അധ്യായം 4
‘നാലു മുഖമുള്ള ആ ജീവികൾ’ ആരാണ്?
മുഖ്യവിഷയം: നാലു ജീവികളും അവയിൽനിന്നുള്ള പാഠവും
1, 2. ചില സത്യങ്ങൾ മനസ്സിലാക്കാൻ ഭൂമിയിലെ തന്റെ ദാസന്മാരെ സഹായിക്കുന്നതിന് യഹോവ ദൃശ്യസഹായികൾ ഉപയോഗിച്ചിട്ടുള്ളത് എന്തുകൊണ്ട്?
ഊണുമേശയ്ക്കു ചുറ്റും ഇരുന്ന് ബൈബിൾ പഠിക്കുകയാണ് ഒരു കുടുംബം. തന്റെ കുഞ്ഞുമക്കൾക്ക് ഒരു ബൈബിൾസത്യം മനസ്സിലാക്കിക്കൊടുക്കാൻ പിതാവ് അവരെ ചില ചിത്രങ്ങൾ കാണിക്കുന്നുണ്ട്. കുട്ടികളുടെ മുഖത്ത് വിരിയുന്ന ചിരിയും ആവേശത്തോടെയുള്ള ഉത്തരങ്ങളും കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ ശ്രമം ഫലിക്കുന്നുണ്ടെന്ന്. യഹോവയെക്കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾപോലും ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചപ്പോൾ ആ കുരുന്നുകൾക്ക് എളുപ്പം മനസ്സിലായി.
2 കാണാത്ത യാഥാർഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തന്റെ മനുഷ്യമക്കളെ സഹായിക്കുന്നതിന് യഹോവയും അതുപോലെ ദൃശ്യസഹായികൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം സഹായമില്ലാതെ അവർക്ക് അതു മനസ്സിലാകില്ലെന്ന് യഹോവയ്ക്ക് അറിയാം. തന്നെക്കുറിച്ചുള്ള ആഴമേറിയ സത്യങ്ങൾ വിശദീകരിക്കാൻ ഉജ്ജ്വലചിത്രങ്ങൾ നിറഞ്ഞ ഒരു ദർശനം യഹോവ യഹസ്കേലിനെ കാണിച്ചത് അതിനൊരു ഉദാഹരണമാണ്. അതിൽ ഒരു ചിത്രത്തെക്കുറിച്ചാണ് ഈ പ്രസിദ്ധീകരണത്തിലെ കഴിഞ്ഞ അധ്യായത്തിൽ നമ്മൾ പഠിച്ചത്. ശ്രദ്ധേയമായ ആ ദർശനത്തിന്റെ ഒരു ഭാഗം നമുക്ക് ഇപ്പോൾ അടുത്ത് പരിശോധിക്കാം. അതിന്റെ അർഥം മനസ്സിലാക്കുന്നത് യഹോവയോട് അടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നും നമ്മൾ കാണും.
‘നാലു ജീവികളുടേതുപോലുള്ള രൂപങ്ങൾ’
3. (എ) യഹസ്കേൽ 1:4, 5 പറയുന്നതനുസരിച്ച് യഹസ്കേൽ ദർശനത്തിൽ എന്താണു കണ്ടത്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) യഹസ്കേൽ ദർശനം രേഖപ്പെടുത്തിയ രീതിയുടെ പ്രത്യേകത എന്താണ്?
3 യഹസ്കേൽ 1:4, 5 വായിക്കുക. ‘നാലു ജീവികളുടേതുപോലുള്ള ആ രൂപങ്ങൾക്കു’ ദൈവദൂതന്മാരുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും സവിശേഷതകൾ ഉണ്ടായിരുന്നെന്ന് യഹസ്കേൽ വർണിക്കുന്നു. താൻ കണ്ട കാര്യങ്ങൾ യഹസ്കേൽ വളരെ കൃത്യതയോടെ, അങ്ങനെതന്നെ രേഖപ്പെടുത്തി എന്നാണു “ജീവികളുടേതുപോലുള്ള” എന്ന പദപ്രയോഗത്തിലെ, “പോലുള്ള” എന്ന ഭാഗം സൂചിപ്പിക്കുന്നത്. യഹസ്കേൽ 1-ാം അധ്യായത്തിലെ ദർശനം മുഴുവനായി വായിക്കുമ്പോൾ, “പോലെ,” “പോലെ . . . തോന്നി,” “പോലെ തോന്നിച്ചു” എന്നീ പദപ്രയോഗങ്ങൾ പ്രവാചകൻ ആവർത്തിച്ച് ഉപയോഗിക്കുന്നതായി കാണാം. (യഹ. 1:13, 24, 26) താൻ കണ്ടതെല്ലാം സ്വർഗത്തിലെ അദൃശ്യമായ യാഥാർഥ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചിത്രീകരണങ്ങൾ മാത്രമാണെന്ന് യഹസ്കേൽ തിരിച്ചറിഞ്ഞു എന്നു വ്യക്തം.
