ദൈവത്തിന്റെ പാവനരഹസ്യം—അതിന്റെ മഹത്തായ പാരമ്യം!
അധ്യായം 26
ദൈവത്തിന്റെ പാവനരഹസ്യം—അതിന്റെ മഹത്തായ പാരമ്യം!
1. (എ) പാവനരഹസ്യം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നതായി യോഹന്നാൻ നമ്മെ അറിയിക്കുന്നതെങ്ങനെ? (ബി) ദൂതസൈന്യങ്ങൾ ഉച്ചത്തിൽ സംസാരിക്കുന്നതെന്തുകൊണ്ട്?
ബലവാനായ ദൂതൻ വെളിപ്പാടു 10:1, 6, 7-ൽ ആണയിട്ടു നടത്തിയ പ്രഖ്യാപനം നിങ്ങൾ ഓർമിക്കുന്നുവോ? അവൻ പ്രസ്താവിച്ചു: ‘ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസൻമാരായ പ്രവാചകൻമാർക്കു അറിയിച്ചുകൊടുത്തതുപോലെ നിവൃത്തിയാകും.’ ആ അന്തിമ കാഹളം മുഴക്കാനുളള യഹോവയുടെ തക്കസമയം ആഗതമായിരിക്കുന്നു! അപ്പോൾ പാവനരഹസ്യം പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നതെങ്ങനെയാണ്? നമ്മെ അറിയിക്കാൻ യോഹന്നാൻ സത്യത്തിൽ അതിസന്തോഷമുളളവനാണ്! അവൻ എഴുതുന്നു: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളിപ്പാടു 11:15) ആ ദൂതസൈന്യങ്ങൾക്ക് ഉച്ചത്തിൽ, ഇടിമുഴക്കംപോലുളള സ്വരത്തിൽ പോലും സംസാരിക്കാൻ ന്യായമുണ്ട്! എന്തുകൊണ്ടെന്നാൽ ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം സാർവത്രികപ്രാധാന്യം ഉളളതാണ്. അത് ജീവനുളള സകല സൃഷ്ടിക്കും ജീവൽപ്രധാന താത്പര്യമുളളതാണ്.
2. പാവനരഹസ്യം എപ്പോൾ ഏതു സംഭവത്തോടെ വിജയകരമായ ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു?
2 പാവനരഹസ്യം അതിന്റെ സന്തോഷകരമായ പാരമ്യത്തിലേക്കു വരുന്നു! കർത്താവായ യഹോവ തന്റെ ക്രിസ്തുവിനെ സഹരാജാവായി 1914-ൽ സിംഹാസനസ്ഥനാക്കുമ്പോൾ അതു മഹത്തായി, ഗംഭീരമായി ഒരു വിജയകരമായ പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു. തന്റെ പിതാവിനുവേണ്ടി പ്രവർത്തിച്ചുകൊണ്ട് യേശുക്രിസ്തു മനുഷ്യവർഗത്തിന്റെ ഒരു ശത്രുലോകത്തിൻമധ്യേ സജീവഭരണം കയ്യേൽക്കുന്നു. വാഗ്ദത്തസന്തതിയെന്ന നിലയിൽ, സർപ്പത്തെയും അവന്റെ സന്തതിയെയും ഇല്ലായ്മ ചെയ്യുന്നതിനും ഈ ഭൂമിയിൽ പറുദീസാ സമാധാനം പുനഃസ്ഥാപിക്കുന്നതിനുംവേണ്ടി അവൻ രാജ്യാധികാരം കയ്യേൽക്കുന്നു. (ഉല്പത്തി 3:15; സങ്കീർത്തനം 72:1, 7) മിശിഹൈക രാജാവെന്നനിലയിൽ യേശു അങ്ങനെ യഹോവയുടെ വചനം നിവൃത്തിയാക്കുകയും പരമാധികാര കർത്താവെന്നനിലയിൽ “എന്നെന്നേക്കും” ഭരിക്കേണ്ട “നിത്യരാജാവായ” തന്റെ പിതാവിനെ സംസ്ഥാപിക്കുകയും ചെയ്യും.—1 തിമൊഥെയൊസ് 1:17.
3. എല്ലായ്പോഴും രാജാവായിരുന്നെങ്കിലും, യഹോവയാം ദൈവം ഭൂമിയിൽ മററു പരമാധികാരങ്ങൾ സ്ഥിതിചെയ്യാൻ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
3 എന്നാൽ “ലോകരാജത്വം” യഹോവയായ “നമ്മുടെ കർത്താവിന്നു” ആയിത്തീർന്നതെങ്ങനെ? യഹോവയാം ദൈവം എന്നും രാജാവായിരുന്നിട്ടില്ലേ? അതു ശരിയാണ്, എന്തെന്നാൽ ലേവ്യനായ ആസാഫ് ഇപ്രകാരം പാടി: “ദൈവം പുരാതനമേ എന്റെ രാജാവാകുന്നു.” മറെറാരു സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രസ്താവിച്ചു: “യഹോവതന്നെ രാജാവായിത്തീർന്നിരിക്കുന്നു! . . . നിന്റെ സിംഹാസനം പണ്ടുമുതലേ ഉറപ്പായി സ്ഥാപിക്കപ്പെട്ടതാകുന്നു; നീ അനിശ്ചിതകാലംമുതൽ ഉളളവനാകുന്നു.” (സങ്കീർത്തനം 74:12; 93:1, 2, NW) എങ്കിലും തന്റെ ജ്ഞാനത്തിൽ, മററു പരമാധികാരങ്ങൾ ഭൂമിയിൽ സ്ഥിതിചെയ്യാൻ യഹോവ അനുവദിക്കുകയുണ്ടായി. അങ്ങനെ മനുഷ്യനു ദൈവത്തെക്കൂടാതെ തന്നെത്താൻ ഭരിക്കാൻ കഴിയുമോ എന്ന ഏദെനിൽ ഉന്നയിച്ച വിവാദവിഷയം പൂർണമായി പരിശോധിക്കപ്പെട്ടിരിക്കുന്നു. മാനുഷഭരണം ദാരുണമായി പരാജയപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ പ്രവാചകന്റെ വാക്കുകൾ വാസ്തവത്തിൽ സത്യമാണ്: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെയാക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) നമ്മുടെ ആദ്യമാതാപിതാക്കളുടെ ലംഘനംമുതൽ മുഴുനിവസിത ഭൂമിയും ‘പഴയ പാമ്പായ’ സാത്താന്റെ ആധിപത്യത്തിൻ കീഴിലായിരുന്നു. (വെളിപ്പാടു 12:9; ലൂക്കൊസ് 4:6) ഇപ്പോൾ നാടകീയമായ ഒരു മാററത്തിനുളള സമയമായി! തന്റെ ഉചിതമായ സ്ഥാനം സംസ്ഥാപിക്കുന്നതിന് യഹോവ ഒരു പുതിയ വിധത്തിൽ, തന്റെ നിയുക്ത മിശിഹൈകരാജ്യം മുഖാന്തരം, ഭൂമിയുടെമേലുളള തന്റെ പരമാധികാരം പ്രയോഗിക്കാൻ തുടങ്ങുന്നു.
