“നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം”
“നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം”
“നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
യേശു പറഞ്ഞതിന്റെ അർഥം: താൻ അനുഗാമികളെ എങ്ങനെ സ്നേഹിച്ചോ അതുപോലെതന്നെ അവരും തമ്മിൽത്തമ്മിൽ സ്നേഹിക്കണമെന്ന് ക്രിസ്തു പറഞ്ഞു. യേശു എങ്ങനെയാണ് അവരെ സ്നേഹിച്ചത്? അന്നത്തെ ആളുകളെപ്പോലെ ആയിരുന്നില്ല യേശു. യേശു എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. നാട് ഏതാണെന്നോ സ്ത്രീയാണോ പുരുഷനാണോ എന്നോ ഒന്നും യേശു നോക്കിയില്ല. (യോഹന്നാൻ 4:7-10) യേശു മറ്റുള്ളവരെ സഹായിക്കാൻ സമയം മാറ്റിവെച്ചു, അധ്വാനിച്ചു, പിന്നെ പലതും വേണ്ടെന്നുവെച്ചു. സ്നേഹമാണ് ഇതെല്ലാം ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത്. (മർക്കോസ് 6:30-34) അവസാനം ഏറ്റവും വലിയ സ്നേഹവും കാണിച്ചു. ക്രിസ്തു പറഞ്ഞു: “ഞാനാണു നല്ല ഇടയൻ. നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു.”—യോഹന്നാൻ 10:11.
ആദ്യകാലത്തെ ക്രിസ്ത്യാനികൾ അനുസരിച്ചു: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിരുന്നത് ‘സഹോദരൻ,’ ‘സഹോദരി’ എന്നാണ്. (ഫിലേമോൻ 1, 2) എല്ലാ ദേശങ്ങളിൽനിന്നുമുള്ള ആളുകൾ ക്രിസ്തീയസഭയിൽ ഉണ്ടായിരുന്നു. പക്ഷേ ആരും ആരെയും മാറ്റിനിറുത്തിയില്ല. കാരണം “ജൂതനും ഗ്രീക്കുകാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരാൾതന്നെയാണ്” എന്ന് അവർ വിശ്വസിച്ചിരുന്നു. (റോമർ 10:11, 12) എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം യരുശലേമിലെ ശിഷ്യന്മാർ ‘അവരുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആ തുക ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വീതിച്ചുകൊടുത്തു.’ എന്തിനായിരുന്നെന്നോ? പുതുതായി സ്നാനമേറ്റ ശിഷ്യന്മാർക്ക് യരുശലേമിൽത്തന്നെ താമസിച്ച് ‘ഉത്സാഹത്തോടെ അപ്പോസ്തലന്മാരിൽനിന്ന് പഠിക്കാൻ’ കഴിയണം, അതിനുവേണ്ടി. (പ്രവൃത്തികൾ 2:41-45) ഇങ്ങനെയൊക്കെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്? അപ്പോസ്തലന്മാരുടെ മരണശേഷം 200 വർഷം ആകുന്നതിനു മുമ്പ് തെർത്തുല്യൻ എന്ന ചരിത്രകാരൻ എഴുതിയ ചില കാര്യങ്ങളിൽനിന്ന് നമുക്ക് ഇതിന്റെ ഉത്തരം മനസ്സിലാക്കാം. ക്രിസ്ത്യാനികളെക്കുറിച്ച് മറ്റുള്ളവർ ഇങ്ങനെ പറഞ്ഞതായി അദ്ദേഹം എഴുതി: “അവർ പരസ്പരം എത്ര സ്നേഹമുള്ളവരാണ്! . . . ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി മരിക്കാൻപോലും സന്നദ്ധരാണ്.”
ആരാണ് ഇന്ന് അനുസരിക്കുന്നത്?: 1837-ൽ പ്രസിദ്ധീകരിച്ച റോമൻ സാമ്രാജ്യത്തിന്റെ പതനത്തെക്കുറിച്ചുള്ള ഒരു പുസ്തകം ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞു. നൂറ്റാണ്ടുകൾക്കൊണ്ട് ക്രിസ്ത്യാനികൾ “പരസ്പരം ചെയ്തുകൂട്ടിയിരിക്കുന്ന ക്രൂരതകൾ അവിശ്വാസികൾ അവരോടു ചെയ്തതിനെക്കാൾ എത്രയോ വലുതാണ്” എന്ന് ആ പുസ്തകം ചൂണ്ടിക്കാട്ടി. മതഭക്തരായ ആളുകൾക്ക്, പ്രത്യേകിച്ചും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർക്ക്, വംശത്തിന്റെ പേരിൽ ആളുകളെ വേർതിരിവോടെ കാണാനുള്ള പ്രവണത കൂടുതലാണെന്ന് അടുത്തിടെ ഐക്യനാടുകളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഒരേ ക്രൈസ്തവവിഭാഗത്തിൽപ്പെട്ടവർതന്നെ രണ്ടു രാജ്യങ്ങളിലുള്ളവരാണെങ്കിൽ അവർ തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ് പലപ്പോഴും. അതുകൊണ്ടുതന്നെ ഒരു ആവശ്യം വന്നാൽ അവർ പരസ്പരം സഹായിക്കാൻ എത്താറില്ല. അവർക്ക് അതിനൊട്ട് തോന്നാറുമില്ല.
2004-ൽ ഫ്ളോറിഡയിൽ രണ്ടു മാസത്തിനിടെ നാല് ചുഴലിക്കാറ്റുകൾ തുടർച്ചയായി വിനാശം വിതച്ചു. അവിടത്തെ ഒരു ദുരന്തനിവാരണ സമിതിയുടെ ചെയർമാൻ ഒരു കാര്യം ശ്രദ്ധിച്ചു. ദുരിതാശ്വാസ സാമഗ്രികൾ ഉപയോഗിക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികളെപ്പോലെ സംഘടിതമായി പ്രവർത്തിക്കുന്ന മറ്റൊരു വിഭാഗവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷികൾക്ക് ഇനിയും എത്ര വേണമെങ്കിലും സാധനങ്ങൾ എത്തിച്ചുകൊടുക്കാമെന്നും അദ്ദേഹം വാക്കുകൊടുത്തു. അതുപോലെ, 1997-ൽ യഹോവയുടെ സാക്ഷികളുടെ ഒരു ദുരിതാശ്വാസ സംഘം കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലുള്ള സഹോദരങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി മരുന്നും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഒക്കെ എത്തിച്ചുകൊടുത്തു. യൂറോപ്പിലുള്ള സാക്ഷികൾ 3.5 കോടി രൂപ വിലവരുന്ന സാധനങ്ങളാണ് അവർക്ക് കൊടുത്തുവിട്ടത്.