വിവാഹത്തിന് മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്?
അധ്യായം 23
വിവാഹത്തിന് മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്?
‘നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ലേ? അതോ വിവാഹിതരാകുന്നതുവരെ നിങ്ങൾ കാത്തിരിക്കണമോ?’ ‘ഞാൻ ഇപ്പോഴും ഒരു കന്യകയാണ്. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?’ യുവജനങ്ങൾക്കിടയിൽ ഇത്തരം ചോദ്യങ്ങൾ ധാരാളമുണ്ട്.
എന്നിരുന്നാലും “കൗമാര പ്രായത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ചെറുപ്പക്കാർ അപൂർവ്വമാണ്,” എന്ന് അലൻ ഗുട്ട്മാച്ചർ ഇൻസ്ററിററ്യൂട്ട് അതിന്റെ 1981-ലെ റിപ്പോർട്ടിൽ നിഗമനം ചെയ്തു. “പുരുഷൻമാർ പത്തിൽ എട്ടു പേരും സ്ത്രീകൾ പത്തിൽ ഏഴുപേരും കൗമാര പ്രായത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുളളതായി റിപ്പോർട്ടു ചെയ്യുന്നു.”
‘എന്തുകൊണ്ട് ആയികൂടാ’? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഏതായാലും സ്നേഹിക്കപ്പെടുവാൻ ആഗ്രഹം തോന്നുക എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ചെറുപ്പമായിരിക്കുമ്പോൾ ലൈംഗികാവേശം നിങ്ങളുടെ സമനില തെററിക്കാൻ തക്കവണ്ണം ശക്തമായിരിക്കാൻ കഴിയും. അതിനുമേലായി നിങ്ങളുടെ സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദവുമുണ്ട്. വിവാഹത്തിനു മുമ്പേയുളള ലൈംഗികത രസമാണെന്നും നിങ്ങൾ ആരെയെങ്കിലും യഥാർത്ഥത്തിൽ ഇഷ്ടപ്പെടുമ്പോൾ ആ വ്യക്തിയുമായി അടുപ്പത്തിലായിരിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും അവർ പറഞ്ഞേക്കാം. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ പുരുഷത്വത്തെ അല്ലെങ്കിൽ സ്ത്രീത്വത്തെ തെളിയിക്കുന്നു എന്നുപോലും അവർ പറഞ്ഞേക്കാം. വിചിത്ര സ്വഭാവക്കാരായി വീക്ഷിക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട് നിങ്ങൾ ലൈംഗികബന്ധങ്ങളിലേർപ്പെടാനുളള സമ്മർദ്ദത്തിൻ കീഴിൽ ആയിരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.
പൊതുവേയുളള ഈ അഭിപ്രായത്തിന് വിപരീതമായി, എല്ലാ യുവജനങ്ങളും തങ്ങളുടെ കന്യാത്വം വിട്ടുകളയാനുളള തിടുക്കത്തിലല്ല. ഉദാഹരണത്തിന് എസ്ഥേർ എന്നു പേരായ ഒരു അവിവാഹിത യുവതിയുടെ കാര്യം പരിഗണിക്കുക. ഒരു വൈദ്യ പരിശോധനയ്ക്ക് വിധേയയാവുകയിൽ അവളുടെ ഡോക്ടർ യാതൊരു വളച്ചുകെട്ടും കൂടാതെ അവളോട് ചോദിച്ചു: “നിങ്ങൾ എന്തു ഗർഭനിരോധന മാർഗ്ഗമാണ് ഉപയോഗിക്കുന്നത്?” “ഞാൻ യാതൊന്നും ഉപയോഗിക്കുന്നില്ല,” എന്ന് എസ്ഥേർ പറഞ്ഞപ്പോൾ ഡോക്ടർ ആശ്ചര്യപൂർവ്വം ചോദിച്ചു: “എന്ത്! നിങ്ങൾ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുവോ? ഒന്നും ഉപയോഗിക്കാതെ നിങ്ങൾ എങ്ങനെയാണ് ഗർഭിണിയാകാതിരിക്കാൻ
പ്രതീക്തിക്കുന്നത്?” “കാരണം, ഞാൻ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാറില്ല!” എന്ന് എസ്ഥേർ പ്രതിവചിച്ചു.അവളുടെ ഡോക്ടർ അതു വിശ്വസിക്കാനാവാതെ അവളെ തുറിച്ചു നോക്കി. “ഇതു അവിശ്വസനീയമാണ്,” അയാൾ പറഞ്ഞു. “പതിമൂന്നു വയസ്സുളള കുട്ടികൾ ഇവിടെ വരാറുണ്ട്, അവർ കന്യകമാരല്ല. നിങ്ങൾ ഒരു അസാധാരണ വ്യക്തിയാണ്.”
എസ്ഥേറിനെ ഒരു “അസാധാരണ” വ്യക്തിയാക്കിയത് എന്താണ്? അവൾ ബൈബിൾ നൽകുന്ന ശാസന അനുസരിച്ചു: “ശരീരം ദുർന്നടപ്പിന് [വിവാഹത്തിന് മുമ്പേയുളള ലൈംഗികത ഉൾപ്പെടെ] ഉളളതല്ല . . . ദുർന്നടപ്പ് വിട്ട് ഓടുവിൻ.” (1 കൊരിന്ത്യർ 6:13, 18) അതെ, വിവാഹത്തിനു മുമ്പേയുളള ലൈംഗികത ദൈവത്തിനെതിരെയുളള ഗൗരവമായ പാപമായി അവൾ തിരിച്ചറിഞ്ഞു! “ഇതാണ് ദൈവത്തിന്റെ ഇഷ്ടം,” 1 തെസ്സലോനിക്യർ 4:3 പ്രസ്താവിക്കുന്നു, “നിങ്ങൾ പരസംഗത്തിൽ നിന്ന് ഒഴിഞ്ഞിരിക്കണമെന്നതുതന്നെ.” എന്നാൽ എന്തുകൊണ്ടാണ് ബൈബിൾ വിവാഹത്തിനു മുമ്പേയുളള ലൈംഗികതയെ വിലക്കുന്നത്?
