ഇയ്യോബ് 9:1-35
9 ഇയ്യോബ് പറഞ്ഞു:
2 “അത് അങ്ങനെതന്നെയാണെന്ന് എനിക്ക് അറിയാം.
പക്ഷേ ദൈവമാണ് എതിർകക്ഷിയെങ്കിൽ മർത്യന്റെ ഭാഗം ശരിയാണെന്ന് എങ്ങനെ പറയും?+
3 ആരെങ്കിലും ദൈവത്തോടു വാദിക്കാൻ* മുതിർന്നാൽ,+ദൈവത്തിന്റെ ചോദ്യങ്ങളിൽ ആയിരത്തിൽ ഒന്നിനെങ്കിലും ഉത്തരം പറയാൻ അവനു കഴിയുമോ?
4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+
ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+
5 ആരും അറിയാതെ ദൈവം പർവതങ്ങളെ തള്ളിനീക്കുന്നു;*ഉഗ്രമായി കോപിച്ച് അവയെ മറിച്ചിടുന്നു.
6 ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കിമാറ്റുന്നു,അങ്ങനെ അതിന്റെ തൂണുകൾ കുലുങ്ങുന്നു.+
7 പ്രകാശിക്കരുതെന്നു സൂര്യനോടു കല്പിക്കുന്നു,നക്ഷത്രങ്ങളുടെ+ പ്രകാശം തടഞ്ഞുവെക്കുന്നു.
8 ദൈവം ആകാശത്തെ വിരിക്കുന്നു,+സമുദ്രത്തിൽ കുതിച്ചുപൊങ്ങുന്ന തിരമാലകളെ ചവിട്ടിമെതിക്കുന്നു.+
9 ആഷ്,* കെസിൽ,* കിമാ* എന്നീ നക്ഷത്രസമൂഹങ്ങളെ+ ദൈവം നിർമിച്ചു;തെക്കുള്ള നക്ഷത്രസമൂഹങ്ങളെയും* ഉണ്ടാക്കി.
10 ആർക്കും മനസ്സിലാക്കാനാകാത്ത മഹാകാര്യങ്ങൾ+ ദൈവം ചെയ്യുന്നു,എണ്ണിത്തീർക്കാൻ പറ്റാത്തത്ര അത്ഭുതകാര്യങ്ങൾ പ്രവർത്തിക്കുന്നു.+
11 ദൈവം എന്റെ അരികിലൂടെ കടന്നുപോകുന്നു; പക്ഷേ എനിക്കു കാണാൻ കഴിയുന്നില്ല.എന്റെ സമീപത്തുകൂടി നടന്നുപോകുന്നു; പക്ഷേ എനിക്കു തിരിച്ചറിയാനാകുന്നില്ല.
12 ദൈവം എന്തെങ്കിലും പിടിച്ചെടുക്കുമ്പോൾ ആർക്ക് എതിർക്കാനാകും?
‘എന്താണ് ഈ ചെയ്യുന്നത്’ എന്നു ചോദിക്കാൻ ആർക്കു ധൈര്യം വരും?+
13 ദൈവം കോപം അടക്കിവെക്കില്ല,+രാഹാബിന്റെ*+ സഹായികൾപോലും തിരുമുമ്പിൽ കുമ്പിടുന്നു.
14 അപ്പോൾപ്പിന്നെ ഈ ഞാനോ?ദൈവത്തോടു വാദിക്കുമ്പോൾ ഞാനും സൂക്ഷിച്ച് സംസാരിക്കേണ്ടേ?
15 എന്റെ ഭാഗം ശരിയാണെങ്കിലും ഞാൻ ദൈവത്തോട് ഒന്നും പറയില്ല.+
എന്റെ ന്യായാധിപനോടു* കരുണയ്ക്കായി അപേക്ഷിക്കാനല്ലേ എനിക്കു കഴിയൂ?
16 ഞാൻ വിളിച്ചാൽ ദൈവം വിളി കേൾക്കുമോ?
ഞാൻ പറയുന്നതു ദൈവം കേൾക്കുമെന്നു ഞാൻ കരുതുന്നില്ല.
17 ഒരു കൊടുങ്കാറ്റുകൊണ്ട് ദൈവം എന്നെ തകർക്കുന്നു,ഒരു കാരണവുമില്ലാതെ എന്നെ വീണ്ടുംവീണ്ടും മുറിവേൽപ്പിക്കുന്നു.+
18 ഒന്നു ശ്വാസം എടുക്കാൻപോലും എന്നെ അനുവദിക്കുന്നില്ല,ഒന്നൊന്നായി എന്നിൽ കഷ്ടതകൾ നിറയ്ക്കുന്നു.
19 ശക്തിയുടെ കാര്യത്തിൽ സംശയമില്ല, ദൈവംതന്നെ ശക്തൻ,+
നീതിയുടെ കാര്യത്തിലോ? ‘എന്നിൽ കുറ്റം കണ്ടെത്താൻ* ആർക്കു സാധിക്കും’ എന്നു ദൈവം ചോദിക്കുന്നു.
20 എന്റെ ഭാഗം ശരിയാണെങ്കിലും എന്റെ വായ്തന്നെ എന്നെ കുറ്റപ്പെടുത്തും;ഞാൻ നിഷ്കളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധിക്കും.
21 ഞാൻ നിഷ്കളങ്കനായി ജീവിക്കുന്നെങ്കിലും* എനിക്ക് എന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല;എന്റെ ഈ ജീവിതം എനിക്കു മതിയായി.*
22 എല്ലാം ഒരുപോലെയാണ്.‘ദൈവം നല്ലവരെയും* ദുഷ്ടരെയും ഒരുപോലെ നശിപ്പിച്ചുകളയുന്നു’ എന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്.
23 മലവെള്ളം കുതിച്ചെത്തി മരണം വിതച്ചാലും,നിരപരാധികളുടെ ദുരിതം കണ്ട് ദൈവം അവരെ പരിഹസിക്കും.
24 ഭൂമിയെ ദുഷ്ടന്മാരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു;+ദൈവം അതിലെ ന്യായാധിപന്മാരുടെ കണ്ണുകൾ* മൂടുന്നു.
ദൈവമല്ലെങ്കിൽപ്പിന്നെ ആരാണ് അതു ചെയ്യുന്നത്?
25 എന്റെ നാളുകൾ ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ ഓടുന്നു;+നന്മയൊന്നും കാണാതെ അവ ഓടിമറയുന്നു.
26 ഈറ്റവഞ്ചികൾപോലെ അവ തെന്നിനീങ്ങുന്നു;ഇരയുടെ മേൽ പറന്നിറങ്ങുന്ന കഴുകന്മാരെപ്പോലെ പറക്കുന്നു.
27 ‘ഞാൻ എന്റെ പരാതികളെല്ലാം മറന്നുകളയും,സങ്കടപ്പെടുന്നതു നിറുത്തി സന്തോഷത്തോടിരിക്കും’ എന്നു പറഞ്ഞാലും
28 എന്റെ വേദനകൾ ഓർത്ത് ഞാൻ ഭയപ്പെടും;+അങ്ങ് എന്നെ നിഷ്കളങ്കനായി കാണില്ലെന്ന് എനിക്ക് അറിയാം.
29 അങ്ങ് എന്നെ കുറ്റക്കാരനെന്നു* വിധിക്കും.
പിന്നെ ഞാൻ എന്തിനു വെറുതേ കഷ്ടപ്പെടണം?+
30 മഞ്ഞുരുകിയ വെള്ളത്തിൽ ഞാൻ കുളിച്ചാലുംചാരവെള്ളത്തിൽ*+ എന്റെ കൈകൾ കഴുകിയാലും
31 അങ്ങ് എന്നെ ചെളിക്കുഴിയിൽ മുക്കും;എന്റെ വസ്ത്രങ്ങൾക്കുപോലും എന്നോട് അറപ്പു തോന്നും.
32 ഞാൻ ദൈവത്തോടു വാദിക്കാനും ദൈവത്തെ കോടതികയറ്റാനും*ദൈവം എന്നെപ്പോലൊരു മനുഷ്യനല്ലല്ലോ!+
33 ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനും*ഞങ്ങളുടെ ന്യായാധിപനാകാനും കഴിവുള്ള ആരുമില്ല.
34 ദൈവം എന്നെ അടിക്കുന്നതു നിറുത്തുകയുംഎന്നെ ഭയപ്പെടുത്തുന്നതു മതിയാക്കുകയും ചെയ്യുമെങ്കിൽ+
35 ഞാൻ പേടി കൂടാതെ ദൈവത്തോടു സംസാരിക്കും.ഭയന്നിരിക്കെ സംസാരിക്കാൻ എനിക്കാകില്ല.
അടിക്കുറിപ്പുകള്
^ അഥവാ “ദൈവത്തെ കോടതി കയറ്റാൻ.”
^ അഥവാ “നീക്കിക്കളയുന്നു.”
^ വലിയ കരടി (സപ്തർഷി) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
^ അക്ഷ. “തെക്കിന്റെ ഉള്ളറകളെയും.”
^ ഇടവരാശി (കാർത്തിക) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ് നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
^ വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
^ ഭീമാകാരമായ ഒരു കടൽജീവിയെയായിരിക്കാം പരാമർശിക്കുന്നത്.
^ മറ്റൊരു സാധ്യത “എതിർകക്ഷിയോട്.”
^ അക്ഷ. “എന്നെ വിളിച്ചുവരുത്താൻ.”
^ അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “വക്രതയുള്ളവനെന്ന്.”
^ അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്.”
^ അഥവാ “ധർമനിഷ്ഠ പാലിക്കുന്നവരെയും.”
^ അക്ഷ. “മുഖം.”
^ അക്ഷ. “ദുഷ്ടനെന്ന്.”
^ അഥവാ “ക്ഷാരത്തിൽ.”
^ അഥവാ “ദൈവത്തോടൊപ്പം കോടതിയിലേക്കു പോകാനും.”
^ അഥവാ “ഞങ്ങളുടെ മധ്യസ്ഥനാകാനും.”