ആവർത്തനം 3:1-29

3  “പിന്നെ നമ്മൾ തിരിഞ്ഞ്‌ ബാശാൻ വഴിയിലൂടെ ചെന്നു. അപ്പോൾ ബാശാനിലെ രാജാവായ ഓഗ്‌ നമ്മളോടു യുദ്ധം ചെയ്യാൻ അയാളുടെ ജനത്തെ മുഴുവൻ കൂട്ടി എദ്രെയിൽ വന്നു.+  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘ഓഗിനെ പേടിക്കേണ്ടാ. അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തരും. ഹെശ്‌ബോനിൽ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്‌തതുപോലെതന്നെ നീ അവനോടും ചെയ്യും.’  അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാനിലെ ഓഗ്‌ രാജാവിനെയും ഓഗിന്റെ മുഴുവൻ ജനത്തെയും നമ്മുടെ കൈയിൽ തന്നു. നമ്മൾ ഓഗ്‌ രാജാവിനോടു പൊരുതി അവരെ സംഹരിച്ചു; അയാളുടെ ജനത്തിൽ ആരും ശേഷിച്ചില്ല.  ഓഗിന്റെ എല്ലാ നഗരങ്ങളും നമ്മൾ പിടിച്ചടക്കി; അവരിൽനിന്ന്‌ പിടിച്ചെടുക്കാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. ആ 60 നഗരങ്ങൾ, ബാശാനിലെ ഓഗിന്റെ രാജ്യമായ അർഗോബ്‌ പ്രദേശം മുഴുവനും, നമ്മൾ കൈവശമാക്കി.+  ഉയർന്ന മതിലുകളും ഓടാമ്പലുകൾ വെച്ച വലിയ വാതിലുകളും കൊണ്ട്‌ സുരക്ഷിതമാക്കിയ നഗരങ്ങളായിരുന്നു അവയെല്ലാം. അനേകം ഉൾനാടൻ പട്ടണങ്ങളും ആ പ്രദേശത്തുണ്ടായിരുന്നു.  എന്നാൽ ഹെശ്‌ബോൻരാജാവായ സീഹോനോടു ചെയ്‌തതുപോലെ നമ്മൾ അവയെ നശിപ്പിച്ചു.+ എല്ലാ നഗരങ്ങളെയും അവയിലുള്ള പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും നമ്മൾ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.+  കൊള്ളവസ്‌തുക്കളോടൊപ്പം ആ നഗരങ്ങളിലെ എല്ലാ മൃഗങ്ങളെയും നമ്മൾ കൊണ്ടുപോന്നു.  “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട്‌ അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത്‌ നമ്മൾ പിടിച്ചടക്കി.+ അതായത്‌, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+  (സീദോന്യർ ആ പർവതത്തെ സീറിയോൻ എന്നും അമോര്യർ സെനീർ എന്നും ആണ്‌ വിളിച്ചിരുന്നത്‌.) 10  അങ്ങനെ പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഗിലെയാദ്‌ മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തെ സൽക്ക, എദ്രെ+ എന്നീ നഗരങ്ങൾവരെയുള്ള ബാശാൻ മുഴുവനും നമ്മൾ കൈവശമാക്കി. 11  ബാശാൻരാജാവായ ഓഗായിരുന്നു അവസാനത്തെ രഫായീമ്യൻ. അയാളുടെ ശവമഞ്ചം ഇരുമ്പുകൊണ്ടുള്ളതായിരുന്നു.* അത്‌ ഇപ്പോഴും അമ്മോന്യനഗരമായ രബ്ബയിലുണ്ട്‌. അതിന്‌ ഒൻപതു മുഴം* നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു. 12  ആ സമയത്ത്‌ നമ്മൾ ഈ ദേശം, അതായത്‌ അർന്നോൻ താഴ്‌വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ്‌ മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+ 13  ഗിലെയാദിന്റെ ബാക്കി പ്രദേശവും ഓഗിന്റെ രാജ്യത്തെ ബാശാൻപ്രദേശം മുഴുവനും മനശ്ശെയുടെ പാതി ഗോത്രത്തിനു കൊടുത്തു.+ ബാശാനിലുള്ള അർഗോബ്‌ പ്രദേശമെല്ലാം രഫായീമ്യരുടെ ദേശം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 14  “ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള അർഗോബ്‌ പ്രദേശം മുഴുവനും+ മനശ്ശെയുടെ വംശജനായ യായീർ+ പിടിച്ചടക്കി. യായീർ ബാശാനിലെ ആ ഗ്രാമങ്ങൾക്കു തന്റെ പേരുകൂടെ ചേർത്ത്‌ ഹവ്വോത്ത്‌-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുതന്നെയാണ്‌ അവയുടെ പേര്‌. 15  ഗിലെയാദ്‌ ഞാൻ മാഖീരിനു+ കൊടുത്തു. 16  രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെയാദ്‌ മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടുത്തു. താഴ്‌വരയുടെ മധ്യഭാഗമായിരുന്നു അതിന്റെ ഒരു അതിർത്തി. അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക്‌ താഴ്‌വരയിലേക്കും 17  മറുവശത്ത്‌ അരാബയിലേക്കും യോർദാനിലേക്കും അതിന്റെ അതിർത്തിപ്രദേശത്തേക്കും അതു വ്യാപിച്ചുകിടന്നു. കിന്നേരെത്ത്‌ മുതൽ കിഴക്ക്‌ പിസ്‌ഗയുടെ ചെരിവിനു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടുകിടന്നു.+ 18  “പിന്നെ ഞാൻ നിങ്ങളോട്‌ ഇങ്ങനെ കല്‌പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക്‌ ഒരു അവകാശമായി തന്നിരിക്കുന്നു. നിങ്ങൾക്കിടയിലെ വീരന്മാരെല്ലാം ആയുധം ഏന്തി, നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യർക്കു മുമ്പാകെ നദി കടക്കണം.+ 19  നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും മാത്രം (നിങ്ങൾക്ക്‌ അനവധി മൃഗങ്ങളുണ്ടെന്ന്‌ എനിക്ക്‌ അറിയാം.) ഞാൻ നിങ്ങൾക്കു തന്ന നഗരങ്ങളിൽ തുടർന്നും താമസിക്കും. 20  നിങ്ങൾക്കു നൽകിയതുപോലെ യഹോവ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും യോർദാന്റെ മറുകരയിൽ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്‌തശേഷം ഞാൻ തന്ന ഈ അവകാശത്തിലേക്കു നിങ്ങൾക്ക്‌ ഓരോരുത്തർക്കും മടങ്ങിവരാം.’+ 21  “ആ സമയത്ത്‌ ഞാൻ യോശുവയോട്‌+ ഇങ്ങനെ കല്‌പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ രണ്ടു രാജാക്കന്മാരോടും ചെയ്‌തതു നീ നിന്റെ കണ്ണുകൊണ്ട്‌ കണ്ടല്ലോ. നീ കടന്നുചെല്ലുന്ന എല്ലാ രാജ്യങ്ങളോടും യഹോവ ഇതുതന്നെ ചെയ്യും.+ 22  നിങ്ങൾ അവരെ പേടിക്കരുത്‌, നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങൾക്കുവേണ്ടി പോരാടുന്നത്‌.’+ 23  “അപ്പോൾ ഞാൻ യഹോവയോട്‌ ഇങ്ങനെ യാചിച്ചു: 24  ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ്‌ അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്‌!+ 25  യോർദാന്‌ അക്കരെയുള്ള ആ നല്ല ദേശത്തേക്കു കടന്നുചെല്ലാൻ, മനോഹരമായ ആ മലനാടും ലബാനോനും കാണാൻ, അങ്ങ്‌ എന്നെ അനുവദിക്കേണമേ.’+ 26  എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോഴും എന്നോട്‌ ഉഗ്രമായി കോപിച്ച്‌ എന്റെ അപേക്ഷ കേൾക്കാൻ വിസമ്മതിച്ചു.+ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: ‘മതി! ഇനി എന്നോട്‌ ഇക്കാര്യം സംസാരിക്കരുത്‌. 27  നീ ഈ യോർദാൻ കടക്കില്ല; പിസ്‌ഗയുടെ+ മുകളിൽ ചെന്ന്‌ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കി ആ ദേശം കണ്ടുകൊള്ളുക.+ 28  നീ യോശുവയെ നിയോഗിച്ച്‌+ അവനെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം. യോശുവയായിരിക്കും അവിടേക്ക്‌ ഈ ജനത്തെ നയിച്ചുകൊണ്ടുപോകുന്നത്‌.+ നീ കാണാൻപോകുന്ന ആ ദേശം ജനത്തിന്‌ അവകാശമാക്കിക്കൊടുക്കുന്നതും യോശുവയായിരിക്കും.’ 29  നമ്മൾ ബേത്ത്‌-പെയോരിനു മുന്നിലുള്ള താഴ്‌വരയിൽ താമസിക്കുമ്പോഴാണ്‌ ഇതെല്ലാം സംഭവിച്ചത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാൽ.”
മറ്റൊരു സാധ്യത “കറുത്ത കല്ലുകൊണ്ടുള്ളതായിരുന്നു.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അർഥം: “കൂടാരങ്ങൾ നിറഞ്ഞ യായീരിന്റെ ഗ്രാമങ്ങൾ.”
അതായത്‌, ചാവുകടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം