വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു മതിമോഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

ഒരു മതിമോഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 28

ഒരു മതിമോഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

“മിക്ക കൗമാരപ്രായക്കാർക്കും മതിമോഹങ്ങൾ ജലദോഷം പോലെ സാധാരണമാണ്‌,” എന്ന്‌ യുവജനങ്ങൾക്കുവേണ്ടിയുളള ഒരു മാസിക എഴുതി. ഏതാണ്ട്‌ എല്ലാ യുവജനങ്ങൾക്കും തന്നെ ഈ അനുഭവമുണ്ട്‌, ഏതാണ്ട്‌ എല്ലാവരും തന്നെ അവരുടെ ആത്മാഭിമാനവും നർമ്മബോധവും നഷ്ടമാക്കാതെ പ്രായപൂർത്തിയിലെത്തുകയും ചെയ്യുന്നു. എന്നിരുന്നാലും നിങ്ങൾ ഒരു മതിമോഹത്തിന്റെ പിടിയിലമരുമ്പോൾ അത്‌ ഒരു തമാശയായി തോന്നുകയില്ല. “എനിക്ക്‌ അതു സംബന്ധിച്ച്‌ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ എനിക്ക്‌ നിരാശ തോന്നി,” എന്ന്‌ ഒരു യുവാവ്‌ അനുസ്‌മരിക്കുന്നു. “അവൾക്ക്‌ എന്നെക്കാൾ പ്രായമുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു, എന്നാലും എനിക്ക്‌ അവളോട്‌ ഇഷ്ടമായിരുന്നു. ആ സംഗതിയിൽ ഞാൻ യഥാർത്ഥത്തിൽ എന്റെ പ്രകൃതം വിട്ട്‌ പെരുമാറി.”

ഒരു മതിമോഹത്തിന്റെ ശരീരാപഗ്രഥനം

ആരോടെങ്കിലും തീവ്രമായ വികാരങ്ങൾ ഉണ്ടായിരിക്കുന്നത്‌—(വിവാഹിതരായവരോടെന്നപോലെ) അധാർമ്മികമോ അനുചിതമോ അല്ല എങ്കിൽ—ഒരു പാപമല്ല. (സദൃശവാക്യങ്ങൾ 5:15-18) എന്നിരുന്നാലും നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ “യൗവനക്കാരുടെതായ മോഹങ്ങൾ” മിക്കപ്പോഴും നിങ്ങളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഭരിക്കുന്നു. (2 തിമൊഥെയോസ്‌ 2:22) താരുണ്യാരംഭത്തിൽ അഴിച്ചുവിടപ്പെടുന്ന നവവും ശക്തവുമായ മോഹങ്ങളെ നിയന്ത്രിക്കാൻ പഠിക്കുമ്പോൾത്തന്നെ ഒരു യൗവനക്കാരന്‌ നിറയെ പതഞ്ഞു പൊന്തുന്ന പ്രേമവികാരങ്ങൾ ഉണ്ടായിരിക്കുകയും അതിന്‌ വിഷയമാക്കാൻ ഒരു ആൾ ഇല്ലാതെ വരികയും ചെയ്‌തേക്കാം.

കൂടാതെ “ആൺകുട്ടികളെക്കാൾ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾ സമനിലയുളളവരും സമൂഹത്തിൽ അംഗീകാരമുളളവരുമായിത്തീരുന്നു.” അതിന്റെ ഫലമായി “തങ്ങളുടെ അദ്ധ്യാപകരോടൊ അല്ലെങ്കിൽ തങ്ങളുടെ എത്തുപാടിലല്ലാത്ത പ്രായമുളള മററു പുരുഷൻമാരോടൊ ഉളള താരതമ്യത്തിൽ തങ്ങളോടൊപ്പം പഠിക്കുന്ന ആൺകുട്ടികൾ അപക്വരും അരസികരുമാണെന്ന്‌ അവർ കണ്ടെത്തുന്നു.” (സെവൻറീൻ മാസിക) അതുകൊണ്ട്‌ തനിക്കിഷ്ടപ്പെട്ട ഒരു അദ്ധ്യാപകനോ ഒരു ഗായകനോ തനിക്ക്‌ പരിചയമുളള അല്‌പംകൂടി പ്രായമുളള ഒരാളോ ആണ്‌ “ആദർശ” പുരുഷൻ എന്ന്‌ ഒരു പെൺകുട്ടി കരുതിയേക്കാം. ആൺകുട്ടികളും മിക്കപ്പോഴും അതുപോലെ മോഹത്തിനടിമയായേക്കാം. എന്നിരുന്നാലും അകലത്തിൽ കാണപ്പെടുന്ന അത്തരം വ്യക്തികളോട്‌ തോന്നുന്ന പ്രേമം പ്രകടമായും യാഥാർത്ഥ്യത്തിലെന്നതിനേക്കാൾ ഭാവനയിൽ വേരൂന്നിയിട്ടുളളതാണ്‌.

മതിമോഹങ്ങൾ—അവ ഉപദ്രവകരമായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

മിക്ക മതിമോഹങ്ങളും അതിശയകരമാംവണ്ണം ഹ്രസ്വകാലത്തേയ്‌ക്കുളളതാണെങ്കിലും അവ ഒരു യുവാവിന്‌ വളരെയധികം ദോഷം ചെയ്‌തേക്കാം. കൗമാരപ്രായക്കാരുടെ പ്രേമം പിടിച്ചുപററുന്ന പലരും ആദരവിന്‌ അർഹരേ അല്ല എന്നതാണ്‌ ഒരു സംഗതി. ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞു: “മൗഢ്യം പല ഉന്നത സ്ഥാനങ്ങളിലും വയ്‌ക്കപ്പെട്ടിരിക്കുന്നു.” (സഭാപ്രസംഗി 10:6) അപ്രകാരം ഒരു ഗായകൻ അയാളുടെ സ്വരമാധുര്യമോ രൂപലാവണ്യമോ നിമിത്തം പൂജിക്കപ്പെടുന്നു. എന്നാൽ അയാളുടെ ധാർമ്മികത പ്രശംസാർഹമാണോ? അയാളോ അവരോ ഒരു സമർപ്പിത ക്രിസ്‌ത്യാനിയെന്നനിലയിൽ “കർത്താവിലാണോ?”—1 കൊരിന്ത്യർ 7:39.

ബൈബിളും ഇപ്രകാരം മുന്നറിയിപ്പ്‌ നല്‌കുന്നു: “ലോകത്തോടുളള സൗഹൃദം ദൈവത്തോടുളള ശത്രുതയാകുന്നു.” (യാക്കോബ്‌ 4:4) ദൈവം കുററംവിധിക്കുന്ന നടത്തയുളള ഒരാളിൽ നിങ്ങൾ ആകൃഷ്ടനായിത്തീരുന്നുവെങ്കിൽ അതു ദൈവവുമായുളള നിങ്ങളുടെ സൗഹൃദത്തെ അപകടത്തിലാക്കുകയില്ലേ? “വിഗ്രഹങ്ങളിൽ നിന്ന്‌ നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊളളുവിൻ” എന്നും ബൈബിൾ കല്‌പിക്കുന്നു. (1 യോഹന്നാൻ 5:21) ഒരു യുവാവോ യുവതിയോ തന്റെ മുറിയുടെ ഭിത്തി മുഴുവൻ ഒരു ഗായകന്റെ ചിത്രങ്ങൾ കൊണ്ട്‌ അലങ്കരിക്കുന്നുവെങ്കിൽ നിങ്ങൾ അതിനെ എന്തു വിളിക്കും? “വിഗ്രഹാരാധന” എന്ന പദം അതിന്‌ യോജിക്കുകയില്ലേ? ഇതെങ്ങനെയാണ്‌ യഹോവയെ പ്രസാദിപ്പിക്കുന്നത്‌?

ചില യുവജനങ്ങൾ തങ്ങളുടെ വിചിത്രഭ്രമം സകല ന്യായബോധത്തിനും അപ്പുറം പോകാൻ അനുവദിക്കുന്നു. ഒരു യുവതി പറയുന്നു: “അയാൾക്ക്‌ എന്നോടുളള വികാരമെന്താണെന്ന്‌ ഞാൻ ചോദിക്കുമ്പോഴെല്ലാം യാതൊന്നുമില്ല എന്ന്‌ പറഞ്ഞ്‌ അയാൾ നിഷേധിക്കുന്നു. എന്നാൽ അയാൾ നോക്കുകയും പെരുമാറുകയും ചെയ്യുന്ന വിധത്തിൽ നിന്ന്‌ അതു സത്യമല്ലെന്ന്‌ എനിക്ക്‌ പറയാൻ കഴിയും.” ഇവിടെ പരാമർശിക്കപ്പെട്ട ചെറുപ്പക്കാരൻ തന്റെ താല്‌പര്യമില്ലായ്‌മ ദയാപൂർവ്വം പ്രകടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അയാളുടെ ആ നിഷേധം അവൾ സ്വീകരിക്കുമായിരുന്നില്ല.

ജനപ്രീതിയുളള ഒരു ഗായകനോട്‌ തനിക്കു തോന്നിയ ഭ്രമത്തെപ്പററി മറെറാരു പെൺകുട്ടി പറയുന്നു: ‘അയാൾ എന്റെ ബോയ്‌ ഫ്രണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതു ഒരു യാഥാർത്ഥ്യമായിത്തീരാൻവേണ്ടി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്‌! അദ്ദേഹത്തിന്റെ ആൽബം എന്റെ അടുത്തു വച്ചുകൊണ്ട്‌ ഞാൻ കിടന്നുറങ്ങുമായിരുന്നു. കാരണം എനിക്ക്‌ അദ്ദേഹത്തോട്‌ അടുത്തായിരിക്കാൻ അങ്ങനെ മാത്രമേ കഴിയുമായിരുന്നുളളു. എനിക്ക്‌ അദ്ദേഹത്തെ കിട്ടുന്നില്ലെങ്കിൽ ഞാൻ എന്നെത്തന്നെ കൊല്ലും എന്ന അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.’ തന്നെ “സുബോധത്തോടെ” സേവിക്കാൻ കല്‌പിക്കുന്ന ദൈവത്തിന്‌ അത്തരം ബോധമില്ലാത്ത തരം വികാരങ്ങൾ പ്രസാദകരമായിരിക്കുമോ?—റോമർ 12:3.

സദൃശവാക്യങ്ങൾ 13:12-ൽ ബൈബിൾ പറയുന്നു: “നീട്ടിവയ്‌ക്കപ്പെടുന്ന പ്രതീക്ഷ ഹൃദയത്തിന്‌ രോഗഹേതു.” അപ്രകാരം അസാദ്ധ്യമായ ഒരു ബന്ധത്തിനുവേണ്ടി പ്രേമ പ്രതീക്ഷകൾ വളർത്തുന്നത്‌ അനാരോഗ്യകരമാണ്‌. ഏകപക്ഷീയമായ പ്രേമം “വിഷാദം, ഉൽക്കണ്‌ഠ, ദുഃഖം . . . ഉറക്കമില്ലായ്‌മ, ക്ഷീണം, നെഞ്ചുവേദന, ശ്വാസം മുട്ടൽ” എന്നിവയ്‌ക്ക്‌ കാരണമാണെന്ന്‌ ഡോക്ടർമാർ പറയുന്നു. (2 ശമുവേൽ 13:1, 2 താരതമ്യം ചെയ്യുക.) പ്രേമബദ്ധയായ ഒരു പെൺകുട്ടി സമ്മതിച്ചു പറയുന്നു: “എനിക്ക്‌ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. . . . എനിക്ക്‌ ഇപ്പോൾ പഠിക്കാൻ കഴിയുന്നില്ല . . . ഞാൻ അയാളെ സംബന്ധിച്ച്‌ ദിവാസ്വപ്‌നം കാണുന്നു. . . . ഞാൻ കഷ്ടത്തിലായിരിക്കുന്നു.”

ഒരു ഭ്രമം നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കുമ്പോൾ നിങ്ങൾ വരുത്തുന്ന നാശത്തെപ്പററി ചിന്തിക്കുക. പിടിവിട്ടുപോയ ഒരു മതിമോഹത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്‌ “സ്‌കൂൾ പഠനത്തിൽ കാണുന്ന മാന്ദ്യ”മാണെന്ന്‌ ഡോക്ടർ ലോറൻസ്‌ ബോമൻ നിരീക്ഷിക്കുന്നു. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒററപ്പെടുന്നതാണ്‌ മറെറാരു സാധാരണ ഫലം. അവമാനവും ഉണ്ടായിരിക്കാം. ഗ്രന്ഥകാരനായ ഗിൽ ഷ്വാർട്ട്‌സ്‌ പറയുന്നു: “എനിക്ക്‌ ഇത്‌ സമ്മതിക്കാൻ ലജ്ജയുണ്ട്‌, എന്നാൽ ജൂഡിയുമായി പ്രേമത്തിലായിരുന്നപ്പോൾ ഞാൻ ഒരു കോമാളിയെപ്പോലെ പെരുമാറി.” മതിമോഹം ശമിച്ച്‌ ദീർഘകാലം കഴിഞ്ഞാലും നിങ്ങൾ സകലരുടെയും മുമ്പിൽ ഒരു രംഗം സൃഷ്ടിച്ചുകൊണ്ട്‌ ആരുടെയെങ്കിലും പുറകെ നടന്നതിന്റെ, പൊതുവെ പറഞ്ഞാൽ നിങ്ങളെത്തന്നെ ഒരു വിഡ്‌ഢിയാക്കിയതിന്റെ ഓർമ്മകൾ നിലനിൽക്കാം.

യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കൽ

ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററം ബുദ്ധിമാൻമാരിൽ ഒരാളായ ശലോമോൻ രാജാവ്‌ തന്റെ വികാരങ്ങളോട്‌ യാതൊരു പ്രതികരണവും കാണിക്കാഞ്ഞ ഒരു പെൺകുട്ടിയോട്‌ കലശലായ പ്രേമത്തിലായി. അവൾ “പൂർണ്ണ ചന്ദ്രനെപ്പോലെ സുന്ദരിയാണെന്നും ജ്വലിക്കുന്ന സൂര്യനെപ്പോലെ നിർമ്മലയാണെന്നും” പറഞ്ഞുകൊണ്ട്‌ അയാൾ എഴുതപ്പെട്ടിട്ടുളളതിലേക്കും ഏററം സുന്ദരമായ കാവ്യങ്ങളിൽ ചിലത്‌ അവളുടെമേൽ ചൊരിഞ്ഞു—എന്നാൽ അതുകൊണ്ടൊന്നും അയാൾക്ക്‌ യാതൊന്നും നേടാൻ കഴിഞ്ഞില്ല!—ശലോമോന്റെ ഗീതം 6:10.

എന്നിരുന്നാലും ശലോമോൻ പിന്നീട്‌ അവളെ സ്വന്തമാക്കാനുളള തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ചു. നിങ്ങൾക്ക്‌ നിങ്ങളുടെ വികാരങ്ങളുടെമേൽ ഒരു നിയന്ത്രണം ചെലുത്താൻ കഴിയുന്നതെങ്ങനെയാണ്‌? “സ്വന്തം ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാണ്‌,” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 28:26) നിങ്ങൾ ഒരു പ്രണയ ഭ്രമത്തിൽ അകപ്പെടുമ്പോൾ ഇത്‌ വിശേഷാൽ സത്യമാണ്‌. എന്നിരുന്നാലും, “ജ്ഞാനത്തോടെ നടക്കുന്നവനാണ്‌ രക്ഷപ്രാപിക്കുന്നത്‌.” അതിന്റെ അർത്ഥം കാര്യങ്ങളെ ആയിരിക്കുന്ന രീതിയിൽ മനസ്സിലാക്കുക എന്നാണ്‌.

“ന്യായമായ പ്രതീക്ഷയെ അടിസ്ഥാന രഹിതമായ പ്രതീക്ഷയിൽ നിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ തിരിച്ചറിയാൻ കഴിയും?” എന്ന്‌ ഡോക്ടർ ഹൊവാർഡ്‌ ഹാൾപേൺ ചോദിക്കുന്നു: “ശ്രദ്ധാപൂർവ്വകവും വികാരത്തിനടിമയാകാതെയും വസ്‌തുതകളെ നിരീക്ഷിക്കുന്നതിനാൽ തന്നെ.” ഇതു പരിഗണിക്കുക: ആ വ്യക്തിയുമായി ഒരു യഥാർത്ഥ പ്രേമം വികാസംപ്രാപിക്കുന്നതിനുളള എന്തു സാദ്ധ്യതയാണുളളത്‌? ആ വ്യക്തി വളരെ പേരെടുത്ത ഒരാളാണെങ്കിൽ നിങ്ങൾ അയാളെ നേരിൽ കണ്ടുമുട്ടാനുളള സാദ്ധ്യതപോലും കുറവാണ്‌! ഒരു അദ്ധ്യാപകനെപ്പോലെ പ്രായകൂടുതലുളള ഒരാൾ ഉൾപ്പെട്ടിരിക്കുമ്പോഴും നിങ്ങളുടെ പ്രതീക്ഷ വളരെ മങ്ങിയതാണ്‌.

