വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 117

കർത്താവിന്റെ സന്ധ്യാഭക്ഷണം

കർത്താവിന്റെ സന്ധ്യാഭക്ഷണം

മത്തായി 26:21-29; മർക്കോസ്‌ 14:18-25; ലൂക്കോസ്‌ 22:19-23; യോഹന്നാൻ 13:18-30

  • യൂദാസിനെ ഒരു വഞ്ചകനായി തിരിച്ചറിയിക്കുന്നു

  • യേശു സ്‌മാരകാചരണം ഏർപ്പെടുത്തുന്നു

അന്നു വൈകുന്നേരം യേശു അപ്പോസ്‌തലന്മാരെ അവരുടെ കാലുകൾ കഴുകിക്കൊണ്ട്‌ താഴ്‌മയെക്കുറിച്ചുള്ള ഒരു പാഠം പഠിപ്പിച്ചിരുന്നു. ഇപ്പോൾ പെസഹാഭക്ഷണം കഴിഞ്ഞിരിക്കണം. യേശു ദാവീദിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുന്നു: “എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച, എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻ . . . എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു.” എന്നിട്ട്‌ യേശു ഇങ്ങനെ വ്യക്തമായി പറയുന്നു: “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”—സങ്കീർത്തനം 41:9; യോഹന്നാൻ 13:18, 21.

അപ്പോസ്‌തലന്മാർ പരസ്‌പരം നോക്കിയിട്ട്‌ “കർത്താവേ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിക്കാൻതുടങ്ങി. യൂദാസ്‌ ഈസ്‌കര്യോത്തുപോലും അങ്ങനെ ചോദിച്ചു. അത്‌ ആരാണെന്ന്‌ ചോദിച്ച്‌ മനസ്സിലാക്കാൻ യേശുവിന്റെ അടുത്തിരുന്ന യോഹന്നാനോട്‌ പത്രോസ്‌ പറയുന്നു. അപ്പോൾ യോഹന്നാൻ യേശുവിന്റെ അടുക്കലേക്കു ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌ ” എന്നു ചോദിച്ചു.—മത്തായി 26:22; യോഹന്നാൻ 13:25.

യേശു പറയുന്നു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.” മേശപ്പുറത്തിരിക്കുന്ന പാത്രത്തിൽ അപ്പക്കഷണം മുക്കി യേശു യൂദാസിനു കൊടുത്തിട്ട്‌ പറയുന്നു: “എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം! ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്‌.” (യോഹന്നാൻ 13:26; മത്തായി 26:24) സാത്താൻ യൂദാസിൽ കടന്നു. യൂദാസിൽ മുമ്പേതന്നെ നേരില്ലായിരുന്നു. ഇപ്പോൾ പിശാചിന്റെ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ട്‌ ‘നാശപുത്രനായിത്തീർന്നിരിക്കുന്നു.’—യോഹന്നാൻ 6:64, 70; 12:4; 17:12.

യേശു യൂദാസിനോടു പറയുന്നു: “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്‌തുതീർക്കുക.” പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്‌, “‘ഉത്സവത്തിനു വേണ്ടതു വാങ്ങുക’ എന്നോ ദരിദ്രർക്ക്‌ എന്തെങ്കിലും കൊടുക്കണം എന്നോ മറ്റോ ആയിരിക്കും” യേശു പറഞ്ഞതെന്നാണു മറ്റ്‌ അപ്പോസ്‌തലന്മാർ വിചാരിച്ചത്‌. (യോഹന്നാൻ 13:27-30) എന്നാൽ യൂദാസ്‌ പോയതോ യേശുവിനെ ഒറ്റിക്കൊടുക്കാൻ!

പെസഹാഭക്ഷണം കഴിച്ച ആ വൈകുന്നേരംതന്നെ യേശു തികച്ചും വ്യത്യസ്‌തമായ പുതിയൊരു ആചരണം ഏർപ്പെടുത്തുന്നു. യേശു ഒരു അപ്പം എടുത്ത്‌ നന്ദി പറഞ്ഞശേഷം നുറുക്കി അവർക്കു കഴിക്കാനായി കൊടുത്തിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നൽകാനിരിക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌. എന്റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”(ലൂക്കോസ്‌ 22:19) അപ്പോസ്‌തലന്മാർ അത്‌ കഴിച്ചു.

യേശു പാനപാത്രം എടുത്ത്‌ നന്ദി പറഞ്ഞതിനു ശേഷം അപ്പോസ്‌തലന്മാർക്കു കൈമാറി. അവർ ഓരോരുത്തരും അതിൽനിന്ന്‌ കുടിച്ചു. അപ്പോൾ യേശു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയാൻപോകുന്ന എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ പ്രതീകമാണ്‌.”—ലൂക്കോസ്‌ 22:20.

അങ്ങനെ നീസാൻ 14-ാം തീയതി തന്റെ മരണത്തെ ഓർമിക്കാനുള്ള ആചരണം യേശു ഏർപ്പെടുത്തി. എല്ലാ വർഷവും അതേ തീയതിയിൽ തന്റെ അനുഗാമികൾ അത്‌ ആചരിക്കാൻ യേശു പ്രതീക്ഷിച്ചു. യേശുവും പിതാവായ ദൈവവും വിശ്വസ്‌തരായ മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനായി ചെയ്‌ത ക്രമീകരണങ്ങളെ ഈ ആചരണം നമ്മുടെ മനസ്സിലേക്ക്‌ കൊണ്ടുവരുന്നു. ജൂതന്മാർ ആചരിച്ചിരുന്ന പെസഹയെക്കാൾ വിശേഷപ്പെട്ട ഒന്നാണ്‌ ഈ ആചരണം. വിശ്വസ്‌തരായ മനുഷ്യർക്ക്‌ ഇത്‌ യഥാർഥവിടുതൽ നൽകും.

യേശു തന്റെ രക്തത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന” രക്തമാണ്‌. അത്തരം പാപമോചനം നേടുന്നത്‌ തന്റെ വിശ്വസ്‌തരായ അപ്പോസ്‌തലന്മാരും മറ്റു ശിഷ്യന്മാരും ആണ്‌. അവരായിരിക്കും പിതാവിന്റെ രാജ്യത്തിൽ യേശുവിനോടൊപ്പം ഉണ്ടായിരിക്കുന്നത്‌.—മത്തായി 26:28, 29.