അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 22:1-30
പഠനക്കുറിപ്പുകൾ
എബ്രായ ഭാഷ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ, ജൂതന്മാർ സംസാരിച്ചിരുന്ന ഭാഷയെയും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരുത്ഥാനം പ്രാപിച്ച്, മഹത്ത്വീകരിക്കപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ച ഭാഷയെയും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ ‘ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാരിൽനിന്ന്’ വേർതിരിച്ചുകാണിച്ചിട്ടുമുണ്ട്. ഈ തിരുവെഴുത്തുഭാഗങ്ങളിൽ കാണുന്ന പദപ്രയോഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാഷപ്പെടുത്തേണ്ടതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും അതു വാസ്തവത്തിൽ എബ്രായ ഭാഷയെത്തന്നെയാണു കുറിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, യരുശലേംകാരോടു പൗലോസ് “എബ്രായ ഭാഷയിൽ” സംസാരിച്ചതായി വൈദ്യനായ ലൂക്കോസ് പറയുന്ന ഭാഗമെടുക്കുക. ആ യരുശലേംകാർ ഉത്സാഹത്തോടെ പഠിച്ചിരുന്ന മോശൈകനിയമം എബ്രായ ഭാഷയിലുള്ളതായിരുന്നു. ഇനി ചാവുകടൽ ചുരുളുകളുടെ ഭാഗമായ അനേകം ശകലങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഭൂരിഭാഗവും (ഇതിൽ ബൈബിൾഭാഗങ്ങളും അല്ലാത്തവയും ഉണ്ട്.) എബ്രായ ഭാഷയിലാണ്. ആളുകൾ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു ഭാഷയായിരുന്നു എബ്രായയെന്ന് ഇതു സൂചിപ്പിക്കുന്നു. ചാവുകടൽ ചുരുളുകളിൽ അരമായ ഭാഷയിലുള്ള ഏതാനും ചില ശകലങ്ങളുമുണ്ട്. എബ്രായ ഭാഷയ്ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോഗിച്ചിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് “എബ്രായ ഭാഷ” എന്നു പറഞ്ഞപ്പോൾ ബൈബിളെഴുത്തുകാർ ഉദ്ദേശിച്ചത് അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരിക്കാൻ തീരെ സാധ്യതയില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലും ‘അരമായ ഭാഷയെയും’ ‘ജൂതന്മാരുടെ ഭാഷയെയും’ രണ്ടായി പറഞ്ഞിരിക്കുന്നതായി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യായത്തിലെ ആ ബൈബിൾഭാഗത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായിട്ടാണു പറഞ്ഞിരിക്കുന്നത്. (യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), X, 8 [i, 2]) എബ്രായയിലുള്ള ചില പദങ്ങളോടു സമാനമായ പദങ്ങൾ അരമായയിലുമുണ്ട് എന്നതു ശരിയാണ്. കൂടാതെ, സാധ്യതയനുസരിച്ച് അരമായയിൽനിന്ന് എബ്രായയിലേക്കു കടമെടുത്ത ചില പദങ്ങളുമുണ്ട്. പക്ഷേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തുകാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത് അരമായ ഭാഷയെ ഉദ്ദേശിച്ചാണെന്നു ചിന്തിക്കാൻ ഒരു ന്യായവുമില്ല.
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
ഗമാലിയേൽ: മോശയുടെ നിയമം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ അധ്യായത്തിലും പ്രവൃ 22:3-ലും പറയുന്നുണ്ട്. മറ്റു ഗ്രന്ഥങ്ങളിൽ “ഗമാലിയേൽ മൂപ്പൻ” എന്നു പറഞ്ഞിരിക്കുന്നതും ഇദ്ദേഹത്തെക്കുറിച്ചുതന്നെയാണെന്നു കരുതപ്പെടുന്നു. പരീശന്മാരുടെ ഇടയിൽ വിശാലമായ ഒരു ചിന്താഗതിക്കു തുടക്കമിട്ട ഹില്ലേൽ മൂപ്പന്റെ കൊച്ചുമകനോ ഒരുപക്ഷേ മകൻതന്നെയോ ആയിരുന്നു ഇദ്ദേഹം. ആളുകൾ “റബ്ബാൻ” എന്ന ബഹുമാനസൂചകമായ സ്ഥാനപ്പേര് ആദ്യമായി നൽകിയത് ഗമാലിയേലിനാണെന്നു കരുതപ്പെടുന്നു. അവർ അദ്ദേഹത്തെ അത്രമാത്രം ആദരിച്ചിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. തർസൊസിലെ ശൗൽ ഉൾപ്പെടെ പരീശകുടുംബത്തിൽപ്പെട്ട പലരെയും പഠിപ്പിച്ച അദ്ദേഹം അക്കാലത്തെ ജൂതസമൂഹത്തെ അങ്ങനെ വളരെയധികം സ്വാധീനിച്ചു. (പ്രവൃ 22:3; 23:6; 26:4, 5; ഗല 1:13, 14) പലപ്പോഴും മോശയുടെ നിയമത്തിനും ജൂതപാരമ്പര്യങ്ങൾക്കും അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങൾ സൂചിപ്പിക്കുന്നത്, സമകാലികരായ മറ്റു പലരെക്കാളും വിശാലമായി അദ്ദേഹം ചിന്തിച്ചിരുന്നു എന്നാണ്. ഉദാഹരണത്തിന്, വഷളന്മാരായ ഭർത്താക്കന്മാരിൽനിന്ന് ഭാര്യമാരെയും, താന്തോന്നികളായ മക്കളിൽനിന്ന് വിധവമാരെയും സംരക്ഷിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നു പറയപ്പെടുന്നു. കാലാ പെറുക്കാൻ ദരിദ്രരായ ജൂതന്മാർക്കുണ്ടായിരുന്ന അതേ അവകാശങ്ങൾ ജൂതന്മാരല്ലാത്തവർക്കും നൽകണമെന്നു വാദിച്ചതും അദ്ദേഹമാണെന്ന് അഭിപ്രായമുണ്ട്. ഇനി, പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും ഗമാലിയേൽ ഇടപെട്ട രീതിയും അദ്ദേഹത്തിന്റെ തുറന്ന ചിന്താഗതിയുടെ മറ്റൊരു തെളിവാണ്. (പ്രവൃ 5:35-39) എന്നാൽ അദ്ദേഹം തിരുവെഴുത്തുകളെക്കാൾ പ്രാധാന്യം നൽകിയതു റബ്ബിമാരുടെ പാരമ്പര്യത്തിനാണെന്നു ജൂതറബ്ബിമാരുടെ രേഖകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഏറെക്കുറെ, അക്കാലത്തെ മതനേതാക്കന്മാരുടെയും റബ്ബിമാരായ പൂർവപിതാക്കന്മാരുടെയും ഉപദേശങ്ങൾപോലെതന്നെ ആയിരുന്നെന്നു പറയാം.—മത്ത 15:3-9; 2തിമ 3:16, 17; പദാവലിയിൽ “പരീശന്മാർ;” “സൻഹെദ്രിൻ” എന്നിവ കാണുക.
ഗമാലിയേൽ: മോശയുടെ നിയമം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ വാക്യത്തിനു പുറമേ 5-ാം അധ്യായത്തിലും പറയുന്നുണ്ട്.—പ്രവൃ 5:34-ന്റെ പഠനക്കുറിപ്പു കാണുക.
സൻഹെദ്രിൻ ഹാൾ: അഥവാ “സൻഹെദ്രിൻ.” യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായിരുന്നു സൻഹെദ്രിൻ. “സൻഹെദ്രിൻ ഹാൾ,” “സൻഹെദ്രിൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്. കൂടിവരവ് അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു. ആ ഗ്രീക്കുപദത്തിനു സൻഹെദ്രിനിലെ ന്യായാധിപന്മാരെയോ ആ കെട്ടിടത്തെയോ അതു സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയോ കുറിക്കാനാകും.—മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.
മൂപ്പന്മാരുടെ സഭ: അഥവാ “മൂപ്പന്മാരുടെ സമിതി (സംഘം).” ഇവിടെ കാണുന്ന പ്രെസ്ബൂറ്റെറിയോൻ എന്ന ഗ്രീക്കുപദത്തിന് പ്രെസ്ബൂറ്റെറൊസ് (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന പദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. തെളിവനുസരിച്ച് ഇവിടെ “മൂപ്പന്മാരുടെ സംഘം” എന്നു പറഞ്ഞിരിക്കുന്നതു ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെക്കുറിച്ചാണ്. യരുശലേമിൽ സ്ഥിതിചെയ്തിരുന്ന ആ കോടതി മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്നതായിരുന്നു. ബൈബിളിൽ പലപ്പോഴും ഈ മൂന്നു കൂട്ടരെയുംകുറിച്ച് ഒന്നിച്ചാണു പറഞ്ഞിട്ടുള്ളത്.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; ലൂക്ക 22:66-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്. പിന്നീട് യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട് ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര് ചേർത്ത് വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലായിരുന്നതുകൊണ്ട് യേശുവിനെ തിരിച്ചറിയാൻ ആ പേര് ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര് അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ പീലാത്തൊസ് സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ് ” എന്ന് എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്ത് മുതൽ അപ്പോസ്തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്.—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:23-ന്റെ പഠനക്കുറിപ്പും കാണുക.