കൂടാതെ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആ വ്യക്തി ഇന്നോളം നിങ്ങളിൽ എന്തെങ്കിലും താല്‌പര്യം കാണിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഭാവിയിൽ കാര്യങ്ങൾക്ക്‌ മാററം സംഭവിക്കും എന്ന്‌ വിശ്വസിക്കാൻ എന്തെങ്കിലും യഥാർത്ഥ കാരണമുണ്ടോ? അതോ നിങ്ങൾ അയാളുടെയോ അവളുടെയോ നിരുപദ്രവകരമായ വാക്കുകളിലും പെരുമാററത്തിലും പ്രണയപരമായ താല്‌പര്യം കണ്ടെത്താൻ ശ്രമിക്കുകയാണോ? മിക്ക രാജ്യങ്ങളിലും പ്രണയബന്ധങ്ങളിൽ പുരുഷൻമാർ മുൻകൈ എടുക്കുക എന്നതാണ്‌ സാധാരണരീതി. കേവലം താല്‌പര്യമില്ലാത്ത ആരെയെങ്കിലും സ്വന്തമാക്കാൻ വേണ്ടി പിന്നാലെ നടന്നുകൊണ്ട്‌ ഒരു പെൺകുട്ടി തന്നെത്തന്നെ അവമാനിച്ചേക്കാം.

മാത്രവുമല്ല ആ വ്യക്തി നിങ്ങളോട്‌ തിരിച്ച്‌ സ്‌നേഹം കാണിക്കുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യും? വിവാഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കാൻ നിങ്ങൾ തയ്യാറാണോ? അല്ലായെങ്കിൽ ഇത്തരം പ്രേമവിചാരങ്ങൾ മനസ്സിൽ വച്ചുപുലർത്താൻ വിസമ്മതിച്ചുകൊണ്ട്‌ “നിന്റെ ഹൃദയത്തിൽ നിന്ന്‌ വ്യസനം അകററുക.” “സ്‌നേഹിക്കാൻ ഒരു സമയമുണ്ട്‌,” അത്‌ വർഷങ്ങൾക്കുശേഷം നിങ്ങൾക്ക്‌ കുറച്ചുകൂടെ പ്രായമായിട്ടായിരിക്കാം.—സഭാപ്രസംഗി 3:8; 11:10.

നിങ്ങളുടെ വികാരങ്ങളെ അപഗ്രഥിക്കൽ

ഡോക്ടർ ചാൾസ്‌ സാസ്‌ട്രോ ഇപ്രകാരം നിരീക്ഷിക്കുന്നു: “ഒരു വ്യക്തി താൻ പ്രേമിക്കുന്ന ആളെ ‘പൂർണ്ണനായ ഒരു കമിതാവായി,’ ഒരു മാതൃകയായി വീക്ഷിക്കുമ്പോൾ, അതായത്‌ ഒരു ഇണയ്‌ക്ക്‌ ഉണ്ടായിരിക്കേണ്ട എല്ലാ സവിശേഷ ഗുണങ്ങളും ആ വ്യക്തിക്കുണ്ട്‌ എന്ന്‌ നിഗമനം ചെയ്യുമ്പോഴാണ്‌ മതിമോഹം ഉണ്ടാകുന്നത്‌.” എന്നിരുന്നാലും അങ്ങനെ “പൂർണ്ണനായ ഒരു കമിതാവ്‌” ഒരിടത്തും ഇല്ല. “എന്തുകൊണ്ടെന്നാൽ എല്ലാവരും പാപം ചെയ്‌ത്‌ ദൈവതേജസ്സിൽ കുറവുളളവരായിത്തീർന്നിരിക്കുന്നു,” എന്ന്‌ ബൈബിൾ പറയുന്നു.—റോമർ 3:23.

