അധ്യായം 10
“നിങ്ങൾ ജീവനിലേക്കു വരും”
മുഖ്യവിഷയം: ‘ഉണങ്ങിയ അസ്ഥികൾക്കു’ വീണ്ടും ജീവൻ വെക്കുന്നതിനെക്കുറിച്ചുള്ള ദർശനവും അതിന്റെ വലിയ നിവൃത്തിയും
1-3. ബാബിലോണിലെ ജൂതന്മാരുടെ മാനസികാവസ്ഥയ്ക്കു മാറ്റം വരാൻ കാരണം എന്തായിരുന്നു? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
ബാബിലോണിലെ ജൂതന്മാരുടെ മാനസികാവസ്ഥ എത്ര പെട്ടെന്നാണു മാറിയത്! യഹസ്കേൽ ഏതാണ്ട് അഞ്ചു വർഷമായി അവരുടെ മിഥ്യാധാരണകൾ തിരുത്താൻ നോക്കിയിട്ടും അവരുടെ മനസ്സിനു തരിമ്പും ഇളക്കംതട്ടിയിരുന്നില്ല. യഹസ്കേൽ എന്തൊക്കെ അടയാളങ്ങൾ അഭിനയിച്ചുകാണിച്ചിട്ടും എന്തൊക്കെ ഉദാഹരണങ്ങൾ പറഞ്ഞിട്ടും എന്തൊക്കെ സന്ദേശങ്ങൾ അറിയിച്ചിട്ടും യരുശലേം നശിപ്പിക്കപ്പെടാൻ യഹോവ അനുവദിക്കുമെന്നു വിശ്വസിക്കാൻ ആ പ്രവാസികൾ കൂട്ടാക്കിയില്ല. ബാബിലോൺസേന യരുശലേം നഗരത്തെ ഉപരോധിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞിട്ടുപോലും നഗരവാസികൾ സുരക്ഷിതരായിരിക്കുമെന്നുതന്നെ അവർ കരുതി.
2 എന്നാൽ ഉപരോധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ യരുശലേമിൽനിന്നുള്ള ഒരു അഭയാർഥി ബാബിലോണിലെത്തി. “നഗരം വീണു” എന്ന വാർത്തയുമായാണ് അയാളുടെ വരവ്. അത് ആ പ്രവാസികളെ മാനസികമായി ആകെ തളർത്തിക്കളഞ്ഞു. അവരുടെ പ്രിയനഗരവും വിശുദ്ധദേവാലയവും സ്വന്തം ദേശംതന്നെയും അവർക്കു നഷ്ടമായി! അത് അവർക്ക് ഒട്ടും ഉൾക്കൊള്ളാനായില്ല. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പ്രതീക്ഷകളെല്ലാം വീണുടഞ്ഞതോടെ അവർ നിരാശയിലാണ്ടു!—യഹ. 21:7; 33:21.
3 തികച്ചും ആശയറ്റതെന്നു തോന്നിയ ആ സമയത്താണു പ്രത്യാശയ്ക്കു വക നൽകുന്ന ഒരു ഉജ്ജ്വലദർശനം യഹസ്കേലിനു ലഭിക്കുന്നത്. മനംതകർന്നിരിക്കുന്ന പ്രവാസികൾക്കായി എന്തു സന്ദേശമാണ് ആ ദിവ്യദർശനത്തിലുണ്ടായിരുന്നത്? ആ ദർശനത്തിന് ഇന്നത്തെ ദൈവജനവുമായി എന്തു ബന്ധമാണുള്ളത്? അതിൽനിന്ന് നമുക്ക് ഓരോരുത്തർക്കും എങ്ങനെ പ്രയോജനം നേടാം? ഉത്തരത്തിനായി, യഹോവ യഹസ്കേലിനു വെളിപ്പെടുത്തിക്കൊടുത്ത ദർശനം നമുക്ക് ഇപ്പോൾ ഒന്നു പരിശോധിക്കാം.
“ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കൂ,” “കാറ്റിനോടു പ്രവചിക്കൂ!”
4. ദർശനത്തിൽ കണ്ട ഏതു കാര്യങ്ങളാണ് യഹസ്കേൽ പ്രത്യേകം ശ്രദ്ധിച്ചത്?
4 യഹസ്കേൽ 37:1-10 വായിക്കുക. യഹസ്കേലിനെ ഒരു ദർശനത്തിൽ, അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയിൽ കൊണ്ടുപോയി നിറുത്തുന്നു. യഹസ്കേലിന് ആ ദർശനത്തിന്റെ പ്രഭാവം മുഴുവനായി അനുഭവപ്പെടാനായിരിക്കണം യഹോവ അദ്ദേഹത്തെ അവിടെയെല്ലാം ചിതറിക്കിടക്കുന്ന അസ്ഥികളുടെ ‘ചുറ്റും നടത്തിയത്.’ ആ താഴ്വരയിലൂടെ നടന്നുനീങ്ങിയപ്പോൾ രണ്ടു കാര്യങ്ങൾ യഹസ്കേൽ പ്രത്യേകം ശ്രദ്ധിച്ചു: അസ്ഥികളുടെ എണ്ണവും അവയുടെ അവസ്ഥയും. അവിടെ “ധാരാളം അസ്ഥികൾ” ഉണ്ടായിരുന്നതായും ‘അവ വരണ്ടുണങ്ങിയിരുന്നതായും’ അദ്ദേഹം കണ്ടു.
5. യഹോവ യഹസ്കേലിന് ഏതു രണ്ടു കല്പനയാണു നൽകിയത്, യഹസ്കേൽ അവ അനുസരിച്ചപ്പോൾ എന്തു സംഭവിച്ചു?
5 ആ അസ്ഥികളെ പടിപടിയായി പൂർവസ്ഥിതിയിലാക്കാൻ വഴിയൊരുക്കുന്ന രണ്ടു കല്പനകൾ യഹോവ തുടർന്ന് യഹസ്കേലിനു നൽകി. ‘അസ്ഥികളെക്കുറിച്ച് പ്രവചിക്കാനുള്ളതായിരുന്നു’ ആദ്യത്തെ കല്പന. യഹസ്കേൽ ആ അസ്ഥികളോട്, ‘ജീവനിലേക്കു വരാൻ’ പറയണമായിരുന്നു. (യഹ. 37:4-6) യഹസ്കേൽ “പ്രവചിച്ച ഉടൻ ഒരു കിരുകിരശബ്ദം കേട്ടു.” ‘അസ്ഥികളെല്ലാം ഒരുമിച്ചുകൂടുന്നതും’ തുടർന്ന് ‘അവയുടെ മേൽ സ്നായുക്കളും മാംസവും വരുന്നതും’ ‘തൊലി അവയെ പൊതിയുന്നതും’ അദ്ദേഹം കണ്ടു. (യഹ. 37:7, 8) രണ്ടാമത്തെ കല്പനയാകട്ടെ, ‘കാറ്റിനോടു പ്രവചിക്കാനുള്ളതായിരുന്നു.’ യഹസ്കേൽ കാറ്റിനോട്, ആ ശരീരങ്ങളുടെ “മേൽ വീശൂ” എന്നു പറയണമായിരുന്നു. അങ്ങനെ പ്രവചിച്ചപ്പോൾ “അവർ ശ്വാസമെടുക്കാൻതുടങ്ങി. ജീവനിലേക്കു വന്ന അവർ എഴുന്നേറ്റുനിന്നു.” ‘ഒരു വൻസൈന്യമായിരുന്നു’ അത്!—യഹ. 37:9, 10.
“ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു,” “ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു”
6. ദിവ്യദർശനത്തിന്റെ അർഥം മനസ്സിലാക്കാൻ യഹോവയുടെ ഏതു വാക്കുകൾ യഹസ്കേലിനെ സഹായിച്ചു?
6 “ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്” എന്നു പറഞ്ഞുകൊണ്ട് യഹോവ യഹസ്കേലിനോട് ആ ദർശനത്തിന്റെ അർഥം വിശദീകരിക്കാൻ തുടങ്ങി. വാസ്തവത്തിൽ യരുശലേമിന്റെ നാശത്തെക്കുറിച്ച് കേട്ടതോടെ അവർ മനസ്സു തകർന്ന് ജീവച്ഛവങ്ങളായി മാറിയിരുന്നു. അവർ ഇങ്ങനെ വിലപിച്ചു: “ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു. ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.” (യഹ. 37:11; യിരെ. 34:20) അതിനുള്ള മറുപടിയായി യഹോവ ആ ദർശനത്തെക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തി. ആ ദർശനം പ്രത്യക്ഷത്തിൽ ഒരു ഇരുണ്ട ചിത്രമാണു നൽകിയതെങ്കിലും ഇസ്രായേലിനു പ്രത്യാശയ്ക്കു വക നൽകുന്ന ഉജ്ജ്വലമായ ഒരു സന്ദേശം അതിൽ അടങ്ങിയിട്ടുണ്ടായിരുന്നു.
7. യഹസ്കേൽ 37:12-14 പറയുന്നതനുസരിച്ച് യഹോവ യഹസ്കേലിന് എന്തു വെളിപ്പെടുത്തിക്കൊടുത്തു, പ്രവാസികളായി കഴിഞ്ഞിരുന്ന ദൈവജനത്തിന് അത് എന്ത് ഉറപ്പേകി?
7 യഹസ്കേൽ 37:12-14 വായിക്കുക. ആ പ്രവാസികൾക്കു ജീവൻ നൽകി അവരെ സ്വദേശത്തേക്കു തിരികെ കൊണ്ടുവരുമെന്നും അങ്ങനെ അവർക്ക് അവിടെ താമസമാക്കാനാകുമെന്നും യഹോവ ദർശനത്തിലൂടെ ഉറപ്പു കൊടുത്തു. യഹോവ അവരെ വീണ്ടും “എന്റെ ജനമേ” എന്നു വിളിച്ചതും ശ്രദ്ധേയമാണ്. നിരാശയുടെ പടുകുഴിയിലായിരുന്ന അവരെ ആ വാക്കുകൾ എത്ര ബലപ്പെടുത്തിക്കാണും! എന്നാൽ അവരെ തിരികെ കൊണ്ടുവരുമെന്നുള്ള ആ വാഗ്ദാനം നിറവേറുമെന്നതിന് എന്തായിരുന്നു ഉറപ്പ്? കാരണം ആ വാഗ്ദാനം നൽകിയത് യഹോവയായിരുന്നു. ‘യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞത്,’ ‘പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്യും’ എന്ന് യഹോവ അവർക്ക് ഉറപ്പു കൊടുത്തു.
8. (എ) ‘ഇസ്രായേൽഗൃഹം’ മുഴുവനും മരണതുല്യമായൊരു അവസ്ഥയിലായിരുന്നത് എങ്ങനെ? (ബി) ഇസ്രായേല്യരുടെ ആലങ്കാരികമരണത്തിന്റെ കാരണത്തെക്കുറിച്ച് യഹസ്കേൽ 37:9-ൽ എന്തു സൂചനയുണ്ട്? (അടിക്കുറിപ്പു കാണുക.)
8 ഈ പ്രാവചനികദർശനത്തിലെ ഇരുളടഞ്ഞ ആ ഭാഗം പുരാതന ഇസ്രായേൽ ജനതയുടെ കാര്യത്തിൽ എങ്ങനെയാണു നിറവേറിയത്? പത്തു-ഗോത്ര രാജ്യം വീഴുകയും അവിടെയുള്ളവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്ത ബി.സി. 740-ൽത്തന്നെ ഇസ്രായേല്യരുടെ ആലങ്കാരികമരണം തുടങ്ങിയിരുന്നു. ഏതാണ്ട് 130 വർഷത്തിനു ശേഷം യഹൂദയിലുള്ളവരെയും സ്വദേശത്തുനിന്ന് പിടിച്ചുകൊണ്ടുപോയതോടെ ‘ഇസ്രായേൽഗൃഹം’ മുഴുവനും അടിമത്തത്തിലായി. (യഹ. 37:11) അതോടെ ഒരു ആലങ്കാരികാർഥത്തിൽ ആ പ്രവാസികളെല്ലാം യഹസ്കേലിന്റെ ദർശനത്തിലെ അസ്ഥികളെപ്പോലെ മൃതാവസ്ഥയിലായെന്നു പറയാം. a ഇനി, യഹസ്കേൽ കണ്ടതു വെറും അസ്ഥികളല്ല ‘വരണ്ടുണങ്ങിയ’ അസ്ഥികളായിരുന്നു എന്നതും ശ്രദ്ധിക്കുക. അവർ ഏറെക്കാലം മരണതുല്യമായൊരു അവസ്ഥയിൽ കഴിയുന്നതിനെയാണ് അതു സൂചിപ്പിച്ചത്. വാസ്തവത്തിൽ, ഇസ്രായേലും യഹൂദയും കൂടി ബി.സി. 740 മുതൽ ബി.സി. 537 വരെയുള്ള 200-ലേറെ വർഷമാണ് ആ നിലയിൽ കഴിഞ്ഞത്.—യിരെ. 50:33.
9. പുരാതനകാലത്തെ ഇസ്രായേല്യർക്കും ‘ദൈവത്തിന്റെ ഇസ്രായേലിനും’ സംഭവിച്ച കാര്യങ്ങൾക്ക് എന്തെല്ലാം സമാനതകളുണ്ട്?
9 ഇസ്രായേലിനെക്കുറിച്ച് യഹസ്കേൽ അറിയിച്ചതുപോലുള്ള പുനഃസ്ഥാപനപ്രവചനങ്ങൾക്കു വലിയൊരു നിവൃത്തിയുമുണ്ട്. (പ്രവൃ. 3:21) പുരാതനകാലത്തെ ഇസ്രായേല്യർ ആലങ്കാരികമായി ‘കൊല്ലപ്പെടുകയും’ ദീർഘകാലം മരണാവസ്ഥയിൽ തുടരുകയും ചെയ്തതുപോലെതന്നെ അഭിഷിക്തക്രിസ്തീയസഭ എന്ന ‘ദൈവത്തിന്റെ ഇസ്രായേലും’ ആലങ്കാരികമായി കൊല്ലപ്പെട്ട്, ഏറെ നാൾ മരണതുല്യമായ അടിമത്തത്തിൽ കഴിഞ്ഞു. (ഗലാ. 6:16) വാസ്തവത്തിൽ, അഭിഷിക്തക്രിസ്തീയസഭയുടെ അടിമത്തം ദീർഘനാൾ നീണ്ടുനിന്നതുകൊണ്ട് അക്കാലഘട്ടത്തിലെ അവരുടെ ആത്മീയാവസ്ഥയെ ‘വരണ്ടുണങ്ങിയ’ അസ്ഥികളോടു താരതമ്യം ചെയ്യുന്നത് എന്തുകൊണ്ടും ഉചിതമാണ്. (യഹ. 37:2) ആ സമയത്തെക്കുറിച്ച് നമ്മൾ കഴിഞ്ഞ അധ്യായത്തിൽ പഠിച്ചത് ഓർക്കുന്നില്ലേ? ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം സൂചിപ്പിച്ചതുപോലെ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ തുടങ്ങി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന അടിമത്തമായിരുന്നു അത്.—മത്താ. 13:24-30.
“അതാ, അസ്ഥികളെല്ലാം ഒരുമിച്ചുകൂടുന്നു”
10. (എ) ദൈവജനവുമായി ബന്ധപ്പെട്ട ഏതു കാര്യമാണ് യഹസ്കേൽ 37:7, 8-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്? (ബി) ദൈവഭയമുള്ള പ്രവാസികൾക്കു പടിപടിയായി പ്രതീക്ഷ പകർന്നത് എന്തെല്ലാമായിരിക്കാം?
