അധ്യായം 1
“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്”
മുഖ്യവിഷയം: ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടേണ്ടതിന്റെ കാരണം
1, 2. എ.ഡി. 29-ൽ യേശു യഹൂദ്യവിജനഭൂമിയിൽ എത്തിയത് എങ്ങനെ, അവിടെവെച്ച് എന്തു സംഭവിച്ചു? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
വർഷം എ.ഡി. 29. നവംബറിനോട് അടുത്ത സമയം. കഴിഞ്ഞ 40 ദിവസമായി യേശു ചാവുകടലിനു തൊട്ടുവടക്ക്, യഹൂദ്യവിജനഭൂമിയിലാണ്. പാറക്കെട്ടുകളും മലയിടുക്കുകളും ഒക്കെയുള്ള ഒരു തരിശുഭൂമിയാണ് അത്. സ്നാനമേറ്റ്, ആത്മാഭിഷിക്തനായ യേശുവിനെ പരിശുദ്ധാത്മാവ് അവിടേക്കു നയിക്കുകയായിരുന്നു. ഉപവസിക്കാനും സ്വസ്ഥമായിരുന്ന് പ്രാർഥിക്കാനും ധ്യാനിക്കാനും യേശുവിന് ആവോളം സമയം കിട്ടി. ഒരുപക്ഷേ ഈ സമയത്ത് യഹോവ തന്റെ പുത്രനുമായി ആശയവിനിമയം നടത്തിക്കാണും. വരാനിരുന്ന കാര്യങ്ങൾക്കായി അതു യേശുവിനെ ഒരുക്കി.
2 യേശു വിശന്ന് തളർന്നിരുന്ന ആ സമയം നോക്കി സാത്താൻ അവിടെ എത്തുന്നു. തുടർന്ന് നടന്ന സംഭവങ്ങൾ, ശുദ്ധാരാധനയെ സ്നേഹിക്കുന്ന എല്ലാവരും ഉൾപ്പെടുന്ന ഒരു സുപ്രധാനവിഷയത്തിലേക്കു വെളിച്ചം വീശുന്നു. നിങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്!
“നീ ഒരു ദൈവപുത്രനാണെങ്കിൽ . . . ”
3, 4. (എ) എന്തു പറഞ്ഞുകൊണ്ടാണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോഭനങ്ങൾ അവതരിപ്പിച്ചത്, യേശുവിന്റെ മനസ്സിൽ എന്തു സംശയം ജനിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം? (ബി) സാത്താൻ ഇന്നും സമാനമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് എങ്ങനെ?
3 മത്തായി 4:1-7 വായിക്കുക. “നീ ഒരു ദൈവപുത്രനാണെങ്കിൽ” എന്ന വാക്കുകളോടെ വളരെ തന്ത്രപൂർവമാണു സാത്താൻ ആദ്യത്തെ രണ്ടു പ്രലോഭനങ്ങളും അവതരിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന കാര്യത്തിൽ സാത്താന് എന്തെങ്കിലും സംശയമുണ്ടായിരുന്നോ? ഇല്ല. യേശു ദൈവത്തിന്റെ ആദ്യജാതനാണെന്നു വഴിപിഴച്ചുപോയ ഈ ദൂതപുത്രനു നന്നായി അറിയാമായിരുന്നു. (കൊലോ. 1:15) ഇനി, യേശുവിന്റെ സ്നാനസമയത്ത് യഹോവ സ്വർഗത്തിൽനിന്ന് “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞതിനെക്കുറിച്ചും സാത്താന് അറിയാമായിരുന്നിരിക്കണം. (മത്ത. 3:17) യേശുവിന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാനായിരുന്നിരിക്കാം സാത്താന്റെ ശ്രമം. തന്റെ പിതാവ് ആശ്രയയോഗ്യനാണോ, പിതാവിനു തന്നെക്കുറിച്ച് ശരിക്കും ചിന്തയുണ്ടോ എന്നൊക്കെ യേശു സംശയിക്കാൻ സാത്താൻ ആഗ്രഹിച്ചിരിക്കണം. കല്ലുകൾ അപ്പമാക്കാനുള്ള ആദ്യത്തെ പ്രലോഭനത്തിലൂടെ സാത്താൻ ഒരർഥത്തിൽ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘നീ ദൈവപുത്രനല്ലേ, എന്നിട്ട് എന്താ ഈ തരിശുഭൂമിയിൽ പിതാവ് നിനക്കു ഭക്ഷണം തരാത്തത്?’ ദേവാലയത്തിന്റെ മുകളിലെ കൈമതിലിൽനിന്ന് ചാടാനുള്ള രണ്ടാമത്തെ പ്രലോഭനത്തിലൂടെ സാത്താൻ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘നീ ദൈവപുത്രനല്ലേ, നിന്റെ പിതാവ് നിന്നെ സംരക്ഷിക്കുമെന്നു നിനക്കു ശരിക്കും വിശ്വാസമുണ്ടോ?’
