വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 27

‘ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി അറിയിക്കുന്നു’

‘ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി അറിയിക്കുന്നു’

റോമിൽ തടവിലാണെങ്കിലും പൗലോസ്‌ തുടർന്നും പ്രസംഗിക്കുന്നു

ആധാരം: പ്രവൃത്തികൾ 28:11-31

1. പൗലോസിനും കൂട്ടാളികൾക്കും എന്ത്‌ ഉറപ്പുണ്ട്‌, എന്തുകൊണ്ട്‌?

 വർഷം ഏതാണ്ട്‌ എ.ഡി. 59. “സീയൂസ്‌പുത്രന്മാർ” എന്ന ചിഹ്നമുള്ള ഒരു കപ്പൽ—സാധ്യതയനുസരിച്ച്‌ വളരെ വലിയൊരു ധാന്യക്കപ്പൽ—മെഡിറ്ററേനിയൻ കടലിലെ മാൾട്ട ദ്വീപിൽനിന്ന്‌ ഇറ്റലിയിലേക്കു പോകുകയാണ്‌. യാത്രികരായി അതിൽ തടവുകാരനായ പൗലോസ്‌ അപ്പോസ്‌തലനും അദ്ദേഹത്തിന്‌ അകമ്പടിയായി വന്ന കാവൽപ്പടയാളികളും അതുപോലെ സഹക്രിസ്‌ത്യാനികളായ ലൂക്കോസും അരിസ്‌തർഹോസും ഉണ്ട്‌. (പ്രവൃ. 27:2) ആ കപ്പലിലെ ജോലിക്കാർ സംരക്ഷണത്തിനായി ആശ്രയംവെച്ചിരുന്നത്‌ സമുദ്രദേവന്മാരായ കാസ്റ്റർ, പോളക്‌സ്‌ (ഗ്രീക്ക്‌ ദേവനായ സിയൂസിന്റെ ഇരട്ടപ്പുത്രന്മാർ) എന്നിവരിൽ ആയിരുന്നെങ്കിൽ പൗലോസും കൂട്ടാളികളും സേവിച്ചിരുന്നത്‌ സത്യദൈവമായ യഹോവയെ ആണ്‌. (പ്രവൃ. 28:11-ന്റെ പഠനക്കുറിപ്പ്‌ കാണുക, nwtsty) പൗലോസ്‌ റോമിൽ സീസറിന്റെ മുമ്പാകെ നിൽക്കുമെന്നും അവിടെ അദ്ദേഹം സത്യത്തിനു സാക്ഷ്യം വഹിക്കുമെന്നും അവർക്കു വെളിപ്പെടുത്തിക്കൊടുത്തത്‌ യഹോവയാണ്‌.—പ്രവൃ. 23:11; 27:24.

2, 3. പൗലോസിന്റെ കപ്പൽ ഏതു വഴിക്കാണു പോകുന്നത്‌, ഈ യാത്രയിൽ ഉടനീളം അദ്ദേഹത്തിന്‌ ആരുടെ സഹായം ലഭിച്ചു?

2 പ്രാധാന്യത്തിൽ ഏതാണ്ട്‌ ആതൻസിനും റോമിനും ഒപ്പം നിൽക്കുന്ന, സിസിലിയിലെ മനോഹര നഗരമായ സുറക്കൂസയിൽ കപ്പൽ എത്തി. അവിടെനിന്ന്‌ മൂന്നു ദിവസത്തിനുശേഷം അവർ തെക്കൻ ഇറ്റലിയിലെ രേഗ്യൊനിലേക്കു പുറപ്പെട്ടു. തുടർന്ന്‌ ഒരു തെക്കൻ കാറ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ അവർ ഇറ്റലിയിലെ പുത്യൊലി തുറമുഖത്ത്‌ (ആധുനികകാല നേപ്പിൾസിനു സമീപം) എത്തി. 320 കിലോമീറ്റർവരുന്ന ഈ യാത്രയ്‌ക്ക്‌ വെറും രണ്ടു ദിവസമേ വേണ്ടിവന്നുള്ളൂ.—പ്രവൃ. 28:12, 13.

3 പൗലോസ്‌ ഇപ്പോൾ റോമിലേക്കുള്ള തന്റെ യാത്രയുടെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. അവിടെ അദ്ദേഹം നീറോ ചക്രവർത്തിയുടെ മുമ്പാകെ ഹാജരാകും. ഈ യാത്രയിൽ ഉടനീളം “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” ദൈവം പൗലോസിനോടൊപ്പം ഉണ്ടായിരുന്നു. (2 കൊരി. 1:3) ദൈവത്തിൽനിന്നുള്ള ആ സഹായം അദ്ദേഹത്തിന്‌ തുടർന്നും ലഭിക്കുന്നത്‌ എങ്ങനെയെന്നും അതുപോലെ ഒരു മിഷനറിയെന്നനിലയിൽ തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽക്കാതെ അദ്ദേഹം പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്നും നാം ഇനി കാണാൻ പോകുകയാണ്‌.

“പൗലോസിനു ധൈര്യമായി, പൗലോസ്‌ ദൈവത്തിനു നന്ദി പറഞ്ഞു” (പ്രവൃ. 28:14, 15)

4, 5. (എ) പുത്യൊലിയിൽ എത്തിയ പൗലോസിനെയും കൂട്ടാളികളെയും സഹോദരങ്ങൾ എങ്ങനെ കൈക്കൊണ്ടു, പൗലോസിന്‌ ഏറെ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയത്‌ എന്തുകൊണ്ടായിരിക്കാം? (ബി) ജയിലിൽ ആയിരിക്കുമ്പോൾപ്പോലും നല്ല പെരുമാറ്റത്തിലൂടെ ക്രിസ്‌ത്യാനികൾ എങ്ങനെ പ്രയോജനം നേടിയേക്കാം?

4 പുത്യൊലിയിൽ എത്തിയ പൗലോസും കൂട്ടാളികളും അവിടെയുള്ള “സഹോദരന്മാരെ കണ്ടു. അവർ നിർബന്ധിച്ചപ്പോൾ ഏഴു ദിവസം . . . അവരോടൊപ്പം താമസിച്ചു.” (പ്രവൃ. 28:14) ആതിഥ്യത്തിന്റെ എത്ര ശ്രേഷ്‌ഠ മാതൃക! തങ്ങൾ കാണിച്ച ആ സ്‌നേഹത്തിനും കരുതലിനും പ്രതിഫലമായി അവർക്ക്‌ പൗലോസിൽനിന്നും കൂട്ടാളികളിൽനിന്നും ഏറെ പ്രോത്സാഹനം നേടാനായി. എന്നാൽ ഒരു തടവുകാരനായ പൗലോസിന്‌ എങ്ങനെയാണ്‌ ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയത്‌? സാധ്യതയനുസരിച്ച്‌ അകമ്പടി വന്ന ആ പടയാളികളുടെ വിശ്വാസം അദ്ദേഹം ആർജിച്ചെടുത്തിരുന്നു.

5 സമാനമായ അനുഭവങ്ങൾ യഹോവയുടെ ദാസന്മാർക്ക്‌ ഇന്നും ഉണ്ടാകാറുണ്ട്‌. ജയിലിലോ തടങ്കൽപ്പാളയങ്ങളിലോ ആയിരിക്കെ അവർ കാഴ്‌ചവെച്ച നല്ല പെരുമാറ്റം പലപ്പോഴും കൂടുതലായ സ്വാതന്ത്ര്യവും പ്രത്യേക പരിഗണനയും ലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്‌. റൊമാനിയയിൽ കവർച്ചക്കുറ്റത്തിന്‌ 75 വർഷം തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഒരാൾ ബൈബിൾ പഠിക്കുകയും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു. അത്‌ ജയിലധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തത്‌ഫലമായി, ജയിലിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റും അവർ അയാളെ ഒറ്റയ്‌ക്ക്‌ പുറത്തുവിടുമായിരുന്നു! എന്നാൽ അതിലുപരിയായി ഇത്തരത്തിലുള്ള നമ്മുടെ നല്ല പെരുമാറ്റം യഹോവയ്‌ക്ക്‌ മഹത്ത്വം കരേറ്റുന്നു എന്നതാണു വാസ്‌തവം.—1 പത്രോ. 2:12.

6, 7. റോമിലെ സഹോദരന്മാർ അസാധാരണമായ സ്‌നേഹം കാണിച്ചത്‌ എങ്ങനെ?

6 പുത്യൊലിയിൽനിന്ന്‌ പൗലോസും കൂട്ടാളികളും റോമിലേക്കുള്ള പ്രധാനവീഥിയായ അപ്പീയൻ പാതയിലൂടെ, സാധ്യതയനുസരിച്ച്‌ ഏതാണ്ട്‌ 50 കിലോമീറ്റർ നടന്ന്‌ കാപുവയിൽ എത്തി. ലാവാശിലകൾ പാകിയ പ്രസിദ്ധമായ ആ വഴിയിലൂടെ നീങ്ങവെ, ഇറ്റലിയുടെ ഗ്രാമീണഭംഗിയും ഇടയ്‌ക്ക്‌ പലയിടങ്ങളിലും മെഡിറ്ററേനിയന്റെ കടലോരക്കാഴ്‌ചകളും അവർക്ക്‌ ആസ്വദിക്കാനായി. ഈ യാത്രികർ പൊന്റൈൻ ചതുപ്പുനിലങ്ങളും പിന്നിട്ട്‌ അപ്യയിലെ ചന്തസ്ഥലത്ത്‌ എത്തി. എന്നാൽ റോമിലുള്ള സഹോദരന്മാർ പൗലോസും കൂട്ടാളികളും “വരുന്നെന്ന്‌ അറിഞ്ഞ്‌” അവരെ സ്വീകരിക്കാനായി പുറപ്പെട്ടു. ചിലർ ഏതാണ്ട്‌ 60 കിലോമീറ്റർ യാത്രചെയ്‌ത്‌ അപ്യയിലെ ചന്തസ്ഥലംവരെപ്പോലും വന്നു. മറ്റുള്ളവർ റോമിൽനിന്ന്‌ ഏതാണ്ട്‌ 50 കിലോമീറ്റർ പിന്നിട്ട്‌ ഒരു വിശ്രമകേന്ദ്രമായ ത്രിസത്രത്തിൽ കാത്തുനിന്നു. സഹോദരസ്‌നേഹത്തിന്റെ എത്ര ഉദാത്തമായ മാതൃക!—പ്രവൃ. 28:15.

7 ക്ഷീണിച്ച്‌ അവശരായി എത്തുന്ന യാത്രികർക്ക്‌ ഒട്ടും സുഖപ്രദമായ ഒരു ഇടത്താവളമായിരുന്നില്ല അപ്യയിലെ ചന്തസ്ഥലം. റോമൻ എഴുത്തുകാരനായ ഹോരെസ്‌ ആ സ്ഥലത്തെ “നാവികരുടെയും പരുക്കൻ സ്വഭാവമുള്ള സത്രം സൂക്ഷിപ്പുകാരുടെയും ആസ്ഥാനം” എന്നാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. അവിടത്തെ “ദുർഗന്ധം വമിക്കുന്ന മലിനജലത്തെക്കുറിച്ചും” അദ്ദേഹം എഴുതിയിട്ടുണ്ട്‌. എന്തിന്‌, അവിടെനിന്ന്‌ ആഹാരം കഴിക്കാൻപോലും അദ്ദേഹം വിസമ്മതിച്ചിരുന്നു! എന്നാൽ ഇത്തരം ബുദ്ധിമുട്ടുകളൊന്നും വകവെക്കാതെയാണ്‌ റോമിൽനിന്നുള്ള സഹോദരന്മാർ അപ്യയിലെ ചന്തസ്ഥലത്ത്‌ എത്തി കാത്തുനിന്നത്‌! പൗലോസിന്റെയും കൂട്ടാളികളുടെയും യാത്രയുടെ ഈ അവസാനഘട്ടത്തിൽ സുരക്ഷിതരായി അവരെ റോമിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു.

8. സഹോദരന്മാരെ “കണ്ടപ്പോൾ” പൗലോസ്‌ ദൈവത്തിനു നന്ദിപറഞ്ഞത്‌ എന്തുകൊണ്ട്‌?

8 “അവരെ കണ്ടപ്പോൾ പൗലോസിനു ധൈര്യമായി, പൗലോസ്‌ ദൈവത്തിനു നന്ദി പറഞ്ഞു” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 28:15) ഈ പ്രിയ സഹോദരന്മാരെ കണ്ടപ്പോൾത്തന്നെ പൗലോസിന്‌ ആശ്വാസവും ധൈര്യവും തോന്നി. അവരിൽ ചിലരെ അദ്ദേഹത്തിന്‌ അടുത്ത്‌ അറിയാമായിരുന്നിരിക്കണം. എന്തുകൊണ്ടാണ്‌ അദ്ദേഹം ദൈവത്തിനു നന്ദിപറഞ്ഞത്‌? അവർ കാണിച്ച നിസ്സ്വാർഥമായ ഈ സ്‌നേഹം ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. (ഗലാ. 5:22) ഇന്നും സഹവിശ്വാസികൾക്കുവേണ്ടി ഇത്തരം ത്യാഗങ്ങൾ ചെയ്യാനും പ്രയാസത്തിലായിരിക്കുന്നവർക്ക്‌ ആശ്വാസം പകരാനും പരിശുദ്ധാത്മാവ്‌ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നു.—1 തെസ്സ. 5:11, 14.

9. പൗലോസിനെ സ്വീകരിക്കാൻ എത്തിയ സഹോദരന്മാരുടെ മനോഭാവം നമുക്ക്‌ എങ്ങനെ പ്രതിഫലിപ്പിക്കാം?

9 ഉദാഹരണത്തിന്‌ ദൈവസേവനത്തിനായി തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചിട്ടുള്ള സർക്കിട്ട്‌ മേൽവിചാരകന്മാരോടും മിഷനറിമാരോടും മറ്റു മുഴുസമയ ശുശ്രൂഷകരോടും അതിഥിപ്രിയം കാണിക്കാൻ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി പല സഹോദരങ്ങളും മുന്നോട്ടുവരാറുണ്ട്‌. നിങ്ങളോടുതന്നെ ചോദിക്കുക: ‘സർക്കിട്ട്‌ മേൽവിചാരകനും ഭാര്യക്കും ആതിഥ്യമരുളിക്കൊണ്ട്‌ അവരുടെ സന്ദർശനത്തെ കൂടുതലായി പിന്തുണയ്‌ക്കാൻ എനിക്കു കഴിയുമോ? ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കാൻ എനിക്കു ക്രമീകരിക്കാനാകുമോ?’ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങൾക്ക്‌ സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യാനാകും എന്നതിനു സംശയമില്ല. റോമിലെ സഹോദരന്മാരുടെ കാര്യത്തിലും അതു സത്യമായിരുന്നു. പൗലോസും കൂട്ടാളികളും തങ്ങൾക്കുണ്ടായ പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അവർക്ക്‌ എത്രമാത്രം സന്തോഷം തോന്നിയിരിക്കണം!—പ്രവൃ. 15:3, 4.

‘എല്ലായിടത്തും എതിർത്ത്‌ സംസാരിക്കുന്നു’ (പ്രവൃ. 28:16-22)

10. റോമിൽ പൗലോസ്‌ ഏതു സാഹചര്യത്തിലായിരുന്നു, അവിടെ എത്തിയ ഉടൻതന്നെ അദ്ദേഹം എന്തുചെയ്‌തു?

10 അങ്ങനെ ഒടുവിൽ ആ യാത്രികർ റോമിലെത്തി. അവിടെ “ഒരു പടയാളിയുടെ കാവലിൽ ഇഷ്ടമുള്ളിടത്ത്‌ താമസിക്കാൻ പൗലോസിന്‌ അനുവാദം ലഭിച്ചു.” (പ്രവൃ. 28:16) വീട്ടുതടങ്കലിൽ കഴിയുന്നവരുടെ കാര്യത്തിൽ, അവർ രക്ഷപ്പെടാതിരിക്കാൻ കാവൽനിൽക്കുന്ന പടയാളിയുമായി ഒരു ചങ്ങലകൊണ്ട്‌ ബന്ധിക്കുന്ന രീതിയുണ്ടായിരുന്നു. പൗലോസ്‌ ബന്ധിതനായിരുന്നെങ്കിലും രാജ്യഘോഷകനായ അദ്ദേഹത്തിന്റെ വായടയ്‌ക്കാൻ ആ ചങ്ങലയ്‌ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ റോമിൽ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹം റോമിലുള്ള ജൂത പ്രമാണിമാരെ വിളിച്ചുകൂട്ടി; തന്നെ അവർക്കു പരിചയപ്പെടുത്തുന്നതിനും ഒരു സാക്ഷ്യം നൽകുന്നതിനും വേണ്ടിയാണ്‌ അദ്ദേഹം അതു ചെയ്‌തത്‌.

11, 12. റോമിലെ ജൂതന്മാരോട്‌ സംസാരിക്കവെ, അവർക്ക്‌ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള മുൻവിധി അകറ്റാൻ പൗലോസ്‌ എന്തുചെയ്‌തു?

11 പൗലോസ്‌ അവരോടു പറഞ്ഞു: “സഹോദരന്മാരേ, ഞാൻ നമ്മുടെ ജനത്തിനോ നമ്മുടെ പൂർവികരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും ചെയ്‌തിട്ടില്ല. എന്നിട്ടും യരുശലേമിൽവെച്ച്‌ ഒരു തടവുകാരനായി എന്നെ റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു. വിസ്‌തരിച്ചുകഴിഞ്ഞപ്പോൾ മരണശിക്ഷ അർഹിക്കുന്നതൊന്നും ഞാൻ ചെയ്‌തിട്ടില്ലെന്ന്‌ അവർക്കു മനസ്സിലായി. അതുകൊണ്ട്‌ എന്നെ വിട്ടയയ്‌ക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ ജൂതന്മാർ അതിനെ എതിർത്തപ്പോൾ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ഞാൻ നിർബന്ധിതനായി. അല്ലാതെ എന്റെ ജനതയ്‌ക്കെതിരെ എന്തെങ്കിലും പരാതിയുള്ളതുകൊണ്ടല്ല ഞാൻ അതു ചെയ്‌തത്‌.”—പ്രവൃ. 28:17-19.

12 ആ ജൂതന്മാരെ “സഹോദരന്മാരേ” എന്ന്‌ അഭിസംബോധന ചെയ്‌തതിലൂടെ അവരുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള ഏതൊരു മുൻവിധിയെയും തരണംചെയ്‌തുകൊണ്ട്‌ അവരുമായി ഒരു യോജിപ്പിലെത്താൻ പൗലോസ്‌ ശ്രമിക്കുകയായിരുന്നു. (1 കൊരി. 9:20) കൂടാതെ, താൻ അവിടെ എത്തിയിരിക്കുന്നത്‌ തന്റെ സഹജൂതന്മാർക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കാനല്ല, മറിച്ച്‌ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻവേണ്ടി ആണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൗലോസിന്റെ അപ്പീലിനെക്കുറിച്ച്‌ ആ ജൂതന്മാർ അറിയുന്നത്‌ അപ്പോൾമാത്രമാണ്‌. (പ്രവൃ. 28:21) യഹൂദ്യയിലുള്ള ജൂതന്മാർക്ക്‌ ഇക്കാര്യം അവരെ അറിയിക്കാൻ കഴിയാതെപോയത്‌ എന്തുകൊണ്ടായിരിക്കാം? ഒരു പരാമർശഗ്രന്ഥം അതേക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ശൈത്യകാലത്തിനുശേഷം ഇറ്റലിയിൽ ആദ്യമെത്തിയത്‌ പൗലോസ്‌ യാത്രചെയ്‌ത കപ്പലായിരിക്കണം. യരുശലേമിലെ ജൂത അധികാരികളുടെ പ്രതിനിധികൾക്ക്‌ അവിടെ എത്തുന്നതിനോ പ്രസ്‌തുത കാര്യം സംബന്ധിച്ചുള്ള ഒരു കത്ത്‌ എത്തിച്ചുകൊടുക്കുന്നതിനോ കഴിഞ്ഞിട്ടുണ്ടാവില്ല.”

13, 14. പൗലോസ്‌ രാജ്യസന്ദേശത്തിലേക്ക്‌ ശ്രദ്ധ ആകർഷിച്ചത്‌ എങ്ങനെ, നമുക്ക്‌ അദ്ദേഹത്തിന്റെ മാതൃക എങ്ങനെ അനുകരിക്കാം?

13 ആ ജൂതന്മാരുടെ ജിജ്ഞാസ ഉണർത്താൻപോന്ന ഒരു പ്രസ്‌താവന നടത്തിക്കൊണ്ട്‌ പൗലോസ്‌ ഇപ്പോൾ രാജ്യസന്ദേശത്തിലേക്ക്‌ അവരുടെ ശ്രദ്ധ ആകർഷിച്ചു. “ഇസ്രായേലിന്റെ പ്രത്യാശ കാരണമാണ്‌ എന്നെ ഈ ചങ്ങലകൊണ്ട്‌ ബന്ധിച്ചിരിക്കുന്നത്‌,” അദ്ദേഹം പറഞ്ഞു. (പ്രവൃ. 28:20) ആ പ്രത്യാശ, മിശിഹയോടും മിശിഹൈകരാജ്യത്തോടും ബന്ധപ്പെട്ടതായിരുന്നു; അതേക്കുറിച്ചാണ്‌ ക്രിസ്‌ത്യാനികൾ ഘോഷിച്ചിരുന്നത്‌. അതുകേട്ടപ്പോൾ ആ ജൂത മൂപ്പന്മാർ, “എല്ലായിടത്തും ആളുകൾ ഈ മതവിഭാഗത്തെ എതിർത്താണു സംസാരിക്കുന്നത്‌. അതുകൊണ്ട്‌ ഇതെപ്പറ്റി നിനക്കു പറയാനുള്ളതു കേൾക്കാൻ ഞങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌” എന്ന്‌ അദ്ദേഹത്തോടു പറഞ്ഞു.—പ്രവൃ. 28:22.

14 സന്തോഷവാർത്ത പങ്കുവെക്കാനുള്ള അവസരം ലഭിക്കുമ്പോൾ പൗലോസിനെപ്പോലെ നമുക്കും ചിന്തോദ്ദീപകമായ പ്രസ്‌താവനകളോ ചോദ്യങ്ങളോ ഉപയോഗിച്ചുകൊണ്ട്‌ നമ്മുടെ ശ്രോതാക്കളുടെ താത്‌പര്യം ഉണർത്താനാകും. തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സഹായകമായ നല്ല നിർദേശങ്ങൾ നമുക്കു കാണാവുന്നതാണ്‌. ആകട്ടെ, നിങ്ങൾ ഇത്തരം പ്രസിദ്ധീകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ?

സന്തോഷവാർത്ത ‘സമഗ്രമായി അറിയിക്കുന്നതിൽ’ നമുക്ക്‌ ഒരു മാതൃക (പ്രവൃ. 28:23-29)

15. പൗലോസിന്റെ സാക്ഷീകരണത്തിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്ന നാലു കാര്യങ്ങൾ ഏവ?

15 അങ്ങനെ റോമിലുള്ള ജൂതന്മാർ ഒരു ദിവസം നിശ്ചയിച്ച്‌ പൗലോസ്‌ താമസിക്കുന്നിടത്തു വന്നു. അവർ “ധാരാളം ആളുകൾ” ഉണ്ടായിരുന്നു. “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി അറിയിച്ചുകൊണ്ടും മോശയുടെ നിയമത്തിൽനിന്നും പ്രവാചകപുസ്‌തകങ്ങളിൽനിന്നും യേശുവിനെക്കുറിച്ച്‌ ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോഗിച്ചുകൊണ്ടും രാവിലെമുതൽ വൈകുന്നേരംവരെ” പൗലോസ്‌ അവർക്കു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. (പ്രവൃ. 28:23) പൗലോസിന്റെ ഈ മാതൃകയിൽനിന്ന്‌ നാലു കാര്യങ്ങൾ നമുക്കു പഠിക്കാനാകും. ഒന്നാമതായി, ദൈവരാജ്യത്തെ കേന്ദ്രീകരിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്‌. രണ്ടാമതായി, “ബോധ്യം വരുത്തുന്ന വാദങ്ങൾ” നിരത്തിക്കൊണ്ട്‌ ശ്രോതാക്കളുടെ ഹൃദയത്തെ സ്‌പർശിക്കുംവിധം സംസാരിക്കാൻ അദ്ദേഹം ശ്രമിച്ചു. മൂന്നാമതായി, അദ്ദേഹം തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദംചെയ്‌തു. നാലാമതായി, “രാവിലെമുതൽ വൈകുന്നേരംവരെ” സാക്ഷീകരിച്ചുകൊണ്ട്‌ അദ്ദേഹം ആത്മത്യാഗ മനോഭാവം പ്രകടമാക്കി. അനുകരണാർഹമായ എത്ര നല്ലൊരു മാതൃക! പൗലോസിന്റെ ആ സാക്ഷീകരണം എന്തു ഫലമുളവാക്കി? “ചിലർക്കു പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ ബോധ്യമായി.” മറ്റുള്ളവർ അദ്ദേഹത്തെ വിശ്വസിച്ചില്ല. അങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടായിട്ട്‌ ‘അവർ പിരിഞ്ഞുപോയി’ എന്ന്‌ ലൂക്കോസ്‌ രേഖപ്പെടുത്തിയിരിക്കുന്നു.—പ്രവൃ. 28:24, 25എ.

16-18. റോമിലെ ജൂതന്മാരുടെ പ്രതികൂലമായ പ്രതികരണം പൗലോസിനെ അത്ഭുതപ്പെടുത്താതിരുന്നത്‌ എന്തുകൊണ്ട്‌, ആളുകൾ രാജ്യസന്ദേശം തിരസ്‌കരിക്കുമ്പോൾ നാം എന്തു മനോഭാവം പ്രകടമാക്കണം?

16 ആളുകളുടെ ഈ പ്രതികരണം പൗലോസിനെ ഒട്ടും അതിശയിപ്പിച്ചില്ല; കാരണം, അത്‌ ബൈബിൾ പ്രവചനങ്ങൾക്കു ചേർച്ചയിലായിരുന്നു. മാത്രമല്ല, മുമ്പ്‌ അദ്ദേഹത്തിന്‌ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്‌. (പ്രവൃ. 13:42-47; 18:5, 6; 19:8, 9) അതുകൊണ്ട്‌ താൻ പറഞ്ഞതു വിശ്വസിക്കാൻ കൂട്ടാക്കാതെ പിരിഞ്ഞുപോകുന്നവരോടായി അദ്ദേഹം പറഞ്ഞു: “യശയ്യ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ്‌ നിങ്ങളുടെ പൂർവികരോടു പറഞ്ഞത്‌ എത്ര ശരിയാണ്‌: ‘പോയി ഈ ജനത്തോടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സിലാക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല. കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു.”’” (പ്രവൃ. 28:25ബി-27) “തഴമ്പിച്ച” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദം, രാജ്യസന്ദേശം ഉള്ളിലേക്കു കടക്കാത്തവിധം “തടിച്ച” ഹൃദയത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. എത്ര പരിതാപകരമായ ഒരവസ്ഥ!

17 എന്നാൽ ആ ജൂതന്മാരിൽനിന്നു വ്യത്യസ്‌തമായി, ‘ജനതകളിൽപ്പെട്ടവർ ശ്രദ്ധിക്കും’ എന്ന്‌ ഉപസംഹാരമായി പൗലോസ്‌ പറഞ്ഞു. (പ്രവൃ. 28:28; സങ്കീ. 67:2; യശ. 11:10) അക്കാര്യത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ആധികാരികമായിത്തന്നെ പറയാനാകുമായിരുന്നു; കാരണം, ജനതകളിൽപ്പെട്ട അനേകർ രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നത്‌ പൗലോസ്‌ നേരിൽ കണ്ടിരുന്നു!—പ്രവൃ. 13:48; 14:27.

18 ആളുകൾ സന്തോഷവാർത്ത തിരസ്‌കരിക്കുമ്പോൾ പൗലോസിനെപ്പോലെതന്നെ നാമും അതിൽ വിഷമിക്കേണ്ടതില്ല. എന്തായാലും, ചുരുക്കംപേർ മാത്രമേ ജീവനിലേക്കുള്ള പാത കണ്ടെത്തുകയുള്ളുവെന്ന്‌ നമുക്കറിയാം. (മത്താ. 7:13, 14) എന്നാൽ ശരിയായ മനോനിലയുള്ളവർ സത്യാരാധനയ്‌ക്കുവേണ്ടി ഒരു നിലപാടെടുക്കുമ്പോൾ നമുക്കു സന്തോഷിക്കാം, തുറന്നമനസ്സോടെ അവരെ സ്വാഗതംചെയ്യാം!—ലൂക്കോ. 15:7.

‘അവരോടു ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിച്ചു’ (പ്രവൃ. 28:30, 31)

19. വീട്ടുതടങ്കലിൽ ആയിരുന്നെങ്കിലും പൗലോസ്‌ തന്റെ സമയം എങ്ങനെ നന്നായി വിനിയോഗിച്ചു?

19 “പൗലോസ്‌ രണ്ടു വർഷം ആ വാടകവീട്ടിൽ താമസിച്ചു. അവിടെ വന്ന എല്ലാവരെയും പൗലോസ്‌ ദയയോടെ സ്വീകരിച്ച്‌ അവരോടു തികഞ്ഞ ധൈര്യത്തോടെ, തടസ്സമൊന്നും കൂടാതെ ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ പഠിപ്പിക്കുകയും ചെയ്‌തുപോന്നു” എന്ന ക്രിയാത്മകവും ഹൃദ്യവും ആയ വാക്കുകളോടെയാണ്‌ ലൂക്കോസ്‌ തന്റെ വിവരണം അവസാനിപ്പിക്കുന്നത്‌. (പ്രവൃ. 28:30, 31) സ്‌നേഹപൂർവകമായ കരുതലിന്റെയും വിശ്വാസത്തിന്റെയും തീക്ഷ്‌ണതയുടെയും എത്ര നല്ലൊരു മാതൃകയായിരുന്നു പൗലോസ്‌!

20, 21. റോമിലെ പൗലോസിന്റെ ശുശ്രൂഷയിൽനിന്ന്‌ ചിലർ എങ്ങനെ പ്രയോജനം നേടിയെന്നു പറയുക.

20 പൗലോസ്‌ ദയാപൂർവം സ്വീകരിച്ചവരിൽ ഒരാൾ കൊലോസ്യയിൽനിന്ന്‌ ഒളിച്ചോടിയ ഒനേസിമൊസ്‌ എന്ന അടിമയായിരുന്നു. ഒരു ക്രിസ്‌ത്യാനിയായിത്തീരാൻ പൗലോസ്‌ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹമാകട്ടെ പൗലോസിന്‌ പ്രിയങ്കരനായ ഒരു ‘വിശ്വസ്‌ത സഹോദരനായിത്തീർന്നു.’ ‘ഞാൻ ജന്മം കൊടുത്ത എന്റെ മകൻ’ എന്നുപോലും പൗലോസ്‌ അദ്ദേഹത്തെക്കുറിച്ച്‌ പറയുകയുണ്ടായി. (കൊലോ. 4:9; ഫിലേ. 10-12) ഒനേസിമൊസ്‌ പൗലോസിന്‌ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു എന്നതിനു സംശയമില്ല! a

21 പൗലോസിന്റെ നല്ല മാതൃകയിൽനിന്ന്‌ മറ്റുള്ളവരും പ്രയോജനം നേടി. ഫിലിപ്പിയിലുള്ളവർക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി: “എന്റെ ഇപ്പോഴത്തെ സാഹചര്യം വാസ്‌തവത്തിൽ സന്തോഷവാർത്തയുടെ വളർച്ചയ്‌ക്കു കാരണമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കാരണം എന്റെ ചങ്ങലകൾ ക്രിസ്‌തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണെന്ന കാര്യം ചക്രവർത്തിയുടെ അംഗരക്ഷകരും മറ്റെല്ലാവരും അറിഞ്ഞു. കർത്താവിലുള്ള സഹോദരന്മാർ മിക്കവരും എന്റെ ചങ്ങലകൾ കാരണം മനോബലമുള്ളവരായി, പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ മുമ്പത്തേതിലും ധൈര്യം കാണിക്കുന്നു.”—ഫിലി. 1:12-14.

22. റോമിലെ തന്റെ തടവുകാലം പൗലോസ്‌ പ്രയോജനപ്പെടുത്തിയത്‌ എങ്ങനെ?

22 ഇന്ന്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഭാഗമായിരിക്കുന്ന പ്രധാനപ്പെട്ട കത്തുകൾ എഴുതാൻ റോമിൽ തടവിലായിരുന്ന ആ സമയം പൗലോസ്‌ പ്രയോജനപ്പെടുത്തി. b ആ കത്തുകൾ ലഭിച്ച ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ അതു വളരെയധികം പ്രയോജനം ചെയ്‌തു. പൗലോസിന്റെ കത്തുകൾ നമുക്കും പ്രയോജനം ചെയ്യും, കാരണം ദൈവത്താൽ പ്രചോദിതമായി പൗലോസ്‌ അന്ന്‌ എഴുതിയ കാര്യങ്ങൾ ഇന്നു നമ്മളെയും സഹായിക്കുന്നതാണ്‌.—2 തിമൊ. 3:16, 17.

23, 24. പൗലോസിനെപ്പോലെ ഇന്നത്തെ ക്രിസ്‌ത്യാനികൾ അന്യായമായി തടവുശിക്ഷ അനുഭവിക്കുമ്പോൾപ്പോലും ക്രിയാത്മക മനോഭാവം കാണിച്ചിരിക്കുന്നത്‌ എങ്ങനെ?

23 പൗലോസ്‌ മോചിതനായ സമയം കൃത്യമായി പ്രവൃത്തികളുടെ പുസ്‌തകത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഏതാണ്ട്‌ നാലു വർഷം അദ്ദേഹം തടവിലായിരുന്നു—രണ്ടു വർഷം കൈസര്യയിലും രണ്ടു വർഷം റോമിലും. c (പ്രവൃ. 23:35; 24:27) എന്നാൽ ആ സമയത്തെല്ലാം ദൈവസേവനത്തിൽ തന്നാലാവുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ അദ്ദേഹം ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തി. സമാനമായി ഇന്നും വിശ്വാസത്തിന്റെ പേരിൽ അന്യായമായി തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന ദൈവദാസന്മാർ തങ്ങളുടെ സന്തോഷം നഷ്ടമാകാതെ സൂക്ഷിക്കുകയും ആളുകളുമായി സന്തോഷവാർത്ത പങ്കുവെക്കുകയും ചെയ്യുന്നു. ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ സ്‌പെയിനിൽ തടവിലായ അഡോൾഫോയുടെ കാര്യംതന്നെ എടുക്കുക. ഒരു ഓഫീസർ അദ്ദേഹത്തോട്‌ ഇങ്ങനെ പറഞ്ഞു: “താൻ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങൾ തന്റെ ജീവിതം ഇത്രയെല്ലാം ദുരിതപൂർണമാക്കിയിട്ടും തന്റെ സന്തോഷത്തിന്‌ ഒരു കുറവും വന്നിട്ടില്ലല്ലോ; മാത്രമല്ല, മര്യാദവിട്ട്‌ ഒരിക്കൽപ്പോലും സംസാരിച്ചിട്ടുമില്ല.”

24 കാലാന്തരത്തിൽ, അഡോൾഫോ അധികാരികളുടെ വിശ്വാസം ആർജിച്ചു. തടവറയുടെ വാതിൽ തുറന്നിടാൻപോലും അവർക്കു മടിയില്ലായിരുന്നു. ബൈബിൾക്കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കുന്നതിനായി പട്ടാളക്കാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കാവൽക്കാരിൽ ഒരാൾ അഡോൾഫോയുടെ ജയിലറയിൽ വന്ന്‌ ബൈബിൾ വായിക്കുകപോലും ചെയ്യുമായിരുന്നു. അധികാരികളിൽ ആരെങ്കിലും അതുവഴി വന്നാൽ വിവരം അറിയിക്കാനുള്ള ചുമതല അഡോൾഫോയെ ഏൽപ്പിച്ചിട്ടാണ്‌ അയാൾ അങ്ങനെ ചെയ്‌തിരുന്നത്‌. അങ്ങനെ ജയിൽപ്പുള്ളി കാവൽക്കാരന്റെ ‘കാവലാളായി!’ വിശ്വസ്‌തരായ ഇത്തരം സാക്ഷികളുടെ നല്ല മാതൃക പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും “പേടിയില്ലാതെ ദൈവവചനം സംസാരിക്കാൻ” നമ്മെ പ്രചോദിപ്പിക്കട്ടെ!

25, 26. പൗലോസിന്‌ 30 വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ ഏതു പ്രവചനത്തിന്റെ നിവൃത്തിയാണ്‌ കാണാനായത്‌, നമ്മുടെ നാളിൽ അതിന്‌ എന്തു സമാനതയുണ്ട്‌?

25 വീട്ടുതടങ്കലിൽ കഴിയുന്ന ഒരു ക്രിസ്‌തീയ അപ്പോസ്‌തലൻ, തന്നെ സന്ദർശിക്കുന്ന എല്ലാവരോടും ‘ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നു’—പ്രവൃത്തികളുടെ പുസ്‌തകത്തിലെ ജീവസ്സുറ്റ വിവരണങ്ങൾക്ക്‌ എത്ര ഹൃദയസ്‌പർശിയായ ഒരു ഉപസംഹാരം! ഒന്നാമത്തെ അധ്യായത്തിൽ യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയോഗത്തെക്കുറിച്ചു നാം വായിച്ചു: “പരിശുദ്ധാത്മാവ്‌ നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) യേശു ആ നിയോഗം നൽകിയിട്ട്‌ 30 വർഷംപോലും തികഞ്ഞിരുന്നില്ല; അതിനോടകം രാജ്യസന്ദേശം ‘ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും ഘോഷിക്കപ്പെട്ടിരുന്നു.’ d (കൊലോ. 1:23) ദൈവാത്മാവിന്റെ ശക്തിയുടെ എത്ര വലിയ തെളിവ്‌!—സെഖ. 4:6.

26 അതേ ആത്മാവ്‌ ഇന്ന്‌, ക്രിസ്‌തുവിന്റെ സഹോദരന്മാരിൽ ശേഷിക്കുന്നവരെയും അവരുടെ സഹകാരികളായ ‘വേറെ ആടുകളെയും’ 240 ദേശങ്ങളിൽ ‘ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി അറിയിക്കുന്നതിന്‌’ ശക്തിപ്പെടുത്തിയിരിക്കുന്നു. (യോഹ. 10:16; പ്രവൃ. 28:23) ആ പ്രവർത്തനത്തിൽ നിങ്ങളാലാവുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ?

a ഒനേസിമൊസിനെ തന്നോടൊപ്പം നിറുത്താൻ പൗലോസ്‌ ആഗ്രഹിച്ചു. എന്നാൽ അത്‌ റോമൻ നിയമത്തിന്റെ ലംഘനവും ഒനേസിമൊസിന്റെ യജമാനനും ഒരു ക്രിസ്‌ത്യാനിയും ആയ ഫിലേമോന്റെ അവകാശത്തിന്മേലുള്ള ഒരു കടന്നുകയറ്റവും ആയിരിക്കുമായിരുന്നു. അതുകൊണ്ട്‌ പൗലോസ്‌ ഒനേസിമൊസിനെ ഒരു കത്തുമായി ഫിലേമോന്റെ അടുക്കലേക്ക്‌ അയച്ചു. അടിമയായ ഒനേസിമൊസിനെ ഒരു ആത്മീയ സഹോദരനായി സ്വീകരിക്കാൻ പൗലോസ്‌ ആ കത്തിലൂടെ ഫിലേമോനെ പ്രോത്സാഹിപ്പിച്ചു.—ഫിലേ. 13-19.