വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ മാതാപിതാക്കൾ എന്തുകൊണ്ട്‌ എന്നെ മനസ്സിലാക്കുന്നില്ല?

എന്റെ മാതാപിതാക്കൾ എന്തുകൊണ്ട്‌ എന്നെ മനസ്സിലാക്കുന്നില്ല?

അധ്യായം 2

എന്റെ മാതാപിതാക്കൾ എന്തുകൊണ്ട്‌ എന്നെ മനസ്സിലാക്കുന്നില്ല?

മനസ്സിലാക്കപ്പെടാൻ ആഗ്രഹിക്കുക എന്നത്‌ തികച്ചും മാനുഷികമാണ്‌. നിങ്ങൾ ഇഷ്ടപ്പെടുന്നതും പ്രധാനമെന്ന്‌ കരുതുന്നതുമായ കാര്യങ്ങളെ നിങ്ങളുടെ മാതാപിതാക്കൾ വിമർശിക്കുകയോ അതിൽ ഒട്ടും താല്‌പര്യം കാട്ടാതിരിക്കുകയോ ചെയ്‌താൽ അതു നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയേക്കാം.

താൻ തെരഞ്ഞെടുക്കുന്നതരം സംഗീതം തന്റെ പിതാവിന്‌ മനസ്സിലാകുന്നില്ല എന്ന്‌ 16 വയസ്സുകാരനായ റോബർട്ടിന്‌ തോന്നുന്നു. “എന്റെ നേരെ ശബ്ദം ഉയർത്തുകയും ‘അതു ഓഫ്‌ ചെയ്യ്‌!’ എന്ന്‌ ആക്രോശിക്കുകയും മാത്രമാണ്‌, അദ്ദേഹം ചെയ്യുന്നത്‌” എന്ന്‌ റോബർട്ട്‌ പറഞ്ഞു. “അതുകൊണ്ട്‌ ഞാൻ അതും അദ്ദേഹത്തെയും ഓഫ്‌ ചെയ്യുന്നു.” അനേകം യുവജനങ്ങൾ ഇതുപോലെ മാതാപിതാക്കൾ തങ്ങളെ മനസ്സിലാക്കുന്നില്ല എന്ന്‌ കാണുമ്പോൾ വൈകാരികമായി, തങ്ങളുടേതായ ഒരു സ്വകാര്യ ലോകത്തിലേക്ക്‌ വലിയുന്നു. യുവജനങ്ങൾക്കിടയിൽ നടത്തിയ വ്യാപകമായ ഒരു പഠനത്തിൽ ഉൾപ്പെട്ടിരുന്ന യുവജനങ്ങളിൽ 26 ശതമാനം ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “മിക്കവാറും സമയം ഞാൻ വീട്ടിൽ നിന്ന്‌ അകന്നു നിൽക്കാൻ ശ്രമിക്കും.”

അനേകം ഭവനങ്ങളിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമിടയിൽ ഒരു വലിയ അകൽച്ച അല്ലെങ്കിൽ വിടവ്‌ ഉണ്ട്‌. അതിന്റെ കാരണമെന്താണ്‌?

“നരച്ച തല”യ്‌ക്ക്‌ എതിരെ “ബലം”

“യുവാക്കളുടെ [അല്ലെങ്കിൽ യുവതികളുടെ] സൗന്ദര്യം അവരുടെ ബലമാണ്‌” എന്ന്‌ സദൃശവാക്യങ്ങൾ 20:29 പ്രസ്‌താവിക്കുന്നു. ഈ ശക്തിക്ക്‌ അല്ലെങ്കിൽ “ബല”ത്തിന്‌ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും തമ്മിലുളള എല്ലാത്തരം സംഘട്ടനത്തിനും അടിത്തറ പാകാൻ കഴിയും. “വൃദ്ധൻമാരുടെ നരച്ചതല അവരുടെ ഭൂഷണം,” എന്ന്‌ ആ സദൃശവാക്യം തുടർന്ന്‌ പറയുന്നു. നിങ്ങളുടെ മാതാപിതാക്കൾ അക്ഷരാർത്ഥത്തിൽ ‘നരച്ച’വരല്ലായിരിക്കാം, എന്നാൽ അവർക്ക്‌ പ്രായക്കൂടുതലുണ്ട്‌. ജീവിതത്തെ ഒരു വ്യത്യസ്‌ത വിധത്തിൽ വീക്ഷിക്കാൻ അവർ ചായ്‌വ്‌ കാണിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും സന്തോഷപര്യവസായിയല്ല എന്ന്‌ അവർ തിരിച്ചറിയുന്നു. യുവജനങ്ങളായിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന ആദർശവാദം കയ്‌പ്പേറിയ വ്യക്തിപരമായ അനുഭവങ്ങളാൽ പതം വരുത്തപ്പെട്ടിട്ടുണ്ടായിരിക്കാം. “നരച്ച തല” എന്നപോലെ ഉളള ഈ അനുഭവജ്ഞാനം നിമിത്തം ചില കാര്യങ്ങളിൽ നിങ്ങൾക്കുളള അത്രയും ഉത്സാഹം അവർക്ക്‌ തോന്നുകയില്ലായിരിക്കാം.

