വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 9

സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

പതിനാലാമത്തെ വയസ്സിൽ കാരെൻ മയക്കുമരുന്നിന്‌ അടിമയായിത്തീരുകയും പതിവായി ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്‌തു. 17 വയസ്സായപ്പോഴേക്കും ജിം ഒരു മുഴുക്കുടിയനായിത്തീരുകയും ഒരു അധാർമ്മികജീവിതം നയിക്കുകയും ചെയ്‌തിരുന്നു. അവർ നയിച്ച തരം ജീവിതമോ അവർ ചെയ്‌ത കാര്യങ്ങളോ അവർ രണ്ടു പേരും ഇഷ്ടപ്പെട്ടില്ല എന്ന്‌ അവർ സമ്മതിക്കുന്നു. അപ്പോൾ പിന്നെ അവർ അങ്ങനെ പ്രവർത്തിച്ചതെന്തുകൊണ്ടായിരുന്നു? സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദം!

“എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും അതിൽ ഏർപ്പെട്ടിരുന്നു, അതിന്‌ എന്റെമേൽ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നു,” എന്ന്‌ കാരെൻ വിശദീകരിക്കുന്നു. “വ്യത്യസ്‌തനായിരുന്നുകൊണ്ട്‌ എന്റെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല” എന്ന്‌ ജിം സമ്മതിച്ചു പറഞ്ഞു.

ചെറുപ്പക്കാർ തങ്ങളുടെ സമപ്രായക്കാരെ പിൻപററുന്നതിന്റെ കാരണം

ചില ചെറുപ്പക്കാർക്ക്‌ അല്‌പംകൂടി പ്രായമാകുന്നതോടെ അവരുടെമേലുളള മാതാപിതാക്കളുടെ സ്വാധീനം കുറയുന്നു, ജനപ്രീതിനേടാനും സമപ്രായക്കാരാൽ അംഗീകരിക്കപ്പെടാനും ഉളള ഒരു ആഗ്രഹം കൂടുതൽ ശക്തമായിത്തീരുന്നു. മററു ചിലർക്കാകട്ടെ തങ്ങളെ “മനസ്സിലാക്കുന്ന” അല്ലെങ്കിൽ തങ്ങൾ സ്‌നേഹിക്കപ്പെടുന്നു, തങ്ങൾ വേണ്ടപ്പെട്ടവരാണ്‌ എന്ന തോന്നൽ ഉളവാക്കുന്ന ആരെങ്കിലുമായി സംസാരിക്കാനുളള ഒരാഗ്രഹം അനുഭവപ്പെടുന്നു. അത്തരം ആശയവിനിയമം സ്വന്തം ഭവനത്തിൽ ഇല്ലാതെപോകുമ്പോൾ—മിക്കപ്പോഴും അതാണ്‌ അവസ്ഥ—അവർ തങ്ങളുടെ സമപ്രായക്കാർക്കിടയിൽ അതു അന്വേഷിക്കുന്നു. മിക്കപ്പോഴും ഒരു ആത്മധൈര്യമില്ലായ്‌മയും അരക്ഷിതബോധവും ചിലർ സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തിന്‌ അടിപ്പെട്ടുപോകാൻ ഇടയാക്കുന്നു.

സമപ്രായക്കാരിൽ നിന്നുളള സ്വാധീനം അവശ്യം ചീത്തയായിരിക്കുന്നില്ല. ഒരു സദൃശവാക്യം പറയുന്നു: “ഇരുമ്പ്‌ ഇരുമ്പിന്‌ മൂർച്ച കൂട്ടുന്നു. അതുപോലെ ഒരു മനുഷ്യൻ മറെറാരുവന്റെ മുഖത്തിന്‌ മൂർച്ച കൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17) ഒരു ഇരുമ്പു കത്തിക്ക്‌ മൂർച്ചകുറഞ്ഞ മറെറാരു കത്തിക്ക്‌ മൂർച്ചകൂട്ടാൻ കഴിയുന്നതുപോലെ മററ്‌ ചെറുപ്പക്കാരുമായുളള സഹവാസത്തിന്‌ നിങ്ങളുടെ വ്യക്തിത്വത്തിന്‌ ‘മൂർച്ചകൂട്ടാനും’ നിങ്ങളെ കുറച്ചുകൂടെ നല്ല ഒരു വ്യക്തി ആക്കാനും കഴിയും. എന്നാൽ അതിന്‌ അവർ പക്വതയും ആരോഗ്യകരമായ മനോഭാവങ്ങളും ഉളളവരായിരിക്കേണ്ടതുണ്ട്‌.

