എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?
അധ്യായം 8
എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?
“ഞാൻ ഈ ഡിസ്ട്രിക്ററിൽ സ്കൂളിൽ പഠിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷങ്ങളായി, ഈ കാലത്തിനോടിടയ്ക്ക് ഒരു സുഹൃത്തിനെപ്പോലും എനിക്ക് നേടാൻ കഴിഞ്ഞില്ല! ഒരാളെപ്പോലും.” റോണി എന്നു പേരായ ഒരു ചെറുപ്പക്കാരൻ അപ്രകാരം ആവലാതിപ്പെട്ടു. ഒരുപക്ഷേ നിങ്ങൾക്കും ചിലപ്പോൾ അതുപോലെ സൗഹൃദത്തിലെ ഒരു പരാജയം അനുഭവപ്പെട്ടിട്ടുണ്ടായിരിക്കാം. എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ ആരാണ്? അവരെ സമ്പാദിക്കുന്നതിന്റെ രഹസ്യമെന്താണ്?
ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “ഒരു സുഹൃത്ത് എല്ലായ്പ്പോഴും സ്നേഹിക്കുന്നു, എന്നാൽ അനർത്ഥ സമയങ്ങളിൽ അയാൾ ഒരു സഹോദരനായിത്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17, ദി ബൈബിൾ ഇൻ ബെയിസിക് ഇംഗ്ലീഷ്) എന്നാൽ സൗഹൃദത്തിൽ മുഖമമർത്തിക്കരയാൻ ഒരു തോൾ ഉണ്ടായിരിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. മാർവിയ എന്നു പേരായ ഒരു യുവതി ഇപ്രകാരം പറയുന്നു: “നിങ്ങൾ സുഹൃത്തെന്ന് വിളിക്കുന്ന ഒരാൾ നിങ്ങൾ കുഴപ്പത്തിൽ ചെന്നു ചാടിയതു കണ്ടിട്ട് പറഞ്ഞേക്കാം, ‘നിങ്ങൾ കുഴപ്പത്തിലേക്കു നീങ്ങുന്നതു ഞാൻ കണ്ടായിരുന്നു, എന്നാൽ നിങ്ങളോട് അതു പറയാൻ എനിക്ക് ഭയമായിരുന്നു’ എന്ന്. എന്നാൽ നിങ്ങൾ തെററായ വഴിയെ പോകുന്നത് ഒരു യഥാർത്ഥ സുഹൃത്ത് കാണുമ്പോൾ സമയം വൈകിപ്പോകുന്നതിന് മുമ്പേ നിങ്ങൾക്ക് മുന്നറിയിപ്പ് തരാൻ അവൾ ശ്രമിക്കും—അവൾ പറയുന്നത് നിങ്ങൾക്കിഷ്ടമാകില്ല എന്ന് അവൾക്കറിയാമെങ്കിൽപോലും അവൾ അതു ചെയ്യും.”
നിങ്ങളോട് സത്യം പറയാൻ മാത്രം നിങ്ങളോട് താല്പര്യമുളള ഒരാളെ ക്ഷതപ്പെട്ട നിങ്ങളുടെ അഹംഭാവം തളളിക്കളയാൻ നിങ്ങൾ അനുവദിക്കുമോ? സദൃശവാക്യങ്ങൾ 27:6 പറയുന്നു: “സ്നേഹിതൻ വരുത്തുന്ന മുറിവുകളെ, ദ്വേഷിക്കുന്ന ഒരുവന്റെ ചുംബന പ്രവാഹത്തെക്കാൾ ആശ്രയിക്കാം.” (ബൈയിങ്ടൻ) അതുകൊണ്ട് നേരെ ചിന്തിക്കുകയും നേരെ സംസാരിക്കുകയും ചെയ്യുന്ന ഒരാളെ സുഹൃത്തായി ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കേണ്ടത്.
യഥാർത്ഥ സുഹൃത്തുക്കളും വ്യാജസുഹൃത്തുക്കളും
“എല്ലാ ‘സുഹൃത്തുക്കളും’ നിങ്ങളിലുളള ഏററം മെച്ചമായത് പുറത്തു കൊണ്ടുവരില്ല എന്നതിന്റെ തെളിവാണ് എന്റെ ജീവിതം,” എന്ന് 23 വയസ്സുകാരി പെഗ്ഗി പറയുന്നു. കൗമാരപ്രായത്തിൽ പെഗ്ഗി വീട് വിട്ട് പോകേണ്ടിവന്നു. എന്നിരുന്നാലും
യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ, ബില്ലും അദ്ദേഹത്തിന്റെ ഭാര്യ ലോയിയും, അവളെ അവരുടെ വീട്ടിൽ സ്വീകരിച്ചു. അവർ പെഗ്ഗിക്ക് ഒരു ബൈബിൾ അദ്ധ്യയനം ആരംഭിച്ചു. “ഞാൻ അവരോടൊത്തു ചെലവഴിച്ച മാസങ്ങൾ യഥാർത്ഥ സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതായിരുന്നു,” എന്ന് പെഗ്ഗി പറഞ്ഞു. എന്നിട്ടും അവൾ കണ്ടുമുട്ടിയ ചില ചെറുപ്പക്കാരോടൊപ്പം ആയിരിക്കാൻ വേണ്ടി അവൾ ബില്ലിനെയും ലോയിയെയും ഉപേക്ഷിച്ചുപോയി.പെഗ്ഗി തുടർന്ന് ഇപ്രകാരം അനുസ്മരിക്കുന്നു: “ഞാൻ എന്റെ പുതിയ ‘സുഹൃത്തുക്കളിൽ’ നിന്ന് അനേകം കാര്യങ്ങൾ പഠിച്ചു—സ്ററീരിയോ സെററുകൾ മോഷ്ടിക്കുക, വ്യാജചെക്കുകൾ മാറുക, മാരിഹ്വാന വലിക്കുക, അവസാനം പ്രതിദിനം 3,000 രൂപാ ആവശ്യമായിരുന്ന ഒരു മയക്കുമരുന്നു ശീലം എങ്ങനെ നിലനിർത്താമെന്നും.” പതിനെട്ടാമത്തെ വയസ്സിൽ അവൾ റേ എന്നു പേരുളള ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. അവൾക്ക് വേണ്ടുവോളം മയക്കുമരുന്ന് സൗജന്യമായി നൽകാമെന്ന് അയാൾ ഏററു. “എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന് ഞാൻ കരുതി. മേലാൽ എനിക്ക് മോഷ്ടിക്കുകയും വഞ്ചിക്കുകയും ചെയ്യേണ്ടി വരില്ലല്ലോ” എന്ന് ഞാൻ ഓർത്തു. എന്നാൽ റേ അവളെ വേശ്യാവൃത്തിയിൽ ഉൾപ്പെടുത്തി. ഒടുവിൽ പെഗ്ഗി ആ നഗരവും വേശ്യതെരുവിലെ “സുഹൃത്തുക്കളെയും” വിട്ട് ഓടി രക്ഷപ്പെട്ടു.
അവളുടെ പുതിയ താമസസ്ഥലത്ത് യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ അവളെ സന്ദർശിച്ചു. “വിസ്മയസ്തബ്ദ്ധരായി നിന്ന ആ സ്ത്രീകളെ ഞാൻ ആലിംഗനം ചെയ്തപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,” എന്ന് പെഗ്ഗി വിവരിക്കുന്നു. “എന്റെ ‘സുഹൃത്തുക്കളു’ടെ കാപട്യത്തിൽ എനിക്ക് അവജ്ഞ തോന്നിയിരുന്നു. എന്നാൽ ഇവർ യഥാർത്ഥ സുഹൃത്തുക്കളായിരുന്നു.” പെഗ്ഗി അവളുടെ ബൈബിൾ പഠനം പുനരാരംഭിച്ചു.
എന്നാൽ അവളുടെ ജീവിതത്തെ ദൈവത്തിന്റെ വഴികളോട് അനുരൂപപ്പെടുത്തുന്നത് എളുപ്പമായിരുന്നില്ല. പുകവലി ഉപേക്ഷിക്കുന്നത് വളരെ പ്രയാസകരമായിരുന്നു. എന്നിരുന്നാലും സാക്ഷിയായ ഒരു സുഹൃത്ത് ഇപ്രകാരം ഉപദേശിച്ചു എന്ന് പെഗ്ഗി പറയുന്നു: “വീഴ്ച ഭവിച്ചശേഷം പ്രാർത്ഥിക്കുകയും ക്ഷമയാചിക്കുകയും
ചെയ്യുന്നതിനു പകരം പുകവലിക്കാനുളള താല്പര്യം തോന്നുമ്പോൾ എന്തുകൊണ്ട് മുൻകൂട്ടി പ്രാർത്ഥിക്കുകയും ശക്തിക്കുവേണ്ടി യാചിക്കുകയും ചെയ്തുകൂടാ? ദയാപൂർവ്വകവും പ്രായോഗികവുമായ ഈ നിർദ്ദേശത്താൽ കാര്യം സാധിച്ചു . . . അനേക വർഷങ്ങൾക്കുശേഷം ഉളള് ശുദ്ധമായതായ ഒരു തോന്നൽ എനിക്കുണ്ടായി, ആത്മാഭിമാനം ഉണ്ടായിരിക്കുക എന്നാൽ അതിന്റെ അർത്ഥമെന്താണെന്ന് ഞാൻ മനസ്സിലാക്കി.”പെഗ്ഗിയുടെ അനുഭവം സദൃശവാക്യങ്ങൾ 13:20-ലെ ബൈബിളിന്റെ വാക്കുകളുടെ സത്യതയെ പ്രദീപ്തമാക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും. ഭോഷൻമാരോട് ഇടപാടുളളവനോ ദോഷം ഭവിക്കും.” പെഗ്ഗി പറയുന്നു: “ദൈവത്തെ സ്നേഹിച്ച ആ വ്യക്തികളുമായുളള എന്റെ സൗഹൃദം തുടർന്നിരുന്നെങ്കിൽ ഇപ്പോൾ ഒരു ബീഭത്സ ഓർമ്മയായിത്തീർന്നിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു.”
സുഹൃത്തുക്കളെ കണ്ടെത്തൽ
ദൈവത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും? ക്രിസ്തീയ സഭയ്ക്കുളളിൽ. വിശ്വാസപ്രഖ്യാപനം നടത്തുക മാത്രമല്ല മറിച്ച് അവരുടെ വിശ്വാസത്തിനും ഭക്ഷിക്കും പിൻബലം നൽകുന്ന പ്രവർത്തനവുംകൂടെ ഉളള യുവജനങ്ങളെ അന്വേഷിച്ച് കണ്ടുപിടിക്കുക. (യാക്കോബ് 2:26 താരതമ്യം ചെയ്യുക.) അത്തരം ചെറുപ്പക്കാരെ കണ്ടെത്തുക പ്രയാസമാണെങ്കിൽ നിങ്ങളെക്കാൾ പ്രായമുളള ചില ക്രിസ്ത്യാനികളെ പരിചയപ്പെടുക. പ്രായം സൗഹൃദത്തിന് ഒരു തടസ്സമായിരിക്കേണ്ടതില്ല. ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്ന തികച്ചും മാതൃകായോഗ്യമായ സൗഹൃദത്തെപ്പററി ബൈബിൾ പറയുന്നു—യോനാഥാൻ ദാവീദിന്റെ പിതാവായിരിക്കാൻ തക്ക പ്രായമുളള ആളായിരുന്നു!—1 ശമുവേൽ 18:1.
എന്നാൽ നിങ്ങൾക്ക് സുഹൃദ്ബന്ധങ്ങൾ എങ്ങനെ ആരംഭിക്കാൻ കഴിയും?
മററുളളവരിൽ ഒരു സജീവ താല്പര്യം
അവന്റെ സുഹൃത്തുക്കൾ അവനുവേണ്ടി മരിക്കാൻ തയ്യാറാകത്തക്കവണ്ണം ശക്തമായ സുഹൃദ്ബന്ധങ്ങൾ യേശുക്രിസ്തു സ്ഥാപിച്ചു. എന്തുകൊണ്ട്? യേശു ആളുകൾക്കുവേണ്ടി കരുതലുളളവനായിരുന്നു എന്നതാണ് ഒരു സംഗതി. അവൻ വഴിവിട്ട് മററുളളവരെ സഹായിച്ചു. അവൻ ഉൾപ്പെടാൻ ‘ആഗ്രഹിച്ചു.’ (മത്തായി 8:3) വാസ്തവമായും മററുളളവരിൽ താല്പര്യം ഉണ്ടായിരിക്കുന്നതാണ് സുഹൃത്തുക്കളെ സമ്പാദിക്കുന്നതിന്റെ ആദ്യ പടി.
ഉദാഹരണത്തിന്, ഡേവിഡ് എന്ന ചെറുപ്പക്കാരൻ പറയുന്നത് സുഹൃത്തുക്കളെ സമ്പാദിക്കുന്നതിൽ അയാൾക്ക് വിജയിക്കാൻ കഴിഞ്ഞത് “ആളുകളോട് യഥാർത്ഥസ്നേഹം ഉണ്ടായിരുന്നതിനാലും മററുളളവരിൽ സജീവമായ താല്പര്യം കാണിച്ചതിനാലും” ആണെന്നാണ്. അയാൾ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഏററം പ്രമുഖ കാര്യങ്ങളിലൊന്ന് ആ വ്യക്തിയുടെ പേര് അറിയുക എന്നതാണ്. മററുളളവരുടെ പേര് ഓർത്തിരിക്കാൻ തക്കവണ്ണം നിങ്ങൾ കരുതലുളളവനാണ് എന്നത് അവരിൽ മിക്കപ്പോഴും നല്ല ധാരണ ഉളവാക്കുന്നു. അക്കാരണത്താൽ അവർ ചില അനുഭവങ്ങളോ പ്രശ്നങ്ങളോ നിങ്ങളുമായി പങ്കുവച്ചേക്കാം, സൗഹൃദം വളരാൻ തുടങ്ങുകയും ചെയ്യുന്നു.”