യുവാവായ ജിം പറയുന്നു: “എന്റെ മാതാപിതാക്കൾ (സാമ്പത്തിക മാന്ദ്യ കാലത്തെ കുട്ടികൾ) കരുതുന്നത്‌ പ്രധാനപ്പെട്ട എന്തെങ്കിലും വാങ്ങുന്നതിനോ അങ്ങനെയുളള കാര്യങ്ങൾക്കായി ചെലവിടുന്നതിനോ പണം സൂക്ഷിച്ചു വയ്‌ക്കണം എന്നാണ്‌. എന്നാൽ ഞാൻ ഇപ്പോഴത്തേക്കു വേണ്ടിയും കൂടിയാണ്‌ ജീവിക്കുന്നത്‌. . . . ധാരാളം യാത്രചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” അതെ, ഒരുവന്റെ യൗവന “ബല”ത്തിനും ഒരുവന്റെ മാതാപിതാക്കളുടെ “നരച്ച തല”യ്‌ക്കും മദ്ധ്യേ ഒരു വലിയ വിടവ്‌ ഉണ്ടായിരുന്നേക്കാം. അനേകം കുടുംബങ്ങളിൽ വസ്‌ത്രധാരണം, ചമയം, വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരോടുളള പെരുമാററം, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം, വീട്ടിൽ തിരിച്ചെത്തേണ്ട സമയം, സഹവാസം, വീട്ടു ജോലികൾ തുടങ്ങിയ പ്രശ്‌നങ്ങളിൽ രൂക്ഷമായ ഭിന്നതയുണ്ട്‌. ഈ തലമുറവിടവ്‌ നികത്താനാവും. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ മനസ്സിലാക്കാൻ പ്രതീക്ഷിക്കുന്നതിന്‌ മുമ്പ്‌ നിങ്ങൾ അവരെ മനസ്സിലാക്കാൻ ശ്രമിക്കണം.

മാതാപിതാക്കളും മനുഷ്യരാണ്‌

“ഞാൻ കുറച്ചുകൂടി ചെറുപ്പമായിരുന്നപ്പോൾ അമ്മ ‘പൂർണ്ണയാണെന്നും’ എനിക്കുളളതുപോലുളള ബലഹീനതകളോ വികാരങ്ങളോ ഇല്ല എന്നും സ്വാഭാവികമായി എനിക്കുതോന്നി,” എന്ന്‌ ജോൺ പറയുന്നു. പിന്നീട്‌ അവന്റെ മാതാപിതാക്കൾ വിവാഹമോചനം നേടി, അമ്മ തനിച്ച്‌ ഏഴു കുട്ടികളെ വളർത്തിക്കൊണ്ടുവരേണ്ടതായും വന്നു. ജോണിന്റെ സഹോദരി ഏപ്രിൽ ഇപ്രകാരം അനുസ്‌മരിക്കുന്നു: “എല്ലാം വേണ്ടതുപോലെ ചെയ്യാൻ കഴിയാഞ്ഞതിലുളള നിരാശ നിമിത്തം അമ്മ കരയുന്നതായി കണ്ടതു ഞാൻ ഓർമ്മിക്കുന്നു. അപ്പോൾ ഞങ്ങൾക്ക്‌ ഒരു തെററായ വീക്ഷണമാണുണ്ടായിരുന്നത്‌ എന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അവർക്ക്‌ എല്ലാക്കാര്യവും എല്ലായ്‌പ്പോഴും കൃത്യസമയത്തും ശരിയായും ചെയ്യാൻ കഴിയില്ല. അവർക്കും വികാരങ്ങളും മാനുഷ ബലഹീനതകളും ഉണ്ടായിരുന്നെന്ന്‌ ഞങ്ങൾ കണ്ടു.”

നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെപ്പോലെ വികാരങ്ങളുളള വെറും മനുഷ്യരാണെന്ന്‌ തിരിച്ചറിയുന്നത്‌ അവരെ മനസ്സിലാക്കുന്ന ദിശയിലുളള ഒരു വലിയ ചുവടുവയ്‌പാണ്‌. ഉദാഹരണത്തിന്‌ നിങ്ങളെ ഉചിതമായി വളർത്തിക്കൊണ്ടു വരുന്നതിലുളള അവരുടെ പ്രാപ്‌തി സംബന്ധിച്ച്‌ അവർക്ക്‌ വേണ്ടത്ര ആത്മധൈര്യം ഇല്ലാതിരുന്നേക്കാം. അല്ലെങ്കിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന അപകടങ്ങളും പരീക്ഷണങ്ങളുമെല്ലാം നിമിത്തം അവർ ചിലപ്പോൾ കാര്യങ്ങളോട്‌ അതിരുകടന്ന്‌ പ്രതികരിച്ചേക്കാം. അവർ ഒരുപക്ഷേ ശാരീരികവും സാമ്പത്തികവും വൈകാരികവുമായ പ്രശ്‌നങ്ങളെ നേരിടുന്നുണ്ടായിരിക്കാം. ഒരു പിതാവ്‌ ഒരുപക്ഷേ താൻ ചെയ്യുന്ന ജോലി വെറുക്കുന്നുവെങ്കിലും അതേപ്പററി ഒരിക്കലും പരാതിപ്പെടുന്നില്ലായിരിക്കാം. അതുകൊണ്ട്‌ അയാളുടെ കുട്ടി “എനിക്ക്‌ സ്‌കൂളിൽ പോകാൻ വയ്യ” എന്നു പറയുമ്പോൾ സഹതാപപൂർവ്വം പ്രതികരിക്കുന്നതിനു പകരം “നിനക്കെന്താ കുഴപ്പം? നിങ്ങൾ കുട്ടികൾക്ക്‌ എന്തു സുഖമാ!” എന്ന്‌ കയർത്ത്‌ പറയുന്നത്‌ അതിശയമല്ല.

“വ്യക്തിപരമായ താല്‌പര്യ”മെടുക്കുക

അപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ എന്തു വിചാരിക്കുന്നുവെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? “സ്വന്തം കാര്യങ്ങളിൽ മാത്രം വ്യക്തിപരമായ താല്‌പര്യത്തോടെയല്ല, പിന്നെയോ മററുളളവരുടേതിലും വ്യക്തിപരമായ താല്‌പര്യത്തോടെ ദൃഷ്ടി വയ്‌ക്കുന്നതിനാൽ.” (ഫിലിപ്യർ 2:4) നിങ്ങളുടെ അമ്മ കൗമാരപ്രായത്തിൽ എങ്ങനെയായിരുന്നു എന്ന്‌ അവരോട്‌ ഒന്നു ചോദിച്ചു നോക്കൂ. അവരുടെ വികാരങ്ങളും ലക്ഷ്യങ്ങളും എന്തായിരുന്നു? “നിങ്ങൾക്ക്‌ താല്‌പര്യമുണ്ടെന്നും അവരുടെ ചില വികാരങ്ങളുടെ കാരണം സംബന്ധിച്ച്‌ നിങ്ങൾക്ക്‌ അറിവുണ്ടെന്നും അവർക്കു തോന്നുമ്പോൾ നിങ്ങളുടെ വികാരങ്ങൾ സംബന്ധിച്ച്‌ കൂടുതൽ ഗ്രാഹ്യമുളളവളായിരിക്കാൻ അവർ ശ്രമിക്കാനാണ്‌ സാദ്ധ്യത” എന്ന്‌ ററീൻ മാസിക പറയുന്നു. നിസ്സംശയമായും നിങ്ങളുടെ പിതാവിനെ സംബന്ധിച്ചും ഇത്‌ സത്യമായിരിക്കും.

ഒരു അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ വീട്ടിലുളളവർക്ക്‌ കാര്യം മനസ്സിലാകില്ല എന്നു പറഞ്ഞ്‌ അവരെ കുററപ്പെടുത്താൻ തിടുക്കം കൂട്ടരുത്‌. നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ പിതാവിന്‌ അല്ലെങ്കിൽ മാതാവിന്‌ എന്തെങ്കിലും അസുഖമോ ഉൽക്കണ്‌ഠയോ ഉണ്ടായിരുന്നില്ലേ? അദ്ദേഹം അല്ലെങ്കിൽ അവർ എന്റെ ഭാഗത്തെ ഏതെങ്കിലും ചിന്താശൂന്യമായ വാക്കിനാലോ പ്രവൃത്തിയാലോ വ്രണിതരായിരുന്നില്ലേ? ഞാൻ പറഞ്ഞതു ഒരുപക്ഷേ അവർക്ക്‌ മനസ്സിലാകാഞ്ഞതായിരിക്കില്ലേ?’ (സദൃശവാക്യങ്ങൾ 12:18) അത്തരം സഹാനുഭൂതി കാട്ടുന്നത്‌ തലമുറ വിടവ്‌ നികത്താനുളള ഒരു നല്ല തുടക്കമാണ്‌. ഇനിയും നിങ്ങൾക്ക്‌ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ മനസ്സിലാക്കുന്ന സംഗതിയിൽ പുരോഗതി നേടാൻ കഴിയും! എന്നാൽ അനേകം യുവജനങ്ങൾ അതു വളരെ പ്രയാസകരമാക്കുന്നു. എങ്ങനെ?

ഒരു കപട ജീവിതം നയിച്ചുകൊണ്ട്‌

പതിനേഴു വയസ്സുകാരി വിക്കി അവളുടെ മാതാപിതാക്കളുടെ ഇഷ്ടത്തിന്‌ വിപരീതമായി രഹസ്യത്തിൽ ഒരു ആൺകുട്ടിയുമായി ഡെയിററിംഗ്‌ നടത്തിക്കൊണ്ട്‌ അതാണ്‌ ചെയ്‌തത്‌. അവളുടെ ബോയ്‌ ഫ്രണ്ടിനോടുളള അവളുടെ വികാരങ്ങൾ തന്റെ മാതാപിതാക്കൾക്ക്‌ മനസ്സിലാവുകയില്ല എന്ന്‌ അവൾക്ക്‌ ഉറപ്പായിരുന്നു. സ്വാഭാവികമായി അവളും അവരും തമ്മിലുളള അകൽച്ച വർദ്ധിച്ചു. “ഞങ്ങൾ അന്യോന്യം കഷ്ടപ്പെടുത്തിയിരുന്നു,” വിക്കി പറയുന്നു. “വീട്ടിലേക്ക്‌ വരുന്നതുതന്നെ എനിക്ക്‌ വെറുപ്പായിത്തീർന്നു.” അവൾ വിവാഹിതയാകാൻ തീരുമാനിച്ചു—വീട്ടിൽ നിന്ന്‌ രക്ഷപെടുന്നതിന്‌ എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നു!

അനേകം യുവജനങ്ങൾ സമാനമായി തങ്ങളുടെ മാതാപിതാക്കളറിയാതെ അവർ വിലക്കിയിരിക്കുന്ന കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ കപടജീവിതം നയിക്കുകയും എന്നിട്ട്‌ തങ്ങളുടെ മാതാപിതാക്കൾ ‘അവരെ മനസ്സിലാക്കുന്നില്ല!’ എന്ന്‌ വിലപിക്കുകയും ചെയ്യുന്നു. സന്തോഷകരമെന്നു പറയട്ടെ, വിക്കിയെ പ്രായമുളള ഒരു ക്രിസ്‌തീയ വനിത സഹായിച്ചു. അവർ അവളോട്‌ പറഞ്ഞു: “വിക്കി, നിന്റെ മാതാപിതാക്കളെപ്പററി ചിന്തിക്കുക . . . അവർ നിന്നെ വളർത്തി. അവരുമായുളള ഈ ബന്ധം നിനക്ക്‌ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇങ്ങനെ 17 വർഷം നിന്നെ സ്‌നേഹിച്ചിട്ടില്ലാത്ത നിന്റെ സമപ്രായക്കാരനായ ഒരാളുമായുളള ബന്ധം നിനക്ക്‌ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?”

വിക്കി സത്യസന്ധമായ ഒരു വിധത്തിൽ അവളെത്തന്നെ കണ്ടു. തന്റെ മാതാപിതാക്കളുടെ ഭാഗം ശരിയായിരുന്നെന്നും തന്റെ ഹൃദയം തന്നെ വഴിതെററിച്ചിരിക്കുന്നുവെന്നും അവൾ പെട്ടെന്നു തിരിച്ചറിഞ്ഞു. അവൾ ആ ബോയ്‌ഫ്രണ്ടുമായുളള സഹവാസം അവസാനിപ്പിക്കുകയും അവളും മാതാപിതാക്കളുമായുളള വിടവ്‌ നികത്തിത്തുടങ്ങുകയും ചെയ്‌തു. ഇതുപോലെ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രമുഖഭാഗം നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന്‌ മറച്ചു വച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അവരുമായി സത്യസന്ധരായിരിക്കാനുളള സമയമല്ലേ?—“എനിക്ക്‌ എന്റെ മാതാപിതാക്കളോട്‌ എങ്ങനെ പറയാൻ കഴിയും?” എന്ന അനുബന്ധം കാണുക.

സംസാരിക്കാൻ സമയമെടുക്കുക

ജോണും അവന്റെ പിതാവും കൂടി നടത്തിയ ഒരു വിനോദയാത്രയെപ്പററി ജോൺ പറഞ്ഞു: ‘ഞാൻ എന്റെ പിതാവിനോടൊപ്പം ചെലവഴിച്ച ഏററം നല്ല സമയമതായിരുന്നു!’ “ഞാൻ അതിന്‌ മുമ്പൊരിക്കലും എന്റെ പിതാവിനോടൊപ്പം അങ്ങനെ ആറുമണിക്കൂർ സമയം ചെലവഴിച്ചിരുന്നില്ല. ആറുമണിക്കൂർ അങ്ങോട്ടും ആറുമണിക്കൂർ ഇങ്ങോട്ടും. കാറിലെ റേഡിയോ പ്രവർത്തിപ്പിച്ചില്ല. ഞങ്ങൾ യഥാർത്ഥത്തിൽ തുറന്നു സംസാരിച്ചു. ഞങ്ങൾ പരസ്‌പരം മനസ്സിലാക്കിയതുപോലെ തോന്നി. അദ്ദേഹം ഞാൻ വിചാരിച്ചതുപോലെയൊന്നുമല്ല. അതു ഞങ്ങളെ സുഹൃത്തുക്കളാക്കി.” ഇതുപോലെ നിങ്ങളുടെ പിതാവിനോടൊ മാതാവിനോടൊ ക്രമമായി ഒരു നല്ല സംഭാഷണം നടത്താൻ എന്തുകൊണ്ട്‌ ശ്രമിച്ചുകൂടാ?

