ഈ ഗ്രന്ഥം അതിജീവിച്ചതെങ്ങനെ?
ഈ ഗ്രന്ഥം അതിജീവിച്ചതെങ്ങനെ?
പുരാതന ലിഖിതങ്ങൾക്കു പ്രകൃതിജന്യ ശത്രുക്കളുണ്ടായിരുന്നു—തീ, ഈർപ്പം, പൂപ്പൽ തുടങ്ങിയവ. അത്തരം കെടുതികളെ ചെറുത്തുനിൽക്കുന്നതായിരുന്നില്ല ബൈബിൾ. അതു കാലത്തിന്റെ കെടുതികളെ അതിജീവിച്ച് പുരാതന ലിഖിതങ്ങളിൽവെച്ച് ലോകത്തിൽ ഏറ്റവും സുലഭമായിത്തീർന്ന ചരിത്രം ശ്രദ്ധേയമാണ്. അനൽപ്പമായ ശ്രദ്ധ അർഹിക്കുന്നതുതന്നെയാണ് ആ ചരിത്രം.
ബൈബിളെഴുത്തുകാർ തങ്ങളുടെ വാക്കുകൾ കല്ലിൽ കൊത്തിവെക്കുകയല്ല ചെയ്തത്; അവർ അവ നശിച്ചുപോകാത്ത കളിമൺഫലകങ്ങളിൽ ആലേഖനം ചെയ്തുമില്ല. തെളിവനുസരിച്ച്, അവർ തങ്ങളുടെ വാക്കുകൾ രേഖപ്പെടുത്തിയതു നശ്വര വസ്തുക്കളിലാണ്—പപ്പൈറസിലും (പപ്പൈറസ് എന്നുതന്നെ പേരുള്ള ഈജിപ്ഷ്യൻ ചെടിയിൽനിന്ന് ഉണ്ടാക്കിയത്) കട്ടിയുള്ള ചർമപത്രത്തിലും (മൃഗങ്ങളുടെ തോൽകൊണ്ട് ഉണ്ടാക്കിയത്).
മൂല ലിഖിതങ്ങൾക്ക് എന്തു സംഭവിച്ചു? അവ ദീർഘകാലം മുമ്പു ജീർണിച്ചുപോയിരിക്കാനാണു സാധ്യത, മിക്കവയും പുരാതന ഇസ്രായേലിൽവെച്ചുതന്നെ. പണ്ഡിതനായ ഓസ്കാർ പാരറ്റ് ഇങ്ങനെ വിശദീകരിക്കുന്നു: “എഴുതുന്നതിനുള്ള ഈ രണ്ടു മാധ്യമങ്ങളും [പപ്പൈറസും തുകലും] ഈർപ്പം, പൂപ്പൽ, പലതരം കീടങ്ങൾ തുടങ്ങിയവയാലൊക്കെ ഒരുപോലെ നശിച്ചുപോകുന്നവയാണ്. കടലാസ്, ബലമുള്ള തുകൽപോലും, വായുസമ്പർക്കത്തിലോ നനവുള്ള മുറിയിലോ ഇരിക്കുമ്പോൾ എത്ര പെട്ടെന്നു നശിച്ചുപോകുന്നുവെന്ന് അനുദിന അനുഭവത്തിൽനിന്നു നമുക്കറിയാം.”1
മൂല ലിഖിതങ്ങൾ നിലവിലില്ലെങ്കിൽ, ബൈബിളെഴുത്തുകാരുടെ വാക്കുകൾ നമ്മുടെ കാലംവരെ അതിജീവിച്ചതെങ്ങനെയാണ്?