4 ഇന്നും സാത്താന്റെ തന്ത്രങ്ങൾക്കു വലിയ മാറ്റമൊന്നുമില്ല. (2 കൊരി. 2:11) സത്യാരാധകർ തളരുകയോ നിരുത്സാഹിതരാകുകയോ ചെയ്യുന്നതുവരെ പ്രലോഭകൻ കാത്തിരിക്കും. എന്നിട്ടാണ് അവരെ ആക്രമിക്കുക. പലപ്പോഴും തന്ത്രപൂർവം, എളുപ്പം തിരിച്ചറിയാനാകാത്ത വിധത്തിലായിരിക്കും അവന്റെ നീക്കം. (2 കൊരി. 11:14) യഹോവയ്ക്ക് ഒരിക്കലും നമ്മളെ സ്നേഹിക്കാനാകില്ലെന്നും യഹോവ ഒരിക്കലും നമ്മളിൽ പ്രസാദിക്കില്ലെന്നും വിശ്വസിപ്പിച്ച് നമ്മെ വഞ്ചിക്കാനാണ് അവന്റെ ശ്രമം. യഹോവ ആശ്രയയോഗ്യനല്ലെന്നും അതുകൊണ്ടുതന്നെ തന്റെ വചനത്തിലെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻപോകുന്നില്ലെന്നും നമ്മളെ വിശ്വസിപ്പിക്കാനും അവൻ ശ്രമിക്കുന്നു. പക്ഷേ അതെല്ലാം ശുദ്ധനുണകളാണ്. (യോഹ. 8:44) നമുക്ക് അവ എങ്ങനെ തള്ളിക്കളയാം?
5. ആദ്യത്തെ രണ്ടു പ്രലോഭനങ്ങളോടു യേശു എങ്ങനെയാണു പ്രതികരിച്ചത്?
5 ആദ്യത്തെ രണ്ടു പ്രലോഭനങ്ങളോടു യേശു എങ്ങനെയാണു പ്രതികരിച്ചതെന്നു നോക്കുക. പിതാവിനു തന്നോടു സ്നേഹമുണ്ടെന്ന കാര്യത്തിൽ യേശുവിന് ഒരു സംശയവുമില്ലായിരുന്നു. യേശുവിനു പിതാവിനെ പൂർണവിശ്വാസവുമായിരുന്നു. പിതാവിൽനിന്നുള്ള തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു അപ്പോൾത്തന്നെ സാത്താന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. യഹോവ എന്ന ദൈവനാമം അടങ്ങിയ തിരുവെഴുത്തുകളാണു യേശു ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമാണ്. (ആവ. 6:16; 8:3) പിതാവിനെ തനിക്കു പൂർണവിശ്വാസമാണ് എന്നു കാണിക്കാൻ പുത്രന്റെ മുന്നിലുള്ള ഏറ്റവും നല്ല മാർഗമായിരുന്നു പിതാവിന്റെ പേര് ഉപയോഗിക്കുക എന്നത്. കാരണം തന്റെ വാഗ്ദാനങ്ങളെല്ലാം യഹോവ ഉറപ്പായും പാലിക്കും എന്നതിന്റെ പ്രതീകമാണ് അതുല്യമായ ആ നാമം. a
6, 7. സാത്താന്റെ തന്ത്രപരമായ ആക്രമണങ്ങളെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം?
6 യഹോവയുടെ വചനത്തിൽ ആശ്രയിക്കുന്നതും ദൈവത്തിന്റെ പേരിന്റെ അർഥത്തെക്കുറിച്ച് ഓർക്കുന്നതും സാത്താന്റെ തന്ത്രപരമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. എങ്ങനെ? നിരാശയിൽ ആണ്ടുപോയവർ ഉൾപ്പെടെ തന്റെ ആരാധകരോട് യഹോവയ്ക്കു തോന്നുന്ന സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും തിരുവെഴുത്തുകൾ പറയുന്നുണ്ട്. അതു നമുക്ക് ഓരോരുത്തർക്കുംവേണ്ടിയാണെന്നു ചിന്തിക്കുക. അപ്പോൾ, യഹോവയ്ക്കു നമ്മളെ സ്നേഹിക്കാനാകില്ലെന്നോ യഹോവ നമ്മളിൽ പ്രസാദിക്കില്ലെന്നോ ഉള്ള സാത്താന്റെ നുണ നമുക്കു തള്ളിക്കളയാനാകും. (സങ്കീ. 34:18; 1 പത്രോ. 5:8) ഇനി, യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് എല്ലായ്പോഴും തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമെന്ന് ഓർക്കുന്നെങ്കിൽ യഹോവയിൽ പൂർണമായി വിശ്വാസം അർപ്പിക്കാനും നമുക്കാകും.—സുഭാ. 3:5, 6.
7 എന്നാൽ സാത്താന്റെ പ്രധാനലക്ഷ്യം എന്താണ്? അവനു നമ്മളിൽനിന്ന് ശരിക്കും എന്താണു വേണ്ടത്? സാത്താൻ യേശുവിനു മുന്നിൽ മൂന്നാമതൊരു പ്രലോഭനം വെച്ചപ്പോൾ അതിനുള്ള ഉത്തരം വ്യക്തമായി.
“വീണ് എന്നെയൊന്ന് ആരാധിച്ചാൽ . . . ”
8. മൂന്നാമത്തെ പ്രലോഭനത്തിലൂടെ സാത്താൻ തന്റെ യഥാർഥലക്ഷ്യം വെളിപ്പെടുത്തിയത് എങ്ങനെ?
8 മത്തായി 4:8-11 വായിക്കുക. മൂന്നാമത്തെ പ്രലോഭനമായപ്പോഴേക്കും സാത്താൻ തന്റെ തന്ത്രപരമായ സമീപനം മാറ്റി. അതോടെ സാത്താന്റെ യഥാർഥലക്ഷ്യം വെളിച്ചത്തായി. സാത്താൻ യേശുവിനു (സാധ്യതയനുസരിച്ച് ഒരു ദർശനത്തിൽ) “ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു,” അതിന്റെ കുഴപ്പങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടായിരുന്നെന്നു മാത്രം. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” b ആരാധന—അതായിരുന്നു യഥാർഥത്തിൽ സാത്താന്റെ ലക്ഷ്യം! യേശു പിതാവിനെ ഉപേക്ഷിച്ച് തന്നെ ദൈവമായി അംഗീകരിക്കണമെന്നായിരുന്നു പ്രലോഭകന്റെ ആഗ്രഹം. അതിലൂടെ മുൾക്കിരീടവും ചാട്ടയടിയും ദണ്ഡനസ്തംഭവും ഒഴിവാക്കി, ഒരു കഷ്ടപ്പാടും സഹിക്കാതെ, യേശുവിനു രാഷ്ട്രങ്ങളുടെ അധികാരവും സമ്പത്തും സ്വന്തമാക്കാമായിരുന്നു. ഒറ്റനോട്ടത്തിൽ എളുപ്പവഴിയെന്നു തോന്നാവുന്ന ഒരു വാഗ്ദാനം! ലോകഗവൺമെന്റുകളുടെ അധികാരി സാത്താനാണെന്നു യേശുവിന് അറിയാമായിരുന്നതുകൊണ്ട് ആ പ്രലോഭനത്തിന് അപാരമായ വശീകരണശക്തിയുണ്ടായിരുന്നു. (യോഹ. 12:31; 1 യോഹ. 5:19) പിതാവിനു നൽകേണ്ട ശുദ്ധാരാധനയിൽനിന്ന് യേശുവിനെ അകറ്റിക്കളയാനായി എന്തും നൽകാൻ സാത്താൻ ഒരുക്കമായിരുന്നു.
9. (എ) സത്യാരാധകരിൽനിന്ന് സാത്താൻ ശരിക്കും എന്താണ് ആഗ്രഹിക്കുന്നത്, അവൻ നമ്മളെ എങ്ങനെയാണു പ്രലോഭിപ്പിക്കാൻ നോക്കുന്നത്? (ബി) നമ്മുടെ ആരാധനയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (“എന്താണ് ആരാധന?” എന്ന ചതുരം കാണുക.)
9 ഇന്നും സാത്താന്റെ ആഗ്രഹം അതുതന്നെയാണ്, നേരിട്ടോ അല്ലാതെയോ നമ്മുടെ ആരാധന ലഭിക്കണം! അവൻ “ഈ വ്യവസ്ഥിതിയുടെ ദൈവം” ആയതുകൊണ്ട് ബാബിലോൺ എന്ന മഹതിയുടെ ഭാഗമായ എല്ലാ മതങ്ങളുടെയും വ്യാജാരാധന അവനാണു ലഭിക്കുന്നത്. (2 കൊരി. 4:4) അത്തരത്തിൽ കോടിക്കണക്കിന് ആളുകളുടെ ആരാധന ലഭിച്ചിട്ടും അവൻ സത്യാരാധകരുടെ പുറകേയാണ്. അവരെ പ്രലോഭിപ്പിച്ച് ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയാണ് അവന്റെ ലക്ഷ്യം. ‘നീതി നിമിത്തം കഷ്ടത സഹിച്ച്’ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിനു പകരം ഈ ലോകത്തിലെ സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോകാനാണ് അവൻ നമ്മളെ പ്രലോഭിപ്പിക്കുന്നത്. (1 പത്രോ. 3:14) ശുദ്ധാരാധന ഉപേക്ഷിച്ച് സാത്താന്റെ ലോകത്തിന്റെ ഭാഗമാകാനുള്ള പ്രലോഭനത്തിനു വഴങ്ങിയാൽ നമ്മൾ ഒരർഥത്തിൽ സാത്താനെ വണങ്ങി അവനെ ആരാധിക്കുകയാണ്, അവനെ നമ്മുടെ ദൈവമാക്കുകയാണ്. ആ പ്രലോഭനത്തെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം?
