എസ്ഥേർ 3:1-15

3  ഇതിനു ശേഷം അഹശ്വേരശ്‌ രാജാവ്‌ ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാനു സ്ഥാനക്കയറ്റം കൊടുത്ത്‌+ ഒപ്പമുണ്ടായിരുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവിയിലാക്കി ഹാമാനെ മഹത്ത്വപ്പെടുത്തി.  രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള എല്ലാ ഭൃത്യന്മാരും ഹാമാനെ താണുവണങ്ങി സാഷ്ടാംഗം നമസ്‌കരിച്ചിരുന്നു. കാരണം, അതു രാജകല്‌പനയായിരുന്നു. മൊർദെഖായി പക്ഷേ, വണങ്ങാനോ നമസ്‌കരിക്കാനോ തയ്യാറായില്ല.  അതുകൊണ്ട്‌ രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള രാജഭൃത്യർ മൊർദെഖായിയോട്‌ “താങ്കൾ എന്താ രാജകല്‌പന അനുസരിക്കാത്തത്‌” എന്നു ചോദിച്ചു.  അവർ ദിവസങ്ങളോളം ചോദിച്ചിട്ടും മൊർദെഖായി അവർക്കു ശ്രദ്ധകൊടുത്തില്ല. അപ്പോൾ അവർ ഹാമാനോട്‌, മൊർദെഖായിയുടെ ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കാവുന്നതാണോ എന്ന്‌ ഒന്ന്‌ ഉറപ്പിക്കണമെന്നു പറഞ്ഞു.+ കാരണം, താൻ ഒരു ജൂതനാണെന്നു മൊർദെഖായി അവരോടു പറഞ്ഞിരുന്നു.+  തന്നെ താണുവണങ്ങി സാഷ്ടാംഗം നമസ്‌കരിക്കാൻ മൊർദെഖായി കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ ഹാമാനു കടുത്ത ദേഷ്യം വന്നു.+  പക്ഷേ, മൊർദെഖായിയെ മാത്രം വകവരുത്തുന്നതു* തനിക്കു കുറച്ചിലായി അയാൾക്കു തോന്നി. കാരണം, മൊർദെഖായിയുടെ ജനത്തെക്കുറിച്ച്‌ അവർ അയാളോടു പറഞ്ഞിരുന്നു. അങ്ങനെ, അഹശ്വേരശ്‌ രാജാവിന്റെ സാമ്രാജ്യത്തിലെങ്ങുമുള്ള എല്ലാ ജൂതന്മാരെയും, അതായത്‌ മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം, കൊന്നൊടുക്കാൻ ഹാമാൻ ശ്രമം തുടങ്ങി.  അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ്‌ രാജാവിന്റെ വാഴ്‌ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്‌,+ അതായത്‌ നറുക്ക്‌, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു.  അപ്പോൾ ഹാമാൻ അഹശ്വേരശ്‌ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ സാമ്രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ജനമുണ്ട്‌.+ അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്‌തമാണ്‌. മാത്രമല്ല, രാജാവിന്റെ നിയമങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിനു നല്ലതല്ല.  തിരുമനസ്സിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാനുള്ള ഒരു കല്‌പന എഴുതിയുണ്ടാക്കിയാലും. രാജാവിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോഗസ്ഥന്മാരുടെ കൈയിൽ ഏൽപ്പിക്കാം.”* 10  അപ്പോൾ രാജാവ്‌ സ്വന്തം മുദ്രമോതിരം+ ഊരി ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെ ശത്രുവും ആയ ഹാമാനു+ കൊടുത്തു. 11  രാജാവ്‌ ഹാമാനോടു പറഞ്ഞു: “വെള്ളിയും ജനവും, രണ്ടും ഞാൻ നിന്നെ ഏൽപ്പിക്കുന്നു. ഉചിതമെന്നു തോന്നുന്നതു ചെയ്‌തുകൊള്ളുക.” 12  അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാവിന്റെ സെക്രട്ടറിമാരെ+ വിളിച്ചുകൂട്ടി. ഹാമാന്റെ ആജ്ഞകളെല്ലാം അവർ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും സംസ്ഥാനങ്ങളുടെ മേൽ അധികാരമുള്ള ഗവർണർമാർക്കും വ്യത്യസ്‌തജനങ്ങളുടെ പ്രഭുക്കന്മാർക്കും വേണ്ടി ഓരോ സംസ്ഥാനത്തിന്‌ അതതിന്റെ ലിപിയിലും* ഓരോ ജനത്തിന്‌ അവരവരുടെ ഭാഷയിലും എഴുതിയുണ്ടാക്കി.+ ഇത്‌ അഹശ്വേരശ്‌ രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരംകൊണ്ട്‌ മുദ്രവെച്ചു.+ 13  യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ ജൂതന്മാരെ മുഴുവൻ 12-ാം മാസമായ ആദാർ+ മാസം 13-ാം തീയതി, ഒരൊറ്റ ദിവസംകൊണ്ട്‌ കൊന്നുമുടിച്ച്‌ നിശ്ശേഷം നശിപ്പിക്കാനും അവരുടെ വസ്‌തുവകകൾ കൈവശപ്പെടുത്താനും ആജ്ഞാപിച്ചുകൊണ്ട്‌ രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ മുഖേന കത്തുകൾ അയച്ചു.+ 14  ആ ദിവസത്തിനുവേണ്ടി ജനമെല്ലാം ഒരുങ്ങാൻ പ്രസ്‌തുത രേഖയുടെ ഒരു പകർപ്പ്‌ ഓരോ സംസ്ഥാനത്തിലും ഒരു നിയമമായി കൊടുത്ത്‌ എല്ലാ ജനങ്ങളുടെയും ഇടയിൽ പ്രസിദ്ധമാക്കണമായിരുന്നു. 15  രാജകല്‌പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറപ്പെടുവിച്ചു. പിന്നെ രാജാവും ഹാമാനും കുടിക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരിഭ്രാന്തിയിലായി.

അടിക്കുറിപ്പുകള്‍

അഥവാ “മൊർദെഖായിയുടെ മേൽ മാത്രം കൈവയ്‌ക്കുന്നത്‌.”
അനു. ബി15 കാണുക.
അനു. ബി15 കാണുക.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “ഇതു നടപ്പാക്കുന്നവർക്കുവേണ്ടി ഞാൻ രാജാവിന്റെ ഖജനാവിൽ 10,000 താലന്ത്‌ നിക്ഷേപിക്കും.”
അഥവാ “എഴുത്തുരീതിയിലും.”
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം