വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

സംതൃപ്‌ത ജീവിതം—വെറുമൊരു സ്വപ്‌നമോ?

സംതൃപ്‌ത ജീവിതം—വെറുമൊരു സ്വപ്‌നമോ?

സകലവിധ സുഖസൗകര്യങ്ങളോടും കൂടിയ വീട്‌. പുറമേ നിന്നു നോക്കിയാൽ അവിടത്തെ താമസക്കാർക്ക്‌ യാതൊന്നിന്റെയും കുറവില്ലെന്നു തോന്നും. എന്നാൽ അകത്തു കടന്നു നോക്കിയാലോ? അസന്തുഷ്ടി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. മാതാപിതാക്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ ഉള്ള രണ്ടക്ഷരത്തിൽ ഒതുക്കുന്ന കൗമാരപ്രായക്കാരായ മക്കൾ. ഭർത്താവിന്റെ സ്‌നേഹത്തിനായി ദാഹിക്കുന്ന ഭാര്യ. ആരുടെയും ശല്യമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്തിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന ഭർത്താവ്‌. മാസങ്ങളായി തങ്ങളെയൊന്നു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലാത്ത മക്കളെയും കൊച്ചുമക്കളെയുമൊക്കെ ഒരു നോക്കു കാണാനായി ദൂരെയെവിടെയോ ആറ്റുനോറ്റിരിക്കുന്ന അവരുടെ വൃദ്ധമാതാപിതാക്കൾ. വികസിത രാജ്യങ്ങളിലെ പല കുടുംബങ്ങളിലും നിലനിൽക്കുന്ന ഒരു സ്ഥിതിവിശേഷമാണിത്‌. എന്നാൽ സമാനമായ സാഹചര്യങ്ങളിലായിരുന്ന ചിലർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സന്തുഷ്ടി നിറഞ്ഞ ഒരു ജീവിതം നയിക്കാനും കഴിഞ്ഞിട്ടുണ്ട്‌. എങ്ങനെയാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌ എന്നു നിങ്ങൾക്കറിയാമോ?

2 ഇനി, ലോകത്തിന്റെ മറ്റൊരു കോണിൽ ഒരു വികസ്വര രാജ്യത്ത്‌ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കാര്യമെടുക്കാം. ഏഴുപേരടങ്ങിയ ആ കുടുംബം കഴിഞ്ഞുകൂടുന്നത്‌ എപ്പോൾ വേണമെങ്കിലും നിലംപൊത്താം എന്ന അവസ്ഥയിലുള്ള ചെറിയൊരു കുടിലിലാണ്‌. അടുത്ത ആഹാരത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ വിഷമിക്കുകയാണവർ. ഭൂമുഖത്തുനിന്ന്‌ പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യത്തെ അനുസ്‌മരിപ്പിക്കുന്ന ഒരു സാഹചര്യമാണ്‌ ഇവരുടേത്‌. എന്നാൽ ദാരിദ്ര്യത്തിൻ മധ്യേയും സന്തോഷം കൈവിടാത്ത ഒട്ടേറെ കുടുംബങ്ങൾ ഇന്ന്‌ ലോകത്തിലുണ്ട്‌. എങ്ങനെയാണ്‌ അവർക്ക്‌ അതിനു കഴിയുന്നത്‌?

3 സമ്പന്ന രാജ്യങ്ങളിൽപ്പോലും സാമ്പത്തിക പ്രശ്‌നങ്ങൾ വികാസം പ്രാപിച്ചേക്കാം. പെട്ടെന്നുണ്ടായ സാമ്പത്തിക പുരോഗതിയുടെ കാലത്ത്‌ ജപ്പാനിലെ ഒരു കുടുംബം ഒരു വീടു വാങ്ങി. ശമ്പള വർധന ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ വൻ തുക കടംവാങ്ങിയാണ്‌ അവർ അതു ചെയ്‌തത്‌. എന്നാൽ സമ്പദ്‌വ്യവസ്ഥ പെട്ടെന്നു തകിടംമറിഞ്ഞപ്പോൾ കടം അടച്ചു തീർക്കാൻ അവർക്കു നിർവാഹമില്ലാതായി. ഒടുവിൽ, വാങ്ങിയതിനെക്കാൾ വളരെ കുറഞ്ഞ ഒരു വിലയ്‌ക്ക്‌ അവർക്കു തങ്ങളുടെ വീടു വിൽക്കേണ്ടിവന്നു. ഇല്ലാത്ത വീടിന്റെ കടം വീട്ടിക്കൊണ്ടിരിക്കേണ്ട ഗതികേടിലാണ്‌ അവരിപ്പോൾ. കുടുംബനാഥനാണെങ്കിൽ ചൂതാട്ടത്തിൽ പണം കളഞ്ഞുകുളിക്കുന്നു. ക്രെഡിറ്റ്‌ കാർഡ്‌ തോന്നിയതുപോലെ ഉപയോഗിച്ചതു നിമിത്തം ഉണ്ടായ ബാധ്യത വേറെയും. അങ്ങനെ ആ കുടുംബം കടക്കെണിയിൽനിന്നു രക്ഷപ്പെടാനാകാതെ നട്ടംതിരിയുകയാണ്‌. എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി, സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിന്‌ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ ഒട്ടേറെ കുടുംബങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. എങ്ങനെയെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

4 ഇനി, ഏതു ദേശത്തുള്ളവരുടെ കാര്യത്തിലാണെങ്കിലും മനുഷ്യബന്ധങ്ങളിലെ ഉരസലുകൾ നിരന്തരമായ മനോവിഷമത്തിനും അസംതൃപ്‌തിക്കും ഇടയാക്കുന്നു. ഒരുപക്ഷേ ജോലിസ്ഥലത്ത്‌ ആരെങ്കിലും നിങ്ങളെ കുറിച്ച്‌ ഏഷണി പറഞ്ഞുപരത്തിയേക്കാം. നിങ്ങൾ കൈവരിക്കുന്ന നേട്ടങ്ങൾ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുകയും അവർ നിങ്ങളെ വിമർശിക്കുകയും ചെയ്‌തേക്കാം. കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ സ്വഭാവം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. സ്‌കൂളിൽ നിങ്ങളുടെ മക്കൾ ഉപദ്രവത്തിനും അവഗണനയ്‌ക്കുമൊക്കെ പാത്രമായേക്കാം. ഇത്തരം പ്രശ്‌നങ്ങൾ അനേകരുടെയും ജീവിതത്തെ സമ്മർദപൂരിതമാക്കുന്നു. ഒറ്റയ്‌ക്കു കുടുംബഭാരം പേറുന്ന ഒരു മാതാവോ പിതാവോ ആണ്‌ നിങ്ങളെങ്കിൽ ഇതു വിശേഷാൽ സത്യമാണ്‌.

