ഒന്നാമത്തെ കഷ്ടം—വെട്ടുക്കിളികൾ
അധ്യായം 22
ഒന്നാമത്തെ കഷ്ടം—വെട്ടുക്കിളികൾ
1. ദൂതൻമാർ കാഹളങ്ങൾ മുഴക്കുമ്പോൾ ആർ ഏറെറടുക്കുന്നു, അഞ്ചാമത്തെ കാഹളം മുഴക്കൽ എന്തു പ്രഖ്യാപിക്കുന്നു?
അഞ്ചാമത്തെ ദൂതൻ തന്റെ കാഹളം ഊതുവാൻ ഒരുങ്ങുന്നു. നാലു സ്വർഗീയ കാഹളങ്ങൾ മുഴക്കി കഴിഞ്ഞിരിക്കുന്നു, യഹോവ അത്യന്തം നിന്ദ്യമായി കരുതുന്ന ക്രൈസ്തവലോകമാകുന്ന ഭൂമിയുടെ മൂന്നിലൊന്നിനെതിരായി നാലു ബാധകൾ തിരിച്ചുവിട്ടിരിക്കുന്നു. അവളുടെ മാരകമായ രോഗാവസ്ഥ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ദൂതൻമാർ കാഹളങ്ങൾ മുഴക്കുമ്പോൾ മാനുഷഘോഷകർ ഭൂമിയിൽ അത് ഏറെറടുക്കുന്നു. ഇപ്പോൾ അഞ്ചാമത്തെ ദൂതകാഹളം ഒന്നാമത്തെ കഷ്ടം പ്രഖ്യാപിക്കാൻ പോവുകയാണ്, മുമ്പ് പ്രഖ്യാപിക്കപ്പെട്ടതിനെക്കാൾ കൂടുതൽ ഭയാനകം തന്നെ. അതു ഭീതിജനകമായ ഒരു വെട്ടുക്കിളിബാധയോടു ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും ഈ ബാധ കൂടുതൽ മെച്ചമായി ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്ന മററു തിരുവെഴുത്തുകൾ നമുക്ക് ആദ്യം നോക്കാം.
2. യോഹന്നാൻ കാണുന്നതിനു സമാനമായ ഒരു വെട്ടുക്കിളിബാധയെ ഏതു ബൈബിൾപുസ്തകം വർണിക്കുന്നു, പുരാതന ഇസ്രായേലിൻമേൽ അതിന്റെ ഫലം എന്തായിരുന്നു?
2 പൊ.യു.മു. 9-ാം നൂററാണ്ടിൽ എഴുതപ്പെട്ട യോവേലിന്റെ ബൈബിൾ പുസ്തകം വെട്ടുക്കിളികൾ ഉൾപ്പെടെ പ്രാണികളുടെ ഒരു ബാധയെ വർണിക്കുന്നു, യോഹന്നാൻ കാണുന്നതിനു സമാനമായ ഒന്നുതന്നെ. (യോവേൽ 2:1-11, 25) a അതു വിശ്വാസത്യാഗം ഭവിച്ച ഇസ്രായേലിനു വളരെ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതിനായിരുന്നു, എന്നാൽ വ്യക്തികളായ യഹൂദൻമാർ അനുതപിച്ച് യഹോവയുടെ പ്രീതിയിലേക്കു തിരിയുന്നതിലും കലാശിക്കുമായിരുന്നു. (യോവേൽ 2:6, 12-14) ആ സമയം വരുമ്പോൾ യഹോവ “സകല ജഡത്തിൻമേലും” തന്റെ ആത്മാവിനെ പകരുമായിരുന്നു, അതേസമയം “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുന്നതിനു” മുമ്പ് ഭീതിപ്പെടുത്തുന്ന അടയാളങ്ങളും മുന്നറിയിപ്പു നൽകുന്ന സംഭവങ്ങളും ഉണ്ടാകുമായിരുന്നു.—യോവേൽ 2:11, 28-32.
ഒന്നാം നൂററാണ്ടിലെ ഒരു ബാധ
3, 4. (എ) യോവേൽ 2-ാം അധ്യായത്തിന് ഒരു നിവൃത്തിയുണ്ടായത് എപ്പോൾ, എങ്ങനെ? (ബി) പൊ.യു. ഒന്നാം നൂററാണ്ടിൽ ഒരു വെട്ടുക്കിളിബാധയുണ്ടായത് എങ്ങനെ, ബാധ എത്രകാലം തുടർന്നു?
3 യോവേൽ 2-ാം അധ്യായത്തിന് ഒന്നാം നൂററാണ്ടിൽ ഒരു നിവൃത്തിയുണ്ടായിരുന്നു. പൊ.യു. 33-ലെ പെന്തക്കോസ്തിൽ ആദ്യക്രിസ്ത്യാനികളെ അഭിഷേകം ചെയ്യുകയും അനേകം ഭാഷകളിൽ “ദൈവത്തിന്റെ വൻകാര്യങ്ങൾ” സംസാരിക്കാൻ അവരെ ശക്തരാക്കുകയും ചെയ്തുകൊണ്ടു പരിശുദ്ധാത്മാവു പകരപ്പെട്ടപ്പോഴായിരുന്നു അതു സംഭവിച്ചത്. തത്ഫലമായി ഒരു വലിയ ജനക്കൂട്ടം വന്നുകൂടി. അപ്പോസ്തലനായ പത്രോസ് യോവേൽ 2:28, 29 ഉദ്ധരിക്കുകയും അവർ അതിന്റെ നിവൃത്തി കാണുകയാണെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ട് വിസ്മയിച്ചുനിന്ന ആ കാണികളെ അഭിസംബോധന ചെയ്തു. (പ്രവൃത്തികൾ 2:1-21) എന്നാൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടും മററുളളവരെ അനുതാപത്തിലേക്കു നയിച്ചുകൊണ്ടും അക്കാലത്ത് ഒരു അക്ഷരാർഥ പ്രാണിബാധയുണ്ടായതായി ഒരു രേഖയുമില്ല.