അതിസൂക്ഷ്മ പകർപ്പെഴുത്തുകാരാൽ സംരക്ഷിക്കപ്പെടുന്നു
മൂല ലിഖിതങ്ങൾ എഴുതപ്പെട്ടതിനുശേഷം ഉടൻതന്നെ കൈകൊണ്ടു പകർത്തിയെഴുതിയ പ്രതികൾ ഉണ്ടാക്കിത്തുടങ്ങി. പുരാതന ഇസ്രായേലിൽ തിരുവെഴുത്തുകൾ പകർത്തുന്നത് ഒരു ജോലിയായി മാറി എന്നതാണു വാസ്തവം. (എസ്രാ 7:6; സങ്കീർത്തനം 45:1) എങ്കിലും, ആ പകർപ്പുകളും രേഖപ്പെടുത്തിയതു നശ്വര വസ്തുക്കളിലായിരുന്നു. പിന്നീട് അവയുടെ സ്ഥാനത്തു കൈകൊണ്ടെഴുതിയ മറ്റു പ്രതികൾ വന്നു. മൂല ലിഖിതങ്ങൾ തിരോഭവിച്ചതോടെ, പിന്നീടുണ്ടായ കയ്യെഴുത്തുപ്രതികൾക്കുള്ള അടിസ്ഥാനമായിത്തീർന്നു ആ പകർപ്പുകൾ. പകർപ്പുകളിൽനിന്നു പകർപ്പെടുക്കുന്ന രീതി അനേക നൂറ്റാണ്ടുകളോളം തുടർന്നുപോന്നു. നൂറ്റാണ്ടുകളിലായി പകർപ്പെഴുത്തുകാർക്കുണ്ടായ തെറ്റുകൾ ബൈബിൾപാഠത്തിനു സാരമായ മാറ്റം വരുത്തിയിട്ടുണ്ടോ? ഇല്ല എന്നാണു തെളിവു പറയുന്നത്.
വിദഗ്ധ പകർപ്പെഴുത്തുകാർ വളരെ അർപ്പിതരായിരുന്നു. തങ്ങൾ പകർത്തിയെഴുതിയ വാക്കുകളോട് അവർക്ക് ആഴമായ ആദരവുണ്ടായിരുന്നു. അവർ അതിസൂക്ഷ്മതയും പുലർത്തി. “പകർപ്പെഴുത്തുകാരൻ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദം സോഫെർ ആണ്. എണ്ണി രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഒരു പരാമർശമാണിത്. പകർപ്പെഴുത്തുകാരുടെ കൃത്യത ദൃഷ്ടാന്തീകരിക്കുന്നതിനു മാസരിറ്റുകാരുടെ കാര്യം പരിചിന്തിക്കുക. a അവരെക്കുറിച്ച് പണ്ഡിതനായ തോമസ് ഹാർട്ട്വെൽ ഹോൺ ഇങ്ങനെ വിശദീകരിക്കുന്നു: “അവർ . . . പഞ്ചഗ്രന്ഥങ്ങളുടെ [ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ] നടുവിലത്തെ അക്ഷരമേതെന്നും ഓരോ പുസ്തകത്തിന്റെയും നടുവിലത്തെ അംഗിവാക്യമേതെന്നും എബ്രായ തിരുവെഴുത്തുകളിൽ [എബ്രായ] അക്ഷരമാലയിലെ ഓരോ അക്ഷരവും എത്ര പ്രാവശ്യം വരുന്നുണ്ടെന്നും തിട്ടപ്പെടുത്തിയിരുന്നു.”3
അങ്ങനെ, വിദഗ്ധരായ പകർപ്പെഴുത്തുകാർ കൃത്യത പരിശോധിക്കുന്നതിനായി അനേകം മാർഗങ്ങൾ അവലംബിച്ചിരുന്നു. ബൈബിൾപാഠത്തിലെ ഒരക്ഷരംപോലും ഒഴിവാക്കാതിരിക്കാൻ പകർത്തിയെഴുതിയ വാക്കുകൾ മാത്രമല്ല അക്ഷരങ്ങൾ പോലും അവർ എണ്ണിനോക്കിയിരുന്നു. ഉൾപ്പെട്ടിരുന്ന ദുഷ്കരമായ ദൗത്യത്തെക്കുറിച്ച് ഒന്നോർത്തുനോക്കൂ: റിപ്പോർട്ടനുസരിച്ച്, എബ്രായ തിരുവെഴുത്തുകളിലെ 8,15,140 അക്ഷരങ്ങൾ അവർ എണ്ണുകയുണ്ടായി!4 ഉത്സുകമായ അത്തരം ശ്രമത്തിന്റെ ഫലമോ, അങ്ങേയറ്റത്തെ കൃത്യതയും.
എന്നിരുന്നാലും, പകർപ്പെഴുത്തുകാർ അപ്രമാദിത്വമുള്ളവരായിരുന്നില്ല. നൂറ്റാണ്ടുകളിലുടനീളം പലവട്ടം പകർത്തിയെഴുതിയിട്ടും ആശ്രയയോഗ്യമായ രൂപത്തിൽ ബൈബിൾ പാഠം അതിജീവിച്ചിരിക്കുന്നുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
ഉറപ്പിന്റെ ഈടുറ്റ അടിസ്ഥാനം
നമ്മുടെ കാലംവരെ ബൈബിൾ തെറ്റുകൂടാതെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിക്കുന്നതിന് ഈടുറ്റ കാരണമുണ്ട്. ആ തെളിവിൽ പെടുന്നതാണ് നിലവിലുള്ള കയ്യെഴുത്തുപ്രതികൾ—മുഴു എബ്രായ തിരുവെഴുത്തുകളുടെ അല്ലെങ്കിൽ അവയുടെ ഭാഗങ്ങളുടെ 6,000-ത്തോളം പകർപ്പുകളും ഗ്രീക്കിൽ ക്രിസ്തീയ തിരുവെഴുത്തുകളുടെ 5,000-ത്തോളം പകർപ്പുകളും ഇന്നുണ്ട്. അക്കൂട്ടത്തിൽ പെടുന്നതാണ് 1947-ൽ കണ്ടെത്തിയ എബ്രായ തിരുവെഴുത്തുകളുടെ ഒരു പകർപ്പ്. തിരുവെഴുത്തുകളുടെ പകർത്തൽ എത്ര കൃത്യതയുള്ളതായിരുന്നുവെന്നതിന്റെ ഒരു മാതൃകയാണത്. “കയ്യെഴുത്തുപ്രതികളുടെ കാര്യത്തിൽ ആധുനിക കാലത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം” എന്നാണ് അപ്പോൾ മുതൽ അതു വിശേഷിപ്പിക്കപ്പെടുന്നത്.5
ആ വർഷാരംഭത്തിൽ ഒരുനാൾ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ അറബിക്കുറവനായ ഒരു യുവ ഇടയൻ ചാവുകടലിനടുത്തായി ഒരു ഗുഹ കണ്ടെത്തി. അതിനുള്ളിൽ അനവധി മൺഭരണികൾ ഉള്ളതായി അവൻ കണ്ടു. അവ മിക്കതും ശൂന്യമായിരുന്നു. എന്നാൽ, മുറുക്കിയടച്ചിരുന്ന ഒരു ഭരണിക്കുള്ളിൽ അവനൊരു തുകൽച്ചുരുൾ കണ്ടെത്തി. തുണിയിൽ ഭദ്രമായി പൊതിഞ്ഞുവെച്ചിരുന്ന അതിൽ യെശയ്യാവിന്റെ മുഴു ബൈബിൾപുസ്തകവും അടങ്ങിയിരുന്നു. നന്നായി പരിരക്ഷിച്ചിരുന്നെങ്കിലും തേയ്മാനം സംഭവിച്ച ആ ചുരുളിൽ അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ ലക്ഷണമുണ്ടായിരുന്നു. താൻ കയ്യിൽ പിടിച്ചിരുന്ന ആ പുരാതന ചുരുളിന് ഒടുവിൽ ലോകവ്യാപക ശ്രദ്ധ ലഭിക്കുമെന്ന് ആ യുവ ഇടയൻ തിരിച്ചറിഞ്ഞതേയില്ല.
ഈ പ്രത്യേക കയ്യെഴുത്തുപ്രതിയുടെ വിശേഷത എന്തായിരുന്നു? 1947 വരെ സമ്പൂർണ എബ്രായ കയ്യെഴുത്തുപ്രതികളുടെ ഏറ്റവും പഴക്കമുള്ള പ്രതി ഏതാണ്ട് പൊ.യു. പത്താം നൂറ്റാണ്ടിലേതായിരുന്നു. എന്നാൽ യെശയ്യാവിന്റെ ഈ ചുരുൾ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലേതായിരുന്നു b—ആദ്യത്തേതിനെക്കാൾ ആയിരത്തിലധികം വർഷം പഴക്കമുള്ളത്. c ഈ ചുരുളിനു വളരെക്കാലത്തിനുശേഷം ഉണ്ടാക്കിയ കയ്യെഴുത്തുപ്രതികളുമായി ഇതിനുള്ള സാമ്യം മനസ്സിലാക്കാൻ പണ്ഡിതന്മാർ വലിയ താത്പര്യം കാട്ടി.
പഠനം നടത്തവേ, ചാവുകടൽ ചുരുളിലെ യെശയ്യാവിന്റെ 53-ാം അധ്യായം ആയിരം വർഷത്തിനുശേഷം നിർമിച്ച മാസരിറ്റിക് പാഠവുമായി പണ്ഡിതന്മാർ താരതമ്യം ചെയ്യുകയുണ്ടായി. ബൈബിളിന് ഒരു പൊതു ആമുഖം (ഇംഗ്ലീഷ്) എന്ന പുസ്തകം ആ പഠനത്തിന്റെ ഫലങ്ങളെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്: “യെശയ്യാവു 53-ാം അധ്യായത്തിലുള്ള 166 വാക്കുകളിൽ സംശയാസ്പദമായിട്ടുള്ളത് പതിനേഴ് അക്ഷരങ്ങൾ മാത്രമാണ്. അവയിൽ പത്ത് അക്ഷരങ്ങളും അക്ഷരവിന്യാസത്തിലെ വ്യത്യാസങ്ങളാണ്, അത് അർഥത്തെ ബാധിക്കുന്നില്ല. നാല് അക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ പോലുള്ളതിൽ വന്ന ശൈലീമാറ്റങ്ങളാണ്. ശേഷിക്കുന്ന മൂന്ന് അക്ഷരങ്ങൾ ‘പ്രകാശം’ എന്ന വാക്കിലുള്ളതാണ്. അതു 11-ാം വാക്യത്തിൽ ചേർത്തിരിക്കുന്നു. എന്നാൽ അത് അർഥത്തെ കാര്യമായി ബാധിക്കുന്നുമില്ല. . . . അങ്ങനെ 166 വാക്കുകളുള്ള ഒരധ്യായത്തിൽ, സംശയാസ്പദമായിട്ടുള്ള ഒറ്റ വാക്കേ (മൂന്ന് അക്ഷരങ്ങൾ) ഉള്ളൂ, അതും ആയിരം വർഷത്തെ കൈമാറ്റത്തിനുശേഷം—ആ വാക്ക് പാഠഭാഗത്തിന്റെ അർഥത്തെ കാര്യമായി ബാധിക്കുന്നില്ലതാനും.”7
ഈ ചുരുളുകളും അവയിലെ ലിഖിതങ്ങളും വിശകലനം ചെയ്യുന്നതിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച പ്രൊഫസർ മില്ലർ ബറോസ് സമാനമായ നിഗമനത്തിലെത്തി: “യെശയ്യാവിന്റെ ചുരുളും മാസരിറ്റിക് പാഠവും തമ്മിലുള്ള വ്യത്യാസങ്ങൾ പകർപ്പെഴുത്തിൽ സംഭവിച്ച തെറ്റുകളാണെന്നു വിശദീകരിക്കാനാകും. ഇവയൊഴിച്ചാൽ, മൊത്തത്തിൽ, മധ്യയുഗങ്ങളിലെ കയ്യെഴുത്തുപ്രതികളുമായി ശ്രദ്ധേയമായ യോജിപ്പാണുള്ളത്. വളരെ പഴക്കമുള്ള അത്തരമൊരു കയ്യെഴുത്തുപ്രതിയിലുള്ള ആ യോജിപ്പ് പരമ്പരാഗത പാഠത്തിന്റെ പൊതുവായ കൃത്യത സംബന്ധിച്ച് ഉറപ്പേകുന്ന സാക്ഷ്യമാണ്.”8
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പകർപ്പെഴുത്തിന്റെ കാര്യത്തിലും ‘ഉറപ്പേകുന്ന സാക്ഷ്യം’ നൽകാവുന്നതാണ്.
ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിൽ കണ്ടെത്തിയ കോഡക്സ് സൈനൈറ്റിക്കസിന്റെ കാര്യമെടുക്കാം. പൊ.യു. നാലാം നൂറ്റാണ്ടിലെ ഒരു നേർത്ത ചർമപത്ര കയ്യെഴുത്തുപ്രതിയാണത്. അതിനു നൂറ്റാണ്ടുകൾക്കുശേഷം ഉത്പാദിപ്പിച്ച ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ കയ്യെഴുത്തുപ്രതികളുടെ കൃത്യത സ്ഥിരീകരിക്കാൻ അതു സഹായകമായി. ഈജിപ്തിലെ ഫേയൂം ജില്ലയിൽവെച്ചു കണ്ടെടുത്ത യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു പപ്പൈറസ് തുണ്ട് പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലേതെന്നു കാലനിർണയം ചെയ്യപ്പെട്ടിരിക്കുന്നു. മൂലരചന നടത്തി 50 വർഷത്തിനു ശേഷമുള്ള പകർപ്പാണത്. അതു നൂറ്റാണ്ടുകളോളം ഉണങ്ങിയ മണലിൽ കേടുകൂടാതെ കിടന്നിരുന്നു. പിന്നീട് കണ്ടെത്തിയ കയ്യെഴുത്തുപ്രതികളിലെ പാഠവുമായി യോജിക്കുന്നതാണ് അതിലെ പാഠം.9വാസ്തവത്തിൽ, പകർപ്പെഴുത്തുകാർ വളരെ സൂക്ഷ്മത പുലർത്തിയെന്നാണു തെളിവു സൂചിപ്പിക്കുന്നത്. എന്നാൽത്തന്നെയും, അവർ തെറ്റുകൾ വരുത്തുകയുണ്ടായി. യെശയ്യാവിന്റെ ചാവുകടൽ ചുരുൾ ഉൾപ്പെടെയുള്ള കയ്യെഴുത്തുപ്രതികളൊന്നും തെറ്റില്ലാത്തവയല്ല. അപ്പോൾപോലും, മൂലരചനയിൽനിന്നുള്ള വ്യത്യാസങ്ങൾ കണ്ടെത്തി തിരുത്താൻ പണ്ഡിതന്മാർക്കു കഴിഞ്ഞിട്ടുണ്ട്.
പകർപ്പെഴുത്തുകാരുടെ തെറ്റുകൾ തിരുത്തൽ
ദീർഘമായ ഒരു രേഖയുടെ കയ്യെഴുത്തുപ്രതി ഉണ്ടാക്കാൻ 100 വ്യക്തികളോട് ആവശ്യപ്പെടുകയാണെന്നു സങ്കൽപ്പിക്കുക. നിസ്സംശയമായും അവരിൽ ചിലരെങ്കിലും തെറ്റുകൾ വരുത്താതിരിക്കുകയില്ല. എന്നാൽ, അവരെല്ലാം വരുത്തുന്നത് ഒരേ തെറ്റുകളായിരിക്കുകയില്ല. ആ 100 പ്രതികളുമെടുത്ത് അവ അവധാനപൂർവം താരതമ്യം ചെയ്താൽ തെറ്റുകൾ വേർതിരിക്കാനും മൂലരേഖ കണ്ടിട്ടില്ലെങ്കിൽ പോലും അതിലെ യഥാർഥ പാഠമേതെന്നു നിർണയിക്കാനും നിങ്ങൾക്കു സാധിക്കും.
സമാനമായി, ബൈബിൾ പകർപ്പെഴുത്തുകാർ എല്ലാവരും വരുത്തിയത് ഒരേ തെറ്റുകളല്ലായിരുന്നു. അക്ഷരീയമായിത്തന്നെ ആയിരക്കണക്കിനു ബൈബിൾ കയ്യെഴുത്തുപ്രതികൾ താരതമ്യപഠനത്തിന് ഇപ്പോൾ ലഭ്യമായതിനാൽ, തെറ്റുകൾ കണ്ടെത്തി മൂലപാഠത്തിലേത് ഏതെന്നു നിർണയിക്കാനും ആവശ്യമായ തിരുത്തലുകൾ രേഖപ്പെടുത്താനും പാഠപണ്ഡിതന്മാർക്കു കഴിഞ്ഞിട്ടുണ്ട്. അത്തരം അവധാനപൂർവമുള്ള പഠനത്തിന്റെ ഫലമായി, പാഠപണ്ഡിതന്മാർ മൂലഭാഷകളിലെ ആധാരപാഠങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. എബ്രായ, ഗ്രീക്കു പാഠങ്ങളുടെ ഈ സംശോധിത പതിപ്പുകളിൽ, മൂലപാഠത്തിലുള്ളതെന്നു പൊതുവേ അംഗീകരിച്ചിരിക്കുന്ന വാക്കുകളാണുള്ളത്. ഇവയിൽ, ചില കയ്യെഴുത്തുപ്രതികളിൽ കണ്ടേക്കാവുന്ന വ്യത്യാസങ്ങളും പാഠഭേദങ്ങളും മിക്കപ്പോഴും അടിക്കുറിപ്പുകളിൽ കൊടുത്തിട്ടുണ്ട്. പാഠപണ്ഡിതന്മാർ തയ്യാറാക്കിയ ഈ സംശോധിത പതിപ്പുകളാണ് ആധുനിക ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്യുന്നതിനു ബൈബിൾ വിവർത്തകർ ഉപയോഗിക്കുന്നത്.
അതുകൊണ്ട്, ബൈബിളിന്റെ ഒരു ആധുനിക വിവർത്തനം നിങ്ങൾ വായിക്കുമ്പോൾ, അതിന് അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്ന എബ്രായ, ഗ്രീക്കു പാഠങ്ങൾ ആദിമ എഴുത്തുകാരുടെ വാക്കുകളെ മുന്തിയ വിശ്വസ്തതയോടെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശ്വസിക്കുന്നതിനുള്ള മതിയായ കാരണമുണ്ട്. d ആയിരക്കണക്കിനു വർഷങ്ങളായി കൈകൊണ്ടു പലവട്ടം പകർത്തിയെഴുതിയിട്ടും ബൈബിൾ അതിജീവിച്ചിരിക്കുന്ന ചരിത്രം തികച്ചും അസാധാരണമാണ്. അതുകൊണ്ട്, ദീർഘകാലം ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മേൽനോട്ടം വഹിച്ച സർ ഫ്രെഡറിക് കെനിയന് ഇങ്ങനെ പ്രസ്താവിക്കാൻ കഴിഞ്ഞു: “സാരാംശത്തിൽ ബൈബിൾ പാഠത്തിന് അശേഷം മാറ്റം വന്നിട്ടില്ലെന്ന് എത്ര ഉറപ്പിച്ചു പറഞ്ഞാലും മതിയാവില്ല . . . ലോകത്തിലെ മറ്റൊരു പുരാതന ഗ്രന്ഥത്തെക്കുറിച്ചും അങ്ങനെ പറയാൻ സാധിക്കില്ല.”10
[അടിക്കുറിപ്പുകൾ]
a പൊ.യു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പകർപ്പെഴുത്തുകാരായിരുന്നു മാസരിറ്റുകാർ (“പാരമ്പര്യവിദഗ്ധർ” എന്നർഥം). അവർ ഉണ്ടാക്കിയ കയ്യെഴുത്തുപ്രതികൾ മാസരിറ്റിക് പാഠങ്ങൾ എന്നറിയപ്പെടുന്നു.2
b പൊ.യു.മു. എന്നതിന്റെ അർഥം “പൊതുയുഗത്തിനു മുമ്പ്” എന്നാണ്, പൊ.യു. എന്നതിന്റെ അർഥം “പൊതുയുഗം” എന്നും. പൊ.യു. മിക്കപ്പോഴും എ.ഡി. അതായത് ആനോ ഡോമിനി എന്നാണു വിളിക്കപ്പെടുന്നത്, അർഥം “ക്രിസ്താബ്ദം.”
c ഇമാനുവൽ ടോവിന്റെ കൃതിയായ എബ്രായ ബൈബിളിന്റെ പാഠ്യ വിമർശനം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “കാർബൺ 14 ഉപയോഗിച്ചുള്ള പരിശോധനയുടെ ഫലമായി 1QIsaa [ചാവുകടൽ യെശയ്യാച്ചുരുൾ] പൊയുമു 202-നും 107-നും ഇടയിലുള്ളതാണെന്നു കണ്ടെത്തിയിരിക്കുന്നു (പുരാജീവിവിജ്ഞാനപ്രകാരമുള്ള തീയതി പൊയുമു 125-100 ആണ്) . . . അക്ഷരങ്ങളുടെ ആകൃതിയും നിലയും, തീയതിവെച്ച നാണയങ്ങളും ആലേഖനങ്ങളും പോലെയുള്ള ബാഹ്യ ഉറവിടങ്ങളുമായുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തിൽ കേവലതീയതി നിർണയിക്കാൻ സഹായിക്കുന്നതാണു പുരാജീവിവിജ്ഞാനപ്രകാരമുള്ള ഈ രീതി. സമീപ വർഷങ്ങളിൽ പരിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ രീതി താരതമ്യേന ആശ്രയയോഗ്യമായ ഒന്നാണ്.”6
d എബ്രായ, ഗ്രീക്കു പാഠങ്ങളോടു പറ്റിനിൽക്കുന്ന കാര്യത്തിൽ വ്യക്തിഗത വിവർത്തകർ കടുംപിടിത്തം പിടിക്കുകയോ ഉദാസീനത കാണിക്കുകയോ ചെയ്തേക്കാം.
[8-ാം പേജിലെ ചിത്രം]
വിദഗ്ധ പകർപ്പെഴുത്തുകാർ ബൈബിൾ പരിരക്ഷിച്ചു
[9-ാം പേജിലെ ചിത്രങ്ങൾ]
യെശയ്യാവിന്റെ ചാവുകടൽ ചുരുൾ (കാണിച്ചിരിക്കുന്നത് യഥാർഥ പകർപ്പ്) ഫലത്തിൽ ആയിരം വർഷത്തിനുശേഷം ഉത്പാദിപ്പിക്കപ്പെട്ട മാസരിറ്റിക് പാഠത്തോടു സമമാണ്