അനന്തര ഫലങ്ങൾ
ബൈബിൾ കാലങ്ങളിലും ചിലർ വിവാഹത്തിനു മുമ്പേയുളള ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടു. ഇങ്ങനെ പറഞ്ഞുകൊണ്ട് ധാർമ്മികനിഷ്ഠയില്ലാത്ത ഒരു സ്ത്രീ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാൻ ഒരു ചെറുപ്പക്കാരനെ ക്ഷണിച്ചേക്കാം: “വരൂ, നേരം വെളുക്കുവോളം നമുക്ക് പ്രേമത്തിൽ രമിക്കാം; നമുക്ക് കാമവിലാസങ്ങൾ ആസ്വദിക്കാം.” (സദൃശവാക്യങ്ങൾ 7:18) എന്നിരുന്നാലും ഇന്ന് ആസ്വദിക്കുന്ന ഉല്ലാസം നാളെ വേദനയ്ക്കിടയാക്കിയേക്കാമെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകി. “പരസ്ത്രീയുടെ അധരങ്ങളിൽ നിന്ന് തേൻ ഇററിററു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയേക്കാൾ മൃദുവാകുന്നു” എന്ന് ശലോമോൻ നിരീക്ഷിച്ചു. “എന്നാൽ,” അദ്ദേഹം തുടർന്നു പറയുന്നു, “അവളിൽ നിന്നുളള അനന്തരഫലം കാഞ്ഞിരംപോലെ കൈപ്പാണ്, അത് ഇരുവായ്ത്തലയുളള വാൾപോലെ മൂർച്ചയുളളതാണ്.”—സദൃശവാക്യങ്ങൾ 5:3, 4.
സാദ്ധ്യമായ ഒരു അനന്തരഫലം ലൈംഗികമായി പകരുന്ന രോഗങ്ങളാൽ ബാധിക്കപ്പെടുക എന്നതാണ്. ഒരു ലൈംഗിക അനുഭവം നിങ്ങൾക്ക് തിരുത്താനാവാത്ത തകരാറ് ഒരുപക്ഷേ വന്ധ്യത അല്ലെങ്കിൽ ഒരു ഗൗരവതരമായ ആരോഗ്യപ്രശ്നം വരുത്തിവച്ചിരിക്കുന്നു എന്നു വർഷങ്ങൾക്കുശേഷം നിങ്ങൾ മനസ്സിലാക്കുമ്പോഴത്തെ നിങ്ങളുടെ ഹൃദയവേദന ഒന്നു വിഭാവനം ചെയ്യുക! സദൃശവാക്യങ്ങൾ 5:11 ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ മാംസവും ദേഹവും ക്ഷയിച്ചിട്ട് ഭാവിയിൽ നിങ്ങൾ നെടുവീർപ്പിടണം.” വിവാഹത്തിനു മുമ്പേയുളള ലൈംഗികത ജാര സന്തതികളിലേക്കും (184-5 പേജുകൾ കാണുക) ഗർഭച്ഛിദ്രത്തിലേക്കും സമയത്തിനു മുമ്പേയുളള വിവാഹത്തിലേക്കും—ഓരോന്നിനും അതിന്റെ വേദനാജനകമായ അനന്തരഫലങ്ങൾ സഹിതം—നയിക്കുന്നു. അതെ, വിവാഹത്തിനു മുമ്പേയുളള ലൈംഗികതയിൽ ഏർപ്പെടുന്ന വ്യക്തി ‘അയാളുടെ അല്ലെങ്കിൽ അവളുടെ സ്വന്തം ശരീരത്തിനെതിരെ പാപം ചെയ്യുന്നു.’—1 കൊരിന്ത്യർ 6:18.
അത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, യെയിൽ ജേർണൽ ഓഫ് ബയോളജി ആൻഡ് മെഡിസിൻ എന്ന പ്രസിദ്ധീകരണത്തിൽ ഡോക്ടർ റിച്ചാർഡ് ലീ ഇപ്രകാരം എഴുതി: “ഗർഭധാരണ സംബന്ധവും ഗുഹ്യരോഗ സംബന്ധവുമായ തകരാറുകൾ ഒഴിവാക്കുന്നതിനുളള ഏററം ആശ്രയയോഗ്യവും കൃത്യവും ചെലവു കുറഞ്ഞതും ദോഷമില്ലാത്തതുമായ മാർഗ്ഗം—പുരാതനവും മാന്യവും ഏററം ആരോഗ്യാവഹം പോലുമായ കന്യാത്വം അവഗണിച്ചുകൊണ്ട്—ഗർഭധാരണം തടയുന്നതിനും ഗുഹ്യരോഗങ്ങൾ ഭേദപ്പെടുത്തുന്നതിനുമുളള പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് നമ്മൾ യുവജനങ്ങളോട് വീമ്പിളക്കുന്നു.”
കുററബോധവും മോഹഭംഗവും
കൂടാതെ വിവാഹത്തിനു മുമ്പേയുളള ലൈംഗികത വളരെ നിരാശാജനകമാണെന്ന് അനേകം യുവജനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഫലമോ? കുററബോധവും ക്ഷതപ്പെട്ട ആത്മാഭിമാനവും. ഇരുപത്തിമൂന്നു വയസ്സുകാരൻ ഡെന്നിസ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “അതെന്നെ വല്ലാതെ നിരാശപ്പെടുത്തി—പ്രതീക്ഷിച്ചിരുന്നതുപോലുളള സുഖമോ സ്നേഹത്തിന്റെ ഊഷ്മളതയോ ഒന്നും തോന്നിയില്ല. മറിച്ച് ആ പ്രവൃത്തി എത്ര തെററായിരുന്നു എന്നുളള തിരിച്ചറിവ് ഒരു ആഘാതമായിരുന്നു. എന്റെ ആത്മനിയന്ത്രണമില്ലായ്മയെപ്പററി എനിക്ക് വല്ലാത്ത ലജ്ജ തോന്നി.” ഒരു യുവതി ഇങ്ങനെ ഏററുപറഞ്ഞു: “ഒരു മനം പിരട്ടലോടെ ഞാൻ പെട്ടെന്ന് യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്നു. . . . പാർട്ടി അവസാനിച്ചിരുന്നു. എനിക്ക് അസ്വസ്ഥതയും ഞാൻ വിലയില്ലാത്തവളും വൃത്തികെട്ടവളുമാണെന്ന
തോന്നലുമുണ്ടായി. ‘കാര്യങ്ങൾ അത്രത്തോളം പോകുന്നതിന് മുമ്പ് നീ എന്തുകൊണ്ടാണ് അത് തടയാഞ്ഞത്?’ എന്ന് അയാൾ ചോദിച്ചപ്പോൾ അതു എനിക്ക് ഒട്ടും ആശ്വാസം നൽകിയില്ല.”ഡോ. ജെ. സെഗലിന്റെ അഭിപ്രായപ്രകാരം അത്തരം പ്രതികരണങ്ങൾ അപൂർവ്വമല്ല. 2,436 കോളേജ് വിദ്യാർത്ഥികളുടെ ലൈംഗിക പ്രവർത്തനങ്ങളെപ്പററി പഠനം നടത്തിയശേഷം അദ്ദേഹം ഇപ്രകാരം നിഗമനം ചെയ്തു: “ഏതാണ്ട് ഒന്നിന് രണ്ട് എന്ന അനുപാതത്തിൽ അസംതൃപ്തികരവും നിരാശാജനകവുമായ ആദ്യ [ലൈംഗികബന്ധ] അനുഭവങ്ങൾ സംതൃപ്തികരവും ഉത്തേജകവുമായ അനുഭവങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലായിരുന്നു. പുരുഷൻമാരും സ്ത്രീകളും തങ്ങൾ വല്ലാതെ നിരാശിതരായിരുന്നു എന്ന് അനുസ്മരിച്ചു.” ലൈംഗിക ബന്ധങ്ങളിൽ ചിലപ്പോൾ വിവാഹിതർക്കും പ്രശ്നങ്ങൾ ഉണ്ടാകാം എന്നത് ശരിതന്നെ. എന്നാൽ യഥാർത്ഥ സ്നേഹവും അർപ്പണവും ഉളള വിവാഹബന്ധത്തിൽ അത്തരം പ്രശ്നങ്ങൾ സാധാരണയായി പരിഹരിക്കാൻ കഴിയുന്നു.
കുത്തഴിഞ്ഞ ജീവിതത്തിന് ഒടുക്കേണ്ട വില
ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ ചില യുവജനങ്ങൾക്ക് യാതൊരു കുററബോധവും തോന്നാറില്ല, അതുകൊണ്ട് അനേകം പങ്കാളികളുമായി ലൈംഗികബന്ധങ്ങളിലേർപ്പെട്ടുകൊണ്ട് ലൈംഗിക തൃപ്തിക്കുവേണ്ടി അവർ എന്തു തന്നെയും ചെയ്യുന്നു. ഗവേഷകനായ റോബർട്ട് സോറെൻസെൻ കൗമാരപ്രായക്കാർക്കിടയിലെ ലൈംഗികതയെപ്പററിയുളള തന്റെ പഠനത്തിൽ കുത്തഴിഞ്ഞ അവരുടെ ജീവിതത്തിന് യുവജനങ്ങൾ ഒരു വില ഒടുക്കേണ്ടിവരുന്നു എന്ന് നിരീക്ഷിച്ചു. സോറെൻസെൻ ഇപ്രകാരം എഴുതുന്നു: “ഞങ്ങൾ നടത്തിയ വ്യക്തിപരമായ അഭിമുഖസംഭാഷണങ്ങളിൽ ഒരു ഉദ്ദേശ്യമോ ആത്മസംതൃപ്തിയോ ഇല്ലാതെ വെറുതെ ജീവിക്കുന്നതായി തങ്ങൾ വിശ്വസിക്കുന്നുവെന്ന് അനേകം [കുത്തഴിഞ്ഞ ജീവിതക്കാരായ യുവജനങ്ങൾ] വെളിപ്പെടുത്തി . . . ” “ഇപ്പോൾ ഞാൻ ജീവിക്കുന്ന വിധം നോക്കിയാൽ എന്റെ പ്രാപ്തികളിൽ അധികവും പാഴായിപ്പോവുകയാണ്,” എന്ന പ്രസ്താവനയോട് അവരിൽ
46 ശതമാനം പേരും യോജിച്ചു. കൂടാതെ ഈ കുത്തഴിഞ്ഞ ജീവിതക്കാർക്ക് വളരെ താഴ്ന്ന “ആത്മവിശ്വാസവും ആത്മാഭിമാനവും” ഉളളതായി സോറെൻസെൻ കണ്ടെത്തി.അത് സദൃശവാക്യങ്ങൾ 5:9 പറയുന്നതുപോലെതന്നെയാണ്: “ദുർമ്മാർഗ്ഗത്തിൽ ഉൾപ്പെടുന്നവർ [അവരുടെ] മാന്യത മററുളളവർക്ക് വിട്ടുകൊടുക്കുന്നു.”
പിറേറന്ന് രാവിലെ
രണ്ടുപേർ നിയമവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അവർ മിക്കപ്പോഴും പരസ്പരം വ്യത്യസ്തമായ ഒരു വിധത്തിൽ വീക്ഷിക്കാൻ തുടങ്ങുന്നു. ആ പെൺകുട്ടിയോടുളള തന്റെ വികാരവായ്പ് മുമ്പത്തെപോലെ അത്രശക്തമല്ല എന്ന് ഒരു ആൺകുട്ടി കണ്ടെത്തിയേക്കാം; അവന്റെ ദൃഷ്ടിയിൽ അവൾ അത്രതന്നെ ആകർഷകയല്ല എന്നുപോലും വന്നേക്കാം. മറിച്ച് ഒരു പെൺകുട്ടിക്ക് തന്നെക്കൊണ്ട് മറെറയാൾ മുതലെടുത്തു എന്ന വിചാരമായിരിക്കും ഉണ്ടാവുക. അമ്നോൻ എന്ന യുവാവ് കന്യകയായ താമാറിൽ എത്ര പ്രേമവിവശനായിരുന്നു എന്ന ബൈബിൾ വിവരണം അനുസ്മരിക്കുക. എന്നിരുന്നാലും അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം “അമ്നോൻ അവളെ വളരെ വലിയ വെറുപ്പോടെ വെറുക്കാൻ തുടങ്ങി.”—2 ശമുവേൽ 13:15.
മരിയ എന്നു പേരായ ഒരു പെൺകുട്ടിക്കും അതുപോലുളള ഒരു അനുഭവമുണ്ടായി. ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടശേഷം അവൾ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “(എന്റെ ബലഹീനത നിമിത്തം) ഞാൻ എന്നെത്തന്നെ വെറുത്തു, ഞാൻ എന്റെ ബോയ്ഫ്രണ്ടിനെയും വെറുത്തു. ഞങ്ങളെ കൂടുതൽ അടുപ്പത്തിലാക്കുമെന്ന് ഞങ്ങൾ വിചാരിച്ച ലൈംഗികബന്ധം ഞങ്ങളുടെ സൗഹൃദം അവസാനിപ്പിച്ചു. മേലാൽ അയാളെ കാണാൻ ഞാൻ ആഗ്രഹിച്ചില്ല.” അതെ, വിവാഹത്തിന് മുമ്പേ ലൈംഗികബന്ധത്തിൽ ഏർപ്പെടുകവഴി മടങ്ങി വരാൻ കഴിയാത്തവണ്ണം അവർ ഒരു അതിർ കുറുകെ കടക്കുന്നു!
കുടുംബജീവിതം സംബന്ധിച്ച വളരെ ആദരണീയനായ ഒരു ഗവേഷകൻ പോൾ. എച്ച്. ലാൻഡിസ് ഇപ്രകാരം നിരീക്ഷിക്കുന്നു: “[വിവാഹത്തിന് മുമ്പേയുളള ലൈംഗികതയുടെ] താല്ക്കാലിക ഫലം അവർ തമ്മിലുളള ബന്ധം ശക്തമാക്കുക എന്നതായിരിക്കാം, എന്നാൽ അതിന്റെ ദീർഘകാല ഫലങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം.” വാസ്തവത്തിൽ, ലൈംഗികബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവരെക്കാൾ അതിൽ ഏർപ്പെടുന്നവരാണ് പിണങ്ങിപ്പിരിയാൻ കൂടുതൽ സാദ്ധ്യതയുളളത്! അതിന്റെ കാരണമോ? നിയമവിരുദ്ധ ലൈംഗികത സംശയവും വിശ്വാസമില്ലായ്മയും വളർത്തുന്നു. ഒരു യുവാവ് ഇങ്ങനെ സമ്മതിച്ചു: “ലൈംഗിക
ബന്ധത്തിൽ ഏർപ്പെട്ടശേഷം ചില ചെറുപ്പക്കാർ ഇങ്ങനെ ചിന്തിച്ചേക്കാം ‘അവൾ എന്നോടൊപ്പം അതിൽ ഏർപ്പെട്ടെങ്കിൽ മററുളളവരുമായും അങ്ങനെ ചെയ്തിട്ടുണ്ടായിരിക്കാം.’ വാസ്തവത്തിൽ എനിക്ക് അങ്ങനെയാണ് തോന്നിയത്. . . . എനിക്ക് അങ്ങേയററം ശങ്കയും സംശയവും അവിശ്വാസവും തോന്നി.”എന്നാൽ “ശങ്കയില്ലാത്ത . . . അയോഗ്യമായി പെരുമാറാത്ത, സ്വന്തം താല്പര്യങ്ങൾ അന്വേഷിക്കാത്ത,” യഥാർത്ഥ സ്നേഹത്തിൽനിന്ന് ഇത് എത്രയോ അകന്നിരിക്കുന്നു. (1 കൊരിന്ത്യർ 13:4, 5) നിലനിൽക്കുന്ന ബന്ധങ്ങൾ കെട്ടുപണിചെയ്യുന്ന സ്നേഹം അന്ധമായ ലൈംഗികാവേശത്തെ അടിസ്ഥാനമാക്കിയുളളതല്ല.
നിർമ്മലതയുടെ പ്രയോജനങ്ങൾ—സമാധാനവും ആത്മാഭിമാനവും
എന്നിരുന്നാലും നിർമ്മലത പാലിക്കുന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം മോശമായ പരിണതഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിലും അധികം ചെയ്യുന്നു. തന്റെ പ്രിയനോട് കലശലായ പ്രേമം ഉണ്ടായിട്ടും നിർമ്മലയായി തുടർന്ന ഒരു ചെറുപ്പക്കാരിയെപ്പററി ബൈബിൾ പറയുന്നു. അതുകൊണ്ട് അഭിമാനപൂർവ്വം അവൾക്കിങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ഒരു മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾ പോലെയുമാകുന്നു.” അധാർമ്മിക സമ്മർദ്ദമുണ്ടാകുമ്പോൾ എളുപ്പം ‘തുറന്നു പോകുന്ന’ ഒരു ‘വാതിലാ’യിരുന്നില്ല അവൾ. ധാർമ്മികമായി, പിടിച്ചു കയറാൻ കഴിയാത്ത ഗോപുരങ്ങൾ സഹിതം കീഴടക്കാനാവാത്ത ഒരു കോട്ടയുടെ മതിൽപോലെ അവൾ നിന്നു! “നിഷ്ക്കളങ്ക” എന്ന് വിളിക്കപ്പെടാനുളള അർഹത അവൾക്കുണ്ടായിരുന്നു. അവളുടെ ഭാവി ഭർത്താവിനെ സംബന്ധിച്ച് “ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം കണ്ടെത്തുന്നവളെപ്പോലെയായിരിക്കുന്നു” എന്ന് അവൾക്ക് പറയാൻ കഴിഞ്ഞു. അവളുടെ സ്വന്തം മനസ്സിന്റെ സമാധാനം അവർക്കിരുവർക്കുമിടയിലെ സംതൃപ്തിക്ക് സംഭാവന ചെയ്തു.—ശലോമോന്റെ ഗീതം 6:9, 10; 8:9, 10.
