വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?

മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?

അധ്യായം 33

മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?

‘മദ്യപിക്കുന്നത്‌ തെററാണോ? അത്‌ വാസ്‌തവത്തിൽ ഉപദ്രവകരമാണോ? അതോ അതു എനിക്കുമാത്രം തെററും മുതിർന്നവർക്ക്‌ ശരിയുമാണോ?’ ഈ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയേക്കാം. ഏതായാലും നിങ്ങളുടെ മാതാപിതാക്കൾ മദ്യം ഉപയോഗിക്കുന്നുണ്ടായിരിക്കാം. നിങ്ങളുടെ പ്രായത്തിലുളള അനേകം യുവജനങ്ങൾ (നിയമപരമായ പ്രായപരിധി പരിഗണിക്കാതെ) മദ്യപിക്കുന്നുണ്ട്‌. ടെലിവിഷൻ പ്രദർശനങ്ങളും സിനിമകളും അതു ആകർഷകമായി തോന്നിക്കുന്നു.

മിതമായി ഉപയോഗിക്കപ്പെടുമ്പോൾ മദ്യത്തിന്‌ വാസ്‌തവത്തിൽ ഉല്ലാസത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും. വീഞ്ഞിന്‌ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിന്‌, അല്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുന്നതിന്‌ കഴിയുമെന്ന്‌ ബൈബിൾ സമ്മതിച്ചു പറയുന്നു. (സഭാപ്രസംഗി 9:7) എന്നിരുന്നാലും ദുരുപയോഗപ്പെടുത്തപ്പെടുമ്പോൾ മദ്യം മാതാപിതാക്കളും അദ്ധ്യാപകരും പോലീസ്സുമായുളള ഏററുമുട്ടൽ മുതൽ അകാല മരണം വരെയുളള ഗൗരവതരമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. ബൈബിൾ പറയുന്നപ്രകാരം: “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു, അതിനാൽ വഴിതെററിക്കപ്പെടുന്നവരാരും ജ്ഞാനികളായിരിക്കുന്നില്ല.” (സദൃശവാക്യങ്ങൾ 20:1) അതുകൊണ്ട്‌ മദ്യപാനം സംബന്ധിച്ച്‌ നിങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ ഒരു തീരുമാനം ചെയ്യുന്നത്‌ പ്രധാനമാണ്‌.

എന്നാൽ യഥാർത്ഥത്തിൽ മദ്യത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ച്‌ നിങ്ങൾക്ക്‌ എത്രത്തോളം അറിയാം? താഴെക്കൊടുത്തിരിക്കുന്ന പരിശോധന അതു കണ്ടുപിടിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും. ശരിയോ തെറേറാ എന്നു മാത്രം അടയാളപ്പെടുത്തുക.

1. ലഹരിപാനീയങ്ങൾ മുഖ്യമായും നമ്മെ ഉത്തേജിപ്പിക്കാൻ ഉതകുന്നു ____

2. മദ്യം ഏതളവിലായാലും മനുഷ്യ ശരീരത്തിന്‌ ഉപദ്രവകരമാണ്‌. ____

3. എല്ലാ ലഹരിപാനീയങ്ങളും—മദ്യം, വീഞ്ഞ്‌, ബീയർ—ഒരേ വേഗത്തിൽ നിങ്ങളുടെ രക്തത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. ․․․․․․․․․․․․․․․․․․․ ____

4. ഒരു വ്യക്തി കടും കാപ്പി കുടിക്കുകയോ തണുത്ത വെളളത്തിൽ കുളിക്കുകയോ ചെയ്യുന്നുവെങ്കിൽ അയാൾക്ക്‌ കൂടുതൽ വേഗത്തിൽ ലഹരിവിമുക്തനാകാൻ കഴിയും. ․․․․․․․․․․․․․․․․․․․ ____

5. കുടിക്കുന്ന എല്ലാവരുടെയും മേൽ ഒരേ അളവിലുളള മദ്യത്തിന്‌ ഒരേ ഫലമാണുളളത്‌. ․․․․․․․․․․․․․․․․․․․ ____

6. കുടിച്ചു മത്തരാകുന്നതും മദ്യാസക്തിയും ഒന്നുതന്നെയാണ്‌. ․․․․․․․․․․․․․․․․․․․ ____

7. മദ്യവും (ബാർബിററ്യുറേയ്‌ററ്‌സ്‌ പോലുളള) മയക്കുമരുന്നുകളും ഒരുമിച്ചുപയോഗിക്കുമ്പോൾ അവയുടെഫലം വളരെ വർദ്ധിക്കുന്നു. ․․․․․․․․․․․․․․․․․․․ ____

8. പലതരത്തിലുളള ലഹരിപാനീയങ്ങൾ മാറിമാറി ഉപയോഗിക്കുന്നതായാൽ ഒരുവന്‌ മത്തുപിടിക്കുകയില്ല. ․․․․․․․․․․․․․․․․․․․ ____

9. ഭക്ഷണം പോലെതന്നെ ശരീരം മദ്യത്തെയും ദഹിപ്പിക്കുന്നു. ․․․․․․․․․․․․․․․․․․․ ____

ഇപ്പോൾ നിങ്ങളുടെ ഉത്തരങ്ങൾ 270-ാം പേജിൽ കൊടുത്തിരിക്കുന്ന ഉത്തരങ്ങളുമായി ഒത്തു നോക്കുക. മദ്യം സംബന്ധിച്ച നിങ്ങളുടെ ചില വീക്ഷണങ്ങൾ തെററാണെന്ന്‌ തെളിഞ്ഞോ? അങ്ങനെയെങ്കിൽ മദ്യത്തെ സംബന്ധിച്ച അജ്ഞത മാരകമായിരിക്കാം എന്ന്‌ തിരിച്ചറിയുക. അനുചിതമായി ഉപയോഗിക്കപ്പെട്ടാൽ മദ്യം “സർപ്പത്തെപ്പോലെ കടിക്കുമെന്നും അണലിയെപ്പോലെ വിഷം സ്രവിപ്പിക്കുമെന്നും” ബൈബിൾ മുന്നറിയിപ്പ്‌ നൽകുന്നു.—സദൃശവാക്യങ്ങൾ 23:32.

ഉദാഹരണത്തിന്‌, ജോൺ ഒരു കൗമാരപ്രായക്കാരിയെ വിവാഹം കഴിച്ചു. ഒരു രാത്രി തന്റെ യുവഭാര്യയുമായി വഴക്കടിച്ചശേഷം കുടിച്ചു മത്തനാകാൻ തന്നെ തീരുമാനിച്ച്‌ അയാൾ വീടു വിട്ടിറങ്ങിപ്പോയി. ഒരു പൈൻറ്‌ വോഡ്‌ക മുഴുവൻ അകത്താക്കിയപ്പോൾ അയാൾ ബോധംകെട്ടു വീണു. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ശ്രമഫലമായിട്ടല്ലായിരുന്നെങ്കിൽ അയാൾ മരിച്ചു പോകുമായിരുന്നു. പ്രത്യക്ഷത്തിൽ പെട്ടെന്നു വളരെയധികം മദ്യം അകത്താക്കുന്നത്‌ മാരകംപോലുമായിരിക്കാമെന്ന്‌ അയാൾക്ക്‌ അറിഞ്ഞുകൂടായിരുന്നു. അജ്ഞതയ്‌ക്ക്‌ അയാൾ ജീവൻ വില നൽകേണ്ടി വരുമായിരുന്നു.

തിരിച്ചടിക്കുന്ന ഫലം

ഇതാണ്‌ മദ്യത്തിന്റെ ഏററം വഞ്ചകമായ ഫലങ്ങളിലൊന്ന്‌. മദ്യം ഉത്തേജിപ്പിക്കുകയല്ല മയക്കം വരുത്തുകയാണ്‌ ചെയ്യുന്നത്‌. കുടിച്ചുകഴിയുമ്പോൾ തോന്നുന്ന ഉത്സാഹം മദ്യം നിങ്ങളുടെ ഉൽക്കണ്‌ഠ കുറയ്‌ക്കുന്നതിനാൽ അല്ലെങ്കിൽ താഴ്‌ത്തുന്നതിനാലാണ്‌ അനുഭവപ്പെടുന്നത്‌. കുടിക്കുന്നതിന്‌ മുമ്പത്തേക്കാൾ കുറഞ്ഞ ഉൽക്കണ്‌ഠയും ആയാസവുമാണ്‌ നിങ്ങൾക്ക്‌ അനുഭവപ്പെടുന്നത്‌. അങ്ങനെ മിതമായ അളവിൽ ഉപയോഗിക്കപ്പെടുമ്പോൾ മദ്യത്തിന്‌ ഒരളവുവരെ തന്റെ ‘ബുദ്ധിമുട്ടുകൾ മറക്കാൻ’ ഒരുവനെ സഹായിക്കുന്നതിന്‌ കഴിയും. (സദൃശവാക്യങ്ങൾ 31:6, 7) ഉദാഹരണത്തിന്‌, പോൾ എന്നു പേരായ ഒരു യുവാവ്‌ തന്റെ കുടുംബപ്രശ്‌നങ്ങളിൽ നിന്ന്‌ രക്ഷപെടുന്നതിനുവേണ്ടി മദ്യപിച്ചു. “എനിക്ക്‌ അനുഭവപ്പെട്ടിരുന്ന സമ്മർദ്ദത്തിൽനിന്ന്‌ ആശ്വാസം കിട്ടുന്നതിനുളള ഒരു വഴി മദ്യപാനമാണെന്ന്‌ ഞാൻ വളരെ ചെറുപ്പത്തിൽതന്നെ മനസ്സിലാക്കി.” അയാൾ അനുസ്‌മരിക്കുന്നു. “അത്‌ എന്റെ മനസ്സിനെ ആയാസരഹിതമാക്കി.”

അതുകൊണ്ട്‌ ഉപദ്രവമൊന്നുമില്ല, അല്ലേ? തെററ്‌! മദ്യത്തിന്‌ തിരിച്ചടിക്കുന്ന ഒരു ഫലമുണ്ട്‌. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞ്‌ മദ്യത്തിന്റെ മയക്കുന്ന ഫലം അവസാനിക്കുമ്പോൾ നിങ്ങളുടെ ഉൽക്കണ്‌ഠ മടങ്ങിവരുന്നു—എന്നാൽ നേരത്തെയുണ്ടായിരുന്ന സാധാരണ നിലയിലേയ്‌ക്കല്ല. കുടിക്കുന്നതിന്‌ മുമ്പത്തേക്കാൾ കൂടിയ ഒരു നിലയിലേക്ക്‌ അത്‌ ഉയരുന്നു! നിങ്ങൾക്ക്‌ മുമ്പ്‌ എന്നത്തേക്കാളും അധികം ഉൽക്കണ്‌ഠയും പിരിമുറുക്കവും അനുഭവപ്പെടുന്നു. മദ്യത്തിന്റെ ഈ ഫലം 12 മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. കുറച്ചുകൂടെ കുടിക്കുകയാണെങ്കിൽ ഉൽക്കണ്‌ഠയുടെ തോത്‌ വീണ്ടും താഴും എന്നത്‌ വാസ്‌തവമാണ്‌. എന്നാൽ രണ്ടു മണിക്കൂർ കഴിയുമ്പോൾ വീണ്ടും അത്‌ ഉയരും. അപ്പോൾ അതു മുമ്പത്തേക്കാൾ കൂടുതലായിരിക്കും! കൃത്രിമമായ ഉല്ലാസവേളകളും കൂടുതൽ കൂടുതൽ ആഴമേറിയ നിരാശയുടെ പടുകുഴികളുമായി ആ വിഷമവൃത്തം മുമ്പോട്ട്‌ നീങ്ങുന്നു.

അതുകൊണ്ട്‌ യഥാർത്ഥത്തിൽ നിങ്ങളുടെ ഉൽക്കണ്‌ഠ കുറയ്‌ക്കുക എന്നതല്ല മദ്യത്തിന്റെ അന്തിമഫലം. അതു ഉൺക്കണ്‌ഠ വർദ്ധിപ്പിക്കുകയും ചെയ്‌തേക്കാം. മദ്യത്തിന്റെ കെട്ട്‌ വിട്ടു കഴിയുമ്പോൾ പ്രശ്‌നങ്ങൾ അപ്പോഴും അവിടെ ഉണ്ടായിരിക്കും.