4. കാഹളം മുഴക്കൽ 1922-ൽ തുടങ്ങിയപ്പോൾ എന്തു മുൻപന്തിയിലേക്കു വരുത്തപ്പെട്ടു? വിശദീകരിക്കുക.
4 ഏഴു കാഹളം മുഴക്കൽ 1922-ൽ തുടങ്ങിയപ്പോൾ ഒഹായോ, സീഡാർ പോയിൻറിലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന തിരുവെഴുത്തിനെ ആസ്പദമാക്കി വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് നടത്തിയ ഒരു പ്രസംഗത്തെ വിശേഷവത്കരിച്ചു. (മത്തായി 4:17, കിങ് ജയിംസ് വേർഷൻ) അദ്ദേഹം ഈ വാക്കുകളോടെ ഉപസംഹരിച്ചു: “അപ്പോൾ, അത്യുന്നത ദൈവത്തിന്റെ പുത്രൻമാരേ, വയലിലേക്കു തിരികെ പോകൂ! ആയുധം ധരിക്കൂ! സുബോധമുളളവരായിരിക്കുക, ജാഗ്രതയുളളവരായിരിക്കുക, പ്രവർത്തനനിരതരായിരിക്കുക, ധൈര്യശാലികളായിരിക്കുക. കർത്താവിന്റെ വിശ്വസ്തരായ സത്യസാക്ഷികളായിരിക്കുക. ബാബിലോന്റെ സകല ശേഷിപ്പും ശൂന്യമാകുന്നതുവരെ പോരാട്ടത്തിൽ മുന്നേറുക. ദൂതു വിസ്തൃതമായി ഘോഷിക്കുക. യഹോവ ദൈവമാകുന്നുവെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവും ആകുന്നുവെന്നും ലോകം അറിയണം. ഇത് എല്ലാ ദിനങ്ങളിലുംവച്ച് അതിപ്രധാന ദിനമാകുന്നു. നോക്കൂ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പ്രസിദ്ധീകരണ ഏജൻറുമാർ ആകുന്നു. അതുകൊണ്ട് രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക.” ക്രിസ്തുയേശു മുഖാന്തരമുളള ദൈവരാജ്യം മുൻപന്തിയിലേക്കു വരുത്തപ്പെട്ടു, അതു രാജ്യപ്രസംഗത്തിന്റെ തരംഗത്തിനു തുടക്കമിട്ടു. അതിൽ ഏഴു ദൂതകാഹളങ്ങളുടെ മുഴക്കലിനാൽ പ്രഖ്യാപിക്കപ്പെട്ട ന്യായവിധികൾ ഉൾപ്പെട്ടിരുന്നു.
5. ഏഴാമത്തെ കാഹളം മുഴക്കലിനെ പ്രദീപ്തമാക്കിയ ബൈബിൾ വിദ്യാർഥികളുടെ 1928-ലെ കൺവെൻഷനിൽ എന്തു സംഭവിച്ചു?
5 ഏഴാമത്തെ ദൂതന്റെ കാഹളം മുഴക്കൽ മിഷിഗനിലെ ഡെട്രോയിററിൽ 1928 ജൂലൈ 30 മുതൽ ആഗസ്ററ് 6 വരെ നടന്ന ബൈബിൾ വിദ്യാർഥികളുടെ കൺവെൻഷനിലെ മുഖ്യ ആശയങ്ങളിൽ പ്രതിഫലിച്ചു. ആ സമയത്ത് 107 പ്രക്ഷേപണ നിലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു. അതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് ‘ചരിത്രത്തിലെ ഏററവും വിപുലവും ചെലവേറിയതുമായ റേഡിയോ ശൃംഖല’ എന്ന് വർണിച്ചു. കൺവെൻഷൻ ഉത്സാഹപൂർവം, അർമഗെദോനിൽ സാത്താന്റെയും അവന്റെ ദുഷ്ടസ്ഥാപനത്തിന്റെയും മറിച്ചിടലും നീതിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മോചനവും ചൂണ്ടിക്കാണിക്കുന്ന ശക്തമായ ഒരു പ്രഖ്യാപനം, “യഹോവക്ക് അനുകൂലമായിട്ടും സാത്താന് എതിരായിട്ടുമുളള പ്രഖ്യാപനം” അംഗീകരിച്ചു. ദൈവരാജ്യത്തിന്റെ വിശ്വസ്ത പ്രജകൾ 368 പേജുളള ഭരണകൂടം (ഇംഗ്ലീഷ്) എന്ന പുസ്തകം കൺവെൻഷൻ റിലീസായി ലഭിച്ചതിൽ സന്തോഷമുളളവരായിരുന്നു. ഇത് “1914-ൽ ദൈവം തന്റെ അഭിഷിക്ത രാജാവിനെ അവന്റെ സിംഹാസനത്തിൽ അവരോധിച്ചു” എന്നതിന്റെ ഏററവും വ്യക്തമായ തെളിവുകൾ നൽകി.
