പഠനചതുരം 4എ
“ഞാൻ ആ ജീവികളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ . . . ”
സിംഹത്തിന്റെയോ കാളയുടെയോ ഉടലും മനുഷ്യന്റെ തലയും ഉള്ള ഭീമാകാരജീവികൾ! അവയ്ക്കു ചിറകുകളുമുണ്ട്. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും കാവലിനായി പ്രതിഷ്ഠിച്ചിട്ടുള്ള ഇത്തരം കൂറ്റൻ ശില്പങ്ങൾ യഹസ്കേൽ പലപ്പോഴും കണ്ടിട്ടുണ്ടാകും. പുരാതനകാലത്ത് അസീറിയയിലും ബാബിലോണിയയിലും അങ്ങോളമിങ്ങോളം ഇത്തരം പ്രതിമകൾ കാണാമായിരുന്നു. 20 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ രൂപങ്ങളെ മറ്റെല്ലാവരെയുംപോലെ യഹസ്കേലും അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ടാകും. അതിശക്തരായി കാണപ്പെട്ടെങ്കിലും അവ വെറും ശില്പങ്ങളായിരുന്നു, കല്ലിൽ കൊത്തിയെടുത്ത നിർജീവശില്പങ്ങൾ!
എന്നാൽ യഹസ്കേൽ ദർശനത്തിൽ കണ്ടതു നാലു ‘ജീവികളെയാണ്.’ അവയ്ക്കു ജീവനുണ്ടായിരുന്നു എന്നാണ് ആ പദം സൂചിപ്പിക്കുന്നത്. ആ നിർജീവശില്പങ്ങളിൽനിന്ന് എത്ര വ്യത്യസ്തം! ആ കാഴ്ച യഹസ്കേലിൽ വളരെയധികം പ്രഭാവം ചെലുത്തിയെന്നതിനു സംശയമില്ല. യഹസ്കേൽപ്രവചനത്തിന്റെ തുടക്കത്തിൽത്തന്നെ “ജീവികൾ” എന്ന പദം അദ്ദേഹം 12 പ്രാവശ്യം ഉപയോഗിച്ചതിൽനിന്ന് അതു വ്യക്തമാണ്. (യഹ. 1:5-22) യഹോവയുടെ സിംഹാസനത്തിനു കീഴിലുള്ള ആ നാലു ജീവികളും ഒരേ സമയം ഒരേ ദിശയിൽ നീങ്ങുന്നതു കണ്ടപ്പോൾ, യഹോവയ്ക്കു തന്റെ എല്ലാ സൃഷ്ടികളുടെയും മേൽ സമ്പൂർണനിയന്ത്രണം ഉണ്ടെന്ന കാര്യം യഹസ്കേലിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകാണും. നമ്മുടെ കാര്യമോ? യഹോവ എത്ര ശക്തനും മഹത്ത്വമേറിയവനും ആണെന്നും യഹോവയുടെ പരമാധികാരം എത്ര മഹനീയമാണെന്നും ആ ദിവ്യദർശനം നമ്മളെ ഓർമിപ്പിക്കുന്നു.—1ദിന. 29:11.