വൈകാരികമായി മുരടിച്ച അവസ്ഥ

കാര്യക്ഷമമായി പ്രവർത്തിക്കാൻ മദ്യം തങ്ങളെ സഹായിക്കുന്നു എന്ന്‌ മററു ചിലർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്‌ ഡെന്നീസ്‌ വളരെ ലജ്ജാശീലമുളളവനായിരുന്നതിനാൽ ഒരു സാധാരണ സംഭാഷണത്തിലേർപ്പെടുന്നതുപോലും അവന്‌ പ്രയാസമായിരുന്നു. എന്നാൽ പിന്നീട്‌ അവൻ ഒരു കണ്ടുപിടുത്തം നടത്തി. “അല്‌പം മദ്യം അകത്തു ചെന്നാൽ എന്റെ നാവിന്റെ കെട്ടഴിയുന്നു,” അയാൾ പറഞ്ഞു.

ഡെന്നീസ്‌ ചെയ്‌തതുപോലെ പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്നതിനാലല്ല അവയെ അഭിമുഖീകരിക്കുന്നതിനാലാണ്‌ ഒരുവൻ പക്വത പ്രാപിക്കുന്നത്‌ എന്നതാണ്‌ പ്രശ്‌നം. ഒരു യുവാവെന്ന നിലയിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ പഠിക്കുന്നത്‌ പ്രായപൂർത്തിയായിക്കഴിയുമ്പോൾ ഉണ്ടാകാവുന്ന പരിശോധനകളെ നേരിടുന്നതിനുളള ഒരു തയ്യാറെടുപ്പാണ്‌. മദ്യത്തിന്റെ താല്‌ക്കാലിക ഫലം തന്റെ ലജ്ജാശീലത്തെ ഒടുവിൽ കീഴടക്കുന്നതിന്‌ സഹായിച്ചില്ല എന്ന്‌ ഡെന്നീസ്‌ കണ്ടെത്തി. “മദ്യത്തിന്റെ മത്ത്‌ വിട്ടപ്പോൾ ഞാൻ എന്റെ പുറന്തോടിനുളളിലേക്ക്‌ വലിഞ്ഞു,” എന്ന്‌ അയാൾ റിപ്പോർട്ടു ചെയ്യുന്നു. വർഷങ്ങൾക്കുശേഷം, ഇപ്പോഴോ? ഡെന്നീസ്‌ തുടരുന്നു: “എന്റെ സ്വന്തനിലയിൽ നിന്നുകൊണ്ട്‌ ആളുകളോട്‌ ആശയവിനിയമം ചെയ്യാൻ ഞാൻ യഥാർത്ഥത്തിൽ ഒരിക്കലും പഠിച്ചില്ല. ഈ വിധത്തിൽ എന്റെ വളർച്ച മുരടിച്ചുപോയി എന്ന്‌ ഞാൻ വിചാരിക്കുന്നു.”

സമ്മർദ്ദങ്ങളെ നേരിടാൻ മദ്യത്തെ ഒരു ഊന്നുവടിയായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ഇതു സത്യമാണ്‌. കൗമാരപ്രായത്തിൽ അങ്ങനെ ചെയ്‌ത ജോവാൻ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഈ അടുത്തയിട സമ്മർദ്ദത്തിൻ കീഴിലായിരുന്നപ്പോൾ ഞാൻ ചിന്തിച്ചു: ‘ഇപ്പോൾ അല്‌പം മദ്യം ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു.’ അല്‌പം മദ്യം സേവിച്ചാൽ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന്‌ നിങ്ങൾ വിചാരിക്കുന്നു.” എന്നാൽ അങ്ങനെയല്ല!

ന്യൂയോർക്ക്‌ സ്‌റേറററ്‌ ജേർണൽ ഓഫ്‌ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നു: “പഠനത്തോട്‌ ബന്ധപ്പെട്ടതോ സാമൂഹികമോ വ്യക്തിബന്ധങ്ങളിലേതോ ആയ പ്രയാസ സാഹചര്യങ്ങളെ നേരിടുന്നതിനുളള മാർഗ്ഗം [മദ്യം ഉൾപ്പെടെയുളള] മയക്കുമരുന്നുകൾ ആയിത്തീരുമ്പോൾ പ്രശ്‌നങ്ങളെ നേരിടാനുളള ആരോഗ്യാവഹങ്ങളായ പ്രാപ്‌തികൾ നേടുന്നതിന്റെ ആവശ്യം ഇല്ലാതാകുന്നു. മുതിർന്നവരായശേഷം അടുത്ത വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നത്‌ മിക്കപ്പോഴും പ്രയാസകരമായിത്തീരുകയും വ്യക്തി വൈകാരികമായി ഒററപ്പെട്ട നിലയിലായിത്തീരുകയും ചെയ്യുന്നതുവരെ അതിന്റെ ഫലങ്ങൾ തിരിച്ചറിയപ്പെടാതെ പോയേക്കാം.” പ്രശ്‌നങ്ങളെയും പ്രയാസ സാഹചര്യങ്ങളെയും നേരെ അഭിമുഖീകരിക്കുന്നതാണ്‌ അതിനേക്കാൾ ഏറെ നല്ലത്‌!

“അവൻ അത്‌ സ്വീകരിച്ചില്ല”

യേശുക്രിസ്‌തുവിന്റെ ദൃഷ്ടാന്തം പരിഗണിക്കുക. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തെ രാത്രിയിൽ കഠിന സമ്മർദ്ദത്തിന്റെതായ ഒരു അഗ്നിപരീക്ഷയെ യേശു അഭിമുഖീകരിക്കേണ്ടിവന്നു. ഒററിക്കൊടുക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്‌തശേഷം വ്യാജമായ ആരോപണങ്ങൾ അവനെതിരെ കൊണ്ടുവന്നുകൊണ്ടുളള ചോദ്യം ചെയ്യലുകളെ അവൻ നേരിടേണ്ടി വന്നു. അവസാനം, രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിച്ചശേഷം തൂക്കികൊല്ലപ്പെടാനായി അവൻ ഏല്‌പിക്കപ്പെട്ടു.—മർക്കോസ്‌ 14:43-15:15; ലൂക്കോസ്‌ 22:47-23:25.