ശബ്ദം കേട്ടില്ല: അഥവാ “വാക്കുകൾ മനസ്സിലായില്ല.” ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് പൗലോസിനുണ്ടായ അനുഭവത്തെക്കുറിച്ച് പ്രവൃ 9:3-9-ൽ ലൂക്കോസ് വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ ‘ശബ്ദം കേട്ടു’ എന്നാണ് അവിടെ പറയുന്നതെങ്കിലും ഈ വാക്യത്തിൽ പറയുന്നത് അവർ “ശബ്ദം കേട്ടില്ല” എന്നാണ്. ഇങ്ങനെയൊരു വ്യത്യാസത്തിന്റെ കാരണത്തെക്കുറിച്ച് പ്രവൃ 9:7-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതുപോലെ, പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു “ശബ്ദം കേട്ടെങ്കിലും” അവർക്ക് അതിലെ വാക്കുകൾ മനസ്സിലായിക്കാണില്ല. അതായത്, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്. പ്രവൃ 22:7-ൽ “കേട്ടു” എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അവിടെ, താൻ “ഒരു ശബ്ദം . . . കേട്ടു” എന്നു പൗലോസ് പറഞ്ഞത് അദ്ദേഹത്തിന് ആ വാക്കുകൾ കേൾക്കാൻ മാത്രമല്ല മനസ്സിലാക്കാനും കഴിഞ്ഞു എന്ന അർഥത്തിലാണ്. എന്നാൽ പൗലോസിനോടൊപ്പം യാത്ര ചെയ്തിരുന്നവർക്ക് അദ്ദേഹത്തോടു പറഞ്ഞത് എന്താണെന്നു മനസ്സിലായിക്കാണില്ല. ഒരുപക്ഷേ വാക്കുകൾ വ്യക്തമാകാതിരുന്നതായിരിക്കാം അതിന്റെ കാരണം. സാധ്യതയനുസരിച്ച് ഈ അർഥത്തിലാണ് അവർ “ശബ്ദം കേട്ടില്ല” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.—‘കേൾക്കുക’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘ഗ്രഹിക്കുക,’ ‘മനസ്സിലാക്കുക’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മർ 4:33; 1കൊ 14:2 എന്നിവ താരതമ്യം ചെയ്യുക.
ശബ്ദം കേട്ടെങ്കിലും: ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് തനിക്കുണ്ടായ ഈ അനുഭവത്തെക്കുറിച്ച് പൗലോസുതന്നെ പ്രവൃ 22:6-11-ൽ വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ “ശബ്ദം കേട്ടില്ല” എന്നാണ് അവിടെ പറയുന്നതെങ്കിലും ഇവിടെ പറയുന്നത് അവർ ‘ആ ശബ്ദം കേട്ടു’ എന്നാണ്. രണ്ടു വിവരണത്തിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒന്നാണെങ്കിലും അതിന്റെ വ്യാകരണരൂപം രണ്ടിടത്തും രണ്ടാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫൊണേ എന്ന ഗ്രീക്കുപദത്തിനു വെറുമൊരു ശബ്ദം കേൾക്കുന്നതിനെയും വാക്കുകൾ വ്യക്തമായി കേൾക്കുന്നതിനെയും കുറിക്കാനാകും. ഈ വാക്യത്തിലെ വ്യാകരണരൂപംവെച്ച് ആ പദത്തിന് വെറുമൊരു ശബ്ദം കേൾക്കുക എന്നാണ് അർഥം. (എന്നാൽ പ്രവൃ 22:9-ൽ ആ പദത്തിന്റെ വ്യാകരണരൂപം മറ്റൊന്നാണ്. “സംസാരിച്ചയാളുടെ വാക്കുകൾ വ്യക്തമായി കേട്ടില്ല” എന്നൊരു അർഥമാണ് അവിടെ ആ പദത്തിനുള്ളത്.) അതുകൊണ്ട് പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും അവർക്ക് അതിലെ വാക്കുകൾ വ്യക്തമാകാഞ്ഞതുകൊണ്ട് അതു മനസ്സിലായിക്കാണില്ല. ചുരുക്കത്തിൽ, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്.—പ്രവൃ 26:14; പ്രവൃ 22:9-ന്റെ പഠനക്കുറിപ്പു കാണുക.
നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ: അക്ഷ. “മുകളിലേക്കു നോക്കുക!” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഒരാളെക്കൊണ്ട് മുകളിലേക്കു നോക്കിക്കുക” എന്നാണെങ്കിലും (മത്ത 14:19; ലൂക്ക 19:5) ഈ പദത്തിന്, ഒരാൾക്ക് ആദ്യമായി കാഴ്ച കിട്ടുന്നതിനെയും (യോഹ 9:11, 15, 18) ഒരാൾക്കു കാഴ്ച തിരിച്ചുകിട്ടുന്നതിനെയും (മർ 10:52; ലൂക്ക 18:42; പ്രവൃ 9:12) കുറിക്കാനാകും.
