ഞാൻ വീട് വിട്ടു പോകണമോ?
അധ്യായം 7
ഞാൻ വീട് വിട്ടു പോകണമോ?
“മമ്മി, ഡാഡി:
“ശരി, അവസാനം ഞാൻ പോവുകയാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ നിങ്ങളോടുളള വിരോധംകൊണ്ടോ നിങ്ങളോട് പകരം വീട്ടാനോ അല്ല ഞാൻ ഇങ്ങനെ ചെയ്യുന്നത്. നിങ്ങൾ ആവശ്യപ്പെടുന്നതുപോലെ ഒതുങ്ങികൂടി കഴിഞ്ഞാൽ എനിക്ക് സന്തുഷ്ടയായിരിക്കാൻ കഴിയുകയില്ല. ഇങ്ങനെ ചെയ്താലും ഞാൻ സന്തുഷ്ടയായിരിക്കുകയില്ലായിരിക്കാം. എന്നാൽ അതൊന്നു പരീക്ഷിച്ചുനോക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഒരു പതിനേഴു വയസ്സുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾക്കുളള വിടവാങ്ങൽ കത്ത് അങ്ങനെയാണ് ആരംഭിച്ചത്. ഉദാഹരണത്തിന്, ജർമ്മൻ ഫെഡറൽ റിപ്പബ്ളിക്കിൽ 15-നും 24-നും മദ്ധ്യേ പ്രായമുളള പെൺകുട്ടികളിൽ മൂന്നിലൊന്നും ആൺകുട്ടികളിൽ നാലിലൊന്നും വീട്ടിൽനിന്ന് അകന്നു ജീവിക്കുന്നു. ഒരുപക്ഷേ നിങ്ങളും വീട് വിട്ട് പോകുന്നതിനെപ്പററി ചിന്തിച്ചിട്ടുണ്ടായിരിക്കാം.
വിവാഹം കഴിക്കാനുളള ആഗ്രഹം ഒരു വ്യക്തി തന്റെ “അപ്പനെയും അമ്മയെയും വിട്ട് പോകാൻ” ഇടയാക്കുമെന്ന് ദൈവം മുൻകൂട്ടിക്കണ്ടു. (ഉല്പത്തി 2:23, 24) വീട് വിട്ടുപോകുന്നതിന് ഒരുവന്റെ ദൈവസേവനം വികസിപ്പിക്കുന്നതുപോലെ മററ് ന്യായമായ കാരണങ്ങളുമുണ്ട്. (മർക്കോസ് 10:29, 30) എന്നിരുന്നാലും അനേകം യുവജനങ്ങളെ സംബന്ധിച്ചിടത്തോളം അത് അസഹനീയമായ ഒരു സാഹചര്യണെന്ന് അവർ കരുതുന്നതിൽ നിന്ന് പുറത്തു കടക്കാനുളള ഒരു മാർഗ്ഗം മാത്രമാണ്. ഒരു ചെറുപ്പക്കാരൻ പറയുന്നു: “നിങ്ങൾ കൂടുതൽ സ്വതന്ത്രനായിരിക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേയുളളു. മാതാപിതാക്കളോടൊപ്പം വീട്ടിൽ കഴിയുന്നത് മേലാൽ സംതൃപ്തിദായകമല്ല. നിങ്ങൾ എല്ലായ്പ്പോഴും തർക്കങ്ങളിൽ ഏർപ്പെടുന്നു, നിങ്ങളുടെ ആവശ്യങ്ങൾ അവർക്ക് മനസ്സിലാവുകയുമില്ല. കൂടാതെ നിങ്ങളുടെ എല്ലാ നീക്കങ്ങളും സംബന്ധിച്ച് മാതാപിതാക്കളോട് ഉത്തരം പറയേണ്ടതുളളതിനാൽ വളരെയധികം നിയന്ത്രിക്കപ്പെട്ടിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു.”
സ്വാതന്ത്ര്യം പ്രാപിക്കാൻ സജ്ജരോ?
എന്നാൽ നിങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്ന വസ്തുത നിങ്ങൾ അതിന് സജ്ജരാണ് എന്ന് അർത്ഥമാക്കുന്നുവോ? സ്വന്ത നിലയിൽ ജീവിക്കുക എന്നത് നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമായിരിക്കുകയില്ല എന്നതാണ് ഒരു സംഗതി. ജോലികൾ മിക്കപ്പോഴും വിരളമാണ്. വാടകകൾ ആകാശത്തോളം കുതിച്ചുയർന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങുന്ന
യുവജനങ്ങൾ മിക്കപ്പോഴും എന്തു ചെയ്യാൻ നിർബന്ധിതരായിത്തീരുന്നു? ‘പുളളിംഗ് അപ്പ് റൂട്ട്സ്’ എന്ന [ഇംഗ്ലീഷ്] പുസ്തകത്തിന്റെ എഴുത്തുകാർ ഇപ്രകാരം പറയുന്നു: “അവർ വീട്ടിലേക്ക് മടങ്ങിവരികയും തങ്ങളെ പരിപാലിക്കുന്നതിന്റെ ഭാരം മാതാപിതാക്കൾ വീണ്ടും ഏറെറടുക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.”നിങ്ങളുടെ മാനസ്സികവും വൈകാരികവും ആത്മീയവുമായ പക്വത സംബന്ധിച്ചെന്ത്? വളർച്ചയെത്തിയ ഒരാളായി നിങ്ങൾ നിങ്ങളെത്തന്നെ ഭാവനയിൽ കണ്ടേക്കാം, എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ ഇപ്പോഴും നിങ്ങളിൽ “ഒരു ശിശുവിന്റെ ലക്ഷണങ്ങൾ” കണ്ടേക്കാം. (1 കൊരിന്ത്യർ 13:11) എത്രത്തോളം സ്വാതന്ത്ര്യം നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയും എന്ന് തീരുമാനിക്കാൻ വാസ്തവത്തിൽ ഏററവും പററിയ സ്ഥാനത്തായിരിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളല്ലേ? അവരുടെ തീരുമാനത്തിന് വിരുദ്ധമായി ഒരു സ്വതന്ത്രഗതി തെരഞ്ഞെടുക്കുന്നത് അപകടം ക്ഷണിച്ചുവരുത്തിയേക്കാം!—സദൃശവാക്യങ്ങൾ 1:8.
‘എനിക്ക് എന്റെ വീട്ടിലുളളവരുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല!’
നിങ്ങളുടെ സംഗതിയിൽ ഇതു വാസ്തവമാണോ? അങ്ങനെയാണെങ്കിലും അതു നിങ്ങളുടെ ബാഗുകൾ പായ്ക്കു ചെയ്യാൻ തുടങ്ങുന്നതിനുളള കാരണമല്ല. ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിനാൽ നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളെ ആവശ്യമുണ്ട്, സാദ്ധ്യതയനുസരിച്ച് ഇനിയും അനേക വർഷങ്ങൾ നിങ്ങൾ അവരുടെ ഉൾക്കാഴ്ചയിൽനിന്നും ജ്ഞാനത്തിൽനിന്നും പ്രയോജനം അനുഭവിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 23:22) അവരോടുളള ഇടപെടലിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ നിങ്ങൾ അവരെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഛേദിച്ചു കളയണമോ?
ഒരു മുഴുസമയ ശുശ്രൂഷകന്റെ ജോലി ഏറെറടുക്കാൻ വേണ്ടി വീടു വിട്ടുപോയ കാർസ്റെറൻ എന്ന ജർമ്മൻ യുവാവ് പറയുന്നു: “നിങ്ങളുടെ മാതാപിതാക്കളോടു പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതുകൊണ്ടുമാത്രം ഒരിക്കലും വീട് വിട്ടുപോകരുത്. നിങ്ങൾക്ക് അവരോട് ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് മററുളളവരുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും? വീട് വിട്ടുപോകുന്നത് നിങ്ങളുടെ പ്രശ്നം പരിഹരിക്കുകയില്ല; നേരെമറിച്ച് നിങ്ങൾ സ്വന്തം കാലിൽ നിൽക്കാനുളള പക്വതയിലെത്തിയിട്ടില്ല എന്നു മാത്രമേ അതു തെളിയിക്കുന്നുളളു. മാത്രവുമല്ല അതു നിങ്ങൾ മാതാപിതാക്കളിൽ നിന്ന് കൂടുതൽ അകന്നുപോകാനിടയാക്കും.”
ധാർമ്മികതയും ആന്തരങ്ങളും
ചെറുപ്പത്തിലെ വീടു വിട്ട് പോകുന്നതിലുൾപ്പെട്ടിരിക്കുന്ന ധാർമ്മിക അപകടങ്ങളെ അവഗണിക്കാൻ ചെറുപ്പക്കാർ ചായ്വ് കാണിക്കുന്നു. ലൂക്കോസ് 15:11-32-ൽ സ്വതന്ത്രനായിരിക്കാൻ ആഗ്രഹിക്കുകയും വീട് വിട്ടുപോകുകയും ചെയ്ത ഒരു ചെറുപ്പക്കാരനെപ്പററി യേശു പറയുന്നു. മേലാൽ തന്റെ മാതാപിതാക്കളുടെ നല്ല സ്വാധീനത്തിൻ കീഴിൽ അല്ലാഞ്ഞതിനാൽ അവൻ ലൈംഗിക അധാർമ്മികതയ്ക്ക് അടിപ്പെട്ട് ഒരു “കുത്തഴിഞ്ഞ ജീവിതം” നയിക്കാൻ തുടങ്ങി. വേഗത്തിൽതന്നെ അവന്റെ പണമെല്ലാം തീർന്നു. ഒരു തൊഴിൽ കണ്ടെത്തുക പ്രയാസമായിരുന്നതിനാൽ യഹൂദൻമാർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന തൊഴിൽ—പന്നികളെ മേയിക്കുന്ന തൊഴിൽ—അവൻ ഏറെറടുക്കേണ്ടതായി പോലും വന്നു. എന്നിരുന്നാലും ആ ധൂർത്തനായ, അല്ലെങ്കിൽ മുടിയനായ പുത്രൻ സുബോധത്തിലേക്ക് മടങ്ങിവന്നു. ദുരഭിമാനം വെടിഞ്ഞ് അവൻ വീട്ടിലേക്ക് മടങ്ങിച്ചെന്ന് തന്റെ പിതാവിനോട് മാപ്പ് ചോദിച്ചു.
ഈ ഉപമ ദൈവത്തിന്റെ കരുണയെ വിശേഷവൽക്കരിക്കാനാണ് പറയപ്പെട്ടതെങ്കിലും അതിൽ ഈ പ്രായോഗിക പാഠവും അടങ്ങിയിരിക്കുന്നു: ഒരു തെററായ ആന്തരത്തോടെ വീടുവിട്ടുപോകുന്നത് നിങ്ങളെ ധാർമ്മികമായും ആത്മീയമായും ക്ഷതമേൽപ്പിക്കാനിടയുണ്ട്! സങ്കടകരമെന്നു പറയട്ടെ, ഒരു സ്വതന്ത്രഗതി തെരഞ്ഞെടുത്ത ചില ക്രിസ്തീയ ചെറുപ്പക്കാർ ആത്മീയമായി നശിക്കാൻ ഇടയായിട്ടുണ്ട്. സാമ്പത്തികമായി പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ബൈബിൾ തത്വങ്ങൾക്ക് വിപരീതമായ ജീവിതരീതിയുളളവരുമായി ചിലർ ചെലവ് പങ്കിട്ട് ഒന്നിച്ച് ജീവിക്കാൻ ഇടയായിട്ടുണ്ട്.—1 കൊരിന്ത്യർ 15:33.
ഹോസ്ററ് എന്നു പേരുളള ഒരു ജർമ്മൻ യുവാവ് വീടു വിട്ടിറങ്ങിയ സമപ്രായക്കാരനായ ഒരു യുവാവിനെ ഓർമ്മിക്കുന്നു: “വിവാഹിതരായിരുന്നില്ലെങ്കിലും അയാൾ അയാളുടെ ഗേൾഫ്രണ്ടിനോടുകൂടെ പാർപ്പാരംഭിച്ചു. ലഹരി പാനീയങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ച പാർട്ടികൾ അവർ സംഘടിപ്പിച്ചു, അതു അയാൾ മിക്കപ്പോഴും കുടിച്ചു മത്തനാകുന്നതിനിടയാക്കി. അയാൾ വീട്ടിൽ തുടർന്നു പാർക്കുകയായിരുന്നെങ്കിൽ അയാളുടെ മാതാപിതാക്കൾ ഒരിക്കലും ഇതു അനുവദിക്കുകയില്ലായിരുന്നു.” ഹോസ്ററ് ഇപ്രകാരം കൂട്ടിച്ചേർത്തു: “വീട് വിട്ടിറങ്ങിയാൽ നിങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ട് എന്നതു സത്യമാണ്. എന്നാൽ അതു മിക്കപ്പോഴും ചീത്തകാര്യങ്ങൾ ചെയ്യുന്നതിന് ഒരു അവസരം ആക്കുന്നു എന്നതല്ലേ യഥാർത്ഥ സത്യം?”
അതുകൊണ്ട് നിങ്ങൾ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: വാസ്തവത്തിൽ എന്തിനുവേണ്ടിയാണ് ഞാൻ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? അതു എനിക്ക് കൂടുതൽ ഭൗതിക വസ്തുക്കൾ ഉണ്ടായിരിക്കുന്നതിനോ അല്ലെങ്കിൽ ഞാൻ വീട്ടിൽ ജീവിച്ചാൽ എന്റെ മാതാപിതാക്കൾ തടയുമായിരുന്ന വിധങ്ങളിൽ കാര്യങ്ങൾ ചെയ്യുന്നതിനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയോ ആണോ? യിരെമ്യാവ് 17:9-ൽ ബൈബിൾ പറയുന്നത് ഓർമ്മിക്കുക: “ഹൃദയം എല്ലാററിനേക്കാളും കപടം നിറഞ്ഞതും വിഷമമേറിയതുമാണ്. അതിനെ ആർക്കറിയാം?”
ഞാൻ വീടുവിട്ടിറങ്ങുന്നില്ലെങ്കിൽ എനിക്ക് എങ്ങനെ വളരാൻ കഴിയും?
അഡൊലെസ്സെൻസ് (കൗമാരപ്രായം) എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം പറയുന്നു: “സ്വന്തം ഭവനം വിട്ടുപോകുന്നത് [പക്വതയിലേക്കുളള] ഒരു വിജയകരമായ മാററത്തിന് ഉറപ്പു നൽകുന്നില്ല. വീട്ടിൽ തുടരുന്നത് വളരുന്നതിലെ പരാജയത്തെയും സൂചിപ്പിക്കുന്നില്ല.” വാസ്തവത്തിൽ വളരുക എന്നത് സ്വന്തമായി പണവും ജോലിയും താമസസൗകര്യവും ഉണ്ടായിരിക്കുന്നതിനേക്കാൾ അധികം അർത്ഥമാക്കുന്നു. പ്രശ്നങ്ങളെ നേരെ അഭിമുഖീകരിച്ചുകൊണ്ടാണ് ജീവിതം എന്താണ് എന്നു പഠിക്കുന്നത് എന്നതാണ് ഒരു വസ്തുത. നാം ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനാൽ യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. “യൗവനത്തിൽ നുകം വഹിക്കുന്നത് ഒരു ശേഷിമാനായ മനുഷ്യന് നല്ലത്,” എന്ന് വിലാപങ്ങൾ 3:27 പറയുന്നു.
ഉദാഹരണമായി, ഇടപെടാൻ പ്രയാസമുളള, അല്ലെങ്കിൽ വളരെ കർക്കശരായ മാതാപിതാക്കളുടെ കാര്യം തന്നെ എടുക്കുക. ഇപ്പോൾ 47 വയസ്സുളള മാക്കിന് സ്കൂൾ സമയത്തിനുശേഷം വളരെയധികം ജോലിഭാരം അദ്ദേഹത്തിന്റെ മേൽ വച്ച ഒരു പിതാവായിരുന്നു ഉണ്ടായിരുന്നത്. വേനൽ അവധിക്കാലത്ത് മററു ചെറുപ്പക്കാർ കളിച്ചു നടന്നപ്പോൾ മാക്ക് ജോലി ചെയ്യണമായിരുന്നു. “കളിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടഞ്ഞതിനാൽ ജീവിച്ചിരിക്കുന്നതിലേക്കും ഏററം ഹീനനായ മനുഷ്യൻ
അദ്ദേഹമാണെന്ന് ഞാൻ കരുതിയിരുന്നു,” എന്ന് മാക്ക് പറയുന്നു. “‘ഇവിടെ നിന്ന് പുറത്തുകടന്ന് എനിക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,’ എന്ന് ഞാൻ മിക്കപ്പോഴും ചിന്തിച്ചു!” എന്നാൽ ആ കാര്യം സംബന്ധിച്ച് ഇപ്പോൾ മാക്കിന് ഒരു വ്യത്യസ്ത വീക്ഷണമാണുളളത്: “ഡാഡി എനിക്കുവേണ്ടി ചെയ്തത് വിലതീരാത്ത ഒരു കാര്യമായിരുന്നു. കഠിനവേല ചെയ്യേണ്ടതെങ്ങനെയെന്നും കഷ്ടം സഹിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു. അതിനുശേഷം അതിലും ഗൗരവതരമായ പല പ്രശ്നങ്ങളും ഞാൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്, എന്നാൽ അവയെ നേരിടേണ്ടതെങ്ങനെയെന്ന് എനിക്കറിയാം.”ഒരു വിഡ്ഢിയുടെ പറുദീസ
എന്നാൽ വെറുതെ വീട്ടിൽ കഴിഞ്ഞുകൂടുന്നതും നിങ്ങൾ പക്വതയിലേക്ക് വളരും എന്നതിന് ഉറപ്പല്ല. ഒരു യുവാവ് പറയുന്നു: “കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ കഴിഞ്ഞുകൂടിയത് ഒരു വിഡ്ഢിയുടെ പറുദീസയിൽ ജീവിക്കുന്നതുപോലെയായിരുന്നു. അവർ എനിക്കുവേണ്ടി എല്ലാം ചെയ്തു.” സ്വന്തനിലയിൽ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതാണ് വളർച്ച പ്രാപിക്കുന്നതിന്റെ ഒരു ഭാഗം. ചപ്പുചവറുകൾ നീക്കം ചെയ്യുന്നതും വസ്ത്രം അലക്കുന്നതും നിങ്ങൾക്കിഷ്ടപ്പെട്ട സംഗീതം ശ്രവിക്കുന്നതുപോലെ രസകരമല്ല എന്ന് സമ്മതിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരിക്കലും പഠിക്കുന്നില്ലെങ്കിൽ അതിന്റെ ഫലം എന്തായിരിക്കും? നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളിലോ മററുളളവരിലോ പൂർണ്ണമായി ആശ്രയിക്കുന്ന തികച്ചും നിസ്സഹായനായ ഒരു മുതിർന്ന വ്യക്തിയായിത്തീരാൻ കഴിയും.