അതിനുശേഷം യേശുവിന്‌ അവന്റെ ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കുന്ന, ആ പ്രയാസ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്‌ എളുപ്പമാക്കാൻ തക്കവണ്ണം, അവന്‌ മയക്കം വരുത്തുന്ന, ഒരു പാനീയം അവർ വച്ചു നീട്ടി. ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “അവർ അവന്‌ മീറാ കൊണ്ടു മയക്കുമരുന്നാക്കിയ വീഞ്ഞ്‌ കുടിക്കാൻ കൊടുത്തു, എന്നാൽ അവൻ അതു സ്വീകരിച്ചില്ല.” (മർക്കോസ്‌ 15:22, 23) തന്റെ മാനസിക പ്രാപ്‌തികളെല്ലാം നിലനിർത്താൻ യേശു ആഗ്രഹിച്ചു. ആ പ്രയാസ സാഹചര്യത്തെ നേരിട്ട്‌ അഭിമുഖീകരിക്കാൻ തന്നെയായിരുന്നു അവന്റെ താല്‌പര്യം. അവൻ ഒളിച്ചോടുന്ന പ്രകൃതക്കാരനായിരുന്നില്ല! എന്നാൽ പിന്നീട്‌ തന്റെ ദാഹം ശമിപ്പിക്കാൻ മയക്കുമരുന്നു ചേർക്കാത്ത അല്‌പം വീഞ്ഞ്‌ നൽകപ്പെട്ടപ്പോൾ യേശു അതു സ്വീകരിച്ചു.—യോഹന്നാൻ 19:28-30.

യേശുവിന്റേതിനോടുളള താരതമ്യത്തിൽ നിങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സമ്മർദ്ദങ്ങളുമൊക്കെ വെറും നിസ്സാരമാണ്‌. എന്നിരുന്നാലും നിങ്ങൾക്ക്‌ യേശുവിന്റെ അനുഭവത്തിൽനിന്ന്‌ വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിയും. പ്രശ്‌നങ്ങളെയും സമ്മർദ്ദങ്ങളെയും അസുഖകരമായ സാഹചര്യങ്ങളെയും നേരിടാൻ (മദ്യം പോലെ) മനസ്സിനെ മന്ദീഭവിപ്പിക്കുന്ന വസ്‌തുക്കൾ ഉപയോഗിക്കുന്നതിന്‌ പകരം അവയെ നേരിട്ട്‌ അഭിമുഖീകരിക്കുന്നതാണ്‌ ഏറെ നല്ലത്‌. ജീവിതപ്രശ്‌നങ്ങളെ നേരിടുന്നതിൽ കൂടുതൽ അനുഭവം ലഭിക്കുന്നതിനനുസരിച്ച്‌ അവയെ പരിഹരിക്കുന്നതിന്‌ നിങ്ങൾ കൂടുതൽ പ്രാപ്‌തരായിത്തീരും. കൂടുതൽ ആരോഗ്യകരമായ വൈകാരിക ഘടന ഉണ്ടായിരിക്കുന്ന രീതിയിൽ നിങ്ങൾ വളർന്നു വരികയും ചെയ്യും.

നിങ്ങൾക്ക്‌ പ്രായപൂർത്തിയാകുമ്പോൾ നിങ്ങൾ വല്ലപ്പോഴുമൊക്കെ—മിതമായ അളവിൽ—മദ്യം ഉപയോഗിക്കണമോ വേണ്ടയോ എന്നത്‌ നിങ്ങൾ (ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളുംകൂടെ) എടുക്കേണ്ട തീരുമാനമാണ്‌. അത്‌ കാര്യ ജ്ഞാനമുളള, ബുദ്ധിപൂർവ്വകമായ, ഒരു തീരുമാനമായിരിക്കട്ടെ. മദ്യം ഉപയോഗിക്കാതിരിക്കാൻ നിങ്ങൾ തീരുമാനിക്കുന്നുവെങ്കിൽ അതു സംബന്ധിച്ച്‌ നിങ്ങൾ ആരോടും ക്ഷമാപണം നടത്തേണ്ടതില്ല. നിങ്ങൾ പ്രായപൂർത്തിയിലെത്തിയ ആൾ ആയിരിക്കുകയും മദ്യം ഉപയോഗിക്കാൻ തീരുമാനിക്കയുമാണെങ്കിൽ ഉത്തരവാദിത്വബോധത്തോടെ അങ്ങനെ ചെയ്യുക. രക്ഷപെടാനോ കൃത്രിമമായ ധൈര്യം സംഭരിക്കാനോ വേണ്ടി ഒരിക്കലും കുടിക്കരുത്‌. ബൈബിളിന്റെ ബുദ്ധിയുപദേശം ലളിതവും വളച്ചുകെട്ടില്ലാത്തതുമാണ്‌: “അധികം കുടിക്കുന്നത്‌ നിങ്ങളെ ബഹളക്കാരനും മൂഢനുമാക്കുന്നു. കുടിച്ചു മത്തരാകുന്നത്‌ വിഡ്‌ഢിത്തമാണ്‌.”—സദൃശവാക്യങ്ങൾ 20:1, ററുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ അനേകം യുവജനങ്ങൾ ലഹരിപാനീയങ്ങൾ കഴിക്കുന്നതിൽ ഉൾപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

◻ മദ്യത്തെ സംബന്ധിച്ച ചില സാധാരണ തെററിദ്ധാരണകൾ എന്തൊക്കെയാണ്‌?

◻ ഡ്രൈവിംഗും കുടിയും കൂട്ടിക്കലർത്തുന്നതിലെ അപകടങ്ങൾ എന്തൊക്കെയാണ്‌?

◻ പ്രശ്‌നങ്ങളിൽനിന്ന്‌ രക്ഷപ്രാപിക്കുന്നതിനുവേണ്ടി മദ്യം ഉപയോഗിക്കുന്നതിലെ അപകടങ്ങൾ എന്തൊക്കെയാണ്‌?

