പഠനചതുരം 1ബി
യഹസ്കേൽ—ഒരു അവലോകനം
യഹസ്കേൽ പുസ്തകത്തെ ഇങ്ങനെ തരംതിരിക്കാം:
അധ്യായങ്ങൾ 1-3
ബി.സി. 613-ൽ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജൂതന്മാരുടെ ഇടയിൽ കഴിയുന്ന സമയത്ത് യഹസ്കേൽ യഹോവയിൽനിന്നുള്ള ദർശനങ്ങൾ കാണുന്നു. കെബാർ നദീതീരത്ത് താമസിച്ചിരുന്ന ജൂതന്മാരോടു പ്രവചിക്കാൻ അദ്ദേഹത്തെ നിയോഗിക്കുന്നു.
അധ്യായങ്ങൾ 4-24
ബി.സി. 613-നും 609-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ യഹസ്കേൽ അറിയിച്ച പ്രാവചനികസന്ദേശങ്ങൾ പ്രധാനമായും, യരുശലേമിനും അവിടത്തെ ധിക്കാരികളും വിഗ്രഹാരാധകരും ആയ ജനത്തിനും എതിരെയുള്ള ന്യായവിധിദൂതുകളായിരുന്നു.
അധ്യായങ്ങൾ 25-32
യരുശലേമിന് എതിരെയുള്ള ബാബിലോണിന്റെ അന്തിമമായ ഉപരോധം തുടങ്ങിയ ബി.സി. 609 മുതൽ യഹസ്കേൽ അറിയിച്ച സന്ദേശം ചുറ്റുമുള്ള ശത്രുജനതകളെ കേന്ദ്രീകരിച്ചായിരുന്നു. അമ്മോൻ, ഏദോം, ഈജിപ്ത്, മോവാബ്, ഫെലിസ്ത്യ, സീദോൻ, സോർ എന്നിവർക്കെതിരെയുള്ള ന്യായവിധിസന്ദേശങ്ങളാണ് അദ്ദേഹം അറിയിച്ചത്.
അധ്യായങ്ങൾ 33-48
ബി.സി. 606-ൽ, അങ്ങകലെ യരുശലേമും അവിടത്തെ ദേവാലയവും തകർന്നടിഞ്ഞ് കിടക്കുന്ന സമയത്ത്, യഹസ്കേൽ പ്രത്യാശയുടെ ഒരു ദൂത് അറിയിച്ചുതുടങ്ങുന്നു—യഹോവയുടെ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന ആവേശോജ്ജ്വലമായ ഒരു സന്ദേശമായിരുന്നു അത്.
യഹസ്കേൽ പുസ്തകം കാലാനുക്രമത്തിലും വിഷയാനുക്രമത്തിലും ആണെന്നാണ് ഇതു കാണിക്കുന്നത്. ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന നിരവധി പ്രവചനങ്ങൾക്കു മുമ്പാണ് യരുശലേമിന്റെയും ദേവാലയത്തിന്റെയും നാശത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ന്യായമായും അത് അങ്ങനെയാണു വരേണ്ടതും. കാരണം, ദേവാലയത്തിലെ ആരാധന ഇല്ലാതായാൽ മാത്രമേ അതിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾക്കു പ്രസക്തിയുള്ളൂ.
ഇനി, യരുശലേമിന് എതിരെയുള്ള ന്യായവിധിസന്ദേശങ്ങൾക്കും ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾക്കും ഇടയിലാണ്, ചുറ്റുമുള്ള ശത്രുജനതകൾക്കെതിരെയുള്ള യഹസ്കേലിന്റെ പ്രവചനങ്ങൾ (അധ്യായങ്ങൾ 25-32) കാണുന്നത്. ജനതകൾക്കെതിരെയുള്ള യഹസ്കേലിന്റെ ന്യായവിധിസന്ദേശങ്ങളെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നു: “ദൈവക്രോധത്തെക്കുറിച്ചും തന്റെ ജനത്തോടു ദൈവം കാണിച്ച കരുണയെക്കുറിച്ചും ഉള്ള പ്രഖ്യാപനങ്ങൾക്കിടയിൽ ശത്രുജനതകൾക്കെതിരെയുള്ള ശിക്ഷയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടും ചേരും. കാരണം, ആ ശിക്ഷ ദൈവജനത്തിന്റെ വിമോചനത്തിന്റെ ഒരു ഭാഗംതന്നെയാണ്.”