എന്നാൽ, സങ്കടകരമെന്നു പറയട്ടെ, മിക്കപ്പോഴും യുവജനങ്ങൾക്ക്‌ അത്തരം മാനസികവും ആത്മീയവുമായ പക്വതയില്ല. അനേകം യുവജനങ്ങൾക്ക്‌ അനാരോഗ്യകരവും ആശ്രയിക്കാൻ കൊളളാത്തതും സാഹസികവുമായ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണുളളത്‌. അതുകൊണ്ട്‌ ഒരു യുവാവ്‌ യാതൊരു ചെറുത്തുനിൽപും കൂടാതെ സമപ്രായക്കാരുടെ സ്വാധീനത്തിൽ ആകുമ്പോൾ അത്‌ അന്ധൻ അന്ധനെ വഴിനടത്തുന്നതിനേക്കാൾ ഒട്ടുംതന്നെ മെച്ചമല്ലാതിരുന്നേക്കാം. (മത്തായി 15:14 താരതമ്യം ചെയ്യുക.) അതിന്റെ ഫലങ്ങൾ വിപൽക്കരമായിരിക്കാൻ കഴിയും.

സമപ്രായക്കാർ നിങ്ങളെ കൊടും ദ്രോഹപൂർവ്വകമായ പെരുമാററത്തിലേക്ക്‌ തളളിവിടാത്തപ്പോൾ പോലും അവരുടെ സ്വാധീനം നിങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തിയേക്കാം. “മററു കുട്ടികളാൽ അംഗീകരിക്കപ്പെടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു” എന്ന്‌ ഡെബി പറഞ്ഞു. “പതിനെട്ടു വയസ്സായിരുന്നപ്പോൾ കൂട്ടുകാർ ഇല്ലാതെയാകുന്നതിനെ ഞാൻ ഭയപ്പെട്ടു. കാരണം അങ്ങനെയായാൽ ഒരു ഉല്ലാസവേളയ്‌ക്കായി എന്നെ ക്ഷണിക്കാൻ ആരുമുണ്ടാവുകയില്ല. ഞാൻ ഒററപ്പെടുത്തപ്പെട്ടേക്കുമോ എന്ന്‌ ഞാൻ ഭയപ്പെട്ടു.” അതുകൊണ്ട്‌, സമപ്രായക്കാരുടെ അംഗീകാരം പിടിച്ചു പററുന്നതിന്‌ ഡെബി കഠിനശ്രമം നടത്തി.

ഞാൻ സ്വാധീനിക്കപ്പെടുന്നുണ്ടോ?

മററുളളവരെപ്പോലെയായിരിക്കുന്നതിന്‌ നിങ്ങളും ഒരു പ്രത്യേകവിധത്തിൽ വസ്‌ത്രധാരണം ചെയ്യാനും സംസാരിക്കാനും പെരുമാറാനും തുടങ്ങിയിട്ടുണ്ടോ? “നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യം നിങ്ങളെക്കൊണ്ട്‌ ചെയ്യിക്കാൻ മറെറാരു കുട്ടിക്ക്‌ വാസ്‌തവത്തിൽ സാധിക്കുകയില്ല,” എന്ന്‌ പതിനേഴു വയസ്സുകാരി സൂസി അവകാശപ്പെടുന്നു. ശരിയാണ്‌, എന്നാൽ സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദം വളരെ കൗശലപൂർവ്വം പ്രയോഗിക്കപ്പെടുന്നതാകയാൽ അത്‌ എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നത്‌ നിങ്ങൾ തിരിച്ചറിയാതിരുന്നേക്കാം. അപ്പോസ്‌തലനായ പത്രോസിന്റെ ദൃഷ്‌ടാന്തം പരിഗണിക്കുക. ശക്തമായ ബോദ്ധ്യങ്ങളുണ്ടായിരുന്ന കരുത്തനായ ഒരു മനുഷ്യൻ, അദ്ദേഹം ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു നെടുംതൂണായിരുന്നു. എല്ലാ ജനതകളിൽനിന്നും വർഗ്ഗങ്ങളിൽനിന്നുമുളള ആളുകൾക്ക്‌ ദൈവത്തിന്റെ പ്രീതിനേടാൻ കഴിയുമെന്ന്‌ ദൈവം പത്രോസിന്‌ വെളിപ്പെടുത്തികൊടുത്തു. അങ്ങനെ പത്രോസ്‌ ആദ്യത്തെ പുറജാതി വിശ്വാസികളെ ക്രിസ്‌ത്യാനികളാകാൻ സഹായിച്ചു.—പ്രവൃത്തികൾ 10:28.

എന്നിരുന്നാലും കുറേക്കാലങ്ങൾക്കുശേഷം പത്രോസ്‌ വളരെയധികം യഹൂദേതരർ ക്രിസ്‌ത്യാനികളായിത്തീർന്ന ഒരു നഗരമായിരുന്ന അന്ത്യോക്ക്യയിൽ താമസിക്കുകയായിരുന്നു. ഈ പുറജാതി വിശ്വാസികളുമായി പത്രോസ്‌ സ്വതന്ത്രമായി സഹവസിച്ചുപോന്നു. ഒരു ദിവസം അപ്പോഴും യഹൂദേതരരോട്‌ ചില മുൻവിധികൾ വച്ചുപുലർത്തിയിരുന്ന ചില യഹൂദക്രിസ്‌ത്യാനികൾ യെരൂശലേമിൽനിന്ന്‌ അന്ത്യോക്ക്യയിൽ എത്തി. തന്റെ സമൻമാരായ ഈ യഹൂദ്യരുടെയിടയിൽ പത്രോസ്‌ ഇപ്പോൾ എങ്ങനെ പെരുമാറും?

കൊളളാം, പുറജാതി ക്രിസ്‌ത്യാനികളോടൊത്ത്‌ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുകൊണ്ട്‌ പത്രോസ്‌ അവരിൽ നിന്ന്‌ തന്നെത്തന്നെ വേർപെടുത്തി! എന്തുകൊണ്ട്‌? പ്രത്യക്ഷത്തിൽ തന്റെ സമൻമാരായവരെ പിണക്കാൻ പത്രോസ്‌ ഭയപ്പെട്ടു. ‘അവർ ഇവിടെയുളളപ്പോൾ ഞാനൊരല്‌പം വഴങ്ങിക്കൊടുത്തിട്ട്‌ അവർ പോയിക്കഴിയുമ്പോൾ വീണ്ടും ജാതികളോടുകൂടെ ഭക്ഷണം കഴിക്കുന്നത്‌ തുടരും’ എന്ന്‌ അവൻ ന്യായവാദം ചെയ്‌തിരിക്കണം. ‘ഈ ഒരു നിസ്സാരകാര്യത്തിനുവേണ്ടി അവരുമായുളള എന്റെ ബന്ധം എന്തിന്‌ തകരാറിലാക്കണം?’ അപ്രകാരം പത്രോസ്‌ കപടഭാവം കാണിച്ചു—താൻ വാസ്‌തവത്തിൽ വിശ്വസിക്കാത്ത ഒരു കാര്യം ചെയ്‌തുകൊണ്ട്‌ തന്റെ തന്നെ തത്വങ്ങൾ തളളിക്കളഞ്ഞു. (ഗലാത്യർ 2:11-14) അപ്പോൾ പ്രകടമായും ആരുംതന്നെ സമൻമാരിൽനിന്നുളള സമ്മർദ്ദത്തിന്‌ അതീതരല്ല.

ഞാൻ എങ്ങനെ പ്രതികരിക്കുമായിരുന്നു?

‘മററുളളവർ എന്തു വിചാരിക്കുന്നു എന്നതിനെപ്പററി എനിക്കു ഭയമില്ല!’ എന്നു പറയുക എളുപ്പമാണെങ്കിലും സമൻമാരിൽനിന്നുളള സമ്മർദ്ദത്തെ അഭിമുഖീകരിച്ചുകൊണ്ട്‌ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്‌ അത്ര എളുപ്പമല്ല. ഉദാഹരണത്തിന്‌ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യും?

നിങ്ങളുടെ സ്‌കൂളിലെ ഒരു കുട്ടി മററ്‌ ചെറുപ്പക്കാരുടെ മുമ്പിൽ വച്ച്‌ നിങ്ങൾക്ക്‌ ഒരു സിഗറററ്‌ വച്ചുനീട്ടുന്നു. പുകവലിക്കുന്നത്‌ തെററാണെന്ന്‌ നിങ്ങൾക്കറിയാം. എന്നാൽ നിങ്ങൾ എന്തു ചെയ്യും എന്നു കാണാൻ അവരെല്ലാവരും നോക്കി നിൽക്കുകയാണ്‌ . . .

നിങ്ങളുടെ സ്‌കൂളിലെ പെൺകുട്ടികൾ അവരുടെ ബോയിഫ്രണ്ടുമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതിനെപ്പററി സംസാരിക്കുകയാണ്‌. പെൺകുട്ടികളിലൊരാൾ നിങ്ങളോട്‌ ചോദിക്കുന്നു: “ഇപ്പോഴും നിങ്ങൾ ഒരു കന്യകയല്ല, ആണോ?”

മററു പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുളള വസ്‌ത്രം ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അതിന്‌ തീരെ ഇറക്കമില്ല എന്ന്‌ മമ്മി പറയുന്നു. മമ്മി ആവശ്യപ്പെടുന്ന തരത്തിലുളള വസ്‌ത്രം ധരിച്ചാൽ നിങ്ങൾക്ക്‌ ഒരു ആറു വയസ്സ്‌ കൂടുതലുളളതുപോലെ തോന്നിക്കും. നിങ്ങളുടെ ക്ലാസ്സിലുളളവർ നിങ്ങളെ പരിഹസിക്കുന്നു. ഒരു പെൺകുട്ടി ചോദിക്കുന്നു: “ഉച്ചഭക്ഷണത്തിനുളള പണത്തിൽ കുറെ മിച്ചം വച്ച്‌ നിനക്ക്‌ എന്തുകൊണ്ട്‌ ഒരു നല്ല വസ്‌ത്രം വാങ്ങിക്കൂടാ? നിന്റെ അമ്മയെ അറിയിക്കേണ്ടതില്ല. നിന്റെ സ്‌കൂൾ വസ്‌ത്രങ്ങൾ നിന്റെ ലോക്കറിൽ സൂക്ഷിച്ചാൽ മതി.”