യഹോവ അധികാരമേറെറടുക്കുന്നു
6. ക്രിസ്തു ദൈവരാജ്യത്തിൽ സിംഹാസനസ്ഥനായതിന്റെ പ്രഖ്യാപനം യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നതെങ്ങനെ?
6 ക്രിസ്തു ദൈവരാജ്യത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടു—ഈ പ്രഖ്യാപനം എന്തൊരു സന്തോഷം കൈവരുത്തുന്നു! യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പൻമാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുപറഞ്ഞതു: സർവ്വശക്തിയുളള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുളേളാവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.”—വെളിപ്പാടു 11:16, 17.
7. യഹോവയാം ദൈവത്തിനു സ്തുതികൾ നൽകപ്പെട്ടതെങ്ങനെ, (എ) 24 പ്രതീകാത്മക മൂപ്പൻമാരുടെ ഭൂമിയിലെ ശേഷിപ്പിനാൽ? (ബി) സ്വർഗത്തിൽ തങ്ങളുടെ സ്ഥാനങ്ങളിലേക്ക് ഉയിർപ്പിക്കപ്പെട്ടിരിക്കുന്ന 24 പ്രതീകാത്മക മൂപ്പൻമാരുടെ അംഗങ്ങളാൽ?
7 യഹോവയാം ദൈവത്തിന് ഈ സ്തുതികൾ നൽകുന്നവർ 24 മൂപ്പൻമാരാണ്, തങ്ങളുടെ സ്വർഗീയ സിംഹാസനങ്ങളിലുളള ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരൻമാരെ പ്രതീകപ്പെടുത്തുന്നവർ തന്നെ. ഈ 1,44,000 അഭിഷിക്തരുടെ ഭൂമിയിലുളള ഒരു ശേഷിപ്പ് 1922 മുതൽ കാഹളം മുഴക്കൽ തുടങ്ങിവെച്ച വേലയിൽ തിരക്കോടെ ഏർപ്പെട്ടു. അവർ മത്തായി 24:3-25:46 വരെയുളള അടയാളത്തിന്റെ പൂർണ വിവക്ഷ തിരിച്ചറിഞ്ഞു. എന്നുവരികിലും, കർത്താവിന്റെ ദിവസത്തിൽ അതിനുമുമ്പുതന്നെ ‘മരണംവരെ വിശ്വസ്തത തെളിയിച്ച’ അവരുടെ സഹസാക്ഷികൾ സ്വർഗത്തിൽ തങ്ങളുടെ സ്ഥാനങ്ങൾ സ്വീകരിക്കാൻ ഉയിർപ്പിക്കപ്പെട്ടിരുന്നു, തന്നിമിത്തം യഹോവയെ ആദരിക്കാൻ കവിണ്ണുവീഴുന്നതിൽ ഇപ്പോൾ 1,44,000-ത്തിന്റെ മുഴു സംഘത്തെയും അവർക്കു പ്രതിനിധീകരിക്കാൻ കഴിഞ്ഞു. (വെളിപ്പാടു 1:10; 2:10) തങ്ങളുടെ പരമാധികാര കർത്താവ് തന്റെ പാവനരഹസ്യം ഒരു പരമമായ പൂർത്തീകരണത്തിലേക്കു കൊണ്ടുവരാൻ താമസിക്കാത്തതിൽ ഇവരെല്ലാവരും എത്ര നന്ദിയുളളവരാണ്!
8. (എ) ഏഴാം കാഹളത്തിന്റെ മുഴക്കലിന് ജനതകളുടെമേൽ എന്തു ഫലമുണ്ട്? (ബി) ജനതകൾ ആർക്കെതിരെ തങ്ങളുടെ ക്രോധം പ്രകടമാക്കിയിരിക്കുന്നു?
8 നേരേമറിച്ച്, ഏഴാമത്തെ കാഹളം മുഴക്കൽ ജനതകൾക്ക് യാതൊരു സന്തോഷവും കൈവരുത്തുന്നില്ല. അവർക്ക് യഹോവയുടെ ക്രോധം അനുഭവിക്കാനുളള സമയമായിരിക്കുന്നു. യോഹന്നാൻ വിവരിക്കുന്ന പ്രകാരം: “ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായംവിധിപ്പാനും നിന്റെ ദാസൻമാരായ പ്രവാചകൻമാർക്കും വിശുദ്ധൻമാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തൻമാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉളള കാലവും വന്നു.” (വെളിപ്പാടു 11:18) ലോകത്തിലെ ജനതകൾ 1914 മുതൽ അന്യോന്യവും ദൈവരാജ്യത്തിനെതിരായും വിശേഷിച്ചും യഹോവയുടെ രണ്ടു സാക്ഷികൾക്കെതിരായും തങ്ങളുടെ ക്രോധം ഉഗ്രമായി പ്രകടമാക്കിയിരിക്കുന്നു.—വെളിപ്പാടു 11:3.
9. ജനതകൾ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരുന്നിട്ടുളളതെങ്ങനെ, അതു സംബന്ധിച്ച് എന്തുചെയ്യാൻ ദൈവം നിശ്ചയിച്ചിരിക്കുന്നു?
