വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

അധ്യായം 1

ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

“നിന്റെ പിതാവിനെയും നിന്റെ മാതാവിനെയും ബഹുമാനിക്കുക.” ഈ വാക്കുകൾ അന്ധകാര യുഗത്തിൽ നിന്നുളള എന്തോ ആണ്‌ എന്ന്‌ അനേക യുവജനങ്ങൾക്ക്‌ തോന്നുന്നു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം ഉണ്ടായിരുന്ന ഒരു ആൺകുട്ടിയുമായി ഡെയിററിംഗിലേർപ്പെട്ടുകൊണ്ട്‌ വെഡാ എന്ന യുവതി തന്റെ പിതാവിനെതിരെ തുറന്ന മത്സരം പ്രഖ്യാപിച്ചു. പിതാവിന്റെ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്‌ അവൾ പുറത്തുപോയി വെളുപ്പാൻകാലം വരെ ഡാൻസിങ്ങിലേർപ്പെട്ടു. “അദ്ദേഹം വളരെ കർക്കശക്കാരനാണെന്ന്‌ എനിക്കു തോന്നി,” വെഡാ വിശദീകരിക്കുന്നു. “എനിക്ക്‌ 18 വയസ്സായിരുന്നു, എനിക്ക്‌ എല്ലാം അറിയാം എന്നു ഞാൻ കരുതി. എന്റെ പിതാവ്‌ ഒരു ഹീനനാണെന്നും ഞാൻ ജീവിതം ആസ്വദിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും എനിക്കു തോന്നി. അതുകൊണ്ട്‌ ഞാൻ പുറത്തുപോയി എനിക്കിഷ്ടമുളളതെല്ലാം ചെയ്‌തു.”

മിക്ക യുവജനങ്ങളും വെഡായുടെ പ്രവർത്തനത്തെ അംഗീകരിക്കുകയില്ലായിരിക്കാം. എന്നിരുന്നാലും മുറി വൃത്തിയാക്കാനോ ഗൃഹപാഠം ചെയ്യാനോ ഒരു നിശ്ചിത സമയത്ത്‌ വീട്ടിൽ തിരിച്ചെത്താനോ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ അനേകർക്കും എതിർപ്പു തോന്നുന്നു, അല്ലെങ്കിൽ അതിലും മോശമായി അവർ മാതാപിതാക്കളെ തുറന്നു വെല്ലുവിളിക്കുന്നു! എന്നിരുന്നാലും ഒരു യുവാവ്‌ തന്റെ മാതാപിതാക്കളെ എങ്ങനെ വീക്ഷിക്കുന്നു എന്നത്‌ ഭവനത്തിൽ യുദ്ധമാണോ സമാധാനമാണോ ഉണ്ടായിരിക്കുക എന്നതിനേക്കാളുപരിയായി അയാളുടെ ജീവനെ തന്നെ ബാധിക്കുന്നു. എന്തുകൊണ്ടെന്നാൽ ‘മാതാപിതാക്കളെ ബഹുമാനിക്കാനുളള’ കല്‌പന ദൈവത്തിൽ നിന്നാണ്‌ വരുന്നത്‌. തന്റെ കല്‌പന അനുസരിക്കാൻ അവൻ ഈ പ്രചോദനവും കൂടി നൽകുന്നു: “നിനക്കു നൻമയുണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിക്കാനും.” (എഫേസ്യർ 6:2, 3) വിലയേറിയ കാര്യങ്ങളാണ്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നറിയാൻ നമുക്ക്‌ അതു ഒന്നുകൂടി പരിശോധിക്കാം.

അവരെ ‘ബഹുമാനിക്കുന്നതിന്റെ’ അർത്ഥം

“ബഹുമാനിക്കുന്നതിൽ” യഥോചിതം സ്ഥാപിതമായിരിക്കുന്ന അധികാരത്തെ അംഗീകരിക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌ “രാജാവിനോട്‌ ബഹുമാനം ഉണ്ടായിരിക്കാൻ” ക്രിസ്‌ത്യാനികളോട്‌ കല്‌പിച്ചിരിക്കുന്നു. (1 പത്രോസ്‌ 2:17) നിങ്ങൾ ഒരുപക്ഷേ എല്ലായ്‌പ്പോഴും ഒരു ദേശീയ ഭരണാധിപനോട്‌ യോജിക്കാതിരുന്നേക്കാമെങ്കിലും അയാളുടെ സ്ഥാനത്തെ അല്ലെങ്കിൽ ഉദ്യോഗത്തെ ആദരിക്കേണ്ടതുണ്ട്‌. അതുപോലെതന്നെ കുടുംബത്തിൽ മാതാപിതാക്കൾക്ക്‌ ദൈവം ചില അധികാരങ്ങൾ നൽകിയിട്ടുണ്ട്‌. അതിന്റെ അർത്ഥം നിങ്ങൾക്കായി നിയമങ്ങൾ വയ്‌ക്കാനുളള അവരുടെ ദൈവദത്തമായ അധികാരത്തെ നിങ്ങൾ അംഗീകരിക്കണം എന്നാണ്‌. ഒരുപക്ഷേ മററു മാതാപിതാക്കൾ നിങ്ങളുടെ മാതാപിതാക്കളെക്കാൾ കുറച്ചുകൂടി ദാക്ഷിണ്യമുളളവരായിരുന്നേക്കാം എന്നത്‌ സത്യം തന്നെ. എന്നിരുന്നാലും നിങ്ങൾക്ക്‌ ഏററം മെച്ചമായിരിക്കുന്നത്‌ എന്താണ്‌ എന്ന്‌ തീരുമാനിക്കുന്ന ജോലി നിങ്ങളുടെ മാതാപിതാക്കളുടേതാണ്‌. കൂടാതെ വ്യത്യസ്‌ത കുടുംബങ്ങൾക്ക്‌ വ്യത്യസ്‌ത നിലവാരങ്ങളാണുളളത്‌.

ഏററം നല്ല മാതാപിതാക്കൾപോലും ചിലപ്പോൾ സ്വേച്ഛാപരമായും ഉചിതമല്ലാതെയും പെരുമാറിയേക്കാം എന്നതും സത്യംതന്നെ. എന്നാൽ സദൃശവാക്യങ്ങൾ 7:1, 2-ൽ ജ്ഞാനിയായ ഒരു പിതാവ്‌ പറഞ്ഞു: “എന്റെ മകനെ [അല്ലെങ്കിൽ മകളെ] . . . എന്റെ കല്‌പനകളനുസരിച്ച്‌ തുടർന്ന്‌ ജീവിച്ചിരിക്കുക.” അതുപോലെ, നിങ്ങളുടെ മാതാപിതാക്കളുടെ നിയമങ്ങൾ അഥവാ “കല്‌പനകൾ” സാധാരണയായി നിങ്ങളുടെ നൻമ ഉദ്ദേശിച്ചുളളവയാണ്‌, അവ അവർക്ക്‌ നിങ്ങളോടുളള യഥാർത്ഥ സ്‌നേഹത്തിന്റെയും താല്‌പര്യത്തിന്റെയും പ്രകടനവുമാണ്‌.

ഉദാഹരണത്തിന്‌ ജോണിനോട്‌ അവരുടെ വീടിനു സമീപത്തുളള ആറു ലെയിനുളള ഹൈവേ കുറുകെ കടക്കുന്നതിന്‌ അതിന്റെ മുകളിലൂടെയുളള നടപ്പാത ഉപയോഗിക്കണമെന്ന്‌ അവന്റെ അമ്മ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു ദിവസം അവന്റെ സ്‌കൂളിൽ നിന്നുളള രണ്ട്‌ പെൺകുട്ടികൾ കുറുക്കുവഴിക്ക്‌ റോഡിലൂടെ തന്നെ കുറുകെക്കടക്കാൻ അവനെ വെല്ലുവിളിച്ചു. അവർ അവനെ “ഭീരു!” എന്ന്‌ വിളിച്ചു പരിഹസിച്ചത്‌ അവഗണിച്ചുകൊണ്ട്‌ അവൻ നടപ്പാതയിലൂടെ തന്നെ പോയി. അല്‌പ ദൂരം പോയപ്പോൾ ഒരു വാഹനം പെട്ടെന്ന്‌ ബ്രേക്കിടുന്നതിന്റെ ശബ്ദം അവൻ കേട്ടു. താഴേക്ക്‌ നോക്കിയപ്പോൾ ഒരു കാർ ആ പെൺകുട്ടികളെ തട്ടിത്തെറിപ്പിക്കുന്ന കാഴ്‌ച കണ്ട്‌ അവൻ ഞെട്ടിപ്പോയി! നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നത്‌ മിക്കപ്പോഴും ഒരു ജീവൻമരണ പ്രശ്‌നമല്ല എന്നത്‌ സത്യംതന്നെ. എന്നിരുന്നാലും അനുസരണം സാധാരണയായി നിങ്ങൾക്ക്‌ പ്രയോജനം ചെയ്യുന്നു.

‘നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നത്‌’ തിരുത്തൽ ലഭിക്കുമ്പോൾ ദുർമ്മുഖം കാട്ടാതെയും കോപാവേശം കൂടാതെയും അതു സ്വീകരിക്കുന്നതിനെയും അർത്ഥമാക്കുന്നു. ഒരു ഭോഷൻ മാത്രമേ “തന്റെ പിതാവിന്റെ ശിക്ഷണത്തോട്‌ അനാദരവ്‌ കാണിക്കുക”യുളളു എന്ന്‌ സദൃശവാക്യങ്ങൾ 15:5 പറയുന്നു.

അവസാനമായി, ബഹുമാനം കാണിക്കുന്നത്‌ ഔപചാരികമായി ആദരവു കാണിക്കുന്നതിനെയും അല്ലെങ്കിൽ മനസ്സില്ലാമനസ്സോടെ അനുസരിക്കുന്നതിനെയുംകാൾ അധികം അർത്ഥമാക്കുന്നു. ബൈബിളിൽ “ബഹുമാനിക്കുക” എന്നതിന്റെ മൂലഗ്രീക്ക്‌ ക്രിയാരൂപത്തിന്റെ അടിസ്ഥാനപരമായ അർത്ഥം ആരെയെങ്കിലും വളരെ വിലപ്പെട്ടവനായി കണക്കാക്കുക എന്നാണ്‌. അതുകൊണ്ട്‌ മാതാപിതാക്കളെ വിലപ്പെട്ടവരായി, ബഹുമാന്യരായി, നിങ്ങൾക്ക്‌ പ്രിയപ്പെട്ടവരായി വീക്ഷിക്കണം. ഇതിൽ അവരോട്‌ ഊഷ്‌മളവും വിലമതിപ്പിന്റേതുമായ വികാരങ്ങൾ ഉണ്ടായിരിക്കുന്നത്‌ ഉൾപ്പെടുന്നു. എന്നിരുന്നാലും ചില യുവജനങ്ങൾക്ക്‌ തങ്ങളുടെ മാതാപിതാക്കളോട്‌ ഊഷ്‌മള വികാരങ്ങൾ അശേഷം ഇല്ല.

പ്രശ്‌നക്കാരായ മാതാപിതാക്കൾ— ബഹുമാനത്തിന്‌ അർഹരോ?

ജിന എന്നു പേരായ ഒരു കുട്ടി ഇപ്രകാരം എഴുതി: “എന്റെ പിതാവ്‌ വളരെയധികം മദ്യപിച്ചിരുന്നു. എന്റെ മാതാപിതാക്കൾ വളരെയധികം തർക്കിക്കുകയും ശബ്ദം വയ്‌ക്കുകയും ചെയ്‌തിരുന്നതുകൊണ്ട്‌ എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കിടക്കയിൽ കിടന്ന്‌ വെറുതെ കരയുമായിരുന്നു. ഞാൻ എന്തു വിചാരിക്കുന്നു എന്ന്‌ എനിക്ക്‌ അവരോട്‌ പറയാൻ കഴിയുമായിരുന്നില്ല, പറഞ്ഞാൽ എന്റെ അമ്മ എന്നെ തല്ലാനാണ്‌ സാദ്ധ്യത. എന്റെ ‘പിതാവിനെ ബഹുമാനിക്കാൻ’ ബൈബിൾ ആവശ്യപ്പെടുന്നു. എന്നാൽ എനിക്ക്‌ അതു കഴിയുന്നില്ല.”

കോപ പ്രകൃതക്കാരോ അല്ലെങ്കിൽ അധാർമ്മിക നടത്തയുളളവരോ മദ്യപാനികളോ അതുമല്ലെങ്കിൽ അന്യോന്യം കലഹിക്കുന്നവരോ ആയ മാതാപിതാക്കൾ യഥാർത്ഥത്തിൽ ബഹുമാനത്തിന്‌ അർഹരാണോ? അതെ, എന്തുകൊണ്ടെന്നാൽ ഏതു അപ്പനെയും അഥവാ അമ്മയെയും “പരിഹസിക്കുന്നതിനെ” ബൈബിൾ കുററംവിധിക്കുന്നു. (സദൃശവാക്യങ്ങൾ 30:17) കൂടാതെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ “ജനിപ്പിച്ചിരിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 23:22 നമ്മെ അനുസ്‌മരിപ്പിക്കുന്നു. അതുതന്നെ അവരെ ബഹുമാനിക്കാൻ കാരണമാണ്‌. ഒരു കാലത്ത്‌ ഒട്ടും ആദരവില്ലാതിരുന്ന ഗ്രിഗറി ഇപ്പോൾ പറയുന്നു: “[എന്റെ അമ്മ] ഗർഭച്ഛിദ്രം നടത്തുകയോ ഞാൻ ഒരു ശിശുവായിരുന്നപ്പോൾ എന്നെ കുപ്പക്കുഴിയിൽ എറിഞ്ഞു കളയുകയോ ചെയ്യാഞ്ഞതിന്‌ ഞാൻ യഹോവയാം ദൈവത്തിന്‌ നന്ദി പറയുന്നു. അമ്മ തനിയെയാണ്‌ ഞങ്ങളെ വളർത്തിക്കൊണ്ട്‌ വന്നത്‌, ഞങ്ങൾ ആറു പേരുണ്ടായിരുന്നു. അമ്മയ്‌ക്ക്‌ അതു വലിയ ഭാരമായിരുന്നു എന്ന്‌ എനിക്കറിയാം.”

നിങ്ങളുടെ മാതാപിതാക്കൾ പൂർണ്ണരല്ലെങ്കിലും അവർ നിങ്ങൾക്കുവേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്‌. ഗ്രിഗറി ഇപ്രകാരം തുടരുന്നു: “ഒരു സന്ദർഭത്തിൽ ഞങ്ങൾക്ക്‌ ആകെക്കൂടി ഭക്ഷിക്കാൻ അവശേഷിച്ചിരുന്നത്‌ ഒരു ടിന്നിൽ കുറച്ചു ധാന്യവും അല്‌പം ധാന്യപ്പൊടിയും മാത്രമായിരുന്നു. എന്റെ അമ്മ അതു കുട്ടികളായ ഞങ്ങൾക്ക്‌ പാകപ്പെടുത്തി തന്നു, എന്നാൽ അമ്മ ഒന്നും കഴിച്ചില്ല. ഞാൻ നിറഞ്ഞ വയറോടെ ഉറങ്ങാൻ പോയി, എന്നാൽ എന്തുകൊണ്ടാണ്‌ അമ്മ ഒന്നും കഴിക്കാഞ്ഞത്‌ എന്ന്‌ ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ എനിക്ക്‌ എന്റെ സ്വന്തം കുടുംബം ഉളളതുകൊണ്ട്‌ അമ്മ ഞങ്ങൾക്കുവേണ്ടി ത്യാഗം സഹിക്കുകയായിരുന്നുവെന്ന്‌ ഞാൻ തിരിച്ചറിയുന്നു.” (ഒരു കുട്ടിയെ 18 വയസ്സു വരെ വളർത്തുന്നതിന്റെ ചെലവ്‌ 9,96,000 രൂപാ എന്ന്‌ ഒരു ഗവേഷണ പഠനം കണക്കാക്കിയിരിക്കുന്നു.)