ഇവ അഭിമുഖീകരിക്കാൻ എളുപ്പമുളള സാഹചര്യങ്ങളാണോ? അല്ല, എന്നാൽ നിങ്ങളുടെ സമപ്രായക്കാരോട്‌ ഇല്ല എന്ന്‌ പറയാൻ നിങ്ങൾക്ക്‌ ഭയമാണെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെയും നിങ്ങളുടെ നിലവാരങ്ങളോടും നിങ്ങളുടെ മാതാപിതാക്കളോടുമായിരിക്കും ഇല്ല എന്ന്‌ പറയുന്നത്‌. സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദത്തെ ചെറുത്തുനിൽക്കാനുളള ശക്തി നിങ്ങൾക്ക്‌ എങ്ങനെ വികസിപ്പിച്ചെടുക്കാൻ കഴിയും?

“ചിന്താപ്രാപ്‌തി”

പതിനഞ്ചു വയസ്സുകാരി റോബിൻ പുകവലി ആരംഭിച്ചത്‌ അവൾക്ക്‌ ആഗ്രഹമുണ്ടായിട്ടല്ല, മറിച്ച്‌ എല്ലാവരും അങ്ങനെ ചെയ്‌തിരുന്നു എന്നതുകൊണ്ടാണ്‌. അവൾ ഇപ്രകാരം അനുസ്‌മരിക്കുന്നു: “പിന്നീട്‌ ഞാൻ ഇങ്ങനെ ചിന്തിച്ചു തുടങ്ങി, ‘എനിക്കത്‌ ഇഷ്ടമല്ല. ഞാൻ എന്തിനാണ്‌ ഇതു ചെയ്യുന്നത്‌?’ അതുകൊണ്ട്‌ ഇപ്പോൾ ഞാൻ പുകവലിക്കാറില്ല.” സ്വന്തനിലയിൽ ചിന്തിച്ചതിനാൽ അവൾക്ക്‌ തന്റെ സമപ്രായക്കാരിൽനിന്ന്‌ വ്യത്യസ്‌തയായി നിൽക്കാൻ കഴിഞ്ഞു!

അപ്പോൾ ഉചിതമായി “അറിവും ചിന്താപ്രാപ്‌തിയും” വികസിപ്പിച്ചെടുക്കാൻ ബൈബിൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 1:1-5) ചിന്താപ്രാപ്‌തിയുളള ഒരാൾക്ക്‌ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അനുഭവപരിചയമില്ലാത്ത സമപ്രായക്കാരെ ആശ്രയിക്കേണ്ടിവരുന്നില്ല. അതേസമയം അങ്ങനെയുളള ഒരു വ്യക്തി ആത്മധൈര്യത്തിന്റെ കൂടുതൽകൊണ്ട്‌ മററുളളവരുടെ അഭിപ്രായങ്ങളെ അവഗണിച്ചു കളയുന്നില്ല. (സദൃശവാക്യങ്ങൾ 14:16) അയാൾക്ക്‌ അല്ലെങ്കിൽ അവൾക്ക്‌ “ജ്ഞാനിയായിത്തീരേണ്ടതിന്‌” “ബുദ്ധിയുപദേശം ശ്രദ്ധിക്കാനും ശിക്ഷണം സ്വീകരിക്കാനും” മനസ്സുണ്ട്‌.—സദൃശവാക്യങ്ങൾ 19:20.

നിങ്ങളുടെ ചിന്താപ്രാപ്‌തി ഉപയോഗിക്കുന്നതിന്റെ പേരിൽ മററുളളവർ നിങ്ങളെ ദ്വേഷിക്കുകയോ പരിഹസിക്കുകപോലുമോ ചെയ്‌താലും അതിൽ ആശ്ചര്യപ്പെടരുത്‌. “ചിന്താപ്രാപ്‌തിയുളള പുരുഷൻ [അല്ലെങ്കിൽ സ്‌ത്രീ] ദ്വേഷിക്കപ്പെടുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 14:17 പറയുന്നു. എന്നാൽ വാസ്‌തവത്തിൽ ആർക്കാണ്‌ കൂടുതൽ ശക്തിയുളളത്‌, തങ്ങളുടെ ആവേശങ്ങൾക്കും വികാരങ്ങൾക്കും അടിമപ്പെട്ടു പോകുന്നവർക്കോ അതോ അനുചിതമായ ആഗ്രഹങ്ങളോട്‌ ഇല്ല എന്ന്‌ പറയാൻ കഴിയുന്നവർക്കോ? (സദൃശവാക്യങ്ങൾ 16:32 താരതമ്യം ചെയ്യുക.) നിങ്ങളെ പരിഹസിക്കുന്നവർ ജീവിതത്തിൽ എങ്ങോട്ടാണ്‌ പോകുന്നത്‌? നിങ്ങളുടെ ജീവിതവും അവിടെച്ചെന്ന്‌ അവസാനിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌? അത്തരം ആളുകൾ നിങ്ങളോട്‌ അസൂയപ്പെടുകയും പരിഹാസത്തിലൂടെ അവരുടെതന്നെ അരക്ഷിതാവസ്ഥ മൂടിവയ്‌ക്കാൻ ശ്രമിക്കുകയുമായിരിക്കുമോ?

