‘ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത പ്രസംഗിക്കപ്പെടും’
‘ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത പ്രസംഗിക്കപ്പെടും’
“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.
യേശു പറഞ്ഞതിന്റെ അർഥം: യേശു “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് . . . നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു” എന്ന് സുവിശേഷം എഴുതിയ ലൂക്കോസ് രേഖപ്പെടുത്തി. (ലൂക്കോസ് 8:1) ഇനി, യേശുതന്നെ ഇങ്ങനെ പറഞ്ഞു: “എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോസ് 4:43) നഗരംതോറും ഗ്രാമംതോറും സന്തോഷവാർത്ത അറിയിക്കാൻ യേശു തന്റെ ശിഷ്യന്മാരെ അയയ്ക്കുകയും ചെയ്തു. പിന്നീട് യേശു അവരോട് ഇങ്ങനെയും പറഞ്ഞു: “നിങ്ങൾ . . . ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃത്തികൾ 1:8; ലൂക്കോസ് 10:1.
ആദ്യകാലത്തെ ക്രിസ്ത്യാനികൾ അനുസരിച്ചു: യേശുവിന്റെ ശിഷ്യന്മാർ ഒട്ടും സമയം പാഴാക്കാതെ യേശു പറഞ്ഞതുപോലെ ചെയ്തു. “അവർ ദിവസവും ദേവാലയത്തിലും വീടുതോറും ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു.” (പ്രവൃത്തികൾ 5:42) ക്രിസ്തീയസഭയിലെ ഏതെങ്കിലും പ്രത്യേകപദവിയുള്ള കുറച്ചുപേർ മാത്രമല്ല പ്രസംഗപ്രവർത്തനം ചെയ്തിരുന്നത്. “മനുഷ്യരിൽ ഏറ്റവും അജ്ഞരും നികൃഷ്ടരും ആയിരുന്ന കമ്പിളിനെയ്ത്തുകാർ, ചെരുപ്പുകുത്തികൾ, തോൽക്കൊല്ലന്മാർ എന്നിവർ തീക്ഷ്ണ സുവിശേഷപ്രസംഗകർ ആയിരുന്നു എന്ന് ക്രിസ്ത്യാനികളെ വിമർശിച്ച് ആദ്യമായി പുസ്തകം എഴുതിയ സെൽസെസ് പരിഹസിച്ചു പറഞ്ഞു” എന്ന് നിയാൻഡർ എന്ന ചരിത്രകാരൻ എഴുതി. സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന തന്റെ പുസ്തകത്തിൽ ഷാൺ ബെർനാഡി ഇങ്ങനെ എഴുതി: “[ക്രിസ്ത്യാനികൾ] എല്ലായിടത്തുംപോയി സകലരോടും സംസാരിക്കേണ്ടതുണ്ടായിരുന്നു. പെരുവഴികളിലും നഗരങ്ങളിലും പൊതുചത്വരങ്ങളിലും വീടുകളിലും. സ്വാഗതം ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും. . . . അവർ ഭൂമിയുടെ അറ്റങ്ങളോളം പോകണമായിരുന്നു.”
ആരാണ് ഇന്ന് അനുസരിക്കുന്നത്?: ആംഗ്ലിക്കൻ സഭയിലെ ഒരു പുരോഹിതനായ ഡേവിഡ് വാട്സൺ പറഞ്ഞത് ഇങ്ങനെയാണ്: “സുവിശേഷം പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഭ വേണ്ടത്ര ഗൗരവം കൊടുക്കാത്തതാണ് ഇക്കാലത്ത് ആളുകളുടെ ആത്മീയത പൊതുവെ കുറഞ്ഞുവരുന്നതിന്റെ ഒരു കാരണം.” ഒരു എഴുത്തുകാരനായ ഹോസെ ലൂയിസ് പെരെസ് ഗ്വാഡലൂപ് തന്റെ പുസ്തകത്തിൽ (Why Are the Catholics Leaving?) ഇവാഞ്ചലിക്കൽ സഭയുടെയും അഡ്വന്റിസ്റ്റ് സഭയുടെയും അതുപോലുള്ള മറ്റു സഭകളുടെയും പ്രവർത്തനത്തെക്കുറിച്ച് എഴുതി. അദ്ദേഹം പറഞ്ഞു: “അവർ വീടുതോറും പോകുന്നില്ല.” എന്നാൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് അദ്ദേഹം എഴുതി: “അവർ വീടുതോറും പോകുന്നവരാണ്. ക്രമമായി, ചിട്ടയോടെ അവർ അതു ചെയ്യുന്നു.”
സുപ്രീംകോടതി വിധികൾ വിശകലനം ചെയ്യുന്ന ഒരു റിപ്പോർട്ടിൽ (Cato Supreme Court Review, 2001-2002) ജോനഥൻ ടെർലി ശ്രദ്ധേയമായ ഒരു വസ്തുത എടുത്തുപറഞ്ഞു: “യഹോവയുടെ സാക്ഷികൾ എന്നു കേൾക്കുമ്പോൾത്തന്നെ മിക്കവരുടെയും മനസ്സിൽ വരുന്നത്, നമുക്ക് നേരമില്ലാത്ത നേരത്ത് സുവിശേഷം പ്രസംഗിച്ചുകൊണ്ട് നമ്മുടെ വീട്ടിൽ വരുന്നവരെയാണ്. വെറുതെ വിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലല്ല യഹോവയുടെ സാക്ഷികൾ വീടുതോറും പോകുന്നത്. അങ്ങനെ ചെയ്യുന്നത് അവരുടെ ഒരു വിശ്വാസപ്രമാണം തന്നെയാണ്.”
[ചതുരം]
സത്യക്രിസ്ത്യാനികൾ ആരാണെന്ന് മനസ്സിലായോ?
ഈ ലേഖനപരമ്പരയിൽ ചർച്ച ചെയ്ത തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ഇന്ന് സത്യക്രിസ്ത്യാനികൾ ആരാണെന്നാണ് നിങ്ങൾക്കു മനസ്സിലായത്? ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് മതവിഭാഗങ്ങൾ ഉണ്ടെങ്കിലും യേശു തന്റെ അനുഗാമികളോടു പറഞ്ഞത് ഇതാണ്: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.” (മത്തായി 7:21) പിതാവിന്റെ ഇഷ്ടം ചെയ്യുന്ന ആ സത്യക്രിസ്ത്യാനികളെ തിരിച്ചറിയുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്യുന്നെങ്കിൽ ദൈവരാജ്യത്തിൽ എന്നെന്നും അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും. ദൈവരാജ്യത്തെക്കുറിച്ചും ദൈവരാജ്യത്തിൽ കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഈ മാസിക നിങ്ങൾക്ക് പരിചയപ്പെടുത്തിയ യഹോവയുടെ സാക്ഷികളോട് ചോദിച്ചാൽ മതി.—ലൂക്കോസ് 4:43.