ഭാഗം 8
വീണ്ടും ഒരു സംതൃപ്ത ജീവിതം
ദിവ്യ ഭരണാധിപത്യത്തിന് എതിരെ മത്സരിച്ചതിന്റെ ഫലമായി മനുഷ്യവർഗത്തിന് വ്യർഥതയ്ക്കു കീഴ്പെട്ട ഒരു ജീവിതം നയിക്കേണ്ടതായി വന്നു. എന്നാൽ ദൈവം അവരെ ആശയറ്റ അവസ്ഥയിൽ വിട്ടില്ല. ബൈബിൾ വിശദീകരിക്കുന്നു: “ജീർണതയുടെ അടിമത്തത്തിൽനിന്ന് വിടുവിക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തിൽ സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെടുത്തപ്പെട്ടിരിക്കുന്നു, സ്വന്ത ഇഷ്ടത്താലല്ല പിന്നെയോ അതിനെ കീഴ്പെടുത്തിയവൻ മുഖാന്തരം.” (റോമർ 8:20, 21, NW) അതേ, ദൈവം ആദ്യ മാനുഷ ജോഡിയുടെ സന്താനങ്ങൾക്കു പ്രത്യാശ പ്രദാനം ചെയ്തു. അവകാശപ്പെടുത്തിയ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മനുഷ്യവർഗം വിടുവിക്കപ്പെടുമെന്നുള്ള ഉറപ്പ് അവൻ അവർക്കു നൽകി. യഹോവയാം ദൈവവുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്ക് അവർ പുനഃസ്ഥിതീകരിക്കപ്പെടുമായിരുന്നു. എന്നാൽ എങ്ങനെ?
2 ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ അവർ തങ്ങളുടെ പിൻഗാമികൾക്ക് ഭൂമിയിൽ എന്നേക്കും ഒരു സംതൃപ്ത ജീവിതം ആസ്വദിക്കുന്നതിനുള്ള അവസരം നഷ്ടമാക്കി. ശരിയും തെറ്റും ഏതെന്നു സ്വയം തീരുമാനിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനു ശ്രമിക്കുകവഴി അവർ തങ്ങളുടെ പിറക്കാനിരുന്ന സന്തതികളെ പാപത്തിനും മരണത്തിനും അടിമകളായി വിറ്റു. അവരുടെ സന്താനങ്ങളുടെ അവസ്ഥയെ, നിഷ്ഠുരരായ ഭരണാധിപന്മാരുള്ള ഒരു വിദൂര ദ്വീപിൽ രക്ഷപ്പെടാനാകാതെ വലയുന്ന അടിമകളുടേതിനോട് ഉപമിക്കാൻ കഴിയും. അതേ, മരണം എന്ന രാജാവ്, പാപം എന്ന മറ്റൊരു ഭരണാധിപന്റെ കീഴിൽ മനുഷ്യവർഗത്തിന്മേൽ വാണിരിക്കുന്നു. (റോമർ 5:14, 21, NW) അവരെ രക്ഷിക്കാനായി ആരുമില്ലാത്തതുപോലെ കാണപ്പെട്ടു. അവരുടെ പൂർവപിതാവ് തന്നെയാണ് അവരെ അടിമത്തത്തിലേക്കു വിറ്റത്! എന്നാൽ ദയാലുവായ ഒരു മനുഷ്യൻ, അടിമത്തത്തിൽ കഴിയുന്ന എല്ലാവർക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ആവശ്യമായ വീണ്ടെടുപ്പുവിലയുമായി തന്റെ പുത്രനെ അയയ്ക്കുന്നു.—സങ്കീർത്തനം 51:5; 146:4; റോമർ 8:2.