ഇതിന് നിങ്ങൾ ഓടിനടന്ന് എല്ലാവരുടെയും കൈപിടിച്ച് കുലുക്കുന്ന പ്രകൃതക്കാരനായിരിക്കണം എന്നർത്ഥമില്ല. യേശു “ഹൃദയത്തിൽ താഴ്മ”യുളളവനായിരുന്നു. വർണ്ണപ്പകിട്ടാർന്നതൊ പ്രകടന പ്രധാനമൊ ആയ ഒരു വ്യക്തിത്വമായിരുന്നില്ല അവന്റേത്. (മത്തായി 11:28, 29) മററുളളവരിലുളള ആത്മാർത്ഥമായ താല്പര്യമാണ് അവരെ ആകർഷിക്കുന്നത്. മിക്കപ്പോഴും ഒരുമിച്ച് ഒരു നേരം ആഹാരം കഴിക്കുന്നതൊ ഏതെങ്കിലും ജോലിയിൽ ആരെയെങ്കിലും സഹായിക്കുന്നതൊപോലെ ഏററം ലളിതമായ കാര്യങ്ങൾക്ക് സൗഹൃദത്തെ കൂടുതൽ ആഴമുളളതാക്കാൻ കഴിയും.
“നിങ്ങൾ ശ്രദ്ധിക്കുന്ന വിധം”
“നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിന് ശ്രദ്ധ കൊടുപ്പിൻ” എന്ന് യേശു ശുപാർശ ചെയ്തു. (ലൂക്കോസ് 8:18) ദൈവത്തിന്റെ അരുളപ്പാടുകൾക്ക് ശ്രദ്ധ കൊടുക്കുന്നതിന്റെ മൂല്യമാണ് അവന് മനസ്സിലുണ്ടായിരുന്നതെങ്കിലും ആ തത്വം സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കുന്ന കാര്യത്തിലും ബാധകമാകുന്നു. ഒരു നല്ല ശ്രോതാവായിരിക്കുന്നത് സൗഹൃദം വളർത്തിയെടുക്കുന്നതിൽ ജീവൽപ്രധാനമാണ്.
മററുളളവർ പറയുന്നതിൽ നമുക്ക് യഥാർത്ഥ താല്പര്യമുണ്ടെങ്കിൽ അവർ സാധാരണയായി നമ്മിലേക്ക് ആകർഷിക്കപ്പെടുന്നു. എന്നാൽ ഇതു “സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താല്പര്യത്തോടെയല്ല [ഒരുപക്ഷേ നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ] പിന്നെയോ, മററുളളവരുടെതിലും വ്യക്തിപരമായ താൽപര്യത്തോടെ ദൃഷ്ടിവയ്ക്കുന്നത്” ആവശ്യമാക്കിത്തീർക്കുന്നു.—ഫിലിപ്യർ 2:4.
വിശ്വസ്തരായിരിക്കുക
യേശു തന്റെ സുഹൃത്തുക്കളോട് പററിനിന്നു. അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1) ഗോർഡൻ എന്നു പേരായ ചെറുപ്പക്കാരൻ തന്റെ സുഹൃത്തുക്കളോട് അങ്ങനെതന്നെ ഇടപെടുന്നു: “ഒരു സുഹൃത്തിന്റെ മുഖ്യ ഗുണം അയാളുടെ വിശ്വസ്തതയാണ്. പ്രയാസസാഹചര്യങ്ങളിൽ അയാൾ നിങ്ങളോട് പററിനിൽക്കുമോ? മററുളളവർ ഞങ്ങളെ പരിഹസിച്ചപ്പോൾ ഞാനും എന്റെ സുഹൃത്തും പരസ്പരം സംരക്ഷണം നൽകുമായിരുന്നു. ഞങ്ങൾ ഒററക്കെട്ടായി നിന്നു—എന്നാൽ അതു ഞങ്ങളുടെ ഭാഗം ശരിയായിരുന്നപ്പോൾ മാത്രമായിരുന്നു.”
എന്നാൽ വ്യാജസുഹൃത്തുക്കൾക്ക് വഞ്ചനാപരമായി അന്യോന്യം പിമ്പിൽനിന്ന് കുത്തുന്നതിന് യാതൊരു മടിയുമില്ല. “പരസ്പരം തകർത്തുകളയാൻ മനസ്സുളള സുഹൃത്തുക്കളുമുണ്ട്” എന്ന് സദൃശവാക്യങ്ങൾ 18:24 പറയുന്നു. ദുഷ്ടമായ അപവാദ പ്രചരണത്തിൽ ഏർപ്പെട്ടുകൊണ്ട് നിങ്ങൾ ഒരു സുഹൃത്തിന്റെ സൽപ്പേര് “തകർത്തുകളയു”മോ അതോ നിങ്ങൾ വിശ്വസ്തതയോടെ അയാൾക്ക് പിന്തുണ നൽകുമോ?
നിങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കുക
തന്റെ ഏററം ആഴമായ വികാരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് യേശു തന്നെത്തന്നെ മററുളളവർക്ക് പ്രിയങ്കരനാക്കി. ചിലപ്പോൾ തനിക്ക് “ദയ തോന്നിയതായി,” “സ്നേഹം തോന്നിയതായി” അല്ലെങ്കിൽ “താൻ ആഴമായി ദുഃഖിച്ചതായി” യേശു വെളിപ്പെടുത്തി. ഒരു സന്ദർഭത്തിലെങ്കിലും അവൻ “കരയുക”പോലും ചെയ്തു. താൻ വിശ്വസ്തരെന്നു എണ്ണിയവരെ തന്റെ ഹൃദയം തുറന്നു കാട്ടുന്നതിന് യേശു ലജ്ജിച്ചില്ല.—മത്തായി 9:36; 26:38; മർക്കോസ് 10:21; യോഹന്നാൻ 11:35.
നിങ്ങൾ കണ്ടുമുട്ടുന്ന ഏതൊരുവന്റെയും മുമ്പാകെ നിങ്ങളുടെ വികാരങ്ങൾ പകരണമെന്ന് ഇതിനർത്ഥമില്ല! എന്നാൽ നിങ്ങൾക്ക് എല്ലാവരോടും സത്യസന്ധരായിരിക്കാൻ കഴിയും. നിങ്ങൾ ആളുകളെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതനുസരിച്ച് ക്രമേണ നിങ്ങൾക്ക് നിങ്ങളുടെ അത്യഗാധമായ വികാരങ്ങൾ കൂടുതലായി വെളിപ്പെടുത്താൻ കഴിയും. എന്നാൽ അതേസമയം മററുളളവരോട് സഹതാപവും “സഹാനുഭൂതിയും” ഉണ്ടായിരിക്കാൻ പഠിക്കുന്നത് അർത്ഥവത്തായ സുഹൃദ്ബന്ധങ്ങൾക്ക് അത്യാവശ്യമാണ്.—പൂർണ്ണത പ്രതീക്ഷിക്കരുത്
ഒരു സുഹൃദ്ബന്ധത്തിന് നല്ല തുടക്കം ഇട്ടുകഴിയുമ്പോൾപോലും പൂർണ്ണത പ്രതീക്ഷിക്കരുത്. “നാമെല്ലാവരും പലതിലും തെററിപ്പോകുന്നു, ഒരിക്കലും തെററായ ഒരു സംഗതി പറയുന്നില്ല എന്ന് അവകാശപ്പെടുന്ന ഒരുവന് തന്നെത്തന്നെ പൂർണ്ണനെന്ന് കണക്കാക്കാവുന്നതാണ്.” (യാക്കോബ് 3:2, ഫിലിപ്പ്സ്) അതിലുപരി, സുഹൃദ്ബന്ധത്തിന് സമയവും വികാരങ്ങളും ചെലവിടേണ്ടതുണ്ട്. പ്രെസ്ലി എന്ന് പേരായ ചെറുപ്പക്കാരൻ പറയുന്നു: “നിങ്ങൾ കൊടുക്കാൻ മനസ്സുളളവരായിരിക്കേണ്ടതുണ്ട്. സൗഹൃദത്തിന്റെ ഒരു പ്രമുഖ ഭാഗം അതാണ്. കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വികാരങ്ങളുണ്ട്, എന്നാൽ നിങ്ങളുടെ സുഹൃത്തിന്റെ വികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇടം ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണ്.”
സ്നേഹമില്ലാത്തതിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ—ശൂന്യമായ ഏകാന്തതയുടെ ഒരു ജീവിതം—സൗഹൃദത്തിന്റെ ചെലവ് ഏതുമില്ല. അതുകൊണ്ട് നിങ്ങൾക്കായി സുഹൃത്തുക്കളെ സമ്പാദിക്കുക. (ലൂക്കോസ് 16:9 താരതമ്യം ചെയ്യുക.) നിങ്ങളെത്തന്നെ ചെലവിടുക. ശ്രദ്ധിക്കുകയും മററുളളവരിൽ യഥാർത്ഥ താല്പര്യം കാട്ടുകയും ചെയ്യുക. അപ്പോൾ യേശുവിനെപ്പോലെ “നിങ്ങൾ എന്റെ സുഹൃത്തുക്കളാണ്” എന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്ന ധാരാളം പേർ നിങ്ങൾക്കുണ്ടായിരിക്കും.—യോഹന്നാൻ 15:14.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ നിങ്ങൾക്ക് ഒരു യഥാർത്ഥ സുഹൃത്തിനെ എങ്ങനെ തിരിച്ചറിയാം? എങ്ങനെയുളളവരാണ് വ്യാജസുഹൃത്തുക്കൾ?
◻ സുഹൃത്തുക്കൾക്കുവേണ്ടി നിങ്ങൾക്ക് എവിടെ അന്വേഷിക്കാൻ കഴിയും? അവർ നിങ്ങളുടെ സമപ്രായക്കാരായിരിക്കേണ്ടതുണ്ടോ?
◻ ഒരു സുഹൃത്ത് ഗൗരവതരമായ ഒരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
◻ സുഹൃത്തുക്കളെ സമ്പാദിക്കാനുളള നാലു വിധങ്ങൾ ഏതെല്ലാമാണ്?
[66-ാം പേജിലെ ആകർഷകവാക്യം]
“ഞ്ചാൻ എന്റെ പുതിയ ‘സുഹൃത്തുക്കളിൽ’നിന്ന് അനേകം കാര്യങ്ങൾ പഠിച്ചു—സ്ററീരിയോ സെററുകൾ മോഷ്ടിക്കുക, വ്യാജചെക്കുകൾ മാറുക, മാരിഹ്വാന വലിക്കുക, അവസാനം പ്രതിദിനം 3,000 രൂപാ ആവശ്യമായിരുന്ന ഒരു മയക്കുമരുന്നു ശീലം എങ്ങനെ നിലനിർത്താമെന്നും”
[68, 69 പേജുകളിലെ ചതുരം]
ഞാൻ എന്റെ സുഹൃത്തിന്റെ രഹസ്യം വെളിച്ചത്താക്കണമോ?
ഒരു സുഹൃത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ ലൈംഗിക തെററിൽ ഉൾപ്പെടുന്നതായോ വഞ്ചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നതായോ നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അതേപ്പററി ഉത്തരവാദിത്വപ്പെട്ടവരോട് പറയുമോ? യുവജനങ്ങൾക്കിടയിൽ മിക്കപ്പോഴും പ്രാബല്യത്തിലിരിക്കുന്ന നിശബ്ദതയുടെ ഒരു പ്രത്യേക പെരുമാററ ചട്ടത്തോട് പററിനിന്നുകൊണ്ട് മിക്കവരും അങ്ങനെ ചെയ്യുകയില്ല.
“ഒററുകാരൻ” എന്ന് വിളിച്ചാക്ഷേപിക്കപ്പെടുന്നതിനെ ചിലർ ഭയപ്പെടുന്നു. മററുളളവർക്ക് വിശ്വസ്തത സംബന്ധിച്ച ഒരു തെററായ ബോധമുണ്ട്. ശിക്ഷണത്തെ ഉപദ്രവകരമായ ഒരു സംഗതിയായി വീക്ഷിച്ചുകൊണ്ട്, പ്രശ്നങ്ങൾ മൂടിവയ്ക്കുന്നതിനാൽ സുഹൃത്തിന് ഒരു സഹായം ചെയ്യുന്നു എന്ന് അവർ വിചാരിക്കുന്നു. കൂടാതെ നിശബ്ദതയുടെ ആ പെരുമാററ ചട്ടം ലംഘിക്കുക വഴി അവർ സമപ്രായക്കാരിൽനിന്നുളള ആക്ഷേപത്തിനും സാദ്ധ്യതയനുസരിച്ച് അവരുടെ സുഹൃദ്ബന്ധം നഷ്ടമാക്കുന്നതിനും ഇടയാക്കുന്നു.
എന്നിരുന്നാലും, ലീ എന്നു പേരായ ഒരു ചെറുപ്പക്കാരൻ തന്റെ ഏററം അടുത്ത സുഹൃത്തായ ക്രിസ് പുകവലിക്കുന്നുണ്ട് എന്നു മനസ്സിലാക്കിയപ്പോൾ ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. “ഞാൻ ആരോടെങ്കിലും പറയേണ്ടതുണ്ട് എന്ന് എനിക്കറിയാമായിരുന്നതുകൊണ്ട് എന്റെ മനസ്സാക്ഷി എന്നെ കാർന്നുതിന്നുകൊണ്ടിരുന്നു!” എന്ന് ലീ പറയുന്നു. ബൈബിൾ കാലങ്ങളിൽ ഒരു യുവാവ് ഇതുപോലൊരു സാഹചര്യത്തെ അഭിമുഖീകരിച്ചു. “പതിനേഴുവയസ്സുളളപ്പോൾ യോസേഫ് തന്റെ സഹോദരൻമാരോടൊപ്പം ആടുകളെ മേയ്ക്കുകയായിരുന്നു . . . യോസേഫ് അവരെ സംബന്ധിച്ച് ഒരു മോശമായ റിപ്പോർട്ട് പിതാവിന്റെ അടുക്കൽ എത്തിച്ചു.” (ഉല്പത്തി 37:2) താൻ നിശബ്ദത പാലിച്ചാൽ തന്റെ സഹോദരൻമാരുടെ ആത്മീയ ക്ഷേമം അപകടത്തിലാകുമെന്ന് അവന് അറിയാമായിരുന്നു.
പാപം ക്ഷയിപ്പിക്കുന്ന, ദുഷിപ്പിക്കുന്ന ഒരു ശക്തിയാണ്. തെററിപ്പോകുന്ന ഒരു സുഹൃത്തിന് സഹായം—ഒരുപക്ഷേ തിരുവെഴുത്തിൽ നിന്നുളള ശക്തമായ ശിക്ഷണം—ലഭിക്കുന്നില്ലെങ്കിൽ ആ വ്യക്തി ദുഷ്പ്രവൃത്തിയിലേക്ക് കൂടുതൽ ആഴത്തിൽ ആണ്ടുപോയേക്കാം. (സഭാപ്രസംഗി 8:11) തൽഫലമായി ഒരു സുഹൃത്തിന്റെ ദുഷ്പ്രവൃത്തി മൂടിവയ്ക്കുന്നത് യാതൊരു നൻമയും കൈവരുത്തുകയില്ല എന്നു മാത്രമല്ല അതു പരിഹരിക്കാനാവാത്ത ഉപദ്രവവും കൂടെ വരുത്തി വച്ചേക്കാം.
അതുകൊണ്ട് ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “സഹോദരൻമാരേ, ഒരു മനുഷ്യൻ അബദ്ധവശാൽ വല്ല തെററിലും അകപ്പെടുന്നുവെങ്കിൽ ആത്മീയ യോഗ്യതയുളളവരായ നിങ്ങൾ ആ മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുവിൻ.” (ഗലാത്യർ 6:1) തെററിപ്പോയ ഒരു സുഹൃത്തിനെ യഥാസ്ഥാനപ്പെടുത്താനുളള ആത്മീയ യോഗ്യത നിങ്ങൾക്കില്ല എന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ സഹായിക്കാൻ യോഗ്യതയുളള ആരെയെങ്കിലും ഈ വിവരം അറിയിച്ചു എന്ന് ഉറപ്പുവരുത്തുന്നത് ബുദ്ധിപൂർവ്വകമായിരിക്കില്ലേ?
മത്തായി 18:15 താരതമ്യം ചെയ്യുക.) അതിന് നിങ്ങളുടെ ഭാഗത്ത് ധൈര്യവും തന്റേടവും ആവശ്യമാണ്. അയാളുടെ പാപം സംബന്ധിച്ച് ബോദ്ധ്യം വരുത്തുന്ന തെളിവുകൾ നൽകിക്കൊണ്ടും നിങ്ങൾക്കറിയാവുന്നതെന്തെന്നും നിങ്ങൾ അതെങ്ങനെ അറിഞ്ഞു എന്നും വ്യക്തമായി പറഞ്ഞുകൊണ്ടും ഉറപ്പ് പ്രകടമാക്കുക. (യോഹന്നാൻ 16:8 താരതമ്യം ചെയ്യുക.) ആരോടും പറയുകയില്ല എന്ന് വാക്കു കൊടുക്കരുത്. കാരണം തെററുകളെ മൂടി വയ്ക്കുന്നതിനെ കുററംവിധിക്കുന്ന യഹോവയുടെ മുമ്പാകെ അത്തരം വാഗ്ദാനങ്ങൾക്ക് യാതൊരു വിലയുമില്ല.—സദൃശവാക്യങ്ങൾ 28:13.
അതുകൊണ്ട് നിങ്ങൾ ആ സുഹൃത്തിനെ സമീപിച്ച് അയാളുടെ തെററ് അയാളുടെ മുമ്പിൽ തുറന്നു കാട്ടേണ്ടത് ആവശ്യമാണ്. (ചിലപ്പോൾ അതൊരു തെററിദ്ധാരണയായിരിക്കാം. (സദൃശവാക്യങ്ങൾ 18:13) അതല്ല, യഥാർത്ഥത്തിൽ ദുഷ്പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പ്രശ്നം പുറത്തുകൊണ്ടുവരുന്നതു നിങ്ങളുടെ സുഹൃത്തിന് ആശ്വാസം കൈവരുത്തിയേക്കാം. ഒരു നല്ല ശ്രോതാവായിരിക്കുക. (യാക്കോബ് 1:19) “നിങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു!” എന്നതുപോലെ കുററംവിധിക്കുന്ന പദപ്രയോഗങ്ങളാലോ “നിങ്ങൾക്ക് എങ്ങനെ അതു ചെയ്യാൻ കഴിഞ്ഞു!” എന്നതുപോലെ ഞെട്ടൽ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളാലോ അയാളുടെ വികാരങ്ങളുടെ സ്വതന്ത്രമായ ബഹിർഗമനത്തെ തടസ്സപ്പെടുത്തരുത്. സഹാനുഭൂതി പ്രകടമാക്കിക്കൊണ്ട് നിങ്ങളുടെ സുഹൃത്തിന്റെ വികാരങ്ങളിൽ പങ്കുചേരുക.—1 പത്രോസ് 3:8.
മിക്കപ്പോഴും സാഹചര്യം, നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതിലേറെ സഹായം ആവശ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സുഹൃത്ത് തന്റെ തെററ് മാതാപിതാക്കളോടോ മററ് ഉത്തരവാദിത്വപ്പെട്ട മുതിർന്നവരോടോ വെളിപ്പെടുത്തണം എന്ന് നിർബ്ബന്ധപൂർവ്വം ആവശ്യപ്പെടുക. അങ്ങനെ ചെയ്യാൻ നിങ്ങളുടെ സുഹൃത്ത് വിസമ്മതിക്കുന്നുവെങ്കിലോ? ന്യായമായ ഒരു സമയത്തിനുളളിൽ അയാൾ കാര്യം നേരെയാക്കുന്നില്ലെങ്കിൽ അയാൾക്കുവേണ്ടി മററാരെയെങ്കിലും സമീപിക്കാൻ അയാളുടെ യഥാർത്ഥ സുഹൃത്തെന്നനിലയിൽ നിങ്ങൾ നിർബ്ബന്ധിതനായിത്തീരുമെന്ന് അയാളോട് പറയുക.—സദൃശവാക്യങ്ങൾ 17:17.
നിങ്ങൾ അത്തരമൊരു നടപടി സ്വീകരിച്ചതെന്തുകൊണ്ടെന്ന് ഒരുപക്ഷേ ആദ്യം നിങ്ങളുടെ സുഹൃത്തിന് മനസ്സിലാവുകയില്ല. അയാൾ അസ്വസ്ഥനായിത്തീരുകയും അവിവേകമായി നിങ്ങളുമായുളള സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ലീ ഇപ്രകാരം പറയുന്നു: “അതേപ്പററി പറഞ്ഞതിൽ ഞാൻ ശരിയായ സംഗതി ചെയ്തു എന്ന് എനിക്കറിയാം. ക്രിസ്സിന് ആവശ്യമായ സഹായം ലഭിച്ചതിനാൽ എന്റെ മനസ്സിന് വലിയ ആശ്വാസം തോന്നി. പിന്നീട് അവൻ എന്നെ സമീപിച്ച് ഞാൻ അങ്ങനെ ചെയ്തതിൽ അവന് എന്നോട് യാതൊരു പിണക്കവുമില്ല എന്ന് പറഞ്ഞു. അതും എന്നെ ആശ്വസിപ്പിച്ചു.”
നിങ്ങളുടെ ധീരമായ നടപടിയോട് നിങ്ങളുടെ സുഹൃത്തിന് തുടർന്നും നീരസമാണെങ്കിൽ അയാൾ ഒരിക്കലും ഒരു യഥാർത്ഥ സുഹൃത്തായിരുന്നില്ല എന്നത് വ്യക്തമാണ്. എന്നാൽ ദൈവത്തോടുളള വിശ്വസ്തത നിങ്ങൾ തെളിയിച്ചു എന്നും നിങ്ങൾ ഒരു യഥാർത്ഥ സുഹൃത്താണെന്ന് പ്രകടമാക്കിയെന്നും അറിയുന്നതിന്റെ സംതൃപ്തി നിങ്ങൾക്കുണ്ടായിരിക്കും.
[67-ാം പേജിലെ ചിത്രം]
സുഹൃത്തുക്കളെ സമ്പാദിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ?
[70-ാം പേജിലെ ചിത്രം]
മററുളളവരിൽ താല്പര്യം കാണിക്കുന്നതാണ് സൗഹൃദം ആരംഭിക്കുന്നതിനുളള താക്കോൽ