വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?

ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?

അധ്യായം 22

ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?

‘ശേഷിച്ചിരിക്കുന്ന എന്റെ ജീവിതംകൊണ്ട്‌ ഞാൻ എന്തു ചെയ്യണം?’ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഈ വെല്ലുവിളിയിൻ ചോദ്യത്തെ അഭിമുഖീകരിക്കുന്നു. നിങ്ങളെ കുഴപ്പിക്കാൻ തക്കവണ്ണം ഒരു പററം കാര്യങ്ങൾ നിങ്ങളുടെ മുമ്പിലുണ്ട്‌—വൈദ്യശാസ്‌ത്രം, വ്യാപാരം, കലകൾ, വിദ്യാഭ്യാസമണ്ഡലം, കമ്പ്യൂട്ടർ സയൻസ്‌, എൻജിനീയറിംഗ്‌, വിവിധ കൈത്തൊഴിലുകൾ. ഇങ്ങനെ പറഞ്ഞ യുവാവിനെപ്പോലെ നിങ്ങൾക്കും തോന്നിയേക്കാം: “നിങ്ങൾ വളർന്നു വന്ന ചുററുപാടുകളിലെ ജീവിത സൗകര്യങ്ങൾ നിലനിർത്തുന്നതാണ്‌ . . . വിജയമായി ഞാൻ കണക്കാക്കുന്നത്‌.” അല്ലെങ്കിൽ മററുളളവരെപ്പോലെ ജീവിതത്തിൽ നിങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനെപ്പററി നിങ്ങൾക്ക്‌ സ്വപ്‌നങ്ങളുണ്ടായിരിക്കാം.

എന്നാൽ ജീവിതവിജയത്തിൽ ഭൗതിക നേട്ടത്തേക്കാൾ അധികമായി എന്തെങ്കിലുമുണ്ടോ? ഏതെങ്കിലും ലൗകിക ജീവിതവൃത്തി നിങ്ങൾക്ക്‌ യഥാർത്ഥ സംതൃപ്‌തി കൈവരുത്തുമോ?

‘അതിൽ ഒരർത്ഥവുമില്ലായിരുന്നു’

മോഹനം, ആവേശജനകം, ആദായകരം! ഈ വിധത്തിലാണ്‌ സിനിമയും ടെലിവിഷനും പുസ്‌തകങ്ങളും മിക്കപ്പോഴും ലൗകിക ജീവിതവൃത്തികളെ ചിത്രീകരിക്കുന്നത്‌. എന്നാൽ വിജയം എന്ന്‌ വിളിക്കുന്നതിൽ എത്തിപ്പിടിക്കാൻ തൊഴിൽ രംഗത്ത്‌ പ്രവർത്തിക്കുന്നവർ അംഗീകാരത്തിനുവേണ്ടി മററുളളവരുമായി ഒരു ജീവൻ മരണ പോരാട്ടത്തിൽ ഏർപ്പെടേണ്ടിവരുന്നു. “ഉദ്യോഗ കയററത്തിന്‌ നല്ല സാദ്ധ്യതയുളള ഉയർന്ന സാങ്കേതിക തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ചെറുപ്പക്കാർക്ക്‌ അസംതൃപ്‌തിയും ഉൽക്കണ്‌ഠയും മ്ലാനതയും ശൂന്യതയും ഒരു തരം ചിത്തഭ്രമവും കൂടാതെ ഒട്ടനവധി ശാരീരികരോഗങ്ങളും അനുഭവപ്പെടുന്നതായി റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌” എന്ന്‌ ഡോക്ടർ ഡഗ്ലസ്‌ ലാബിയർ പറയുന്നു.

