വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഗ്രന്ഥം വിശ്വാസയോഗ്യമാണോ?

ഈ ഗ്രന്ഥം വിശ്വാസയോഗ്യമാണോ?

ഈ ഗ്രന്ഥം വിശ്വാസയോഗ്യമാണോ?

“ഏതു ലൗകിക [മതേതര] ചരിത്രത്തിലുമുള്ളതിനെക്കാൾ ആധികാരികതയുടെ കൂടുതൽ ഉറച്ച അടയാളങ്ങൾ ഞാൻ ബൈബിളിൽ കണ്ടെത്തുന്നു.”—സർ ഐസക്ക്‌ ന്യൂട്ടൻ, വിഖ്യാത ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞൻ.1

ഈ ഗ്രന്ഥം, ബൈബിൾ, വിശ്വാസയോഗ്യമാണോ? അതു പ്രതിപാദിക്കുന്നത്‌ യഥാർഥത്തിൽ ജീവിച്ചിരുന്ന ആളുകളെയും വാസ്‌തവത്തിൽ സ്ഥിതിചെയ്‌തിരുന്ന സ്ഥലങ്ങളെയും വാസ്‌തവമായും നടന്ന സംഭവങ്ങളെയുമാണോ? എങ്കിൽ, അത്‌ എഴുതിയതു സൂക്ഷ്‌മതയുള്ള, സത്യസന്ധരായ എഴുത്തുകാരാണെന്നതിനു തെളിവുണ്ടായിരിക്കണം. തീർച്ചയായും തെളിവുണ്ട്‌. അതിലധികവും മണ്ണിനടിയിൽ മൂടപ്പെട്ടു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, അതിലേറെ തെളിവുകൾ ആ ഗ്രന്ഥത്തിനുള്ളിൽതന്നെ അടങ്ങിയിട്ടുണ്ട്‌.

തെളിവു കുഴിച്ചെടുക്കൽ

ബൈബിൾ നാടുകളിൽനിന്നു കണ്ടെടുത്ത പുരാവസ്‌തുക്കൾ ബൈബിളിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവുമായ കൃത്യതയെ പിന്താങ്ങുന്നു. പുരാവസ്‌തുഗവേഷകർ കുഴിച്ചെടുത്തിട്ടുള്ള ചില തെളിവുകൾ പരിശോധിക്കുക.

ബൈബിൾ വായനക്കാർക്കു സുപരിചിതനായ ഒരു കഥാപാത്രമാണ്‌ ഇസ്രായേലിന്റെ രാജാവായിത്തീർന്ന ധീരനായ യുവ ആട്ടിടയൻ ദാവീദ്‌. അവന്റെ പേര്‌ ബൈബിളിൽ 1,138 പ്രാവശ്യം കാണാം. അവന്റെ രാജവംശത്തെ പരാമർശിക്കുന്ന ‘ദാവീദ്‌ ഗൃഹം’ എന്ന പ്രയോഗം 25 പ്രാവശ്യവുമുണ്ട്‌. (1 ശമൂവേൽ 16:13; 20:16) എന്നാൽ അടുത്തകാലംവരെ, ദാവീദ്‌ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്നതിനു ബൈബിളിലല്ലാതെ തെളിവൊന്നുമില്ലായിരുന്നു. ദാവീദ്‌ കേവലമൊരു സങ്കൽപ്പ കഥാപാത്രമായിരുന്നോ?

1993-ൽ അവ്‌റാം ബിരാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പുരാവസ്‌തുഗവേഷകർ അമ്പരപ്പിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തി. അത്‌ ഇസ്രായേൽ എക്‌സ്‌പ്ലൊറേഷൻ ജേർണലിൽ റിപ്പോർട്ടു ചെയ്‌തിരുന്നു. ഇസ്രായേലിന്റെ വടക്കുഭാഗത്തായി ടെൽ ദാൻ എന്നു വിളിക്കപ്പെടുന്ന ഒരു പുരാതന മൊട്ടക്കുന്നുള്ള സ്ഥലത്ത്‌ അവർ ഒരു കറുത്ത കല്ല്‌ കണ്ടെത്തി. ആ കല്ലിൽ “ദാവീദ്‌ ഗൃഹം,” “ഇസ്രായേൽ രാജാവ്‌” എന്നീ വാക്കുകൾ കൊത്തിയിരുന്നു.2 പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കാലനിർണയം ചെയ്‌ത ആ ആലേഖനം, കിഴക്കു പാർത്തിരുന്ന ഇസ്രായേലിന്റെ ശത്രുക്കളായ അരാമ്യർ പണിതുയർത്തിയ ഒരു വിജയസ്‌മാരക സ്‌തംഭത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. ഈ പുരാതന ആലേഖനത്തിന്‌ ഇത്ര പ്രസക്തിയുള്ളതെന്തുകൊണ്ട്‌?

പ്രൊഫസർ ബിരാന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പ്രൊഫസർ യോസഫ്‌ നാവേയുടെയും ഒരു റിപ്പോർട്ടിനെ അധികരിച്ച്‌ ബിബ്ലിക്കൽ ആർക്കിയോളജി റിവ്യുവിൽ വന്ന ഒരു ലേഖനം ഇങ്ങനെ പ്രസ്‌താവിച്ചു: “ബൈബിളിലല്ലാതെ ഒരു പുരാതന ആലേഖനത്തിൽ ഇതാദ്യമായാണു ദാവീദിന്റെ പേര്‌ കാണുന്നത്‌.”3 a ആ ആലേഖനം സംബന്ധിച്ചു ശ്രദ്ധേയമായ മറ്റൊരു സംഗതിയുണ്ട്‌. “ദാവീദ്‌ ഗൃഹം” എന്ന പദപ്രയോഗം ഒറ്റവാക്കായാണ്‌ എഴുതിയിരിക്കുന്നത്‌. ഭാഷാവിദഗ്‌ധനായ പ്രൊഫസർ ആൻസൺ റെയ്‌നി ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു സംയുക്തപദം സുസ്ഥാപിതമായ ഒരു സംജ്ഞാനാമമാണെങ്കിൽ പ്രത്യേകിച്ചും . . . ഒരു പദവിഭാജകം മിക്കപ്പോഴും ഉപയോഗിക്കാറില്ല. ‘ദാവീദ്‌ ഗൃഹം’ പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രാഷ്‌ട്രീയമായും ഭൂമിശാസ്‌ത്രപരമായുമുള്ള ഒരു സംജ്ഞാനാമമായിരുന്നു.”5 അതുകൊണ്ട്‌ പുരാതന ലോകത്തിൽ ദാവീദ്‌ രാജാവും അവന്റെ രാജവംശവും പരക്കെ അറിയപ്പെട്ടിരുന്നു.

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന അസീറിയയിലെ വലിയ നഗരമായ നീനെവേ യഥാർഥത്തിൽ സ്ഥിതിചെയ്‌തിരുന്നതാണോ? അടുത്തകാലംവരെ, അതായത്‌ 19-ാം നൂറ്റാണ്ടുവരെ, അതു വിശ്വസിക്കാൻ ചില ബൈബിൾ വിമർശകർ വിസമ്മതിച്ചിരുന്നു. എന്നാൽ 1849-ൽ സർ ഓസ്റ്റൺ ഹെൻട്രി ലേയാർഡ്‌, കൂയഞ്ചിക്ക്‌ എന്ന സ്ഥലത്ത്‌ സൻഹേരീബ്‌ രാജാവിനുണ്ടായിരുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയുണ്ടായി. പുരാതന നീനെവേയുടെ ഭാഗമാണെന്നു തെളിഞ്ഞു ആ സ്ഥലം. ആ തെളിവു ലഭിച്ചപ്പോൾ വിമർശകർക്കു നാവിറങ്ങിപ്പോയതുപോലെയായി. അതിലുമേറെക്കാര്യങ്ങൾ ഈ നാശശിഷ്ടങ്ങൾക്കു പറയാനുണ്ടായിരുന്നു. നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു അറയുടെ ചുവരുകളിൽ, കോട്ടകെട്ടിയുറപ്പിച്ചിരിക്കുന്ന ഒരു നഗരത്തെ പിടിച്ചടക്കുന്നതും പോരാളിയായ രാജാവിന്റെ മുമ്പിലൂടെ ബന്ദികളെ നടത്തിക്കൊണ്ടുപോകുന്നതും ചിത്രീകരിച്ചിരിക്കുന്നു. രാജാവിനു മുകളിലായി ഇങ്ങനെയൊരു ആലേഖനമുണ്ട്‌: “ലോകത്തിന്റെ രാജാവായ, അസീറിയയുടെ രാജാവായ സൻഹേരീബ്‌ നിമെഡു-സിംഹാസനത്തിലിരുന്നു ലാഖീശിൽനിന്നു (ലാക്കിസു) (കൊണ്ടുവന്ന) കൊള്ളമുതൽ പരിശോധിച്ചു.”6

ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ കാണാവുന്ന അതിന്റെ പ്രദർശനവും ആലേഖനവും ലാഖീശ്‌ എന്ന യഹൂദനഗരത്തെ സൻഹേരീബ്‌ പിടിച്ചടക്കിയതിനെക്കുറിച്ചുള്ള ബൈബിൾ വിവരണവുമായി യോജിക്കുന്നു. 2 രാജാക്കന്മാർ 18:13, 14-ലാണ്‌ അതു രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ ലേയാർഡ്‌ ഇങ്ങനെ എഴുതി: “ഈ കണ്ടെത്തലുകൾ നടത്തുന്നതിനു മുമ്പ്‌, നീനെവേയുടെ സ്ഥാനത്തെ അടയാളപ്പെടുത്തിയ മണ്ണിന്റെയും ചപ്പുചവറിന്റെയും കൂനയ്‌ക്ക്‌ അടിയിലായി, [യഹൂദരാജാവായ] ഹിസ്‌കീയാവും സൻഹേരീബും തമ്മിൽ നടന്ന യുദ്ധങ്ങളെക്കുറിച്ചുള്ള, അവ നടന്ന സമയത്തു സൻഹേരീബ്‌ തന്നെ എഴുതിയ, ബൈബിൾ വിവരണത്തെ അതിസൂക്ഷ്‌മ വിശദാംശങ്ങളോടെ സ്ഥിരീകരിക്കുന്ന, ചരിത്രം കണ്ടെത്തിയേക്കാമെന്നോ കണ്ടെത്താനാകുമെന്നോ ആരാണു വിശ്വസിച്ചിരിക്കാനിടയുള്ളത്‌?”7

ബൈബിളിന്റെ കൃത്യതയെ സ്ഥിരീകരിക്കുന്ന മറ്റു പല വസ്‌തുക്കളും—മൺപാത്രങ്ങളും കെട്ടിട അവശിഷ്ടങ്ങളും കളിമൺഫലകങ്ങളും നാണയങ്ങളും രേഖകളും സ്‌മാരകസ്‌തൂപങ്ങളും ആലേഖിത വസ്‌തുക്കളും—പുരാവസ്‌തുഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്‌. അബ്രാഹാം ജീവിച്ചിരുന്ന ഒരു വാണിജ്യ-മത കേന്ദ്രമായിരുന്ന ഊർ എന്ന കൽദയ നഗരം ഖനകർ കണ്ടെത്തിയിട്ടുണ്ട്‌.8 (ഉല്‌പത്തി 11:27-31) 19-ാം നൂറ്റാണ്ടിൽ കുഴിച്ചെടുത്ത നബോണിഡസ്‌ ക്രോണിക്കിൾ, പൊ.യു.മു. 539-ൽ മഹാനായ കോരെശിന്റെ മുമ്പാകെയുള്ള ബാബിലോന്റെ പതനത്തെ വിവരിക്കുന്നു. ദാനീയേൽ 5-ാം അധ്യായത്തിൽ വർണിച്ചിരിക്കുന്ന ഒരു സംഭവമാണിത്‌.9 പുരാതന തെസ്സലൊനീക്യയിലുള്ള ഒരു കമാനത്തിൽ “പൊളിറ്റാർക്ക്‌സ്‌” എന്നു വർണിച്ചിരിക്കുന്ന ഒരു ആലേഖനം (അതിന്റെ ഏതാനും ഭാഗങ്ങൾ ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു) കാണാം. പ്രാചീന യവന സാഹിത്യത്തിന്‌ അജ്ഞാതമായിരുന്ന ഈ പദം ബൈബിളെഴുത്തുകാരനായ ലൂക്കൊസ്‌ ഉപയോഗിച്ചിട്ടുണ്ട്‌.10 (പ്രവൃത്തികൾ 17:6, NW അടിക്കുറിപ്പ്‌) അങ്ങനെ ലൂക്കൊസിന്റെ കൃത്യത സത്യമെന്നു തെളിഞ്ഞു—മറ്റു വിശദാംശങ്ങളിൽ അതു സത്യമെന്നു നേരത്തേ തെളിഞ്ഞിരുന്നു.—ലൂക്കൊസ്‌ 1:1, 4 താരതമ്യം ചെയ്യുക.

എന്നിരുന്നാലും, പുരാവസ്‌തുഗവേഷകർ എപ്പോഴും പരസ്‌പരം യോജിപ്പിലെത്താറില്ല. ബൈബിളിനോടുള്ള ബന്ധത്തിലൊട്ടു പറയാനുമില്ല. എന്നിരുന്നാലും, ബൈബിൾ ആശ്രയയോഗ്യമായ ഗ്രന്ഥമാണെന്നതിന്റെ തെളിവ്‌ അതിൽതന്നെയുണ്ട്‌.