നേരത്തെ പരാമർശിക്കപ്പെട്ടവളും നിർമ്മലത പാലിച്ചവളുമായ എസ്ഥേറിന് ഇതേ ആന്തരിക സമാധാനവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അവൾ പറഞ്ഞു: “എനിക്ക് എന്നെപ്പററിത്തന്നെ മതിപ്പുതോന്നി. എന്റെ സഹപ്രവർത്തകർ എന്നെ പരിഹസിച്ചപ്പോൾ
പോലും എന്റെ കന്യാത്വത്തെ, വളരെ വിരളമായിരിക്കുന്നതിനാൽ അങ്ങേയററം വിലപ്പെട്ടതായ ഒരു വജ്രമായിട്ടാണ് ഞാൻ വീക്ഷിച്ചത്.” കൂടാതെ എസ്ഥേറിനെപ്പോലെയുളള യുവജനങ്ങൾക്ക് കുററബോധമുളള ഒരു മനസ്സാക്ഷിയുടെ ശല്യം അനുഭവപ്പെടുന്നില്ല. “യഹോവയാം ദൈവത്തിന്റെ മുമ്പാകെ ഒരു നല്ല മനസ്സാക്ഷി ഉണ്ടായിരിക്കുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ല,” എന്ന് 19 വയസ്സുളള ഒരു ക്രിസ്ത്യാനിയായ സ്റെറഫാൻ പറഞ്ഞു.‘എന്നാൽ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാതെ എങ്ങനെയാണ് രണ്ടുപേർക്ക് പരസ്പരം അടുത്ത് അറിയാൻ കഴിയുക?’ എന്ന് ചില യുവജനങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
നിലനിൽക്കുന്ന അടുപ്പം കെട്ടുപണിചെയ്യൽ
ലൈംഗികത കൊണ്ടുമാത്രം നിലനിൽക്കുന്ന ഒരു ബന്ധം ഉളവാക്കുന്നില്ല; ചുംബനം പോലുളള പ്രേമ പ്രകടനങ്ങൾക്കും അതിന് കഴിയുകയില്ല. ആൻ എന്നു പേരായ ഒരു യുവതി ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ചിലപ്പോൾ നിങ്ങൾ സമയത്തിനു മുമ്പേ വളരെ അടുപ്പത്തിലായിപ്പോയേക്കാം എന്ന് ഞാൻ അനുഭവം കൊണ്ട് പഠിച്ചു.” രണ്ടുപേർ പരസ്പരം അമിതമായി പ്രേമപ്രകടനങ്ങൾ നടത്തുന്നതിൽ സമയം ചെലവഴിക്കുമ്പോൾ അർത്ഥവത്തായ ആശയവിനിയമം അവിടെ അവസാനിക്കുന്നു. അങ്ങനെ അവർ വിവാഹത്തിനുശേഷം വീണ്ടും തലപൊക്കാൻ ഇടയുളള അഭിപ്രായ വ്യത്യാസങ്ങൾ മൂടി വയ്ക്കുന്നു. പിന്നീട് ആൻ മറെറാരു പുരുഷനുമായി ഡെയിററിംഗിലേർപ്പെടാൻ തുടങ്ങിയപ്പോൾ—അയാളെയാണ് അവൾ പിന്നീട് വിവാഹം കഴിച്ചത്—ശാരീരികമായി വളരെ അടുപ്പത്തിലാകാതിരിക്കാൻ അവൾ ശ്രദ്ധാലുവായിരുന്നു. ആൻ വിശദീകരിക്കുന്നു: “ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിച്ചുകൊണ്ടും ഞങ്ങളുടെ ജീവിതലക്ഷ്യങ്ങൾ ചർച്ചചെയ്തുകൊണ്ടും ഞങ്ങൾ സമയം ചെലവഴിച്ചു. ഞാൻ ഏതുതരം വ്യക്തിയെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് ഞാൻ മനസ്സിലാക്കി. വിവാഹത്തിനുശേഷം ഉല്ലാസകരങ്ങളായ ആശ്ചര്യങ്ങളേ ഉണ്ടായിരുന്നുളളു.”
ആനിനും അവളുടെ ബോയ്ഫ്രണ്ടിനും അത്തരം ആത്മനിയന്ത്രണം പാലിക്കുക പ്രയാസമായിരുന്നോ? “അതെ,” അങ്ങനെയായിരുന്നു! എന്ന് ആൻ സമ്മതിച്ചു. “ഞാൻ സ്വഭാവത്താലെ പ്രിയം കാട്ടുന്ന ഒരാളാണ്. എന്നാൽ ഞങ്ങൾ അതിന്റെ അപകടത്തെപ്പററി സംസാരിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്തു. ദൈവത്തെ പ്രസാദിപ്പിക്കാനും ആസന്നമായ ഞങ്ങളുടെ വിവാഹം നശിപ്പിക്കാതിരിക്കാനും ഞങ്ങൾ ഇരുവരും വളരെയധികം ആഗ്രഹിച്ചു.”
എന്നാൽ പുതിയ ഒരു ഭർത്താവിനും ഭാര്യക്കും നേരത്തെ തന്നെ ലൈംഗികാനുഭവം ഉണ്ടായിരിക്കുന്നത് സഹായകമല്ലേ? അല്ല, നേരെ മറിച്ച് അതു പലപ്പോഴും അവർക്കിടയിലെ അടുപ്പത്തിന് തടസ്സം സൃഷ്ടിക്കും! വിവാഹത്തിന് മുമ്പത്തെ ലൈംഗിക ബന്ധങ്ങളിൽ സ്വന്തം സംതൃപ്തിക്ക്, ലൈംഗികതയിലെ ശാരീരികമായ വശത്തിനാണ് ഊന്നൽ. അനിയന്ത്രിതമായ കാമത്താൽ പരസ്പരബഹുമാനം നഷ്ടമാകുന്നു. അത്തരം സ്വാർത്ഥപരമായ ശീലങ്ങൾ ഇട്ടുകഴിഞ്ഞാൽ മാററം വരുത്തുക പ്രയാസമാണ്, അതു കാലക്രമത്തിൽ ആ വിവാഹബന്ധത്തെ തകർക്കുകയും ചെയ്തേക്കാം.
