വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 87

മുന്നമേ ആലോചിച്ച്‌ ബുദ്ധിപൂർവം പ്രവർത്തിക്കുക

മുന്നമേ ആലോചിച്ച്‌ ബുദ്ധിപൂർവം പ്രവർത്തിക്കുക

ലൂക്കോസ്‌ 16:1-13

  • അനീതിക്കാരനായ കാര്യസ്ഥന്റെ ദൃഷ്ടാന്തം

  • നിങ്ങളുടെ ധനംകൊണ്ട്‌ “സ്‌നേഹിതരെ നേടിക്കൊള്ളുക”

കാണാതെപോയ മകനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം കേട്ട നികുതിപിരിവുകാർക്കും പരീശന്മാർക്കും ശാസ്‌ത്രിമാർക്കും ഒരു കാര്യം വ്യക്തമായി മനസ്സിലായിട്ടുണ്ടാവും. മാനസാന്തരമുള്ള പാപികളോട്‌ ദൈവം ക്ഷമിക്കാൻ സന്നദ്ധനാണ്‌ എന്നത്‌. (ലൂക്കോസ്‌ 15:1-7, 11) യേശു അടുത്തതായി ശിഷ്യന്മാരോടാണു സംസാരിക്കുന്നത്‌. തന്റെ കാര്യസ്ഥൻ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലാക്കിയ ഒരു ധനികനെക്കുറിച്ചുള്ള ദൃഷ്ടാന്തം യേശു അവരോടു പറയുന്നു.

യജമാനന്റെ വസ്‌തുവകകൾ ദുരുപയോഗം ചെയ്‌തെന്ന കുറ്റമാണ്‌ കാര്യസ്ഥന്റെ മേലുള്ളത്‌. അതുകൊണ്ട്‌, കാര്യസ്ഥനെ പിരിച്ചുവിടുമെന്നു യജമാനൻ പറയുന്നു. “യജമാനൻ എന്നെ പണിയിൽനിന്ന്‌ പിരിച്ചുവിടുകയാണല്ലോ. കിളയ്‌ക്കാനുള്ള ആരോഗ്യം എനിക്കില്ല. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടുന്നതു നാണക്കേടുമാണ്‌.” അതുകൊണ്ട്‌, “ഞാൻ ഇനി എന്തു ചെയ്യും?” എന്ന ആശങ്കയിലാണ്‌ കാര്യസ്ഥൻ. നേരിടാനുള്ള കാര്യങ്ങൾ മുന്നിൽ കണ്ട്‌ കാര്യസ്ഥൻ ഒരു തീരുമാനമെടുക്കുന്നു: “എന്നെ കാര്യസ്ഥപ്പണിയിൽനിന്ന്‌ നീക്കിയാലും ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കണമെങ്കിൽ എന്തെങ്കിലും ചെയ്യണം. അതിനൊരു വഴിയുണ്ട്‌.” പെട്ടെന്നുതന്നെ കാര്യസ്ഥൻ യജമാനന്റെ കടക്കാരെ വിളിക്കുന്നു. എന്നിട്ട്‌ അവരോട്‌ ഇങ്ങനെ ചോദിക്കുന്നു: “എന്റെ യജമാനനു നീ എത്ര കൊടുത്തുതീർക്കാനുണ്ട്‌?”—ലൂക്കോസ്‌ 16:3-5.

ആദ്യത്തെയാൾ പറയുന്നു: “100 ബത്ത്‌ ഒലിവെണ്ണ.” അതായത്‌ ഏകദേശം 2,200 ലിറ്റർ. ഒരുപക്ഷേ, ഈ കടക്കാരൻ ഒരു എണ്ണ വ്യാപാരിയായിരുന്നിരിക്കാം. അല്ലെങ്കിൽ അയാൾക്ക്‌ ഒരു വലിയ ഒലിവുതോട്ടം ഉണ്ടായിരുന്നിരിക്കാം. കാര്യസ്ഥൻ അയാളോടു പറയുന്നു, “എഴുതിവെച്ച കരാർ തിരികെ വാങ്ങി വേഗം ഇരുന്ന്‌ അത്‌ 50 (1,100 ലിറ്റർ) എന്നു മാറ്റിയെഴുതുക.”—ലൂക്കോസ്‌ 16:6.

“പിന്നെ കാര്യസ്ഥൻ മറ്റൊരാളോട്‌, ‘നിനക്ക്‌ എത്ര കടമുണ്ട്‌ ’ എന്നു ചോദിച്ചു. ‘100 കോർ ഗോതമ്പ്‌ ’ എന്ന്‌ അയാൾ പറഞ്ഞു.” അതായത്‌ ഏകദേശം 22,000 ലിറ്റർ. “കാര്യസ്ഥൻ അയാളോട്‌, ‘എഴുതിവെച്ച കരാർ തിരികെ വാങ്ങി അത്‌ 80 എന്നു മാറ്റിയെഴുതുക’ എന്നു പറഞ്ഞു.” അങ്ങനെ കടത്തിന്റെ 20 ശതമാനം കാര്യസ്ഥൻ അയാൾക്കു കുറച്ചുകൊടുത്തു.—ലൂക്കോസ്‌ 16:7.

യജമാനന്റെ സാമ്പത്തികകാര്യങ്ങൾ ഇപ്പോഴും നോക്കിനടത്തുന്നത്‌ കാര്യസ്ഥനാണ്‌. അതുകൊണ്ടുതന്നെ യജമാനനു മറ്റുള്ളവർ കൊടുത്തുതീർക്കാനുള്ള കടത്തിൽ ചില ഇളവുകളൊക്കെ വരുത്തുന്നതിന്‌ അയാൾക്ക്‌ അധികാരമുണ്ട്‌. കടക്കാർക്ക്‌ ഈ വിധത്തിൽ ചില ഇളവുകൾ ചെയ്‌തുകൊടുത്തുകൊണ്ട്‌ കാര്യസ്ഥൻ അവരെ സുഹൃത്തുക്കളാക്കുന്നു. ഇനി ജോലി പോയാലും അവർ കാര്യസ്ഥനെ സഹായിക്കാൻ സാധ്യതയുണ്ട്‌.

സംഭവിച്ച കാര്യങ്ങളൊക്കെ യജമാനൻ എങ്ങനെയോ മനസ്സിലാക്കി. കാര്യസ്ഥൻ ചെയ്‌തതു തനിക്കു നഷ്ടം വരുത്തിയെങ്കിലും യജമാനൻ അയാളെ അഭിനന്ദിക്കുകയാണ്‌ ചെയ്‌തത്‌. കാരണം, “നീതികേടാണു കാണിച്ചതെങ്കിലും” അയാൾ “ബുദ്ധിപൂർവം പ്രവർത്തിച്ചു.” യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ വ്യവസ്ഥിതിയുടെ മക്കൾ അവരുടെ തലമുറക്കാരുമായുള്ള ഇടപാടുകളിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്‌.”—ലൂക്കോസ്‌ 16:8.

കാര്യസ്ഥൻ ചെയ്‌ത കാര്യത്തെ യേശു നിസ്സാരീകരിച്ചുകാണുകയോ അദ്ദേഹത്തിന്റെ കുടില വ്യാപാരതന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയോ ആയിരുന്നില്ല. പിന്നെ എന്താണ്‌ യേശു ഉദ്ദേശിച്ചത്‌? ശിഷ്യന്മാരെ യേശു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നീതികെട്ട ധനംകൊണ്ട്‌ നിങ്ങൾക്കുവേണ്ടി സ്‌നേഹിതരെ നേടിക്കൊള്ളുക. അങ്ങനെയായാൽ അതു തീർന്നുപോകുമ്പോൾ അവർ നിങ്ങളെ നിത്യമായ വാസസ്ഥലങ്ങളിലേക്കു സ്വീകരിക്കും.” (ലൂക്കോസ്‌ 16:9) ദീർഘവീക്ഷണത്തിന്റെയും പ്രായോഗികജ്ഞാനത്തിന്റെയും ഒരു പാഠം ഇവിടെ പഠിക്കാനുണ്ട്‌. ദൈവത്തിന്റെ ദാസരായ ‘വെളിച്ചത്തിന്റെ മക്കൾ’ ഭാവിയിലെ നിത്യജീവിതം മനസ്സിൽ കണ്ടുകൊണ്ട്‌ അവരുടെ വസ്‌തുവകകൾ ജ്ഞാനത്തോടെ ഉപയോഗിക്കണം.

ദൈവമായ യഹോവയ്‌ക്കും പുത്രനും മാത്രമേ ഒരു വ്യക്തിയെ സ്വർഗരാജ്യത്തിലേക്കോ ആ രാജ്യം ഭൂമിയിൽ കൊണ്ടുവരാൻപോകുന്ന പറുദീസയിലേക്കോ സ്വീകരിക്കാൻ കഴിയൂ. നമുക്കുള്ള വസ്‌തുവകകൾ ദൈവരാജ്യപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ഉപയോഗിച്ചുകൊണ്ട്‌ അവരുമായി സുഹൃദ്‌ബന്ധം വളർത്തിയെടുക്കാൻ നമ്മൾ കഠിനമായി ശ്രമിക്കണം. അങ്ങനെയാകുമ്പോൾ സ്വർണവും വെള്ളിയും സമ്പത്തും ഒക്കെ നശിച്ചില്ലാതാകുന്ന സമയത്ത്‌ എന്നേക്കുമുള്ള നമ്മുടെ ഭാവി സുരക്ഷിതമായിരിക്കും.

തങ്ങളുടെ സമ്പത്തും വസ്‌തുവകകളും സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുന്നവർ കൂടുതൽ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളും സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുമെന്ന്‌ യേശു പറഞ്ഞു. അവരെ കാര്യങ്ങൾ വിശ്വസിച്ച്‌ ഏൽപ്പിക്കാനാകും. അതുകൊണ്ടാണ്‌ യേശു ഇങ്ങനെ പറഞ്ഞത്‌: “നീതികെട്ട ധനത്തിന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്‌തരല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ യഥാർഥധനം (രാജ്യതാത്‌പര്യങ്ങൾപോലുള്ള ഒന്ന്‌) ഏൽപ്പിക്കുമോ?”—ലൂക്കോസ്‌ 16:11.

ദൈവവും യേശുവും ശിഷ്യന്മാരെ “നിത്യമായ വാസസ്ഥലങ്ങളിലേക്കു” സ്വീകരിക്കാൻ തയ്യാറാണ്‌. എന്നാൽ അവരിൽനിന്ന്‌ കൂടുതലായ ചിലത്‌ പ്രതീക്ഷിക്കുന്നുണ്ട്‌ എന്നാണ്‌ യേശു പറഞ്ഞത്‌. നീതികെട്ട ധനത്തെ സേവിക്കുന്ന ഒരാൾക്ക്‌ ദൈവത്തിന്റെ ശരിക്കുള്ള സേവകനായിരിക്കാൻ കഴിയില്ല. യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ഒരു അടിമയ്‌ക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാനനെ സ്‌നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന്‌ മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.”—ലൂക്കോസ്‌ 16:9, 13.