4 ആ നാളുകളിൽ ഒരു ആലങ്കാരിക ബാധയുണ്ടായോ? ഉവ്വ്, തീർച്ചയായും! അതു പുതുതായി അഭിഷേകം പ്രാപിച്ച ക്രിസ്ത്യാനികളുടെ തീവ്രമായ പ്രസംഗത്തിന്റെ ഫലമായി സംഭവിച്ചു. b അനുതപിക്കാനും തന്നിൽനിന്നുളള അനുഗ്രഹങ്ങൾ ആസ്വദിക്കാനും യഹോവ ശ്രദ്ധിക്കുന്ന ആ യഹൂദൻമാരെ അവർ മുഖാന്തരം ക്ഷണിച്ചു. (പ്രവൃത്തികൾ 2:38-40; 3:19) പ്രതികരിച്ച വ്യക്തികൾക്ക് ഗണ്യമായ അളവിൽ അവന്റെ പ്രീതി ലഭിച്ചു. എന്നാൽ ക്ഷണം നിരസിച്ച വ്യക്തികൾക്ക് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ വിനാശം വിതക്കുന്ന ഒരു വെട്ടുക്കിളിസമൂഹം പോലെ ആയിത്തീർന്നു. യെരുശലേമിൽ തുടങ്ങി അവർ യഹൂദ്യയിലും ശമര്യയിലും എല്ലാം പരന്നു. പെട്ടെന്നുതന്നെ അവർ എല്ലായിടത്തുമെത്തി, യേശുവിന്റെ പുനരുത്ഥാനം അത് അർഥമാക്കുന്ന സകലതും സഹിതം പരസ്യമായി ഘോഷിക്കുന്നതിനാൽ അവിശ്വാസികളായ യഹൂദൻമാരെ ദണ്ഡിപ്പിച്ചുകൊണ്ടുതന്നെ. (പ്രവൃത്തികൾ 1:8; 4:18-20; 5:17-21, 28, 29, 40-42; 17:5, 6; 21:27-30) യെരുശലേമിനെ നശിപ്പിക്കുന്നതിന് യഹോവ റോമൻ സൈന്യങ്ങളെ അതിനെതിരെ കൊണ്ടുവന്ന പൊ.യു. 70-ൽ യഹോവയുടെ ഭയജനകമായ ദിവസം വരുന്നതുവരെ ആ ബാധ തുടർന്നു. വിശ്വാസത്തോടെ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ച ക്രിസ്ത്യാനികൾ മാത്രമേ രക്ഷപ്രാപിച്ചുളളൂ.—യോവേൽ 2:32; പ്രവൃത്തികൾ 2:20, 21; സദൃശവാക്യങ്ങൾ 18:10.
ഇരുപതാം നൂററാണ്ടിലെ ബാധ
5. യോവേലിന്റെ പ്രവചനത്തിന് 1919 മുതൽ ഒരു നിവൃത്തിയുണ്ടായതെങ്ങനെ?
5 അന്ത്യകാലത്ത് യോവേലിന്റെ പ്രവചനത്തിന് ഒരു അന്തിമ നിവൃത്തി ഉണ്ടായിരിക്കുമെന്നു നമുക്കു ന്യായമായും പ്രതീക്ഷിക്കാൻ കഴിയും. ഇത് എത്ര സത്യമെന്നു തെളിഞ്ഞിരിക്കുന്നു! യു.എസ്.എ.യിലുളള ഒഹായോയിലെ സീഡാർ പോയിൻറിൽ 1919 സെപ്ററംബർ 1-8 തീയതികളിൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ കൺവെൻഷനിൽ യഹോവയുടെ ആത്മാവിന്റെ ശ്രദ്ധേയമായ ഒരു പകരൽ ഒരു ആഗോള പ്രസംഗപ്രസ്ഥാനം സംഘടിപ്പിക്കാൻ തന്റെ ജനത്തെ ഉത്തേജിപ്പിച്ചു. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്നവരുടെയിടയിൽ അവർ മാത്രം യേശു സ്വർഗീയ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞ് ആ സുവാർത്ത വിസ്തൃതമായി ഘോഷിക്കുന്നതിനു സർവശ്രമവും ചെയ്തു. പ്രവചനനിവൃത്തിയായി, അവരുടെ തീവ്രമായ സാക്ഷീകരണം വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിന് ദണ്ഡിപ്പിക്കുന്ന ഒരു ബാധയായിത്തീർന്നു.—മത്തായി 24:3-8, 14; പ്രവൃത്തികൾ 1:8.
6. (എ) അഞ്ചാമത്തെ ദൂതൻ തന്റെ കാഹളം ഊതിയപ്പോൾ യോഹന്നാൻ എന്തു കണ്ടു? (ബി) ഈ “നക്ഷത്രം” ആരെ പ്രതീകപ്പെടുത്തുന്നു, എന്തുകൊണ്ട്?
6 യെരുശലേമിന്റെ നാശത്തിന് ഏതാണ്ട് 26 വർഷത്തിനുശേഷം എഴുതപ്പെട്ട വെളിപാടും ആ ബാധയെ വർണിക്കുന്നു. യോവേലിന്റെ വർണനയോട് അത് എന്തു കൂട്ടുന്നു? നമുക്കു രേഖ പരിശോധിക്കാം, യോഹന്നാൻ റിപ്പോർട്ടു ചെയ്തപ്രകാരം: “അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.” (വെളിപ്പാടു 9:1) ഈ “നക്ഷത്രം” വെളിപ്പാടു 8:10-ൽ വീഴുന്നതായി യോഹന്നാൻ കണ്ടതിൽനിന്നു വ്യത്യസ്തമാണ്. “ഒരു നക്ഷത്രം ആകാശത്തുനിന്നു . . . വീണുകിടക്കുന്നതു” യോഹന്നാൻ കാണുന്നു. അതിന് ഇപ്പോൾ ഈ ഭൂമിയോടുളള ബന്ധത്തിൽ ഒരു നിയമനവും ഉണ്ട്. ഇത് ഒരു ആത്മവ്യക്തിയാണോ, അതോ ജഡികവ്യക്തിയാണോ? “അഗാധകൂപത്തിന്റെ താക്കോൽ” പിടിച്ചിരിക്കുന്ന ഇവൻ സാത്താനെ “അഗാധത്തിൽ” വലിച്ചെറിയുന്നതായി പിന്നീടു വർണിക്കുന്നു. (വെളിപ്പാടു 20:1-3) അതുകൊണ്ട് അവൻ ശക്തനായ ഒരു ആത്മവ്യക്തിയായിരിക്കണം. വെട്ടുക്കിളികൾക്ക് ‘അഗാധദൂതനായ ഒരു രാജാവു’ണ്ടെന്നു വെളിപ്പാടു 9:11-ൽ യോഹന്നാൻ നമ്മോടു പറയുന്നു. രണ്ടു വാക്യങ്ങളും ഒരേ വ്യക്തിയെ ആയിരിക്കണം പരാമർശിക്കുന്നത്, എന്തെന്നാൽ അഗാധത്തിന്റെ താക്കോൽ ഉളള ദൂതൻ യുക്ത്യാനുസൃതം അഗാധദൂതൻ ആയിരിക്കണം. അഭിഷിക്ത ക്രിസ്ത്യാനികൾ യേശുക്രിസ്തുവാകുന്ന ഒരു ദൂതരാജാവിനെ മാത്രമേ അംഗീകരിക്കുന്നുളളൂ എന്നതുകൊണ്ട് നക്ഷത്രം പ്രതീകപ്പെടുത്തുന്നത് യഹോവയുടെ അഭിഷിക്ത രാജാവിനെ ആയിരിക്കണം.—കൊലൊസ്സ്യർ 1:13; 1 കൊരിന്ത്യർ 15: 25.
7. (എ) “അഗാധകൂപം” തുറക്കുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) ‘അഗാധം’ എന്താണ്, കുറച്ചുകാലം ആര് അവിടെ ചെലവഴിച്ചു?
7 വിവരണം തുടരുന്നു: “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുക പൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും [വായു, NW] ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിന്നുളള ശക്തി ലഭിച്ചു.” (വെളിപ്പാടു 9:2, 3) തിരുവെഴുത്തുപരമായി ‘അഗാധം’ നിഷ്ക്രിയത്വത്തിന്റെ, മരണത്തിന്റെതന്നെ ഒരു സ്ഥലമാണ്. (താരതമ്യം ചെയ്യുക: റോമർ 10:7; വെളിപ്പാടു 17:8; 20:1, 3.) ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം (1918-19) യേശുവിന്റെ സഹോദരൻമാരുടെ ചെറിയ കൂട്ടം ആപേക്ഷിക നിഷ്ക്രിയത്വമാകുന്ന അത്തരം ഒരു “അഗാധ”ത്തിൽ കുറച്ചുകാലം ചെലവഴിച്ചു. എന്നാൽ അനുതാപമുണ്ടായിരുന്ന തന്റെ ദാസൻമാരുടെമേൽ 1919-ൽ യഹോവ തന്റെ ആത്മാവിനെ പകർന്നപ്പോൾ തൊട്ടുമുമ്പിൽ സ്ഥിതിചെയ്തിരുന്ന വേലയുടെ വെല്ലുവിളി നേരിടാൻ അവർ ഇറങ്ങി പുറപ്പെട്ടു.
8. വെട്ടുക്കിളികളുടെ വിടുതൽ വളരെ “പുക”യോടുകൂടെ ആയിരുന്നതെങ്ങനെ?
8 യോഹന്നാൻ കാണുന്നപ്രകാരം വെട്ടുക്കിളികളുടെ വിടുതൽ വളരെ പുകയോടുകൂടെ ആയിരുന്നു, “പെരുഞ്ചൂളയിലെ പുകപോലെ.” c അത് 1919-ൽ അങ്ങനെയെന്നു തെളിഞ്ഞു. ക്രൈസ്തവലോകത്തിനും പൊതുവേ ലോകത്തിനും സാഹചര്യം ഇരുണ്ടുപോയിരുന്നു. (താരതമ്യം ചെയ്യുക: യോവേൽ 2:30, 31.) യോഹന്നാൻവർഗമാകുന്ന ആ വെട്ടുക്കിളികളുടെ മോചനം രാജ്യവേലയെ നശിപ്പിക്കാൻ പദ്ധതിയിടുകയും ഇപ്പോൾ ദൈവരാജ്യത്തെ തളളിക്കളയുകയും ചെയ്തവരായ ക്രൈസ്തവലോകത്തിലെ വൈദികർക്ക് ഒരു തിരിച്ചടിയായിരുന്നു. വെട്ടുക്കിളിസംഘത്തിനു ദിവ്യാധികാരം നൽകപ്പെടുകയും ശക്തമായ ന്യായവിധിദൂതുകൾ ഘോഷിക്കുന്നതിൽ അതു പ്രയോഗിച്ചുതുടങ്ങുകയും ചെയ്തപ്പോൾ വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിലുടനീളം പുകസമാനമായ ഒരു ആവരണം പരക്കാൻ തുടങ്ങി. ക്രൈസ്തവലോകത്തിന്റെ ‘സൂര്യൻ’—അവളുടെ പ്രകാശനത്തിന്റെ ഭാവം—ഒരു ഗ്രഹണത്തിനു വിധേയമായി. ക്രൈസ്തവലോകത്തിന്റെ ദൈവം ഈ ലോകത്തിന്റെ “വായുവിന്റെ ഭരണാധികാരി” ആണെന്ന് പ്രകടമാക്കപ്പെട്ടപ്പോൾ ദിവ്യന്യായവിധിയുടെ പ്രഖ്യാപനങ്ങൾകൊണ്ട് “വായു” മങ്ങിയതാവുകയും ചെയ്തു.—എഫേസ്യർ 2:2, NW; യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19.
ആ ദണ്ഡിപ്പിക്കുന്ന വെട്ടുക്കിളികൾ!
9. വെട്ടുക്കിളികൾക്ക് എന്തു യുദ്ധനിർദേശങ്ങൾ ലഭിച്ചു?
9 ആ വെട്ടുക്കിളികൾക്ക് എന്തു യുദ്ധനിർദേശങ്ങൾ ലഭിച്ചു? യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു: “നെററിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉളള വേദനപോലെ തന്നേ. ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.”—വെളിപ്പാടു 9:4-6.
10. (എ) ആർക്കെതിരെയാണു ബാധ മുഖ്യമായും തിരിച്ചുവിടുന്നത്, അവരുടെമേൽ എന്തു ഫലത്തോടെ? (ബി) ഏതുതരം ദണ്ഡനം ഉൾപ്പെട്ടിരിക്കുന്നു? (അടിക്കുറിപ്പും കാണുക.)
10 ഈ ബാധ ആദ്യം ജനത്തിനോ അവരുടെയിടയിലെ പ്രമുഖർക്കോ—‘ഭൂമിയിലെ പച്ചപ്പുല്ലും വൃക്ഷങ്ങളും’—എതിരായിട്ടല്ല തിരിയുന്നതെന്നു ഗൗനിക്കുക. (താരതമ്യം ചെയ്യുക: വെളിപ്പാടു 8:7.) വെട്ടുക്കിളികൾ തങ്ങളുടെ നെററികളിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത ആളുകളെ മാത്രമാണു ദ്രോഹിക്കേണ്ടത്, തങ്ങൾ മുദ്രയേററവരാണെന്ന് അവകാശപ്പെടുകയും എന്നാൽ ആ അവകാശവാദം തെററാണെന്നു തെളിയിക്കുകയും ചെയ്യുന്ന ക്രൈസ്തവലോകത്തിൽ ഉളളവരെത്തന്നെ. (എഫെസ്യർ 1:13, 14) അങ്ങനെ ഈ ആധുനികകാല വെട്ടുക്കിളികളുടെ ദണ്ഡിപ്പിക്കുന്ന മൊഴികൾ ക്രൈസ്തവലോകത്തിലെ മതനേതാക്കൾക്കെതിരെ ആദ്യം തിരിച്ചുവിടപ്പെട്ടു. തങ്ങളുടെ ആട്ടിൻകൂട്ടത്തെ സ്വർഗത്തിലേക്കു നയിക്കുന്നതിൽ അവർ പരാജയപ്പെടുന്നുവെന്നു മാത്രമല്ല അവർതന്നെ അവിടെ എത്തുകയുമില്ല എന്നു പരസ്യമായി പ്രസ്താവിച്ചതു കേട്ടപ്പോൾ ഈ അഹങ്കാരികളായ മനുഷ്യർ എത്രമാത്രം ദണ്ഡനം അനുഭവിച്ചിട്ടുണ്ടാകണം! d സത്യത്തിൽ അതു ‘കുരുടൻ കുരുടനെ നയിക്കുന്ന’ ഒരു സംഗതിയായിട്ടാണിരിക്കുന്നത്!—മത്തായി 15:14.
11. (എ) ദൈവത്തിന്റെ ശത്രുക്കളെ ദണ്ഡിപ്പിക്കാൻ വെട്ടുക്കിളികളെ അധികാരപ്പെടുത്തുന്നത് എത്ര കാലത്തേക്ക്, അത് യഥാർഥത്തിൽ ഒരു ചുരുങ്ങിയ കാലമല്ലാത്തതെന്തുകൊണ്ട്? (ബി) ദണ്ഡനം എത്ര കഠിനമാണ്?
11 ദണ്ഡനം അഞ്ചുമാസം നീണ്ടുനിൽക്കുന്നു. അതു താരതമ്യേന ഒരു ചുരുങ്ങിയ കാലമാണോ? ഒരു അക്ഷരീയ വെട്ടുക്കിളിയുടെ വീക്ഷണത്തിൽ അല്ല. അഞ്ചുമാസം ഈ ജീവികളിൽ ഒന്നിന്റെ സാധാരണ ആയുസ്സാണ്. അതുകൊണ്ട് ഈ ആധുനിക വെട്ടുക്കിളികൾ ദൈവത്തിന്റെ ശത്രുക്കളെ വേദനിപ്പിക്കുന്നത് അവർ ജീവിക്കുന്ന കാലത്തോളമാണ്. അതിനുപുറമേ, മനുഷ്യർ മരണം അന്വേഷിക്കത്തക്കവണ്ണം ദണ്ഡനം വളരെ കഠിനമാണ്. വെട്ടുക്കിളികൾ കുത്തിയവരാരും ആത്മഹത്യചെയ്യാൻ ശ്രമിച്ചതിന്റെ ഒരു രേഖയും നമുക്കില്ലെന്നുളളതു സത്യംതന്നെ. എന്നാൽ ദണ്ഡനത്തിന്റെ രൂക്ഷത ചിത്രീകരിക്കാൻ ആ പ്രയോഗം നമ്മെ സഹായിക്കുന്നു—തേളുകളുടെ കഠിനമായ ആക്രമണം പോലെതന്നെ. അതു ബാബിലോനിയൻ ജേതാക്കൾ ചിതറിച്ച അവിശ്വസ്ത ഇസ്രായേല്യരുടെ യാതന യിരെമ്യാവ് മുൻകൂട്ടി കണ്ടതുപോലെ തന്നെയാണ്, അവരുടെ കാര്യത്തിൽ മരണം ജീവനെക്കാൾ പ്രിയങ്കരമായിരുന്നു.—യിരെമ്യാവു 8:3; ഇതുകൂടെ കാണുക: സഭാപ്രസംഗി 4:2, 3.