9 ചരിത്രത്തിലുടനീളം ജനതകൾ അവരുടെ തുടരെത്തുടരെയുളള യുദ്ധങ്ങളാലും തെററായ നയങ്ങളാലും ഭൂമിയെ നശിപ്പിക്കുകയായിരുന്നു. എന്നുവരികിലും, 1914-നുശേഷം ഈ നശീകരണം ഞെട്ടിക്കുന്ന ഒരളവിലേക്ക് ഉയർന്നിരിക്കുന്നു. അത്യാഗ്രഹവും അഴിമതിയും മരുഭൂമികൾ വികസിക്കുന്നതിലും കൃഷിസ്ഥലങ്ങൾ വമ്പിച്ചയളവിൽ നഷ്ടപ്പെടുന്നതിലും കലാശിച്ചിരിക്കുന്നു. അമ്ലമഴയും റേഡിയോ ആക്ടീവ് മേഘങ്ങളും വിപുലമായ പ്രദേശങ്ങൾ നശിപ്പിച്ചിരിക്കുന്നു. ഭക്ഷ്യ ഉറവിടങ്ങൾ മലീമസമായിരിക്കുന്നു. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും മലിനമാക്കപ്പെടുന്നു. വ്യാവസായിക വിസർജ്യങ്ങൾ കരയിലും കടലിലുമുളള ജീവനെ ഭീഷണിപ്പെടുത്തുന്നു. ആണവനശീകരണത്തിന്റെ രൂപത്തിൽ വൻശക്തികൾ സകല മനുഷ്യവർഗത്തിന്റെയും സമ്പൂർണനാശത്തിന്റെ ഭീഷണി ഉയർത്തുന്നു. യഹോവ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നുളളതു സന്തോഷകരം തന്നെ; ഭൂമിയുടെ സങ്കടകരമായ അവസ്ഥക്ക് ഉത്തരവാദികളായ അഹങ്കാരികളും അഭക്തരുമായ മനുഷ്യരുടെമേൽ അവൻ ന്യായവിധി നടപ്പാക്കും. (ആവർത്തനപുസ്തകം 32:5, 6; സങ്കീർത്തനം 14:1-3) അതുകൊണ്ട്, ഈ ദുഷ്പ്രവൃത്തിക്കാരോടു കണക്കുതീർക്കുന്നതിന് യഹോവ മൂന്നാം കഷ്ടം ക്രമീകരിക്കുന്നു.—വെളിപ്പാടു 11:14.
വിനാശകാരികൾക്കു കഷ്ടം!
10. (എ) മൂന്നാമത്തെ കഷ്ടം എന്താണ്? (ബി) മൂന്നാമത്തെ കഷ്ടം ദണ്ഡനത്തിലുമധികം കൈവരുത്തുന്നത് ഏതുവിധത്തിൽ?
10 അപ്പോൾ ഇതാ മൂന്നാമത്തെ കഷ്ടം. അതു വേഗത്തിൽ വരുന്നു! തന്റെ ‘പാദപീഠത്തെ,’ നാം ജീവിക്കുന്ന ഈ മനോഹരമായ ഭൂമിയെ അശുദ്ധമാക്കുന്നവരെ നശിപ്പിക്കാനുളള യഹോവയുടെ മാർഗമാണത്. (യെശയ്യാവു 66:1) അതിനു ദൈവത്തിന്റെ പാവനരഹസ്യമായ മിശിഹൈകരാജ്യമാണു തുടക്കമിടുന്നത്. ദൈവത്തിന്റെ ശത്രുക്കളും വിശേഷാൽ ക്രൈസ്തവലോകത്തിന്റെ നായകൻമാരും ആദ്യത്തെ രണ്ടു കഷ്ടങ്ങളാൽ ദണ്ഡിപ്പിക്കപ്പെട്ടിരിക്കുന്നു—പ്രധാനമായും വെട്ടുക്കിളിബാധയും കുതിരപ്പടയും കൈവരുത്തുന്നതുതന്നെ; എന്നാൽ യഹോവയുടെ രാജ്യംതന്നെ വരുത്തുന്ന മൂന്നാം കഷ്ടം ദണ്ഡനത്തിലുമധികം കൈവരുത്തുന്നു. (വെളിപ്പാടു 9:3-19) വിനാശകരമായ ഒരു മനുഷ്യവർഗസമുദായവും അതിന്റെ ഭരണാധികാരികളും തുരത്തപ്പെടുന്നതിന് അതു മരണാഘാതം ഏല്പിക്കുന്നു. ഇത് അർമഗെദോനിൽ യഹോവയുടെ ന്യായവിധിയുടെ പരമകാഷ്ഠയായി വരും. അത് ദാനിയേൽ പ്രവചിച്ചതുപോലെതന്നെയാണ്: “ഈ രാജാക്കൻമാരുടെ കാലത്തു [ഭൂമിയെ നശിപ്പിക്കുന്ന ഭരണാധികാരികൾ] സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കയും ചെയ്യും.” യഹോവയുടെ പരമാധികാരം സംസ്ഥാപിച്ചുകൊണ്ടും മനുഷ്യവർഗത്തിനു നിത്യസന്തോഷം കൈവരുത്തിക്കൊണ്ടും മഹത്ത്വീകരിക്കപ്പെട്ട ഒരു ഭൂമിയിൽ ദൈവത്തിന്റെ രാജ്യം ഒരു ഗംഭീര പർവതം പോലെ ഭരണം നടത്തും.—ദാനീയേൽ 2:35, 44; യെശയ്യാവു 11:9; 60:13.
11. (എ) സന്തോഷകരമായ സംഭവങ്ങളുടെ ഏതു പരമ്പര പ്രവചനം വർണിക്കുന്നു? (ബി) ഏത് അനർഹദയ സാക്ഷാത്കരിക്കപ്പെടുന്നു, എങ്ങനെ, ആരാൽ?