3 ഈ ദൃഷ്ടാന്തത്തിൽ അടിമകളുടെ രക്ഷയ്ക്കെത്തിയ മനുഷ്യൻ യഹോവയാം ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ആവശ്യമായ വീണ്ടെടുപ്പുവിലയുമായി വന്ന പുത്രൻ യേശുക്രിസ്തുവാണ്. ദൈവത്തിന്റെ ഏകജാതനായ പുത്രൻ എന്ന നിലയിൽ അവന് ഒരു മനുഷ്യപൂർവ അസ്തിത്വമുണ്ടായിരുന്നു. (യോഹന്നാൻ 3:16) യഹോവയുടെ ആദ്യത്തെ സൃഷ്ടി അവനാണ്. പ്രപഞ്ചത്തിലുള്ള മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടത് ഈ പുത്രൻ മുഖാന്തരമാണ്. (കൊലൊസ്സ്യർ 1:15, 16) യഹോവ അത്ഭുതകരമായി തന്റെ ഈ ആത്മപുത്രന്റെ ജീവൻ ഒരു കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി. അങ്ങനെ ഒരു പൂർണ മനുഷ്യനായി, ദിവ്യ നീതിയെ തൃപ്തിപ്പെടുത്താൻ ആവശ്യമായ വീണ്ടെടുപ്പുവില നൽകാൻ പ്രാപ്തനായ വിധത്തിൽ അവൻ ജനിച്ചു.—ലൂക്കൊസ് 1:26-31, 34, 35.
4 യേശുവിന് ഏതാണ്ട് 30 വയസ്സുള്ളപ്പോൾ അവൻ യോർദാൻ നദിയിൽ സ്നാപനമേറ്റു. സ്നാപനത്തിങ്കൽ അവൻ പരിശുദ്ധാത്മാവിനാൽ അഥവാ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാൽ അഭിഷേകം ചെയ്യപ്പെട്ടു. അങ്ങനെ അവൻ “അഭിഷിക്തൻ” എന്ന് അർഥമുള്ള ക്രിസ്തു ആയിത്തീർന്നു. (ലൂക്കൊസ് 3:21, 22) യേശുവിന്റെ ഭൗമിക ശുശ്രൂഷ മൂന്നര വർഷക്കാലം നീണ്ടുനിന്നു. ആ വർഷങ്ങളിൽ അവൻ തന്റെ അനുഗാമികളെ “ദൈവരാജ്യ”ത്തെ കുറിച്ചു പഠിപ്പിക്കുകയുണ്ടായി. ആ സ്വർഗീയ ഗവൺമെന്റിൻ കീഴിലായിരിക്കും മനുഷ്യവർഗം യഹോവയാം ദൈവവുമായി സമാധാനപൂർണമായ ബന്ധത്തിലേക്കു തിരിച്ചുവരുന്നത്. (ലൂക്കൊസ് 4:43; മത്തായി 4:17) ഒരു സന്തുഷ്ട ജീവിതം നയിക്കാൻ മനുഷ്യർ എന്തു ചെയ്യണമെന്ന് യേശുവിന് അറിയാമായിരുന്നു. സന്തുഷ്ടി എങ്ങനെ നേടാം എന്നതിനെ കുറിച്ച് അവൻ തന്റെ അനുഗാമികൾക്ക് നിർദിഷ്ട മാർഗനിർദേശങ്ങൾ നൽകി. അവന്റെ പഠിപ്പിക്കലുകളിൽ ചിലത് ബൈബിളിലെ മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗിരിപ്രഭാഷണത്തിൽ കാണാൻ കഴിയും.
അടിമത്തത്തിൽനിന്ന് നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരുന്ന വ്യക്തിയോട് നിങ്ങൾ അതീവ കൃതജ്ഞതയുള്ളവൻ ആയിരിക്കുകയില്ലേ?
5 ആദാമിൽനിന്നു വ്യത്യസ്തനായി യേശു എല്ലാ അർഥത്തിലും ദൈവത്തോട് അനുസരണം പ്രകടമാക്കി. “അവൻ പാപം ചെയ്തിട്ടില്ല.” (1 പത്രൊസ് 2:22; എബ്രായർ 7:26) അതുകൊണ്ട്, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവകാശം അവന് ഉണ്ടായിരുന്നു. എന്നാൽ ആദാം നഷ്ടപ്പെടുത്തിയത് ദൈവത്തിനു തിരിച്ചു നൽകാനായി അവൻ ‘തന്റെ ജീവൻ കൊടുത്തു.’ ദണ്ഡനസ്തംഭത്തിൽ യേശു തന്റെ പൂർണതയുള്ള മനുഷ്യ ജീവൻ ബലിയർപ്പിച്ചു. (യോഹന്നാൻ 10:17; 19:17, 18, NW, 28-30; റോമർ 5:19, 21; ഫിലിപ്പിയർ 2:8, NW) അങ്ങനെ യേശു മറുവില, അതായത്, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് മനുഷ്യവർഗത്തെ തിരികെ വാങ്ങേണ്ടതിന് ആവശ്യമായ വില, പ്രദാനം ചെയ്തു. (മത്തായി 20:28) നിങ്ങൾ ആരുടെയെങ്കിലും കീഴിൽ അടിമവേല ചെയ്യുകയാണെന്നു വിചാരിക്കുക. ആ അടിമനുകത്തിന്റെ കീഴിൽനിന്നു നിങ്ങളെ സ്വതന്ത്രനാക്കാൻ ആവശ്യമായ ക്രമീകരണം ചെയ്യുന്ന വ്യക്തിയോടും നിങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ സന്നദ്ധനായി വരുന്ന വ്യക്തിയോടും നിങ്ങൾ അതീവ കൃതജ്ഞതയുള്ളവനായിരിക്കില്ലേ? മറുവില ക്രമീകരണത്തിലൂടെ, ദൈവത്തിന്റെ അഖിലാണ്ഡ കുടുംബത്തിലേക്കു മടങ്ങിച്ചെല്ലാനും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിമുക്തനായി ഒരു സംതൃപ്ത ജീവിതം നയിക്കാനും ഉള്ള വാതിൽ നിങ്ങൾക്കു തുറന്നുകിട്ടിയിരിക്കുന്നു.—2 കൊരിന്ത്യർ 5:14, 15.
6 യഹോവയുടെ ഈ അനർഹദയയെ കുറിച്ചു മനസ്സിലാക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുമ്പോൾ ബൈബിളിൽ കാണപ്പെടുന്ന ജ്ഞാനമൊഴികൾ ജീവിതത്തിൽ ബാധകമാക്കാൻ കൂടുതലായ കാരണം ഉള്ളതായി നിങ്ങൾക്കു തോന്നും. ഉദാഹരണത്തിന്, ബാധകമാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള തത്ത്വങ്ങളിൽ ഒന്നിന്റെ കാര്യമെടുക്കാം—നമുക്കു നീരസം തോന്നിയേക്കാവുന്ന വിധത്തിൽ മറ്റുള്ളവർ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവരോടു ക്ഷമിക്കുക എന്നുള്ളതാണ് അത്. 2-ാമത്തെ പാഠത്തിൽ നാം പരിചിന്തിച്ച കൊലൊസ്സ്യർ 3-ാം അധ്യായത്തിലെ 12 മുതൽ 14 വരെയുള്ള വാക്യങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ? പരാതിക്ക് കാരണമുണ്ടെങ്കിൽപ്പോലും മറ്റുള്ളവരോടു ക്ഷമിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ആ വാക്യങ്ങളിലൂടെ ലഭിച്ചത്. അതിനുള്ള കാരണം 13-ാം വാക്യം പറയുന്നു: “കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” യഹോവയും യേശുക്രിസ്തുവും മനുഷ്യവർഗത്തിനു വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെ നിങ്ങൾ അതിയായി വിലമതിക്കുന്നുവെങ്കിൽ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകളൊക്കെയും ക്ഷമിക്കാൻ നിങ്ങൾ പ്രേരിതരായിത്തീരും, വിശേഷിച്ചും അവർ പശ്ചാത്തപിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നെങ്കിൽ.