മററു മുതിർന്നവരുമായി സുഹൃത്തുക്കളാകുന്നതും സഹായിക്കുന്നു. വിക്കി ഇപ്രകാരം അനുസ്‌മരിക്കുന്നു: “എനിക്ക്‌ മുതിർന്നവരുമായി യാതൊരു അടുപ്പവുമില്ലായിരുന്നു. എന്നാൽ എന്റെ മാതാപിതാക്കൾ മററു മുതിർന്നവരുമായി സഹവസിക്കുമ്പോൾ അവരോടൊപ്പമായിരിക്കുന്നത്‌ ഞാനൊരു ശീലമാക്കി. കാലക്രമത്തിൽ എന്റെ മാതാപിതാക്കളുടെ പ്രായത്തിലുളളവരുമായി ഞാൻ സൗഹൃദം വളർത്തിയെടുത്തു; അതു ജീവിതത്തെപ്പററി എനിക്കു കുറച്ചുകൂടെ വ്യക്തമായ ഒരു വീക്ഷണം നൽകി. എന്റെ മാതാപിതാക്കളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്‌ കൂടുതൽ എളുപ്പമായിത്തീർന്നു. വീട്ടിലെ അന്തരീക്ഷം നാടകീയമാം വിധം മെച്ചപ്പെട്ടു.”

വർഷങ്ങളിലൂടെ ജ്ഞാനം സമ്പാദിച്ചിട്ടുളളവരുമായി സഹവസിക്കുന്നത്‌ വളരെ ഇടുങ്ങിയ, പരിമിതമായ ഒരു വീക്ഷണം സ്വീകരിക്കുന്നതിൽ നിന്ന്‌ നിങ്ങളെ തടയുകയും ചെയ്യും. സമപ്രായക്കാരായ യൗവനക്കാരുമായി മാത്രം സഹവസിച്ചാൽ മറിച്ചായിരിക്കും സംഭവിക്കുക.—സദൃശവാക്യങ്ങൾ 13:20.

നിങ്ങളുടെ വികാരങ്ങൾ അറിയിക്കുക

“ഞാൻ എന്റെ ഹൃദയത്തിൽനിന്നു തന്നെ സംസാരിക്കും; എന്റെ അധരങ്ങളുടെ അറിവ്‌ ഞാൻ ആത്മാർത്ഥതയോടെ സംസാരിക്കും” എന്ന്‌ ചെറുപ്രായക്കാരനായ എലീഹൂ പറഞ്ഞു. (ഇയ്യോബ്‌ 33:3, വില്ല്യം ബെക്കിനാലുളള ഇന്നത്തെ ഭാഷയിലുളള വിശുദ്ധ ബൈബിൾ) വസ്‌ത്രധാരണം, വീട്ടിലെത്തേണ്ട സമയം, സംഗീതം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ തർക്കമുളളപ്പോൾ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട്‌ സംസാരിക്കുന്നത്‌ അങ്ങനെയാണോ?

തന്റെ മമ്മിക്ക്‌ യാതൊരു ന്യായബോധവുമില്ല എന്ന്‌ യുവാവായ ഗ്രിഗറിക്ക്‌ തോന്നി. അവർ തമ്മിലുളള പിണക്കത്തെ അവൻ നേരിട്ടത്‌ കഴിവതും വീട്ടിൽനിന്ന്‌ അകന്നു നിന്നുകൊണ്ടായിരുന്നു. എന്നാൽ പിന്നീട്‌ അവൻ ചില ക്രിസ്‌തീയ മൂപ്പൻമാരുടെ ഉപദേശം അനുസരിച്ചു. അവൻ പറയുന്നു: “എന്റെ വികാരങ്ങളെന്താണെന്ന്‌ ഞാൻ മമ്മിയോട്‌ പറഞ്ഞുതുടങ്ങി. അമ്മയ്‌ക്ക്‌ അറിയാമായിരിക്കും എന്ന്‌ ഊഹിക്കാതെ എന്തുകൊണ്ടാണ്‌ ഞാൻ ചിലകാര്യങ്ങൾ ചെയ്യാനാഗ്രഹിച്ചത്‌ എന്ന്‌ ഞാൻ അമ്മയോട്‌ പറഞ്ഞു. ഞാൻ എന്തെങ്കിലും തെററു ചെയ്യാൻ ശ്രമിക്കുകയായിരുന്നില്ലെന്നും മമ്മി ഒരു കൊച്ചുകുട്ടിയോട്‌ എന്നപോലെ എന്നോട്‌ പെരുമാറിയപ്പോൾ അത്‌ എന്നെ എത്ര വേദനിപ്പിച്ചു എന്നും വിശദീകരിച്ചുകൊണ്ട്‌ ഞാൻ മിക്കപ്പോഴും എന്റെ ഹൃദയം മമ്മിയുടെ മുമ്പാകെ പകർന്നു. അപ്പോൾ അമ്മയ്‌ക്കു മനസ്സിലായിത്തുടങ്ങി. കാര്യങ്ങൾ വളരെ മെച്ചപ്പെടുകയും ചെയ്‌തു.”

ഇതുപോലെ ‘ഹൃദയത്തിൽ നിന്ന്‌’ സംസാരിക്കുന്നത്‌ അനേകം തെററിദ്ധാരണകൾ മാററാൻ സഹായിക്കും എന്ന്‌ നിങ്ങളും കണ്ടെത്തിയേക്കാം.