ഒരു പിതാവിന്റെയോ മാതാവിന്റെയോ മാതൃക ഏററം നല്ലതല്ലാത്തതുകൊണ്ട്‌ മാത്രം അവർ നിങ്ങളോട്‌ പറയുന്നതെല്ലാം തെററാണ്‌ എന്നർത്ഥമില്ല എന്നും കൂടെ തിരിച്ചറിയുക. യേശുവിന്റെ നാളിലെ മതനേതാക്കൻമാർ അഴിമതി നിറഞ്ഞവരായിരുന്നു. എന്നാൽ യേശു ജനങ്ങളോട്‌ പറഞ്ഞു: “അവർ നിങ്ങളോട്‌ പറയുന്നതൊക്കെയും ചെയ്യുവിൻ; എന്നാൽ അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും.” (മത്തായി 23:1-3, 25, 26) ഈ തത്വം ചില മാതാപിതാക്കളുടെ കാര്യത്തിൽ ബാധകമാക്കികൂടേ?

അമർഷത്തെ നേരിടൽ

ഒരു പിതാവോ മാതാവോ തന്റെ അധികാരത്തെ ഗൗരവതരമായ ഒരു വിധത്തിൽ ദുർവിനിയോഗം ചെയ്യുന്നു എന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുവെങ്കിലെന്ത്‌? a ശാന്തരായിരിക്കുക. മത്‌സരിക്കുന്നതുകൊണ്ടോ വിദ്വേഷമോ ദ്രോഹബുദ്ധിയോ പ്രകടമാക്കുന്നതുകൊണ്ടോ യാതൊരു നേട്ടവുമുണ്ടാകയില്ല. (സഭാപ്രസംഗി 8:3, 4; സഭാപ്രസംഗി 10:4 താരതമ്യം ചെയ്യുക.) തന്റെ മാതാപിതാക്കൾ തമ്മിൽ വഴക്കടിക്കുന്നതിൽ ഉത്സുകരായിരിക്കുകയും തന്റെ കാര്യത്തിൽ താല്‌പര്യം കാട്ടാതിരിക്കുകയും ചെയ്‌തതിനാൽ ഒരു 17 വയസ്സുകാരി പെൺകുട്ടിക്ക്‌ അവളുടെ മാതാപിതാക്കളോട്‌ വിദ്വേഷം തോന്നിത്തുടങ്ങി. ഈ വിദ്വേഷം ക്രമേണ അവർ അവളെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്ന ബൈബിൾ തത്വങ്ങളോടായി മാറി. അവരോടുളള വിരോധം നിമിത്തം മാത്രം അവൾ ലൈംഗിക അധാർമ്മികതയിലേക്കും മയക്കുമരുന്നു ദുരുപയോഗത്തിലേക്കും തിരിഞ്ഞു. “ഞാൻ എന്റെ മാതാപിതാക്കളോട്‌ അങ്ങനെ ചെയ്യേണ്ടിയിരുന്നു എന്ന്‌ എനിക്കു തോന്നി,” എന്നായിരുന്നു അവളുടെ വിദ്വേഷം നിറഞ്ഞ വിശദീകരണം. എന്നാൽ ആ വിദ്വേഷം കൊണ്ട്‌ അവൾ അവളെത്തന്നെയാണ്‌ ദ്രോഹിച്ചത്‌.

ബൈബിൾ മുന്നറിയിപ്പ്‌ നൽകുന്നു: “കോപം നിന്നെ വിദ്വേഷപൂർവ്വകമായി [പ്രവർത്തനത്തിന്‌] വശീകരിക്കാതിരിക്കാൻ സൂക്ഷിക്കുക . . . ദ്രോഹപ്രവൃത്തികളിലേക്ക്‌ തിരിയാതിരിക്കാൻ നിന്നെത്തന്നെ സൂക്ഷിച്ചുകൊൾക.” (ഇയ്യോബ്‌ 36:18-21) അവരുടെ പെരുമാററം സംബന്ധിച്ച്‌ മാതാപിതാക്കൾ യഹോവയുടെ മുമ്പാകെ ഉത്തരവാദികളാണെന്നും ഗൗരവതരമായ ഏതു നീതികേടിനും അവർ ഉത്തരം പറയേണ്ടിവരുമെന്നും തിരിച്ചറിയുക.—കൊലോസ്യർ 3:25.

സദൃശവാക്യങ്ങൾ 19:11 പറയുന്നു: “ഒരു മമനുഷ്യന്റെ ഉൾക്കാഴ്‌ച്ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു, ലംഘനം ക്ഷമിക്കുന്നത്‌ അവന്‌ ഭൂഷണമാണ്‌.” ചിലപ്പോൾ ഒരു പിതാവിന്റെയോ മാതാവിന്റെയോ ദ്രോഹപ്രവൃത്തികൾ പൊറുക്കുകയും മറക്കുകയും ചെയ്യുന്നതാണ്‌ ഉത്തമം. അദ്ദേഹത്തിന്റെ തെററുകളെപ്പററി ചിന്തിക്കുന്നതിനു പകരം നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന്‌ ഡോഡിക്ക്‌ ഔചിത്യബോധമില്ലാത്ത ഒരു അമ്മയും മദ്യപാനിയായ ഒരു വളർത്തച്ഛനുമാണ്‌ ഉണ്ടായിരുന്നത്‌. അവരുടെ കുറവുകൾ സംബന്ധിച്ച അവളുടെ ഉൾക്കാഴ്‌ച വിദ്വേഷത്തെ എങ്ങനെ അമർച്ച ചെയ്‌തു എന്നു കാണുക. അവൾ പറയുന്നു: “എന്റെ അമ്മ ഞങ്ങളോട്‌ സ്‌നേഹം കാണിക്കാഞ്ഞത്‌ ഒരുപക്ഷേ ഒരു കുട്ടിയായിരിക്കെ ദ്രോഹിക്കപ്പെട്ടതു കൊണ്ടും സ്‌നേഹം കാണിക്കേണ്ടതെങ്ങനെയെന്ന്‌ ആരും അവരെ പഠിപ്പിക്കാഞ്ഞതുകൊണ്ടും ആയിരിക്കാം. സുബോധമുളള അവസരങ്ങളിൽ ഞങ്ങളുടെ വളർത്തച്ഛൻ ഞങ്ങളിൽ താല്‌പര്യമെടുത്തു, എന്നാൽ അതു വല്ലപ്പോഴും ഒരിക്കൽ മാത്രമായിരുന്നു. എന്നാൽ എന്റെ സഹോദരിക്കും എനിക്കും എല്ലായ്‌പ്പോഴും ഞങ്ങളുടെ തലക്കു മുകളിൽ ഒരു മേൽക്കൂരയും റെഫ്രിജറേറററിനകത്ത്‌ വേണ്ടത്ര ഭക്ഷണവുമുണ്ടായിരുന്നു.”

വഴിപിഴച്ചവരും കുട്ടികളെ അവഗണിക്കുന്നവരുമായ മാതാപിതാക്കൾ എണ്ണത്തിൽ കുറവാണ്‌ എന്നത്‌ സന്തോഷകരം തന്നെ. സർവ്വസാദ്ധ്യതയുമനുസരിച്ച്‌ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽ താല്‌പര്യമെടുക്കുകയും നല്ല മാതൃക വയ്‌ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും നിങ്ങൾക്ക്‌ ചിലപ്പോൾ അവരോട്‌ അമർഷം തോന്നിയേക്കാം. “ചിലപ്പോൾ ഞാൻ മമ്മിയുമായി എന്തെങ്കിലും ചർച്ച ചെയ്യുമ്പോൾ മമ്മിക്ക്‌ ഞാൻ പറയുന്നത്‌ മനസ്സിലാകുന്നില്ല,” എന്ന്‌ റോജർ എന്ന ചെറുപ്പക്കാരൻ സമ്മതിച്ചു പറയുന്നു, “എനിക്ക്‌ ഭ്രാന്തു പിടിക്കുകയും അമ്മയെ വേദനിപ്പിക്കാൻ വേണ്ടി മാത്രം ഞാൻ എന്തെങ്കിലും പറയുകയും ചെയ്യും. പകരം വീട്ടാനുളള എന്റെ മാർഗ്ഗം അതായിരുന്നു. വഴക്കടിച്ച്‌ പിരിയുമ്പോൾ അതെന്നെ വിഷമിപ്പിക്കുമായിരുന്നു, അമ്മയ്‌ക്കും വിഷമം ഉണ്ടെന്ന്‌ എനിക്കറിയാമായിരുന്നു.”

