ജീവദ്ഭാഷകൾ “സംസാരിക്കുന്ന” ഒരു ഗ്രന്ഥം
ജീവദ്ഭാഷകൾ “സംസാരിക്കുന്ന” ഒരു ഗ്രന്ഥം
ഒരു ഗ്രന്ഥം എഴുതപ്പെട്ട ഭാഷ മരിക്കുമ്പോൾ, ഫലത്തിൽ ആ ഗ്രന്ഥവും മരിക്കുന്നു. ബൈബിളെഴുതപ്പെട്ട പുരാതന ഭാഷകൾ വായിക്കാനറിയാവുന്നവരുടെ എണ്ണം ഇന്നു നന്നേ ചുരുങ്ങും. എന്നിട്ടും ആ ഗ്രന്ഥത്തിനു പ്രഭാവമുണ്ട്. അത് അതിജീവിച്ചിരിക്കുന്നു. കാരണം, അതു മനുഷ്യവർഗത്തിന്റെ ജീവദ്ഭാഷകൾ “സംസാരിക്കാൻ പഠിച്ചിരിക്കുന്നു.” മറ്റു ഭാഷകൾ സംസാരിക്കാൻ അതിനെ “പഠിപ്പിച്ച” വിവർത്തകർ അജയ്യമെന്നു തോന്നുന്ന പ്രതിബന്ധങ്ങളെ നേരിടുകയുണ്ടായി.
ബൈബിൾ—അതിലെ 1,100-ലധികം അധ്യായങ്ങളും 31,000-ത്തിലധികം വാക്യങ്ങളും—വിവർത്തനം ചെയ്യുന്നതു ഭാരിച്ച ഒരു വേലയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകളിലുടനീളം അർപ്പിതരായ വിവർത്തകർ സ്വമേധയാ ആ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്. അവരിൽ പലരും തങ്ങളുടെ ആ വേലയെപ്രതി പ്രയാസങ്ങൾ സഹിക്കാൻ, മരിക്കാൻ പോലും, ഒരുക്കമുള്ളവരായിരുന്നു. മനുഷ്യവർഗത്തിന്റെ ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടതെങ്ങനെയെന്നതിന്റെ ചരിത്രം സ്ഥിരോത്സാഹത്തിന്റെയും മാഹാത്മ്യത്തിന്റെയും തിളക്കമാർന്ന ഒരു വൃത്താന്തമാണ്. ശ്രദ്ധാർഹമായ ആ വൃത്താന്തത്തിന്റെ ചെറിയൊരംശം മാത്രം നോക്കാം.
വിവർത്തകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ
ലിപിയില്ലാത്തൊരു ഭാഷയിലേക്ക് എങ്ങനെയാണ് ഒരു ഗ്രന്ഥം വിവർത്തനം ചെയ്യുക? അത്തരമൊരു വെല്ലുവിളിയെ അഭിമുഖീകരിച്ച ബൈബിൾ വിവർത്തകർ കുറച്ചൊന്നുമല്ല ഉള്ളത്. ഉദാഹരണത്തിന്, പൊ.യു. നാലാം നൂറ്റാണ്ടിലെ ഉൾഫിലാസ്, അന്ന് ലിപിയില്ലായിരുന്നെങ്കിലും ഒരു ആധുനിക ഭാഷയായിരുന്ന ഗോഥിക്കിലേക്കു ബൈബിൾ വിവർത്തനം ചെയ്യാനായി ഇറങ്ങിത്തിരിച്ചു. പ്രാഥമികമായി ഗ്രീക്ക്, ലത്തീൻ അക്ഷരമാലകളെ അധികരിച്ച് 27 അക്ഷരങ്ങളുള്ള ഗോഥിക് അക്ഷരമാല ഉണ്ടാക്കിക്കൊണ്ട് ഉൾഫിലാസ് ആ വെല്ലുവിളി തരണം ചെയ്തു. ഏറെക്കുറെ മുഴു ബൈബിളിന്റെയും ഗോഥിക്കിലേക്കുള്ള അദ്ദേഹത്തിന്റെ വിവർത്തനം പൊ.യു. 381-നു മുമ്പ് പൂർത്തിയായി.
ഒമ്പതാം നൂറ്റാണ്ടിൽ, ഗ്രീക്കുഭാഷ സംസാരിക്കുന്ന രണ്ടു സഹോദരങ്ങൾ സ്ലാവിക്ക് ഭാഷ സംസാരിക്കുന്നവർക്കായി ബൈബിൾ വിവർത്തനം ചെയ്യാനാഗ്രഹിച്ചു. സിറിൽ (ആദ്യ പേര് കോൺസ്റ്റന്റൈൻ) എന്നും മിതോഡിയാസ് എന്നും പേരുണ്ടായിരുന്ന അവർ ശ്രേഷ്ഠ പണ്ഡിതന്മാരും ഭാഷാവിദഗ്ധരുമായിരുന്നു. എന്നാൽ, ഇന്നത്തെ സ്ലാവിക്ക് ഭാഷകളുടെ മുന്നോടിയായ സ്ലാവോണിക്കിനു ലിപിയില്ലായിരുന്നു. അതുകൊണ്ട് ബൈബിൾ പ്രസ്തുത ഭാഷയിലേക്കു വിവർത്തനം ചെയ്യാനായി ആ രണ്ടു സഹോദരന്മാർ ഒരു അക്ഷരമാല ഉണ്ടാക്കി. അങ്ങനെ ബൈബിളിന്, കൂടുതൽ ആളുകളോട്, സ്ലാവിക്ക് ലോകത്തോടു “സംസാരിക്കാ”മെന്നായി.
16-ാം നൂറ്റാണ്ടിൽ, വില്യം ടിൻഡെയ്ൽ മൂല ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു ബൈബിൾ വിവർത്തനം ചെയ്യാനായി ഇറങ്ങിത്തിരിച്ചു. എന്നാൽ അദ്ദേഹത്തിനു സഭയുടെയും ഭരണകൂടത്തിന്റെയും കടുത്ത എതിർപ്പ് നേരിട്ടു. ഓക്സ്ഫോർഡിൽ വിദ്യാഭ്യാസം നേടിയ ടിൻഡെയ്ൽ ആഗ്രഹിച്ചത് “കലപ്പ പിടിക്കുന്ന ഒരു ബാലനുപോലും” മനസ്സിലാകുന്നവിധം വിവർത്തനം നിർവഹിക്കാനായിരുന്നു.1 എന്നാൽ തന്റെ ലക്ഷ്യപ്രാപ്തിക്കായി, അദ്ദേഹത്തിനു ജർമനിയിലേക്കു പലായനം ചെയ്യേണ്ടിവന്നു. 1526-ൽ, അവിടെവെച്ചാണ് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് “പുതിയ നിയമം” അച്ചടിക്കപ്പെട്ടത്. അതിന്റെ പ്രതികൾ ഇംഗ്ലണ്ടിലേക്ക് ഒളിച്ചുകടത്തിയപ്പോൾ കോപാകുലരായ അധികാരികൾ അവ പരസ്യമായി
കത്തിക്കാൻ തുടങ്ങി. പിന്നീട് ടിൻഡെയ്ൽ ഒറ്റിക്കൊടുക്കപ്പെട്ടു. അദ്ദേഹത്തെ കഴുത്തുഞെരിച്ചു കൊല്ലുന്നതിനു തൊട്ടുമുമ്പ്, “കർത്താവേ, ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണു തുറപ്പിക്കേണമേ!” എന്ന് അദ്ദേഹം ഉച്ചത്തിൽ ഉരുവിട്ടു.2 അദ്ദേഹത്തിന്റെ ശരീരം പിന്നീടു കത്തിക്കുകയാണു ചെയ്തത്.ബൈബിൾ വിവർത്തനം അനവരതം തുടർന്നു; വിവർത്തകരെ തടയാൻ കഴിയുമായിരുന്നില്ല. 1800 ആയപ്പോഴേക്കും, ചുരുങ്ങിയപക്ഷം ബൈബിളിന്റെ ചില ഭാഗങ്ങളെങ്കിലും 68 ഭാഷകൾ “സംസാരിക്കാൻ പഠിച്ചു.” പിന്നീട് ബൈബിൾ സൊസൈറ്റികൾ രൂപീകൃതമായതോടെ—പ്രത്യേകിച്ചും, 1804-ൽ സ്ഥാപിതമായ ബ്രിട്ടീഷ്-വിദേശ ബൈബിൾ സൊസൈറ്റി—ബൈബിൾ കൂടുതൽ പുതിയ ഭാഷകൾ “പഠിച്ചു.” നൂറുകണക്കിനു യുവാക്കൾ മിഷനറിമാരായി വിദേശരാജ്യങ്ങളിലേക്കു പോകാൻ സന്നദ്ധരായി. അവരിൽ മിക്കവരുടെയും പ്രധാന ഉദ്ദേശ്യം ബൈബിൾ വിവർത്തനം ചെയ്യുക എന്നതായിരുന്നു.
ആഫ്രിക്കയിലെ ഭാഷകൾ പഠിക്കൽ
1800-ൽ ഏതാണ്ട് ഒരു ഡസൻ ലിഖിത ഭാഷകളേ ആഫ്രിക്കയിലുണ്ടായിരുന്നുള്ളൂ. നൂറുകണക്കിനു മറ്റു സംസാര ഭാഷകൾക്ക് ലിപികൾ ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു. മിഷനറിമാർ അവിടെ വന്ന് ഭാഷാപുസ്തകങ്ങളുടെയോ നിഘണ്ടുക്കളുടെയോ സഹായമില്ലാതെ ഭാഷകൾ പഠിച്ചു. ഒരു ലിഖിതരൂപം വികസിപ്പിച്ചെടുക്കുന്നതിനായി അവർ കഠിനാധ്വാനം ചെയ്തു. എന്നിട്ട് ആ ലിപി വായിക്കുന്ന വിധം അവർ ആളുകളെ പഠിപ്പിച്ചു. ഒരുകാലത്തു മാതൃഭാഷയിൽ ആളുകൾക്കു ബൈബിൾ വായിക്കാൻ കഴിയുന്നതിനു വേണ്ടിയായിരുന്നു അവർ അങ്ങനെ ചെയ്തത്.3
അത്തരമൊരു മിഷനറിയായിരുന്നു റോബർട്ട് മോഫറ്റ് എന്ന സ്കോട്ട്ലൻഡുകാരൻ. 1821-ൽ, 25-ാമത്തെ വയസ്സിൽ തെക്കനാഫ്രിക്കയിലെ റ്റ്സ്വാന സംസാരിക്കുന്നവരുടെ ഇടയിൽ ഒരു ദൗത്യം ഏറ്റെടുക്കുന്നതിനായി മോഫറ്റ് ഇറങ്ങിത്തിരിച്ചു. അവരുടെ അലിഖിത ഭാഷ പഠിക്കുന്നതിന് അദ്ദേഹം ജനങ്ങളുമായി ഇടകലർന്നു ജീവിച്ചു. ചിലപ്പോൾ അവരുടെ ഇടയിൽ ജീവിക്കുന്നതിനായി, ഉൾപ്രദേശങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹം പിൽക്കാലത്ത് എഴുതി: “ആളുകൾ ദയയുള്ളവരായിരുന്നു. ഞാൻ അവരുടെ ഭാഷയിൽ പൊട്ടത്തെറ്റുകൾ പറഞ്ഞപ്പോൾ അതു പലപ്പോഴും പൊട്ടിച്ചിരിക്കുള്ള വക നൽകി. മറ്റുള്ളവരെ വീണ്ടും ചിരിപ്പിക്കാനായി, ഞാൻ പറഞ്ഞത് അതേപോലെ പറഞ്ഞുകേൾപ്പിക്കാതെ ഒരു വാക്കോ വാചകമോ അവരിലാരും ഒരിക്കൽപോലും തിരുത്തിയിരുന്നില്ല.”4 സ്ഥിരോത്സാഹം കൈവെടിയാഞ്ഞ മോഫറ്റ് ഒടുവിൽ ആ ഭാഷ സ്വായത്തമാക്കി. അതിന് ഒരു ലിഖിതരൂപവും അദ്ദേഹം വികസിപ്പിച്ചെടുത്തു.
റ്റ്സ്വാനക്കാർക്കിടയിൽ എട്ടു വർഷം പ്രവർത്തിച്ചതിനുശേഷം, 1829-ൽ മോഫറ്റ് ലൂക്കൊസിന്റെ സുവിശേഷത്തിന്റെ വിവർത്തനം പൂർത്തിയാക്കി. അത് അച്ചടിക്കുന്നതിനായി, അദ്ദേഹം 900 കിലോമീറ്റർ കാളവണ്ടിയിൽ യാത്രചെയ്ത് കടൽത്തീരത്തെത്തി, അവിടെനിന്നു കപ്പൽകയറി കേപ്ടൗണിലേക്കു പോയി. ഗവൺമെൻറ് പ്രസ്സ് ഉപയോഗിക്കുന്നതിനുള്ള അനുമതി ഗവർണറിൽനിന്നു ലഭിച്ചു. എന്നാൽ അച്ചുകളുണ്ടാക്കി മോഫറ്റ് തന്നെ അച്ചടി നിർവഹിക്കേണ്ടിയിരുന്നു. ഒടുവിൽ 1830-ൽ അതു പ്രസിദ്ധീകരിക്കുകയുണ്ടായി. അങ്ങനെ ആദ്യമായി റ്റ്സ്വാനക്കാർക്കു ബൈബിളിന്റെ ഒരു ഭാഗം മാതൃഭാഷയിൽ വായിക്കാമെന്നായി. 1857-ൽ മുഴു ബൈബിളിന്റെയും റ്റ്സ്വാനയിലേക്കുള്ള വിവർത്തനം മോഫറ്റ് പൂർത്തിയാക്കി.
ലൂക്കൊസിന്റെ സുവിശേഷം റ്റ്സ്വാനക്കാർക്ക് ആദ്യമായി ലഭ്യമാക്കിയപ്പോഴത്തെ പ്രതികരണത്തെക്കുറിച്ചു മോഫറ്റ് പിന്നീടു വർണിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ലൂക്കൊസിന്റെ സുവിശേഷത്തിന്റെ പ്രതികൾക്കായി ആളുകൾ നൂറുകണക്കിനു മൈൽ അകലെനിന്നു വന്നതായി ഞാനോർക്കുന്നു. . . . അവർ ലൂക്കൊസിന്റെ സുവിശേഷത്തിന്റെ ഭാഗങ്ങൾ വാങ്ങി, അതിനെപ്രതി കരഞ്ഞു. അവരതു മാറോടണച്ച് നന്ദിസൂചകമായി കണ്ണീർ പൊഴിച്ചു. ‘കണ്ണീരുകൊണ്ടു നിങ്ങൾ പുസ്തകങ്ങൾ ചീത്തയാക്കും’ എന്ന് എനിക്ക് ഒടുവിൽ പലരോടും പറയേണ്ടിവന്നു.”5
മോഫറ്റിനെപ്പോലുള്ള അർപ്പിതരായ വിവർത്തകർ പല ആഫ്രിക്കക്കാർക്കും—അവരിൽ പലരും ആദ്യം ലിഖിതഭാഷയുടെ ആവശ്യം മനസ്സിലാക്കിയിരുന്നില്ല—ലിഖിതമാർഗത്തിലൂടെ ആശയവിനിയമം നടത്തുന്നതിനുള്ള ആദ്യത്തെ അവസരം പ്രദാനം ചെയ്തു. എന്നാൽ അതിലുമേറെ വിലയുള്ള ഒരു സമ്മാനം തങ്ങൾ ആഫ്രിക്കക്കാർക്കു നൽകുന്നതായി ആ വിവർത്തകർ വിശ്വസിച്ചു—അവരുടെ മാതൃഭാഷയിലുള്ള ബൈബിൾ. ഇന്ന് ബൈബിൾ, മുഴുവനായോ ഭാഗികമായോ, 600-ലധികം ആഫ്രിക്കൻ ഭാഷകൾ “സംസാരിക്കുന്നു.”
ഏഷ്യയിലെ ഭാഷകൾ പഠിക്കുന്നു
സംസാരഭാഷകൾക്കു ലിഖിതരൂപം ഉണ്ടാക്കിയെടുക്കാൻ ആഫ്രിക്കയിലെ വിവർത്തകർ ബുദ്ധിമുട്ടിയപ്പോൾ, ലോകത്തിന്റെ മറുഭാഗത്ത്, മറ്റു വിവർത്തകർ ഏറെ വ്യത്യസ്തമായ ഒരു പ്രതിബന്ധമാണു നേരിട്ടത്—സങ്കീർണ ലിപികളുള്ള ഭാഷകളിലേക്കാണ്
അവർക്കു ബൈബിൾ വിവർത്തനം ചെയ്യേണ്ടിയിരുന്നത്. ഏഷ്യയിലെ ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്തവർ അഭിമുഖീകരിച്ച വെല്ലുവിളി അത്തരത്തിലുള്ളതായിരുന്നു.19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വില്യം കാരിയും ജോഷുവാ മാർഷ്മാനും ഇന്ത്യയിൽ വന്ന് ഇവിടത്തെ അനേകം ലിഖിത ഭാഷകൾ വശമാക്കി. അച്ചടിക്കാരനായ വില്യം വാർഡിന്റെ സഹായത്തോടെ, 40-ഓളം ഭാഷകളിൽ ബൈബിളിന്റെ ഭാഗങ്ങളെങ്കിലും വിവർത്തനം ചെയ്ത് അച്ചടിക്കാൻ അവർക്കു കഴിഞ്ഞു.6 വില്യം കാരിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ജെ. ഹെർബർട്ട് കെയ്ൻ ഇങ്ങനെ വിശദീകരിക്കുന്നു: “[ബംഗാളി ഭാഷയുടെ] മനോഹരമായ, ഒഴുക്കുള്ള സംസാരശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തു, പ്രാചീന സാഹിത്യശൈലിയുടെ സ്ഥാനത്ത് അതു വന്നു. അങ്ങനെ അദ്ദേഹം ആ ഭാഷയെ ആധുനിക വായനക്കാർക്ക് എളുപ്പം ഗ്രഹിക്കാവുന്നതും ആകർഷകവുമാക്കിത്തീർത്തു.”7
അഡോണിരാം ജഡ്സൻ ഐക്യനാടുകളിൽ ജനിച്ചുവളർന്നയാളാണ്. അദ്ദേഹം ബർമയിൽ ചെന്ന് 1817-ൽ ബർമീസ് ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്യാൻ തുടങ്ങി. ബൈബിൾ വിവർത്തനം ചെയ്യാനാകുന്ന ഘട്ടത്തോളം ഒരു പൗരസ്ത്യ ഭാഷയിൽ പ്രാവീണ്യം നേടുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹമെഴുതി: ‘നമ്മുടേതിൽനിന്നു വിഭിന്നമായ ചിന്താധാരകളുള്ള, തത്ഫലമായി നമുക്കു തികച്ചും അപരിചിതമായ ഭാഷാപ്രയോഗരീതികളുള്ള, നമുക്കു പരിചിതമായ ഒരു ഭാഷയുമായും യാതൊരു സാമ്യവുമില്ലാത്ത