◻ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഒരു യുവാവ്‌ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

[268-ാം പേജിലെ ആകർഷകവാക്യം]

മദ്യപാനത്തിന്‌ ഒരു ചെറുപ്പക്കാരനെ കൃത്രിമമായ ഉത്തേജിതാവസ്ഥകളുടെയും കൂടുതൽ കൂടുതൽ ആഴത്തിലുളള നിരാശയുടെ പടുകുഴികളുടെയും ദുഷ്‌ടമായ ഒരു വിഷമ വൃത്തത്തിൽ കുരുക്കാൻ കഴിയും

[271-ാം പേജിലെ ആകർഷകവാക്യം]

“എന്റെ സ്വന്തം നിലയിൽ ആളുകളോട്‌ ആശയവിനിയമം ചെയ്യാൻ ഞാൻ വാസ്‌തവത്തിൽ ഒരിക്കലും പഠിച്ചില്ല. അത്തരത്തിൽ എന്റെ വളർച്ച മുരടിച്ചുപോയി എന്ന്‌ ഞാൻ വിചാരിക്കുന്നു.”—കൗമാരപ്രായത്തിൽ മദ്യം ദുരുപയോഗിച്ച ഒരു ചെറുപ്പക്കാരൻ

[264-ാം പേജിലെ ചതുരം]

‘ഞങ്ങൾ മദ്യപാനം തുടങ്ങിയതിന്റെ കാരണം’

കൗമാരപ്രായക്കാരായ ചില മുൻ മദ്യപാനികളുമായുളള അഭിമുഖസംഭാഷണം

സംഭാഷണം നടത്തിയ ആൾ: നിങ്ങൾ എന്തുകൊണ്ടാണ്‌ മദ്യപിച്ചത്‌?

ബിൽ: എന്നെ സംബന്ധിച്ചിടത്തോളം ആദ്യമൊക്കെ അത്‌ ഞാൻ ഉൾപ്പെട്ടിരുന്ന കൂട്ടം നിമിത്തമായിരുന്നു. അന്ന്‌ അത്‌ ഒരു ഫാഷനായിരുന്നു, വിശേഷിച്ച്‌ വാരാന്ത്യങ്ങളിൽ.

ഡെന്നീസ്‌: ഞാൻ ഏതാണ്ട്‌ 14-ാമത്തെ വയസ്സിൽ മദ്യപിക്കാൻ തുടങ്ങി. എന്റെ പിതാവ്‌ ഒരു നല്ല മദ്യപാനിയായിരുന്നു. വീട്ടിൽ എപ്പോഴും കോക്ക്‌ടെയിൽ പാർട്ടികൾ നടത്തുമായിരുന്നു. കൊച്ചുകുട്ടിയായിരിക്കെതന്നെ മദ്യപാനം സമൂഹത്തിൽ അംഗീകാരമുളള ഒരു സംഗതിയായി ഞാൻ കണ്ടു. അല്‌പം കൂടെ പ്രായമായപ്പോൾ ഞാൻ യഥേഷ്ടം മദ്യം ഉപയോഗിച്ചിരുന്ന ഒരു കൂട്ടത്തിലായി. മററു കുട്ടികളാൽ അംഗീകരിക്കപ്പെടാൻ വേണ്ടി ഞാൻ മദ്യപിക്കുമായിരുന്നു.

മാർക്ക്‌: ഞാൻ സ്‌പോർട്ട്‌സിൽ ഉൾപ്പെട്ടിരുന്നു. ഏതാണ്ട്‌ 15 വയസ്സുളളപ്പോൾ ബാസ്‌ക്കററ്‌ ബോൾ ടീമിലെ കൂട്ടുകാരോടൊപ്പം ഞാൻ കുടിതുടങ്ങി എന്ന്‌ ഞാൻ ഊഹിക്കുന്നു. അതു മുഖ്യമായും ജിജ്ഞാസമൂലമായിരുന്നു എന്ന്‌ ഞാൻ വിചാരിക്കുന്നു.

ജോവാൻ: ററി. വിയിൽ കണ്ട കാര്യങ്ങളാൽ ഞാൻ വളരെയധികം സ്വാധീനിക്കപ്പെട്ടു. അതിലെ കഥാപാത്രങ്ങൾ മദ്യപിക്കുന്നത്‌ ഞാൻ കണ്ടു. അതു ഗംഭീരമായി തോന്നി.

പോൾ: എന്റെ പിതാവ്‌ ഒരു മദ്യാസക്തനാണ്‌. ഞങ്ങൾക്ക്‌ വളരെയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നത്‌ മദ്യാസക്തി മൂലമായിരുന്നു എന്ന്‌ ഇപ്പോൾ എനിക്ക്‌ കാണാൻ കഴിയുന്നു. ഞാൻ അതിൽ നിന്ന്‌ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. വിരോധാഭാസം എന്ന്‌ പറയട്ടെ ഞാൻ മദ്യപാനത്തിലേക്ക്‌ തിരിഞ്ഞതിന്റെ കാരണങ്ങളിലൊന്ന്‌ അതായിരുന്നു.

ജോവാൻ: എന്റെ മാതാപിതാക്കൾ സാധാരണയായി അധികം മദ്യപിച്ചിരുന്നില്ല. എന്നാൽ എന്റെ ഡാഡിയെപ്പററി ഒരു കാര്യം ഞാൻ ഓർമ്മിക്കുന്നു, സാമൂഹ്യകൂടിവരവുകളിൽ തനിക്ക്‌ എത്രത്തോളം മദ്യം അകത്താക്കാൻ കഴിയും എന്നതു സംബന്ധിച്ച്‌ എന്റെ ഡാഡി വീമ്പിളക്കാറുണ്ടായിരുന്നു. ഈ സംഗതിയിൽ ഞാൻ അതുല്യമാണെന്ന്‌ ചിന്തിച്ച്‌ ഞാനും ഏതാണ്ട്‌ അതേ മനോഭാവം വികസിപ്പിച്ചെടുത്തു. ഒരിക്കൽ ഞാനും എന്റെ സുഹൃത്തുക്കളും കൂടെ മദ്യത്തിൽ ഒന്നു മുങ്ങാൻ തീരുമാനിച്ചു. പല മണിക്കൂറുകൾ തുടർച്ചയായി ഞങ്ങൾ മദ്യപിച്ചു. അതു മററുളളവരെ ബാധിച്ചതുപോലെ എന്നെ അത്രയധികം ബാധിച്ചില്ല. ‘ഞാൻ ഡാഡിയെപ്പോലെതന്നെയാണ്‌’ എന്ന്‌ ഞാൻ ചിന്തിച്ചത്‌ ഞാൻ ഓർമ്മിക്കുന്നു. മദ്യം സംബന്ധിച്ച അദ്ദേഹത്തിന്റെ മനോഭാവം എന്നെ ബാധിക്കുകതന്നെ ചെയ്‌തു എന്ന്‌ ഞാൻ കരുതുന്നു.

സംഭാഷണം നടത്തിയ ആൾ: എന്നാൽ അനേകർ മത്തുപിടിക്കത്തക്കവണ്ണം മദ്യപിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

മാർക്ക്‌: അതിനുവേണ്ടി തന്നെയാണ്‌ ഞങ്ങൾ മദ്യപിച്ചത്‌—മത്തുപിടിക്കാൻ. എനിക്ക്‌ വാസ്‌തവത്തിൽ അതിന്റെ രുചി ഇഷ്ടമില്ലായിരുന്നു.

സംഭാഷണം നടത്തിയ ആൾ: ലഹരി ആസ്വദിക്കാൻവേണ്ടിയാണോ നിങ്ങൾ മദ്യപിച്ചത്‌?

മാർക്ക്‌: അതെ.

ഹാരി: എനിക്കും അതുതന്നെയാണ്‌ പറയാനുളളത്‌. അത്‌ ഒരു ഗോവണി കയറുന്നതു പോലെയാണ്‌. മദ്യപിക്കുന്ന ഓരോ തവണയും നിങ്ങൾ അല്‌പംകൂടെ ഉയരാൻ ശ്രമിക്കുന്നു—ഗോവണിയിലെ അടുത്തപടി.

[270-ാം പേജിലെ ചതുരം]

ശരിയോ തെറേറാ പരിശോധനയുടെ ഉത്തരങ്ങൾ (പേജ്‌ 263)

1. തെററ്‌. മദ്യത്തിന്‌ മുഖ്യമായും മന്ദീഭവിപ്പിക്കുന്ന ഫലമാണുളളത്‌. മദ്യപിക്കുന്നതിനു മുമ്പത്തേക്കാൾ കുറഞ്ഞ ഉൽക്കണ്‌ഠയും ആയാസവും തോന്നാനിടയാക്കിക്കൊണ്ട്‌ നിങ്ങളുടെ ഉൽക്കണ്‌ഠ കുറയ്‌ക്കുകയോ ശമിപ്പിക്കുകയോ ചെയ്യുന്നതിനാലാണ്‌ നിങ്ങൾക്ക്‌ ഉൻമേഷം അനുഭവപ്പെടുന്നത്‌.

2. തെററ്‌. മിതമായ രീതിയിലോ ചെറിയ അളവിലോ മദ്യം കഴിക്കുന്നത്‌ ശരീരത്തിന്‌ ഗൗരവതരമായ ദൂഷ്യമൊന്നും ചെയ്യുന്നതായി കാണപ്പെടുന്നില്ല. എന്നിരുന്നാലും വളരെയധികം മദ്യം ദീർഘകാലം ഉപയോഗിക്കുന്നത്‌ ഹൃദയത്തെയും തലച്ചോറിനെയും കരളിനെയും മററ്‌ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

3. തെററ്‌. സാധാരണയായി വീഞ്ഞിനേക്കാളും ബീയറിനേക്കാളും വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്‌ ലഹരിപാനീയങ്ങൾ അഥവാ സ്‌പിരിററുകൾ ആണ്‌.

4. തെററ്‌. കാപ്പി നിങ്ങളെ ഉണർത്തിയേക്കാം, തണുത്തവെളളം നിങ്ങളെ നനച്ചേക്കാം, എന്നാൽ മദ്യം നിങ്ങളുടെ രക്തത്തിൽ തന്നെ ഉണ്ടായിരിക്കും. അതു മണിക്കൂറിൽ ഏതാണ്ട്‌ അര ഔൺസ്‌ എന്ന കണക്കിൽ നിങ്ങളുടെ കരൾ ശരീരപോഷണത്തിനായി ഉപയോഗിച്ചു തീർക്കേണ്ടതുണ്ട്‌.

5. തെററ്‌. നിങ്ങളുടെ ശരീരത്തിന്റെ തൂക്കവും നിങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും പോലെ പല ഘടകങ്ങൾ മദ്യം നിങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെ സ്വാധീനിക്കുന്നു.

6. തെററ്‌. മത്ത്‌ അധികം മദ്യം കഴിച്ചതിന്റെ ഫലത്തെയാണ്‌ വർണ്ണിക്കുന്നത്‌. മദ്യപാനം സംബന്ധിച്ച്‌ നിയന്ത്രണം ഇല്ലാതാകുന്നു എന്നതാണ്‌ മദ്യാസക്തിയുടെ സവിശേഷത. എന്നിരുന്നാലും കുടിച്ചു മത്തരാകുന്ന എല്ലാവരും മദ്യാസക്തിയുളളവരല്ല, മദ്യാസക്തിയുളള എല്ലാവരും കുടിച്ച്‌ മത്തരാകുന്നതുമില്ല.

7. ശരി. മദ്യവുമായി കൂട്ടിക്കലർത്തുമ്പോൾ ചില മയക്കുമരുന്നുകൾ സാധാരണ മദ്യത്തിൽ നിന്നോ മയക്കുമരുന്നിൽ നിന്നോ ഒററയ്‌ക്കു പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പ്രതികരണം ഉളവാക്കുന്നു. ഉദാഹരണത്തിന്‌ മദ്യത്തിൽ ചില ശമന ഔഷധങ്ങൾ കലർത്തിയാൽ അതിന്‌ കഠിനമായ അസ്വാസ്ഥ്യങ്ങൾക്കും ബോധക്തയത്തിനും മരണത്തിനുംപോലും ഇടയാക്കാൻ കഴിയും. അപ്രകാരം ഒരു ഗ്ലാസ്സ്‌ മദ്യവും ഒരു ഗുളികയും ചേർന്നാൽ നിങ്ങൾ വിചാരിക്കുന്നതിലേറെ ഫലം അതിനുണ്ടായിരിക്കും. തീർച്ചയായും ആ മയക്കുമരുന്നിന്റെ ഫലം മൂന്നു മടങ്ങോ നാലുമടങ്ങോ പത്തുമടങ്ങോ അല്ലെങ്കിൽ അതിൽ അധികമോ പോലുമായി വർദ്ധിക്കുന്നു!

8. തെററ്‌. മത്തുപിടിക്കുന്നത്‌ ജിന്നിലൂടെയോ വിസ്‌ക്കിയിലൂടെയോ വോഡ്‌ക്കയിലൂടെയോ മറെറന്തിലെങ്കിലൂടെയുമോ അകത്താക്കപ്പെടുന്ന മൊത്തം മദ്യത്തിന്റെ ഫലമായിട്ടാണ്‌.

9. തെററ്‌. മററു ഭക്ഷണ സാധനങ്ങളെപ്പോലെ മദ്യം സാവകാശം ദഹിപ്പിക്കപ്പെടേണ്ടതില്ല. ഏതാണ്ട്‌ 20 ശതമാനം ഉടൻതന്നെ ആമാശയ ഭിത്തികളിലൂടെ നേരിട്ട്‌ രക്തത്തിലേക്ക്‌ വ്യാപിക്കുന്നു. ബാക്കിഭാഗം ചെറുകുടലിലേക്ക്‌ കടക്കുകയും അവിടെനിന്ന്‌ രക്തത്തിൽ കലരുകയും ചെയ്യുന്നു.

[266, 267 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ഡ്രൈവിംഗും മദ്യപാനവും—ഒരു മാരക സംയോഗം

“പതിനാറിനും ഇരുപത്തിനാലിനും ഇടയ്‌ക്കു പ്രായമുളള യുവജനങ്ങൾക്കിടയിലെ മരണത്തിന്റെ മുഖ്യകാരണം മത്തുപിടിച്ചശേഷമുളള ഡ്രൈവിംഗാണ്‌” എന്ന്‌ യുവജനങ്ങൾക്കുവേണ്ടിയുളള മദ്യപാനവും ഡ്രൈവിംഗും സംബന്ധിച്ച ദേശീയ കോൺഫെറൻസിന്റെ റിപ്പോർട്ട്‌ പറയുന്നു. “വാസ്‌തവത്തിൽ മററു ഡ്രൈവർമാരെ അപേക്ഷിച്ച്‌ മദ്യത്തോട്‌ ബന്ധപ്പെട്ട ഒരു വാഹനാപകടത്തിൽ ഉൾപ്പെടാൻ ഒരു കൗമാരപ്രായക്കാരന്‌ നാലുമടങ്ങ്‌ സാദ്ധ്യതയാണുളളത്‌.” (ജസ്‌ററ്‌ എലോംഗ്‌ ഫോർ ദി റൈഡ്‌) അത്തരം അനാവശ്യമായ കൂട്ടക്കൊല ഭാഗികമായിട്ടെങ്കിലും, മദ്യപാനത്തിന്റെ ഫലങ്ങളെ സംബന്ധിച്ച്‌ ഇപ്പോഴും നിലനിൽക്കുന്ന ചില മിഥ്യാധാരണകൾ നിമിത്തമാണ്‌. ഇതാ ഏതാനും ചില ദൃഷ്ടാന്തങ്ങൾ:

മിഥ്യ: ഒന്നുരണ്ടു ഗ്ലാസ്സ്‌ ബീയർ മാത്രമേ കഴിച്ചിട്ടുളളുവെങ്കിൽ വാഹനം ഓടിക്കുന്നതിൽ അപകടമൊന്നുമില്ല.

വസ്‌തുത: “പന്ത്രണ്ട്‌ ഔൺസ്‌ വീതം കൊളളുന്ന രണ്ട്‌ ഗ്ലാസ്സ്‌ ബീയറിലടങ്ങിയിരിക്കുന്ന മദ്യം ഒരു മണിക്കൂറിനുളളിൽ അകത്താക്കപ്പെടുന്നുവെങ്കിൽ അതിന്‌ ഒരു ഡ്രൈവറുടെ പ്രതികരണത്തെ ഒരു സെക്കൻറിന്റെ 2⁄5 എന്ന തോതിൽ സാവകാശത്തിലാക്കാൻ കഴിയും. അത്‌ മണിക്കൂറിൽ 55 മൈൽ (90 കി. മീ.) വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ 34 അടി (10 മീററർ) അധികമായി മുമ്പോട്ട്‌ പോകാൻ അനുവദിക്കും. കഷ്ടിച്ച്‌ രക്ഷപെടുന്നതും ഇടിച്ച്‌ തകരുന്നതും തമ്മിലുളള വ്യത്യാസം അതായിരിക്കാം.”—ഡവലപ്പ്‌മെൻറ്‌ ഓഫ്‌ ഏ ട്രാഫിക്‌ സേഫ്‌ററി ആൻഡ്‌ ആൽക്കഹോൾ പ്രോഗ്രാം ഫോർ സീനിയർ അഡൾട്ട്‌സ്‌, ജെയിംസ്‌ എൽ മാൽഫെററി ഈഡി. ഡി. യാലും ഡാൾനി. ജെ. വിൻറർ, പിഎച്ച്‌. ഡി. യാലും ഉളളത്‌.

മിഥ്യ: മത്തുപിടിച്ചതായി നിങ്ങൾക്ക്‌ തോന്നാത്തിടത്തോളം വാഹനം ഓടിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

വസ്‌തുത: നിങ്ങളുടെ തോന്നലിനെ ആശ്രയിക്കുന്നത്‌ അപകടകരമാണ്‌. വാസ്‌തവത്തിൽ നിങ്ങളുടെ പ്രാപ്‌തികൾ മന്ദീഭവിച്ചിരിക്കുമ്പോൾ തനിക്ക്‌ പൂർണ്ണമായ നിയന്ത്രണം പാലിക്കാൻ കഴിയും എന്ന്‌ ഡ്രൈവർക്ക്‌ ഒരു തോന്നൽ ഉളവാക്കുമാറ്‌ ഉൻമേഷത്തിന്റെ ഒരു മിഥ്യാധാരണ മദ്യം ഉളവാക്കുന്നു.

മദ്യപാനവും ഡ്രൈവിംഗും കൂട്ടിക്കലർത്തുന്നത്‌ ഏതൊരാൾക്കും അപകടകരമായിരിക്കാമെങ്കിലും യുവജനങ്ങളെ സംബന്ധിച്ചിടത്തോളം അതു കൂടുതൽ അപകടകരമാണ്‌. മദ്യപിക്കുന്ന യുവജനങ്ങളുടെ “ഡ്രൈവിംഗ്‌ പ്രാപ്‌തികൾ മുതിർന്നവരുടേതിനേക്കാൾ വേഗം തകരാറിലാകുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം ഡ്രൈവിംഗ്‌ താരതമ്യേന പുതിയതും ഒരു ശീലമായിത്തീരാത്തതുമായ ഒരു പ്രാപ്‌തിയാണ്‌. ചുരുക്കത്തിൽ മിക്ക യുവജനങ്ങളും പരിചയം കുറഞ്ഞ ഡ്രൈവർമാരും പരിചയം കുറഞ്ഞ മദ്യപൻമാരുമാണ്‌, ഇവ രണ്ടും കൂടെ സംയോജിപ്പിക്കുന്ന കാര്യത്തിൽ അവർക്ക്‌ അത്രയും പോലും പരിചയമില്ല.”—സീനിയർ അഡൾട്ട്‌സ്‌, ട്രാഫിക്‌ സേഫ്‌ററി ആൻഡ്‌ ആൽക്കഹോൾ പ്രോഗ്രാം ലീഡേഴ്‌സ്‌ ഗൈഡ്‌, ഡാൾനി ജെ. വിൻറർ, പിഎച്ച്‌. ഡി. യാലുളളത്‌.

ഒരു യുവാവിനെ മത്തുപിടിപ്പിക്കുന്നതിന്‌ മുതിർന്നയാളിനെ മത്തുപടിപ്പിക്കുന്നതിന്‌ ആവശ്യമായതിനേക്കാൾ കുറഞ്ഞ അളവിൽ മദ്യമേ വേണ്ടു. യുവജനങ്ങൾക്ക്‌ സാധാരണയായി മുതിർന്നവരേക്കാൾ ഭാരം കുറവാണ്‌, ഭാരം കുറയുന്നതനുസരിച്ച്‌ അകത്താക്കപ്പെടുന്ന മദ്യം നേർപ്പിക്കുന്നതിനുളള ദ്രാവകത്തിന്റെ അളവും ശരീരത്തിൽ കുറഞ്ഞിരിക്കും. നിങ്ങളുടെ രക്തത്തിൽ മദ്യത്തിന്റെ സാന്ദ്രത കൂടുന്നതനുസരിച്ച്‌ നിങ്ങൾ കൂടുതൽ മത്തുപിടിച്ച അവസ്ഥയിലായിരിക്കും.

“അനർത്ഥം കണ്ടു ഒളിച്ചു കൊളളാൻ തുടങ്ങുന്നവൻ വിവേകമുളളവനാണ്‌, എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ ചെന്ന്‌ ശിക്ഷ ഏൽക്കേണ്ടിവരുന്നു.” (സദൃശവാക്യങ്ങൾ 22:3) മദ്യപാനവും ഡ്രൈവിംഗും കൂട്ടിക്കലർത്തുന്നതിന്റെ അപകടങ്ങളെപ്പററി മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഇതു രണ്ടും കൂട്ടിക്കലർത്തില്ല എന്ന്‌ നിങ്ങൾ തീരുമാനം ചെയ്യുന്നുവെങ്കിൽ നിങ്ങൾ “വിവേകമുളളവ”നാണ്‌. അതുവഴി നിങ്ങൾ വൈകല്യമുളവാക്കുന്നതോ മാരകമോ ആയ പരിക്കുകളിൽ നിന്ന്‌ നിങ്ങളെത്തന്നെ സംരക്ഷിക്കുക മാത്രമല്ല മറിച്ച്‌ മററുളളവരുടെ ജീവനോട്‌ ആദരവ്‌ പ്രകടിപ്പിക്കുകയും കൂടെ ചെയ്യുന്നു.

നിങ്ങൾ കൂടുതലായി (1) മദ്യപിക്കാറുളള ഒരു ഡ്രൈവർ ഓടിക്കുന്ന കാറിൽ ഒരിക്കലും കയറുകയില്ലെന്നും (2) മദ്യപിച്ച ഒരു സുഹൃത്ത്‌ വാഹനം ഓടിക്കാൻ അനുവദിക്കുകയില്ലെന്നും കൂടെ ദൃഢ നിശ്ചയം ചെയ്യണം. ഇത്‌ നിങ്ങളുടെ സുഹൃത്തിനെ അസ്വസ്ഥനാക്കിയേക്കാം. എന്നാൽ സുബോധത്തിലേക്ക്‌ മടങ്ങിവരുമ്പോൾ നിങ്ങൾ ചെയ്‌തതിനെ അയാൾ വിലമതിച്ചേക്കാം.—സങ്കീർത്തനം 141:5 താരതമ്യം ചെയ്യുക.

[ചിത്രങ്ങൾ]

മദ്യപിക്കാറുളള ഒരു ഡ്രൈവർ ഓടിക്കുന്ന കാറിൽ ഒരിക്കലും കയറരുത്‌, മദ്യപിച്ച്‌ ഒരു സുഹൃത്ത്‌ വാഹനം ഓടിക്കാൻ അനുവദി ക്കുകയുമരുത്‌

[262-ാം പേജിലെ ചിത്രങ്ങൾ]

കൂട്ടുകാർ, ടെലിവിഷൻ, ചിലപ്പോൾ മാതാപിതാക്കൾ പോലും മദ്യപാനം ആരംഭിക്കാൻ തക്കവണ്ണം യുവജനങ്ങളെ സ്വാധീനിച്ചേക്കാം

[265-ാം പേജിലെ ചിത്രം]

മദ്യം ദുരുപയോഗിക്കപ്പെടുമ്പോൾ ‘സർപ്പത്തേ പ്പോലെ കടിക്കും’

[269-ാം പേജിലെ ചിത്രം]

മദ്യപിച്ചുകൊണ്ടുളള ഡ്രൈവിംഗ്‌ മിക്കപ്പോഴും ഇതിലേക്ക്‌ നയിക്കുന്നു