യേശുവിന്റെ പേര് വിളിച്ച് നിന്റെ പാപങ്ങൾ കഴുകിക്കളയുക: ഒരാൾ സ്നാനമേൽക്കുന്ന ജലത്തിന് അയാളുടെ പാപങ്ങൾ കഴുകിക്കളയാനാകില്ല. യേശുവിന്റെ പേര് വിളിക്കുമ്പോഴാണ് അയാളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നത്. യേശുവിൽ വിശ്വാസമർപ്പിക്കുന്നതും ക്രിസ്തീയപ്രവർത്തനങ്ങളിലൂടെ ആ വിശ്വാസം തെളിയിക്കുന്നതും ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.—പ്രവൃ 10:43; യാക്ക 2:14, 18; റോമ 10:13-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ സ്വപ്നാവസ്ഥയിലായി: ഇവിടെ “സ്വപ്നാവസ്ഥ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എക്സ്റ്റാസിസ് എന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രവൃ 10:10-ന്റെ പഠനക്കുറിപ്പു കാണുക. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി4-ൽ J13, 14, 17, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്നത് “യഹോവയുടെ കൈ എന്റെ മേൽ ഉണ്ടായിരുന്നു” എന്നാണ്. മറ്റൊരു പരിഭാഷയിൽ (J18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) “യഹോവയുടെ ആത്മാവ് എന്നെ പൊതിഞ്ഞു” എന്നും കാണുന്നു.
ഒരു സ്വപ്നാവസ്ഥയിലായി: ഇവിടെ എക്സ്റ്റാസിസ് [എക് (“വ്യത്യസ്തമായി”) എന്നും സ്റ്റാസിസ് (“നിൽക്കുന്ന”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നിരിക്കുന്നത്.] എന്ന ഗ്രീക്കുപദമാണു കാണുന്നത്. അത്ഭുതവും അമ്പരപ്പും കാരണമോ ദൈവത്തിൽനിന്നുള്ള ഒരു ദർശനം കണ്ടിട്ടോ ഒരാൾ പ്രത്യേകമായൊരു മാനസികാവസ്ഥയിലാകുന്നതിനെയാണ് ഇതു കുറിക്കുന്നത്. ഇതേ ഗ്രീക്കുപദത്തെ “സന്തോഷംകൊണ്ട് മതിമറന്നു” (മർ 5:42), ‘വിസ്മയിച്ചു’ (ലൂക്ക 5:26), “അമ്പരന്നു” (മർ 16:8) എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിന്റെ ഇടപെടലുമായി ബന്ധപ്പെടുത്തിയാണ്. സാധ്യതയനുസരിച്ച് അത്തരം സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ഒരാളുടെ മനസ്സിലേക്ക് ഒരു ദർശനമോ ദൈവോദ്ദേശ്യവുമായി ബന്ധപ്പെട്ട ഒരു ചിത്രമോ നൽകും. ആ സമയത്ത് അയാൾ അങ്ങേയറ്റം ഏകാഗ്രതയിലോ നിദ്രാസമാനമായ ഒരു അവസ്ഥയിലോ ആയിരിക്കും. ഇത്തരത്തിൽ ദർശനം കാണുന്നയാൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ബോധവാനായിരിക്കില്ല.—പ്രവൃ 22:17-ന്റെ പഠനക്കുറിപ്പു കാണുക.
അങ്ങയുടെ സാക്ഷി: ഇവിടെ “സാക്ഷി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മാർട്ടുസ് എന്ന ഗ്രീക്കുപദം ഒരു പ്രവൃത്തിയോ സംഭവമോ നേരിൽ കണ്ട വ്യക്തിയെയാണു കുറിക്കുന്നത്. യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട ചില ചരിത്രവസ്തുതകൾക്കു ദൃക്സാക്ഷികളായ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ, അക്കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാലത്ത് യേശുവിൽ വിശ്വസിച്ചവരാകട്ടെ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചുകൊണ്ടാണു യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞത്. (പ്രവൃ 22:15) യേശുവിനോടു സംസാരിച്ചപ്പോൾ പൗലോസ് സ്തെഫാനൊസിനെ “അങ്ങയുടെ സാക്ഷി” എന്നു വിളിച്ചത് ഈ അർഥത്തിലാണ്. കാരണം, സൻഹെദ്രിനു മുമ്പാകെ സ്തെഫാനൊസ് യേശുവിനെക്കുറിച്ച് ശക്തമായ ഒരു സാക്ഷ്യം നൽകിയിരുന്നു. യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതായി (സങ്ക 110:1-ൽ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നു.) ഒരു ദിവ്യദർശനത്തിൽ കണ്ടെന്ന് ആദ്യമായി സാക്ഷ്യപ്പെടുത്തിയതും സ്തെഫാനൊസാണ്. (പ്രവൃ 7:55, 56) തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് സാക്ഷി പറയുന്ന ക്രിസ്ത്യാനികൾക്കു മിക്കപ്പോഴും എതിർപ്പും അറസ്റ്റും അടിയും ചിലപ്പോഴൊക്കെ മരണംപോലും നേരിടേണ്ടിവന്നിട്ടുണ്ട്. അതിന് ഉദാഹരണമാണു സ്തെഫാനൊസിനെയും യാക്കോബിനെയും പോലുള്ള പലരും. പിന്നീട് മാർട്ടുസ് എന്ന ഗ്രീക്കുപദം, “സ്വന്തം ജീവൻ ത്യജിച്ചുകൊണ്ടുപോലും സാക്ഷി പറയുന്ന ഒരാളെ, രക്തസാക്ഷിയെ” കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. മരിക്കേണ്ടിവന്നാൽപ്പോലും വിശ്വാസം തള്ളിപ്പറയാത്ത ഒരാളാണ് അത്. ഈ അർഥത്തിൽ, സ്തെഫാനൊസിനെ ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷി എന്നു വിളിക്കാം. കാരണം, ക്രിസ്തുവിനെക്കുറിച്ച് സാക്ഷി പറഞ്ഞതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്.—പ്രവൃ 1:8-ന്റെ പഠനക്കുറിപ്പു കാണുക.
എന്റെ സാക്ഷികളായിരിക്കും: യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാരെല്ലാം വിശ്വസ്തരായ ജൂതന്മാരായിരുന്നതുകൊണ്ട് അവർ അപ്പോൾത്തന്നെ യഹോവയുടെ സാക്ഷികൾ ആയിരുന്നു. യഹോവ മാത്രമാണു സത്യദൈവമെന്ന് അവർ സാക്ഷ്യപ്പെടുത്തി. (യശ 43:10-12; 44:8) എന്നാൽ ഇപ്പോൾ അവർ യഹോവയുടെ മാത്രമല്ല യേശുവിന്റെയുംകൂടെ സാക്ഷികളായിരിക്കണമായിരുന്നു. മിശിഹൈകരാജ്യത്തിലൂടെ യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിൽ യേശുവിനു വലിയൊരു പങ്കുണ്ടെന്ന കാര്യം അവർ എല്ലാവരെയും അറിയിക്കേണ്ടിയിരുന്നു. പുതുതായി ദൈവോദ്ദേശ്യത്തിന്റെ ഭാഗമായിത്തീർന്ന ഒന്നായിരുന്നു ആ മിശിഹൈകരാജ്യം. “സാക്ഷി” (മാർട്ടുസ്), “സാക്ഷ്യപ്പെടുത്തുന്നു” (മാർട്ടുറേഓ), “സമഗ്രമായി അറിയിക്കുന്നു” (ഡിയാമാർട്ടുറോമായ്) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗങ്ങളും അവയോടു ബന്ധപ്പെട്ട പദങ്ങളും, യോഹന്നാന്റെ സുവിശേഷം കഴിഞ്ഞാൽ ഏറ്റവും അധികം കാണുന്നത് ഈ ബൈബിൾപുസ്തകത്തിലാണ്. (യോഹ 1:7-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവരാജ്യം, യേശു വഹിക്കുന്ന സുപ്രധാനമായ പങ്ക് എന്നിവ ഉൾപ്പെടെ ദൈവോദ്ദേശ്യത്തിന്റെ ഭാഗമായ കാര്യങ്ങൾ ഒരു സാക്ഷിയെന്ന നിലയിൽ സമഗ്രമായി മറ്റുള്ളവരെ അറിയിക്കുക എന്നൊരു കേന്ദ്രവിഷയം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉടനീളം കാണാം. (പ്രവൃ 2:32, 40; 3:15; 4:33; 5:32; 8:25; 10:39; 13:31; 18:5; 20:21, 24; 22:20; 23:11; 26:16; 28:23) യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട ചില ചരിത്രവസ്തുതകൾക്കു ദൃക്സാക്ഷികളായ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ, അക്കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണെന്നു സ്ഥിരീകരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞു. (പ്രവൃ 1:21, 22; 10:40, 41) പിൽക്കാലത്ത് യേശുവിൽ വിശ്വസിച്ചവരാകട്ടെ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചുകൊണ്ടാണ് യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞത്.—പ്രവൃ 22:15; യോഹ 18:37-ന്റെ പഠനക്കുറിപ്പു കാണുക.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. (യോഹ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട് എ.ഡി. 56-ൽ ക്ലൗദ്യൊസ് ലുസിയാസ് ആയിരുന്നു യരുശലേമിലെ കാവൽസേനാകേന്ദ്രത്തിന്റെ അധിപൻ. (പ്രവൃ 23:22, 26) പ്രവൃത്തികൾ 21 മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അദ്ദേഹമാണു തെരുവിലെ ജനക്കൂട്ടത്തിൽനിന്നും സൻഹെദ്രിനിലുണ്ടായ ലഹളയിൽനിന്നും പൗലോസിനെ സംരക്ഷിച്ചത്. ഇനി, പൗലോസിനെ കൈസര്യയിലേക്കു രഹസ്യമായി കൊണ്ടുപോയപ്പോൾ വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ഗവർണറായ ഫേലിക്സിനു കത്ത് അയച്ചതും അദ്ദേഹമായിരുന്നു.