എസ്ര 10:1-44
10 എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽ സാഷ്ടാംഗം വീണ് കരഞ്ഞുപ്രാർഥിച്ചു.+ അങ്ങനെ എസ്ര തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇസ്രായേല്യരുടെ ഒരു വലിയ കൂട്ടം ചുറ്റും കൂടി അതിദുഃഖത്തോടെ കരഞ്ഞു.
2 അപ്പോൾ ഏലാമിന്റെ+ വംശജനായ യഹീയേലിന്റെ+ മകൻ ശെഖന്യ എസ്രയോടു പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട്* ഞങ്ങൾ ഞങ്ങളുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.+ എങ്കിലും ഇസ്രായേലിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്.
3 അതുകൊണ്ട് യഹോവയുടെയും ദൈവകല്പനകൾ ആദരിക്കുന്നവരുടെയും നിർദേശമനുസരിച്ച്,+ നമ്മുടെ ആ ഭാര്യമാരെയും അവരിൽ ജനിച്ച മക്കളെയും പറഞ്ഞയയ്ക്കുമെന്നു നമുക്കു നമ്മുടെ ദൈവവുമായി ഒരു ഉടമ്പടി ചെയ്യാം.+ അങ്ങനെ നമുക്കു നിയമം അനുസരിക്കാം.
4 എഴുന്നേൽക്കൂ, അങ്ങയുടെ ഉത്തരവാദിത്വമാണ് ഇത്. ധൈര്യമായി നടപടിയെടുത്തുകൊള്ളൂ; ഞങ്ങൾ അങ്ങയുടെകൂടെയുണ്ട്.”
5 അപ്പോൾ എസ്ര എഴുന്നേറ്റ്, പറഞ്ഞതുപോലെതന്നെ ചെയ്തുകൊള്ളാമെന്നു സത്യം ചെയ്യാൻ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേല്യരുടെയും തലവന്മാരോട് ആവശ്യപ്പെട്ടു;+ അവർ സത്യം ചെയ്‌തു.
6 തുടർന്ന് എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽനിന്ന് എല്യാശീബിന്റെ മകനായ യഹോഹാനാന്റെ അറയിലേക്കു* പോയി. പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ അവിശ്വസ്തതയെക്കുറിച്ച് ഓർത്ത് വിലപിച്ചുകൊണ്ടിരുന്നതിനാൽ എസ്ര അവിടെനിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തില്ല.+
7 പിന്നെ, പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ എല്ലാവരും യരുശലേമിൽ കൂടിവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും ഒരു വിളംബരം നടത്തി.
8 മൂന്നു ദിവസത്തിനകം കൂടിവരാത്തവരുടെ വസ്തുവകകളെല്ലാം കണ്ടുകെട്ടുമെന്നും പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയവരുടെ സഭയിൽനിന്ന് അവരെ പുറത്താക്കുമെന്നും പ്രഭുക്കന്മാരും മൂപ്പന്മാരും തീരുമാനിച്ചു.+
9 മൂന്നു ദിവസത്തിനുള്ളിൽത്തന്നെ യഹൂദയിലും ബന്യാമീനിലും ഉള്ള പുരുഷന്മാരെല്ലാം യരുശലേമിൽ കൂടിവന്നു. അങ്ങനെ, ഒൻപതാം മാസം 20-ാം ദിവസം സത്യദൈവത്തിന്റെ ഭവനത്തിന്റെ ഒരു മുറ്റത്ത് അവർ ഒരുമിച്ചുകൂടി. പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് ഓർത്തുള്ള ഭയവും കനത്ത മഴയും കാരണം അവിടെ ഇരുന്നവരെല്ലാം വിറയ്ക്കുകയായിരുന്നു.
