങ്ങളുടെ പ്രയോജനകരമായ ഒരു ഉൽപ്പന്നമാണ്‌.

നല്ല വേല ചെയ്യുക: നിങ്ങൾ ജോലി ചെയ്യുന്നത്‌ മോശമായിട്ടാണെങ്കിൽ നിങ്ങൾക്ക്‌ നിങ്ങളെപ്പററി വലിയ മതിപ്പൊന്നും തോന്നാനിടയില്ല. തന്റെ സൃഷ്ടിക്രിയകളിൽ ദൈവം സന്തോഷിക്കുകയും സൃഷ്ടിയുടെ ആ കാലഘട്ടങ്ങളുടെ അവസാനം “നല്ലത്‌” എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. (ഉല്‌പത്തി 1:3-31) നിങ്ങൾക്കും, വീട്ടിലോ സ്‌കൂളിലോ നിങ്ങൾ ചെയ്യുന്ന ജോലി വൈദഗ്‌ദ്ധ്യത്തോടെയും മനസ്സാക്ഷിപൂർവ്വകവും ചെയ്യുക വഴി അതിൽ സന്തോഷിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 22:29 കാണുക.

മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുക: നിങ്ങൾ പിന്നോക്കം ചാരിക്കിടക്കുകയും മററുളളവർ നിങ്ങൾക്കുവേണ്ടി സകല കാര്യങ്ങളും ചെയ്യാൻ അനുവദിക്കുകയും ചെയ്‌താൽ നിങ്ങൾക്ക്‌ ആത്മാഭിമാനം ഉണ്ടാവുകയില്ല. “വലിയവനായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും . . . [ഒരു] ശുശ്രൂഷകൻ” അല്ലെങ്കിൽ മററുളളവരുടെ ദാസൻ “ആയിരിക്കണ”മെന്ന്‌ യേശു പറഞ്ഞു.—മർക്കോസ്‌ 10:43-45.

ഉദാഹരണത്തിന്‌, 17 വയസ്സുകാരി കിം വേനൽ അവധിക്കാലത്ത്‌ ഓരോ മാസവും മററുളളവരെ ബൈബിൾ സത്യങ്ങൾ പഠിക്കാൻ സഹായിക്കുന്നതിന്‌ 60 മണിക്കൂർ നീക്കി വച്ചു. അവൾ പറയുന്നു: “അതു എന്നെ യഹോവയോട്‌ കൂടുതൽ അടുപ്പിച്ചിരിക്കുന്നു. ആളുകളോട്‌ ഒരു യഥാർത്ഥ സ്‌നേഹം വളർത്തിയെടുക്കാനും അത്‌ എന്നെ സഹായിച്ചിരിക്കുന്നു.” ഈ സന്തുഷ്ട യുവതി ആത്മാഭിമാനത്തിൽ കുറവുളളവളായിരിക്കാൻ സാദ്ധ്യതയില്ല!

നിങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുക: “എന്നോടു തന്നെയുളള എന്റെ ബന്ധം വളരെ അസന്തുഷ്ടമാണ്‌,” എന്ന്‌ 17 വയസ്സുകാരി ബാർബരാ പറഞ്ഞു. “എന്നിൽ വിശ്വാസം അർപ്പിക്കുന്ന ആളുകളോടുകൂടെയായിരിക്കുമ്പോൾ ഞാൻ നല്ല വേല ചെയ്യുന്നു. ഒരു യന്ത്രത്തിന്റെ അനുബന്ധമായി മാത്രം എന്നെ കണക്കാക്കുന്നവരോടു കൂടെയായിരിക്കുമ്പോൾ ഞാൻ ഒരു മഠയിയാണ്‌.”

അഹങ്കാരികളോ അവഹേളിക്കുന്നവരോ ആയ ആളുകൾക്ക്‌ നിങ്ങൾക്ക്‌ നിങ്ങളോടുതന്നെ മതിപ്പില്ലാതാക്കാൻ കഴിയും. അതുകൊണ്ട്‌ നിങ്ങളുടെ ക്ഷേമത്തിൽ യഥാർത്ഥ താല്‌പര്യമുളള സുഹൃത്തുക്കളെ, നിങ്ങളെ കെട്ടുപണി ചെയ്യുന്ന സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക.—സദൃശവാക്യങ്ങൾ 13:20.

ദൈവത്തെ നിങ്ങളുടെ ഏററം അടുത്ത സുഹൃത്താക്കുക: “യഹോവ എന്റെ പാറയും എന്റെ കോട്ടയും ആകുന്നു,” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ പ്രഖ്യാപിച്ചു. (സങ്കീർത്തനം 18:2) അവന്റെ ആത്മവിശ്വാസം അവന്റെ പ്രാപ്‌തികളിലായിരുന്നില്ല, മറിച്ച്‌ യഹോവയുമായുളള അവന്റെ ഉററ സൗഹൃദത്തിലായിരുന്നു. അപ്രകാരം പിൽക്കാലത്ത്‌ അവന്‌ അനർത്ഥകാലം വന്നപ്പോൾ തന്റെ പ്രശാന്തത കൈവെടിയാതെ അവന്‌ ക്രൂരമായ വിമർശനത്തെ നേരിടാൻ കഴിഞ്ഞു. (2 ശമൂവേൽ 16:7, 10) നിങ്ങൾക്കും “ദൈവത്തോട്‌ അടുത്തു ചെല്ലാനും” അങ്ങനെ നിങ്ങളിൽതന്നെ അല്ല യഹോവയിൽ “പ്രശംസിക്കാനും” കഴിയും!—യാക്കോബ്‌ 2:21-23; 4:8; 1 കൊരിന്ത്യർ 1:31.

ഊരാക്കുടുക്കുകൾ

ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “ചിലപ്പോൾ സ്വന്തനിലയിൽ ഒരു വ്യക്തിത്വമില്ലാത്ത, അല്ലെങ്കിൽ വേണ്ടത്ര ആത്മാഭിമാനം ഇല്ലാത്ത കൗമാരപ്രായത്തിലുളള ഒരു വ്യക്തി ലോകത്തെ അഭിമുഖീകരിക്കാൻ വേണ്ടി ഒരു കപടമുഖം അല്ലെങ്കിൽ മുഖംമൂടി എടുത്തണിയാൻ ശ്രമിക്കുന്നു.” അവർ എടുത്തണിയുന്ന പൊയ്‌മുഖങ്ങൾ പരിചിതങ്ങളാണ്‌: “ഒരു പരുക്കൻ സ്വഭാവക്കാരൻ,” അഴിഞ്ഞ നടത്തക്കാരൻ, വിചിത്ര വേഷക്കാരൻ. എന്നാൽ അത്തരം വേഷങ്ങൾക്ക്‌ പിൻപിൽ ആ ചെറുപ്പക്കാർ പിന്നെയും അപകർഷതാബോധത്തോട്‌ മല്ലടിക്കുകയാണ്‌.—സദൃശവാക്യങ്ങൾ 14:13.

ഉദാഹരണമായി “മ്ലാനത അകററാനും [മററുളളവർക്ക്‌ തങ്ങളെ ആവശ്യമുണ്ട്‌ എന്ന ചിന്തയാൽ] ആത്മവിശ്വാസം വളർത്താനും വേണ്ടി യഥേഷ്ടം ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നവരെപ്പററി ചിന്തിക്കുക. അടുപ്പം വളർത്തിയെടുക്കുന്നതിനും ഗർഭധാരണത്തിലൂടെ മറെറാരു വ്യക്തിയുടെ—ഒരു ശിശുവിന്റെ—സ്‌നേഹവും പൂർണ്ണമായ അംഗീകാരവും നേടുന്നതിനും അവർ ശ്രമിക്കുന്നു.” (കോപ്പിംഗ്‌ വിത്ത്‌ ററീൻ ഏജ്‌ ഡിപ്രെഷൻ) [ഇംഗ്ലീഷ്‌]. മിഥ്യാഭ്രമത്തിൽ നിന്ന്‌ മോചിതയായ ഒരു യുവതി ഇപ്രകാരം എഴുതി: “എന്റെ സ്രഷ്ടാവിനോട്‌ ഒരു ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിന്‌ പകരം ആശ്വാസത്തിനുവേണ്ടി ഞാൻ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു. ഞാൻ കെട്ടിപ്പെടുത്തത്‌ ശൂന്യതയും ഏകാന്തതയും കൂടുതൽ മ്ലാനതയും മാത്രമായിരുന്നു.” അത്തരം ഊരാക്കുടുക്കുകൾക്കെതിരെ ജാഗ്രതപാലിക്കുക.

