പഠനചതുരം 19എ
യഹോവയിൽനിന്നുള്ള അനുഗ്രഹനദികൾ
യഹോവയിൽനിന്ന് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങളെ ചിത്രീകരിക്കാൻ “നദി,” “വെള്ളം” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്ന ചില തിരുവെഴുത്തുഭാഗങ്ങൾ നമുക്കു നോക്കാം. യഹോവ നമ്മളെ എങ്ങനെയെല്ലാം അനുഗ്രഹിക്കുന്നു എന്നു വർണിക്കുന്ന ആ വിവരണങ്ങൾ നമ്മളെ ശരിക്കും പ്രോത്സാഹിപ്പിക്കും. എങ്ങനെ?
യോവേൽ 3:18 ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഒരു അരുവി പുറപ്പെടുന്നതായി ഈ പ്രവചനം പറയുന്നു. ഉണങ്ങിവരണ്ടുകിടക്കുന്ന “കരുവേലങ്ങളുടെ താഴ്വരയെ” അതു നനയ്ക്കുന്നതായും കാണാം. ചുരുക്കത്തിൽ ഒരു നദി തരിശുപ്രദേശത്തിനു ജീവൻ നൽകുന്നതായാണു യോവേലും യഹസ്കേലും കണ്ടത്. രണ്ടു പുസ്തകങ്ങളിലും നദി പുറപ്പെടുന്നത് യഹോവയുടെ ഭവനത്തിൽനിന്ന് അഥവാ ദേവാലയത്തിൽനിന്ന് ആണുതാനും.
സെഖര്യ 14:8 യരുശലേം നഗരത്തിൽനിന്ന് “ജീവജലം” ഒഴുകുന്നതായി സെഖര്യപ്രവാചകൻ കാണുന്നു. അതിൽ പകുതി കിഴക്കേ കടലായ ചാവുകടലിലേക്കും മറ്റേ പകുതി പടിഞ്ഞാറേ കടലായ മെഡിറ്ററേനിയൻ കടലിലേക്കും ആണ് ഒഴുകിയിരുന്നത്. ദൈവമായ യഹോവ എന്ന “മഹാരാജാവിന്റെ നഗരം” ആയിരുന്നു യരുശേലം. (മത്താ. 5:35) ആ നഗരത്തെക്കുറിച്ചുള്ള സെഖര്യയുടെ പരാമർശം, ഭാവിയിൽ മുഴുഭൂമിയുടെയും മേൽ വരാനിരിക്കുന്ന യഹോവയുടെ ഭരണാധിപത്യത്തെയാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ഈ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ജലം, യഹോവ പറുദീസയിൽ വിശ്വസ്തമനുഷ്യരുടെ രണ്ടു കൂട്ടത്തെ അനുഗ്രഹിക്കുമെന്നു സൂചിപ്പിക്കുന്നതായി നമ്മൾ നേരത്തേതന്നെ മനസ്സിലാക്കിയിട്ടുണ്ട്. ആരൊക്കെയാണ് അത്? ആദ്യത്തെ കൂട്ടം മഹാകഷ്ടതയെ അതിജീവിക്കുന്നവരാണ്; പിന്നീടു പുനരുത്ഥാനപ്പെടുന്നവരാണു രണ്ടാമത്തെ കൂട്ടം.
വെളിപാട് 22:1, 2 യഹസ്കേൽ കണ്ടതുപോലുള്ള ഒരു ആലങ്കാരികനദിയാണ് അപ്പോസ്തലനായ യോഹന്നാനും കണ്ടത്. എന്നാൽ അതു പുറപ്പെടുന്നതു ദേവാലയത്തിൽനിന്നല്ല, മറിച്ച് യഹോവയുടെ സിംഹാസനത്തിൽനിന്നായിരുന്നു. അതുകൊണ്ട് സെഖര്യയുടെ ദർശനംപോലെതന്നെ ഈ ദർശനവും ഊന്നൽ നൽകുന്നത് ആയിരംവർഷവാഴ്ചക്കാലത്ത് യഹോവയുടെ ഭരണാധിപത്യം ചൊരിയുന്ന അനുഗ്രഹങ്ങൾക്കാണ്.
വാസ്തവത്തിൽ യഹോവയുടെ ഭരണാധിപത്യം ചൊരിയുന്ന അനുഗ്രഹങ്ങൾക്കും യഹസ്കേലിന്റെ ദർശനത്തിലെ നദി ചിത്രീകരിച്ച അനുഗ്രഹങ്ങൾക്കും തമ്മിൽ എടുത്തുപറയത്തക്ക വ്യത്യാസങ്ങളില്ല. കാരണം ആ അനുഗ്രഹങ്ങളുടെയെല്ലാം ഉറവിടം യഹോവയും അവയെല്ലാം ഒഴുകിയെത്തുന്നതു വിശ്വസ്തരിലേക്കും ആണ്.
സങ്കീർത്തനം 46:4 ഈ ഒരൊറ്റ വാക്യത്തിൽത്തന്നെ ആരാധന, ഭരണാധിപത്യം എന്നീ രണ്ട് ആശയങ്ങളും ഉൾക്കൊള്ളുന്നതായി കാണപ്പെടുന്നു. ഒരു നദി, ‘ദൈവത്തിന്റെ നഗരത്തിനും’ ‘അത്യുന്നതന്റെ മഹനീയമായ വിശുദ്ധകൂടാരത്തിനും’ ആഹ്ലാദം പകരുന്നതായാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ‘ദൈവത്തിന്റെ നഗരം’ രാജത്വത്തെയും ഭരണാധിപത്യത്തെയും കുറിക്കുമ്പോൾ ‘അത്യുന്നതന്റെ മഹനീയമായ വിശുദ്ധകൂടാരം’ ശുദ്ധാരാധനയെയാണു കുറിക്കുന്നത്.
ചുരുക്കത്തിൽ, യഹോവ വിശ്വസ്തരായ എല്ലാ മനുഷ്യരെയും രണ്ടു വിധങ്ങളിൽ അനുഗ്രഹിക്കുമെന്ന് ഈ തിരുവെഴുത്തുഭാഗങ്ങൾ ഉറപ്പേകുന്നു. നിത്യതയിലെങ്ങും നമുക്കു പ്രയോജനം ചെയ്യുന്ന ആ അനുഗ്രഹങ്ങൾ ലഭിക്കുന്നത്, (1) ദൈവത്തിന്റെ ഭരണാധിപത്യത്തിലൂടെയും (2) ശുദ്ധാരാധനയ്ക്കായുള്ള ദൈവത്തിന്റെ ക്രമീകരണത്തിലൂടെയും ആയിരിക്കും. അതുകൊണ്ട് നമുക്കു തുടർന്നും ദൈവമായ യഹോവയിൽനിന്നും ദൈവപുത്രനിൽനിന്നും ജീവജലം വാങ്ങി കുടിക്കാം. എന്താണ് ആ ജീവജലം? നമ്മൾ നിത്യമായി ജീവിക്കാൻവേണ്ടി അവർ സ്നേഹപൂർവം ഏർപ്പെടുത്തിയിരിക്കുന്ന കരുതലുകളാണ് അത്.—യിരെ. 2:13; യോഹ. 4:10.