വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സോഖുമിയിലെ ഒരു കടൽത്തീരത്തു മീറ്റിങ്ങ് നടത്തുന്നു, 1989

ജോർജിയ | 1924-1990

ആദ്യകാലത്തെ സത്യാന്വേഷികൾ

ആദ്യകാലത്തെ സത്യാന്വേഷികൾ

ബൈബിൾവിദ്യാർഥികൾ 1920-കളുടെ ആരംഭത്തിൽ ജോർജിയയിലുള്ള സത്യാന്വേഷികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അർമേനിയ, ജോർജിയ, സിറിയ, തുർക്കി എന്നിവിടങ്ങളിലെ പ്രസംഗപ്രവർത്തനത്തെ സഹായിക്കുന്നതിനായി 1924-ൽ ലബാനോനിലെ ബെയ്‌റൂട്ടിൽ ഒരു ഓഫീസ്‌ ആരംഭിച്ചു.

ഈ കാലയളവിൽ സത്യത്തിന്‍റെ വിത്ത്‌ ജോർജിയയിൽ വിതച്ചെങ്കിലും, പ്രകടമായ ഫലങ്ങൾ ആദ്യകാലങ്ങളിൽ കാണാൻ കഴിഞ്ഞില്ല. (മത്താ. 13:33) എന്നാൽ കാലങ്ങൾ കടന്നുപോകവെ രാജ്യസന്ദേശം വ്യാപിച്ചു. അതു ജോർജിയയിലെ അനേകം ആളുകളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി.

അദ്ദേഹം നീതിക്കായി വാഞ്‌ഛിച്ചു

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ വാസോ ക്വിനിയഷ്വിലി ഒരു ചെറുപ്പക്കാരനായിരുന്നു. ജോർജിയ സോവിയറ്റ്‌ യൂണിയന്‍റെ ഭാഗമായിരുന്നതിനാൽ അദ്ദേഹത്തിന്‍റെ പിതാവിനു സോവിയറ്റ്‌ പട്ടാളത്തിൽ ചേരേണ്ടതായി വന്നു. ആ കാലയളവിൽത്തന്നെ വാസോയുടെ അമ്മയും മരിച്ചുപോയി. ആ കുടുംബത്തിന്‍റെ മൂത്ത മകനായതിനാൽ സ്വന്തം കൂടെപ്പിറപ്പുകളുടെ സംരക്ഷണവും വാസോയുടെ ചുമലിലായി. ആ ഭാരം താങ്ങാൻ ഒരു വഴിയും കാണാതെവന്നപ്പോൾ വാസോ മോഷണം തുടങ്ങി.

പിന്നീട്‌ വാസോ ഒരു ഗുണ്ടാസംഘത്തിൽ ചേരുകയും പല സംഘടിത അക്രമപ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്‌തു. അദ്ദേഹം പറയുന്നു: “ഗവൺമെന്‍റിലോ സമൂഹത്തിലോ ഉള്ളതിലും അധികം നീതി കുറ്റവാളികളുടെ ലോകത്തിൽ ഉണ്ടെന്ന് എനിക്കു തോന്നി.” അക്രമപ്രവർത്തനത്തിലൂടെ നീതിയും ന്യായവും കണ്ടെത്താമെന്നു വിചാരിച്ച വാസോ പെട്ടെന്നു തന്നെ ഒരു കാര്യം തിരിച്ചറിഞ്ഞു. മനുഷ്യസമൂഹത്തിന്‌ ഒരിക്കലും നൽകാൻ കഴിയാത്ത ഒന്നിനുവേണ്ടിയാണ്‌ താൻ ഇപ്പോഴും തിരയുന്നതെന്ന്. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നീതിക്കായി ഞാൻ വാഞ്‌ഛിച്ചു.”

വാസോ ക്വിനിയഷ്വിലി, 1964-ൽ ജയിൽ മോചിതനായതിനു ശേഷം

പിന്നീട്‌, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു വാസോയെ അറസ്റ്റ് ചെയ്യുകയും സൈബീരിയയിലെ തൊഴിൽപ്പാളയത്തിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. വിശ്വാസത്തിന്‍റെ പേരിൽ തടവിലായ യഹോവയുടെ സാക്ഷികളിൽ ഒരാളെ വാസോ അവിടെവെച്ച് പരിചയപ്പെട്ടു. അതെക്കുറിച്ച് വാസോ പറയുന്നു: “ഞാൻ തേടിയലഞ്ഞത്‌ എന്താണോ അത്‌ എനിക്കു കിട്ടി. ഞങ്ങൾക്കു പഠിക്കാൻ പ്രസിദ്ധീകരണങ്ങൾ ഒന്നും ഇല്ലായിരുന്നു. എങ്കിലും സഹോദരൻ പറഞ്ഞുതന്നിരുന്ന കാര്യങ്ങളിൽനിന്ന് പഠിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.”

1964-ൽ മോചനം ലഭിച്ച വാസോ ജോർജിയയിലേക്കു തിരികെ പോയി. അവിടെ ചെന്ന അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ആ സമയങ്ങളിലെല്ലാം തനിക്കു സത്യം പകർന്നുതന്ന ആ സഹതടവുകാരനുമായി കത്തുകളിലൂടെ വാസോ ബന്ധപ്പെട്ടിരുന്നു. എന്നാൽ സങ്കടകരമായ ഒരു കാര്യം തുടർന്നുണ്ടായി. ആ വിശ്വസ്‌തസ്‌നേഹിതന്‍റെ മരണമായിരുന്നു അത്‌. അങ്ങനെ ദൈവജനവുമായുള്ള വാസോയുടെ ബന്ധം അറ്റുപോയി. വീണ്ടുമൊരു സാക്ഷിയെ കണ്ടുമുട്ടുന്നതിനു പിന്നെയും രണ്ടു പതിറ്റാണ്ടോളം വാസോയ്‌ക്കു കാത്തിരിക്കേണ്ടിവന്നു. അതെക്കുറിച്ച് നമ്മൾ പിന്നീടു ചിന്തിക്കും.

കഷ്ടപ്പാടുകൾ അനുഗ്രഹങ്ങൾക്കു വഴിമാറുന്നു

കാടിനുള്ളിൽ നടത്തിയ ഒരു മീറ്റിങ്ങ്

നാസി തടങ്കൽപ്പാളയത്തിലായതു വാലെന്‍റീന മിമിനോഷ്വിലി എന്ന ജോർജിയൻ ചെറുപ്പക്കാരിക്കു വലിയ അനുഗ്രഹമായി. അവിടെവെച്ചാണ്‌ അവൾ യഹോവയുടെ സാക്ഷികളെ ആദ്യമായി കണ്ടുമുട്ടിയത്‌. അവരുടെ അചഞ്ചലമായ വിശ്വാസമാണ്‌ അവളിൽ ഏറ്റവും മതിപ്പുളവാക്കിയത്‌. ബൈബിളിൽനിന്ന് അവർ പഠിപ്പിച്ച കാര്യങ്ങൾ അവളെ ആഴത്തിൽ സ്‌പർശിച്ചു.

യുദ്ധത്തിനു ശേഷം സ്വന്തം നാട്ടിലേക്കു വന്ന വാലെന്‍റീന, താൻ കണ്ടെത്തിയ പുതിയ വിശ്വാസത്തെക്കുറിച്ച് ആളുകളോടു പറയാൻ തുടങ്ങി. പക്ഷേ, പെട്ടെന്നുതന്നെ അത്‌ അധികാരികളുടെ കണ്ണിൽപ്പെടുകയും അവർ വാലെന്‍റീനയെ റഷ്യയിലെ തൊഴിൽപ്പാളയത്തിൽ പത്തു വർഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. അവിടെവെച്ച് വാലെന്‍റീന യഹോവയുടെ സാക്ഷികളെ വീണ്ടും കണ്ടുമുട്ടുകയും തുടർന്ന് സ്‌നാനമേൽക്കുകയും ചെയ്‌തു.

1967-ൽ പാളയത്തിൽനിന്ന് മോചിതയായതിനു ശേഷം വാലെന്‍റീന ജോർജിയയുടെ പടിഞ്ഞാറൻ ഭാഗത്തേക്കു മാറുകയും വളരെ വിവേകത്തോടെ പ്രസംഗപ്രവർത്തനം തുടരുകയും ചെയ്‌തു. എന്നാൽ വാലെന്‍റീനയെ, ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക് ഉത്തരം എന്ന നിലയിൽ യഹോവ ഉടൻതന്നെ ഉപയോഗിക്കാൻ പോകുകയായിരുന്നെന്ന് അവൾ അറിഞ്ഞില്ല.

യഹോവ അവളുടെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകി

സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട സാക്ഷികളിൽനിന്നാണ്‌ അന്‍റോണിന ഗുഡാഡ്‌സെ എന്ന സഹോദരി സത്യം പഠിച്ചത്‌. എന്നാൽ 1962-ൽ, സഹോദരിയുടെ അവിശ്വാസിയായ ഭർത്താവ്‌ അദ്ദേഹത്തിന്‍റെ സ്വന്തം നാടായ ജോർജിയയിലേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ചു. അങ്ങനെ സഹോദരിക്കു സൈബീരിയയിൽനിന്ന് കിഴക്കൻ ജോർജിയയിലെ ഒരു നഗരമായ ഖഷൂരിയിലേക്കു മാറേണ്ടിവന്നു. സാക്ഷികളിൽനിന്ന് ഒറ്റപ്പെട്ടുപോയതിന്‍റെ വിഷമത്തോടെ സഹോദരി അവിടെ താമസം തുടങ്ങി.

ഗുഡാഡ്‌സെ കുടുംബം, 1960-കളിൽ

തന്‍റെ പ്രാർഥനയ്‌ക്ക് യഹോവ ഉത്തരം നൽകിയത്‌ എങ്ങനെയെന്ന് അന്‍റോണിന സഹോദരി പറയുന്നു: “ഒരു ദിവസം, സൈബീരിയയിലുള്ള എന്‍റെ അമ്മയിൽനിന്ന് എനിക്ക് ഒരു പൊതി കിട്ടി. അതിൽ ചില ബൈബിൾപ്രസിദ്ധീകരണങ്ങൾ വിദഗ്‌ധമായി ഒളിപ്പിച്ചുവെച്ചിരുന്നു. തുടർന്നുള്ള ആറു വർഷത്തോളം എനിക്ക് ഈ വിധത്തിൽ ആത്മീയഭക്ഷണം ലഭിച്ചുപോന്നു. ഒരോ തവണയും എന്നെ വഴിനടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കരുതുന്നതിനും ഞാൻ യഹോവയ്‌ക്കു നന്ദി പറഞ്ഞു.”

എന്നിരുന്നാലും അന്‍റോണിന ഒറ്റയ്‌ക്കായിരുന്നു. അവൾ പറയുന്നു: “സഹോദരങ്ങളോടൊപ്പം വീണ്ടും എന്നെ ഒന്നിപ്പിക്കണേ എന്നു ഞാൻ എപ്പോഴും യഹോവയോടു പ്രാർഥിച്ചിരുന്നു. ഒരു ദിവസം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത്‌ രണ്ടു സ്‌ത്രീകൾ എത്തി എന്നോട്‌ ചോദിച്ചു: ‘നിങ്ങൾ അന്‍റോണിന അല്ലേ?’ ദയ നിറഞ്ഞ അവരുടെ മുഖഭാവത്തിൽനിന്ന് അവർ എന്‍റെ ആത്മീയസഹോദരിമാരാണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. ഉടൻതന്നെ ഞങ്ങൾ കെട്ടിപ്പിടിച്ച് സന്തോഷംകൊണ്ട് കരഞ്ഞുപോയി.”

