ജോർജിയ | 1998-2006
‘അനുകൂലകാലത്തെയും പ്രതികൂലകാലത്തെയും’ അനുഗ്രഹങ്ങൾ—2 തിമൊ. 4:2.
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിൽ പങ്കെടുത്തു.
ജോർജിയയിലെ സാക്ഷികൾക്ക്, പ്രചാരകരുടെയും താത്പര്യക്കാരുടെയും എണ്ണത്തിൽ അത്ഭുകരമായ വളർച്ചയാണ് 1990-കളുടെ അവസാനത്തോടെ കാണാൻ കഴിഞ്ഞത്. 1998-ൽ 32,409 പേർപ്രചാരകരിൽ മിക്കവരും താരതമ്യേന സത്യത്തിൽ പുതിയവർ ആയിരുന്നതുകൊണ്ട് അനുഭവപരിചയം കുറവുള്ളവരായിരുന്നു. മൂപ്പന്മാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഇവർക്കൊക്കെ ആത്മീയ പ്രവർത്തനങ്ങളുടെ പല മേഖലകളിലും പരിശീലനം ആവശ്യമായിരുന്നു. പക്ഷേ, അത് എങ്ങനെ ലഭിക്കും?
യഹോവയുടെ സംഘടന പിന്തുണയ്ക്കുന്നു
ജർമനിയിലെ ഗിലെയാദ് എക്സ്റ്റെൻഷൻ സ്കൂളിൽനിന്ന് ബിരുദം നേടിയ അർനോ ടങ്ഗ്ളറെയും സോൻജായെയും 1998 മാർച്ചിൽ ജോർജിയയിലേക്കു നിയമിച്ചു. ആ വർഷം തന്നെ റഷ്യൻ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ അവിടെ ഒരു കൺട്രി ഓഫീസ് തുറക്കുന്നതിനും ഭരണസംഘം അനുമതി നൽകി.
താമസിയാതെ, കൺട്രി കമ്മിറ്റി പ്രസംഗപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തുതുടങ്ങി. നമ്മുടെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിനാൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ അന്നത്തെ ജർമൻ ബ്രാഞ്ചിൽനിന്ന് നേരിട്ട് കൊണ്ടുവരാൻ കഴിയുമായിരുന്നു. രാജ്യഹാളുകളും ബ്രാഞ്ച് സൗകര്യങ്ങളും പണിയുന്നതിനു സ്ഥലം വാങ്ങാനും മറ്റും ഈ നിയമാംഗീകാരം വഴിതുറന്നു.
ആത്മീയപരിശീലനത്തിന്റെ ഒരു കാലഘട്ടം
സോവിയറ്റ് ഭരണത്തിന്റെ നീണ്ടകാലത്തെ നിരോധനം വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തെ സാരമായി ബാധിച്ചു. ആ കാലത്ത് അനേകം പ്രചാരകർക്കും പരസ്യമായി വീടുതോറും പോയി പ്രസംഗിക്കാൻ കഴിഞ്ഞിരുന്നില്ല. അർനോ ടങ്ഗ്ളർ ഓർക്കുന്നു: “മിക്ക പ്രചാരകരും തെരുവുസാക്ഷീകരണത്തിൽ നന്നായി ഏർപ്പെട്ടിരുന്നു. എന്നാൽ വീടുതോറും പോകാനോ താത്പര്യം നട്ടുവളർത്താനോ മിക്കവരും ശ്രമിച്ചിരുന്നില്ല.”
1999 മെയ് മാസത്തിൽ പുതിയ കൺട്രി ഓഫീസിൽ സേവിച്ചുതുടങ്ങിയ ഡാവിറ്റ് ഡേവിഡ്സെ സഹോദരൻ പറയുന്നു: “വയലിലും ബഥേലിലും വളരെയേറെ പ്രവർത്തിക്കാനുണ്ടായിരുന്നു. പലതും വായിച്ചറിഞ്ഞിരുന്നെങ്കിലും അവ എങ്ങനെ ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. അതുകൊണ്ട് ഭരണസംഘം അയച്ച അനുഭവപരിചയമുള്ള സഹോദരങ്ങളെ ഞങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു.”
ജോർജിയയിലെ സഹോദരന്മാർക്കു തീവ്രമായ പരിശീലനത്തിന്റെ കാലം തുടങ്ങി. എന്നാൽ സാധാരണയായി ആവശ്യമധികമുള്ളിടത്ത് സേവിക്കാൻ പോകുന്നവർ അവിടെയുള്ളവർക്കു പരിശീലനം കൊടുക്കുക മാത്രമല്ല അവരിൽനിന്ന് പഠിക്കുകയും ചെയ്യാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. (സുഭാ. 27:17) സഹായിക്കാൻ വന്നവർ ജോർജിയയിലെ സഹോദരങ്ങളിൽനിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു.
ജോർജിയയിലെ സഹോദരങ്ങളുടെ ആകർഷകമായ ഗുണങ്ങൾ
അർനോയും സോൻജായും ജോർജിയയിൽ വന്ന സമയത്ത് അവർക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് എപ്പോഴും ഓർക്കാറുണ്ട്. അവരുടെ പുതിയ നിയമനത്തോടു പൊരുത്തപ്പെടാൻ ജോർജിയയിലെ സഹോദരങ്ങൾ തങ്ങളാലാകുന്ന സഹായമെല്ലാം അവർക്കു ചെയ്തു.
സഹോദരങ്ങളുടെ ഉദാരതയെക്കുറിച്ച് സോൻജാ ഓർക്കുന്നു: “തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ ഞങ്ങൾക്കു രുചികരമായ ഭക്ഷണസാധനങ്ങൾ കൊണ്ടുവന്ന് തരുമായിരുന്നു. ഒരു സഹോദരി ഞങ്ങളെ വയൽസേവനത്തിനു കൊണ്ടുപോയി, പുതിയ സഭയിലെ സഹോദരങ്ങൾക്കു ഞങ്ങളെ പരിചയപ്പെടുത്തി. ജോർജിയൻ സംസ്കാരത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്നു. മറ്റൊരു സഹോദരി ക്ഷമയോടെ ജോർജിയൻ ഭാഷ പഠിപ്പിച്ചു.”
1999-ൽ ജോർജിയയിലേക്കു നിയമിക്കപ്പെട്ട കാനഡയിൽനിന്നുള്ള വാറൻ ഷ്യൂഫെൽറ്റും ലെസലിയും ഇങ്ങനെ പറഞ്ഞു: “ഇവിടത്തെ സഹോദരങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിനു മുന്നിൽ ഞങ്ങൾ തലകുനിച്ചുപോയി. ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നവരായിരുന്നു.”
വിദേശരാജ്യങ്ങളിൽനിന്ന് ജോർജിയയിലേക്കു നിയമിച്ച സഹോദരങ്ങൾ തങ്ങളുടെ പരിമിതികളിലേക്കും ബുദ്ധിമുട്ടുകളിലേക്കും അല്ല മറിച്ച് അവിടെയുള്ളവരുടെ നല്ല ഗുണങ്ങളിലേക്കാണു നോക്കിയത്. അതേസമയം, മിഷനറിമാരുടെ താഴ്മയോടെയും സ്നേഹത്തോടെയും ഉള്ള സമീപനം ജോർജിയയിലെ സഹോദരങ്ങളെ പെട്ടെന്ന് അവരിലേക്ക് ആകർഷിച്ചു.
ദൈവഭയമുള്ള ആളുകൾ സത്യത്തോടു പ്രതികരിക്കുന്നു
1990-കളിൽ ജോർജിയയിലെ ആത്മാർഥഹൃദയരായ ധാരാളം ആളുകൾ സത്യത്തോടു പ്രതികരിച്ചു. 1998-ൽ മാത്രം 1,724 പേർ സ്നാനമേറ്റു. ഇത്രയധികം പേരെ സത്യത്തിലേക്ക് ആകർഷിച്ചത് എന്താണ്?
വളരെക്കാലം ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ച ടമാസി ബിബ്ലായ സഹോദരൻ വിശദീകരിക്കുന്നു: “ജോർജിയക്കാരുടെ ദൈവത്തോടുള്ള സ്നേഹം അവരുടെ പരമ്പരാഗതമൂല്യങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് ബൈബിൾസന്ദേശം അവരുമായി പങ്കുവെച്ചപ്പോൾ സ്വാഭാവികമായും അതിനോട് അവർക്ക് അടുപ്പം തോന്നി.”
രാജ്യസുവിശേഷകർക്കുള്ള സ്കൂളിലെ അധ്യാപകനായ ഡാവിറ്റ് സാംഖാരാഡ്സെ പറയുന്നു: “ഒരാൾ ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ അയാളുടെ കുടുംബാംഗങ്ങളും അയൽക്കാരും മിക്കവാറും അതിൽ ഇടപെടും. അവർ ആ ബൈബിൾപഠനത്തെ നിരുത്സാഹപ്പെടുത്താനാണു ശ്രമിക്കുന്നത്. അങ്ങനെ ഇടപെടുന്ന പലരും പിന്നീടു ബൈബിൾപഠിക്കുന്നതായി കണ്ടിട്ടുണ്ട്.”
രാജ്യസന്ദേശത്തിന്റെ വ്യാപനം ആളുകളുടെ ജീവിതത്തിനു മാറ്റം വരുത്തി. 1999 ഏപ്രിൽ മാസത്തിൽ സ്മാരകഹാജർ 36,669 എന്ന പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. ആത്മീയവളർച്ചയുടെ എത്ര വലിയ തെളിവ്!
“എതിരാളികളും ധാരാളമുണ്ട്”
പുരാതന എഫെസൊസിലെ തന്റെ പ്രസംഗപ്രവർത്തനത്തെ സൂചിപ്പിച്ചുകൊണ്ട് പൗലോസ് അപ്പോസ്തലൻ എഴുതി: “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു. എന്നാൽ എതിരാളികളും ധാരാളമുണ്ട്.” (1 കൊരി. 16:9) 1999-ലെ ശ്രദ്ധേയമായ സ്മാരകത്തിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ജോർജിയയിലെ സഹോദരങ്ങളുടെ മാറിവന്ന സാഹചര്യം പൗലോസിന്റെ മേൽപ്പറഞ്ഞ വാക്കുകളിൽ കാണാം.
ആ വർഷം ആഗസ്റ്റിൽ ഒരു ഓർത്തഡോക്സ് തീവ്രവാദിഗ്രൂപ്പിലെ അംഗങ്ങൾ ടിബിലിസിയിൽ ഒരു റാലി സംഘടിപ്പിക്കുകയും നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരസ്യമായി ചുട്ടെരിക്കുകയും ചെയ്തു. ഓർത്തഡോക്സ് സഭയിലെ പദവികൾ നഷ്ടപ്പെട്ട വാസിലി കാലാവിഷ്വിലി എന്ന ഒരു പുരോഹിതനാണ് ഇതിനെല്ലാം ചുക്കാൻപിടിച്ചത്.
അപ്പോൾ തുടങ്ങിയ ഉപദ്രവത്തിന്റെയും പീഡനത്തിന്റെയും അലകൾ പിന്നീടു നാലു വർഷത്തോളം നീണ്ടുനിന്നു.1999 ഒക്ടോബർ 17-ന് 200-ഓളം പേർ അടങ്ങുന്ന ആൾക്കൂട്ടത്തെ നയിച്ചുകൊണ്ട് ഏതാനും മതതീവ്രവാദികൾ ടിബിലിസിയിലെ ഗ്ലാനി സഭയിൽ അതിക്രമിച്ചുകടന്ന് സഭായോഗം അലങ്കോലപ്പെടുത്തി. അക്രമികൾ മരക്കഷണങ്ങളും ഇരുമ്പുവടികളും കൊണ്ട് അവിടെയുണ്ടായിരുന്നവരെ ആക്രമിച്ചു. സഹോദരങ്ങളിൽ ഒരുപാടു പേർ ആശുപത്രിയിലുമായി.
സങ്കടകരമെന്നു പറയട്ടെ, അധികാരികൾ അക്രമികളിൽ ആരെയും അറസ്റ്റ് ചെയ്തില്ല. സാക്ഷികൾക്കു നേരെയുള്ള അതിക്രമം തുടർന്നുകൊണ്ടിരുന്നു. പ്രസിഡന്റ് ഷെവർഡ്നാഡ്സെ ഉൾപ്പെടെ ഒരുകൂട്ടം ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ ഈ ആക്രമണങ്ങളെ ശക്തമായി കുറ്റപ്പെടുത്തിയെങ്കിലും അക്രമികൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വാസ്തവത്തിൽ ആക്രമണമുണ്ടായി വളരെയധികം സമയം കഴിഞ്ഞാണു പോലീസ് ഉദ്യോഗസ്ഥർ എത്താറുണ്ടായിരുന്നത്.
ഏതാണ്ട് ഇതേ സമയത്ത് പാർലമെന്റംഗമായ ഗുരാം ഷാരാഡ്സെ നമുക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെയൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല. അദ്ദേഹം സാക്ഷികളെ അപകടകാരികൾ എന്നു മുദ്രകുത്തി. സന്തോഷവാർത്ത പ്രസംഗിക്കുന്നതിലെ ‘അനുകൂലകാലങ്ങൾ’ പഴങ്കഥയായി മാറിയതുപോലെ തോന്നി.
യഹോവയുടെ സംഘടന ഉപദ്രവങ്ങൾക്കെതിരെ പ്രതികരിക്കുന്നു
ജോർജിയയിലെ സാക്ഷികളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യഹോവയുടെ സംഘടന ഉടൻതന്നെ ഉണർന്ന് പ്രവർത്തിച്ചു. ഒരു ആക്രമണം ഉണ്ടായാൽ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നുള്ള സ്നേഹപൂർവമായ നിർദേശങ്ങൾ സഹോദരങ്ങൾക്കു കിട്ടി. സത്യക്രിസ്ത്യാനികൾ ചിലപ്പോൾ എതിർപ്പുകളും ഉപദ്രവങ്ങളും സഹിക്കേണ്ടിവരുന്നതിന്റെ കാരണങ്ങളെക്കുറിച്ചും സഹോദരങ്ങളെ ഓർമിപ്പിച്ചു.—2 തിമൊ. 3:12.
കൂടാതെ, സഹോദരങ്ങൾക്കെതിരെയുള്ള കോടതിക്കേസുകളിൽ അവർക്കു നിയമപരമായ സംരക്ഷണം നൽകുന്നതിനുള്ള നടപടികളും സംഘടന സ്വീകരിച്ചു. ജോർജിയൻ ബ്രാഞ്ചിലെ നിയമവിഭാഗത്തിൽ സേവിച്ചിരുന്ന ഒരു സഹോദരൻ ഓർക്കുന്നു: “ആ നാലുവർഷക്കാലത്ത് വാസിലി കാലാവിഷ്വിലിയുടെ ഗ്രൂപ്പ് നമുക്കെതിരെ *
നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ ഞങ്ങൾ 800-ലേറെ പരാതികൾ കൊടുത്തു. ഉദ്യോഗസ്ഥന്മാരോടും മനുഷ്യാവകാശ സംഘടനകളോടും ഞങ്ങൾ സഹായം അഭ്യർഥിച്ചു. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന് വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും ആക്രമണങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല.”^ ഖ. 30 നമ്മുടെ അവകാശങ്ങൾ അംഗീകരിച്ച് കിട്ടാനുള്ള നിയമപോരാട്ടങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് 2002 ജനുവരി 22 ലക്കം ഉണരുക! (ഇംഗ്ലീഷ്) പേജ് 18-24 കാണുക.