ഭാഗം 5
ദൈവത്തെ അടുത്തറിയൽ
ബുദ്ധിയുപദേശം ആവശ്യമായിരിക്കുമ്പോൾ വിശ്വാസയോഗ്യനായ ഒരു വ്യക്തിയെ ആയിരിക്കുകയില്ലേ നിങ്ങൾ സമീപിക്കുക? നിങ്ങൾക്കു വിശ്വാസമുള്ള ഒരു ഉറവിൽനിന്നാണ് ഉപദേശം വരുന്നതെങ്കിൽ തത്ക്ഷണ പ്രയോജനങ്ങൾ ലഭിച്ചാലും ഇല്ലെങ്കിലും അത് പിൻപറ്റാൻ നിങ്ങൾ കൂടുതൽ ചായ്വുള്ളവൻ ആയിരിക്കും. ബൈബിളിൽ കാണപ്പെടുന്ന പ്രായോഗിക ബുദ്ധിയുപദേശത്തിൽനിന്ന് യഥാർഥ പ്രയോജനം നേടണമെങ്കിൽ നിങ്ങൾ അതിന്റെ ഗ്രന്ഥകർത്താവിനെ അറിയേണ്ടതുണ്ട്. ഒരുപക്ഷേ അവന്റെ ‘സ്നേഹിതൻ’ ആകാനുള്ള പദവിപോലും നിങ്ങൾക്കു ലഭിച്ചേക്കാം!—യെശയ്യാവു 41:8.
2 ആരുടെയെങ്കിലും സൗഹൃദം കാംക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ പേര് അറിയാൻ നിങ്ങൾ ആഗ്രഹിക്കുമെന്നതിനു സംശയമില്ല. ബൈബിളിലെ ദൈവത്തിന് ഒരു പേരുണ്ടോ? ദൈവംതന്നെ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശയ്യാവു 42:8) അതേ, “യഹോവ” (എബ്രായയിൽ יהוה എന്ന് എഴുതപ്പെടുന്നു) എന്നാണ് അവന്റെ പേര്. ബൈബിളിലെ എബ്രായ തിരുവെഴുത്തുകളിൽ ആ പേര് ഏതാണ്ട് 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ദിവ്യനാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്നു കരുതപ്പെടുന്നു. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ യഹോവതന്നെ എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരുന്നു എന്നതും തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അവയെ അങ്ങനെ ആക്കിത്തീർക്കാൻ ദൈവം ഇടയാക്കുന്നു എന്നതും അതിൽ ഉൾപ്പെടുന്നു. എബ്രായ ഭാഷയിൽ അവന്റെ നാമം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു വ്യാകരണ രൂപത്തിലാണു നൽകിയിരിക്കുന്നത്. എന്താണ് അതിന്റെ പ്രസക്തി? യഹോവ മുൻകാലങ്ങളിൽ മാത്രമല്ല ഇപ്പോഴും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ ഇടയാക്കുന്നുവെന്നാണ് അതു സൂചിപ്പിക്കുന്നത്. അവൻ ജീവനുള്ള ദൈവമാണ്, അല്ലാതെ ഒരു അമൂർത്ത ശക്തിയല്ല!
3 യഹോവ സ്രഷ്ടാവായിത്തീർന്നു. (ഉല്പത്തി 1:1) ‘ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവം’ ആണ് അവൻ. (പ്രവൃത്തികൾ 14:15) യഹോവയാണ് സകലതും സൃഷ്ടിച്ചത്, ആദ്യ മനുഷ്യജോഡിയായ ആദാമിനെയും ഹവ്വായെയും ഉൾപ്പെടെ. അതുകൊണ്ട്, ‘ജീവന്റെ ഉറവ്’ ദൈവമാണ്. (സങ്കീർത്തനം 36:9) കൂടാതെ, അവൻ ജീവന്റെ പരിപാലകനും ആയിത്തീർന്നു. “അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല” എന്നു നാം ബൈബിളിൽ വായിക്കുന്നു. (പ്രവൃത്തികൾ 14:17) ആഫ്രിക്കയിലും ഏഷ്യയിലും ഉള്ള പലരും തങ്ങളുടെ പൂർവികരെ ആരാധിക്കുന്നു, അവരിൽനിന്നു ജീവൻ ലഭിച്ചു എന്ന കാരണത്താൽ. അങ്ങനെയെങ്കിൽ, ആദ്യ മനുഷ്യജോഡിയെ സൃഷ്ടിച്ച് അവർക്ക് സന്താനോത്പാദനശേഷി നൽകിയ, നമ്മുടെ സ്രഷ്ടാവും ജീവന്റെ പരിപാലകനുമായ യഹോവയോട് അവർക്ക് എത്ര കടപ്പാടു തോന്നേണ്ടതാണ്! അതേക്കുറിച്ചു ധ്യാനിക്കുന്നത് ഇങ്ങനെ ഉദ്ഘോഷിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാണ്. എന്തെന്നാൽ നീ സർവവും സൃഷ്ടിച്ചു. നിന്റെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.”—വെളിപ്പാടു 4:11, NW.
4 ബൈബിളിന്റെ താളുകളിലൂടെ നിങ്ങൾക്കു നിങ്ങളുടെ സ്രഷ്ടാവായ യഹോവയെയും അവന്റെ വ്യക്തിത്വത്തെയും സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കും. “ദൈവം സ്നേഹം” ആണ് എന്ന് അതു വെളിപ്പെടുത്തുന്നു. (1 യോഹന്നാൻ 4:16; പുറപ്പാടു 34:6, 7, NW) അതിനു തെളിവു നൽകുന്ന അനേകം വിവരണങ്ങൾ ഉല്പത്തി മുതൽ വെളിപ്പാടുവരെയുള്ള ബൈബിൾ പുസ്തകങ്ങളിൽ നിങ്ങൾ കാണും. നിങ്ങളുടെ സ്രഷ്ടാവിനെ അടുത്തറിയാൻ സാധിക്കേണ്ടതിന് ദൈവവചനം ദിവസവും വായിക്കുന്നത് ഒരു ശീലമാക്കരുതോ? അതിന്റെ ഉള്ളടക്കവുമായി പരിചിതരായിരിക്കുന്നവരുടെ സഹായത്തോടെ ബൈബിൾ ശ്രദ്ധാപൂർവം പഠിക്കുക. (പ്രവൃത്തികൾ 8:26-35) അപ്രകാരം ചെയ്യുമ്പോൾ അവൻ സ്നേഹത്തിന്റെ മാത്രമല്ല, നീതിയുടെയും ദൈവമാണെന്നും അതുകൊണ്ട് ദുഷ്ടത എന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ലെന്നും നിങ്ങൾക്കു മനസ്സിലാകും. (ആവർത്തനപുസ്തകം 32:4) സ്നേഹവും നീതിയും സമനിലയിൽ നിറുത്തുക എന്നത് മനുഷ്യന് എളുപ്പമല്ലായിരിക്കാം. എന്നാൽ തന്റെ മറ്റൊരു പ്രമുഖ ഗുണമായ ജ്ഞാനത്താൽ യഹോവ അവ രണ്ടും തികഞ്ഞ സമനിലയിൽ നിറുത്തുന്നു. (റോമർ 11:33; 16:26) സർവശക്തനായ ദൈവമെന്ന നിലയിൽ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കേണ്ടതിന് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവനു ശക്തിയുണ്ട്. (ഉല്പത്തി 17:1) ബൈബിളിൽ കാണപ്പെടുന്ന, ദൈവത്തിന്റെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കാൻ ശ്രമിക്കുന്നെങ്കിൽ അവ എല്ലായ്പോഴും നിങ്ങൾക്കു ഗുണം ചെയ്യുമെന്നു നിങ്ങൾ തിരിച്ചറിയുകയും അങ്ങനെ, സ്രഷ്ടാവിനെ കൂടുതൽ വിലമതിക്കാൻ ഇടയായിത്തീരുകയും ചെയ്യും.
5 ദൈവത്തോട് അടുക്കാൻ കഴിയുന്ന മറ്റൊരു മാർഗം പ്രാർഥനയാണ്. യഹോവ “പ്രാർത്ഥന കേൾക്കുന്ന”വനാണ്. (സങ്കീർത്തനം 65:2) “നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ” അവനു കഴിവുണ്ട്. (എഫെസ്യർ 3:20) എന്നാൽ എന്തെങ്കിലും കാര്യസാധ്യത്തിനായി മാത്രം നിങ്ങളെ സമീപിക്കുന്ന ഒരു ‘സ്നേഹിതനെ’ നിങ്ങൾ എങ്ങനെ വീക്ഷിക്കും? നിങ്ങൾക്ക് അയാളെ കുറിച്ചു മതിപ്പുതോന്നാൻ ഇടയില്ല. അതുകൊണ്ട്, പ്രാർഥന എന്ന പദവിയെ നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കാൻ വേണ്ടി മാത്രമല്ല പിന്നെയോ അവനു നന്ദിയും സ്തുതിയും കരേറ്റാനും ഉപയോഗപ്പെടുത്താൻ നിങ്ങൾ നിസ്സംശയമായും ആഗ്രഹിക്കും.—ഫിലിപ്പിയർ 4:6, 7; 1 തെസ്സലൊനീക്യർ 5:17, 18.