11 മൂന്നാമത്തെ കഷ്ടത്തെ തുടർന്ന് കർത്താവിന്റെ ദിവസത്തിലുടനീളം ക്രമാനുഗതമായി മുന്നേറുന്ന സന്തോഷകരമായ സംഭവങ്ങളുടെ പരമ്പരകൾ ഉണ്ടാകുന്നു. അതു ‘മരിച്ചവരെ ന്യായംവിധിപ്പാനും ദൈവം തന്റെ ദാസൻമാരായ പ്രവാചകൻമാർക്കും വിശുദ്ധൻമാർക്കും തന്റെ നാമത്തെ ഭയപ്പെടുന്നവർക്കും അവരുടെ പ്രതിഫലം കൊടുപ്പാനും’ ഉളള സമയമാണ്. അതു മരിച്ചവരുടെ ഒരു പുനരുത്ഥാനത്തെ അർഥമാക്കുന്നു! മരണത്തിൽ അതിനകം നിദ്രപ്രാപിച്ച അഭിഷിക്തരായ വിശുദ്ധൻമാർക്കു കർത്താവിന്റെ ദിവസത്തിന്റെ ആദ്യഭാഗത്ത് ഇതു സംഭവിക്കുന്നു. (1 തെസ്സലൊനീക്യർ 4:15-17) ശേഷിക്കുന്ന വിശുദ്ധൻമാർ തക്കസമയത്തു തൽക്ഷണമുളള ഒരു പുനരുത്ഥാനത്താൽ ഇവരോടു ചേരുന്നു. പുരാതനകാലത്തെ ദൈവദാസൻമാരായ പ്രവാചകൻമാരോ, മഹോപദ്രവത്തെ അതിജീവിക്കുന്ന മഹാപുരുഷാരമോ ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയിൽ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്ന ‘ചെറിയവരും വലിയവരും’ ആയ മരിച്ചവരോ ആരായിരുന്നാലും, യഹോവയുടെ നാമത്തെ ഭയപ്പെട്ടിരുന്ന മനുഷ്യവർഗത്തിൽ മറെറല്ലാവരും ഉൾപ്പെടെ മററുളളവർക്കും പ്രതിഫലം നൽകേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ മിശിഹൈക രാജാവിനു മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ ഉളളതുകൊണ്ട് അവന്റെ രാജ്യഭരണം നിത്യജീവനാകുന്ന അമൂല്യകരുതലിനായി എത്തിപ്പിടിച്ച എല്ലാവർക്കും അതു നൽകുന്നതിനുളള വഴിതുറക്കുന്നു. (വെളിപ്പാടു 1:18; 7:9, 14; 20:12, 13; റോമർ 6:22; യോഹന്നാൻ 5:28, 29) സ്വർഗത്തിലെ അമർത്ത്യജീവനായാലും ഭൂമിയിലെ നിത്യജീവനായാലും ഈ ജീവന്റെ ദാനം യഹോവയിൽനിന്നുളള ഒരു അനർഹദയയാണ്, അതിന് അതു ലഭിക്കുന്ന ഓരോരുത്തരും എന്നും നന്ദിയുളളവരായിരിക്കും!—എബ്രായർ 2:9.
അതാ അവന്റെ നിയമപെട്ടകം!
12. (എ) വെളിപ്പാടു 11:19 അനുസരിച്ച് യോഹന്നാൻ സ്വർഗത്തിൽ എന്തു കാണുന്നു? (ബി) നിയമപെട്ടകം എന്തിന്റെ ഒരു പ്രതീകമായിരുന്നു, ഇസ്രായേൽ ബാബിലോന്യ പ്രവാസത്തിലേക്കു പോയശേഷം അതിന് എന്തു സംഭവിച്ചു?
12 യഹോവ വാഴുന്നു! തന്റെ മിശിഹൈകരാജ്യം മുഖാന്തരം അവൻ ഒരു അത്ഭുതകരമായ വിധത്തിൽ മനുഷ്യവർഗത്തിനു നേർക്കു തന്റെ പരമാധികാരം പ്രയോഗിക്കുകയാണ്. യോഹന്നാൻ അടുത്തതായി കാണുന്നതിനാൽ ഇതു സ്ഥിരീകരിക്കപ്പെടുന്നു: “അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കൻമഴയും ഉണ്ടായി.” (വെളിപ്പാടു 11:19) വെളിപാടിൽ ദൈവത്തിന്റെ നിയമപെട്ടകത്തെ സംബന്ധിച്ച ഏകപരാമർശം ഇതാണ്. പെട്ടകം തന്റെ ജനമായ ഇസ്രായേല്യരോടുകൂടെയുളള യഹോവയുടെ സാന്നിധ്യത്തിന്റെ ദൃശ്യചിഹ്നമായിരുന്നു. സമാഗമനകൂടാരത്തിലും പിൽക്കാലത്തു ശലോമോൻ പണിത ആലയത്തിലും അത് അതിവിശുദ്ധത്തിൽ സൂക്ഷിച്ചിരുന്നു. എന്നാൽ പൊ.യു.മു. 607-ൽ ഇസ്രായേൽ ബാബിലോനിൽ പ്രവാസത്തിലേക്കു പോയപ്പോൾ യെരുശലേം നശിപ്പിക്കപ്പെടുകയും നിയമപെട്ടകം അപ്രത്യക്ഷമാവുകയും ചെയ്തു. അത് ദാവീദിന്റെ ഗൃഹത്തിലെ പ്രതിനിധികൾ രാജാവെന്ന നിലയിൽ ‘യഹോവയുടെ സിംഹാസനത്തിൽ ഇരിക്കാ’തായപ്പോഴായിരുന്നു.—1 ദിനവൃത്താന്തം 29:23. a
13. ദൈവത്തിന്റെ നിയമപെട്ടകം ദൈവത്തിന്റെ സ്വർഗീയമന്ദിരത്തിൽ കാണുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
13 ഇപ്പോൾ 2,500-ൽപ്പരം വർഷത്തിനുശേഷം പെട്ടകം ഒരിക്കൽക്കൂടെ കാണപ്പെടുന്നു. എന്നാൽ യോഹന്നാന്റെ ദർശനത്തിൽ ഈ പെട്ടകം ഒരു ഭൗമിക ആലയത്തിലല്ല. അതു ദൈവത്തിന്റെ സ്വർഗീയമന്ദിരത്തിൽ പ്രത്യക്ഷപ്പെടുന്നു. ഒരിക്കൽക്കൂടെ യഹോവ ദാവീദിന്റെ രാജകീയ വംശത്തിലെ ഒരു രാജാവു മുഖാന്തരം ഭരിക്കുന്നു. എന്നുവരികിലും ഇത്തവണ ക്രിസ്തുയേശു ആകുന്ന രാജാവിനെ സ്വർഗീയ യെരുശലേമിൽ സിംഹാസനസ്ഥനാക്കിയിരിക്കുന്നു—യഹോവയുടെ ന്യായവിധികൾ നടപ്പാക്കുന്ന ഉയർന്ന അനുകൂലസ്ഥാനത്തുതന്നെ. (എബ്രായർ 12:22) വെളിപാടിന്റെ അടുത്ത അധ്യായങ്ങൾ ഇവ നമുക്കു മറനീക്കിത്തരും.