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. ഒരു റോമൻ ലഗ്യോനിൽ അത്തരം ആറു സൈന്യാധിപന്മാർ ഉണ്ടായിരുന്നു. എന്നാൽ ഒരു റോമൻ ലഗ്യോനിലെ ആറു സൈനികഗണങ്ങൾ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാധിപൻ ഊഴംവെച്ച് നിശ്ചിതകാലത്തേക്ക് ഒരു ലഗ്യോനെ മുഴുവനും നിയന്ത്രിക്കുന്നതായിരുന്നു രീതി. ഈ കാലയളവ് ആറു സൈന്യാധിപന്മാർക്കും തുല്യമായാണു വീതിച്ചിരുന്നത്. ഇത്തരം ഒരു സൈന്യാധിപന്, ശതാധിപന്മാരെ നാമനിർദേശം ചെയ്യുന്നതും നിയമിക്കുന്നതും പോലുള്ള വലിയ അധികാരങ്ങളുണ്ടായിരുന്നു. ഇനി ഈ പദം, ഉന്നതപദവിയിലുള്ള മറ്റു സൈനികോദ്യോഗസ്ഥരെ കുറിക്കാനും പൊതുവേ ഉപയോഗിച്ചിരുന്നു. യേശുവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പടയാളികളോടൊപ്പം ഒരു റോമൻ സൈന്യാധിപനുമുണ്ടായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
ഒരു റോമാക്കാരൻ: അതായത്, ഒരു റോമൻ പൗരൻ. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ രണ്ടാമത്തേതാണ് ഈ സംഭവം. സാധാരണയായി റോമൻ അധികാരികൾ ജൂതന്മാരുടെ കാര്യാദികളിൽ കാര്യമായി ഇടപെടാറില്ലായിരുന്നു. എന്നാൽ റോമാക്കാർ ഇവിടെ പൗലോസിന്റെ കാര്യത്തിൽ ഇടപെട്ടത് അദ്ദേഹം ദേവാലയത്തിൽ വന്നപ്പോൾ ഒരു ലഹളയുണ്ടായതുകൊണ്ട് മാത്രമല്ല, അദ്ദേഹം ഒരു റോമൻ പൗരനായിരുന്നതുകൊണ്ടുംകൂടിയാണ്. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കുറ്റം തെളിയിക്കപ്പെടാതെ ഒരു റോമാക്കാരനെ പിടിച്ചുകെട്ടുന്നതും അടിക്കുന്നതും നിയമവിരുദ്ധമായിരുന്നു. അടിമകളോടു മാത്രമാണു പൊതുവേ ആ രീതിയിൽ പെരുമാറിയിരുന്നത്.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
റോമാക്കാരായ ഞങ്ങൾ: അവർ റോമൻ പൗരന്മാരാണ് എന്നാണ് ഈ വാക്കുകൾ സൂചിപ്പിച്ചത്. പൗലോസും സാധ്യതയനുസരിച്ച് ശീലാസും റോമൻ പൗരന്മാരായിരുന്നു. ഒരു റോമൻ പൗരന് എപ്പോഴും ന്യായമായ വിചാരണ ലഭിക്കാൻ അർഹതയുണ്ടെന്നും അയാളുടെ കുറ്റം തെളിയിക്കപ്പെടാതെ അയാളെ ഒരിക്കലും പരസ്യമായി ശിക്ഷിക്കരുതെന്നും റോമൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ സാമ്രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലെയും നഗരങ്ങൾക്ക് അവയുടേതായ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഒരു റോമൻ പൗരൻ എപ്പോഴും റോമൻ നിയമത്തിന്റെ കീഴിലായിരുന്നു. തനിക്ക് എതിരെ ഒരു ആരോപണമുണ്ടായാൽ, പ്രാദേശികനിയമമനുസരിച്ചുള്ള വിചാരണയ്ക്കു വിധേയനാകണോ വേണ്ടയോ എന്ന് അയാൾക്കു തീരുമാനിക്കാമായിരുന്നു. അങ്ങനെ വിചാരണ ചെയ്യപ്പെട്ടാൽപ്പോലും അയാൾക്ക് ഒരു റോമൻ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടായിരുന്നു. വധശിക്ഷ കിട്ടിയേക്കാവുന്ന കേസുകളിൽ അയാൾക്കു വേണമെങ്കിൽ റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനും അനുവാദമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം പ്രസംഗപ്രവർത്തനം നടത്തിയ ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ ആദ്യത്തേതാണു ഫിലിപ്പിയിൽവെച്ച് നടന്ന ഈ സംഭവം. തന്നെ അടിപ്പിച്ചതിലൂടെ ഫിലിപ്പിയിലെ മജിസ്റ്റ്രേട്ടുമാർ തന്റെ അവകാശങ്ങളിൽ കൈ കടത്തിയെന്ന് അവരെ അറിയിച്ചുകൊണ്ട് ആ സന്ദർഭത്തിൽ പൗലോസ് തന്റെ അവകാശം ഉപയോഗിച്ചു.