അധ്യായം 28
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും . . . ”
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ അനുഗാമികൾ തുടക്കമിട്ട ഒരു പ്രവർത്തനം യഹോവയുടെ സാക്ഷികൾ ഇന്നും തുടരുന്നു
1. ആദിമകാല ക്രിസ്ത്യാനികൾക്കും ഇന്നത്തെ യഹോവയുടെ സാക്ഷികൾക്കും തമ്മിൽ എന്തെല്ലാം സമാനതകളുണ്ട്?
അവർ തീക്ഷ്ണതയോടെ സാക്ഷ്യം നൽകി. പരിശുദ്ധാത്മാവിന്റെ സഹായവും വഴിനടത്തിപ്പും അവർ സ്വീകരിച്ചു. അവരെ നിശ്ശബ്ദരാക്കാൻ ഉപദ്രവത്തിനു കഴിഞ്ഞില്ല. ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം അവരുടെമേൽ ഉണ്ടായിരുന്നു. അതെ, ആദിമകാല ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇതെല്ലാം സത്യമായിരുന്നു. ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും അത് അങ്ങനെതന്നെ.
2, 3. പ്രവൃത്തികളുടെ പുസ്തകത്തിന്റെ ഏതു സവിശേഷത എടുത്തുപറയാവുന്നതാണ്?
2 അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകത്തിലെ, വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ആവേശജനകമായ വിവരണങ്ങൾ നിങ്ങൾക്കു പ്രോത്സാഹനം പകർന്നു എന്നതിനു സംശയമില്ല. ആദിമകാല ക്രിസ്ത്യാനിത്വത്തിന്റെ ദൈവപ്രചോദിതമായ ഏക ചരിത്രരേഖ എന്ന നിലയിൽ ഈ വിവരണം ശ്രദ്ധാർഹമാണ്.
3 പ്രവൃത്തികളുടെ പുസ്തകത്തിൽ 32 ദേശങ്ങളിലും 54 നഗരങ്ങളിലും 9 ദ്വീപുകളിലും നിന്നുള്ള 95 വ്യക്തികളെ പേരെടുത്തു പറഞ്ഞിരിക്കുന്നു. ജീവസ്സുറ്റ ഈ വിവരണത്തിലൂടെ സാധാരണക്കാരായ ആളുകളെയും അഹങ്കാരികളായ മതഭക്തരെയും ഗർവികളായ ഭരണാധികാരികളെയും നിർദയമായി ഉപദ്രവിക്കുന്നവരെയും എല്ലാം നാം പരിചയപ്പെടുന്നു. എന്നാൽ ജീവിതപ്രശ്നങ്ങളോടു മല്ലിടുകയും അതേസമയം തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്ത ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ജീവിതാനുഭവങ്ങളാണ് ഇതിലെ മുഖ്യ പ്രതിപാദ്യം.
4. പൗലോസ് അപ്പോസ്തലൻ, തബീഥ, ഒന്നാം നൂറ്റാണ്ടിലെ മറ്റു വിശ്വസ്ത സാക്ഷികൾ തുടങ്ങിയവരുമായി നമുക്ക് സവിശേഷമായ ഒരു ആത്മബന്ധം ആസ്വദിക്കാനാകുന്നത് എന്തുകൊണ്ട്?
4 തീക്ഷ്ണതയുള്ള അപ്പോസ്തലന്മാരായ പത്രോസ്, പൗലോസ്, പ്രിയ വൈദ്യനായ ലൂക്കോസ്, ഉദാരമതിയായ ബർന്നബാസ്, ധീരനായ സ്തെഫാനൊസ്, ദയാവതിയായ തബീഥ, അതിഥിപ്രിയയായ ലുദിയ എന്നിവരെപ്പോലെ വിശ്വസ്തരായ അനേകം സാക്ഷികൾ മൺമറഞ്ഞിട്ട് ഏതാണ്ട് 2,000 വർഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും അവരുമായി സവിശേഷമായ ഒരു ആത്മബന്ധം നമുക്ക് ആസ്വദിക്കാനാകുന്നു. എന്തുകൊണ്ടാണത്? അവർക്കുണ്ടായിരുന്ന അതേ നിയോഗം, അതായത് ശിഷ്യരാക്കൽ വേല നിറവേറ്റുന്നവരാണ് നാമും. (മത്താ. 28:19, 20) അതിൽ പങ്കെടുക്കാനാകുന്നത് എത്ര മഹത്തായ പദവിയാണ്!
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും . . . ”—പ്രവൃത്തികൾ 1:8
5. യേശുവിന്റെ ആദിമകാല അനുഗാമികൾ തങ്ങളുടെ പ്രസംഗപ്രവർത്തനം എവിടെ ആരംഭിച്ചു?
5 യേശു തന്റെ അനുഗാമികൾക്കു നൽകിയ ആ നിയോഗത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും” എന്ന് യേശു പറഞ്ഞു. (പ്രവൃ. 1:8) ആദ്യം ‘യരുശലേമിൽ’ സാക്ഷ്യം നൽകുന്നതിന് പരിശുദ്ധാത്മാവ് ശിഷ്യന്മാരെ ശക്തീകരിച്ചു. (പ്രവൃ. 1:1–8:3) തുടർന്ന് ആത്മാവിന്റെ മാർഗനിർദേശത്തിൻകീഴിൽ അവർ “യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും” സാക്ഷീകരിച്ചു. (പ്രവൃ. 8:4–13:3) അതിനുശേഷം അവർ “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങി.—പ്രവൃ. 13:4–28:31.
6, 7. ശുശ്രൂഷ നിർവഹിക്കുന്നതിന് ഒന്നാം നൂറ്റാണ്ടിലെ സഹവിശ്വാസികളോടുള്ള താരതമ്യത്തിൽ നമുക്ക് ഇന്ന് എന്തെല്ലാം സഹായങ്ങളുണ്ട്?
6 ഒന്നാം നൂറ്റാണ്ടിലെ നിങ്ങളുടെ സഹോദരീസഹോദരന്മാർക്ക് സാക്ഷ്യവേലയിൽ ഉപയോഗിക്കുന്നതിന് ഇന്നുള്ളതുപോലെ സമ്പൂർണ ബൈബിൾ ഉണ്ടായിരുന്നില്ല. മിക്കവാറും എ.ഡി. 41-ഓടെ മത്തായിയുടെ സുവിശേഷം ലഭ്യമായിരുന്നു. ഏതാണ്ട് എ.ഡി. 61-ൽ പ്രവൃത്തികളുടെ പുസ്തകം പൂർത്തിയാകുന്നതിനുമുമ്പുതന്നെ പൗലോസ് ചില കത്തുകൾ എഴുതിയിരുന്നു. ആദിമകാല ക്രിസ്ത്യാനികൾക്കു പക്ഷേ, തിരുവെഴുത്തുകളുടെ സ്വന്തം കോപ്പിയോ താത്പര്യക്കാർക്കു കൊടുക്കുന്നതിന് വ്യത്യസ്തതരം പ്രസിദ്ധീകരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. യേശുവിന്റെ ശിഷ്യരായിത്തീരുന്നതിനു മുമ്പ് ജൂത ക്രിസ്ത്യാനികൾ സിനഗോഗുകളിൽ എബ്രായ തിരുവെഴുത്തുകൾ വായിച്ചു കേട്ടിട്ടുണ്ട്. (2 കൊരി. 3:14-16) എന്നാൽ അവർപോലും ദൈവവചനം ശുഷ്കാന്തിയോടെ പഠിക്കേണ്ടിയിരുന്നു; കാരണം, സാധ്യതയനുസരിച്ച് അവർക്ക് തിരുവെഴുത്തുകൾ ഓർമയിൽനിന്ന് ഉദ്ധരിക്കേണ്ടതുണ്ടായിരുന്നു.
7 ഇന്ന് നമ്മിൽ മിക്കവർക്കും ബൈബിളിന്റെ സ്വന്തം പ്രതിയും ധാരാളം ബൈബിൾപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. 240 ദേശങ്ങളിൽ അനേകം ഭാഷകളിൽ സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ട് നാം ശിഷ്യരെ ഉളവാക്കുന്നു.
പരിശുദ്ധാത്മാവിന്റെ സഹായവും വഴിനടത്തിപ്പും
8, 9. (എ) പരിശുദ്ധാത്മാവ് യേശുവിന്റെ ശിഷ്യന്മാരെ എന്തു ചെയ്യാൻ പ്രാപ്തരാക്കി? (ബി) ദൈവാത്മാവിന്റെ സഹായത്തോടെ വിശ്വസ്ത അടിമ എന്തു പ്രദാനംചെയ്യുന്നു?
8 യേശു തന്റെ ശിഷ്യന്മാർക്ക് പ്രസംഗിക്കാനുള്ള നിയോഗം നൽകിയപ്പോൾ “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും” എന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ ആത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ വഴിനടത്തിപ്പിൻകീഴിൽ യേശുവിന്റെ അനുഗാമികൾ ഭൂമിയിലെമ്പാടും സാക്ഷികളായി സേവിക്കുമായിരുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താൽ പത്രോസും പൗലോസും രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും എന്തിന്, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു! എന്നിരുന്നാലും പരിശുദ്ധാത്മാവിലൂടെ നൽകപ്പെട്ട ശക്തിക്ക് അതിലുപരിയായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. നിത്യജീവൻ പ്രദാനംചെയ്യുമായിരുന്ന ശരിയായ പരിജ്ഞാനം മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഇത് അപ്പോസ്തലന്മാരെയും മറ്റു ശിഷ്യന്മാരെയും പ്രാപ്തരാക്കി.—യോഹ. 17:3.
9 എ.ഡി. 33-ലെ പെന്തിക്കോസ്തിൽ യേശുവിന്റെ ശിഷ്യന്മാർ, “ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻതുടങ്ങി.” അങ്ങനെ അവർ ‘ദൈവത്തിന്റെ മഹാകാര്യങ്ങളെക്കുറിച്ച്’ സാക്ഷ്യം നൽകി. (പ്രവൃ. 2:1-4, 11) അവർക്ക് ഉണ്ടായിരുന്നതുപോലെ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാനുള്ള അത്ഭുതകരമായ പ്രാപ്തിയൊന്നും നമുക്ക് ഇല്ല. എന്നിരുന്നാലും ദൈവാത്മാവിന്റെ സഹായത്താൽ വിശ്വസ്ത അടിമ അനേകം ഭാഷകളിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു. ഉദാഹരണത്തിന് ഓരോ മാസവും വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും ലക്ഷക്കണക്കിനു പ്രതികളാണ് അച്ചടിക്കുന്നത്. കൂടാതെ, നമ്മുടെ വെബ്സൈറ്റായ jw.org-ലൂടെ 1000-ത്തിലധികം ഭാഷകളിൽ ബൈബിൾപ്രസിദ്ധീകരണങ്ങളും വീഡിയോകളും പുറത്തിറക്കുന്നു. സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും പെട്ട ആളുകളോട് ‘ദൈവത്തിന്റെ മഹാകാര്യങ്ങളെക്കുറിച്ച്’ ഘോഷിക്കാൻ ഇതെല്ലാം നമ്മെ സഹായിക്കുന്നു.—വെളി. 7:9.
10. ബൈബിൾ പരിഭാഷയോടുള്ള ബന്ധത്തിൽ 1989 മുതൽ എന്തെല്ലാം ചെയ്തിട്ടുണ്ട്?
10 വിശ്വസ്ത അടിമ 1989 മുതൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം അനേകം ഭാഷകളിൽ ലഭ്യമാക്കുന്നതിന് വളരെയധികം ശ്രമം ചെയ്തിട്ടുണ്ട്. ഇതിനോടകംതന്നെ ഈ ബൈബിൾ 200-ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും അതിന്റെ കോടിക്കണക്കിനു പ്രതികൾ അച്ചടിക്കുകയും ചെയ്തിരിക്കുന്നു; ഇനിയും അനവധി ഭാഷകളിൽ അതു പുറത്തിറങ്ങാനിരിക്കുകയുമാണ്. ദൈവത്തിനും ദൈവത്തിന്റെ ആത്മാവിനും മാത്രമേ ഇത്തരം ശ്രമങ്ങൾ വിജയിപ്പിക്കാനാവൂ.
11. സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ ഏതു വിധത്തിൽ നിർവഹിക്കപ്പെടുന്നു?
11 ആയിരക്കണക്കിന് വരുന്ന ക്രിസ്തീയ സ്വമേധാസേവകരാണ് 150-ലേറെ രാജ്യങ്ങളിലും ദേശങ്ങളിലും ആയി പരിഭാഷാവേല നിർവഹിക്കുന്നത്. ഇതു നമ്മെ അതിശയിപ്പിക്കേണ്ടതില്ല; കാരണം, ദൈവമായ യഹോവയെയും യഹോവയുടെ മിശിഹൈക രാജാവിനെയും സ്ഥാപിതമായിരിക്കുന്ന സ്വർഗീയ രാജ്യത്തെയും കുറിച്ച് ലോകമെമ്പാടും ‘സമഗ്രമായി അറിയിക്കാൻ’ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന മറ്റൊരു സംഘടനയും ഈ ഭൂമുഖത്തില്ല.—പ്രവൃ. 28:23.
12. പൗലോസിനും മറ്റു ക്രിസ്ത്യാനികൾക്കും സാക്ഷീകരണവേല നിർവഹിക്കാനായത് എങ്ങനെ?
12 പൗലോസ് പിസിദ്യയിലെ അന്ത്യോക്യയിലുള്ള ജൂതന്മാരോടും ജനതകളിൽപ്പെട്ടവരോടും സാക്ഷീകരിച്ചതിന്റെ ഫലമായി “നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീർന്നു.” (പ്രവൃ. 13:48) ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകം ഉപസംഹരിക്കുമ്പോൾ പൗലോസ് ‘തികഞ്ഞ ധൈര്യത്തോടെ, തടസ്സമൊന്നും കൂടാതെ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയാണ്.’ (പ്രവൃ. 28:31) അപ്പോസ്തലൻ എവിടെയാണ് സാക്ഷീകരിക്കുന്നത്? അന്നത്തെ ലോകശക്തിയുടെ ആസ്ഥാനമായ റോമിൽത്തന്നെ! യേശുവിന്റെ ആദിമകാല അനുഗാമികൾക്ക് പ്രഭാഷണങ്ങളിലൂടെയും മറ്റു മാർഗങ്ങളിലൂടെയും സാക്ഷീകരണവേല നിർവഹിക്കാനായത് പരിശുദ്ധാത്മാവിന്റെ സഹായത്താലും വഴനടത്തിപ്പിനാലും മാത്രമാണ്.
ഉപദ്രവത്തിന്മധ്യേയും സ്ഥിരോത്സാഹത്തോടെ
13. ഉപദ്രവം നേരിടുമ്പോൾ നാം പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
13 യേശുവിന്റെ ആദിമകാല അനുഗാമികൾക്ക് ഉപദ്രവം നേരിട്ടപ്പോൾ അവർ ധൈര്യത്തിനായി യഹോവയോട് അപേക്ഷിച്ചു. എന്തായിരുന്നു ഫലം? അവർ പരിശുദ്ധാത്മാവിനാൽ നിറയുകയും ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കാൻ ശക്തീകരിക്കപ്പെടുകയും ചെയ്തു. (പ്രവൃ. 4:18-31) ഉപദ്രവത്തിന്മധ്യേയും സാക്ഷീകരണം തുടരാനുള്ള ശക്തിക്കും ജ്ഞാനത്തിനും വേണ്ടി നാമും യഹോവയോടു പ്രാർഥിക്കുന്നു. (യാക്കോ. 1:2-8) ദൈവത്തിന്റെ അനുഗ്രഹത്താലും പരിശുദ്ധാത്മാവിന്റെ സഹായത്താലും ആണ് രാജ്യപ്രസംഗവേല തുടരാൻ നമുക്കാകുന്നത്. ശക്തമായ എതിർപ്പിനോ ക്രൂരമായ ഉപദ്രവങ്ങൾക്കോ ഒന്നും സാക്ഷീകരണ വേലയ്ക്കു തടയിടാൻ കഴിയില്ല. ഉപദ്രവം ഉണ്ടാകുമ്പോൾ, പരിശുദ്ധാത്മാവിനുവേണ്ടിയും സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ധൈര്യത്തിനും ജ്ഞാനത്തിനും വേണ്ടിയും നാം തീർച്ചയായും പ്രാർഥിക്കേണ്ടതുണ്ട്.—ലൂക്കോ. 11:13.
14, 15. (എ) ‘സ്തെഫാനൊസിന്റെ മരണത്തെത്തുടർന്ന് ഉണ്ടായ ഉപദ്രവത്തിന്റെ’ ഫലമായി എന്തു സംഭവിച്ചു? (ബി) നമ്മുടെ നാളിൽ സൈബീരിയയിലുള്ള അനേകർ സത്യം പഠിക്കാൻ ഇടയായത് എങ്ങനെ?
14 ശത്രുക്കളുടെ കൈയാൽ വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് സ്തെഫാനൊസ് ധീരമായ ഒരു സാക്ഷ്യം നൽകി. (പ്രവൃ. 6:5; 7:54-60) അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട “വലിയ ഉപദ്രവം” മൂലം അപ്പോസ്തലന്മാർ ഒഴികെയുള്ള ശിഷ്യന്മാരെല്ലാം യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയി. എന്നാൽ അതൊന്നും സാക്ഷീകരണവേലയ്ക്കു വിരാമമിട്ടില്ല. ഫിലിപ്പോസ് ശമര്യയിൽ പോയി ‘ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുകയും’ അതു നല്ല ഫലം ഉളവാക്കുകയും ചെയ്തു. (പ്രവൃ. 8:1-8, 14, 15, 25) മാത്രമല്ല, ഇങ്ങനെയും നാം വായിക്കുന്നു: “സ്തെഫാനൊസിന്റെ മരണത്തെത്തുടർന്ന് ഉപദ്രവങ്ങളുണ്ടായപ്പോൾ ശിഷ്യന്മാർ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ ചിതറിപ്പോയിരുന്നു. പക്ഷേ അവർ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചുള്ളൂ. എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും ചില ശിഷ്യന്മാർ അന്ത്യോക്യയിൽ ചെന്ന് ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി.” (പ്രവൃ. 11:19, 20) ആ സമയത്ത് ഉപദ്രവത്തിന്റെ ഫലമായി രാജ്യസന്ദേശം പലയിടങ്ങളിലേക്കും വ്യാപിച്ചു.
15 സമാനമായ ഒരനുഭവമാണ് മുൻ സോവിയറ്റ് യൂണിയനിൽ ഉണ്ടായത്. പ്രത്യേകിച്ച് 1950-കളിൽ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ സൈബീരിയയിലേക്കു നാടുകടത്തി. അവർ പലയിടങ്ങളിൽ പോയി താമസമാക്കിയത് വിസ്തൃതമായ ആ ദേശത്ത് സന്തോഷവാർത്ത വ്യാപിക്കുന്നതിന് ഇടയാക്കി. സന്തോഷവാർത്ത ഘോഷിക്കുന്നതിനായി ഇത്രയധികം സാക്ഷികൾക്ക് ഇത്രയേറെ ദൂരം (10,000 കിലോമീറ്റർ) സ്വന്തം ചെലവിൽ യാത്രചെയ്യാൻ ഒരുപക്ഷേ, ഒരിക്കലും കഴിയുമായിരുന്നില്ല! എന്നാൽ ഗവൺമെന്റുതന്നെ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു! “സൈബീരിയയിലുള്ള ആത്മാർഥഹൃദയരായ ആയിരക്കണക്കിന് ആളുകൾക്ക് സത്യം അറിയാനുള്ള അവസരം ഫലത്തിൽ അധികാരികൾതന്നെ ചെയ്തുകൊടുത്തു” എന്ന് ഒരു സഹോദരൻ പറയുകയുണ്ടായി.