14, 15. (എ) പുരാതന യെരുശലേമിൽ ആർക്കു മാത്രമേ നിയമപെട്ടകം കാണാൻ കഴിഞ്ഞുളളൂ, എന്തുകൊണ്ട്? (ബി) ദൈവത്തിന്റെ സ്വർഗീയ ആലയമന്ദിരത്തിൽ അവന്റെ നിയമപെട്ടകം ആർ കാണാൻ ഇടയാകുന്നു?
14 പുരാതന ഭൗമിക യെരുശലേമിൽ പെട്ടകം സാധാരണ ഇസ്രായേല്യരോ ആലയത്തിൽ സേവിക്കുന്ന പുരോഹിതൻമാർ പോലുമോ കണ്ടിരുന്നില്ല, എന്തുകൊണ്ടെന്നാൽ അത് ഒരു തിരശ്ശീലയാൽ വിശുദ്ധസ്ഥലത്തുനിന്നു മറച്ചുനിർത്തിയിരുന്ന അതിവിശുദ്ധത്തിലായിരുന്നു. (സംഖ്യാപുസ്തകം 4:20; എബ്രായർ 9:2, 3) വാർഷിക പാപപരിഹാരദിനത്തിൽ അതിവിശുദ്ധത്തിൽ പ്രവേശിച്ചപ്പോൾ മഹാപുരോഹിതൻ മാത്രമേ അതു കണ്ടിരുന്നുളളൂ. എന്നുവരികിലും, സ്വർഗത്തിൽ ആലയമന്ദിരം തുറക്കപ്പെടുമ്പോൾ പ്രതീകാത്മക പെട്ടകം യഹോവയുടെ മഹാപുരോഹിതനായ യേശുക്രിസ്തവിനു മാത്രമല്ല, പിന്നെയോ യോഹന്നാൻ ഉൾപ്പെടെ അവന്റെ ഉപപുരോഹിതൻമാരായ 1,44,000-ത്തിനുകൂടെ ദൃശ്യമാകുന്നു.
15 സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടിരിക്കുന്ന ആ ആദ്യവ്യക്തികൾ യഹോവയുടെ സിംഹാസനത്തിനു ചുററുമുളള 24 മൂപ്പൻമാരുടെ ഭാഗമായി തങ്ങളുടെ സ്ഥാനം സ്വീകരിച്ചതുകൊണ്ട് അവർ ഈ പ്രതീകാത്മക പെട്ടകം അടുത്തു കാണുന്നു. കൂടാതെ ഭൂമിയിലുളള യോഹന്നാൻവർഗം യഹോവയുടെ ആത്മീയ ആലയത്തിലുളള അവന്റെ സാന്നിധ്യം വിവേചിച്ചറിയാൻ അവന്റെ ആത്മാവിനാൽ പ്രകാശിതരാക്കപ്പെട്ടിരിക്കുന്നു. അത്ഭുതകരമായ ഈ വികാസം സംബന്ധിച്ചു പൊതുമനുഷ്യവർഗത്തെ ഉണർത്താൻ അടയാളങ്ങളും ഉണ്ടായിരുന്നു. യോഹന്നാന്റെ ദർശനം മിന്നലുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഒരു ഭൂകമ്പവും കൻമഴയും സംബന്ധിച്ചു പറയുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 8:5.) ഇവ എന്തിനെ പ്രതീകപ്പെടുത്തുന്നു?
16. മിന്നലും ശബ്ദങ്ങളും ഇടിമുഴക്കവും ഒരു ഭൂകമ്പവും വലിയൊരു കൻമഴയും ഉണ്ടായിരിക്കുന്നതെങ്ങനെ?
16 മതമണ്ഡലത്തിൽ 1914-നു ശേഷം ഒരു വമ്പിച്ച സംക്ഷോഭം ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ “ഭൂകമ്പ”ത്തോടുകൂടെ ദൈവത്തിന്റെ സ്ഥാപിതമായ രാജ്യത്തെക്കുറിച്ചു വ്യക്തമായ സന്ദേശം നൽകുന്ന സമർപ്പിത ശബ്ദങ്ങളും ഉണ്ടായിയെന്നുളളതു സന്തോഷകരം തന്നെ. ബൈബിളിൽനിന്ന് ഇടിമുഴക്കംപോലുളള ‘കൊടുങ്കാററിൻ മുന്നറിയിപ്പുകൾ’ മുഴക്കപ്പെടുകയുണ്ടായി. മിന്നൽപോലെ ദൈവത്തിന്റെ പ്രവാചകവചനം സംബന്ധിച്ച് ഉൾക്കാഴ്ചയുടെ സ്ഫുരണങ്ങൾ കാണുകയും പ്രസിദ്ധീകരിക്കുകയുമുണ്ടായി. ക്രൈസ്തവലോകത്തിനും പൊതുവിൽ വ്യാജമതത്തിനും എതിരെ ദിവ്യന്യായവിധിയുടെ ആഞ്ഞടിക്കുന്ന “കൻമഴ” അഴിച്ചുവിട്ടിരിക്കുന്നു. ഇതെല്ലാം ആളുകളുടെ ശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ടായിരിക്കണം. എങ്കിലും സങ്കടകരമെന്നു പറയട്ടെ, യേശുവിന്റെ നാളിലെ യെരുശലേമിലെ ആളുകളെപ്പോലെ ഭൂരിപക്ഷം പേരും ഈ വെളിപാട് അടയാളങ്ങളുടെ നിവൃത്തി തിരിച്ചറിയാൻ പരാജയപ്പെട്ടിരിക്കുന്നു.—ലൂക്കൊസ് 19:41-44.