അക്ഷരങ്ങളും വാക്കുകളുമുള്ള, ലോകത്തിന്റെ മറുഭാഗത്തെ ആളുകൾ സംസാരിക്കുന്ന ഒരു ഭാഷ നാം പഠിക്കുമ്പോൾ; സഹായത്തിനായി നിഘണ്ടുവോ ദ്വിഭാഷിയോ ഇല്ലാതെ, പ്രാദേശിക അധ്യാപകന്റെ സഹായം തേടുന്നതിനു മുമ്പ് ആ ഭാഷ നാം കുറച്ചെങ്കിലും മനസ്സിലാക്കിയിരിക്കുകയോ ചെയ്യേണ്ടതുള്ളപ്പോൾ, നാം കഠിനമായി ശ്രമിക്കേണ്ടതുണ്ട്!’8
ജഡ്സന്റെ കാര്യത്തിൽ, 18 വർഷത്തെ ക്ലേശകരമായ വേല അതിനു വേണ്ടിവന്നു. ബർമീസ് ബൈബിളിന്റെ അവസാന ഭാഗം അച്ചടിച്ചത് 1835-ലാണ്. എങ്കിലും, ബർമയിൽ താമസിച്ച സമയത്ത് അദ്ദേഹത്തിന് ഒരുപാടു പ്രയാസങ്ങൾ സഹിക്കേണ്ടതായിവന്നു. വിവർത്തനവേലയിൽ വ്യാപൃതനായിരിക്കെ, ചാരവൃത്തി ആരോപിച്ച് അദ്ദേഹത്തെ രണ്ടു വർഷത്തോളം കൊതുകു നിറഞ്ഞ ജയിലിൽ പിടിച്ചിട്ടു. അദ്ദേഹം ജയിൽവിമോചിതനായി അധികനാൾ കഴിയുന്നതിനു മുമ്പ് ഭാര്യയും ഇളയ മകളും പനിപിടിച്ചു മരിച്ചു.
25 വയസ്സുള്ള റോബർട്ട് മോറിസൺ ചൈനയിലെത്തിയത് 1807-ലായിരുന്നു. ലിഖിതഭാഷകളിൽ ഏറ്റവും സങ്കീർണതയുള്ള ചൈനീസ് ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്യുകയെന്ന അതിദുഷ്കരമായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു. ചൈനീസ് അദ്ദേഹത്തിനു വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. അവിടെ വരുന്നതിനു രണ്ടു വർഷം മുമ്പാണ് അദ്ദേഹം അതു പഠിക്കാൻ തുടങ്ങിയത്. മറ്റുള്ള രാജ്യങ്ങളിൽനിന്നു ചൈന അകന്നുനിൽക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ ചൈനീസ് നിയമത്തിനെതിരെയും അദ്ദേഹത്തിനു പോരാടേണ്ടതുണ്ടായിരുന്നു. വിദേശീയരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിൽനിന്നു ചൈനക്കാരെ വിലക്കിയിരുന്നു. ആരെങ്കിലും അങ്ങനെ ചെയ്താൽ മരണശിക്ഷയായിരുന്നു ഫലം. ഒരു വിദേശി ബൈബിൾ ചൈനീസിലേക്കു വിവർത്തനം ചെയ്യുന്നതും മരണശിക്ഷ അർഹിക്കുന്നതായിരുന്നു.
അചഞ്ചലനെങ്കിലും ജാഗ്രത പുലർത്തിയ മോറിസൺ ഭാഷാപഠനം തുടർന്നു, ത്വരിതഗതിയിൽ അദ്ദേഹമതു പഠിച്ചു. രണ്ടു വർഷത്തിനുള്ളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിവർത്തകനായി അദ്ദേഹത്തിനു ജോലി കിട്ടി. പകൽസമയത്ത് അദ്ദേഹം കമ്പനിക്കു വേണ്ടി ജോലി ചെയ്തു. എന്നാൽ രഹസ്യമായി, പിടിക്കപ്പെടാനുള്ള നിരന്തര സാധ്യതയുണ്ടായിരുന്നിട്ടും, അദ്ദേഹം
ബൈബിൾ വിവർത്തനത്തിലേർപ്പെട്ടു. ചൈനയിലെത്തി ഏഴു വർഷത്തിനുശേഷം, അതായത് 1814-ൽ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അച്ചടിക്കുന്നതിനു വേണ്ടി അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞിരുന്നു.9 അഞ്ചു വർഷത്തിനുശേഷം, വില്യം മിൽനെയുടെ സഹായത്തോടെ എബ്രായ തിരുവെഴുത്തുകളും അദ്ദേഹം പൂർത്തിയാക്കി.അതൊരു വമ്പിച്ച നേട്ടമായിരുന്നു—ബൈബിളിനു ലോകത്തിലെ മറ്റേതു ഭാഷ ഉപയോഗിക്കുന്നവരെക്കാളും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ “സംസാരിക്കാ”മെന്നായി. പ്രാപ്തരായ മറ്റു വിവർത്തകരുടെ സഹായത്തോടെ ഇതര ഏഷ്യൻ ഭാഷകളിലേക്കും ബൈബിൾ വിവർത്തനം ചെയ്യുകയുണ്ടായി. ഇന്നു ബൈബിളിന്റെ ഭാഗങ്ങൾ ഏഷ്യയിലെ 500-ലധികം ഭാഷകളിൽ ലഭ്യമാണ്.
ടിൻഡെയ്ൽ, മോഫറ്റ്, ജഡ്സൻ, മോറിസൺ എന്നിവരെപ്പോലെയുള്ളവർ, തങ്ങൾ അറിയാത്ത ആളുകൾക്കു വേണ്ടി, ചില കേസുകളിൽ ഒരു ലിഖിതഭാഷ ഇല്ലാത്ത ആളുകൾക്കു വേണ്ടി, തങ്ങളുടെ ജീവൻ തൃണവത്ഗണിച്ചുകൊണ്ടുപോലും ഒരു ഗ്രന്ഥം വിവർത്തനം ചെയ്യാൻ ഉദ്യമിച്ചത് എന്തിനായിരുന്നു? തീർച്ചയായും, പെരുമയ്ക്കോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. ബൈബിൾ ദൈവവചനമാണെന്നും അത് ആളുകളോട്, എല്ലാ ആളുകളോടും, അവരുടെ മാതൃഭാഷയിൽ “സംസാരിക്കേ”ണ്ടതാണെന്നും അവർ വിശ്വസിച്ചിരുന്നു.
ബൈബിൾ ദൈവവചനമാണെന്നു നിങ്ങൾ വിചാരിച്ചാലും ഇല്ലെങ്കിലും, ആ അർപ്പിത വിവർത്തകർ പ്രകടമാക്കിയതുപോലുള്ള ആത്മത്യാഗ മനോഭാവം ഇന്നത്തെ ലോകത്തിൽ വളരെ വിരളമാണെന്ന് ഒരുപക്ഷേ നിങ്ങൾ സമ്മതിക്കും. അത്തരം നിസ്വാർഥത ഉൾനടുന്ന ഒരു ഗ്രന്ഥം പരിശോധിച്ചുനോക്കത്തക്ക മൂല്യമുള്ളതായിരിക്കില്ലേ?
[12-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1800 മുതൽ ബൈബിളിന്റെ ഭാഗങ്ങൾ അച്ചടിച്ചിരിക്കുന്ന ഭാഷകളുടെ എണ്ണം
68 107 171 269 367 522 729 971 1,199 1,762 2,123
1800 1900 1995
[10-ാം പേജിലെ ചിത്രം]
ടിൻഡെയ്ൽ ബൈബിൾ വിവർത്തനം ചെയ്യുന്നു
[11-ാം പേജിലെ ചിത്രം]
റോബർട്ട് മോഫറ്റ്
[12-ാം പേജിലെ ചിത്രം]
അഡോണിരാം ജഡ്സൻ
[13-ാം പേജിലെ ചിത്രം]
റോബർട്ട് മോറിസൺ