നിങ്ങൾ (ഒരു യുവാവ് അല്ലെങ്കിൽ യുവതി ആണെങ്കിലും) ഭക്ഷണം പാകം ചെയ്യാനും വീട് ശുചിയാക്കാനും വസ്ത്രം തേയ്ക്കാനും വീട്ടിലും മററു യന്ത്രോപകരണങ്ങളിലും കേടുപോക്കൽ നടത്താനും പഠിച്ചുകൊണ്ട് കാലക്രമേണ സ്വതന്ത്രരാകാൻ വേണ്ടി നിങ്ങൾ തയ്യാറെടുക്കുന്നുണ്ടോ?
സാമ്പത്തിക സ്വാതന്ത്ര്യം
സമ്പന്ന രാജ്യങ്ങളിലെ ചെറുപ്പക്കാർ പണത്തെ, എളുപ്പം സമ്പാദിക്കാവുന്നതും അതിലും എളുപ്പം ചെലവിടാവുന്നതുമായ ഒന്നായി വീക്ഷിക്കുന്നു. അവർക്കൊരു അംശകാല ജോലിയുണ്ടെങ്കിൽ അവരുടെ പണം സ്ററീരിയോ സെററുകൾക്കും പുതിയ ഫാഷനനുസരിച്ചുളള വസ്ത്രങ്ങൾക്കും വേണ്ടി ചെലവിടാൻ അവർ മിക്കപ്പോഴും ചായ്വുളളവരാണ്. എന്നിരുന്നാലും അവർ സ്വന്ത നിലയിൽ ജീവിക്കാൻ ആരംഭിക്കുമ്പോൾ എത്ര വലിയ ഒരു ഞെട്ടലാണ് അവർക്ക് അനുഭവപ്പെടുക! (നേരത്തെ പരാമർശിച്ച) ഹോസ്ററ് ഇപ്രകാരം അനുസ്മരിക്കുന്നു: “[ഞാൻ സ്വന്തം ജീവിതം ആരംഭിച്ച്] ഒരു മാസം കഴിഞ്ഞപ്പോൾ എന്റെ പേഴ്സും കലവറയും കാലിയായി.”
സ്വന്തം ഭവനത്തിലായിരിക്കുമ്പോൾ തന്നെ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് എന്തുകൊണ്ട് പഠിച്ചുകൂടാ? ഇതു ചെയ്യുന്നതിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് അനേക വർഷത്തെ അനുഭവപരിചയമുണ്ട്,
പല കെണികളും ഒഴിവാക്കുന്നതിന് അവർക്ക് നിങ്ങളെ സഹായിക്കാനും കഴിയും. പുളളിംഗ് അപ്പ് റൂട്ട്സ് [ഇംഗ്ലീഷ്] എന്ന പുസ്തകം താഴെപ്പറയുന്നതുപോലെയുളള ചോദ്യങ്ങൾ അവരോട് ചോദിക്കാൻ നിർദ്ദേശിക്കുന്നു: ‘ഓരോ മാസവും ഇലക്ട്രിസിററിക്കും ഇന്ധനത്തിനും വെളളത്തിനും ടെലഫോണിനും മററും എന്തു ചെലവാകും? ഏതെല്ലാം തരത്തിലുളള നികുതികളാണ് നമ്മൾ അടയ്ക്കുന്നത്? നമ്മൾ എന്തു വാടക കൊടുക്കുന്നുണ്ട്?’ ജോലി ചെയ്യുന്ന ചെറുപ്പക്കാർക്ക് അവരുടെ മാതാപിതാക്കൾക്കുളളതിനേക്കാൾ പണം സ്വന്തം ആവശ്യത്തിനുവേണ്ടി ചെലവഴിക്കാനുണ്ട് എന്നറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം! അതുകൊണ്ട് നിങ്ങൾക്കൊരു ജോലിയുണ്ടെങ്കിൽ വീട്ടുചെലവിനുവേണ്ടി ന്യായമായ ഒരു തുക കൊടുക്കാൻ തയ്യാറാവുക.വിട്ടുപോകുന്നതിനു മുമ്പ് പഠിക്കുക
വേണ്ട, വളർച്ച പ്രാപിക്കുന്നതിന് നിങ്ങൾ വീട് വിട്ടുപോകേണ്ടയാവശ്യം ഇല്ല. എന്നാൽ വീട്ടിലായിരിക്കുമ്പോൾ നല്ല വിവേചനയും സമചിത്തതയും വികസിപ്പിച്ചെടുക്കാൻ കഠിനശ്രമം ചെയ്യുക. മററുളളവരുമായി ഒത്തുപോകാനും പഠിക്കുക. ഒരു വിമർശനത്തെയോ പരാജയത്തെയോ മോഹഭംഗത്തെയോ നിങ്ങൾക്ക് നേരിടാൻ കഴിയുമെന്ന് തെളിയിക്കുക. ‘ദയയും നൻമയും സൗമ്യതയും ആത്മനിയന്ത്രണവും’ വളർത്തിയെടുക്കുക. (ഗലാത്യർ 5:22, 23) ഇവയാണ് വളർച്ച പ്രാപിച്ച ഒരു ക്രിസ്തീയ പുരുഷന്റെയോ സ്ത്രീയുടെയോ യഥാർത്ഥ അടയാളങ്ങൾ.
ഉടനടി അല്ലെങ്കിൽ പിന്നീട് വിവാഹം പോലെയുളള ഏതെങ്കിലും സാഹചര്യം നിങ്ങളുടെ മാതാപിതാക്കളുടെ ഭവനമാകുന്ന കൂട്ടിൽനിന്ന് നിങ്ങളെ പുറന്തളളിയേക്കാം. എന്നാൽ അതിന് മുമ്പേ വീട്വിട്ടുപോകാൻ എന്തിന് തിടുക്കം കൂട്ടണം? നിങ്ങളുടെ വീട്ടിലുളളവരോട് അതേപ്പററി സംസാരിക്കുക. നിങ്ങൾ അവിടെ തുടർന്ന് താമസിക്കുന്നത് അവർക്ക് സന്തോഷമായിരിക്കും, വിശേഷിച്ച് കുടുംബക്ഷേമത്തിന് ഒരു യഥാർത്ഥ സംഭാവന ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ. അവരുടെ സഹായത്തോടെ നിങ്ങൾക്ക് വീട്ടിൽ ആയിരിക്കെത്തന്നെ വളരുന്നതിലും പഠിക്കുന്നതിലും പക്വത പ്രാപിക്കുന്നതിലും തുടരാൻ കഴിയും.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ അനേകം യുവജനങ്ങൾ വീടുവിട്ടു പോകാൻ തൽപരരായിരിക്കുന്നതെന്തുകൊണ്ടാണ്?
◻ മിക്ക യുവജനങ്ങളും അത്തരം ഒരു നീക്കത്തിന് സജ്ജരല്ലാത്തതെന്തുകൊണ്ട്?
◻ സമയത്തിനു മുമ്പേ വീടുവിട്ടുപോകുന്നതിലെ ചില അപകടങ്ങൾ എന്തൊക്കെയാണ്?
◻ വീടുവിട്ടുപോകുന്നവർ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്?
◻ വീട്ടിൽ ആയിരിക്കുമ്പോൾതന്നെ നിങ്ങൾക്ക് പക്വത പ്രാപിക്കുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ?
[57-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളുടെ മാതാപിതാക്കളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതുകൊണ്ടുമാത്രം ഒരിക്കലും വീടുവിട്ടുപോകരുത് . . . നിങ്ങൾക്ക് എന്നെങ്കിലും മററുളളവരുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?”
[60, 61 പേജുകളിലെ ചതുരം]
വീട് വിട്ട് പോകുന്നതാണോ പരിഹാരം?
ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം കൗമാരപ്രായക്കാർ വീട് വിട്ടുപോകുന്നു. ചിലർ ശാരീരികമോ ലൈംഗികമോ ആയ ഉപദ്രവം പോലുളള അസഹനീയമായ സാഹചര്യങ്ങളിൽ നിന്നാണ് ഓടിപ്പോകുന്നത്. എന്നാൽ മിക്കപ്പോഴും, കുട്ടികൾ എപ്പോൾ വീട്ടിൽ എത്തണം എന്നതു സംബന്ധിച്ചോ അവർക്ക് സ്കൂളിൽ ലഭിച്ച മാർക്ക് സംബന്ധിച്ചോ വീട്ടിലെ ജോലി, സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ചോ മാതാപിതാക്കളുമായി ഉണ്ടാകുന്ന തർക്കമാണ് കുട്ടികൾ പെട്ടെന്ന് വീട് വിട്ടിറങ്ങാൻ ഇടയാക്കുന്നത്.
