അധ്യായം 92
ഒരു കുഷ്ഠരോഗി നന്ദി കാണിക്കുന്നു
-
യേശു പത്ത് കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു
യേശുവിനെ കൊല്ലാനുള്ള സൻഹെദ്രിന്റെ ഗൂഢാലോചന തകർത്തുകൊണ്ട് യേശു യരുശലേമിന് ഏതാണ്ട് വടക്കുകിഴക്കുള്ള എഫ്രയീം നഗരത്തിലേക്കു സഞ്ചരിക്കുന്നു. ശത്രുക്കളിൽനിന്ന് അകലെയായി അവിടെ തന്റെ ശിഷ്യന്മാരോടൊപ്പം യേശു താമസിക്കുന്നു. (യോഹന്നാൻ 11:54) എ.ഡി. 33-ലെ പെസഹ അടുത്തിരുന്നതിനാൽ യേശു വീണ്ടും തന്റെ യാത്ര തുടരുന്നു. ഇത്തവണ ഗലീലയെ ലക്ഷ്യമാക്കി യേശു ശമര്യയിലൂടെ വടക്കോട്ടു സഞ്ചരിക്കുന്നു. മരണത്തിനു മുമ്പുള്ള യേശുവിന്റെ ഈ പ്രദേശത്തേക്കുള്ള അവസാനയാത്ര.
തന്റെ യാത്രയുടെ തുടക്കത്തിൽത്തന്നെ, യേശു ഒരു ഗ്രാമത്തിൽനിന്ന് മറ്റൊന്നിലേക്കു പോകുമ്പോൾ, പത്തു കുഷ്ഠരോഗികളെ കാണുന്നു. വിരലുകൾ, ചെവി തുടങ്ങിയ ശരീരഭാഗങ്ങളെ പതുക്കെപ്പതുക്കെ കാർന്നുതിന്നുന്നതാണ് ചില തരം കുഷ്ഠരോഗം. (സംഖ്യ 12:10-12) ദൈവനിയമം ആവശ്യപ്പെടുന്നത് അനുസരിച്ച് ഒരു കുഷ്ഠരോഗി “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളിച്ചുപറയണം. കൂടാതെ മറ്റുള്ളവരിൽനിന്ന് മാറിത്താമസിക്കുകയും വേണം.—ലേവ്യ 13:45, 46.
ഈ കുഷ്ഠരോഗികൾ യേശുവിൽനിന്ന് അകലം പാലിക്കുന്നു. എന്നാൽ അവർ ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നുണ്ട്: “യേശുവേ, ഗുരുവേ, ഞങ്ങളോടു കരുണ കാണിക്കണേ.” യേശു അവരെ കണ്ടിട്ട് അവരോട്: “പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ” എന്നു പറഞ്ഞു. (ലൂക്കോസ് 17:13, 14) ഇവിടെ യേശു ദൈവനിയമത്തെ ആദരിക്കുകയാണ്. കുഷ്ഠരോഗം മാറിയ ആളുകളെ സുഖം പ്രാപിച്ചെന്നു പ്രഖ്യാപിക്കുന്നതിനുള്ള അധികാരം പുരോഹിതന്മാർക്കായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ അവർക്ക് ഒരിക്കൽക്കൂടി ആരോഗ്യമുള്ള ആളുകളോടൊപ്പം ജീവിക്കാൻ കഴിയുമായിരുന്നു.—ലേവ്യ 13:9-17.
യേശുവിന്റെ അത്ഭുതകരമായ ശക്തിയിൽ ആ പത്തു കുഷ്ഠരോഗികൾക്കും വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടാണ് സുഖം പ്രാപിക്കുന്നതിനു മുമ്പേ പുരോഹിതന്മാരുടെ അടുത്തേക്ക് അവർ പോയത്. പോകുന്ന വഴിക്കുതന്നെ യേശുവിലുള്ള അവരുടെ വിശ്വാസത്തിന് പ്രതിഫലം ലഭിച്ചു. ആരോഗ്യം തിരികെ ലഭിച്ചെന്നു കാണുകയും അനുഭവിച്ചറിയുകയും ചെയ്യാൻ അവർക്കായി.
കുഷ്ഠരോഗികളിൽ ശുദ്ധരായ ഒമ്പതു പേർ യാത്ര തുടർന്നു. എന്നാൽ ശമര്യക്കാരനായ ഒരാൾ തന്റെ യാത്ര നിറുത്തി യേശുവിനെ അന്വേഷിച്ച് തിരികെപ്പോയി. എന്തുകൊണ്ടാണ്? സംഭവിച്ച കാര്യത്തിന് യേശുവിനോടു നന്ദി പറയാൻ ആ മനുഷ്യനു തോന്നി. തനിക്കു വീണ്ടും ആരോഗ്യം ലഭിച്ചതിനു പിന്നിൽ യഥാർഥത്തിൽ ദൈവമാണു പ്രവർത്തിച്ചതെന്നു തിരിച്ചറിഞ്ഞുകൊണ്ട് അയാൾ “ഉറക്കെ ദൈവത്തെ സ്തുതിച്ചു.” (ലൂക്കോസ് 17:15) യേശുവിനെ കണ്ടപ്പോൾ അയാൾ യേശുവിന്റെ കാൽക്കൽ വീണ് നന്ദി പറഞ്ഞു.
എല്ലാവരോടുമായി യേശു ഇങ്ങനെ പറയുന്നു: “പത്തു പേരല്ലേ ശുദ്ധരായത്? ബാക്കി ഒൻപതു പേർ എവിടെ? തിരിച്ചുവന്ന് ദൈവത്തെ സ്തുതിക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്കല്ലാതെ മറ്റാർക്കും തോന്നിയില്ലേ?” പിന്നെ യേശു ശമര്യക്കാരനോടു പറഞ്ഞു: “എഴുന്നേറ്റ് പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.”—ലൂക്കോസ് 17:17-19.
പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയതിലൂടെ ദൈവമായ യഹോവയുടെ പിന്തുണ തനിക്കുണ്ടായിരുന്നെന്ന് യേശു കാണിക്കുകയായിരുന്നു. എന്നാൽ അതിൽ ഒരാൾ സുഖപ്പെടുക മാത്രമല്ല സാധ്യതയനുസരിച്ച് ജീവന്റെ പാതയിലേക്കും വന്നിരിക്കുന്നു. അന്നത്തെപ്പോലെ ഇന്ന് ദൈവം യേശുവിനെ ഉപയോഗിച്ച് ആളുകളെ സുഖപ്പെടുത്തുന്നില്ല. എന്നാൽ യേശുവിൽ വിശ്വസിക്കുന്നെങ്കിൽ നിത്യജീവന്റെ പാതയിൽ നമുക്കും സഞ്ചരിക്കാനാകും. ശമര്യക്കാരനായ മനുഷ്യൻ ചെയ്തതുപോലെ ലഭിക്കാൻപോകുന്ന നിത്യജീവനു നന്ദിയുള്ളവരാണെന്നു നമ്മൾ കാണിക്കുമോ?