4. (എ) ദർശനം യഹസ്കേലിനെ എങ്ങനെ ബാധിച്ചു? (ബി) കെരൂബുകളെക്കുറിച്ച് യഹസ്കേലിനു നിശ്ചയമായും എന്ത് അറിയാമായിരുന്നു?
4 ആ ദിവ്യദർശനത്തിലെ കാഴ്ചകളും ശബ്ദങ്ങളും യഹസ്കേലിനെ ശരിക്കും അമ്പരപ്പിച്ചുകാണും. കാരണം ആ നാലു ജീവികൾ കാഴ്ചയ്ക്കു “തീക്കനൽപോലിരുന്നു;” സഞ്ചാരത്തിന്റെ വേഗമോ ‘മിന്നൽപ്പിണർപോലെയും.’ “ആർത്തിരമ്പിവരുന്ന വെള്ളത്തിന്റെ ശബ്ദംപോലെ”യായിരുന്നു അവയുടെ ചിറകടിശബ്ദം. അവ നീങ്ങുമ്പോൾ “സൈന്യത്തിന്റെ ആരവംപോലെ” ഒരു ശബ്ദം ഉയർന്നു. (യഹ. 1:13, 14, 24-28; “ഞാൻ ആ ജീവികളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ . . . ” എന്ന ചതുരം കാണുക.) ശക്തിയേറിയ ദൈവദൂതന്മാരായ ‘കെരൂബുകളാണ്’ ആ നാലു ജീവികൾ എന്നു പിന്നീടു കണ്ട ഒരു ദർശനത്തിൽനിന്ന് യഹസ്കേൽ മനസ്സിലാക്കി. (യഹ. 10:2) കെരൂബുകൾക്കു ദൈവസന്നിധിയുമായി അടുത്ത ബന്ധമുണ്ടെന്നും അവർ ദൈവത്തിന്റെ സേവകന്മാരായി പ്രവർത്തിക്കുന്നവരാണെന്നും പുരോഹിതകുടുംബത്തിൽ വളർന്നുവന്ന യഹസ്കേലിനു നിശ്ചയമായും അറിയാമായിരുന്നു.—1 ദിന. 28:18; സങ്കീ. 18:10.
‘ഓരോന്നിനും നാലു മുഖം’
5. (എ) കെരൂബുകളും അവയുടെ നാലു മുഖവും യഹോവയുടെ അപാരമായ ശക്തിയും മഹത്ത്വവും പ്രതിഫലിപ്പിച്ചത് എങ്ങനെ? (ബി) ദർശനത്തിന്റെ ഈ ഭാഗം, ദൈവനാമത്തിന്റെ അർഥവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പു കാണുക.)
5 യഹസ്കേൽ 1:6, 10 വായിക്കുക. യഹസ്കേൽ കണ്ട ആ കെരൂബുകളിൽ ഓരോന്നിനും നാലു മുഖം ഉണ്ടായിരുന്നു—മനുഷ്യന്റെ മുഖം, സിംഹത്തിന്റെ മുഖം, കാളയുടെ മുഖം, കഴുകന്റെ മുഖം. ഈ നാലു മുഖം കണ്ടപ്പോൾ യഹോവ എത്രയധികം ശക്തിയും മഹത്ത്വവും ഉള്ളവനാണെന്ന കാര്യം യഹസ്കേലിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകാണും. എങ്ങനെ? ആ ഓരോ മുഖവും പ്രതാപത്തെയും ശക്തിയെയും സൂചിപ്പിക്കുന്ന ജീവികളുടേതായിരുന്നു. സിംഹം പ്രതാപശാലിയായ ഒരു വന്യമൃഗമാണ്; ആരിലും മതിപ്പുളവാക്കുന്ന ഒരു വളർത്തുമൃഗമാണു കാള; ശക്തിയേറിയ ഒരു പക്ഷിയാണു കഴുകൻ; ദൈവത്തിന്റെ ഭൗമികസൃഷ്ടികൾക്കു മകുടം ചാർത്തുന്ന മനുഷ്യനാകട്ടെ, ഭൂമിയിലെ മറ്റെല്ലാ ജീവികളെയും ഭരിക്കുന്നവനുമാണ്. (സങ്കീ. 8:4-6) എന്നാൽ ഒരു കാര്യം ശ്രദ്ധേയമാണ്: ഓരോ കെരൂബിന്റെയും നാലു മുഖങ്ങൾ സൂചിപ്പിച്ച, സൃഷ്ടികളുടെ ഈ നാലു പ്രതിനിധികളും ശക്തരാണെങ്കിലും അവ അത്യുന്നതപരമാധികാരിയായ യഹോവയുടെ സിംഹാസനത്തിനു കീഴെ നിൽക്കുന്നതായാണ് യഹസ്കേൽ ആ ദർശനത്തിൽ കണ്ടത്. തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ യഹോവയ്ക്കു തന്റെ സൃഷ്ടികളെ ഉപയോഗിക്കാനാകും എന്നതിന്റെ എത്ര നല്ല ഒരു ചിത്രീകരണം! a അതെ, “ദൈവമഹത്ത്വം ഭൂമിയെക്കാളും സ്വർഗത്തെക്കാളും ഉന്നതം” എന്ന് യഹോവയെക്കുറിച്ച് പറഞ്ഞ സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്ര സത്യമാണ്!—സങ്കീ. 148:13.
6. ആ നാലു മുഖം മറ്റു ഗുണങ്ങളെയും പ്രതീകപ്പെടുത്തുന്നുണ്ടെ ന്നു മനസ്സിലാക്കാൻ യഹസ്കേലിനെ എന്തു സഹായിച്ചിരിക്കാം?
6 താൻ കണ്ട കാര്യങ്ങളെക്കുറിച്ച് യഹസ്കേൽ പിന്നീടു സമയമെടുത്ത് ചിന്തിച്ചിട്ടുണ്ടാകും. മുൻകാലങ്ങളിൽ ദൈവദാസന്മാർ മൃഗങ്ങളെ താരതമ്യങ്ങളായി ഉപയോഗിച്ചതിനെക്കുറിച്ച് അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലേക്കു വന്നിരിക്കാം. ഉദാഹരണത്തിന്, ഗോത്രപിതാവായ യാക്കോബ് തന്റെ മകനായ യഹൂദയെ ഒരു സിംഹത്തോടും മറ്റൊരു മകനായ ബന്യാമീനെ ചെന്നായോടും താരതമ്യം ചെയ്തു. (ഉൽപ. 49:9, 27) എന്തുകൊണ്ട്? കാരണം, സിംഹവും ചെന്നായും പ്രതീകപ്പെടുത്തുന്ന ചില ഗുണങ്ങൾ ഭാവിയിൽ ഇവരുടെയും ഇവരുടെ പിൻതലമുറക്കാരുടെയും ഒരു മുഖ്യസവിശേഷത ആയിത്തീരുമായിരുന്നു. തിരുവെഴുത്തുകളിൽ മോശ രേഖപ്പെടുത്തിയ ഇത്തരം ഉദാഹരണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ, ആ കെരൂബുകളുടെ മുഖങ്ങളും സവിശേഷമായ ചില ഗുണങ്ങളുടെ പ്രതീകമാണെന്ന് യഹസ്കേൽ നിഗമനം ചെയ്തുകാണും. ഏതെല്ലാം ഗുണങ്ങൾ?
യഹോവയുടെയും സ്വർഗീയകുടുംബത്തിന്റെയും ഗുണങ്ങൾ
7, 8. കെരൂബുകളുടെ നാലു മുഖം ഏതെല്ലാം ഗുണങ്ങളെ പ്രതീകപ്പെടുത്തുന്നതായി വിശദീകരിക്കാറുണ്ട്?
7 യഹസ്കേലിനു മുമ്പ് ജീവിച്ചിരുന്ന ബൈബിളെഴുത്തുകാർ സിംഹം, കഴുകൻ, കാള എന്നിവയെ ഏതെല്ലാം ഗുണങ്ങളുമായാണു ബന്ധിപ്പിച്ചത്? “സിംഹത്തെപ്പോലെ ധീരനായ ഒരാളുടെ ഹൃദയം” എന്നു ബൈബിൾ പറയുന്നു. (2 ശമു. 17:10; സുഭാ. 28:1) ‘കഴുകൻ പറന്നുയരുന്നു,’ “അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കുന്നു” എന്നും (ഇയ്യോ. 39:27, 29) “കാളയുടെ കരുത്തു ധാരാളം വിളവ് നൽകും” എന്നും (സുഭാ. 14:4) അതിൽ കാണുന്നുണ്ട്. ഇത്തരം തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ, സിംഹത്തിന്റെ മുഖം ധീരതയോടെ നടപ്പാക്കുന്ന നീതിയെയും കഴുകന്റെ മുഖം ദീർഘദൃഷ്ടിയുള്ള ജ്ഞാനത്തെയും കാളയുടെ മുഖം തടുക്കാനാകാത്ത ശക്തിയെയും കുറിക്കുന്നതായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ വിശദീകരിക്കാറുണ്ട്.
8 അപ്പോൾ ‘മനുഷ്യമുഖമോ?’ (യഹ. 10:14) ന്യായമായും അതു ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യർക്കല്ലാതെ മൃഗങ്ങൾക്കൊന്നിനും പ്രതീകപ്പെടുത്താൻ പറ്റാത്ത ഒരു ഗുണത്തെയായിരിക്കണം കുറിക്കുന്നത്. (ഉൽപ. 1:27) ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളിൽനിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ആ ഗുണം ഏതാണ്? ‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടെ സ്നേഹിക്കണം,’ “നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നീ ദൈവകല്പനകൾ ഊന്നൽ നൽകുന്നത് ആ ഗുണത്തിനാണ്. (ആവ. 6:5; ലേവ്യ 19:18) നിസ്സ്വാർഥസ്നേഹം കാണിച്ചുകൊണ്ട് ഈ കല്പനകൾ അനുസരിക്കുമ്പോൾ നമ്മൾ യഹോവയുടെ സ്നേഹമാണു പ്രതിഫലിപ്പിക്കുന്നത്. അപ്പോസ്തലനായ യോഹന്നാൻ എഴുതിയതുപോലെ, “ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.” (1 യോഹ. 4:8, 19) അതെ, ‘മനുഷ്യമുഖം’ പ്രതീകപ്പെടുത്തുന്നതു സ്നേഹത്തെയാണ്.
9. കെരൂബുകളുടെ മുഖങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ആരുടെ ഗുണങ്ങളാണ്?
9 ഇതെല്ലാം ആരുടെ ഗുണങ്ങളാണ്? ആ മുഖങ്ങൾ കെരൂബുകളുടേതായിരുന്നല്ലോ. ആ കെരൂബുകളാകട്ടെ യഹോവയുടെ സ്വർഗീയകുടുംബത്തിലെ വിശ്വസ്തരായ എല്ലാ ആത്മവ്യക്തികളെയുമാണു പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് അവർക്കെല്ലാം ആ ഗുണങ്ങളുണ്ട്. (വെളി. 5:11) ഇനി, കെരൂബുകളുടെ ജീവന്റെ ഉറവ് യഹോവയായതുകൊണ്ട് അവർക്കുള്ള ഗുണങ്ങളുടെ ഉറവും യഹോവയാണ്. (സങ്കീ. 36:9) അതുകൊണ്ട് ആ കെരൂബുകളുടെ മുഖങ്ങൾ യഹോവയുടെതന്നെ ഗുണങ്ങളെ ചിത്രീകരിക്കുന്നു എന്നു പറയാം. (ഇയ്യോ. 37:23; സങ്കീ. 99:4; സുഭാ. 2:6; മീഖ 7:18) അങ്ങനെയെങ്കിൽ യഹോവ ഈ സവിശേഷഗുണങ്ങൾ പ്രകടിപ്പിക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്?
10, 11. യഹോവയുടെ നാലു പ്രമുഖഗുണങ്ങൾ ഏതെല്ലാം വിധങ്ങളിൽ നമുക്കു പ്രയോജനം ചെയ്യുന്നുണ്ട്?
10 നീതി. ‘നീതിയെ സ്നേഹിക്കുന്ന’ ദൈവമായതുകൊണ്ട് യഹോവ ആരോടും ‘പക്ഷപാതം കാണിക്കില്ല.’ (സങ്കീ. 37:28; ആവ. 10:17) അതുകൊണ്ടുതന്നെ സമൂഹത്തിൽ നമുക്കുള്ള സ്ഥാനവും നമ്മുടെ പശ്ചാത്തലവും എന്തുമാകട്ടെ, നമുക്കെല്ലാവർക്കും യഹോവയുടെ സേവകരാകാനും ആ നിലയിൽ തുടരാനും നിത്യാനുഗ്രഹങ്ങൾ നേടാനും അവസരമുണ്ട്. ജ്ഞാനം. ‘ജ്ഞാനിയായ’ ദൈവം ‘പ്രായോഗികജ്ഞാനത്തിന്റെ’ കലവറയായ ഒരു പുസ്തകം നമുക്കു തന്നിരിക്കുന്നു. (ഇയ്യോ. 9:4; സുഭാ. 2:7, അടിക്കുറിപ്പ്) ബൈബിളിലെ ജ്ഞാനോപദേശങ്ങൾ അനുസരിക്കുന്നതു നിത്യജീവിതത്തിലെ വെല്ലുവിളികൾ നേരിടാനും അർഥപൂർണമായ ഒരു ജീവിതം നയിക്കാനും നമ്മളെ സഹായിക്കും. ശക്തി. ‘അതിശക്തനായ’ യഹോവ നമുക്ക് “അസാധാരണശക്തി” തരാൻ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. എത്ര കഠിനവും വേദനാജനകവും ആയ പരിശോധനകൾ നേരിട്ടാലും പിടിച്ചുനിൽക്കാൻ അതു നമ്മളെ സഹായിക്കും.—നഹൂം 1:3; 2 കൊരി. 4:7; സങ്കീ. 46:1.
11 സ്നേഹം. ‘അചഞ്ചലസ്നേഹം നിറഞ്ഞവനായ’ യഹോവ വിശ്വസ്തരായ തന്റെ ആരാധകരെ ഒരിക്കലും ഉപേക്ഷിക്കില്ല. (സങ്കീ. 103:8; 2 ശമു. 22:26) അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളോ പ്രായാധിക്യമോ കാരണം യഹോവയുടെ സേവനത്തിൽ മുമ്പത്തെ അത്രയും ചെയ്യാനാകുന്നില്ല എന്നൊരു ദുഃഖമുണ്ടെങ്കിൽ ഓർക്കുക: കഴിഞ്ഞ കാലങ്ങളിൽ നമ്മൾ ദൈവത്തോടു കാണിച്ച സ്നേഹവും നമ്മൾ ചെയ്ത കഠിനാധ്വാനവും യഹോവ ഒരിക്കലും മറന്നുകളയില്ല. (എബ്രാ. 6:10) എന്തൊരു ആശ്വാസമാണ് അത്! അതെ, യഹോവയുടെ പ്രമുഖഗുണങ്ങളായ നീതി, ജ്ഞാനം, ശക്തി, സ്നേഹം എന്നിവ നമുക്ക് ഇപ്പോൾത്തന്നെ വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്; ഭാവിയിലും അങ്ങനെതന്നെയായിരിക്കും.
12. യഹോവയുടെ ഗുണങ്ങൾ മനസ്സിലാക്കാനുള്ള നമ്മുടെ കഴിവിനെക്കുറിച്ച് നമ്മൾ എന്ത് ഓർക്കണം?
12 മനുഷ്യരായ നമ്മൾ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് എത്രതന്നെ മനസ്സിലാക്കിയാലും, അതു ‘ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു അറ്റം മാത്രമായിരിക്കും’ എന്ന് ഓർക്കുക. (ഇയ്യോ. 26:14) ‘ദൈവമാഹാത്മ്യം നമ്മുടെ ഗ്രാഹ്യത്തിന് അതീതമായതുകൊണ്ട്’ “സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല.” (ഇയ്യോ. 37:23; സങ്കീ. 145:3) അതുകൊണ്ടുതന്നെ യഹോവയുടെ ഗുണങ്ങളെല്ലാം എണ്ണിത്തീർക്കാനോ തരംതിരിക്കാനോ നമുക്കു കഴിയുകയുമില്ല. (റോമർ 11:33, 34 വായിക്കുക.) വാസ്തവത്തിൽ ദൈവത്തിന്റെ ഗുണങ്ങൾ അസംഖ്യമാണെന്നും അവയുടെ അർഥതലങ്ങൾ തിട്ടപ്പെടുത്താനാകില്ലെന്നും യഹസ്കേലിന്റെ ദർശനംതന്നെ വെളിപ്പെടുത്തുന്നുണ്ട്. (സങ്കീ. 139:17, 18) അങ്ങനെയെങ്കിൽ ദർശനത്തിലെ ഏതു ഭാഗമാണ് ആ സുപ്രധാനസത്യം വെളിപ്പെടുത്തുന്നത്?
‘നാലു മുഖം, നാലു ചിറക്, നാലു വശം’
13, 14. കെരൂബുകളുടെ നാലു മുഖം എന്തിനെ പ്രതിനിധാനം ചെയ്യുന്നു, നമുക്ക് എങ്ങനെ ആ നിഗമനത്തിലെത്താം?
13 ഓരോ കെരൂബിനും ഓരോ മുഖമല്ല, നാലു മുഖം ഉള്ളതായാണ് യഹസ്കേൽ ദിവ്യദർശനത്തിൽ കണ്ടത്. അത് എന്താണു സൂചിപ്പിക്കുന്നത്? നമ്മൾ മുമ്പ് കണ്ടതുപോലെ ദൈവവചനത്തിൽ നാല് എന്ന സംഖ്യ മിക്കപ്പോഴും തികവിനെയാണു കുറിക്കുന്നത്, അതായത് ഒന്നും ഒഴിവാക്കാതെ എല്ലാം ഉൾപ്പെടുത്തുന്നു എന്ന് അർഥം. (യശ. 11:12; മത്താ. 24:31; വെളി. 7:1) നാല് എന്ന സംഖ്യയെക്കുറിച്ച് ഈ ദർശനത്തിൽത്തന്നെ യഹസ്കേൽ 11 പ്രാവശ്യം പരാമർശിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. (യഹ. 1:5-18) ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? ആ നാലു കെരൂബുകൾ വിശ്വസ്തരായ എല്ലാ ആത്മവ്യക്തികളെയും പ്രതിനിധാനം ചെയ്തതുപോലെ കെരൂബുകളുടെ നാലു മുഖവുംകൂടി ഒന്നിച്ചെടുത്താൽ അതു പ്രതിനിധാനം ചെയ്യുന്നത് യഹോവയുടെ എല്ലാ ഗുണങ്ങളെയുമാണ്. b
14 കെരൂബുകളുടെ നാലു മുഖം പ്രതീകപ്പെടുത്തുന്നതു നാലു ഗുണങ്ങളെ മാത്രമല്ല എന്നതു ദൃഷ്ടാന്തീകരിക്കാൻ അവയെ ഈ ദർശനത്തിലെ നാലു ചക്രവുമായി ഒന്നു താരതമ്യം ചെയ്യാം. ഓരോ ചക്രവും അതിഗംഭീരമാണെങ്കിലും അവയെ ഒന്നിച്ചെടുത്താൽ ഒറ്റപ്പെട്ട നാലു ചക്രങ്ങളായല്ല പകരം ആ രഥത്തെ താങ്ങിനിറുത്തുന്ന, അതിന്റെ അവിഭാജ്യഘടകമായാണു നമ്മൾ കാണുന്നത്. സമാനമായി, ആ നാലു മുഖവും ഒന്നിച്ചെടുത്താൽ, അവ ഒറ്റപ്പെട്ട നാലു ഗുണങ്ങളല്ല, പകരം യഹോവയുടെ ഭയാദരവ് ഉണർത്തുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനമാണ്.
യഹോവ തന്റെ എല്ലാ വിശ്വസ്തദാസന്മാർക്കും സമീപസ്ഥൻ
15. യഹസ്കേൽ കണ്ട ആദ്യദർശനം അദ്ദേഹത്തിനു പ്രോത്സാഹനം പകർന്നത് എങ്ങനെ?
15 യഹോവയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് ഈ ആദ്യദർശനം യഹസ്കേലിനെ സുപ്രധാനമായ ഒരു കാര്യം പഠിപ്പിച്ചു. അദ്ദേഹത്തെ വളരെയധികം പ്രോത്സാഹിപ്പിച്ച അക്കാര്യം എന്തായിരുന്നു? യഹസ്കേൽ പുസ്തകത്തിന്റെ പ്രാരംഭവാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്. താൻ ‘കൽദയദേശത്ത്’ കഴിയുന്നതിനെക്കുറിച്ച് പറഞ്ഞിട്ട് അവിടെവെച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് യഹസ്കേൽ പറഞ്ഞു: “അവിടെയായിരിക്കെ യഹോവയുടെ കൈ അവന്റെ മേൽ വന്നു.” (യഹ. 1:3) ഒരു കാര്യം ശ്രദ്ധിച്ചോ? തനിക്ക് ആ ദർശനം കിട്ടിയത് യരുശലേമിൽ ആയിരിക്കുമ്പോഴല്ല, മറിച്ച് അവിടെയായിരിക്കെ, അതായത് ബാബിലോണിൽ ആയിരിക്കെ, ആണെന്നാണ് യഹസ്കേൽ പറഞ്ഞത്. c അത് യഹസ്കേലിനെ എന്താണു പഠിപ്പിച്ചത്? താൻ യരുശലേമിൽനിന്നും അവിടത്തെ ദേവാലയത്തിൽനിന്നും വളരെ അകലെ വെറുമൊരു പ്രവാസിയായി കഴിയുകയാണെങ്കിലും യഹോവയിൽനിന്നും യഹോവയുടെ ആരാധനയിൽനിന്നും തന്നെ അകറ്റാൻ അതിനാകില്ല. ബാബിലോണിൽവെച്ച് യഹോവ യഹസ്കേലിനു പ്രത്യക്ഷപ്പെട്ടപ്പോൾ യഹസ്കേലിന് ഒരു കാര്യം വ്യക്തമായി: ദൈവത്തിനു ശുദ്ധാരാധന അർപ്പിക്കുന്നതിന്, ഒരാൾ എവിടെ ആയിരിക്കുന്നു എന്നതോ സമൂഹത്തിൽ അയാൾക്കുള്ള നിലയോ വിലയോ ഒന്നും ഒരു തടസ്സമല്ല. ഒരാളുടെ ഹൃദയനിലയും യഹോവയെ സേവിക്കാനുള്ള അയാളുടെ ആഗ്രഹവും ആണ് പ്രധാനം.
16. (എ) യഹസ്കേലിന്റെ ദർശനം, നമ്മളെ ആശ്വസിപ്പിക്കുന്ന എന്ത് ഉറപ്പാണു തരുന്നത്? (ബി) യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
16 യഹസ്കേൽ മനസ്സിലാക്കിയ ആ സത്യം ഇന്നു നമുക്കു വലിയൊരു ആശ്വാസമായിരിക്കുന്നത് എങ്ങനെയാണ്? നമ്മൾ മുഴുഹൃദയത്തോടെ യഹോവയെ സേവിച്ചാൽ യഹോവ എപ്പോഴും നമ്മുടെ അരികിൽത്തന്നെയുണ്ടാകും എന്നൊരു ഉറപ്പാണ് അതു തരുന്നത്. നമ്മൾ ജീവിക്കുന്നത് എവിടെയാണെങ്കിലും, നമ്മൾ എത്ര മനംതകർന്ന അവസ്ഥയിലാണെങ്കിലും, നമ്മുടെ സാഹചര്യം എത്ര മോശമാണെങ്കിലും അതിന് ഒരു മാറ്റവുമില്ല. (സങ്കീ. 25:14; പ്രവൃ. 17:27) അചഞ്ചലസ്നേഹം നിറഞ്ഞവനായതുകൊണ്ട് യഹോവയ്ക്ക് തന്റെ ഒരു ദാസനെയും അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാകില്ല. (പുറ. 34:6) അതുകൊണ്ടുതന്നെ നമ്മളാരും ഒരിക്കലും യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ എത്തുപാടിന് അതീതരല്ല. (സങ്കീ. 100:5; റോമ. 8:35-39) യഹോവയുടെ വിശുദ്ധിയും അപാരമായ ശക്തിയും വെളിപ്പെടുത്തിയ ആ ഗംഭീരദർശനം നമ്മളെ മറ്റൊരു കാര്യവും ഓർമിപ്പിച്ചു: യഹോവയാണു നമ്മുടെ ആരാധനയ്ക്കു യോഗ്യൻ! (വെളി. 4:9-11) വാസ്തവത്തിൽ തന്നെക്കുറിച്ചും തന്റെ ഗുണങ്ങളെക്കുറിച്ചും ഉള്ള സുപ്രധാനമായ ചില സത്യങ്ങൾ പഠിപ്പിക്കാൻ യഹോവ ഇത്തരം ദർശനങ്ങൾ ഉപയോഗിച്ചതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! യഹോവയുടെ ആകർഷകമായ ഗുണങ്ങളെക്കുറിച്ച് പഠിക്കുംതോറും നമുക്ക് യഹോവയോട് അടുപ്പം തോന്നും. മുഴുഹൃദയത്തോടും മുഴുശക്തിയോടും കൂടെ യഹോവയെ സ്തുതിക്കാനും സേവിക്കാനും അതു നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും.—ലൂക്കോ. 10:27.
17. തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാണും?
17 എന്നാൽ സങ്കടകരമെന്നു പറയട്ടെ, യഹസ്കേലിന്റെ കാലത്ത് ശുദ്ധാരാധനയ്ക്കു കളങ്കം തട്ടി. അത് എങ്ങനെ സംഭവിച്ചു? യഹോവ എങ്ങനെയാണു പ്രതികരിച്ചത്? ആ സംഭവങ്ങൾക്കു നമ്മുടെ ജീവിതത്തിൽ എന്തു പ്രാധാന്യമാണുള്ളത്? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ കാണും.
a ജീവികളെക്കുറിച്ചുള്ള യഹസ്കേലിന്റെ ഈ വിവരണം യഹോവ എന്ന ദൈവനാമത്തിന്റെ അർഥം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് ആ പേരിന്റെ അർഥമെന്നു കരുതപ്പെടുന്നു. തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അവയെ അങ്ങനെ ആക്കിത്തീർക്കാൻ യഹോവയ്ക്കാകും എന്നൊരു ആശയവും യഹോവ എന്ന പേരിൽ അടങ്ങിയിട്ടുണ്ട്.—പുതിയ ലോക ഭാഷാന്തരത്തിലെ അനുബന്ധം എ4 കാണുക.
b കഴിഞ്ഞുപോയ വർഷങ്ങളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ യഹോവയുടെ 50-ഓളം ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.—യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിൽ “ദൈവമായ യഹോവ” എന്നതിനു കീഴിലെ “യഹോവയുടെ ഗുണങ്ങൾ” എന്ന ഉപതലക്കെട്ടു കാണുക.
c പ്രവാചകന്റെ “ആവേശം ഇത്ര മനോഹരമായി ഒപ്പിയെടുക്കാൻപോന്ന മറ്റൊരു വാക്കില്ല” എന്നാണ് “അവിടെയായിരിക്കെ” എന്ന പദത്തെക്കുറിച്ച് ഒരു ബൈബിൾപണ്ഡിതൻ പറഞ്ഞത്. “ദൈവം അവിടെ ബാബിലോണിൽ ഉണ്ടായിരുന്നു! എത്ര വലിയ ആശ്വാസം!”