10. മൂന്നാമത്തെ പ്രലോഭനത്തോടു യേശു എങ്ങനെയാണു പ്രതികരിച്ചത്, എന്തുകൊണ്ട്?
10 മൂന്നാമത്തെ പ്രലോഭനത്തോടു യേശു എങ്ങനെയാണു പ്രതികരിച്ചതെന്നു നോക്കുക. “സാത്താനേ, ദൂരെ പോ!” എന്ന് ഉടനടി പറഞ്ഞുകൊണ്ട് യേശു യഹോവയോടുള്ള കറയറ്റ വിശ്വസ്തത തെളിയിച്ചു. തുടർന്ന് യേശു ആദ്യത്തെ രണ്ടു പ്രലോഭനങ്ങളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും ആവർത്തനപുസ്തകത്തിൽനിന്ന് ദൈവത്തിന്റെ പേരുള്ള ഒരു തിരുവെഴുത്ത് ഉദ്ധരിച്ചു: “‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിട്ടുണ്ട്.” (മത്താ. 4:10; ആവ. 6:13) ഈ ലോകത്തിലെ, ആകർഷകമായ സ്ഥാനമാനങ്ങളോ കഷ്ടപ്പാടുകളൊന്നും ഇല്ലാത്ത സുഖജീവിതമോ യേശുവിനെ പ്രലോഭിപ്പിച്ചില്ല. അതൊക്കെ ക്ഷണികമാണെന്നു യേശുവിനു ബോധ്യമുണ്ടായിരുന്നു. അതിലും പ്രധാനമായി, ആരാധിക്കേണ്ടതു തന്റെ പിതാവിനെ മാത്രമാണെന്നും ഒറ്റത്തവണയെങ്കിലും സാത്താനെ “ആരാധിച്ചാൽ” അത് അവനു കീഴ്പെടുന്നതിനു തുല്യമാകുമെന്നും യേശുവിന് അറിയാമായിരുന്നു. ദുഷ്ടനായ ആ പ്രലോഭകനെ തന്റെ ദൈവമാക്കാൻ യേശു ഒട്ടും തയ്യാറായില്ല. ഇങ്ങനെയൊരു തിരിച്ചടി നേരിട്ടപ്പോൾ “പിശാച് യേശുവിനെ വിട്ട് പോയി.” c
11. സാത്താനെയും അവന്റെ പ്രലോഭനങ്ങളെയും നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
11 സാത്താനെയും ഈ ദുഷ്ടലോകത്തിന്റെ പ്രലോഭനങ്ങളെയും ചെറുത്തുനിൽക്കാൻ നമുക്കും കഴിയും. കാരണം യേശുവിനെപ്പോലെ നമുക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഹോവ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം എന്ന അമൂല്യമായ സമ്മാനം തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബലമായി സത്യാരാധനയിൽനിന്ന് നമ്മളെ അകറ്റാൻ ഒരു പ്രലോഭകനും, എന്തിന് ശക്തനായ ആ ദുഷ്ടാത്മവ്യക്തിക്കുപോലും, കഴിയില്ല. വിശ്വസ്തരായി, ‘വിശ്വാസത്തിൽ ഉറച്ചുനിന്ന് പിശാചിനോട് എതിർത്തുനിൽക്കുമ്പോൾ’ ഒരർഥത്തിൽ “സാത്താനേ, ദൂരെ പോ!” എന്നു പറയുകയാണു നമ്മൾ. (1 പത്രോ. 5:9) യേശു ശക്തമായി ചെറുത്തുനിന്നപ്പോൾ സാത്താൻ യേശുവിനെ വിട്ട് പോയി എന്ന് ഓർക്കുക. സമാനമായി ബൈബിൾ നമുക്ക് ഈ ഉറപ്പു തരുന്നു: “പിശാചിനോട് എതിർത്തുനിൽക്കുക. അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.”—യാക്കോ. 4:7.