12. ഒരു ആത്മീയ അർഥത്തിൽ, ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാരെ കൊല്ലുവാനല്ല, മറിച്ച് ദണ്ഡിപ്പിക്കാനുളള അനുമതി വെട്ടുക്കിളികൾക്കു നൽകപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
12 ഒരു ആത്മീയ അർഥത്തിൽ, കൊല്ലുവാനല്ല ഇവരെ ദണ്ഡിപ്പിക്കാൻ അതിന് അനുമതി നൽകിയതെന്തുകൊണ്ട്? ക്രൈസ്തവലോകത്തിന്റെ ഭോഷ്കുകളും പരാജയങ്ങളും തുറന്നുകാട്ടുന്നതിൽ ഇതൊരു പ്രാഥമിക കഷ്ടമാണ്, എന്നാൽ കർത്താവിന്റെ ദിവസം പുരോഗമിക്കുമ്പോൾ പിന്നീടുമാത്രമേ അവളുടെ മൃത്യുസമാന ആത്മീയാവസ്ഥ പൂർണമായി പ്രസിദ്ധമാക്കപ്പെടുകയുളളു. മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെടുന്നത് ഒരു രണ്ടാം കഷ്ടത്തിന്റെ സമയത്തായിരിക്കും.—വെളിപ്പാടു 1:10; 9:12, 18; 11:14.
യുദ്ധത്തിനു സജ്ജരാക്കപ്പെട്ട വെട്ടുക്കിളികൾ
13. വെട്ടുക്കിളികൾക്ക് എന്ത് ആകൃതിയാണുളളത്?
13 ആ വെട്ടുക്കിളികൾക്ക് എത്ര ശ്രദ്ധേയമായ ആകൃതിയാണുളളത്! യോഹന്നാൻ വർണിക്കുന്നു: “വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉളളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരുമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.”—വെളിപ്പാടു 9:7-9.
14. വെട്ടുക്കിളികളെ സംബന്ധിച്ച യോഹന്നാന്റെ വർണന 1919-ൽ പുനരുജ്ജീവിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ സംഘത്തിന് യോജിക്കുന്നതെന്തുകൊണ്ട്?
14 ഇത് 1919-ൽ പുനരുജ്ജീവിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ വിശ്വസ്ത സംഘത്തെ നന്നായി ചിത്രീകരിക്കുന്നു. കുതിരകളെപ്പോലെ അവർ യുദ്ധത്തിനു തയ്യാറായിരുന്നു, അപ്പോസ്തലനായ പൗലോസ് വർണിച്ചപ്രകാരം സത്യത്തിനുവേണ്ടി പോരാടാൻ ഉത്സുകർതന്നെ. (എഫെസ്യർ 6:11-13; 2 കൊരിന്ത്യർ 10:4) അവരുടെ തലകളിൽ യോഹന്നാൻ പൊൻകിരീടങ്ങൾ പോലെയുളളതു കാണുന്നു. അവർ അപ്പോഴും ഭൂമിയിലായിരിക്കെ ഭരിച്ചുതുടങ്ങാത്തതുകൊണ്ട് അവർക്ക് യഥാർഥ കിരീടങ്ങൾ ഉണ്ടായിരിക്കുന്നത് ഉചിതമല്ലായിരിക്കും. (1 കൊരിന്ത്യർ 4:8; വെളിപ്പാടു 20:4) എന്നാൽ 1919-ൽ അവർക്ക് ഒരു രാജകീയ പ്രകൃതം ഉണ്ടായിരുന്നു. അവർ രാജാവിന്റെ സഹോദരൻമാർ ആയിരുന്നു, അവർ അവസാനത്തോളം വിശ്വസ്തരായി തുടർന്നാൽ അവരുടെ സ്വർഗീയ കിരീടങ്ങൾ അവർക്കായി കരുതിയിരുന്നു.—2 തിമൊഥെയൊസ് 4:8; 1 പത്രൊസ് 5:4.
15. പിൻവരുന്നവ എന്തർഥമാക്കുന്നു, വെട്ടുക്കിളികളുടെ (എ) ഇരുമ്പുകവചം? (ബി) മനുഷ്യരുടേതുപോലുളള മുഖം? (സി) സ്ത്രീയുടേതുപോലുളള മുടി? (ഡി) സിംഹങ്ങളുടേതുപോലുളള പല്ലുകൾ? (ഇ) വളരെ ശബ്ദമുണ്ടാക്കൽ?
15 ദർശനത്തിൽ വെട്ടുക്കിളികൾക്ക് തകർക്കാനാവാത്ത നീതിയെ പ്രതീകപ്പെടുത്തുന്ന ഇരുമ്പുകവചങ്ങൾ ഉണ്ട്. (എഫെസ്യർ 6:14-18) അവയ്ക്കു മനുഷ്യമുഖങ്ങളും ഉണ്ട്, ഈ സവിശേഷത സ്നേഹമാകുന്ന ഗുണത്തെ ചൂണ്ടിക്കാണിക്കുന്നു, മനുഷ്യൻ സ്നേഹം തന്നെയായ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടുതന്നെ. (ഉല്പത്തി 1:26; 1 യോഹന്നാൻ 4:16) അവയുടെ മുടി ഒരു സ്ത്രീയുടേതുപോലെ നീണ്ടതാണ്, അത് അഗാധദൂതനായ അവയുടെ രാജാവിനോടുളള കീഴ്പെടലിനെ നന്നായി ചിത്രീകരിക്കുന്നു. അവയുടെ പല്ലുകൾ ഒരു സിംഹത്തിന്റെ പല്ലുകൾക്കു സദൃശമാണ്. ഒരു സിംഹം മാംസം കടിച്ചുകീറാൻ പല്ലുകൾ ഉപയോഗിക്കുന്നു. യോഹന്നാൻവർഗത്തിന് 1919 മുതൽ വീണ്ടും കട്ടിയായ ആത്മീയാഹാരം ഉൾക്കൊളളാൻ കഴിഞ്ഞിരിക്കുന്നു, വിശേഷിച്ചു “യെഹൂദാഗോത്രത്തിലെ സിംഹ”മായ യേശുക്രിസ്തുവിനാൽ ഭരിക്കപ്പെടുന്ന ദൈവരാജ്യത്തെ സംബന്ധിച്ച സത്യങ്ങൾ തന്നെ. സിംഹം ധീരതയെ പ്രതീകപ്പെടുത്തുന്നതുപോലെതന്നെ, ആഞ്ഞടിക്കുന്ന ദൂതു ദഹിപ്പിക്കുന്നതിനും പ്രസിദ്ധീകരണങ്ങളിൽ അത് അവതരിപ്പിക്കുന്നതിനും ഗോളം മുഴുവൻ അതു വിതരണം ചെയ്യുന്നതിനും വലിയ ധൈര്യം ആവശ്യമായിരിക്കുന്നു. “പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ച”പോലെ ആ ആലങ്കാരിക വെട്ടുക്കിളികൾ വളരെ ഒച്ചയുണ്ടാക്കിയിരിക്കുന്നു. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ മാതൃക പിൻപററിക്കൊണ്ട്, അവർ നിശബ്ദരായിരിക്കാൻ ഉദ്ദേശിക്കുന്നില്ല.—1 കൊരിന്ത്യർ 11:7-15; വെളിപ്പാടു 5:5.
16. വെട്ടുക്കിളികൾക്കു “തേളിന്നുളളതുപോലെ വാലും വിഷമുളളും” ഉളളതിന്റെ പ്രാധാന്യം എന്താണ്?
16 ഈ പ്രസംഗത്തിൽ, വാമൊഴിയെക്കാൾ അധികം ഉൾപ്പെടുന്നു! “തേളിന്നുളളതുപോലെ വാലും വിഷമുളളും ഉണ്ടു; മനുഷ്യരെ അഞ്ചു മാസം ഉപദ്രവിപ്പാൻ അതിന്നുളള ശക്തി വാലിൽ ആയിരുന്നു.” (വെളിപ്പാടു 9:10) ഇത് എന്തിനെ അർഥമാക്കാൻ കഴിയും? രാജ്യവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ—പുസ്തകങ്ങളും മാസികകളും ലഘുപത്രികകളും കാലോചിത ലഘുലേഖകളും—സമർപ്പിച്ചശേഷം പോരുന്നു. ഇവയിൽ ദൈവവചനത്തെ അടിസ്ഥാനമാക്കിയുളള ആധികാരിക പ്രസ്താവനകൾ അടങ്ങുന്നു, ആളുകൾക്ക് അവരുടെ ഭവനങ്ങളിൽവെച്ചു വായിക്കുന്നതിനുതന്നെ. യഹോവയുടെ ആസന്നമായ പ്രതികാരദിവസത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതുകൊണ്ട് അവയ്ക്കു തേളിനുളളതുപോലെ വിഷമുളളുണ്ട്. (യെശയ്യാവു 61:2) ആത്മീയ വെട്ടുക്കിളികളുടെ ഇപ്പോഴുളള ഈ തലമുറ അതിന്റെ ആയുസ്സ് ജീവിച്ചുതീരുന്നതിനുമുമ്പ് യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുന്ന അതിന്റെ ദൈവനിയമിത വേല പൂർത്തിയാകും—മർക്കടമുഷ്ടിക്കാരായ ദൈവദൂഷകരെയെല്ലാം ദ്രോഹിച്ചുകൊണ്ടുതന്നെ.
17. (എ) ബൈബിൾ വിദ്യാർഥികളുടെ 1919-ലെ കൺവെൻഷനിൽ അവരുടെ സാക്ഷീകരണത്തിന്റെ കുത്ത് രൂക്ഷമാക്കുന്ന എന്തു പ്രഖ്യാപിക്കപ്പെട്ടു? (ബി) വൈദികർ എങ്ങനെ ദണ്ഡിപ്പിക്കപ്പെട്ടിരിക്കുന്നു, അവർ എങ്ങനെ പ്രതികരിക്കുകയുണ്ടായി?
17 ആ വെട്ടുക്കിളിസംഘം അവരുടെ 1919-ലെ കൺവെൻഷനിൽ സുവർണയുഗം എന്ന പുതിയ മാസികയെക്കുറിച്ചു പ്രഖ്യാപിച്ചപ്പോൾ അത്യധികം സന്തോഷിച്ചു. അത് അവരുടെ സാക്ഷീകരണത്തിന്റെ കുത്തു രൂക്ഷമാക്കുന്നതിനുളള ഒരു ദ്വൈവാരികയായിരുന്നു. e അതിന്റെ 1920 സെപ്ററംബർ 29-ലെ 27-ാം ലക്കം 1918-19 കാലഘട്ടത്തിൽ ഐക്യനാടുകളിൽ ബൈബിൾ വിദ്യാർഥികളെ പീഡിപ്പിച്ചതിലെ വൈദികരുടെ കാപട്യം തുറന്നുകാട്ടി. സുവർണയുഗം 1920-കളിലും 1930-കളിലും വൈദികരുടെ കുടിലമായ രാഷ്ട്രീയ ഉൾപ്പെടലിനെയും വിശേഷാൽ ഫാസിസ്ററ്-നാസി സ്വേച്ഛാധികാരികളുമായി കത്തോലിക്കാ പുരോഹിതശ്രേഷ്ഠർ നടത്തിയ ഉടമ്പടികളെയും തുറന്നുകാട്ടിക്കൊണ്ട് കുത്തുന്ന ലേഖനങ്ങളിലൂടെയും കാർട്ടൂണുകളിലൂടെയും അവരെ ദണ്ഡിപ്പിച്ചു. പ്രതികരണമായി വൈദികർ ദൈവജനങ്ങൾക്കെതിരെ പൊതുജനങ്ങളുടെ ആക്രമണം സംഘടിപ്പിക്കുകയും ‘നിയമം വഴി ദ്രോഹം ആസൂത്രണം ചെയ്യു’കയും ചെയ്തു.—സങ്കീർത്തനം 94:20, കിങ് ജയിംസ് വേർഷൻ.
ലോകഭരണാധികാരികൾക്കു മുന്നറിയിപ്പു നൽകുന്നു
18. വെട്ടുക്കിളികൾ ഏതു ജോലി ചെയ്യേണ്ടതുണ്ടായിരുന്നു, അഞ്ചാമത്തെ കാഹളം മുഴക്കലിനോടുളള പ്രതികരണത്തിൽ എന്തു സംഭവിച്ചു?
18 ആധുനികനാളിലെ വെട്ടുക്കിളികൾക്ക് ഒരു ജോലി ചെയ്യാനുണ്ടായിരുന്നു. രാജ്യസുവാർത്ത പ്രസംഗിക്കേണ്ടതുണ്ടായിരുന്നു. തെററുകൾ തുറന്നുകാട്ടേണ്ടതുണ്ടായിരുന്നു. കാണാതെപോയ ആടുകളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. വെട്ടുക്കിളികൾ ഈ ജോലികൾ നിർവഹിക്കവേ ലോകം ഇരുന്നു ശ്രദ്ധിക്കാൻ നിർബന്ധിതരായി. ദൂതൻമാരുടെ കാഹളം മുഴക്കലിനോടുളള അനുസരണത്തിൽ യോഹന്നാൻവർഗം, യഹോവയുടെ പ്രതികൂലന്യായവിധികൾ അർഹിക്കുന്നവളെന്നനിലയിൽ ക്രൈസ്തവലോകത്തെ തുറന്നുകാട്ടുന്നതിൽ തുടർന്നിരിക്കുന്നു. അഞ്ചാം കാഹളത്തോടുളള പ്രതികരണമായി ഈ ന്യായവിധികളുടെ ഒരു പ്രത്യേകവശം 1926 മേയ് 25 മുതൽ 31 വരെ ഇംഗ്ലണ്ടിലെ ലണ്ടനിൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു കൺവെൻഷനിൽ ഊന്നിപ്പറയപ്പെട്ടു. ഇതിൽ “ലോകഭരണാധികാരികൾക്കുളള ഒരു സാക്ഷ്യം” എന്ന ഒരു പ്രമേയവും റോയൽ ആൽബർട്ട് ഹാളിൽ നടത്തപ്പെട്ട “ലോകശക്തികൾ ഉലയുന്നതെന്തുകൊണ്ട്—പരിഹാരം” എന്ന പരസ്യപ്രസംഗവും വിശേഷവത്കരിക്കപ്പെട്ടു. ഇതു രണ്ടിന്റെയും മുഴുവിവരവും അടുത്ത ദിവസം ഒരു പ്രമുഖ ലണ്ടൻ ദിനപ്പത്രത്തിൽ അച്ചടിച്ചുവരികയും ചെയ്തു. പിന്നീട് വെട്ടുക്കിളിസംഘം ആ പ്രമേയത്തിന്റെ 5 കോടി പ്രതികൾ ഒരു ലഘുലേഖയായി ലോകവ്യാപകമായി വിതരണം ചെയ്തു—വൈദികർക്കു വാസ്തവത്തിൽ ഒരു ദണ്ഡനം തന്നെ! വർഷങ്ങൾക്കുശേഷം ഇംഗ്ലണ്ടിലെ ആളുകൾ കുത്തുന്ന ആ തുറന്നുകാട്ടലിനെക്കുറിച്ചു പിന്നെയും സംസാരിച്ചു.
19. പ്രതീകാത്മക വെട്ടുക്കിളികൾക്ക് കൂടുതലായ ഏത് ആക്രമണ ആയുധം ലഭിച്ചു, ലണ്ടൻ മാനിഫെസ്റേറായെ സംബന്ധിച്ച് അത് എന്തു പറയേണ്ടിവന്നു?
19 ഈ കൺവെൻഷനിൽ പ്രതീകാത്മക വെട്ടുക്കിളികൾക്ക് കൂടുതൽ ആക്രമണ ആയുധം ലഭിച്ചു, പ്രത്യേകിച്ചും ഉദ്ധാരണം (ഇംഗ്ലീഷ്) എന്ന ഒരു പുതിയ പുസ്തകം. അതിൽ ‘ആൺകുട്ടി’ ഭരണകൂടം, ക്രിസ്തുവിന്റെ സ്വർഗീയരാജ്യം, 1914-ൽ ജനിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്ന അടയാളത്തിന്റെ ഒരു തിരുവെഴുത്തുചർച്ച അടങ്ങിയിരുന്നു. (മത്തായി 24:3-14; വെളിപ്പാടു 12:1-10) അതിനുശേഷം 1917-ൽ ലണ്ടനിൽ പ്രസിദ്ധീകരിക്കപ്പെട്ടതും “ലോകത്തിലെ ഏററവും വലിയ സുവിശേഷകർ” ആയി അറിയപ്പെട്ടിരുന്ന എട്ടു പുരോഹിതൻമാർ ഒപ്പിട്ടിരുന്നതുമായ മാനിഫെസ്റേറാ അത് ഉദ്ധരിച്ചു. അവർ പ്രമുഖ പ്രൊട്ടസ്ററൻറ് വിഭാഗങ്ങളെ—ബാപ്ററിസ്ററ്, കോൺഗ്രിഗേഷണൽ, പ്രസ്ബിറേററിയൻ, എപ്പിസ്ക്കോപ്പേലിയൻ, മെഥഡിസ്ററ്—പ്രതിനിധാനം ചെയ്തു. “ഇപ്പോഴത്തെ പ്രതിസന്ധി വിജാതീയ കാലങ്ങളുടെ അന്ത്യത്തെ ചൂണ്ടിക്കാണിക്കുന്നു” എന്നും “കർത്താവിന്റെ വെളിപാട് ഏതു നിമിഷത്തിലും പ്രതീക്ഷിക്കാം” എന്നും അതു പ്രഖ്യാപിച്ചു. അതെ, ആ വൈദികർ യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം തിരിച്ചറിഞ്ഞിരുന്നു! എന്നാൽ അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ അവർ ആഗ്രഹിച്ചോ? ഉദ്ധാരണം എന്ന പുസ്തകം നമ്മെ അറിയിക്കുന്നു: “സംഗതിയുടെ ഏററവും ശ്രദ്ധേയമായ ഭാഗം മാനിഫെസ്റേറായിൽ ഒപ്പിട്ട മനുഷ്യർതന്നെ തുടർന്ന് അതിനെ നിഷേധിക്കുകയും നാം ഈ ലോകത്തിന്റെ അന്ത്യത്തിലും കർത്താവിന്റെ രണ്ടാം സാന്നിധ്യനാളിലുമാണെന്ന് തെളിയിക്കുന്ന തെളിവിനെ തളളിക്കളയുകയും ചെയ്യുന്നുവെന്നുളളതാണ്.”
20. (എ) വെട്ടുക്കിളിസംഘത്തെയും അവരുടെ രാജാവിനെയും സംബന്ധിച്ച് പുരോഹിതൻമാർ എന്തു തീരുമാനം ചെയ്തു? (ബി) വെട്ടുക്കിളിസംഘത്തിന്റെ തലവൻ ആരാണെന്നാണ് യോഹന്നാൻ പറയുന്നത്, അവന്റെ പേരെന്താണ്?
20 ആഗതമായിക്കൊണ്ടിരിക്കുന്ന ദൈവരാജ്യത്തെ പ്രഖ്യാപിക്കുന്നതിനു പകരം ക്രൈസ്തവലോകത്തിലെ വൈദികർ സാത്താന്റെ ലോകത്തോടുകൂടെ നിൽക്കുന്നതിനെ തിരഞ്ഞെടുത്തിരിക്കുന്നു. വെട്ടുക്കിളിസംഘത്തോടും അവരുടെ രാജാവിനോടും ഒരു പങ്കുമുണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, അവനെക്കുറിച്ച് യോഹന്നാൻ ഇപ്പോൾ പറയുന്നു: “അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ [നാശം എന്നർഥം] എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ [വിനാശകൻ എന്നർഥം] എന്നും പേർ.” (വെളിപ്പാടു 9:11) ‘അഗാധദൂതനും’ ‘വിനാശകനും’ എന്നനിലയിൽ യേശു ക്രൈസ്തവലോകത്തിൻമേൽ ഒരു ബാധയാകുന്ന കഷ്ടം അഴിച്ചു വിട്ടിരിക്കുന്നു. എന്നാൽ തുടർന്നു കൂടുതൽ വരാനുണ്ട്!
[അടിക്കുറിപ്പുകൾ]
a വെളിപ്പാടു 9:7-9-നോട് (പ്രാണികൾ കുതിരകളും ആളുകളും പുരുഷൻമാരും ആയും അവ ഒരു രഥത്തിന്റെ ശബ്ദം ഉണ്ടാക്കുന്നതായും വർണിക്കുന്ന) യോവേൽ 2:4, 5, 7 താരതമ്യം ചെയ്യുക; (പ്രാണിബാധയുടെ വേദനാജനകമായ ഫലം വർണിക്കുന്ന) യോവേൽ 2:6, 10, വെളിപ്പാടു 9:2, 5-നോടും താരതമ്യം ചെയ്യുക.
b ദ വാച്ച്ടവർ 1961 ഡിസംബർ 1-ലെ ലക്കത്തിൽ “വിധിയുടെ താഴ്വരയിൽ ജനതകൾക്കെതിരെ സംഘടിതർ” എന്ന ലേഖനം കാണുക.
c അഗാധം ഏതോ രൂപത്തിലുളള തീനരകം ആണെന്നപോലെ അഗാധത്തിൽ തീയുണ്ടായിരുന്നുവെന്നു തെളിയിക്കാൻ ഈ തിരുവെഴുത്ത് ഉപയോഗിക്കാൻ കഴിയില്ലെന്നുളളതു ഗൗനിക്കുക. പെരുഞ്ചൂളയിലെ പുക“പോലെ” കട്ടിയായ പുക കണ്ടതായി യോഹന്നാൻ പറയുന്നു. (വെളിപ്പാടു 9:2) അഗാധത്തിൽ യഥാർഥ ജ്വാലകൾ കണ്ടതായി അവൻ പറയുന്നില്ല.
d ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ബസാനിസൊ എന്ന മൂലത്തിൽനിന്നുവരുന്നു, ചിലപ്പോൾ അക്ഷരാർഥ ദണ്ഡനത്തിന് അത് ഉപയോഗിക്കപ്പെടുന്നു; എന്നിരുന്നാലും മാനസിക പീഡനത്തിനും അത് ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, 2 പത്രോസ് 2:8-ൽ [NW] സോദോമിൽ കണ്ട തിൻമ നിമിത്തം ലോത്ത് “തന്റെ നീതിയുളള ദേഹിയെ ദണ്ഡിപ്പിച്ച”തായി നാം വായിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു കാരണത്തിനാണെങ്കിലും അപ്പോസ്തലിക യുഗത്തിലെ മതനേതാക്കൾ മാനസിക ദണ്ഡനം അനുഭവിച്ചു.
e ഇപ്പോൾ അർധമാസികയായി പ്രസിദ്ധീകരിക്കപ്പെടുന്ന ഈ പത്രിക 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.
[അധ്യയന ചോദ്യങ്ങൾ]
[143-ാം പേജിലെ ചിത്രം]
അഞ്ചാം കാഹളത്തിന്റെ മുഴക്കൽ ആദ്യത്തെ മൂന്നു കഷ്ടങ്ങൾ അവതരിപ്പിക്കുന്നു
[144-ാം പേജിലെ ചിത്രം]
നിന്റെ അസ്ത്രങ്ങൾ രാജാവിന്റെ ശത്രുക്കളുടെ ഹൃദയത്തിൽ മൂർച്ചകാട്ടുന്നു. (സങ്കീർത്തനം 45:5) ഈ വിവരണത്തോടെ പ്രത്യക്ഷപ്പെട്ട മുകളിൽ കാണുന്ന ഹാസ്യചിത്രം “ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ” കുത്തിയവയായി 1930-കളിൽ പ്രസിദ്ധീകരിച്ച പലതിന്റെ മാതൃകയാണ്
[147-ാം പേജിലെ ചിത്രം]
റോയൽ ആൽബർട്ട് ഹാൾ, ഉദ്ധാരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തതും “ലോകഭരണാധികാരികൾക്കുളള ഒരു സാക്ഷ്യം” എന്ന പ്രമേയം അംഗീകരിച്ചതും ഇവിടെ വെച്ചായിരുന്നു