ദീഘനാൾ മുമ്പ്‌ ശലോമോൻ രാജാവ്‌ ലോകപ്രകാരമുളള ജീവിത വിജയത്തിന്റെ നിഷ്‌ഫലത തുറന്നുകാട്ടി. ഫലത്തിൽ അപരിമിതമായ ധനത്തിന്റെ പിന്തുണയോടെ ശലോമോൻ അത്ഭുതാവഹമായ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. (സഭാപ്രസംഗി 2:4-10 വായിക്കുക.) എന്നിരുന്നാലും ശലോമോൻ ഈ നിഗമനത്തിലെത്തി: “ഞാൻ, ഞാൻ തന്നെ, എന്റെ കൈകൾ ചെയ്‌തിരുന്ന എല്ലാ പ്രവൃത്തികളിലേക്കും ഞാൻ ചെയ്യാൻ കഠിനശ്രമം ചെയ്‌ത എല്ലാ കഠിന പ്രയത്‌നങ്ങളിലേക്കും തിരിഞ്ഞുനോക്കി, എന്നാൽ നോക്കൂ! എല്ലാം മായയും [“അതിന്‌ ഒരർത്ഥവുമില്ല എന്ന്‌ ഞാൻ മനസ്സിലാക്കി” ററുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ] കാററിനെ പിടിക്കാനുളള ശ്രമവുമായിരുന്നു.”—സഭാപ്രസംഗി 2:11.

ഒരു ജോലി പണവും അംഗീകാരവും കൈവരുത്തിയേക്കാം, എന്നാൽ അതിന്‌ ഒരുവന്റെ ‘ആത്മീയാവശ്യങ്ങൾ’ തൃപ്‌തിപ്പെടുത്താൻ കഴിയുകയില്ല. (മത്തായി 5:3) അപ്രകാരം തങ്ങളുടെ ജീവിതം ലൗകിക നേട്ടത്തെ ചുററിപ്പററിമാത്രം കെട്ടിപ്പടുക്കുന്നവർക്ക്‌ സംതൃപ്‌തി ലഭിക്കുന്നില്ല.

സംതൃപ്‌തിദായകമായ ഒരു തൊഴിൽ

ശലോമോൻ രാജാവ്‌ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “എല്ലാം കേട്ടശേഷം കാര്യത്തിന്റെ അവസാനം ഇതാകുന്നു; സത്യദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പനകളെ അനുസരിച്ചുകൊൾക. അതു മാത്രമാണ്‌ മമനുഷ്യന്റെ കടമ.” (സഭാപ്രസംഗി 12:13) ഇന്ന്‌ ക്രിസ്‌ത്യാനികൾക്കുളള മുഖ്യ ഉത്തരവാദിത്വം രാജ്യ ദൂത്‌ ഘോഷിക്കുക എന്നതാണ്‌. (മത്തായി 24:14) ദൈവത്തോടുളള തങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായിട്ടെടുക്കുന്ന യുവജനങ്ങൾക്ക്‌ ഈ വേലയിൽ തങ്ങൾക്ക്‌ സാദ്ധ്യമാകുന്നിടത്തോളം പൂർണ്ണമായ ഒരു പങ്ക്‌ ഉണ്ടായിരിക്കാൻ നിർബന്ധം തോന്നുന്നു—പ്രസംഗിക്കുന്നത്‌ അവർക്ക്‌ സ്വാഭാവികമായി ചായ്‌വുളള സംഗതിയല്ലെങ്കിൽ കൂടി അവർ അങ്ങനെ ചെയ്യുന്നു. (2 കൊരിന്ത്യർ 5:14 താരതമ്യം ചെയ്യുക.) മുഴുസമയ ലൗകിക ജോലിയിൽ ഏർപ്പെടുന്നതിനുപകരം ആയിരക്കണക്കിന്‌ ആളുകൾ മുഴുസമയ പയനിയർ സുവിശേഷകരായിരിക്കുന്നത്‌ തെരഞ്ഞെടുത്തിരിക്കുന്നു. മററുളളവർ വിദേശ മിഷനറിമാരായോ അല്ലെങ്കിൽ വാച്ച്‌ ടവർ സൊസൈററിയുടെ ഏതെങ്കിലും ബ്രാഞ്ചാഫീസുകളിലോ സേവിക്കുന്നു.

ഒരു പയനിയറായിത്തീരാൻ വേണ്ടി ഒരു എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയുടെ ജോലി ഉപേക്ഷിച്ച എമിലി പറയുന്നു: “ഞാൻ ഈ വേലയോട്‌ ഒരു യഥാർത്ഥ സ്‌നേഹം വളർത്തിയെടുത്തിരിക്കുന്നു.” അതെ, നമുക്ക്‌ വിഭാവനം ചെയ്യാൻ കഴിയുന്നതിലേക്കും ഏററം സംതൃപ്‌തിദായകവും ഉല്ലാസകരവുമായ തൊഴിൽ മുഴുസമയ ശുശ്രൂഷയാണ്‌! “ദൈവത്തിന്റെ ഒരു കൂട്ടുവേലക്കാരനാ”യിരിക്കുന്നതിനേക്കാൾ വലിയ എന്തു പദവിയാണ്‌ നമുക്ക്‌ ലഭിക്കാവുന്നത്‌?—1 കൊരിന്ത്യർ 3:9.

കോളേജ്‌ വിദ്യാഭ്യാസം—ഒരു നേട്ടമാണോ?

മിക്ക പയനിയർ ശുശ്രൂഷകരും വെറും അംശകാല ജോലികൊണ്ട്‌ തങ്ങളുടെ ആവശ്യങ്ങൾ നിറവേററുന്നു. എന്നാൽ പിന്നീട്‌ നിങ്ങൾ ഒരു കുടുബത്തെ പോറേറണ്ടതുണ്ടെങ്കിലെന്ത്‌? തീർച്ചയായും തങ്ങളുടെ യൗവനകാലം ദൈവസേവനത്തിൽ ചെലവഴിച്ചതിനെപ്പററി ആർക്കും ഖേദം തോന്നുകയില്ല! എന്നിരുന്നാലും ഒരു യൗവനക്കാരൻ ആദ്യം ഒരു യൂണിവേഴ്‌സിററി ഡിഗ്രി സമ്പാദിക്കുകയും ഒരുപക്ഷേ പിന്നീട്‌ ശുശ്രൂഷയിലേർപ്പെടുകയും ചെയ്യുന്നത്‌ ബുദ്ധിപൂർവ്വകമായിരിക്കില്ലേ?

തീർച്ചയായും, ഒരു ക്രിസ്‌തീയ യുവാവ്‌ എത്ര വർഷം സ്‌കൂളിൽ പഠിക്കണം എന്ന്‌ ബൈബിൾ കൃത്യമായി പറയുന്നില്ല. അതു വിദ്യാഭ്യാസത്തെ കുററംവിധിക്കുന്നതുമില്ല; “മഹോപദേഷ്ടാവായ” യഹോവ നന്നായി വായിക്കാനും വ്യക്തമായി ആശയവിനിയമം നടത്താനും തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുന്നു. (യെശയ്യാവ്‌ 30:20; സങ്കീർത്തനം 1:2; എബ്രായർ 5:12) കൂടാതെ വിദ്യാഭ്യാസത്തിന്‌ ആളുകളെ സംബന്ധിച്ചും നമുക്കു ചുററുമുളള ലോകത്തെ സംബന്ധിച്ചുമുളള നമ്മുടെ ഗ്രാഹ്യം കൂടുതൽ വിശാലമാക്കാൻ കഴിയും.

എന്നിരുന്നാലും ഒരു യൂണിവേഴ്‌സിററി ഡിഗ്രി എപ്പോഴും അതിനുവേണ്ടി ചെലവിടപ്പെടുന്ന സമയത്തിനും പണത്തിനും മാത്രം മൂല്യവത്താണോ? a കോളേജ്‌ വിദ്യാഭ്യാസമുളളവർ സാധാരണയായി കൂടുതൽ ശമ്പളം പററുകയും അവർക്ക്‌ സ്‌കൂൾ വിദ്യാഭ്യാസം മാത്രമുളളവരോടൊപ്പം തൊഴിലില്ലായ്‌മ അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും അതു വെറും ശരാശരികൾ മാത്രമാണ്‌ എന്ന്‌ പ്ലാനിംഗ്‌ യുവർ കോളേജ്‌ എഡ്യൂക്കേഷൻ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം നമ്മെ അനുസ്‌മരിപ്പിക്കുന്നു. ഡിഗ്രിക്കാരിൽ ഒരു ചെറിയ ന്യൂനപക്ഷം മാത്രമേ വളരെ ഉയർന്ന ശമ്പളം വാങ്ങുന്നുളളു. മററുളളവർക്ക്‌ അതിലും വളരെ കുറഞ്ഞ ശമ്പളമേ ലഭിക്കുന്നുളളു. കൂടാതെ ഡിഗ്രിക്കാർക്ക്‌ കിട്ടുന്നു എന്ന്‌ അവകാശപ്പെടുന്ന ശമ്പളം “അസാധാരണ കഴിവ്‌, ഉൾപ്രേരണ, പ്രാദേശികമായ തൊഴിൽ അവസരങ്ങൾ . . . പ്രത്യേക പ്രാപ്‌തികൾ എന്നിവപോലുളള ഘടകങ്ങളുടെ ഫലമായിരിക്കാം”—അവരുടെ വിദ്യാഭ്യാസത്തിന്റെ വലിപ്പം മാത്രം നിമിത്തമായിരിക്കണമെന്നില്ല.

“ഒരു [യൂണിവേഴ്‌സിററി] ഡിഗ്രി മേലാൽ ഒരു ജോലി ലഭിക്കുമെന്നുളളതിന്‌ ഒരു ഉറപ്പല്ല,” എന്ന്‌ യു. എസ്‌. തൊഴിൽ ഡിപ്പാർട്ടുമെൻറ്‌ പറയുന്നു. “പ്രൊഫഷനലും ടെക്‌നിക്കലുമായ ജോലികളിലും മാനേജർ പദവികളിലും ഉളള [ഡിഗ്രിക്കാരുടെ] അനുപാതം . . . കുറഞ്ഞിരിക്കുന്നു, കാരണം യൂണിവേഴ്‌സിററികളിൽ നിന്ന്‌ പുറത്തുവരുന്ന ഡിഗ്രിക്കാരെയെല്ലാം ഉൾക്കൊളളാൻ തക്കവണ്ണം ഇങ്ങനെയുളള തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. അതിന്റെ ഫലമായി 1970-നും 1984-നുമിടയ്‌ക്ക്‌ തൊഴിൽ രംഗത്തേക്ക്‌ കടന്നു വന്ന ഡിഗ്രിക്കാരിൽ ഏതാണ്ട്‌ അഞ്ചിൽ ഒരാൾ വീതം ഡിഗ്രി ആവശ്യമില്ലാത്ത തൊഴിലാണ്‌ ഏറെറടുത്തത്‌. ഡിഗ്രിക്കാരുടെ ആവശ്യത്തിലധികമുളള ഈ പെരുപ്പം 1990കളുടെ മദ്ധ്യത്തിലും തുടരാനാണ്‌ സാദ്ധ്യത.”

ചിന്തിക്കാൻ കൂടുതലായ വസ്‌തുതകൾ

ഒരു യൂണിവേഴ്‌സിററി ഡിഗ്രി ഒരു തൊഴിൽ ലഭിക്കാനുളള നിങ്ങളുടെ സാദ്ധ്യത മെച്ചപ്പെടുത്തുകയോ മെച്ചപ്പെടുത്താതിരിക്കുകയോ ചെയ്‌തേക്കാം. എന്നാൽ ഒരു വസ്‌തുത നിഷേധിക്കാനാവാത്തതാണ്‌: “ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു!” (1 കൊരിന്ത്യർ 7:29) അതിന്റെ സാങ്കല്‌പിക പ്രയോജനങ്ങൾ എന്തുതന്നെയായിരുന്നാലും നാലോ അതിലധികമോ വർഷങ്ങൾ യൂണിവേഴ്‌സിററിയിൽ ചെലവഴിക്കുന്നത്‌ ശേഷിച്ചിരിക്കുന്ന സമയത്തിന്റെ ഏററം നല്ല ഉപയോഗമായിരിക്കുമോ?—എഫേസ്യർ 5:16.

യൂണിവേഴ്‌സിററി വിദ്യാഭ്യാസം നിങ്ങളെ നിങ്ങളുടെ ആത്‌മീയ ലക്ഷ്യങ്ങളിലേക്ക്‌ നയിക്കുമോ അതോ അവയിൽ നിന്ന്‌ അകററിക്കളയുമോ? കൂടിയ വരുമാനത്തിന്‌ ഒരു ക്രിസ്‌ത്യാനി മുൻഗണന കൊടുക്കുന്നില്ല എന്നത്‌ ഓർമ്മിക്കുക. (1 തിമൊഥെയോസ്‌ 6:7, 8) എന്നിരുന്നാലും ഇന്നത്തെ വിദ്യാർത്ഥികളെ ‘തൊഴിൽ ലക്ഷ്യമാക്കിയിട്ടുളളവരും ഭൗതികമായ നേട്ടങ്ങളിലും അവനവനിലും താല്‌പര്യമുളളവരുമായി’ യു. എസ്‌. യൂണിവേഴ്‌സിററി അധികൃതർക്കിടയിൽ നടത്തിയ ഒരു സർവ്വേ വിവരിക്കുന്നു. ഒരു കൂട്ടം വിദ്യാർത്ഥികൾ പറഞ്ഞു: “പണം. ഞങ്ങൾ പണത്തെപ്പററി മാത്രമേ സംസാരിക്കുന്നുളളു എന്ന്‌ തോന്നുന്നു.” ശക്തമായ മത്‌സരത്തിന്റെയും സ്വാർത്ഥമായ ഭൗതികത്വത്തിന്റെയും ഒരു അന്തരീക്ഷത്തിൽ മുഴുകുന്നത്‌ നിങ്ങളെ എങ്ങനെ ബാധിക്കും?

ഇന്നു യൂണിവേഴ്‌സിററികൾ 1960-കളിലേതുപോലെ കലാപ കലുഷിതമല്ലായിരിക്കാം. എന്നാൽ യൂണിവേഴ്‌സിററികളിലെ ബഹളത്തിന്റെ കുറവ്‌ അവിടത്തെ സാഹചര്യം ആരോഗ്യകരമാണ്‌ എന്ന്‌ അർത്ഥമാക്കുന്നില്ല. കോളേജ്‌ ജീവിതത്തെപ്പററിയുളള ഒരു പഠനം ഇപ്രകാരം നിഗമനം ചെയ്‌തു: “വ്യക്തിപരവും സാമൂഹ്യവുമായ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക്‌ ഇന്നും ഏതാണ്ട്‌ അപരിമിതമായ സ്വാതന്ത്ര്യമുണ്ട്‌.” മയക്കുമരുന്നുകളും മദ്യവും യഥേഷ്ടം ഉപയോഗിക്കപ്പെടുന്നു, അയഞ്ഞ നടത്തയാണ്‌ നിയമം—അപവാദമല്ല. നിങ്ങളുടെ രാജ്യത്തെ യൂണിവേഴ്‌സിററികളെ സംബന്ധിച്ചും ഇതു സത്യമാണെങ്കിൽ അവിടെ ജീവിക്കുന്നത്‌ ധാർമ്മികമായി ശുദ്ധിയുളളവരായിരിക്കാനുളള നിങ്ങളുടെ ശ്രമങ്ങളെ തകർക്കുകയില്ലേ?—1 കൊരിന്ത്യർ 6:18.

ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നവർക്ക്‌ “മതവിശ്വാസം” കുറഞ്ഞുപോകുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ ഉൽക്കണ്‌ഠക്കുളള മറെറാരു കാരണം. (സേക്രട്ട്‌ ഇൻ ഏ സെക്യൂലർ ഏജ്‌) ഉയർന്ന ഗ്രെയിഡുകൾ നിലനിർത്താനുളള സമ്മർദ്ദം ചില ക്രിസ്‌തീയ യുവാക്കൾ തങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കാനിടയാക്കുകയും അങ്ങനെ യൂണിവേഴ്‌സിററികൾ പ്രചരിപ്പിക്കുന്ന മതേതര ചിന്തയുടെ ആക്രമണത്തിന്‌ ഇരയായിത്തീരുകയും ചെയ്‌തിട്ടുണ്ട്‌. ചിലരുടെ വിശ്വാസക്കപ്പൽ തകർന്നു പോയിട്ടുണ്ട്‌.—കൊലോസ്യർ 2:8.

യൂണിവേഴ്‌സിററി വിദ്യാഭ്യാസത്തിന്‌ പകരം

ഈ വസ്‌തുതകളുടെ വീക്ഷണത്തിൽ അനേകം ക്രിസ്‌തീയ യുവജനങ്ങൾ യൂണിവേഴ്‌സിററി വിദ്യാഭ്യാസം വേണ്ട എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളുടെ സഭകളിൽ ലഭിക്കുന്ന പരിശീലനം—പ്രത്യേകിച്ചും വാരം തോറുമുളള ദിവ്യാധിപത്യ സ്‌കൂൾ—ഒരു തൊഴിൽ കണ്ടെത്തുന്നതിനുളള അവരുടെ പ്രാപ്‌തി വർദ്ധിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ അനേകർ കണ്ടെത്തിയിരിക്കുന്നു. ഒരു യൂണിവേഴ്‌സിററി ഡിഗ്രി ഇല്ലെങ്കിലും അത്തരം യുവജനങ്ങൾ സമനിലയുളളവരായിരിക്കാനും ആശയവിനിയമം നടത്തുന്നതിൽ വിദഗ്‌ദ്ധരായിരിക്കാനും ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാപ്‌തരായിരിക്കാനും പഠിച്ചിട്ടുണ്ട്‌. കൂടാതെ ഹൈസ്‌കൂളിലായിരിക്കുമ്പോൾ ചിലർ ടൈപ്പിംഗ്‌, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്‌, വാഹനങ്ങൾ നന്നാക്കൽ, ലഘുയന്ത്രനിർമ്മാണം എന്നിവ പോലുളള കാര്യങ്ങളിൽ പരിശീലനം നേടുന്നു. അത്തരം വൈദഗ്‌ദ്ധ്യങ്ങൾ ഒരു അംശകാല ജോലി സമ്പാദിക്കുക എളുപ്പമാക്കിത്തീർക്കുന്നു, മിക്കപ്പോഴും അത്തരം വിദഗ്‌ദ്ധരെ വളരെയധികം ആവശ്യവുമാണ്‌. ചില യുവജനങ്ങൾക്ക്‌ ‘കൈകൊണ്ട്‌ വേല ചെയ്യുന്നതിനെ’പ്പററി പുച്‌ഛമാണെങ്കിലും “കഠിനമായി അദ്ധ്വാനിക്കുന്നതിനെ” ബൈബിൾ മാന്യമായിത്തന്നെ കണക്കാക്കുന്നു. (എഫേസ്യർ 4:28; സദൃശവാക്യങ്ങൾ 22:29 താരതമ്യം ചെയ്യുക.) എന്തിന്‌, യേശുക്രിസ്‌തുപോലും “ഒരു തച്ചൻ” എന്നറിയപ്പെടാൻ തക്കവണ്ണം ആ തൊഴിൽ നന്നായി പഠിച്ചിരുന്നു!—മർക്കോസ്‌ 6:3.

ചില രാജ്യങ്ങളിൽ തൊഴിൽ രംഗത്ത്‌ ഡിഗ്രിക്കാരുടെ ഒരു പ്രളയം തന്നെ ഉളളതുകൊണ്ട്‌ സാധാരണ ജോലികൾ പോലും കൂടുതലായ എന്തെങ്കിലും പരിശീലനം കൂടാതെ കിട്ടുക പ്രയാസമാണ്‌. എന്നാൽ മിക്കപ്പോഴും അപ്രൻറിസ്‌ പരിപാടികളും തൊഴിൽ പരിശീലനകേന്ദ്രങ്ങളോ ടെക്‌നിക്കൽ സ്‌കൂളുകളോ പോലുളള സ്ഥാപനങ്ങളും കൂടാതെ കുറഞ്ഞ സമയവും പണവും ചെലവിട്ടുകൊണ്ട്‌ എന്തെങ്കിലും ഉപകാരപ്രദമായ തൊഴിൽ പഠിപ്പിക്കുന്ന ഹ്രസ്വകാല യൂണിവേഴ്‌സിററി കോഴ്‌സുകളുമുണ്ട്‌. മാത്രവുമല്ല തൊഴിൽ രംഗത്തെ കണക്കുകൾ കണക്കിലെടുക്കാത്ത മറെറാരു ഘടകം ഉണ്ടെന്നതും മറക്കരുത്‌: ആത്മീയ കാര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകുന്നവർക്കുവേണ്ടി കരുതുമെന്നുളള ദൈവത്തിന്റെ വാഗ്‌ദാനം.—മത്തായി 6:33.

തൊഴിൽ സാദ്ധ്യതകളും വിദ്യാഭ്യാസ പദ്ധതികളും വിവിധ സ്ഥലങ്ങളിൽ വ്യത്യസ്‌തമായിരിക്കും. യുവജനങ്ങൾക്കാകട്ടെ വ്യത്യസ്‌ത പ്രാപ്‌തികളും താല്‌പര്യങ്ങളുമാണുളളത്‌. ക്രിസ്‌തീയ ശുശ്രൂഷയുടെതായ ഒരു ജീവിതം പ്രയോജനകരമെന്നനിലയിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും അതു വ്യക്തിപരമായി തീരുമാനം ചെയ്യേണ്ട ഒരു കാര്യമാണ്‌. എത്രത്തോളം വിദ്യാഭ്യാസമാണ്‌ നിങ്ങൾക്ക്‌ ഉചിതമായിരിക്കുന്നത്‌ എന്ന്‌ തീരുമാനിക്കുന്നതിന്‌ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും, ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം തൂക്കിനോക്കണം. അത്തരം തീരുമാനം ചെയ്യുന്നതിൽ ‘ഓരോരുത്തരും താന്താന്റെ ചുമട്‌ ചുമക്കണം.’—ഗലാത്യർ 6:5.

ഉദാഹരണത്തിന്‌ നിങ്ങൾ യൂണിവേഴ്‌സിററി വിദ്യാഭ്യാസം സമ്പാദിക്കണമെന്ന്‌ നിങ്ങളുടെ മാതാപിതാക്കൾ നിർബന്ധം പിടിക്കുന്നുവെങ്കിൽ നിങ്ങൾ അവരുടെ മേൽനോട്ടത്തിൻകീഴിലായിരിക്കുന്നിടത്തോളം കാലം നിങ്ങൾ അവരെ അനുസരിക്കുകയല്ലാതെ മററ്‌ മാർഗ്ഗമൊന്നുമില്ല. b (എഫേസ്യർ 6:1-3) ഒരുപക്ഷേ യൂണിവേഴ്‌സിററിയിലെ സാമൂഹ്യ ജീവിതത്തിൽ അധികം മുഴുകാതെ നിങ്ങൾക്ക്‌ വീട്ടിൽതന്നെ തുടർന്ന്‌ ജീവിക്കാൻ കഴിഞ്ഞേയ്‌ക്കും. പഠന പരിപാടികൾ തെരഞ്ഞെടുക്കുന്നതിൽ വിവേചന ഉപയോഗിക്കുക, ഉദാഹരണത്തിന്‌ ഈ ലോകത്തിന്റെ തത്വജ്ഞാനം പഠിക്കുന്നതിനേക്കാൾ അധികമായി എന്തെങ്കിലും തൊഴിൽ വൈദഗ്‌ദ്ധ്യം സമ്പാദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ സഹവാസങ്ങൾ സൂക്ഷിക്കുക. (1 കൊരിന്ത്യർ 15:33) മീററിംഗുകളിൽ സംബന്ധിച്ചുകൊണ്ടും വയൽസേവനത്തിൽ ഏർപ്പെട്ടുകൊണ്ടും വ്യക്തിപരമായ പഠനത്തിലൂടെയും നിങ്ങളെത്തന്നെ ആത്മീയ ബലമുളളവരാക്കി നിർത്തുക. യൂണിവേഴ്‌സിററി വിദ്യാഭ്യാസം സമ്പാദിക്കാൻ നിർബ്ബന്ധിതരായ ചില യുവജനങ്ങൾ പയനിയറിംഗിന്‌ സമയം അനുവദിക്കുന്നതരം കോഴ്‌സുകൾ തെരഞ്ഞെടുത്തുകൊണ്ട്‌ പയനിയറിംഗ്‌ നടത്തുന്നതിലും വിജയിച്ചിട്ടുണ്ട്‌.

നിങ്ങൾക്ക്‌ വ്യക്തിപരമായി സന്തുഷ്ടി കൈവരുത്തുക മാത്രമല്ല മറിച്ച്‌ ‘സ്വർഗ്ഗത്തിൽ നിക്ഷേപം സംഭരിക്കാൻ’ നിങ്ങളെ പ്രാപ്‌തരാക്കുകയും കൂടെ ചെയ്യേണ്ടതിന്‌ നിങ്ങളുടെ തൊഴിൽ ശ്രദ്ധാപൂർവ്വകവും പ്രാർത്ഥനാപൂർവ്വകവും തെരഞ്ഞെടുക്കുക.—മത്തായി 6:20.

[അടിക്കുറിപ്പുകൾ]

a ഐക്യനാടുകളിൽ യൂണിവേഴ്‌സിററി വിദ്യാഭ്യാസത്തിനു ശരാശരി ഒരു വർഷം 1,50,000-ത്തിലേറെ രൂപാ ചെലവാകുന്നു! വിദ്യാർത്ഥികൾക്ക്‌ പലപ്പോഴും തങ്ങളുടെ കടബാദ്ധ്യത തീർക്കാൻ പല വർഷങ്ങൾ വേണ്ടി വരുന്നു.

b നിങ്ങളുടെ മാതാപിതാക്കളെ തൃപ്‌തിപ്പെടുത്തുന്നതിന്‌ ഒരു നാലുവർഷം ഡിഗ്രി സമ്പാദിക്കേണ്ടയാവശ്യമില്ലായിരിക്കാം. ഉദാഹരണത്തിന്‌ ഐക്യനാടുകളിൽ പല പ്രൊഫഷനിലും തൊഴിൽ സംബന്ധമായ മണ്ഡലങ്ങളിലും ഒരു അസ്സോഷിയേററ്‌ ഡിഗ്രി സ്വീകാര്യമാണ്‌, അതു രണ്ടു വർഷം കൊണ്ട്‌ സമ്പാദിക്കുകയും ചെയ്യാം.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ ലൗകിക ജോലികൾ മിക്കപ്പോഴും വ്യക്തിപരമായ സന്തുഷ്ടി കൈവരുത്തുന്നതിൽ പരാജയപ്പെടുന്നതെന്തുകൊണ്ട്‌?

◻ ദൈവഭയമുളള എല്ലാ യുവജനങ്ങളും മുഴുസമയശുശ്രൂഷയെ ഒരു ജീവിതവൃത്തി എന്ന നിലയിൽ പരിഗണിക്കേണ്ടതെന്തുകൊണ്ട്‌?

◻ ഉന്നത വിദ്യാഭ്യാസം കൊണ്ട്‌ ലഭിക്കുന്നതായി അവകാശപ്പെടുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്‌? അത്തരം അവകാശവാദങ്ങൾ എല്ലായ്‌പ്പോഴും സത്യമാണോ?

◻ യൂണിവേഴ്‌സിററി വിദ്യാഭ്യാസം സമ്പാദിക്കുന്നതിൽ എന്ത്‌ അപകടങ്ങളുണ്ട്‌?

◻ ഒരു യുവാവിന്‌ യൂണിവേഴ്‌സിററി വിദ്യാഭ്യാസത്തിന്‌ പകരമായി മറെറന്തിനേപ്പററിയൊക്കെ ചിന്തിക്കാൻ കഴിയും?

[175-ാം പേജിലെ ആകർഷകവാക്യം]

ഒരു ജോലി പണവും അംഗീകാരവും നേടിത്തന്നേക്കാം, എന്നാൽ അതിന്‌ ‘ആത്‌മീയാവശ്യ’ങ്ങളെ തൃപ്‌തിപ്പെടുത്താൻ കഴിയില്ല

[177-ാം പേജിലെ ആകർഷകവാക്യം]

“ഒരു [യൂണിവേഴ്‌സിററി] ഡിഗ്രി ഒരു ജോലി ലഭിക്കുമെന്ന്‌ ഉറപ്പു നൽകുന്നില്ല”