ശുദ്ധാരാധനയുടെ ശത്രു
12. താനാണു ശുദ്ധാരാധനയുടെ ശത്രുവെന്ന് ഏദെനിൽവെച്ച് സാത്താൻ വെളിപ്പെടുത്തിയത് എങ്ങനെ?
12 ശുദ്ധാരാധനയുടെ ആദ്യശത്രുവായിരുന്നു സാത്താൻ. അതു സ്ഥിരീകരിക്കുന്നതായിരുന്നു അവസാനത്തെ പ്രലോഭനം. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഏദെൻ തോട്ടത്തിൽവെച്ചാണ് യഹോവയ്ക്ക് ആരാധന കിട്ടുന്നതിൽ തനിക്കുള്ള വിദ്വേഷം സാത്താൻ ആദ്യമായി വെളിപ്പെടുത്തിയത്. സാത്താൻ ആദ്യം ഹവ്വയെ വശീകരിച്ചു. ഹവ്വയാകട്ടെ യഹോവയുടെ കല്പന ധിക്കരിക്കാൻ ആദാമിനെ പ്രേരിപ്പിച്ചു. അങ്ങനെ സാത്താൻ അവരുടെ നേതാവായി. അവർ അവന്റെ നിയന്ത്രണത്തിലുമായി. (ഉൽപത്തി 3:1-5 വായിക്കുക; 2 കൊരി. 11:3; വെളി. 12:9) തങ്ങളെ വഴിതെറ്റിക്കുന്നത് യഥാർഥത്തിൽ ആരാണെന്ന് അവർക്ക് ഒരുപക്ഷേ അറിയില്ലായിരുന്നെങ്കിലും സാത്താൻ അവരുടെ ദൈവവും അവർ അവന്റെ ആരാധകരും ആയിത്തീർന്നു എന്നതാണു വാസ്തവം. എന്നാൽ ഏദെനിലെ ആ ധിക്കാരത്തിനു വഴിമരുന്നിട്ടതിലൂടെ സാത്താൻ യഹോവയുടെ പരമാധികാരത്തെ അഥവാ ഭരിക്കാനുള്ള അവകാശത്തെ മാത്രമല്ല വെല്ലുവിളിച്ചത്. അതു ശുദ്ധാരാധനയുടെ നേർക്കുള്ള ഒരു ആക്രമണവുമായിരുന്നു. എങ്ങനെ?
13. പരമാധികാരത്തെക്കുറിച്ചുള്ള വിവാദവിഷയവും ശുദ്ധാരാധനയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
13 പരമാധികാരത്തെക്കുറിച്ചുള്ള വിവാദവിഷയത്തിൽ ശുദ്ധാരാധനയും ഉൾപ്പെട്ടിരിക്കുന്നു. പരമാധികാരിയായിരിക്കാൻ ശരിക്കും യോഗ്യനായ, “എല്ലാം സൃഷ്ടിച്ച” ദൈവം മാത്രമാണ് ആരാധനയ്ക്ക് അർഹൻ. (വെളി. 4:11) ആദാമിനെയും ഹവ്വയെയും പൂർണതയുള്ള വ്യക്തികളായി സൃഷ്ടിച്ച് ഏദെൻ തോട്ടത്തിൽ ആക്കിയപ്പോൾ യഹോവയുടെ ഉദ്ദേശ്യം, കാലക്രമേണ ഭൂമി മുഴുവനും പൂർണതയുള്ള മനുഷ്യരെക്കൊണ്ട് നിറയണമെന്നായിരുന്നു. അവർ മനസ്സോടെ തന്നെ ആരാധിക്കുമെന്നും യഹോവ പ്രതീക്ഷിച്ചു. അതെ, ശുദ്ധമായ ഹൃദയത്തോടെയുള്ള ശുദ്ധമായ ആരാധന! (ഉൽപ. 1:28) യഹോവയുടെ പരമാധികാരത്തെ സാത്താൻ വെല്ലുവിളിച്ചത്, പരമാധികാരിയായ യഹോവയ്ക്കു മാത്രം അർഹതപ്പെട്ട ഒരു കാര്യം മോഹിച്ചതുകൊണ്ടാണ്. എന്തായിരുന്നു അത്? ആരാധന!—യാക്കോ. 1:14, 15.
14. ശുദ്ധാരാധനയുടെ നേർക്കുള്ള ആക്രമണത്തിൽ സാത്താൻ വിജയിച്ചോ? വിശദീകരിക്കുക.