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 22:25; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!: ബൈബിൾ രേഖകളനുസരിച്ച്, ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് ഉപയോഗപ്പെടുത്തുന്ന മൂന്നാമത്തെ സന്ദർഭമാണ് ഇത്. (മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 16:37; 22:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) തനിക്കെതിരെയുള്ള വിധി വന്നശേഷമോ വിചാരണയ്ക്കിടയിൽത്തന്നെയോ ഒരാൾക്കു സീസറിന് അപ്പീൽ നൽകാമായിരുന്നു. പൗലോസിന്റെ കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ താത്പര്യമില്ലെന്നും യരുശലേമിൽവെച്ച് വിചാരണ നടത്താമെന്നും ഫെസ്തൊസ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവിടെവെച്ച് നീതി ലഭിക്കാൻ ഒരു സാധ്യതയുമില്ലാഞ്ഞതുകൊണ്ടാണ് പൗലോസ് റോമൻ സാമ്രാജ്യത്തിലെ പരമോന്നതകോടതിയിൽ വിചാരണയ്ക്കായി അപ്പീൽ നൽകിയത്. പക്ഷേ ഇത്തരം അപ്പീലുകൾ തള്ളിക്കളയുന്ന കേസുകളുമുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു കള്ളനെയോ കടൽക്കൊള്ളക്കാരനെയോ കലാപം ഇളക്കിവിടുന്നവനെയോ ഒക്കെ കൈയോടെ പിടികൂടിയാൽ അവർക്ക് അപ്പീൽ നൽകാനാകില്ലായിരുന്നു. സാധ്യതയനുസരിച്ച് ഇതുകൊണ്ടായിരിക്കാം പൗലോസിന്റെ അപ്പീലിന് അനുമതി നൽകുന്നതിനു മുമ്പ് ഫെസ്തൊസ് “ഉപദേശകസമിതിയുമായി” കൂടിയാലോചിച്ചത്. (പ്രവൃ 25:12) പിന്നീട്, ഹെരോദ് അഗ്രിപ്പ രണ്ടാമൻ കൈസര്യ സന്ദർശിച്ചപ്പോൾ ഫെസ്തൊസ് പൗലോസിനെ വീണ്ടും വിചാരണ ചെയ്തു. ‘ചക്രവർത്തിയായ’ നീറോയ്ക്കു പൗലോസിന്റെ കേസ് കൈമാറുമ്പോൾ ഉൾപ്പെടുത്തേണ്ട കൂടുതലായ വിശദാംശങ്ങൾ ലഭിക്കാനായിരുന്നു അത്. (പ്രവൃ 25:12-27; 26:32; 28:19) ഇനി, അപ്പീൽ നൽകിയതുകൊണ്ട് പൗലോസിനു തന്റെ ആഗ്രഹംപോലെതന്നെ റോമിൽ എത്താനുള്ള വഴിയുമൊരുങ്ങി. (പ്രവൃ 19:21) യേശു പൗലോസിനു കൊടുത്ത പ്രാവചനിക ഉറപ്പും പിന്നീട് ഒരു ദൈവദൂതനിലൂടെ അദ്ദേഹത്തിനു ലഭിച്ച സന്ദേശവും സൂചിപ്പിക്കുന്നത് ഇതിന്റെയെല്ലാം പിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടായിരുന്നു എന്നാണ്.—പ്രവൃ 23:11; 27:23, 24.
തുക കൊടുത്തിട്ടാണ് . . . പൗരത്വം നേടിയത്: അഥവാ “തുക കൊടുത്തിട്ടാണ് . . . പൗരന്റെ അവകാശങ്ങൾ നേടിയെടുത്തത്.” ചില സാഹചര്യങ്ങളിൽ വലിയൊരു തുക കൊടുത്തും റോമൻ പൗരത്വം നേടാമായിരുന്നെന്ന് ഈ വിവരണം കാണിക്കുന്നു. എന്നാൽ താൻ ജനിച്ചതുതന്നെ റോമൻ പൗരനായിട്ടാണെന്നു പൗലോസ്, ക്ലൗദ്യൊസ് ലുസിയാസിനോടു പറയുന്നതായി കാണാം. അതു സൂചിപ്പിക്കുന്നതു പൗലോസിന്റെ ഒരു പൂർവികൻ ഈ പൗരത്വം നേടിയെടുത്തിരുന്നിരിക്കാം എന്നാണ്. റോമൻ പൗരത്വം ലഭിക്കാൻ മറ്റു വഴികളുമുണ്ടായിരുന്നു. ചിലപ്പോൾ റോമൻ ചക്രവർത്തിതന്നെ ഒരു സമ്മാനമായി അതു നൽകിയിരുന്നു. വ്യക്തികൾക്കോ ഒരു നഗരത്തിലെയോ ജില്ലയിലെയോ സ്വതന്ത്രരായ മുഴുവൻ ആളുകൾക്കുപോലുമോ ഇത്തരത്തിൽ ചക്രവർത്തിയിൽനിന്ന് പൗരത്വം ലഭിച്ചിട്ടുണ്ട്. ഇനി, ഒരു റോമൻ പൗരനിൽനിന്ന് സ്വതന്ത്രനാക്കപ്പെടുകയോ അയാളിൽനിന്ന് സ്വാതന്ത്ര്യം പണം കൊടുത്ത് വാങ്ങുകയോ ചെയ്ത അടിമകൾക്കും റോമൻ പൗരത്വം ലഭിക്കുമായിരുന്നു. കുറെ കാലം റോമൻ സൈന്യത്തിൽ സേവിച്ച അന്യനാട്ടുകാരായ പടയാളികൾക്കും വിരമിക്കുമ്പോൾ റോമൻ പൗരത്വം നൽകിയിരുന്നു. പാരമ്പര്യമായും ഒരാൾക്ക് ഈ പൗരത്വം ലഭിക്കുമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, റോമൻ പൗരത്വമുള്ള അധികം ആളുകൾ യഹൂദ്യയിൽ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയില്ല. എല്ലാ റോമൻ സംസ്ഥാനങ്ങളിലുമുള്ളവർക്ക് ഈ പൗരത്വം നൽകാൻ തീരുമാനിച്ചത് എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്.