തർക്കങ്ങൾ പരിഹരിക്കൽ

പെട്ടെന്നുതന്നെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ രീതിയിൽ കാര്യങ്ങൾ വീക്ഷിക്കാൻ ഇടയാകും എന്ന്‌ ഇതിനർത്ഥമില്ല. അതുകൊണ്ട്‌ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക്‌ കഴിയണം. “മൂഢൻ തന്റെ മുഴു ആത്മാവിനെയും [പ്രചോദനങ്ങളെ] വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അവസാനത്തോളം അതിനെ അടക്കി വയ്‌ക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) നിങ്ങളുടെ വീക്ഷണഗതിയുടെ നേട്ടങ്ങളെ സംബന്ധിച്ച്‌ ശാന്തമായി ചർച്ചചെയ്യുക. “എല്ലാവരും അങ്ങനെയാണ്‌ ചെയ്യുന്നത്‌!” എന്നുമാത്രം പറയുന്നതിനുപകരം അതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കുക.

ചിലപ്പോൾ അതു വേണ്ട എന്ന്‌ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോട്‌ പറയും. അവർ നിങ്ങളെ മനസ്സിലാക്കുന്നില്ല എന്ന്‌ അതിനർത്ഥമില്ല. ഒരു അനർത്ഥം ഒഴിവാക്കാൻ മാത്രമായിരിക്കും അവർ ആഗ്രഹിക്കുന്നത്‌. “എന്റെ അമ്മ എന്നോട്‌ വളരെ കർശനമായിട്ടാണ്‌ ഇടപെടുന്നത്‌,” എന്ന്‌ ഒരു 16 വയസ്സുകാരി പെൺകുട്ടി സമ്മതിക്കുന്നു. “ഞാൻ ചില കാര്യങ്ങൾ ചെയ്യരുതെന്നോ ഒരു നിശ്ചിത സമയത്ത്‌ [ഞാൻ] വീട്ടിലെത്തണമെന്നോ അമ്മ പറയുമ്പോൾ അത്‌ എന്നെ അസ്വസ്ഥയാക്കുന്നു. എന്നാൽ ഉളളിന്റെ ഉളളിൽ അമ്മ എനിക്കുവേണ്ടി കരുതുന്നു. . . . എനിക്കുവേണ്ടി ജാഗ്രത പാലിക്കുന്നു.”

പരസ്‌പര ധാരണ ഒരു കുടുംബത്തിന്‌ കൈവരുത്തുന്ന സുരക്ഷിതത്വവും ഊഷ്‌മളതയും വർണ്ണനാതീതമാണ്‌. പ്രയാസഘട്ടങ്ങളിൽ അതു ഭവനത്തെ ഒരു സങ്കേതസ്ഥലമാക്കുന്നു. എന്നാൽ അതിന്‌ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഭാഗത്ത്‌ യഥാർത്ഥ ശ്രമം ആവശ്യമാണ്‌.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ യുവജനങ്ങളും മാതാപിതാക്കളും തമ്മിൽ മിക്കപ്പോഴും ഭിന്നത ഉണ്ടാകുന്നതെന്തുകൊണ്ടാണ്‌?

◻ നിങ്ങളുടെ മാതാപിതാക്കളെ സംബന്ധിച്ച കൂടുതൽ മെച്ചമായ ഗ്രാഹ്യം അവരോടുളള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ ബാധിച്ചേക്കാം?

◻ നിങ്ങൾക്ക്‌ നിങ്ങളുടെ മാതാപിതാക്കളെ എങ്ങനെ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ കഴിയും?

◻ ഒരു കപടജീവിതം നയിക്കുന്നത്‌ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും തമ്മിലുളള വിടവ്‌ കൂടുതൽ ആഴമുളളതാക്കുന്നതെന്തുകൊണ്ടാണ്‌?

◻ നിങ്ങൾക്ക്‌ ഗൗരവതരമായ പ്രശ്‌നങ്ങളുളളപ്പോൾ മാതാപിതാക്കളെ അറിയിക്കുന്നത്‌ ഏററം മെച്ചമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾക്ക്‌ അത്‌ അവരോട്‌ എങ്ങനെ പറയാൻ കഴിയും?

◻ നിങ്ങളെ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മാതാപിതാക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?

[22-ാം പേജിലെ ആകർഷകവാക്യം]

“നിങ്ങൾക്കു അമ്മയുടെ വികാരങ്ങൾ മനസ്സിലാകുന്നു, നിങ്ങൾക്കതിൽ താല്‌പര്യമുണ്ട്‌ എന്ന്‌ [നിങ്ങളുടെ അമ്മയ്‌ക്ക്‌] തോന്നുന്നുവെങ്കിൽ നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാൻ അമ്മയും കൂടുതലായി ശ്രമിക്കും.”—ററീൻ മാസിക

[20, 21 പേജുകളിലെ ചതുരം/ചിത്രം]

എനിക്ക്‌ എന്റെ മാതാപിതാക്കളോട്‌ എങ്ങനെ പറയാൻ കഴിയും?

ഒരു തെററ്‌ നിങ്ങളുടെ വീട്ടിലുളളവരോട്‌ ഏററുപറയുക എന്ന ജോലി ഒട്ടും തന്നെ സുഖകരമല്ല. വിൻസി എന്ന ചെറുപ്പക്കാരി പറയുന്നു: “എന്റെ മാതാപിതാക്കൾ എന്നെ വളരെയധികം വിശ്വസിച്ചിരുന്നു എന്ന്‌ എനിക്കെപ്പോഴും അറിയാമായിരുന്നു. അത്‌ അവരെ സമീപിക്കുക എനിക്ക്‌ പ്രയാസമാക്കിത്തീർത്തു, കാരണം അവരെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.”