ഒരു മുന്നറിയിപ്പ്‌

രസാവഹമായി, അവനവനെപ്പററി വളരെ ഉന്നതമായി ചിന്തിക്കുന്നതിനെതിരെ തിരുവെഴുത്തുകൾ കൂടെക്കൂടെ മുന്നറിയിപ്പ്‌ നൽകുന്നു! അതെന്തുകൊണ്ടാണ്‌? പ്രത്യക്ഷത്തിൽ നമ്മിൽ മിക്കവരും ആത്മവിശ്വാസം വളർത്തിയെടുക്കാനുളള ശ്രമത്തിൽ അതിരുകടന്നുപോകാനുളള സാദ്ധ്യതയുളളതുകൊണ്ടാണ്‌. പലരും അഹംഭാവികളായിത്തീരുകയും അവരുടെ വൈദഗ്‌ദ്ധ്യങ്ങളും കഴിവുകളും വളരെയധികം പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. ചിലർ മററുളളവരെ ഇടിച്ചുതാഴ്‌ത്തിക്കൊണ്ട്‌ തങ്ങളെത്തന്നെ ഉയർത്തുന്നു.

പണ്ട്‌ ഒന്നാം നൂററാണ്ടിൽ യഹൂദൻമാരും പുറജാതികളും (യഹൂദേതരർ) തമ്മിലുണ്ടായ രൂക്ഷമായ ഭിന്നത റോമിലെ ഒരു ക്രിസ്‌തീയ സഭയെ ബാധിച്ചു. അതുകൊണ്ട്‌ ദൈവത്തിന്റെ “കൃപയാൽ” മാത്രമാണ്‌ പുറജാതികൾ ദൈവപ്രീതിയിലേക്ക്‌ “കൂട്ടിച്ചേർക്കപ്പെട്ടത്‌” എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ അവരെ ഓർമ്മിപ്പിച്ചു. (റോമർ 11:17-36) സ്വയനീതിക്കാരായ യഹൂദൻമാരും അവരുടെ അപൂർണ്ണതകളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. “എന്തെന്നാൽ എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സിൽ കുറവുളളവരായിത്തീർന്നു,” എന്ന്‌ പൗലോസ്‌ പറഞ്ഞു.—റോമർ 3:23.

പൗലോസ്‌ അവരുടെ ആത്മാഭിമാനം ഉരിഞ്ഞു കളഞ്ഞില്ല, മറിച്ച്‌ അവൻ ഇപ്രകാരം പറഞ്ഞു: “എനിക്ക്‌ ലഭിച്ച അനർഹദയ നിമിത്തം ഞാൻ എല്ലാവരോടും പറയുന്നു . . . തന്നെപ്പററിത്തന്നെ ഭാവിക്കേണ്ടതിലധികം ഭാവിക്കരുത്‌.” (റോമർ 12:3) അതുകൊണ്ട്‌ ഒരളവിലുളള ആത്മാഭിമാനം “ആവശ്യ”മാണെങ്കിലും ഈ സംഗതിയിൽ ഒരുവൻ അതിർകടന്നു പോകരുത്‌.

ഡോ. അലൻ ഫ്രോം നിരീക്ഷിക്കുന്നപ്രകാരം: “തന്നെപ്പററിത്തന്നെ മതിയായ ധാരണയുളള ഒരു വ്യക്തി ദുഃഖിതനല്ല എന്നാൽ അയാൾ മതിമറന്ന്‌ സന്തോഷിക്കേണ്ടതുമില്ല . . . അയാൾ ഒരു ദോഷൈകദൃക്കല്ല, എന്നാൽ അയാളുടെ ശുഭാപ്‌തി വിശ്വാസം കടിഞ്ഞാണില്ലാത്തതുമല്ല. അയാൾ ഒരു അതിസാഹസികനോ ചിലതരം ഭയപ്പാടുകളിൽ നിന്ന്‌ ഒഴിവുളളവനോ അല്ല. താൻ സകല കാലത്തേയും ഏററം മികച്ച ജേതാവ്‌ അല്ല എന്ന്‌ അയാൾ തിരിച്ചറിയുന്നു, അയാൾ ഒരു സ്ഥിര [നിത്യ] പരാജിതനുമല്ല.”