10 അപ്പോൾ എസ്ര പുരോഹിതൻ എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു: “അന്യദേശക്കാരായ സ്ത്രീകളെ വിവാഹം ചെയ്‌തതിലൂടെ+ നിങ്ങൾ അവിശ്വസ്തതയാണു കാണിച്ചിരിക്കുന്നത്; നിങ്ങൾ ഇസ്രായേലിന്റെ പാപഭാരം വർധിപ്പിച്ചിരിക്കുന്നു.
11 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ഇഷ്ടം ചെയ്യുക. ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളിൽനിന്നും നിങ്ങളുടെ അന്യദേശക്കാരായ ഭാര്യമാരിൽനിന്നും അകന്നിരിക്കുക.”+
12 അപ്പോൾ സഭ മുഴുവനും ഇങ്ങനെ ഉച്ചത്തിൽ മറുപടി പറഞ്ഞു: “അങ്ങ് പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും; അതു ഞങ്ങളുടെ കടമയാണ്.
13 പക്ഷേ, ഇവിടെ ധാരാളം ആളുകൾ വന്നിട്ടുണ്ട്. മഴക്കാലമായതുകൊണ്ട് പുറത്ത് നിൽക്കാനും പറ്റില്ല. ഒന്നോ രണ്ടോ ദിവസംകൊണ്ട് തീർക്കാവുന്ന ഒരു കാര്യവുമല്ല ഇത്; ഇക്കാര്യത്തിൽ ഞങ്ങൾ കാണിച്ചിരിക്കുന്ന അനുസരണക്കേട് അത്ര വലുതാണ്.
14 അതുകൊണ്ട് സഭയെ മുഴുവൻ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ പ്രഭുക്കന്മാരെ അനുവദിച്ചാലും.+ അന്യദേശക്കാരായ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളവരെല്ലാം അവരവരുടെ നഗരങ്ങളിലെ മൂപ്പന്മാരെയും ന്യായാധിപന്മാരെയും കൂട്ടി നിശ്ചയിച്ച സമയത്ത് വരട്ടെ. നമുക്കു നേരെ ജ്വലിച്ചിരിക്കുന്ന ദൈവകോപം ശമിക്കുന്നതുവരെ നമുക്ക് അങ്ങനെ ചെയ്യാം.”
15 എന്നാൽ അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയയും ഈ നടപടിയെ ചോദ്യം ചെയ്‌തു. ലേവ്യരായ മെശുല്ലാമും ശബ്ബെത്തായിയും+ അവരെ പിന്തുണച്ചു.
16 പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയവർ തങ്ങൾ പറഞ്ഞതുപോലെതന്നെ ചെയ്‌തു. ഇക്കാര്യം ചർച്ച ചെയ്യാനായി പത്താം മാസം ഒന്നാം ദിവസം എസ്ര പുരോഹിതനും പേര് വിളിച്ച് തിരഞ്ഞെടുത്ത പിതൃഭവനത്തലവന്മാരും പ്രത്യേകമായി ഒരു യോഗം കൂടി.
17 അന്യദേശക്കാരികളെ വിവാഹം കഴിച്ച എല്ലാവരുടെയും കാര്യങ്ങൾ, ഒന്നാം മാസം ഒന്നാം ദിവസമായപ്പോഴേക്കും അവർ കൈകാര്യം ചെയ്തുതീർത്തു.
18 പുരോഹിതന്മാരുടെ ആൺമക്കളിൽ ചിലർപോലും അന്യദേശക്കാരികളെ വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി.+ യഹോസാദാക്കിന്റെ മകനായ യേശുവയുടെ+ ആൺമക്കളും സഹോദരന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പേരുകൾ: മയസേയ, എലീയേസെർ, യാരീബ്, ഗദല്യ.
19 ഭാര്യമാരെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്കു കൊടുത്തു.* ചെയ്‌ത കുറ്റത്തിനു പരിഹാരമായി ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആൺചെമ്മരിയാടിനെ യാഗം അർപ്പിക്കാനും അവർ തീരുമാനിച്ചു.+
20 ഇമ്മേരിന്റെ+ ആൺമക്കളിൽ ഹനാനിയും സെബദ്യയും;
21 ഹാരീമിന്റെ+ ആൺമക്കളിൽ മയസേയ, ഏലിയ, ശെമയ്യ, യഹീയേൽ, ഉസ്സീയ;
22 പശ്‌ഹൂരിന്റെ+ ആൺമക്കളിൽ എല്യോവേനായി, മയസേയ, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാശ;
23 ലേവ്യരിൽ യോസാബാദ്, ശിമെയി, കേലായ (അതായത് കെലീത), പെതഹ്യ, യഹൂദ, എലീയേസെർ;
24 ഗായകരിൽ എല്യാശീബ്; കവാടത്തിന്റെ കാവൽക്കാരിൽ ശല്ലൂം, തേലെം, ഊരി.
25 ഇസ്രായേല്യരിൽ പരോശിന്റെ+ ആൺമക്കളായ രാമിയ, യിസ്സിയ്യ, മൽക്കീയ, മീയാമിൻ, എലെയാസർ, മൽക്കീയ, ബനയ;
26 ഏലാമിന്റെ+ ആൺമക്കളായ മത്ഥന്യ, സെഖര്യ, യഹീയേൽ,+ അബ്ദി, യരേമോത്ത്, ഏലിയ;
27 സത്ഥുവിന്റെ+ ആൺമക്കളായ എല്യോവേനായി, എല്യാശീബ്, മത്ഥന്യ, യരേമോത്ത്, സാബാദ്, അസീസ;
28 ബേബായിയുടെ+ ആൺമക്കളായ യഹോഹാനാൻ, ഹനന്യ, സബ്ബായി, അഥെലായി;
29 ബാനിയുടെ ആൺമക്കളായ മെശുല്ലാം, മല്ലൂക്ക്, അദായ, യാശൂബ്, ശെയാൽ, യരേമോത്ത്;
30 പഹത്-മോവാബിന്റെ+ ആൺമക്കളായ അദ്‌ന, കെലാൽ, ബനയ, മയസേയ, മത്ഥന്യ, ബസലേൽ, ബിന്നൂവി, മനശ്ശെ;
31 ഹാരീമിന്റെ+ ആൺമക്കളായ എലീയേസെർ, യിശ്ശീയ, മൽക്കീയ,+ ശെമയ്യ, ശിമെയോൻ,
32 ബന്യാമീൻ, മല്ലൂക്ക്, ശെമര്യ;
33 ഹാശൂമിന്റെ+ ആൺമക്കളായ മത്ഥെനായി, മത്ഥത്ഥ, സാബാദ്, എലീഫേലെത്ത്, യരേമായി, മനശ്ശെ, ശിമെയി;
34 ബാനിയുടെ ആൺമക്കളായ മയദായി, അമ്രാം, ഊവേൽ,
35 ബനയ, ബേദെയ, കെലൂഹി,
36 വാനിയ, മെരേമോത്ത്, എല്യാശീബ്,
37 മത്ഥന്യ, മത്ഥെനായി, യാസു;
38 ബിന്നൂവിയുടെ ആൺമക്കളായ ശിമെയി,
39 ശേലെമ്യ, നാഥാൻ, അദായ,
40 മഖ്‌നദെബായി, ശാശായി, ശാരായി,
41 അസരേൽ, ശേലെമ്യ, ശെമര്യ,
42 ശല്ലൂം, അമര്യ, യോസേഫ്;
43 നെബോയുടെ ആൺമക്കളായ യയീയേൽ, മത്ഥിഥ്യ, സാബാദ്, സെബീന, യദ്ദായി, യോവേൽ, ബനയ.
44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+
അടിക്കുറിപ്പുകള്‍
^ അഥവാ “ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോയിക്കൊണ്ട്.”
^ അഥവാ “ഊണുമുറിയിലേക്ക്.”
^ അക്ഷ. “പറഞ്ഞയയ്ക്കാൻ അവർ കൈകൾ കൊടുത്തു.”