കാര്യങ്ങൾ മൂടി വയ്‌ക്കുന്ന ചെറുപ്പക്കാർ മിക്കപ്പോഴും ഒരു മുറിപ്പെട്ട മനസ്സാക്ഷിയുടെ വേദന അനുഭവിക്കുന്നു. (റോമർ 2:15) അവരുടെ തെററുകൾ അവർക്ക്‌ താങ്ങാവുന്നതിലധികം “ഒരു വലിയ ഭാര”മായിത്തീർന്നേക്കാം. (സങ്കീർത്തനം 38:4) മിക്കപ്പോഴും നുണപറഞ്ഞുകൊണ്ട്‌ തങ്ങളുടെ മാതാപിതാക്കളെ വഞ്ചിക്കുന്നതിനും അതുവഴി കൂടുതലായ തെററ്‌ ചെയ്യുന്നതിനും അവർ നിർബന്ധിതരായിത്തീരുന്നു. അങ്ങനെ ദൈവവുമായുളള അവരുടെ ബന്ധം തകരാറിലാകുന്നു.

ബൈബിൾ പറയുന്നു: “തന്റെ ലംഘനങ്ങളെ മൂടി വയ്‌ക്കുന്നവൻ വിജയിക്കുകയില്ല, അവയെ ഏററുപറഞ്ഞ്‌ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃശവാക്യങ്ങൾ 28:13) 19 വയസ്സുകാരി ബെററി പറഞ്ഞതുപോലെ: “ഏതായാലും യഹോവ എല്ലാം കാണുന്നു.”

സംഗതിയിൽ ഗൗരവതരമായ തെററ്‌ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തെററ്‌ ഏററുപറഞ്ഞുകൊണ്ട്‌ പ്രാർത്ഥനയിൽ യഹോവയുടെ ക്ഷമ തേടുക. (സങ്കീർത്തനം 62:8) അടുത്തതായി നിങ്ങളുടെ മാതാപിതാക്കളോട്‌ പറയുക. (സദൃശവാക്യങ്ങൾ 23:26) അവർക്ക്‌ അനുഭവ പരിചയമുളളതിനാൽ തെററ്‌ ഉപേക്ഷിച്ചുകളയുന്നതിനും അത്‌ ആവർത്തിക്കുന്നത്‌ ഒഴിവാക്കുന്നതിനും മിക്കപ്പോഴും അവർക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും. “അതേപ്പററി സംസാരിക്കുന്നത്‌ യഥാർത്ഥത്തിൽ നിങ്ങളെ സഹായിക്കും,” എന്ന്‌ 18 വയസ്സുളള ക്രിസ്സ്‌ റിപ്പോർട്ടു ചെയ്യുന്നു. “അതു നിങ്ങളുടെ മനസ്സിൽ നിന്ന്‌ മാറിക്കിട്ടുന്നത്‌ അവസാനം ഒരു വലിയ ആശ്വാസമാണ്‌.” നിങ്ങൾ മാതാപിതാക്കളോട്‌ എങ്ങനെ പറയും എന്നതാണ്‌ പ്രശ്‌നം.

ബൈബിൾ “ഉചിതമായ സമയത്ത്‌ പറയപ്പെടുന്ന ഒരു വാക്കി”നെപ്പററി പറയുന്നു. (സദൃശവാക്യങ്ങൾ 25:11; സഭാപ്രസംഗി 3:1, 7 താരതമ്യം ചെയ്യുക.) അത്‌ എപ്പോഴായിരിക്കാം? ക്രിസ്‌ ഇപ്രകാരം തുടരുന്നു: “ഞാൻ അത്താഴ സമയം വരെ കാത്തിരിക്കുന്നു, എന്നിട്ട്‌ എനിക്ക്‌ ഡാഡിയോട്‌ സംസാരിക്കേണ്ട അത്യാവശ്യമുണ്ടെന്ന്‌ ഞാൻ അദ്ദേഹത്തോട്‌ പറയുന്നു.” അമ്മ തനിയെ വളർത്തിക്കൊണ്ടു വന്ന ഒരു മകൻ മറെറാരു സമയമാണ്‌ പരീക്ഷിച്ചു നോക്കിയത്‌: “ഞാൻ സാധാരണയായി കിടക്കാൻ പോകുന്നതിന്‌ മുൻപ്‌ അമ്മയോട്‌ സംസാരിക്കുമായിരുന്നു; അപ്പോൾ അമ്മ കൂടുതൽ പ്രശാന്തയായിരിക്കും. ജോലി കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോഴാണെങ്കിൽ അമ്മയ്‌ക്കു വല്ലാത്ത പിരിമുറുക്കം അനുഭവപ്പെടുന്നു.”

ഒരുപക്ഷേ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “മമ്മി, ഡാഡി, എന്നെ ശല്യപ്പെടുത്തുന്ന ഒരു സംഗതി ഉണ്ട്‌.” അതു ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം നിങ്ങളുടെ മാതാപിതാക്കൻമാർ വളരെ തിരക്കിലാണെന്നുതോന്നുന്നുവെങ്കിലോ? നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിഞ്ഞേക്കും: “നിങ്ങൾ വളരെ തിരക്കിലാണെന്ന്‌ എനിക്കറിയാം, എന്നാൽ എന്നെ വാസ്‌തവത്തിൽ ശല്യപ്പെടുത്തുന്ന ഒരു സംഗതി ഉണ്ട്‌. നമുക്ക്‌ അതേപ്പററി ഒന്ന്‌ സംസാരിക്കരുതോ?” അതിനുശേഷം നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞേക്കും: “തുറന്നു പറയാൻ ലജ്ജതോന്നിയ എന്തെങ്കിലും കാര്യം നിങ്ങൾ എന്നെങ്കിലും ചെയ്‌തിട്ടുണ്ടോ?”

അടുത്തതാണ്‌ പ്രയാസകരമായ ഭാഗം: ആ തെററിനെപ്പററിത്തന്നെ നിങ്ങളുടെ മാതാപിതാക്കളോട്‌ പറയുന്നത്‌. നിങ്ങളുടെ തെററിന്റെ ഗൗരവത്തിൽ വെളളം ചേർക്കാതെയും അല്ലെങ്കിൽ കൂടുതൽ അസുഖകരമായ വിശദാംശങ്ങൾ മറച്ചുവയ്‌ക്കാതെയും താഴ്‌മയോടെ “സത്യം പറയുക.” (എഫേസ്യർ 4:25; ലൂക്കോസ്‌ 15:21 താരതമ്യം ചെയ്യുക.) യുവജനങ്ങൾക്കുമാത്രം ചില പ്രത്യേക അർത്ഥമുളള പദങ്ങൾ ഉപയോഗിക്കാതെ മാതാപിതാക്കൾക്ക്‌ മനസ്സിലാകുന്ന വാക്കുകൾ ഉപയോഗിക്കുക.

സ്വാഭാവികമായും തുടക്കത്തിൽ നിങ്ങളുടെ മാതാപിതാക്കൾക്ക്‌ വേദനയും നിരാശയും തോന്നിയേക്കാം. അതുകൊണ്ട്‌ അവർ നിങ്ങളുടെമേൽ ശകാരവർഷം ചൊരിയുന്നുവെങ്കിൽ ആശ്ചര്യപ്പെടുകയോ ദേഷ്യം തോന്നുകയോ അരുത്‌! അവരുടെ നേരത്തെയുളള മുന്നറിയിപ്പുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ സാദ്ധ്യതയനുസരിച്ച്‌ നിങ്ങൾ ഇത്തരമൊരു സാഹചര്യത്തിൽ ചെന്നെത്തുകയില്ലായിരുന്നു. അതുകൊണ്ട്‌ ശാന്തരായിരിക്കുക. (സദൃശവാക്യങ്ങൾ 17:27) നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുകയും അവരുടെ ചോദ്യങ്ങൾ എങ്ങനെയുളളതായിരുന്നാലും ഉത്തരം പറയുകയും ചെയ്യുക.

കാര്യങ്ങൾ നേരെയാക്കുന്നതിനുളള നിങ്ങളുടെ താല്‌പര്യം അവർക്ക്‌ ഒരു നല്ല ധാരണ ഉളവാക്കും എന്ന കാര്യത്തിൽ സംശയമില്ല. (2 കൊരിന്ത്യർ 7:11 താരതമ്യം ചെയ്യുക.) എന്നിരുന്നാലും യഥാർത്ഥത്തിൽ അർഹിക്കുന്ന കുറെ ശിക്ഷണം സ്വീകരിക്കാൻ തയ്യാറായിരിക്കുക. “ഏതൊരു ശിക്ഷണവും ആദ്യം സന്തോഷകരമല്ല ദുഃഖകരം എന്നു തോന്നും എന്നതു വാസ്‌തവമാണ്‌; എന്നാൽ അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക്‌ അതു പിന്നീട്‌ നീതി എന്ന സമാധാനഫലം കൈവരുത്തും.” (എബ്രായർ 12:11) നിങ്ങൾക്ക്‌ നിങ്ങളുടെ മാതാപിതാക്കളുടെ സഹായവും പക്വമായ ഉപദേശവും ഇനിയും ആവശ്യമായിരിക്കും എന്നും കൂടെ ഓർമ്മിക്കുക. ചെറിയ പ്രശ്‌നങ്ങൾ പോലും അവരോട്‌ പറയുന്ന സ്വഭാവം വളർത്തിയെടുക്കുക. അപ്പോൾ പിന്നെ വലിയ പ്രശ്‌നങ്ങൾ ഉളളപ്പോൾ നിങ്ങളുടെ മനസ്സിലുളളതെന്താണെന്ന്‌ അവരോട്‌ പറയാൻ നിങ്ങൾക്ക്‌ ഭയം തോന്നുകയില്ല.

[ചിത്രങ്ങൾ]

നിങ്ങളുടെ മാതാപിതാക്കൾ ശ്രദ്ധിക്കാൻ കൂടുതൽ ചായ്‌വ്‌ കാണിക്കുന്ന ഒരു സമയം തെരഞ്ഞെടുക്കുക