ദൃശ്യാവിഷ്കാരം
![ശൗലും ദമസ്കൊസും](https://assetsnffrgf-a.akamaihd.net/assets/m/1001072151/MY/wpub/1001072151_MY_sqs_xs.jpg)
എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ദമസ്കൊസ് നഗരം ഏതാണ്ട് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെയായിരുന്നു. ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു അത്. അടുത്തുള്ള ബെരാദാ നദിയിൽനിന്ന് (2രാജ 5:12-ലെ അബാന നദിയാണ് ഇത്.) വെള്ളം ലഭിച്ചിരുന്നതുകൊണ്ട് നഗരത്തിനു ചുറ്റുമുള്ള ഭാഗം സമീപപ്രദേശങ്ങളോടുള്ള താരതമ്യത്തിൽ ഒരു മരുപ്പച്ചപോലെയായിരുന്നു. ധാരാളം സിനഗോഗുകളുള്ള ഒരു സ്ഥലമായിരുന്നു ദമസ്കൊസ്. ശൗൽ ആ നഗരത്തിലേക്കു വന്നതു ‘മാർഗക്കാർ’ എന്നും അറിയപ്പെട്ടിരുന്ന ക്രിസ്തുശിഷ്യരിൽ ആരെയെങ്കിലും കണ്ടാൽ അറസ്റ്റ് ചെയ്യാനായിരുന്നു. (പ്രവൃ 9:2; 19:9, 23; 22:4; 24:22) എന്നാൽ അദ്ദേഹം ദമസ്കൊസിലേക്കു പോകുമ്പോൾ മഹത്ത്വീകരിക്കപ്പെട്ട യേശു അദ്ദേഹത്തിനു പ്രത്യക്ഷനായി. തുടർന്ന് കുറച്ച് നാൾ അദ്ദേഹം ദമസ്കൊസിലെ നേർവീഥി എന്ന തെരുവിലുള്ള യൂദാസിന്റെ വീട്ടിൽ താമസിച്ചു. (പ്രവൃ 9:11) അങ്ങനെയിരിക്കെ യേശു ഒരു ദർശനത്തിൽ തന്റെ ശിഷ്യനായ അനന്യാസിനോട്, ആ വീട്ടിൽ ചെന്ന് ശൗലിന്റെ കാഴ്ച തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ശൗൽ സ്നാനമേൽക്കുകയും ചെയ്തു. അങ്ങനെ, ജൂതക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ ചെന്ന ശൗൽ അവരിൽ ഒരാളായിത്തീർന്നു. മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ആ പ്രവർത്തനത്തിനു തുടക്കം കുറിച്ചതു ദമസ്കൊസിലെ സിനഗോഗുകളിലാണ്. അറേബ്യയിലേക്കു പോയിട്ട് ദമസ്കൊസിൽ തിരികെ എത്തിയ ശൗൽ എ.ഡി. 36-ഓടെ യരുശലേമിലേക്കു മടങ്ങിയിരിക്കാം.—പ്രവൃ 9:1-6, 19-22; ഗല 1:16, 17.
എ. ദമസ്കൊസ്
1. യരുശലേമിലേക്കുള്ള വഴി
2. നേർവീഥി എന്ന തെരുവ്
3. ചന്തസ്ഥലം
4. ജൂപ്പിറ്ററിന്റെ ക്ഷേത്രം
5. പ്രദർശനശാല
6. സംഗീതപരിപാടികൾക്കുള്ള വേദി (?)
ബി. യരുശലേം
![സൻഹെദ്രിൻ](https://assetsnffrgf-a.akamaihd.net/assets/m/1001072070/MY/wpub/1001072070_MY_sqs_xs.jpg)
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