നെഹമ്യ 6:1-19

6  ഞാൻ മതിൽ പുതുക്കിപ്പണിതെന്നും+ അതിന്‌ ഇപ്പോൾ വിടവുകളൊന്നുമില്ലെന്നും സൻബല്ലത്തിനും തോബീയയ്‌ക്കും+ ഗേശെം എന്ന അറേബ്യക്കാരനും+ ബാക്കി ശത്രുക്കൾക്കും വിവരം കിട്ടി. (പക്ഷേ, അപ്പോഴും കവാടങ്ങൾക്കു കതകുകൾ പിടിപ്പിക്കുന്ന ജോലി ബാക്കിയായിരുന്നു.)+ 2  ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക്‌ ഈ സന്ദേശം അയച്ചു: “നമുക്ക്‌ ഒരു സമയം പറഞ്ഞൊത്ത്‌ ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച്‌ ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി. 3  അതുകൊണ്ട്‌, ഞാൻ അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച്‌ ഇങ്ങനെ പറയിച്ചു: “ഞാൻ ഒരു വലിയ പണിയിലാണ്‌. എനിക്ക്‌ ഇപ്പോൾ വരാൻ സാധിക്കില്ല. നിങ്ങളെ കാണാൻ അങ്ങോട്ട്‌ വന്ന്‌ ഞാൻ എന്തിന്‌ ഈ പണി മുടക്കണം?” 4  നാലു പ്രാവശ്യം അവർ അതേ സന്ദേശം അയച്ചു. അപ്പോഴെല്ലാം എന്റെ മറുപടി അതുതന്നെയായിരുന്നു. 5  സൻബല്ലത്ത്‌ അഞ്ചാം പ്രാവശ്യവും അതേ സന്ദേശവുമായി തന്റെ പരിചാരകനെ എന്റെ അടുത്തേക്ക്‌ അയച്ചു; തുറന്നിരിക്കുന്ന ഒരു കത്തുമായാണ്‌ അവനെ അയച്ചത്‌. 6  അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നീയും ജൂതന്മാരും വിപ്ലവം+ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നു ജനതകൾക്കിടയിൽ ഒരു ശ്രുതിയുണ്ട്‌. ഗേശെമും+ അതുതന്നെയാണു പറയുന്നത്‌. നീ മതിൽ പണിയുന്നത്‌ അതുകൊണ്ടാണെന്നും നീ അവരുടെ രാജാവാകാൻപോകുന്നെന്നും കേൾക്കുന്നു. 7  ‘യഹൂദയിൽ ഒരു രാജാവുണ്ട്‌!’ എന്നു നിന്നെക്കുറിച്ച്‌ യരുശലേമിലുടനീളം പ്രസിദ്ധമാക്കാൻ നീ പ്രവാചകന്മാരെ നിയമിച്ചിട്ടുമുണ്ട്‌. വൈകാതെ ഈ വാർത്ത രാജാവിന്റെ ചെവിയിലും എത്തും. അതുകൊണ്ട്‌ വരൂ, നമുക്ക്‌ ഒരുമിച്ച്‌ ഇക്കാര്യം ചർച്ച ചെയ്യാം.” 8  പക്ഷേ, ഞാൻ അവന്‌ ഇങ്ങനെ മറുപടി അയച്ചു: “നീ ഈ പറയുന്നതൊന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ നീ സങ്കല്‌പിച്ചുണ്ടാക്കുന്ന* കാര്യങ്ങളാണ്‌.” 9  വാസ്‌തവത്തിൽ, അവർ ഞങ്ങളെ പേടിപ്പിക്കാൻ നോക്കുകയായിരുന്നു. “പണി ചെയ്‌ത്‌ അവരുടെ കൈകൾ തളരും, അവർ പണി തീർക്കില്ല” എന്ന്‌ അവർ പറഞ്ഞു.+ അതുകൊണ്ട്‌ ദൈവമേ, എന്റെ കരങ്ങൾക്കു കരുത്തേകേണമേ+ എന്നു ഞാൻ പ്രാർഥിക്കുന്നു. 