10 തന്റെ ജനം പടിപടിയായി ജീവനിലേക്കു വരുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യഹ. 37:7, 8) ദൈവഭയമുള്ള പ്രവാസികൾക്ക് ഇസ്രായേലിലേക്കു മടങ്ങാമെന്നുള്ള പ്രതീക്ഷ പകർന്നത് എന്തെല്ലാമായിരുന്നു? മുൻകാലങ്ങളിൽ ജീവിച്ചിരുന്ന പ്രവാചകന്മാരുടെ വാക്കുകളായിരിക്കാം അതിലൊന്ന്. ഉദാഹരണത്തിന്, “ഒരു വിശുദ്ധവിത്ത്” അഥവാ വിശ്വസ്തരായ ചിലർ ദേശത്ത് മടങ്ങിയെത്തുമെന്ന് യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ. 6:13; ഇയ്യോ. 14:7-9) ഇനി, പുനഃസ്ഥാപനത്തെക്കുറിച്ച് യഹസ്കേൽ പ്രവാചകൻ രേഖപ്പെടുത്തിയ അനേകം പ്രവചനങ്ങളും അവർക്കു പ്രത്യാശ പകർന്നിരിക്കണം. കൂടാതെ പ്രവാചകനായ ദാനിയേലിനെപ്പോലുള്ള വിശ്വസ്തപുരുഷന്മാർ ബാബിലോണിലുണ്ടായിരുന്നതും ബി.സി. 539-ൽ ബാബിലോൺ നഗരം അത്ഭുതകരമായി വീണതും മടങ്ങിപ്പോകാമെന്ന അവരുടെ പ്രതീക്ഷയ്ക്കു കരുത്തേകിയിരിക്കാം. അങ്ങനെ പതിയെപ്പതിയെ അവരുടെ പ്രത്യാശ ശക്തമായിക്കാണും.
11, 12. (എ) ‘ദൈവത്തിന്റെ ഇസ്രായേലിന്റെ’ കാര്യത്തിൽ പടിപടിയായി പുനഃസ്ഥാപനം നടന്നത് എങ്ങനെ? ശുദ്ധാരാധന—പടിപടിയായി പുനഃസ്ഥാപിക്കുന്നു” എന്ന ചതുരവും കാണുക.) (ബി) യഹസ്കേൽ 37:10-ലെ പ്രസ്താവന ഏതു ചോദ്യം ഉയർത്തുന്നു?
11 എങ്കിൽ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന അഭിഷിക്തക്രിസ്തീയസഭയുടെ കാര്യത്തിൽ അതേപോലെ പടിപടിയായുള്ള ഒരു പുനഃസ്ഥാപനം നടന്നത് എങ്ങനെയാണ്? അനേകം നൂറ്റാണ്ടുകൾ നീണ്ട മരണതുല്യമായ അടിമത്തത്തിനു ശേഷം ദൈവഭയമുള്ള ചിലർ സത്യാരാധനയ്ക്കു വേണ്ടി നിലപാടെടുത്തപ്പോൾ അത് “ഒരു കിരുകിരശബ്ദം” കേൾക്കുന്നതുപോലെയായിരുന്നു. ഉദാഹരണത്തിന്, 16-ാം നൂറ്റാണ്ടിൽ വില്യം ടിൻഡെയ്ൽ ബൈബിളിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. അങ്ങനെ സാധാരണക്കാർക്കുപോലും ബൈബിൾ വായിച്ചുമനസ്സിലാക്കാമെന്ന സ്ഥിതി വന്നപ്പോൾ അതു റോമൻകത്തോലിക്കാ പുരോഹിതന്മാരെ ചൊടിപ്പിച്ചു. വില്യം ടിൻഡെയ്ൽ വധിക്കപ്പെട്ടു. എങ്കിലും ധീരരായ ചിലർ മറ്റു ഭാഷകളിലേക്കും ബൈബിൾ മൊഴിമാറ്റം ചെയ്ത് പുറത്തിറക്കി. അങ്ങനെ ഇരുളടഞ്ഞ ആ ലോകത്തിലെങ്ങും മെല്ലെമെല്ലെ പ്രകാശം പരന്നുതുടങ്ങി.
