ഈ ഗ്രന്ഥം ശാസ്ത്രത്തോടു യോജിക്കുന്നുവോ?
ഈ ഗ്രന്ഥം ശാസ്ത്രത്തോടു യോജിക്കുന്നുവോ?
മതം ശാസ്ത്രത്തെ എപ്പോഴും അതിന്റെ സുഹൃത്തായി വീക്ഷിച്ചിട്ടില്ല. മുൻ നൂറ്റാണ്ടുകളിൽ ചില ദൈവശാസ്ത്രജ്ഞന്മാർ ബൈബിളിനു നൽകിയ വ്യാഖ്യാനത്തെ ശാസ്ത്രീയ കണ്ടെത്തലുകൾ ഭീഷണിപ്പെടുത്തുന്നതായി അവർക്കു തോന്നിയപ്പോൾ ആ ശാസ്ത്രീയ കണ്ടെത്തലുകളെ എതിർക്കുകയാണ് അവർ ചെയ്തത്. എന്നാൽ യഥാർഥത്തിൽ ശാസ്ത്രം ബൈബിളിന്റെ ശത്രുവാണോ?
ബൈബിളെഴുത്തുകാർ അവരുടെ കാലത്തു വളരെ പ്രചാരത്തിലിരുന്ന ശാസ്ത്രീയ വീക്ഷണങ്ങളെ അംഗീകരിച്ചിരുന്നെങ്കിൽ, ശാസ്ത്രീയ തെറ്റുകൾ മുഴച്ചുനിൽക്കുന്ന ഒരു ഗ്രന്ഥമായിരിക്കുമായിരുന്നു അവരുടെ എഴുത്തിന്റെ ഫലം. എന്നാൽ അത്തരം അശാസ്ത്രീയ അബദ്ധസങ്കൽപ്പങ്ങളെ അവർ പ്രോത്സാഹിപ്പിച്ചില്ല. നേരേമറിച്ച്, അവരെഴുതിയ അനേകം പ്രസ്താവനകൾ ശാസ്ത്രീയമായി ശരിയാണെന്നു മാത്രമല്ല, അക്കാലത്തു സ്വീകാര്യമായ ആശയഗതികൾക്കു വിരുദ്ധവുമായിരുന്നു.
ഭൂമിയുടെ ആകൃതി എന്താണ്?
ആയിരക്കണക്കിനു വർഷങ്ങളായി ആ ചോദ്യം മമനുഷ്യന്റെ ജിജ്ഞാസ ഉണർത്തിയിട്ടുണ്ട്. പുരാതന കാലങ്ങളിൽ പൊതുവായുണ്ടായിരുന്ന വീക്ഷണം ഭൂമി പരന്നതാണെന്നായിരുന്നു. ദൃഷ്ടാന്തത്തിന്, പ്രപഞ്ചം ഒരു പെട്ടി അഥവാ അറ ആണെന്നും അതിന്റെ തറയാണു ഭൂമിയെന്നുമായിരുന്നു ബാബിലോന്യരുടെ വിശ്വാസം. ഇന്ത്യയിലെ വേദമഹർഷിമാരുടെ സങ്കൽപ്പമാകട്ടെ, ഭൂമി പരന്നതാണ്, അതിന്റെ ഒരു വശം മാത്രമേ നിവാസയോഗ്യമായിരിക്കുന്നുള്ളു എന്നായിരുന്നു. ഒരു കൂറ്റൻ ചായത്തട്ടം പോലെയാണു ഭൂമിയെന്ന സങ്കൽപ്പമായിരുന്ന ഏഷ്യയിലെ ഒരു പ്രാകൃതവർഗത്തിനുണ്ടായിരുന്നത്.
സൂര്യനും ചന്ദ്രനും ഗോളാകാരത്തിലായതിനാൽ ഭൂമിയും ഗോളാകാരത്തിലുള്ളതായിരിക്കണമെന്നു പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ഗ്രീക്കു തത്ത്വചിന്തകനായ പൈതഗോറസ് സിദ്ധാന്തീകരിച്ചിരുന്നു. പിന്നീട് അരിസ്റ്റോട്ടിൽ (പൊ.യു.മു. നാലാം നൂറ്റാണ്ട്) അതിനോടു യോജിച്ചു, ഭൂമിയുടെ ഗോളാകാരത്തിനു തെളിവാണു ചന്ദ്രഗ്രഹണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ വളഞ്ഞാണിരിക്കുന്നത്.
എന്നിരുന്നാലും, (മുകൾഭാഗം മാത്രം നിവാസയോഗ്യമായ) ഭൂമി പരന്നതാണെന്ന ആശയം പാടേ തിരോഭവിച്ചില്ല. ഉരുണ്ട ഭൂമിയുടെ യുക്തിസഹമായ പ്രയുക്തത—ഭൂഗോളത്തിന്റെ എതിർഭാഗങ്ങൾ (antipodes) സംബന്ധിച്ച ആശയം—ചിലർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. a പൊ.യു. നാലാം നൂറ്റാണ്ടിലെ ക്രിസ്തീയ സിദ്ധാന്താനുകൂലവാദിയായ ലാക്റ്റാൻറിയസ് ആ ആശയത്തെ പരിഹസിക്കുകയാണു ചെയ്തത്. അദ്ദേഹം ഇങ്ങനെ വാദിച്ചു: “തലകൾ താഴെയും കാലുകൾ മുകളിലുമുള്ള മനുഷ്യരുണ്ടെന്നും . . . വിളകളും വൃക്ഷങ്ങളും താഴേക്കു വളരുന്നുവെന്നും മഴയും മഞ്ഞും താഴെനിന്നു മുകളിലേക്കു വീഴുന്നുവെന്നും വിശ്വസിക്കത്തക്കവണ്ണം വിവരക്കേടുള്ള ആരെങ്കിലുമുണ്ടോ?”2
ഭൂഗോളത്തിന്റെ എതിർവശത്തെക്കുറിച്ചുള്ള ധാരണ ഏതാനും ദൈവശാസ്ത്രജ്ഞർക്കു പ്രശ്നമുണ്ടാക്കി. ഭൂമിയുടെ എതിർവശങ്ങളിൽ ജീവിക്കുന്നവരുണ്ടെങ്കിൽതന്നെ അറിയപ്പെട്ടിട്ടുള്ള മനുഷ്യരുമായി അവർക്കു യാതൊരു ബന്ധവും സാധ്യമല്ല, കാരണം കുറുകെ സമുദ്രയാത്ര ചെയ്യാനാകാത്തവിധം സമുദ്രം വളരെ വിശാലമാണ്, അല്ലെങ്കിൽ ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള പ്രദേശം കുറുകെ കടക്കാനാകാത്തവിധം അത്യുഷ്ണമാണ് എന്നൊക്കെയായിരുന്നു ചില സിദ്ധാന്തങ്ങൾ. അപ്പോൾപ്പിന്നെ ഭൂഗോളത്തിന്റെ എതിർവശങ്ങളിൽ ജീവിക്കുന്നവർ എവിടെനിന്നു വന്നതായിരിക്കണം? ഭൂഗോളത്തിന്റെ മറുവശത്തു ജീവിക്കുന്നവരില്ല,
അല്ലെങ്കിൽതന്നെ ലാക്റ്റാൻറിയസ് വാദിച്ചതുപോലെ ഭൂമി ഗോളാകാരമുള്ളതായിരിക്കില്ല എന്നു വിശ്വസിക്കാനായിരുന്നു ആശയക്കുഴപ്പത്തിലായ ചില ദൈവശാസ്ത്രജ്ഞന്മാർക്കിഷ്ടം!എന്നുവരികിലും, ഗോളാകാരത്തിലുള്ള ഭൂമിയെക്കുറിച്ചുള്ള ആശയഗതി നിലനിന്നു, ഒടുവിൽ അതു പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. വേണ്ടത്ര ദൂരം ബഹിരാകാശത്തിലേക്കു പോയി നേരിട്ടുള്ള നിരീക്ഷണത്തിലൂടെ ഭൂമി ഒരു ഗോളമാണെന്ന് ഉറപ്പാക്കാൻ മനുഷ്യർക്കു കഴിഞ്ഞത് 20-ാം നൂറ്റാണ്ടിലെ ബഹിരാകാശ യുഗത്തിന്റെ പിറവിയോടെ മാത്രമാണ്. b
ഇക്കാര്യത്തിൽ ബൈബിളിന്റെ നിലപാട് എന്താണ്? പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ, ഭൂമി പരന്നതാണെന്ന വീക്ഷണം നിലവിലിരുന്ന കാലത്ത്, ഭൂമിക്ക് ഗോളാകാരമുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നു ഗ്രീക്കു തത്ത്വചിന്തകന്മാർ സിദ്ധാന്തീകരിച്ചതിനു നൂറ്റാണ്ടുകൾക്കു മുമ്പ്, മനുഷ്യർ ബഹിരാകാശത്തുനിന്നു ഭൂമിയെ ഒരു ഗോളമായി കാണുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, ശ്രദ്ധേയമായ ലാളിത്യത്തോടെ എബ്രായ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചു: “അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യെശയ്യാവു 40:22) ‘മണ്ഡലം’ (വൃത്തം) എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദമായ ചുഗ് “ഗോളം” എന്നും വിവർത്തനം ചെയ്യാവുന്നതാണ്.3 മറ്റു ബൈബിൾ ഭാഷാന്തരങ്ങളിൽ “ഭൂഗോളം,” (ഡൂവേ ഭാഷാന്തരം) “ഉരുണ്ട ഭൂമി” (മോഫറ്റ്) എന്നൊക്കെയാണു കൊടുത്തിരിക്കുന്നത്. c
ബൈബിളെഴുത്തുകാരനായ യെശയ്യാവ് ഭൂമിയെക്കുറിച്ചുള്ള പൊതുവായ സങ്കൽപ്പങ്ങൾ ഒഴിവാക്കുകയാണു ചെയ്തത്. പകരം, ശാസ്ത്രീയ കണ്ടുപിടിത്തത്തിന്റെ മുന്നേറ്റങ്ങൾ ഭീഷണി ഉയർത്താത്ത തരത്തിലുള്ള ഒരു പ്രസ്താവനയാണ് അവൻ എഴുതിയത്.
