രക്തം—ജീവന് അനിവാര്യം
രക്തം—ജീവന് അനിവാര്യം
രക്തത്തിനു നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് എങ്ങനെ? ഈ ചോദ്യം നിങ്ങളെ സംബന്ധിച്ചിടത്തോളം താത്പര്യജനകമാണെന്നതിൽ സംശയമില്ല. കാരണം, രക്തം നിങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലൂടെ പ്രാണവായു വഹിച്ചുകൊണ്ടുപോകുന്നു, കാർബൺ ഡൈ ഓക്സൈഡ് നീക്കംചെയ്യുന്നു, താപവ്യതിയാനങ്ങളോടു പൊരുത്തപ്പെടാനും രോഗങ്ങളെ ചെറുത്തുനിൽക്കാനും നിങ്ങളെ സഹായിക്കുന്നു.
1628-ൽ വില്യം ഹാർവി രക്തപര്യയനവ്യൂഹത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനു ദീർഘനാൾ മുമ്പുതന്നെ രക്തത്തിനു ജീവനുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചില പ്രമുഖ മതങ്ങളുടെ അടിസ്ഥാന ധർമസംഹിത ജീവനെയും രക്തത്തെയും സംബന്ധിച്ച തന്റെ വീക്ഷണം വ്യക്തമാക്കിയിട്ടുള്ള ഒരു ജീവദാതാവിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ഒരു യഹൂദ-ക്രിസ്തീയ നിയമജ്ഞൻ അവനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ‘[അവൻ] എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകുന്നു. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്.’ a
അത്തരമൊരു ജീവദാതാവിൽ വിശ്വസിക്കുന്ന ആളുകൾക്ക് അവന്റെ മാർഗനിർദേശങ്ങൾ നമ്മുടെ നിലനിൽക്കുന്ന നന്മയ്ക്കുവേണ്ടിയാണെന്ന ബോധ്യമുണ്ട്. ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്നവൻ’ എന്ന് ഒരു എബ്രായ പ്രവാചകൻ അവനെ വിശേഷിപ്പിച്ചു.
യെശയ്യാവു 48:17-ലെ ആ ഉറപ്പ്, നമുക്കെല്ലാം പ്രയോജനം ചെയ്യാൻ കഴിയുന്ന സദാചാരമൂല്യങ്ങൾ നിമിത്തം ആദരിക്കപ്പെടുന്ന ഒരു പുസ്തകത്തിന്റെ—ബൈബിളിന്റെ—ഭാഗമാണ്. മനുഷ്യർ രക്തം ഉപയോഗിക്കുന്നതു സംബന്ധിച്ച് അത് എന്തു പറയുന്നു? രക്തത്തിനു ജീവൻ രക്ഷിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് അതു കാണിച്ചുതരുന്നുണ്ടോ? രക്തം സങ്കീർണമായ ഒരു ജൈവദ്രാവകം മാത്രമല്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. അതിൽ രക്തത്തെക്കുറിച്ച് 400-ലധികം പരാമർശങ്ങളുണ്ട്, അവയിൽ ചിലത് ജീവൻ രക്ഷിക്കുന്നതു സംബന്ധിച്ചുള്ളവയാണ്.
ആദ്യ പരാമർശങ്ങളിലൊന്നിൽ സ്രഷ്ടാവിന്റെ ഈ പ്രഖ്യാപനം നാം കാണുന്നു: “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; . . . പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്.” അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും.” തുടർന്ന് അവൻ കൊലപാതകത്തെ കുറ്റംവിധിച്ചു. (ഉല്പത്തി 9:3-6) യഹൂദരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും വളരെയധികം ആദരിക്കുന്ന, മനുഷ്യവർഗത്തിന്റെ ഒരു പൊതുപൂർവികനായ നോഹയോടാണ് ദൈവം അപ്രകാരം അരുളിച്ചെയ്തത്. അങ്ങനെ, സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെന്നു മുഴു മനുഷ്യവർഗത്തിനും അറിയിപ്പു നൽകപ്പെട്ടു. കേവലം ആഹാരസംബന്ധമായ ഒരു നിബന്ധന ആയിരുന്നില്ല അത്. വ്യക്തമായും അതിൽ ഒരു ധാർമിക തത്ത്വം ഉൾപ്പെട്ടിരുന്നു. മനുഷ്യരക്തത്തിനു വളരെയധികം പ്രാധാന്യമുണ്ട്, അതു ദുരുപയോഗം ചെയ്തുകൂടാ. സ്രഷ്ടാവ് പിന്നീടു നൽകിയ വിശദാംശങ്ങളിൽനിന്ന്, ജീവരക്തവുമായി അവൻ ബന്ധപ്പെടുത്തിയിരിക്കുന്ന ധാർമികവിഷയങ്ങൾ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.