ഒരുപക്ഷേ കാര്യങ്ങൾ സംബന്ധിച്ച് നിങ്ങളുടെ മാതാപിതാക്കളുടെ വീക്ഷണവും ചിന്തയും നിങ്ങളുടേതിനോട് യോജിപ്പിലല്ല. നിങ്ങളെ, “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും,” വളർത്തിക്കൊണ്ടു വരുവാൻ നിങ്ങളുടെ മാതാപിതാക്കൾ ദൈവമുമ്പാകെ കടപ്പെട്ടിരിക്കുന്നു എന്ന വസ്തുത നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ? (എഫേസ്യർ 6:4) അതുകൊണ്ട് നിങ്ങൾ അവരോടുകൂടെ മതപരമായ മീററിംഗുകൾക്കും മററു പ്രവർത്തനങ്ങൾക്കും പോകണമെന്ന് അവർ നിർബ്ബന്ധം പിടിച്ചേക്കാം, അല്ലെങ്കിൽ മററു ചെറുപ്പക്കാരുമായുളള നിങ്ങളുടെ സഹവാസത്തെ നിയന്ത്രിക്കുകപോലും ചെയ്തേക്കാം. (1 കൊരിന്ത്യർ 15:33) അത് മത്സരിക്കുന്നതിനും വീട് വിട്ട് ഇറങ്ങിപ്പോകുന്നതിനും കാരണമാണോ? നിങ്ങൾക്കും ദൈവമുമ്പാകെ ഒരു കടപ്പാടുണ്ട്: “നിന്റെ അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്കുക.”—എഫേസ്യർ 6:1-3.
കൂടാതെ വീട് വിട്ട് പോകുന്നതിനാൽ യാതൊരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല. “വീട് വിട്ടുപോകുന്നത് നിങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുളളു,” എന്ന് 14-ാം വയസ്സിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അമി ഇപ്പോൾ ചിന്തിക്കുന്നു. എന്റെ സുഹൃത്ത് വീട് വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ മാർഗ്ഗരെററ് ഒ. ഹൈഡ് ഇപ്രകാരം പറയുന്നു: “വീട് വിട്ട് ഇറങ്ങിപ്പോകുന്നവരിൽ ചുരുക്കം ചിലർക്ക് ജോലി ലഭിക്കുകയും അവർ സ്വന്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എന്നാൽ അവരിൽ മിക്കവർക്കും അവർ വീട് വിട്ടിറങ്ങുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കഷ്ടതരമായ അവസ്ഥയാണ് ഉളളത്.” ററീൻ മാസിക ഇപ്രകാരം കുറിക്കൊളളുകയും ചെയ്യുന്നു: “കൗമാരപ്രായക്കാർ തെരുവുകളിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നില്ല. മറിച്ച് തങ്ങളെപ്പോലെ വീട് വിട്ടിറങ്ങിയവരോ വീട്ടിൽ നിന്ന് ഇറക്കിവിടപ്പെട്ടവരോ ആയവർ ബലാൽസംഗക്കാരിൽനിന്നോ അക്രമകാരികളിൽ നിന്നോ യാതൊരു സംരക്ഷണവുമില്ലാതെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ കഴിഞ്ഞുകൂടുന്നതായി അവർ കണ്ടെത്തുന്നു. കൂടാതെ ചെറുപ്പക്കാരെക്കൊണ്ട് മുതലെടുക്കുന്നത് തങ്ങളുടെ വൃത്തികെട്ട ബിസ്സിനസ്സാക്കിയിരിക്കുന്ന വളരെയധികം ആളുകളെയും അവർ കണ്ടുമുട്ടുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നിരിക്കുന്ന കൗമാരപ്രായക്കാരാകട്ടെ എളുപ്പത്തിൽ കുരുങ്ങുന്ന ഇരകളുമാണ്.”
വീട് വിട്ടിറങ്ങിയ അമിയോട് ഒരു 22 വയസ്സുകാരൻ “സൗഹൃദം കാട്ടി.” എന്നാൽ അയാളോടൊപ്പം കഴിഞ്ഞുകൂടിയതിന് പ്രതിഫലമായി, “അയാളുമായും അയാളുടെ ഒൻപതു സുഹൃത്തുക്കളുമായും അവൾ ലൈംഗികബന്ധത്തിലേർപ്പെടേണ്ടി വന്നു.” കൂടാതെ അവൾ “കുടിച്ചു മത്തയാവുകയും വളരെയധികം മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്തു.”