എന്താണു ഭൂമിയെ താങ്ങിനിർത്തുന്നത്?
പുരാതന കാലങ്ങളിൽ പ്രപഞ്ചത്തെക്കുറിച്ചുള്ള വേറേ ചോദ്യങ്ങളും മനുഷ്യരെ അലട്ടിയിരുന്നു: ഭൂമി എന്തിന്മേലാണു നിൽക്കുന്നത്? സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പിടിച്ചുനിർത്തുന്നത് എന്താണ്? ഐസക്ക് ന്യൂട്ടൻ രൂപീകരിച്ച് 1687-ൽ പ്രസിദ്ധപ്പെടുത്തിയ സാർവത്രിക ഗുരുത്വാകർഷണ നിയമത്തെക്കുറിച്ച് അവർക്ക് യാതൊരറിവുമില്ലായിരുന്നു. ആകാശഗോളങ്ങൾ ഫലത്തിൽ ഒന്നുമില്ലായ്മയിൽ തൂക്കിയിട്ടിരിക്കുകയാണെന്ന ആശയം അവർക്ക് അജ്ഞാതമായിരുന്നു. മൂർത്ത വസ്തുക്കളോ പദാർഥങ്ങളോ ഭൂമിയെയും മറ്റ് ആകാശഗോളങ്ങളെയും ഉയർത്തിപ്പിടിച്ചിരിക്കുന്നുവെന്ന ധ്വനിയുള്ളതായിരുന്നു മിക്കപ്പോഴും അവരുടെ വിശദീകരണങ്ങൾ.
ഉദാഹരണത്തിന്, ഒരു പുരാതന സിദ്ധാന്തം നോക്കൂ. അതിന്റെ ഉപജ്ഞാതാക്കൾ സാധ്യതയനുസരിച്ച് ഒരു ദ്വീപിൽ വസിച്ചിരുന്ന ആളുകളായിരുന്നു. ആ സിദ്ധാന്തമനുസരിച്ച്, ഭൂമി വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും ആ വെള്ളത്തിൽ അതു പൊങ്ങിക്കിടക്കുന്നുവെന്നും അവർ വിശ്വസിച്ചിരുന്നു. ഒന്നിനു മുകളിൽ മറ്റൊന്നുള്ള അനവധി അടിസ്ഥാനങ്ങൾ ഭൂമിക്കുണ്ടെന്നായിരുന്നു ഹിന്ദുക്കളുടെ സങ്കൽപ്പം. അതു നിന്നിരുന്നത് നാല് ആനകളുടെ പുറത്ത്, ആനകൾ ഒരു ഭീമൻ ആമയുടെ പുറത്ത്, ആമ ഒരു കൂറ്റൻ സർപ്പത്തിന്റെ പുറത്ത്. ചുരുണ്ടുകൂടിയിരിക്കുന്ന ആ സർപ്പം പ്രാപഞ്ചിക വെള്ളങ്ങളിൽ പൊങ്ങിക്കിടക്കുന്നു. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്കു തത്ത്വചിന്തകനായിരുന്നു എംപിഡോക്ലിസ്. ഒരു വലിയ ചുഴലിക്കാറ്റിലാണു ഭൂമി സ്ഥിതിചെയ്തിരിക്കുന്നതെന്നും ആകാശഗോളങ്ങളുടെ ചലനത്തിനു നിദാനം ഈ ചുഴലിക്കാറ്റാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ഏറ്റവും സ്വാധീനമുണ്ടായിരുന്ന വീക്ഷണങ്ങളിലൊന്നായിരുന്നു അരിസ്റ്റോട്ടിലിന്റേത്. ഭൂമി ഗോളമാണെന്ന് അദ്ദേഹം സിദ്ധാന്തീകരിച്ചെങ്കിലും, അതിനു ശൂന്യസ്ഥലത്ത് ഒരിക്കലും തൂങ്ങിനിൽക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഭൂമി വെള്ളത്തിൽ സ്ഥിതിചെയ്യുന്നുവെന്ന ആശയത്തെ ഖണ്ഡിച്ചുകൊണ്ട് ആകാശങ്ങളെക്കുറിച്ച് (ഇംഗ്ലീഷ്) എന്ന ഉപന്യാസത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മധ്യാകാശത്തിൽ നിലനിൽക്കുകയെന്ന സ്വഭാവം വെള്ളത്തിനില്ലാത്തതുപോലെ ഭൂമിക്കുമില്ല. അത് എന്തിന്റെയെങ്കിലും മേലായിരിക്കണം സ്ഥിതിചെയ്യുന്നത്.”4 അപ്പോൾ ഭൂമി ‘എന്തിന്മേലാണു സ്ഥിതിചെയ്യുന്നത്’? ഉറച്ചതെങ്കിലും സുതാര്യമായ ഗോളങ്ങളുടെ ഉപരിതലത്തിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നതായി അരിസ്റ്റോട്ടിൽ പഠിപ്പിച്ചു. ഒന്നിന്റെയുള്ളിൽ മറ്റൊന്നായി ഈ ഗോളങ്ങൾ സ്ഥിതിചെയ്തിരുന്നു, ചലിക്കാനാകാത്ത അവസ്ഥയിൽ ഭൂമി അതിന്റെ കേന്ദ്രമായിരുന്നു. ഗോളങ്ങൾ ഒന്നിനുള്ളിൽ മറ്റൊന്നായി കറങ്ങിത്തിരിഞ്ഞപ്പോൾ, അവയ്ക്കു മേലുള്ള വസ്തുക്കൾ—സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും—ആകാശത്തിനു കുറുകെ സഞ്ചരിക്കാൻ തുടങ്ങി.
അരിസ്റ്റോട്ടിലിന്റെ വിശദീകരണം യുക്തിസഹമെന്നു തോന്നി. ആകാശഗോളങ്ങൾ ഒന്നിന്റെമേൽ ദൃഢമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽപ്പിന്നെ എങ്ങനെയാണ് അവ ഉയർന്നുനിൽക്കുക? ആദരണീയനായ അരിസ്റ്റോട്ടിലിന്റെ വിശ്വാസങ്ങൾ 2,000 വർഷത്തോളം വസ്തുതയായി അംഗീകരിക്കപ്പെട്ടിരുന്നു. 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ സഭയുടെ ദൃഷ്ടിയിൽ “മതോപദേശത്തിന്റെ
പദവിയിലേക്കുയർന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.5ദൂരദർശിനിയുടെ ആവിർഭാവത്തോടെ, ജ്യോതിശ്ശാസ്ത്രജ്ഞന്മാർ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, ഗ്രഹങ്ങളെ ശൂന്യസ്ഥലത്ത് വെറുതേ തൂക്കിയിട്ടിരിക്കുകയാണെന്ന്—അദൃശ്യ ശക്തിയാൽ, അതായത് ഗുരുത്വാകർഷണത്താൽ അവയുടെ ഭ്രമണപഥങ്ങളിൽ പിടിച്ചുനിർത്തിയിരിക്കുകയാണെന്ന്—സർ ഐസക്ക് ന്യൂട്ടൻ വിശദീകരിക്കുന്നതുവരെ ഉത്തരം അവർക്ക് അജ്ഞാതമായിരുന്നു. അത് അവിശ്വസനീയമായി തോന്നി, പദാർഥങ്ങളൊന്നുമില്ലാത്ത ശൂന്യമായിക്കിടക്കുന്ന സ്ഥലമാണ് അതെന്നു വിശ്വസിക്കാൻ ന്യൂട്ടന്റെ സഹപ്രവർത്തകരിൽ ചിലർക്കു പ്രയാസമായിരുന്നു. d6
ഈ പ്രശ്നം സംബന്ധിച്ചു ബൈബിളിന് എന്താണു പറയാനുള്ളത്? ഏതാണ്ട് 3,500 വർഷം മുമ്പ് അസാധാരണമായ വ്യക്തതയോടെ ബൈബിൾ പ്രസ്താവിച്ചത് ഭൂമി “നാസ്തിത്വത്തിന്മേൽ” തൂങ്ങിനിൽക്കുന്നുവെന്നാണ്. (ഇയ്യോബ് 26:7) ‘നാസ്തിത്വം’ (ബെലിമാ) എന്നതിനു വേണ്ടി ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂല എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “ഒന്നുമില്ലാത്ത” എന്നാണ്.7സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം (ഇംഗ്ലീഷ്) “ശൂന്യാകാശത്തിൽ” എന്ന പദപ്രയോഗമാണ് ഉപയോഗിക്കുന്നത്.
അക്കാലത്തു മിക്കയാളുകൾക്കും “ശൂന്യാകാശത്തിൽ” തൂങ്ങിക്കിടക്കുന്ന ഒരു ഗ്രഹമാണു ഭൂമിയെന്ന ആശയം അശേഷമുണ്ടായിരുന്നില്ല. എന്നാൽ, ദീർഘകാലം മുമ്പേ ശാസ്ത്രീയമായി കൃത്യതയുള്ള ഒരു പ്രസ്താവന ബൈബിളെഴുത്തുകാരൻ രേഖപ്പെടുത്തി.
ബൈബിളും വൈദ്യശാസ്ത്രവും—അവ യോജിക്കുന്നുവോ?
രോഗങ്ങളുടെ വ്യാപനവും പ്രതിരോധവും സംബന്ധിച്ചു വളരെ കാര്യങ്ങൾ ആധുനിക വൈദ്യശാസ്ത്രം നമ്മെ പഠിപ്പിച്ചിരിക്കുന്നു. 19-ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര പുരോഗതികൾ ആൻറിസെപ്സിസിന്—ശുചിത്വത്തിലൂടെ രോഗബാധ കുറയ്ക്കുന്ന രീതിക്ക്—വഴിതെളിച്ചു. ഫലം വളരെ വലുതായിരുന്നു. പകർച്ചവ്യാധികളിലും അകാല മരണങ്ങളിലും കാര്യമായ കുറവുണ്ടായി.
പുരാതന കാലത്തെ ഭിഷഗ്വരന്മാർക്കു രോഗം എങ്ങനെയാണു പകരുന്നതെന്നു പൂർണമായി മനസ്സിലായിരുന്നില്ല. രോഗം തടയുന്നതിൽ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും അവർക്കറിയില്ലായിരുന്നു. ആധുനിക നിലവാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവരുടെ ചികിത്സാനടപടികൾ പലതും പ്രാകൃതമായിരുന്നുവെന്നതിൽ തെല്ലും അതിശയിക്കാനില്ല.
ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളിലൊന്ന് ഏബേഴ്സ് പപ്പൈറസ് ആണ്. പൊ.യു.മു. 1550 മുതലുള്ള ഈജിപ്ഷ്യൻ വൈദ്യശാസ്ത്ര വിജ്ഞാന സമാഹാരമാണത്. “മുതലകടിമുതൽ കാൽനഖത്തിലെ വേദനവരെ” നാനാതരത്തിലുള്ള ബുദ്ധിമുട്ടുകൾക്കുള്ള 700 പ്രതിവിധികൾ ആ ചുരുളിൽ അടങ്ങുന്നു.8ദി ഇൻറർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ ഭിഷഗ്വരന്മാരുടെ വൈദ്യജ്ഞാനം നിരീക്ഷണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു, കൂടുതലും മന്ത്രവാദവും തികച്ചും അശാസ്ത്രീയവുമായ കാര്യങ്ങളായിരുന്നു അവ.”9 പ്രതിവിധികളിൽ മിക്കതും ഫലപ്രദമല്ലായിരുന്നു. തന്നെയുമല്ല, അവയിൽ ചിലത് അങ്ങേയറ്റം അപകടകരവുമായിരുന്നു. മനുഷ്യമലവും മറ്റു പദാർഥങ്ങളും കൂട്ടിക്കലർത്തിയുണ്ടാക്കിയ മിശ്രിതം പുരട്ടുക എന്നതായിരുന്നു മുറിവിനു ശുപാർശ ചെയ്തിരുന്ന ചികിത്സാരീതികളിലൊന്ന്.10
ഈ ഈജിപ്ഷ്യൻ ചികിത്സാവിധികൾ എഴുതപ്പെട്ട ഏതാണ്ട് അതേ കാലത്തുതന്നെയാണു ബൈബിളിലെ ആദ്യത്തെ പുസ്തകങ്ങളും എഴുതപ്പെട്ടത്, അതിൽ മോശൈക ന്യായപ്രമാണവും ഉൾപ്പെട്ടിരുന്നു. പൊ.യു.മു. 1593-ൽ ജനിച്ച മോശ ഈജിപ്തിലാണു വളർന്നുവന്നത്. (പുറപ്പാടു 2:1-10) ഫറവോന്റെ ഭവനത്തിലെ ഒരംഗമെന്ന നിലയ്ക്ക് അവൻ “മിസ്രയീമ്യരുടെ [ഈജിപ്തുകാരുടെ] സകല ജ്ഞാനവും അഭ്യസിച്ചു.” (പ്രവൃത്തികൾ 7:22) ഈജിപ്തിലെ ‘വൈദ്യന്മാരെ’ അവനു പരിചയമുണ്ടായിരുന്നു. (ഉല്പത്തി 50:1-3) അവരുടെ ഫലപ്രദമല്ലാത്തതോ അപകടകരമോ ആയ ചികിത്സാരീതികൾ അവന്റെ എഴുത്തിനെ സ്വാധീനിച്ചോ?
ഇല്ല. നേരേമറിച്ച്, അക്കാലത്തേക്കുംവെച്ച് ഏറെ ശ്രേഷ്ഠമായ ശുചിത്വ നിർദേശങ്ങൾ മോശൈക ന്യായപ്രമാണത്തിൽ ഉൾപ്പെട്ടിരുന്നു. ഉദാഹരണത്തിന്, സൈനികപാളയങ്ങളെ സംബന്ധിച്ചുള്ള ഒരു നിയമത്തിൽ ആവർത്തനപുസ്തകം 23:13) ഇതു വളരെ മികച്ച ഒരു പ്രതിരോധമാർഗമായിരുന്നു. വെള്ളം മലിനമാകാതിരിക്കാൻ മാത്രമല്ല, ഈച്ചകൾവഴി പകരുന്ന ഷിഗല്ലോസിസും വയറിളക്കസംബന്ധമായ മറ്റു രോഗങ്ങളും ഉണ്ടാകുന്നതിൽനിന്ന് അതു സംരക്ഷണം പ്രദാനം ചെയ്തു. അത്തരം രോഗങ്ങൾ ശുചിത്വസംബന്ധമായ അവസ്ഥകൾ വളരെ മോശമായിരിക്കുന്ന ദേശങ്ങളിൽ ഇപ്പോഴും ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിക്കുന്നു.
പാളയത്തിൽനിന്ന് അകലെ മലം കുഴിച്ചുമൂടുന്നത് അനിവാര്യമായിരുന്നു. (ശുചിത്വസംബന്ധമായ മറ്റു നിയമങ്ങളും മോശൈക ന്യായപ്രമാണത്തിൽ ഉൾപ്പെട്ടിരുന്നു. പകർച്ചവ്യാധികളുടെ വ്യാപനത്തിൽനിന്ന് ഇസ്രായേല്യരെ കാത്തുസംരക്ഷിച്ചവയായിരുന്നു ആ നിയമങ്ങൾ. പകർച്ചവ്യാധിയുണ്ടായിരുന്ന അല്ലെങ്കിൽ ഉണ്ടെന്നു സംശയമുള്ള വ്യക്തിയെ മാറ്റിപ്പാർപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 13:1-5) ചത്ത (ഒരുപക്ഷേ രോഗത്താൽ) മൃഗവുമായി സമ്പർക്കത്തിൽ വന്ന തുണികളോ പാത്രങ്ങളോ വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പ് കഴുകണമായിരുന്നു, അല്ലെങ്കിൽ അവ നശിപ്പിച്ചുകളയണമായിരുന്നു. (ലേവ്യപുസ്തകം 11:27, 28, 32, 33) ശവശരീരത്തെ സ്പർശിച്ച ഏതു വ്യക്തിയെയും അശുദ്ധനായി കണക്കാക്കിയിരുന്നു. അയാൾ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി തന്റെ തുണികൾ കഴുകി കുളിക്കണമായിരുന്നു. അശുദ്ധിയുടെ ഈ ഏഴുദിവസ കാലയളവിൽ, അയാൾ മറ്റുള്ളവരുമായി ശാരീരിക സമ്പർക്കം പുലർത്താൻ പാടില്ലായിരുന്നു.—സംഖ്യാപുസ്തകം 19:1-13.
അക്കാലത്ത് അവർക്കു ചുറ്റുമുള്ള ജനതകളിലെ വൈദ്യന്മാർക്കില്ലാതിരുന്ന ജ്ഞാനമാണ് ഈ ശുചിത്വസംഹിത വെളിപ്പെടുത്തുന്നത്. രോഗം പകരുന്ന വിധത്തെക്കുറിച്ചു വൈദ്യശാസ്ത്രം മനസ്സിലാക്കുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു രോഗത്തിനെതിരെയുള്ള സംരക്ഷണമാർഗമായി ഉതകിയ ന്യായമായ പ്രതിരോധ നടപടികൾ ബൈബിൾ ശുപാർശ ചെയ്തിരുന്നു. തന്റെ നാളിൽ ഇസ്രായേല്യർ പൊതുവേ 70-ഓ 80-ഓ വർഷം ജീവിച്ചിരുന്നതായി മോശയ്ക്ക് എഴുതാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല. e—സങ്കീർത്തനം 90:10.
മുമ്പു പറഞ്ഞ പ്രസ്താവനകൾ ശാസ്ത്രീയമായി കൃത്യമാണെന്നു നിങ്ങൾ സമ്മതിച്ചേക്കാം. എന്നാൽ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത പ്രസ്താവനകളും ബൈബിളിലുണ്ട്. അതിന്റെ അർഥം ബൈബിൾ ശാസ്ത്രത്തിനു വിരുദ്ധമാണെന്നാണോ?
തെളിയിക്കാനാകാത്തത് അംഗീകരിക്കൽ
തെളിയിക്കാനാകാത്ത ഒരു പ്രസ്താവന അവശ്യം അസത്യമായിരിക്കണമെന്നില്ല. വേണ്ടത്ര തെളിവു കണ്ടെത്താനും വിവരങ്ങൾ കൃത്യമായി വ്യാഖ്യാനിക്കാനുമുള്ള മമനുഷ്യന്റെ പ്രാപ്തിയെ ആശ്രയിച്ചു പരിമിതപ്പെട്ടിരിക്കുന്നു ശാസ്ത്രീയ തെളിവ്. ചില സത്യങ്ങൾ തെളിയിക്കാനാകാത്തതാണ്. കാരണം, അവയുടെ തെളിവു പരിരക്ഷിക്കപ്പെട്ടിട്ടില്ല; അല്ലെങ്കിൽ തെളിവ് ഗുപ്തമായോ കണ്ടുപിടിക്കപ്പെടാതെയോ കിടക്കുന്നു. അതുമല്ലെങ്കിൽ അഖണ്ഡിതമായ ഒരു നിഗമനത്തിലെത്താൻ അപര്യാപ്തമാണു ശാസ്ത്രീയ കഴിവുകളും വൈദഗ്ധ്യവും. വ്യതിരിക്തമായ ഭൗതിക തെളിവ് ഇല്ലാത്ത ബൈബിളിലെ ചില പ്രസ്താവനകളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നേക്കാമോ?
ഉദാഹരണത്തിന്, ആത്മവ്യക്തികൾ വസിക്കുന്ന ഒരു അദൃശ്യമണ്ഡലം സ്ഥിതിചെയ്യുന്നുവെന്ന ബൈബിളിന്റെ പരാമർശം ശാസ്ത്രീയമായി തെളിയിക്കാനോ തള്ളിക്കളയാനോ സാധ്യമല്ല. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന അത്ഭുത കൃത്യങ്ങളുടെ കാര്യത്തിലും അതുതന്നെ പറയാവുന്നതാണ്. നോഹയുടെ നാളിൽ ആഗോള ജലപ്രളയം ഉണ്ടായി എന്നതിനു ചിലരെ തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ വ്യക്തമായ ഭൂമിശാസ്ത്ര തെളിവില്ല. (ഉല്പത്തി 7-ാം അധ്യായം) അതു സംഭവിച്ചില്ല എന്നു നാം നിഗമനം ചെയ്യണമോ? കാലപ്പഴക്കത്തിലൂടെ ഉണ്ടാകുന്ന പരിവർത്തനങ്ങൾ ചരിത്രസംഭവങ്ങളെ ഗുപ്തമാക്കിയേക്കാം. ആയിരക്കണക്കിനു വർഷങ്ങളായി ഭൂമിയിൽ നടന്ന പ്രവർത്തനങ്ങൾ ജലപ്രളയത്തെ സംബന്ധിച്ച തെളിവിലധികവും തുടച്ചുമാറ്റിയതായിക്കൂടേ?
ലഭ്യമായ ഭൗതിക തെളിവുപയോഗിച്ച് തെളിയിക്കാനോ തള്ളിക്കളയാനോ കഴിയാത്ത പ്രസ്താവനകൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു എന്നതു സത്യമാണ്. എന്നാൽ അതു നമ്മെ അതിശയിപ്പിക്കണമോ? ബൈബിൾ ഒരു ശാസ്ത്ര പാഠപുസ്തകമല്ല. എന്നിരുന്നാലും, അതു സത്യമടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥമാണ്. അതെഴുതിയ മനുഷ്യർ നിർമലതയും സത്യസന്ധതയുമുള്ള ആളുകളായിരുന്നുവെന്നതിനു നാം ഇതിനോടകം ശക്തമായ തെളിവു കണ്ടുകഴിഞ്ഞിരിക്കുന്നു. എന്നാൽ അവർ ശാസ്ത്രസംബന്ധമായ കാര്യങ്ങളെ പരാമർശിക്കുമ്പോൾ, അവരുടെ വാക്കുകൾ കൃത്യമാണെന്നു മാത്രമല്ല, അവയ്ക്കു കേവലം കെട്ടുകഥകളായി മാറിയ പുരാതന “ശാസ്ത്രീയ” സിദ്ധാന്തങ്ങളുമായി ഒരു ബന്ധവുമില്ലതാനും. അതുകൊണ്ട്, ശാസ്ത്രം ബൈബിളിന്റെ ശത്രുവല്ല. ബൈബിൾ പറയുന്ന കാര്യങ്ങൾ തുറന്ന മനസ്സോടെ വിലയിരുത്തുന്നതിനു സകല കാരണവുമുണ്ട്.