പുരാതന ഇസ്രായേല്യർക്കു ന്യായപ്രമാണം നൽകിയപ്പോൾ അവൻ വീണ്ടും രക്തത്തെക്കുറിച്ചു പരാമർശിച്ചു. ആ നിയമസംഹിതയിൽ തെളിഞ്ഞുകാണുന്ന ജ്ഞാനത്തെയും സദാചാരനിഷ്ഠയെയും അനേകർ ആദരിക്കുന്നുണ്ടെങ്കിലും രക്തം സംബന്ധിച്ച അതിലെ ഗൗരവതരമായ നിയമങ്ങളെക്കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കമാണ്. ഉദാഹരണത്തിന്, ന്യായപ്രമാണത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ലേവ്യപുസ്തകം 17:10, 11) തുടർന്ന്, ഒരു വേട്ടക്കാരൻ ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ എന്താണു ചെയ്യേണ്ടിയിരുന്നതെന്ന് ദൈവം വിശദീകരിച്ചു: “അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. . . . യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു. . . . സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.”—ലേവ്യപുസ്തകം 17:13, 14.
ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും. മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്.” (യഹൂദ നിയമസംഹിത നല്ല ആരോഗ്യം നിലനിറുത്താൻ സഹായിച്ചെന്ന് ഇന്നു ശാസ്ത്രജ്ഞർക്കറിയാം. ഉദാഹരണത്തിന്, വിസർജ്യം പാളയത്തിനു വെളിയിൽ കുഴിച്ചുമൂടണമെന്നും രോഗത്തിന് ഇടയാക്കാൻ സാധ്യതയുള്ള മാംസം ആളുകൾ ഭക്ഷിക്കരുതെന്നും അത് അനുശാസിച്ചു. (ലേവ്യപുസ്തകം 11:4-8, 13; 17:15; ആവർത്തനപുസ്തകം 23:12, 13) രക്തത്തെ സംബന്ധിച്ച നിയമത്തിന് ആരോഗ്യപരമായ ചില വശങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെക്കാൾ വളരെയധികം കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. രക്തത്തിന് ഒരു പ്രതീകാത്മക അർഥമുണ്ടായിരുന്നു. സ്രഷ്ടാവ് നൽകിയ ജീവനെ അതു പ്രതിനിധാനം ചെയ്തു. രക്തത്തിനു പ്രത്യേക പ്രാധാന്യം കൽപ്പിക്കുകവഴി, തങ്ങൾ ജീവനുവേണ്ടി അവനെ ആശ്രയിക്കുന്നതായി ജനം പ്രകടമാക്കി. അതേ, അവർ രക്തം ഭക്ഷിക്കരുതാഞ്ഞതിന്റെ മുഖ്യകാരണം അത് അനാരോഗ്യകരമാണ് എന്നതായിരുന്നില്ല, മറിച്ച് ദൈവത്തിന്റെ ദൃഷ്ടിയിൽ അതിനു പ്രത്യേക അർത്ഥമുണ്ട് എന്നതായിരുന്നു.
ജീവൻ നിലനിറുത്താനായി രക്തം ഭക്ഷിക്കുന്നതിനെതിരെയുള്ള സ്രഷ്ടാവിന്റെ വിലക്ക് ന്യായപ്രമാണം ആവർത്തിച്ചു പ്രഖ്യാപിച്ചു. “രക്തം . . . നീ തിന്നാതെ [അത്] വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം. യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുത്.”—ആവർത്തനപുസ്തകം 12:23-25; 15:23; ലേവ്യപുസ്തകം 7:26, 27; യെഹെസ്കേൽ 33:25. b
ഇന്നു ചിലർ ന്യായവാദം ചെയ്യുന്നതിൽനിന്നു വിപരീതമായി, ഒരു അടിയന്തിര സാഹചര്യം സംജാതമായെന്ന കാരണത്താൽ രക്തം സംബന്ധിച്ച ദൈവനിയമം അവഗണിക്കാവുന്നതല്ലായിരുന്നു. യുദ്ധത്തിനിടയിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ ചില ഇസ്രായേല്യ പടയാളികൾ മൃഗങ്ങളെ കൊന്ന് “രക്തത്തോടുകൂടെ തിന്നു.” അത് ഒരു അടിയന്തിര സാഹചര്യം ആയിരുന്നെന്നു കരുതി രക്തം ഭക്ഷിച്ച് തങ്ങളുടെ ജീവൻ നിലനിറുത്താൻ അവർക്ക് അനുവാദം ഉണ്ടായിരുന്നോ? ഒരിക്കലുമില്ലായിരുന്നു. അവർ ചെയ്തതു ഗുരുതരമായ തെറ്റായിരുന്നെന്ന് അവരുടെ സൈന്യാധിപൻ ചൂണ്ടിക്കാട്ടി. (1 ശമൂവേൽ 14:31-35) അതുകൊണ്ട് ജീവൻ വിലപ്പെട്ടതാണെങ്കിലും ഒരു അടിയന്തിര ഘട്ടത്തിൽ തന്റെ നിലവാരങ്ങൾ അവഗണിച്ചുകളയാമെന്ന് നമ്മുടെ ജീവദാതാവ് ഒരിക്കലും പറഞ്ഞില്ല.
രക്തവും സത്യക്രിസ്ത്യാനികളും
രക്തം ഉപയോഗിച്ച് മനുഷ്യജീവൻ രക്ഷിക്കുന്നതു സംബന്ധിച്ച് ക്രിസ്ത്യാനിത്വത്തിന്റെ നിലപാട് എന്താണ്?
1 പത്രൊസ് 2:22) ജീവനോടും രക്തത്തോടും ആദരവു കാണിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും അവൻ തന്റെ അനുയായികൾക്ക് ഒരു മാതൃകവെച്ചു. (നിങ്ങളുടെ ജീവനെ ബാധിക്കുന്ന മർമപ്രധാനമായ ഈ സംഗതിയിൽ യേശുവിന്റെ സ്വന്തം രക്തം എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നാം പിന്നീടു പരിചിന്തിക്കുന്നതായിരിക്കും.)
തികഞ്ഞ ധാർമികനിഷ്ഠ പാലിച്ച, നിർമലനായ ഒരു മനുഷ്യനായിരുന്നു യേശു; അതുകൊണ്ടാണ് അവൻ ഇത്രയധികം ആദരിക്കപ്പെടുന്നത്. രക്തം സ്വീകരിക്കുന്നതു തെറ്റാണെന്നു സ്രഷ്ടാവ് പറഞ്ഞെന്നും ആ നിയമം അനുസരിക്കേണ്ടതാണെന്നും അവന് അറിയാമായിരുന്നു. അതുകൊണ്ട് രക്തം സംബന്ധിച്ച നിയമം, അതു ലംഘിക്കാനുള്ള സമ്മർദത്തിൻകീഴിൽപ്പോലും യേശു ഉയർത്തിപ്പിടിക്കുമായിരുന്നെന്നു വിശ്വസിക്കാൻ നല്ല കാരണമുണ്ട്. യേശു “പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (യേശു മരിച്ചു വർഷങ്ങൾക്കുശേഷം എന്തു സംഭവിച്ചെന്നു ശ്രദ്ധിക്കുക. ഇസ്രായേല്യർക്കു നൽകപ്പെട്ട എല്ലാ നിയമങ്ങളും ക്രിസ്ത്യാനിയായിത്തീർന്ന ഒരാൾ അനുസരിക്കേണ്ടതുണ്ടോയെന്ന ഒരു ചോദ്യം പൊന്തിവന്നു. അപ്പൊസ്തലന്മാർ ഉൾപ്പെട്ട ക്രിസ്തീയ ഭരണസംഘത്തിന്റെ ഒരു സമിതിയിൽ ഈ വിഷയം ചർച്ചചെയ്യപ്പെട്ടു. ആ യോഗത്തിൽ യേശുവിന്റെ അർധസഹോദരനായിരുന്ന യാക്കോബ്, രക്തം സംബന്ധിച്ചു നോഹയോടും ഇസ്രായേൽജനതയോടും പ്രസ്താവിക്കപ്പെട്ട കൽപ്പനകൾ ഉൾക്കൊള്ളുന്ന തിരുവെഴുത്തുകൾ പരാമർശിച്ചു. ക്രിസ്ത്യാനികൾ അവ പിൻപറ്റേണ്ടതുണ്ടായിരുന്നോ?—പ്രവൃത്തികൾ 15:1-21.
ആ സമിതി അതിന്റെ തീരുമാനം എല്ലാ സഭകളെയും എഴുതിയറിയിച്ചു: ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണം അഥവാ മോശെക്കു നൽകപ്പെട്ട നിയമസംഹിത പിൻപറ്റേണ്ടതില്ല, എന്നാൽ അവർ ‘വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു [രക്തം വാർന്നുപോയിട്ടില്ലാത്ത മാംസം], പരസംഗം എന്നിവ വർജ്ജിക്കേണ്ടത് ആവശ്യമാണ്.’ (പ്രവൃത്തികൾ 15:22-29) അപ്പൊസ്തലന്മാർ കേവലം ഒരു മതാനുഷ്ഠാനമോ ഭക്ഷണം സംബന്ധിച്ച നിബന്ധനയോ അവതരിപ്പിക്കുകയായിരുന്നില്ല. ആ തീർപ്പിൽ അടിസ്ഥാന ധാർമികപ്രമാണങ്ങൾ ഉൾപ്പെട്ടിരുന്നു. ആദിമ ക്രിസ്ത്യാനികൾ അവ അനുസരിക്കുകയും ചെയ്തു. ഏതാണ്ട് ഒരു ദശകത്തിനുശേഷം അവർ, തങ്ങൾ അപ്പോഴും ‘വിഗ്രഹാർപ്പിതത്തിൽനിന്നും രക്തത്തിൽനിന്നും പരസംഗത്തിൽനിന്നും ഒഴിഞ്ഞിരിക്കേണ്ടതുണ്ട്’ എന്ന് അംഗീകരിച്ചു.—പ്രവൃത്തികൾ 21:25.
ദശലക്ഷക്കണക്കിന് ആളുകൾ പള്ളിയിൽ പോകുന്നുണ്ടെന്നു നിങ്ങൾക്കറിയാം. വിഗ്രഹങ്ങളെ ആരാധിക്കുന്നതും കടുത്ത അധാർമിക പ്രവൃത്തികളിൽ ഏർപ്പെടുന്നതും ക്രിസ്തീയ സദാചാരത്തിനു വിരുദ്ധമാണെന്ന് അവരിൽ മിക്കവരും സമ്മതിച്ചേക്കാം. എന്നാൽ രക്തം വർജിക്കുന്നതിനെയും മേൽപ്പറഞ്ഞതരം തെറ്റുകൾ ഒഴിവാക്കുന്നതിനെയും അപ്പൊസ്തലന്മാർ ഒരേ ഉയർന്ന ധാർമിക തലത്തിൽത്തന്നെയാണു പ്രതിഷ്ഠിച്ചത് എന്നതു ശ്രദ്ധേയമാണ്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അവർ തങ്ങളുടെ തീർപ്പ് ഉപസംഹരിച്ചത്: “ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.”—പ്രവൃത്തികൾ 15:29.
അപ്പൊസ്തലന്മാരുടെ ഈ കൽപ്പന തങ്ങൾ അനുസരിക്കേണ്ടതാണെന്ന് അതു പുറപ്പെടുവിച്ചു നാളുകൾക്കു ശേഷവും ക്രിസ്ത്യാനികൾ മനസ്സിലാക്കിയിരുന്നു. ക്രിസ്ത്യാനികൾക്ക് “ബുദ്ധിശക്തിയില്ലാത്ത ജന്തുക്കളുടെപോലും രക്തം ഭക്ഷിക്കാൻ അനുവാദമില്ല” എന്ന് രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, പീഡനമേറ്റു മരിക്കുന്നതിനു മുമ്പായി ഒരു യുവതി പറഞ്ഞതിനെക്കുറിച്ച് യൂസിബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവൾ മരിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുകയായിരുന്നില്ല. ജീവിച്ചിരിക്കാൻതന്നെയായിരുന്നു അവളുടെ ആഗ്രഹം, എന്നാൽ തന്റെ തത്ത്വങ്ങളിൽ അവൾ വിട്ടുവീഴ്ച ചെയ്യുമായിരുന്നില്ല. വ്യക്തിപരമായ നേട്ടങ്ങൾക്കു മേലായി തത്ത്വങ്ങളെ പ്രതിഷ്ഠിക്കുന്നവരെ നിങ്ങൾ ആദരിക്കുന്നില്ലേ?
ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റ്ലി ഇങ്ങനെ അഭിപ്രായപ്പെട്ടു: “രക്തം ഭക്ഷിക്കുന്നതിനെതിരെ നോഹയ്ക്കു നൽകപ്പെട്ട നിയമം അവന്റെ പിൻതലമുറക്കാർ എല്ലാവരും പിൻപറ്റാൻ ബാധ്യസ്ഥരായിരിക്കുന്നതായി കാണുന്നു. . . . അപ്പൊസ്തലന്മാർ ഏർപ്പെടുത്തിയ വിലക്കിനെ, അതിന്റെ പ്രകൃതവും വ്യാപ്തിയും തെറ്റായി മനസ്സിലാക്കിയിരിക്കാൻ ഇടയില്ലാത്ത ആദിമ ക്രിസ്ത്യാനികളുടെ പ്രവർത്തനരീതിയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണെങ്കിൽ നാം എത്തിച്ചേരുന്നത് ഈ നിഗമനത്തിലായിരിക്കും: ആ വിലക്ക് എക്കാലത്തും അക്ഷരംപ്രതി അനുസരിക്കാൻ ഉദ്ദേശിക്കപ്പെട്ട ഒന്നായിരുന്നു. കാരണം നൂറ്റാണ്ടുകളോളം ക്രിസ്ത്യാനികളിലാരും രക്തം ഭക്ഷിച്ചിരുന്നില്ല.”
രക്തം മരുന്നെന്ന നിലയിൽ ഉപയോഗിക്കാമോ?
രക്തം സംബന്ധിച്ച ബൈബിളിലെ വിലക്കിൽ, നോഹയുടെയോ മോശെയുടെയോ അപ്പൊസ്തലന്മാരുടെയോ നാളുകളിൽ അറിയപ്പെട്ടിട്ടില്ലായിരുന്ന രക്തപ്പകർച്ചപോലുള്ള അതിന്റെ വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങൾ ഉൾപ്പെടുമോ?
രക്തം ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതി അന്ന് ഉണ്ടായിരുന്നില്ലെങ്കിലും ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്കു രക്തം ഉപയോഗിക്കുന്നത് ഒരു പുതിയ സംഗതിയല്ല. 2000-ത്തോളം വർഷക്കാലം ഈജിപ്റ്റിലും മറ്റു സ്ഥലങ്ങളിലും മനുഷ്യ “രക്തം കുഷ്ഠരോഗത്തിനുള്ള അത്യുത്തമ പ്രതിവിധിയായി കരുതിപ്പോന്നിരുന്നു.” അസീറിയ അന്നത്തെ സാങ്കേതിക വിദ്യയുടെ മുൻപന്തിയിൽ നിന്നിരുന്ന കാലത്ത് ഏസെർ-ഹദ്ദോൻ രാജാവിന്റെ പുത്രനു നൽകപ്പെട്ട ചികിത്സ ഒരു ഭിഷഗ്വരൻ വെളിപ്പെടുത്തുകയുണ്ടായി. “[രാജകുമാരന്] ഇപ്പോൾ വളരെ സുഖമുണ്ട്; തിരുമനസ്സ് സന്തോഷിച്ചാലും. ഇരുപത്തിരണ്ടാം ദിവസംമുതൽ ഞാൻ [അവന്] രക്തം കുടിക്കാൻ കൊടുത്തുതുടങ്ങിയിരിക്കുന്നു, 3 ദിവസം അവൻ [അത്] കുടിക്കണം. അതുകഴിഞ്ഞ് 3 ദിവസത്തേക്കുകൂടെ ഞാൻ [അവനു രക്തം] ഉള്ളിൽ കൊടുക്കും.” ഏസെർ-ഹദ്ദോന് ഇസ്രായേല്യരുമായി ഇടപാടുകൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ദൈവത്തിന്റെ ന്യായപ്രമാണം ഉണ്ടായിരുന്നതിനാൽ ഒരു ഔഷധമെന്ന നിലയിൽ അവർ ഒരിക്കലും രക്തം കുടിക്കുമായിരുന്നില്ല.
റോമാക്കാരുടെ കാലത്ത് രക്തം ഒരു ഔഷധമായി ഉപയോഗിച്ചിരുന്നോ? പ്രകൃതിശാസ്ത്രജ്ഞനായിരുന്ന പ്ലിനിയും (അപ്പൊസ്തലന്മാരുടെ ഒരു സമകാലികൻ) രണ്ടാം നൂറ്റാണ്ടിലെ ഒരു ഭിഷഗ്വരനായിരുന്ന അറെത്തേയൂസും മനുഷ്യരക്തം അപസ്മാരത്തിനുള്ള ഒരു ഔഷധം ആയിരുന്നെന്നു റിപ്പോർട്ടു ചെയ്യുന്നു. തെർത്തുല്യൻ പിൽക്കാലത്ത് ഇപ്രകാരം എഴുതി: “ദ്വന്ദ്വയുദ്ധത്തിനിടയിൽ ഗോദയിൽനിന്നു ദുഷ്ട കുറ്റവാളികളുടെ ചുടുചോര ദാഹാർത്തിയോടെ കോരിയെടുക്കുകയും . . . തങ്ങളുടെ അപസ്മാരം ഭേദമാക്കാൻ അതു കൊണ്ടുപോകുകയും ചെയ്യുന്നവരെക്കുറിച്ചു ചിന്തിക്കുക.” എന്നാൽ ഇവരിൽനിന്നു തികച്ചും വ്യത്യസ്തരായിരുന്നു ക്രിസ്ത്യാനികളെന്നും തെർത്തുല്യൻ ചൂണ്ടിക്കാട്ടി. അവരെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ജന്തുക്കളുടെ രക്തംപോലും [അവർ] ഭക്ഷിക്കുകയില്ല . . . ക്രിസ്ത്യാനികളുടെ വിചാരണകളിൽ നിങ്ങൾ അവർക്കു ഭക്ഷിക്കാൻ രക്തം നിറഞ്ഞ സോസിജുകൾ കൊടുക്കുന്നു. അത് അവർക്കു നിഷിദ്ധമാണെന്നു തീർച്ചയായും നിങ്ങൾക്കറിയാം.” അതേ, ആദിമ ക്രിസ്ത്യാനികൾ രക്തം സ്വീകരിക്കുന്നതിനു പകരം മരിക്കാൻ തയ്യാറായിരുന്നു.
“രക്തം അതിന്റെ കൂടുതൽ സാധാരണമായ രൂപത്തിൽ, ചികിത്സയുടെയും മന്ത്രവാദത്തിന്റെയും ഭാഗമായി ഉപയോഗിക്കുന്ന രീതി . . . പ്രചാരത്തിൽനിന്നു പോയില്ല” എന്ന് മാംസവും രക്തവും (ഇംഗ്ലീഷ്) എന്ന പുസ്തകം റിപ്പോർട്ടുചെയ്യുന്നു. “ഉദാഹരണത്തിന് 1483-ൽ ഫ്രാൻസിലെ ലൂയി പതിനൊന്നാമൻ മരണാസന്നനായി കിടക്കുകയായിരുന്നു. ‘ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായിക്കൊണ്ടിരുന്നു. അദ്ദേഹത്തിനു നൽകപ്പെട്ട വിചിത്രമായ ഔഷധങ്ങളൊന്നും ഫലിക്കുകയുണ്ടായില്ല. മനുഷ്യരക്തം തന്നെ രോഗവിമുക്തനാക്കുമെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചു. ചില കുട്ടികളുടെ ശരീരത്തിൽനിന്നെടുത്ത് അദ്ദേഹം അതു പാനംചെയ്യുകയും ചെയ്തു.’”
രക്തപ്പകർച്ചയെക്കുറിച്ച് എന്തു പറയാൻ കഴിയും? ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഏകദേശം 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്. കോപ്പെൻഹേഗൻ യൂണിവേഴ്സിറ്റിയിലെ അനാട്ടമി പ്രൊഫസറായിരുന്ന തോമസ് ബർത്തോലിൻ (1616-80) അതിനെ എതിർത്തു: ‘രോഗശമനത്തിന് ഉള്ളിൽകൊടുക്കാനുള്ള ഒരു ഔഷധമായി മനുഷ്യരക്തം ഉപയോഗിക്കുന്നവർ അതിനെ ദുരുപയോഗം ചെയ്യുന്നതായും ഗുരുതരമായ പാപം പ്രവർത്തിക്കുന്നതായും കാണപ്പെടുന്നു. നരഭോജികളെ നാം കുറ്റംവിധിക്കുന്നു. മനുഷ്യരക്തംകൊണ്ടു തങ്ങളുടെ അന്നനാളം മലിനമാക്കുന്നവരെ നാം വെറുക്കാത്തത് എന്തുകൊണ്ടാണ്? മുറിച്ച ഒരു രക്തക്കുഴലിൽനിന്നു വായിലൂടെയോ അല്ലെങ്കിൽ രക്തപ്പകർച്ചയ്ക്കുള്ള ഉപകരണങ്ങൾ മുഖേനയോ അന്യരക്തം സ്വീകരിക്കുന്നത് അതുപോലെതന്നെയാണ്. ഈ നടപടിക്ക് ഉത്തരവാദികളായവർ രക്തം ഭക്ഷിക്കുന്നതിനെ വിലക്കുന്ന ദിവ്യനിയമത്താൽ സംഭീതരാക്കപ്പെടേണ്ടതാണ്.’
അതുകൊണ്ട്, രക്തം വായിലൂടെ സ്വീകരിക്കുന്നതിനെതിരെയുള്ള ബൈബിൾ നിയമം, അതു രക്തക്കുഴലുകളിലൂടെ സ്വീകരിക്കുന്ന കാര്യത്തിലും ബാധകമാണെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ചിന്താശക്തിയുള്ള ആളുകൾ തിരിച്ചറിഞ്ഞിരുന്നു. ബർത്തോലിൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “[രക്തം] ഉള്ളിലേക്കെടുക്കാനുള്ള ഈ രണ്ടു മാർഗവും ഒരേ ഉദ്ദേശ്യത്തിലുള്ളവയാണ്, അതായത് ആ രക്തത്തിലൂടെ രോഗബാധിതമായ ഒരു ശരീരം പോഷിപ്പിക്കപ്പെടണം അല്ലെങ്കിൽ സൗഖ്യമാക്കപ്പെടണം എന്നതുതന്നെ.”
ഇപ്പോൾ പരിചിന്തിച്ച ഈ സംഗതികൾ മതപരമായി യഹോവയുടെ സാക്ഷികൾ സ്വീകരിച്ചിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അവർ ജീവന് ഉയർന്ന മൂല്യം കൽപ്പിക്കുകയും നല്ല വൈദ്യശുശ്രൂഷ തേടുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ മാറ്റമില്ലാത്ത വ്യവസ്ഥ ലംഘിക്കാതിരിക്കാൻ അവർ ദൃഢചിത്തരാണ്: ജീവനെ സ്രഷ്ടാവിൽനിന്നുള്ള ഒരു ദാനമായി വീക്ഷിച്ച് ആദരിക്കുന്നവർ രക്തം സ്വീകരിച്ചുകൊണ്ട് അതു നിലനിറുത്താൻ ശ്രമിക്കുന്നില്ല.
എന്നിരുന്നാലും രക്തം ജീവൻ രക്ഷിക്കുന്നു എന്ന അവകാശവാദം വർഷങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഗുരുതരമായി രക്തവാർച്ച ഉണ്ടാകുകയും എന്നാൽ രക്തപ്പകർച്ച നടത്തിയതിന്റെ ഫലമായി വളരെവേഗം അവസ്ഥ മെച്ചപ്പെടുകയും
ചെയ്ത അനുഭവങ്ങൾ ഡോക്ടർമാർക്കു പറയാനുണ്ടാകും. അതുകൊണ്ട് ‘വൈദ്യശാസ്ത്രപരമായി അത് എത്രത്തോളം ബുദ്ധിപൂർവകമാണ് അല്ലെങ്കിൽ ബുദ്ധിശൂന്യമാണ്’ എന്നു നിങ്ങൾ അറിയാൻ ആഗ്രഹിച്ചേക്കാം. രക്തം ഉപയോഗിച്ചുള്ള ചികിത്സയെ പിന്താങ്ങാൻ വൈദ്യശാസ്ത്രപരമായ തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് രക്തത്തിന്റെ ഉപയോഗം സംബന്ധിച്ചു കാര്യജ്ഞാനത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പു നടത്തുന്നതിന് വസ്തുതകൾ മനസ്സിലാക്കാൻ നിങ്ങൾ നിങ്ങളോടുതന്നെ കടപ്പെട്ടിരിക്കുന്നു.[അടിക്കുറിപ്പുകൾ]
a പ്രവൃത്തികൾ 17:25, 28-ൽ കാണുന്ന പൗലൊസിന്റെ പ്രസ്താവന.
b സമാനമായ വിലക്കുകൾ പിന്നീടു ഖുറാനിൽ എഴുതപ്പെട്ടു.
[4-ാം പേജിലെ ചതുരം]
“ഇവിടെ [പ്രവൃത്തികൾ 15-ാം അധ്യായത്തിൽ] കൃത്യതയോടെ, ക്രമീകൃതമായ രീതിയിൽ രേഖപ്പെടുത്തിയിരി ക്കുന്ന ചട്ടങ്ങളെ അവശ്യമായവ അഥവാ ഒഴിച്ചുകൂടാനാവാത്തവ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇത്, അപ്പൊസ്തലന്മാരുടെ മനസ്സുകളിൽ ഈ ക്രമീകരണം താത്കാലികമായ ഒന്നായിരുന്നില്ല എന്നതിന്റെ ഏറ്റവും ശക്തമായ തെളിവു നൽകുന്നു.”—പ്രൊഫസർ എഡ്വേർഡ് റൂസ്, യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്രാസ്ബർഗ്.
[5-ാം പേജിലെ ചതുരം/ചിത്രം]
അപ്പൊസ്തലിക തീർപ്പിന്റെ അർഥവ്യാപ്തി മാർട്ടിൻ ലൂഥർ ചൂണ്ടിക്കാട്ടി: “ഈ [അപ്പൊസ്തലിക] സമിതിയോടു യോജിപ്പി ലുള്ള ഒരു സഭ ഉണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ . . . മേലാൽ രാജകുമാരനാകട്ടെ പ്രഭു വാകട്ടെ പട്ടണവാസിയാകട്ടെ കർഷകനാകട്ടെ, വാത്തയുടെയോ പേടമാനിന്റെയോ ആൺമാനിന്റെയോ പന്നിയുടെയോ മാംസം രക്തത്തോടുകൂടെ പാകംചെയ്തു ഭക്ഷിക്കരുതെന്നു നാം പഠിപ്പിക്കുകയും നിഷ്കർഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. . . . പട്ടണവാസിയും കർഷകനും പ്രത്യേകിച്ച് ചുവന്ന സോസിജും രക്തസോസിജും വർജിക്കണം.”
[കടപ്പാട]
Woodcut by Lucas Cranach
[6-ാം പേജിലെ ചതുരം]
“ദൈവത്തിനും മനുഷ്യർക്കും കാര്യങ്ങൾ സംബന്ധിച്ചു വളരെ വ്യത്യസ്തമായ വീക്ഷണങ്ങളാണു ള്ളത്. നമ്മുടെ കാഴ്ചപ്പാടിൽ പ്രധാ നമായി തോന്നുന്നത് അനന്തജ്ഞാ നത്തിന് ഉടമയായ ദൈവത്തിന്റെ ദൃഷ്ടിയിൽ മിക്കപ്പോഴും ഒട്ടും പ്രസ ക്തമായിരിക്കില്ല; നമുക്കു നിസ്സാ രമായി തോന്നുന്നത് പലപ്പോഴും ദൈവത്തിന് അത്യന്തം പ്രാധാന്യ മുള്ളതായിരിക്കുകയും ചെയ്യും. ആരംഭംമുതൽ അത് അങ്ങനെയാ യിരുന്നു.”—“രക്തം ഭക്ഷിക്കുന്നതിന്റെ നിയമസാധുതയെപ്പറ്റിയുള്ള ഒരു അന്വേഷണം,” (ഇംഗ്ലീഷ്) അലക്സാണ്ടർ പൈറി, 1787.
[3-ാം പേജിലെ ചിത്രം]
Medicine and the Artist by Carl Zigrosser/Dover Publications
[4-ാം പേജിലെ ചിത്രം]
ചരിത്രപ്രധാനമായ ഒരു സമിതിയിൽ ക്രിസ്തീയ ഭരണ സംഘം രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമം തുടർന്നും ബാധകമാണെന്നു സ്ഥിരീകരിച്ചു
[7-ാം പേജിലെ ചിത്രം]
അനന്തരഫലങ്ങൾ എന്തുതന്നെ ആയിരുന്നാലും രക്തം സംബന്ധിച്ച ദൈവനിയമം ലംഘിക്കാൻ ആദിമ ക്രിസ്ത്യാനികൾ വിസമ്മതിച്ചു
[കടപ്പാട]
Painting by Gérôme, 1883, courtesy of Walters Art Gallery, Baltimore