സാൻഡി എന്ന് പേരായ മറെറാരു പെൺകുട്ടി അവളെ വളർത്തിക്കൊണ്ടു വന്ന മുത്തച്ഛനിൽ നിന്നുളള ശല്യം സഹിക്കവയ്യാതെ വീടുവിട്ടുപോയി. പാർക്കിലെ ബഞ്ചുകളിലോ അതുപോലെയുളള മററു സ്ഥലങ്ങളിലോ രാത്രികഴിക്കുന്ന ഒരു തെരുവു വേശ്യയായി അവൾ മാറി. വീടു വിട്ടിറങ്ങിപ്പോകുന്ന പലരുടെയും അനുഭവം ഇതൊക്കെത്തന്നെയാണ്.വീട്ടിൽ നിന്ന് പുറപ്പെട്ടു പോകുന്ന പലർക്കും തൊഴിൽപരമായ പരിശീലനങ്ങളൊന്നുമില്ല. സാധാരണയായി അവരുടെ കൈവശം ഒരു തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ, ജനന സർട്ടിഫിക്കററ്, സാമൂഹ്യ സുരക്ഷിതത്വ കാർഡ്, സ്ഥിരമായ മേൽവിലാസം എന്നിവ പോലുളള രേഖകളും കാണുകയില്ല. “ഞാൻ മോഷ്ടിക്കേണ്ടി വന്നു, ഇരക്കേണ്ടതായും. എന്നാൽ മിക്കവാറും മോഷണമായിരുന്നു, കാരണം അവിടെ ആരും നിങ്ങൾക്ക് ഒന്നും വെറുതെ തരില്ല,” എന്ന് ലൂയിസ് പറയുന്നു. വീട് വിട്ടുപോകുന്നവരിൽ 60 ശതമാനമെങ്കിലും പെൺകുട്ടികളാണ്. അവരിൽ അനേകരും വേശ്യാവൃത്തി കൊണ്ട് ജീവിക്കുന്നു. അശ്ലീല സാഹിത്യം പ്രചരിപ്പിക്കുന്നവരും മയക്കുമരുന്നു വിൽപനക്കാരും പെൺവാണിഭക്കാരും ഇത്തരം കുട്ടികളെക്കൊണ്ട് മുതലെടുക്കാൻ ബസ്സ് സ്റേറഷനുകളിൽ ചുററി നടക്കുന്നു. ഭയവിഹ്വലരായ ചെറുപ്പക്കാർക്ക് അവർ പാർപ്പിടവും ഭക്ഷണവും നൽകിയേക്കാം. അവർക്ക് വീട്ടിൽ ലഭിക്കാതിരുന്നത്—തങ്ങൾ സ്നേഹിക്കപ്പെടുന്നു എന്നൊരു വിചാരം പോലും അവർ നൽകിയേക്കാം.
എന്നാൽ ക്രമേണ അത്തരം “ഉപകാരികൾ” തങ്ങളുടെ കൂലി ആവശ്യപ്പെടുന്നു. അതു ഒരു വേശ്യയായി അവർക്കുവേണ്ടി പ്രവർത്തിക്കുന്നതോ ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടുന്നതോ അശ്ലീല ചിത്രങ്ങൾക്കുവേണ്ടി നിന്നുകൊടുക്കുന്നതോ ആയിരിക്കാം. വീട് വിട്ടിറങ്ങുന്ന പലർക്കും ഗുരുതരമായ പരിക്കേൽക്കുകയോ അവർ കൊല്ലപ്പെടുകയോ ചെയ്യുന്നത് അതിശയമല്ല!
അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളുമായി സംസാരിക്കാൻ എല്ലാ ശ്രമവും ചെയ്യുന്നത്—അതിന്റെ അർത്ഥം ഒന്നിലേറെ ശ്രമങ്ങൾ എന്നാണ്—ബുദ്ധിപൂർവ്വകമാണ്. നിങ്ങളുടെ വികാരമെന്താണെന്നും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവരെ അറിയിക്കുക. (2, 3 അദ്ധ്യായങ്ങൾ കാണുക.) ശാരീരികമായോ ലൈംഗികമായോ ദ്രോഹിക്കപ്പെടുമ്പോൾ പുറമേ നിന്നുളള സഹായം ആവശ്യമായി വന്നേക്കാം.
സാഹചര്യം എന്തുതന്നെയായാലും സംസാരിക്കുക, ഒളിച്ചോടുകയല്ല വേണ്ടത്. വീട്ടിലെ ജീവിതം അത്ര അഭികാമ്യമല്ലെങ്കിലും പുറത്തു കടന്നു കഴിഞ്ഞാൽ കാര്യങ്ങൾ അതിലും മോശമായിരിക്കാൻ കഴിയും എന്ന് ഓർമ്മിക്കുക.
[59-ാം പേജിലെ ചിത്രങ്ങൾ]
സ്വന്ത നിലയിൽ ജീവിക്കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യങ്ങൾ വീട്ടിൽ വച്ചു പഠിക്കാൻ കഴിയും