[അടിക്കുറിപ്പുകൾ]
a “ഭൂഗോളത്തിന്റെ എതിർവശങ്ങൾ . . . ഗോളത്തിന്റെ ഓരോ വശത്തുമായി നേരേ എതിരായി വരുന്ന രണ്ടു സ്ഥലങ്ങളാണ്. അവയിലൂടെയുള്ള ഒരു നേർരേഖ ഭൂമിയുടെ മധ്യത്തിലൂടെ കടന്നുപോകും. ഭൂഗോളത്തിന്റെ എതിർവശങ്ങൾ എന്ന പദപ്രയോഗത്തിനു ഗ്രീക്കിൽ പാദത്തോടു പാദം എന്നാണർഥം. ഭൂഗോളത്തിന്റെ എതിർവശങ്ങളിൽ നിൽക്കുന്ന രണ്ടു മനുഷ്യരുടെ കാൽപ്പാദങ്ങളായിരിക്കും ഏറ്റവുമടുത്തത്.”1—ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ.
b സാങ്കേതികമായി പറഞ്ഞാൽ, രണ്ടു വശങ്ങൾ, അതായത് ധ്രുവങ്ങൾ, അൽപ്പം പരന്നിരിക്കുന്ന ഗോളാകാരവസ്തുവാണ് ഭൂമി.
c തന്നെയുമല്ല, ഏതു കോണത്തിൽനിന്നു നോക്കിയാലും ഗോളാകാരത്തിലുള്ള വസ്തു മാത്രമേ വൃത്തമായി കാണപ്പെടുകയുള്ളൂ. ഒരു പരന്ന ഫലകം മിക്കപ്പോഴും കാണപ്പെടുന്നത് വൃത്തമായിട്ടായിരിക്കുകയില്ല, അണ്ഡാകൃതിയിലായിരിക്കും.
d പ്രപഞ്ചം ദ്രാവകംകൊണ്ട്—ഒരു പ്രപഞ്ച “സൂപ്പു”കൊണ്ട്—നിറഞ്ഞിരിക്കുകയാണെന്നും അതിലുണ്ടാകുന്ന ചുഴികളാണു ഗ്രഹങ്ങൾ ഭ്രമണം ചെയ്യാൻ ഇടയാക്കുന്നതെന്നുമായിരുന്നു ന്യൂട്ടന്റെ കാലത്തു പ്രബലമായിരുന്ന ഒരു വീക്ഷണം.
e 1900-ങ്ങളിൽ പല യൂറോപ്യൻ രാജ്യങ്ങളിലും ഐക്യനാടുകളിലുമുണ്ടായിരുന്ന ആയുർപ്രതീക്ഷ 50-ലും കുറവായിരുന്നു. അന്നുമുതൽ അതു വർധിച്ചിട്ടുണ്ട്, രോഗത്തെ നിയന്ത്രിക്കുന്നതിലുള്ള വൈദ്യശാസ്ത്രപരമായ പുരോഗതി മാത്രമല്ല അതിനു നിദാനം, മെച്ചമായ ശുചിത്വവും നല്ല ജീവിതസാഹചര്യങ്ങളും അതിൽ ഒരു പങ്കു വഹിക്കുന്നു.
[21-ാം പേജിലെ ആകർഷകവാക്യം]
തെളിയിക്കാനാകാത്ത ഒരു പ്രസ്താവന അവശ്യം അസത്യമായിരിക്കണമെന്നില്ല
[18-ാം പേജിലെ ചിത്രം]
ഭൂമി ഒരു ഗോളമാണെന്നു ബഹിരാകാശത്തിൽനിന്നു മനുഷ്യൻ കാണുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് “ഭൂമണ്ഡല”ത്തെക്കുറിച്ചു ബൈബിൾ പരാമർശിക്കുകയുണ്ടായി
[20-ാം പേജിലെ ചിത്രം]
ഗുരുത്വാകർഷണബലം ഗ്രഹങ്ങളെ അതിന്റെ ഭ്രമണപഥങ്ങളിൽ പിടിച്ചുനിർത്തിയിരിക്കുകയാണെന്ന് സർ ഐസക്ക് ന്യൂട്ടൻ വിശദീകരിച്ചു