നിഷ്‌കപടതയോടെ അവതരിപ്പിച്ചിരിക്കുന്നു

സത്യസന്ധരായ ചരിത്രകാരന്മാർ (സൻഹേരീബ്‌, ലാഖീശ്‌ പിടിച്ചടക്കിയതു സംബന്ധിച്ച വിവരങ്ങൾ പോലുള്ള) വിജയഗാഥകൾ മാത്രമല്ല പരാജയങ്ങളും, നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും, ശക്തി മാത്രമല്ല ബലഹീനതകളും രേഖപ്പെടുത്തും. അത്തരം സത്യസന്ധത പുലർത്തുന്ന മതേതര ചരിത്രങ്ങൾ ചുരുങ്ങും.

അസീറിയൻ ചരിത്രകാരന്മാരെക്കുറിച്ചു ഡാനിയേൽ ഡി. ലക്കൻബിൽ ഇങ്ങനെ വിശദീകരിക്കുന്നു: “ചരിത്രകൃത്യത വളച്ചൊടിക്കുന്നതിൽ രാജകീയ പൊങ്ങച്ചം മിക്കപ്പോഴും ഒരു പങ്കുവഹിച്ചിരുന്നുവെന്നതു വ്യക്തമാണ്‌.”11 അത്തരം “രാജകീയ പൊങ്ങച്ച”ത്തെ ദൃഷ്ടാന്തീകരിച്ചുകൊണ്ട്‌ അസീറിയൻ രാജാവായ അഷൂർനാസിർപാലിന്റെ ദിനവൃത്താന്തങ്ങൾ ഇങ്ങനെ വീമ്പിളക്കുന്നു: “ഞാൻ ശ്രേഷ്‌ഠനാണ്‌, മഹാനാണ്‌, ഉന്നതനാണ്‌, ശക്തനാണ്‌, ആദരണീയനാണ്‌, മഹത്ത്വീകരിക്കപ്പെടുന്നവനാണ്‌, സർവശ്രേഷ്‌ഠനാണ്‌, പ്രബലനാണ്‌, നിർഭയനാണ്‌, സിംഹത്തെപ്പോലെ ധൈര്യമുള്ളവനാണ്‌, വീരനായകനാണ്‌!”12 അത്തരം വൃത്താന്തങ്ങളിൽ വായിക്കുന്ന സകല കാര്യങ്ങളും യഥാർഥ ചരിത്രമാണെന്നു നിങ്ങൾ അംഗീകരിക്കുമോ?

അതിനു വിപരീതമായി, ബൈബിളെഴുത്തുകാർ നിഷ്‌കപടത കാണിച്ചുവെന്നത്‌ ആശ്വാസപ്രദമാണ്‌. ഇസ്രായേലിന്റെ നായകനായ മോശ, തന്റെ സഹോദരനായ അഹരോന്റെയും സഹോദരിയായ മിര്യാമിന്റെയും മാതുലന്മാരായ നാദാബിന്റെയും അബീഹൂവിന്റെയും തന്റെ ജനത്തിന്റെയും തന്റെതന്നെയും തെറ്റുകളെക്കുറിച്ചു തുറന്നു പറയുകയുണ്ടായി. (പുറപ്പാടു 14:11, 12; 32:1-6; ലേവ്യപുസ്‌തകം 10:1, 2; സംഖ്യാപുസ്‌തകം 12:1-3; 20:9-12; 27:12-14) ദാവീദ്‌ രാജാവിന്റെ ഗുരുതരമായ തെറ്റുകൾ മൂടിവെക്കുകയല്ല, എഴുതിവെക്കുകയാണു ചെയ്‌തത്‌—അതും ദാവീദ്‌ രാജാവായി ഭരിച്ചുകൊണ്ടിരിക്കുമ്പോൾ. (2 ശമൂവേൽ 11-ഉം 24-ഉം അധ്യായങ്ങൾ) മത്തായി എന്ന പുസ്‌തകത്തിന്റെ എഴുത്തുകാരനായ മത്തായി, വ്യക്തിപ്രാധാന്യത്തെച്ചൊല്ലി അപ്പോസ്‌തലന്മാർ (താനുൾപ്പെടെ) വഴക്കടിച്ചതെങ്ങനെയെന്നും യേശു അറസ്റ്റ്‌ ചെയ്യപ്പെട്ട രാത്രിയിൽ അവർ അവനെ വിട്ടുപോയതെങ്ങനെയെന്നും പറയുന്നു. (മത്തായി 20:20-24; 26:56) ചില ആദിമ ക്രിസ്‌തീയ സഭകളിലുണ്ടായിരുന്ന ലൈംഗിക അധാർമികത, ഭിന്നതകൾ എന്നിവയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ലേഖനങ്ങളുടെ എഴുത്തുകാർ തുറന്നു സമ്മതിച്ചിട്ടുണ്ട്‌. ആ പ്രശ്‌നങ്ങളെക്കുറിച്ചു പ്രതിപാദിച്ചപ്പോൾ അവർ കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിച്ചു.—1 കൊരിന്ത്യർ 1:10-13; 5:1-13.

തുറന്നതും വളച്ചുകെട്ടില്ലാത്തതുമായ വിധത്തിൽ കാര്യങ്ങൾ റിപ്പോർട്ടു ചെയ്‌ത ആ രീതി സത്യത്തോടുള്ള യഥാർഥ താത്‌പര്യത്തെ സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചും തങ്ങളുടെ ആളുകളെക്കുറിച്ചും തങ്ങളെക്കുറിച്ചുപോലും അത്ര നല്ലതല്ലാത്ത വിവരങ്ങൾ റിപ്പോർട്ടു ചെയ്യാൻ ബൈബിളെഴുത്തുകാർ സന്നദ്ധരായിരുന്നതിനാൽ, അവരെഴുതിയ കാര്യങ്ങൾ വിശ്വസിക്കുന്നതിനു തക്കതായ കാരണമില്ലേ?

വിശദാംശങ്ങളിലുള്ള കൃത്യത

കോടതിവിചാരണകളിൽ, ചെറിയ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ഒരു സാക്ഷി നൽകുന്ന മൊഴിയുടെ ആശ്രയയോഗ്യത നിർണയിക്കാൻ സാധിക്കും. ചെറിയ വിശദാംശങ്ങളിലുള്ള പൊരുത്തം ആ മൊഴി കൃത്യതയുള്ളതും സത്യസന്ധവുമാണെന്നു തെളിയിച്ചേക്കാം. എന്നാൽ, വലിയ പൊരുത്തക്കേടുകൾ വെളിവാക്കുന്നത്‌ ആ സാക്ഷ്യം കെട്ടിച്ചമച്ചതാണെന്നാണ്‌. നേരേമറിച്ച്‌, എല്ലാ വശങ്ങളും ഭംഗിയായി കോർത്തിണക്കിയിരിക്കുന്ന അതിസൂക്ഷ്‌മമായ ഒരു വിവരണവും വ്യാജമെന്നു തെളിഞ്ഞേക്കാം.

ഇക്കാര്യത്തിൽ ബൈബിളെഴുത്തുകാരുടെ “മൊഴി” പ്രസക്തമായിരിക്കുന്നത്‌ എങ്ങനെ? ബൈബിളെഴുത്തുകാർ ശ്രദ്ധേയമായ പൊരുത്തം പ്രകടിപ്പിക്കുകയുണ്ടായി. അതിസൂക്ഷ്‌മവിശദാംശങ്ങൾ സംബന്ധിച്ചുപോലും പരസ്‌പര പൊരുത്തമുണ്ട്‌. എന്നിരുന്നാലും, വഞ്ചന നടന്നിട്ടുണ്ടോ എന്നു സംശയങ്ങൾ ഉണർത്തിവിടുംവിധം സൂക്ഷ്‌മമായി കോർത്തിണക്കിയതൊന്നുമല്ല ഈ പൊരുത്തം. കാര്യങ്ങൾ ഒത്തുവരത്തക്കവിധം ആസൂത്രണം ചെയ്‌തതല്ലെന്നുള്ളതു വളരെ വ്യക്തമാണ്‌. മിക്കപ്പോഴും അതിന്റെ എഴുത്തുകാർ എഴുതിയ കാര്യങ്ങൾ യോജിച്ചുവന്നത്‌ അവിചാരിതമായാണ്‌. ചില ഉദാഹരണങ്ങൾ പരിശോധിക്കുക.

ബൈബിളെഴുത്തുകാരനായ മത്തായി ഇപ്രകാരമെഴുതി: ‘യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.’ (മത്തായി 8:14) മത്തായി ഇവിടെ രസകരമെങ്കിലും അത്ര പ്രസക്തമല്ലാത്ത ഒരു വിശദാംശം നൽകി: പത്രൊസ്‌ വിവാഹിതനായിരുന്നു. ഈ നിസ്സാര വസ്‌തുതയെ പൗലൊസും പിന്താങ്ങുന്നുണ്ട്‌, അവനെഴുതി: “ശേഷം അപ്പൊസ്‌തലൻമാരും . . . കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയോ?” b (1 കൊരിന്ത്യർ 9:5) അനുചിതമായ വിമർശനത്തിനെതിരെ പൗലൊസ്‌ വാദിക്കുകയായിരുന്നുവെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (1 കൊരിന്ത്യർ 9:1-4) പൗലൊസ്‌ ഈ നിസ്സാര വസ്‌തുത—പത്രൊസ്‌ വിവാഹിതനായിരുന്നുവെന്ന കാര്യം—അവതരിപ്പിച്ചത്‌ മത്തായിയുടെ വിവരണത്തിന്റെ കൃത്യതയെ പിന്താങ്ങാനായിരുന്നില്ല, പിന്നെയോ അവിചാരിതമായി അതു പറയുകയായിരുന്നു.

യേശുവിനെ അറസ്റ്റുചെയ്‌ത രാത്രിയിൽ, അവന്റെ ശിഷ്യന്മാരിലൊരുവൻ വാളെടുത്ത്‌ മഹാപുരോഹിതന്റെ ദാസനെ വെട്ടി അയാളുടെ ചെവി അറുത്തുകളഞ്ഞതായി നാലു സുവിശേഷ എഴുത്തുകാരും—മത്തായിയും മർക്കൊസും ലൂക്കൊസും യോഹന്നാനും—രേഖപ്പെടുത്തുന്നുണ്ട്‌. യോഹന്നാന്റെ സുവിശേഷം മാത്രമേ അത്ര അനിവാര്യമല്ലാത്തതെന്നു തോന്നുന്ന ഒരു വിശദാംശം നൽകുന്നുള്ളൂ: “ആ ദാസന്നു മല്‌ക്കൊസ്‌ എന്നു പേർ.” (യോഹന്നാൻ 18:10, 26) യോഹന്നാൻ മാത്രം ആ മമനുഷ്യന്റെ പേരു നൽകുന്നത്‌ എന്തുകൊണ്ടാണ്‌? ഏതാനും വാക്യങ്ങൾക്കുശേഷം മറ്റെവിടെയും കാണാത്ത ഒരു നിസ്സാര വസ്‌തുത ആ വിവരണത്തിൽ കാണാം: യോഹന്നാൻ “മഹാപുരോഹിതന്നു പരിചയമുളളവൻ” ആയിരുന്നു. മഹാപുരോഹിതന്റെ വീട്ടിലുള്ളവർക്കും അവനെ അറിയാമായിരുന്നു; അവിടത്തെ ദാസന്മാരും അവനും തമ്മിൽ പരിചയമുണ്ടായിരുന്നു. (യോഹന്നാൻ 18:15, 16) അതുകൊണ്ട്‌, മുറിവേറ്റ വ്യക്തിയുടെ പേര്‌ യോഹന്നാൻ പരാമർശിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. എന്നാൽ മറ്റു സുവിശേഷ എഴുത്തുകാർക്ക്‌ ആ മനുഷ്യൻ അപരിചിതനായിരുന്നു, അതുകൊണ്ട്‌ അവർ അയാളുടെ പേരു നൽകുന്നില്ല.

ചിലപ്പോൾ, സവിസ്‌തര വിശദീകരണങ്ങൾ ഒരു വിവരണത്തിൽ കാണാതിരുന്നേക്കാം. എന്നാൽ മറ്റിടങ്ങളിലുള്ള പ്രസ്‌താവനകൾ യാദൃച്ഛികമായി അവ നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌, യഹൂദ സൻഹെദ്രീമിന്റെ മുമ്പാകെ നടന്ന യേശുവിന്റെ വിചാരണയെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ, അവിടെ സന്നിഹിതരായിരുന്ന ചിലർ ‘അവന്റെ കന്നത്തടിച്ചു: ഹേ, ക്രിസ്‌തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞ’തായി വിവരിക്കുന്നു. (മത്തായി 26:67, 68) അടിച്ചയാൾ യേശുവിന്റെ മുമ്പിൽതന്നെ നിൽക്കുമ്പോൾ അവനെ അടിച്ചവൻ ആരാണെന്നു ‘പ്രവചിക്കാൻ’ അവർ അവനോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? മത്തായി അതു വിശദീകരിക്കുന്നില്ല. എന്നാൽ വിട്ടുപോയ ആ വിശദാംശം മറ്റു രണ്ടു സുവിശേഷ എഴുത്തുകാർ പ്രദാനം ചെയ്യുന്നുണ്ട്‌: അടിക്കുന്നതിനു മുമ്പ്‌ അവർ യേശുവിന്റെ മുഖം തുണികൊണ്ടു മൂടി. (മർക്കൊസ്‌ 14:65; ലൂക്കൊസ്‌ 22:64) എല്ലാ വിശദാംശങ്ങളുമുണ്ടോ എന്ന ഉത്‌കണ്‌ഠ കൂടാതെയാണു മത്തായി തന്റെ വിവരങ്ങൾ അവതരിപ്പിക്കുന്നത്‌.

ഒരു സന്ദർഭത്തിൽ യേശു പഠിപ്പിക്കുന്നതു കേൾക്കാനായി വലിയൊരു ജനക്കൂട്ടം കൂടിവന്നതായി യോഹന്നാന്റെ സുവിശേഷം പറയുന്നു. ആ വിവരണം പറയുന്നതനുസരിച്ച്‌, യേശു ജനക്കൂട്ടത്തെ നിരീക്ഷിച്ചിട്ട്‌ ‘ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെനിന്നു അപ്പം വാങ്ങും?’ എന്നു ചോദിച്ചു. (യോഹന്നാൻ 6:5) ശിഷ്യന്മാരെല്ലാം ഉണ്ടായിരുന്നിട്ടും, എവിടെനിന്ന്‌ അപ്പം വാങ്ങുമെന്നു യേശു ഫിലിപ്പോസിനോടു ചോദിക്കാൻ എന്താണു കാരണം? എഴുത്തുകാരൻ അതു പറയുന്നില്ല. സമാന്തരമായ വിവരണത്തിൽ, പ്രസ്‌തുത സംഭവം ബേത്ത്‌സയിദയ്‌ക്കടുത്തു നടന്നതായി ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്യുന്നുണ്ട്‌. ഗലീലക്കടലിന്റെ വടക്കേ തീരത്തുള്ള ഒരു നഗരമായിരുന്നു അത്‌. “ഫിലിപ്പോസോ . . . ബേത്ത്‌സയിദയിൽനിന്നുളളവൻ ആയിരുന്നു”വെന്നു യോഹന്നാന്റെ സുവിശേഷത്തിൽ നേരത്തേ പറഞ്ഞിരുന്നു. (യോഹന്നാൻ 1:44; ലൂക്കൊസ്‌ 9:10) അതുകൊണ്ട്‌, സ്വന്തപട്ടണം അടുത്തുള്ള ഒരുവനോടു യേശു അതു ചോദിക്കുന്നതു ന്യായമായിരുന്നു. വിശദാംശങ്ങൾ തമ്മിലുള്ള ഈ പൊരുത്തം ശ്രദ്ധേയമാണ്‌, എന്നാൽ അവ മനപ്പൂർവം കോർത്തിണക്കിയതല്ല.

ചിലപ്പോൾ ചില വിശദാംശങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നത്‌ ബൈബിളെഴുത്തുകാരന്റെ വിശ്വാസ്യത വർധിപ്പിക്കുകയേ ഉള്ളൂ. ഉദാഹരണത്തിന്‌, ഇസ്രായേലിലുണ്ടായ ഒരു കൊടിയ വരൾച്ചയെക്കുറിച്ച്‌ 1 രാജാക്കന്മാരുടെ എഴുത്തുകാരൻ പറയുന്നു. രാജാവിന്റെ കുതിരകളും കോവർക്കഴുതകളും ചത്തുപോകാതിരിക്കത്തക്കവണ്ണം വേണ്ടത്ര വെള്ളവും പുല്ലും കണ്ടെത്തുക ദുഷ്‌കരമായിരിക്കുംവിധം അത്‌ അത്രകണ്ടു രൂക്ഷമായിരുന്നു. (1 രാജാക്കന്മാർ 17:7; 18:5) എന്നാൽ അതേ വിവരണംതന്നെ, ഒരുപക്ഷേ 1,000 ചതുരശ്ര മീറ്റർ വിസ്‌താരമുള്ള ഒരു പ്രദേശത്തിനു ചുറ്റുമുണ്ടാക്കിയ തോട്ടിൽ നിറയ്‌ക്കുന്നതിനായി കർമ്മേൽ പർവതത്തിലേക്കു വെള്ളം കൊണ്ടുവരാൻ (യാഗത്തോടു ബന്ധപ്പെട്ട്‌ ഉപയോഗിക്കുന്നതിനായി) ഏലീയാ പ്രവാചകൻ കൽപ്പിച്ചതായി റിപ്പോർട്ടു ചെയ്യുന്നു. (1 രാജാക്കന്മാർ 18:33-35) വരൾച്ചക്കാലത്ത്‌ ആ വെള്ളമെല്ലാം എവിടെനിന്നാണു ലഭിച്ചത്‌? 1 രാജാക്കന്മാരുടെ എഴുത്തുകാരൻ അതു വിശദീകരിക്കാൻ മിനക്കെട്ടില്ല. എന്നിരുന്നാലും, പിന്നീട്‌ വിവരണത്തിൽ അവിചാരിതമായി സൂചിപ്പിക്കുന്നതുപോലെ, കർമ്മേൽ പർവതം മെഡിറ്ററേനിയൻ സമുദ്രതീരത്തായിരുന്നുവെന്ന്‌ ഇസ്രായേലിൽ താമസിക്കുന്ന ആർക്കും അറിയാമായിരുന്നു. (1 രാജാക്കന്മാർ 18:43) അങ്ങനെ സമുദ്രജലം സുലഭമായി ലഭ്യമായിരുന്നു. മറ്റു വിശദാംശങ്ങൾ സംബന്ധിച്ചു സവിസ്‌തര വിവരങ്ങൾ നൽകുന്ന ഈ പുസ്‌തകം വസ്‌തുതയായി കെട്ടിച്ചമച്ച ഒരു കൽപ്പിതകഥയായിരുന്നെങ്കിൽ, കഥ കെട്ടിച്ചമയ്‌ക്കാൻ വിദഗ്‌ധനാകുമായിരുന്ന അതിന്റെ എഴുത്തുകാരൻ പാഠത്തിലെ അത്തരമൊരു പൊരുത്തമില്ലായ്‌മ പ്രത്യക്ഷത്തിൽ വിശദീകരിക്കാതിരിക്കുമായിരുന്നോ?

അങ്ങനെയെങ്കിൽ ബൈബിൾ വിശ്വാസയോഗ്യമാണോ? ബൈബിൾ പരാമർശിക്കുന്നത്‌ യഥാർഥ ആളുകളെയും യഥാർഥ സ്ഥലങ്ങളെയും യഥാർഥ സംഭവങ്ങളെയുമാണെന്നു സ്ഥിരീകരിക്കുന്ന അനേകം വസ്‌തുക്കൾ പുരാവസ്‌തുഗവേഷകർ കുഴിച്ചെടുത്തിട്ടുണ്ട്‌. അതിലുമേറെ പ്രസക്തമായതു ബൈബിളിൽതന്നെ കാണുന്ന തെളിവാണ്‌. രുചികരമല്ലാത്ത വസ്‌തുതകൾ രേഖപ്പെടുത്തിയപ്പോൾ നിഷ്‌കപടരായ എഴുത്തുകാർ ആരെയും ഒഴിവാക്കിയില്ല, തങ്ങളെപ്പോലും. മനപ്പൂർവം കോർത്തിണക്കിയെടുക്കാത്ത, ആകസ്‌മികമായി ഒത്തുവരുന്ന സംഭവങ്ങൾ ഉൾപ്പെടെ എഴുത്തുകൾക്കുള്ള ആന്തരിക പൊരുത്തം, ആ “മൊഴി” സത്യമാണെന്നതിന്റെ വ്യക്തമായ തെളിവു നൽകുന്നു. അത്തരം “ആധികാരികതയുടെ ഉറച്ച അടയാളങ്ങൾ” ഉള്ളതിനാൽ, തീർച്ചയായും നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥമാണു ബൈബിൾ.

[അടിക്കുറിപ്പുകൾ]

a ആ കണ്ടെത്തലിനുശേഷം, 1868-ൽ കണ്ടെത്തിയ മേഷാ സ്റ്റെല്ലയിലെ (മോവാബ്യശില എന്നും വിളിക്കപ്പെടുന്നു) നശിച്ചുപോയ ഒരു വരി പുതുതായി പുനഃസൃഷ്ടിച്ചപ്പോൾ അതിലും “ദാവീദ്‌ ഗൃഹ”ത്തെക്കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നതായി പ്രൊഫസർ ആൻഡ്രെ ലെമെർ റിപ്പോർട്ടു ചെയ്‌തു.4

b ‘പത്രൊസ്‌’ എന്നതിന്റെ തത്തുല്യ സെമിറ്റിക്‌ പദമാണ്‌ ‘കേഫാവ്‌.’—യോഹന്നാൻ 1:42.

[15-ാം പേജിലെ ചിത്രം]

ടെൽ ദാൻ ശകലം

[16, 17 പേജുകളിലെ ചിത്രം]

2 രാജാക്കന്മാർ 18:13, 14-ൽ പരാമർശിച്ചിരിക്കുന്ന ലാഖീശിന്റെമേലുള്ള ഉപരോധത്തെ ചിത്രീകരിക്കുന്ന അസീറിയൻ ചുവർശിൽപ്പം