വിവാഹജീവിതത്തിലാകട്ടെ ആരോഗ്യാവഹമായ ഒരു അടുത്ത ബന്ധം സംയമനം, ആത്മനിയന്ത്രണം, ആവശ്യമാക്കിത്തീർക്കുന്നു. സ്വീകരിക്കുന്നതിനേക്കാൾ ഒരുവൻ ‘ലൈംഗികമായി കടപ്പെട്ടിരിക്കുന്നത്’ കൊടുക്കുന്നതിലായിരിക്കണം ശ്രദ്ധ. (1 കൊരിന്ത്യർ 7:3, 4) നിർമ്മലത പാലിക്കുന്നത് അത്തരം ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നു. അത് സ്വന്തം ആഗ്രഹങ്ങൾക്ക് മുൻപിൽ മറെറയാളിന്റെ ക്ഷേമത്തിലുളള താല്പര്യം വയ്ക്കാൻ നിങ്ങളെ പഠിപ്പിക്കുന്നു. വൈവാഹിക സംതൃപ്തി ശാരീരികമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല എന്നും കൂടി ഓർമ്മിക്കുക. സാമൂഹ്യശാസ്ത്രജ്ഞനായ സെയ്മോർ ഫിഷർ പറയുന്നത് ഒരു സ്ത്രീയുടെ ലൈംഗിക പ്രതികരണം അവളുടെ “സ്നേഹം, അടുപ്പം, ആശ്രയബോധം,” “ഭാര്യയുമായി ഒത്തു പോകാനുളള ഭർത്താവിന്റെ പ്രാപ്തി . . . അവൾക്ക് അയാളിൽ എത്രത്തോളം ആത്മവിശ്വാസം ഉണ്ട്” എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.
രസാവഹമായി, 177 വിവാഹിത സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ വിവാഹത്തിന് മുമ്പേ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നവരിൽ നാലിൽ മൂന്നു ഭാഗത്തിനും വിവാഹജീവിതത്തിന്റെ ആദ്യത്തെ രണ്ടാഴ്ചകളിൽ ലൈംഗികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി അവർ റിപ്പോർട്ടു ചെയ്തു. കൂടാതെ ദീർഘകാല ലൈംഗിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായ എല്ലാവരും “വിവാഹത്തിനുമുമ്പേയുളള ലൈംഗികതയുടെ ചരിത്രമുളളവരായിരുന്നു.” ഹോശേയ 4:11.
മാത്രവുമല്ല വിവാഹത്തിനു മുമ്പേ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുളളവർ വിവാഹശേഷം വ്യഭിചാരം ചെയ്യാൻ ഇരട്ടി സാദ്ധ്യതയാണുളളതെന്നും ഗവേഷണം തെളിയിച്ചിരിക്കുന്നു! “പരസംഗം . . . നല്ല ആന്തരത്തെ എടുത്തു കളയുന്നു” എന്നുളള ബൈബിളിലെ വാക്കുകൾ എത്ര സത്യമാണ്.—അതുകൊണ്ട് ‘നിങ്ങൾ വിതയ്ക്കുന്നതുതന്നെ നിങ്ങൾ കൊയ്യും.’ (ഗലാത്യർ 6:7, 8) കാമം വിതച്ചാൽ സംശയത്തിന്റെയും അരക്ഷിതബോധത്തിന്റെയും ഒരു വലിയ വിളവുതന്നെ കൊയ്യും. എന്നാൽ നിങ്ങൾ ആത്മനിയന്ത്രണം വിതയ്ക്കുന്നുവെങ്കിൽ നിങ്ങൾ വിശ്വസ്തതയുടെയും സുരക്ഷിതത്വത്തിന്റെയും ഒരു വിളവ് കൊയ്യും. നേരത്തെ പറഞ്ഞ എസ്ഥേർ ഇപ്പോൾ പലവർഷങ്ങളായി ഒരു സന്തുഷ്ട വിവാഹജീവിതം നയിച്ചിരിക്കുന്നു. അവളുടെ ഭർത്താവ് പറയുന്നു: “വീട്ടിൽ എന്റെ ഭാര്യയുടെ അടുത്തേയ്ക്ക് വരുമ്പോൾ അവൾ എന്റേതും ഞാൻ അവളുടേതും മാത്രമാണെന്ന് അറിയുന്നത് അവർണ്ണനീയമായ ഒരു സന്തോഷമാണ്. ഈ ആത്മവിശ്വാസത്തിന് പകരമായിരിക്കാവുന്ന മററ് യാതൊന്നുമില്ല.”
വിവാഹം വരെ കാത്തിരിക്കുന്നവർ തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുകയാണ് എന്നറിയുന്നതിനാൽ മനസ്സമാധാനം ആസ്വദിക്കുന്നു. എന്നിരുന്നാലും ഈ കാലത്ത് നിർമ്മലത പാലിക്കുന്നത് ഒട്ടുംതന്നെ എളുപ്പമല്ല. അങ്ങനെ ചെയ്യാൻ എന്തിന് നിങ്ങളെ സഹായിക്കാൻ കഴിയും?
ചർച്ചയ്ക്കുളള ചോദ്യങ്ങൾ
◻ നിങ്ങൾക്കറിയാവുന്ന യുവജനങ്ങൾക്കിടയിൽ വിവാഹത്തിനു മുമ്പേയുളള ലൈംഗികത എത്ര വ്യാപകമാണ്? ഇത് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളോ സമ്മർദ്ദങ്ങളോ സൃഷ്ടിക്കുന്നുണ്ടോ?
◻ വിവാഹത്തിന് മുമ്പേയുളള ലൈംഗികതയുടെ നിഷേധാത്മകമായ ചില അനന്തരഫലങ്ങൾ ഏവ? അത്തരത്തിൽ കഷ്ടം അനുഭവിക്കേണ്ടി വന്നിട്ടുളള ഏതെങ്കിലും ചെറുപ്പക്കാരെ നിങ്ങൾക്കറിയാമോ?
◻ കൗമാരപ്രായത്തിലെ ഗർഭധാരണത്തിനുളള പരിഹാരം ഗർഭനിരോധനമാണോ?
◻ നിയമവിരുദ്ധ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടശേഷം ചിലർക്ക് കുററബോധവും നിരാശയും തോന്നുന്നതെന്തുകൊണ്ട്?
◻ അവിവാഹിതരായ രണ്ടുപേരെ കൂടുതൽ അടുപ്പത്തിൽ കൊണ്ടുവരാൻ ലൈംഗികബന്ധങ്ങൾ സഹായിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ ഉത്തരം പറയുന്നത്?
◻ ഡെയിററിംഗ് നടത്തുമ്പോൾ രണ്ടുപേർക്ക് പരസ്പരം എങ്ങനെ അടുത്തറിയാൻ കഴിയും?
◻ വിവാഹം വരെ കന്യാത്വം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
[182-ാം പേജിലെ ആകർഷകവാക്യം]
“കൗമാരപ്രായത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ചെറുപ്പക്കാർ അസാധാരണ വ്യക്തികളാണ്.”—ദി അലൻ ഗുട്ട്മാച്ചർ ഇൻസ്ററിററ്യൂട്ട്
[187-ാം പേജിലെ ആകർഷകവാക്യം]
“അതെന്നെ വല്ലാതെ നിരാശപ്പെടുത്തി—പ്രതീക്ഷിച്ചിരുന്നതുപോലുളള സുഖമോ സ്നേഹത്തിന്റെ ഊഷ്മളതയോ ഒന്നും തോന്നിയില്ല”
[190-ാം പേജിലെ ആകർഷകവാക്യം]
വിവാഹത്തിന് മുമ്പേയുളള ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതിനാൽ ഇണകൾ മടങ്ങിവരാൻ വയ്യാത്ത വിധം ഒരു അതിർ കുറുകെ കടക്കുന്നു!
[184, 185 പേജുകളിലെ ചതുരം/ചിത്രം]
‘എനിക്ക് അതു സംഭവിക്കുകയില്ല!’—കൗമാര ഗർഭധാരണത്തിന്റെ പ്രശ്നം
“കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ പത്തിൽ ഒന്നിൽ കൂടുതൽ ഓരോ വർഷവും ഗർഭിണികളാകുന്നു, ആ അനുപാതം ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതിക്ക് മാററംവരുന്നില്ലെങ്കിൽ 10 യുവതികളിൽ 4 പേർ വീതം അവരുടെ കൗമാരപ്രായത്തിൽ ഒരിക്കലെങ്കിലും ഗർഭിണികളാകും,” കൗമാരപ്രായഗർഭധാരണം: വിട്ടുമാറാത്ത പ്രശ്നം എന്ന [ഇംഗ്ലീഷ്] ഗ്രന്ഥം റിപ്പോർട്ടു ചെയ്യുന്നു. ഏതുതരം പെൺകുട്ടികളാണ് ഗർഭിണികളാകുന്നത്? അഡൊലെസ്സൻസ് എന്ന പ്രസിദ്ധീകരണം പറഞ്ഞു: “ഗർഭിണികളാകുന്ന സ്കൂൾ പ്രായക്കാരായ പെൺകുട്ടികൾ എല്ലാ സാമൂഹ്യസാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും ഉളളവരാണ് . . . എല്ലാ വർഗ്ഗത്തിലും എല്ലാ വിശ്വാസത്തിലും പെട്ടവർ, നാട്ടിൻപുറമെന്നോ നഗരമെന്നോ ഉളള വ്യത്യാസം കൂടാതെ നാടിന്റെ എല്ലാ ഭാഗത്തു നിന്നുമുളളവർ.”
പെൺകുട്ടികൾ ആരും തന്നെ വാസ്തവത്തിൽ ഗർഭിണികളാകാൻ ആഗ്രഹിക്കുന്നില്ല. “‘അതെനിക്ക് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല’ എന്ന് അഭിമുഖസംഭാഷണത്തിൽ മിക്കവരും ആവർത്തിച്ചു പറഞ്ഞതായി” കൗമാരപ്രായക്കാരായ 400 ഗർഭിണികളെ സംബന്ധിച്ചുളള തന്റെ സുപ്രധാനമായ പഠനത്തിൽ ഫ്രാങ്ക് ഫൂസ്ററൻബർഗ്ഗ്, ജൂണിയർ നിരീക്ഷിച്ചു.
തങ്ങളുടെ ചില സുഹൃത്തുക്കൾ ഗർഭിണികളാകാതെ ലൈംഗിക ബന്ധങ്ങൾ ആസ്വദിച്ചതായി നിരീക്ഷിച്ചതിനാൽ തങ്ങൾക്കും അത് ആകാം എന്ന് ചില പെൺകുട്ടികൾ കണക്കുകൂട്ടി. “‘ഉടൻ’ ഗർഭിണിയാകാൻ സാദ്ധ്യതയുണ്ടെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരിൽ പലരും പറഞ്ഞ”തായും ഫൂസ്ററൻബർഗ്ഗ് പ്രസ്താവിക്കുന്നു. “‘വല്ലപ്പോഴും ഒരിക്കൽ’ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ തങ്ങൾ ഗർഭിണികളാകുകയില്ല എന്ന് മററു ചിലർ വിചാരിച്ചു. ഗർഭം ധരിക്കാതെ അവർ എത്രകാലം മുമ്പോട്ടു പോയോ അത്ര കണ്ട് അവർക്ക് കൂടുതൽ ധൈര്യം തോന്നാനിടയുണ്ടായിരുന്നു.”
