കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിനു പ്രഥമസ്ഥാനം
സംഭാവനകൾ ഏറ്റവും മെച്ചമായി ഉപയോഗിക്കുന്നതിനുവേണ്ടി എടുത്ത സംഘടനാപരമായ അനേകം മാറ്റങ്ങളെക്കുറിച്ച് ലോകമെങ്ങുമുള്ള ബഥേൽകുടുംബങ്ങളെ ഭരണസംഘം 2015 സെപ്റ്റംബർ 23 ബുധനാഴ്ച അറിയിച്ചു. അതിനു ശേഷം 2015 ഒക്ടോബർ 3 ശനിയാഴ്ച മറ്റൊരു അറിയിപ്പിൽ ഭരണസംഘം ഇങ്ങനെ വിശദീകരിച്ചു: ‘ഫിലിപ്പിയർ 1:10-ൽ, “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്താൻ” നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപൂർവകമായ ഈ ഉപദേശത്തിനു ചേർച്ചയിൽ ദൈവജനത്തിന്റെ ആത്മീയക്ഷേമത്തിനും ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിന്റെ പുരോഗതിക്കും മുൻഗണന കൊടുക്കാൻ ഞങ്ങൾ (ഭരണസംഘം) ആഗ്രഹിക്കുന്നു.’
ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ് സഹോദരൻ JW പ്രക്ഷേപണത്തിലൂടെ ഇതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “വയലിലെ
രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിൽ ഭരണസംഘം പ്രത്യേകശ്രദ്ധ നൽകുന്നു. ബ്രാഞ്ചുകാര്യാദികൾ വെട്ടിച്ചുരുക്കി കൂടുതൽ തുക വയലിലേക്കു തിരിച്ചുവിടുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ വിശകലനം ചെയ്തു. ഉദാഹരണത്തിന്, ബഥേലിലെ കാലങ്ങളായി നിലനിന്നുപോന്ന ചില പതിവുകളും ചില സേവനങ്ങളും ഞങ്ങൾ വെട്ടിച്ചുരുക്കുകയാണ്. തത്ഫലമായി, ബഥേലിൽ ആവശ്യമുള്ള ആളുകളുടെ എണ്ണവും ചുരുങ്ങും.”അതുകൊണ്ട് 2015 സെപ്റ്റംബർമുതൽ ഏതാണ്ട് 5,500 അംഗങ്ങളാണു ബഥേലിൽനിന്ന് വയൽപ്രവർത്തനങ്ങൾക്കായി പോയത്. ഇതിലൂടെ വലിയ പൊരുത്തപ്പെടുത്തലുകൾ വേണ്ടിവന്നെങ്കിലും യഹോവയുടെ അനുഗ്രഹം ഈ തീരുമാനത്തിൽ വളരെ വ്യക്തമായിരുന്നു. മാത്രമല്ല, പ്രസംഗ-പഠിപ്പിക്കൽ വേലയിൽ ഇതുണ്ടാക്കിയ ചലനം ചെറുതൊന്നുമല്ല!
ശ്രീലങ്കയിലുള്ള ഒരു ദമ്പതികളെ ബഥേലിൽനിന്ന് വയലിലേക്കു നിയമിച്ചു. എന്നാൽ യഹോവയിലും സംഘടനയിലും ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള അവസരമായാണ് അവർ ഈ മാറ്റത്തെ കണ്ടത്. അവർ ഇങ്ങനെ എഴുതി: “മുമ്പോട്ടുള്ള ജീവിതം എങ്ങനെയാകുമെന്നു ഞങ്ങൾക്ക് ഒരു പിടിയുമില്ലായിരുന്നു. എന്നാൽ യഹോവ കൈവിടില്ലെന്ന പൂർണബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ പ്രാർഥിച്ചു, ‘യഹോവേ, സാഹചര്യം എന്താണെങ്കിലും ഞങ്ങൾ രണ്ടു പേരും മുൻനിരസേവകരായിരിക്കാൻ അങ്ങ് സഹായിക്കണേ. അതിനുവേണ്ട ഏതു മാറ്റങ്ങൾ വരുത്താനും ഞങ്ങളെ സഹായിക്കണേ.’ ആദ്യത്തെ മാസം സാമ്പത്തികമായി ഞങ്ങൾക്കു തീരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും യഹോവയുടെ സ്നേഹവും കരുതലും ഞങ്ങൾക്ക് അനുഭവിച്ചറിയാനായി. കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ഒരു സ്ഥിരവരുമാനം ഇന്നു ഞങ്ങൾക്കുണ്ട്. വീട്ടുകാര്യങ്ങളും ജോലിയും മുൻനിരസേവനവും ഒക്കെയായി വളരെ തിരക്കുപിടിച്ച ഒരു ദിനചര്യയാണു ഞങ്ങൾക്കുള്ളത്. സമയം നന്നായി ഉപയോഗപ്പെടുത്താൻ ഞങ്ങൾക്കു കിട്ടിയ ബഥേൽപരിശീലനം സഹായിക്കുന്നു. ബൈബിൾസത്യം അറിയാൻ ആളുകളെ സഹായിക്കുന്നതിനേക്കാൾ സംതൃപ്തി തരുന്ന മറ്റൊന്നുമില്ല. മുൻനിരസേവകരെന്ന നിലയിൽ ഇതു ചെയ്യാൻ കഴിയുന്നതിൽ ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്.”
കൊളംബിയയിലെ ബഥേലിൽനിന്ന് വയലിലേക്കു നിയമനം ലഭിച്ച
ചില സഹോദരങ്ങൾ ഒരു പുതിയ ഭാഷ പഠിച്ചിരിക്കുന്നു. ദൂരെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളോടു ദൈവരാജ്യസന്ദേശം അറിയിക്കാനായി അവർ അങ്ങോട്ടു മാറിത്താമസിക്കുകപോലും ചെയ്തിരിക്കുന്നു. ഈ സഹോദരീസഹോദരന്മാർ അവർ സഹവസിക്കുന്ന പുതിയ സഭകൾക്കും ഒരു അനുഗ്രഹമാണ്. ഒരു സർക്കിട്ട് മേൽവിചാരകൻ അദ്ദേഹത്തിന്റെ സർക്കിട്ടിലെ ഒരു സഭയിലേക്കു നിയമിക്കപ്പെട്ട ഒരു ദമ്പതികളെപ്പറ്റി ഇങ്ങനെ എഴുതി: “സഭയിലെ സഹോദരങ്ങൾ ശരിക്കും അവരുടെ സഹായം വിലമതിക്കുന്നു. വയൽശുശ്രൂഷയിലുള്ള സഭയുടെ പങ്കുപറ്റൽ മെച്ചപ്പെട്ടു. അവിടത്തെ സഹോദരന്മാർക്കു സഭയിലെ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കിട്ടുകയും ചെയ്തു.” കൂടാതെ, ബഥേലംഗങ്ങളായിരുന്ന പലരും ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ബഥേലിൽ പോയി സേവിക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്തിരിക്കുന്നു.ജപ്പാനിലെ ബഥേലിൽ 31 വർഷം സേവിച്ച ഒരു സഹോദരനെ രണ്ടു മൂപ്പന്മാർ മാത്രമുള്ള ഒരു സഭയിൽ നിയമിച്ചു. എന്നാൽ രാജ്യഹാൾ പുതുക്കിപ്പണിയാൻ സഭ തീരുമാനിച്ചതുകൊണ്ട് അദ്ദേഹം രണ്ടാഴ്ചത്തേക്കു തന്റെ ലൗകികജോലിക്കു പോകുന്നില്ലെന്നുവെച്ചു. പക്ഷേ രാജ്യഹാളിന്റെ പണികൾ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി അതു സ്ഥിതി ചെയ്തിരുന്ന കുമാമോട്ടോ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ജോലിക്കു പോകേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നതുകൊണ്ട് ഭൂകമ്പത്തെത്തുടർന്ന് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ഇടയവേലയ്ക്കും നേതൃത്വം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം പറയുന്നു: “ആവശ്യം ഏറ്റവും അധികമുള്ളിടത്താണ് യഹോവ എന്നെ ആക്കിവെച്ചതെന്ന് എനിക്ക് ഇപ്പോൾ ഉറപ്പോടെ പറയാൻ കഴിയും.”
ഓസ്ട്രേലേഷ്യ ബ്രാഞ്ചിൽ സേവിച്ചിരുന്നവരായിരുന്നു ഫിലും ഷൂഗറും. അവർ ഇങ്ങനെ പറയുന്നു: “വയലിലേക്കു നിയമനം കിട്ടിയപ്പോൾ ലളിതമായി ജീവിക്കാൻ ഞങ്ങൾ ഉറച്ചിരുന്നു. നല്ല തീരുമാനമെടുക്കാനുള്ള മാർഗനിർദേശത്തിനും എടുത്ത തീരുമാനത്തെ അനുഗ്രഹിക്കാനും വേണ്ടി ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. അന്യദേശത്തെ സഭയിൽ ശുശ്രൂഷയ്ക്കായി സ്വയം വിട്ടുകൊടുക്കാനാണു ഞങ്ങൾ ആഗ്രഹിച്ചത്. യഹോവ ഞങ്ങളുടെ തീരുമാനങ്ങളെ തീർച്ചയായും അനുഗ്രഹിച്ചു. മുഴു ഹൃദയത്തോടെ സേവിക്കാൻ കഴിയേണ്ടതിന്
യഹോവ ഞങ്ങളുടെ പാത നിരപ്പാക്കിത്തന്നു.” ഫിലിപ്പീൻസിലെ ഡാവായിലുള്ള സോമാൽ ദ്വീപിലെ ഒരു ഇംഗ്ലീഷ് ഭാഷാകൂട്ടത്തോടൊപ്പം അവർ ഇപ്പോൾ സേവിക്കുന്നു. ഈ കൂട്ടത്തിൽ 34 പ്രചാരകരും 9 സാധാരണ മുൻനിരസേവകരും ഉണ്ട്. ഫിലിനും ഷൂഗറിനും 120-ഓളം താത്പര്യക്കാരുടെ അഡ്രസ്സുമുണ്ട്. “ആസ്വാദ്യകരമായ ജോലികൾ ഇനിയും ഏറെ ചെയ്യാനുണ്ട്. യഹോവയിൽ പൂർണമായി ആശ്രയിച്ചതിൽ ഞങ്ങൾ സന്തോഷമുള്ളവരാണ്. അത് യഹോവയോടുള്ള ഞങ്ങളുടെ സ്നേഹവും യഹോവയിലുള്ള ഞങ്ങളുടെ വിശ്വാസവും വർധിപ്പിച്ചിരിക്കുന്നു.”പ്രത്യേക മുൻനിരസേവികയായി വയലിലേക്കു നിയമനം ലഭിച്ച, റഷ്യയിലെ ഏകാകിയായ ഒരു സഹോദരി പറയുന്നു: “ഏറ്റവും പ്രധാനപ്പെട്ടതും ഇനി ഒരിക്കലും ആവർത്തിക്കാത്തതും ആയ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ തികവോടെ പങ്കെടുക്കാനുള്ള അവസരം മുൻനിരസേവനം എനിക്കു തരുന്നു. യഹോവയുടെ കൈയിലെ ഒരു ഉപകരണമായിരിക്കുന്നതിൽ ഞാൻ എത്ര സന്തോഷിക്കുന്നെന്നോ!” അവർ ഇപ്പോൾ ആറു ബൈബിൾപഠനങ്ങൾ നടത്തുന്നു. സഹോദരിയുടെ വിദ്യാർഥികളിൽ ഇറാഖ്, നൈജീരിയ, ശ്രീലങ്ക, സിറിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരുമുണ്ട്.
സാംബിയയിലെ അനേകം ബഥേൽകുടുംബാംഗങ്ങൾക്കു സാധാരണ മുൻനിരസേവകരായി നിയമനം ലഭിച്ചു. അങ്ങനെ വയൽശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ അവസരം കിട്ടിയതു നവോന്മേഷം പകരുന്ന അനുഭവമായി അവർക്ക് തോന്നുന്നു. ഭാര്യയോടൊപ്പം മുൻനിരസേവനം ചെയ്യുന്ന ആൻഡ്രൂ പറയുന്നു: “ബഥേലിൽനിന്ന് പോന്ന് കുറച്ചുനാളുകൾക്കുള്ളിൽ എഴുത്തും വായനയും അറിയില്ലാത്ത രണ്ടുപേരെ ഞങ്ങൾ സഹായിച്ചു. ഞങ്ങളുടെ വിദ്യാർഥികളിൽ ഒരാളായ ഒരു പത്തുവയസ്സുകാരൻ അധികം വൈകാതെ മധ്യവാരയോഗത്തിൽ അവന്റെ ആദ്യനിയമനം നടത്താൻപോകുകയാണ്. കൂടാതെ ഞങ്ങൾ സാക്ഷീകരിച്ച ഒരു ദമ്പതികൾ സ്മാരകാചരണത്തിൽ പങ്കെടുത്തു. അന്നുതൊട്ട് ഇന്നുവരെ അവർ മീറ്റിങ്ങുകൾ ഒന്നും മുടക്കിയിട്ടില്ല. അവർ ഇപ്പോൾ ബൈബിൾപഠനത്തിൽ വളരെ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങൾ യഹോവയുടെ മാർഗനിർദേശം പിൻപറ്റുകയും യഹോവയുടെ പിന്തുണ തിരിച്ചറിയുകയും അവിടുത്തെ അനുഗ്രഹത്തിനായി കാത്തിരിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതൊന്നും സാധിക്കുമായിരുന്നില്ല.”
സാംബിയയിലുള്ള എഡ്സെനെയും ആർട്നെസിനെയും വയലിലേക്കു നിയമിക്കുമ്പോൾ അവർ വിവാഹിതരായിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. ആർട്നെസ് പറയുന്നു: “ഞങ്ങൾക്കു തീരെക്കുറച്ച് പണവും സാധനങ്ങളുമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചെലവുചുരുക്കി, കടം വരുത്താതെ, സന്തോഷത്തോടുകൂടി ജീവിക്കാൻ ബഥേൽ പരിശീലനം ഞങ്ങളെ സഹായിച്ചു. ബഥേൽ സേവനം എത്തിപ്പിടിക്കാനായതിൽ ഞങ്ങൾക്ക് ഒരു ഖേദവുമില്ല, നന്ദി മാത്രമേയുള്ളൂ! യഹോവയുടെ സഹായത്താൽ ആത്മീയലക്ഷ്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനും അതു നേടിയെടുക്കാനും ഞങ്ങൾ പഠിച്ചു. യഹോവയിലുള്ള ഞങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടു. യഹോവയോടു വിശ്വസ്തരായി തുടരാൻ ഞങ്ങൾ സജ്ജരാകുകയും ചെയ്തു.”