ചിന്താശൂന്യമായ വാക്കുകൾ ‘കുത്തി മുറിവേൽപ്പിക്കുകയും’ ‘വേദനിപ്പിക്കുകയും’ ചെയ്‌തേക്കാം, എന്നാൽ അതു നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. “ജ്ഞാനികളുടെ നാവ്‌ സൗഖ്യം വരുത്തുന്നു.” (സദൃശവാക്യങ്ങൾ 12:18; 15:1) “അതു പ്രയാസകരമായിരുന്നെങ്കിലും ഞാൻ മടങ്ങിച്ചെന്ന്‌ ക്ഷമാപണം നടത്തുമായിരുന്നു,” റോജർ വിശദീകരിക്കുന്നു. “പിന്നീട്‌ എനിക്ക്‌ പ്രശ്‌നം ശാന്തമായി ചർച്ച ചെയ്യുന്നതിനും ഞങ്ങൾക്ക്‌ അതു പരിഹരിക്കുന്നതിനും കഴിഞ്ഞിരുന്നു.”

‘എന്റെ ഡാഡി പറഞ്ഞത്‌ ശരിയായിരുന്നു’

രസാവഹമായി, ചില ചെറുപ്പക്കാർ മാതാപിതാക്കളുടെ നിർദ്ദേശങ്ങളെ ചെറുത്തുകൊണ്ട്‌ തങ്ങളെത്തന്നെയും അവരെയും മടുപ്പിക്കുന്നു, എന്നാൽ പിന്നീട്‌ മാതാപിതാക്കൾ പറഞ്ഞതൊക്കെയും ശരിയായിരുന്നു എന്ന്‌ തിരിച്ചറിയുന്നു. ഉദാഹരണമായി (ആരംഭത്തിൽ പരാമർശിച്ച) വെഡായെപ്പററി ചിന്തിക്കുക. അവൾ ഒരു ദിവസം അവളുടെ ബോയ്‌ഫ്രണ്ടിനോടുകൂടെ പുറത്തുപോയി. അവൻ കഞ്ചാവും ബീയറും കൊണ്ട്‌ മത്തുപിടിച്ച അവസ്ഥയിലായിരുന്നു. കാർ നിയന്ത്രണം വിട്ട്‌ 60 മൈൽ (100 കിലോമീററർ) വേഗതയിൽ ഒരു വിളക്കുമരത്തിൽ ചെന്നിടിച്ചു. നെററിയിൽ ആഴമുളള ഒരു മുറിവോടെ വെഡാ രക്ഷപ്പെട്ടു. ബോയ്‌ഫ്രണ്ട്‌ രംഗത്തുനിന്ന്‌ ഓടി ഒളിച്ചു. അവളെ സഹായിക്കാൻ ഒരിക്കലും ആശുപത്രിയിൽ ചെല്ലുകപോലും ചെയ്‌തില്ല.

“എന്റെ മാതാപിതാക്കൾ ആശുപത്രിയിലെത്തിയപ്പോൾ എന്റെ പിതാവ്‌ പറഞ്ഞതെല്ലാം ശരിയായിരുന്നു എന്നും ഞാൻ നേരത്തെതന്നെ അദ്ദേഹത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും ഞാൻ അവരോട്‌ പറഞ്ഞു. . . . ഞാൻ വലിയ ഒരു അബദ്ധം കാണിച്ചു. അതെന്റെ ജീവൻ നഷ്ടമാക്കിയേനെ.” അതിനുശേഷം അവളുടെ മാതാപിതാക്കളോടുളള മനോഭാവത്തിൽ വെഡാ ചില വലിയ മാററങ്ങൾ വരുത്തി.

ഒരുപക്ഷേ നിങ്ങളുടെ ഭാഗത്തും ചില മാററങ്ങൾ ഉചിതമായിരിക്കാം. ‘മാതാപിതാക്കളെ ബഹുമാനിക്കുന്നത്‌’ വാസ്‌തവത്തിൽ ഒരു പഴഞ്ചൻ ആശയമായി തോന്നിയേക്കാം. എന്നാൽ അതു ഏററം ബുദ്ധിപൂർവ്വകമായ സംഗതി മാത്രമല്ല ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായ സംഗതിയും കൂടിയാണ്‌. എന്നാൽ നിങ്ങൾ മാതാപിതാക്കൻമാരോട്‌ ആദരവ്‌ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും മററുളളവർ നിങ്ങളെ തെററിദ്ധരിക്കുകയാണെന്നും അല്ലെങ്കിൽ നിയന്ത്രണങ്ങളാൽ നിങ്ങൾ ഞെരുക്കപ്പെട്ടിരിക്കുകയാണെന്നും നിങ്ങൾക്കു തോന്നുന്നുവെങ്കിലെന്ത്‌? അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

[അടിക്കുറിപ്പുകൾ]

a ഭവനത്തിന്‌ വെളിയിൽനിന്നുളള വിദഗ്‌ദ്ധ സഹായം തേടേണ്ടത്‌ ആവശ്യമായി വരുന്ന തരം ശാരീരികമോ ലൈംഗികമോ ആയ ദ്രോഹപ്രവൃത്തികളെ അല്ല ഞങ്ങൾ ഇവിടെ പരാമർശിക്കുന്നത്‌.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുക എന്നാൽ അതിന്റെ അർത്ഥമെന്താണ്‌?

◻ മാതാപിതാക്കൾ ഇത്രയധികം നിയമങ്ങൾ വയ്‌ക്കുന്നത്‌ എന്തുകൊണ്ടാണ്‌? നിങ്ങൾക്ക്‌ പ്രയോജനം ചെയ്യാൻ ആ നിയമങ്ങൾക്കു കഴിയുമോ?

◻ മാതാപിതാക്കളുടെ പെരുമാററം ആക്ഷേപാർഹമാണെങ്കിൽ നിങ്ങൾ അവരെ ബഹുമാനിക്കേണ്ടതുണ്ടോ? എന്തുകൊണ്ട്‌?

◻ നിങ്ങളുടെ മാതാപിതാക്കളോട്‌ ചിലപ്പോൾ നിങ്ങൾക്ക്‌ തോന്നുന്ന അമർഷത്തെ നേരിടുന്നതിനുളള ചില ക്രിയാത്മകമായ മാർഗ്ഗങ്ങളേവ? ചില ബുദ്ധിശൂന്യമായ വഴികൾ ഏവയാണ്‌?

[16-ാം പേജിലെ ആകർഷകവാക്യം]

“ഏന്റെ പിതാവ്‌ ഒരു ഹീനനാണെന്നും ഞാൻ ജീവിതം ആസ്വദിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഞാൻ വിചാരിച്ചു, അതുകൊണ്ട്‌ ഞാൻ പുറത്തുപോയി എനിക്ക്‌ ഇഷ്‌ടമുളളതെല്ലാം ചെയ്‌തു”

[12-ാം പേജിലെ ചിത്രം]

നിങ്ങളുടെ മാതാപിതാക്കൾ വയ്‌ക്കുന്ന നിയമങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം?

[14-ാം പേജിലെ ചിത്രം]

ആക്ഷേപാർഹമായ പെരുമാററമുളള മാതാപിതാക്കളെ നിങ്ങൾ ബഹുമാനിക്കണമോ?