14 ശുദ്ധാരാധനയുടെ നേർക്കുള്ള ആക്രമണത്തിൽ സാത്താൻ വിജയിച്ചോ? ആദാമിനെയും ഹവ്വയെയും ദൈവത്തിൽനിന്ന് അകറ്റാൻ സാത്താനു കഴിഞ്ഞു. അന്നുമുതൽ ഇങ്ങോട്ട് ദൈവമായ യഹോവയിൽനിന്ന് കഴിയുന്നത്ര ആളുകളെ അകറ്റാൻ ലക്ഷ്യമിട്ട് സാത്താൻ സത്യാരാധനയ്ക്കെതിരെ ഒരു പോരാട്ടത്തിലാണ്. ക്രിസ്തുവിനു മുമ്പുള്ള കാലത്ത് സാത്താൻ യഹോവയുടെ ആരാധകരെ പ്രലോഭിപ്പിക്കാൻ അക്ഷീണം ശ്രമിച്ചുകൊണ്ടിരുന്നു. ഒന്നാം നൂറ്റാണ്ടിൽ വിശ്വാസത്യാഗം ഇളക്കിവിട്ടുകൊണ്ട് ആ ദുഷ്ടൻ ക്രിസ്തീയസഭയെ ദുഷിപ്പിച്ചു. അങ്ങനെ ഒരു ഘട്ടത്തിൽ ശുദ്ധാരാധന വേരറ്റുപോയതായിപ്പോലും തോന്നി. (മത്താ. 13:24-30, 36-43; പ്രവൃ. 20:29, 30) രണ്ടാം നൂറ്റാണ്ടിൽ സത്യാരാധകർ വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായി. ആത്മീയമായ ആ അടിമത്തം ദീർഘകാലം തുടർന്നു. പക്ഷേ ശുദ്ധാരാധനയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം പരാജയപ്പെടുത്താൻ സാത്താനു കഴിഞ്ഞിട്ടില്ല. തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽനിന്ന് ദൈവത്തെ തടയാൻ ഒന്നിനുമാകില്ല. (യശ. 46:10; 55:8-11) ഈ വിഷയത്തിൽ ദൈവത്തിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നെന്ന് ഓർക്കുക. യഹോവ എപ്പോഴും തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവനുമാണ്. തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ യഹോവയ്ക്ക് ഒരിക്കലും പിഴവ് പറ്റില്ല.
ശുദ്ധാരാധനയുടെ പോരാളി
15. ഏദെൻ തോട്ടത്തിൽവെച്ച് ആദ്യദമ്പതികൾ ധിക്കാരം കാട്ടിയപ്പോൾ, തന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് ഉറപ്പുവരുത്താൻ യഹോവ എന്തു നടപടികൾ സ്വീകരിച്ചു?
15 ഏദെൻ തോട്ടത്തിൽവെച്ച് ആദ്യദമ്പതികൾ ധിക്കാരം കാട്ടിയപ്പോൾ, തന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് ഉറപ്പുവരുത്താൻ യഹോവ പെട്ടെന്നുതന്നെ നടപടികൾ സ്വീകരിച്ചു. (ഉൽപത്തി 3:14-19 വായിക്കുക.) ആദാമും ഹവ്വയും ആ തോട്ടത്തിൽ ആയിരിക്കുമ്പോൾത്തന്നെ യഹോവ ആ മൂന്നു ധിക്കാരികൾക്കും അവർ പാപം ചെയ്ത ക്രമത്തിൽ ശിക്ഷ വിധിച്ചു—ആദ്യം സാത്താനും പിന്നെ ഹവ്വയ്ക്കും ഒടുവിൽ ആദാമിനും. അണിയറയിൽ ഇരുന്ന് ചരടു വലിച്ച സാത്താനോടായി യഹോവ, ധിക്കാരത്തിന്റെ പരിണതഫലങ്ങൾ ഇല്ലാതാക്കുന്ന ഒരു “സന്തതി” വരുന്നതിനെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞു. ശുദ്ധാരാധനയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ ആ “സന്തതി” ഒരു പ്രധാനപങ്കു വഹിക്കുമായിരുന്നു.
16. ഏദെനിലെ ധിക്കാരത്തിനു ശേഷവും യഹോവ തന്റെ ഉദ്ദേശ്യവുമായി മുന്നോട്ടു പോയത് എങ്ങനെ?
16 ഏദെനിൽ അവർ ദൈവത്തെ ധിക്കരിച്ചെങ്കിലും യഹോവ തന്റെ ഉദ്ദേശ്യവുമായി മുന്നോട്ടുതന്നെ പോയി. സ്വീകാര്യമായ രീതിയിൽ അപൂർണമനുഷ്യർക്കു തന്നെ ആരാധിക്കാൻ വേണ്ട ക്രമീകരണങ്ങൾ ദൈവം ചെയ്തു. അടുത്ത അധ്യായത്തിൽ നമ്മൾ അതാണു കാണാൻപോകുന്നത്. (എബ്രാ. 11:4–12:1) കൂടാതെ യശയ്യ, യിരെമ്യ, യഹസ്കേൽ എന്നിവരെപ്പോലുള്ള അനേകം ബൈബിളെഴുത്തുകാരിലൂടെ ദൈവം ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ച് ആവേശജനകമായ നിരവധി പ്രവചനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ബൈബിളിലെ കേന്ദ്രവിഷയങ്ങളിൽ ഒന്നായ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ആ പ്രവചനങ്ങളെല്ലാം നിറവേറ്റുന്നതോ? ദൈവം വാഗ്ദാനം ചെയ്ത ‘സന്തതിയും.’ അതു പ്രധാനമായും യേശുക്രിസ്തുവാണെന്നു പിൽക്കാലത്ത് വ്യക്തമായി. (ഗലാ. 3:16) യേശുവാണു ശുദ്ധാരാധനയുടെ പോരാളി. തനിക്കുണ്ടായ മൂന്നാമത്തെ പ്രലോഭനത്തിനു യേശു നൽകിയ മറുപടി അതാണു തെളിയിക്കുന്നത്. അതെ, ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറ്റാൻ യഹോവ യേശുവിനെയാണു തിരഞ്ഞെടുത്തതെന്നു വ്യക്തം. (വെളി. 19:10) ദൈവജനത്തെ ആത്മീയമായ അടിമത്തത്തിൽനിന്ന് വിടുവിക്കുന്നതും ശുദ്ധാരാധന യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുന്നതും യേശു ആയിരിക്കും.
നിങ്ങളുടെ തീരുമാനം എന്താണ്?
17. ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ നമുക്കു പ്രിയപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ട്?
17 ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ പരിശോധിക്കുന്നതു വിശ്വാസത്തെ ബലപ്പെടുത്തുന്ന, ആവേശകരമായ ഒരു കാര്യമാണ്. ആ പ്രവചനങ്ങൾ നമുക്കു വളരെ പ്രിയപ്പെട്ടവയാണ്. കാരണം പരമാധികാരിയായ യഹോവയെ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ സൃഷ്ടികളും ആരാധിക്കുന്ന കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണു നമ്മൾ. ദൈവവചനത്തിലുള്ള ഏറ്റവും ഹൃദയോഷ്മളമായ ചില വാഗ്ദാനങ്ങൾ ആ പ്രവചനങ്ങളിൽ അടങ്ങിയിരിക്കുന്നതുകൊണ്ട് അവ നമ്മിൽ പ്രത്യാശയും നിറയ്ക്കുന്നു. കാരണം മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ പുനരുത്ഥാനപ്പെടുമെന്നും ഭൂമി മുഴുവൻ പറുദീസയായി മാറുമെന്നും നമ്മളെല്ലാം നല്ല ആരോഗ്യത്തോടെ നിത്യമായി ജീവിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവചനങ്ങളെല്ലാം നിറവേറിക്കാണാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്?—യശ. 33:24; 35:5, 6; വെളി. 20:12, 13; 21:3, 4.
18. ഈ പ്രസിദ്ധീകരണത്തിൽ നമ്മൾ എന്തു പഠിക്കും?
18 ഈ പ്രസിദ്ധീകരണത്തിൽ യഹസ്കേൽ എന്ന ബൈബിൾപുസ്തകത്തിലെ ആവേശജനകമായ പ്രവചനങ്ങളാണു നമ്മൾ പരിശോധിക്കാൻപോകുന്നത്. അവയിൽ മിക്കതും ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെ കേന്ദ്രീകരിച്ചാണ്. യഹസ്കേലിന്റെ പ്രവചനങ്ങൾ മറ്റു പ്രവചനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും അവ ക്രിസ്തുവിലൂടെ എങ്ങനെ നിറവേറുമെന്നും അവയുടെ നിവൃത്തിയിൽ നമ്മൾ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നെന്നും ഈ പുസ്തകം ചർച്ച ചെയ്യും.—“യഹസ്കേൽ—ഒരു അവലോകനം” എന്ന ചതുരം കാണുക.
19. എന്താണു നിങ്ങളുടെ തീരുമാനം, എന്തുകൊണ്ട്?
19 യേശു ശുദ്ധാരാധന ഉപേക്ഷിക്കുന്നതു കാണാൻ എ.ഡി. 29-ൽ യഹൂദ്യ വിജനഭൂമിയിൽവെച്ച് സാത്താൻ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടു. എന്നാൽ നമ്മുടെ കാര്യമോ? സത്യാരാധനയിൽനിന്ന് നമ്മളെ അകറ്റിക്കളയാൻ സാത്താൻ മുമ്പെന്നത്തേതിലും വീറോടെയാണ് ഇന്നു പ്രവർത്തിക്കുന്നത്. (വെളി. 12:12, 17) ആ ദുഷ്ടപ്രലോഭകനെ ചെറുത്തുനിൽക്കാനുള്ള നമ്മുടെ തീരുമാനത്തിന് ഈ പ്രസിദ്ധീകരണം കരുത്തേകട്ടെ. “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്” എന്ന വാക്കുകൾ ശിരസ്സാവഹിക്കുന്നവരാണു നമ്മളെന്നു നമ്മുടെ വാക്കുകളും പ്രവൃത്തികളും തെളിയിക്കട്ടെ. അങ്ങനെയെങ്കിൽ യഹോവയുടെ മഹത്തായ ഉദ്ദേശ്യം ഭാവിയിൽ നിറവേറുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ നമ്മളും അവിടെയുണ്ടാകും. അന്നു സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരും യഹോവ അർഹിക്കുന്നതുതന്നെ യഹോവയ്ക്കു നൽകും—ശുദ്ധമായ ഹൃദയങ്ങളിൽനിന്നുള്ള ശുദ്ധമായ ആരാധന!
a യഹോവ എന്ന പേരിന്റെ അർഥം, “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്നു കരുതപ്പെടുന്നു. യഹോവ സ്രഷ്ടാവും തന്റെ ഉദ്ദേശ്യങ്ങളെല്ലാം നടപ്പാക്കുന്നവനും ആയതുകൊണ്ട് ഈ പേര് എന്തുകൊണ്ടും അനുയോജ്യമാണ്.
b സാത്താന്റെ വാക്കുകളെക്കുറിച്ച് ഒരു ആധികാരികഗ്രന്ഥം ഇങ്ങനെ പറയുന്നു: “ആദാമും ഹവ്വയും പരാജയപ്പെട്ട ആ ആദ്യപരിശോധനയുടെ കാര്യത്തിലെന്നപോലെ . . . ഇവിടെയും ചോദ്യം ഇതാണ്: ഒരാൾ സാത്താന്റെ ഇഷ്ടം ചെയ്യുമോ അതോ ദൈവത്തിന്റെ ഇഷ്ടം ചെയ്യുമോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, അയാൾ ഇതിൽ ആർക്ക് ആരാധന കൊടുക്കും? ശരിക്കും സാത്താൻ അഹങ്കാരത്തോടെ തന്നെത്തന്നെ സത്യദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്.”
c ലൂക്കോസിന്റെ സുവിശേഷത്തിൽ പ്രലോഭനങ്ങൾ മറ്റൊരു ക്രമത്തിലാണു കൊടുത്തിരിക്കുന്നത്. എന്നാൽ തെളിവനുസരിച്ച് സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെ കൊടുത്തിരിക്കുന്നതു മത്തായിയാണ്. അങ്ങനെ പറയാൻ മൂന്നു കാരണങ്ങളുണ്ട്. (1) മത്തായി രണ്ടാമത്തെ പ്രലോഭനത്തെക്കുറിച്ച് വിവരിച്ചുതുടങ്ങുന്നതു “പിന്നെ” എന്നു പറഞ്ഞുകൊണ്ടാണ്. അതിൽനിന്ന് അതുതന്നെയാണു രണ്ടാമതു നടന്നതെന്നു നമുക്ക് ഊഹിക്കാം. എന്നാൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നതു മറ്റൊരു ഗ്രീക്കുപദമാണ്. (2) പത്തു കല്പനകളിൽ ആദ്യത്തേതു ലംഘിക്കാനുള്ള പ്രലോഭനം ഒരു മറയുമില്ലാതെയാണു സാത്താൻ അവതരിപ്പിച്ചതെന്നു ശ്രദ്ധിക്കുക. സ്വാഭാവികമായും തന്ത്രപരമായ ആ രണ്ടു പ്രലോഭനങ്ങൾ (അതായത്, “നീ ഒരു ദൈവപുത്രനാണെങ്കിൽ . . . ” എന്ന വാക്കുകളോടെ തുടങ്ങുന്ന പ്രലോഭനങ്ങൾ.) പരീക്ഷിച്ചശേഷമായിരിക്കണം സാത്താൻ അങ്ങനെയൊരു നീക്കത്തിനു മുതിർന്നത്. (പുറ. 20:2, 3) (3) സ്വാഭാവികമായും മൂന്നാമത്തേതും അവസാനത്തേതും ആയ പ്രലോഭനത്തിനു ശേഷമായിരിക്കും യേശു “സാത്താനേ, ദൂരെ പോ!” എന്നു പറഞ്ഞിട്ടുണ്ടാകുക.—മത്ത. 4:5, 10, 11.