വാലെന്‍റീന മിമിനോഷ്വിലി ആയിരുന്നു വന്നതിൽ ഒരു സഹോദരി. പടിഞ്ഞാറൻ ജോർജിയയിൽ മീറ്റിങ്ങുകളുണ്ടെന്നു കേട്ടപ്പോൾ അന്‍റോണിനയ്‌ക്കു വളരെ സന്തോഷമായി. വീട്ടിൽനിന്നും 300 കിലോമീറ്റർ ദൂരത്താണു മീറ്റിങ്ങുകൾ നടക്കുന്നതെങ്കിലും അതിൽ പങ്കെടുക്കാനായി മാസത്തിൽ ഒരു തവണ അന്‍റോണിന അങ്ങോട്ടു പോകുമായിരുന്നു.

പടിഞ്ഞാറൻ ജോർജിയയിൽ സത്യം വേരുറയ്‌ക്കുന്നു

സോവിയറ്റ്‌ യൂണിയന്‍റെ പല ഭാഗത്തും അധികാരികളുടെ ഉപദ്രവമേൽക്കേണ്ടിവന്ന ചില സഹോദരങ്ങൾ 1960-കളോടെ, പ്രവർത്തിക്കാൻ കുറെക്കൂടെ അനുകൂലമായ സ്ഥലങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അതിൽ ഒരാളായിരുന്നു വ്‌ലാഡിമർ ഗ്ലാഡ്യുക്ക്, ചുറുചുറുക്കുള്ള ഉത്സാഹിയായ ഒരു സഹോദരൻ. 1969-ൽ യുക്രെയിനിൽനിന്ന് പടിഞ്ഞാറൻ ജോർജിയയിലെ സുഗ്‌ദിദി എന്ന പട്ടണത്തിലേക്ക് അദ്ദേഹം മാറിത്താമസിച്ചു.

ലിയൂബയും വ്‌ലാഡിമർ ഗ്ലാഡ്യുക്കും

ജോർജിയയിലേക്കു വന്നവർ റഷ്യൻ ഭാഷയിലാണ്‌ ആദ്യം മീറ്റിങ്ങുകൾ നടത്തിയിരുന്നത്‌. എന്നാൽ കൂടുതൽ ജോർജിയക്കാർ മീറ്റിങ്ങുകൾക്കു ക്രമമായി വന്നുതുടങ്ങിയപ്പോൾ ജോർജിയൻ ഭാഷയിൽ മീറ്റിങ്ങുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. ശിഷ്യരാക്കൽവേല വിജയത്തിന്‍റെ പാതയിൽ ആയിരുന്നു. 1970 ആഗസ്റ്റിൽ അവിടത്തുകാരായ 12 പേർ സ്‌നാനമേറ്റു.

1972-ൽ വ്‌ലാഡിമറും കുടുംബവും പടിഞ്ഞാറൻ ഭാഗത്തെ കരിങ്കടലിന്‍റെ തീരത്തുള്ള സോഖുമി എന്ന പട്ടണത്തിലേക്കു താമസം മാറി. വ്‌ലാഡിമർ പറയുന്നു: “ഞങ്ങൾ ആത്മീയമായി സമ്പന്നരായി, ഞങ്ങളെ അനുഗ്രഹിച്ചതിന്‌ യഹോവയ്‌ക്കു നന്ദി. അവിടെയുള്ള സഭ വളരെ പെട്ടെന്നു വളർന്നു.” ആ വർഷം ആദ്യമായി സോഖുമിയിൽ സ്‌മാരകം നടത്തി, 45 പേർ അതിൽ ഹാജരായി.

“ഞാൻ മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും ശ്രദ്ധിച്ചു”

1973-ന്‍റെ തുടക്കത്തിൽ സോഖുമിയിൽ സത്യം സ്വീകരിച്ചവരിൽ ഒരാളാണ്‌, ഇപ്പോൾ 90 വയസ്സുള്ള ബാപുറ്റ്‌സാ ജെജ്‌ലാവാ സഹോദരി. അവിടത്തെ ആദ്യകാലസാക്ഷികളിൽ ഒരാളായ അവർ പറയുന്നു: “ഒരു ദിവസം, നാലു പേർ ഒരുമിച്ചുകൂടിയിരുന്ന് കാര്യമായി എന്തോ ചർച്ച ചെയ്യുന്നതു ഞാൻ ശ്രദ്ധിച്ചു. അതിൽ രണ്ടു പേർ കന്യാസ്‌ത്രീകളായിരുന്നു. മറ്റു രണ്ടുപേർ, ഞാൻ പിന്നീടു മനസ്സിലാക്കിയതുപോലെ, യഹോവയുടെ സാക്ഷികളും.” അതിൽ ഒരു സഹോദരി വ്‌ലാഡിമർ ഗ്ലാഡ്യുക്കിന്‍റെ ഭാര്യ ലിയൂബയും മറ്റൊരാൾ യുക്രെയിനിൽനിന്നുള്ള മുൻനിരസേവികയായ ഇറ്റാ സുഡാരെൻകോ എന്ന സഹോദരിയും ആയിരുന്നു.

ബാപുറ്റ്‌സാ ജെജ്‌ലാവാ, 1979-ലും 2016-ലും

ആ സംഭാഷണം ഒളിച്ച് നിന്ന് കേട്ട ബാപുറ്റ്‌സാ അന്നു തനിക്കുണ്ടായ വികാരം ഇങ്ങനെ പ്രകടിപ്പിച്ചു: “അവർ പറഞ്ഞതെല്ലാം ഞാൻ മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും ശ്രദ്ധിച്ചു.” ദൈവത്തിന്‌ ഒരു പേരുണ്ടെന്നു കേട്ടപ്പോൾ, പെട്ടെന്നുതന്നെ ബാപുറ്റ്‌സായും ആ സംഭാഷണത്തിൽ ചേർന്നു. ആ പേര്‌ ബൈബിളിൽനിന്ന് കാണിക്കാമോ എന്നു ചോദിച്ചു. പിന്നീടു പല ചോദ്യങ്ങളും സഹോദരി ചോദിച്ചു. അങ്ങനെ ആ സംഭാഷണം മൂന്നു മണിക്കൂറോളം നീണ്ടു.

സാക്ഷികളെ പിന്നെയും കാണണമെന്നും സംസാരിക്കണമെന്നും ബാപുറ്റ്‌സായ്‌ക്ക് ആഗ്രഹം തോന്നി. അതുകൊണ്ട് അവൾ ഇങ്ങനെ ചോദിച്ചു: “എന്നെ വിട്ട് നിങ്ങൾ പോകുകയാണോ?”

സഹോദരിമാർ പറഞ്ഞു: “ഇല്ല, അങ്ങനെ വിട്ടിട്ട് പോകില്ല. അടുത്ത ശനിയാഴ്‌ച ഞങ്ങൾ മടങ്ങിവരാം.”

ശനിയാഴ്‌ചയായി, ബാപുറ്റ്‌സായുടെ കാത്തിരിപ്പു വെറുതെയായില്ല. ആ സഹോദരിമാർ വീണ്ടും വന്നു! ഉടൻതന്നെ ഒരു ബൈബിൾപഠനവും ആരംഭിച്ചു. അന്നത്തെ ചർച്ച കഴിഞ്ഞപ്പോൾ, ദൈവജനവുമായുള്ള ബന്ധം ഇനി ഒരിക്കലും കൈവിടാൻ പാടില്ല എന്നു ബാപുറ്റ്‌സായ്‌ക്കു തോന്നി. അവൾ മനസ്സിൽ ഇങ്ങനെ പറഞ്ഞു: ‘ഈ ആളുകളെ ഞാൻ കണ്ടുമുട്ടി, ഈ ബന്ധം ഒരിക്കലും നഷ്ടപ്പെടുത്താതെ നോക്കണം.’

അതു നടപ്പിലാക്കാൻ ബാപുറ്റ്‌സായുടെ മനസ്സിൽ ഒരു ആശയം തോന്നി. അതെക്കുറിച്ച് അവൾ പറഞ്ഞു: “ലിയൂബയുടെ കല്ല്യാണം കഴിഞ്ഞതാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇറ്റായോടു കല്ല്യാണം കഴിഞ്ഞതാണോ എന്നു ഞാൻ ചോദിച്ചു. ഇല്ല എന്നു അവൾ പറഞ്ഞപ്പോൾ, ഞാൻ എന്‍റെ മനസ്സിൽ തോന്നിയ ആശയം ആവേശത്തോടെ പറഞ്ഞു, ‘എന്നാൽ പിന്നെ എന്‍റെ വീട്ടിൽ താമസിക്കാം! അവിടെ രണ്ടു കട്ടിൽ ഉണ്ട്, അതിനിടയിൽ ഒരു വിളക്കും. അതുകൊണ്ട് രാത്രിയിൽപ്പോലും നമുക്ക് ഒരുമിച്ച് പഠിക്കാം!’” ഇറ്റാ ആ ക്ഷണം സ്വീകരിച്ചു, ബാപുറ്റ്‌സായുടെ വീട്ടിലേക്കു മാറി.

ആ നല്ലകാലത്തെക്കുറിച്ച് ബാപുറ്റ്‌സാ സഹോദരി പറയുന്നു: “പഠിച്ച കാര്യങ്ങളെക്കുറിച്ച് ഓർത്ത്‌ ചില രാത്രികളിൽ ഞാൻ ഉറങ്ങാതെ കിടക്കും. പെട്ടെന്നായിരിക്കും ഒരു ചോദ്യം മനസ്സിൽ വരുന്നത്‌. അപ്പോൾത്തന്നെ ഞാൻ ഇറ്റായെ ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിക്കും, ‘ഇറ്റാ, ബൈബിൾ എടുക്ക്. എനിക്കൊരു ചോദ്യം ഉണ്ട്!’ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഇറ്റാ പറയും, ‘അതിനെന്താ, ഞാൻ പറഞ്ഞു തരാം.’ ഇറ്റാ ബൈബിൾ തുറന്ന് എന്‍റെ ചോദ്യത്തിനുള്ള ഉത്തരം തരും.” ഇറ്റാ വീട്ടിൽവന്ന് മൂന്നാം ദിവസംതന്നെ ബാപുറ്റ്‌സായും സന്തോഷവാർത്ത അറിയിക്കാൻ പോയി!

ബാപുറ്റ്‌സായുടെ ഒരു അടുത്ത കൂട്ടുകാരിയായിരുന്നു നറ്റേലാ ചർഗീഷ്വിലി. അവളെക്കുറിച്ച് ബാപുറ്റ്‌സാ ഓർക്കുന്നു: “പണക്കാരിയായതുകൊണ്ട് അവൾ സത്യം സ്വീകരിക്കില്ല എന്നാണു ഞാൻ വിചാരിച്ചത്‌. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, എനിക്കു തെറ്റി. ഞങ്ങളുടെ ആദ്യസംഭാഷണം മുതൽ സത്യം അവളുടെ ഹൃദയത്തിൽ ശോഭിക്കാൻ തുടങ്ങി.” വൈകാതെതന്നെ ഇരുവരും ഉത്സാഹത്തോടെ ഭാവിപ്രത്യാശയെക്കുറിച്ച് സുഹൃത്തുക്കളോടും സഹജോലിക്കാരോടും അയൽക്കാരോടും പറയാൻ തുടങ്ങി.