യഹോവയുടെ അനുഗ്രഹം, സമൃദ്ധമായി
16, 17. സാക്ഷീകരണവേലയുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നതിന്റെ എന്തു തെളിവ് പ്രവൃത്തികളുടെ പുസ്തകത്തിൽ കാണാം?
16 ആദിമകാല ക്രിസ്ത്യാനികളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നതിന് ഒരു സംശയവുമില്ല. പൗലോസും മറ്റുള്ളവരും നടുകയും നനയ്ക്കുകയും ചെയ്തെങ്കിലും “ദൈവമാണു വളർത്തിയത്.” (1 കൊരി. 3:5, 6) സാക്ഷീകരണവേലയെ യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി ഉണ്ടായ വളർച്ചയുടെ തെളിവുകളാണ് പ്രവൃത്തികളുടെ പുസ്തകത്തിൽ നാം കാണുന്നത്. ഉദാഹരണത്തിന്, “ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു” എന്നു നാം വായിക്കുന്നു. (പ്രവൃ. 6:7) സാക്ഷീകരണവേല വ്യാപകമായതോടെ “യഹൂദ്യ, ഗലീല, ശമര്യ എന്നിവിടങ്ങളിലെല്ലാം സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി; സഭ ശക്തിപ്പെട്ടു. യഹോവയുടെ വഴിയിൽ നടക്കുകയും പരിശുദ്ധാത്മാവിൽനിന്നുള്ള ആശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോൾ സഭയുടെ അംഗസംഖ്യ വർധിച്ചുവന്നു” എന്നും നാം കാണുന്നു.—പ്രവൃ. 9:31.
17 സിറിയയിലെ അന്ത്യോക്യയിലുള്ള ജൂതന്മാരും ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരും ധീരരായ സാക്ഷികളിൽനിന്ന് സത്യം കേൾക്കാനിടയായി. “യഹോവയുടെ കൈ അവരുടെകൂടെയുണ്ടായിരുന്നതിനാൽ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു, അവർ കർത്താവിലേക്കു തിരിഞ്ഞു” എന്ന് വിവരണം പറയുന്നു. (പ്രവൃ. 11:21) കൂടുതലായി ഉണ്ടായ വളർച്ചയെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു.” (പ്രവൃ. 12:24) പൗലോസും മറ്റുള്ളവരും ജനതകളുടെ ഇടയിൽ സമഗ്രമായി സാക്ഷീകരിച്ചത് ‘യഹോവയുടെ വചനം പ്രചരിക്കുന്നതിനും ശക്തിയാർജിക്കുന്നതിനും’ ഇടയാക്കി.—പ്രവൃ. 19:20.
18, 19. (എ) “യഹോവയുടെ കൈ” നമ്മോടുകൂടെയുണ്ടെന്ന് നമുക്കു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) തന്റെ ജനത്തെ യഹോവ പിന്തുണയ്ക്കും എന്നതിന് ഒരു ഉദാഹരണം പറയുക.
18 “യഹോവയുടെ കൈ” തീർച്ചയായും ഇന്ന് നമ്മോടുകൂടെയും ഉണ്ട്. അതുകൊണ്ടാണ് അനവധിപേർ വിശ്വാസികളായിത്തീരുകയും യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാനമേൽക്കുകയും ചെയ്യുന്നത്. ദൈവത്തിന്റെ സഹായത്താലും അനുഗ്രഹത്താലും മാത്രമാണ് ശക്തമായ എതിർപ്പും ചിലപ്പോൾ കഠിനമായ ഉപദ്രവംപോലും ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും പൗലോസിനെയും ആദിമകാല ക്രിസ്ത്യാനികളെയും പോലെ ശുശ്രൂഷ വിജയകരമായി നിറവേറ്റാനും നമുക്കു കഴിയുന്നത്. (പ്രവൃ. 14:19-21) നമ്മെ സഹായിക്കാൻ ദൈവമായ യഹോവ സദാ സന്നദ്ധനാണ്. ദൈവത്തിന്റെ ‘ശാശ്വതഭുജങ്ങൾ’ പരിശോധനകളിന്മധ്യേ നമുക്ക് കരുത്തേകുന്നു. (ആവ. 33:27) സ്വന്തം നാമംനിമിത്തവും യഹോവ തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.—1 ശമു. 12:22; സങ്കീ. 94:14.
19 ഹരാൾട്ട് ആപ്റ്റ് സഹോദരന്റെ കാര്യംതന്നെ എടുക്കുക. സാക്ഷീകരണവേലയിൽ ഏർപ്പെട്ടിരുന്നതിനാൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തെ നാസികൾ സാക്സെൻഹൗസെൻ തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. 1942 മെയ്യിൽ നാസി രഹസ്യപ്പോലീസ് വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ എൽസയെ അറസ്റ്റുചെയ്യുകയും അവരുടെ കുഞ്ഞിനെ മറ്റൊരിടത്തേക്കു മാറ്റുകയും ചെയ്തു. എൽസയെ അവർ പല പാളയങ്ങളിലേക്കും കൊണ്ടുപോയി. “ജർമനിയിലെ തടങ്കൽപ്പാളയങ്ങളിൽ കഴിച്ചുകൂട്ടിയ ആ വർഷങ്ങൾ എന്നെ സുപ്രധാനമായ ഒരു പാഠം പഠിപ്പിച്ചു,” എൽസ പറയുന്നു. “കഠിന പരിശോധനയെ നേരിടുമ്പോൾ യഹോവയുടെ ആത്മാവിന് നിങ്ങളെ വളരെയധികം ശക്തീകരിക്കാനാകും എന്നതാണ് ആ പാഠം. അറസ്റ്റു ചെയ്യപ്പെടുന്നതിനുമുമ്പ്, ഒരു സഹോദരിയിൽനിന്നു ലഭിച്ച കത്ത് ഞാൻ വായിച്ചിരുന്നു. കഠിനമായ പരിശോധനകളുടെ സമയത്ത് ഒരു പ്രശാന്തത അനുഭവപ്പെടാൻ ദൈവാത്മാവ് ഇടയാക്കുമെന്ന് അതിൽ എഴുതിയിരുന്നു. അത് അൽപ്പം അതിശയോക്തിയോടുകൂടിയ പ്രസ്താവനയല്ലേ എന്നു ഞാൻ ചിന്തിച്ചുപോയി. എന്നാൽ ഒടുവിൽ പരിശോധനകൾ നേരിട്ടപ്പോൾ ആ വാക്കുകൾ എത്ര സത്യമായിരുന്നെന്ന് എനിക്കു ബോധ്യമായി. സഹോദരി പറഞ്ഞതു നേരായിരുന്നു. നിങ്ങൾക്ക് അനുഭവമില്ലെങ്കിൽ അതു മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. എന്നാൽ എന്റെ കാര്യത്തിൽ അതുതന്നെയാണു സംഭവിച്ചത്.”
സമഗ്രസാക്ഷ്യം നൽകുന്നതിൽ തുടരുക!
20. വീട്ടുതടങ്കലിൽ ആയിരിക്കെ പൗലോസ് എന്തു ചെയ്തു, നമ്മുടെ സഹോദരീസഹോദരന്മാരിൽ ചിലർക്ക് ഇത് പ്രോത്സാഹനം പകർന്നേക്കാവുന്നത് എങ്ങനെ?
20 പൗലോസ് തീക്ഷ്ണതയോടെ ‘ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതായി’ പറഞ്ഞുകൊണ്ടാണ് പ്രവൃത്തികളുടെ പുസ്തകം ഉപസംഹരിക്കുന്നത്. (പ്രവൃ. 28:31) വീട്ടുതടങ്കലിൽ ആയിരുന്നതിനാൽ അദ്ദേഹത്തിനു റോമിൽ വീടുതോറും പോയി സാക്ഷീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും തന്റെ അടുക്കൽ വന്നവരോടെല്ലാം അദ്ദേഹം സാക്ഷീകരിച്ചു. ഇന്ന് നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരിൽ ചിലരും പ്രായാധിക്യമോ രോഗമോ ശാരീരിക വൈകല്യങ്ങളോ നിമിത്തം കിടപ്പിലായിരിക്കാം, അതല്ലെങ്കിൽ ഏതെങ്കിലും ആതുരാലയങ്ങളിൽ കഴിയുകയായിരിക്കാം. എന്നാൽ ദൈവത്തോടുള്ള അവരുടെ സ്നേഹത്തിനോ സാക്ഷീകരിക്കാനുള്ള ആഗ്രഹത്തിനോ ഒരു കുറവും സംഭവിച്ചിട്ടുണ്ടാവില്ല. അവരെ നമുക്കു പ്രാർഥനയിൽ ഓർക്കാം. കൂടാതെ യഹോവയെയും യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ആളുകളെ അവരുടെ അടുക്കലേക്കു നയിക്കുന്നതിനുവേണ്ടി നമുക്കു സ്വർഗീയ പിതാവിനോടു യാചിക്കുകയും ചെയ്യാം.
21. അടിയന്തിരതയോടെ നാം സാക്ഷീകരണ വേലയിൽ ഏർപ്പെടേണ്ടത് എന്തുകൊണ്ട്?
21 നമ്മിൽ മിക്കവർക്കും വീടുതോറുമുള്ള വേലയിലും ശിഷ്യരാക്കൽ വേലയുടെ മറ്റു മണ്ഡലങ്ങളിലും ഏർപ്പെടാൻ സാധിക്കും. അതുകൊണ്ട് “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സാക്ഷ്യം നൽകുന്ന വേലയിൽ ഏർപ്പെട്ടുകൊണ്ട് രാജ്യഘോഷകരെന്നനിലയിലുള്ള നമ്മുടെ പങ്കു നിറവേറ്റാൻ നമുക്കു പരമാവധി യത്നിക്കാം. ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ “അടയാളം” ഇന്നു വ്യക്തമായി കാണുന്നതിനാൽ ഈ വേല നാം അടിയന്തിരതയോടെ നിറവേറ്റേണ്ടതുണ്ട്. (മത്താ. 24:3-14) “കർത്താവിന്റെ വേലയിൽ” നമുക്കു ധാരാളം ചെയ്യാനുണ്ടെന്ന് ഓർക്കുക. അതുകൊണ്ട് സമയം ഒട്ടും പാഴാക്കാതെ നമുക്കു പ്രവർത്തിക്കാം.—1 കൊരി. 15:58.
22. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?
22 ‘യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസത്തിനായി’ കാത്തിരിക്കവെ, വിശ്വസ്തമായി സാക്ഷ്യം നൽകുന്നതിൽ നമുക്കു ധൈര്യത്തോടെ തുടരാം. (യോവേ. 2:31) ‘ഉത്സാഹത്തോടെ ദൈവവചനം സ്വീകരിച്ച’ ബരോവക്കാരെപ്പോലുള്ള അനേകരെ നാം ഇനിയും കണ്ടെത്തും. (പ്രവൃ. 17:10, 11) അതുകൊണ്ട് “കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്” എന്ന വാക്കുകൾ കേൾക്കുന്നതുവരെ നമുക്കു പ്രസംഗപ്രവർത്തനത്തിൽ തുടരാം. (മത്താ. 25:23) ശിഷ്യരാക്കൽ വേലയിലെ നമ്മുടെ പങ്കു നാം ഇന്ന് തീക്ഷ്ണതയോടെ നിറവേറ്റുകയും യഹോവയോടു സദാ വിശ്വസ്തരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ദൈവരാജ്യത്തെക്കുറിച്ച് ‘സമഗ്രമായി അറിയിക്കാൻ’ ലഭിച്ച അനുഗൃഹീത പദവിയെ ഓർത്ത് നിത്യതയിൽ ഉടനീളം നമുക്കു സന്തോഷിക്കാനാകും!