12 പിന്നീട് ചാൾസ് റ്റി. റസ്സലും സഹകാരികളും ബൈബിൾസത്യങ്ങൾ മറനീക്കിയെടുക്കാൻ അക്ഷീണം പ്രയത്നിച്ചപ്പോൾ അത് ആ അസ്ഥികളിന്മേൽ “സ്നായുക്കളും മാംസവും” വരുന്നതുപോലെയായിരുന്നു. സീയോന്റെ വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും ആത്മീയസത്യങ്ങൾ മനസ്സിലാക്കാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിച്ചു. അങ്ങനെ അവരും ദൈവത്തിന്റെ അഭിഷിക്തസേവകരോടു ചേർന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലഭ്യമായ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം,” പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്നിവപോലുള്ള ഉപകരണങ്ങൾ ദൈവത്തിന്റെ അഭിഷിക്തജനത്തിനു കൂടുതൽ ഉത്തേജനമേകി. ഏറെ താമസിയാതെ, തന്റെ ജനത്തെ ‘എഴുന്നേൽപ്പിച്ചുനിറുത്താനുള്ള’ ദൈവത്തിന്റെ സമയം വന്നു. (യഹ. 37:10) എന്നാൽ അത് എപ്പോൾ, എങ്ങനെ സംഭവിച്ചു? അതിനുള്ള ഉത്തരം കണ്ടെത്താൻ പുരാതനബാബിലോണിൽ നടന്ന ചില സംഭവങ്ങൾ സഹായിക്കും.
“ജീവനിലേക്കു വന്ന അവർ എഴുന്നേറ്റുനിന്നു”
13. (എ) ബി.സി. 537 മുതൽ യഹസ്കേൽ 37:10, 14-ലെ വാക്കുകൾ നിറവേറാൻതുടങ്ങിയത് എങ്ങനെ? (ബി) പത്തു-ഗോത്ര രാജ്യക്കാരായ ചിലർ ഇസ്രായേലിലേക്കു മടങ്ങിവന്നെന്ന് ഏതു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു?
13 ബാബിലോണിലുണ്ടായിരുന്ന ജൂതന്മാർ ബി.സി. 537 മുതൽ ആ ദർശനത്തിന്റെ നിവൃത്തി കണ്ടുതുടങ്ങി. എങ്ങനെ? അവരെ അടിമത്തത്തിൽനിന്ന് വിടുവിച്ച്, ഇസ്രായേലിലേക്കു മടങ്ങാൻ അനുവദിച്ചുകൊണ്ട് യഹോവ അവരെ ജീവനിലേക്കു കൊണ്ടുവരുകയും ‘എഴുന്നേൽപ്പിച്ചുനിറുത്തുകയും’ ചെയ്തു. യരുശലേമും ദേവാലയവും പുതുക്കിപ്പണിയാനും ഇസ്രായേൽ ദേശത്ത് താമസമുറപ്പിക്കാനും വേണ്ടി ബാബിലോണിൽനിന്ന് പുറപ്പെട്ട സംഘത്തിൽ 42,360 ഇസ്രായേല്യരും ഇസ്രായേല്യരല്ലാത്ത 7,000 പേരും ഉണ്ടായിരുന്നു. (എസ്ര 1:1-4; 2:64, 65; യഹ. 37:14) പിന്നീട് ഏതാണ്ട് 70 വർഷം കഴിഞ്ഞ് എസ്ര യരുശലേമിലേക്കു മടങ്ങിയപ്പോൾ ഏകദേശം 1,750 പ്രവാസികളും അദ്ദേഹത്തോടൊപ്പം പോയി. (എസ്ര 8:1-20) അങ്ങനെ ആകെ 44,000 ജൂതന്മാർ സ്വദേശത്ത് തിരികെ എത്തി. ശരിക്കും “ഒരു വൻസൈന്യം!” (യഹ. 37:10) ഇതിനു പുറമേ, ദേവാലയം പുതുക്കിപ്പണിയാൻ സഹായിക്കുന്നതിനു പത്തു-ഗോത്ര രാജ്യക്കാരായ ചിലരും ഇസ്രായേലിലേക്കു മടങ്ങിയതായി ദൈവവചനം സൂചിപ്പിക്കുന്നു. ബി.സി. എട്ടാം നൂറ്റാണ്ടിൽ അസീറിയക്കാർ പിടിച്ചുകൊണ്ടുപോയവരുടെ പിൻതലമുറക്കാരായിരുന്നു ഇവർ.—1 ദിന. 9:3; എസ്ര 6:17; യിരെ. 33:7; യഹ. 36:10.
14. (എ) പ്രവചനത്തിന്റെ പ്രധാനനിവൃത്തിയുടെ സമയം നിർണയിക്കാൻ യഹസ്കേൽ 37:24-ലെ വാക്കുകൾ സഹായിക്കുന്നത് എങ്ങനെ? (ബി) 1919-ൽ എന്താണു സംഭവിച്ചത്? (“‘ഉണങ്ങിയ അസ്ഥികളും’ ‘രണ്ടു സാക്ഷികളും’ തമ്മിലുള്ള ബന്ധം” എന്ന ചതുരവും കാണുക.)
14 യഹസ്കേൽ അറിയിച്ച പുനഃസ്ഥാപനപ്രവചനത്തിലെ ഈ ഭാഗത്തിനു വലിയൊരു നിവൃത്തിയുണ്ടായത് എങ്ങനെയാണ്? ആ നിവൃത്തിയുണ്ടാകുന്നതു വലിയ ദാവീദായ യേശുക്രിസ്തു ഭരണം തുടങ്ങി കുറച്ച് നാളുകൾക്കു ശേഷമായിരിക്കുമെന്ന് ഇതിനോടു ബന്ധപ്പെട്ട മറ്റൊരു പ്രവചനത്തിലൂടെ യഹോവ യഹസ്കേലിനു വെളിപ്പെടുത്തിയിരുന്നു. b (യഹ. 37:24) അങ്ങനെ 1919-ൽ യഹോവ ദൈവജനത്തിനു തന്റെ ആത്മാവിനെ നൽകി. അതിന്റെ ഫലമായി അവർ ‘ജീവനിലേക്കു വരുകയും’ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാകുകയും ചെയ്തു. (യശ. 66:8) അതെത്തുടർന്ന് തങ്ങളുടെ സ്വന്ത‘ദേശത്ത്’ താമസമാക്കാൻ, അതായത് ആത്മീയപറുദീസയിലായിരിക്കാൻ, യഹോവ അവരെ അനുവദിച്ചു. എന്നാൽ യഹോവയുടെ ആധുനികകാല ജനം “ഒരു വൻസൈന്യം” ആയിത്തീർന്നത് എങ്ങനെയാണ്?
15, 16. (എ) യഹോവയുടെ ആധുനികകാല ജനം ‘ഒരു വൻസൈന്യമായിത്തീർന്നത്’ എങ്ങനെ? (ബി) ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ യഹസ്കേലിന്റെ ഈ പ്രവചനം നമ്മളെ സഹായിക്കുന്നത് എങ്ങനെ? (“എഴുന്നേറ്റുനിൽക്കാൻ ഒരു കൈത്താങ്ങ്” എന്ന ചതുരം കാണുക.)
15 ക്രിസ്തു 1919-ൽ വിശ്വസ്തനായ അടിമയെ നിയമിച്ച് അധികം വൈകാതെ സെഖര്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞ വാക്കുകളുടെ നിവൃത്തി ദൈവസേവകർ അനുഭവിച്ചറിയാൻ തുടങ്ങി. പ്രവാസത്തിൽനിന്ന് തിരികെ വന്നവരുടെ ഇടയിൽ സേവിച്ച ആ പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയെ അന്വേഷിക്കാനും യഹോവയുടെ കരുണയ്ക്കുവേണ്ടി യാചിക്കാനും ആയി അനേകം ആളുകളും ശക്തരായ രാജ്യങ്ങളും . . . വരും.” യഹോവയെ അന്വേഷിച്ചെത്തുന്ന അവരെ “ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ” എന്നാണു പ്രവാചകൻ വർണിച്ചത്. “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്” എന്നു പറഞ്ഞ് അവർ “ഒരു ജൂതന്റെ” വസ്ത്രത്തിൽ മുറുകെ പിടിക്കുമെന്നും അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞു. ആത്മീയ ഇസ്രായേലാണ് ആ ജൂതൻ.—സെഖ. 8:20-23.
16 ഇന്ന് ദശലക്ഷങ്ങൾ വരുന്ന “ഒരു വൻസൈന്യം” അങ്ങനെ രൂപം കൊണ്ടിരിക്കുന്നു. ആത്മീയ ഇസ്രായേലും (അഭിഷിക്തശേഷിപ്പ്) വിശാലമായ ഒരർഥത്തിൽ ‘പത്തു പേരും’ (വേറെ ആടുകൾ) ചേർന്ന് ദശലക്ഷങ്ങൾവരുന്ന “ഒരു വൻസൈന്യം” ആയിരിക്കുകയാണ്. (യഹ. 37:10) ക്രിസ്തുരാജൻ നയിക്കുന്ന ആ സേനയാകട്ടെ അനുദിനം വളർന്നുകൊണ്ടുമിരിക്കുന്നു. ആ രാജാവിന്റെ പിന്നിൽ അണിനിരന്നിരിക്കുന്ന നമ്മൾ മുന്നിലുള്ള അനുഗ്രഹങ്ങൾ ലക്ഷ്യമാക്കി മുന്നേറുകയാണ്.—സങ്കീ. 37:29; യഹ. 37:24; ഫിലി. 2:25; 1 തെസ്സ. 4:16, 17.
17. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
17 ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തോടെ ദൈവജനത്തിനു സുപ്രധാനമായ ഒരു ഉത്തരവാദിത്വം വന്നുചേരുമായിരുന്നു. എന്താണ് അത്? അതിനുള്ള ഉത്തരം കണ്ടെത്താൻ യരുശലേമിന്റെ നാശത്തിനു മുമ്പുതന്നെ യഹോവ യഹസ്കേലിനു നൽകിയ ഒരു നിയമനത്തെക്കുറിച്ച് നമുക്കു പരിശോധിക്കാം. ഈ പുസ്തകത്തിന്റെ അടുത്ത അധ്യായത്തിൽ നമ്മൾ കാണാൻപോകുന്നത് അതാണ്.
a യഹസ്കേൽ ദർശനത്തിൽ കണ്ട അസ്ഥികൾ സ്വാഭാവികകാരണങ്ങളാൽ മരണമടഞ്ഞവരുടേതായിരുന്നില്ല, മറിച്ച് ‘കൊല്ലപ്പെട്ട ആളുകളുടേതായിരുന്നു.’ (യഹ. 37:9) ‘ഇസ്രായേൽഗൃഹം’ മുഴുവനും ആലങ്കാരികമായി കൊല്ലപ്പെട്ടത് എപ്പോഴായിരുന്നു? ആദ്യം അസീറിയക്കാർ പത്തു-ഗോത്ര ഇസ്രായേലിനെയും പിന്നീടു ബാബിലോൺകാർ രണ്ടു-ഗോത്ര യഹൂദയെയും കീഴടക്കി അവിടെയുള്ളവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയപ്പോഴാണ് അതു സംഭവിച്ചത്.
b മിശിഹയെക്കുറിച്ചുള്ള ഈ പ്രവചനം ഈ പുസ്തകത്തിന്റെ 8-ാം അധ്യായത്തിൽ ചർച്ച ചെയ്തിരുന്നു.