17, 18. (എ) ഏഴു ദൂതൻമാരുടെ കാഹളം മുഴക്കൽ സമർപ്പിത ക്രിസ്ത്യാനികൾക്ക് എന്തുത്തരവാദിത്വം കൈവരുത്തിയിരിക്കുന്നു? (ബി) ക്രിസ്ത്യാനികൾ തങ്ങളുടെ നിയോഗം നിറവേററുന്നതെങ്ങനെ?
17 ഇവിടെ ഭൂമിയിൽ ചരിത്രപ്രധാനമായ സംഭവങ്ങൾ മുന്നറിയിച്ചുകൊണ്ട് ഏഴു ദൂതൻമാർ അവരുടെ കാഹളം മുഴക്കൽ തുടരുന്നു. ഈ പ്രഖ്യാപനങ്ങൾ ലോകത്തോട് തുടർന്നു ഘോഷിച്ചുകൊണ്ടിരിക്കാൻ സമർപ്പിത ക്രിസ്ത്യാനികൾക്കു വലിയൊരു ഉത്തരവാദിത്വമുണ്ട്. എത്ര സന്തോഷപൂർവം അവർ ആ നിയോഗം നിറവേററിക്കൊണ്ടിരിക്കുന്നു! അവർ 1984-1993 വരെയുളള വെറും പത്തുവർഷങ്ങളിൽ അവരുടെ ആഗോളശുശ്രൂഷയിൽ വർഷംതോറും ചെലവഴിച്ച മണിക്കൂറുകൾ ഇരട്ടിയിലധികമാക്കിയെന്നതിനാൽ ഇതു സൂചിപ്പിക്കപ്പെടുന്നു—50,55,88,037-ൽനിന്ന് 1,05,73,41,972-ലേക്ക്—109 ശതമാനത്തിന്റെ ഒരു വർധനവുതന്നെ. സത്യമായും, “സുവാർത്തപ്രകാരമുളള ദൈവത്തിന്റെ പാവനരഹസ്യം” “നിവസിതഭൂമിയുടെ അതിരുകളോളം” അറിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.—വെളിപ്പാടു 10:7; റോമർ 10:18, NW.
18 ദൈവത്തിന്റെ രാജ്യ ഉദ്ദേശ്യങ്ങൾ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മററു ദർശനങ്ങൾ ഇപ്പോൾ നമുക്കായി കാത്തിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a പൊ.യു.മു. 63-ൽ യെരുശലേം പിടിച്ചടക്കുകയും ആലയമന്ദിരത്തിൽ നിയസ് പോംപിയസ് പ്രവേശിക്കുകയും ചെയ്തപ്പോൾ അതു ശൂന്യമായിരുന്നതായി അയാൾ കണ്ടെത്തിയെന്നു റോമൻ ചരിത്രകാരനായ ററസീററസ് റിപ്പോർട്ടു ചെയ്യുന്നു. അതിനുളളിൽ നിയമപെട്ടകം ഉണ്ടായിരുന്നില്ല.—ററസീററസ് ഹിസ്റററി, 5.9.
[അധ്യയന ചോദ്യങ്ങൾ]
[173-ാം പേജിലെ ചതുരം]
യഹോവയുടെ കാഹളസമാനമായ ന്യായവിധി പ്രഖ്യാപനങ്ങളുടെ സവിശേഷാശയങ്ങൾ
1. 1922 സീഡാർ പോയിൻറ്, ഒഹായോ: മതത്തിലും രാഷ്ട്രീയത്തിലും വൻവ്യവസായത്തിലുമുളള ക്രൈസ്തവലോക നേതാക്കൻമാരോട്, സമാധാനവും ഐശ്വര്യവും സന്തുഷ്ടിയും കൈവരുത്തുന്നതിലെ അവരുടെ പരാജയം ന്യായീകരിക്കാനുളള ഒരു വെല്ലുവിളി. മിശിഹായുടെ രാജ്യമാണ് സിദ്ധൗഷധം.
2. 1923 ലോസാഞ്ചലസ്, കാലിഫോർണിയ: “സകല ജനതകളും ഇപ്പോൾ അർമഗെദോനിലേക്കു മാർച്ചു ചെയ്യുന്നു, എന്നാൽ ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല,” എന്ന പരസ്യപ്രസംഗം, മാരകമായ മനുഷ്യസമുദ്രത്തെ ഉപേക്ഷിക്കാൻ സമാധാന പ്രേമികളായ “ചെമ്മരിയാടു”കളെ ക്ഷണിച്ചു.
3. 1924 കൊളംബസ്, ഒഹായോ: മിശിഹൈക രാജ്യം പ്രസംഗിക്കാനുളള വിസമ്മതത്തിനും ആത്മപ്രശംസക്കും വൈദികർ കുററംചുമത്തപ്പെട്ടു. സത്യക്രിസ്ത്യാനികൾ ദൈവത്തിന്റെ പ്രതികാരം പ്രസംഗിക്കുകയും ദുഃഖിക്കുന്ന മനുഷ്യവർഗത്തെ ആശ്വസിപ്പിക്കുകയും ചെയ്യണം.
4. 1925 ഇന്ത്യാനപ്പൊലീസ്, ഇന്ത്യാന: ക്രൈസ്തവലോകത്തിലെ ആത്മീയ അന്ധകാരത്തിനു വിരുദ്ധമായി സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും നിത്യസന്തുഷ്ടിയുടെയും ശോഭനമായ രാജ്യവാഗ്ദത്തത്തോടെ പ്രത്യാശയുടെ ഒരു ദൂത്.
5. 1926 ലണ്ടൻ, ഇംഗ്ലണ്ട്: ക്രൈസ്തവലോകത്തിനും അതിലെ വൈദികർക്കും ഒരു വെട്ടുക്കിളിസമാന ബാധ, അവരുടെ ദൈവരാജ്യ നിരസനം തുറന്നുകാണിച്ചുകൊണ്ടും സ്വർഗീയ ഗവൺമെൻറിന്റെ ജനനത്തെ സ്വാഗതം ചെയ്തുകൊണ്ടുംതന്നെ.
6. 1927 ടൊറൊന്റോ, കാനഡ: ഒരു കുതിരപ്പട വിളിച്ചുപറയുന്നതുപോലെ ഒരു ക്ഷണം, ‘സംഘടിത ക്രിസ്ത്യാനിത്വത്തെ’ ഉപേക്ഷിക്കാനും യഹോവയാം ദൈവത്തിനും അവന്റെ രാജാവിനും രാജ്യത്തിനും ഹൃദയംഗമമായ കൂറു നൽകാനും ആളുകളെ ആഹ്വാനം ചെയ്തുകൊണ്ട്.
7. 1928 ഡെട്രോയിററ്, മിഷിഗൻ: യഹോവക്ക് അനുകൂലമായും സാത്താന് എതിരായും ഒരു പ്രഖ്യാപനം, 1914-ൽ സിംഹാസനസ്ഥനായ ദൈവത്തിന്റെ അഭിഷിക്തരാജാവു സാത്താന്റെ ദുഷ്ടസ്ഥാപനത്തെ നശിപ്പിക്കുകയും മനുഷ്യവർഗത്തെ സ്വതന്ത്രമാക്കുകയും ചെയ്യുമെന്നു വ്യക്തമാക്കിക്കൊണ്ട്.
[175-ാം പേജിലെ ചതുരം]
ഭൂമിയെ നശിപ്പിക്കുന്നു
“ഓരോ മൂന്നു സെക്കൻഡിലും ഒരു ഫുട്ട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ ആദിമ മഴവനങ്ങളുടെ ഒരു ഭാഗം അപ്രത്യക്ഷമാകുന്നു. . . . പ്രാഥമിക വനത്തിന്റെ നഷ്ടം ആയിരക്കണക്കിന് ഇനം ചെടികളെയും ജീവികളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.”—ഇല്ലസ്ട്രേററഡ് അററ്ലസ് ഓഫ് ദി വേൾഡ് (റാൻഡ് മാക്നല്ലി).
“രണ്ടു നൂററാണ്ടുകളിലെ കുടിയേററംകൊണ്ട്, [ഗ്രേററ് ലേക്സും] ലോകത്തിലെ ഏററവും വലിയ അഴുക്കുചാൽ ആയിത്തീർന്നിരിക്കുന്നു.”—ദ ഗ്ലോബ് ആൻഡ് മെയിൽ (കാനഡ).
1986 ഏപ്രിലിൽ യു.എസ്.എസ്.ആറിലെ ചെർണോബിൽ അണുശക്തിനിലയത്തിലുണ്ടായ പൊട്ടിത്തെറിയും തീപിടുത്തവും “ഹിറോഷിമയിലെയും നാഗസാക്കിയിലെയും ബോംബിടലിനുശേഷം ഉണ്ടായ ഏററവും വലിയ ന്യൂക്ലിയർ വിപത്തായിരുന്നു, ഇതുവരെ പൊട്ടിച്ചിട്ടുളള എല്ലാ അണുബോംബുകളുടെയും പരീക്ഷണങ്ങളുടെയും അത്രതന്നെ ദീർഘകാല വികിരണം ലോകത്തിലെ വായുവിലേക്കും മേൽമണ്ണിലേക്കും ജലത്തിലേക്കും” പുറത്തുവിടുന്നതുതന്നെ.—JAMA; ദ ന്യൂയോർക്ക് ടൈംസ്.
ജപ്പാനിലെ മിനമടയിൽ ഒരു രാസവ്യവസായശാല ഉൾക്കടലിലേക്കു മീഥൈൽമെർക്കുറി ഒഴുക്കിവിട്ടു. അതിനാൽ വിഷലിപ്തമായ മത്സ്യം ഭക്ഷിച്ചതിന്റെ ഫലമായി മിനമട രോഗം (എംഡി), “സ്ഥായിയായ ഒരു നാഡീരോഗം ഉണ്ടായി. . . . നാളിതുവരെ [1985] ജപ്പാനിലുടനീളം 2578 ആളുകൾക്ക് എംഡി ഉളളതായി ആധികാരികമായി കണക്കാക്കപ്പെട്ടിരിക്കുന്നു.”—ഇൻറർനാഷണൽ ജേർണൽ ഓഫ് എപ്പിഡെമിയോളജി.
[176-ാം പേജിലെ ചതുരം]
ഘനമേറിയ പ്രഖ്യാപനങ്ങൾ, വെളിപ്പാടു 11:15-19-ലേതു തുടർന്നു വരാൻ പോകുന്ന ദർശനങ്ങളുടെ ഒരു നാന്ദിയാണ്. വെളിപ്പാടു 12-ാം അധ്യായം വെളിപ്പാടു 11:15, 17-ലെ മഹത്തായ പ്രഖ്യാപനങ്ങൾ വിശദമായി വിസ്തരിക്കുന്ന ഒരു പൂർവദൃശ്യമാണ്. വെളിപ്പാടു 13-ാം അധ്യായം ഭൂമിക്കു നാശം വരുത്തിയിട്ടുളള സാത്താന്റെ രാഷ്ട്രീയ സ്ഥാപനത്തിന്റെ ഉത്ഭവവും വികാസവും വർണിക്കുമ്പോൾ 11:18-ന്റെ പശ്ചാത്തലവിവരം നൽകുന്നു. വെളിപ്പാടു 14-ഉം വെളിപ്പാടു 15-ഉം അധ്യായങ്ങൾ ഏഴാം കാഹളം മുഴക്കലിനോടും മൂന്നാം കഷ്ടത്തോടും ബന്ധിപ്പിച്ചു കൂടുതലായ രാജ്യന്യായവിധികൾ വിശദീകരിക്കുന്നു.
[174-ാം പേജിലെ ചിത്രങ്ങൾ]
യഹോവ, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും