ജയിക്കുന്നവർ ആയിരിക്കാൻ പ്രയത്നിക്കുന്നു
അധ്യായം 8
ജയിക്കുന്നവർ ആയിരിക്കാൻ പ്രയത്നിക്കുന്നു
സ്മിർണ
1. (എ) മഹത്ത്വീകരിക്കപ്പെട്ട യേശുവിൽനിന്നും ഏതു സഭയ്ക്ക് അടുത്തതായി സന്ദേശം ലഭിക്കുന്നു? (ബി) ‘ആദ്യനും അന്ത്യനും’ എന്നു തന്നേത്തന്നെ വിളിക്കുന്നതിനാൽ യേശു ആ സഭയിലെ ക്രിസ്ത്യാനികളെ അനുസ്മരിപ്പിച്ചതെന്ത്?
ഇന്നു പുരാതന എഫേസോസ് നശിച്ചുകിടക്കുന്നു. എന്നാൽ യേശുവിന്റെ രണ്ടാമത്തെ സന്ദേശത്തിന്റെ ലക്ഷ്യസ്ഥാനം ഇപ്പോഴും തിക്കുംതിരക്കുമുളള ഒരു നഗരമാണ്. എഫേസോസിന്റെ നഷ്ടശിഷ്ടങ്ങൾക്ക് ഏകദേശം 35 മൈൽ വടക്കായി തുർക്കിയിലെ ഇസ്മീർ നഗരം സ്ഥിതിചെയ്യുന്നു, അവിടെ ഇന്നുപോലും യഹോവയുടെ സാക്ഷികളുടെ തീക്ഷ്ണതയുളള ഒരു സഭയുണ്ട്. ഒന്നാം നൂററാണ്ടിൽ ഇവിടെ ആയിരുന്നു സ്മിർണ. ഇപ്പോൾ യേശുവിന്റെ അടുത്ത വാക്കുകൾ ശ്രദ്ധിക്കുക: “സ്മുർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളിപ്പാടു 2:8) സ്മിർണയിലെ ക്രിസ്ത്യാനികളോട് ഇതു പ്രസ്താവിച്ചതിനാൽ യഹോവ അമർത്ത്യ ആത്മജീവനിലേക്കു നേരിട്ട് ഉയിർപ്പിച്ച ആദ്യനിർമലതാപാലകനും അങ്ങനെ ഉയിർപ്പിക്കപ്പെടുന്ന അവസാനത്തവനും താനാണെന്ന് യേശു അവരെ അനുസ്മരിപ്പിക്കുന്നു. മറെറല്ലാ അഭിഷിക്ത ക്രിസ്ത്യാനികളേയും യേശുതന്നെ ഉയിർപ്പിക്കും. അങ്ങനെ അവൻ തന്നോടൊപ്പം അമർത്ത്യ സ്വർഗീയ ജീവൻ പങ്കിടാൻ പ്രത്യാശിക്കുന്ന തന്റെ സഹോദരൻമാരെ ബുദ്ധ്യുപദേശിക്കാൻ യോഗ്യനാണ്.
2. “മരിച്ചവനായിരുന്നു വീണ്ടും ജീവി”ക്കുന്നവന്റെ വാക്കുകളാൽ എല്ലാ ക്രിസ്ത്യാനികളും ആശ്വസിപ്പിക്കപ്പെടുന്നതെന്തുകൊണ്ട്?
2 നീതിക്കുവേണ്ടി പീഡനം സഹിക്കുന്നതിൽ യേശു വഴിതെളിച്ചു, അവൻ അർഹമായ പ്രതിഫലം പ്രാപിക്കുകയും ചെയ്തു. മരണത്തോളമുളള അവന്റെ വിശ്വസ്തതയും അനന്തരം ലഭിച്ച പുനരുത്ഥാനവും സകല ക്രിസ്ത്യാനികൾക്കും പ്രത്യാശയുടെ അടിസ്ഥാനമാണ്. (പ്രവൃത്തികൾ 17:31) യേശു “മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്തു” എന്ന വസ്തുത സത്യത്തിനുവേണ്ടി എന്തുതന്നെ സഹിക്കേണ്ടിവന്നാലും അതു വ്യർഥമല്ലെന്നു തെളിയിക്കുന്നു. യേശുവിന്റെ പുനരുത്ഥാനം എല്ലാ ക്രിസ്ത്യാനികൾക്കും അതിയായ പ്രോത്സാഹനത്തിന്റെ ഒരു ഉറവിടമാണ്, പ്രത്യേകിച്ചും അവർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി കഷ്ടതയനുഭവിക്കാൻ ആഹ്വാനം ചെയ്യപ്പെടുമ്പോൾ. നിങ്ങളുടെ അവസ്ഥ ഇതാണോ? എങ്കിൽ സ്മിർണ സഭയ്ക്കുളള യേശുവിന്റെ അടുത്ത വാക്കുകളിൽനിന്നും നിങ്ങൾക്കു ധൈര്യം സംഭരിക്കാൻ കഴിയും:
3. (എ) സ്മിർണയിലെ ക്രിസ്ത്യാനികൾക്ക് യേശു എന്തു പ്രോത്സാഹനം നൽകി? (ബി) സ്മിർണയിലെ ക്രിസ്ത്യാനികൾ ദരിദ്രരായിരുന്നെങ്കിലും അവർ ‘ധനികർ’ ആയിരുന്നുവെന്ന് യേശു പറഞ്ഞതെന്തുകൊണ്ട്?
3 “ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും—നീ ധനവാനാകുന്നു താനും—തങ്ങൾ യെഹൂദർ എന്നു പറയുന്നെങ്കിലും യെഹൂദരല്ല, സാത്താന്റെ പളളിക്കാരായവരുടെ ദൂഷണവും അറിയുന്നു.” (വെളിപ്പാടു 2:9) സ്മിർണയിലെ തന്റെ സഹോദരൻമാർക്കെതിരെ യേശുവിനു വിമർശനമില്ല, ഊഷ്മളമായ അഭിനന്ദനം മാത്രം. അവർ തങ്ങളുടെ വിശ്വാസം നിമിത്തം വളരെ ഉപദ്രവം സഹിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് അവരുടെ വിശ്വസ്തത നിമിത്തം അവർ ഭൗതികമായി ദരിദ്രരാണ്. (എബ്രായർ 10:34) എന്നിരുന്നാലും അവരുടെ മുഖ്യ താത്പര്യം ആത്മീയ കാര്യങ്ങളിലാണ്, യേശു അനുശാസിച്ചതുപോലെ അവർ സ്വർഗത്തിൽ നിക്ഷേപം സംഭരിച്ചിരിക്കുന്നു. (മത്തായി 6:19, 20) ഇക്കാരണത്താൽ മുഖ്യ ഇടയൻ അവരെ ‘ധനികർ’ ആയി വീക്ഷിക്കുന്നു.—താരതമ്യം ചെയ്യുക: യാക്കോബ് 2:5.
4. സ്മിർണയിലെ ക്രിസ്ത്യാനികൾ അധികം എതിർപ്പു സഹിച്ചത് ആരിൽ നിന്നായിരുന്നു, യേശു ആ എതിരാളികളെ വീക്ഷിച്ചതെങ്ങനെ?
4 സ്മിർണയിലെ ക്രിസ്ത്യാനികൾ ജഡികയഹൂദൻമാരിൽ നിന്നു വലിയ എതിർപ്പിനെ നേരിട്ടിട്ടുളളത് യേശു പ്രത്യേകം ശ്രദ്ധിക്കുന്നു. ആദിമനാളുകളിൽ, ഈ മതത്തിലെ അനേകർ ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനത്തെ ശാഠ്യത്തോടെ എതിർത്തിരുന്നു. (പ്രവൃത്തികൾ 13:44, 45; 14:19) യെരുശലേമിന്റെ പതനത്തിനുശേഷം ഇപ്പോൾ ചില ദശാബ്ദങ്ങൾ കഴിഞ്ഞു സ്മിർണയിലെ ആ യഹൂദർ അതേ സാത്താന്യ ആത്മാവ് പ്രകടമാക്കുകയാണ്. ‘സാത്താന്റെ പളളിക്കാർ’ ആയി യേശു അവരെ വീക്ഷിക്കുന്നതിൽ അതിശയമില്ല! a
5. സ്മിർണയിലെ ക്രിസ്ത്യാനികൾക്ക് എന്തു പരിശോധനകൾ മുമ്പിൽ സ്ഥിതിചെയ്തിരുന്നു?
5 അത്തരം വിദ്വേഷത്തെ അഭിമുഖീകരിച്ച സ്മിർണയിലെ ക്രിസ്ത്യാനികൾ യേശുവിനാൽ ആശ്വസിപ്പിക്കപ്പെടുന്നു: “നീ സഹിപ്പാനുളളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാടു 2:10) യേശുവിന്റെ വാക്കുകൾ സഭയെ മൊത്തത്തിൽ ഉൾപ്പെടുത്തുന്നുവെന്നു പ്രകടമാക്കിക്കൊണ്ട് അവൻ “നീ” എന്നതിന്റെ ഗ്രീക്കു ബഹുവചനരൂപം ഇവിടെ മൂന്നു പ്രാവശ്യം ഉപയോഗിക്കുന്നു. സ്മിർണയിലെ ക്രിസ്ത്യാനികളുടെ പരിശോധനകൾ പെട്ടെന്ന് അവസാനിക്കുമെന്ന് യേശുവിന് ഉറപ്പു നൽകാൻ കഴിയുമായിരുന്നില്ല. അവരിൽ ചിലരെ തുടർന്നും പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യും. അവർക്ക് “പത്തു ദിവസം” ഉപദ്രവം ഉണ്ടാകുമായിരുന്നു. പത്ത് ഭൗമികപൂർണതയെ അഥവാ സമഗ്രതയെ പ്രതീകപ്പെടുത്തുന്ന ഒരു സംഖ്യയാണ്. ആത്മീയമായി ധനികരായ ആ നിർമലതാപാലകർക്കുപോലും ജഡത്തിലായിരിക്കുമ്പോൾ ഒരു സമഗ്രപരിശോധന അനുഭവപ്പെടും.
6. (എ) സ്മിർണയിലെ ക്രിസ്ത്യാനികൾ ഭയപ്പെടരുതാഞ്ഞത് എന്തുകൊണ്ട്? (ബി) സ്മിർണ സഭയ്ക്കുളള സന്ദേശം യേശു ഉപസംഹരിച്ചതെങ്ങനെ?
6 എന്നിരുന്നാലും സ്മിർണയിലെ ക്രിസ്ത്യാനികൾ ഭയപ്പെടുകയോ അനുരഞ്ജനപ്പെടുകയോ ചെയ്യരുതായിരുന്നു. അവർ അവസാനംവരെ വിശ്വസ്തതയിൽ തുടർന്നാൽ അവർക്കുവേണ്ടി ഒരു പ്രതിഫലമെന്നനിലയിൽ “ജീവകിരീടം,” കരുതിയിരുന്നു, അവരുടെ കാര്യത്തിൽ സ്വർഗത്തിലെ അമർത്ത്യജീവൻതന്നെ. (1 കൊരിന്ത്യർ 9:25; 2 തിമൊഥെയൊസ് 4:6-8) അപ്പോസ്തലനായ പൗലോസ് ഈ വിലയേറിയ സമ്മാനത്തെ മറെറല്ലാം, എന്തിന്, തന്റെ ഭൗമിക ജീവൻപോലും ത്യാഗം ചെയ്യാൻ തക്ക മൂല്യമുളളതായി വീക്ഷിച്ചു. (ഫിലിപ്പിയർ 3:8) പ്രത്യക്ഷത്തിൽ സ്മിർണയിലെ ആ വിശ്വസ്തർ അങ്ങനെതന്നെ കരുതി. യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ സന്ദേശം ഉപസംഹരിക്കുന്നു: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.” (വെളിപ്പാടു 2:11) ജയിക്കുന്നവർക്കു മരണം ബാധിക്കുകയില്ലാത്ത അമർത്ത്യ സ്വർഗീയജീവൻ ഉറപ്പു നൽകിയിരിക്കുന്നു.—1 കൊരിന്ത്യർ 15:53, 54.
‘പത്തു ദിവസം ഉപദ്രവം’
7, 8. സ്മിർണയിലെ സഭയെപ്പോലെ 1918-ൽ ക്രിസ്തീയ സഭ പൂർണമായി ‘പരീക്ഷിക്കപ്പെട്ടത്’ എങ്ങനെയായിരുന്നു?
7 സ്മിർണയിലെ ക്രിസ്ത്യാനികളെപ്പോലെതന്നെ, ഇന്നു യോഹന്നാൻവർഗവും അവരുടെ കൂട്ടാളികളും പൂർണമായും ‘പരീക്ഷിക്കപ്പെടുകയും’ അതിൽ തുടരുകയും ചെയ്യുന്നു. പരിശോധനയിൻ കീഴിലെ അവരുടെ വിശ്വസ്തത അവരെ ദൈവത്തിന്റെ സ്വന്തജനമായി അടയാളപ്പെടുത്തുന്നു. (മർക്കൊസ് 13:9, 10) കർത്താവിന്റെ ദിവസം തുടങ്ങി അധികം വൈകാതെ യഹോവയുടെ ജനത്തിന്റെ ചെറിയ സാർവദേശീയ കൂട്ടത്തിനു സ്മിർണയിലെ ക്രിസ്ത്യാനികൾക്കുളള യേശുവിന്റെ വാക്കുകൾ യഥാർഥ ആശ്വാസം നൽകി. (വെളിപ്പാടു 1:10) ഇവർ 1879 മുതൽ ആത്മീയ സമ്പത്തു ദൈവവചനത്തിൽ നിന്നു കുഴിച്ചെടുത്തുകൊണ്ടിരിക്കുകയായിരുന്നു, അത് അവർ മററുളളവർക്കു സൗജന്യമായി പങ്കുവെച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധസമയത്ത് അവർ രൂക്ഷമായ വിദ്വേഷത്തെയും എതിർപ്പിനെയും അഭിമുഖീകരിച്ചു, ഭാഗികമായി അവർ യുദ്ധജ്വരത്തിൽ കുടുങ്ങാഞ്ഞതുകൊണ്ടും ഭാഗികമായി അവർ നിർഭയം ക്രൈസ്തവലോകത്തിലെ തെററുകൾ തുറന്നുകാണിച്ചതുകൊണ്ടും തന്നെ. ക്രൈസ്തവലോകത്തിലെ ചില നേതാക്കൻമാരുടെ പ്രേരണയാൽ അവർക്കുണ്ടായ പീഡനം 1918-ൽ പാരമ്യത്തിലെത്തി. ഇത് സ്മിർണയിലെ ക്രിസ്ത്യാനികൾക്ക് അവിടത്തെ യഹൂദ സമുദായത്തിൽനിന്നു ലഭിച്ചതിനോടു സമാനമായിരുന്നു.
8 വാച്ച് ടവർ സൊസൈററിയുടെ പുതിയ പ്രസിഡൻറായ ജോസഫ് എഫ്. റതർഫോർഡും ഏഴു സഹപ്രവർത്തകരും 1918 ജൂൺ 22-നു ജയിലിലേക്ക് അയയ്ക്കപ്പെട്ടപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ പീഡനതരംഗം അതിന്റെ പാരമ്യത്തിലെത്തി, അവരിൽ മിക്കവർക്കും 20 വർഷത്തെ ശിക്ഷയോടെ. ഒൻപതു മാസത്തിനുശേഷം അവരെ ജാമ്യത്തിൽവിട്ടു. അപ്പീൽ കോടതി 1919 മേയ് 14-ന് അവരുടെ തെററായ വിധികൾ മറിച്ചെഴുതി; വിചാരണയിൽ 125 തെററുകൾ വരുത്തിയതായി പ്രകടമാക്കപ്പെട്ടു. ഈ ക്രിസ്ത്യാനികൾക്ക് 1918-ൽ ജാമ്യം നിഷേധിച്ചിരുന്ന മഹാനായ വിശുദ്ധ ഗ്രിഗറിയുടെ സമുദായത്തിലെ ഒരംഗവും റോമൻ കത്തോലിക്കനുമായ മാൻറൺ ജഡ്ജി പിന്നീട് 1939-ൽ കൈക്കൂലി വാങ്ങിയ ആറു കുററങ്ങൾക്കായി രണ്ടു വർഷത്തെ തടവിനും 10,000 ഡോളർ പിഴയ്ക്കും വിധിക്കപ്പെട്ടു.
9. നാസി ജർമനിയിലെ യഹോവയുടെ സാക്ഷികളെ ഹിററ്ലർ എങ്ങനെ കൈകാര്യംചെയ്തു, വൈദികരുടെ എന്തു പ്രതികരണത്തോടെ?
9 ജർമനിയിൽ നാസി ഭരണകാലത്ത് യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല ഹിററ്ലർ പൂർണമായി നിരോധിച്ചു. വർഷങ്ങളോളം ആയിരക്കണക്കിനു സാക്ഷികളെ ക്രൂരമായി തടങ്കൽപ്പാളയങ്ങളിൽ അടച്ചു, അനേകർ അവിടെക്കിടന്നു മരിച്ചു, ഹിററ്ലറുടെ സൈന്യത്തിൽചേർന്നു യുദ്ധം ചെയ്യാൻ വിസമ്മതിച്ച നൂറുകണക്കിനു ചെറുപ്പക്കാർ വധിക്കപ്പെടുകയും ചെയ്തു. ഇതിനെല്ലാം വൈദികർ നൽകിയ പിന്തുണ 1938 മേയ് 29-ന് ദ ജർമൻ വേ എന്ന വർത്തമാനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്തോലിക്കാ പുരോഹിതന്റെ വാക്കുകളിൽ പ്രകടമാണ്. ഭാഗികമായി അയാൾ ഇങ്ങനെ പറഞ്ഞു: “ബൈബിൾ വിദ്യാർഥികൾ [യഹോവയുടെ സാക്ഷികൾ] . . . എന്നു വിളിക്കപ്പെടുന്നവരെ നിരോധിച്ചിരിക്കുന്ന ഒരു രാജ്യം ഭൂമിയിലുണ്ട്. അതു ജർമനിയാണ്! . . . അഡോൾഫ് ഹിററ്ലർ അധികാരത്തിൽ വരികയും ജർമൻ കത്തോലിക്കാ ബിഷപ്പുമാർ അവരുടെ അഭ്യർഥന ആവർത്തിക്കുകയും ചെയ്തപ്പോൾ ഹിററ്ലർ പറഞ്ഞു: ‘ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ [യഹോവയുടെ സാക്ഷികൾ] എന്ന് അവകാശപ്പെടുന്ന ഇവർ കുഴപ്പമുണ്ടാക്കുന്നവരാണ് . . . ഞാൻ അവരെ കപടഭാവക്കാരായി കണക്കാക്കുന്നു; ഈ അമേരിക്കൻ ജഡ്ജിയായ റതർഫോർഡ് ജർമൻ കത്തോലിക്കരെ ചെളിവാരിയെറിയുന്നതു ഞാൻ സഹിക്കുന്നില്ല; ഞാൻ ജർമനിയിലുളള [യഹോവയുടെ സാക്ഷികളെ] പിരിച്ചു വിടുന്നു.’” ഇതിനോട് പുരോഹിതൻ “ഭേഷ്!” എന്ന് കൂട്ടിച്ചേർത്തു.
10. (എ) കർത്താവിന്റെ ദിവസം മുന്നോട്ടു നീങ്ങിയിരിക്കെ യഹോവയുടെ സാക്ഷികൾ ഏതു പീഡനത്തെ അഭിമുഖീകരിച്ചിരിക്കുന്നു? (ബി) മതസ്വാതന്ത്ര്യത്തിനുവേണ്ടി ക്രിസ്ത്യാനികൾ കോടതികളിൽ പോരാടിയപ്പോൾ മിക്കപ്പോഴും എന്തു ഫലമുണ്ടായി?
10 കർത്താവിന്റെ ദിവസം മുന്നോട്ടു നീങ്ങിയപ്പോൾ സർപ്പവും അവന്റെ സന്തതിയും അഭിഷിക്ത ക്രിസ്ത്യാനികൾക്കും അവരുടെ കൂട്ടാളികൾക്കുമെതിരെ പോരാടുന്നത് ഒരിക്കലും നിർത്തിയിട്ടില്ല. ഇവരിലനേകരെ തടവിലാക്കുകയും ദുഷ്ടമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു. (വെളിപ്പാടു 12:17) ആ ശത്രുക്കൾ ‘നിയമത്താൽ ദ്രോഹം നിരൂപിക്കുന്ന’തിൽ തുടർന്നിരിക്കുകയാണ്, എന്നാൽ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നതിനോട് യഹോവയുടെ ജനം ദൃഢനിശ്ചയത്തോടെ പററിനിൽക്കുന്നു. (സങ്കീർത്തനം 94:20, കിങ് ജയിംസ് വേർഷൻ; പ്രവൃത്തികൾ 5:29) വാച്ച്ടവർ മാസിക 1954-ൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “കഴിഞ്ഞ നാല്പതു വർഷക്കാലത്ത് ഒരു സമയത്തല്ലെങ്കിൽ മറെറാരു സമയത്ത് എഴുപതിലധികം രാജ്യങ്ങൾ നിയന്ത്രണ വ്യവസ്ഥകൾ ഉണ്ടാക്കുകയും യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.” കോടതികളിൽ മതസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻ കഴിയുന്നിടത്ത് ഈ ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യുകയും അനേകം രാജ്യങ്ങളിൽ മാറെറാലിക്കൊളളുന്ന വിജയങ്ങളോടെ അവർ പുറത്തു വരികയും ചെയ്തിട്ടുണ്ട്. ഐക്യനാടുകളിലെ സുപ്രീംകോടതിയിൽമാത്രം യഹോവയുടെ സാക്ഷികൾ 23 അനുകൂല വിധികൾ നേടിയിട്ടുണ്ട്.
11. തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുളള യേശുവിന്റെ ഏതു പ്രവചനം കർത്താവിന്റെ ദിവസത്തിൽ യഹോവയുടെ സാക്ഷികളിൽ നിറവേറിയിരിക്കുന്നു?
11 കൈസറുടെ വസ്തുക്കൾ കൈസർക്കു തിരികെ കൊടുക്കാനുളള യേശുവിന്റെ കല്പന അനുസരിക്കുന്നതിൽ മറെറാരു സമൂഹവും ഇത്രമാത്രം മനഃസാക്ഷിബോധമുളളവരായിരുന്നിട്ടില്ല. (ലൂക്കൊസ് 20:25; റോമർ 13:1, 7) എന്നിട്ടും ഇത്രയധികം ദേശങ്ങളിൽ ഇത്രയധികം വ്യത്യസ്ത രൂപത്തിലുളള ഗവൺമെൻറുകൾക്കു കീഴിൽ മറെറാരു സമൂഹത്തിലെയും അംഗങ്ങൾ തടവിലാക്കപ്പെട്ടിട്ടില്ല. കൂടാതെ ഇത് ഇന്നുവരെ അമേരിക്കകളിലും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും തുടരുകയും ചെയ്യുന്നു. തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുളള യേശുവിന്റെ വലിയ പ്രവചനത്തിൽ ഈ വാക്കുകളും ഉൾപ്പെട്ടിരുന്നു: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:3, 9) കർത്താവിന്റെ ദിവസത്തിൽ യഹോവയുടെ ക്രിസ്തീയ സാക്ഷികളുടെമേൽ ഇതു തീർച്ചയായും നിറവേറിയിരിക്കുന്നു.
12. പീഡനത്തിനെതിരെ യോഹന്നാൻവർഗം ദൈവജനത്തെ ശക്തീകരിച്ചിരിക്കുന്നതെങ്ങനെ?
12 ഉപദ്രവത്തിനെതിരെ ദൈവജനത്തെ ശക്തീകരിക്കുന്നതിനു സ്മിർണയിലെ ക്രിസ്ത്യാനികൾക്കുളള യേശുവിന്റെ വാക്കുകളുടെ സാരാംശം യോഹന്നാൻവർഗം തുടർച്ചയായി അവരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നാസി പീഡനം ആരംഭിച്ചപ്പോൾ 1933-ലും 1934-ലും ദ വാച്ച്ടവർ മത്തായി 10:26-33 ചർച്ച ചെയ്ത “അവരെ ഭയപ്പെടേണ്ട,” എന്ന ലേഖനവും ദാനീയേൽ 3:17, 18-നെ ആസ്പദമാക്കി “കഠിന പരീക്ഷണം” എന്ന ലേഖനവും ദാനീയേൽ 6:22 ആധാരവാക്യമായി “സിംഹങ്ങളുടെ വായ്കൾ” എന്ന ലേഖനവും പ്രസിദ്ധപ്പെടുത്തി. യഹോവയുടെ സാക്ഷികൾ 40-ലധികം രാജ്യങ്ങളിൽ ക്രൂരമായ പീഡനം അനുഭവിച്ച പതിററാണ്ടായ 1980-കളിൽ “പീഡിപ്പിക്കപ്പെടുന്നെങ്കിലും സന്തുഷ്ടർ!”, “ക്രിസ്ത്യാനികൾ സഹിഷ്ണുതയോടെ പീഡനത്തെ അഭിമുഖീകരിക്കുന്നു” എന്നിങ്ങനെയുളള ലേഖനങ്ങൾകൊണ്ട് ദ വാച്ച്ടവർ ദൈവജനത്തെ ബലിഷ്ഠരാക്കുകയുണ്ടായി. b
13. സ്മിർണയിലെ ക്രിസ്ത്യാനികളെപ്പോലെതന്നെ, യഹോവയുടെ ക്രിസ്തീയ സാക്ഷികൾ പീഡനത്തെ ഭയപ്പെടാത്തത് എന്തുകൊണ്ട്?
13 സത്യമായും യഹോവയുടെ ക്രിസ്തീയ സാക്ഷികൾ പ്രതീകാത്മകമായ ഒരു പത്തു ദിവസത്തേക്കു ശാരീരിക പീഡനങ്ങളും മററു പരിശോധനകളും സഹിക്കുകയാണ്. സ്മിർണയിലെ ക്രിസ്ത്യാനികളെപ്പോലെതന്നെ അവർ ഭയമുളളവരായിരുന്നിട്ടില്ല, ഇവിടെ ഭൂമിയിലെ കുഴപ്പങ്ങൾ വഷളാകുമ്പോൾ നമ്മിലാരും ഭയപ്പെടേണ്ട ആവശ്യവുമില്ല. നാം ദുരിതാനുഭവങ്ങളിൻ കീഴിൽ സഹിച്ചുനിൽക്കാനും ‘സമ്പത്തുകളുടെ അപഹാരത്തെ’പോലും സന്തോഷത്തോടെ സ്വീകരിക്കാനും ഒരുക്കമുളളവരാണ്. (എബ്രായർ 10:32-34) ദൈവവചനം പഠിക്കുന്നതിനാലും അതു നമ്മുടെ സ്വന്തമാക്കുന്നതിനാലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ നാം സജ്ജരായിത്തീരും. യഹോവക്കു നിങ്ങളെ നിങ്ങളുടെ നിർമലതയിൽ കാക്കാൻ കഴിയുമെന്നും കാത്തുസൂക്ഷിക്കുമെന്നും ഉറപ്പുളളവരായിരിക്കുക. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6-11.
[അടിക്കുറിപ്പുകൾ]
a യോഹന്നാൻ മരിച്ചിട്ട് ഏകദേശം 60 വർഷം കഴിഞ്ഞു യേശുവിലുളള വിശ്വാസത്തെ മറുത്തു പറയാഞ്ഞതിനാൽ 86 വയസ്സു പ്രായമുളള പോളികാർപ്പ് സ്മിർണയിൽ ചുട്ടെരിച്ചു കൊല്ലപ്പെട്ടു. “ഒരു വലിയ ശബത്തുനാളിൽ” ആണു വധനിർവഹണം നടന്നതെങ്കിലും കത്തിക്കുന്നതിനുവേണ്ടി വിറകു ശേഖരിക്കപ്പെട്ടപ്പോൾ “ഇതിൽ സഹായിക്കുന്നതിൽ യഹൂദൻമാർ അവരുടെ സമ്പ്രദായം പോലെതന്നെ അങ്ങേയററം ഉത്സാഹമുളളവരായിരുന്നു” എന്ന് ഈ സംഭവത്തിനു സമകാലികമായിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദ മാർട്ടെർഡം ഓഫ് പോളികാർപ്പ് എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നു.
b നവംബർ 1, 1933; ഒക്ടോബർ 1, 15, ഡിസംബർ 1, 15, 1934; മേയ് 1, 1983 എന്നീ വാച്ച്ടവർ ലക്കങ്ങൾ കാണുക.
[അധ്യയന ചോദ്യങ്ങൾ]
[39-ാം പേജിലെ ചതുരം/ചിത്രം]
നാസി ഭരണകാലത്ത്, ജർമനിയിലുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ നിർമലതയെ സംബന്ധിച്ച് ഏതാണ്ട് 50-ഓളം വർഷങ്ങളായി ചരിത്രകാരൻമാർ സാക്ഷ്യം നൽകിക്കൊണ്ടാണിരിക്കുന്നത്. ചരിത്രകാരനായ ക്ലോഡിയാ കൂൺസ് 1986-ൽ പ്രസിദ്ധീകരിച്ച പിതൃരാജ്യത്തെ അമ്മമാർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിനു പറയാനുളളത് ഇതാണ്: “നാസി പശ്ചാത്തലമില്ലാത്ത ജർമൻകാരിൽ ബഹുഭൂരിപക്ഷവും തങ്ങൾ വെറുത്ത ഭരണക്രമത്തിൻ കീഴിൽ കഴിഞ്ഞുകൂടുന്നതിനുളള മാർഗങ്ങൾ കണ്ടുപിടിച്ചു. . . . സ്ഥിതിവിവരക്കണക്കുകളുടെയും സിദ്ധാന്തങ്ങളുടെയും ശ്രേണിയുടെ മറേറ തലയ്ക്കൽ നാസി സംസ്ഥാനത്തോട് ഏതെങ്കിലും തരത്തിലുളള അനുസരണം കാട്ടുന്നതിനു വിസമ്മതിച്ച ഒററക്കെട്ടായ 20,000 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. . . . ചെറുക്കുന്നവരുടെ അങ്ങേയററം പരസ്പരാശ്രയമുളള ഈ കൂട്ടം മതത്താൽ പോഷിപ്പിക്കപ്പെട്ടു. ആദ്യംമുതൽതന്നെ നാസി സംസ്ഥാനത്തിന്റെ ഏതെങ്കിലും വശവുമായി യഹോവയുടെ സാക്ഷികൾ സഹകരിച്ചില്ല. അവരുടെ ദേശീയ മുഖ്യകാര്യാലയം 1933-ൽ പൊലീസ് നശിപ്പിക്കുകയും 1935-ൽ ഈ വിഭാഗത്തെ നിരോധിക്കുകയും ചെയ്തിട്ടും ‘ഹിററ്ലർ വാഴ്ക’ എന്നു പറയാൻപോലും അവർ വിസമ്മതിച്ചു. മൊത്തം യഹോവയുടെ സാക്ഷികളിൽ ഏതാണ്ടു പകുതിയോളം പേർ (കൂടുതലും പുരുഷൻമാർ) തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കപ്പെട്ടു, അവരിൽ ഒരായിരം പേർ വധിക്കപ്പെട്ടു, മറെറാരായിരം പേർ 1933-നും 1945-നും ഇടക്ക് മൃതിയടഞ്ഞു. . . . കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും ഹിററ്ലറോടു സഹകരിക്കാൻ തങ്ങളുടെ വൈദികർ തങ്ങളെ പ്രേരിപ്പിക്കുന്നതു കേട്ടു. അവർ ചെറുത്തെങ്കിൽതന്നെ, സഭയുടെയും സംസ്ഥാനത്തിന്റെയും ആജ്ഞകൾക്കെതിരായിട്ടാണ് അങ്ങനെ ചെയ്തത്.”