10  പിന്നെ, ഞാൻ മെഹേതബേലിന്റെ മകനായ ദലായയുടെ മകൻ ശെമയ്യയുടെ വീട്ടിലേക്കു പോയി. ശെമയ്യ അവിടെ വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. അയാൾ പറഞ്ഞു: “അവർ അങ്ങയെ കൊല്ലാൻ വരുന്നുണ്ട്‌. അതുകൊണ്ട്‌, നമുക്ക്‌ ഒരു സമയം തീരുമാനിച്ച്‌ സത്യദൈവത്തിന്റെ ഭവനമായ ദേവാലയത്തിൽ ചെന്ന്‌ വാതിൽ അടച്ച്‌ അതിന്‌ അകത്ത്‌ ഇരിക്കാം. അവർ ഇന്നു രാത്രി അങ്ങയെ കൊല്ലാൻ വരും.” 11  പക്ഷേ, ഞാൻ പറഞ്ഞു: “എന്നെപ്പോലൊരാൾ പേടിച്ച്‌ ഓടാനോ? എന്നെപ്പോലൊരു മനുഷ്യനു ദേവാലയത്തിനുള്ളിൽ കടന്നിട്ട്‌ ജീവനോടിരിക്കാനാകുമോ?+ ഞാൻ അതു ചെയ്യില്ല!” 12  അതോടെ, ഇയാളെ ദൈവം അയച്ചിട്ടില്ലെന്നും എനിക്ക്‌ എതിരെ പ്രവചിക്കാൻ തോബീയയും സൻബല്ലത്തും+ കൂലിക്കെടുത്തതാണെന്നും എനിക്കു മനസ്സിലായി. 13  പേടിപ്പിച്ച്‌ എന്നെക്കൊണ്ട്‌ പാപം ചെയ്യിക്കാനായിരുന്നു അയാളെ കൂലിക്കെടുത്തത്‌. അങ്ങനെയാകുമ്പോൾ, എന്റെ സത്‌പേരിനു കളങ്കം ചാർത്തി എന്നെ അപമാനിക്കാൻ അവർക്ക്‌ ഒരു കാരണം കിട്ടുമായിരുന്നു. 14  എന്റെ ദൈവമേ, തോബീയയെയും+ സൻബല്ലത്തിനെയും അവരുടെ ഈ പ്രവൃത്തികളെയും ഓർക്കേണമേ; നോവദ്യ എന്ന പ്രവാചികയും എന്നെ നിരന്തരം പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബാക്കിയുള്ള പ്രവാചകന്മാരും ചെയ്‌ത കാര്യങ്ങൾ മറന്നുകളയുകയും അരുതേ. 15  അങ്ങനെ, ഏലൂൽ* മാസം 25-ാം തീയതി മതിലിന്റെ പണി പൂർത്തിയായി; മൊത്തം 52 ദിവസമെടുത്തു. 16  ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്‌ത ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ആകെ നാണംകെട്ടുപോയി.+ ഈ പണി പൂർത്തിയായതു ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണെന്ന്‌ അവർക്കു മനസ്സിലായി. 17  അക്കാലത്ത്‌, യഹൂദയിലെ പ്രധാനികൾ+ തോബീയയ്‌ക്കു ധാരാളം കത്തുകൾ അയയ്‌ക്കുമായിരുന്നു; തോബീയ അവയ്‌ക്കെല്ലാം മറുപടിയും അയയ്‌ക്കും. 18  യഹൂദയിൽ ധാരാളം പേർ അയാളോടു കൂറു പ്രഖ്യാപിച്ചിരുന്നു. കാരണം, ആരഹിന്റെ+ മകനായ ശെഖന്യയുടെ മരുമകനായിരുന്നു അയാൾ. അയാളുടെ മകനായ യഹോഹാനാനാകട്ടെ ബേരെഖ്യയുടെ മകനായ മെശുല്ലാമിന്റെ+ മകളെയാണു വിവാഹം കഴിച്ചിരുന്നത്‌. 19  അവർ എപ്പോഴും എന്റെ അടുത്ത്‌ വന്ന്‌ തോബീയയെ പുകഴ്‌ത്തിപ്പറയുകയും ഞാൻ പറയുന്നത്‌ അയാളെ അറിയിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ, എന്നെ ഭീഷണിപ്പെടുത്താൻ തോബീയ കത്തുകൾ അയയ്‌ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയത്തിൽ മനഞ്ഞുണ്ടാക്കുന്ന.”
അനു. ബി15 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം