അധ്യായം 33
യശയ്യയുടെ പ്രവചനം നിറവേറുന്നു
മത്തായി 12:15-21; മർക്കോസ് 3:7-12
-
ജനക്കൂട്ടം യേശുവിനെ ഞെരുക്കുന്നു
-
യശയ്യയുടെ പ്രവചനം യേശുവിൽ നിറവേറുന്നു
പരീശന്മാരും ഹെരോദിന്റെ അനുയായികളും യേശുവിനെ കൊല്ലാൻ പദ്ധതിയിടുന്നു. ഇത് അറിഞ്ഞ് യേശുവും ശിഷ്യന്മാരും ഗലീലക്കടലിന് അടുത്തേക്കു പോകുന്നു. സോർ, സീദോൻ എന്നീ തീരദേശ നഗരങ്ങൾ, യോർദാൻ നദിയുടെ കിഴക്കുവശം, യരുശലേം, തെക്കേ അറ്റത്തുള്ള ഇദുമയ, ഗലീല എന്നിവിടങ്ങളിൽനിന്നെല്ലാം വലിയ ജനക്കൂട്ടം യേശുവിനെ കാണാൻ വരുന്നു. പലരെയും യേശു സുഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഗുരുതരമായ രോഗങ്ങളുള്ളവർ യേശുവിന്റെ അടുത്ത് എത്താൻ തിക്കിത്തിരക്കുകയാണ്. യേശു തങ്ങളെ തൊടാൻ കാത്തുനിൽക്കാതെ എങ്ങനെയെങ്കിലും യേശുവിനെ ഒന്നു തൊടാനുള്ള ശ്രമത്തിലാണ് അവർ.—മർക്കോസ് 3:9, 10.
ജനക്കൂട്ടം വളരെ വലുതാണ്. അതുകൊണ്ട് ഒരു ചെറിയ വള്ളം സംഘടിപ്പിക്കാൻ യേശു ശിഷ്യന്മാരോടു പറയുന്നു. അങ്ങനെ അവരുടെ തള്ളുകൊള്ളാതെ യേശുവിനു കരയിൽനിന്ന് അൽപ്പം അകലെയായിരിക്കാമല്ലോ. മാത്രമല്ല, വള്ളത്തിൽ ഇരുന്നുകൊണ്ട് ആളുകളെ പഠിപ്പിക്കാനും കൂടുതൽ ആളുകളെ സഹായിക്കാനായി മറ്റൊരു തീരത്തേക്കു പോകാനും സാധിക്കും.
യേശുവിന്റെ പ്രവർത്തനം “യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു” നിറവേറ്റുന്നതായി ശിഷ്യനായ മത്തായി ചൂണ്ടിക്കാണിക്കുന്നു. (മത്തായി 12:17) ഏതു പ്രവചനമാണു യേശു ഇവിടെ നിറവേറ്റുന്നത്?
“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ. ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ! അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും. നീതി എന്താണെന്ന് അവൻ ജനതകളെ അറിയിക്കും. അവൻ തർക്കിക്കില്ല, കൊട്ടിഘോഷിക്കില്ല, ആരും തെരുവിൽ അവന്റെ സ്വരം കേൾക്കുകയുമില്ല. നീതി നടപ്പാക്കുന്നതിൽ വിജയിക്കുന്നതുവരെ ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”—മത്തായി 12:18-21; യശയ്യ 42:1-4.
ദൈവം പ്രസാദിച്ചിരിക്കുന്ന ആ പ്രിയപ്പെട്ട ദാസൻ വാസ്തവത്തിൽ യേശുവാണ്. യഥാർഥ നീതി എന്താണെന്നു യേശു വ്യക്തമാക്കുന്നു. വ്യാജമതപാരമ്പര്യങ്ങൾ ആ നീതിയെ മൂടിക്കളഞ്ഞിരിക്കുകയാണ്. പരീശന്മാർ ദൈവനിയമം അന്യായമായി തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ബാധകമാക്കുന്നു. അതുകൊണ്ട് ശബത്തുദിവസം ഒരു രോഗിയെ സഹായിക്കാൻപോലും അവർ തയ്യാറാകില്ല. ദൈവത്തിന്റെ നീതി എന്താണെന്നു കാണിച്ചുകൊടുത്തുകൊണ്ടും ദൈവാത്മാവ് തന്റെ മേൽ ഉണ്ടെന്നു തെളിയിച്ചുകൊണ്ടും യേശു അന്യായമായ പാരമ്പര്യങ്ങളുടെ ഭാരം പേറുന്നവർക്ക് ആശ്വാസം പകരുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മതനേതാക്കന്മാർ യേശുവിനെ കൊല്ലാൻ നോക്കുന്നു. എത്ര ശോചനീയം!
“അവൻ തർക്കിക്കില്ല, കൊട്ടിഘോഷിക്കില്ല, ആരും തെരുവിൽ അവന്റെ സ്വരം കേൾക്കുകയുമില്ല” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? ആളുകളെ സുഖപ്പെടുത്തുമ്പോൾ അവരോ ഭൂതങ്ങളോ “തന്നെക്കുറിച്ച് വെളിപ്പെടുത്താൻ” യേശു സമ്മതിക്കുന്നില്ല. (മർക്കോസ് 3:12) തെരുവുകളിൽ കൊട്ടിഘോഷിച്ചും കേട്ട പാതി കേൾക്കാത്ത പാതി പറഞ്ഞ് പരത്തുന്ന കഥകളിലൂടെയും ആളുകൾ തന്നെക്കുറിച്ച് അറിയാൻ യേശു ആഗ്രഹിക്കുന്നില്ല.
ആലങ്കാരികാർഥത്തിൽ, വളഞ്ഞു പോയതോ വെട്ടിയിട്ടതോ ആയ ചതഞ്ഞ ഈറ്റപോലുള്ളവരുടെ അടുത്തേക്ക് യേശു ആശ്വാസത്തിന്റെ സന്ദേശം എത്തിക്കുകയും ചെയ്യുന്നു. അവർ പുകയുന്ന തിരിപോലെയാണ്. അവരുടെ ജീവന്റെ അവസാനത്തെ തുടിപ്പും അണയാൻ പോകുകയാണ്. ചതഞ്ഞ ഈറ്റ യേശു ഒടിച്ചുകളയുകയോ പുകഞ്ഞ് മങ്ങിക്കത്തുന്ന തിരി കെടുത്തിക്കളയുകയോ ഇല്ല. പകരം, സ്നേഹത്തോടെയും ആർദ്രതയോടെയും യേശു സൗമ്യരായവരെ അതിവിദഗ്ധമായി ഉയർത്തിക്കൊണ്ടുവരുന്നു. ശരിക്കും യേശുവാണ് എല്ലാ ജനതകളുടെയും പ്രതീക്ഷ!