അതുകൊണ്ട്‌ നിങ്ങളോടുതന്നെ ചോദിക്കുക: “ഞാൻ കാംക്ഷിക്കുന്ന ഈ വ്യക്തിയെ എനിക്ക്‌ യഥാർത്ഥത്തിൽ എത്ര നന്നായിട്ടറിയാം? ഞാൻ വെറുമൊരു സങ്കല്‌പവുമായിട്ടാണോ പ്രേമത്തിലായിരിക്കുന്നത്‌? ഈ വ്യക്തിയുടെ കുറവുകൾക്ക്‌ നേരെ ഞാൻ കണ്ണടച്ചു കളയുകയാണോ? നിങ്ങളുടെ സ്വപ്‌ന കാമുകനെ നിഷ്‌പക്ഷമായി ഒന്നു നോക്കിയാൽ മതിയാകും നിങ്ങളെ നിങ്ങളുടെ പ്രേമപാരവശ്യത്തിൽനിന്ന്‌ രക്ഷിക്കാൻ! ഈ വ്യക്തിയോട്‌ നിങ്ങൾക്കു തോന്നുന്ന സ്‌നേഹം ഏതു തരത്തിലുളളതാണ്‌ എന്ന്‌ അപഗ്രഥിക്കുന്നതും സഹായകമായിരിക്കും. എഴുത്തുകാരിയായ കാതി മാക്‌ക്കോയ്‌ പറയുന്നു: “അപക്വമായ പ്രേമം ഒരു നിമിഷം കൊണ്ട്‌ വരികയും പോവുകയും ചെയ്യുന്നു . . . നിങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു, പ്രേമത്തിലായിരിക്കുക എന്ന ആശയത്തോടാണ്‌ നിങ്ങൾ പ്രേമത്തിലായിരിക്കുന്നത്‌ . . . അപക്വമായ പ്രേമം പിടിച്ചു തൂങ്ങാൻ, സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു; അതു ശങ്കയുളളതാണ്‌ . . . അപക്വ പ്രേമം പൂർണ്ണത ആവശ്യപ്പെടുന്നു.—1 കൊരിന്ത്യർ 13:4, 5 വിപരീത താരതമ്യം ചെയ്യുക.

അവനെ അല്ലെങ്കിൽ അവളെ നിങ്ങളുടെ മനസ്സിൽ നിന്ന്‌ അകററിക്കളയൽ

ലോകത്തിലുളള സകല ന്യായവാദങ്ങളുമുപയോഗിച്ചാലും നിങ്ങളുടെ വികാരങ്ങളെ മുഴുവനായും മായിച്ചുകളയാൻ കഴിയുകയില്ല എന്നത്‌ വാസ്‌തവം തന്നെ. എന്നാൽ ആ പ്രശ്‌നം വളർത്തിക്കൊണ്ടുവരുന്നത്‌ ഒഴിവാക്കാൻ നിങ്ങൾക്ക്‌ കഴിയും. പ്രേമരംഗങ്ങളടങ്ങിയ നോവലുകൾ വായിക്കുന്നതും ററി. വി.യിൽ പ്രേമകഥകൾ നിരീക്ഷിക്കുന്നതും അല്ലെങ്കിൽ ചില തരം സംഗീതം ശ്രവിക്കുന്നതും നിങ്ങൾക്ക്‌ അനുഭവപ്പെടുന്ന ഏകാന്തതയെ കൂടുതൽ വഷളാക്കാൻ ഉപകരിക്കും. അതുകൊണ്ട്‌ ആ സാഹചര്യത്തെപ്പററി ചിന്തിക്കാൻ വിസമ്മതിക്കുക. “വിറക്‌ ഇല്ലാഞ്ഞാൽ തീ കെട്ടുപോകുന്നു.”—സദൃശവാക്യങ്ങൾ 26:20.

യഥാർത്ഥത്തിൽ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യുന്ന ആളുകൾക്ക്‌ പകരം ഒരു വിചിത്ര പ്രേമം ഉണ്ടായിരുന്നാൽ മതിയാവുകയില്ല. ‘നിങ്ങളെത്തന്നെ ഒററപ്പെടുത്താതിരിക്കുക.’ (സദൃശവാക്യങ്ങൾ 18:1) നിങ്ങളുടെ മാതാപിതാക്കൾക്ക്‌ നിങ്ങളെ കാര്യമായി സഹായിക്കാൻ കഴിയും എന്ന്‌ നിങ്ങൾ കണ്ടെത്തിയേക്കാൻ സാദ്ധ്യതയുണ്ട്‌. നിങ്ങളുടെ വികാരങ്ങൾ മറയ്‌ക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടെങ്കിലും എന്തോ നിങ്ങളെ കാർന്നു തിന്നുന്നുണ്ട്‌ എന്ന്‌ അവർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. എന്തുകൊണ്ട്‌ അവരെ സമീപിച്ച്‌ അവരുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം തുറന്നുകൂടാ? (സദൃശവാക്യങ്ങൾ 23:26 താരതമ്യം ചെയ്യുക.) പക്വതയുളള ഒരു ക്രിസ്‌ത്യാനിക്ക്‌ ശ്രദ്ധിക്കുന്ന ഒരു നല്ല കാതുണ്ട്‌ എന്നും തെളിഞ്ഞേക്കാം.

“തിരക്കുളളവരായിരിക്കുക,” എന്ന്‌ കൗമാരപ്രായക്കാർക്കുവേണ്ടിയുളള എഴുത്തുകാരി എസ്ഥേർ ഡേവിഡോവിററ്‌സ്‌ ഉൽബോധിപ്പിക്കുന്നു. ഒരു ഹോബി ഉണ്ടായിരിക്കുക, ചില വ്യായാമങ്ങൾ ചെയ്യുക, ഒരു പുതിയ ഭാഷ പഠിക്കുക, ഒരു ബൈബിൾ ഗവേഷണ പദ്ധതി ആരംഭിക്കുക. പ്രയോജനകരമായ പ്രവർത്തനങ്ങളിൽ മുഴുകുന്നത്‌ പ്രേമബന്ധങ്ങൾ ഉപേക്ഷിച്ചുപോരുന്നതിന്റെ വേദന ഒട്ടൊക്കെ ശമിപ്പിക്കും.

ഒരു മതിമോഹത്തെ അതിജീവിക്കുക എന്നത്‌ എളുപ്പമല്ല. എന്നാൽ കാലം കടന്നു പോകുമ്പോൾ വേദനയും കുറയും. നിങ്ങളെപ്പററിയും നിങ്ങളുടെ വികാരങ്ങളെപ്പററിയും നിങ്ങൾ വളരെയധികം പഠിക്കും, ഭാവിയിൽ യഥാർത്ഥ സ്‌നേഹത്തിനുളള സന്ദർഭം വരുന്നെങ്കിൽ അതിനെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച്‌ നിങ്ങൾ മെച്ചമായി തയ്യാറായിരിക്കുകയും ചെയ്യും! എന്നാൽ ‘യഥാർത്ഥ സ്‌നേഹത്തെ’ നിങ്ങൾക്ക്‌ എങ്ങനെ തിരിച്ചറിയാൻ കഴിയും?

ചർച്ചക്കുളള ചോദ്യങ്ങൾ

◻ മതിമോഹങ്ങൾ യുവജനങ്ങൾക്കിടയിൽ സാധാരണമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ മിക്കപ്പോഴും യുവാക്കളുടെ ഇത്തരം പ്രേമങ്ങൾ ആരിലേക്ക്‌ തിരിച്ചുവിടപ്പെടുന്നു, എന്തുകൊണ്ട്‌?

◻ മതിമോഹങ്ങൾ ഉപദ്രവകരമായിരിക്കാവുന്നതെന്തുകൊണ്ട്‌?

◻ ഒരു മതിമോഹത്തെ അതിജീവിക്കാൻ ഒരു യുവാവിന്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

◻ ഒരു വിചിത്ര മതിമോഹം വളർത്തുന്നത്‌ ഒഴിവാക്കാൻ ഒരു യുവാവിന്‌ എന്തു ചെയ്യാൻ കഴിയും?

[223-ാം പേജിലെ ആകർഷകവാക്യം]

‘എനിക്ക്‌ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. എനിക്ക്‌ ഇപ്പോൾ പഠിക്കാൻ കഴിയുന്നില്ല. ഞാൻ അയാളെ സംബന്ധിച്ച്‌ ദിവാസ്വപ്‌നം കാണുന്നു. ഞാൻ കഷ്‌ടത്തിലായിരിക്കുന്നു’

[220-ാം പേജിലെ ചിത്രം]

വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ട, ലഭ്യമല്ലാത്തവരും പ്രായക്കൂടുതലുളളവരുമായവരോടുളള മതിമോഹങ്ങൾ വളരെ സാധാരണ യാണ്‌

[221-ാം പേജിലെ ചിത്രം]

നിഷ്‌പക്ഷവും വികാരത്തിന്‌ അടിമപ്പെടാത്തതുമായ ഒരു വിധത്തിൽ ആ വ്യക്തിയെ ഒന്ന്‌ നിരീക്ഷിക്കുന്നത്‌ പ്രേമപാരവശ്യത്തിൽ നിന്ന്‌ നിങ്ങളെ സൗഖ്യമാക്കിയേക്കാം