അതുകൊണ്ട്‌ താഴ്‌മയുളളവരായിരിക്കുക. “ദൈവം അഹങ്കാരികളോട്‌ എതിർക്കുന്നു, താഴ്‌മയുളളവർക്കോ അവൻ അനർഹദയ നൽകുന്നു.” (യാക്കോബ്‌ 4:6) നിങ്ങളുടെ നല്ല വശങ്ങൾ തിരിച്ചറിയുക, എന്നാൽ നിങ്ങളുടെ കുറവുകൾ അവഗണിക്കുകയും അരുത്‌. മറിച്ച്‌ അവ പരിഹരിക്കാൻ ശ്രമിക്കുക. എന്നാലും ചിലപ്പോൾ നിങ്ങൾ നിങ്ങളേക്കുറിച്ചുതന്നെ സംശയിക്കും. എന്നാൽ നിങ്ങളുടെ തന്നെ മൂല്യത്തെപ്പററിയോ ദൈവം നിങ്ങൾക്കുവേണ്ടി കരുതുന്നു എന്ന കാര്യത്തിലോ അശേഷം സംശയിക്കേണ്ടതില്ല. കാരണം “ആരെങ്കിലും ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കിൽ ദൈവം അവനെ അറിയുന്നു.”—1 കൊരിന്ത്യർ 8:3.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ ചില യുവജനങ്ങൾക്ക്‌ തങ്ങളെപ്പററിത്തന്നെ നിഷേധാത്മക വിചാരങ്ങൾ ഉളളത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾക്ക്‌ അത്തരം വിചാരങ്ങളുണ്ടോ?

◻ നിങ്ങളുടെ മാതാപിതാക്കൾ വയ്‌ക്കുന്ന നിബന്ധനകളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?

◻ ആത്മാഭിമാനം വളർത്തിയെടുക്കുന്നതിനുളള ചില മാർഗ്ഗങ്ങൾ എന്തൊക്കെയാണ്‌?

◻ ആത്മവിശ്വാസം വളർത്തിയെടുക്കാനുളള ശ്രമത്തിൽ ഉളള ചില ഊരാക്കുടുക്കുകൾ ഏവയാണ്‌?

◻ നിങ്ങളെപ്പററിത്തന്നെ വളരെ ഉന്നതമായി ചിന്തിക്കാതിരിക്കാൻ നിങ്ങൾ സൂക്ഷിക്കേണ്ടതെന്തുകൊണ്ടാണ്‌?

[98-ാം പേജിലെ ആകർഷകവാക്യം]

“മനുഷ്യാസ്‌തിത്വത്തിനു മാന്യത കൈവരുത്തുന്ന ഘടകം” എന്ന്‌ ആത്‌മവിശ്വാസത്തെ വിളിച്ചിരിക്കുന്നു

[99-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ മ്ലാനത അനുഭവപ്പെടുന്നുവോ? നിങ്ങൾ മററുളളവരേക്കാൾ മോശമാണ്‌ എന്ന വിചാരമുണ്ടോ? അതിനൊരു പരിഹാരമുണ്ട്‌

[101-ാം പേജിലെ ചിത്രം]

ആത്മാഭിമാനത്തിലെ കുറവ്‌ പരിഹരിക്കുന്നതിനുളള മാർഗ്ഗം പൊങ്ങച്ചം പറയുകയോ വീമ്പിളക്കുകയോ ചെയ്യുന്നതല്ല

[102-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ യാതൊന്നും ശരിയായി ചെയ്യാൻ കഴിയില്ല എന്ന്‌ നിങ്ങൾക്ക്‌ ചിലപ്പോൾ തോന്നാറുണ്ടോ?