5 നാളുകളായി അനുഭവിക്കുന്ന സമ്മർദത്തിന്റെ പ്രത്യാഘാതങ്ങൾ, നിനച്ചിരിക്കാത്ത നേരത്ത്‌ ചാടിവീഴുന്ന ഒരു കൊലയാളിയെപ്പോലെ പെട്ടെന്നായിരിക്കും പ്രത്യക്ഷപ്പെടുക. അതുകൊണ്ട്‌ സമ്മർദത്തെ നിശ്ശബ്ദ കൊലയാളി എന്നും, സ്ഥായിയായ സമ്മർദത്തെ സാവധാനം പ്രവർത്തിക്കുന്ന വിഷം എന്നും വിളിച്ചിരിക്കുന്നു. “സമ്മർദവും അതിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങളും ലോകത്തിൽ ഏതാണ്ട്‌ എല്ലായിടത്തുമുള്ള ജോലിക്കാരിലും ഇന്നു നിരീക്ഷിക്കാൻ കഴിയും” എന്ന്‌ മിനെസോട്ട സർവകലാശാലയിലെ പ്രൊഫസർ റോബർട്ട്‌ എൽ. വെനിങ്ക പറയുന്നു. സമ്മർദത്തിന്റെ ഫലമായ രോഗങ്ങൾ മൂലം ഐക്യനാടുകളിൽ വർഷംതോറും 200 ശതകോടി ഡോളറിന്റെ നഷ്ടം വരുന്നതായി പറയപ്പെടുന്നു. അമേരിക്കയുടെ ഏറ്റവും പുതിയ കയറ്റുമതി ഉത്‌പന്നമെന്നു പോലും സമ്മർദത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ലോകത്തിലെ പല പ്രമുഖ ഭാഷകളിലും “സമ്മർദ്ദം” എന്ന പദം സ്ഥാനംപിടിച്ചിട്ടുണ്ട്‌. സമ്മർദം അനുഭവപ്പെടുകയും തന്മൂലം ചെയ്യണമെന്നു വിചാരിച്ച പല കാര്യങ്ങളും ചെയ്‌തു തീർക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ നിങ്ങൾക്ക്‌ കുറ്റബോധം തോന്നിയേക്കാം. ഒരു ശരാശരി വ്യക്തി ദിവസത്തിൽ രണ്ടു മണിക്കൂർ എങ്കിലും ഇത്തരമൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതായി അടുത്തയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നാൽ സമ്മർദത്തെ തരണം ചെയ്യാനും ജീവിതത്തിൽ വിജയം കണ്ടെത്താനും ചിലർക്കു കഴിഞ്ഞിട്ടുണ്ട്‌.

6 ഇത്തരം ദൈനംദിന പ്രശ്‌നങ്ങളെ തരണംചെയ്‌തുകൊണ്ട്‌ ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ചിലയാളുകൾ വിദഗ്‌ധർ തയ്യാറാക്കിയ സ്വാശ്രയ പുസ്‌തകങ്ങളിലേക്കും മാർഗനിർദേശക ഗ്രന്ഥങ്ങളിലേക്കും തിരിയുന്നു. എന്നാൽ ഇങ്ങനെയുള്ള പുസ്‌തകങ്ങൾ വാസ്‌തവത്തിൽ ആശ്രയയോഗ്യമാണോ? ഉദാഹരണത്തിന്‌, 42 വ്യത്യസ്‌ത ഭാഷകളിലായി ഏതാണ്ട്‌ 5 കോടി പ്രതികൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള, കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച ഒരു പുസ്‌തകത്തിന്റെ രചയിതാവായ ഡോ. ബെഞ്ചമിൻ സ്‌പോക്ക്‌ ഇങ്ങനെ പറഞ്ഞു: “ഉറച്ച നിലപാടു സ്വീകരിക്കാനുള്ള അപ്രാപ്‌തിയാണ്‌ . . . അമേരിക്കയിലെ മാതാപിതാക്കളുടെയിടയിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്‌നം.” വലിയൊരു അളവുവരെ അതിനു കാരണക്കാർ തന്നെപ്പോലെയുള്ള ഉപദേശകർ ആണെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാം അറിയാമെന്ന ഭാവത്തിൽ ഞങ്ങൾ നൽകിയ നിർദേശങ്ങളെല്ലാം വാസ്‌തവത്തിൽ മാതാപിതാക്കളുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുകയായിരുന്നു എന്ന്‌ വളരെ വൈകിയാണ്‌ ഞങ്ങൾ മനസ്സിലാക്കിയത്‌,” അദ്ദേഹം സമ്മതിച്ചു പറയുന്നു. അതുകൊണ്ട്‌ നാം ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇപ്പോഴും ഭാവിയിലും സംതൃപ്‌തമായ ഒരു ജീവിതം നയിക്കാൻ സഹായകമായ നിർദേശങ്ങൾ എവിടെനിന്നു ലഭിക്കും?’