കെണിയിൽ നിന്ന്‌ രക്ഷപെടൽ

“മനുഷ്യരുടെ മുമ്പാകെ വിറയ്‌ക്കുന്നതാണ്‌ ഒരു കെണി വയ്‌ക്കുന്നത്‌” എന്ന്‌ സദൃശവാക്യങ്ങൾ 29:25 പറയുന്നു. ബൈബിൾ കാലങ്ങളിൽ കെണി മനസ്സിലാക്കാതെ അതിൽ കൊരുത്തു വച്ചിരുന്ന ഇര എടുക്കാൻ ശ്രമിക്കുന്ന ഏതൊരു മൃഗവും കെണിയിൽ കുരുങ്ങുമായിരുന്നു. ഇന്ന്‌ നിങ്ങളുടെ സമപ്രായക്കാരാൽ സ്വീകരിക്കപ്പെടാനുളള ആഗ്രഹത്തിന്‌ അതുപോലെ ഒരു ഇരയായിരിക്കാൻ കഴിയും. അതിന്‌ ദൈവിക നിലവാരങ്ങൾ തളളിക്കളയുന്നതിന്റെ കെണിയിലേക്ക്‌ നിങ്ങളെ ആകർഷിക്കാൻ കഴിയും. അപ്പോൾ പിന്നെ മാനുഷ ഭയമാകുന്ന കെണിയിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ രക്ഷപെടാൻ—അല്ലെങ്കിൽ അതിനെ എങ്ങനെ ഒഴിവാക്കാൻ—കഴിയും?

ഒന്നാമതായി, നിങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുക! (സദൃശവാക്യങ്ങൾ 13:20) ക്രിസ്‌തീയ മൂല്യങ്ങളും നിലവാരങ്ങളും ഉളളവരുമായി സഹവസിക്കുക. ഇതു നിങ്ങളുടെ സുഹൃദ്‌ബന്ധങ്ങൾക്ക്‌ പരിമിതി വയ്‌ക്കുന്നു എന്നത്‌ വാസ്‌തവമാണ്‌. ഒരു കൗമാരപ്രായക്കാരൻ ഇപ്രകാരം പറയുന്നു: “ഞാൻ സ്‌കൂളിലുളള മററുളളവരുമായി മയക്കുമരുന്നുകളുടെ ഉപയോഗവും ലൈംഗികതയും സംബന്ധിച്ച അവരുടെ അഭിപ്രായങ്ങളിൽ യോജിക്കാതായപ്പോൾ അവർ പെട്ടെന്ന്‌ എന്നെ ഒററപ്പെടുത്തി. അതു അവരുമായി പൊരുത്തപ്പെടാനുളള വളരെയധികം സമ്മർദ്ദം എന്നിൽനിന്ന്‌ നീക്കിയെങ്കിലും അത്‌ എനിക്ക്‌ അല്‌പം ഏകാന്തത അനുഭവപ്പെടാൻ ഇടയാക്കി.” എന്നാൽ സമപ്രായക്കാരിൽ നിന്നുളള സ്വാധീനം നിങ്ങളെ ആത്മീയമായും ധാർമ്മികമായും അധഃപതിപ്പിക്കുന്നതിനേക്കാൾ നല്ലത്‌ അല്‌പം ഏകാന്തത അനുഭവപ്പെടുന്നതുതന്നെയാണ്‌. കുടുംബത്തിനുളളിലെയും ക്രിസ്‌തീയ സഭയ്‌ക്കുളളിലെയും സഹവാസം ആ ഏകാന്തതയിൽനിന്നുളള ശൂന്യത നിറയ്‌ക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുന്നതും സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദത്തെ ചെറുത്തു നിൽക്കാൻ നിങ്ങളെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 23:22) നിങ്ങളെ ഉചിതമായ മൂല്യങ്ങൾ പഠിപ്പിക്കാൻ അവർ കഠിനമായി പ്രയത്‌നിക്കുന്നുണ്ടായിരിക്കാം. ഒരു കൊച്ചു പെൺകുട്ടി പറഞ്ഞു: “എന്റെ മാതാപിതാക്കൾ എന്നോട്‌ ദൃഢമായ ഒരു വിധത്തിൽ ഇടപെട്ടു. ചിലപ്പോൾ എനിക്ക്‌ അത്‌ ഇഷ്‌ടമായില്ല, എന്നാൽ അവർ ഉറച്ച ഒരു നിലപാട്‌ സ്വീകരിക്കുകയും എന്റെ സഹവാസങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്‌തതിൽ എനിക്ക്‌ സന്തോഷമേയുളളു.” മാതാപിതാക്കളിൽ നിന്നുളള ആ സഹായം നിമിത്തം മയക്കുമരുന്നുപയോഗിക്കാനും ലൈംഗികബന്ധങ്ങളിലേർപ്പെടാനുമുളള സമ്മർദ്ദത്തിന്‌ അവൾ വഴങ്ങിയില്ല.

കൗമാരപ്രായക്കാരുടെ ഉപദേഷ്ടാവായ ബെത്ത്‌ വിൻഷിപ്പ്‌ കൂടുതലായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എന്തിലെങ്കിലും അല്‌പം പ്രാപ്‌തിയുളള കൗമാരപ്രായക്കാർ സ്വന്തനിലയിൽ തങ്ങൾക്ക്‌ ഒരു പ്രമുഖസ്ഥാനമുണ്ടെന്ന്‌ കരുതുന്നു. ഒരു നല്ല മുഖഛായ ഉണ്ടായിരിക്കുന്നതിന്‌ അവർ സമപ്രായക്കാരുടെ അംഗീകാരത്തെ ആശ്രയിക്കേണ്ടതില്ല.” എങ്കിൽ പിന്നെ സ്‌കൂളിലും വീട്ടിലും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വൈദഗ്‌ദ്ധ്യവും പ്രാപ്‌തിയും സമ്പാദിക്കാൻ എന്തുകൊണ്ട്‌ ശ്രമിച്ചുകൂടാ? യഹോവയുടെ യുവസാക്ഷികൾ പ്രത്യേകിച്ചും തങ്ങളുടെ ക്രിസ്‌തീയ ശുശ്രൂഷയിൽ ‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്‌തുകൊണ്ട്‌ യാതൊന്നിലും ലജ്ജിക്കാൻ കാരണമില്ലാത്ത വേലക്കാരായിരിക്കാൻ’ കഠിനശ്രമം ചെയ്യുന്നു.—2 തിമൊഥെയോസ്‌ 2:15.

മനുഷ്യരെ ഭയപ്പെടുന്നതിലെ “കെണി”യെപ്പററി മുന്നറിയിപ്പ്‌ നൽകിയശേഷം സദൃശവാക്യങ്ങൾ 29:25 ഇപ്രകാരം തുടരുന്നു: “യഹോവയിൽ ആശ്രയിക്കുന്നവൻ സംരക്ഷിക്കപ്പെടും.” ഒരുപക്ഷേ മറെറല്ലാററിനും മേലായി ദൈവവുമായുളള ഒരു ബന്ധത്തിന്‌ സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തിനെതിരെ ചെറുത്തുനിൽക്കാൻ നിങ്ങളെ ശക്തീകരിക്കാൻ കഴിയും. ഉദാഹരണത്തിന്‌ (നേരത്തെ പരാമർശിച്ച) ഡെബി മുഴുക്കുടിയിലും മയക്കുമരുന്ന്‌ ദുരുപയോഗത്തിലും ഏർപ്പെട്ടുകൊണ്ട്‌ കുറേക്കാലം കൂട്ടത്തിന്റെ പിന്നാലെ പോകുന്ന ഒരുവളായിരുന്നു. എന്നാൽ പിന്നീട്‌ അവൾ ബൈബിളിന്റെ ഒരു ഗൗരവമായ പഠനം ആരംഭിച്ചു, യഹോവയിൽ ആശ്രയിക്കാനും തുടങ്ങി. അതിന്റെ ഫലമോ? “കുട്ടികളുടെ ആ ചെറിയ കൂട്ടം ചെയ്‌തതെല്ലാം മേലാൽ ഞാൻ ചെയ്‌കയില്ല എന്ന്‌ ഞാൻ തീരുമാനിച്ചു” എന്ന്‌ ഡെബി പറഞ്ഞു. അവൾ അവളുടെ മുൻകൂട്ടുകാരോട്‌ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ വഴിയെ പൊയ്‌ക്കൊളളുക, ഞാൻ എന്റെ വഴിയെയും പൊയ്‌ക്കൊളളാം. നിങ്ങൾക്ക്‌ എന്റെ സൗഹൃദം ആവശ്യമുണ്ടെങ്കിൽ ഞാൻ ആദരിക്കുന്ന അതേ നിലവാരങ്ങൾ നിങ്ങളും ആദരിക്കേണ്ടിയിരിക്കുന്നു. എനിക്ക്‌ ഖേദമുണ്ട്‌, എന്നാൽ നിങ്ങൾ എന്തു വിചാരിക്കുന്നു എന്നത്‌ ഞാൻ കണക്കാക്കുന്നില്ല. ഇതാണ്‌ ഞാൻ ചെയ്യാൻ പോകുന്നത്‌.” ഡെബിയുടെ എല്ലാ സുഹൃത്തുക്കളും അവളുടെ പുതിയ വിശ്വാസത്തെ ആദരിച്ചില്ല. എന്നാൽ ഡെബി പറയുന്നു: “ഞാൻ ആ തീരുമാനം ചെയ്‌തശേഷം തീർച്ചയായും ഞാൻ എന്നെത്തന്നെ കൂടുതൽ ഇഷ്ടപ്പെട്ടു.”

സമപ്രായക്കാരുടെ സമ്മർദ്ദത്തിന്റെ കെണിയിൽനിന്ന്‌ രക്ഷപെടുന്നെങ്കിൽ നിങ്ങളും ‘നിങ്ങളെത്തന്നെ കൂടുതൽ ഇഷ്ടപ്പെടുകയും’ വളരെയധികം കഷ്ടങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുകയും ചെയ്യും!

ചർച്ചക്കുളള ചോദ്യങ്ങൾ

◻ ചെറുപ്പക്കാർ അവരുടെ സമപ്രായക്കാരാൽ സ്വാധീനിക്കപ്പെടാൻ ചായ്‌വുളളവരായിരിക്കുന്നതെന്തുകൊണ്ടാണ്‌? ഇത്‌ അവശ്യം മോശമാണോ?

◻ സമൻമാരിൽ നിന്നുളള സമ്മർദ്ദത്തെപ്പററി അപ്പോസ്‌തലനായ പത്രോസിന്റെ അനുഭവം എന്താണ്‌ പഠിപ്പിക്കുന്നത്‌?

◻ ഇല്ല എന്നു പറയാനുളള നിങ്ങളുടെ പ്രാപ്‌തിയെ പരിശോധിക്കുന്ന ചില സാഹചര്യങ്ങൾ എന്തൊക്കെയാണ്‌? (ഒരുപക്ഷേ വ്യക്തിപരമായ ചില അനുഭവങ്ങൾ ഉൾപ്പെടുത്താം)

◻ ചങ്കൂററം കാട്ടാൻ നിങ്ങളെ ആരെങ്കിലും വെല്ലുവിളിച്ചാൽ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കും?

◻ മാനുഷഭയത്തിന്റെ കെണിയിൽ നിന്ന്‌ രക്ഷപെടുന്നതിന്‌ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

[74-ാം പേജിലെ ആകർഷകവാക്യം]

“മററു കുട്ടികളാൽ അംഗീകരിക്കപ്പെടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു,” എന്ന്‌ ഡെബി പറഞ്ഞു. “കൂട്ടുകാർ ഇല്ലാതെയാകുന്നതിനെ ഞാൻ ഭയപ്പെട്ടു . . . ഞാൻ ഒററപ്പെടുത്തപ്പെട്ടേക്കുമോയെന്ന്‌ ഞാൻ ഭയപ്പെട്ടു”

[75-ാം പേജിലെ ചതുരം]

‘ഞാൻ നിന്നെ വെല്ലുവിളിക്കുന്നു!’

“ചെല്ല്‌, ചെന്ന്‌ ററീച്ചറിന്റെ വായ്‌ നാറുന്നു എന്ന്‌ അവരോട്‌ പറയൂ!” ലിസ്സായുടെ സഹപാഠികൾ അവളെ നിർബന്ധിച്ചു. ഇല്ല, വായുടെ ശുചിത്വ പ്രശ്‌നമായിരുന്നില്ല ഇവിടെ ഉൾപ്പെട്ടിരുന്നത്‌. ലിസ്സായ്‌ക്കു ധൈര്യമുണ്ടോ എന്നൊരു വെല്ലുവിളിയായിരുന്നു അത്‌—അല്‌പം അപകടം പിടിച്ച ഒരു വെല്ലുവിളി! അതെ ചില ചെറുപ്പക്കാർ ചില്ലറ കുസൃതിത്തരങ്ങൾ മുതൽ കേവലം ആത്മഹത്യാപരമായ പ്രവൃത്തികൾ വരെ ചെയ്യാൻ മററുളളവരെ വെല്ലുവിളിക്കുന്നതിൽ ഒരുതരം വികലമായ സന്തോഷം കണ്ടെത്തുന്നതായി തോന്നുന്നു.

കഥയില്ലാത്തതോ നിർദ്ദയമോ അല്ലെങ്കിൽ തികച്ചും അപകടകരമോ ആയ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾ അതു രണ്ടുവട്ടം ചിന്തിക്കാനുളള സമയമാണ്‌. ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞു: “ചത്ത ഈച്ചയാണ്‌ സുഗന്ധതൈലക്കാരന്റെ തൈലം നാറാൻ, അതു പുളിച്ചു പൊന്താൻ ഇടയാക്കുന്നത്‌. ജ്ഞാനവും മഹത്വവും ഉളളവനോട്‌ അല്‌പം ഭോഷത്വവും അതുതന്നെ ചെയ്യുന്നു.” (സഭാപ്രസംഗി 10:1) പുരാതന കാലങ്ങളിൽ, ഒരു ചത്ത ഈച്ചയെപ്പോലെ നിസ്സാരമായ എന്തെങ്കിലും മതിയായിരുന്നു വിലപ്പെട്ട ഒരു തൈലത്തെയോ സുഗന്ധകൂട്ടിനെയോ നശിപ്പിക്കാൻ. അതുപോലെ ഒരുവൻ കഷ്ടപ്പെട്ട്‌ സമ്പാദിച്ച സൽപ്പേര്‌ നശിപ്പിക്കാൻ “അല്‌പം ഭോഷത്വം” മതിയാകും.

ബാലിശമായ കുസൃതിത്തരങ്ങൾ മിക്കപ്പോഴും പഠനത്തിൽ പിന്നോക്കം പോകുന്നതിനും ചിലപ്പോൾ സ്‌കൂളിൽ നിന്ന്‌ പുറത്താക്കപ്പെടുന്നതിനും ചിലപ്പോൾ അറസ്‌ററ്‌ ചെയ്യപ്പെടുന്നതിനുപോലും ഇടയാക്കുന്നു! നിങ്ങൾ പിടിക്കപ്പെടാൻ പോകുന്നില്ല എന്ന്‌ നിങ്ങൾ വിചാരിക്കുന്നെങ്കിലെന്ത്‌? നിങ്ങളോടുതന്നെ ചോദിക്കുക, എന്നോട്‌ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ന്യായയുക്തമാണോ? അതു സ്‌നേഹപൂർവ്വകമാണോ? അതു ബൈബിൾ നിലവാരങ്ങൾക്കും എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരിക്കുന്ന നിലവാരങ്ങൾക്കും വിരുദ്ധമാണോ? ആണെങ്കിൽ തമാശ തേടുന്ന ചെറുപ്പക്കാർ എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ഞാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ? എന്റെ ജീവനും സൽപ്പേരും അപകടത്തിലാക്കാൻ എന്നോട്‌ ആവശ്യപ്പെടുന്ന യുവജനങ്ങൾ ഏതായാലും വാസ്‌തവത്തിൽ എന്റെ സുഹൃത്തുക്കളാണോ?—സദൃശവാക്യങ്ങൾ 18:24.

അപ്പോൾ നിങ്ങളെ വെല്ലുവിളിക്കുന്ന ചെറുപ്പക്കാരനുമായി ന്യായവാദം ചെയ്യാൻ ശ്രമിക്കുക. ‘ഞാൻ എന്തിന്‌ അതു ചെയ്യണം? ഞാൻ അതു ചെയ്‌താൽ അത്‌ എന്തു തെളിയിക്കും?’ എന്ന്‌ ചോദിച്ചുകൊണ്ട്‌ “അതിൽ നിന്ന്‌ രസം കവർന്നുകളയാ”നാണ്‌ പതിനെട്ടു വയസ്സുകാരൻ റെററി ഇഷ്ടപ്പെടുന്നത്‌. കൂടാതെ നിങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനാഗ്രഹിക്കുന്ന ചില നിശ്ചിത നിലവാരങ്ങൾ നിങ്ങൾക്കുണ്ടെന്ന്‌ ആളുകൾ അറിയട്ടെ. “നിങ്ങൾക്ക്‌ നഷ്ടമാകുന്നതെന്താണെന്ന്‌ നിങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞുകൊണ്ട്‌ ഒരു യുവതി തന്നോടൊപ്പം അധാർമ്മിക പ്രവൃത്തിയിലേർപ്പെടാൻ ഒരു യുവാവിനെ പ്രേരിപ്പിച്ചു. “എനിക്കറിയാം,” അയാൾ പ്രതിവചിച്ചു. “ഹെർപ്പീസ്‌, ഗൊണോറിയ, സിഫിലിസ്‌ . . . ”

അതെ, നിങ്ങളുടെ സമപ്രായക്കാരോട്‌ ഇല്ല എന്നു പറയാനുളള ധൈര്യം ഉണ്ടായിരിക്കുന്നതിനാൽ പിന്നീട്‌ നിങ്ങൾ ഖേദിക്കേണ്ടിവരുന്നതായ കാര്യങ്ങൾ ചെയ്യുന്നത്‌ നിങ്ങൾക്ക്‌ ഒഴിവാക്കാൻ കഴിയും!

[76-ാം പേജിലെ ചിത്രം]

ചെറുപ്പക്കാർ മിക്കപ്പോഴും പരസ്‌പര പിന്തുണക്കുവേണ്ടി ഒന്നിച്ചു നിൽക്കുന്നു

[77-ാം പേജിലെ ചിത്രം]

ശരിയെന്ന്‌ നിങ്ങൾക്ക്‌ അറിയാവുന്നതിനെതിരായി പ്രവർത്തിക്കാൻ സമപ്രായക്കാർ എന്നെങ്കിലും നിങ്ങളുടെമേൽ സമ്മർദ്ദം പ്രയോഗിച്ചിട്ടുണ്ടോ?

[78-ാം പേജിലെ ചിത്രം]

സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദത്തിനെതിരെ ചെറുത്തു നിൽക്കാനുളള ശക്തി ഉണ്ടായിരിക്കുക!