എപ്പോൾ ലൈംഗികബന്ധത്തിലേർപ്പെട്ടാലും ഗർഭധാരണത്തിനുളള സാദ്ധ്യതയുണ്ട് എന്നതാണ് സത്യം. (544 പെൺകുട്ടികളിൽ ‘ഏതാണ്ട് അഞ്ചിലൊന്ന് ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാൻ തുടങ്ങി ആറുമാസത്തിനുളളിൽ ഗർഭിണികളായി.’) വിവാഹിതയാകാതെ അമ്മയായിത്തീർന്ന റോബിനെപ്പോലെ അനേകർ മന:പൂർവ്വം ഗർഭനിരോധന മാർഗ്ഗങ്ങൾ വേണ്ട എന്ന് തീരുമാനിക്കുന്നു. അനേകം യുവജനങ്ങളെപ്പോലെ റോബിനും ഗർഭനിരോധന ഗുളികകൾ തന്റെ ആരോഗ്യത്തിനു ദോഷകരമാണ് എന്ന് ഭയപ്പെട്ടു. അവൾ കൂടുതലായി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ ഞാൻ ഒരു തെററ് ചെയ്യുകയാണ് എന്ന് ഞാൻ എന്നോടു തന്നെ സമ്മതിക്കേണ്ടിയിരുന്നു. അത് എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ എന്റെ മനസ്സിൽ നിന്ന് അകററി നിറുത്തുകയും ഒന്നും സംഭവിക്കുകയില്ല
എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തു.”അവിവാഹിത മാതാക്കൾക്കിടയിൽ അത്തരം ന്യായവാദങ്ങൾ സാധാരണമാണ്. ഫുസ്ററൻബർഗ്ഗിന്റെ പഠനത്തിൽ “ഒരു സ്ത്രീ വിവാഹം വരെ ലൈംഗികബന്ധങ്ങൾ കൂടാതെ തുടരുന്നത് വളരെ പ്രധാനമാണ് എന്ന് ഏതാണ്ട് പകുതി കൗമാരപ്രായക്കാരും സമ്മതിച്ചു . . . അവരുടെ വാക്കുകളും പ്രവൃത്തിയും തമ്മിൽ പ്രകടമായ ഒരു പൊരുത്തക്കേട് ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല . . . അവർ ഒരു കൂട്ടം നിലവാരങ്ങൾ ആർജ്ജിക്കുകയും മറെറാരു കൂട്ടം നിലവാരങ്ങൾക്കൊത്ത് ജീവിക്കാൻ പഠിക്കുകയും ചെയ്തിരുന്നു.” ഈ വൈകാരിക സംഘട്ടനം “തങ്ങളുടെ ലൈംഗിക പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളെ യാഥാർത്ഥ്യബോധത്തോടെ നേരിടുന്നത് ഈ സ്ത്രീകൾക്ക് കൂടുതൽ പ്രയാസമാക്കിത്തീർത്തു.”
ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതുപോലും ഒരു പെൺകുട്ടി അവിവാഹിത മാതൃത്വത്തിൽ നിന്ന് രക്ഷപെടും എന്നതിന് ഉറപ്പല്ല. കുട്ടികളുളള കുട്ടികൾ എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: “എല്ലാ മാർഗ്ഗത്തിനും ഒരു പരാജയ നിരക്കുണ്ട്. അവിവാഹിതരായ കുട്ടികൾ സ്ഥിരമായ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചാലും . . . ഓരോ വർഷവും [ഐക്യനാടുകളിൽ] 5,00,000 പേർ ഗർഭിണികളാകും.” തുടർന്ന് പാററ് എന്നു പേരായ ഒരു 16 വയസ്സുകാരി മാതാവ് ഇപ്രകാരം വിലപിക്കുന്നതായി ഉദ്ധരിച്ചിരിക്കുന്നു: “ഞാൻ [ഗർഭനിരോധന ഗുളികകൾ] വിശ്വസ്തതയോടെ കഴിച്ചിരുന്നു. സത്യമായി ഞാൻ ഒററ ദിവസംപോലും അതു കഴിക്കാതിരുന്നില്ല.”
“വഞ്ചിക്കപ്പെടരുത്,” ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. “ദൈവം പരിഹസിക്കപ്പെടാവുന്നവനല്ല. കാരണം ഒരുവൻ വിതയ്ക്കുന്നത് എന്തുതന്നെയായിരുന്നാലും അത് അയാൾ കൊയ്യും.” (ഗലാത്യർ 6:7) ദുർവൃത്തിയിൽ നിന്ന് അസുഖകരമായ വിള കൊയ്യാനുളള പല മാർഗ്ഗങ്ങളിൽ ഒന്നാണ് ഗർഭധാരണം. അവിവാഹിത മാതാക്കൾക്കും അധാർമ്മികതയിൽ കുരുങ്ങിപ്പോയ മറെറല്ലാവരെയുംപോലതന്നെ “എന്റെ അകൃത്യത്തിൽ നിന്ന് എന്നെ കഴുകി എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധനാക്കണമേ” എന്നു പ്രാർത്ഥിച്ച ദാവീദുരാജാവിനെപ്പോലെ അനുതാപത്തോടെ ദൈവത്തിന്റെ അടുത്തേയ്ക്കു തിരിഞ്ഞുവരാൻ കഴിയും എന്നുളളത് സന്തോഷകരമാണ്. (സങ്കീർത്തനം 51:2) തങ്ങളുടെ കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും” വളർത്തിക്കൊണ്ടുവരാനുളള അത്തരം അനുതാപമുളളവരുടെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കും.—എഫേസ്യർ 6:4.
എന്നിരുന്നാലും വിവാഹത്തിന് മുമ്പേയുളള ലൈംഗികത ഒഴിവാക്കുന്നതാണ് അതിലും മെച്ചം! അതിൽ ഏർപ്പെട്ടിട്ട് രക്ഷപെടാമെന്ന് പറയുന്നവരുടെ വാക്കുകളാൽ വഞ്ചിതരാകരുത്.
[183-ാം പേജിലെ ചിത്രം]
അധാർമ്മിക ലൈംഗിക പ്രവൃത്തികളെ തുടർന്ന് ഒരു യുവാവിന് അല്ലെങ്കിൽ യുവതിക്ക് മിക്കപ്പോഴും മററുളളവർ തന്നെക്കൊണ്ട് മുതലെടുത്തതായി അല്ലെങ്കിൽ താൻ നിന്ദിക്കപ്പെട്ടതായി പോലും തോന്നുന്നു
[186-ാം പേജിലെ ചിത്രം]
വിവാഹത്തിനു മുമ്പേയുളള ലൈംഗികതയിൽ നിന്നാണ് പലപ്പോഴും ആളുകൾ ലൈംഗികമായി പരക്കുന്ന രോഗങ്ങൾക്ക് ഇരയായിത്തീരുന്നത്
[188-ാം പേജിലെ ചിത്രം]
അതിരുകടന്ന പ്രേമപ്രകടനങ്ങൾ ധാർമ്മികാപകടങ്ങളിലേക്ക് ഇണകളെ തളളിവിടുകയും അർത്ഥവത്തായ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു
[189-ാം പേജിലെ ചിത്രം]
വൈവാഹിക സന്തുഷ്ടി ശാരീരികബന്ധത്തെക്കാൾ കൂടുതലായ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്